محرمات استهان بها كثير من الناس
നിസ്സാരമാക്കപ്പെട്ട നിഷിദ്ധങ്ങൾ
നിസ്സാരമാക്കപ്പെട്ട നിഷിദ്ധങ്ങൾ
മുഹമ്മദ് സ്വാലിഹ് അൽ മുനജ്ജിദ്
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻറെ നാമത്തിൽ
ആമുഖം
ലോകരക്ഷിതാവായ അല്ലാഹുവിനാണ് സർവ സ്തുതിയും, നാം അവനെ വാഴ്ത്തുന്നു, അവനോട് സഹായം തേടുന്നു, അവനോട് പാപമോചനം തേടുന്നു നമ്മുടെ തിന്മകളിൽ നിന്നും നമ്മുടെ പ്രവൃത്തികളുടെ തിന്മകളിൽ നിന്നും നാം അല്ലാഹുവിനോട് അഭയം തേടുന്നു. ആരെയെങ്കിലും അല്ലാഹു സന്മാർഗത്തിലാക്കിയാൽ അവനെ വഴികേടിലാക്കുന്ന ആരുമില്ല. ആരെയെങ്കിലും അവൻ വഴികേടിലാക്കിയാൽ അവനെ നേർവഴിക്ക് നയിക്കാനും ആരുമില്ല. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അവൻ മാത്രമാണ് ആരാധനക്കർഹൻ. അവന് യാതൊരു പങ്കുകാരനുമില്ല. മുഹമ്മദ് നബി(ﷺ) അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.
അമ്മാ ബഅ്ദു (ശേഷം):
നിശ്ചയം, ഒരിക്കലും പാഴാക്കാൻ പാടില്ലാത്ത ചില നിർബന്ധ കാര്യങ്ങളെ അല്ലാഹു വിശ്വാസികളുടെ മേൽ നിർബന്ധമാക്കുകയും
ലംഘിക്കാൻ പാടില്ലാത്ത ചില അതിർത്തികളെ നിയമമാക്കുകയും
കളങ്കം വരുത്താൻ പാടില്ലാത്ത ചില കാര്യങ്ങളെ പവിത്രമാക്കുകയും ചെയ്തിട്ടുണ്ട് നബി(ﷺ) പറഞ്ഞു:
'അല്ലാഹു തൻ്റെ ഗ്രന്ഥത്തിൽ അനുവദനീയമാക്കിയതൊക്കെ അനുവദനീയവും, നിരോധിച്ചതൊക്കെ നിഷിദ്ധവും, മൗനം പാലിച്ചതൊക്കെ തൃപ്തിപ്പെട്ടു തന്നതുമാണ്. അതിനാൽ തൃപ്തിപ്പെട്ടു തന്നവയെ നിങ്ങൾ സ്വീകരിക്കുക. തീർച്ചയായും അല്ലാഹു മറക്കുന്നവനായിട്ടില്ല
ശേഷം നബി(ﷺ) ഈ വചനം ഓതുകയും ചെയ്തു താങ്കളുടെ രക്ഷിതാവ് മറക്കുന്നവനായിട്ടില്ല (ഹാകിം2/375, അൽബാനി 'ഗായത്തുൽ മറാമിൽ' ഈ ഹദീസ് സ്വഹീഹാക്കിയിട്ടുണ്ട്. പേജ്: 14) നിഷിദ്ധങ്ങൾ അല്ലാഹുവിൻ്റെ അതിർ വരമ്പുകളാണ്.
"അല്ലാഹുവിൻ്റെ നിയമപരിധികളെ വല്ലവനും അതിലംഘിക്കുന്ന പക്ഷം, അവൻ അവനോട് തന്നെ അന്യായം ചെയ്തിരിക്കുന്നു"
(ത്വലാഖ് 1) തൻ്റെ നിയമ പരിധികളെ ലംഘിക്കുകയും പവിത്രമാക്കിയ കാര്യങ്ങളെ കളങ്കപ്പെടുത്തുകയും ചെയ്യുന്നവർക്കെതിരെ അല്ലാഹു കനത്ത താക്കീത് നൽകിയിരിക്കുന്നു അപ്പോൾ അല്ലാഹു പറഞ്ഞു: 'അല്ലാഹുവിനോടും അവൻ്റെ പ്രവാചകനോടും ആർ ധിക്കാരം പ്രവർത്തിക്കുകയും അവൻ്റെ (നിയമ) പരിധികളെ ലംഘിക്കുകയും ചെയ്യുന്നുവോ അവനെ അല്ലാഹു നരകാഗ്നിയിൽ പ്രവേശിപ്പിക്കും. അവനതിൽ നിത്യവാസിയായിരി ക്കും. അപമാനകരമായ ശിക്ഷയാണ് അവനുള്ളത്, (നിസാഅ്: 14) നിഷിദ്ധങ്ങളിൽ നിന്നും വിട്ടുനിൽക്കൽ നിർബന്ധമാണ്. നബി(ﷺ) പറഞ്ഞു: 'നിങ്ങളോട് ഞാൻ വിരോധിച്ചവയെ നിങ്ങൾ വെടിയുക. ഞാൻ നിങ്ങളോട് കൽപ്പിച്ചതിൽ സാധ്യമാവുന്നത് നിങ്ങൾ പ്രവർത്തിക്കുകയും ചെയ്യുക' (മുസ്ലിം) ദേഹേച്ഛയെ പിൻപറ്റുന്ന ദുർബല മനസ്കരും വിദ്യാവിഹീനരുമായ ചിലരോട് ഇത്തരം നിഷിദ്ധങ്ങളെക്കുറിച്ച് പറഞ്ഞാൽ അവർ പറയും 'എല്ലാം നിഷിദ്ധം, ഒരു കാര്യത്തെയും നിങ്ങൾ ഹറാമാക്കാതെ വിടുന്നില്ലല്ലോ, നിങ്ങൾ ഞങ്ങളുടെ ജീവിതം തന്നെ പ്രയാസത്തിലാക്കുന്നു. ഞങ്ങളുടെ ജീവിത മാർഗ്ഗത്തെയും ഞങ്ങളുടെ ഹൃദയങ്ങളെയും നിങ്ങൾ ഞെരുക്കുന്നു. നിഷിദ്ധമാക്കലും തടയലുമല്ലാതെ മറ്റൊന്നും നിങ്ങളുടെ അടുക്കലില്ല മതം എളുപ്പമാണ്, കാര്യങ്ങൾ വിശാലവുമാണ്.അല്ലാഹു പാപങ്ങൾ പൊറുക്കുന്നവനും കരുണാമയനുമാണ്' ഇക്കൂട്ടരോട് നമുക്ക് പറയാനുള്ളത് തീർച്ചയായും അല്ലാഹു ഉദ്ദേശിക്കുന്നത് അവൻ വിധിക്കുന്നു. അതിനെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. അവൻ സൂക്ഷ്മജ്ഞാനിയും യുക്തിമാനുമാണ് അവൻ ഉദ്ദേശിക്കുന്നത് അനുവദനീയമാക്കുകയും, ഉദ്ദേശിക്കുന്നതിനെ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവൻ പരിശുദ്ധനാണ്. അവൻ വിധിച്ചതിനെ തൃപ്തിപ്പെടുകയും പൂർണ്ണമായ അനുസരണം കാണിക്കുകയും ചെയ്യുക എന്നത് അവന്നുള്ള വിധേയത്വത്തിൻ്റെ അടിസ്ഥാന നിയമങ്ങളിൽപ്പെട്ടതുമാണ് അല്ലാഹുവിൻ്റെ വിധികൾ അവൻ്റെ യുക്തിയിൽ നിന്നും അവൻ്റെ അറിവിൽ നിന്നും അവൻ്റെ നീതിയിൽ നിന്നും ഉൽഭവിക്കുന്നതാണ്. അത് തമാശയോ വിനോദമോ അല്ല അല്ലാഹു തആലാ പറഞ്ഞത് പോലെ: 'നിൻ്റെ രക്ഷിതാവിൻ്റെ വചനം സത്യത്തിലും നീതിയിലും പരിപൂർണ്ണമായിരിക്കുന്നു. അവൻ്റെ വചനങ്ങൾക്ക് മാറ്റം വരുത്താനാരുമില്ല. അവൻ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമത്രെ' (അൻആം:115) ഹറാമിൻ്റെയും ഹലാലിൻ്റെയും മാനദണ്ഡം അല്ലാഹു നമുക്ക് വ്യക്തമാക്കിത്തന്നിട്ടുണ്ട്. അല്ലാഹു പറയുന്നു: 'നല്ല വസ്തുക്കൾ അദ്ദേഹം (മുഹമ്മദ്(ﷺ)) അവർക്ക് അനുവദനീയമാക്കുകയും ചീത്ത വസ്തുക്കൾ അവർക്ക് നിഷിദ്ധമാക്കുകയും ചെയ്യുന്നു' (അഅ്റാഫ്:157) അപ്പോൾ നല്ലതെല്ലാം അനുവദനീയവും ചീത്തയെല്ലാം നിഷിദ്ധവുമാണ്. ഹറാമാക്കലും ഹലാലാക്കലും അല്ലാഹുവിൻ്റെ മാത്രം അവകാശവുമാണ്. ഈ അവകാശ അധികാരം ആരെങ്കിലും അവകാശപ്പെടുകയോ മറ്റുള്ളവർക്ക് സ്ഥാപിച്ചു നൽകുകയോ ചെയ്താൽ അവൻ ഏറ്റവും വലിയ അവിശ്വാസിയും ഇസ്ലാമിൽ നിന്ന് പുറത്തായവനുമാണ്. അല്ലാഹു പറയുന്നു: 'അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവർക്ക് നിശ്ചയിച്ചു കൊടുത്ത വല്ല പങ്കാളികളും അവർക്കുണ്ടോ?' ( ശൂറാ 21) ഖുർആനും സുന്നത്തും ആഴത്തിൽ മനസ്സിലാക്കിയ പണ്ഡിതന്മാർക്കല്ലാതെ ഹലാലും ഹറാമും സംബന്ധിച്ച് സംസാരിക്കാൻ പാടില്ല. അറിവില്ലാതെ ഹലാലാക്കുകയും ഹറാമാക്കുകയും ചെയ്യുന്ന ആളുകൾക്ക് വിശുദ്ധ ഖുർആനിൽ ശക്തമായ താക്കീതുണ്ട്. അല്ലാഹു പറയുന്നു: 'നിങ്ങളുടെ നാവുകൾ വിശേഷിപ്പിക്കുന്നതിൻ്റെ അടിസ്ഥാനത്തിൽ 'ഇത് അനുവദനീയമാണ്' 'ഇത് നിഷിദ്ധമാണ്' എന്നിങ്ങനെ നിങ്ങൾ കള്ളം പറയരുത്. നിങ്ങൾ അല്ലാഹുവിൻ്റെ പേരിൽ കള്ളം കെട്ടിച്ചമക്കുകയത്രെ (അതിൻ്റെ അനന്തര ഫലം) (നഹ്ൽ 116) ഖണ്ഡിതമായ നിഷിദ്ധങ്ങൾ ഖുർആനിലും സുന്നത്തിലും വ്യക്തമായി പറയപ്പെട്ടിരിക്കുന്നു അല്ലാഹു പറഞ്ഞതു പോലെ: '(നബിയേ) പറയുക:നിങ്ങൾ വരൂ! നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ മേൽ നിഷിദ്ധമാക്കിയത് നിങ്ങൾക്ക് ഞാൻ പറഞ്ഞു കേൾപ്പിക്കാം. അവനോട് യാതൊന്നിനെയും പങ്കു ചേർക്കരുത്. മാതാപിതാക്കൾക്ക് നന്മചെയ്യണം. ദാരിദ്ര്യം കാരണമായി സ്വന്തം മക്കളെ നിങ്ങൾ കൊന്നുകളയരുത്' (അൻആം: 151) അപ്രകാരം തന്നെ നബി(ﷺ)യുടെ വാക്കുകളിലും ധാരാളം നിഷിദ്ധങ്ങളെ വ്യക്തമാക്കിയതായിക്കാണാം. നബി(ﷺ) പറഞ്ഞു: 'നിശ്ചയം മദ്യം, ശവം, പന്നി, വിഗ്രഹങ്ങൾ എന്നിവ വിൽക്കുന്നത് അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു' (അബൂദാവൂദ്) മറ്റൊരു വചനത്തിൽ നബി(ﷺ) പറഞ്ഞു: 'അല്ലാഹു ഒരു വസ്തു നിഷിദ്ധമാക്കിയാൽ അതിൻ്റെ വിലയും നിഷിദ്ധമാണ് (ദാറുഖുത്വ്'നി 3/7) അതുപോലെ, ചില പ്രത്യേക വിഭാഗം സാധനങ്ങളെ നിഷിദ്ധമാക്കിക്കൊണ്ട് ഖുർആനിൽ പരാമർശം കാണാം. ചില ഭക്ഷ്യ വസ്തുക്കളെ സംബന്ധിച്ച് വന്ന വചനം അതിന് ഉദാഹരണമാണ്. അല്ലാഹു പറയുന്നു: 'ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരിൽ അറുക്കപ്പെട്ടത്, ശ്വാസം മുട്ടിച്ചത്തത്, അടിച്ചു കൊന്നത്, വീണു ചത്തത്, വന്യമൃഗം കടിച്ചു തിന്നത്, എന്നിവ നിങ്ങൾക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാൽ (ജീവനോടെ) നിങ്ങൾ അറുത്തത് ഇതിൽ നിന്നൊഴിവാകുന്നു. പ്രതിഷ്ഠകൾക്ക് മുമ്പിൽ ബലിയർപ്പിക്കപ്പെട്ടതും (നിങ്ങൾക്ക് നിഷിദ്ധമാകുന്നു). അമ്പുകളുപയോഗിച്ച് ഭാഗ്യം നോക്കലും (നിങ്ങൾക്ക് നിഷിദ്ധമാകുന്നു)' (മാഇദഃ: 3) വൈവാഹിക രംഗത്ത് നിഷിദ്ധമാക്കപ്പെട്ടതിനെ അല്ലാഹു ഇപ്രകാരം വ്യക്തമാക്കുകയുണ്ടായി: 'നിങ്ങളുടെ മാതാക്കൾ, പുത്രിമാർ, സഹോദരിമാർ, പിതൃ സഹോദരിമാർ, മാതൃസഹോദരിമാർ, സഹോദരപുത്രിമാർ, സഹോദരീപുത്രിമാർ, നിങ്ങളെ മുലകുടിപ്പിച്ച പോറ്റമ്മമാർ, മുലകുടി മുഖേനയുള്ള നിങ്ങളുടെ സഹോദരിമാർ, നിങ്ങളുടെ ഭാര്യാമാതാക്കൾ, എന്നിവർ (അവരെ വിവാഹം ചെയ്യൽ) നിങ്ങൾക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു' (നിസാഅ്: 23) സമ്പാദ്യ രംഗത്തെ നിഷിദ്ധത്തെയും അല്ലാഹു വ്യക്തമാക്കി. കച്ചവടത്തെ അനുവദനീയമാക്കുകയും പലിശയെ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു' (ബഖറ: 275) തൻ്റെ അടിയാറുകളോട് അങ്ങേയറ്റം കാരുണ്യവാനായ അല്ലാഹു, ക്ലിപ്തപ്പെടുത്താനാവാത്തത്ര ഇനം നല്ല വസ്തുക്കളെ നമുക്ക് അനുവദനീയമാക്കിത്തരികയും ചെയ്തു. അനുവദനീയമായത് അനേകമാണ്, അതു കൊണ്ട് തന്നെ അനുവദനീയങ്ങളെ എണ്ണിപ്പറഞ്ഞില്ല. എന്നാൽ നിഷിദ്ധങ്ങൾ നമുക്ക് മനസ്സിലാക്കുവാനും വെടിയുവാനും സാധ്യമാവുന്നതേയുള്ളൂവെന്നതിനാൽ അവ മാത്രമാണ് ക്ലിപ്തപ്പെടുത്തപ്പെട്ടത്. അത്യുന്നതനായ (അല്ലാഹു) പറഞ്ഞു: 'നിങ്ങളുടെ മേൽ നിഷിദ്ധമാക്കപ്പെട്ടത് അവൻ നിങ്ങൾക്ക് വിശദീകരിച്ചു തന്നിട്ടുണ്ട്. നിങ്ങൾ (തിന്നുവാൻ) നിർബന്ധിക്കപ്പെട്ടതൊഴികെ' (അൻആം: 119) എന്നാൽ അനുവദനീയമായവയെ നല്ലതാണെങ്കിൽ ഹലാലെന്ന് മൊത്തത്തിൽ പരാമർശിക്കുകയാണ് ഖുർആൻ ചെയ്തത്. അല്ലാഹു പറയുന്നു 'മനുഷ്യരേ ഭൂമിയിൽ നിന്ന് നല്ലതും വിശിഷ്ടമായതും നിങ്ങൾ ഭക്ഷിച്ചു കൊള്ളുക'. പിശാചിൻ്റെകാലടികളെ നിങ്ങൾ പിന്തുടരാതിരിക്കുകയും ചെയ്യുക. അവൻ നിങ്ങളുടെ പ്രത്യക്ഷ ശത്രു തന്നെയാകുന്നു. (ബഖറ: 168) മൊത്തത്തിൽ എല്ലാ വസ്തുക്കളും അനുവദനീയമാക്കുകയും നിഷിദ്ധമാണെന്നതിന് തെളിവ് സ്ഥിരപ്പെടുന്നതു വരെ അനുവദനീയമായി അംഗീകരിക്കുകയും ചെയ്തു എന്നത് അല്ലാഹുവിൻ്റെ ഉദാരതയും തൻ്റെ അടിയാറുകളോടുള്ള അവൻ്റെ കാരുണ്യവും വിശാലമനസ്കതയുമാണ്. അതിനാൽ അവന്ന് നന്ദി കാണിക്കലും അവനെ സ്തുതിക്കലും അനുസരിക്കലും നമ്മുടെ ബാധ്യതയുമാണ്. നിഷിദ്ധമായ കാര്യങ്ങളെ ക്ലിപ്തവും വ്യക്തമായും രേഖപ്പെടുത്തപ്പെട്ട് കാണുമ്പോൾ ചിലർക്ക് ഇസ്ലാമിക നിയമങ്ങളോടുള്ള സമീപനം കാരണം അവരുടെ മനസ്സ് കുടുസ്സാവുകയാണ്. ഇത് വിശ്വാസ ദൗർബല്യത്തെയും ശരീഅത്തിനെക്കുറിച്ച വിവരക്കേടിനെയുമാണ് കാണിക്കുന്നത്.
ഇക്കൂട്ടർക്ക് മതം എളുപ്പമാണെന്ന് വ്യക്തമാക്കിക്കൊടുക്കാൻ വേണ്ടി ഇനിയും ഹലാലുകളെ എണ്ണിപ്പറഞ്ഞു കൊടുക്കണമെന്നാണോ അവർ ഉദ്ദേശിക്കുന്നത്?.
ഇസ്ലാമിക നിയമങ്ങൾ അവരുടെ ജീവിതത്തെ ഞെരുക്കുന്നില്ല എന്നവർക്ക് സമാധാനമടയാൻ അനുവാദങ്ങളുടെ പട്ടിക ഇനിയും ഇവർക്ക് സമർപ്പിക്കണമെന്നാണോ അവർ ഉദ്ദേശിക്കുന്നത്?
അതോ ഒട്ടകം, പശു, ആട്, മുയൽ, മാൻ, കാട്ടാട്, കോഴി, പ്രാവ്, താറാവ്, ഒട്ടകപ്പക്ഷി മുതലായവയിൽ നിന്നൊക്കെ അറുക്കപ്പെട്ടതിൻ്റെ മാംസങ്ങളും, വെട്ടുകിളിയുടെയും മത്സ്യത്തിൻ്റെയും ശവങ്ങളുമൊക്കെ അനുവദനീയമാണെന്ന് പറഞ്ഞുകൊടുക്കണമെന്നാണോ അവർ ആഗ്രഹിക്കുന്നത്?
അതോ പച്ചക്കറികൾ, ചീര, പഴങ്ങൾ, മറ്റു ധാന്യങ്ങൾ, ഉപകാരപ്രദമായ മറ്റു ഫലങ്ങൾ, എന്നിവ ഹലാലാണെന്ന് പറയണമെന്നാണോ അവർ ആഗ്രഹിക്കുന്നത്?
അതോ വെള്ളം, പാൽ, തേൻ, എണ്ണ, സുർക്ക, എന്നിവ ഹലാലാണെന്നും,
ഉപ്പ്, കറിചേരുവകൾ, മുതലായവയും ഹലാലാണെന്നും
രങ്ങൾ ഇരുമ്പ് മണൽ, ചരൽ, പ്ലാസ്റ്റിക്, റബ്ബർ, ഗ്ലാസ് മുതലായ ഉപയോഗിക്കൽ ഹലാലാണെന്നും
മൃഗങ്ങളുടെ പുറത്തും വാഹനങ്ങളിലും തീവണ്ടി, കപ്പൽ, വിമാനം എന്നിവകളിലൊക്കെ യാത്ര ചെയ്യലും ഹലാലാണെന്ന് പറയണമെന്നാണോ അവർ ആഗ്രഹിക്കുന്നത്?
എയർ കണ്ടീഷനറുകൾ, ഫ്രിഡ്ജുകൾ, വാഷിംഗ് മെഷീനുകൾ, ഉണക്കുയന്ത്രങ്ങൾ, പൊടിക്കുന്ന യന്ത്രങ്ങൾ, ചോപ്പറുകൾ, ജ്യൂസറുകൾ പോലെയുള്ള യന്ത്രങ്ങൾ, മറ്റുള്ള വൈദ്യുത ഉപകരണങ്ങൾ, ചികിത്സ, എഞ്ചിനീയറിംഗ്, കണക്ക്, തെർമോസ്റ്റാറ്റ്, ഗോളശാസ്ത്രം, കെട്ടിട നിർമ്മാണം, വെള്ളം, പെട്രോൾ ഖനനം, ഖനികൾ, ടെക്നോളജി, പ്രിന്റിംഗ് പോലെയുള്ളവക്ക് ഉപയോഗിക്കുന്ന വസ്തുക്കൾ, കമ്പ്യൂട്ടറുകൾ എന്നിവയും അനുവദനീയമാണെന്ന് (പറയണമെന്നാണോ അവർ പറയുന്നത്?).
കോട്ടൺ, പരുത്തി, കമ്പിളി, രോമം, അനുവദനീയമായ തോലുകൾ, നൈലോൺ, പോളിസ്റ്റർ മുതലായവ ധരിക്കൽ അനുവദനീയമാണെന്നും
വിവാഹം, കച്ചവടം, വാങ്ങൽ, ഏറ്റെടുക്കൽ, മാറ്റൽ, വാടകക്കെടുക്കൽ, കൂലിവേല, എന്നിവയുടെ അടിസ്ഥാനം, ആശാരിപ്പണി, ഇരുമ്പുപണി, റിപ്പേറിംഗ്, ആടിനെ മേയ്ക്കൽ എന്നിവയുമൊക്കെ അനുവദനീയമാണെന്ന് എണ്ണിത്തിട്ടപ്പെടുത്തിപ്പറയണമെന്നാണോ അവർ ഉദ്ദേശിക്കുന്നത്?.
ഇപ്രകാരം എണ്ണിത്തിട്ടപ്പെടുത്തി ഒരു പട്ടികയാക്കൽ സാധ്യമാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?
ഇക്കൂട്ടർക്കെന്താ പറയുന്നത് മനസ്സിലാവുന്നില്ലെന്നോ?
എന്നാൽ ദീൻ എളുപ്പമാണെന്ന ഇക്കൂട്ടരുടെ വാദം അസത്യം ഉദ്ദേശിച്ചു കൊണ്ടുള്ള ഒരു സത്യപദമാണ്.
ഈ മതത്തിൽ എളുപ്പമെന്നത് കൊണ്ടുള്ള വിവക്ഷ, ജനങ്ങൾക്ക് തോന്നിയ പോലെ ചെയ്യുക എന്നതല്ല; മറിച്ച് ശരീഅത്ത് കണക്കാക്കിയത് പോലെ ചെയ്യുക എന്നതാണ്.
മതം എളുപ്പമാണെന്ന വാദത്തിൻ്റെ അടിസ്ഥാനത്തിൽ അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങൾ ചെയ്യുന്നതിനും ശറഇയായ ആനുകൂല്യങ്ങൾ എടുക്കുന്നതിനും ഇടയിൽ വളരെ വലിയ അന്തരമുണ്ട്. ഉദാ: യാത്രാ വേളയിൽ നമസ്കാരം ജംഉം ഖസ്വ്'റുമാക്കി നമസ്കരിക്കൽ, യാത്രക്കാരൻ നോമ്പ് ഒഴിവാക്കൽ, നാട്ടിൽ താമസിക്കുന്നയാൾക്ക് ഒരു രാവും ഒരു പകലും യാത്രക്കാരന് മൂന്ന് രാത്രികളും അവയുടെ പകലുകളും ഖുഫ്ഫയുടെയും സോക്സിൻ്റെയും മേൽ തടവൽ, വെള്ളം ഉപയോഗിക്കാൻ ഭയക്കുന്ന ഘട്ടത്തിൽ തയമ്മും ചെയ്യൽ, രോഗികളും മഴയുണ്ടാവുന്ന ഘട്ടത്തിലും രണ്ട് നമസ്കാരങ്ങളെ ചേർത്ത് നമസ്കരിക്കൽ, വിവാഹമാലോചിക്കുന്നവൻ അന്യസ്ത്രീയെ നോക്കൽ, സത്യലംഘനത്തിനുള്ള പ്രായശ്ചിത്തത്തിൽ അടിമ മോചനം, ഭക്ഷണം കൊടുക്കൽ, വസ്ത്രം നൽകൽ എന്നിവയിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാനുള്ള അനുവാദം, നിർബന്ധിത ഘട്ടത്തിൽ ശവം ഭക്ഷിക്കാനുള്ള അനുവാദം പോലെയുള്ള ആനുകൂല്യങ്ങളും ശറഇയായ മറ്റു ആനുകൂല്യങ്ങളും അനുവാദങ്ങളും മേൽപ്പറഞ്ഞവ കൂടാതെ ഏതൊരു കാര്യം നിഷിദ്ധമാക്കുന്നതിലും ചില യുക്തികളുണ്ട് എന്ന് ഒരു മുസ്ലിം അറിഞ്ഞിരിക്കൽ അനിവാര്യമാണ്. അതിൽ പെട്ടതാണ്: നിഷിദ്ധങ്ങളെ ഏർപ്പെടുത്തുന്നതിലൂടെ തൻ്റെ അടിമകൾ എന്ത് ചെയ്യുന്നു എന്ന് അല്ലാഹു പരീക്ഷിക്കുകയാണ് എന്നത്. നരകക്കാർക്കും സ്വർഗ്ഗക്കാർക്കുമിടയിലുള്ള വ്യത്യാസം, നരകക്കാർ തങ്ങളുടെ ദേഹേച്ഛയിൽ മുങ്ങി ജീവിച്ചു എന്നതും, സ്വർഗ്ഗക്കാർ വെറുക്കപ്പെട്ട കാര്യങ്ങളെ തൊട്ട് ക്ഷമിച്ചു എന്നതുമാണ്.
ഈ പരീക്ഷണം ഇല്ലായിരുന്നെങ്കിൽ അനുസരിക്കുന്നവനെയും ധിക്കാരിയെയും വേർതിരിച്ച് അറിയുമായിരുന്നില്ല.
അല്ലാഹുവിൻ്റെ കൽപ്പനകളെ സ്വീകരിക്കുമ്പോൾ അനുഭവിക്കേണ്ടി വരുന്ന പ്രയാസത്തെ വിശ്വാസികൾ വീക്ഷിക്കുന്നത് പ്രതിഫലേച്ഛയോടെയും അല്ലാഹുവിൻ്റെ പൊരുത്തം കാംക്ഷിച്ചുകൊണ്ടുമാണ്.അപ്പോൾ ആ ഞെരുക്കം അവർക്ക് നിസ്സാരമായി അനുഭവപ്പെടുന്നു.
എന്നാൽ കപടവിശ്വാസികൾ അല്ലാഹുവിൻ്റെ കൽപ്പനകളിലെ ഞെരുക്കത്തെ വീക്ഷിക്കുന്നത് വേദനയുടെയും വിഷമത്തിൻ്റെയും തടസ്സങ്ങളുടെയും വീക്ഷണത്തോടെയാണ്. അതിനാൽ കാര്യം അവർക്ക് കൂടുതൽ പ്രയാസകരമായും അനുസരണം വിഷമകരമായും അവർക്കനുഭവപ്പെടുന്നു.
അല്ലാഹുവിനെ അനുസരിക്കുന്നവൻ നിഷിദ്ധങ്ങളെ ഉപേക്ഷിക്കുന്നതിലൂടെ മാധുര്യം അനുഭവിക്കുകയാണ്. അല്ലാഹുവിന് വേണ്ടി ആരെങ്കിലും ഒരു കാര്യം ഉപേക്ഷിക്കുന്നുവെങ്കിൽ അതിലും നല്ലത് അല്ലാഹു അദ്ദേഹത്തിന് പകരം നൽകും. ഈമാനിൻ്റെ മാധുര്യം അവൻ തൻ്റെ ഹൃദയത്തിൽ അനുഭവിക്കുകയും ചെയ്യും.
ഇസ്ലാമിക ശരീഅത്തിൽ നിഷിദ്ധമാക്കിയിട്ടുള്ള ഏതാനും കാര്യങ്ങൾ വിശകലനം ചെയ്യുകയാണ് ഈ സന്ദേശത്തിലൂടെ. ഖുർആനിൻ്റെയും സുന്നത്തിൻ്റെയും അടിസ്ഥാനത്തിൽ ചില പണ്ഡിതന്മാർ നിഷിദ്ധങ്ങളുടെയോ അല്ലെങ്കിൽ വൻപാപങ്ങളുടെയോ വിഷയവുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് നിഷിദ്ധങ്ങളുടെ വിഷയവുമായി ബന്ധപ്പെട്ട നല്ല ഗ്രന്ഥങ്ങളിൽപെട്ടതാണ് ഇബ്നു നുഹാസ് ദമഷ്കിയുടെ كتاب تنبيه الغافلين عن أعمال الجاهلين എന്ന ഗ്രൻഥം
ഈ കുറ്റകൃത്യങ്ങൾ ഇന്ന് പാടെ വ്യാപിച്ചിട്ടുള്ളതും മുസ്ലിംകൾ അധികവും പൊതുവെ അകപ്പെട്ടിട്ടുള്ളതുമാണ്. ഗുണകാംക്ഷയും സുവ്യക്തതയുമാണ് ഇതിലൂടെ ഞാൻ ഉദ്ദേശിക്കുന്നത്.
എനിക്കും എൻ്റെ മുസ്ലിം സഹോദരങ്ങൾക്കും സന്മാർഗ്ഗവും അതിനുള്ള ഭാഗ്യവും അല്ലാഹുവിൻ്റെ നിയമ പരിധികൾക്കുള്ളിൽ നിൽക്കാനുള്ള തൗഫീഖും ഉണ്ടാവട്ടെ. എല്ലാവിധ നിഷിദ്ധങ്ങളിൽ നിന്നും അവൻ നമ്മെ അകറ്റുകയും എല്ലാ തിന്മകളിൽ നിന്നും അവൻ നമ്മെ കാത്തു രക്ഷിക്കുകയും ചെയ്യുമാറാവട്ടെ. അവൻ രക്ഷകരിൽ ഉത്തമനും കരുണാമയനുമാണ്.
അല്ലാഹുവിൽ പങ്കുചേർക്കൽ: നിഷിദ്ധമായ കാര്യങ്ങളിൽ വെച്ചേറ്റവും ഭയങ്കരമായതാണ് . അബൂബക്കർ(رَضِيَ اللَّهُ عَنْهُ) റിപ്പോർട്ട് ചെയ്ത ഒരു ഹദീസിൽ : നബി -ﷺ- പറഞ്ഞു: 'വൻപാപങ്ങളിൽ വെച്ചേറ്റവും വലിയ പാപത്തെ ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ? (അദ്ദേഹം ചോദ്യം മൂന്ന് പ്രാവശ്യം ആവർത്തിച്ചു) അവർ പറഞ്ഞു: 'അതെ, അല്ലാഹുവിൻ്റെ ദൂതരെ', അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിൽ പങ്കുചേർക്കലാണത്' (ബുഖാരി, മുസ്ലിം)
ശിർക്ക് ഒഴികെ മറ്റേതൊരു പാപവും അല്ലാഹു പൊറുത്തു കൊടുത്തേക്കും. എന്നാൽ ശിർക്ക് പൊറുക്കപ്പെടാൻ പ്രത്യേകമായ പശ്ചാത്താപം തന്നെ വേണ്ടതുണ്ട്.
അല്ലാഹു തആലാ പറഞ്ഞു: തന്നോട് പങ്കുചേർക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തുകൊടുക്കുന്നതാണ് (സൂറ നിസാഅ് 48)
ഇസ്ലാമിൽ നിന്ന് പുറത്താവാൻ കാരണമാക്കുന്നതും, ഏറ്റവും വലിയ പാതകമായതും, ശിർക്ക് ചെയ്യുന്ന അവസ്ഥയിൽ മരണപ്പെട്ടാൽ നരകത്തിൽ ശാശ്വതമാക്കുന്നവയും ശിർക്കിൻ്റെ കൂട്ടത്തിലുണ്ട്.
അനേകം മുസ്ലിം രാജ്യ ങ്ങളിൽ വരെ വ്യാപകമായിട്ടുള്ള ഇത്തരം ശിർക്കിൻ്റെ പ്രകടരൂപമാണ്
ഖബറാരാധന. മൺ മറഞ്ഞ ഔലിയാക്കൾക്ക് ആവശ്യങ്ങൾ നിറവേറ്റിത്തരാനും ബുദ്ധിമുട്ടുകൾ അകറ്റാനും കഴിയും എന്ന വിശ്വാസത്തിൽ അനേകം മുസ്ലിംകൾ അവരോട് സഹായമർത്ഥിക്കുകയും ആപൽ ഘട്ടങ്ങളിലും മറ്റും അവരോട് രക്ഷക്ക് വേണ്ടി ദുആ ചെയ്യുകയും ചെയ്യുന്നു.
അല്ലാഹു തആലാ പറഞ്ഞു: തന്നെയല്ലാതെ നിങ്ങൾ ആരാധിക്കരുതെന്നും, മാതാപിതാക്കൾക്ക് നന്മ ചെയ്യണമെന്നും നിൻ്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. (ഇസ്റാഅ്: 23) അതുപോലെ അപകടങ്ങളിൽ രക്ഷക്കുവേണ്ടിയും ശുപാർശ തേടിക്കൊണ്ടും അമ്പിയാക്കൾ, സ്വാലിഹീങ്ങൾ പോലെ മരണപ്പെട്ട ആളുകളോട് ദുആ ചെയ്യുന്നതും ശിർക്കിൽപ്പെട്ടതാണ്. അല്ലാഹു തആലാ പറഞ്ഞു: അഥവാ, കഷ്ടപ്പെട്ടവൻ വിളിച്ചു പ്രാർത്ഥിച്ചാൽ അവന്നുത്തരം നൽകുകയും, വിഷമം നീക്കികൊടുക്കുകയും, നിങ്ങളെ ഭൂമിയിൽ പ്രതിനിധികളാക്കുകയും ചെയ്യുന്നവനോ (അതല്ല, അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവങ്ങളുമുണ്ടോ (നംല്: 62) ചിലർ ശൈഖിൻ്റെയോ അല്ലെങ്കിൽ വലിയ്യിൻ്റെയോ നാമം സ്മരിച്ചുകൊണ്ടിരിക്കൽ ചര്യയും ശീലവുമാക്കിയിരിക്കുന്നു. നിറുത്തത്തിലും, ഇരുത്തത്തിലും, ഒന്ന് വഴുതിയാൽപ്പോലും അവർ ശൈഖിനെ സ്മരിക്കുന്നു. വല്ല വിപത്തുകളിലോ പ്രയാസങ്ങളിലോ അകപ്പെടുമ്പോഴൊക്കെ ചിലർ : യാ മുഹമ്മദ് എന്ന് വിളിക്കുന്നു മറ്റു ചിലർ യാ അലി, വേറെ ചിലർ യാ ഹുസൈൻ, യാ ബദവി വേറെ ചിലർ യാ ശൈഖ് മുഹ്’യിദ്ദീൻ അതു പോലെ യാ ശാദുലീ, യാ രിഫാഈ, യാ ഐദ്രൂസ്, യാ സയ്യിദ: സൈനബ്, യാ ഇബ്നു ഉൽവാൻ, ഇങ്ങനെ പല പേരുകളും വിളിക്കുന്നു. അല്ലാഹു തആലാ പറഞ്ഞു: 'തീർച്ചയായും അല്ലാഹുവിനു പുറമെ നിങ്ങൾ വിളിച്ചു പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നവരെല്ലാം നിങ്ങളെപ്പോലുള്ള അടിമകൾ മാത്രമാണ്. എന്നാൽ അവരെ നിങ്ങൾ വിളിച്ച് പ്രാർത്ഥിക്കൂ; അവർ നിങ്ങൾക്ക് ഉത്തരം നല്കട്ടെ; നിങ്ങൾ സത്യവാദികളാണെങ്കിൽ (അഅ്റാഫ് 194) ചില ഖബർ പൂജകർ ഖബറിനെ ത്വവാഫ് ചെയ്യുന്നു. അതിൻ്റെ മൂലകളെ തൊട്ടുമുത്തുകയും അതിൻ്റെ മേൽ തടവുകയും അതിൻ്റെ കട്ടിലപ്പടികളിലും മറ്റും ചുംബിക്കുകയും ചെയ്യുന്നു. അവിടെയുള്ള മണ്ണ് അവരുടെ മുഖത്ത് പൂശുകയും ഖബറിനെ കാണുന്ന മാത്രയിൽ അതിൻ്റെ മുമ്പിൽ സുജൂദ് ചെയ്യുകയും ചെയ്യുന്നു. വളരെ വിനയത്തോടെയും വണക്കത്തോടെയും ഭയഭക്തിയോടെയുമാണ് അവരുടെ ആവശ്യങ്ങൾ ചോദിച്ചു കൊണ്ട് അതിൻ്റെ മുമ്പിൽ നിൽക്കുന്നത്. രോഗശമനം, സന്താന ലബ്ധി, ആഗ്രഹ സഫലീകരണം, ഇങ്ങനെ വിവിധ ആവശ്യങ്ങൾ അതിന് മുമ്പിൽ നിരത്തുന്നു. 'എൻ്റെ യജമാനനേ അങ്ങയെ ഉദ്ദേശിച്ചാണ് വിദൂരത്തുനിന്നും ഞാൻ വന്നിരിക്കുന്നത്. അങ്ങെന്നെ കൈയൊഴിക്കരുതേ' എന്ന് അവരോട് വിളിച്ച് പ്രാർത്ഥിക്കുന്നവരുമുണ്ട്. അല്ലാഹു പറയുന്നു: 'അല്ലാഹുവിന് പുറമെ അന്ത്യനാൾ വരേക്കും ഉത്തരം ചെയ്യാത്തവരോട് വിളിച്ചു പ്രാർത്ഥിക്കുന്നവനെക്കാൾ ഏറ്റവും വഴിപിഴച്ചവൻ മറ്റാരുണ്ട്. അവരാകട്ടെ ഇവരുടെ പ്രാർത്ഥനയെത്തൊട്ട് അശ്രദ്ധരുമാണ്' . (അഹ്ഖാഫ്: 5) നബി (ﷺ) പറഞ്ഞു
"ആരെങ്കിലും അല്ലാഹുവിനു പുറമെ മറ്റു വല്ല സമന്മാരെയും വിളിച്ചുതേടുന്നവനായിക്കൊണ്ട് മരിച്ചാൽ അവൻ നരകത്തിൽ പ്രവേശിക്കുന്നതാണ്."
(ബുഖാരി) ചില ആളുകൾ ഖബറിങ്കൽ വെച്ച് പുണ്യം പ്രതീക്ഷിച്ചുകൊണ്ട് തല മുണ്ഡനം ചെയ്യുന്നു. ചിലരുടെ അടുത്ത് مشاهد കളിൽ ചെയ്യേണ്ട കർമ്മങ്ങളെക്കുറിച്ച പുസ്ഥകങ്ങളും കാണാം. مشاهد കൊണ്ടുദ്ദേശിക്കുന്നത് ഔലിയാക്കളുടെ ഖബറിടങ്ങളാണ് മറ്റു ചിലർ, ഈ പ്രപഞ്ചത്തിൻ്റെ നിയന്ത്രണത്തിലും ക്രയവിക്രയത്തിലും ഔലിയാക്കൾക്ക് സ്വാധീനമുണ്ടെന്നും അവർ ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിവുള്ളവരാണെന്നും വിശ്വസിക്കുന്നു. അല്ലാഹു പറയുന്നു: 'നിനക്ക് അല്ലാഹു വല്ല ദോഷവും ഏൽപ്പിക്കുന്ന പക്ഷം അവനൊഴികെ അത് നീക്കം ചെയ്യാൻ ഒരാളുമില്ല. അവൻ നിനക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവൻ്റെ അനുഗ്രഹം തട്ടിമാറ്റാൻ ഒരാളുമില്ല' (യൂനുസ്: 107)
അല്ലാഹുവല്ലാത്തവർക്കുള്ള നേർച്ച. ചിലർ ഖബറാളികളുടെ പേരിൽ മെഴുകുതിരികളും വിളക്കുകളും മറ്റും നേർച്ച നേരുന്നു. ഇതും ശിർക്കിൽപ്പെട്ടതാണ്.
അല്ലാഹുവല്ലാത്തവർക്കുള്ള അറവ്. അല്ലാഹു അല്ലാത്തവരുടെ പേരിൽ നിർവ്വഹിക്കപ്പെടുന്ന ബലിയും ശിർക്കിൻറെ പ്രകട രൂപങ്ങളിൽ പെട്ടതാണ്. അല്ലാഹു തആലാ പറഞ്ഞു: 'അതിനാൽ നീ നിൻ്റെ രക്ഷിതാവിന് വേണ്ടി നമസ്കരിക്കുകയും ബലിയറുക്കുകയും ചെയ്യുക' (കൗസർ 2) അതായത് താങ്കൾ അല്ലാഹുവിന് വേണ്ടി അവൻ്റെ നാമത്തിൽ ബലിയറുക്കുക എന്നർത്ഥം. നബി (ﷺ) പറഞ്ഞു "അല്ലാഹുവല്ലാത്തവർക്ക് വേണ്ടി ബലിയർപ്പിച്ചവനെ അല്ലാഹു ശപിച്ചിരിക്കുന്നു." (മുസ്ലിം) ഇങ്ങിനെ അല്ലാഹു അല്ലാത്തവർക്ക് വേണ്ടി അറവ് നടത്തുന്നതിൽ രണ്ട് നിഷിദ്ധങ്ങൾ കൂടിച്ചേരുന്നു. അല്ലാഹു അല്ലാത്തവരുടെ തൃപ്തിക്ക് വേണ്ടി അറുക്കുക എന്നതും, അല്ലാഹു അല്ലാത്തവരുടെ നാമം ഉച്ചരിച്ചു അറവ് നടത്തുന്നു എന്നതും. ഇത് രണ്ടും ഒരു പോലെ നിഷിദ്ധമാണ്. അതിൽ നിന്ന് ഭക്ഷിക്കൽ ഹറാമുമാണ്. ഈ കാലത്തും കണ്ടു വരുന്ന ജാഹിലിയ്യാ കാലത്തെ ഒരു ആചാരമാണ് ജിന്നിനുവേണ്ടി അറുക്കൽ. അതായത് ഒരു വീട് നിർമ്മിക്കുകയോ വാങ്ങിക്കുകയോ ചെയ്താൽ, അല്ലെങ്കിൽ കിണർ കുഴിച്ചാൽ അതിന്നടുത്തുവെച്ച് ഒരു മൃഗബലി നടത്തും. ജിന്നിൻറെ ഉപദ്രവം ഭയന്നുകൊണ്ടാണ് അങ്ങിനെ ചെയ്യുന്നത്. يسير العزيز الحميد എന്ന ഗ്രൻഥം നോക്കുക ഹലാലും ഹറാമും തീരുമാനിക്കാനുള്ള അധികാരം അല്ലാഹുവല്ലാത്തവർക്കും ഉണ്ടെന്ന് വിശ്വസിക്കലും, ഈ വിശ്വാസത്തോടെയും ഇതനുവദനീയമാണെന്ന വാദത്തോടെയും, അത് തൃപ്തിപ്പെട്ടുകൊണ്ടും, സ്വന്തം നിലക്ക് തിരഞ്ഞെടുത്തുകൊണ്ടും, അനിസ്ലാമിക നിയമങ്ങളിലേക്കും അനിസ്ലാമിക കോടതികളിലേക്കും വിധിതേടി പോവലുമെല്ലാം തന്നെ ഇന്ന് വ്യാപകമായി കണ്ടുവരുന്നതും വൻ ശിർക്കിൽപ്പെട്ടതുമാണ്. ഈ വൻ കുഫ്റിനെ സംബന്ധിച്ച് അല്ലാഹു പറയുന്നു: 'അവരുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും അല്ലാഹുവിന് പുറമെ അവർ രക്ഷിതാക്കളായി സ്വീകരിച്ചു' (തൗബ: 31) ഈ ഖുർആൻ വചനം നബി(ﷺ) പാരായണം ചെയ്യുന്നത് കേട്ടപ്പോൾ അദിയ്യ്(رَضِيَ اللَّهُ عَنْهُ) പറഞ്ഞു: 'പ്രവാചകരെ, അവർ (ജൂത കൃസ്ത്യാനികൾ) അവരെ (പുരോഹിതന്മാരെയും പണ്ഡിതന്മാരെയും) ആരാധിച്ചിരുന്നില്ലല്ലൊ. നബി പറഞ്ഞു: 'ശരി തന്നെ, പക്ഷെ അല്ലാഹു നിഷിദ്ധമാക്കിയതിനെ പുരോഹിതന്മാർ അവർക്ക് അനുവദനീയമാക്കിക്കൊടുക്കുകയും അതിനെ അനുവദനീയമായി അവർ സ്വീകരിക്കുകയും, അല്ലാഹു അനുവദനീയമാക്കിയതിനെ അവർ അവരുടെ മേൽ നിഷിദ്ധമാക്കുകയും അതിനെ നിഷിദ്ധമായി അവർ സ്വീകരിക്കുകയും ചെയ്തിരുന്നു.അത് തന്നെയാണ് അവർക്കുള്ള ആരാധന' (ബൈഹഖി) ബഹുദൈവ വിശ്വാസികളുടെ വിശേഷണമായി അല്ലാഹു പറയുന്നു: 'അല്ലാഹുവും അവൻ്റെ ദൂതനും നിഷിദ്ധമാക്കിയതിനെ അവർ നിഷിദ്ധമായി അംഗീകരിക്കുകയും സത്യമതത്തെ മതമായി അംഗീകരിക്കുകയും ചെയ്യുന്നില്ല' (തൗബ: 29) അല്ലാഹു വീണ്ടും പറയുന്നു: 'പറയുക: അല്ലാഹു നിങ്ങൾക്കിറക്കിത്തന്ന ആഹാരത്തെപ്പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? എന്നിട്ട് അതിൽ (ചിലത്) നിങ്ങൾ നിഷിദ്ധവും (വേറെ ചിലത്) അനുവദനീയവുമാക്കിയിരിക്കുന്നു. പറയുക: അല്ലാഹുവാണോ നിങ്ങൾക്ക് (അതിന്) അനുവാദം തന്നത്? അതല്ല നിങ്ങൾ അല്ലാഹുവിൻ്റെ പേരിൽ കെട്ടിച്ചമക്കുകയാണോ?' (യൂനുസ്: 59)
മാരണം, ജോൽസ്യം, പ്രശ്നം വെക്കൽ. ഇവയും വ്യാപകമായി കാണുന്ന ശിർക്കിൽപ്പെട്ടതാണ്
എന്നാൽ സിഹ്റ്, അഥവാ മാരണം ചെയ്യൽ അവിശ്വാസവും വിനാശകരങ്ങളായ ഏഴ് മഹാപാപങ്ങളിൽ പെട്ടതുമാണ്. ഉപദ്രവമുണ്ടാക്കാനല്ലാതെ എന്തെങ്കിലും ഉപകാരം നേടിയെടുക്കാൻ സിഹ്റ് കൊണ്ട് സാധ്യമല്ല സിഹ്റ് പഠിക്കുന്നതിനെക്കുറിച്ച് അല്ലാഹു പറയുന്നു: 'അവർക്കു തന്നെ ഉപദ്രവമുണ്ടാക്കുന്നതും ഒരു പ്രയോജനവും ചെയ്യാത്തതുമായ കാര്യമാണ് അവർ പഠിച്ചു കൊണ്ടിരുന്നത്' (ബഖറഃ 102) വീണ്ടും അല്ലാഹു പറയുന്നു: 'സിഹ്റ് ചെയ്യുന്നവൻ എവിടെ ചെന്നാലും വിജയിക്കുകയില്ല' (ത്വാഹാ: 69) സിഹ്റ് ചെയ്യുന്നവൻ കാഫിറാണ് അല്ലാഹു തആലാ പറഞ്ഞു: 'സുലൈമാൻ ദൈവനിഷേധം കാണിച്ചിട്ടില്ല. എന്നാൽ ജനങ്ങൾക്ക് മാന്ത്രികവിദ്യ പഠിപ്പിച്ചുകൊണ്ട് പിശാചുക്കളാണ് ദൈവനിഷേധത്തിലേർപ്പെട്ടത്. ബാബിലോണിൽ ഹാറൂത്തെന്നും മാറൂത്തെന്നും പേരുള്ള രണ്ട് മാലാഖമാർക്ക് ലഭിച്ചതിനെയും (പറ്റി പിശാചുക്കൾ പറഞ്ഞുണ്ടാക്കിക്കൊണ്ടിരുന്നത് അവർ പിന്തുടർന്നു) എന്നാൽ ഹാറൂത്തും മാറൂത്തും ഏതൊരാൾക്ക് പഠിപ്പിക്കുമ്പോഴും 'ഞങ്ങളുടേത് ഒരു പരീക്ഷണം മാത്രമാകുന്നു, അതിനാൽ (ഇതുപയോഗിച്ച്) ദൈവനിഷേധത്തിലേർപ്പെടരുത് എന്ന് അവർ പറഞ്ഞു കൊടുക്കാതിരുന്നിട്ടില്ല' (ബഖറഃ 102) സിഹ്റ് ചെയ്യുന്നവനെ കൊല്ലണമെന്നതാണ് ഇസ്ലാമിക നിയമം. അവൻ്റെ സമ്പാദ്യം മുഴുവൻ ഹറാമും മ്ലേച്ഛവുമാണ്. പാമര ജനങ്ങളും അക്രമികളും ദുർബലവിശ്വാസികളും മന്ത്രവാദിയുടെ അടുക്കൽ പോവുന്നു. തങ്ങൾക്ക് വിരോധമുള്ള വ്യക്തികൾക്കെതിരിൽ മാരണം ചെയ്യാൻ വേണ്ടിയും പ്രതികാരം ചെയ്യാൻ വേണ്ടിയും അവരെ സമീപിക്കുന്നു. മറ്റു ചിലർ സിഹ്റിനെ തടയാനും അഴിക്കാനും വേണ്ടി മന്ത്രവാദിയെ അവലംബിക്കുകയും പല നിഷിദ്ധങ്ങളും അതുമുഖേന പ്രവർത്തിക്കുകയും ചെയ്യുന്നു. എന്നാൽ അല്ലാഹുവിനെ അവലംബിക്കുകയും രക്ഷ തേടാനുള്ള അല്ലാഹുവിൻ്റെ വചനങ്ങൾകൊണ്ട് അവനോട് രോഗമുക്തി തേടുകയുമാണ് വിശ്വാസി ചെയ്യേണ്ടത്. (നബി(ﷺ) ഇഖ്ലാസും മുഅവ്വദതൈനിയും ഓതിക്കൊണ്ട് തൻ്റെ കൈകളിൽ ഊതുകയും ശരീരത്തിൽ തടവുകയും ചെയ്യാറുണ്ടായിരുന്നു. അനുവദിക്കപ്പെട്ട മന്ത്രത്തിൻ്റെ ഒരു രൂപമാണിത്. വിവ:) ജോൽസ്യരും കണക്കുനോട്ടക്കാരും തങ്ങൾക്ക് അദൃശ്യം അറിയും എന്ന് വാദിക്കുന്നുവെങ്കിൽ അവർ കാഫിറുകളും മുശ്രിക്കുകളുമാണ്. കാരണം അല്ലാഹുവിന് മാത്രമേ അദൃശ്യം അറിയൂ.
പാമരന്മാരായ ആളുകളുടെ സമ്പത്ത് കൈക്കലാക്കുവാൻ വേണ്ടി ഇവർ പല ഉപായങ്ങളും പ്രയോഗിക്കുന്നു. മണലിലും മറ്റും എഴുതൽ (പിഞ്ഞാണമെഴുത്ത് പോലെ), കൈക്കുമ്പിളിലും സ്ഫടികഗോളങ്ങളിലും കണ്ണാടിയിലും മറ്റും മന്ത്രിക്കൽ, ഇങ്ങനെ പല ഉപായങ്ങളും അവർ പ്രയോഗിക്കുന്നു.
അവരുടെ വാക്കുകൾ എപ്പോഴെങ്കിലും സത്യത്തോട് യോജിച്ച് വന്നാൽ തന്നെ തൊണ്ണൂറ്റിയൊമ്പത് പ്രാവശ്യവും സത്യത്തോട് യോജിക്കാറില്ല. എന്നാൽ ഭോഷന്മാരായ പൊതു ജനങ്ങൾ ഈ അപൂർവ്വ യോജിപ്പിനെ മാത്രമേ ഓർക്കാറുള്ളു. കച്ചവടം, വിവാഹം, എന്നിവയിലെ ഭാഗ്യനിർഭാഗ്യങ്ങൾ അറിയാനും, നഷ്ടപ്പെട്ടവ അന്വേഷിച്ചും മറ്റും ആളുകൾ അവരുടെ അടുത്തേക്ക് പോവുകന്നു. ജോൽസ്യന്മാരുടെയും കണക്കുനോട്ടക്കാരുടെയും അടുക്കൽ പോവുകയും അവരുടെ വാക്കുകൾ വിശ്വസിക്കുകയും ചെയ്യുന്നവർ അവിശ്വാസികളും ഇസ്ലാമിക വൃത്തത്തിനു പുറത്തുമാണ്. നബി(ﷺ) പറയുന്നു: ആരെങ്കിലും ഒരു ജോൽസ്യനെയോ കണക്കുനോട്ടക്കാരനെയോ സമീപിക്കുകയും അവൻ പറയുന്നത് വിശ്വസിക്കുകയും ചെയ്താൽ മുഹമ്മദ്(ﷺ)ക്ക് അവതരിപ്പിക്കപ്പെട്ടതിൽ (ഖുർആനിൽ) അവൻ അവിശ്വസിച്ചിരിക്കുന്നു' (അഹ്മദ് 2/429) എന്നാൽ ഇവർക്ക് അദൃശ്യമറിയുമെന്ന് വിശ്വസിക്കാതെ ഒരു പരീക്ഷണാർത്ഥമാണ് ഒരാൾ പോവുന്നതെങ്കിൽ അയാൾ കാഫിറാവുകയില്ല. പക്ഷെ, അയാളുടെ നാൽപ്പത് ദിവസത്തെ നമസ്കാരം സ്വീകരിക്കപ്പെടുകയില്ല. നബി(ﷺ) പറയുന്നു: 'ആരെങ്കിലും കണക്കുനോട്ടക്കാരനെ സമീപിക്കുകയും അവനോട് വല്ല പ്രശ്നത്തിനും പരിഹാരം ചോദിക്കുകയും ചെയ്താൽ അയാളുടെ നാൽപ്പത് ദിവസത്തെ നമസ്കാരം സ്വീകരിക്കപ്പെടുകയില്ല' (മുസ്ലിം 4/1751) അവൻ തൗബ ചെയ്യലും നമസ്കാരം നിർവ്വഹിക്കലും നിർബന്ധവുമാണ്. രാശികളിൽ വിശ്വസിക്കൽ സൈദുബ്നു ഖാലിദ് അൽജുഹനി( رَضِيَ اللَّهُ عَنْهُ )വിൽ നിന്നും നിവേദനം, അദ്ദേഹം പറയുന്നു: 'നബി(ﷺ) ഞങ്ങൾക്ക് ഇമാമായി നമസ്കരിച്ചു. നമസ്കാരം കഴിഞ്ഞപ്പോൾ ജനങ്ങളെ അഭിമുഖീകരിച്ചു കൊണ്ട് അദ്ദേഹം ചോദിച്ചു: 'നിങ്ങളുടെ റബ്ബ് എന്താണ് പറഞ്ഞതെന്ന് നിങ്ങൾക്കറിയുമോ?' അവർ പറഞ്ഞു:'അല്ലാഹുവിനും റസൂലിനും അറിയാം. 'നബി(ﷺ) പറഞ്ഞു: 'എൻ്റെ അടിമകളിൽ എന്നിൽ വിശ്വസിക്കുന്നവരും അവിശ്വസിക്കുന്നവരും ഉണ്ടായിരിക്കുന്നു, അല്ലാഹുവിൻ്റെ അനുഗ്രഹം കൊണ്ടും അവൻ്റെ കാരുണ്യം കൊണ്ടും ഞങ്ങൾക്ക് മഴ ലഭിച്ചിരിക്കുന്നു എന്ന് പറഞ്ഞവൻ എന്നിൽ വിശ്വസിക്കുന്നവനും നക്ഷത്രങ്ങളിൽ അവിശ്വസിക്കുന്നവനുമാണ്. എന്നാൽ ഇന്നിന്ന ഞാറ്റുവേലകൾ കൊണ്ട് നമുക്ക് മഴ ലഭിച്ചു എന്ന് പറഞ്ഞവൻ എന്നിൽ അവിശ്വസിക്കുന്നവനും നക്ഷത്രങ്ങളിൽ വിശ്വസിക്കുന്നവനുമാണ്', (ബുഖാരി) ദിനപ്പത്രങ്ങളിലും മാസികകളിലും പ്രസിദ്ധീകരിക്കുന്ന വാരഫലം, നക്ഷത്രഫലം പോലുള്ളവയെ അവലംബിക്കുന്നതും അപ്രകാരം തന്നെ. അത്തരം നക്ഷത്ര, വാരഫലങ്ങളിൽ വിശ്വസിക്കൽ ശിർക്കാണ്. അതിൽ വിശ്വാസമില്ലാതെ കേവലം ഒരു സ്വസ്ഥതക്ക് വേണ്ടി അത് വായിക്കുന്നുവെങ്കിൽപ്പോലും അത് പാപവും ധിക്കാരവുമാണ്. കാരണം, തൻ്റെ വിശ്വാസത്തിൽ ശിർക്കിൻ്റെ ലാഞ്ചനയുണ്ടാക്കാൻ പിശാചിന് അവസരം കൊടുക്കുന്ന തരത്തിലുള്ള കാര്യങ്ങൾ വായിക്കൽ വിശ്വാസിക്ക് പാടില്ല. ഉറുക്കും നൂലും ഉറുക്ക്, നൂല്, ഐക്കല്ല്, ഏലസ്സ്, ലോഹം കൊണ്ടുള്ളതും അല്ലാത്തതുമായ രക്ഷാകവചങ്ങൾ പോലെ യാതൊരു ഉപകാരവും ചെയ്യാത്ത വസ്തുക്കൾക്ക് അതിന് കഴിയുമെന്ന് വിശ്വസിക്കുന്നതും ശിർക്കിൻ്റെ ഇനത്തിൽപ്പെടുന്നു. മന്ത്രവാദിയുടെയും ജോൽസ്യൻ്റെയുമൊക്കെ നിർദ്ദേശപ്രകാരം കണ്ണേറിൽ നിന്നും മറ്റും രക്ഷകിട്ടാൻ തങ്ങളുടെയോ സന്താനങ്ങളുടെയോ കഴുത്തിലോ അല്ലെങ്കിൽ ശരീരത്തിലോ അല്ലെങ്കിൽ അവരുടെ വാഹനത്തിലോ വീട്ടിലോ ഒക്കെ ബന്ധിക്കുന്നു. അതു പോലെ അപകടങ്ങളും മറ്റും ഒഴിവായിപ്പോവണമെന്ന ഉദ്ദേശത്തോടെ, അല്ലെങ്കിൽ അതിനെ പ്രതിരോധിക്കാൻ വേണ്ടി മന്ത്രം ജപിച്ച മോതിരവും മറ്റും ധരിക്കുന്നു ഇവയൊക്കെത്തന്നെ അല്ലാഹുവിൽ ഭരമേൽപ്പിക്കുക എന്നതിൻ്റെ കടകവിരുദ്ധമാണ്. ഹറാം കൊണ്ടുള്ള ഇത്തരം ചികിൽസ ബലഹീനത വർദ്ധിപ്പിക്കുക മാത്രമേയുള്ളൂ. ഈ ആവശ്യങ്ങൾക്ക് വേണ്ടി കെട്ടുന്ന ഏലസ്സുകളും മറ്റും അധികവും ശിർക്കിൽപ്പെടുന്നു. പിശാചുക്കളോടും ജിന്നുകളോടും സഹായം തേടുന്നവയാണ് അതിൽ അധികവും. അവ്യക്തങ്ങളായ ചിത്രങ്ങളും മനസ്സിലാവാത്ത എഴുത്തുകളും അതിൽ കാണാം. പല മന്ത്രവാദികളും അതിൽ ശിർക്കിൻ്റെ മന്ത്രങ്ങളോടൊപ്പം ഖുർആൻ ആയത്തുകളും കൂട്ടിക്കലർത്തുന്നു. മറ്റു ചിലർ നജസുകൾകൊണ്ടും ആർത്തവ രക്തം കൊണ്ടും അതിൽ ഖുർആൻ ആയത്തുകൾ എഴുതി പിടിപ്പിക്കുന്നു. ഇത്തരം വസ്തുക്കൾ വഹിക്കുന്നതും ബന്ധിക്കുന്നതും നിഷിദ്ധമാണ്. നബി(ﷺ) പറഞ്ഞു: 'ആരെങ്കിലും തമീമത്ത് (ഏലസ്സ്) കെട്ടിയാൽ അവൻ ശിർക്ക് ചെയ്തു' (അഹ്മദ്) ഏലസ്സ് കെട്ടുന്നവൻ അത് തനിക്ക് സ്വന്തം നിലക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യുമെന്ന് വിശ്വസിച്ചാൽ അത് വൻ ശിർക്കാണ് ഇനി ഉപകാരം ചെയ്യുന്നതിനോ ഉപദ്രവം വരുത്തുന്നതിനോ ഉള്ള ഒരു കാരണം മാത്രമായാണ് ഏലസ്സിനെ കാണുന്നതെങ്കിൽ, അവൻ്റെ പ്രവർത്തനം ചെറിയ ശിർക്കിൽപ്പെടുന്നതും, അതാവട്ടെ കാരണങ്ങളുടെ ശിർക്കിൽപ്പെട്ടതും, അവൻ ചെറിയ ശിർക്ക് ചെയ്ത മുശ്രിക്കുമാണ്. അല്ലാഹുവാകട്ടെ ഏലസ്സിനെയും മറ്റും ഗുണദോഷങ്ങൾക്കുള്ള കാരണമാക്കി ഏർപ്പെടുത്തിയിട്ടുമില്ല.
ആരാധനകളിലെ 'രിയാഅ്' (ലോകമാന്യത)
സൽക്കർമ്മങ്ങൾ സ്വീകരിക്കപ്പെടാനുള്ള നിബന്ധനകളാണ് അത് പ്രവാചകചര്യയോട് യോജിച്ചു വരിക എന്നതും, 'രിയാഇ' ൽ (ലോകമാന്യതയിൽ) നിന്നും മുക്തമാവുക എന്നതും. ആളുകളെ കാണിക്കാൻ വേണ്ടി ആരാധനകൾ ചെയ്യുന്നവൻ ചെറിയ ശിർക്കാണ് ചെയ്യുന്നത്. അതിനാൽ തന്നെ ആ കർമ്മം അവനിൽ നിന്നും സ്വീകരിക്കപ്പെടുകയില്ല ആളുകളെ കാണിക്കാൻ വേണ്ടി നമസ്കരിക്കുന്നവനെ പോലെ അല്ലാഹു തആലാ പറഞ്ഞു: 'തീർച്ചയായും കപടവിശ്വാസികൾ അല്ലാഹുവെ വഞ്ചിക്കാൻ നോക്കുകയാണ് യഥാർത്ഥത്തിൽ അല്ലാഹു അവരെയാണ് വഞ്ചിക്കുന്നത്. അവർ നമസ്കാരത്തിൽ നിന്നാൽ ഉദാസീനരായിക്കൊണ്ടും ആളുകളെ കാണിക്കുവാൻ വേണ്ടിയുമാണ് നിൽക്കുന്നത്. കുറച്ചുമാത്രമേ അവർ അല്ലാഹുവിനെ ഓർമ്മിക്കുകയുള്ളു' (നിസാഅ്: 142) പേരിനും പ്രശസ്തിക്കും വേണ്ടി പ്രവർത്തിക്കുന്നവൻ ശിർക്കിൽ ചെന്ന് പതിക്കുന്നു അപ്രകാരംപ്രവർത്തിക്കുന്നവൻ്റെ കാര്യത്തിൽ താക്കീതിൻ്റെ സ്വരത്തിൽ പ്രവാചക വചനങ്ങൾ കാണാം. നബി(ﷺ) പറഞ്ഞതായി ഇബ്നു അബ്ബാസ്(رَضِيَ اللَّهُ عَنْهُ) ഉദ്ദരിക്കുന്നു: 'ആരെങ്കിലും തന്നെക്കുറിച്ച് കേൾക്കാൻ വേണ്ടി പ്രവർത്തിച്ചാൽ അല്ലാഹു അവനെക്കുറിച്ച് കേൾപ്പിക്കും.ആരെങ്കിലും മറ്റുള്ളവരെ കാണിക്കാൻവേണ്ടി പ്രവർത്തിച്ചാൽ അല്ലാഹുവയാളെ കാണിപ്പിക്കുകയും ചെയ്യും'. (ലോകരുടെ മുമ്പിൽ പേരിനും പെരുമക്കും വേണ്ടി പ്രവർത്തിക്കുന്നവർക്ക് അത് ഈ ലോകത്ത് വെച്ച്തന്നെ ലഭിക്കുമെന്നും അവർക്ക് പരലോകത്ത് അതിന്ന് ഒരു പ്രതിഫലവും ഉണ്ടാവുകയില്ലെന്നുമാണ് ഇതിൻ്റെ വിവക്ഷ. വിവ:) (മുസ്ലിം 4/2289) അല്ലാഹുവിനുള്ള ആരാധനകൾ പ്രവർത്തിക്കുന്നതോടൊപ്പം അതിൽ പേരും പ്രശസ്തിയും കൂടി ഒരാൾ ആഗ്രഹിച്ചാൽ അവൻ്റെ കർമ്മങ്ങൾ പൊളിഞ്ഞു പോയി. ഖുദ്സിയായ ഒരു ഹദീസിൽ അല്ലാഹു പറയുന്നു: എന്നിൽ 'പങ്ക് ചേർക്കുന്നവരുടെ പങ്ക് ചേർക്കലിൽ നിന്നും ധന്യനാണ് ഞാൻ. ആരെങ്കിലും എൻ്റെ കൂടെ മറ്റുള്ളവരെ പങ്ക്ചേർത്തു കൊണ്ട് ഒരു കർമ്മം ചെയ്താൽ അവനെയും അവൻ്റെ പങ്ക് ചേർക്കലിനെയും ഞാൻ ഒഴിവാക്കുന്നതാണ്' (മുസ്ലിം 2985) അല്ലാഹുവിനെ ഉദ്ദേശിച്ച് ആത്മാർത്ഥതയോടെ ഒരു കർമ്മം ചെയ്തു കൊണ്ടിരിക്കെ മറ്റുള്ളവർ കാണാനുള്ള വ്യഗ്രത അയാളുടെ മനസ്സിൽ ഉദയം ചെയ്യുന്നുവെങ്കിൽ, അതിനോട് അനിഷ്ടം ഉണ്ടാവുകയും അതിനെ പ്രതിരോധിക്കാൻ കിണഞ്ഞ് ശ്രമിക്കുകയും ചെയ്താൽ അയാളുടെ ആ കർമ്മം സ്വീകരിക്കപ്പെടും. എന്നാൽ അതിലേക്ക് മനസ്സിൽ താൽപ്പര്യം തോന്നുകയും അത് തൃപ്തിപ്പെടുകയും ചെയ്താൽ ഭൂരിപക്ഷം പണ്ഡിതന്മാരുടെയും വീക്ഷണത്തിൽ അയാളുടെ കർമ്മം നിഷ്ഫലമാണ്.
ശകുനം നോക്കൽ. (ശകുനം അഥവാ ലക്ഷണപ്പിഴ എന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.)
അല്ലാഹു പറയുന്നു: 'എന്നാൽ അവർക്കൊരു നന്മ വന്നാൽ അവർ പറയുമായിരുന്നു: 'നമുക്ക് അർഹതയുള്ളത് തന്നെയാണിത്'. ഇനി അവർക്ക് വല്ല തിന്മയും ബാധിച്ചുവെങ്കിലോ അത് മൂസായുടെയും കൂടെയുള്ളവരുടെയും ശകുനപ്പിഴയാണെന്നാണവർ പറഞ്ഞിരുന്നത്' (അഅ്റാഫ്: 131) എന്തെങ്കിലും ഒരു പ്രധാനകാര്യം ചെയ്യാൻ ഉദ്ദേശിച്ച് ഇറങ്ങുമ്പോൾ ജാഹിലിയ്യാ അറബികൾ പതിവാക്കിയിരുന്ന ഒരു സമ്പ്രദായമാണ് ശകുനം നോക്കൽ. യാത്ര പോലെ വല്ല പ്രധാനകാര്യവും തീരുമാനിച്ചാൽ അവർ ഒരു പക്ഷിയെ പിടിച്ച് അതിനെ സ്വതന്ത്രമാക്കി വിടും. അത് വലത്തോട്ട് പറന്നാൽ ശുഭശകുനമായി കണക്കാക്കുകയും തീരുമാനിച്ച കാര്യം ചെയ്യുകയും ചെയ്യും. ഇടത്തോട്ട് പറന്നാൽ ദുഃശകുനമായും അവർ ഗണിക്കും. തീരുമാനിച്ച കാര്യത്തിൽ നിന്നും മടങ്ങുകയും ചെയ്യും. ഇക്കാര്യത്തിലുള്ള വിധി നബി(ﷺ) ഇപ്രകാരം വ്യക്തമാക്കുകയുണ്ടായി: 'പക്ഷി ലക്ഷണം(ശകുനം) നോക്കൽ ശിർക്കാകുന്നു' (അഹ്മദ് 1/389) (ഇതിനോട് സദൃശമായ പക്ഷിലക്ഷണം നോക്കൽ ഇന്ന് ചില മുസ്ലിംകളിലും കണ്ടുവരുന്നു. ചില പ്രത്യേക മൃഗങ്ങളെയും പക്ഷികളെയുമൊക്കെ കാണുന്നതും അവയുടെ ശബ്ദം കേൾക്കുന്നതുമെല്ലാം ദുഃശകുനമായി ചിലർ വിശ്വസിക്കുന്നു. കരിമ്പൂച്ച വിലങ്ങിനോടിയാൽ ചിലർ യാത്ര നിറുത്തിവെക്കുന്നു. കുറ്റിച്ചൂളാൻ എന്ന പക്ഷിയുടെ ശബ്ദം കേട്ടാൽ മരണവൃത്താന്തം കേൾക്കുമെന്നും, ഗൗളി (പല്ലി) ശബ്ദിച്ചാൽ അപലക്ഷണമാണെന്നും കാക്കയുടെ കരച്ചിൽ വിരുന്നുകാരുടെ ആഗമനത്തെ അറിയിക്കുന്നതാണെന്നുമൊക്കെ ചിലർ വിശ്വസിക്കുന്നു. ഇതൊക്കെത്തന്നെ അടിസ്ഥാന രഹിതവും ജാഹിലിയ്യ അറബികളുടെ വിശ്വാസത്തോട് സാദൃശ്യമാവലുമാണ്). വിവ: അപ്രകാരം തന്നെ തൗഹീദിന് വിരുദ്ധമായ വിശ്വാസത്തിൽ പെട്ടതാണ് മാസങ്ങളെ ശകുനങ്ങളായി കാണൽ. സ്വഫർ മാസത്തിൽ വിവാഹവും മറ്റും നടത്തൽ അശുഭമായി കാണുന്നത് പോലെ എല്ലാ മാസത്തിലെയും അവസാനത്തെ ബുധനാഴ്ച പോലെ ചില ദിവസങ്ങളെയും നഹ്സായി കാണുന്നതും, 13 പോലെ ചില നമ്പറുകളെയും ചില പേരുകളെയും മറ്റും നഹ്സായി കാണുന്നതും, തൻ്റെ കട തുറക്കാൻ പോവുമ്പോൾ ഒരു അന്ധനെയോ, ഒരു വികലാംഗനെയോ മറ്റോ കണ്ട് അത് ദുഃശകുനമായിക്കരുതി കട തുറക്കാതെ തിരിച്ച് പോരുന്നതു പോലെയുള്ള ശകുനം നോക്കലുകളെല്ലാം ഈ ഗണത്തിൽപ്പെടുന്നതും തൗഹീദിൻ്റെ പൂർണ്ണതക്ക് വിഘാതവുമാണ്. ഇത്തരക്കാരിൽ നിന്നും തന്നെ മുക്തനാക്കിക്കൊണ്ട് നബി(ﷺ) പ്രഖ്യാപിച്ചു. ഇംറാനുബ്നു ഹുസ്വൈൻ(رَضِيَ اللَّهُ عَنْهُ)വിൽ നിന്നും നിവേദനം, നബി(ﷺ) പറഞ്ഞതായി അദ്ദേഹം പറയുന്നു: 'ശകുനം നോക്കുന്നവനും ആർക്കു വേണ്ടിയാണോ ശകുനം നോക്കുന്നത് അവനും, ജോൽസ്യം(കണക്കുനോക്കൽ) ചെയ്യുന്നവനും ആർക്കുവേണ്ടിയാണോ കണക്കു നോക്കുന്നത് അവനും (സ്വഹാബി പറയുന്നു: അദ്ദേഹം ഇപ്രകാരംകൂടി പറഞ്ഞുവെന്നാണ് ഞാൻ വിചാരിക്കുന്നത്) മാരണം (സിഹ്ർ) ചെയ്യുന്നവനും ആർക്കുവേണ്ടിയാണോ മാരണം ചെയ്തത് അവനും നമ്മിൽപ്പെട്ടവനല്ല' (ത്വബ്റാനി 18/162) ആരിലെങ്കിലും ഇപ്രകാരം സംഭവിച്ചാൽ (ശകുന ദോഷം ഭയന്ന് തൻ്റെ ഒരാവശ്യത്തിൽ നിന്നും പിന്തിരിഞ്ഞാൽ) അബ്ദുല്ലാഹിബ്നു അംറ്(رَضِيَ اللَّهُ عَنْهُ)വിൽ നിന്നും ഉദ്ദരിക്കപ്പെട്ട ഹദീസിൽ പറയുന്നതാണ് അതിന്നുള്ള പ്രായശ്ചിത്തം. നബി -ﷺ- പറഞ്ഞു: "ശകുനം ആരെയെങ്കിലും അവൻ്റെ ആവശ്യത്തിൽ നിന്ന് തടഞ്ഞുവെങ്കിൽ അവൻ ശിർക്ക് (ബഹുദൈവാരാധന) ചെയ്തിരിക്കുന്നു." സ്വഹാബികൾ ചോദിച്ചു: എന്താണ് അതിനുള്ള പ്രായശ്ചിത്തം?! നബി -ﷺ- പറഞ്ഞു: "നീ ഇപ്രകാരം പറയുക: (അല്ലാഹുമ്മ ലാ ഖൈറ ഇല്ലാ ഖൈറുക, വലാ ത്വയ്റ ഇല്ലാ ത്വയ്റുക, വലാ ഇലാഹ ഗൈറുക). (അർഥം) അല്ലാഹുവേ! നിൻ്റെ (പക്കൽ നിന്നുള്ള) നന്മയല്ലാതെ മറ്റൊരു നന്മയുമില്ല. നിൻ്റെ (പക്കൽ നിന്നുള്ള) തിന്മയല്ലാതെ മറ്റൊരു തിന്മയുമില്ല. നീയല്ലാതെ മറ്റൊരു ആരാധ്യനുമില്ല." (അഹ്മദ് 2/220) ശകുനം നോക്കൽ ചില മനസ്സുകളുടെ പ്രകൃതി സ്വഭാവമാണ്. ആളുകൾക്കിടയിൽ അതിൽ ഏറ്റക്കുറവുണ്ടാവാം.
അതിനുള്ള ഉത്തമമായ ചികിൽസ അല്ലാഹുവിൽ ഭരമേൽപ്പിക്കലാണ്.
ഇബ്നു മസ്ഊദ്(رَضِيَ اللَّهُ عَنْهُ) പറഞ്ഞതുപോലെ: 'ഞങ്ങളുടെ മനസ്സിൽ വരെ ശകുനം അൽപ്പമൊക്കെ പ്രതികരണം ഉണ്ടാക്കാതിരുന്നിട്ടില്ല, എന്നാൽ 'തവക്കുൽ' (അല്ലാഹുവിൽ ഭരമേൽപ്പിക്കൽ) കൊണ്ട് അല്ലാഹു അതെല്ലാം നീക്കിക്കളയും'. (അബൂദാവൂദ് 3910)
അല്ലാഹുവല്ലാത്തവരെക്കൊണ്ട് സത്യം ചെയ്യൽ
താൻ ഉദ്ദേശിക്കുന്ന സൃഷ്ടികളെക്കൊണ്ട് സത്യം ചെയ്യുക എന്നത് അല്ലാഹുവിൻ്റെ മാത്രം മഹത്വത്തിൽപ്പെട്ടതാണ്. എന്നാൽ അല്ലാഹുവിനെക്കൊണ്ടല്ലാതെ ഒരു സൃഷ്ടിക്കും സത്യം ചെയ്യാൻ അവകാശമില്ല. അനേകം ആളുകളുടെ നാവിലൂടെ ഇന്ന് വരുന്നത് അല്ലാഹുവല്ലാത്തവരെക്കൊണ്ടുള്ള സത്യ വാക്യങ്ങളാണ്. സത്യം ചെയ്യലിലൂടെ ചെയ്യപ്പെടുന്ന വ്യക്തിയെ മഹത്വപ്പെടുത്തുകയാണ് ചെയ്യുന്നത്. അത് അല്ലാഹുവിനെയല്ലാതെ പാടുള്ളതല്ല. ഇബ്നു ഉമറിൻ്റെ (رَضِيَ اللَّهُ عَنْهُ) വിൽ നിന്നും (പ്രവാചകൻ(ﷺ) പറഞ്ഞതായി) നിവേദനം: 'അറിയുക! നിങ്ങളുടെ പിതാക്കളെക്കൊണ്ട് നിങ്ങൾ സത്യം ചെയ്യുന്നത് അല്ലാഹു നിങ്ങളോട് വിരോധിക്കുന്നു. സത്യം ചെയ്യുന്നവൻ അല്ലാഹുവിൻ്റെ പേരിൽ സത്യം ചെയ്യട്ടെ, അല്ലെങ്കിൽ മൗനം പാലിക്കട്ടെ' (ബുഖാരി) ഇബ്നു മസ്ഊദ് (رَضِيَ اللَّهُ عَنْهُ) വിൽനിന്നും നിവേദനം: ആരെങ്കിലും അല്ലാഹുവിന് പുറമെയുള്ളവരെ കൊണ്ട് സത്യം ചെയ്താൽ അവൻ ശിർക് ചെയ്തു. (അഹ്മദ് 2/125) നബി (ﷺ) പറഞ്ഞു 'അമാനത്ത് കൊണ്ട് ആരെങ്കിലും സത്യം ചെയ്താൽ അവൻ നമ്മിൽപ്പെട്ടവനല്ല' (അബൂദാവൂദ് 3253) കഅ്ബയെക്കൊണ്ടോ അമാനത്ത് കൊണ്ടോ പ്രശസ്തി, സഹായം, ഒരുവ്യക്തിയുടെ അനുഗ്രഹം, ഒരുവ്യക്തിയുടെ ജീവിതം (അമ്പിയാക്കൾ, ഔലിയാക്കൾ, ശുഹദാക്കൾ പോലെയുള്ളവരുടെ പേരിലും മറ്റും സത്യം ചെയ്യുന്നതും, തങ്ങന്മാരുടെയും ബീവിമാരുടെയും പേരിൽ സത്യംചെയ്യു ന്നതും ഇതിൽപ്പെടുന്നു.) നബിയുടെയോ വലിയ്യിൻ്റെയോ ജാഹ്(മഹത്വം) എന്നിവ കൊണ്ടും പിതാക്കൾ, മാതാക്കൾ എന്നിവരെക്കൊണ്ടും, കുട്ടികളുടെ തലയിൽ കൈ വെച്ചും സത്യം ചെയ്യൽ ഇവയെല്ലാം നിഷിദ്ധമാണ്. ഇത്തരം നിഷിദ്ധങ്ങൾ ആരിലെങ്കിലും വന്നാൽ പ്രായശ്ചിത്തമായി അവൻ 'ലാഇലാഹ ഇല്ലല്ലാഹ്'എന്ന് പറയണം. ഹദീസിൽ വന്ന പോലെ. നബി(ﷺ) പറയുന്നു: 'ആരെങ്കിലും സത്യം ചെയ്തപ്പോൾ തൻ്റെ സത്യത്തിൽ ലാത്ത, ഉസ്സ പോലെയുള്ള പേരുകൾ വന്നു പോയാൽ (പ്രായശ്ചിത്തമായി) അവൻ 'ലാഇലാഹ ഇല്ലല്ലാഹ്'എന്ന് പറയട്ടെ' (ബുഖാരി) ഈ രൂപത്തിലുള്ള ശിർക്കിൻ്റെയും ഹറാമിൻ്റെയും ഗണത്തിൽ വരുന്ന സംസാരശൈലികൾ ഇന്ന് ധാരാളമായി പലരിലും കണ്ടുവരുന്നു. 'അല്ലാഹുവിനോടും താങ്കളോടും ഞാൻ രക്ഷ തേടുന്നു' 'ഞാൻ അല്ലാഹുവിൻ്റെയും താങ്കളുടെയും മേൽ ഭരമേൽപ്പിക്കുന്നു' 'ഇത് അല്ലാഹുവിൽ നിന്നും താങ്കളിൽ നിന്നും കൂടിയാണ്' 'അല്ലാഹുവും താങ്കളുമല്ലാതെ എനിക്കാരുമില്ല' 'ആകാശത്തിൽ എനിക്ക് അല്ലാഹുവും ഭൂമിയിൽ എനിക്ക് താങ്കളുമാണ് 'അല്ലാഹുവും താങ്കളും ഇല്ലായിരുന്നെങ്കിൽ' 'ഞാൻ ഇസ്ലാമിൽ നിന്നും ഒഴിവായവനാണ്' നശിച്ചകാലമേ' 'ഇത് നാശം പിടിച്ച കാലമാണ്' ഇത് ദുഃശകുനം പിടിച്ച സമയമാണ്. കാലം നമ്മെ വഞ്ചിക്കുകയാണ്' പോലുള്ള കാലത്തെ അധിക്ഷേപിക്കുന്ന എല്ലാ വാക്കുകളും നിഷിദ്ധമായ ശിർക്കൻ വാക്കുകളിൽപ്പെടുന്നു. കാരണം കാലത്തെ ചീത്ത വിളിക്കൽ കാലത്തിൻ്റെ സ്രഷ്ടാവായ അല്ലാഹുവിലേക്കാണ് മടങ്ങുന്നത് അതുപോലെ 'ശകുനം പിടിച്ച പ്രകൃതി' പോലെയുള്ള വാക്കുകളും, അല്ലാഹുവല്ലാത്തവരെ ആരാധ്യരാക്കുന്നതായി ദ്യോതിപ്പിക്കുന്ന നാമങ്ങളും, 'അബ്ദുൽമസീഹ്' (യേശുദാസ്) അബ്ദുന്നബി (നബിയുടെ അടിമ) 'അബ്ദുർറസൂൽ' (റസൂലിൻ്റെ അടിമ), 'അബ്ദുൽ ഹുസൈൻ'(ഹുസൈൻ്റെ അടിമ).പോലെയുള്ള നാമങ്ങളുമെല്ലാം തന്നെ നിഷിദ്ധങ്ങളാണ് അതുപോലെത്തന്നെ തൗഹീദിന് വിരുദ്ധമായിട്ടുള്ള ആധുനിക സാങ്കേതിക ശബ്ദങ്ങളാണ് 'ഇസ്ലാമിക സോഷ്യലിസം, ഇസ്ലാമിക ഡെമോക്രാറ്റിസം, ജനങ്ങളുടെ തീരുമാനം അല്ലാഹുവിൻ്റെ തീരുമാനം തന്നെ, മതം ദൈവത്തിനും രാജ്യം ജനങ്ങൾക്കും' പോലെയുള്ള പദപ്രയോഗങ്ങൾ. അത് പോലെ 'രാജാധിരാജൻ' 'ഖാദിഖുദാത്ത്' പോലെ പൊതുവെ പ്രയോഗിക്കപ്പെടുന്ന നാമങ്ങളും, കപടവിശ്വാസിയെയും അവിശ്വാസിയെയുമൊക്കെ വിശേഷിപ്പിച്ചുകൊണ്ട് 'സയ്യിദുനാ' 'നമ്മുടെ നേതാവ്' 'നമ്മുടെ നായകൻ' എന്നിവ പോലെയുള്ള പ്രയോഗങ്ങളും നിഷിദ്ധങ്ങളിൽപ്പെട്ടതാണ്. അവ അറബിയിലാണെങ്കിലും മറ്റു ഭാഷകളിലാണെങ്കിലും ശരി 'ഞാൻ അങ്ങനെ ചെയ്തിരുന്നെങ്കിൽ എത്ര നന്നായിരുന്നു', 'ഞാൻ ഇങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ', എന്നിങ്ങനെ ഖേദവും ദുഃഖവും പ്രകടമാക്കുന്ന വാക്കുകൾ പ്രയോഗിക്കുന്നതും നിഷിദ്ധങ്ങളിൽപ്പെട്ടതാണ് കാരണം ഇത്തരം പ്രയോഗങ്ങൾ പൈശാചിക പ്രവർത്തനങ്ങളുടെ കവാടം തുറക്കാൻ ഇടയാക്കും. അതുപോലെ പ്രാർത്ഥനയിൽ 'അല്ലാഹുവേ നീ ഉദ്ദേശിക്കുന്നുവെങ്കിൽ എനിക്ക് നീ പൊറുത്ത് തരേണമേ' പോലെയുള്ള പ്രയോഗവും നിഷിദ്ധമാണ്. കൂടുതൽ അറിയാൻ ബക്ർ അബൂ സൈദിൻ്റെ معجم المناهي اللفظية:എന്ന ഗ്രൻഥം നോക്കുക
കപടൻമാരോടും ദുർവൃത്തരോടും സഹവസിക്കൽ
ദുർവൃത്തികളും തോന്ന്യാസങ്ങളും ഇസ്ലാം കഠിനമായി വെറുക്കുന്നു. അതോടൊപ്പം തന്നെ ദുർവൃത്തരോടും കപട വിശ്വാസികളോടും കൂട്ടുകൂടുന്നതും അവരോട് മാനസിക അടുപ്പം ഉണ്ടാക്കുന്നതും നിഷിദ്ധമാണ്. ഇത്തരക്കാരിൽ പലരും ഇസ്ലാമിനെ ആക്ഷേപിക്കുന്നവരും ശരീഅത്തിനെയും അതിൻ്റെ ആളുകളെയും പരിഹസിക്കുന്നവരുമായിരിക്കും. ഇത് വിശ്വാസത്തിൽ പോറലേൽപ്പിക്കുവാൻ വഴിയൊരുക്കുന്ന ഒരു നിഷിദ്ധ കാര്യമാണെന്ന് പലരും ഗ്രഹിക്കുന്നില്ല. അല്ലാഹു തആലാ പറഞ്ഞു: 'നമ്മുടെ ദൃഷ്ടാന്തങ്ങളെ അപഹസിക്കുന്നതിൽ മുഴുകിയവരെ നീ കണ്ടാൽ അവർ മറ്റുവല്ല വർത്തമാനത്തിലും പ്രവേശിക്കുന്നതുവരെ നീ അവരിൽ നിന്ന് തിരിഞ്ഞ് കളയുക. ഇനി വല്ലപ്പോഴും പിശാച് നിന്നെ മറപ്പിച്ചുകളയുന്നപക്ഷം ഓർമ്മ വന്നതിന് ശേഷം അക്രമികളായ ആളുകളുടെ കൂടെ നീ ഇരിക്കരുത്' (അൻആം: 68) അതുകൊണ്ട് തന്നെ അവരുമായിട്ട് ശക്തമായ കുടുംബ ബന്ധമുള്ളവരും അവരുമായി സ്നേഹ ബന്ധമുള്ളവരും ഭംഗിയായി സംസാരിക്കുന്നവരുമാണെങ്കിൽ പോലും അവരോട് ഇണങ്ങിക്കഴിയാൻ പാടില്ല. അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്നതിന് വേണ്ടിയും അവരുടെ വാദഗതികളെ എതിർക്കുന്നതിനു വേണ്ടിയും അവരുടെ പ്രവർത്തനങ്ങളെ തടയിടുന്നതിന് വേണ്ടിയുമാണെങ്കിൽ വിരോധമില്ല. അവരുടെ പ്രവർത്തനങ്ങളെ തൃപ്തിപ്പെടുകയോ അതിനുനേരെ മൗനം ദീക്ഷിക്കുകയോ ചെയ്യാവതല്ല. അല്ലാഹു തആലാ പറഞ്ഞു: 'ഇനി നിങ്ങൾക്ക് അവരെപ്പറ്റി തൃപ്തിയായാൽത്തന്നെയും അല്ലാഹു അധർമ്മകാരികളായ ജനങ്ങളെപ്പറ്റി തൃപ്തിപ്പെടുകയില്ല തീർച്ച (തൗബ: 96)
അടക്കമില്ലാത്ത നമസ്കാരം
മോഷണമെന്ന പാപത്തിലെ ഏറ്റവും വലിയതാണ് നമസ്കാരത്തിലെ കർമ്മങ്ങളിൽ കുറവുവരുത്തൽ. നബി -ﷺ- പറഞ്ഞു: 'ഏറ്റവും നികൃഷ്ടനായ മോഷ്ടാവ് തൻ്റെ നമസ്കാരത്തിൽ മോഷ്ടിക്കുന്നവനാണ്. അവർ ചോദിച്ചു: 'പ്രവാചകരെ ഒരാൾ എങ്ങനെയാണ് തൻ്റെ നമസ്കാരത്തിൽ മോഷണം നടത്തുക?'. അദ്ദേഹം പറഞ്ഞു: നമസ്കാരത്തിൽ റുകൂഉം സുജൂദുമൊക്കെ പൂർത്തിയാക്കാതിരിക്കലാണത്' (അഹ്മദ് 5/310) നമസ്കാരത്തിൽ ഫർദുകളിൽ അടങ്ങിപ്പാർക്കൽ ഒഴിവാക്കലും സുജൂദിലും റുകൂഇലും മുതുക് നേരെയാക്കാതിരിക്കുക, റുകൂഇൽ നിന്ന് ഉയർന്നശേഷം നേരെ നിൽക്കാതിരിക്കുക, രണ്ട് സുജൂദുകൾക്കിടയിലെ ഇരുത്തത്തിൽ നേരെ ഇരിക്കാതിരിക്കുക എന്നതൊക്ക ഇന്ന് സാധാരണയായി കണ്ടുവരുന്നതാണ്.
ഏതെങ്കിലുമൊരു പള്ളി ഇതിൽ നിന്നൊഴിവായി നമുക്ക് കാണാൻ സാധ്യമാവുന്നില്ല.
അടങ്ങിപ്പാർക്കൽ നമസ്കാരത്തിലെ ഒരു റുക്ന് ആണെന്നിരിക്കെ അത് ഒഴിവാക്കിയാൽ നമസ്കാരം ശരിയാവുകയില്ല. വളരെ ഗൗരവമേറിയതും അപകടകരവുമായ ഒരു കാര്യമാണിത്.
നബി -ﷺ- പറഞ്ഞു: 'റുകൂഇലും സുജൂദിലും തൻ്റെ മുതുകിനെ ചൊവ്വാക്കുന്നതുവരെ ഒരാളുടെയും നമസ്കാരം പ്രതിഫലാർഹമായിത്തീരുകയില്ല' (അഹ്മദ് 1/533)
അടക്കമില്ലാതെ നമസ്കരിക്കുന്നത് വെറുക്കപ്പെട്ട കാര്യമാണ്. അത്തരക്കാരെ ഈ വിഷയത്തിൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ള താക്കീതുകൾ ഓർമ്മിപ്പിക്കപ്പെടേണ്ടതുമാണ്.
അബൂഅബ്ദുല്ലാ അൽഅശ്അരി(رَضِيَ اللَّهُ عَنْهُ) റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: 'നബി(ﷺ) തൻ്റെ സഹാബത്തിനെയും കൊണ്ട് നമസ്കരിച്ചു. ശേഷം അവരിൽ കുറച്ചാളുകളോടൊപ്പം അദ്ദേഹം ഇരുന്നു. ആ സമയം ഒരാൾ പള്ളിയിൽ പ്രവേശിച്ച് നമസ്കരിക്കാൻ നിന്നു. അയാൾ റുകൂഅ് ചെയ്യുന്നു. സുജൂദിൽ ഒന്ന് കൊത്തുന്നു. അപ്പോൾ നബി(ﷺ) പറഞ്ഞു: 'ഇയാളെ നിങ്ങൾ കണ്ടില്ലേ? ഈ സ്വഭാവത്തോടെ ഒരാൾ മരണപ്പെടാൻ ഇടയായാൽ മുഹമ്മദിൻ്റെ ചര്യയിലല്ലാതെയാണ് അയാൾ മരണപ്പെട്ടത്. കാക്ക രക്തത്തിൽ കൊത്തുന്നതു പോലെ ഒന്നു കൊത്തുകയാണ് അയാൾ തൻ്റെ നമസ്കാരത്തിൽ ചെയ്യുന്നത്. ഇതു പോലത്തെ റുകൂഅ് നിർവ്വഹിക്കുകയും സുജൂദിൽ ഒന്ന് കൊത്തുകയും ചെയ്യുന്നവൻ വിശന്നു വലഞ്ഞ ഒരാൾ ഒന്നോ രണ്ടോ കാരക്ക മാത്രം തിന്നുന്നവനെപ്പോലെയാണ്. അതുകൊണ്ട് അയാളുടെ വിശപ്പിന് എന്താവാനാണ്' (ഇബ്നു ഖുസൈമ 1/332) മറ്റൊരു റിപ്പോർട്ടിൽ കാണാം. സൈദ് ബ്നു വഹബ് (رَضِيَ اللَّهُ عَنْهُ) റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: സുജൂദും റുകൂഉം പൂർണ്ണമാക്കാതെ നമസ്കരിക്കുന്ന ഒരാളെ ഹുദൈഫ(رَضِيَ اللَّهُ عَنْهُ) കാണുകയുണ്ടായി. അപ്പോൾ അദ്ദേഹം പറഞ്ഞു: 'നീ നമസ്കരിച്ചിട്ടില്ല, ഈ അവസ്ഥയിൽ നീ മരണപ്പെട്ടാൽ അല്ലാഹു മുഹമ്മദ് നബിയെ സൃഷ്ടിച്ച ശുദ്ധപ്രകൃതിയിലല്ലാതെയായിരിക്കും നീ മരണപ്പെടുന്നത്' (ബുഖാരി) നമസ്കാരത്തിൽ അടക്കം ഇല്ലാതെ നിർവ്വഹിച്ചവൻ തൻ്റെ നമസ്കാരം ആ നിലക്ക് അസ്വീകാര്യമാണെന്ന് അറിഞ്ഞ സമയം മുതൽ ആ വഖ്തിലെ നമസ്കാരം അയാൾ രണ്ടാമതും നിർവ്വഹിക്കേണ്ടതാണ്. അവൻ തൗബ ചെയ്യുകയും വേണം കഴിഞ്ഞു പോയ നമസ്കാരങ്ങൾ മുഴുവൻ വീണ്ടും നിർവ്വഹിക്കേണ്ടതില്ല. താഴെ പറയുന്ന ഹദീസിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് അതാണ്. റുകൂഉം സുജൂദും പൂർണ്ണമാക്കാതെ നമസ്കരിച്ച ഒരാളോട് അയാൾ നമസ്കാരം കഴിഞ്ഞ് പിരിഞ്ഞ് പോയപ്പോൾ നബി(ﷺ) അയാളെ വിളിച്ചു കൊണ്ട് പറഞ്ഞു: 'മടങ്ങിപ്പോകൂ, വീണ്ടും നമസ്കരിക്കൂ. കാരണം നീ നമസ്കരിച്ചിട്ടില്ല' (അയാൾ ആ നമസ്കാരം വീണ്ടും നിർവ്വഹിച്ചു. പക്ഷെ പഴയ പോലെത്തന്നെ. പിരിഞ്ഞു പോകവെ നബി(ﷺ) അയാളെ വീണ്ടും വിളിച്ചു. തൻ്റെ വാക്കുകൾ ആവർത്തിച്ചു. വീണ്ടും അയാൾ നമസ്കരിച്ചു, പഴയ പോലെത്തന്നെ. വീണ്ടും നബി(ﷺ) അയാളെ വിളിച്ചു. തൻ്റെ വാക്കുകൾ ആവർത്തിച്ചു. അപ്പോൾ അയാൾ പറഞ്ഞു: 'റസൂലേ ഇതിനെക്കാൾ നല്ല രൂപത്തിൽ ചെയ്യാൻ എനിക്ക് കഴിയില്ല'. അപ്പോൾ നബി(ﷺ) അയാൾക്ക് നമസ്കാരത്തിൻ്റെ രൂപം പഠിപ്പിച്ചു കൊടുത്തു. ഈ മൂന്ന് പ്രാവശ്യവും അയാൾ ആവർത്തിച്ച് നമസ്കരിച്ചത് അതേ വഖ്തിലെ നമസ്കാരം തന്നെയായിരുന്നു. നബി(ﷺ) അയാളെക്കൊണ്ട് മൂന്ന് പ്രാവശ്യം ആവർത്തിച്ച് നമസ്കരിപ്പിച്ചതിൽ നിന്നും വിഷയത്തിൻ്റെ ഗൗരവം നമുക്ക് മനസ്സിലാക്കാം) വിവ:
നമസ്കാരത്തിൽ ചലനങ്ങൾ അധികരിപ്പിക്കൽ
അനേകം ആളുകളെ ഇന്ന് ബാധിച്ചിട്ടുള്ള ഒരു വിപത്താണ് നമസ്കാരത്തിൽ ചലനങ്ങളും ഗോഷ്ഠികളും അധികരിപ്പിക്കുക എന്നത്.
അല്ലാഹുവിൻ്റെ കൽപ്പനയെ അവർ പ്രാവർത്തികമാക്കുന്നില്ല. അല്ലാഹു പറയുന്നു: 'അല്ലാഹുവിൻ്റെ മുമ്പിൽ ഭയഭക്തിയോടു കൂടിയായിരിക്കണം നിങ്ങൾ നിൽക്കേണ്ടത്' (ബഖറ:238)
അതുപോലെ വിജയികളായ വിശ്വാസികളുടെ വിശേഷണങ്ങൾ വിവരിച്ചപ്പോൾ ആദ്യവിശേഷണമായി അല്ലാഹു പറഞ്ഞു:
'സത്യവിശ്വാസികൾ തീർച്ചയായും വിജയം വരിച്ചിരിക്കുന്നു. തങ്ങളുടെ നമസ്കാരത്തിൽ ഭയഭക്തിയുള്ളവരാണവർ'. (മുഅ്മിനൂൻ. 1,2) സുജൂദ് ചെയ്യുന്ന സ്ഥലത്തുള്ള മണ്ണ് നമസ്കാരത്തിനിടയിൽ നിരപ്പാക്കുന്നതിനെക്കുറിച്ച് നബി(ﷺ)യോട് ചോദിച്ചപ്പോൾ അദ്ദേഹം ഇപ്രകാരമാണ് മറുപടി നൽകിയത്: 'നീ നമസ്കരിക്കുന്നതിനിടയിൽ അപ്രകാരം തടവരുത്. ഇനി താങ്കൾക്കത് അനിവാര്യമാണെങ്കിൽ ചരൽ പോലെയുള്ളവ ഒരു പ്രാവശ്യം തടവി ശരിപ്പെടുത്താം' (അബൂദാവൂദ് 1/581) അനാവശ്യവും തുടർച്ചയായതുമായ അധികരിച്ച ചലനങ്ങൾ നമസ്കാരത്തെ ദുർബലപ്പെടുത്തുമെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. എന്നിരിക്കെ നമസ്കാരത്തിൽ കളിക്കുന്നവരുടെ കാര്യം പറയേണ്ടതില്ലല്ലൊ. അവർ അല്ലാഹുവിൻ്റെ മുമ്പിലാണ് നിൽക്കുന്നത്. പക്ഷെ ആബോധം അവർക്കില്ല. ചിലർ വാച്ചിൽ സമയം നോക്കുന്നു, വസ്ത്രം നേരെയാക്കുന്നു, മൂക്ക് വൃത്തിയാക്കുന്നു, നഖം കടിക്കുന്നു, ഇടത്തോട്ടും വലത്തോട്ടും മേലോട്ടുമൊക്കെ ദൃഷ്ടികൾ പായിക്കുന്നു. തൻ്റെ കണ്ണുകൾ റാഞ്ചപ്പെടുന്നതിനെയോ തൻ്റെ നമസ്കാരത്തിൽ നിന്നും പിശാച് തട്ടിയെടുക്കുന്നതിനെയോ അയാൾ ഭയപ്പെടുന്നില്ല
ഇമാമിനെ മുൻകടക്കൽ
ധൃതി മനുഷ്യൻ്റെ കൂടെപ്പിറപ്പാണ്. അല്ലാഹു പറയുന്നു: 'മനുഷ്യൻ ഏറെ തിടുക്കം കൂട്ടുന്നവനായിരിക്കുന്നു' (ഇസ്റാഅ്: 11) നബി (ﷺ) പറഞ്ഞു 'സാവകാശം അല്ലാഹുവിൽ നിന്നുള്ളതാണ്, ധൃതി പിശാചിൽ നിന്നും' (ബൈഹഖി 10/104) ജമാഅത്ത് നമസ്കാരത്തിൽ ആയിരിക്കെ തൻറെ ഇടതും വലതും ഉള്ള ആളുകളെയാണ് അധികമാളുകളും ശ്രദ്ധിക്കുന്നത് ചിലപ്പോൾ സ്വന്തത്തെയും അവൻ ശ്രദ്ധിച്ചേക്കാം. ജമാഅത്ത് നമസ്കാരത്തിൽ ചിലർ റുകൂഇലും സുജൂദിലും തക്ബീറുകളിലുമൊക്കെ മനഃപ്പൂർവ്വം ഇമാമിനെ മുൻകടക്കുന്നു. സലാം വീട്ടുന്നതിൽവരെ. ഇത്തരക്കാരെ സംബന്ധിച്ച് പ്രവാചകൻ താക്കീതു ചെയ്തുകൊണ്ട് പറയുകയുണ്ടായി: 'ഇമാമിൻ്റെ മുമ്പായി തൻ്റെ തല ഉയർത്തുന്നവൻ, അവൻ്റെ തലയെ അല്ലാഹു കഴുതയുടെ തലയാക്കുമെന്ന് ഭയപ്പെടുന്നില്ലേ'? (മുസ്ലിം 1/320-321)
നമസ്കാരത്തിലേക്ക് വരുമ്പോൾപ്പോലും ശാന്തതയും അവധാനതയും ഉണ്ടായിരിക്കണമെന്ന് കൽപ്പിക്കപ്പെട്ടിരിക്കെ നമസ്കാരത്തിൽ അത് എത്രമാത്രം ഉണ്ടായിരിക്കേണ്ടതാണ്!.
നമസ്കാരത്തിൽ ഇമാമിനെ കൃത്യമായും തുടരേണ്ടതുണ്ട്. ഈ വിഷയകമായി കർമ്മശാസ്ത്ര പണ്ഡിതന്മാർ ആഴത്തിൽ ഗവേഷണം നടത്തുകയും അതിൻ്റെ രൂപം ക്ലിപ്തപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇമാം അല്ലാഹു അക്ബർ എന്ന് പറഞ്ഞ് കഴിഞ്ഞ ഉടനെയാണ് മഅ്മൂം ചലിക്കേണ്ടത്. അതിന് മുമ്പാവുകയോ ശേഷം വൈകിപ്പിക്കുകയോ ചെയ്യാൻ പാടില്ല. സഹാബത്ത്(رَضِيَ اللَّهُ عَنْهُم) നബി(ﷺ)യോട് മുൻകടക്കാതിരിക്കാൻ ജാഗ്രത കാണിച്ചിരുന്നു.
ബറാഅ്ബ്നു ആസിബ്(رَضِيَ اللَّهُ عَنْهُ) പറയുന്നു:
'അവർ നബി(ﷺ)യോടൊപ്പം നമസ്കരിക്കുമ്പോൾ അദ്ദേഹം റുകൂഇൽ നിന്നും തല ഉയർത്തിയ ശേഷം സുജൂദിൽ തൻ്റെ നെറ്റിത്തടം തറയിൽ വെക്കുന്നതുവരെ അവരിൽ ഒരാളും തൻ്റെ മുതുകിനെ വളക്കുന്നത് ഞാൻ കണ്ടിട്ടില്ല. ശേഷമാണ് അവരെല്ലാം സുജൂദ് ചെയ്യാറുള്ളത്'
(മുസ്ലിം 474)
നബി(ﷺ) ക്ക് പ്രായാധിക്യം വന്നപ്പോൾ അദ്ദേഹം നമസ്കാരത്തിൽ സാവകാശം കൊള്ളുമായിരുന്നു. തന്നെ തുടർന്ന് നമസ്കരിക്കുന്നവരെ അദ്ദേഹം ഉണർത്തി:
'ജനങ്ങളേ എനിക്ക് ശരീരവണ്ണം കൂടിയിരിക്കുന്നു. അതിനാൽ റുകൂഅ് കൊണ്ടോ സുജൂദ് കൊണ്ടോ നിങ്ങൾ എന്നെ മുൻകടക്കരുത്'
(ബൈഹഖി 2/93) തക്ബീറുകളിൽ ഇമാം പ്രവാചകൻ്റെ ചര്യയനുസരിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. അബൂഹുറൈറ(رَضِيَ اللَّهُ عَنْهُ) ഉദ്ദരിച്ച ഹദീസിൽ വന്നതു പോലെ, അദ്ദേഹം പറയുന്നു:'നബി(ﷺ) നമസ്കരിക്കാൻ നിന്നാൽ നമസ്കാരം തുടങ്ങുമ്പോഴും, അപ്രകാരം റുകൂഇലും സുജൂദിലും പോവുമ്പോഴും സുജൂദിൽ നിന്നും തല ഉയർത്തുമ്പോഴും വീണ്ടും സുജൂദ് ചെയ്യുമ്പോഴും തല ഉയർത്തുമ്പോഴും തക്ബീർ ചൊല്ലിയിരുന്നു. ഇപ്രകാരം നമസ്കാരത്തിലുടനീളം അത് പൂർത്തിയാവുന്നതുവരെ ചെയ്യുമായിരുന്നു. രണ്ടാമത്തെ റക്അത്തിൽ നിന്ന് ഉയരുമ്പോഴും അദ്ദേഹം തക്ബീർ ചൊല്ലിയിരുന്നു' (ബുഖാരി 756)
ഇമാം തൻ്റെ ചലനങ്ങൾക്കനുസൃതമായി തക്ബീർ ചൊല്ലുകയും, ഇമാമിൻ്റെ തക്ബീറിനെ തുടർന്നാണ് മഅ്മൂം തക്ബീർ ചൊല്ലേണ്ടതെന്ന് അവരെ പഠിപ്പിക്കുകയും ചെയ്തിരുന്നുവെങ്കിൽ ജനങ്ങളുടെ നമസ്കാരം നന്നായിത്തീർന്നേനെ.
ദുർഗന്ധമുള്ളവൻ പള്ളിയിൽ വരൽ
അല്ലാഹു തആലാ പറഞ്ഞു: 'ആദമിൻ്റെ സന്തതികളെ എല്ലാ നമസ്കാര വേളകളിലും നിങ്ങൾ നിങ്ങളുടെ അലങ്കാര വസ്ത്രം അണിയുക' (അഅ്റാഫ്: 31) ജാബിർ(رَضِيَ اللَّهُ عَنْهُ) നിവേദനം ചെയ്ത ഒരു ഹദീസിൽ നബി -ﷺ- പറഞ്ഞു: 'ആരെങ്കിലും ഉള്ളിയോ വെളുത്തുള്ളിയോ തിന്നാൽ അവൻ നമ്മിൽ നിന്നും വിട്ടുനിൽക്കട്ടെ' (അല്ലെങ്കിൽ അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്). 'അവൻ നമ്മുടെ പള്ളി ഒഴിവാക്കി അവൻ്റെ വീട്ടിൽ ഇരിക്കട്ടെ' (ബുഖാരി) ഇമാം മുസ്ലിം (رَضِيَ اللَّهُ عَنْهُ) വിൻ്റെ മറ്റൊരു രിവായത്തിൽ ഇപ്രകാരം കൂടിയുണ്ട്: 'ആരെങ്കിലും ഉള്ളിയോ വെളുത്തുള്ളിയോ ദുർഗന്ധമുളവാക്കുന്ന മറ്റുവല്ലതുമോ തിന്നാൽ അവൻ നമ്മുടെ പള്ളിയോട് സമീപിക്കരുത്, കാരണം മനുഷ്യന് വിഷമമുണ്ടാവുന്ന കാര്യങ്ങൾ കൊണ്ട് മലക്കുകൾക്കും വിഷമം അനുഭവപ്പെടും' (മുസ്ലിം 1/395). വെള്ളിയാഴ്ച ഉമറുബ്നുൽ ഖത്താബ്(رَضِيَ اللَّهُ عَنْهُ) ഖുതുബ നിർവ്വഹിച്ചു കൊണ്ടിരിക്കെ ഇപ്രകാരം പറഞ്ഞു: 'ജനങ്ങളേ, തീർച്ചയായും നിങ്ങൾ തിന്നുകൊണ്ടിരിക്കുന്ന ഉള്ളി, വെളുത്തുള്ളി എന്നീ രണ്ട് ചെടികളെ മ്ലേച്ഛമായിട്ടാണ് ഞാൻ കാണുന്നത്. നബി(ﷺ)ക്ക് ആരിൽ നിന്നെങ്കിലും അവയുടെ വാസന അനുഭവപ്പെട്ടാൽ അയാളെ പള്ളിയിൽനിന്ന് പുറത്താക്കാൻ കൽപ്പിക്കുകയും അങ്ങനെ അയാളെ ബഖീഇലേക്ക് മാറ്റുകയും ചെയ്യാറുണ്ടായിരുന്നു. അതിനാൽ അതാരെങ്കിലും തിന്നുന്നുവെങ്കിൽ വേവിച്ച് അതിൻ്റെ നാറ്റത്തെ ഇല്ലായ്മ ചെയ്യട്ടെ' (മുസ്ലിം 1/396)
മുഷിഞ്ഞ വസ്ത്രങ്ങളുമായും ദുർഗന്ധം വമിക്കുന്ന കക്ഷങ്ങളുമായും സോക്സുകളുമായും തങ്ങളുടെ ജോലി സ്ഥലത്തു നിന്നും നമസ്കാരത്തിന് പള്ളിയിലേക്ക് വരുന്ന ആളുകളും ഈ ഗണത്തിൽപ്പെടുന്നു. (കൂടെ നമസ്കരിക്കുന്നവർക്ക് മുഷിപ്പും വെറുപ്പുമുളവാക്കുന്ന വസ്ത്രത്തോടെയും ദുർഗന്ധം വമിക്കുന്ന ശരീരത്തോടെയും പള്ളികളിൽ വരാൻ പാടില്ല. എന്നാൽ ജോലിക്കാർക്ക് പ്രത്യേകമായ ചില പ്രദേശങ്ങളിലെ പള്ളികളിൽ ഇത്തരം ജോലിക്കാർ മാത്രമേ കാണപ്പെടുകയുള്ളു. അത്തരം പ്രദേശങ്ങളിൽ അവർ ജമാഅത്തിൽനിന്ന് പിന്തിനിൽക്കാൻ പാടില്ല. തങ്ങളുടെ മുഷിഞ്ഞ വസ്ത്രങ്ങൾ മാറ്റി വൃത്തിയുള്ളത് ധരിച്ച് എല്ലാ ജമാഅത്തുകളിലും പങ്കെടുക്കുകയാണ് പ്രതിഫലമാഗ്രഹിക്കുന്ന ഓരോ വിശ്വാസിയും ചെയ്യേണ്ടത്) വിവ:
ഇതേ ഗണത്തിൽപ്പെടുന്ന മറ്റൊരു വിഭാഗമാണ് പുകവലി എന്ന നിഷിദ്ധം ശീലമാക്കിയവർ. ദുർഗന്ധവുമായി അവർ പള്ളിയിൽ വരുന്നു. അതുമുഖേന അല്ലാഹുവിൻ്റെ ദാസന്മാരായ മലക്കുകളെയും നമസ്കാരത്തിന് വരുന്ന ആളുകളെയും അവർ ശല്യം ചെയ്യുന്നു. (അതിനാൽ ഓരോ മുസ്ലിമും നിഷിദ്ധമായ പുകവലിയിൽ നിന്നും വിട്ടു നിൽക്കുകയും, അമിതവ്യയവും ആരോഗ്യ ഹാനിയും ഒഴിവാക്കുകയും ചെയ്യട്ടെ) വിവ:
വ്യഭിചാരം
അഭിമാന സംരക്ഷണത്തിനും കുടുംബ ഭദ്രതക്കും വളരെയധികം പ്രാധാന്യം നൽകുന്ന മതമാണ് ഇസ്ലാം. ഇതിൻ്റെ ഭദ്രതക്ക് ഭംഗം വരുത്തുന്ന വഴികൾ ഇസ്ലാം പാടെ അടച്ചു. ഇതിൻ്റെ ഭാഗമായി വ്യഭിചാരമെന്ന വൃത്തികേടിനെയും ഇസ്ലാം നിരോധിച്ചു. അല്ലാഹു തആലാ പറഞ്ഞു: 'നിങ്ങൾ വ്യഭിചാരത്തെ സമീപിച്ചുപോകരുത്. തീർച്ചയാ യും അത് ഒരു നീചവൃത്തിയും ദുഷിച്ച മാർഗ്ഗവുമാകുന്നു' (ഇസ്രാഅ് 32) വ്യഭിചാരത്തിലേക്ക് മനുഷ്യനെ എത്തിക്കാൻ സാധ്യതയുള്ള മുഴുവൻ മാർഗ്ഗങ്ങളെയും ഇസ്ലാം കൊട്ടിയടച്ചു. സ്ത്രീകളോട് 'ഹിജാബ്' ധരിക്കുവാൻ കൽപ്പിച്ചു കൊണ്ടും കണ്ണുകളെ താഴ്ത്താൻ കൽപ്പിച്ചു കൊണ്ടും സ്ത്രീ അന്യപുരുഷനോടൊപ്പം തനിച്ചാവുന്നതിനെ നിഷിദ്ധമാക്കിക്കൊണ്ടും മറ്റും വിവാഹിതനായ ഒരു വ്യഭിചാരി ഏറ്റവും കഠിനവും നീചവുമായ ശിക്ഷയാണ് അനുഭവിക്കേണ്ടത്. മരിക്കുന്നതുവരെ കല്ലുകൊണ്ട് എറിയലാണ് അവനുള്ള ശിക്ഷ. അങ്ങനെ നിഷിദ്ധമായ മാർഗ്ഗത്തിലൂടെ സുഖമനുഭവിച്ച അവൻ്റെ ശരീരത്തിലെ ഓരോ അവയവവും വേദനയനുഭവിക്കേണ്ടതുണ്ട്. എന്നാൽ ശരിയായ വിവാഹത്തിലൂടെ സംയോഗം ചെയ്തിട്ടില്ലാത്തവൻ വ്യഭിചരിച്ചാൽ ചാട്ടവാറു കൊണ്ട് നൂറ് അടി അടിക്കുകയാണ് വേണ്ടത്. വിശ്വാസികളായ ഒരുകൂട്ടം ആളുകളുടെ സാന്നിദ്ധ്യത്തിൽ വെച്ചാണ് ശിക്ഷ നടപ്പാക്കേണ്ടത്. ശേഷം ആ നാട്ടിൽ നിന്നും അയാളെ ഒരു വർഷത്തേക്ക് നാടുകടത്തുകയും വേണം. വ്യഭിചാരികൾക്കും വ്യഭിചാരിണികൾക്കും 'ബർസഖി' യായ ജീവിതത്തിൽ (ഖബർജീവിതം) തന്നെ കഠിനമായ ശിക്ഷയാണുള്ളത്. മുകൾഭാഗം ഇടുങ്ങിയതും താഴ്ഭാഗം വിശാലവുമായ വലിയൊരു തീക്കുണ്ഠം, നഗ്നരായ വ്യഭിചാരികളും വ്യഭിചാരിണികളുമാണ് അതിലുള്ളത്, താഴെനിന്നും അത് കത്തിക്കപ്പെടുന്നു, തീജ്ജ്വാലയുടെ ശക്തിയാൽ അവർ തീക്കുണ്ഠത്തിൻ്റെ മുകൾ ഭാഗംവരെ എത്തുന്നു, ഭയങ്കരമായി അവർ അട്ടഹസിച്ചു കൊണ്ടിരിക്കും, തീജ്ജ്വാലയുടെ നാമ്പുകൾ പിൻവലിഞ്ഞാൽ അവർ കീഴ്പ്പോട്ട് പതിക്കുന്നു, ഈ നില അന്ത്യനാളുവരേക്കും തുടർന്നു കൊണ്ടേയിരിക്കും. പ്രായം അധികരിച്ച് ഖബറിലേക്കടുക്കുമ്പോഴും വ്യഭിചരിക്കുന്ന വൃദ്ധന്മാരുടെ കാര്യം ഇതിനേക്കാൾ മോശമത്രെ. അബൂഹുറൈറ(رَضِيَ اللَّهُ عَنْهُ)വിൽ നിന്നും ഉദ്ധരിക്കുന്ന ഒരു ഹദീസിൽ നബി(ﷺ) പറയുന്നു: 'മൂന്ന് വിഭാഗം ആളുകളോട് അല്ലാഹു ഉയിർത്തെഴുന്നേൽപ്പു നാളിൽ സംസാരിക്കുകയോ അവരെ സംസ്കരിക്കുകയോ അവരുടെ നേരെ കാരുണ്യത്തിൻ്റെ നോട്ടം നോക്കുകയോ ചെയ്യുകയില്ല. വൃദ്ധനായ വ്യഭിചാരി, കള്ളം പറയുന്ന രാജാവ്, അഹങ്കാരിയായ ദരിദ്രൻ എന്നിവരാണവർ' (മുസ്ലിം 1/102-103) ഏറ്റവും മ്ലേച്ഛമായ സമ്പാദ്യമാണ്: വ്യഭിചാരത്തിലൂടെ ലഭിക്കുന്ന സമ്പാദ്യം വേശ്യയുടെ പ്രാർത്ഥന പാതിരാവിൽ ആകാശ കവാടങ്ങൾ തുറക്കുമ്പോൾ പോലും സ്വീകരിക്കപ്പെടുകയില്ല.
(സഹീഹുൽ ജാമിഅ് 2971)
ആവശ്യങ്ങളും ദാരിദ്ര്യവും അല്ലാഹുവിൻ്റെ നിയമാതിർത്തികളെ ലംഘിക്കുവാൻ ആർക്കും ന്യായമല്ല. മുമ്പ് പറയാറുണ്ട്; മാന്യയായ സ്ത്രീ വിശന്നാലും ഒരിക്കലും അവരുടെ മുലകൾ കൊണ്ട് ഭക്ഷിക്കാറില്ല പിന്നെ എങ്ങിനെയാണ് ഗുഹ്യാവയവം? ഈ ആധുനിക യുഗത്തിൽ എല്ലാ കവാടങ്ങളും വൃത്തികേടിലേക്ക് തുറന്ന് കിടക്കുകയാണ്. പിശാചിൻ്റെയും കൂട്ടാളികളുടെയും കുതന്ത്രങ്ങൾ തെമ്മാടികളും ധിക്കാരികളും പിന്തുടരുന്നു. അതു നിമിത്തം തോന്ന്യാസങ്ങളും അധാർമ്മികതയും വ്യാപിക്കുന്നു. വിലക്കപ്പെട്ട കാഴ്ചകൾ വ്യാപകമായി അന്യ സ്ത്രീപുരുഷ സമ്പർക്കവും കൂടിക്കലരലും വ്യാപകമായി. മ്ലേച്ഛമായ പത്രമാസികകളും ഫിലിമുകളും വ്യാപകമായി. അധാർമ്മികതയുടെ നാടുകളിലേക്ക് യാത്രകൾ അധികരിച്ചു. വേശ്യാവൃത്തി നാട്ടിലാകെ വ്യാപിച്ചു. സ്ത്രീകൾക്കു നേരെയുള്ള കൈയേറ്റങ്ങൾ അധികരിച്ചു ജാരസന്തതികൾ വർദ്ധിച്ചു. ശിശു ഹത്യകളും ഭ്രൂണഹത്യകളും അധികരിച്ചു
അതിനാൽ, അല്ലാഹുവേ നിന്നോട് ഞങ്ങൾ യാചിക്കുന്നു, നിൻ്റെ കാരുണ്യവും സ്നേഹവും നിന്നിൽ നിന്നുള്ള രക്ഷയും സഹായവും ഞങ്ങൾക്ക് നീ നൽകേണമേ...
ഞങ്ങളുടെ ഹൃദയങ്ങൾ നീ ശുദ്ധിയാക്കേണമേ... ഞങ്ങളുടെ ഗുഹ്യസ്ഥാനങ്ങൾ സംരക്ഷിക്കേണമേ... ഞങ്ങൾക്കും ഹറാമിനുമിടയിൽ നീ മറയിട്ട് തരേണമേ... ആമീൻ.
സ്വവർഗ്ഗഭോഗം
ലൂത്വ് നബി(عليه السلام)യുടെ സമുദായം ചെയ്തിരുന്ന വൃത്തികേടായിരുന്നു പുരുഷന്മാർ കാമ പൂർത്തീകരണത്തിന് പുരുഷന്മാരെ സമീപിക്കുക എന്നത്. ഖുർആൻ അവരെ സം ബന്ധിച്ച് പരാമർശിക്കുന്നത് ഇപ്രകാരമാണ്: അല്ലാഹു തആലാ പറഞ്ഞു: 'ലൂത്വിനെയും (ദൂതനായി അയച്ചു). തൻ്റെ ജനതയോട് അദ്ദേഹം ഇപ്രകാരം പറഞ്ഞ സന്ദർഭം (ശ്രദ്ധേയമാകുന്നു).തീർച്ചയായും നിങ്ങൾ നീചകൃത്യമാണ് ചെയ്തു കൊണ്ടിരിക്കുന്നത്. നിങ്ങൾക്ക് മുമ്പ് ലോകരിലൊരാളും അതുചെയ്യുകയുണ്ടായിട്ടില്ല. നിങ്ങൾ കാമനിവൃത്തിക്കായി പുരുഷന്മാരുടെ അടുത്ത് ചെല്ലുകയും (പ്രകൃതിപരമായ) മാർഗ്ഗം ലംഘിക്കുകയും നിങ്ങളുടെ സദസ്സിൽ വെച്ച് നിഷിദ്ധവൃത്തി ചെയ്യുകയുമാണോ?' (അൻകബൂത്ത്: 29) ഈ കുറ്റകൃത്യത്തിൻ്റെ മ്ലേച്ഛതയും കാഠിന്യവും കാരണം ഇത് ചെയ്തിരുന്ന സമുദായത്തെ അല്ലാഹു നാലു തരത്തിൽ ഒരേസമയം ശിക്ഷിച്ചു. മുമ്പൊരിക്കലും ഒരുസമുദായത്തിലും ഈ ശിക്ഷകൾ ഒരുമിച്ചു കൂട്ടപ്പെട്ടിട്ടില്ല. അവരുടെ കാഴ്ചകൾ നശിപ്പിക്കപ്പെടുകയും അവരുടെ നാടിൻ്റെ മേൽഭാഗം താഴെയും താഴ്ഭാഗം മേലെയുമാക്കി മാറ്റപ്പെടുകയും ചുട്ടുപഴുത്ത കല്ലുകൾകൊണ്ട് അവർ എറിയപ്പെടുകയും അവരുടെ മേൽ ഘോരമായ ശബ്ദം മുഴക്കപ്പെടുകയും ചെയ്തു. ഇസ്ലാമിക ശരീഅത്തിൽ സ്വവർഗ്ഗ ഭോഗികൾക്കുള്ള ശിക്ഷ വാളുകൊണ്ട് കൊലപ്പെടുത്തുക എന്നതാണ്. ഇബ്നു അബ്ബാസ്(رَضِيَ اللَّهُ عَنْهُ)വിൽ നിന്നും ഉദ്ധരിക്കപ്പെടുന്ന ഹദീസിൽ നബി(ﷺ) പറയുന്നു: 'ലൂത്വ് നബിയുടെ സമുദായത്തിൻ്റെ നീചവൃത്തി ആരെങ്കിലും ചെയ്യുന്നതായി നിങ്ങൾ കണ്ടാൽ അത് ചെയ്യുന്നവനെയും ചെയ്യപ്പെടുന്നവനെയും നിങ്ങൾ വധിച്ചുകളയുക' (അഹ്മദ് 1/300)
നമ്മുടെ മുൻഗാമികളിലൊന്നും ഉണ്ടായിരുന്നിട്ടില്ലാത്ത എയ്ഡ്സ് പോലെയുള്ള ഗുരുതരമായ പല രോഗങ്ങളും ഇന്ന് ഈ കാലത്ത് വ്യാപകമായിരിക്കുകയാണ്. ഗൗരവമേറിയ ശിക്ഷ ഈ നീചവൃത്തിക്ക് അല്ലാഹു ഏർപ്പെടുത്തിയതിൻ്റെ യുക്തി നമുക്ക് ഇതിൽ നിന്നും മനസ്സിലാക്കാം.
ഭാര്യ കിടപ്പറയിൽ വിസമ്മതിക്കൽ
അബൂഹുറൈറ (رَضِيَ اللَّهُ عَنْهُ) വിൽ നിന്നും ഉദ്ധരിക്കുന്നു നബി(ﷺ) പറഞ്ഞു: ഒരാൾ തൻ്റെ ഭാര്യയെ തൻ്റെ വിരിപ്പിലേക്ക് വിളിച്ചിട്ട് അവൾ വിസമ്മതിക്കുകയും അയാൾ അവളോട് കോപിച്ച് രാത്രി കഴിച്ചു കൂട്ടുകയും ചെയ്താൽ പ്രഭാതോദയം വരെ മലക്കുകൾ അവളെ ശപിച്ചുകൊണ്ടിരിക്കും' (ബുഖാരി) തൻ്റെയും ഭർത്താവിൻ്റെയും ഇടയിൽ എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവുമ്പോഴേക്കും അതിൻ്റെ പേരിൽ പിണങ്ങുകയും ഭർത്താവിൻ്റെ വിരിപ്പിൽ അദ്ദേഹത്തിനുള്ള അവകാശം കൊടുക്കാതിരിക്കുകയും ചെയ്യൽ മിക്ക സ്ത്രീകളുടെയും സ്വഭാവമാണ്. ഇത് വലിയ തിന്മകൾക്ക് കാരണമായേക്കാം ഭർത്താവ് നിഷിദ്ധം പ്രവർത്തിക്കാൻ അത് കാരണമായേക്കും ചിലപ്പോൾ ഭർത്താവ് മറ്റു വിവാഹം പോലും ആലോചിക്കുകയും കാര്യങ്ങൾ മാറിമറിഞ്ഞു എന്നും വരാം. അതിനാൽ അദ്ദേഹത്തിൻ്റെ ആവശ്യത്തിന് വഴങ്ങൽ അവൾക്ക് നിർബന്ധമാണ് നബി(ﷺ) പറഞ്ഞു: 'ഒരാൾ തൻ്റെ ഭാര്യയെ വിരിപ്പിലേക്ക് വിളിച്ചാൽ അവൾ ഒട്ടകക്കട്ടിലിന് പുറത്താണെങ്കിലും അദ്ദേഹത്തിന് വഴങ്ങിക്കൊടുക്കട്ടെ' (സവാഇദുൽ ബസ്സാർ)
അൽ-ഖുതുബ്: സവാരി ചെയ്യുന്നതിനായി ഒട്ടകത്തിൻ്റെ പിൻഭാഗത്ത് സ്ഥാപിച്ചിരിക്കുന്നത്.
തൻ്റെ ഭാര്യ രോഗിണിയോ ഗർഭിണിയോ മറ്റുവല്ല പ്രയാസങ്ങളും അനുഭവപ്പെടുന്നവളോ ആണെങ്കിൽ അവളെ പരിഗണിക്കൽ ഭർത്താവിൻ്റെ കടമയാണ്. ഐക്യം നിലനിൽക്കാനും ഭിന്നതകൾ ഉണ്ടാവാതിരിക്കാനും അത് അനിവാര്യവുമാണ്.
മതപരമായ കാരണമില്ലാതെ ഭർത്താവിൽ നിന്നും ഭാര്യ ത്വലാഖ് ചോദിക്കൽ
നിസ്സാരമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുമ്പോഴേക്കും ഭർത്താവിനോട് തന്നെ മൊഴി ചൊല്ലാൻ ആവശ്യപ്പെടുന്നത് ചില സ്ത്രീകളുടെ സ്വഭാവമാണ് അല്ലെങ്കിൽ താൻ ആഗ്രഹിക്കുന്ന പണം ഭർത്താവ് നൽകിയില്ലെങ്കിൽ ഭാര്യ വിവാഹമോചനം ആവശ്യപ്പെടുന്നു. അവളുടെ ചില ബന്ധുക്കളോ കുഴപ്പക്കാരായ അയൽക്കാരോ അവളെ പ്രചോദിപ്പിച്ചാകാം അവൾ അയാളെ വെല്ലുവിളിക്കും
നിങ്ങൾ ഒരു പുരുഷനാണെങ്കിൽ എന്നെ ഉപേക്ഷിക്കുക. എന്നു പറയും
ഇത് വലിയ കുഴപ്പങ്ങൾക്ക് വഴിവെക്കുന്ന കാര്യമാണെന്ന് അവർ ചിന്തിക്കാറില്ല. കുടുംബബന്ധങ്ങൾ ഛിന്നഭിന്നമാവാനും സന്താനങ്ങൾ അനാഥരാവാനും ഇത് കാരണമാവുന്നു. ഒടുവിൽ ഖേദിക്കും പക്ഷെ അപ്പോൾ ആ ഖേദം കൊണ്ട് പ്രയോജനമുണ്ടാവുകയില്ല. ഇത്തരം സ്ത്രീകളെ താക്കീത് ചെയ്തുകൊണ്ട് പ്രവാചകൻ(ﷺ) പറയുകയുണ്ടായി: സൗബാൻ (رَضِيَ اللَّهُ عَنْهُ)ൽ നിന്നും ഉദ്ധരിക്കുന്നു നബി(ﷺ) പറഞ്ഞു: തക്കതായ കാരണമില്ലാതെ തൻ്റെ ഭർത്താവിൽ നിന്നും ത്വലാഖ് ചോദിക്കുന്ന ഏതൊരു സ്ത്രീക്കും സ്വർഗ്ഗത്തിൻ്റെ പരിമളം പോലും നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു' (അഹ്മദ് 5/277) ഉഖ്ബതുബ്നു ആമിർ(رَضِيَ اللَّهُ عَنْهُ)വിൽ നിന്നും ഒരു ഹദീസിൽ ഇപ്രകാരം ഉദ്ധരിക്കപ്പെടുന്നു. നബി(ﷺ) പറഞ്ഞു: (ഭർത്താവിൽ നിന്നും) ഒഴിവായിപ്പോവുകയും ഊരി മാറുകയും ചെയ്യുന്ന സ്ത്രീകൾ, അവർ തന്നെയാണ് കപട വിശ്വാസിനികൾ' (ത്വബ്റാനി) എന്നാൽ ഭർത്താവ് നമസ്കാരം ഒഴിവാക്കുക ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുക, അവളെ ഹറാമായ വല്ല കാര്യത്തിനും നിർബന്ധിക്കുക, അവളെ കഠിനമായി ദ്രോഹിക്കുക ന്യായമായ അവളുടെ അവകാശങ്ങൾ അവൾക്ക് നൽകാതിരിക്കുക പോലെയുള്ള സാഹചര്യങ്ങൾ സംജാതമാവുകയും, ഉപദേശങ്ങൾ ഫലപ്രദമാവാതിരിക്കുകയും യോജിപ്പിൻ്റെ മേഖലകൾ കണ്ടെത്താതിരിക്കുകയും ചെയ്താൽ തൻ്റെ ശരീരത്തിൻ്റെയും ദീനിൻ്റെയും സംരക്ഷണാർത്ഥം ഭർത്താവിൽ നിന്നും അവൾക്ക് ത്വലാഖ് ആവശ്യപ്പെടാവുന്നതാണ്.
'ള്വിഹാർ'
ജാഹിലിയ്യാകാലത്ത് വ്യാപകമായിരുന്നതും ഇന്നും ചിലരിൽ കാണപ്പെടുന്നതുമായ ഒരു നിഷിദ്ധമാണ് ള്വിഹാർ. ഒരാൾ തൻ്റെ ഭാര്യയോട്) 'നീ എനിക്ക് എൻ്റെ ഉമ്മാൻ്റെ മുതുക് പോലെയാണ്' എന്നോ, 'നീ എനിക്കെൻ്റെ സഹോദരിയെപ്പോലെ ഹറാമാണ്' എന്നോ, 'അല്ലെങ്കിൽ ഇതുപോലെ ഭാര്യയുമായുള്ള ലൈംഗിക ബന്ധത്തെ തനിക്ക് നിഷിദ്ധമായതായി അർത്ഥം വരുന്ന വാക്കുകളോ പറയലാണ് 'ള്വിഹാർ' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. സ്ത്രീയോട് കാണിക്കുന്ന ഈ അക്രമത്തെ ഖുർആൻ നിഷിദ്ധമാക്കി. അല്ലാഹു പറയുന്നു: 'നിങ്ങളുടെ കൂട്ടത്തിൽ തങ്ങളുടെ ഭാര്യമാരെ മാതാക്കൾക്ക് തുല്യമായി പ്രഖ്യാപിക്കുന്നവർ (അബദ്ധമാകുന്നു ചെയ്യുന്നത്). അവർ (ഭാര്യമാർ) അവരുടെ മാതാക്കളല്ല. അവരുടെ മാതാക്കൾ അവരെ പ്രസവിച്ച സ്ത്രീകളല്ലാതെ മറ്റാരുമല്ല. തീർച്ചയായും അവർ നിഷിദ്ധവാക്കും അസത്യവുമാണ് പറയുന്നത്. തീർച്ചയായും അല്ലാഹു അധികം മാപ്പ് നൽകുന്നവനും പൊറുക്കുന്നവനുമാണ്' (മുജാദില: 2) ള്വിഹാർ ചെയ്തവന് ശരീഅത്ത് നിശ്ചയിച്ചിരിക്കുന്ന പ്രായശ്ചിത്തം: അബദ്ധത്തിൽ കൊലപാതകം നടത്തിയവനുള്ള പ്രായശ്ചിത്തത്തിനും റമദാനിൻ്റെ പകലിൽ സംയോഗം ചെയ്തവനുമുള്ള പ്രായശ്ചിത്തത്തിനും സദൃശമാണ്. ള്വിഹാറിൻ്റെ വാക്കുകൾ പറഞ്ഞ ഒരാൾക്ക് പ്രായശ്ചിത്തം ചെയ്ത ശേഷമല്ലാതെ അവളെ സമീപിക്കാൻ പാടില്ല. അള്ളാഹു തആലാ പറഞ്ഞു 'തങ്ങളുടെ ഭാര്യമാരെ മാതാക്കൾക്ക് തുല്യമായി പ്രഖ്യാപിക്കുകയും പിന്നീട് തങ്ങൾ പറഞ്ഞതിൽ നിന്ന് മടങ്ങുകയും ചെയ്യുന്നവർ, അവർ പരസ്പരം സ്പർശിക്കുന്നതിനുമുമ്പായി ഒരു അടിമയെ മോചിപ്പിക്കേണ്ടതാണ്. അത് നിങ്ങൾക്ക് നൽകപ്പെടുന്ന ഉപദേശമാണ്. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മ ജ്ഞാനമുള്ളവനാകുന്നു. ഇനി വല്ലവനും അടിമയെ ലഭിക്കാത്ത പക്ഷം അവർ പരസ്പരം സ്പർശിക്കുന്നതിന് മുമ്പായി തുടർച്ചയായി രണ്ട് മാസക്കാലം നോമ്പനുഷ്ഠിക്കേണ്ടതാണ്. വല്ലവനും (അത്)സാധ്യമാകാത്ത പക്ഷം അറുപത് അഗതികൾക്ക് ആഹാരം നൽകേണ്ടതാണ്. അത് അല്ലാഹുവിലും അവൻ്റെ ദൂതനിലും നിങ്ങൾ വിശ്വസിക്കുവാൻ വേണ്ടിയത്രെ. അവ അല്ലാഹുവിൻ്റെ പരിധികളാകുന്നു. സത്യനിഷേധികൾക്ക് വേദനയേറിയ ശിക്ഷയുണ്ട്' (മുജാദില: 3,4)
ആർത്തവകാല സംയോഗം
അല്ലാഹു തആലാ പറഞ്ഞു: 'ആർത്തവത്തെപ്പറ്റി അവർ നിന്നോട് ചോദിക്കുന്നു. പറയുക: അതൊരു മാലിന്യമാകുന്നു. അതിനാൽ ആർത്തവ ഘട്ടത്തിൽ നിങ്ങൾ സ്ത്രീകളിൽ നിന്ന് (സംയോഗത്തിൽ നിന്ന്) അകന്നു നിൽക്കേണ്ടതാണ്. അവർ ശുദ്ധിയാവുന്നത് വരെ അവരെ (സംയോഗം ചെയ്യാനായി) സമീപിക്കുവാൻ പാടില്ല, 'എന്നാൽ അവർ ശുചീകരിച്ചു കഴിഞ്ഞാൽ അല്ലാഹു നിങ്ങളോട് കൽപ്പിച്ച വിധത്തിൽ നിങ്ങൾ അവരുടെ അടുത്ത് ചെന്ന് കൊള്ളുക' . തീർച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു. (ബഖറ: 222) അതിനാൽത്തന്നെ ആർത്തവത്തിൽ നിന്നും ശുദ്ധിയായി അവൾ കുളിച്ചതിനു ശേഷമല്ലാതെ അവളെ പ്രാപിക്കുവാൻ പാടില്ല അല്ലാഹു പറയുന്നു: 'എന്നാൽ അവർ ശുചീകരിച്ചു കഴിഞ്ഞാൽ അല്ലാഹു നിങ്ങളോട് കൽപ്പിച്ച വിധത്തിൽ നിങ്ങൾ അവരുടെ അടുത്ത് ചെന്ന് കൊള്ളുക' (ബഖറ: 222) ഈ പാപത്തിൻ്റെ മ്ലേച്ഛത പ്രവാചകൻ്റെ വാക്കുകളിൽ സ്പഷ്ടമാണ്. നബി(ﷺ) പറഞ്ഞു: 'ആരെങ്കിലും ഒരു ആർത്തവകാരിയെ സംയോഗം ചെയ്താൽ, അല്ലെങ്കിൽ സ്ത്രീയെ പിൻദ്വാരത്തിലൂടെ ഭോഗിച്ചാൽ, അല്ലെങ്കിൽ ജോൽസ്യനെ സമീപിച്ചാൽ അവൻ മുഹമ്മദിന് അവതരിപ്പിക്കപ്പെട്ടതിൽ (ഖുർആനിൽ) അവിശ്വസിച്ചിരിക്കുന്നു' (തുർമുദി) ആർത്തവകാലത്ത് സ്ത്രീയെ സംയോഗം ചെയ്തവൻ അത് തെറ്റാണ് എന്ന് അറിയാതെയായിരുന്നെങ്കിൽ അത് കൊണ്ട് കുറ്റമില്ല. എന്നാൽ അറിഞ്ഞു കൊണ്ടും മനഃപൂർവ്വവും ആണെങ്കിൽ, പ്രായശ്ചിത്തത്തിൻ്റെ ഹദീസിനെ സ്വീകാര്യയോഗ്യമാക്കിയ പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ അവൻ പ്രായശ്ചിത്തം നൽകണം. ഒരു ദീനാർ അല്ലെങ്കിൽ അര ദീനാർ ആണ് അതിൻ്റെ പ്രായശ്ചിത്തം. ചില പണ്ഡിതരുടെ വീക്ഷണത്തിൽ ഇവയിൽ (ഒരുദീനാർ, അരദീനാർ) ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കുന്നത് അനുവദനീയമാണ്. ചില പണ്ഡിന്മാർ അഭിപ്രായപ്പെടുന്നത്.: ആർത്തവത്തിൻ്റെ തുടക്കകാലത്ത് രക്തം ശക്തിയായി പോവുന്ന സമയത്താണ് ബന്ധപ്പെട്ടതെങ്കിൽ അവൻ ഒരു ദീനാറും, രക്തസ്രാവം ശക്തി കുറഞ്ഞ അവസാനഘട്ടത്തിലോ, അല്ലെങ്കിൽ പാടെ നിലച്ച ശേഷം കുളിക്കുന്നതിനു മുമ്പോ ആണ് ബന്ധപ്പെട്ടതെങ്കിൽ അവൻ അര ദീനാറും പ്രായശ്ചിത്തമായി നൽകണമെന്ന് ഏകദേശം 4.25 ഗ്രാം (4 ഗ്രാമും 25 മില്ലി ഗ്രാമും) സ്വർണ്ണമാണ് ഒരുദീനാർ. അത്രയും സ്വർണ്ണമോ അല്ലെങ്കിൽ അതിൻ്റെ വിലയോ ആണ് ദാനം ചെയ്യേണ്ടത്.
സ്ത്രീയെ പിൻദ്വാരത്തിലൂടെ ഭോഗിക്കൽ
വിശ്വാസ ദൗർബല്യമുള്ള ചില ആളുകൾ തൻ്റെ ഭാര്യയെ പിൻദ്വാരത്തിലൂടെ സമീപിക്കുന്നു ഇത് വൻപാപങ്ങളിൽ പെട്ടതാണ് പ്രവാചകൻ(ﷺ) ശപിച്ചിട്ടുള്ള ഒരു തിന്മയുമാണിത് അബൂഹുറൈറ(رَضِيَ اللَّهُ عَنْهُ)ൽ നിന്നും ഉദ്ധരിക്കുന്നു നബി(ﷺ) പറഞ്ഞു: 'സ്ത്രീയെ പിൻദ്വാരത്തിലൂടെ ഭോഗിച്ചവൻ ശപിക്കപ്പെട്ടവനാണ്' (അഹ്മദ്) നബി(ﷺ) പറഞ്ഞു: 'ആരെങ്കിലും ഒരു ആർത്തവകാരിയെ സംയോഗം ചെയ്താൽ, അല്ലെങ്കിൽ സ്ത്രീയെ പിൻദ്വാരത്തിലൂടെ ഭോഗിച്ചാൽ, അല്ലെങ്കിൽ ജോൽസ്യനെ സമീപിച്ചാൽ അവൻ മുഹമ്മദിന് അവതരിപ്പിക്കപ്പെട്ടതിൽ (ഖുർആനിൽ) അവിശ്വസിച്ചിരിക്കുന്നു'
(തുർമുദി)
ശുദ്ധ പ്രകൃതിക്കാരായ ചില സ്ത്രീകൾ ഇതിന് വിസമ്മതിക്കുമ്പോൾ അവരിൽ ചിലരുടെ ഭർത്താക്കന്മാർ അവരെ ത്വലാഖ് ചൊല്ലുമെന്ന് വരെ ഭീഷണിപ്പെടുത്തുന്നു. മറ്റുചിലർ വിവരമില്ലാത്തവരും പണ്ഡിതന്മാരോട് ചോദിക്കാൻ മടിക്കുന്നവരുമായ തങ്ങളുടെ ഭാര്യമാരെ ഇത് അനുവദനീയമാണെന്ന് പറഞ്ഞ് കബളിപ്പിക്കുന്നു. അതിനവർ ഖുർആൻ ആയത്തിനെ തെളിവാക്കി ദുർവ്യാഖ്യാനിക്കുകയും ചെയ്യുന്നു 'സ്ത്രീകൾ നിങ്ങളുടെ കൃഷിയിടമാണ്, അതിനാൽ നിങ്ങളുടെ കൃഷിയിടത്തെ നിങ്ങൾ ഉദ്ദേശിക്കുന്ന രൂപത്തിൽ നിങ്ങൾ പ്രാപിച്ചുകൊള്ളുക'. എന്ന ആയത്തിനെ (ബഖറ: 223) നബി(ﷺ)യുടെ ചര്യ ഖുർആനിൻ്റെ വിശദീകരണമാണെന്നത് അവിതർക്കിതമായ കാര്യമാണ്. തൻ്റെഭാര്യയെ മുമ്പിലൂടെയോ പിമ്പിലൂടെയോ മറ്റോ താൻ ഉദ്ദേശിക്കുന്ന രൂപത്തിൽ സമീപിക്കാമെന്ന് പ്രവാചകൻ നമ്മെ പഠിപ്പിക്കുന്നു. എന്നാൽ ജനനേന്ദ്രിയത്തിലായിരിക്കണമെന്ന് മാത്രം. മലദ്വാരം ജനനേന്ദ്രിയമല്ലെന്നത് ആർക്കും അറിയാത്തതായില്ല.
ഇത്തരം കുറ്റ കൃത്യങ്ങൾ കൊണ്ടുവരിക വഴി
നിഷിദ്ധവും മ്ലേച്ഛവുമായ ജാഹിലിയ്യാ സമ്പ്രദായത്തിലൂടെ ശുദ്ധമായ വൈവാഹിക ജീവിതത്തിൽ പ്രവേശിക്കുന്നു.
ഈ നീചകൃത്യം നിഷിദ്ധവും പാപവുമാണെന്ന് മനുഷ്യൻ അറിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ രണ്ട് പേരും പരസ്പരം തൃപ്തിപ്പെട്ടു കൊണ്ടാണെങ്കിൽപ്പോലും ഇത് അനുവദനീയമല്ല. കാരണം പരസമ്മതം ഒരുഹറാമിനെ ഹലാലാക്കാൻ ന്യായമല്ല.
ഭാര്യമാർക്കിടയിൽ നീതിപാലിക്കാതിരിക്കൽ
അല്ലാഹു വിശുദ്ധ ഖുർആനിലൂടെ നമ്മോട് നിർദ്ദേശിച്ച കാര്യമാണ് ഭാര്യമാർക്കിടയിൽ നീതി പുലർത്തുക എന്നത്. അല്ലാഹു തആലാ പറഞ്ഞു: 'നിങ്ങൾ എത്രതന്നെ ആഗ്രഹിച്ചാലും ഭാര്യമാർക്കിടയിൽ തുല്യമായി നീതി പാലിക്കാൻ നിങ്ങൾക്കൊരിക്കലും സാധിക്കുകയില്ല. അതിനാൽ നിങ്ങൾ (ഒരാളിലേക്ക്) പൂർണ്ണമായി തിരിഞ്ഞുകൊണ്ട് മറ്റവളെ കെട്ടിയിടപ്പെട്ടവളെപ്പോലെ വിട്ടേക്കരുത്. നിങ്ങൾ (പെരുമാറ്റം) നന്നാക്കിത്തീർക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു' (നിസാഅ്: 129) എന്നാൽ ഈ ആയത്തിൽ നീതിപാലനം കൊണ്ട് ഉദ്ദേശിക്കുന്നത് ശാരീരിക ബന്ധത്തിലും ഭക്ഷണവും വസ്ത്രവും അടക്കം മുഴുവൻ ചിലവുകളും നൽകുന്നതിലുമാണ്. സ്നേഹത്തിൻ്റെ കാര്യത്തിൽ നീതി പുലർത്താൻ ആർക്കും സാധിക്കുകയില്ല. ഒന്നിൽ കൂടുതൽ വിവാഹം ചെയ്താൽ ഒരാളിലേക്ക് മാത്രം ചായുകയും അവളുടെ അടുത്ത് കൂടുതൽ രാത്രി തങ്ങുകയും അവൾക്ക് വേണ്ടി എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുകയും അവൾക്കു വേണ്ടി ധാരാളമായി ചിലവഴിക്കുകയും മറ്റവളെ പാടെ തഴയുകയും ചെയ്യുന്ന സ്വഭാവം ചിലരിൽ ഇന്ന് നാം കാണുന്നു. ഇത് ഹറാമാണ്. പ്രവാചകൻ വിശേഷിപ്പിച്ചത് പോലെ ഇത്തരക്കാർ അന്ത്യനാളിൽ ഒരു ഭാഗം ചരിഞ്ഞവനായാണ് വരിക. അബൂഹുറൈറ (رَضِيَ اللَّهُ عَنْهُ) വിൽ നിന്നും ഉദ്ധരിക്കുന്നു നബി(ﷺ) പറഞ്ഞു: 'ആർക്കെങ്കിലും രണ്ട് ഭാര്യമാർ ഉണ്ടാവുകയും അവരിൽ ഒരുവളിലേക്ക് മാത്രം അവൻ ചായുകയും ചെയ്താൽ തൻ്റെ ഒരുഭാഗം ചെരിഞ്ഞവനായാണ് അന്ത്യനാളിൽ അവൻ ഹാജറാക്കപ്പെടുക' (അബൂദാവൂദ്)
അന്യസ്ത്രീയോടൊപ്പം തനിച്ചാവൽ
മനുഷ്യനെ കുഴപ്പത്തിലാക്കുവാനും അധർമ്മത്തിൽ വീഴ്ത്തുവാനും അത്യാർത്തിയുള്ളവനാണ് പിശാച്. അതു കൊണ്ട് തന്നെ അല്ലാഹു ഇക്കാര്യത്തിൽ വിശ്വാസികളെ പ്രത്യേകം ജാഗ്രതപ്പെടുത്തുന്നു. സൂറത്തുന്നൂറിൽ അല്ലാഹു പറയുന്നു: 'സത്യവിശ്വാസികളെ നിങ്ങൾ പിശാചിൻ്റെ കാൽപ്പാടുകളെ പിൻപറ്റരുത്. വല്ലവനും പിശാചിൻ്റെ കാൽപ്പാടുകൾ പിൻപറ്റുന്ന പക്ഷം തീർച്ചയായും അവൻ (പിശാച്) കൽപ്പിക്കുന്നത് നീചവൃത്തിയും ദുരാചാരവും ചെയ്യാനായിരിക്കും' (നൂർ: 21) പിശാച് മനുഷ്യനിൽ രക്തസംക്രമണം കണക്കെ സഞ്ചരിക്കും. മനുഷ്യനെ അധാർമ്മികതയിൽ പതിപ്പിക്കാൻ പിശാച് പ്രയോഗിക്കുന്ന മാർഗ്ഗങ്ങളിലൊന്നാണ് അന്യസ്ത്രീയുമായി തനിച്ചാവുക എന്നത്. അതുകൊണ്ട് തന്നെ ഇസ്ലാമിക ശരീഅത്ത് ഈ മാർഗ്ഗത്തെ പാടെ അടച്ചുകളഞ്ഞു. നബി(ﷺ) പറഞ്ഞു: 'മൂന്നാമനായി പിശാച് ഉണ്ടായിക്കൊണ്ടല്ലാതെ ഒരാളും ഒരു സ്ത്രീയോടൊപ്പവും തനിച്ചാവുന്നില്ല' (തുർമുദി 3/474) ഇബ്നു ഉമർ (റ) വിൽ നിന്നും ഉദ്ധരിക്കുന്നു നബി(ﷺ) പറഞ്ഞു: 'ഈ ദിവസത്തിനു ശേഷം ഒരൊറ്റ പുരുഷനും, തൻ്റെ കൂടെ വേറെ ഒന്നോ രണ്ടോ പുരുഷന്മാരുണ്ടായിക്കൊണ്ടല്ലാതെ ഏകയായ ഒരു സ്ത്രീയുടെ അടുക്കൽ പ്രവേശിക്കരുത്' ( മുസ്ലിം 4/1711) അതുകൊണ്ട് ഒരാൾക്കും ഒരു വീട്ടിലോ, റൂമിലോ, വാഹനത്തിലോ അന്യസ്ത്രീയോടൊപ്പം തനിച്ചാവാൻ പാടുള്ളതല്ല. സഹോദരൻ്റെ ഭാര്യ, വീട്ടു വേലക്കാരി പോലെയുള്ളവരും, രോഗിണിയായ സ്ത്രീ ഡോക്ടറോടൊപ്പം തനിച്ചാവൽ എന്നിവയെല്ലാം ഈ ഗണത്തിൽപ്പെടുന്നു. പക്ഷെ അധികം ആളുകളും ഇക്കാര്യത്തിൽ അലസത കാണിക്കുന്നു. ഒന്നുകിൽ തന്നിലോ അല്ലെങ്കിൽ മറ്റുള്ളവരിലോ ഉള്ള അമിത വിശ്വാസമാണതിന് കാരണം. തന്നിമിത്തം വ്യഭിചാരമോ അതിൻ്റെ ആമുഖ പ്രവർത്തനങ്ങളോ സംഭവിക്കുന്നു. ഇത് കാരണത്താൽ കുടുംബങ്ങൾ ശിഥിലമാവുകയും ജാര സന്തതികൾ വർദ്ധിക്കുകയും ചെയ്യുന്നു.
അന്യസ്ത്രീയെ ഹസ്തദാനം ചെയ്യൽ
ചില സാമൂഹിക രീതികൾ അല്ലാഹുവിൻ്റെ ശരീഅത്തിനെ മറികടന്നതിൽ പെട്ടതാണ് ഇത്. ജനങ്ങളുടെ നിരർത്ഥകമായ രീതികളും ആചാരങ്ങളും അല്ലാഹുവിൻ്റെ വിധിയേക്കാൾ ഉയർന്നതിൽ പെട്ടതുമാണ് ഇത് ഇനി അവർക്കുമേൽ തെളിവുകൾ നിരത്തിയാലും അല്ലാഹുവിൻറെ നിയമങ്ങൾ പറഞ്ഞു കൊടുത്താലും അവർ നിന്നെ കുഴപ്പക്കാരൻ എന്ന് ആരോപിക്കും കുടുംബ ബന്ധം മുറിക്കുന്നവൻ എന്നും നല്ല ഉദ്ദേശങ്ങളിൽ സംശയങ്ങൾ ഉണ്ടാക്കുന്നവൻ എന്നും പിതൃവ്യ (മൂത്താപ്പ, എളാപ്പ) പുത്രിമാർ, പിതൃവ്യ ഭാര്യമാർ, പിതൃസഹോദരീ (അമ്മായി) പുത്രിമാർ, മാതൃസഹോദരി (മൂത്തമ്മ, എളേമ) പുത്രിമാർ, മാതൃസഹോദര (അമ്മാവൻ) പുത്രിമാർ, മാതൃസഹോദര ഭാര്യമാർ (അമ്മായി), സഹോദര (ജേഷ്ഠൻ, അനുജൻ) ഭാര്യമാർ പോലുള്ളവർക്കൊക്കെ ഹസ്തദാനം (കൈ കൊടുക്കൽ) ഇന്ന് പൊതുവെ വ്യാപകമായിരിക്കുകയാണ്. ഉൾക്കാഴ്ചയോടു കൂടിഅ വർ ഇതിനെ വീക്ഷിക്കുകയും ഇതിൻ്റെ വിപത്ത് അവർ മനസ്സിലാക്കുകയും ചെയ്തിരുന്നുവെങ്കിൽ അവരപ്രകാരം ചെയ്യുമായിരുന്നില്ല. നബി (സ) പറഞ്ഞു 'നിങ്ങളിലൊരാൾ തൻ്റെ തലയിൽ ഇരുമ്പു സൂചി കൊണ്ട് കുത്തുന്നതാണ് തനിക്ക് അനുവദനീയമല്ലാത്ത ഒരു സ്ത്രീയെ തൊടുന്നതിനെക്കാളും അയാൾക്ക് നല്ലത്' (ത്വബ്റാനി) ഇത് കൈയിൻ്റെ വ്യഭിചാരമാണ്. പ്രവാചകൻ സ്വല്ലള്ളാഹു അലൈഹിവസല്ലം പറഞ്ഞതു പോലെ 'രണ്ട് കണ്ണുകൾ വ്യഭിചരിക്കുന്നു. രണ്ട് കൈകളും വ്യഭിചരിക്കുന്നു. രണ്ട് കാലുകളും വ്യഭിചരിക്കുന്നു. ഗുഹ്യാവയവവും വ്യഭിചരിക്കുന്നു' (അഹ്മദ് 1/412) മുഹമ്മദ് നബി(ﷺ)യെക്കാൾ പരിശുദ്ധമായ ഹൃദയമുള്ള മറ്റൊരാളുമില്ല. അതോടൊപ്പം അദ്ദേഹം പറയുകയാണ് :
'തീർച്ചയായും ഞാൻ സ്ത്രീകളെ ഹസ്തദാനം ചെയ്യില്ല'
(അഹ്മദ് 6/357) വീണ്ടും അദ്ദേഹം പറയുന്നു: 'തീർച്ചയായും ഞാനെൻ്റെ കൈ കൊണ്ട് സ്ത്രീകളെ സ്പർശിക്കുകയില്ല' (ത്വബ്റാനി) ഇസ്വാബ എന്ന ഗ്രൻഥം പരിശോധിക്കുക 4/354 ആയിശ (റ) ൽ നിന്നും ഉദ്ധരിക്കുന്നു. അവർ പറഞ്ഞു: 'ഇല്ല, അല്ലാഹുവാണ് സത്യം, അല്ലാഹുവിൻ്റെ ദൂതൻ്റെ കൈകൾ ഒരു സ്ത്രീയുടെ കൈകളുമായും സ്പർശിച്ചിട്ടേയില്ല. അവരദ്ദേഹത്തോട് ബൈഅത്ത് (കരാർ) ചെയ്യുന്നതു പോലും വാക്കിലൂടെ മാത്രമാണ്' (മുസ്ലിം 3/1489) സ്വാലിഹായ ഭാര്യമാരോട് തങ്ങളുടെ സഹോദരന്മാർക്കൊക്കെ ഹസ്തദാനം ചെയ്യാത്തതിൻ്റെ പേരിൽ അവരെ ത്വലാഖ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നവർ അല്ലാഹുവിനെ സൂക്ഷിക്കട്ടെ. ഹസ്തദാനം ചെയ്യുമ്പോൾ മറ ഉപയോഗിക്കുക, വസ്ത്രം കൊണ്ട് കൈ മറക്കുക എന്നതൊന്നും ഒരു ഗുണവും ചെയ്യില്ല. എല്ലാം ഹറാമാണ്.
സ്ത്രീ സുഗന്ധം പൂശി പുറപ്പെടൽ
ഇക്കാലത്ത് വളരെയധികം വ്യാപകമായതും അതേ സമയം പ്രവാചകൻ കർശനമായി വിലക്കിയതുമായ ഒരു കാര്യമാണ് സ്ത്രീകൾ സുഗന്ധം പൂശി പുറപ്പെടലും സുഗന്ധവുമായി അവർ പരപുരുഷന്മാരുടെ അരികിലൂടെ നടക്കലും. നബി(ﷺ) പറഞ്ഞു: 'സുഗന്ധം പൂശുകയും അത് ആളുകളെ ആസ്വദിപ്പിക്കാൻ വേണ്ടി അവരിലൂടെ നടക്കുകയും ചെയ്യുന്നവൾ വ്യഭിചാരിണിയാണ്' (അഹ്മദ് 4/418) ചില സ്ത്രീകൾ ഇക്കാര്യത്തിൽ അശ്രദ്ധയും അലംഭാവവും കാണിക്കുന്നു. എന്നാൽ സുഗന്ധം പൂശിയ ശേഷം സ്ത്രീക്ക് പുറത്ത് പോവൽ അനിവാര്യമായി വന്നാൽ അവൾ ജനാബത്തിന് കുളിക്കുന്നതു പോലെ കുളിക്കണമെന്ന് ശരീഅത്ത് നിഷ്കർഷിക്കുന്നു. നമസ്കാരത്തിന് പുറപ്പെടുകയാണെങ്കിലും ശരി. നബി -ﷺ- പറഞ്ഞു: 'സുഗന്ധം പൂശുകയും അത് മറ്റുള്ളവരെ ആസ്വദിപ്പിക്കുവാൻ വേണ്ടി പള്ളിയിലേക്ക് പുറപ്പെടുകയും ചെയ്യുന്ന ഏതൊരു സ്ത്രീയും, അവൾ വലിയ അശുദ്ധിക്ക് കുളിക്കുന്നത് പോലെ കുളിച്ച ശേഷമല്ലാതെ അവളുടെ ഒരു നമസ്കാരവും സ്വീകരിക്കപ്പെടുന്നതല്ല' (അഹ്മദ് 2703) (കുളിച്ച ശേഷമേ പുറപ്പെടാവൂ എന്ന് സാരം) ഇന്ന് സ്ത്രീകൾ വിവാഹവേദികളിലും അങ്ങാടികളിലും മറ്റും സുഗന്ധം പൂശിയുള്ള രംഗപ്രവേശം അധികരിച്ചിരിക്കുന്നു. എത്രത്തോളമെന്നാൽ റമദാനിൻ്റെ രാത്രികളിൽ പള്ളികളിൽ വരെ ഈ രൂപത്തിൽ സ്ത്രീകൾ വരുന്നു. സ്ത്രീകൾക്ക് അനുവദിക്കപ്പെട്ടത് നിറം മങ്ങിയതും വാസന പ്രകടമാവാത്തതുമായ സുഗന്ധവസ്തുക്കൾ മാത്രമാണ്. ഞങ്ങളെ വെറുക്കരുതെന്ന് ഞങ്ങൾ അല്ലാഹുവോട് അപേക്ഷിക്കുന്നു വിഡ്ഢികളായ ആളുകളുടെ പ്രവർത്തനങ്ങൾ മൂലം സ്വാലിഹീങ്ങൾ ആയ ആളുകളെ ശിക്ഷിക്കരുത് എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു എല്ലാവരെയും നേരായ മാർഗ്ഗത്തിൽ ആക്കി തീർക്കുവാനും അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു
സ്ത്രീ മഹ്റമുകളോടൊപ്പമല്ലാതെ യാത്ര ചെയ്യൽ
നബി -ﷺ- പറഞ്ഞു: അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്ന വിശ്വാസിനിക്ക് 'വിവാഹ ബന്ധം നിഷിദ്ധമായവരോടൊപ്പമല്ലാതെ ഒരു ദിവസത്തിൻ്റെ ദൂരം സഞ്ചരിക്കാൻ അനുവാദമില്ല (മുസ്ലിം 2/977) വിവാഹം നിഷിദ്ധമായ ആരെങ്കിലും കൂടെയില്ലാത്ത ഒരു യാത്രയിൽ സ്ത്രീയെ സംബന്ധിച്ചിടത്തോളം അവൾക്ക് പല വിഷമങ്ങളും അഭിമുഖീകരിക്കേണ്ടി വരും. ചുരുങ്ങിയപക്ഷം അവളുടെ മാന്യതക്കും അഭിമാനത്തിനും ക്ഷതമേൽക്കുന്ന പെരുമാറ്റമെങ്കിലും അനുഭവപ്പെടും. അപ്രകാരം തന്നെ വിമാന യാത്രക്കായി എയർപോർട്ടിൽ കൊണ്ടു പോയി വിടുകയും യാത്ര കഴിഞ്ഞ് സ്വീകരിക്കുകയും ചെയ്യുന്നത് ഭർത്താവോ വിവാഹം നിഷിദ്ധമായവരോ ആണെങ്കിൽ തന്നെയും യാത്രക്കാരിയായ സ്ത്രീയുടെ അടുത്ത സീറ്റിൽ ഇരിക്കുന്നത് അന്യനായ പുരുഷനാണ് എന്നത് ഓർമ്മിക്കേണ്ടതുണ്ട്.
യാത്രാമധ്യേ വിമാനത്തിന് എന്തെങ്കിലും തകരാറ് സംഭവിച്ചാൽ വേറെ ഏതെങ്കിലും എയർപോർട്ടിൽ ഇറക്കേണ്ടി വരും. അപ്പോൾ സ്വാഭാവികമായും വൈകുകയും എത്തേണ്ട സമയത്തിൽ വ്യത്യാസം വരികയും ചെയ്യും. ഇത്തരം അവസ്ഥയിൽ 'മഹ്റമി'ൻ്റെ കൂടെയല്ലാതെ യാത്ര ചെയ്യുന്ന ഒരുസ്ത്രീക്ക് പല പ്രയാസങ്ങളും നേരിടേണ്ടിവരും.
സംഭവങ്ങൾ ഇതിന് സാക്ഷിയാണ്.
'മഹ്റമി'ന് നാല് നിബന്ധനകൾ യോജിക്കേണ്ടതുണ്ട്. 1) മുസ്ലിമായിരിക്കുക. 2) പ്രായപൂർത്തി എത്തിയിരിക്കുക. 3) ബുദ്ധിയുണ്ടായിരിക്കുക. 4) പുരുഷനായിരിക്കുക എന്നിവയാണത്. അബൂ മസ്ഊദ് (رَضِيَ اللَّهُ عَنْهُ) നിന്നും നിവേദനം നബി -ﷺ- പറഞ്ഞു: അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്ന വിശ്വാസിനിക്ക് മഹ്റമുകളോടൊപ്പമല്ലാതെ മൂന്ന് ദിവസമോ അതിൽ കൂടുതലോ ഉള്ള ഒരു യാത്ര അനുവാദമില്ല. 'അവളുടെ പിതാവ്,അവളുടെ മകൻ,അവളുടെ ഭർത്താവ്,അവളുടെ സഹോദരൻ'എന്നിവരാണവർ. (മുസ്ലിം 2/977)
അന്യസ്ത്രീയെ നോക്കൽ,
അല്ലാഹു തആലാ പറഞ്ഞു: '(നബിയേ) സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികൾ താഴ്ത്തുവാനും ഗുഹ്യ അവയവങ്ങൾ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവർക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. തീർച്ചയായും അല്ലാഹു അവർ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു' (നൂർ 30) നബി -ﷺ- പറഞ്ഞു: 'കണ്ണിൻ്റെ വ്യഭിചാരം (ഹറാമിലേക്കു ള്ള) നോട്ടമാണ്' (ബുഖാരി) എന്നാൽ വിവാഹം ആലോചിക്കുന്നവൻ്റെയും ഡോക്ടറുടെയും നോട്ടം ഇതിൽനിന്നും ഒഴിവാണ്. അപ്രകാരം തന്നെ അന്യ പുരുഷന്മാരിലേക്ക് സ്ത്രീ ഫിത്നയുടെ നോട്ടം നോക്കുന്നതും നിഷിദ്ധമാണ്. അല്ലാഹു തആലാ പറഞ്ഞു: (നബിയേ) സത്യവിശ്വാസിനികളോട് അവരുടെ ദൃഷ്ടികൾ താഴ്ത്തുവാനും ഗുഹ്യാവയവങ്ങൾ കാത്ത് സൂക്ഷിക്കുവാനും പറയുക' അതുപോലെ ചെറിയ ബാലന്മാരിലേക്കും ഭംഗിയുള്ളവരിലേക്കും വികാരത്തോടെ നോക്കലും പുരുഷൻ പുരുഷൻ്റെ ഗുഹ്യസ്ഥാനത്തിലേക്കും സ്ത്രീ സ്ത്രീയുടെ ഗുഹ്യസ്ഥാനത്തിലേക്കും നോക്കലും നിഷിദ്ധമാണ്. നോട്ടം പാടില്ലാത്ത പോലെ മറയുടെ പിന്നിൽ നിന്നാണെങ്കിലും സ്പർശനവും നിഷിദ്ധമാണ്.
പിശാചിൻ്റെ പ്രവർത്തനങ്ങളിൽ പെട്ടതാണ്:
യാഥാർത്ഥ്യമല്ല എന്ന ന്യായീകരണത്തിൽ സിനിമകൾ കാണലും അശ്ലീല പ്രസിദ്ധീകരണങ്ങളിലെ ചിത്രങ്ങൾ കാണലും. അതിലുള്ള വൈകാരിക ഉത്തേജനവും, കുഴപ്പവും വളരെ വ്യക്തമാണ്.
വളരെ മ്ലേച്ഛവും നിഷിദ്ധവുമായ മറ്റൊരു കാര്യമാണ് തൻ്റെ സംരക്ഷണത്തിലുള്ള സ്ത്രീകളെ വ്യഭിചാരത്തിന് കൂട്ടിക്കൊടുക്കൽ.
ഇബ്നു ഉമർ (റ) വിൽ നിന്നും ഉദ്ധരിക്കുന്നു 'മൂന്ന് കൂട്ടർക്ക് അല്ലാഹു സ്വർഗ്ഗം നിഷിദ്ധമാക്കിയിരിക്കുന്നു. മദ്യപാനി, മാതാപിതാക്കളെ ഉപദ്രവിക്കുന്നവൻ, തൻ്റെ കുടുംബത്തിൽ നീചവൃത്തിയെ സ്ഥിരപ്പെടുത്തുന്ന കൂട്ടിക്കൊടുപ്പുകാരൻ (അഹ്മദ് 2/69)
കൂട്ടിക്കൊടുപ്പിൻ്റെ ഒരു ആധുനികരൂപമാണ്
തൻ്റെ ഭാര്യയും പുത്രിയുമൊക്കെ അന്യപുരുഷന്മാരോട് ടെലിഫോണിലും മറ്റും ശൃംഗരിക്കുന്നതിന് അനുവാദം നൽകുകയും അതിനെ അലസ മനോഭാവത്തോടെ കാണുകയും ചെയ്യുന്നത് അപ്രകാരം തന്നെ അന്യ പുരുഷനോടൊപ്പം തൻ്റെ വീട്ടിലെ ഏതെങ്കിലും സ്ത്രീയെ തനിച്ചാക്കുകയോ, അന്യനായ ഡ്രൈവറോടൊപ്പമോ മറ്റോ തനിച്ച് യാത്രക്ക് അനുവദിക്കുകയോ ചെയ്യുന്നതും,
നിർബന്ധമായും മറക്കേണ്ടുന്ന ശരീരഭാഗങ്ങൾ കൃത്യമായി മറയാത്ത വസ്ത്രം ധരിച്ച് സ്ത്രീകളെ പുറത്ത് പോകാൻ അനുവദിക്കുന്നതുമെല്ലാം
കൂട്ടിക്കൊടുപ്പിൻ്റെ ഇനത്തിൽപ്പെടുന്നതാണ് ഫസാദും ഫിത്നയും ലൈംഗിക ആസക്തിയും ഇളക്കിവിടുന്ന ഫിലിമുകളും പത്ര മാസികകളും വീട്ടിലേക്ക് കൊണ്ട് വരുന്നതും അപ്രകാരം തന്നെ
പിതൃത്വത്തിൽ മായം ചേർക്കൽ
സ്വന്തം പിതാവല്ലാത്തവരിലേക്കും, താൻ ഉൾപ്പെടുന്നതല്ലാത്ത ഒരു സമൂഹത്തിലേക്കും (ഗോത്രത്തിലേക്ക്) തന്നെ ചേർത്തിപ്പറയുക എന്നത് ഒരു മുസ്ലിമിന് നിഷിദ്ധമാണ്. ചില ആളുകൾ സാമ്പത്തിക ലാഭവും മറ്റും മോഹിച്ച് ഇപ്രകാരം ചെയ്യാറുണ്ട്. ഇതിനായി ഔദ്യോഗിക രേഖകളിൽ മായം ചേർക്കപ്പെട്ട കുടുംബ പരമ്പര പടച്ചുണ്ടാക്കുന്നു. ചിലർ ഇപ്രകാരം ചെയ്യുന്നത് തന്നെ ചെറുപ്പത്തിൽ ഉപേക്ഷിച്ചുപോയ പിതാവിനോട് പകരം വീട്ടാൻ വേണ്ടിയാണ്. ഇവയെല്ലാം നിഷിദ്ധമാണ്.
അപ്രകാരം ചെയ്യുന്നത് കൊണ്ട് വിവാഹ ബന്ധം നിഷിദ്ധമാവുന്നതിലും
വിവാഹം, അനന്ത രാവകാശം പോലെയുള്ള വ്യത്യസ്ത വിഷയങ്ങളിലുമൊക്കെ ഒരുപാട് കുഴപ്പങ്ങൾ ഉണ്ടാകും.
ഹദീസിൽ വന്ന പോലെ
സഅ്ദ്(رَضِيَ اللَّهُ عَنْهُ)വും അബൂബക്'റ (رَضِيَ اللَّهُ عَنْهُ)വും റിപ്പോർട്ട് ചെയ്യുന്ന സഹീഹായ ഒരു ഹദീസിൽ ഇപ്രകാരം കാണാം: നബി(ﷺ) പറയുന്നു:
'അറിഞ്ഞു കൊണ്ട് ഒരാൾ തന്നെ തൻ്റെ പിതാവല്ലാത്ത ഒരാളിലേക്ക് ചേർത്ത് (അയാളാണ് തൻ്റെ പിതാവെന്ന്) വാദിച്ചാൽ സ്വർഗ്ഗം അവൻ്റെ മേൽ നിഷിദ്ധമാണ്' (ബുഖാരി) രക്തബന്ധവുമായി ബന്ധപ്പെട്ട വിഷയത്തിൽ തമാശ കളിക്കുന്നതും മായം ചേർക്കുന്നതുമെല്ലാം ശരീഅത്തിൽ നിഷിദ്ധമാണ്. ചിലർ തൻ്റെ ഭാര്യയുമായി വഴക്കുണ്ടായാൽ അവളുടെ മേൽ വ്യഭിചാരാരോപണം നടത്തുകയും തനിക്ക് അവളിലുണ്ടായ കുഞ്ഞിനെ ഒരു തെളിവുമില്ലാതെ മറ്റൊരാളുടെ മേൽ ആരോപിച്ച് അവൻ്റെ പിതൃത്വത്തിൽ നിന്നും ഒഴിഞ്ഞുമാറുകയും ചെയ്യുന്നു. അതു പോലെ ചില ഭാര്യമാർ തൻ്റെ അമാനത്തിൽ വഞ്ചന കാണിക്കുകയും വ്യഭിചാരത്തിലൂടെ ഗർഭം ധരിക്കുകയും അത് തൻ്റെ ഭർത്താവിൻ്റെ രക്തബന്ധത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. പ്രവാചകൻ (ﷺ) ഇതിനെ ശക്തമായി താക്കീത് ചെയ്തിട്ടുണ്ട് അബൂഹു റൈറ(رَضِيَ اللَّهُ عَنْهُ) റിപ്പോർട്ട് ചെയ്യുന്നു, അല്ലാഹുവിൻറെ തിരുദൂതർ (رَضِيَ اللَّهُ عَنْهُ) പറയുന്നതായി അദ്ദേഹം കേട്ടു '(തനിക്കുണ്ടായ കുഞ്ഞിനെ) അവന്റേതല്ലാത്ത ഒരു കുടുംബത്തിൽ പ്രവേശിപ്പിക്കുന്ന ഏതൊരു സ്ത്രീക്കും അല്ലാഹുവിൽ നിന്ന് യാതൊന്നുമില്ല. അല്ലാഹു അവളെ അവൻ്റെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുന്നതുമല്ല. തൻ്റെ മകൻ്റെ മുഖത്തു നോക്കി (അവൻ തൻ്റെ മകനല്ലെന്ന്) നിഷേധിച്ചു പറയുന്ന ഏതൊരാൾക്കും അല്ലാഹു (സ്വർഗ്ഗത്തെത്തൊട്ട്) മറയിടുന്നതാണ്. ആദ്യത്തെ മനുഷ്യൻ മുതൽ അവസാനത്തെയാൾ വരെയുള്ളവരുടെ മുമ്പിൽ അല്ലാഹു അവനെ അവഹേളിക്കുന്നതാണ്' (അബൂദാവൂദ് 2/695(
പലിശ ഭുജിക്കൽ
അല്ലാഹു തൻ്റെ ഗ്രന്ഥത്തിലൂടെ യുദ്ധം പ്രഖ്യാപിച്ച ഒരേയൊരു വിഭാഗം പലിശ ഭുജിക്കുന്നവരാണ്.
അല്ലാഹു തആലാ പറഞ്ഞു: 'സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും പലിശ വകയിൽ ബാക്കി കിട്ടാനുള്ളത് വിട്ടുകളയുകയും ചെയ്യേണ്ടതാണ്. നിങ്ങൾ (യഥാർത്ഥ) വിശ്വാസികളാണെങ്കിൽ. നിങ്ങൾ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ അല്ലാഹുവിൻ്റെയും റസൂലിൻ്റെയും പക്ഷത്തുനിന്ന് (നിങ്ങൾക്കെതിരിലുള്ള) സമരപ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞുകൊള്ളുക' (ബഖറ:278-279) ഈ സമര പ്രഖ്യാപനം ഈ കുറ്റകൃത്യത്തിൻ്റെ ഗൗരവം മനസ്സിലാക്കാൻ മതിയാകുന്നതാണ് ഇന്ന് വ്യക്തികൾക്കിടയിലും രാഷ്ട്രങ്ങൾക്കിടയിലും നാം കണ്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക അരക്ഷിതാവസ്ഥക്കും ധൂർത്തിനും നാണയങ്ങളുടെ മൂല്യ ശോഷണത്തിനും ചില രാഷ്ട്രങ്ങളുടെ സാമ്പത്തിക കുത്തകക്കും സാമ്പത്തിക സ്തംഭനാവസ്ഥക്കും ഉയർന്ന തൊഴിലില്ലായ്മക്കും പല കമ്പനികളുടെയും സ്ഥാപനങ്ങളുടെയും തകർച്ചക്കും വ്യക്തികളുടെ ജോലിയുടെ വിയർപ്പ് അനന്തമായ പലിശ തിരിച്ചടയ്ക്കുന്ന അവസ്ഥ വരുന്നതും വലിയ അളവിൽ പണം സമ്പാദിക്കുന്നതിലൂടെ സമ്പത്ത് കുറച്ച് ആളുകളുടെ കൈയിൽ കേന്ദ്രീകരിച്ച് സമൂഹത്തിൽ അസമത്വം ഉണ്ടാകുന്നതും വക്രതയില്ലാത്ത മനസ്സോടെ പരിശോധിക്കുന്ന ഏതൊരാൾക്കും കണ്ടെത്താൻ കഴിയുന്ന യാഥാർത്ഥ്യം, അതിൻ്റെ പ്രധാന കാരണം പലിശയാണെന്നതാണ്. ഒരുപക്ഷേ പലിശ ഇടപാടുകാരെ അള്ളാഹു ഭീഷണിപ്പെടുത്തിയ യുദ്ധത്തിന്റെ രൂപങ്ങളിൽ ഒന്നായിരിക്കാം ഇത്. പ്രധാന കക്ഷിയായോ ഇടനിലക്കാരനോ സഹായിയോ ആരായിരുന്നാലും പലിശയിൽ ഏർപ്പെടുന്നവരെല്ലാം മുഹമ്മദ് നബി(ﷺ) യുടെ നാവിലൂടെ ശപിക്കപ്പെട്ടവരാണ് ജാബിർ(رَضِيَ اللَّهُ عَنْهُ) റിപ്പോർട്ട് ചെയ്ത ഒരു ഹദീസിൽ കാണാം:നബി(ﷺ) പറഞ്ഞു: 'പലിശ തിന്നുന്നവനെയും അത് തീറ്റുന്നവനെയും അതിൻ്റെ കണക്കെഴുത്തുകാരനെയും അതിൻ്റെ രണ്ട് സാക്ഷികളെയും നബി(ﷺ) ശപിച്ചിരിക്കുന്നു' അദ്ദേഹം തുടർന്ന് പറഞ്ഞു: (ശിക്ഷയിൽ) 'അവരെല്ലാം സമന്മാരാണ്' (മുസ്ലിം 3/129)
ഈ ശാസനയുടെ അടിസ്ഥാനത്തിൽ പലിശയുടെ കണക്കെഴുതുന്നതും അതിനെ ക്ലിപ്തപ്പെടുത്തുന്നതും സ്വീകരിക്കുന്നതും ഏൽപ്പിക്കുന്നതും അത്തരം സ്ഥാപനങ്ങളിൽ പണം നിക്ഷേപിക്കുന്നതും അവകൾക്ക് കാവൽ നിൽക്കുന്നതും ഏത് വിധേന അതിനോട് സഹകരിക്കുന്നതും നിഷിദ്ധമാണ് (ഈ ശാസനയുടെ അടിസ്ഥാനത്തിൽ വിശാലമായി ചിന്തിക്കുമ്പോൾ, പലിശയുടെസ്ഥാപനത്തിൽ (ബേങ്കുകളിൽ) ക്ലാർക്കായോ അക്കൗണ്ടന്റായോ കാഷ്യറായോ റിസപ്ഷനിസ്റ്റായോ കാവൽക്കാരനായോ വരെ ജോലിചെയ്യുന്നതും അതിൽ പണം നിക്ഷേപിക്കുന്നതും അതിൽ നിന്ന് പലിശക്ക് പണം എടുക്കുന്നതും പണയങ്ങൾ വെക്കുന്നതും വായ്പകൾ (ലോണുകളും മറ്റും) എടുക്കുന്നതും മറ്റേതു മാർഗ്ഗേണയും ഇത്തരം സ്ഥാപനങ്ങളുമായി തുറന്ന മനസ്സോടെ സഹകരിക്കുന്നതും നിഷിദ്ധമാണെന്നതാണ് കാണാൻ കഴിയുന്ന വസ്തുത.)
ഈ വൻവിപത്തിൻ്റെ മ്ലേച്ഛത വിവരിക്കുന്നതിൽ നബി (ﷺ) പ്രത്യേകം ശുഷ്കാന്തി കാണിച്ചു. അബ്ദുല്ലാഹിബ്നു മസ്ഊദ് (رَضِيَ اللَّهُ عَنْهُ ) നിന്നും നിവേദനം. നബി (ﷺ) പറഞ്ഞു: 'പലിശക്ക് എഴുപത്തിമൂന്ന് കവാടങ്ങളുണ്ട്. അതിൽ ഏറ്റവും നിസ്സാരമായത് ഒരാൾ തൻ്റെ മാതാവുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതു പോലെയാണ്. പലിശയിൽ ഏറ്റവും ഗൗരവമേറിയത് മുസ്ലിമിൻ്റെ അഭിമാനത്തെ ക്ഷതമേൽപ്പിക്കുന്നതു പോലെയുമാണ്' (ഹാകിം) അബ്ദുല്ലാഹിബ്നു ഹൻളല റിപ്പോർട്ട് ചെയ്യുന്നു. നബി(ﷺ) പറഞ്ഞു: ഒരാൾ അറിഞ്ഞുകൊണ്ട് ഭക്ഷിക്കുന്ന ഒരു ദിർഹം പലിശ മുപ്പത്തിയാറ് പ്രാവശ്യം വ്യഭിചരിക്കുന്നതിനേക്കാൾ കഠിനമാണ്. (അഹ്മദ്) പലിശയുടെ നിരോധനം പൊതുവായതാണ്.അതിൽ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ല. അത് ഏതവസ്ഥയിലും ഏത് വ്യക്തിക്കും ബാധകമാണ് എത്രയെത്ര ധനികരും വൻ ബിസിനസുകാരുമാണ് പലിശകാരണം പാപ്പരായിത്തീർന്നത്! സംഭവങ്ങൾ ഇതിന് സാക്ഷിയാണ്. സമ്പത്ത് എത്രയധികമുണ്ടെങ്കിലും പലിശ അതിൻ്റെ അനുഗ്രഹത്തെ കുറക്കുമെന്ന് ഓർക്കേണ്ടതുണ്ട് നബി(ﷺ) പറഞ്ഞു: 'പലിശപ്പണം എത്രയുണ്ടെങ്കിലും ശരി, അതിൻ്റെ അനന്തരഫലം ഇല്ലായ്മയിലേക്കെത്തിക്കും' (ഹാകിം) പലിശ സമ്പത്തിൻ്റെ അനുഗ്രഹത്തെ കുറക്കുമെന്ന് സാരം
പലിശയുടെ ശതമാനം എത്ര കൂടിയതാണെങ്കിലും കുറഞ്ഞതാണെങ്കിലും അത് നിഷിദ്ധം തന്നെയാണ്.
പലിശ ഭക്ഷിക്കുന്നവൻ ഖബ്റിൽ നിന്നും ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുമ്പോൾ പിശാച് ബാധ ഏറ്റവനെപ്പോലെ വിറച്ചു കൊണ്ടാണ് എഴുന്നേൽപ്പിക്കപ്പെടുക.
ഈ നീചവൃത്തിയെ പ്രതിപാദിച്ചേടത്ത് തൗബയെക്കുറിച്ചും അതിൻ്റെ രൂപത്തെക്കുറിച്ചും കൂടി ഓർമ്മിപ്പിച്ചുകൊണ്ടാണ് അല്ലാഹു പറഞ്ഞത്. പലിശക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് അല്ലാഹു പറയുന്നു: 'നിങ്ങൾ പശ്ചാത്തപിച്ചു മടങ്ങുകയാണെങ്കിൽ നിങ്ങളുടെ സ്വത്തിൻ്റെ മൂലധനം നിങ്ങൾക്കുണ്ട്. നിങ്ങൾ അക്രമിക്കരുത് നിങ്ങൾ അക്രമിക്കപ്പെടുകയില്ല' (ബഖറ: 279) ഇതാണ് നീതിയുടെ മാമാതൃക. ഈ വൻപാപത്തിൻ്റെ മ്ലേച്ഛത മനസ്സിലാക്കി ഓരോ മുസ്ലിമും ഇതിൽ നിന്നും ബഹുദൂരം അകലേണ്ടതുണ്ട്. അതിനാൽതന്നെ മോഷ്ടിക്കപ്പെടുമെന്നോ നഷ്ടപ്പെടുമെന്നോ ഭയപ്പെട്ട് നിർബന്ധിതാവസ്ഥ എന്ന പേരിൽ പണം പലിശ ബാങ്കുകളിൽ നിക്ഷേപിക്കുന്നവർ അവരുടെ നിർബന്ധിതാവസ്ഥ ശരിയായ രൂപത്തിൽ ഉൾക്കൊള്ളേണ്ടതുണ്ട്. അവർ നിർബന്ധിത ഘട്ടത്തിൽ ശവം തിന്നുന്നവനെപ്പോലെയോ അല്ലെങ്കിൽ അതിനെക്കാൾ കഠിന അവസ്ഥയിലോ ആണ്. അല്ലാഹുവോട് പാപമോചനം തേടിക്കൊണ്ടും ഒരു ബദൽ സംവിധാനത്തിന് പരമാവധി ശ്രമിച്ചുകൊണ്ടും പണം പലിശ ബേങ്കുകളിൽ നിക്ഷേപിക്കുന്നതിന് വിരോധമില്ലെന്ന് പറയാം. എന്നാൽ പലിശബേങ്കുകളെ തേടിപ്പിടിക്കൽ വിശ്വാസികൾക്ക് അനുവദനീയമല്ല. അക്കൗണ്ടിൽ നിക്ഷേപിപ്പിക്കപ്പെട്ട പണത്തിൻ്റെ പലിശ അതിൽ ചേർക്കപ്പെട്ടാൽ അത് അനുവദനീയമായ ഏതെങ്കിലും മാർഗ്ഗത്തിലൂടെ ചിലവ് ചെയ്ത് ഒഴിവാക്കേണ്ടതാണ്. എന്നാൽ ധർമ്മം ചെയ്യാവതല്ല. കാരണം അല്ലാഹു പരിശുദ്ധനാണ്. പരിശുദ്ദമായതല്ലാതെ അവൻ സ്വീകരിക്കുകയില്ല. ഭക്ഷണം, പാനീയം, പാർപ്പിടം, വസ്ത്രം, വാഹനം പോലെയുള്ള ഒരു മാർഗ്ഗത്തിലും ഉപയോഗിക്കുവാനോ ഭാര്യ, മക്കൾ, മാതാപിതാക്കൾ തുടങ്ങി തനിക്ക് ചിലവിന് കൊടുക്കൽ നിർബന്ധമായ ആളുകൾക്ക് ചിലവ് നൽകാനോ സക്കാത്തിൻ്റെ പണമായി നൽകാനോ നികുതി അടക്കാനോ തനിക്ക് നേരിടുന്ന വിപത്തുകളെ തടയുന്ന മാർഗ്ഗത്തിലോ ഒന്നും തന്നെ പലിശപ്പണം ഉപയോഗിക്കാൻ പാടുള്ളതല്ല. മറിച്ച് അല്ലാഹുവിൻ്റെ ശിക്ഷയെ ഭയന്ന് അത് മറ്റുള്ള രൂപത്തിൽ ഒഴിവാക്കുകയാണ് വേണ്ടത് .(പലിശ വകയിൽ ഉണ്ടായ പണം ഏത് രൂപത്തിൽ ചിലവ് ചെയ്യണമെന്ന വിഷയത്തിൽ പണ്ഡിതർക്കിടയിൽ അഭിപ്രായാന്തരമുണ്ട്. ജാതിമത ഭേദമന്യേ ഏവർക്കും ഉപകാരപ്പെടുന്ന പൊതുവഴി, കക്കൂസ്, കുളിപ്പുര, പോലെയുള്ളവ നിർമ്മിക്കുവാനോ, പലിശക്കടത്തിൽ മുങ്ങിക്കിടക്കുന്നവരുടെ പലിശക്കടം വീട്ടുവാനോ ഉപയോഗിക്കാവുന്നതാണെന്ന അഭിപ്രായം കൂടുതൽ യുക്തമായി തോന്നുന്നു. الله اعلم വിവ:)
കച്ചവടച്ചരക്കിൻ്റെ ന്യൂനതകൾ മറച്ചുവെക്കൽ
ഹദീഥിൽ വന്ന ഒരു സംഭവം ഇപ്രകാരമാണ്. ഒരിക്കൽ നബി -ﷺ- ഒരു ഭക്ഷണക്കൂമ്പാരത്തിന് അരികിലൂടെ നടന്നു പോയി. അപ്പോൾ അവിടുന്ന് തൻ്റെ കൈകൾ അതിനുള്ളിൽ കടത്തി നോക്കി. അതിൻ്റെ ഉള്ളിൽ നനവ് അനുഭവപ്പെട്ടപ്പോൾ നബി -ﷺ- ചോദിച്ചു: "ഭക്ഷണത്തിൻ്റെ ഉടമസ്ഥരേ! ഇതെന്താണ്?!" അയാൾ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അത് മഴവെള്ളം തട്ടിയതാണ്." നബി -ﷺ- പറഞ്ഞു: "എങ്കിൽ ജനങ്ങൾക്ക് കാണാവുന്ന രൂപത്തിൽ നിനക്കത് മുകളിൽ വെച്ചുകൂടായിരുന്നോ?! ആരെങ്കിലും വഞ്ചന കാണിച്ചാൽ അവൻ നമ്മിൽ പെട്ടവനല്ല." (മുസ്ലിം 1/99) ഇന്ന് അല്ലാഹുവിനെ ഭയമില്ലാത്ത എത്രയോ കച്ചവടക്കാർ ചരക്കുകളുടെ ന്യൂനത മറച്ചുവെക്കാൻ സ്റ്റിക്കർ ഒട്ടിക്കുകയോ, ന്യൂനതയുള്ളത് പെട്ടിയുടെ അടിയിൽ വെക്കുകയോ, അല്ലെങ്കിൽ എന്തെങ്കിലും രാസവസ്തുക്കൾ ഉപയോഗിക്കുകയോ ചെയ്യുന്നു. അങ്ങിനെ നല്ലതായി തോന്നുന്ന രൂപത്തിൽ പ്രദർശിപ്പിക്കുന്നു. എഞ്ചിനിലെ തകരാറിൻ്റെ ശബ്ദം മറയ്ക്കുന്നു, വാങ്ങുന്നവൻ അതുമായി പോയിക്കഴിഞ്ഞാൽ അധികം താമസിയാതെ അത് കേടാകുന്നു. ചിലർ ഉപയോഗിക്കൽ അനുവദനീയമായ തിയ്യതി അവസാനിച്ച വസ്തുവിൻ്റെ തിയ്യതിയിൽ മാറ്റം വരുത്തുന്നു, അല്ലെങ്കിൽ ചരക്ക് പരിശോധിക്കുന്നതിൽ നിന്ന് വാങ്ങുന്നയാളെ തടയുന്നു, വാഹനങ്ങളും, ഉപകരണങ്ങളും കച്ചവടം ചെയ്യുന്നവരിലധികവും അവയുടെ ന്യൂനതകൾ മറച്ചുവെക്കുന്നു. ഇതെല്ലാം തന്നെ നിഷിദ്ധമാണ്. നബി (സ) പറഞ്ഞു 'മുസ്ലിം മുസ്ലിമിൻ്റെ സഹോദരനാണ്. താൻ കച്ചവടം നടത്തുന്ന ചരക്കിൽ വല്ല ന്യൂനതയും ഉണ്ടായിട്ട് അത് വെളിപ്പെടുത്താതെ വിൽപ്പന നടത്താൻ ഒരു മുസ്ലിമിന് പാടുള്ളതല്ല'. (ഇബ്നു മാജ 2/754) പൊതു ലേലസ്ഥലത്ത് വെച്ച് വാങ്ങുന്നവരോട് ഞാൻ ഒരു ഇരുമ്പ് കൂമ്പാരം വിൽക്കുന്നു എന്ന് പറഞ്ഞാൽ തൻ്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവായി എന്ന് ചിലർ കരുതുന്നു എന്നാൽ ഇത്തരം കച്ചവടങ്ങൾ അനുഗ്രഹരഹിതമാണ്. പ്രവാചകൻ സ്വല്ലള്ളാഹു അലൈഹിവസല്ലം പറഞ്ഞതു പോലെ 'രണ്ട് കച്ചവടക്കാർ (കച്ചവടശേഷം) തമ്മിൽ പിരിയുന്നതു വരെ (കച്ചവടം സ്ഥിരപ്പെടുത്താനോ ഒഴിയാനോ) സ്വാതന്ത്ര്യമുള്ളവരാണ്. അവർ സത്യം പറയുകയും ന്യൂനതകളെ വെളിപ്പെടുത്തുകയും ചെയ്താൽ അവരുടെ കച്ചവടത്തിൽ അനുഗ്രഹം ചെയ്യപ്പെട്ടു. അവർ കളവ് പറയുകയും ന്യൂനതകൾ മറച്ചു വെക്കുകയും ചെയ്താൽ അവരുടെ കച്ചവടത്തിൻ്റെ അനുഗ്രഹം പാഴാവുകയും ചെയ്തു' (ബുഖാരി)
നജ്'ശ് (വിലകൂട്ടൽ)
സ്വയം വാങ്ങാൻ ഉദ്ദേശമില്ലാതെ കച്ചവടച്ചരക്കിന് വിലകൂട്ടിപ്പറയുന്നതിനാണ് നജ്'ശ് എന്ന് പറയുന്നത്. ഇത് മുഖേന ചരക്ക് വാങ്ങുന്നവൻ വഞ്ചിക്കപ്പെടുകയും ഉയർന്ന വില നൽകേണ്ടി വരികയും ചെയ്യുന്നു. നബി -ﷺ- പറഞ്ഞു: നിങ്ങൾ അന്യോന്യം വിലകൂട്ടിപ്പറയരുത്. (ബുഖാരി) ഇപ്രകാരം ചെയ്യൽ വഞ്ചനയാണ്; സംശയമില്ല.
നബി (സ) പറഞ്ഞു
'കുതന്ത്രവും വഞ്ചനയും നരകത്തിലാണ്' ( سلسلة الأحاديث الصحيحة 1057) വാഹന വിൽപ്പനയുമായും മറ്റും ലേലക്കച്ചവട രംഗത്ത് പ്രവർത്തിക്കുന്ന അധിക ദല്ലാൾമാരുടെയും സമ്പാദ്യം പല കാരണങ്ങൾ കൊണ്ടുതന്നെ ഹറാമായിത്തീരും. അവർ പലപ്പോഴും വിലക്കൂട്ടിപ്പറഞ്ഞുള്ള കച്ചവടം (നജ്'ശ്) നടത്തുന്നു.
ഇവർ വല്ലതും വാങ്ങുകയാണെങ്കിൽ അതിൻ്റെ വില അങ്ങേയറ്റം കുറക്കാൻ അവർ എല്ലാരൂപത്തിലും പരിശ്രമിക്കും.
എന്നാൽ തൻ്റെ ചരക്ക് വിൽക്കുകയാണെങ്കിൽ നേരെ വിപരീതമായി അതിന് അമിതവില ചുമത്തിക്കൊണ്ട് വാങ്ങുന്നവരെ ഞെരുക്കുകയും അല്ലാഹുവിൻ്റെ ദാസന്മാർക്ക് പ്രയാസമുണ്ടാക്കുകയും ചെയ്യും.
വെള്ളിയാഴ്ച്ച രണ്ടാം ബാങ്കിനുശേഷം കച്ചവടം ചെയ്യൽ
അല്ലാഹു തആലാ പറഞ്ഞു: 'സത്യവിശ്വാസികളേ വെള്ളിയാഴ്ച നമസ്കാരത്തിന് വിളിക്കപ്പെട്ടാൽ അല്ലാഹുവെപ്പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങൾ വേഗത്തിൽ വരികയും വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ് നിങ്ങൾക്ക് ഉത്തമം. നിങ്ങൾ മനസ്സിലാക്കുന്നുവെങ്കിൽ' (ജുമുഅ: 9) ചില കച്ചവടക്കാർ ബാങ്ക് വിളിച്ച ശേഷവും തങ്ങളുടെ കടകളിലോ പള്ളിയുടെ മുമ്പിൽ തന്നെയോ വ്യാപാരത്തിൽ തുടരുന്നു. അവരിൽ നിന്ന് എന്തെങ്കിലും വാങ്ങുന്നവരൊക്കെയും ആ കുറ്റത്തിൽ പങ്കാളികളാവുകയും ചെയ്യുന്നു. പ്രബലമായ അഭിപ്രായപ്രകാരം ഈ വിൽപ്പന അസാധുവാണ്. ഹോട്ടലുകൾ, ബേക്കറികൾ, ഫാക്ടറികൾ പോലെയുള്ള ചില സ്ഥാപനങ്ങളുടെ ഉടമകൾ തങ്ങളുടെ ജോലിക്കാരെ ജുമുഅ നമസ്കാരത്തിൻ്റെ സമയത്തുപോലും ജോലി ചെയ്യാൻ നിർബന്ധിക്കുന്നു. ഇക്കൂട്ടർക്ക് പ്രത്യക്ഷത്തിൽ ലാഭമുണ്ടാകുന്നുവെങ്കിൽപ്പോലും യഥാർത്ഥത്തിൽ അവരു ടെമേൽ നഷ്ടം വരുത്തിവെക്കുക മാത്രമാണവർ ചെയ്യുന്നത്. എന്നാൽ പ്രവാചകൻ(ﷺ)യുടെ വാക്കനുസരിച്ച് പ്രവർത്തിക്കുകയാണ് ജോലിക്കാർ ചെയ്യേണ്ടത്. നബി(ﷺ) പറഞ്ഞു: 'അല്ലാഹുവിന് ധിക്കാരമായിക്കൊണ്ട് ഒരു മനുഷ്യനും അനുസരണമില്ല' (അഹ്മദ് 1/129)
ചൂതാട്ടവും പന്തയവും
അല്ലാഹു തആലാ പറഞ്ഞു: 'സത്യവിശ്വാസികളേ മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നംവെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാൽ നിങ്ങൾ അതൊക്കെ വർജ്ജിക്കുക. നിങ്ങൾക്ക് വിജയം പ്രാപിക്കാം'
(മാഇദ: 90)
ജാഹിലിയ്യാ കാലത്തുള്ളവർ ചൂതാട്ടത്തിലേർപ്പെടുന്നവരായിരുന്നു.
അവർ നടത്തിയിരുന്ന ചൂതാട്ടത്തിൻ്റെ (ഭാഗ്യക്കുറി) പ്രസിദ്ധമായ രൂപത്തിൽ പെട്ടതാണ്:
തുല്യമായ പങ്കാളിത്തത്തോടെ പത്തുപേർ ഒരു ഒട്ടകത്തെ വാങ്ങുകയും,
ശേഷം നറുക്കിടുകയും ചെയ്യും, അങ്ങിനെ അവരുടെ സമ്പ്രദായപ്രകാരം ഏഴ് ആളുകൾക്ക് വ്യത്യസ്ത രൂപത്തിൽ അതിൻ്റെ ഓഹരി ലഭിക്കുകയും മൂന്നാളുകൾ പുറത്താവുകയും ചെയ്യുന്നു. എന്നാൽ ഈ കാലത്ത് ചൂതാട്ടത്തിന് വ്യത്യസ്ത രൂപങ്ങളുണ്ട്. അവയിൽ ചിലതാണ്: ലോട്ടറി എന്ന പേരിൽ അറിയപ്പെടുന്ന ഭാഗ്യക്കുറി. ഇതിന് നിരവധി രൂപങ്ങളുണ്ട്, അവയിൽ ഏറ്റവും ലളിതമായതാണ്: പണം കൊടുത്ത് ടിക്കറ്റുകൾ വാങ്ങുകയും
ശേഷം നറുക്കെടുപ്പിലൂടെ ഒന്നാമനെയും രണ്ടാമനെയും മറ്റും തിരഞ്ഞെടുക്കുകയും, അങ്ങനെ വ്യത്യസ്തമായ ചില സമ്മാനങ്ങൾ നൽകുകയും ചെയ്യുന്ന രീതി.
ഇത് നിഷിദ്ധമാണ്. ആളുകൾ ഇതിനെ നല്ല കാര്യമായി കാണുന്നുവെങ്കിലും ശരി. മറ്റൊരു രൂപമാണ്: കച്ചവടം ചെയ്യപ്പെടുന്ന വസ്തുവിനുള്ളിൽ അജ്ഞാതമായ എന്തെങ്കിലും ഒളിപ്പിച്ചു വെക്കുകയും (അത് ലഭിക്കുവാൻ ആളുകളെ പ്രലോഭിപ്പിച്ച് കച്ചവടം വർദ്ധിപ്പിക്കുകയും ചെയ്യുക) അല്ലെങ്കിൽ വിൽക്കപ്പെടുന്ന വസ്തുവിനോടൊപ്പം ചില നമ്പറുകൾ നൽകി അവയിൽ ചിലതിന് (നറുക്കെടുപ്പിലൂടെ) സമ്മാനം നിശ്ചയിക്കുകയും ചെയ്യുക
ചൂതാട്ടത്തിൻ്റെ ഒരു ആധുനികരൂപമാണ്:
ലൈഫ് ഇൻഷൂറൻസ്, വാഹനങ്ങൾക്കുള്ള ഇൻഷൂറൻസ്, ചരക്കുകൾക്കുള്ള ഇൻഷൂറൻസ്, അഗ്നി ബാധയുണ്ടായാൽ ലഭിക്കുന്ന ഇൻഷൂറൻസ്, പൊതു ഇൻഷൂറൻസ് പോലെയുള്ള വ്യത്യസ്ത രൂപത്തിൽ ഇന്ന് കാണപ്പെടുന്ന ഇൻഷൂറുകളെല്ലാം.
എത്രത്തോളമെന്നാൽ ചില ഗായകരും സംഗീതാലാപകരും സിനിമാതാരങ്ങളും തങ്ങളുടെ ശബ്ദത്തിന് വരെ ഇൻഷൂർ ഏർപ്പെടുത്തുന്നു.
ഇതും പന്തയങ്ങളുടെ എല്ലാരൂപങ്ങളും ചൂതാട്ടത്തിൻ്റെ ഇനത്തിൽപ്പെട്ടതാണ്. ഇന്ന് ഈ മഹാ പാപത്തിൽ പങ്കാളികളാകാൻ പന്തയങ്ങൾക്ക് മാത്രമായി "ഗ്രീൻ ടേബിൾ" എന്നറിയപ്പെടുന്ന പ്രത്യേകം ക്ലബ്ബുകൾ തന്നെയുണ്ട്. അതുപോലെ, കുതിരപ്പന്തയങ്ങളിലും മറ്റ് മത്സരങ്ങളിലും നടക്കുന്ന പന്തയങ്ങളും ഒരുതരം ചൂതാട്ടമാണ്. ചില വിനോദ കേന്ദ്രങ്ങളിലും ചില കളിപ്പാട്ടങ്ങൾ വിൽക്കുന്ന കടകളിലും മറ്റും കാണുന്ന 'ഫ്ളേബേഴ്സ്' എന്ന് വിളിക്കപ്പെടുന്ന ചൂതിൻ്റെ പ്ലാനിംഗോടു കൂടിയ (ബെറ്റ് വെച്ചുള്ള) ചില പ്രത്യേക കളികളും നിഷിദ്ധത്തിൻ്റെ ഇനത്തിൽ ഉൾപ്പെടുന്നു,
അതുപോലെ ചൂതാട്ടത്തിൻ്റെ ഇനങ്ങളിൽ പെട്ടതാണ്:
മത്സരത്തിൽ പങ്കെടുക്കുന്ന രണ്ട് കക്ഷികളും അല്ലെങ്കിൽ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കക്ഷികളും സമ്മാനം പ്രഖ്യാപിക്കുന്ന മത്സരങ്ങൾ. ഒരു കൂട്ടം പണ്ഡിതന്മാർ പറഞ്ഞത് പോലെ.
മോഷണം
അല്ലാഹു തആലാ പറഞ്ഞു: 'മോഷ്ടിക്കുന്നവൻ്റെയും മോഷ്ടിക്കുന്നവളുടെയും കൈകൾ നിങ്ങൾ മുറിച്ചു കളയുക. അവർ സമ്പാദിച്ചതിൻ്റെ പ്രതിഫലവും അല്ലാഹുവിങ്കൽ നിന്നുള്ള മാതൃകാപരമായ ശിക്ഷയുമാണത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു' (മാഇദ: 38)
മോഷണക്കുറ്റത്തിൽ ഏറ്റവും പാപകരമായത്
വിശുദ്ധ കഅ്ബയിലേക്ക് ഹജ്ജിനും ഉംറക്കും വരുന്നവരെ കൊള്ളയടിക്കലാണ്. ഇത്തരം കള്ളന്മാർ ഏറ്റവും സ്രേഷ്ടമായ പുണ്യഭൂമിയിലും പരിശുദ്ധ മന്ദിരപരിസരത്ത് പോലും അല്ലാഹുവിൻറെ വിധിവിലക്കുകൾക്ക് ഒരു പരിഗണനയും നൽകുന്നില്ല തന്നെ.
ഗ്രഹണ നമസ്കാരത്തിൽ കണ്ട കാഴ്ചകൾ വിവരിക്കവേ നബി(ﷺ) പറഞ്ഞു:
'നരകം കൊണ്ടുവരപ്പെട്ടു. അതിൻ്റെ ജ്വാലകൾ എന്നെ പിടികൂടുമെന്ന് ഭയന്ന് ഞാൻ പിന്നിലേക്ക് മാറിയതായി നിങ്ങളെന്നെ കണ്ട വേളയിൽ, അഗ്രം വളഞ്ഞ വടിയുള്ള ഒരാൾ തൻ്റെ കുടൽമാലകളെ വലിച്ചു കൊണ്ട് നരകത്തിലൂടെ നടക്കുന്നതായി ഞാൻ കണ്ടു. തൻ്റെ ആ വടികൊണ്ട് ഹാജിമാരെ കൊള്ളയടിക്കുന്നവനായിരുന്നു അയാൾ. വടികൊണ്ട് കൊളുത്തി വലിച്ച് മോഷണം നടത്തുന്നത് ആരുടെയെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ അയാൾ പറയും: എൻ്റെ വടി അബദ്ധത്തിൽ കൊളുത്തിപ്പോയതാണ്. ഇനി ആരും അതറിഞ്ഞിട്ടില്ലെങ്കിലോ, അയാൾ അതുമായി കടന്നുകളയുകയും ചെയ്യും' (മുസ്ലിം 904) മോഷണത്തിൽ ഏറ്റവും പാകരമായ മറ്റൊന്നാണ്: പൊതുമുതൽ അപഹരിക്കൽ. മറ്റു പലരും മോഷ്ടിക്കുന്ന പോലെ ഞാനും മോഷ്ടിക്കുന്നു എന്ന് പലരും പറയുന്നു. എന്നാൽ താൻ മുഴുവൻ മുസ്ലിംകളുടെയും സമ്പത്താണ് മോഷ്ടിക്കുന്നതെന്ന് അയാൾ മനസ്സിലാക്കുന്നില്ല. കാരണം പൊതുസമ്പത്ത് മുഴുവൻ മുസ്ലിംകൾക്കും അവകാശപ്പെട്ടതാണ്. അല്ലാഹുവിനെ ഭയമില്ലാത്തവരുടെ ചെയ്തികൾ തങ്ങൾക്ക് അവരെ അനുകരിക്കാനുള്ള ന്യായമല്ല. മറ്റുചിലർ അവിശ്വാസികളുടെ സ്വത്ത്, അവർ കാഫിറുകളാണെന്ന ജൽപ്പനത്തോടെ മോഷ്ടിക്കുന്നു. ഇതന്യായമാണ്. സ്വത്ത് പിടിച്ചെടുക്കൽ അനുവദനീയമായത് മുസ്ലിംകളോട് യുദ്ധം പ്രഖ്യാപിച്ച ശത്രുക്കളിൽ നിന്ന് മാത്രമാണ്. എല്ലാ അമുസ്ലിം വ്യക്തികളും കമ്പനികളും ഈ ഗണത്തിൽ ഉൾപ്പെടുകയില്ല.
മോഷണത്തിൻ്റെ മറ്റു രൂപങ്ങളാണ്:
പോക്കറ്റടി, സന്ദർശകനായി ചെന്ന് കവർച്ച നടത്തുക, അതിഥിയുടെ ബാഗിൽ നിന്ന് മോഷ്ടിക്കുക, കച്ചവട സ്ഥാപനങ്ങളിലും മറ്റും ചെന്ന് സാധനങ്ങൾ തങ്ങളുടെ പോക്കറ്റുകളിലും വസ്ത്രങ്ങളിലും ഒളിപ്പിച്ച് വെക്കുക, ചില സ്ത്രീകൾ ചെയ്യാറുള്ളപോലെ തങ്ങളുടെ വസ്ത്രങ്ങൾക്കടിയിലും മറ്റും ഒളിപ്പിച്ച് വെക്കുക, തുടങ്ങിയവ. ചിലർ അൽപ്പം ചില വസ്തുക്കളോ വില കുറഞ്ഞ സാധനങ്ങളോ മോഷ്ടിക്കുന്നത് നിസ്സാരമായി കാണുന്നു. നബി(ﷺ) പറഞ്ഞു: മുട്ട മോഷ്ടിച്ച് കൈ ഛേദിക്കപ്പെട്ടവനെയും കയർ മോഷ്ടിച്ച് കൈ ഛേദിക്കപ്പെട്ടവനെയും അള്ളാഹു ശപിച്ചിരിക്കുന്നു. (ബുഖാരി) ആരിൽ നിന്നെങ്കിലും മോഷണമെന്ന പാപം സംഭവിച്ചിട്ടുണ്ടെങ്കിൽ അവൻ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും മോഷണ വസ്തു അതിൻ്റെ ഉടമസ്ഥന് തിരിച്ചേൽപ്പിക്കുകയും വേണം. പ്രത്യക്ഷമായോ വ്യക്തിപരമായി രഹസ്യമായോ മധ്യവർത്തി മുഖേനയോ തിരിച്ചേൽപ്പിക്കാവുന്നതാണ്. ഉടമസ്ഥനെയോ അദ്ദേഹത്തിൻ്റെ കാലശേഷം അനന്തരാവകാശികളെയോ വളരെ ശ്രമിച്ചിട്ടും കിട്ടാത്തപക്ഷം ഉടമസ്ഥന് പ്രതിഫലം ലഭിക്കണമെന്ന നിയ്യത്തോടെ ആ സാധനം പാവങ്ങൾക്ക് ധർമ്മം ചെയ്യണം.
കൈക്കൂലി വാങ്ങലും കൊടുക്കലും
ന്യായാധിപനോ ജനങ്ങളിൽ വിധി പ്രസ്താവിക്കുന്ന മറ്റു വല്ലവർക്കുമോ സത്യത്തെ ദുർബലപ്പെടുത്താനോ അല്ലെങ്കിൽ അന്യായം പ്രവർത്തിക്കാനോ വേണ്ടി കൈക്കൂലി കൊടുക്കുക എന്നത് കുറ്റകരമായ പ്രവർത്തനമാണ്. കാരണം അത് വിധിയിൽ അന്യായം കലരാനും സത്യത്തിൻ്റെ അവകാശിക്കു നേരെ അക്രമം കാണിക്കുവാനും കുഴപ്പം വ്യാപകമാവാനും കാരണമാക്കുന്നു. അല്ലാഹു തആലാ പറഞ്ഞു: അന്യായമായി നിങ്ങൾ അന്യോന്യം സ്വത്തുക്കൾ തിന്നരുത്. അറിഞ്ഞുകൊണ്ടു തന്നെ, ആളുകളുടെ സ്വത്തുക്കളിൽ നിന്ന് വല്ലതും അധാര്മ്മികമായി നേടിയെടുത്തു തിന്നുവാൻ വേണ്ടി നിങ്ങളതുമായി വിധികര്ത്താക്കളെ സമീപിക്കുകയും ചെയ്യരുത്. (അൽ ബഖറ: 188) അബൂഹുറൈറ(ﷺ)വിൽ നിന്നും നിവേദനം. നബി(ﷺ) പറഞ്ഞു: 'വിധിയിൽ (കൃത്രിമം കാണിക്കാൻ) കൈക്കൂലി വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അല്ലാഹു ശപിച്ചിരിക്കുന്നു' (അഹ്മദ് 2/387) എന്നാൽ ഒരു നന്മയിലേക്ക് എത്തുന്നതിനോ അക്രമം തടയുന്നതിനോ വേണ്ടി കൈക്കൂലി കൊടുക്കൽ അനിവാര്യമാണെങ്കിൽ അത് മേൽപ്പറഞ്ഞ താക്കീതിൽ പെടുകയില്ല. കൈക്കൂലി വളരെയേറെ വ്യാപകമാണിന്ന്. എത്രത്തോളമെന്നാൽ ചില ഉദ്യോഗസ്ഥരുടെ പ്രധാന വരുമാനം ശമ്പളത്തെക്കാളും ഇന്ന് കൈക്കൂലിയാണ്. മാത്രവുമല്ല പല കമ്പനികളുടെയും ബജറ്റിൽ വ്യത്യസ്ത പേരുകളിൽ കൈക്കൂലി ഒരു പ്രധാന ഇനമാണ്. പല ഇടപാടുകളും കൈക്കൂലിയില്ലാതെ തുടങ്ങുകയോ അവസാനിക്കുകയോ ഇല്ല. ഇത് പാവങ്ങളായ സാധാരണക്കാർക്ക് വളരെയധികം ഞെരുക്കമുണ്ടാക്കുന്നു. ഇക്കാരണത്താൽ തന്നെ പല ഉത്തരവാദിത്വങ്ങളും അവഗണിക്കപ്പെടുന്നു. തൊഴിലുടമകൾക്കു മേൽ തൊഴിലാളികൾ കുഴപ്പമുണ്ടാക്കാൻ ഇത് കാരണമാവുന്നു.
കൈക്കൂലി നൽകുന്നവന്നല്ലാതെ നല്ല സേവനം ലഭ്യമല്ലാതായിരിക്കുന്നു. കൈക്കൂലി കൊടുക്കാത്തവന് മോശമായ സേവനമേ ലഭിക്കൂ. അല്ലെങ്കിൽ അവൻ അവഗണിക്കപ്പെടുകയോ പിന്തിക്കപ്പെടുകയോ ചെയ്യും. കൈക്കൂലി കൊടുത്തവർ മറ്റുള്ളവർക്ക് മുമ്പ് കാര്യം സാധിച്ച് പോവുകയും ചെയ്യും
കൈക്കൂലി നിമിത്തം ഉടമകളുടെ അനേകം സമ്പത്ത് ഇടനിലക്കാരൻ്റെയും കൈപ്പിടിയിലമരുന്നു. അതിനാൽ ഈ കുറ്റകൃത്യത്തിൽ പങ്കാളികളാവുന്ന എല്ലാവരും അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്നും ആട്ടിയോടിക്കപ്പെടാൻ നബി(ﷺ)പ്രാർത്ഥിച്ചെങ്കിൽ അതിൽ അൽഭുതപ്പെടാനില്ല. അബ്ദുല്ലാഹിബ്നു അംറിൽ നിന്നും നിവേദനം. അദ്ദേഹം പറയുന്നു: നബി -ﷺ- പറഞ്ഞു: 'കൈക്കൂലി വാങ്ങുന്നവൻ്റെയും കൊടുക്കുന്നവൻ്റെയും മേൽ അല്ലാഹുവിൻ്റെ ശാപം ഉണ്ടാവട്ടെ'. (ഇബ്നു മാജ 2313)
ഭൂമി കൈയേറ്റം ചെയ്യൽ
അല്ലാഹുവെ ഭയമില്ലാത്തവർ ശക്തിയും തന്ത്രവും പ്രയോഗിച്ച് അന്യൻ്റെ സ്വത്തിൽ കൈവെക്കുകയും അതിനെ അധീനപ്പെടുത്തുകയും ചെയ്യും. അതിൽപ്പെട്ടതാണ് അന്യൻ്റെ ഭൂമി കൈയേറ്റം ചെയ്യൽ ഇതിൻ്റെ ശിക്ഷ അതിഭയങ്കരമാണ്. അബ്ദുല്ലാഹിബ്നു ഉമറിൽ നിന്നും റിപ്പോർട്ട്. നബി (ﷺ) പറഞ്ഞു: 'അന്യായമായി ആരെങ്കിലും ഭൂമിയിൽ നിന്ന് വല്ലതും കൈക്കലാക്കിയാൽ അന്ത്യനാളിൽ ഏഴ് ഭൂമിയിലേക്ക് അവനെ താഴ്ത്തുന്നതാണ്' (ബുഖാരി) യഅ്'ലബ്നുമുർറ(رَضِيَ اللَّهُ عَنْهُ)വിൽ നിന്നും നിവേദനം. നബി(ﷺ) പറഞ്ഞു:: 'ഏതൊരുത്തൻ ഭൂമിയിൽ നിന്നും ഒരു ചാൺ അക്രമമായി കൈവശപ്പെടുത്തിയോ അവനെ ഏഴ് ഭൂമിയുടെ അറ്റം വരെ ആഴ്ത്താൻ അല്ലാഹു ഏൽപ്പിക്കുന്നതാണ്. ശേഷം അന്ത്യനാളിൽ ജനങ്ങൾക്കിടയിൽ വിധി കൽപ്പിക്കുന്നതുവരെ അവൻ്റെ കഴുത്തിലത് ധരിപ്പിക്കുന്നതാണ്' (ത്വബ്റാനി 22/270)) ഭൂമിയിലെ അതിരുകളും അടയാളങ്ങളും മാറ്റം വരുത്തി തൻ്റെ അയൽക്കാരൻ്റെ ഭൂമി തന്റേതാക്കുന്ന പ്രവർത്തനവും ഇതിൽപ്പെടുന്നു. (സർവ്വേകല്ലുകൾ പോലുള്ളവ മാറ്റി സ്ഥാപിച്ച് പൊതുസ്വത്തുക്കളും പുറം പോക്ക് ഭൂമികളും സ്വന്തമാക്കുന്നതും ഇതിൽ പ്പെടുന്നു. വിവ:) ഇത്തരക്കാരെ സംബന്ധിച്ചാണ് നബി(ﷺ) പറഞ്ഞത്: 'ഭൂമിയിലെ അടയാളങ്ങളെ മാറ്റം വരുത്തിയവനെ അല്ലാഹു ശപിച്ചിരിക്കുന്നു' (മുസ്ലിം)
ശുപാർശക്ക് സമ്മാനം വാങ്ങൽ
അല്ലാഹു തൻ്റെ അടിമകൾക്ക് ചെയ്തു കൊടുക്കുന്ന മഹത്തായ അനുഗ്രഹങ്ങളിൽപ്പെട്ടതാണ് ജനങ്ങൾക്കിടയിലുള്ള സ്ഥാനവും പദവിയും, അവൻ നന്ദി കാണിക്കുന്നുവെങ്കിൽ തങ്ങളുടെ കഴിവും പദവിയും വിശ്വാസികളുടെ ഗുണത്തിനു വേണ്ടി ഉപയോഗപ്പെടുത്തുക എന്നത് ഈ അനുഗ്രഹത്തിനുള്ള ശുക്റിൻ്റെ ഭാഗമാണ്. ഇത് പ്രവാചകൻ്റെ വാക്കുകളുടെ പൊതുതാൽപ്പര്യവുമാണ്. നബി(ﷺ) പറഞ്ഞു: 'ആർക്കെങ്കിലും തൻ്റെ സഹോദരനെ സഹായിക്കാൻ കഴിയുമെങ്കിൽ അവൻ അത് ചെയ്യട്ടെ' (മുസ്ലിം 4/1726) തൻ്റെ പദവി ഉപയോഗപ്പെടുത്തി ആത്മാർത്ഥമായി ഒരു മുസ്ലിം സഹോദരനെ ഒരു നിഷിദ്ധം ചെയ്യാതെയും മറ്റൊരാളുടെ അവകാശത്തെ ഹനിക്കാതെയും ഒരു ഉപദ്രവം തടഞ്ഞുകൊണ്ടോ ഒരു നന്മ ചെയ്തുകൊണ്ടോ സഹായിക്കുന്നവൻ അല്ലാഹുവിങ്കൽ പ്രതിഫലാർഹനാണ്. നബി(ﷺ)പറഞ്ഞു: 'നിങ്ങൾ ശുപാർശ ചെയ്യുവിൻ, പ്രതിഫലം കരസ്ഥമാക്കുവിൻ' (അബൂദാവൂദ് 5132) എന്നാൽ ഇത്തരം മധ്യസ്ഥ പ്രവർത്തനത്തിനും ശുപാർശക്കും പ്രതിഫലം വാങ്ങൽ അനുവദനീയമല്ല. അബൂഉമാമ(رَضِيَ اللَّهُ عَنْهُ) നിവേദനം ചെയ്ത ഹദീസിൽ കാണാം. നബി(ﷺ) പറഞ്ഞു: 'ഒരാൾ മറ്റൊരാൾക്കു വേണ്ടി ശുപാർശ ചെയ്യുകയും അതിൻ്റെ പേരിൽ അയാൾക്ക് വല്ല സമ്മാനവും നൽകപ്പെടുകയും അതയാൾ സ്വീകരിക്കുകയും ചെയ്താൽ അവൻ പലിശയുടെ കവാടത്തിൽ ഒരു വൻ കവാടത്തിലാണ് എത്തിപ്പെട്ടത്' (അഹ്മദ് 5/261) ഉദ്യോഗത്തിൽ ആളെ നിയമിക്കുന്നതിനും ഒരു സെക്ഷനിൽ നിന്നും മറ്റൊരു സെക്ഷനിലേക്ക്, അല്ലെങ്കിൽ ഒരു പ്രദേശത്തു നിന്നും മറ്റൊരു പ്രദേശത്തേക്ക് സ്ഥലം മാറ്റം ലഭിക്കുന്നതിനോ അല്ലെങ്കിൽ ഒരു രോഗിയെ ചികിൽസിക്കുന്നതിനോ വേണ്ടിയൊക്കെ തൻ്റെ സ്ഥാനവും മധ്യസ്ഥതയും ഉപയോഗപ്പെടുത്തുന്നതിന് പണം നിബന്ധനവെക്കുന്ന ആളുകളുണ്ട്. ഇത് നിഷിദ്ധമാണ് മുമ്പ് പ്രസ്താവിച്ച അബൂ ഉമാമയുടെ ഹദീസിൻ്റെ അടിസ്ഥാനത്തിൽ മാത്രവുമല്ല, ഹദീസിൻ്റെ പ്രത്യക്ഷാശയത്തിൽ മുൻ നിബന്ധനയില്ലെങ്കിൽപ്പോലും വല്ലതും സ്വീകരിക്കുന്നത് നിഷിദ്ധമാണെന്ന് മനസ്സിലാവുന്നു. ശൈഖ് അബ്ദുൽ അസീസ് ബിൻ ബാസിൻ്റെ വാക്കാലുള്ള സാക്ഷ്യപത്രങ്ങളിൽ നിന്ന്. അദ്ദേഹം പറഞ്ഞു:
ശുപാർശകൾ ഒരു ഉപകാരമായി ചെയ്യുന്നവന് അല്ലാഹുവിൽ നിന്നും പരലോകത്തുവെച്ച് ലഭിക്കുന്ന പ്രതിഫലം തന്നെ ധാരാളം മതിയായതാണ്.
ഹസനുബ്നുസഹ്ലിൻ്റെ അടുക്കൽ ഒരാവശ്യത്തിനായി ഒരാൾ വന്നു. അദ്ദേഹം അത് നിറവേറ്റിക്കൊടുത്തു. അപ്പോൾ അയാൾ നന്ദി പ്രകടിപ്പിക്കുവാൻ മുന്നോട്ടുവന്നു. അപ്പോൾ ഹസനുബ്നുസഹ്ൽ അയാളോട് ചോദിച്ചു: 'നീ എന്തിനാണ് നമുക്ക് നന്ദി പ്രകടിപ്പിക്കുന്നത്? നാം മനസ്സിലാക്കുന്നു ധനത്തിന് സകാത്തുള്ളതു പോലെ സ്ഥാനത്തിനും സകാത്ത് നൽകേണ്ടതുണ്ട് എന്ന്'. (ആദാബുശ്ശറഇയ്യ, ഇബ്നു മുഫ്ലിഹ് 2/179)
എന്നാൽ ഇവിടെ പ്രത്യേകം സൂചിപ്പിക്കുകയാണ്.
ജോലികൾ ഭംഗിയായി ചെയ്യുന്നതിനും അതിൻ്റെ കാര്യങ്ങൾ അന്വേഷിച്ച് വേണ്ടത് ചെയ്യുന്നതിനും വേണ്ടി കഴിവും പ്രാപ്തിയും സ്വാധീനവും ഉള്ള ഒരാളെ പ്രതിഫലം നൽകി നിയമിക്കുന്നത് ശറഇയായ നിബന്ധനകൾ പാലിച്ചുകൊണ്ട് അനുവദനീയമായ രൂപത്തിൽ ഒരാളെ വാടകക്ക് എടുക്കുന്നതുപോലെ മാത്രമേ ആവുന്നുള്ളു. ഇതും പണത്തിന് വേണ്ടി ഒരാൾ തൻ്റെ കഴിവും മധ്യസ്ഥതയും ഉപയോഗപ്പെടുത്തി ശുപാർശ ചെയ്യുന്നതും തമ്മിൽ അന്തരമുണ്ടെന്ന് ഇവിടെ പ്രത്യേകം സൂചിപ്പിക്കുകയാണ്.
വേതനം മുടക്കൽ
തൊഴിലാളിയുടെ വേതനം എത്രയുംവേഗം കൊടുത്തു തീർക്കാൻ പ്രവാചകൻ(ﷺ) വളരെ പ്രോൽസാഹിപ്പിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: 'വിയർപ്പ് വറ്റുന്നതിന് മുമ്പ് നിങ്ങൾ കൂലിക്കാരൻ്റെ കൂലി നൽകുക' (ഇബ്നു മാജ 2/817) ഇന്ന് മുസ്ലിം സമൂഹത്തിൽ വ്യാപകമായുള്ള ഒരു അക്രമമാണ് ജോലിക്കാർക്കും കൂലിക്കാർക്കും ഉദ്യോഗസ്ഥന്മാർക്കും അവരുടെ അവകാശം കൊടുക്കാതിരിക്കുക എന്നത്. ഇതിന് പല രൂപങ്ങളുണ്ട്. അവയിൽ ചിലത് വിവരിക്കുന്നു. അവൻ്റെ വേതനം പൂർണ്ണമായും നിഷേധിക്കുക. തൊഴിലാളിയുടെ പക്കൽ തൻ്റെ അവകാശം തെളിയിക്കാനുള്ള രേഖകൾ ഒന്നുമില്ലാതിരിക്കുക. അവൻ്റെ അവകാശം ഈ ഐഹികലോകത്ത് നഷ്ടപ്പെട്ടാൽത്തന്നെയും അന്ത്യനാളിൽ അല്ലാഹുവിങ്കൽ അത് നഷ്ടപ്പെടുകയില്ല. കാരണം അക്രമിക്കപ്പെട്ടവൻ്റെ ധനം തിന്നവനായിക്കൊണ്ട് അക്രമി വന്നാൽ അക്രമിയുടെ നന്മയിൽനിന്നും അതിന് പകരം എടുത്ത് അക്രമിക്കപ്പെട്ടവന് നൽകും. അതിനുള്ള നന്മ അക്രമിയിൽ നിന്നും തീർന്നുപോയാൽ അക്രമിക്കപ്പെട്ടവൻ്റെ തിന്മ എടുത്ത് അക്രമിയിൽ ചാർത്തുകയും അവനെ നരകത്തിൽ എറിയുകയും ചെയ്യും. തൊഴിലാളിയുടെ വേതനത്തിൽ കുറവ് വരുത്തി കാരണമില്ലാതെ പൂർണ്ണമായി നൽകാതിരിക്കുക. അള്ളാഹു തആലാ പറഞ്ഞു: 'അളവിൽ കുറവ് വരുത്തുന്നവർക്ക് വമ്പിച്ച നാശം' (മുത്വഫ്ഫിഫീൻ: 1)
ഉദാഹരണങ്ങളിൽ ഇവ ഉൾപ്പെടുന്നു:
ചില തൊഴിലുടമകൾ ഒരു നിശ്ചിത ശമ്പളത്തിന് എഗ്രിമെന്റ് ചെയ്തുകൊണ്ട് മറ്റു രാജ്യങ്ങളിൽ നിന്നും തൊഴിലാളികളെ കൊണ്ടുവരികയും പിന്നീട് അവർ ജോലിയാരംഭിച്ച ശേഷം ആ കരാർ മാറ്റം വരുത്തി ശമ്പളം കുറക്കുകയും ചെയ്യുന്നു.
വെറുപ്പോടെ അവർ ജോലിക്ക് തയ്യാറാകുന്നു. ഇവർക്കാണെങ്കിൽ തങ്ങളുടെ അവകാശം സ്ഥാപിക്കാൻ കഴിയുന്നില്ലതാനും. അതിനാൽ അവർ അല്ലാഹുവിലേക്ക് ആവലാതിപ്പെടുന്നു.
തൊഴിലുടമ മുസ്ലിമും തൊഴിലാളി അമുസ്ലിമും ആണെങ്കിൽ ഈ ചതി അയാളെ ഇസ്ലാമിൽ നിന്നും തടയാൻകൂടി കാരണമാക്കുന്നു.
ഓവർ ടൈം ജോലികൾ നൽകിക്കൊണ്ടോ അല്ലെങ്കിൽ സമയം ദീർഘിപ്പിച്ചുകൊണ്ടോ കൂടുതൽ ജോലികൾ ചെയ്യിപ്പിക്കുകയും അടിസ്ഥാന ശമ്പളമല്ലാതെ കൂടുതൽ ചെയ്ത ജോലിയുടെ ശമ്പളം നൽകാതിരിക്കുകയും ചെയ്യുക.
അതുപോലെ ശമ്പളവും കൂലിയുമൊക്കെ സമയത്ത് നൽകാതെ നീട്ടിക്കൊണ്ട് പോവുക. വളരെ ബുദ്ധിമുട്ടിയ ശേഷമല്ലാതെ അത് കിട്ടുകയില്ല. ചിലപ്പോൾ ആവലാതിപ്പെടേണ്ടിയും കേസുകൊടുക്കേണ്ടിയും വരും. ചില തൊഴിലുടമകൾ തൻ്റെ വേതനം കൊടുക്കാതെ വൈകിപ്പിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത് ജോലിക്കാരനെ മടുപ്പിക്കുകയും അവൻ തൻ്റെ അവകാശം ഉപേക്ഷിച്ച് പോവുകയും ശേഷം അത് സ്വന്തമാക്കുകയും ചെയ്യുക എന്നതായിരിക്കും. മറ്റുചിലർ ജോലിക്കാരുടെ പണം ഇറക്കി അതുകൊണ്ട് കൂടുതൽ ലാഭമുണ്ടാക്കുന്നു. പാവം തൊഴിലാളിയാകട്ടെ തൻ്റെ നിത്യാഹാരത്തിനും തൻ്റെ സംരക്ഷണത്തിനു കീഴിൽ ജീവിക്കുന്ന ഭാര്യാസന്താനങ്ങൾക്കും മറ്റും ചിലവിനു അയച്ചു കൊടുക്കാനും കഴിയാതെ കഷ്ടപ്പെടുന്നു. ഇത്തരം അക്രമികൾക്ക് വേദനാജനകമായ ശിക്ഷയുടെ നാശം. അബൂഹു റൈറ(رَضِيَ اللَّهُ عَنْهُ) റിപ്പോർട്ട് ചെയ്യുന്നു, നബി(ﷺ) പറഞ്ഞു: അല്ലാഹുവിൻ്റെ വാക്കുകളായി നബി(ﷺ) പറയുന്നു: 'മൂന്ന് പേർ, അന്ത്യനാളിൽ അവരോട് ഞാൻ എതിരാളിയായിരിക്കും. ഒരാൾ എൻ്റെ പേരിൽ നൽകുകയും പിന്നീട് വഞ്ചിക്കുകയും ചെയ്തു, ഒരാൾ സ്വതന്ത്രനെ വിൽപ്പന ചെയ്ത് അതിൻ്റെ വില ഭക്ഷിച്ചു,. മറ്റേയാൾ ഒരു കൂലിക്കാരനെ കൂലിക്കെടുക്കുകയും അയാളിൽ നിന്ന് (ജോലി) പൂർണ്ണമായി നേടുകയും ചെയ്തു, എന്നാൽ അയാളുടെ കൂലി പൂർണ്ണമായി നൽകിയതുമില്ല' (ബുഖാരി)
മക്കൾക്കിടയിൽ അനീതി കാണിക്കൽ
ചില ആളുകൾ തങ്ങളുടെ സന്താനങ്ങളിൽ ചിലർക്ക് കൊടുക്കാതെ മറ്റു ചിലർക്ക് മാത്രം സമ്മാനങ്ങളും ദാനങ്ങളുമൊക്കെ നൽകാറുണ്ട്. ചില മക്കളെ പ്രത്യേകം പരിഗണിക്കുകയും മറ്റുള്ളവരെ തഴയുകയും ചെയ്യുന്നു, എന്നാൽ ശറഇയായ പ്രത്യേക കാരണങ്ങളുണ്ടെങ്കിലൊഴികെ അത് നിഷിദ്ധമായ പ്രവർത്തിയാണ്. രോഗം, കടബാധ്യത, പഠനാവശ്യത്തിനുള്ള സഹായങ്ങൾ, ഖുർആൻ മനഃപാഠമാക്കുന്നതിനുള്ള പ്രതിഫലമായി അല്ലെങ്കിൽ അയാൾക്ക് ജോലി കണ്ടെത്താൻ കഴിയുന്നില്ല, വലിയ കുടുംബത്തെ പോറ്റുന്നവനെ സഹായിക്കൽ ഉന്നത വിദ്യാഭ്യാസത്തിനുള്ള സഹായം, പോലെയുള്ളവ
തൻ്റെ ഏതെങ്കിലും മകന് വേണ്ടി ഒരുകാര്യം താൻ ചെയ്താൽ തൻ്റെ മറ്റേ മകനും ഇതേപോലെ ഒരു ആവശ്യം നേരിടുമ്പോൾ ആദ്യത്തേവന് ചെയ്ത് കൊടുത്ത പ്രകാരം തന്നെ ഇവനും ചെയ്ത് കൊടുക്കണമെന്ന ഉദ്ദേശ്യം പിതാവിന് നിർബന്ധമായും ഉണ്ടായിരിക്കണം.
അതിനുള്ള തെളിവ് അല്ലാഹുവിൻ്റെ വാക്കാണ്: 'നിങ്ങൾ നീതി പാലിക്കുക, അതാണ് സൂക്ഷ്മതക്ക് ഏറ്റവും അനുയോജ്യമായത്. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക' (മാഇദ: 8) മറ്റൊരു തെളിവ് നുഅ്മാനുബ്നുബശീർ(رَضِيَ اللَّهُ عَنْهُ)വിൽ നിന്നും നിവേദനം. അദ്ദേഹത്തിൻ്റെ പിതാവ് അദ്ദേഹത്തെയും കൊണ്ട് റസൂൽ (ﷺ)യുടെ അടുക്കൽ വന്നു. ശേഷം പറഞ്ഞു: 'ഞാൻ എൻ്റെ ഈ പുത്രന് എൻ്റെ പക്കൽ ഉണ്ടായിരുന്ന ഒരു അടിമയെ സമ്മാനമായി നൽകിയിരിക്കുന്നു'. അപ്പോൾ നബി(ﷺ) ചോദിച്ചു: 'എല്ലാ പുത്രന്മാർക്കും അതു പോലെ നൽകിയിട്ടുണ്ടോ?' അയാൾ പറഞ്ഞു: 'ഇല്ല'.അപ്പോൾ നബി(ﷺ) പറഞ്ഞു: 'എങ്കിലത് തിരിച്ചുവാങ്ങുക' (ബുഖാരി) മറ്റൊരു റിപ്പോർട്ടിൽ കാണാം. നബി(ﷺ) പറഞ്ഞു: 'അതിനാൽ നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക, നിങ്ങളുടെ മക്കൾക്കിടയിൽ നിങ്ങൾ നീതി പാലിക്കുകയും ചെയ്യുക'. അങ്ങനെ അയാൾ തൻ്റെ മകന് നൽകിയ സമ്മാനം തിരിച്ചു വാങ്ങി. (ഫത്ഹുൽ ബാരി 5/211) മറ്റൊരു റിപ്പോർട്ടിൽ 'എങ്കിൽ എന്നെ അതിന് സാക്ഷിയാക്കേണ്ട, കാരണം അനീതിക്ക് ഞാൻ സാക്ഷ്യം വഹിക്കുകയില്ല' (മുസ്ലിം 3/1243) എന്നാൽ അനന്തരാവകാശം പോലെയുള്ളത് ആണിന് രണ്ട് പെൺ ഓഹരിയാണ് നൽകേണ്ടത്. ഇമാം അഹ്മദിൻ്റെ അഭിപ്രായം ഇതാണ്. مسائل الإمام أحمد لأبي داود 204، ഇമാം ഇബ്നു അൽ ഖയ്യിം ഇത് പരിശോധിച്ചു ചില കുടുംബങ്ങളിൽ വീക്ഷിക്കുമ്പോൾ ചില പിതാക്കൾ തങ്ങളുടെ മക്കളിൽ ചിലരെ മാത്രം പരിഗണിച്ച് നൽകുന്നതിൽ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ല എന്ന് കാണാൻ സാധിക്കുന്നു. ഇപ്രകാരം ചെയ്യുന്നതിൻ്റെ ഫലമായി അവരിൽ ചിലർക്ക് ചിലരോട് രോഷം ഉണ്ടാകുവാനും അവർക്കിടയിൽ ക്രോധവും ശത്രുതയും മുളപൊട്ടുവാനും കാരണമാവുന്നു. ചിലർക്കു നൽകുകയും മറ്റു ചിലർക്കു നൽകാതിരിക്കുകയും ചെയ്യുന്നു ചിലർ തങ്ങളുടെ ഭാര്യമാരിൽ ഒരുത്തിയുടെ മക്കൾക്ക് പ്രത്യേകമായി നൽകുകയും മറ്റവളുടെ മക്കൾക്ക് നൽകാതിരിക്കുകയും ചെയ്യുന്നു. ഒരുവളുടെ മക്കൾക്ക് ഉന്നത വിദ്യാലയങ്ങളിൽ പ്രവേശനം വാങ്ങിക്കൊടുക്കുകയും മറ്റവളുടെ മക്കളെ അവഗണിക്കുകയും ചെയ്യുന്നു. ഇങ്ങനെ തടയപ്പെടുന്ന മക്കൾ ഭാവിയിൽ പിതാക്കൾക്ക് പുണ്യം ചെയ്യുകയില്ല. മക്കൾക്കിടയിൽ അനീതി പുലർത്തുന്ന ആളുകളെക്കുറിച്ച് നബി(ﷺ) ചോദിച്ചു: 'അവരെല്ലാവരും ഒരേപോലെ നിനക്ക് നന്മ ചെയ്യുന്നത് നിന്നെ സന്തോഷിപ്പിക്കുന്നില്ലേ?'
(മുസ്ലിം 1623)
അനർഹമായി യാചിക്കൽ
സഹ്ലുബ്നു ഹൻളലിയ:(رَضِيَ اللَّهُ عَنْهُ)വിൽ നിന്നും നിവേദനം. നബി -ﷺ- പറഞ്ഞു: 'തൻ്റെ പക്കൽ തനിക്ക് ഐശ്വര്യത്തിനുള്ള ധനം ഉണ്ടായിരിക്കെ ഇരന്നു വാങ്ങുന്നവൻ നരകത്തിലെ തീക്കനലുകളാണ് അധികരിപ്പിക്കുന്നത്'. അവർ ചോദിച്ചു: 'ഇരക്കാൻ പാടില്ലാത്ത ഐശ്വര്യമെന്നാൽ എന്താണ്?' അദ്ദേഹം പറഞ്ഞു: 'അവന് ഉച്ചക്കും രാത്രിയും ഭക്ഷിക്കുവാനുള്ള വകയുണ്ടാവലാണ്' (അബൂദാവൂദ് 2/281) ഇബ്ന് മസ്ഊദ് (رَضِيَ اللَّهُ عَنْهُ) വിൽ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: നബി -ﷺ- പറഞ്ഞു:
'തനിക്ക് ഐശ്വര്യമുണ്ടായിരിക്കെ ഇരന്നു വാങ്ങുന്നവൻ അന്ത്യനാളിൽ തൻ്റെ മുഖത്ത് മാന്തി മുറിപ്പെടുത്തിയ അടയാളവുമായി വരുന്നതാണ്'
(അഹ്മദ് 1/388) ചില യാചകർ പള്ളികളിൽ അല്ലാഹുവിൻ്റെ അടിയാന്മാർക്ക് മുമ്പിൽ അവരുടെ തസ്ബീഹുകൾ മുറിച്ചുകൊണ്ട് തങ്ങളുടെ ആവലാതികൾ നിരത്തുന്നു. ചിലർ കള്ളംപറയുകയും കള്ളരേഖകൾ ഉണ്ടാക്കിക്കാണിക്കുകയും കള്ളക്കഥകൾ നിരത്തുകയും ചെയ്യുന്നു. ചിലർ കുടുംബാംഗങ്ങളെ വ്യത്യസ്ത പള്ളികളിൽ ഇറക്കുകയും ഇരന്നുവാങ്ങിയ ശേഷം അവരെ ഒരുമിച്ചുകൂട്ടി മറ്റുപള്ളികളിൽ വിഭജിക്കുകയും ചെയ്യുന്നു. ഇത്തരക്കാർ നല്ല സമ്പന്നരായിരിക്കും. അതിനെക്കുറിച്ച് അല്ലാഹുവിന്നല്ലാതെ അറിയുകയില്ല. ഇത്തരക്കാർ മരിച്ചാൽ പലപ്പോഴും അവർ ഉപേക്ഷിച്ചു പോയ സ്വത്ത് വെളിച്ചത്തു വരാറുണ്ട് മറ്റു പല യഥാർത്ഥ ആവശ്യക്കാരെക്കുറിച്ചും അവരെക്കുറിച്ചറിയാത്തവർ അവർ ധനികരാണെന്ന് തെറ്റിദ്ധരിക്കുന്നു. അഭിമാനത്താൽ അവർ ജനങ്ങളോട് ചോദിച്ച് അവരെ ബുദ്ധിമുട്ടിക്കുന്നില്ല എന്നതാണതിന് കാരണം.
വീട്ടാനുദ്ദേശ്യമില്ലാതെ കടം വാങ്ങൽ
അല്ലാഹുവിങ്കൽ തൻ്റെ അടിമകളുടെ അവകാശങ്ങൾ മഹത്തരമാണ്. അടിമ അല്ലാഹുവിന് നൽകാനുള്ള അവകാശങ്ങളിൽ നിന്നും പശ്ചാത്താപത്തിലൂടെ അവന് മോചിതനാവാം. എന്നാൽ ദീനാറുകൾ കൊണ്ടും ദിർഹമുകൾ കൊണ്ടും കടം വീട്ടപ്പെടാത്ത, നന്മകൾകൊണ്ടും തിന്മകൾ കൊണ്ടും കടം വീട്ടപ്പെടുന്ന ആ ദിവസത്തിനുമുമ്പ് സൃഷ്ടികളുടെ അവകാശങ്ങൾ കൊടുത്ത് വീട്ടാത്തവർക്ക് യാതൊരു രക്ഷാ കേന്ദ്രവുമില്ല. അല്ലാഹു തആലാ പറഞ്ഞു: "വിശ്വസിച്ചേല്പിക്കപ്പെട്ട അമാനത്തുകൾ (ഉത്തരവാദിത്തങ്ങൾ) അവയുടെ അവകാശികൾക്ക് നിങ്ങൾ കൊടുത്തു വീട്ടണമെന്ന് അല്ലാഹു നിങ്ങളോട് കൽപ്പിക്കുന്നു." (നിസാഅ്:58)
കടം വാങ്ങുന്ന കാര്യത്തിൽ ആളുകൾ കാണിക്കുന്ന അലസ മനോഭാവം ഇന്ന് വളരെ വ്യാപകമായിരിക്കുകയാണ്.
ചില ആളുകൾ അത്യാവശ്യത്തിനു വേണ്ടിയല്ല കടം വാങ്ങുന്നത്. മറിച്ച് ജീവിത സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും വാഹനങ്ങൾ വീട്ടുപകരണങ്ങൾ പോലെ നശിച്ചു പോകുന്ന വസ്തുക്കൾ വാങ്ങിക്കൂട്ടി മറ്റുള്ളവരെക്കാൾ മികവു കാട്ടാനും വേണ്ടിയാണ്. തവണകളായി പണമടക്കുന്ന വ്യവസ്ഥയിൽ (ഇൻസ്റ്റാൾമെന്റ്) സാധനങ്ങൾ നൽകുന്ന കച്ചവടക്കാരുടെ അടുത്താണ് അധികമാളുകളും കടം വാങ്ങാൻ എത്തിപ്പെടുന്നത്. ഇതാവട്ടെ, ഹറാമിൽ നിന്നോ, (ഹറാമാണോ ഹലാലാണോ എന്ന) സംശയത്തിൽ നിന്നോ മുക്തമല്ല താനും. കടം വാങ്ങുന്നതിൽ ആളുകൾ കാണിക്കുന്ന അലംഭാവം അത് കൊടുത്തു വീട്ടുന്നതിൽ അലസനിലപാട് സ്വീകരിക്കാനും അല്ലെങ്കിൽ അന്യരുടെ മുതൽ നഷ്ടപ്പെടാനും കാരണമാവും. ഇത്തരം അലംഭാവത്തിൻ്റെ അനന്തരഫലത്തെക്കുറിച്ച് ജാഗ്രതപ്പെടുത്തി നബി(ﷺ) പറഞ്ഞു: 'വീട്ടാൻ ഉദ്ദേശിച്ചുകൊണ്ട് ജനങ്ങളുടെ സമ്പത്ത് വാങ്ങുന്നവന്ന് അല്ലാഹു വീട്ടിക്കൊടുക്കുന്നതാണ്. അത് നശിപ്പിക്കാൻ ഉദ്ദേശിച്ചു കൊണ്ട് വാങ്ങുന്നവനെ അല്ലാഹു നശിപ്പിക്കുന്നതാണ്' (ബുഖാരി) ആളുകൾ കടമിടപാടുകളിൽ വളരെ അലസമായ നിലപാടാണ് സ്വീകരിക്കുന്നത്. അത് നിസ്സാരമായ കാര്യമാണെന്നാണവർ കരുതുന്നത്. എന്നാൽ അത് അല്ലാഹുവിൻ്റെ അടുക്കൽ വമ്പിച്ചതാകുന്നു. എത്രത്തോളമെന്നാൽ ഒരു രക്തസാക്ഷിക്കുള്ള മഹത്തായ പ്രത്യേകതകളും മഹത്തായ പ്രതിഫലവും ഉന്നതമായ സ്ഥാനങ്ങളോടുമൊപ്പം കടബാധ്യതയുണ്ടെങ്കിൽ അത് വീട്ടാതെ പരലോകത്ത് രക്ഷ നേടുവാൻ സാധ്യമല്ല. നബി(ﷺ) പറയുന്നു: 'അല്ലാഹു പരിശുദ്ധൻ! കടമിടപാടിൽ എത്ര കർക്കശമായാണ് അല്ലാഹു നിയമം അവതരിപ്പിച്ചിരിക്കുന്നത്. എൻ്റെ ആത്മാവ് ആരുടെ കൈയിലാണോ അവൻ തന്നെയാണ് സത്യം, ഒരാൾ അല്ലാഹുവിൻ്റെ മാർഗ്ഗത്തിൽ രക്തസാക്ഷിയാവുകയും ശേഷം ജീവിപ്പിക്കപ്പെടുകയും വീണ്ടും രക്തസാക്ഷിയാവുകയും വീണ്ടും ജീവിപ്പിക്കപ്പെടുകയും വീണ്ടും രക്തസാക്ഷിയാവുകയും ചെയ്താലും അയാളുടെമേൽ കടബാധ്യതയുണ്ടെങ്കിൽ അത് വീട്ടപ്പെടുന്നത് വരെ അദ്ദേഹം സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയില്ല' (നസാഇ)
ഒരു രക്തസാക്ഷിയുടെ അവസ്ഥ ഇതാണെങ്കിൽ അലസൻമാരും വീഴ്ച വരുത്തുന്നവരുമായ ഇക്കൂട്ടരുടെ അവസ്ഥയെന്തായിരിക്കും!?.
നിഷിദ്ധമായത് ഭുജിക്കൽ
അല്ലാഹുവിനെ ഭയമില്ലാത്തവൻ താൻ എവിടെ നിന്നു ധനം സമ്പാദിച്ചുവെന്നോ ഏതു മാർഗ്ഗത്തിൽ ചിലവാക്കിയെന്നോ ചിന്തിക്കാറില്ല. മറിച്ച് മോഷണം, കൈക്കൂലി, പിടിച്ചുപറി, വ്യാജനിർമ്മാണം, കള്ളക്കച്ചവടം, പലിശയിടപാടുകൾ, യതീമിൻ്റെ സ്വത്ത് ഭുജിക്കൽ, ജോൽസ്യം, ദുർന്നടപ്പ്, സംഗീതം, അതുപോലെ വീടുകൾ കൈയേറ്റം ചെയ്യൽ, പൊതു സ്വത്ത് കൈയേറൽ, അല്ലെങ്കിൽ മറ്റുള്ളവരോട് ചോദിച്ച് അവരെ ശല്യം ചെയ്ത് സ്വന്തമാക്കൽ, ആവശ്യമില്ലാതെ ഇരന്നുവാങ്ങൽ പോലെയുള്ള നിഷിദ്ധമായ തൊഴിലിൻ്റെ വേതനം കൊണ്ടും മറ്റും, നിഷിദ്ധവും അക്രമപരവുമായ മാർഗ്ഗത്തിലൂടെയാണെങ്കിലും തൻ്റെ അക്കൗണ്ടിൽ വർദ്ധനവുണ്ടാകണമെന്നതു മാത്രമായിരിക്കും അവൻ്റെ ചിന്ത. ശേഷം അതിൽ നിന്നവൻ ഭക്ഷിക്കുന്നു, ഉടുക്കുന്നു, സഞ്ചരിക്കുന്നു, വീട് നിർമ്മിക്കുന്നു, വാടക കൊടുക്കുന്നു, വീട്ടാവശ്യ സാധനങ്ങൾ വാങ്ങുന്നു. തൻ്റെ വയറ്റിൽ ഇത് മുഖേന നിഷിദ്ധമായത് നിറക്കുന്നു. നബി(ﷺ) പറഞ്ഞു:
'നിഷിദ്ധ സമ്പാദ്യത്തിൽ നിന്നും വളർന്ന മാംസത്തിന് നരകമാണ് ഏറ്റവും അർഹമായത്'
(ത്വബ്റാനി)
അന്ത്യനാളിൽ തൻ്റെ ധനം എവിടെ നിന്ന് താൻ സമ്പാദിച്ചുവെന്നും ഏത് മാർഗ്ഗത്തിൽ അത് ചിലവഴിച്ചുവെന്നും ഓരോരുത്തരും ചോദിക്കപ്പെടുകതന്നെ ചെയ്യും. അവിടെയാണ് നാശവും നഷ്ടവും സംഭവിക്കുന്നത്.
അതിനാൽ നിഷിദ്ധമായ ധനം കൈവശമുള്ളവർ എത്രയും വേഗം അതിൽ നിന്നും മോചിതരാവേണ്ടതുണ്ട്. അത് ജനങ്ങളുടെ അവകാശമാണെങ്കിൽ എത്രയും വേഗം തിരിച്ചുകൊടുക്കുകയും അവരോട് മാപ്പ് ചെയ്യിക്കുകയും വേണം. ദീനാർ കൊണ്ടും ദിർഹം കൊണ്ടും കടം വീട്ടാതെ നന്മതിന്മകൾ കൊണ്ട് കടം വീട്ടപ്പെടുന്ന ദിനം എത്തുന്നതിന് മുമ്പ്.
മദ്യപാനം
അല്ലാഹു തആലാ പറഞ്ഞു: 'സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നംവെച്ചുനോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാൽ നിങ്ങൾ അതൊക്കെ വർജ്ജിക്കുക. നിങ്ങൾക്ക് വിജയം പ്രാപിക്കാം' (മാഇദ: 90) വെടിയുവാനുള്ള കൽപ്പനതന്നെയാണ് ഇവ നിഷിദ്ധമാണെന്നതിന് ഏറ്റവും ശക്തമായ തെളിവ്. ഇവിടെ മദ്യത്തെ അവിശ്വാസികളുടെ പ്രതിഷ്ഠകളോടും വിഗ്രഹങ്ങളോടുമാണ് താരതമ്യപ്പെടുത്തിയത്. അതിനാൽ തന്നെ അത് വെടിയുക എന്ന കൽപ്പനയിൽ നിഷിദ്ധമാണെന്ന് അർത്ഥമില്ല എന്ന് പറയുന്നവർക്ക് യാതൊരു തെളിവും അവശേഷിക്കുന്നില്ല. റസൂൽ(ﷺ)യുടെ അധ്യാപനങ്ങളിൽ മദ്യപാനിയെ വളരെ രൂക്ഷമായി താക്കീത് ചെയ്തത് കാണാം. നബി(ﷺ) പറഞ്ഞതായി ജാബിർ(رَضِيَ اللَّهُ عَنْهُ) ഉദ്ദരിക്കുന്നു: 'ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നവനെ 'ത്വീനത്തുൽ ഖബാലി'ൽ നിന്നും കുടിപ്പിക്കുമെന്ന് കരാർ ചെയ്തിരിക്കുന്നു' അവർ ചോദിച്ചു: 'അല്ലാഹുവിൻ്റെ ദൂതരെ എന്താണ് 'ത്വീനത്തുൽ ഖബാൽ'? അദ്ദേഹം പറഞ്ഞു: 'നരക വാസികളുടെ വിയർപ്പ്, അല്ലെങ്കിൽ നരകവാസികളിൽ നിന്നും ഒലിക്കുന്ന ചലം' (മുസ്ലിം 3/ 1587) ഇബ്നുഅബ്ബാസ്(رَضِيَ اللَّهُ عَنْهُ) നബി(ﷺ) പറഞ്ഞതായി ഉദ്ദരിക്കുന്നു: 'മദ്യപാനിയായി മരിക്കുന്നവൻ വിഗ്രഹാരാധകനെപ്പോലെയാണ് അല്ലാഹുവെ കണ്ടുമുട്ടുക' (ത്വബ്റാനി 12/45) ആധുനിക യുഗത്തിൽ മദ്യവും ലഹരി പദാർത്ഥങ്ങളും വൈവിധ്യമാർന്ന രൂപത്തിൽ വ്യാപകമാണ്. അറബി - അനറബി നാമങ്ങളിലൊക്കെ അവ വ്യാപകമാണ്. 'ബിയർ, ജുഅ, കുഹൂൽ, അർഖ്, ഫൂദ്ക്കാ, ശംബാനിയാ' പോലെയുള്ള നാമങ്ങളിലൊക്കെ അവ അറിയപ്പെടുന്നു. നബി(ﷺ) നമ്മെ അറിയിച്ചു തന്ന ഒരു വിഭാഗം ഈ സമുദായത്തിൽ ഇക്കാലത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അദ്ദേഹം പറയുന്നു: 'മദ്യത്തിന് അതിന്റേതല്ലാത്ത പേര് നൽകിക്കൊണ്ട് എൻ്റെ സമുദായത്തിൽ ഒരുവിഭാഗം മദ്യം കുടിക്കുക തന്നെ ചെയ്യും' (അഹ്മദ് 5/342) ജനങ്ങളെ വഞ്ചിക്കാൻ വേണ്ടി മദ്യമെന്നതിന് പകരം 'ആത്മീയ പാനീയങ്ങൾ' എന്നാണവർ വിളിക്കുന്നത്. അല്ലാഹു പറയുന്നു: 'അല്ലാഹുവെയും സത്യവിശ്വാസികളെയും വഞ്ചിക്കുവാനാണവർ ശ്രമിക്കുന്നത്. വാസ്തവത്തിൽ അവർ ആത്മ വഞ്ചന മാത്രമാണ് ചെയ്യുന്നത്. അവരത് മനസ്സിലാക്കുന്നില്ല' ഈ വിഷയത്തിൽ സംശയത്തിനും ദുരുദ്ദേശ്യത്തോടെയുള്ള സമീപനത്തിനും ഇടനൽകാതെ വളരെ കർക്കശവും ക്ലിപ്തവുമായ രൂപമാണ് ശരീഅത്ത് കൈക്കൊണ്ടിട്ടുള്ളത് നബി(ﷺ) പറഞ്ഞു: 'ലഹരിയുണ്ടാക്കുന്നതെല്ലാം മദ്യമാണ്. എല്ലാ മദ്യവും നിഷിദ്ധവുമാണ്' ( 3/1587)മുസ്ലിം അപ്പോൾ ബുദ്ധിക്ക് ലഹരി പകരുന്നതൊക്കെയും -അത് കൂടുതലാവട്ടെ കുറച്ചാവട്ടെ- നിഷിദ്ധമാണ്. ലഹരി പകരുന്നതൊക്കെയും -അത് കൂടുതലാവട്ടെ കുറച്ചാവട്ടെ- നിഷിദ്ധമാണ്. (അബൂദാവൂദ് 3681) പേരുകളും രൂപങ്ങളും വിവിധങ്ങളും വിഭിന്നങ്ങളുമാണെങ്കിലും ഉദ്ദേശ്യം വ്യക്തമാണ്, വിധി ഗ്രാഹ്യവുമാണ്. ഒടുവിലായി മദ്യപാനികളോടുള്ള റസൂൽ(ﷺ)യുടെ ഉപദേശം കൂടി കുറിക്കുകയാണ്. നബി(ﷺ) പറഞ്ഞു: 'ആരെങ്കിലും മദ്യംകുടിക്കുകയും ലഹരി ബാധിക്കുകയും ചെയ്താൽ അവൻ്റെ നാൽപ്പത് പ്രഭാതത്തിലെ നമസ്കാരം അല്ലാഹു സ്വീകരിക്കുകയില്ല. അവൻ മരിച്ചാൽ നരകത്തിൽ പ്രവേശിക്കുന്നതാണ്. അവൻ പശ്ചാത്തപിച്ചാൽ അല്ലാഹു അവൻ്റെ പശ്ചാത്താപം സ്വീകരിക്കുന്നതുമാണ്. വീണ്ടും അവൻ ആവർത്തിച്ച് മദ്യം കുടിക്കുകയും ലഹരി ബാധിക്കുകയും ചെയ്താൽ അവൻ്റെ നാൽപ്പത് പ്രഭാതത്തിലെ നമസ്കാരം അല്ലാഹു സ്വീകരിക്കുന്നതല്ല. അവൻ മരിച്ചാൽ നരകത്തിൽ പ്രവേശിക്കുകയും ചെയ്യും.എന്നാൽ അവൻ പശ്ചാത്തപിച്ചു മടങ്ങിയാൽ അല്ലാഹു അവൻ്റെ പശ്ചാത്താപം സ്വീകരിക്കും. വീണ്ടും അവൻ ആവർത്തിച്ച് മദ്യം കുടിക്കുകയും ലഹരി ബാധിക്കുകയും ചെയ്താൽ അവൻ്റെ നാൽപ്പത് പ്രഭാതത്തിലെ നമസ്കാരം അല്ലാഹു സ്വീകരിക്കുന്നതല്ല. അവൻ മരിച്ചാൽ നരകത്തിൽ പ്രവേശിക്കുകയും ചെയ്യും. എന്നാൽ അവൻ പശ്ചാത്തപിച്ചു മടങ്ങിയാൽ അല്ലാഹു അവൻ്റെ പശ്ചാത്താപം സ്വീകരിക്കും. വീണ്ടും അവൻ ആവർത്തിക്കുന്നുവെങ്കിൽ അന്ത്യനാളിൽ 'റുദ്ഗത്തുൽ ഖബാലിൽ' നിന്ന് അവനെ കുടിപ്പിക്കൽ അല്ലാഹുവിൻ്റെ ബാധ്യതയാണ്'. അവർ ചോദിച്ചു: 'റസൂലേ എന്താണ് 'റുദ്ഗത്തുൽ ഖബാൽ' അദ്ദേഹം പറഞ്ഞു: 'നരകക്കാരുടെ ശരീരത്തിലെ ചീഞ്ഞജലം' (ഇബ്നു മാജ 3377)
സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും പാത്രങ്ങൾ ഉപയോഗിക്കൽ
വീട്ടാവശ്യ സാധനങ്ങളുടെ കടകളിൽ ഇന്ന് സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും പാത്രങ്ങളും ഉപകരണങ്ങളും അധികരിച്ചിരിക്കുകയാണ്. ധനാഢ്യരുടെ വീടുകളും വൻകിട ഹോട്ടലുകളും അപ്രകാരം തന്നെ. അതിനും പുറമെ ഇന്ന് പല ആഘോഷവേളകളിലും മറ്റും, പലരും തങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കുന്നതും വില കൂടിയ ഇത്തരം വസ്തുക്കളാണ്. ചില ആളുകൾ തൻ്റെ വീട്ടിൽ ഇത് സൂക്ഷിക്കാതെ മറ്റുള്ളവരുടെ വീടുകളിൽ ഇത് സൂക്ഷിക്കുകയും ആ വീടുകളിലും അവരുടെ സദ്യകളിലും മറ്റും ഉപയോഗിക്കുകയും ചെയ്യുന്നു ഇതെല്ലാം തന്നെ ശരീഅത്ത് നിഷിദ്ധമാക്കിയിട്ടുള്ള കാര്യങ്ങളിൽ പെട്ടതാണ്. സ്വർണ്ണ-വെള്ളി പാത്രങ്ങൾ ഉപയോഗിക്കുന്നതിൽ പ്രവാചകൻ(ﷺ) ശക്തമായി താക്കീത് ചെയ്തിട്ടുണ്ട്. നബി(ﷺ) പറഞ്ഞതായി ഉമ്മു സലമ(رَضِيَ اللَّهُ عَنْهُ) റിപ്പോർട്ട് ചെയ്യുന്നു: 'വെള്ളിയുടെയും സ്വർണ്ണത്തിൻ്റെയും പാത്രങ്ങളിൽ തിന്നുകയും കുടിക്കുകയും ചെയ്യുന്നവൻ തൻ്റെ വയറ്റിലേക്ക് ഇറക്കുന്നത് നരകത്തിലെ തീയാണ്' (മുസ്ലിം 3/1634)
ഈ നിയമം (തളികകൾ, കുത്തിയെടുക്കുന്ന മുള്ളുകൾ, സ്പൂണുകൾ, കത്തികൾ, അതിഥികൾക്ക് വേണ്ടി പ്രത്യേകം ഉപയോഗിക്കുന്ന പാത്രങ്ങൾ, വിവാഹസദ്യകളിലും മറ്റും ഉപയോഗിക്കുന്ന പലഹാരപ്പാത്രങ്ങൾ തുടങ്ങിയ) സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും മുഴുവൻ പാത്രങ്ങൾക്കും ഭക്ഷണാവശ്യ വസ്തുക്കൾക്കും ബാധകമാണ്.
ഞങ്ങൾ ഇവയൊന്നും ഉപയോഗിക്കുന്നില്ല. അലങ്കാരത്തിന് വേണ്ടി ഷോകൈസുകളിൽ വെക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ചിലർ പറയുന്നു. എന്നാൽ ഉപയോഗിക്കപ്പെടും എന്ന് സംശയിക്കാൻ ഇടയുള്ളതിനാൽ ഇതും അനുവദനീയമല്ല.
(ശൈഖ് അബ്ദുൽ അസീസ് ബിൻ ബാസിൻ്റെ വാക്കാലുള്ള സാക്ഷ്യപത്രങ്ങളിൽ നിന്ന്)
കള്ളസാക്ഷ്യം
അല്ലാഹു തആലാ പറഞ്ഞു: അല്ലാഹു പറയുന്നു:'ആകയാൽ വിഗ്രഹങ്ങളാകുന്ന മാലിന്യത്തിൽ നിന്നും നിങ്ങൾ അകന്നുനിൽക്കുക. വ്യാജവാക്കിൽ നിന്നും നിങ്ങൾ അകന്നു നിൽക്കുക.വക്രതയില്ലാതെ (ഋജുമാനസ്കരായി) അല്ലാഹുവിലേക്ക് തിരിഞ്ഞവരും അവനോട് യാതൊന്നും പങ്ക് ചേർക്കാത്തവരുമായിരിക്കണം (നിങ്ങൾ)' (ഹജ്ജ് 30,31) അബ്ദുർറഹ്മാനുബ്നു അബൂബക്കർ(ﷺ) തൻ്റെ പിതാവിൽ നിന്നും ഉദ്ധരിക്കുന്നു അദ്ദേഹം പറയുന്നു: 'ഞങ്ങൾ നബിയുടെ അടുക്കൽ ആയിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു: 'വൻ പാപങ്ങളിൽ ഏറ്റവും വലിയ പാപങ്ങൾ ഞാൻ നിങ്ങൾക്ക് അറിയിച്ചുതരട്ടെയോ? അദ്ദേഹം ഇത് മൂന്ന് പ്രാവശ്യം ആവർത്തിച്ചു. 'അല്ലാഹുവിൽ പങ്ക് ചേർക്കൽ, മാതാപിതാക്കളെ ഉപദ്രവിക്കൽ, - ചാരിയിരിക്കുകയായിരുന്ന അദ്ദേഹം നിവർന്നിരുന്നു കൊണ്ട് പറഞ്ഞു: 'അറിയുക, വ്യാജവാർത്തകൾ (നിങ്ങൾ സൂക്ഷിക്കുക)' അദ്ദേഹം സംസാരം നിറുത്തിയെങ്കിൽ എന്ന് ഞങ്ങൾ പറഞ്ഞുപോവുന്നതു വരെ അദ്ദേഹം അതാവർത്തിച്ചു കൊണ്ടേയിരുന്നു. (ബുഖാരി) കള്ളസാക്ഷ്യത്തിൻ്റെ കാര്യത്തിൽ ആളുകൾ കാണിക്കുന്ന അലംഭാവം കാരണമായും, ശത്രുതയും അസൂയയും കാരണം കള്ളസാക്ഷ്യത്തിനുള്ള സാധ്യത കൂടുതലാണ് എന്നതിനാലും, അതിൻ്റെ അടിസ്ഥാനത്തിൽ ഉണ്ടായിത്തീരുന്ന അനേകം നാശങ്ങളെ കണക്കിലെടുത്തുമാണ് കള്ളസാക്ഷ്യത്തെക്കുറിച്ച് റസൂൽ(ﷺ) ആവർത്തിച്ചാവർത്തിച്ച് താക്കീത് ചെയ്യാൻ കാരണം. എത്രയോ അവകാശങ്ങൾ കള്ള സാക്ഷ്യം മുഖേന നഷ്ടമായിട്ടുണ്ട്. അതുകാരണം എത്രയോ നിരപരാധികൾ അക്രമിക്കപ്പെടാൻ ഇടയായിട്ടുണ്ട്. ധാരാളം പേർക്ക് അവരുടെ അവകാശമല്ലാത്തത് അധീനപ്പെടുത്തുവാനോ അല്ലെങ്കിൽ അനർഹമായ പങ്ക് പറ്റുവാനോ ഇത് കാരണമായിട്ടുണ്ട്. ചില ആളുകൾ കോടതിയിൽ കണ്ടുമുട്ടുന്ന പലരോടും പറയാറുണ്ട്, നീ എനിക്ക് വേണ്ടി സാക്ഷിനിൽക്കുക ഞാൻ നിനക്ക് വേണ്ടിയും സാക്ഷിനിൽക്കാം. അങ്ങനെ വ്യക്തമായി പഠിക്കുകയും അറിയുകയും ചെയ്യേണ്ട പല വിഷയങ്ങളിലും അത് ചെയ്യാതെ സാക്ഷിനിൽക്കുന്നു. അല്ലെങ്കിൽ പ്രതിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകുന്നു. അവരാണെങ്കിൽ കോടതിയുടെ കവാടത്തിൽ വെച്ച് കണ്ടു എന്നല്ലാതെ മുമ്പ് യാതൊരു പരിചയവുമില്ല. ഇത് കളവും വഞ്ചനയുമാണ്. അതിനാൽ, സാക്ഷ്യം അല്ലാഹു പറഞ്ഞ രൂപത്തിൽ മാത്രമേ പാടുള്ളൂ. (യൂസുഫ് നബിയുടെ സഹോദരന്മാരെ ഉദ്ധരിച്ചു കൊണ്ട് അല്ലാഹു പറയുന്നു: 'നാം അറിഞ്ഞ കാര്യത്തിനല്ലാതെ നാം സാക്ഷ്യം വഹിച്ചിട്ടില്ല' (യൂസുഫ്: 81)
സംഗീതം ശ്രവിക്കൽ
ഇബ്നുഉമർ(رَضِيَ اللَّهُ عَنْهُ) അല്ലാഹുവിൽ സത്യം ചെയ്തു കൊണ്ട് പറയാറുണ്ടായിരുന്നു. 'വിനോദ വർത്തമാനങ്ങളെ വിലക്കു വാങ്ങുന്ന ആളുകൾ മനുഷ്യരുടെ കൂട്ടത്തിലുണ്ട് എന്ന ആയത്തു കൊണ്ട് അർത്ഥമാക്കുന്നത് ശൃംഗാര ഗാനങ്ങളാണെന്ന് (ഇബ്നു കസീർ6/333) അബു ആമിർ, അബൂമാലികുൽ അശ്അരി (رَضِيَ اللَّهُ عَنْهما) ഉദ്ധരിക്കുന്നു നബി(ﷺ) പറഞ്ഞു: 'എൻ്റെ സമുദായത്തിൽ ഒരുവിഭാഗം ഉണ്ടാവും, അവർ പട്ടും വ്യഭിചാരവും മദ്യവും വാദ്യോപകരണങ്ങളും അനുവദനീയമാക്കും' (ബുഖാരി) അനസ്(رَضِيَ اللَّهُ عَنْهُ) നബി(ﷺ)യിൽ നിന്നും ഉദ്ധരിക്കുന്നു. നബി (ﷺ) പറഞ്ഞു: 'ഭൂമിയിലേക്ക് താഴ്ത്തപ്പെടൽ, ചരൽവർഷം, രൂപഭേദം വരുത്തൽ എന്നിവയൊക്കെ ഈ സമുദായത്തിലും ഉണ്ടാവുക തന്നെ ചെയ്യും. അവർ ലഹരിവസ്തുക്കൾ കഴിക്കുകയും പാട്ടുകാരികളെ സ്വീകരിക്കുകയും വാദ്യോപകരണങ്ങൾ ഉപയോഗിക്കുകയും ചെയ്യുമ്പോഴാണത്' (തുർമുദി 2212) നബി(ﷺ) ചെണ്ടയെ വിരോധിച്ചു. വീണയെ ദുർമാർഗ്ഗിയായ ഒരു വിഡ്ഢിയുടെ ശബ്ദത്തോട് അദ്ദേഹം ഉപമിച്ചു. ഇമാം അഹ്മദ്(رحمه الله)വിനെപ്പോലുള്ള മുൻകാല പണ്ഡിതന്മാർ വീണ, തമ്പുരു, ഊത്തു കുഴൽ, മുക്കമ്പിവീണ, ബേന്റ് പോലെയുള്ള വാദ്യോപകരണങ്ങളെല്ലാം നിഷിദ്ധമാണെന്ന് പറയുന്നു. വാദ്യോപകരണങ്ങളെ നിരോധിച്ച പ്രവാചക വചനത്തിൽ ഇന്നത്തെ വയലിൻ, തംബുരു, പിയാനോ, ഗിത്താർ പോലെയുള്ള ആധുനിക വാദ്യോപകരണങ്ങളും ഉൾപ്പെടുന്നു. മാത്രവുമല്ല, മനുഷ്യ മനസ്സിൽ സ്വാധീനം ചെയ്യുന്നതിൽ പഴയ ഉപകരണങ്ങളെക്കാൾ ശക്തി പുതിയ ഉപകരണങ്ങൾക്കാണ്. ഇബ്നുൽ ഖയ്യിം(رحمه الله)വിനെപ്പോലെയുള്ള പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ട പോലെ മ്യൂസിക്കിൻ്റെ സ്വാധീനവും ലഹരിയും കള്ളിൻ്റെ ലഹരിയെക്കാൾ ഭയങ്കരമാണ്. ഗായികമാരുടെ ശബ്ദം മ്യൂസിക്കുമായി കലർന്നു കൊണ്ടാണെങ്കിൽ നിഷിദ്ധത്തിൻ്റെ കാഠിന്യവും പാപത്തിൻ്റെ ഗൗരവവും വർദ്ധിക്കുന്നു. ഗാനങ്ങളിലെ പദങ്ങൾ ശൃംഗാരത്തോടെയും പ്രേമഭാവത്തോടെയും ലൈംഗിക ദാഹച്ചുവയോടെയും അവയവങ്ങൾ വർണ്ണിച്ചുകൊണ്ടും ആവുമ്പോൾ കുഴപ്പവും ഫിത്നയും ഇളകി മറിയുന്നു. അതുകൊണ്ടാണ് പണ്ഡിതന്മാർ പറഞ്ഞത് ശൃംഗാരം വ്യഭിചാരത്തിൻ്റെ ദൂതനാണ് എന്ന്.
ശൃംഗാരം മനസ്സിൽ കാപട്യം മുളപ്പിക്കുന്നു. ഈ കാലഘട്ടത്തിൽ ശൃംഗാരകാവ്യങ്ങളും മ്യൂസിക്കും ഏറ്റവും വലിയ കുഴപ്പകാരണമായി മാറിയിട്ടുണ്ട്.
ആധുനിക കാലഘട്ടത്തിൽ പുറപ്പെട്ടിട്ടുള്ള നാശങ്ങളിൽപ്പെട്ടതാണ്. ക്ലോക്ക്, കോളിംഗ് ബെൽ, കുട്ടികളുടെ കളിപ്പാട്ടങ്ങൾ, കമ്പ്യൂട്ടർ, ചില ടെലിഫോണുകൾ പോലെ പല ഉപകരണങ്ങളിലും ഇന്ന് മ്യൂസിക്ക് കടന്നു കൂടിയിരിക്കുന്നു എന്നത് ഇതിനെ നേരിടാൻ ശക്തമായ മനക്കരുത്ത് തന്നെ ആവശ്യമാണ്. അല്ലാഹുവിൽ ശരണം.
പരദൂഷണം
പല സദസ്സുകളിലെയും വിശേഷ കനിയാണ് മുസ്ലിം സഹോദരങ്ങളുടെ അഭിമാനത്തെ വ്രണപ്പെടുത്തലും പരദൂഷണം പറയലും അല്ലാഹു അതിനെ വിരോധിക്കുകയും തൻ്റെ അടിമകളെ അതിൽ നിന്നും അകറ്റുകയും മനസ്സിൽ വെറുപ്പുളവാക്കുന്ന ഒരു ഉപമയിലൂടെ അവരെ ഉദാഹരിക്കുകയും ചെയ്തു അത്യുന്നതനായ (അല്ലാഹു) പറഞ്ഞു: 'നിങ്ങൾ അന്യോന്യം പരദൂഷണം പറയുകയും അരുത്. തൻ്റെ സഹോദരൻ മരിച്ച് കിടക്കുമ്പോൾ അവൻ്റെ മാംസം ഭക്ഷിക്കുവാൻ നിങ്ങളിൽ ആരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാൽ അത് (ശവം തിന്നുന്നത്) നിങ്ങൾ വെറുക്കുകയാണ് ചെയ്യുന്നത്' (ഹുജ്റാത്ത് 12) പരദൂഷണം കൊണ്ട് എന്താണ് അർത്ഥമാക്കുന്നതെന്ന് പ്രവാചകൻ നമുക്ക് വിവരിച്ചുതന്നു. നബി -ﷺ- പറഞ്ഞു: "എന്താണ് പരദൂഷണം എന്ന് നിങ്ങൾക്കറിയുമോ?" സ്വഹാബികൾ പറഞ്ഞു: "അല്ലാഹുവിനും റസൂലിനുമാണ് ഏറ്റവും നന്നായി അറിയുക." നബി -ﷺ- പറഞ്ഞു: "നിൻ്റെ സഹോദരന് അനിഷ്ടമുള്ള കാര്യം നീ അവനെ കുറിച്ച് പറയലാണ്." നബി -ﷺ- യോട് ചോദിക്കപ്പെട്ടു: "എൻ്റെ സഹോദരനിൽ ഞാൻ പറയുന്ന കാര്യം ഉള്ളതാണെങ്കിലോ?" നബി -ﷺ- പറഞ്ഞു: "നീ പറയുന്നത് അവനിൽ ഉണ്ടെങ്കിൽ നീ അവനെ കുറിച്ച് പരദൂഷണം പറഞ്ഞിരിക്കുന്നു. (നീ പറയുന്നത്) അവനിൽ ഇല്ലെങ്കിൽ നീ അവനെ കുറിച്ച് അപവാദം പറഞ്ഞുണ്ടാക്കിയിരിക്കുന്നു." (മുസ്ലിം 4/2001) നിൻ്റെ സഹോദരൻ വെറുക്കുന്നത് പറയലാണ് പരദൂഷണം. അത് അവൻ്റെ ശരീരത്തെക്കുറിച്ചാണെങ്കിലും ദീനീ കാര്യത്തിലാണെങ്കിലും ഭൗതിക കാര്യങ്ങളിലോ ആത്മീയ കാര്യങ്ങളിലോ സ്വഭാവത്തിലോ ആണെങ്കിലും ശരി. ഇതിന് വ്യത്യസ്ത രൂപങ്ങളുണ്ട്. അതിൽപ്പെട്ടതാണ് അവൻ്റെ കുറ്റങ്ങളും കുറവുകളും ആക്ഷേപ രൂപത്തിൽ സംസാരിക്കുക എന്നത്. പരദൂഷണം വളരെ മോശവും മ്ലേച്ഛവുമായിട്ടുകൂടി അതിൽ ആളുകൾ വളരെ ലാഘവത്വം കാണിക്കുന്നു. പ്രവാചകൻ(ﷺ)പറഞ്ഞതു പോലെ: 'പലിശ എഴുപത്തിരണ്ട് രൂപങ്ങളിലുണ്ട്. അതിൽ ഏറ്റവും മ്ലേച്ഛമായത് ഒരു മനുഷ്യൻ തൻ്റെ ഉമ്മയെ കാമപൂർത്തിക്കായി സമീപിക്കൽ പോലുള്ളതാണ്. അതിൽ ഏറ്റവും ഉയർന്ന പടിയിലുള്ളത് തൻ്റെ സഹോദരൻ്റെ അഭിമാനം ഹനിക്കലാണ്' (സിൽസിലതുസ്സ്വഹീഹഃ:1871) പരദൂഷണം പറയപ്പെടുന്ന സദസ്സിൽ പരദൂഷണത്തിന് വിധേയനാവുന്ന തൻ്റെ സഹോദരനെത്തൊട്ട് ആ തിന്മയെ തടയുക എന്നത് സദസ്സിലുള്ളവരുടെ ബാധ്യതയാണ്. നബി(ﷺ) ഇക്കാര്യത്തിന് വളരെ പ്രോൽസാഹനം നൽകി. അദ്ദേഹം പറഞ്ഞു: ആരെങ്കിലും തൻ്റെ സഹോദരൻ്റെ അഭിമാനത്തെ പ്രതിരോധിച്ചാൽ അന്ത്യനാളിൽ അല്ലാഹു അവൻ്റെ മുഖത്തെ നരകത്തിൽ നിന്ന് തടുക്കുന്നതാണ്. (അഹ്മദ് 6/450)
ഏഷണി
വാക്കുകൾ ഒരാളിൽനിന്നും മറ്റുള്ളവരിലേക്ക് എത്തിക്കുക എന്നത് വലിയ കുഴപ്പത്തിനും ബന്ധങ്ങൾ വിച്ഛേദിക്കപ്പെടുവാനും ആളുകൾക്കിടയിൽ വെറുപ്പും വിദ്വേഷവും ശത്രുതയും ഉണ്ടാകുവാനും കാരണമാവുന്നു.
ഈ പ്രവർത്തി ചെയ്യുന്നവരെ അല്ലാഹു ആക്ഷേപിക്കുകയുണ്ടായി. അത്യുന്നതനായ (അല്ലാഹു) പറഞ്ഞു: 'അധികമായി സത്യം ചെയ്യുന്നവനും നീചനും കുത്തുവാക്ക് പറയുന്നവനും ഏഷണിയുമായി നടക്കുന്നവനുമായ യാതൊരാളെയും നീ അനുസരിച്ച് പോവരുത്' (ഖലം: 10,11) പ്രവാചകൻ(ﷺ) പറഞ്ഞതായി ഹുദൈഫ(رَضِيَ اللَّهُ عَنْهُ) ഉദ്ധരിക്കുന്നു: ഏഷണിയുമായി നടക്കുന്നവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. (ബുഖാരി) ഇബ്നുൽ അഥീറിൻ്റെ ഗ്രന്ഥമായ 'നിഹായ' 4/11 യിൽ കാണാം ഏഷണിയുമായി നടക്കുന്നവൻ എന്നതിൻ്റെ ഉദ്ദേശം കേൾക്കുന്ന കാര്യം മുഴുവനും അതറിയാത്ത ജനങ്ങളിൽ പറഞ്ഞു നടക്കുന്നവനാകുന്നു. ഇബ്നുഅബ്ബാസ്(رَضِيَ اللَّهُ عَنْهُ) നബി(ﷺ) പറഞ്ഞതായി ഉദ്ദരിക്കുന്നു: 'നബി(ﷺ) മദീനയിലെ ഒരു ചുമരിനടുത്തുകൂടെ നടന്നുപോകവെ, ഖബറുകളിൽ ശിക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന രണ്ടാളുകളുടെ ശബ്ദം അദ്ദേഹം കേട്ടു. അപ്പോൾ നബി(ﷺ) പറഞ്ഞു: 'അവർ രണ്ടുപേരും ശിക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒരു വൻപാപത്തിനല്ല അവർ ശിക്ഷിക്കപ്പെടുന്നത്. ശേഷം അദ്ദേഹം പറഞ്ഞു: അതേ. (മറ്റൊരു റിപ്പോർട്ടിൽ തീർച്ചയായും അത് വലിയപാപം തന്നെയാണ് എന്നുമുണ്ട്). അവരിൽ ഒരുവൻ തൻ്റെ മൂത്രത്തിൽ നിന്നും മറ സ്വീകരിച്ചിരുന്നില്ല. അപരൻ ഏഷണിയുമായി നടക്കുന്നവനായിരുന്നു'
(ബുഖാരി)
മ്ലേച്ഛമായ ഈ ദുഷ്കൃത്യത്തിൻ്റെ മറ്റൊരു രൂപമാണ്.
ഭാര്യാ ഭർത്താക്കന്മാർ തൻ്റെ ഇണയുടെ ന്യൂനതകൾ മറ്റുള്ളവരെ അറിയിക്കുക എന്നത്. അതു പോലെ ഭാര്യാഭർത്താക്കന്മാരെ തമ്മിൽ തെറ്റിക്കുവാൻ ഭർത്താവിനോടും ഭാര്യയോടും തൻ്റെ ഇണയെക്കുറിച്ച് മോശമായ വിവരങ്ങൾ എത്തിച്ചു കൊടുക്കലും ഈ ഗണത്തിൽപ്പെടുന്നു. അപ്രകാരം തന്നെ തൻ്റെ സഹപ്രവർത്തകരെക്കുറിച്ച് അവരുടെ സംസാരങ്ങളും മറ്റും ഉയർന്ന ഉദ്യോഗസ്ഥരോടും മുദീറിനോടുമൊക്കെ എത്തിച്ചു കൊടുക്കുക എന്നതും ഇത്തരം നിഷിദ്ധമായ ഏഷണിയുടെ രൂപഭേദമത്രെ
അന്യ വീടുകളിലേക്കെത്തിനോക്കൽ
അല്ലാഹു തആലാ പറഞ്ഞു: 'ഹേ സത്യവിശ്വാസികളേ, നിങ്ങളുടേതല്ലാത്ത വീടുകളിൽ നിങ്ങൾ കടക്കരുത്. നിങ്ങൾ അനുവാദം തേടുകയും ആ വീട്ടുകാർക്ക് സലാം പറയുകയും ചെയ്ത ശേഷമല്ലാതെ' . അതാണ് നിങ്ങൾക് ഗുണകരം.നിങ്ങൾ ആലോചിച്ചു മനസ്സിലാക്കാന് വേണ്ടിയത്രെ (ഇതു പറയുന്നത്) . (നൂർ 27) അന്യ വീടുകളിൽ പ്രവേശിക്കുമ്പോൾ അനുവാദം തേടാൻ കൽപ്പിക്കപ്പെട്ടതിൻ്റെ ഉദ്ദേശ്യം ആ വീട്ടുകാരുടെ രഹസ്യങ്ങൾ കാണാൻ ഇടയാകുമെന്നതിനാലാണ് എന്ന് നബി (ﷺ) വ്യക്തമാക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞു: 'അനുവാദം തേടൽ നിയമമാക്കപ്പെട്ടത് (രഹസ്യങ്ങൾ) കാണുവാൻ ഇടയാകുമെന്നതിനാലാണ്' (ബുഖാരി) കെട്ടിടങ്ങളും വീടുകളും അടുത്തടുത്ത് നിർമ്മിക്കപ്പെടുകയും വാതിലുകളും ജനലുകളും അയൽ വീടുകൾക്ക് അഭിമുഖമായി സ്ഥാപിക്കുകയും ചെയ്യുന്ന ഇക്കാലത്ത് തങ്ങൾക്ക് നിഷിദ്ധമായത് അയൽക്കാർ പരസ്പരം കാണുവാനുള്ള സാധ്യത വളരെക്കൂടുതലാണ്. അധികപേരും ഇത്തരം അവസരത്തിൽ കണ്ണുകൾ താഴ്ത്താറില്ല. കെട്ടിടങ്ങളുടെ മുകൾഭാഗത്ത് താമസിക്കുന്ന പലരും മട്ടുപ്പാവിൽ നിന്നും ജനലുകളിലൂടെയും മറ്റും പലപ്പോഴും താഴെയുള്ള അയൽ വീടുകളിലേക്ക് മനഃപ്പൂർവ്വം എത്തി നോക്കുകയും ചെയ്യും. ഇത് വഞ്ചനയും അയൽവാസികളുടെ പവിത്രതയെ കളങ്കപ്പെടുത്തലും ഹറാമിലേക്ക് എത്തിക്കുന്ന കാര്യവുമാണ്. ഇത് കാരണം ഉണ്ടായിത്തീർന്നിട്ടുള്ള കുഴപ്പങ്ങളും പരീക്ഷണങ്ങളും എണ്ണമറ്റതാണ്. ചാരവൃത്തി നടത്തുന്നവൻ (ഇറ പാർക്കുന്നവൻ) ശരീഅത്തിൻ്റെ വീക്ഷണത്തിൽ ശപിക്കപ്പെട്ടവനാവാൻ കാരണം ഈ കാര്യത്തിൻ്റെ ഗൗരവം നിമിത്തമാണ്. നബി -ﷺ- പറഞ്ഞു: 'അനുവാദമില്ലാതെ ആരെങ്കിലും അന്യരുടെ വീടുകളിലേക്കെത്തി നോക്കിയാൽ അവൻ്റെ കണ്ണ് പൊട്ടിക്കൽ അവർക്ക് അനുവദനീയമായിത്തീർന്നു' (മുസ്ലിം 3/1699) മറ്റൊരു റിപ്പോർട്ടിൽ 'നിങ്ങളവൻ്റെ കണ്ണ് പൊട്ടിക്കുക, അവനതിന് നഷ്ടപരിഹാരമില്ല. (അത് ചെയ്തവൻ്റെ മേൽ) പ്രതിക്രിയയുമില്ല' (അഹ്മദ് 2/385)
രണ്ടുപേർ മാത്രം രഹസ്യം പറയൽ
സദസ്സുകളിലെ നാശങ്ങളിൽപ്പെട്ടതും മുസ്ലിംകൾക്കിടയിൽ ഭിന്നതയുണ്ടാക്കുവാനും അവരുടെ ഹൃദയങ്ങളിൽ പരസ്പര വിദ്വേഷം വളർത്താനുള്ള പിശാചിൻ്റെ കുതന്ത്രങ്ങളിൽപ്പെട്ടതുമായ ഒരുകാര്യമാണിത്. ഇതിൻ്റെ വിധി വ്യക്തമാക്കിക്കൊണ്ട് പ്രവാചകൻ(ﷺ) പറഞ്ഞു: 'നിങ്ങൾ മൂന്നുപേരുണ്ടായിരിക്കെ, നിങ്ങൾ ജനങ്ങളുമായി കൂടിക്കലരുന്നതുവരെ മൂന്നാമനെക്കൂടാതെ രണ്ടുപേർ മാത്രം രഹസ്യമായി സംസാരിക്കരുത്. കാരണം അതവനെ വേദനിപ്പിക്കാൻ ഇടയാക്കും' (ബുഖാരി) നാല് പേരുള്ളപ്പോൾ മൂന്നാൾ മാത്രം രഹസ്യഭാഷണം നടത്തുന്നതും. മൂന്നാമന് മനസ്സിലാവാത്ത ഭാഷയിൽ രണ്ടുപേർ മാത്രം സംസാരിക്കുന്നതും അതുപോലെത്തന്നെയാണ്. അത് മൂന്നാമനോടുള്ള ഒരുതരം നിന്ദയും നിസ്സാരമാക്കലുമാണ്. അവർ രണ്ടുപേരും തനിക്ക് വല്ല ഉപദ്രവവും ഉദ്ദേശിക്കുന്നു എന്നവൻ തെറ്റിദ്ധരിക്കുകയും ചെയ്തേക്കാം.
വസ്ത്രം വലിച്ചിഴക്കൽ
ജനങ്ങൾ നിസ്സാരമായി കാണുന്നതും എന്നാൽ അല്ലാഹുവിങ്കൽ ഭയങ്കരമായതുമായൊരു കാര്യമാണ് വസ്ത്രം നെരിയാണികൾക്കു കീഴെ ഇറക്കുന്നതും, നിലം സ്പർശിക്കുമാറ് ധരിക്കുന്നതുമെല്ലാം. ചിലർ വസ്ത്രം പിറകിൽ വലിച്ചിഴക്കുന്നതും കാണാം. നബി(ﷺ) പറഞ്ഞതായി അബൂദർറ്(رَضِيَ اللَّهُ عَنْهُ)വിൽ നിന്നും നിവേദനം ചെയ്യുന്നു: 'മൂന്ന് വിഭാഗം ആളുകളോട് അല്ലാഹു അന്ത്യനാളിൽ സംസാരിക്കുകയോ അവരിലേക്ക് കാരുണ്യത്തിൻ്റെ നോട്ടം നോക്കുകയോ അവരെ സംസ്കരിക്കുകയോ ഇല്ല, അവർക്ക് വേദനിപ്പിക്കുന്ന ശിക്ഷയുമുണ്ട്. വലിച്ചിഴക്കുന്നവൻ, (മറ്റൊരു റിപ്പോർട്ടിൽ വസ്ത്രം വലിച്ചിഴക്കുന്നവൻ എന്നാണുള്ളത്) ചെയ്ത ഗുണം എടുത്ത് പറയുന്നവൻ, (മറ്റൊരു റിപ്പോർട്ടിൽ അവൻ കൊടുക്കുന്നതൊന്നും എടുത്തു പറയാതെ വിടുകയില്ല എന്നും കാണാം) കള്ളസത്യത്തിലൂടെ തൻ്റെ ചരക്കിനെ വിറ്റഴിക്കുന്നവൻ (എന്നിവരാണവർ)' (മുസ്ലിം 1/102) താൻ വസ്ത്രം വലിച്ചിഴക്കുന്നത് അഹങ്കാരമായിക്കൊണ്ടല്ല എന്ന് പറയുന്നവർ അസ്വീകാര്യമായൊരു പുകഴ്ത്തൽ തന്നെപ്പറ്റി പുറപ്പെടുവിക്കുക മാത്രമാണ് ചെയ്യുന്നത്. വസ്ത്രം വലിച്ചിഴക്കുന്നവർക്കുള്ള താക്കീത് അഹങ്കാരത്തോടെ ചെയ്യുന്നവർക്കും അല്ലാത്തവർക്കും ഒരുപോലെ പൊതുവാണ്. നബി(ﷺ)യുടെ വാക്കുകൾ സൂചിപ്പിക്കുന്നത് അതാണ്: 'നെരിയാണികൾക്ക് താഴെയുള്ള വസ്ത്രം നരകത്തിലാണ്' ).(ആ വസ്ത്രം ധരിക്കപ്പെട്ട ഭാഗവും നരകത്തിലാണ് എന്നാണ് ഉദ്ദേശ്യം) (അഹ്മദ് 6/254) വസ്ത്രം വലിച്ചിഴക്കുന്നത് അഹങ്കാരത്തോടെയാണെങ്കിൽ അതിൻ്റെ ശിക്ഷ കൂടുതൽ കഠിനവും ഭയങ്കരവുമായിരിക്കും. അതാണ് നബി(ﷺ)യുടെ വാക്കുകളിൽ നമുക്ക് ദർശിക്കാൻ കഴിയുന്നത്. അദ്ദേഹം പറയുന്നു: ആരെങ്കിലും അഹങ്കാരത്തോടെ വസ്ത്രം വലിച്ചിഴച്ചാൽ അന്ത്യദിനത്തിൽ അല്ലാഹു അവനിലേക്ക്(കരുണയോടെ) നോക്കുകയില്ല'
(ബുഖാരി)
അവൻ രണ്ട് നിഷിദ്ധങ്ങളെ ഒരുമിച്ചു കൂട്ടിയതാണതിന് കാരണം. ഏത് വസ്ത്രം വലിച്ചിഴക്കുന്നതും നിഷിദ്ധം തന്നെയാണ്. നബി(ﷺ)യിൽ നിന്നും ഇബ്നു ഉമർ(رَضِيَ اللَّهُ عَنْهُ) ഉദ്ധരിക്കുന്നു: 'ഉടുമുണ്ടിലും നീളക്കുപ്പായത്തിലും തലപ്പാവിലുമെല്ലാം വലിച്ചിഴക്കൽ (നിഷിദ്ധമെന്നത്) ബാധകമാണ്. ഇതിൽ ഏതെങ്കിലും ഒന്ന് ആരെങ്കിലും അഹങ്കാരപൂർവ്വം വലിച്ചിഴക്കുന്നുവെങ്കിൽ അന്ത്യനാളിൽ അല്ലാഹു അവനെ (കരുണയുടെ നോട്ടം) നോക്കുകയില്ല' (അബൂദാവൂദ് 4/353) എന്നാൽ കാറ്റടിക്കുകയോ മറ്റോ സംഭവിക്കുമ്പോൾ തൻ്റെ പാദങ്ങൾ വെളിവാകാതിരിക്കാൻ സൂക്ഷ്മതക്ക് വേണ്ടി സ്ത്രീക്ക് ഒരുചാണോ ഒരുമുഴമോ വസ്ത്രം നീട്ടിയിടാവുന്നതാണ്. എന്നാൽ ചില കല്യാണ വസ്ത്രങ്ങളെപ്പോലെ ചാണുകളും മീറ്ററുകളുമായി പരിധിവിട്ട നീളത്തിൽ വസ്ത്രം ഉടുക്കുന്നത് അനുവദനീയമല്ല. എത്രത്തോളമെന്നാൽ വധുവിൻ്റെ കല്യാണവസ്ത്രം അവളുടെ പിറകിൽ ചുരുട്ടിക്കൂട്ടിപ്പിടിക്കേണ്ടി വരാറുപോലുമുണ്ട്.
പുരുഷന്മാർ സ്വർണ്ണം ഉപയോഗിക്കൽ
അബൂമൂസൽ അശ്അരി(رَضِيَ اللَّهُ عَنْهُ) ഉദ്ധരിക്കുന്നു, നബി(ﷺ) പറഞ്ഞു: 'എൻ്റെ സമുദായത്തിലെ സ്ത്രീകൾക്ക് പട്ടും സ്വർണ്ണവും അനുവദനീയമാക്കപ്പെടുകയും പുരുഷന്മാരുടെ മേൽ അത് നിഷിദ്ധമാക്കപ്പെടുകയും ചെയ്തിരിക്കുന്നു' (അഹ്മദ് 4/393) പുരുഷന്മാർക്ക് വേണ്ടി തയ്യാറാക്കപ്പെട്ട വിവിധയിനം സ്വർണ്ണം കൊണ്ട് നിർമ്മിക്കപ്പെട്ടതോ അല്ലെങ്കിൽ സ്വർണ്ണം പൂശിയതോ ആയ വാച്ചുകൾ, കണ്ണടകൾ, ബട്ടൻസുകൾ, പേനകൾ, ചങ്ങലകൾ, കീചെയ്നുകൾ പോലെയുള്ള ധാരാളം വസ്തുക്കൾ ഇന്ന് മാർക്കറ്റിൽ നമുക്ക് കാണാം. അതുപോലെത്തന്നെ ചില മൽസരങ്ങളിൽ സമ്മാനമായി പരസ്യപ്പെടുത്തുന്ന 'ജെൻസ് ഗോൾഡ് വാച്ച്' നിഷിദ്ധങ്ങളിൽപ്പെട്ടതാണ്. ഇബ്നു അബ്ബാസ്(رَضِيَ اللَّهُ عَنْهُ)വിൽ നിന്നും നിവേദനം: നബി(ﷺ) ഒരാളുടെ കൈയിൽ ഒരു സ്വർണ്ണ മോതിരം കണ്ടു. ഉടനെ അദ്ദേഹം അത് ഊരിയെടുത്ത് എറിഞ്ഞു കളഞ്ഞു. ശേഷം അദ്ദേഹം പറഞ്ഞു: 'നിങ്ങളിലൊരാൾ മനഃപ്പൂർവ്വം ഒരു തീക്കനലെടുത്ത് തൻ്റെ കൈയിൽ അണിയുകയോ'?! നബി(ﷺ) പോയിക്കഴിഞ്ഞപ്പോൾ അയാളോട് പറയപ്പെട്ടു: 'താങ്കളുടെ മോതിരം എടുത്ത് അത് ഉപകാരപ്പെടുത്തിക്കൊള്ളുക'. അയാൾ പറഞ്ഞു: 'ഇല്ല, അല്ലാഹുവാണ് സത്യം നബി(ﷺ) എറിഞ്ഞു കളഞ്ഞിരിക്കെ ഞാനത് ഒരിക്കലും എടുക്കുകയില്ല' (മുസ്ലിം 3/1655)
സ്ത്രീകളുടെ വസ്ത്രധാരണം
നമ്മുടെ ശത്രുക്കൾ ഇക്കാലത്ത് നമ്മോട് യുദ്ധം ചെയ്തു കൊണ്ടിരിക്കുന്നതും അവർ രൂപവും ആകൃതിയും നൽകിയതും മുസ്ലിംകൾക്കിടയിൽ വ്യാപിച്ചു കൊണ്ടിരിക്കുന്നതുമായ കാര്യമാണ് ഇടുങ്ങിയതും കുറിയതും നേരിയതുമായ വേഷവിധാനം. നീളം കുറഞ്ഞതും നേരിയതായതിനാൽ തെളിഞ്ഞു കാണുന്നതും ഇടുങ്ങിയതുമായ വസ്ത്രങ്ങൾ നഗ്നത മറക്കാൻ പര്യാപ്തമല്ല. അതിലധികവും സ്ത്രീകൾക്കിടയിലോ മഹ്റമുകളായ (വിവാഹം നിഷിദ്ധമാക്കപ്പെട്ടവർ) കുടുംബാംഗങ്ങൾക്കിടയിലോ പോലും ധരിക്കാൻ കൊള്ളാത്തവയാണ്. അവസാന കാലത്ത് ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്ന സ്ത്രീകൾ പ്രത്യക്ഷപ്പെടുന്നതിനെ സംബന്ധിച്ച് നബി(ﷺ) നമ്മെ അറിയിച്ചിട്ടുണ്ട്. നബി(ﷺ) പറഞ്ഞതായി അബൂഹുറൈറ(رَضِيَ اللَّهُ عَنْهُ) ഉദ്ദരിക്കുന്നു: 'നരകക്കാരായ രണ്ട് കൂട്ടരുണ്ട്, അവരെ ഞാൻ കണ്ടിട്ടില്ല. ഒരു വിഭാഗത്തോടൊപ്പം പശുവിൻ്റെ വാലു പോലത്തെ ചമ്മട്ടിയുണ്ട്, അതുകൊണ്ടവർ ജനങ്ങളെ അടിക്കുന്നു. (മറ്റൊരു വിഭാഗം) ഉടുത്ത നഗ്നകളും തലകൾ ഒട്ടകത്തിൻ്റെ പൂഞ്ഞ പോലെ ചാഞ്ഞും ചരിഞ്ഞും നടക്കുന്നവരുമാണ്. അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല, അതിൻ്റെ സുഗന്ധം പോലും അവർക്ക് ലഭിക്കുകയില്ല. അതിൻ്റെ സുഗന്ധമാവട്ടെ ഇത്രയിത്ര ദൂരത്തുനിന്നും അനുഭവപ്പെടുന്നതാണ്' (മുസ്ലിം 3/1680) അൽ-ബഖ്ത്:ഒട്ടകത്തിൻ്റെ നീണ്ട കഴുത്ത് വിവിധ ഭാഗങ്ങളിൽ താഴെ നിന്നും മുകളിലേക്ക് പിളർത്തിയ തരത്തിലുള്ള ചില സ്ത്രീകളുടെ വസ്ത്രവും ഇത്തരം നിഷിദ്ധമായ വസ്ത്രങ്ങളിൽ പെട്ടതാണ്. അവൾ ഇരിക്കുകയോ മറ്റോ ചെയ്താൽ അവളുടെ നഗ്നത മുഴുവൻ വെളിവാകും. അവിശ്വാസികളോട് സാദൃശ്യമാവലും അവർ ഉണ്ടാക്കിയ വൃത്തികേടുകളെ പിൻപറ്റലും കൂടിയാവുമ്പോൾ ഇതിൻ്റെ നിഷിദ്ധത കഠിനമാവുന്നു. അല്ലാഹുവിൽ ശരണം. മറ്റ് ഗുരുതരമായ കാര്യങ്ങൾ ഇവയാണ്: ശൃംഗാര ഗായകരുടെയും സംഗീതാലാപകരുടെയും സിനിമാ-സ്പോർട്സ് താരങ്ങളുടെയും ഫോട്ടോകളും, മദ്യക്കുപ്പികളുടെയും മതപരമായിത്തന്നെ നിഷിദ്ധകാര്യമായ ആത്മാവുള്ള ജീവികളുടെയും കുരിശുകളുടെയും, ക്ലബ്ബുകൾ, തോന്നിവാസ കേന്ദ്രങ്ങൾ എന്നിവയുടെയൊക്കെ ചിത്രങ്ങളും, മാന്യതക്കും പാതിവ്രത്യത്തിനും യോജിക്കാത്ത വൃത്തികെട്ട പദ പ്രയോഗങ്ങളുമൊക്കെ ചില ഡ്രസ്സുകളിൽ കണ്ടുവരുന്നു എന്നത് വളരെ ഗുരുതരമായ കാര്യമാണ്. പലപ്പോഴും ഇത്തരം പദപ്രയോഗങ്ങൾ അന്യഭാഷകളിലാണ് ഉണ്ടാവാറുള്ളത്.
മുടിയിൽ കൂട്ടിച്ചേർക്കൽ
അബൂബക്കർ(رَضِيَ اللَّهُ عَنْهُ)വിൻ്റെ മകൾ അസ്മാഅ്(رَضِيَ اللَّهُ عَنْها)യിൽ നിന്നും നിവേദനം.അവർ പറയുന്നു: 'നബി(ﷺ)യുടെ അടുക്കൽ ഒരു സ്ത്രീ വന്നു. അവർ പറഞ്ഞു: 'നബിയേ, എനിക്ക് മണവാട്ടിയായൊരു മകളുണ്ട്. രോഗം ബാധിച്ച് അവളുടെ തലയിലെ മുടിയെല്ലാം കൊഴിഞ്ഞുപോയി, ഞാനതിൽ (മുടി) കൂട്ടിച്ചേർക്കട്ടെയോ? അപ്പോൾ നബി(ﷺ) പറഞ്ഞു: 'മുടി കൂട്ടിച്ചേർക്കുന്നവളെയും ചേർക്കപ്പെടുന്നവളെയും അല്ലാഹു ശപിച്ചിരിക്കുന്നു' (മുസ്ലിം 3/1676) ജാബിർ ബിൻ അബ്ദുല്ല(رَضِيَ اللَّهُ عَنْهُ)വിൽ നിന്നും നിവേദനം, അദ്ദേഹം പറഞ്ഞു: 'സ്ത്രീ തൻ്റെ മുടിയോട് വല്ലതും കൂട്ടിച്ചേർക്കുന്നതിനെ നബി(ﷺ) കർശനമായി ആക്ഷേപിച്ചിരിക്കുന്നു' (മുസ്ലിം 3/1679) താൽക്കാലികമായി ഉപയോഗിക്കുന്ന വിഗ്ഗുകളും മറ്റും ഉപയോഗിക്കലും ഇത്തരം ഹറാമിൽപ്പെട്ടതാണ്. ചില സിനിമാ-നാടക നടന്മാരും നടികളുമൊക്കെ ചെയ്യുന്നപോലെ (കൃത്രിമ മുടി വെച്ചു കെട്ടുന്നതിനും സൗന്ദര്യ വർദ്ധനവിനും മറ്റുമായി പിശാചിൻ്റെ സഹയാത്രിണികൾ ബ്യൂട്ടി പാർലറുകളിലേക്കൊഴുകുകയാണിന്ന്. ധനത്തോടൊപ്പം ചാരിത്ര്യം കൂടി കവർന്നെടുക്കുന്ന ആധുനിക വേശ്യാലയങ്ങളാണ് ഇത്തരം കേന്ദ്രങ്ങൾ. വിവ:)
സ്ത്രീ പുരുഷന്മാർ സാദൃശ്യമാവൽ
അല്ലാഹു തൻ്റെ അടിമകൾക്ക് നിയമമാക്കിയതിൽപ്പെട്ടതാണ് പുരുഷൻ സൃഷ്ടിപ്പിൽത്തന്നെയുള്ള തൻ്റെ പുരുഷത്വവും സ്ത്രീ തൻ്റെ സ്ത്രീത്വവും കാത്തുസൂക്ഷിക്കുക എന്നത്. ഇതിലൂടെയല്ലാതെ മനുഷ്യ ജീവിതം ചൊവ്വായ മാർഗ്ഗത്തിലാവുകയില്ല. പുരുഷൻ സ്ത്രീയോടും സ്ത്രീ പുരുഷനോടും സാദൃശ്യമാവുക എന്നത് മനുഷ്യപ്രകൃതിക്ക് വിരുദ്ധവും കുഴപ്പങ്ങളുടെ വാതിലുകൾ തുറക്കലും സമൂഹത്തിലെ സമാധാനാന്തരീക്ഷം നശിപ്പിക്കലുമായിരിക്കും. ഇത് ഹറാമാണെന്നതാണ് മതവീക്ഷണം. കാരണം ഇത് ചെയ്യുന്നവനെ ശപിച്ചതായ മതപരമായ അധ്യാപനങ്ങൾ ഇത് ഹറാമാണെന്നാണ് കുറിക്കുന്നത്. കാരണം ഇത് വൻ പാപങ്ങളിൽപ്പെട്ടതാണ്. നബി(ﷺ) പറഞ്ഞതായി ഇബ്നു അബ്ബാസ്(رَضِيَ اللَّهُ عَنْهُ) ഉദ്ധരിക്കുന്നു: 'സ്ത്രീകളോട് സാദൃശ്യമാവുന്ന പുരുഷന്മാരെയും പുരുഷന്മാരോട് സാദൃശ്യമാവുന്ന സ്ത്രീകളെയും നബി(ﷺ) ശപിച്ചിരിക്കുന്നു' (ബുഖാരി) ഇബ്നു അബ്ബാസ് (റ) വിൽ നിന്നും ഉദ്ധരിക്കുന്നു 'സ്ത്രീ വേഷം കെട്ടുന്ന പുരുഷന്മാരെയും പുരുഷ വേഷം കെട്ടുന്ന സ്ത്രീകളെയും നബി(ﷺ) ശപിച്ചിരിക്കുന്നു' (ബുഖാരി) ചലനങ്ങളിലും അടക്കങ്ങളിലും നടത്തത്തിലും ശരീര വടിവുകൾ കാണിക്കുന്നതിലും സംസാരത്തിൽ സ്ത്രൈണത കാണിക്കുന്നതിലും വസ്ത്രധാരണത്തിലുമെല്ലാം സാദൃശ്യമാവൽ ഉണ്ടാകാവുന്നതാണ്. അതിനാൽ പുരുഷന്മാർക്ക് മാലകളും വളകളും പാദസരങ്ങളും കമ്മലുകളും അതു പോലത്തെ ആഭരണങ്ങളുമൊന്നും അണിയാൻ പാടുള്ളതല്ല. ചില ഗോത്രവർഗ്ഗക്കാരിലൊക്കെ ഇത് വളരെ പ്രചാരത്തിലുള്ളതായി കാണാം. അപ്രകാരം തന്നെ പുരുഷന് പ്രത്യേകമായ വസ്ത്രങ്ങൾ ധരിക്കാൻ സ്ത്രീക്കും പാടുള്ളതല്ല. മറിച്ച് രൂപത്തിലും ഭാവത്തിലുമെല്ലാം അവൾ പുരുഷനിൽ നിന്നും ഭിന്നത പുലർത്തേണ്ടതുണ്ട്. രണ്ട് വിഭാഗത്തെയും മറു വിഭാഗത്തിൻ്റെ വസ്ത്രങ്ങൾ ധരിക്കുന്നതിൽ നിന്നും വിലക്കിക്കൊണ്ട് വന്ന നബിവചനം തന്നെയാണ് ഇതിന്നാധാരം. അബൂഹുറൈറ(رَضِيَ اللَّهُ عَنْهُ) നിവേദനം ചെയ്ത ഹദീസിൽ കാണാം. നബി(ﷺ) പറഞ്ഞു: 'സ്ത്രീവേഷം ധരിക്കുന്ന പുരുഷനെയും പുരുഷവേഷം ധരിക്കുന്ന സ്ത്രീയെയും അല്ലാഹു ശപിച്ചിരിക്കുന്നു' (അബൂദാവൂദ് 4/355)
മുടിക്ക് കറുത്ത ചായംകൊടുക്കൽ
മുടിക്ക് കറുത്തചായം പൂശുന്നവരെ നബി(ﷺ) താക്കീത് ചെയ്തിരിക്കുന്നു. അതിനാൽത്തന്നെ ഇത് നിഷിദ്ധവുമാണ്. അദ്ദേഹം പറഞ്ഞു: 'പ്രാവിൻ്റെ മേടകൾ (മാറിലെ രോമങ്ങൾ) പോലെ തങ്ങളുടെ (താടി രോമങ്ങളും മറ്റും) കറുപ്പ് കൊണ്ട് ചായം കൊടുക്കുന്ന ഒരു വിഭാഗം അന്ത്യനാളിൽ ഉണ്ടാകും. അവർക്ക് സ്വർഗ്ഗത്തിൻ്റെ പരിമളം പോലും ലഭിക്കുകയില്ല' (അബൂദാവൂദ് 4/419) നര പ്രത്യക്ഷപ്പെട്ട അനേകം പേരിൽ ഇന്നിത് വ്യാപകമാണ്. അവർ കറുപ്പ് കൊണ്ട് തങ്ങളുടെ മുടിക്ക് നിറം കൊടുക്കുകയും അതിലൂടെ അവർ പല നാശങ്ങളിലേക്കും എത്തുകയും ചെയ്യുന്നു. അല്ലാഹുവിൻ്റെ സൃഷ്ടിപ്പിൽവഞ്ചനയും, മാറ്റംവരുത്തലും ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് വ്യക്തിയുടെ ജീവിതമാർഗ്ഗത്തിൽ ദുഷിച്ച സ്വാധീനം ചെലുത്തുമെന്നതിൽ സംശയമില്ല. അവനിൽ ഒരുതരം വഞ്ചന ഉണ്ടാകാം. നബി(ﷺ) തൻ്റെ നരകൾ 'ഹിന്ന' (മൈലാഞ്ചി) കൊണ്ടോ, അല്ലെങ്കിൽ മഞ്ഞനിറം കൊണ്ടോ ചുവപ്പ് നിറം കൊണ്ടോ അല്ലെങ്കിൽ കാപ്പിനിറം കൊണ്ടോ ആയിരുന്നു നിറം മാറ്റിയിരുന്നത്. മക്കാവിജയ ദിവസം അബൂഖുഹാഫയെ കൊണ്ടു വരപ്പെട്ടപ്പോൾ അദ്ദേഹത്തിൻ്റെ തലയും താടിയും വെളുപ്പിൻ്റെ കാഠിന്യത്താൽ വെള്ളരിപ്പ്രാവിൻ്റെ കഴുത്തിലെ രോമം പോലെയിരുന്നു. നബി(ﷺ) പറഞ്ഞു: 'എന്തുകൊണ്ടെങ്കിലും നിങ്ങൾ ഇത്(നിറ)വ്യത്യാസം വരുത്തുക, കറുപ്പ് നിങ്ങൾ ഒഴിവാക്കുക' (മുസ്ലിം 3/1663) സ്ത്രീക്കും ഇക്കാര്യത്തിൽ നിയമം പുരുഷനെപ്പോലെത്തന്നെയാണ്. തൻ്റെ നരയിൽ കറുപ്പുനിറം കൊടുക്കൽ അവൾക്കും പാടുള്ളതല്ല.
ജീവികളുടെ ചിത്രം വരക്കൽ
അബ്ദുല്ലാഹിബ്നു മസ്ഊദ് (رَضِيَ اللَّهُ عَنْهُ ) നിന്നും നിവേദനം. നബി (ﷺ) പറഞ്ഞു: 'അന്ത്യനാളിൽ ഏറ്റവും കഠിനമായ ശിക്ഷയുള്ളത് ചിത്രകാരന്മാർക്കാണ്' (ബുഖാരി) അബൂഹുറൈറ(ﷺ)വിൽ നിന്നും നിവേദനം. നബി(ﷺ) പറഞ്ഞു: 'അല്ലാഹു (تَعَالَى) പറഞ്ഞിരിക്കുന്നു. 'എൻ്റെ സൃഷ്ടിപ്പ് പോലെ സൃഷ്ടിക്കുവാൻ തുനിയുന്നവനേക്കാൾ വലിയ അക്രമി ആരുണ്ട്? എങ്കിൽ അവൻ അണുമണി സൃഷ്ടിക്കട്ടെ, അല്ലെങ്കിൽ അവനൊരു ധാന്യമണി സൃഷ്ടിക്കട്ടെ, അതുമല്ലെങ്കിൽ ഒരു ബാർലി സൃഷ്ടിക്കട്ടെ' (ബുഖാരി) ഇബ്നു അബ്ബാസ് (റ) വിൽ നിന്നും ഉദ്ധരിക്കുന്നു 'എല്ലാ മുസ്വവ്വിറുകളും (രൂപമുണ്ടാക്കുന്നവരും) നരകത്തിലാണ്. അവനുണ്ടാക്കിയ എല്ലാ രൂപങ്ങൾക്കും അന്ത്യനാളിൽ ആത്മാവ് നൽകപ്പെടും. അവകൾ കൊണ്ട് അവനെ നരകാഗ്നിയിൽ ശിക്ഷിക്കും.' (ബുഖാരി, മുസ്ലിം) ഇബ്നു അബ്ബാസ് (رَضِيَ اللَّهُ عَنْهُ) പറഞ്ഞു: 'നിനക്കത് അനിവാര്യമാണെങ്കിൽ നീ വൃക്ഷത്തെയും ആത്മാവില്ലാത്തവയെയും ഉണ്ടാക്കുക' (മുസ്ലിം 3/1671) ഈ ഹദീസുകളൊക്കെത്തന്നെയും മനുഷ്യൻ്റെയും നിഴലുള്ളതോ ഇല്ലാത്തതോ ആയ ജീവികളുടെയും ആത്മാവുള്ളതിൻ്റെയൊക്കെയും ചിത്രം വരക്കൽ നിഷിദ്ധമാണെന്ന് ഉണർത്തുന്നു. അത് പ്രിന്റ് ചെയ്തതാണെങ്കിലും വരഞ്ഞതാണെങ്കിലും കുഴച്ചുണ്ടാക്കിയതാണെങ്കിലും കൊത്തിയുണ്ടാക്കിയതാണെങ്കിലും വാർത്തതാണെങ്കിലും ശരി. ഇതെല്ലാം തന്നെ നിഷിദ്ധമാണെന്ന് ഹദീസിൽ ഉൾക്കൊള്ളുന്നു. മുസ്ലിം ശറഇൻ്റെ നിയമങ്ങൾക്ക് കീഴ്പ്പെടുകയാണ് ചെയ്യുക, അതിൽ തർക്കിക്കുകയില്ല. ചിലർ പറയുന്നു: 'ഞാനതിനെ ആരാധിക്കുന്നില്ല, അതിന് സുജൂദ് ചെയ്യുന്നില്ല. ചിത്രം വരക്കൽ (ഫോട്ടോയെടുക്കലും) കൊണ്ട് ഇക്കാലത്ത് ഉണ്ടായിട്ടുള്ള നാശങ്ങളെക്കുറിച്ച് ബുദ്ധിയുള്ളവർ ഉൾക്കാഴ്ചയുള്ള കണ്ണുകളോടെ നോക്കിക്കാണുകയും അതെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുകയാണെങ്കിൽ, ഈ ശരീഅത്തിൽ അത് നിഷിദ്ധമാക്കിയതിൻ്റെ യുക്തി നമുക്ക് മനസ്സിലാക്കാൻ കഴിയും. ലൈംഗികവികാരങ്ങളും ആഗ്രഹങ്ങളും ഇളക്കിവിടുകയായിരുന്നു ഇതിൻ്റെ അനന്തരഫലം. സമൂഹം അസാന്മാർഗ്ഗികതയിലും വൃത്തികേടുകളിലും പതിക്കുവാനും അത് കാരണമായിത്തീർന്നു. അതിനാൽ ആത്മാവുള്ള ഒന്നിൻ്റെയും ഫോട്ടോകൾ തൻ്റെ വീട്ടിൽ വെക്കാതിരിക്കലാണ് ഒരു മുസ്ലിമിന് കരണീയമായിട്ടുള്ളത്.കാരണം അത് തൻ്റെവീട്ടിൽ മലക്കുകൾ പ്രവേശിക്കുന്നത് തടയപ്പെടാൻ കാരണമാവും. നബി(ﷺ) പറഞ്ഞു: 'നായയോ ചിത്രങ്ങളോ (ഫോട്ടോകളോ) ഉള്ള വീട്ടിൽ മലക്കുകൾ പ്രവേശിക്കുകയില്ല' (ബുഖാരി 10/380) ചിലർ വീടുകളിൽ അവിശ്വാസികളുടെ ആരാധ്യ വസ്തുക്കളുടെ ഫോട്ടോകളും രൂപങ്ങളും വരെ വെക്കുന്നു. മത സഹിഷ്ണുത വളർത്താനും അലങ്കാരത്തിനുമൊക്കെ വേണ്ടിയാണത്രെ ഇത്. ഈ ആദരവ് മറ്റുള്ളതിനെക്കാൾ അപകടകരമാണ്. അതു പോലെത്തന്നെ (ചുമരിലും മറ്റും) ബന്ധിക്കപ്പെട്ടിട്ടുള്ള ഫോട്ടോകൾ അല്ലാത്തവയെക്കാൾ കഠിനമാണ്. എത്രയെത്ര ഫോട്ടോകളാണ് അതിരുവിട്ട ആദരവിലേക്കെത്തിച്ചത്. എത്രയെത്ര ഫോട്ടോകളാണ് ദുഃഖങ്ങൾ പുതുക്കിക്കൊണ്ടിരിക്കുന്നത്. എത്രയോ ചിത്രങ്ങളാണ് പെരുമ നടിക്കലിലേക്ക് കൊണ്ടെത്തിച്ചത്. ഫോട്ടോകൾ സൂക്ഷിക്കുന്നത് സ്മരണ നിലനിറുത്താനാണത്രെ. തൻ്റെ ബന്ധുവിൻ്റെയോ പ്രിയപ്പെട്ടവൻ്റെയോ സ്മരണ ഒരു മുസ്ലിം നിലനിറുത്തേണ്ടത് തൻ്റെ ഹൃദയത്തിലാണ്. അവർക്ക് പാപമോ ചനത്തിനും കാരുണ്യത്തിനുമായി പ്രാർത്ഥിക്കുകയാണ് വേണ്ടത് അതിനാൽത്തന്നെ അത്തരം മുഴുവൻ ചിത്രങ്ങളും എടുത്തുകളയുകയോ നശിപ്പിക്കുകയോ വേണം. ബുദ്ധിമുട്ടുള്ളതും കഠിനവുമായത് ഒഴികെ; എന്നാൽ നിഘണ്ടുക്കളിലോ ഉപകാരപ്രദമായ വല്ല പുസ്തകങ്ങളിലോ ജനങ്ങൾക്കിടയിൽ വ്യാപകമായ വല്ല വസ്തുക്കളുടെയും പാക്കിംഗുകളിലോ മറ്റോ ഉള്ള ചിത്രങ്ങളാണെങ്കിൽ അത് നീക്കംചെയ്യാൻ കഴിയുന്നത്ര ശ്രമിച്ചിട്ടും സാധ്യമായില്ലെങ്കിൽ അത്കൊണ്ട് പ്രശ്നമില്ല എന്നാൽ അത്തരം വസ്തുക്കളിൽ ത്തന്നെയുള്ള ദുഷിച്ച ചിത്രങ്ങളിൽ നിന്ന് ജാഗ്രത പാലിക്കുക. അതുപോലെത്തന്നെ ഐഡന്റിറ്റി കാർഡ് (പാസ്പ്പോർട്ട്)പോലെയുള്ള രേഖകൾക്കുള്ള ഫോട്ടോകൾ സൂക്ഷിക്കാവുന്നതാണ്. അതുപോലെ (ആദരിക്കപ്പെടേണ്ടുന്ന വല്ല ഫോട്ടോകളും) കാൽപ്പാദങ്ങൾ കൊണ്ട് ചവിട്ടി നിന്ദിക്കപ്പെടുമെന്ന് തോന്നുന്നുവെങ്കിൽ അതും എടുത്ത് സൂക്ഷിക്കാവുന്നതാണ്. നിങ്ങളുടെ കഴിവിൻ പ്രകാരം അല്ലാഹുവിനെ സൂക്ഷിക്കുക (തഗാബുൻ. 16)
കള്ളസ്വപ്നം
താൻ കാണാത്ത സ്വപ്നം കണ്ടുവെന്ന് കെട്ടിപ്പറയുന്നു ചിലർ. പേരും പ്രശസ്തിയും ലക്ഷ്യമാക്കിയോ സാമ്പത്തിക ലാഭം ഉദ്ദേശിച്ചോ അല്ലെങ്കിൽ തനിക്ക് ശത്രുതയുള്ളവരെ ഭയപ്പെടുത്താൻ വേണ്ടിയോ സാധാരണക്കാരായ അനേകം ആളുകൾ സ്വപ്ന വൃത്താന്തങ്ങളിൽ വിശ്വസിക്കുന്നവരും അതിനെ സത്യപ്പെടുത്തുന്നവരുമാണ്. ഇത്തരം കള്ളക്കഥകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ താക്കീത് വന്നിട്ടുണ്ട്. നബി -ﷺ- പറഞ്ഞു: 'ഒരാൾ തൻ്റെ പിതാവല്ലാത്ത ഒരാളിലേക്ക് ചേർത്ത് വിളിക്കപ്പെടുക എന്നതും തൻ്റെ കണ്ണിനെ താൻ കാണാത്തത് കാണിപ്പിക്കലും (കാണാത്തത് കണ്ടു എന്ന് പറയൽ) നബി (ﷺ) പറയാത്തത് അദ്ദേഹം പറഞ്ഞു എന്ന് പറയലും കള്ള ആരോപണങ്ങളിൽ ഏറ്റവും ഭയങ്കരമായതാണ്'. (ബുഖാരി) നബി -ﷺ- പറഞ്ഞു: 'താൻ കാണാത്ത ഒരു സ്വപ്നം കണ്ടുവെന്ന് ആരെങ്കിലും അവകാശപ്പെട്ടാൽ (പരലോകത്ത്) അവനെ രണ്ട് ഗോതമ്പ് മണികളെ തമ്മിൽ കൂട്ടിക്കെട്ടാൻ ഏൽപ്പിക്കുന്നതാണ്. അതാകട്ടെ അവനൊരിക്കലും സാധ്യമാവുകയുമില്ല' (ബുഖാരി) രണ്ട് ഗോതമ്പ് മണികളെ ബന്ധിപ്പിക്കൽ അസംഭവ്യമായ കാര്യമാണ്. പ്രവർത്തനത്തിൻ്റെ സ്വഭാവമനുസരിച്ചാണല്ലോ പ്രതിഫലവും.
ഖബറിന്മേരിൽ ഇരിക്കലും ചവിട്ടലും
അബൂഹുറൈറ (رَضِيَ اللَّهُ عَنْهُ) വിൽ നിന്നും ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു: നബി -ﷺ- പറഞ്ഞു: 'വസ്ത്രം കരിച്ച് തൻ്റെ തൊലിയിലേക്ക് ബാധിക്കുമാറ് നിങ്ങളിലൊരാൾ ഒരു തീക്കനലിന്മേൽ ഇരിക്കുന്നതാണ് അവൻ ഒരു ഖബറിന്മേൽ ഇരിക്കുന്നതിനെക്കാൾ ഉത്തമം' (മുസ്ലിം 2/667) തങ്ങളുടെ മയ്യിത്തിനെ മറവു ചെയ്യാനായി വരുന്ന ചിലർ യാതൊരു ശ്രദ്ധയുമില്ലാതെയും മറ്റു മയ്യിത്തുകളോട് ആദരവില്ലാതെയും പരിസരത്തുള്ള ഖബറുകളെ ചവിട്ടുന്നു. പലപ്പോഴും ചെരിപ്പിട്ടും ഇപ്രകാരം ചവിട്ടുന്നു. ഇതിൻ്റെ ഗൗരവം എത്രയെന്ന് പ്രവാചകൻ്റെ വാക്കുകളിൽ നമുക്ക് വ്യക്തമായി കാണാൻ സാധിക്കുന്നു. അദ്ദേഹം പറഞ്ഞു: 'ഞാൻ ഒരു തീക്കനലിന്മേൽ കൂടിയോ ഒരു വാളിന്മേൽ കൂടിയോ നടക്കലാണ്, അല്ലെങ്കിൽ എൻ്റെ ചെരിപ്പ് എൻ്റെ കാലുമായി തുന്നിച്ചേർക്കലാണ് ഒരു മുസ്ലിമിൻ്റെ ഖബറിന്മേൽക്കൂടി ഞാൻ നടക്കുന്നതിനേക്കാൾ എനിക്കിഷ്ടം' ( 1/499)ഇബ്നു മാജ ഇതാണ് ഈ വിഷയത്തിൻ്റെ അവസ്ഥയെങ്കിൽ ഖബറിട ഭൂമികൾ കൈയേറുകയും അതിന്മേൽ ബിസിനസ് സ്ഥാപനങ്ങളും അല്ലെങ്കിൽ ഭവനങ്ങളും മറ്റും നിർമ്മിക്കുന്നവരുടെ അവസ്ഥയെന്തായിരിക്കും? അതുപോലെത്തന്നെ ചില ദുഷ്ടസ്വഭാവികൾ മലമൂത്ര വിസർജ്ജനത്തിന് ഖബറിനെ മറയാക്കുകയോ അല്ലെങ്കിൽ ഖബറിടത്തിൽ പ്രവേശിച്ച് ഖബറിന്മേൽ മലമൂത്രവിസർജ്ജനം ചെയ്യുകയും അവൻ്റെ മലം കൊണ്ടും മൂത്രം കൊണ്ടും മയ്യിത്തിനെ ശല്യപ്പെടുത്തുകയും ചെയ്യുന്നു. നബി(ﷺ) പറയുന്നു: 'ഖബറിനു മധ്യത്തിൽ അല്ലെങ്കിൽ മാർക്കറ്റിനു മധ്യത്തിൽ എൻ്റെ മലമൂത്രവിസർജ്ജനം ഞാൻ നിർവ്വഹിക്കുന്നത് ഞാൻ പരിഗണിക്കുന്നില്ല എന്നോ'? (ഇബ്നുമാജ) അതായത് ഖബറിന്മേൽ മലമൂത്ര വിസർജ്ജനം നടത്തുന്നത് അങ്ങാടിയിൽ ജനമധ്യേ മല മൂത്രവിസർജ്ജനം നടത്തുന്ന വഷളത്തത്തിന് തുല്യമാണെന്ന് വിവക്ഷ. ഖബ്റുകളിന്മേൽ പൊതുവെയും, ഒഴിവാക്കപ്പെട്ടതും തകർന്നതുമായ ഖബ്റുകളിന്മേൽ പ്രത്യേകിച്ചും മനപ്പൂർവ്വം മാലിന്യവസ്തുക്കൾ കൊണ്ടുപോയി തള്ളുന്നവരും ഇതേപോലെത്തന്നെ ഖബർ സിയാറത്തിൻ്റെ മര്യാദകളിൽപ്പെട്ടതാണ് ഖബർ സിയാറത്തിന് ചെന്നാൽ ഖബറുകൾക്കിടയിലൂടെ നടക്കുമ്പോൾ ചെരിപ്പുകൾ അഴിച്ച് വെക്കൽ
മൂത്ര വിസർജ്ജനത്തിന് മറ സ്വീകരിക്കാതിരിക്കൽ
മനുഷ്യന് ഉത്തമമായതാണ് കൊണ്ടു വന്നിട്ടുള്ളതെന്നത് ഈ ശരീഅത്തിൻ്റെ മേന്മകളിൽപ്പെട്ടതാണ്. അതിൽപ്പെട്ട ഒന്നാണ് നജസുകളെ നീക്കം ചെയ്യൽ. അതിനുവേണ്ടി വെള്ളം കൊണ്ട് ശൗച്യം ചെയ്യലും കല്ലുകൊണ്ട് ശൗച്യം ചെയ്യലും ഇസ്ലാം നിയമമാക്കി. അതോടൊപ്പം ശുദ്ധിയും വൃത്തിയും ഉണ്ടാവുന്ന അതിൻ്റെ രൂപവും പഠിപ്പിച്ചു. മലമൂത്ര വിസർജ്ജനശേഷമുള്ള ശുദ്ധീകരണത്തിലും തൻ്റെ വസ്ത്രവും ശരീരവും മലിനമാവാതെ സൂക്ഷിക്കുന്നതിലും ചിലർ വളരെ അലംഭാവം കാണിക്കുന്നു. ഇത് അവരുടെ നമസ്കാരം സ്വീകരിക്കപ്പെടാതിരിക്കാൻ കാരണമാവുന്നു. ഇത് ഖബർ ശിക്ഷക്കുള്ള കാരണങ്ങളിലൊന്നാണെന്ന് നബി(ﷺ) അരുളിച്ചെയ്തു. ഇബ്നു അബ്ബാസ്(رَضِيَ اللَّهُ عَنْهُ)വിൽ നിന്നും നിവേദനം. 'നബി(ﷺ) മദീനയിലെ ഒരു ചുമരിനടുത്തുകൂടെ നടന്നുപോകവെ, ഖബറുകളിൽ ശിക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന രണ്ടാളുകളുടെ ശബ്ദം അദ്ദേഹം കേട്ടു. അപ്പോൾ നബി(ﷺ) പറഞ്ഞു: 'അവർ രണ്ടുപേരും ശിക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒരു വൻപാപത്തിനല്ല അവർ ശിക്ഷിക്കപ്പെടുന്നത്. ശേഷം അദ്ദേഹം പറഞ്ഞു: അതേ. (മറ്റൊരു റിപ്പോർട്ടിൽ തീർച്ചയായും അത് വലിയപാപം തന്നെയാണ് എന്നുമുണ്ട്). അവരിൽ ഒരുവൻ തൻ്റെ മൂത്രത്തിൽ നിന്നും മറ സ്വീകരിച്ചിരുന്നില്ല. അപരൻ ഏഷണിയുമായി നടക്കുന്നവനായിരുന്നു' (ബുഖാരി) നബി(ﷺ) അറിയിക്കുകയുണ്ടായി. ഖബർ ശിക്ഷയിൽ ബഹുഭൂരിഭാഗവും മൂത്രം കാരണമായാണ്' (അഹ്മദ് 2/326) തുറന്ന സ്ഥലത്ത് മൂത്രം ഒഴിക്കുന്നതും മൂത്രം അവസാനിക്കുന്നതിന് മുമ്പ് മുറിച്ച് ധൃതിയിൽ പോവുന്നതും മൂത്രം ശരീരത്തിലേക്കും വസ്ത്രത്തിലേക്കും തെറിക്കുന്നത് സൂക്ഷിക്കാതിരിക്കുന്നതും മൂത്രവിസർജ്ജന ശേഷം ശുചീകരിക്കാതിരിക്കുന്നതും അതിൽ അലംഭാവം കാണിക്കുന്നതുമെല്ലാം ഇതിൽപ്പെടുന്നു. ഇക്കാലത്ത് അവിശ്വാസികളോട് സാദൃശ്യമായിക്കൊണ്ട് ചില സ്ഥലങ്ങളിൽ ചുറ്റുമറയില്ലാതെ ചുമരുകളിൽ പിടിപ്പിക്കപ്പെട്ട മൂത്രമൊഴിക്കാനുള്ള ക്ലോസറ്റുകൾ കാണാം. മൂത്രവിസർജ്ജനം ആവശ്യമുള്ളവൻ വരുന്നു, വരുന്നവരുടെയും പോവുന്നവരുടെയും മുമ്പിൽ ലജ്ജയില്ലാതെ നിന്നുകൊണ്ട് അതിൽ മൂത്രമൊഴിക്കുന്നു,ശേഷം ആ നജസോടെത്തന്നെ (വൃത്തിയാക്കാതെ) വസ്ത്രം വലിച്ചുടുക്കുകയും ചെയ്യുന്നു. ഇവൻ ഇവിടെ ഹറാമായ രണ്ട് മ്ലേച്ചവൃത്തികളെ ഒരുമിച്ച് ചെയ്തിരിക്കുകയാണ്. ഒന്ന്, ആളുകളുടെ കാഴ്ചയിൽ നിന്നും അവൻ തൻ്റെ നഗ്നത മറച്ചില്ല. രണ്ട്, അവൻ തൻ്റെ മൂത്രത്തിൽ നിന്നും ശുദ്ധിയായില്ല.
സംസാരം ഒളിഞ്ഞുകേൾക്കൽ
അല്ലാഹു തആലാ പറഞ്ഞു: 'നിങ്ങൾ രഹസ്യാന്വേഷണം നടത്തരുത്' (ഹുജുറാത്ത്: 11) ഇബ്നു അബ്ബാസ് (رَضِيَ اللَّهُ عَنْهُ)വിൽ നിന്നും നിവേദനം: നബി(ﷺ) പറഞ്ഞു: 'ഒരു വിഭാഗത്തിൻ്റെ സംസാരം അവർക്കിഷ്ടമില്ലാതെ ആരെങ്കിലും ഒളിഞ്ഞുകേട്ടാൽ അന്ത്യനാളിൽ അവൻ്റെ കാതുകളിൽ ഈയം ഉരുക്കിയൊഴിക്കപ്പെടുന്നതാണ്' (ത്വബ്റാനി)
കട്ടു കേൾക്കുന്ന സംസാരം അവർക്ക് ദോഷം വരുത്താനായി
മറ്റുള്ളവരിലേക്ക് എത്തിച്ചുകൊടുക്കുന്നത് നിമിത്തം ചാര വൃത്തിയോടൊപ്പം ഒരു കുറ്റം കൂടെ അധികരിപ്പിച്ചു. ഇവൻ പ്രവാചകൻ(ﷺ)യുടെ താക്കീതിൽ ഉൾപ്പെടുകയും ചെയ്യുന്നു: ഏഷണിയുമായി നടക്കുന്നവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. (ബുഖാരി
അൽ-ഖത്താത്ത്: ജനങ്ങളുടെ സംസാരം അവർ അറിയാതെ തന്നെ ശ്രദ്ധിക്കുന്നവൻ.
അയൽവാസിയെ ഉപദ്രവിക്കൽ
അയൽവാസികളെക്കുറിച്ച് അല്ലാഹു അവൻ്റെ ഗ്രന്ഥത്തിലൂടെ നമ്മോട് ഉപദേശിച്ചിട്ടുണ്ട്.: അല്ലാഹു പറയുന്നു: 'നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ലനിലയിൽ വർത്തിക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയൽക്കാരോടും അന്യരായ അയൽക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതു കൈകൾ ഉടമപ്പെടുത്തിയ അടിമകളോടും നല്ലനിലയിൽ വർത്തിക്കുക. പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല' (നിസാഅ് 36) അയൽവാസിയുടെ അവകാശത്തിൻ്റെ മഹത്വം കാരണത്താൽ തന്നെ അവനെ ഉപദ്രവിക്കുക എന്നത് നിഷിദ്ധങ്ങളിൽപ്പെട്ടതാണ്. പ്രവാചകൻ പറഞ്ഞതായി അബൂശുറൈഹ്(رَضِيَ اللَّهُ عَنْهُ) നിവേദനം ചെയ്യുന്നു: 'അല്ലാഹുവാണ് അവൻ വിശ്വാസിയാവുകയില്ല, അല്ലാഹുവാണ് അവൻ വിശ്വാസിയാവുകയില്ല, അല്ലാഹുവാണ് അവൻ വിശ്വാസിയാവുകയില്ല. അപ്പോൾ ചോദിക്കപ്പെട്ടു: 'അല്ലാഹുവിൻ്റെ ദൂതരെ ആരാണവൻ'? നബി(ﷺ) പറഞ്ഞു:'ഏതൊരുത്തൻ്റെ ഉപദ്രവത്തിൽ നിന്നും അവൻ്റെ അയൽവാസി നിർഭയനാവുന്നില്ലെയോ അവനാണവൻ' (ബുഖാരി) ഒരു അയൽക്കാരനെ മറ്റൊരു അയൽക്കാരൻ പുകഴ്ത്തുകയോ ആക്ഷേപിക്കുകയോ ചെയ്യുന്നത് അയൽവാസിക്ക് ചെയ്യുന്ന നന്മയുടെയും ഉപദ്രവത്തിൻ്റെയും അളവു കോലായാണ് നബി(ﷺ) എണ്ണിയത്. ഇബ്ന് മസ്ഊദ് (رَضِيَ اللَّهُ عَنْهُ) വിൽ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: ഒരാൾ നബി(ﷺ) യോട് പറഞ്ഞു: 'ഞാൻ (ഒരാൾക്ക്) നന്മയോ തിന്മയോ ചെയ്താൽ അത് എനിക്കെങ്ങനെ അറിയാൻ സാധിക്കും?. അപ്പോൾ നബി(ﷺ) പറഞ്ഞു: നിൻ്റെ അയൽക്കാർ നിന്നെക്കുറിച്ച് നീ ഗുണം ചെയ്തുവെന്നാണ് പറയുന്നതെങ്കിൽ നീ ചെയ്തത് ഗുണമാണ്, നീ ഉപദ്രവം ചെയ്തുവെന്നാണവർ പറയുന്നതെങ്കിൽ നീചെയ്തത് ഉപദ്രവമാണ് (അഹ്മദ് 1/402)
അയൽവാസിയോടുള്ള ഉപദ്രവത്തിന് വ്യത്യസ്ത രൂപങ്ങളുണ്ട്. അതിൽപ്പെട്ട ചിലതാണ്
തുല്യപങ്കാളിത്തമുള്ള ഒരു അതിർത്തിയിൽ (മതിലിൽ) മരവും മറ്റും നട്ടുപിടിപ്പിക്കുക, അല്ലെങ്കിൽ അവരുടെ അനുവാദം കൂടാതെ അതിന്മേൽ വല്ലതും പടുത്തുണ്ടാക്കുകയോ മറ്റോ ചെയ്ത് അവർക്ക് വെളിച്ചവും വായുവും മറ്റും തടയുക, അല്ലെങ്കിൽ അവരുടെ വീട്ടിലേക്ക് ജനാലയും മറ്റും തുറന്നിടുകയോ അവരുടെ രഹസ്യങ്ങൾ എത്തിനോക്കുകയോ ചെയ്യുക, അല്ലെങ്കിൽ അട്ടഹാസങ്ങൾ കൊണ്ടും ശല്യമുണ്ടാക്കുന്ന മറ്റു ശബ്ദങ്ങൾ കൊണ്ടും അവരെ ബുദ്ധിമുട്ടിക്കുക പ്രത്യേകിച്ചും ഉറക്കത്തിൻ്റെയും വിശ്രമത്തിൻ്റെയും വേളകളിൽ. അല്ലെങ്കിൽ അവൻ്റെ മക്കളെ അടിക്കുക അല്ലെങ്കി ൽ ചപ്പു ചവറുകളും മറ്റും അവരുടെ വീട്ടുപടിക്കലും മറ്റും ഉപേക്ഷിക്കുക പോലെയുള്ളതെല്ലാം അതിനുദാഹരണങ്ങളാണ്. ഉപദ്രവം അയൽവാസിയുടെ അവകാശങ്ങളുമായി ബന്ധപ്പെട്ടതാണെങ്കിൽ പാപത്തിൻ്റെ ഗൗരവം കൂടുകയും ഇരട്ടിപ്പിക്കപ്പെടുകയും ചെയ്യും. നബി(ﷺ) പറഞ്ഞു: 'ഒരാൾ തൻ്റെ അയൽവാസിയുടെ ഭാര്യയുമായി വ്യഭിചരിക്കുന്നതിനെക്കാൾ അയാൾക്ക് കൂടുതൽ യോജിക്കുന്നത് പത്ത് വേശ്യകളുമായി വ്യഭിചരിക്കലാണ്. ഒരാൾ തൻ്റെ അയൽവാസിയുടെ വീട്ടിൽ നിന്നു മോഷ്ടിക്കുന്നതിനെക്കാൾ അയാൾക്ക് യോജിക്കുന്നത് മറ്റ് പത്ത് വീടുകളിൽ നിന്ന് മോഷ്ടിക്കലാണ്' (ബുഖാരി, അദബുൽ മുഫ്റദ്) ചില വഞ്ചകർ തൻ്റെ അയൽക്കാരൻ്റെ അഭാവത്തിൽ അയാളുടെ വീട്ടിൽ പ്രവേശിക്കുകയും അയാളുടെ രാത്രിയിലെ ഊഴം ഉപയോഗപ്പെടുത്തുകയും അവിടെ കുഴപ്പം ഉണ്ടാക്കുകയും ചെയ്യുന്നു. വേദനാജനകമായ ഒരു ദിവസ ത്തിലെ ശിക്ഷയാകുന്ന നാശം അവനെ കാത്തിരിക്കുന്നു.
വസ്വിയ്യത്തിൽ കളങ്കം ചെയ്യൽ
ഉപദ്രവിക്കാതിരിക്കുക, ഉപദ്രവം ഏറ്റുവാങ്ങാതിരിക്കുക എന്നത് ശരീഅത്തിൻ്റെ അടിസ്ഥാന തത്വങ്ങളിൽപ്പെട്ടതാണ്. അത്തരം ഉപദ്രവങ്ങൾക്കുദാഹരണമാണ് നിയമാനുസൃത അനന്തരാവകാശികളോട് ദ്രോഹം ചെയ്യൽ. ഇത്തരക്കാരെക്കുറിച്ച് പ്രവാചകൻ താക്കീത് ചെയ്തിരിക്കുന്നു. അദ്ദേഹം പറയുന്നു: 'ആരെങ്കിലും ഉപദ്രവിച്ചാൽ അല്ലാഹു അവനെയും ഉപദ്രവിക്കും, ആരെങ്കിലും ഞെരുക്കമുണ്ടാക്കിയാൽ അല്ലാഹു അവന്നും ഞെരുക്കമുണ്ടാക്കും' (അഹ്മദ് 3/453) വസ്വിയ്യത്തിലുള്ള ദ്രോഹത്തിൽപ്പെട്ടതാണ് ഒരാൾക്ക് ശറഇയായി ലഭിക്കേണ്ട അനന്തരാവകാശം തടയുന്നത്, അല്ലെങ്കിൽ ശരീഅത്ത് നിയമമാക്കിയ രീതിയിലല്ലാതെ ഒരു അനന്തരാവകാശിക്ക് വസ്വിയ്യത്ത് ചെയ്യുന്നത്. അല്ലെങ്കിൽ മൂന്നിലൊന്നിൽ കൂടുതൽ വസ്വിയത്ത് ചെയ്യുന്നതുമെല്ലാം. ഇസ്ലാമിക ശരീഅത്ത് നിലവിലില്ലാത്ത രാജ്യങ്ങളിൽ ശരീഅത്ത് അനുസരിച്ചല്ലാതെ ജഡ്ജി വിധിക്കുന്നതിനാൽ അല്ലാഹു നിശ്ചയിച്ചിട്ടുള്ള ശറഇയായ അവകാശം അനന്തരാവകാശിക്ക് ലഭിക്കാതിരിക്കുകയും, വക്കീൽ എഴുതിയുണ്ടാക്കിയ കള്ള വസ്വിയ്യത്ത് നടപ്പിലാക്കാൻ വിധിക്കുകയും ചെയ്യുന്നു. അവരുടെ കരങ്ങൾ എഴുതിയുണ്ടാക്കിയതിൽ അവർക്ക് നാശം, അവർ സമ്പാദിച്ചതിലും അവർക്ക് നാശം.
പകിട കളി
ജനങ്ങൾക്കിടയിൽ ഇന്ന് വ്യാപകമായിട്ടുള്ളതും നടന്നുവരുന്നതുമായ കളികളിൽ പലതും നിഷിദ്ധമായവയാണ്. അതിൽപ്പെട്ട ഒന്നാണ് പകിടകളി. കളങ്ങളിലൂടെയും മറ്റും കരുക്കൾ ചലിപ്പിച്ചുകൊണ്ടുള്ള പല കളികളും ഇതെക്കുറിച്ച് നബി (ﷺ) ജാഗ്രതപ്പെടുത്തുകയുണ്ടായി. ഇത്തരം പകിടകളികൾ ചൂതാട്ടത്തിൻ്റെ വാതിലുകൾ തുറക്കുമെന്നതാണതിന് കാരണം. അദ്ദേഹം പറഞ്ഞു: 'ആരെങ്കിലും പകിട കളിച്ചാൽ അവൻ പന്നിയുടെ മാംസം കൊണ്ടും രക്തം കൊണ്ടും കൈക്ക് ചായം മുക്കിയവനെപ്പോലെയാണ്' (മുസ്ലിം 4/1770) നബി(ﷺ) പറഞ്ഞതായി അബൂമൂസ(رَضِيَ اللَّهُ عَنْهُ) റിപ്പോർട്ട് ചെയ്യുന്നു: ആർ പകിട കളിച്ചുവോ അവൻ അല്ലാഹുവിനോടും അവൻ്റെ ദൂതനോടും ധിക്കാരം കാണിച്ചു (അഹ്മദ് 4/394)
ശാപം ചൊരിയൽ
കോപം വന്നാൽ തങ്ങളുടെ നാവിനെ നിയന്ത്രിക്കാൻ കഴിയാത്തവരാണ് അനേകമാളുകൾ. അതോടെയവർ ശാപവാക്കുകൾ ചൊരിയുന്നു. മനുഷ്യനെയും മൃഗത്തെയും നിശ്ചല വസ്തുക്കളെയും ദിവസങ്ങളെയും സമയങ്ങളെയും അവർ ശപിക്കുന്നു. അല്ല, ചിലപ്പോൾ അവർ തങ്ങളെ സ്വന്തത്തെയും സ്വന്തം മക്കളെത്തന്നെയും ശപിക്കുന്നു. ഭർത്താവ് ഭാര്യയെയും മറിച്ചും ശപിക്കുന്നു. ഇത് വളരെ അപകടകരമായ വെറുക്കപ്പെട്ട ഒരു കാര്യമാണ്. നബി(ﷺ)പറഞ്ഞതായി അബൂസൈദ് ഥാബിത്ബ്നുള്ള്വഹ്ഹാക്ക് അൽ അൻസ്വാരീ(رَضِيَ اللَّهُ عَنْهُ) നിവേദനം ചെയ്യുന്നു: ഒരു വിശ്വാസിയെ ആരെങ്കിലും ശപിച്ചാൽ അവൻ അദ്ദേഹത്തെ കൊന്നതു പോലെയാണ്' (ബുഖാരി) സ്ത്രീകളിൽ നിന്ന് ശാപം കൂടുതലായി ഉണ്ടാവുന്നു എന്നത് അവർ നരകത്തിൽ പ്രവേശിക്കാൻ കാരണമാവുന്നതായി നബി(ﷺ) വ്യക്തമാക്കുകയുണ്ടായി. അതു പോലെത്തന്നെ ശാപം അധികരിപ്പിക്കുന്നവർ ഉയിർത്തെഴുന്നേൽപ്പുനാളിൽ ശുപാർശക്ക് അർഹരാവുകയുമില്ല. അതിനെക്കാളൊക്കെ വലിയ അപകടം ശാപം ചൊരിയുന്നവൻ അനർഹമായാണത് ചെയ്യുന്നതെങ്കിൽ അത് അവൻ്റെ മേൽത്തന്നെ മടങ്ങുന്നതാണ്.അപ്പോൾ അവൻ്റെ പ്രാർത്ഥന അവനെതിരെത്തന്നെയാവുന്നു.അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്നും അവൻ അകറ്റപ്പെടാൻ അവൻ്റെ പ്രാർത്ഥന തന്നെ കാരണമാവുന്നു.
വിലാപ അട്ടഹാസം
അടുത്തവർ മരണപ്പെട്ടാൽ ദുഃഖം പ്രകടിപ്പിക്കാൻ ചില സ്ത്രീകൾ ചെയ്യുന്നതും ശക്തമായി വെറുക്കപ്പെട്ടതുമായ കാര്യങ്ങളിൽപ്പെട്ടതാണ് മയ്യിത്തിൻ്റെ ഗുണഗണങ്ങൾ എടുത്ത് പറഞ്ഞ് അട്ടഹസിച്ച് കരയുകയും മുഖത്തടിക്കുകയുമൊക്കെ ചെയ്യൽ. അതുപോലെത്തന്നെ തലമുടിയഴിച്ചിട്ട് മാറത്തടിച്ച് കരയുകയും തല മുണ്ഡനം ചെയ്യുകയും ചെയ്യുന്നു. ഇതെല്ലാം തന്നെ അല്ലാഹുവിൻ്റെ വിധിയിൽ തൃപ്തിപ്പെടുന്നില്ല എന്നുള്ളതും തനിക്ക്ബാധിച്ച വിപത്തിലുള്ള ക്ഷമകേടുമാണ് വ്യക്തമാക്കുന്നത്. ഈ പ്രവർത്തി ചെയ്യുന്നവരെ പ്രവാചകൻ ശപിച്ചു അബൂ ഉമാമ(رَضِيَ اللَّهُ عَنْهُ)വിൽ നിന്നും നിവേദനം, അദ്ദേഹം പറയുന്നു: മുഖത്ത് മാന്തുന്നവളെയും മാറത്തടിക്കുന്ന (കുപ്പായം കീറുന്ന)വളെയും 'നാശമേ' എന്ന് വിലപിക്കുന്നവളെയും നബി(ﷺ) ശപിച്ചിരിക്കുന്നു' (ഇബ്നു മാജ 1/505) അബ്ദുല്ലാഹിബ്നു മസ്ഊദ് (رَضِيَ اللَّهُ عَنْهُ ) നിന്നും നിവേദനം. നബി (ﷺ) പറഞ്ഞു: 'കവിളത്തടിക്കുന്നവനും കുപ്പായം വലിച്ചുകീറുന്നവനും ജാഹിലിയ്യത്തിലെ ആർത്തവിലാപം നടത്തുന്നവനും നമ്മിൽ പെട്ടവനല്ല.' (മുസ്ലിം) (ബുഖാരി) നബി (ﷺ) പറഞ്ഞു 'മയ്യിത്തിൻ്റെ പേരിൽ ആർത്തട്ടഹസിച്ചവൾ മരിക്കുന്നതിന് മുമ്പായി തൗബ ചെയ്തില്ലെങ്കിൽ അന്ത്യനാളിൽ ഉരുക്കിയ ടാറിൻ്റെ ആവരണവും ശരീരം മുഴുവൻ ചൊറിയുന്ന ഒരു അങ്കിയുമായിട്ടായിരിക്കും അവൾ ഉയിർത്തെഴുന്നേൽക്കുക.' (മുസ്ലിം 934)
മുഖത്തടിക്കൽ, അടയാളം വെക്കൽ
ജാബിർ(رَضِيَ اللَّهُ عَنْهُ) നിവേദനം ചെയ്ത ഒരു ഹദീസിൽ 'മുഖത്ത് അടിക്കലും അടയാളം വെക്കലും നബി(ﷺ) വിരോധിച്ചിരിക്കുന്നു' (മുസ്ലിം 3/1673) പല പിതാക്കളും അധ്യാപകരും തങ്ങളുടെ മക്കളെയും വിദ്യാർത്ഥികളെയും കൈകൊണ്ടും മറ്റും മനപ്പൂർവ്വം മുഖത്ത് അടിക്കുന്നു. ചില ആളുകൾ തങ്ങളുടെ വേലക്കാരോടും ഈ ശൈലിയിൽ പെരുമാറുന്നു. മനുഷ്യന്ന് അല്ലാഹു ആദരിച്ച് നൽകിയ മുഖത്തെ നിന്ദിക്കലാണിത്. സമൂഹത്തിൽ നില നിൽക്കുന്ന പല പ്രധാന ബന്ധങ്ങളും നഷ്ടപ്പെടുത്തുന്നതിലേക്കാണ് പലപ്പോഴും അത് എത്തിക്കുക. ചിലപ്പോൾ ഖേദത്തിലേക്കും പ്രതിക്രിയ ആവശ്യപ്പെടുന്നതിലേക്കും അത് എത്തിച്ചേക്കും. അവനവൻ്റെ മൃഗത്തെ ഉടമസ്ഥന് തിരിച്ചറിയാൻ വേണ്ടിയും അതിനെ നഷ്ടപ്പെട്ടാൽ തനിക്ക് തിരിച്ചറിഞ്ഞ് തന്നിലേക്ക് തിരിച്ചെത്തിപ്പെടാൻ വേണ്ടിയും അവയുടെ മുഖത്ത് ചിലർ പ്രത്യേക അടയാളം വെക്കാറുണ്ട്. ചൂട് വെച്ച് പൊള്ളിക്കലും വേദനിപ്പിക്കലുമാണെന്നതിനാൽ ഇത് നിഷിദ്ധമാണ്. ഇത് തങ്ങളുടെ ഗോത്രത്തിൻ്റെ തിരിച്ചറിയാനുള്ള അടയാളമാണെന്നും മറ്റും ചിലർ ന്യായീകരിക്കുന്നു. അങ്ങനെയെങ്കിൽ മുഖത്തല്ലാത്ത മറ്റെവിടെയെങ്കിലും (ചൂട് വെക്കലല്ലാത്ത മറ്റ് വല്ലതും കൊണ്ട്) അടയാളം വെക്കാവുന്നതാണ്.
മുസ്ലിമുമായി പിണങ്ങി നിൽക്കൽ
മുസ്ലിംകൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുകയെന്നത് പിശാചിൻ്റെ കാൽപ്പാടുകളിൽപ്പെട്ടതാണ്. പിശാചിൻ്റെ കാൽപ്പാടുകൾ പിന്തുടരുന്ന അനേകം ആളുകൾ ശറഇയല്ലാത്ത കാരണങ്ങളാൽ മുസ്ലിംകളായ തങ്ങളുടെ സഹോദരങ്ങളെ വെടിഞ്ഞു (പിണങ്ങി) നിൽക്കുന്നു. ചിലപ്പോൾ സാമ്പത്തിക പ്രശ്നമായിരിക്കാം, അല്ലെങ്കിൽ നിസ്സാരമായ പ്രശ്നമായിരിക്കാം. ചിലപ്പോൾ ഈ പിണക്കം കാലങ്ങളോളം നീണ്ടു നിൽക്കുന്നു. അവനുമായി സംസാരിക്കുകയില്ലെന്ന് ശപഥം ചെയ്യുന്നു. അവൻ്റെ വീട്ടിൽ താൻ പ്രവേശിക്കുകയില്ലെന്ന് അവൻ നേർച്ചയാക്കുന്നു. വഴിയിൽ വെച്ച് കണ്ടു മുട്ടിയാൽ അവനിൽ നിന്നും തിരിഞ്ഞു കളയുന്നു. വല്ല സദസ്സിലും അവനുമായി സന്ധിച്ചാൽ അവൻ്റെ മുമ്പുള്ളവനും ശേഷമുള്ളവനും കൈ കൊടുക്കുകയും അവനെ വിട്ട് കടന്ന് പോവുകയും ചെയ്യുന്നു. ഇന്ന് ഇസ്ലാമിക സമൂഹത്തിൽ കാണുന്ന നിന്ദ്യയുടെ കാരണങ്ങളിലൊന്നാണിത്. അത്കൊണ്ട് തന്നെ ഈ വിഷയത്തിൽ ശറഇൻ്റെ വിധി ശക്തവും താക്കീത് ഗൗരവതരവുമാണ്. അബൂഹുറൈറ(رَضِيَ اللَّهُ عَنْهُ)ൽ നിന്നും ഉദ്ധരിക്കുന്നു നബി(ﷺ) പറഞ്ഞു: 'മുസ്ലിമായ തൻ്റെ സഹോദരനെ മൂന്ന് ദിവസത്തിൽ കൂടുതൽ പിണങ്ങി നിൽക്കാൻ ഒരു മുസ്ലിമിനും പാടുള്ളതല്ല. മൂന്ന് ദിവസത്തിൽ കൂടുതൽ വെടിഞ്ഞാൽ, ആ അവസ്ഥയിൽ മരണപ്പെട്ടാൽ അവൻ നരകത്തിൽ പ്രവേശിച്ചു' (അബൂദാവൂദ് 2/215) നബി(ﷺ) പറഞ്ഞതായി അബൂഖുർറാശിൽ അസ്ലമീ(رَضِيَ اللَّهُ عَنْهُ) നിവേദനം ചെയ്യുന്നു: 'ആരെങ്കിലും തൻ്റെ സഹോദരനെ ഒരു വർഷം വെടിഞ്ഞു നിന്നാൽ അവൻ അവൻ്റെ രക്തം ചിന്തിയവനെപ്പോലെയാണ്' (ബുഖാരി; അദബുൽ മുഫ്റദ്) മുസ്ലിംകൾക്കിടയിൽ ഭിന്നിപ്പുണ്ടാകുന്നതിന്ന് ഇത് കാരണമാവുന്നു. അല്ലാഹുവിൻ്റെ പാപമോചനത്തിൽ നിന്നും തടയപ്പെടുക എന്നതാണ് അതിൻ്റെ അനന്തരഫലം അബൂഹുറൈറ(رَضِيَ اللَّهُ عَنْهُ)വിൽ നിന്നും ഉദ്ധരിക്കുന്ന ഒരു ഹദീസിൽ നബി(ﷺ) പറയുന്നു: 'എല്ലാ വെള്ളിയാഴ്ചയും (എല്ലാ ആഴ്ചയിലും) രണ്ടു പ്രാവശ്യം, അഥവാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും ജനങ്ങളുടെ കർമ്മങ്ങൾ കാണിക്കപ്പെടും. അപ്പോൾ തൻ്റെ (വിശ്വാസിയായ) സഹോദരനുമായി അകൽച്ചയുള്ള ഒരു അടിമയുടേതൊഴികെ മുഴുവൻ വിശ്വാസികളായ അടിമകൾക്കും പൊറുത്തുകൊടുക്കപ്പെടും. അപ്പോൾ പറയപ്പെടും: 'ഈ രണ്ടു പേരെയും നിങ്ങൾ ഉപക്ഷിക്കുക, അവർ പരസ്പരം തിരിച്ചു വരുന്നതുവരെ (പിണക്കം തീരുന്നതുവരെ) അവരെ നിങ്ങൾ പിന്തിച്ചു നിർത്തുക'. (മുസ്ലിം 1/1988) തൻ്റെ സ്നേഹിതനിലേക്ക് തിരിച്ച് ചെന്ന് അവനോട് സലാം ചൊല്ലൽ തർക്കിച്ചുനിന്നിരുന്നവരിൽ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങിയവൻ്റെ കടമയാണ്.അവൻ്റെ കൂട്ടുകാരൻ അത് സ്വീകരിച്ചാലും അല്ല വിസമ്മതിച്ചാലും ശരി. പശ്ചാത്തപിച്ച് മടങ്ങിയവൻ്റെ ബാധ്യത അവൻ നിറവേറ്റി. ശേഷം അതിൻ്റെ കുറ്റം വിസമ്മതിച്ചവനുമാത്രമാണ്. നബി(ﷺ) പറഞ്ഞതായി അബൂ അയ്യൂബ്(رَضِيَ اللَّهُ عَنْهُ) പറയുന്നു: തൻ്റെ സഹോദരനെ മൂന്നിലധികം ദിവസത്തേക്ക് അകറ്റിനിർത്തൽ ഒരു മുസ്ലിമിന് അനുവദനീയമല്ല. രണ്ടു പേരും കണ്ടുമുട്ടുമ്പോൾ ഇവൻ ഇങ്ങോട്ടും, അവൻ അങ്ങോട്ടുമെന്ന രൂപത്തിൽ തിരിഞ്ഞു കളയുക (എന്നത് പാടില്ല). അവരിൽ ഏറ്റവും നല്ലവൻ ആദ്യം സലാം പറഞ്ഞു കൊണ്ട് തുടങ്ങുന്നവനാണ്. (ബുഖാരി) എന്നാൽ നമസ്കാരം ഒഴിവാക്കൽ, തോന്ന്യാസങ്ങളിൽ ഉറച്ചു നിൽക്കൽ പോലെയുള്ള ശറഇയായ കാരണങ്ങളുണ്ടെങ്കിൽ വിട്ടുനിൽക്കുന്നതുകൊണ്ട് തെറ്റ് ചെയ്തവന് പ്രയോജനമുണ്ടാക്കുകയും സത്യത്തിലേക്കവനെ തിരിച്ചെത്തിക്കാൻ കാരണമാവുകയും തൻ്റെ തെറ്റിനെക്കുറിച്ച് ബോധ്യപ്പെടാനത് കാരണമാക്കുകയും ചെയ്യുമെങ്കിൽ ആ വിട്ടു നിൽക്കൽ നിർബന്ധമായിത്തീരുന്നു. എന്നാൽ അത് കുറ്റവാളിയെ കൂടുതൽ അകറ്റാനും തൻ്റെ ധിക്കാരവും തിരിഞ്ഞുകളയലും അധികമാക്കാനും തൻ്റെ പാപങ്ങൾ വർദ്ധിപ്പിക്കുവാനുമല്ലാതെ അത് ഉപകരിക്കുന്നില്ലെങ്കിൽ വിട്ടുനിൽക്കുവാൻ ധൃതി കൂട്ടേണ്ടതില്ല. കാരണം, മതം ഉദ്ദേശിക്കുന്ന നന്മ അതിൽ യാഥാർത്ഥ്യമാവുന്നില്ല, മാത്രവുമല്ല അത് കുഴപ്പത്തെ വർദ്ധിപ്പിക്കുകയും ചെയ്യും. അപ്പോൾ നന്മ ചെയ്തുകൊണ്ടും ഉപദേശങ്ങളും താക്കീതുകളും നൽകിക്കൊണ്ടും അയാളുമായുള്ള ബന്ധം തുടരുക എന്നുള്ളതായിരിക്കും ശരിയായ നിലപാട്. ഇന്ന് വ്യാപകമായി കാണപ്പെടുന്ന ഹറാമുകളെക്കുറിച്ച പ്രതിപാദനത്തിൽ എനിക്ക് സാധ്യമായതാണിത്. ഇതിന് ഇവിടെ വിരാമം കുറിക്കുകയാണ്. വിഷയം ദൈർഘ്യമേറിയതാണ്. ഖുർആനിലും സുന്നത്തിലും പരാമർശിച്ചിരിക്കുന്ന ഒരു കൂട്ടം വിലക്കുകളുള്ള ഒരു പ്രത്യേക അധ്യായം ഞാൻ ഒറ്റയടിക്ക് നൽകി, അല്ലാഹു ഉദ്ദേശിച്ചാൽ വീണ്ടും വിശദീകരിക്കാം നമുക്കും നമ്മുടെ പാപങ്ങൾക്കുമിടയിൽ മറയിടാനാവശ്യമായ ഭയഭക്തിയും, അവൻ്റെ സ്വർഗ്ഗം നമുക്ക് ലഭിക്കാനാവശ്യമായ അവന്നുള്ള അനുസരണവും നമുക്ക് നൽകാനും, നമ്മുടെ പാപങ്ങളും നമ്മുടെ കാര്യങ്ങളിലുള്ള നമ്മുടെ ധൂർത്തും നമുക്ക് പൊറുത്ത് തരുവാനും, അല്ലാഹു അനുവദിച്ച് തന്നവകൊണ്ട് നിഷിദ്ധമായതിൽ നിന്നും വിട്ടു നിൽക്കാനും, അവൻ്റെ അനുഗ്രഹത്താൽ മറ്റുള്ളവരുടെ ആശ്രയത്തെത്തൊട്ട് നമ്മെ ധന്യരാക്കുവാനും, നമ്മുടെ പശ്ചാത്താപം അവൻ സ്വീകരിക്കുവാനും, നമ്മുടെ പാപങ്ങൾ കഴുകിക്കളയുവാനും അല്ലാഹുവിൻ്റെ ഉത്തമങ്ങളായ നാമങ്ങൾ കൊണ്ട് നാം അവനോട് ചോദിക്കുന്നു. തീർച്ചയായും അവൻ കേൾക്കുന്നവനും ഉത്തരമേകുന്നവനുമാണ്. മുഹമ്മദ് നബി (ﷺ)യിലും അവിടുത്തെ കുടുംബത്തിലും സഹചാരികളിലും അല്ലാഹുവിൻ്റെ സമാധാനവും രക്ഷയും വർഷിക്കുമാറാകട്ടെ ലോകരക്ഷിതാവായ അല്ലാഹുവിന് സ്തുതി!