الأذكار التي تقال صباحًا ومساءً
الأذكار التي تقال صباحًا ومساءً كتبها بخط يده فضيلة الشيخ العلامة محمد بن صالح العثيمين من صحيح الأذكار الثابتة عن النبي -صلى الله عليه وسلم-
റഹ്മാനും റഹീമുമായ അല്ലാഹുവിൻ്റെ നാമത്തിൽ രാവിലത്തെയും വൈകുന്നേരത്തേയും പ്രാർത്ഥനകൾ
"അല്ലാഹു - അവനല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവനായ 'അൽ-ഹയ്യ്'. എല്ലാം നിയന്ത്രിക്കുന്നവനായ 'അൽ-ഖയ്യൂം'. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവൻ്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവൻ്റെ പാദപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ മഹോന്നതനായ 'അൽ-അലിയ്യും' അതീവ മഹത്വമുള്ളവനായ 'അൽ-അദ്വീമും' ആകുന്നു." ആയതുൽ കുർസിയ്യ്. (ബഖറ: 255)
"തൻ്റെ രക്ഷിതാവിങ്കല്‍ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ (അല്ലാഹുവിൻ്റെ) റസൂല്‍ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടര്‍ന്ന്) സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും, അവൻ്റെ മലക്കുകളിലും അവൻ്റെ വേദഗ്രന്ഥങ്ങളിലും, അവൻ്റെ ദൂതന്‍മാരിലും വിശ്വസിച്ചിരിക്കുന്നു. അവൻ്റെ ദൂതന്‍മാരില്‍ ആര്‍ക്കുമിടയില്‍ ഒരു വിവേചനവും ഞങ്ങള്‍ കല്‍പിക്കുന്നില്ല. (എന്നതാണ് അവരുടെ നിലപാട്.) അവര്‍ പറയുകയും ചെയ്തു: ഞങ്ങളിതാ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളോട് പൊറുക്കേണമേ. നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം. അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിൻ്റെ സത്‍ഫലം അവരവര്‍ക്കുതന്നെ. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിൻ്റെ ദുഷ്‌ഫലവും അവരവരുടെ മേല്‍ തന്നെ. ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ. ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ മുന്‍ഗാമികളുടെ മേല്‍ നീ ചുമത്തിയതു പോലുള്ള ഭാരം ഞങ്ങളുടെ മേല്‍ നീ ചുമത്തരുതേ. ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ക്ക് കഴിവില്ലാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങള്‍ക്ക് നീ മാപ്പുനല്‍കുകയും ഞങ്ങളോട് പൊറുക്കുകയും, കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതുകൊണ്ട് സത്യനിഷേധികളായ ജനതക്കെതിരായി നീ ഞങ്ങളെ സഹായിക്കേണമേ." (ബഖറ: 285-286)
സൂറത്തുൽ ഇഖ്ലാസ് (112 -ാം അദ്ധ്യായം). സൂറത്തുൽ ഫലഖ് (113 -ാം അദ്ധ്യായം). സൂറത്തുന്നാസ് (114 -ാം അദ്ധ്യായം) ഈ മൂന്ന് അദ്ധ്യായങ്ങളും പൂർണ്ണമായി, മൂന്നു തവണ വീതം പാരായണം ചെയ്യുക.
അല്ലാഹുവിൻ്റെ പരിപൂർണ്ണമായ വചനങ്ങൾ കൊണ്ട് അവൻ സൃഷ്ടിച്ചിട്ടുള്ളവയുടെ ഉപദ്രവത്തിൽ നിന്ന് ഞാൻ രക്ഷതേടുന്നു. (മൂന്നു തവണ)
അല്ലാഹുവിൻ്റെ നാമത്തിൽ; അവൻ്റെ നാമത്തോടൊപ്പം ഭൂമിയിലോ ആകാശത്തോ യാതൊന്നും ഉപദ്രവമേൽപ്പിക്കുകയില്ല. അവൻ എല്ലാം കേൾക്കുന്നവനായ 'സമീഉം' എല്ലാം അറിയുന്നവനായ 'അലീമും' ആകുന്നു." (മൂന്നു തവണ)
അല്ലാഹുവിനെ (എൻ്റെ) രക്ഷിതാവായ റബ്ബായും, ഇസ്‌ലാമിനെ (എൻ്റെ) മതമായും, മുഹമ്മദ് നബി -ﷺ- യെ എൻ്റെ നബിയായും ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു. (മൂന്നു തവണ)
"ഞങ്ങൾ പ്രഭാതത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു; സർവ്വ അധികാരങ്ങളും അല്ലാഹുവിൻ്റേതായി നേരംപുലർന്നിരിക്കുന്നു. അല്ലാഹുവിനാണ് സർവ്വസ്തുതിയും. അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവൻ ഏകനാണ്. അവന് യാതൊരു പങ്കുകാരുമില്ല. അവനാണ് എല്ലാ ആധിപത്യവും. അവന്നാണ് എല്ലാ സ്തുതിയും. അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു. എൻ്റെ റബ്ബേ! ഈ ദിവസത്തിലെ നന്മയും ഇതിനു ശേഷമുള്ള നന്മയും ഞാൻ നിന്നോട് ചോദിക്കുന്നു. ഈ ദിവസത്തിലെ തിന്മയിൽ നിന്നും ഈ ദിവസത്തിന് ശേഷമുള്ള തിന്മയിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു. എൻ്റെ റബ്ബേ! അലസതയിൽ നിന്നും വാർദ്ധക്യത്തിൻ്റെ മോശമായ സ്ഥിതിയിൽ നിന്നും ഞാൻ നിന്നിലഭയം തേടുന്നു. എൻ്റെ റബ്ബേ! നരകത്തിലെ ശിക്ഷയിൽ നിന്നും ഖബ്റിലെ ശിക്ഷയിൽ നിന്നും ഞാൻ നിന്നിലഭയം തേടുന്നു." ഈ പ്രാർത്ഥന വൈകുന്നേരമായാൽ ഇപ്രകാരമാണ് പറയേണ്ടത്: വൈകുന്നേരം ഇത് ചൊല്ലുമ്പോൾ (أَصْبَحْنَا وَأَصْبَحَ الْمُلْكُ لِلَّهِ) എന്നതിനു പകരം (أمسينا وأمسى الملك للَّه) എന്നാണ് പറയേണ്ടത്. അർഥം: "ഞങ്ങൾക്ക് സായാഹ്നം വന്നിരിക്കുന്നു. സർവാധികാരവും അല്ലാഹുവിനായിക്കൊണ്ടു തന്നെയാണ് സായാഹ്നം വന്നിരിക്കുന്നത്." ഇതു പോലെ മറ്റൊരു വ്യത്യാസവും ശ്രദ്ധിക്കണം: വൈകുന്നേരം ഇത് ചൊല്ലുമ്പോൾ (رب أسألك خير ما في هذا اليوم) എന്നതിനു പകരം (رب أسألك خير ما في هذه الليلة) "എൻ്റെ റബ്ബേ! ഈ രാത്രിയിലെ നന്മയും ഇതിനു ശേഷമുള്ള നന്മയും ഞാൻ നിന്നോട് ചോദിക്കുന്നു. ഈ രാത്രിയിലെ തിന്മയിൽ നിന്നും ഈ ദിവസത്തിന് ശേഷമുള്ള തിന്മയിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു" എന്നർത്ഥം വരുന്ന പദങ്ങളാണ് ചൊല്ലേണ്ടത്. 'അസ്വ്-ബഹ്നാ', 'യൗം' എന്നീ പദങ്ങൾ പകലിനെ സൂചിപ്പിക്കുന്നതും, 'അംസയ്‌നാ', 'ലൈൽ' എന്നീ പദങ്ങൾ രാത്രിയെ സൂചിപ്പിക്കുന്നതുമാണ്.
"അല്ലാഹുവേ! നിന്നെക്കൊണ്ടാണ് ഞങ്ങൾ പ്രഭാതത്തിലായിരിക്കുന്നത്. നിന്നെക്കൊണ്ടാണ് ഞങ്ങൾ പ്രദോഷത്തിലുമായിട്ടുള്ളത്. നിന്നെക്കൊണ്ടാണ് ഞങ്ങൾ ജീവിക്കുന്നത്. നിന്നെക്കൊണ്ടാണ് ഞങ്ങൾ മരിക്കുന്നതും. നിന്നിലേക്കാണ് പുനരുത്ഥാനവും." ഈ പ്രാർത്ഥന വൈകുന്നേരമായാൽ ഇപ്രകാരമാണ് പറയേണ്ടത്: "അല്ലാഹുവേ! നിന്നെക്കൊണ്ടാണ് ഞങ്ങൾ പ്രദോഷത്തിലായിരിക്കുന്നത്. നിന്നെക്കൊണ്ടാണ് ഞങ്ങൾ പ്രഭാതത്തിലുമായിട്ടുള്ളത്. നിന്നെക്കൊണ്ടാണ് ഞങ്ങൾ ജീവിക്കുന്നത്. നിന്നെക്കൊണ്ടാണ് ഞങ്ങൾ മരിക്കുന്നതും. നിന്നിലേക്കാണ് മടക്കവും."
"അല്ലാഹുവേ! ഈ പകലിൽ ഏതൊരനുഗ്രഹം എനിക്കോ നിൻ്റെ പടപ്പുകളിൽ ആർക്കെങ്കിലുമോ ഉണ്ടായിട്ടുണ്ടെങ്കിൽ അത് നിന്നിൽ നിന്ന് മാത്രമാണ്. നിനക്ക് യാതൊരു പങ്കുകാരുമില്ല. സർവ്വസ്തുതിയും നിനക്കാണ്! എല്ലാ നന്ദിയും നിനക്കാണ്!" ഈ പ്രാർത്ഥന വൈകുന്നേരമായാൽ ഇപ്രകാരമാണ് പറയേണ്ടത്: (مَا أَصْبَحَ) എന്നതിന് പകരം (ما أمْسَى) എന്നാക്കുക.
(മൂന്ന് തവണ)
"അല്ലാഹുവേ! ഞാൻ നിന്നോട് ഇഹലോകത്തും പരലോകത്തും സൗഖ്യം ചോദിക്കുന്നു. അല്ലാഹുവേ! ഞാൻ നിന്നോട് എൻ്റെ ദീനിലും, എൻ്റെ ഇഹലോകജീവിതത്തിലും, എൻ്റെ കുടുംബത്തിലും, എൻ്റെ സമ്പത്തിലും മാപ്പും സൗഖ്യവും ചോദിക്കുന്നു. അല്ലാഹുവേ! എൻ്റെ നഗ്നത നീ മറച്ചുവെക്കേണമേ! എൻ്റെ ഭയപ്പാടുകളിൽ നിന്ന് നിർഭയത്വം നൽകേണമേ! അല്ലാഹുവേ എൻ്റെ മുൻഭാഗത്തു നിന്നും എൻ്റെ പിന്നിൽ നിന്നും, എൻ്റെ വലതുഭാഗത്തു നിന്നും, ഇടതുഭാഗത്തുനിന്നും, എൻ്റെ മുകളിൽ നിന്നും നീയെന്നെ സംരക്ഷിക്കേണമേ! താഴ്ഭാഗത്തു കൂടി ഞാൻ നശിപ്പിക്കപ്പെടുന്നതിൽ നിന്ന് നിൻ്റെ മഹത്വം മുഖേന നിന്നോട് ഞാൻ അഭയം തേടുന്നു."
"അല്ലാഹുവേ! നീയാണ് എൻ്റെ റബ്ബ്! നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. നീയാണ് എന്നെ പടച്ചത്. ഞാൻ നിൻ്റെ അടിമയാണ്. ഞാൻ എനിക്ക് സാധിക്കുന്നത്രയും നിന്നോടുള്ള കരാർ (നിറവേറ്റാമെന്നുള്ള ഉറപ്പിലും) നിൻ്റെ വാഗ്ദാനത്തിൽ (പ്രതീക്ഷയർപ്പിച്ചു കൊണ്ടുമാണുള്ളത്). ഞാൻ ചെയ്തുപോയതിൻ്റെ കെടുതികളിൽ നിന്ന് ഞാൻ നിന്നിലഭയം തേടുന്നു. നീയെനിക്ക് നൽകിയ അനുഗ്രഹങ്ങളെല്ലാം ഞാനിതാ സമ്മതിക്കുന്നു. എൻ്റെ കുറ്റങ്ങളും ഞാനിതാ സമ്മതിക്കുന്നു. അതിനാൽ നീയെനിക്ക് പൊറുത്തുതരേണമേ! നീയല്ലാതെ പാപങ്ങൾ പൊറുക്കാൻ മറ്റാരും തന്നെയില്ല."
"അല്ലാഹുവേ! ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചവനേ! ദൃശ്യവും അദൃശ്യവും അറിയുന്നവനേ! എല്ലാ വസ്തുക്കളുടെയും റബ്ബും ഉടമസ്ഥനുമായിട്ടുള്ളവനേ! നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. എൻ്റെ സ്വന്തത്തിൻ്റെ തിന്മയിൽ നിന്നും, പിശാചിൻ്റെ ഉപദ്രവങ്ങളിൽ നിന്നും, അവൻ്റെ കെണികളിൽ നിന്നും ഞാൻ നിന്നിലഭയം തേടുന്നു. വല്ല തിന്മയും ഞാൻ എൻ്റെമേൽ വരുത്തിവെക്കുന്നതിൽ നിന്നും, അല്ലെങ്കിൽ ഏതെങ്കിലുമൊരു മുസ്ലിമിൻ്റെ മേൽക്ക് ഞാനത് വലിച്ചിഴക്കുന്നതിൽ നിന്നും ഞാൻ നിന്നിലഭയം തേടുന്നു."
"അല്ലാഹുവേ! ഞാൻ പ്രഭാതത്തിലായിരിക്കുന്നു. നിന്നെ ഞാനിതാ സാക്ഷിയാക്കുന്നു! നിൻ്റെ സിംഹാസനം വഹിക്കുന്നവരെയും നിൻ്റെ മലക്കുകളെയും നിൻ്റെ സർവ സൃഷ്ടികളെയും ഞാൻ സാക്ഷിയാക്കുന്നു. നിശ്ചയം നീ അല്ലാഹുവാണ്. നീയല്ലാതെ ആരാധനക്കർഹനില്ല. മുഹമ്മദ് നബി ﷺ നിൻ്റെ അടിമയും റസൂലുമാണ്." വൈകുന്നേരം പറയേണ്ടത് ഇപ്രകാരമാണ്: أصبحت എന്നതിന് പകരം أمسيت എന്നാക്കുക. (നാല് തവണ)
"അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവൻ ഏകനാണ്. അവന് യാതൊരു പങ്കുകാരുമില്ല. അവനാണ് എല്ലാ ആധിപത്യവും. അവന്നാണ് എല്ലാ സ്തുതിയും. അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു." (രാവിലെയും വൈകുന്നേരവും നൂറു തവണ).
"എനിക്ക് അല്ലാഹു മതി. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവൻ്റെ മേലാണ് ഞാൻ ഭരമേൽപിച്ചിരിക്കുന്നത്. അവനാണ് മഹത്തായ സിംഹാസനത്തിന്റെ നാഥൻ." (ഏഴു തവണ)
"അല്ലാഹുവിനെ ഞാൻ സ്തുതിക്കുന്നതോടൊപ്പം അവനെ ഞാൻ പരിശുദ്ധപ്പെടുത്തുന്നു." (നൂറു തവണ) രാവിലെയും വൈകുന്നേരവും. അല്ലെങ്കിൽ രാവിലെയും വൈകുന്നേരവുമായി നൂറു തവണ.
അല്ലാഹുവിനോട് ഞാൻ പൊറുക്കൽ ചോദിക്കുകയും അവനിലേക്ക് ഞാൻ ഖേദിച്ചു മടങ്ങുകയും ചെയ്യുന്നു. (നൂറു തവണ)
ഇത്രയുമാണ് ഈ വിഷയത്തിൽ എഴുതാനുള്ളത്. അല്ലാഹു ഇത് പ്രയോജനകരമാക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
ഗ്രന്ഥകർത്താവ്: മുഹമ്മദ് ബ്‌നു സ്വാലിഹ് അൽഉഥൈമീൻ (20-1-1418)