الإسلام أصوله ومبادئه
يعرض الكتاب بأسلوب موجز وشامل أساسيات الدين الإسلامي، بما في ذلك العقيدة، والعبادة، والأخلاق. ويوضح كيفية خلق الكون والإنسان، وفضل التوحيد وضرورة اتباع الشريعة الإسلامية، والدعوة إلى الله على بصيرة، معتمدًا على الكتاب والسنة. يتناول أيضًا مكانة الإنسان في الإسلام وكرامته، وحقوق المرأة ومساواتها في الثواب والعقاب. الكتاب يهدف إلى تقديم فهم شامل ومبسط للإسلام لكل من يسعى للهدى والحق.
ഇസ്ലാം; അടിസ്ഥാനങ്ങളും പ്രാഥമിക പാഠങ്ങളും
ഗ്രന്ഥകർത്താവ്
ഡോ. മുഹമ്മദ് ബ്നു അബ്ദില്ലാഹ് ബ്നി സ്വാലിഹ് അസ്സുഹൈം
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻറെ നാമത്തിൽ
ആമുഖം
തീർച്ചയായും സർവ്വ സ്തുതികളും അല്ലാഹുവിനാകുന്നു. അവനെ നാം സ്തുതിക്കുന്നു. അവനോട് നാം സഹായം തേടുകയും, അവനോട് നാം പാപമോചനം തേടുകയും ചെയ്യുന്നു. നമ്മുടെ സ്വന്തത്തിൻ്റെ തിന്മകളിൽ നിന്നും, നമ്മുടെ പ്രവർത്തനങ്ങളിലെ തെറ്റുകളിൽ നിന്നും നാം അല്ലാഹുവിനോട് രക്ഷ തേടുന്നു. ആരെയെങ്കിലും അല്ലാഹു സന്മാർഗത്തിലാക്കിയാൽ അവനെ വഴികേടിലാക്കുന്ന ആരുമില്ല. ആരെയെങ്കിലും അവൻ വഴികേടിലാക്കിയാൽ അവനെ നേർവഴിക്ക് നയിക്കാനും ആരുമില്ല. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും, അവൻ മാത്രമേ ആരാധനക്ക് അർഹനായുള്ളൂവെന്നും, അവന് ഒരു പങ്കുകാരനുമില്ലെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. നബി -ﷺ- യുടെ മേൽ അല്ലാഹുവിൻ്റെ സ്വലാതും (അല്ലാഹുവിൻ്റെ സ്വലാത് എന്നാൽ ഉന്നതരായ മലക്കുകളുടെ സദസ്സിൽ അവൻ നബി -ﷺ- യെ പുകഴ്ത്തലാണ്) ധാരാളമായ സലാമും (അല്ലാഹുവിൽ നിന്നുള്ള രക്ഷ) ഉണ്ടാകട്ടെ.
അല്ലാഹു സർവ്വ ലോകരിലേക്കും അവൻ്റെ ദൂതന്മാരെ നിയോഗിച്ചിരിക്കുന്നു. അവർ വന്നെത്തിയതിന് ശേഷം അല്ലാഹുവിനെതിരെ ജനങ്ങൾക്ക് യാതൊരു ന്യായവും ബാക്കി വെക്കാതിരിക്കുന്നതിനത്രെ അത്. അതോടൊപ്പം അവൻ സന്മാർഗവും കാരുണ്യവും പ്രകാശവും ശമനവുമായി അവൻ്റെ വേദഗ്രന്ഥങ്ങൾ ഇറക്കുകയും ചെയ്തിരിക്കുന്നു. ആദ്യകാലഘട്ടങ്ങളിൽ നബിമാർ അവരുടെ ജനങ്ങളിലേക്ക് മാത്രം പ്രത്യേകമായാണ് നിയോഗിക്കപ്പെട്ടിരുന്നത്. ആ നബിമാരിൽ വിശ്വസിച്ച ജനങ്ങളോട് അവരുടെ വേദഗ്രന്ഥങ്ങൾ സംരക്ഷിക്കാൻ കൽപ്പിക്കപ്പെടുകയുമാണ് ചെയ്തിരുന്നത്. ഇക്കാരണത്താൽ തന്നെ അവരുടെ വേദഗ്രന്ഥങ്ങൾ നഷ്ടപ്പെട്ടു പോവുകയും, അവരുടെ മതവും മതവിധികളും മാറ്റത്തിരുത്തലുകൾക്കും കൈകടത്തലുകൾക്കും വിധേയമാക്കപ്പെടുകയും ചെയ്തു. കാരണം അവയെല്ലാം ഏതെങ്കിലും ഒരു പ്രത്യേക ജനവിഭാഗത്തിന് മാത്രമായി -ഒരു നിശ്ചിത കാലഘട്ടത്തിലേക്ക് വേണ്ടി- അവതരിപ്പിക്കപ്പെട്ടതായിരുന്നു.
പിന്നീട് മുഹമ്മദ് നബി -ﷺ- നിയോഗിക്കപ്പെട്ടു. അവിടുത്തേക്ക് മാത്രം പ്രത്യേകമായി കൊണ്ട് അല്ലാഹു അവിടുത്തെ നബിമാരുടെയും റസൂലുകളുടെയും അന്തിമനായി നിശ്ചയിച്ചു. അല്ലാഹു പറയുന്നു: "മുഹമ്മദ് നിങ്ങളുടെ പുരുഷന്മാരിൽ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിൻ്റെ ദൂതനും നബിമാരിൽ അന്തിമനുമാകുന്നു. " അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ ഗ്രന്ഥം മുഹമ്മദ് നബി -ﷺ- ക്ക് അല്ലാഹു നൽകി. സൃഷ്ടികളെ ഏൽപ്പിക്കാതെ, ഖുർആനിൻ്റെ സംരക്ഷണം അല്ലാഹു സ്വയം ഏറ്റെടുക്കുകയും ചെയ്തു. അല്ലാഹു പറയുന്നു: "തീർച്ചയായും നാമാണ് ആ ഉൽബോധനം (ഖുർആൻ) അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്." ഇതോടൊപ്പം ഈ മതവും ഇതിലെ വിധിവിലക്കുകളും അന്ത്യനാൾ സംഭവിക്കുന്നത് വരെ നിലനിൽക്കുന്നതാണെന്ന് അവൻ അറിയിക്കുകയും ചെയ്തു. ഇസ്ലാം അന്ത്യനാൾ വരെ നിലനിൽക്കുമെന്നതിനാൽ അതിലുള്ള വിശ്വാസവും, അതിലേക്കുള്ള പ്രബോധനവും, ആ മാർഗത്തിലുള്ള ക്ഷമയും അന്ത്യനാൾ വരെ തുടരുന്നതാണ്. അല്ലാഹുവിൻ്റെ റസൂൽ -ﷺ- യുടെയും, അവിടുത്തെ പിൻപറ്റിയവരുടെയും മാർഗം പരിശോധിച്ചാൽ അവരെല്ലാം ദൃഢബോധ്യത്തോടെ ഇസ്ലാമിക പ്രബോധനം നിർവച്ചിരുന്നവരായിരുന്നു എന്ന് കാണാൻ കഴിയും. ഇസ്ലാമിക പ്രബോധനത്തിൻ്റെ ഈ മാർഗരേഖ വിവരിച്ചു കൊണ്ട് അല്ലാഹു പറയുന്നു: "(നബിയേ,) പറയുക: ഇതാണ് എൻ്റെ മാർഗം. ദൃഢബോധ്യത്തോട് കൂടി അല്ലാഹുവിലേക്ക് ഞാൻ ക്ഷണിക്കുന്നു. ഞാനും എന്നെ പിൻപറ്റിയവരും. അല്ലാഹു എത്ര പരിശുദ്ധൻ! ഞാൻ (അവനോട്) പങ്കുചേർക്കുന്ന കൂട്ടത്തിലല്ല തന്നെ." അല്ലാഹുവിൻ്റെ മാർഗത്തിൽ നേരിടേണ്ടി വരുന്ന ഉപദ്രവങ്ങളിൽ ക്ഷമ കൈക്കൊള്ളാൻ അല്ലാഹു നബി -ﷺ- യോട് കൽപ്പിച്ചിട്ടുണ്ട്. "അതിനാൽ (നബിയേ!) താങ്കൾ ക്ഷമിക്കുക; ദൃഢനിശ്ചയത്തിൻ്റെ വക്താക്കളായ റസൂലുകൾ ക്ഷമിച്ചത് പോലെ." അല്ലാഹു പറഞ്ഞു: "(അല്ലാഹുവിൽ) വിശ്വസിച്ചവരേ! നിങ്ങൾ ക്ഷമിക്കുകയും ക്ഷമയിൽ മികവ് കാണിക്കുകയും, പ്രതിരോധ സന്നദ്ധരായിരിക്കുകയും ചെയ്യുക. നിങ്ങൾ അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം." അല്ലാഹു അറിയിച്ചു തന്ന മഹനീയമായ ഈ മാർഗം പിൻപറ്റുക എന്ന ഉദ്ദേശ്യത്തോടെയാണ് ഞാനീ ഗ്രന്ഥം -അല്ലാഹുവിലേക്കുള്ള ക്ഷണമായി- രചിച്ചിരിക്കുന്നത്. ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും വെളിച്ചം സ്വീകരിച്ചു കൊണ്ട് എഴുതിയ ഈ ഗ്രന്ഥത്തിൽ പ്രപഞ്ചത്തിൻ്റെയും മനുഷ്യൻ്റെയും സൃഷ്ടിപ്പിൻ്റെ ചരിത്രവും, മനുഷ്യർക്ക് അല്ലാഹു നൽകിയ ആദരവിനെ കുറിച്ചും, അവരിലേക്ക് അല്ലാഹു ദൂതന്മാരെ നിയോഗിച്ചതിനെ കുറിച്ചും, മുൻകാല മതങ്ങളെ കുറിച്ചും ചുരുക്കി വിവരിച്ചിട്ടുണ്ട്. ശേഷം ഇസ്ലാമിൻ്റെ അർത്ഥവും അതിൻ്റെ അടിസ്ഥാന സ്തംഭങ്ങളും ഞാൻ ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അതിനാൽ സന്മാർഗം ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവർക്കുള്ള വഴികാട്ടിയിതാ! ആരെങ്കിലും മോക്ഷവും രക്ഷയും ഉദ്ദേശിക്കുന്നെങ്കിൽ അവനുള്ള മാർഗം ഞാൻ ഈ ഗ്രന്ഥത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നബിമാരുടെയും റസൂലുകളുടെയും, നന്മയിലേക്ക് നയിക്കുന്നവരുടെയും മാർഗം പിൻപറ്റാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തിക്കും അവൻ്റെ വഴി ഈ ഗ്രന്ഥത്തിൽ കണ്ടെത്താൻ സാധിക്കും. ഇനി നബിമാരുടെ മാർഗത്തോട് വിമുഖത പുലർത്താനാണ് ആരെങ്കിലും ഉദ്ദേശിക്കുന്നതെങ്കിൽ അവൻ സ്വയം വിഡ്ഢിയായിരിക്കുന്നു. വഴികേടിൻ്റെ മാർഗത്തിലാണ് ഉറപ്പായും അവൻ പ്രവേശിച്ചിരിക്കുന്നത്. (1) അഹ്സാബ്: 40. വിശുദ്ധ ഗ്രന്ഥമായ ഖുർആനിൽ നിന്നുള്ള ഒരു വചനമാണ് ഇത്. ലോകങ്ങളുടെ സ്രഷ്ടാവായ അല്ലാഹു മുഹമ്മദ് നബി -ﷺ- ക്ക് മേൽ അവതരിപ്പിച്ച ഗ്രന്ഥമാണ് ഖുർആൻ. എൻ്റെ ഈ ഗ്രന്ഥത്തിൽ ഖുർആനിൽ നിന്നുള്ള അനേകം വചനങ്ങൾ നിങ്ങൾക്ക് വായിക്കാൻ കഴിയും. ഖുർആനിലെ വചനങ്ങൾക്ക് മുൻപ് 'അല്ലാഹു പറഞ്ഞു' എന്നോ സമാനമായ മറ്റു വാക്കുകളോ നൽകുന്നതാണ്. വിശുദ്ധ ഖുർആനിനെ കുറിച്ച് ഒരു സംക്ഷിപ്ത വിവരണം ഈ പുസ്തകത്തിലെ 95-100 പേജുകളിലും, 114-117 പേജുകളിലും വായിക്കാം. (2) ഹിജ്ർ: 9. (3) യൂസുഫ്:108. (4) അഹ്ഖാഫ്:35. (5) ആലു ഇംറാൻ: 200.
എല്ലാ മതസമൂഹങ്ങളും തങ്ങളുടെ വിശ്വാസത്തിലേക്ക് മറ്റു ജനങ്ങളെ ക്ഷണിക്കുന്നതായി കാണാം. തങ്ങളുടേത് മാത്രമാണ് സത്യമായ ആദർശമെന്നും, മറ്റുള്ളവ സത്യമല്ലെന്നും അവരെല്ലാം വിശ്വസിക്കുന്നുണ്ട്. ഓരോ വിശ്വാസത്തിൻ്റെയും വക്താക്കൾ തങ്ങളുടെ വിശ്വാസം പഠിപ്പിച്ച വ്യക്തിയെ പിൻപറ്റാനും, ആ മാർഗത്തിൻ്റെ നേതാവിനെ ആദരിക്കാനും ക്ഷണിക്കുന്നതായി കാണാം.
എന്നാൽ ഒരു മുസ്ലിം ഒരിക്കലും തൻ്റെ വ്യക്തിപരമായ ഒരു മാർഗത്തിലേക്കും ക്ഷണിക്കുന്നില്ല. കാരണം അവന് മാത്രം പ്രത്യേകമായ ഒരു വഴി അവനില്ല. അവൻ്റെ മതമെന്നാൽ അല്ലാഹു അവന് തൃപ്തിപ്പെട്ടു നൽകിയ അല്ലാഹുവിൻ്റെ മതം മാത്രമാകുന്നു. അല്ലാഹു പറയുന്നു: "തീർച്ചയായും അല്ലാഹുവിങ്കൽ മതമെന്നാൽ ഇസ്ലാം മാത്രമാകുന്നു." മനുഷ്യരിൽ പെട്ട ഒരാളെയും പൂജിക്കാൻ ഒരു മുസ്ലിം ക്ഷണിക്കുകയില്ല. അല്ലാഹുവിൻ്റെ മതമായ ഇസ്ലാമിൽ എല്ലാ മനുഷ്യരും തുല്ല്യരാണ്; അല്ലാഹുവിനോടുള്ള സൂക്ഷ്മതയുടെ അടിസ്ഥാനത്തിലല്ലാതെ അവർക്കിടയിൽ യാതൊരു വേർതിരിവുമില്ല. തങ്ങളുടെ രക്ഷിതാവായ അല്ലാഹുവിൻ്റെ മാർഗത്തിലേക്ക് മാത്രമാണ് ഒരു മുസ്ലിം ജനങ്ങളെ ക്ഷണിക്കുക. അവൻ്റെ ദൂതന്മാരെ വിശ്വസിക്കണമെന്നേ അവർ പറയൂ. നബിമാരിൽ അന്തിമനായ മുഹമ്മദ് നബി -ﷺ- യുടെ മേൽ അവതരിപ്പിക്കപ്പെട്ട, ജനങ്ങൾക്കെല്ലാം എത്തിച്ചു നൽകാൻ അവിടുത്തോട് കൽപ്പിക്കപ്പെട്ട, അല്ലാഹുവിൻ്റെ മതനിയമങ്ങളെ പിൻപറ്റണമെന്നാണ് അവർ പ്രബോധനം ചെയ്യുക. (6) ആലു ഇംറാൻ: 19.
അല്ലാഹു തൃപ്തിപ്പെട്ടു നൽകിയ, അവൻ്റെ ദൂതന്മാരിൽ അന്തിമനായ മുഹമ്മദ് നബി -ﷺ- യുടെ മേൽ അവതരിപ്പിക്കപ്പെട്ട ഇസ്ലാം മതത്തിലേക്ക് ക്ഷണിക്കുന്നതിനായി ഞാൻ രചിച്ച ഗ്രന്ഥമാണിത്. സന്മാർഗം സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു വഴികാട്ടിയും, സൗഭാഗ്യ ജീവിതം ഉദ്ദേശിക്കുന്നവർക്ക് ഒരു മാർഗദർശിയുമായിരിക്കും ഈ ഗ്രന്ഥം. അല്ലാഹു സത്യം! യഥാർത്ഥ സൗഭാഗ്യമാണ് നീ തേടുന്നതെങ്കിൽ -അത് അല്ലാഹുവിൻ്റെ മതത്തിൽ- ഇസ്ലാമിൽ മാത്രമേ നിനക്ക് കണ്ടെത്താൻ കഴിയൂ. അല്ലാഹുവിനെ തൻ്റെ രക്ഷിതാവായും, മുഹമ്മദ് നബി -ﷺ- യെ അല്ലാഹുവിൻ്റെ ദൂതനായും, ഇസ്ലാമിനെ തൻ്റെ മതമായും തൃപ്തിപ്പെട്ടവർക്കല്ലാതെ ജീവിതത്തിൽ ശാന്തിയും സമാധാനവും നേടിയെടുക്കാനും കഴിയില്ല. ഇസ്ലാം സ്വീകരിക്കാനുള്ള സൗഭാഗ്യം ലഭിച്ച ആയിരക്കണക്കിന് പേർ -പണ്ടും ഇന്നും എപ്പോഴും- ഒരു പോലെ സാക്ഷ്യം വഹിച്ച കാര്യമാണിത്. ജീവിതത്തിൻ്റെ യാഥാർത്ഥ്യത്തെ കുറിച്ച് തങ്ങൾക്ക് മനസ്സിലായത് ഇസ്ലാം സ്വീകരിച്ചതിന് ശേഷം മാത്രമാണെന്ന് എത്രയോ പേർ ഒരേ സ്വരത്തോടെ പറയുന്നു! ഇസ്ലാമിൻ്റെ തണലിൽ മാത്രമാണ് സൗഭാഗ്യത്തിൻ്റെ രുചി അവർക്ക് അനുഭവിച്ചറിയാൻ കഴിഞ്ഞതെന്നും അവർ അംഗീകരിക്കുന്നു. ചിന്തിച്ചു നോക്കൂ! ഏതൊരു മനുഷ്യനും സൗഭാഗ്യത്തിനായി ആഗ്രഹിച്ചു കൊണ്ടേയിരിക്കുന്നു. ശാന്തിയും സ്വസ്ഥതയുമാണ് അവൻ തേടിക്കൊണ്ടിരിക്കുന്നത്. ഈ ജീവിതത്തിന് പിന്നിലെ യാഥാർത്ഥ്യത്തെ കുറിച്ച് അവൻ അന്വേഷിച്ചു കൊണ്ടിരിക്കുന്നു. അതിനാൽ ഈ ഗ്രന്ഥം അല്ലാഹുവിൻ്റെ വഴിയിലേക്ക് -ഇസ്ലാമിലേക്ക്- ക്ഷണിക്കുന്നതിനായാണ് ഞാൻ രചിച്ചിരിക്കുന്നത്. അല്ലാഹു ഈ പ്രവർത്തനം നിഷ്കളങ്കമായ -അല്ലാഹുവിൻ്റെ തിരുവദനം മാത്രം പ്രതീക്ഷിച്ചു കൊണ്ടുള്ളതാക്കുവാൻ- ഞാൻ അവനോട് പ്രാർത്ഥിക്കുന്നു. ഈ ഗ്രന്ഥത്തിന് സ്വീകാര്യത നൽകപ്പെടാനും, ഈ ഗ്രന്ഥകർത്താവിന് ഇഹലോകത്തും പരലോകത്തും ഇത് ഉപകാരപ്രദമാകുന്നതിനും വേണ്ടി ഞാൻ അല്ലാഹുവിനോട് തേടുന്നു.
ഈ പുസ്തകം ഏതു ഭാഷയിലും വിവർത്തനം ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്യാൻ ഞാൻ അനുമതി നൽകുന്നു; മറ്റൊരു ഭാഷയിലേക്ക് വിവർത്തനം ചെയ്യുമ്പോൾ പാലിക്കേണ്ട മര്യാദകൾ അവർ പുലർത്തണമെന്ന ഒരേയൊരു നിബന്ധന മാത്രമേ എനിക്കുള്ളൂ.
അതോടൊപ്പം ഈ പുസ്തകത്തിൽ പറഞ്ഞതിനെ കുറിച്ച് എന്തെങ്കിലും തിരുത്തോ, വിമർശനമോ -അറബി ഭാഷയിലുള്ള ഇതിൻ്റെ മൂലകൃതിയിലോ, മറ്റു ഭാഷകളിലെ വിവർത്തനങ്ങളിലോ- ഉണ്ടെങ്കിൽ ഈ പുസ്തകത്തിൽ നൽകിയിട്ടുള്ള അഡ്രസ്സിൽ അക്കാര്യം -പ്രിയപ്പെട്ട വായനക്കാർ- എന്നെ അറിയിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
സ്തുതികൾ സർവ്വവും -ആദ്യവും അവസാനവും, അകത്തും പുറത്തും- അല്ലാഹുവിന് മാത്രമാകുന്നു. രഹസ്യത്തിലും പരസ്യത്തിലും അവന് തന്നെ സർവ്വ സ്തുതികളും. ആരംഭത്തിലും അന്ത്യത്തിലും അവന് തന്നെ സർവ്വ സ്തുതികളും. ആകാശങ്ങൾ നിറയെ, ഭൂമി നിറയെ, അല്ലാഹു ഉദ്ദേശിച്ച എന്തൊരു കാര്യമുണ്ടോ -അവയെല്ലാം നിറയെ- സ്തുതികൾ അല്ലാഹുവിനാകുന്നു. നമ്മുടെ നബിയായ മുഹമ്മദ് നബി -ﷺ- യുടെ മേൽ അല്ലാഹുവിൻ്റെ സ്വലാതും (പ്രശംസ) സലാമും (രക്ഷ) അന്ത്യനാൾ വരെ ഉണ്ടാകട്ടെ. അതോടൊപ്പം അവിടുത്തെ അനുചരന്മാരുടെ മേലും, നബി -ﷺ- യുടെ മാർഗത്തിൽ സഞ്ചരിക്കുകയും, അവിടുത്തെ വഴിയിൽ പ്രവേശിക്കുകയും ചെയ്തവരുടെ മേലും.
രചയിതാവ്
ഡോ. മുഹമ്മദ് ബ്നു അബ്ദില്ലാഹ് ബ്നി സ്വാലിഹ് അസ്സുഹൈം
രിയാദ് 13/10/1420 ഹിജ്റ. പോസ്റ്റ് ബോക്സ് നം: 1032, രിയാദ്വ്: 1342.
മറ്റൊരു വിലാസം: പോസ്റ്റ് ബോക്സ് നം: 6249, രിയാദ്വ് 11442.
മാർഗമെവിടെ?!
പ്രായം മുന്നോട്ടു പോവുകയും, ബുദ്ധി വെക്കുകയും ചെയ്യുമ്പോൾ മനുഷ്യൻ്റെ ചിന്തയിൽ അനേകം ചോദ്യങ്ങൾ ഉദിച്ചുയരുന്നുണ്ട്. 'ഞാൻ എവിടെ നിന്നാണ് വന്നത്?!', 'എന്തിനാണ് ഞാൻ ജനിച്ചു വീണത്?!', 'എങ്ങോട്ടാണ് എൻ്റെ പ്രയാണം?!' - സമാനമായ അനേകം ചോദ്യങ്ങൾ... ആരാണ് എന്നെ സൃഷ്ടിച്ചത്?! എൻ്റെ ചുറ്റുമുള്ള ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചതാരാണ്?! ആരുടേതാണ് ഈ പ്രപഞ്ചം?! ആരുടെ നിയന്ത്രണത്തിലാണ് അത് ചരിച്ചു കൊണ്ടിരിക്കുന്നത്?! ധാരാളം ചോദ്യങ്ങൾ...
മനുഷ്യന് സ്വയം ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കണ്ടെത്തുക സാധ്യമല്ല. ആധുനിക ശാസ്ത്രത്തിനും ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുവാൻ ശേഷിയില്ല. കാരണം ഇതെല്ലാം മതത്തിനും മതവിശ്വാസത്തിനും മാത്രം കൈകാര്യം ചെയ്യാൻ കഴിയുന്ന വിഷയങ്ങളാണ്. അതു കൊണ്ട് തന്നെ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന വ്യത്യസ്ത അഭിപ്രായങ്ങളും അനേകം അടിസ്ഥാനമില്ലാത്ത അന്ധവിശ്വാസങ്ങളും ധാരാളമായി പ്രചരിച്ചത് കാണാൻ കഴിയും. അവയെല്ലാം മനുഷ്യൻ്റെ പരിഭ്രാന്തിയും അവൻ്റെ അസ്വസ്ഥതയും വർദ്ധിപ്പിക്കാൻ മാത്രമേ സഹായിക്കൂ. അല്ലാഹു നേരായ മതത്തിലേക്ക് വഴികാണിച്ചു നൽകിയവനല്ലാതെ മറ്റൊരാൾക്കും ഈ ചോദ്യങ്ങൾക്ക് പരിപൂർണ്ണവും വ്യക്തവുമായ ഉത്തരങ്ങൾ കണ്ടെത്താൻ കഴിയില്ല. ഈ ചോദ്യങ്ങൾക്കും മറ്റനേകം സംശയങ്ങൾക്കും കൃത്യമായ ഉത്തരങ്ങൾ നൽകുന്നത് നേരായ മതവിശ്വാസം മാത്രമാണ്. കാരണം ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളെല്ലാം (മനുഷ്യന് കണ്ടെത്താൻ കഴിയാത്ത) അദൃശ്യവിവരങ്ങളിൽ പെട്ടതാണ്. ശരിയായ മതവിശ്വാസത്തിന് മാത്രമേ ഇവയിലെല്ലാം സത്യസന്ധവും യാഥാർത്ഥ്യവുമുള്ള ഉത്തരങ്ങൾ നൽകാൻ സാധിക്കൂ. കാരണം അത് മാത്രമാണ് പ്രപഞ്ചസ്രഷ്ടാവായ അല്ലാഹുവിൽ നിന്നുള്ളത്; അവൻ്റെ ദൂതന്മാരായ നബിമാർക്കും റസൂലുകൾക്കും അവൻ സന്ദേശം നൽകിയ ശരിയായ മതം അത് മാത്രമാണ്. അതിനാൽ ശരിയായ മതം ഏതാണെന്ന് കണ്ടെത്താൻ വേണ്ടി അന്വേഷണം നടത്തുക എന്നതും, അത് പഠിക്കുകയും, അതിൽ വിശ്വസിക്കുകയും ചെയ്യുക എന്നതും ഓരോ മനുഷ്യൻ്റെ മേലും നിർബന്ധമാണ്. അപ്പോൾ മാത്രമേ അവനെ ബാധിച്ചിരിക്കുന്ന പരിഭ്രാന്തി നീങ്ങിപ്പോവുകയും, അവൻ്റെ സംശയങ്ങൾ ദുരീകരിക്കപ്പെടുകയും, അവൻ നേരായ പാതയിലേക്ക് വഴി നയിക്കപ്പെടുകയും ചെയ്യുകയുള്ളൂ.
നിൻ്റെ മുൻപിലുള്ള ഈ പേജുകളിൽ -അല്ലാഹുവിൻ്റെ- നേരായ മാർഗത്തിലേക്ക് ഞാൻ നിന്നെ ക്ഷണിക്കുന്നു. അത് നിനക്ക് ബോധ്യപ്പെടുത്തി നൽകുന്ന തെളിവുകളും പ്രമാണങ്ങളും ഞാൻ നിൻ്റെ മുന്നിൽ വെക്കുന്നു. അവ നീ നിഷ്പക്ഷമായ മനസ്സോടെ -ചിന്തിച്ചും അവധാനത പുലർത്തിയും- പരിശോധനക്ക് വിധേയമാക്കുക.
അല്ലാഹുവിൻ്റെ അസ്തിത്വവും, അവൻ്റെ രക്ഷാകർതൃത്വവും ഏകത്വവും, ആരാധിക്കപ്പെടാനുള്ള അർഹതയും. (7) (7) ഈ വിഷയത്തിൽ കൂടുതൽ പഠനത്തിനായി പരിശോധിക്കുക: അഖീദതുസ്സ്വഹീഹ വമാ യുദാദുഹാ / ശൈഖ് അബ്ദുൽ അസീസ് ഇബ്നു ബാസ് (റഹി), അഖീദതു അഹ്ലിസ്സുന്ന വൽ ജമാഅഃ / ശൈഖ് മുഹമ്മദ് ഇബ്നു സ്വാലിഹ് അൽ ഉഥൈമീൻ.
അല്ലാഹുവിനെ നിഷേധിക്കുന്നവർ അനേകം ദൈവങ്ങളെ ആരാധിക്കുന്നുണ്ട്; അല്ലാഹുവിൻ്റെ സൃഷ്ടികളിൽ പെട്ട മരവും കല്ലും മനുഷ്യരും ഇത്തരത്തിൽ ആരാധിക്കപ്പെടുന്നുണ്ട്. ഇതു കൊണ്ടാണ് (ആരാണ് അല്ലാഹു എന്ന് അറിയുന്നതിന് വേണ്ടി) യഹൂദർ അല്ലാഹുവിൻ്റെ വിശേഷണത്തെ കുറിച്ച് നബി -ﷺ- യോട് ചോദിച്ചത്. അവർക്കുള്ള മറുപടിയായി കൊണ്ട് വിശുദ്ധ ഖുർആനിൽ അല്ലാഹു ഈ ആയത്തുകൾ അവതരിപ്പിച്ചു: "(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു സർവ്വരുടെയും ആശ്രയമായ, എന്നാൽ സ്വയം നിരാശ്രയനായ (സ്വമദ്) ആകുന്നു. അവൻ (ആർക്കും) ജന്മം നല്കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും." (8) തൻ്റെ അടിമകൾക്ക് തന്നെ പരിചയപ്പെടുത്തി കൊണ്ട് അല്ലാഹു പറഞ്ഞു: ''തീർച്ചയായും നിങ്ങളുടെ രക്ഷിതാവ് ആറുദിവസങ്ങളിലായി ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു. എന്നിട്ടവൻ സിംഹാസനത്തിനുമേൽ ആരോഹണം ചെയ്തിരിക്കുന്നു. രാത്രിയെകൊണ്ട് അവൻ പകലിനെ മൂടുന്നു. ദ്രുതഗതിയിൽ അത് പകലിനെ തേടിചെല്ലുന്നു. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും അവൻ്റെ കൽപനക്ക് വിധേയമാക്കപ്പെട്ട നിലയിൽ അവൻ സൃഷ്ടിച്ചിരിക്കുന്നു. അറിയുക: സൃഷ്ടിപ്പും ശാസനാധികാരവും അവന്ന് തന്നെയാണ്. ലോകരക്ഷിതാവായ അല്ലാഹു മഹത്വപൂർണ്ണനായിരിക്കുന്നു.'' (9) മഹോന്നതനായ അല്ലാഹു പറയുന്നു: "അല്ലാഹുവാകുന്നു നിങ്ങൾക്ക് കാണാവുന്ന അവലംബങ്ങൾ കൂടാതെ ആകാശങ്ങൾ ഉയർത്തി നിർത്തിയവൻ. പിന്നെ അവൻ സിംഹാസനത്തിനുമേൽ ആരോഹണം ചെയ്യുകയും, സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തിരിക്കുന്നു. എല്ലാം ഒരു നിശ്ചിത അവധി വരെ സഞ്ചരിക്കുന്നു. അവൻ സർവ്വതും നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു. നിങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടുന്നതിനെപ്പറ്റി നിങ്ങൾ ദൃഢബോധ്യമുള്ളവരായിരിക്കുന്നതിന് വേണ്ടി അവൻ ദൃഷ്ടാന്തങ്ങൾ വിവരിച്ചുതരുന്നു. അവനാണ് ഭൂമിയെ വിശാലമാക്കുകയും, അതിൽ ഉറച്ചു നിൽക്കുന്ന പർവ്വതങ്ങളും നദികളും ഉണ്ടാക്കുകയും ചെയ്തവൻ. എല്ലാ ഫലവർഗങ്ങളിൽ നിന്നും അവനതിൽ ഈരണ്ട് ഇണകളെ ഉണ്ടാക്കിയിരിക്കുന്നു. അവൻ രാത്രിയെക്കൊണ്ട് പകലിനെ മൂടുന്നു." ശേഷം അല്ലാഹു പറയുന്നു: "ഓരോ സ്ത്രീയും ഗർഭം ധരിക്കുന്നതെന്തെന്ന് അല്ലാഹു അറിയുന്നു. ഗർഭാശയങ്ങൾ കമ്മിവരുത്തുന്നതും വർദ്ധനവുണ്ടാക്കുന്നതും അവനറിയുന്നു. ഏതൊരു കാര്യവും അവൻ്റെ അടുക്കൽ ഒരു നിശ്ചിത തോതനുസരിച്ചാകുന്നു. അദൃശ്യത്തേയും ദൃശ്യത്തേയും അറിയുന്നവനും മഹാനും ഉന്നതനുമാകുന്നു അവൻ." (10) അല്ലാഹു പറഞ്ഞു: "(നബിയേ,) ചോദിക്കുക: ആരാണ് ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവ്? പറയുക: അല്ലാഹുവാണ്. ചോദിക്കുക: എന്നിട്ടും സ്വന്തത്തിന് തന്നെ ഉപകാരമോ ഉപദ്രവമോ ചെയ്യാൻ സ്വാധീനമില്ലാത്ത ചില രക്ഷാധികാരികളെ അല്ലാഹുവിന് പുറമെ നിങ്ങൾ സ്വീകരിച്ചിരിക്കുകയാണോ? പറയുക: അന്ധനും കാഴ്ചയുള്ളവനും തുല്യരാകുമോ? അഥവാ ഇരുട്ടുകളും വെളിച്ചവും തുല്യമാകുമോ? അതല്ല, അല്ലാഹുവിന് പുറമെ അവർ പങ്കാളികളാക്കി വെച്ചവർ, അവൻ സൃഷ്ടിക്കുന്നത് പോലെത്തന്നെ സൃഷ്ടി നടത്തിയിട്ട് (ഇരു വിഭാഗത്തിൻ്റെയും) സൃഷ്ടികൾ അവർക്ക് തിരിച്ചറിയാതാവുകയാണോ ഉണ്ടായത്? (നബിയേ!) അല്ലാഹുവാകുന്നു എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവ് എന്ന് പറയുക. അവൻ ഏകനും സർവ്വാധിപതിയുമാകുന്നു." (11) (8) സൂറ. ഇഖ്'ലാസ്. (9) അഅ്റാഫ്: 54. (10) റഅ്ദ്: 2,3,7,8. (11) റഅ്ദ്: 16.
അല്ലാഹു അവർക്കായി -തെളിവുകളും സാക്ഷ്യങ്ങളുമെന്നോണം- അവൻ്റെ ദൃഷ്ടാന്തങ്ങൾ സ്ഥാപിച്ചു നൽകിയിരിക്കുന്നു. അല്ലാഹു പറയുന്നു: ''അവൻ്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും. സൂര്യനോ ചന്ദ്രനോ നിങ്ങൾ പ്രണാമം ചെയ്യരുത്. അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന് നിങ്ങൾ പ്രണാമം ചെയ്യുക. നിങ്ങൾ അവനെയാണ് ആരാധിക്കുന്നതെങ്കിൽ." "...നീ ഭൂമിയെ വരണ്ടുണങ്ങിയതായി കാണുന്നു. എന്നിട്ട് അതിൽ നാം വെള്ളം വർഷിച്ചാൽ അതിന് ചലനമുണ്ടാവുകയും അത് വളരുകയും ചെയ്യുന്നു. ഇതും അവൻ്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. അതിന് ജീവൻ നല്കിയവൻ തീർച്ചയായും മരിച്ചവർക്കും ജീവൻ നല്കുന്നവനാകുന്നു. തീർച്ചയായും അവൻ ഏതുകാര്യത്തിനും കഴിവുള്ളവനാകുന്നു." (12) അല്ലാഹു പറയുന്നു: "ആകാശഭൂമികളുടെ സൃഷ്ടിയും, നിങ്ങളുടെ ഭാഷകളിലും വർണ്ണങ്ങളിലുമുള്ള അന്തരങ്ങളും അവൻ്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. തീർച്ചയായും അതിൽ വിജ്ഞാനികൾക്ക് ദൃഷ്ടാന്തങ്ങളുണ്ട്. രാത്രിയും പകലും നിങ്ങൾ ഉറങ്ങുന്നതും, അവൻ്റെ അനുഗ്രഹത്തിൽ നിന്ന് നിങ്ങൾ ഉപജീവനം തേടുന്നതും അവൻ്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ." (13) (12) ഫുസ്സ്വിലത്: 37,39. (13) റൂം:22,23.
ഭംഗിയുടെയും പൂർണ്ണതയുടെയും വിശേഷണങ്ങൾ അല്ലാഹുവിനുള്ളതായും അവൻ അറിയിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു: "അല്ലാഹു - അവനല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവൻ. എല്ലാം നിയന്ത്രിക്കുന്നവൻ. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവൻ്റെതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവൻ്റെ അനുവാദപ്രകാരമല്ലാതെ അവൻ്റെയടുക്കൽ ശുപാർശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവർക്ക് പിന്നിലുള്ളതും അവൻ അറിയുന്നു. അവൻ്റെ അറിവിൽ നിന്ന് അവൻ ഉദ്ദേശിക്കുന്നതല്ലാതെ (മറ്റൊന്നും) അവർക്ക് സൂക്ഷ്മമായി അറിയാൻ കഴിയില്ല. അവൻ്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവൻ ഉൾക്കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവൻ ഉന്നതനും മഹാനുമത്രെ." (14) അല്ലാഹു പറയുന്നു: "പാപം പൊറുക്കുന്നവനും പശ്ചാത്താപം സ്വീകരിക്കുന്നവനും കഠിനമായി ശിക്ഷിക്കുന്നവനും വിപുലമായ കഴിവുള്ളവനുമത്രെ അവൻ. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവങ്കലേക്ക് തന്നെയാകുന്നു മടക്കം." (15) അല്ലാഹു പറഞ്ഞു: "താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്തവനായ അല്ലാഹുവാണവൻ. രാജാധികാരമുള്ളവനും പരമപരിശുദ്ധനും (എല്ലാ ന്യൂനതകളിൽനിന്നും) മുക്തനും സത്യപ്പെടുത്തുന്നവനും മേൽനോട്ടം വഹിക്കുന്നവനും പ്രതാപിയും പരമാധികാരിയും മഹത്വമുള്ളവനും ആകുന്നു അവൻ. അവർ പങ്കുചേർക്കുന്നതിൽ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധൻ!" (16) (14) ബഖറ: 255. (15) ഗാഫിർ: 3. (16) ഹശ്ർ: 23.
ആരാധനക്കർഹനും, അങ്ങേയറ്റം യുക്തിമാനും, എല്ലാത്തിനും കഴിവുള്ളവനുമായ ഈ രക്ഷിതാവാണ് അല്ലാഹു. അവൻ്റെ അസ്തിത്വവും അവൻ സർവ്വരുടെയും രക്ഷിതാവാണെന്നതും, അവൻ മാത്രമാണ് ആരാധനകൾക്ക് അർഹതയുള്ളവനെന്നതും സ്ഥാപിക്കുന്ന അനേകം തെളിവുകളുണ്ട്. തൻ്റെ അടിമകൾക്ക് തന്നെ കുറിച്ച് അറിയിച്ചു നൽകുകയും, തൻ്റെ ദൃഷ്ടാന്തങ്ങളിലൂടെ അവർക്കുള്ള സാക്ഷ്യങ്ങളും പ്രമാണങ്ങളും സ്ഥാപിച്ചു നൽകുകയും, പൂർണ്ണതയുടെ വിശേഷണങ്ങൾ കൊണ്ട് തന്നെ വിശേഷിപ്പിക്കുകയും ചെയ്തവനാകുന്നു അല്ലാഹു. പ്രവാചകന്മാരുടെ മതസംഹിതകളും, മനുഷ്യൻ്റെ കേവല ബുദ്ധിയും, സൃഷ്ടിപ്രകൃതിയും അക്കാര്യം തെളിയിക്കുന്നുണ്ട്. അതോടൊപ്പം എല്ലാ ജനസമൂഹങ്ങളും അക്കാര്യത്തിൽ ഏകോപിക്കുകയും ചെയ്തിരിക്കുന്നു. ഈ പറഞ്ഞതിൽ ചിലത് ഇവിടെ നാം വിവരിക്കുന്നതാണ്. അല്ലാഹു ഉണ്ട് എന്നും, അവനാണ് സർവ്വരുടെയും രക്ഷിതാവ് എന്നും തെളിയിക്കുന്ന ദൃഷ്ടാന്തങ്ങൾ ആദ്യം നൽകാം.
1- ഈ പ്രപഞ്ചത്തിൻ്റെ സൃഷ്ടിപ്പും, അതിലുള്ള അത്ഭുതകരമായ സൃഷ്ടിവൈഭവവും.
ഗംഭീരമായ ഈ പ്രപഞ്ചത്താൽ ചുറ്റപ്പെട്ട നിലയിലാണ് -മനുഷ്യാ- നീ ജീവിക്കുന്നത്. ആകാശങ്ങളും നക്ഷത്രങ്ങളും ആകാശവീഥികളും, ഭൂമിയും അതിലെ തൊട്ടുതൊട്ടു കിടക്കുന്ന ഖണ്ഡങ്ങളും അവിടെ വളരുന്ന വ്യത്യസ്തങ്ങളായ ചെടികളും വൃക്ഷങ്ങളും അവയിൽ പൂത്തുതളിർക്കുന്ന ഫലങ്ങളുമെല്ലാം കൂടിയതാണ് ഈ പ്രപഞ്ചം. എല്ലാ സൃഷ്ടികളിലും നിനക്ക് രണ്ട് ഇണകളെയും കാണാൻ സാധിക്കും. ഈ പ്രപഞ്ചം സ്വയംഭൂവാവുക എന്നത് ഒരിക്കലും സാധ്യമല്ല. ഇതിനൊരു സ്രഷ്ടാവ് ഉണ്ടാവാതെ തരമില്ല. കാരണം ഈ പ്രപഞ്ചം തന്നെ സ്വയം അതിനെ സൃഷ്ടിക്കുക എന്നത് ഒരിക്കലും സംഭവ്യമല്ല. അപ്പോൾ ആരാണ് ഈ മനോഹരമായ സൃഷ്ടിപ്രപഞ്ചത്തെ രൂപപ്പെടുത്തിയവൻ?! അതിന് സൗന്ദര്യമാർന്ന ഈ പൂർണ്ണത നിശ്ചയിച്ചവൻ?! ആരാണ് വീക്ഷിക്കുന്നവർക്കെല്ലാം മഹത്തരമായ ദൃഷ്ടാന്തമായി തീരുന്ന രൂപത്തിൽ ഇവയെ സംവിധാനിച്ചത്?! ഏകനും സർവ്വാധികാരിയുമായ അല്ലാഹുവല്ലാതെ മറ്റാരുമല്ല! അവനല്ലാതെ മറ്റൊരു രക്ഷിതാവുമില്ല തന്നെ. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അല്ലാഹു പറയുന്നു: "അതല്ല, യാതൊരു വസ്തുവിൽ നിന്നുമല്ലാതെ അവർ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവർ തന്നെയാണോ സ്രഷ്ടാക്കൾ? അതല്ല, അവരാണോ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നത്? അല്ല, അവർ ദൃഢമായി വിശ്വസിക്കുന്നില്ല." (17) മൂന്ന് ആമുഖങ്ങൾ ഉൾക്കൊള്ളുന്നുണ്ട് ഈ ആയത്തുകൾ. അവ താഴെ പറയാം: (17) ത്വൂർ: 35-36.
1- അവർ ശൂന്യതയിൽ നിന്ന് സൃഷ്ടിക്കപ്പെട്ടതാണോ?!
2- അവർ തന്നെ അവരെ സ്വയം സൃഷ്ടിച്ചതാണോ?!
3- അവരാണോ ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചത്?!
അവർ ശൂന്യതയിൽ നിന്ന് സൃഷ്ടിക്കപ്പെട്ടതല്ല എങ്കിൽ, അവർ തങ്ങളെ സ്വയം സൃഷ്ടിച്ചതല്ല എങ്കിൽ, അവരല്ല ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചത് എങ്കിൽ... അവരെയും ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ച -ഏകനും സർവ്വ ശക്തനുമായ- ഒരു രക്ഷിതാവിനെ അംഗീകരിക്കുക എന്നത് തീർച്ചയായും നിർബന്ധമായി തീരും.
2- ശുദ്ധപ്രകൃതി.
ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ട് എന്നും, അവൻ അങ്ങേയറ്റം മഹത്വമുള്ളവനും, ഏറ്റവും വലിയവനും, ഏറ്റവും പ്രതാപമുള്ളവനും, സർവ്വതിനേക്കാളും പൂർണ്ണതയുള്ളവനുമാണ് എന്ന് അംഗീകരിക്കേണ്ട നിലയിലാണ് മനുഷ്യർ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. മനുഷ്യൻ്റെ ശുദ്ധപ്രകൃതിയിൽ കൊത്തിവെക്കപ്പെട്ടിരിക്കുന്ന കാര്യമാണിത്. ഗണിതശാസ്ത്രത്തിലെ പ്രാഥമിക പാഠങ്ങളേക്കാൾ ഹൃദയത്തിൽ ആഴത്തിൽ വേരൂന്നിയ കാര്യമാണിത്. അതിനാൽ ഒരാളുടെ ശുദ്ധപ്രകൃതി തീർത്തും വികൃതമാക്കപ്പെട്ടു കഴിയുകയോ, വ്യക്തമായ തെളിവുകളിൽ നിന്ന് മുഖം തിരിക്കാൻ കാരണമാകുന്ന സാഹചര്യങ്ങൾ അവനിൽ രൂപപ്പെടുകയോ ചെയ്താലല്ലാതെ അല്ലാഹു ഉണ്ട് എന്ന് തെളിവുകളിലൂടെ ഒരാൾക്ക് ബോധ്യപ്പെടുത്തി നൽകേണ്ടി വരില്ല. (18) അല്ലാഹു പറയുന്നു: "അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയിൽ സൃഷ്ടിച്ചിരിക്കുന്നുവോ, ആ ശുദ്ധപ്രകൃതി. അല്ലാഹുവിൻ്റെ സൃഷ്ടിപ്പിന് യാതൊരു മാറ്റത്തിരുത്തലുമില്ല. അതാകുന്നു നേരായ മതം." (19) നബി -ﷺ- പറഞ്ഞു: “ശുദ്ധപ്രകൃതിയിൽ ആയല്ലാതെ ഒരു കുഞ്ഞും ജനിച്ചു വീഴുന്നില്ല. അവൻ്റെ മാതാപിതാക്കളാണ് അവനെ യഹൂദനും നസ്രാണിയും മജൂസിയുമെല്ലാം ആക്കുന്നത്. (അവയവം മുറിഞ്ഞ) ഒട്ടകം പൂർണ്ണ ശരീരമുള്ള ഒട്ടകത്തിന് ജന്മം നൽകാറുള്ളത് പോലെ; ജനിച്ച ഒട്ടകത്തിൽ (അതിൻ്റെ മാതാവിനുള്ളത് പോലെ) എന്തെങ്കിലും മുറിഞ്ഞതായി നിങ്ങൾ കാണുന്നുണ്ടോ?!” ശേഷം അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയിൽ സൃഷ്ടിച്ചിരിക്കുന്നുവോ, ആ ശുദ്ധപ്രകൃതി. അല്ലാഹുവിൻ്റെ സൃഷ്ടിപ്പിന് യാതൊരു മാറ്റത്തിരുത്തലുമില്ല. അതാകുന്നു നേരായ മതം." (20) നബി -ﷺ- തന്നെ പറഞ്ഞു: “എൻ്റെ റബ്ബ് നിങ്ങൾക്ക് അറിവില്ലാത്തത് പഠിപ്പിച്ചു നൽകാൻ എന്നോട് കൽപിച്ചിരിക്കുന്നു. ഇന്ന് എൻ്റെ റബ്ബ് എന്നെ പഠിപ്പിച്ചവയിൽ പെട്ടതാണ് ഇക്കാര്യം: (അല്ലാഹു പറഞ്ഞിരിക്കുന്നു) എൻ്റെ അടിമക്ക് ഞാൻ നൽകിയ എല്ലാ സമ്പത്തും അനുവദനീയമാണ്. ഞാൻ എൻ്റെ അടിമകളെ എല്ലാവരെയും ഹനീഫുകളായാണ് സൃഷ്ടിച്ചത്. പിന്നീട് പിശാചുക്കൾ അവരുടെ അടുക്കൽ ചെന്ന് അവരെ തങ്ങളുടെ ദീനിൽ നിന്ന് റാഞ്ചിയെടുക്കുകയാണ് ചെയ്തത്. ഞാൻ അവർക്ക് അനുവദനീയമാക്കിയവയെ അവർ നിഷിദ്ധമാക്കി. ഞാൻ ഒരു തെളിവും അവതരിപ്പിച്ചിട്ടില്ലാത്തവരെ എനിക്ക് പങ്കാളികളാക്കാൻ (ശിർക്ക് ചെയ്യാൻ) അവരോട് (പിശാചുക്കൾ) കൽപിച്ചു.” (18) മജ്മൂഉൽ ഫതാവാ / ഇബ്നു തൈമിയ്യ:1/47, 49-73. കാണുക. (19) സൂറത്തു റൂം: 30. (20) ബുഖാരി: കിതാബുൽ ഖദർ എന്ന അദ്ധ്യായത്തിൽ, ബാബ്: 3, മുസ്ലിം: കിതാബുൽ ഖദർ എന്ന അദ്ധ്യായത്തിൽ: 2658. ഹദീഥിൻ്റെ പദം മുസ്ലിമിൽ നിന്നുള്ളതാണ്. (21) മുസ്നദു അഹ്മദ്:4/162, മുസ്ലിം: 2865, ഹദീഥിൻ്റെ പദം മുസ്ലിമിൽ നിന്നാണ്.
3- മനുഷ്യകുലത്തിൻ്റെ ഏകാഭിപ്രായം.
ഈ പ്രപഞ്ചത്തിനൊരു സ്രഷ്ടാവുണ്ട് -അതായത് ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവുണ്ട്- എന്ന കാര്യം പൂർവ്വിക സമൂഹങ്ങളും ആധുനിക സമൂഹവും ഒരു പോലെ ഏകോപിച്ച കാര്യങ്ങളിലൊന്നാണ്. ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചത് അവനാണ്. അവൻ്റെ സൃഷ്ടിപ്പിൽ അവന് യാതൊരു പങ്കുകാരനുമില്ല. അവൻ്റെ അധികാരത്തിലും യാതൊരു പങ്കാളിയും അവനില്ല.
ആകാശഭൂമികളെ സൃഷ്ടിച്ചതിൽ അല്ലാഹുവിനോടൊപ്പം പങ്കാളികളുണ്ടായിരുന്നു എന്ന് വിശ്വസിക്കുന്ന ഏതെങ്കിലുമൊരു ജനത കഴിഞ്ഞു പോയതായി എവിടെയും പ്രസ്താവിക്കപ്പെട്ടിട്ടില്ല. മറിച്ച്, അവരെല്ലാം വിശ്വസിച്ചത് തങ്ങളെയെല്ലാം സൃഷ്ടിച്ച ഒരുവൻ -അതായത് അല്ലാഹു- ഉണ്ടെന്നും, തങ്ങളുടെ ആരാധ്യവസ്തുക്കളെ വരെ അവനാണ് സൃഷ്ടിച്ചതെന്നുമായിരുന്നു. അവന് പുറമെ സ്രഷ്ടാവും ഉപജീവനം നൽകുന്നവനുമായി ഒരാളുമില്ലെന്ന് അവരെല്ലാം വിശ്വസിച്ചിരുന്നു. ഉപകാരോപദ്രവങ്ങൾ ചെയ്യാനുള്ള കഴിവ് അവന് മാത്രമാണെന്നും അവർ അംഗീകരിച്ചിരുന്നു. (22) അല്ലാഹുവാണ് തങ്ങളുടെ സ്രഷ്ടാവ് എന്ന കാര്യം അംഗീകരിക്കുന്നവരായിരുന്നു മക്കയിലെ ബഹുദൈവാരാധകർ. അവരെ കുറിച്ച് അല്ലാഹു പറഞ്ഞത് നോക്കൂ: "ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തത് ആരാണെന്ന് നീ അവരോട് (ബഹുദൈവവിശ്വാസികളോട്) ചോദിക്കുന്ന പക്ഷം തീർച്ചയായും അവർ പറയും: അല്ലാഹുവാണെന്ന്. അപ്പോൾ എങ്ങനെയാണ് അവർ (സത്യത്തിൽ നിന്ന്) തെറ്റിക്കപ്പെടുന്നത്? അല്ലാഹുവാണ് തൻ്റെ ദാസന്മാരിൽ നിന്ന് താൻ ഉദ്ദേശിക്കുന്നവർക്ക് ഉപജീവനമാർഗം വിശാലമാക്കുന്നതും, താൻ ഉദ്ദേശിക്കുന്നവർക്ക് അതു ഇടുങ്ങിയതാക്കുന്നതും. തീർച്ചയായും അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ. ആകാശത്ത് നിന്ന് വെള്ളം ചൊരിയുകയും, ഭൂമി നിർജീവമായി കിടന്നതിനു ശേഷം അതുമൂലം അതിന് ജീവൻ നല്കുകയും ചെയ്താരെന്ന് നീ അവരോട് ചോദിക്കുന്ന പക്ഷം തീർച്ചയായും അവർ പറയും; അല്ലാഹുവാണെന്ന്. പറയുക: അല്ലാഹുവിന് സ്തുതി! പക്ഷെ അവരിൽ അധികപേരും ചിന്തിച്ച് മനസ്സിലാക്കുന്നില്ല." (63) അല്ലാഹു പറഞ്ഞു: "ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചതാരാണെന്ന് നീ അവരോട് ചോദിച്ചാൽ തീർച്ചയായും അവർ പറയും; പ്രതാപിയും സർവ്വജ്ഞനുമായിട്ടുള്ളവനാണ് അവ സൃഷ്ടിച്ചത് എന്ന്." (24) (22) മജ്മൂഉൽ ഫതാവാ / ഇബ്നു തൈമിയ്യഃ:14/380-383, 7/75. (23) അങ്കബൂത്:61-63. (24) സുഖ്റുഫ്: 9.
4- കേവലബുദ്ധി.
ഈ മഹാപ്രപഞ്ചത്തിന് ഒരു മഹാ സ്രഷ്ടാവുണ്ടാകാതെ തരമില്ല എന്ന കാര്യം ബുദ്ധിക്ക് അംഗീകരിക്കാതെ സാധ്യമല്ല. കാരണം പ്രപഞ്ചം മുൻപുണ്ടായിരുന്നില്ലെന്നും, പിന്നീട് പുതുതായി ഉണ്ടായതാണെന്നും ബുദ്ധി കൊണ്ട് അറിയാൻ കഴിയുന്നുണ്ട്. ഈ പ്രപഞ്ചം സ്വയം നിർമ്മിച്ചതല്ല എന്നതിനാൽ -ഇത് നിർമ്മിച്ച ഒരു സ്രഷ്ടാവ് ഉണ്ടായിരിക്കുക- എന്നത് അനിവാര്യമാണ്.
മനുഷ്യനെ സംബന്ധിച്ചിടത്തോളം അവനെ ബാധിക്കുന്ന അനേകം പ്രയാസങ്ങളും ദുരിതങ്ങളുമുണ്ട്. അവ തടുക്കാൻ സാധിക്കാതെ വരുമ്പോൾ മനുഷ്യൻ്റെ ഹൃദയം സ്വാഭാവികമായി മുകളിലേക്ക് ഉയരുന്നതും, തൻ്റെ രക്ഷിതാവിനോട് സഹായം തേടാൻ വേണ്ടി കൊതിക്കുന്നതും അനുഭവവേദ്യമായ കാര്യമാണ്. മറ്റെല്ലാ ദിവസങ്ങളിലും അല്ലാഹുവിനെ നിഷേധിക്കുകയും, തൻ്റെ വിഗ്രഹത്തെ ആരാധിക്കുകയും ചെയ്യുന്നവനാണ് അവൻ എങ്കിലും -അനിവാര്യതകളിൽ- മനസ്സിൽ കുമിഞ്ഞു കൂടുന്ന ദുരിതങ്ങളിൽ, തൻ്റെ രക്ഷിതാവിനോടുള്ള തേട്ടം മനസ്സിൽ നിന്ന് അറിയാതെ ഉയരുന്നത് അവന് നിഷേധിക്കാൻ കഴിയില്ല. എന്തിനധികം! മൃഗങ്ങൾ വരെ അവക്ക് പ്രയാസം ബാധിക്കുകയും, ദുരിതങ്ങൾ സംഭവിക്കുകയും ചെയ്താൽ അതിൻ്റെ തല മുകളിലേക്ക് ഉയർത്തുകയും, ആകാശത്തേക്ക് കണ്ണുകളയക്കുകയും ചെയ്യുന്നത് കാണാൻ സാധിക്കും. ദുരിതങ്ങൾ ബാധിച്ചാൽ തൻ്റെ പ്രയാസങ്ങളിൽ നിന്ന് രക്ഷപ്പെടാൻ അല്ലാഹുവിലേക്ക് ധൃതിയോടെ മടങ്ങുന്നതാണ് മനുഷ്യൻ്റെ പ്രകൃതം എന്ന് അല്ലാഹു അറിയിച്ചിട്ടുണ്ട്. "മനുഷ്യന് വല്ല വിഷമവും ബാധിച്ചാൽ അവൻ തൻ്റെ രക്ഷിതാവിങ്കലേക്ക് താഴ്മയോടെ മടങ്ങിക്കൊണ്ട് പ്രാർത്ഥിക്കും. എന്നിട്ട് തൻ്റെ പക്കൽ നിന്നുള്ള വല്ല അനുഗ്രഹവും അല്ലാഹു അവന്ന് പ്രദാനം ചെയ്താൽ ഏതൊന്നിനായി അവൻ മുമ്പ് പ്രാർത്ഥിച്ചിരുന്നുവോ അതവൻ മറന്നുപോകുന്നു. അല്ലാഹുവിന് അവൻ സമന്മാരെ ഏർപ്പെടുത്തുകയും ചെയ്യുന്നു." ബഹുദൈവാരാധകരെ കുറിച്ച് അല്ലാഹു അറിയിക്കുന്നു: "അവനാകുന്നു കരയിലും കടലിലും നിങ്ങളെ സഞ്ചരിപ്പിക്കുന്നത്. അങ്ങനെ നിങ്ങൾ കപ്പലുകളിലായിരിക്കുകയും, നല്ല ഒരു കാറ്റ് നിമിത്തം യാത്രക്കാരെയും കൊണ്ട് അവ സഞ്ചരിക്കുകയും, അവരതിൽ സന്തുഷ്ടരായിരിക്കുകയും ചെയ്തപ്പോഴതാ ഒരു കൊടുങ്കാറ്റ് അവർക്ക് വന്നെത്തി. എല്ലായിടത്തുനിന്നും തിരമാലകൾ അവരുടെ നേർക്ക് വന്നു. തങ്ങൾ വലയം ചെയ്യപ്പെട്ടിരിക്കുന്നു എന്ന് അവർ വിചാരിച്ചു. അപ്പോൾ കീഴ്വണക്കം അല്ലാഹുവിന്ന് നിഷ്കളങ്കമാക്കിക്കൊണ്ട് അവനോടവർ പ്രാർത്ഥിച്ചു: ഞങ്ങളെ നീ ഇതിൽ നിന്ന് രക്ഷപ്പെടുത്തുന്ന പക്ഷം തീർച്ചയായും ഞങ്ങൾ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കും." അങ്ങനെ അല്ലാഹു അവരെ രക്ഷപ്പെടുത്തിയപ്പോൾ അവരതാ ന്യായമില്ലാതെ ഭൂമിയിൽ അതിക്രമം പ്രവർത്തിക്കുന്നു; മനുഷ്യരേ, നിങ്ങൾ ചെയ്യുന്ന അതിക്രമം നിങ്ങൾക്കെതിരിൽ തന്നെയായിരിക്കും (ഭവിക്കുക.) ഇഹലോകജീവിതത്തിലെ സുഖാനുഭവം മാത്രമാണ് (അത് വഴി നിങ്ങൾക്ക് കിട്ടുന്നത്) . പിന്നെ നമ്മുടെ അടുത്തേക്കാണ് നിങ്ങളുടെ മടക്കം. അപ്പോൾ നിങ്ങൾ പ്രവർത്തിച്ചു കൊണ്ടിരുന്നതിനെപ്പറ്റി നിങ്ങളെ നാം വിവരമറിയിക്കുന്നതാണ്." (26) അല്ലാഹു പറയുന്നു: "പർവ്വതങ്ങൾ പോലുള്ള തിരമാല അവരെ മൂടിക്കളഞ്ഞാൽ കീഴ്വണക്കം അല്ലാഹുവിന് മാത്രമാക്കിക്കൊണ്ട് അവനോട് അവർ പ്രാർത്ഥിക്കുന്നതാണ്. എന്നാൽ അവരെ അവൻ കരയിലേക്ക് രക്ഷപ്പെടുത്തുമ്പോളോ അവരിൽ ചിലർ മാത്രം മര്യാദ പാലിക്കുന്നവരായിരിക്കും. പരമവഞ്ചകന്മാരും നന്ദികെട്ടവരും ആരെല്ലാമോ, അവർ മാത്രമേ നമ്മുടെ ദൃഷ്ടാന്തങ്ങൾ നിഷേധിക്കുകയുള്ളൂ." (27) (25) സുമർ: 8. * ഈ വിഷയം കൂടുതൽ അറിയുന്നതിനായി ശൈഖുൽ ഇസ്ലാം മുഹമ്മദ് ബ്നു അബ്ദിൽ വഹ്ഹാബ് -رَحِمَهُ اللَّهُ- രചിച്ച കിതാബുത്തൗഹീദ് എന്ന ഗ്രന്ഥം പരിശോധിക്കുക. (26) യൂനുസ്: 22,23. (27) ലുഖ്മാൻ:32.
ശൂന്യതയിൽ നിന്ന് പ്രപഞ്ചത്തെ സൃഷ്ടിക്കുകയും, മനുഷ്യനെ ഏറ്റവും നല്ല രൂപത്തിൽ സൃഷ്ടിക്കുകയും, അവൻ്റെ ശുദ്ധപ്രകൃതിയിൽ അല്ലാഹുവിനെ ആരാധിക്കണമെന്നും അവന് കീഴൊതുങ്ങണമെന്നുമുള്ള പ്രകൃതം സംവിധാനിക്കുകയും ചെയ്ത സ്രഷ്ടാവായ അല്ലാഹു; കേവലബുദ്ധി അവൻ്റെ രക്ഷകർതൃത്വവും ആരാധ്യതയും അംഗീകരിക്കുന്നു. സർവ്വ ജനവിഭാഗങ്ങളും അവൻ്റെ രക്ഷാകർതൃത്വം അംഗീകരിക്കുന്നു... ഇങ്ങനെയുള്ളവൻ എല്ലാ നിലക്കും -അവൻ്റെ രക്ഷാകർതൃത്വത്തിലും ആരാധ്യതയിലും- ഏകനായിരിക്കേണ്ടതുണ്ട്. സൃഷ്ടിപ്പിൽ അവന് യാതൊരു പങ്കാളിയുമില്ല എന്നത് പോലെ, ആരാധിക്കപ്പെടാനുള്ള അർഹതയിലും അവന് ഒരു പങ്കാളിയുമില്ല. ഇക്കാര്യം ബോധ്യപ്പെടുത്തുന്ന അനേകം തെളിവുകളുണ്ട്. അവയിൽ ചിലത് താഴെ പറയാം.
1- ഈ പ്രപഞ്ചത്തിന് ആരാധനക്കർഹനായി ഒരുവൻ മാത്രമേയുള്ളൂ. അവൻ തന്നെയാണ് സർവ്വരുടെയും സ്രഷ്ടാവും സർവ്വർക്കും ഉപജീവനം നൽകുന്നവനും. അവനെ കൊണ്ടല്ലാതെ ഏതെങ്കിലും നന്മകൾ നേടിയെടുക്കാനോ, തിന്മകൾ തടുക്കാനോ സാധിക്കുകയില്ല. അവന് പുറമെ ഈ പ്രപഞ്ചത്തിൽ മറ്റൊരു ആരാധ്യൻ ഉണ്ടായിരുന്നുവെങ്കിൽ അയാൾക്കും തൻ്റേതായ പ്രവർത്തനങ്ങളും സൃഷ്ടിപ്പും കൽപ്പനകളും ഉണ്ടാകുമായിരുന്നു. ഈ രണ്ട് ദൈവങ്ങൾക്കും പരസ്പരം പങ്കുവെച്ച് മുന്നോട്ടുപോവുകയെന്നത് തൃപ്തിപ്പെടാൻ സാധിക്കുകയുമില്ലായിരുന്നു. (28) ഒരു ദൈവത്തിന് മറുദൈവത്തെ പരാജയപ്പെടുത്തുകയും, അവന് മേൽ വിജയം കൈവരിക്കുകയും ചെയ്യേണ്ടി വരുമായിരുന്നു. അതിൽ പരാജയപ്പെടുന്നവന് ആരാധ്യനായിരിക്കുക എന്നത് സാധ്യവുമാകില്ലായിരുന്നു. വിജയിക്കുന്നവനാകട്ടെ, യഥാർത്ഥ ദൈവമായി മാറുകയും ചെയ്യും. രക്ഷിതാവ് എന്ന കാര്യത്തിൽ അവന് പങ്കാളികളില്ല എന്നതുപോലെ ആരാധ്യൻ എന്നതിലും അവനോടൊപ്പം മറ്റൊരാൾ പങ്കാളിയാവുകയില്ല. അല്ലാഹു പറയുന്നത് നോക്കൂ: "അല്ലാഹു യാതൊരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല. അവനോടൊപ്പം ആരാധനക്കർഹനായി മറ്റാരുമില്ല. അങ്ങനെയായിരുന്നുവെങ്കിൽ ഓരോ ദൈവവും താൻ സൃഷ്ടിച്ചതുമായി പോയിക്കളയുകയും, അവരിൽ ചിലർ ചിലരെ അടിച്ചമർത്തുകയും ചെയ്യുമായിരുന്നു. അവർ പറഞ്ഞുണ്ടാക്കുന്നതിൽ നിന്നെല്ലാം അല്ലാഹു എത്ര പരിശുദ്ധൻ!" (29) (28) ശർഹുൽ അഖീദതിത്വഹാവിയ്യഃ: 39. (29) മുഅ്മിനൂൻ: 92.
2- ആകാശങ്ങളുടെയും ഭൂമിയുടെയും സർവ്വാധികാരമുള്ളവനല്ലാതെ ആരാധിക്കപ്പെടാൻ അർഹതയില്ല. കാരണം തനിക്ക് ഉപകാരം ചെയ്യാനും, തൻ്റെ മേൽ നിന്ന് ഉപദ്രവം തടുക്കാനും, കുഴപ്പങ്ങളും പ്രയാസങ്ങളും മാറ്റിത്തരാനും കഴിവുള്ളവനെയല്ലാതെ മനുഷ്യർ ആരാധിക്കേണ്ടതില്ല. ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിൻ്റെയും രക്ഷിതാവായ അല്ലാഹുവിനല്ലാതെ ഇതൊന്നും സാധിക്കുകയില്ല. അല്ലാഹുവിനോടൊപ്പം -ബഹുദൈവാരാധകർ പറയുന്നത് പോലെ- മറ്റു ദൈവങ്ങൾ ഉണ്ടായിരുന്നെങ്കിൽ യഥാർത്ഥ ആരാധ്യനും സർവ്വാധികാരിയുമായ അല്ലാഹുവിനെ ആരാധിക്കാനും, അവനെ തൃപ്തിപ്പെടുത്താനുമുള്ള വഴി ആ അടിമകളായ ദൈവങ്ങളും അന്വേഷിക്കുമായിരുന്നു. കാരണം ബഹുദൈവാരാധകർ ആരാധിക്കുന്ന എല്ലാ ആരാധ്യന്മാരും അല്ലാഹുവിനെ ആരാധിച്ചിരുന്നവരും, അവനിലേക്ക് സാമീപ്യം തേടിയിരുന്നവരുമായിരുന്നു. കാര്യം അപ്രകാരമാണ് എന്നിരിക്കെ, ഈ ആരാധ്യന്മാരെ ആരാധിക്കുന്ന മനുഷ്യരടക്കം എല്ലാവരും ശരിയായ ആരാധ്യനായ അല്ലാഹുവിന് പരിപൂർണ്ണമായി കീഴൊതുങ്ങാൻ തയ്യാറാവുകയാണ് വേണ്ടത്. അല്ലാഹു പറയുന്നു: "(നബിയേ,) പറയുക: അവർ പറയും പോലെ അവനോടൊപ്പം മറ്റുദൈവങ്ങളുണ്ടായിരുന്നെങ്കിൽ സിംഹാസനാധിപൻ്റെ അടുക്കലേക്ക് അവർ (ആ ദൈവങ്ങൾ) വല്ല മാർഗവും തേടുക തന്നെ ചെയ്യുമായിരുന്നു." (30) സത്യം അന്വേഷിക്കുന്നവൻ അല്ലാഹുവിൻ്റെ വചനം വായിക്കട്ടെ: "പറയുക: അല്ലാഹുവിന് പുറമെ നിങ്ങൾ ജല്പിച്ചു കൊണ്ടിരിക്കുന്നവരെ നിങ്ങൾ വിളിച്ചു നോക്കുക! ആകാശത്തിലാകട്ടെ ഭൂമിയിലാകട്ടെ -ഒരു ഉറുമ്പിൻ്റെ കാലടിപ്പാടിനോളം പോലും- അവർ ഉടമപ്പെടുത്തുന്നില്ല. അവയുടെ അധികാരത്തിൽ യാതൊരു പങ്കും അവർക്കില്ല. അവരുടെ കൂട്ടത്തിൽ അവന്ന് സഹായിയായി ആരുമില്ല. അല്ലാഹു അനുമതി നൽകിയവർക്കല്ലാതെ അവൻ്റെ അടുക്കൽ ശുപാർശ പ്രയോജനം ചെയ്യുകയുമില്ല." (31) അല്ലാഹുവിന് പുറമെയുള്ളവരോട് ഹൃദയത്തിൽ ഉണ്ടായേക്കാവുന്ന സർവ്വ കെട്ടുപാടുകളെയും ഈ നൽകിയ ഖുർആനിക വചനങ്ങൾ -നാല് വഴികളിലൂടെ- മുറിച്ചു കളയുന്നു. അവ താഴെ പറയാം: (30) ഇസ്റാഅ്: 42. (31) സബഅ്:23,34.
ഒന്ന്: അല്ലാഹുവിന് പുറമെ ബഹുദൈവാരാധകർ നിശ്ചയിച്ചിരിക്കുന്ന ഈ പങ്കാളികൾ അല്ലാഹുവിനോടൊപ്പം ഒരു ഉറുമ്പിൻ്റെ കാലടിപ്പാടിനോളമെങ്കിലും -എന്തെങ്കിലുമൊരു കാര്യം- ഉടമപ്പെടുത്തുന്നില്ല. ഒരു ഉറുമ്പിൻ്റെ കാലടിപ്പാടിനോളം പോലും എന്തെങ്കിലുമൊരു കാര്യം ഉടമപ്പെടുത്താത്തവർക്ക് എന്തെങ്കിലും ഉപകാരമോ ഉപദ്രവമോ ചെയ്യാനും സാധിക്കുകയില്ല. അത്തരക്കാർ ആരാധിക്കപ്പെടാനും ഒരു നിലക്കും അർഹതയുള്ളവരല്ല. അവർ അല്ലാഹുവിൻ്റെ പങ്കാളികളുമല്ല. അവരെ ഉടമപ്പെടുത്തുന്നതും, അവരുടെ കാര്യങ്ങൾ നിയന്ത്രിക്കുന്നതും അല്ലാഹു മാത്രമാണ്.
രണ്ട്: അവർ ആകാശങ്ങളിലോ ഭൂമിയിലോ എന്തെങ്കിലുമൊരു കാര്യം ഉടമപ്പെടുത്തുന്നില്ല എന്നതിനൊപ്പം അവർക്ക് അവയിലൊന്നും ഒരു ഉറുമ്പിൻ്റെ കാലടിപ്പാടിനോളമെങ്കിലും പങ്കാളിത്തവുമില്ല.
മൂന്ന്: അല്ലാഹുവിന് അവൻ്റെ സൃഷ്ടികളിൽ നിന്ന് സഹായിയായി ഒരാളുമില്ല. മറിച്ച് അല്ലാഹുവാകുന്നു സർവ്വരെയും സഹായിക്കുന്നവൻ. അവർക്ക് നന്മകൾ നൽകുന്നതും, അവരിൽ നിന്ന് തിന്മകളെ തടുക്കുന്നതും അല്ലാഹു മാത്രമാണ്. അല്ലാഹുവാകട്ടെ, അവൻ സർവ്വ മനുഷ്യരിൽ നിന്നും എല്ലാ നിലക്കും പരിപൂർണ്ണ ധന്യതയുള്ളവനുമാണ്. സൃഷ്ടികളാകട്ടെ, അവനിലേക്ക് അങ്ങേയറ്റം ആവശ്യമുള്ളവരും.
നാല്: അല്ലാഹുവിൻ്റെ പങ്കാളികളായി ജനങ്ങൾ നിശ്ചയിച്ചിട്ടുള്ള ആർക്കും തന്നെ അല്ലാഹുവിങ്കൽ തങ്ങളുടെ അനുയായികൾക്കായി ശുപാർശ പറയാൻ സാധിക്കില്ല. അതിനവർക്ക് അനുമതി നൽകപ്പെടുകയുമില്ല. അല്ലാഹു അവൻ്റെ ഇഷ്ടദാസന്മാർക്ക് മാത്രമേ ശുപാർശക്ക് അനുവാദം നൽകുകയുള്ളൂ. അവരാകട്ടെ, അല്ലാഹു തൃപ്തിപ്പെട്ട വാക്കും പ്രവർത്തിയും വിശ്വാസവും പുലർത്തിയവർക്ക് വേണ്ടി മാത്രമേ ശുപാർശ ചെയ്യുകയുമുള്ളൂ. (32) ഖുർറതു ഉയൂനിൽ മുവഹ്ഹിദീൻ / ശൈഖ് അബ്ദുൽ റഹ്മാൻ ബ്നു ഹസൻ:100.
3- പ്രപഞ്ചം മുഴുവൻ കാണപ്പെടുന്ന കെട്ടുറപ്പും, അതിലെ കൃത്യതയും ഈ പ്രപഞ്ചത്തിന് ഒരു നിയന്താവ് ഉണ്ട് എന്ന് അറിയിക്കുന്നു. അവൻ ഏകനായ ആരാധ്യനും, സർവ്വതും ഉടമപ്പെടുത്തിയവനും, ഏകരക്ഷിതാവുമാണെന്നും അത് നമ്മെ ബോധ്യപ്പെടുത്തുന്നു. സൃഷ്ടികൾക്ക് അവനല്ലാതെ മറ്റൊരു ആരാധ്യനില്ല. അവർക്ക് അവനല്ലാതെ മറ്റൊരു രക്ഷിതാവുമില്ല. ഈ പ്രപഞ്ചത്തിന് രണ്ട് സ്രഷ്ടാക്കളുണ്ടാവുകയെന്നത് അസംഭവ്യമാണെന്നതു പോലെ, രണ്ട് ആരാധ്യരുണ്ടാവുക എന്നതും അസംഭവ്യമാണ്. അല്ലാഹു പറയുന്നു: "ആകാശങ്ങളിലും ഭൂമിയിലും അല്ലാഹുവല്ലാതെ മറ്റ് ആരാധനക്കർഹരുണ്ടായിരുന്നെങ്കിൽ അവ തകർന്നു പോകുമായിരുന്നു." (33) ആകാശങ്ങളിലും ഭൂമിയിലും അല്ലാഹുവിന് പുറമെ ഒരു ദൈവം ഉണ്ടായിരുന്നെങ്കിൽ അവ രണ്ടും തകരുമായിരുന്നു. കാരണം അങ്ങനെ രണ്ടാമതൊരു ദൈവം ഉണ്ടായിരുന്നെങ്കിൽ രണ്ടു പേർക്കും കാര്യങ്ങൾ മാറ്റിമറിക്കാനും, നിയന്ത്രിക്കാനുമുള്ള ശേഷിയുണ്ടായിരിക്കും. അങ്ങനെയാകുമ്പോൾ പരസ്പരം അഭിപ്രായഭിന്നതയും എതിർപ്പും ഉടലെടുക്കും. അത് തകർച്ചയിലേക്കു വഴിനയിക്കും. (34) ഒരു ശരീരത്തെ നിയന്ത്രിക്കുന്ന രണ്ട് ആത്മാവുകളുണ്ടാവുക എന്നത് അസാധ്യമാണെന്നത് ഏവർക്കും അറിയാം. കാരണം അങ്ങനെ സംഭവിച്ചാൽ അയാൾ നശിക്കുകയും മരിച്ചു പോവുകയും ചെയ്യും. അത് അസംഭവ്യമാണ്. ഒരു ശരീരത്തിൻ്റെ നിയന്ത്രണം രണ്ട് പേരെ കൊണ്ട് സാധ്യമാകുന്നില്ലെങ്കിൽ ഈ പ്രപഞ്ചം -അതിനേക്കാൾ എത്രയോ മഹത്തരവും വലുതുമാണത്-; അതിൻ്റെ കാര്യമെന്തായിരിക്കും?! (35) മിഫ്താഹു ദാരിസ്സആദഃ: 1/260. (33) അൻബിയാഅ്: 22. (34) ഫത്ഹുൽ ഖദീർ:3/403.
4- അല്ലാഹുവിലുള്ള വിശ്വാസത്തിൻറെ വിഷയത്തിൽ നബിമാരുടെയും റസൂലുകളുടെയും ഏകാഭിപ്രായം.
അല്ലാഹുവിൻ്റെ ദൂതന്മാരായ നബിമാരും റസൂലുകളുമാണ് ഏറ്റവും പൂർണ്ണമായ ബുദ്ധിയും, വിശുദ്ധമായ ജീവിതവും, ഏറ്റവും ശ്രേഷ്ഠമായ സ്വഭാവവും ഉള്ളവർ എന്നതിൽ എല്ലാ മതവിഭാഗങ്ങളും ഒരുമിച്ചിരിക്കുന്നു. തങ്ങളുടെ അനുയായികളോട് ഏറ്റവും കാരുണ്യവും ഗുണകാംക്ഷയും ഉണ്ടായിരുന്നവർ അവരാണ്. അല്ലാഹുവിൻ്റെ ഉദ്ദേശം ഏറ്റവും നന്നായി അറിവുണ്ടായിരുന്നവരും, നേരായ മാർഗത്തിലേക്ക് ഏറ്റവും കൂടുതൽ പ്രവേശിച്ചവരും അവരായിരുന്നു. കാരണം അല്ലാഹുവിൽ നിന്നുള്ള സന്ദേശം സ്വീകരിക്കുകയും, അത് ജനങ്ങൾക്ക് എത്തിച്ചു നൽകുകയും ചെയ്യുന്നവരായിരുന്നു അവർ. എല്ലാ നബിമാരും -ആദ്യത്തെ നബിയായ ആദം (عليه السلام) മുതൽ അവസാനത്തെ നബിയായ മുഹമ്മദ് നബി -ﷺ- വരെ- തങ്ങളുടെ സമൂഹത്തെ ഒരു പോലെ ക്ഷണിച്ചത് അല്ലാഹുവിൽ വിശ്വസിക്കുകയും, അവന് പുറമെയുള്ളവരെ ആരാധിക്കുന്നത് ഉപേക്ഷിക്കുകയും ചെയ്യുന്നതിലേക്കാണ്. യഥാർത്ഥ ആരാധ്യൻ അല്ലാഹു മാത്രമാണെന്നായിരുന്നു അവർ ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നത്. അല്ലാഹു പറയുന്നു: "ഞാനല്ലാതെ (ആരാധനക്ക് അർഹനായി) ഒരു ആരാധ്യനുമില്ല; അതിനാൽ എന്നെ മാത്രം നിങ്ങൾ ആരാധിക്കൂ' എന്ന് സന്ദേശം നല്കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു റസൂലിനെയും നാം അയച്ചിട്ടില്ല." (36) നൂഹ് (عليه السلام) തൻ്റെ ജനതയോട് പറഞ്ഞതായി അല്ലാഹു പറയുന്നത് നോക്കൂ: "അല്ലാഹുവെയല്ലാതെ നിങ്ങൾ ആരാധിക്കരുത്. വേദനയേറിയ ഒരു ദിവസത്തെ ശിക്ഷ നിങ്ങളുടെ മേൽ തീർച്ചയായും ഞാൻ ഭയപ്പെടുന്നു." (37) നബിമാരിൽ അന്തിമനായ മുഹമ്മദ് നബി -ﷺ- തൻ്റെ ജനതയോട് പറഞ്ഞ വാക്കുകളെ കുറിച്ചും അല്ലാഹു അറിയിച്ചിട്ടുണ്ട്. "പറയുക: നിങ്ങളുടെ ആരാധ്യൻ ഏകനായ ആരാധ്യൻ (അല്ലാഹു) മാത്രമാണ് എന്നത്രെ എനിക്ക് ബോധനം നല്കപ്പെടുന്നത്. അതിനാൽ നിങ്ങൾ മുസ്ലിംകളാകുന്നുണ്ടോ?" (38) (36) അൻബിയാഅ്: 25. (37) ഹൂദ്: 26. (38) അൻബിയാഅ്: 108.
ശൂന്യതയിൽ നിന്ന് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച അല്ലാഹു അതിൻ്റെ നിർമ്മിതി ഏറ്റവും മനോഹരമാക്കിയിരിക്കുന്നു. മനുഷ്യനെ ഏറ്റവും നല്ല രൂപത്തിൽ അവൻ സൃഷ്ടിക്കുകയും, അവനെ ആദരിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിൻ്റെ സൃഷ്ടികർതൃത്വവും ആരാധ്യതയും അംഗീകരിക്കുന്ന പ്രകൃതവുമായാണ് മനുഷ്യരെ അവൻ സൃഷ്ടിച്ചിരിക്കുന്നത്. തൻ്റെ സ്രഷ്ടാവായ അല്ലാഹുവിന് കീഴൊതുങ്ങുകയും, അവൻ്റെ മാർഗത്തിലൂടെ സഞ്ചരിക്കുകയും ചെയ്താൽ മാത്രമേ മനുഷ്യൻ സമാധാനചിത്തനാവുകയുള്ളൂ. അല്ലാഹുവിലേക്ക് സമാധാനം തേടിയണയുകയും, അവനുമായി ബന്ധം സ്ഥാപിക്കുകയും ചെയ്താൽ മാത്രമേ അവൻ്റെ ആത്മാവും ശാന്തമാകൂ. അതാകട്ടെ, അല്ലാഹുവിൻ്റെ മാന്യന്മാരായ ദൂതന്മാർ അറിയിച്ചു നൽകിയ സ്വിറാത്വുൽ മുസ്തഖീം -നേരായ മാർഗം- വഴി മാത്രമേ സ്ഥാപിക്കാനും സാധ്യമാകൂ. തൻ്റെ രക്ഷിതാവായ അല്ലാഹുവിൽ വിശ്വസിച്ചാൽ മാത്രം നേർവഴി പ്രാപിക്കാൻ കഴിയുന്ന രൂപത്തിലാണ് ബുദ്ധിയെന്ന അനുഗ്രഹവും അല്ലാഹു അവന് നൽകിയിരിക്കുന്നത്. എങ്കിൽ മാത്രമേ മനുഷ്യബുദ്ധി അതിൻ്റെ ജോലി പൂർണമായ അർത്ഥത്തിൽ നിർവഹിക്കുകയുള്ളൂ.
അങ്ങനെ മനുഷ്യൻ്റെ ശുദ്ധപ്രകൃതി നേരെയാവുകയും, അവൻ്റെ ആത്മാവ് ശാന്തമാവുകയും, മനസ്സ് സ്വസ്ഥമാവുകയും, ബുദ്ധി അല്ലാഹുവിൽ വിശ്വാസമർപ്പിക്കുകയും ചെയ്താൽ അതോടെ അവൻ്റെ സൗഭാഗ്യവും നിർഭയത്വവും ഇഹപരലോകങ്ങളിലെ സ്വസ്ഥതയും പുലർന്നു കഴിഞ്ഞിരിക്കുന്നു. എന്നാൽ ഈ പറഞ്ഞതൊന്നും അംഗീകരിക്കാൻ മനുഷ്യൻ തയ്യാറാവുന്നില്ലെങ്കിൽ അവൻ്റെ ജീവിതം ഛിന്നഭിന്നവും കെട്ടുറപ്പില്ലാത്തതുമായിരിക്കും. ഐഹികതയുടെ താഴ്വാരങ്ങളിൽ അലഞ്ഞു തിരിയുന്ന, അവിടെയുള്ള എണ്ണമില്ലാത്ത ആരാധ്യവസ്തുക്കൾക്കിടയിൽ വീതംവെക്കപ്പെടുന്ന നിലയിൽ അവൻ്റെ ജീവിതം നശിച്ചു പോകുന്നതാണ്. തൻ്റെ നന്മകൾ ആരിൽ നിന്നാണ് നേടാൻ കഴിയുകയെന്നോ, തന്നെ ബാധിച്ചേക്കാവുന്ന തിന്മകളിൽ നിന്ന് ആർക്കാണ് തന്നെ തടുക്കാൻ കഴിയുകയെന്നോ അതിന് ബോധ്യമില്ല. മനുഷ്യ ഹൃദയത്തിൽ അല്ലാഹുവിലുള്ള വിശ്വാസം അടിയുറക്കുകയും, അവനെ നിഷേധിക്കുന്നതിൻ്റെ മ്ലേഛത വ്യക്തമാവുകയും ചെയ്യുന്നതിന് വേണ്ടി അല്ലാഹു ഖുർആനിൽ ഒരു ഉപമ വിവരിച്ചിട്ടുണ്ട്. ആശയങ്ങളെ ലളിതമായി ബോധ്യപ്പെടുത്തി നൽകാൻ ഏറെ സഹായകമാണല്ലോ ഉപമകൾ! വ്യത്യസ്തങ്ങളായ ആരാധ്യന്മാർക്കിടയിൽ പങ്കുവെക്കപ്പെട്ട ഒരു മനുഷ്യൻ്റെ ജീവിതവും, തൻ്റെ സ്രഷ്ടാവും രക്ഷിതാവുമായ അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന ഒരാളുടെ ജീവിതവുമാണ് അല്ലാഹു ഒരുപമയിലൂടെ വിവരിച്ചിരിക്കുന്നത്. അല്ലാഹു പറയുന്നു: "അല്ലാഹു ഇതാ ഒരു മനുഷ്യനെ ഉപമയായി എടുത്തുകാണിച്ചിരിക്കുന്നു. പരസ്പരം വഴക്കടിക്കുന്ന ഏതാനും പങ്കുകാരാണ് അവൻ്റെ യജമാനന്മാർ. ഒരു യജമാനന് മാത്രം കീഴ്പെടേണ്ടവനായ മറ്റൊരാളെയും (ഉപമയായി എടുത്തുകാണിച്ചിരിക്കുന്നു.) ഉപമയിൽ ഇവർ രണ്ടുപേരും ഒരുപോലെയാകുമോ? അല്ലാഹുവിന് സ്തുതി. പക്ഷെ അവരിൽ അധികപേരും അറിയുന്നില്ല." (39) അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന ഏകദൈവാരാധകൻ്റെയും, അവനിൽ മറ്റുള്ളവരെ പങ്കുചേർത്ത ഒരു ബഹുദൈവാരാധകൻ്റെയും ഉപമയാണ് ഈ ആയത്തിൽ വിവരിക്കപ്പെട്ടത്. പരസ്പരം തർക്കത്തിൽ കഴിഞ്ഞു കൂടുന്ന അനേകം മുതലാളിമാരുടെ കീഴിൽ ജോലി ചെയ്യേണ്ടി വരുന്ന ഒരു അടിമ -അവൻ്റെ അധികാരം അവർക്കിടയിൽ വീതംവെക്കപ്പെട്ട നിലയിലാണ്; അവർക്കോരോരുത്തർക്കും അവന് നൽകാൻ തങ്ങളുടേതായ നിർദേശങ്ങളുണ്ട്; അവർ ഓരോരുത്തരും ഏൽപ്പിച്ച ബാധ്യതകളും അവൻ്റെ മേൽ നിറവേറ്റാനായുണ്ട്-; തൻ്റെ ഉടമസ്ഥന്മാർക്കിടയിൽ പരിഭ്രാന്തനായി -ഒരു സുസ്ഥിരമായ നിലപാടിൽ ഉറച്ചു നിൽക്കാനോ, മാറ്റമില്ലാത്ത ഒരു വഴിയിൽ നിലകൊള്ളാനോ കഴിയാതെ- ജീവിക്കുന്ന അയാളുടെ അവസ്ഥയെ കുറിച്ച് ചിന്തിച്ചു നോക്കൂ! ഈ വ്യത്യസ്ത ഉടമസ്ഥരുടെ വിഭിന്നങ്ങളായ -പരസ്പര വിരുദ്ധവും യോജിപ്പില്ലാത്തതുമായ- ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താൻ അവനൊരിക്കലും സാധിക്കില്ല. അവൻ്റെ ശ്രദ്ധയെയും ശക്തിയെയും തകർത്തു തരിപ്പണമാക്കാൻ മാത്രമേ അവരുടെ പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കൂ. എന്നാൽ മറ്റൊരു അടിമയുടെ കാര്യം നോക്കൂ. അയാളെ ഉടമപ്പെടുത്തിയിരിക്കുന്നത് ഒരേയൊരു ഉടമസ്ഥൻ മാത്രമാണ്. അയാൾക്ക് തന്നിൽ നിന്ന് വേണ്ടത് എന്താണെന്നും, അയാൾ തൻ്റെ മേൽ ഏൽപ്പിച്ചിട്ടുള്ളത് എന്താണെന്നും അയാൾക്കറിയാം. അതു കൊണ്ട് തന്നെ അവൻ സമാധാനചിത്തനും, വ്യക്തമായ അവൻ്റെ മാർഗത്തിൽ ഉറപ്പോടെ നിലകൊള്ളുന്നവനുമാണ്. ഈ പറഞ്ഞ രണ്ട് അടിമകളുടെയും അവസ്ഥ ഒരിക്കലും സമമല്ല. ഒരാൾ തൻ്റെ ഏക ഉടമസ്ഥന് കീഴൊതുങ്ങുകയും, സ്വസ്ഥതയും സമാധാനവും അറിവും ദൃഢബോധ്യവും കൊണ്ട് ആസ്വദിക്കുകയുമാണെങ്കിൽ രണ്ടാമതുള്ളയാൾ പരസ്പരം പോരടിച്ചു കൊണ്ടിരിക്കുന്ന അനേകം പേർക്കാണ് കീഴൊതുങ്ങിയിരിക്കുന്നത്. എപ്പോഴും ആക്ഷേപങ്ങൾ കേട്ടുകൊണ്ടിരിക്കുകയും, കലങ്ങിയ മനസ്സോടെ ജീവിതം മുന്നോട്ടു നീക്കുകയും, ഉറപ്പുള്ള ഒരു നിലപാടും കൈക്കൊള്ളാൻ സാധിക്കാതെ വരികയും ചെയ്തിരിക്കുന്ന അവന് തൻ്റെ ഉടമസ്ഥരിൽ ഒരാളെയും തൃപ്തിപ്പെടുത്താൻ സാധിക്കുന്നില്ല. ഒരാളെ പോലും തൃപ്തനാക്കാൻ കഴിയാത്തവന് എങ്ങനെയാണ് അനേകം പേരെ തൃപ്തിപ്പെടുത്താൻ സാധിക്കുക?! (39) സുമർ: 29.
അല്ലാഹു ഉണ്ട് എന്നും, അവനാണ് സൃഷ്ടികർത്താവും ഏകആരാധ്യനും എന്ന് ബോധ്യപ്പെട്ടതിനാൽ അടുത്ത വിഷയത്തിലേക്ക് നമുക്ക് പ്രവേശിക്കാം. ഈ പ്രപഞ്ചത്തെയും മനുഷ്യരെയും അല്ലാഹു സൃഷ്ടിച്ചതിനെ കുറിച്ചും, അതിന് പിന്നിൽ അവനുള്ള ലക്ഷ്യത്തെ കുറിച്ചും ഇനി നമുക്ക് വിവരിക്കാം.
പ്രപഞ്ച സൃഷ്ടിപ്പ്
ഈ പ്രപഞ്ചം -അതിലെ ആകാശവും ഭൂമിയും നക്ഷത്രങ്ങളും ഗാലക്സികളും സമുദ്രങ്ങളും വൃക്ഷങ്ങളും അതിലെ എല്ലാ ജീവജാലങ്ങളും-; അവയെല്ലാം ശൂന്യതയിൽ നിന്ന് സൃഷ്ടിച്ചത് അല്ലാഹുവാണ്. അല്ലാഹു പറയുന്നു: "നീ പറയുക: രണ്ടു ദിവസങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചവനിൽ നിങ്ങൾ അവിശ്വസിക്കുകയും അവന്ന് നിങ്ങൾ സമന്മാരെ സ്ഥാപിക്കുകയും തന്നെയാണോ ചെയ്യുന്നത്? അവനാകുന്നു ലോകങ്ങളുടെ രക്ഷിതാവ്. അതിൽ (ഭൂമിയിൽ) - അതിൻ്റെ ഉപരിഭാഗത്ത് - ഉറച്ചുനിൽക്കുന്ന പർവ്വതങ്ങൾ അവൻ സ്ഥാപിക്കുകയും അതിൽ അഭിവൃദ്ധിയുണ്ടാക്കുകയും, അതിലെ ആഹാരങ്ങൾ അവിടെ വ്യവസ്ഥപ്പെടുത്തി വെക്കുകയും ചെയ്തിരിക്കുന്നു. നാലു ദിവസങ്ങളിലായിട്ടാണ് (അവനത് ചെയ്തത്.) ആവശ്യപ്പെടുന്നവർക്ക് വേണ്ടി ശരിയായ അനുപാതത്തിൽ. ശേഷം അവൻ ആകാശത്തിൻ്റെ നേർക്ക് തിരിഞ്ഞു. അത് ഒരു പുകയായിരുന്നു.എന്നിട്ട് അതിനോടും ഭൂമിയോടും അവൻ പറഞ്ഞു: നിങ്ങൾ അനുസരണപൂർവ്വമോ നിർബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു. അങ്ങനെ രണ്ടു ദിവസങ്ങളിലായി അവയെ അവൻ ഏഴു ആകാശങ്ങളാക്കിത്തീർത്തു. ഓരോ ആകാശത്തിലും അതാതിൻ്റെ കാര്യം അവൻ നിർദേശിക്കുകയും ചെയ്തു. (ഭൂമിക്ക്) സമീപത്തുള്ള ആകാശത്തെ നാം ചില വിളക്കുകൾ കൊണ്ട് അലങ്കരിക്കുകയും സംരക്ഷണം ഏർപെടുത്തുകയും ചെയ്തു. പ്രതാപശാലിയും സർവ്വജ്ഞനുമായ അല്ലാഹു വ്യവസ്ഥപ്പെടുത്തിയതത്രെ അത്." (40) (40) ഫുസ്വിലത്: 9-12.
അല്ലാഹു പറഞ്ഞു: "ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേർന്നതായിരുന്നുവെന്നും, എന്നിട്ട് നാം അവയെ വേർപെടുത്തുകയാണുണ്ടായതെന്നും (അല്ലാഹുവിനെ) നിഷേധിക്കുന്നവർ കണ്ടില്ലേ? വെള്ളത്തിൽ നിന്ന് എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവർ വിശ്വസിക്കുന്നില്ലേ? ഭൂമി അവരെയും കൊണ്ട് ഇളകാതിരിക്കുവാനായി അതിൽ നാം ഉറച്ചുനിൽക്കുന്ന പർവ്വതങ്ങളുണ്ടാക്കുകയും ചെയ്തിരിക്കുന്നു. അവർ വഴി കണ്ടെത്തേണ്ടതിനായി അവയിൽ (പർവ്വതങ്ങളിൽ) നാം വിശാലമായ പാതകൾ ഏർപെടുത്തുകയും ചെയ്തിരിക്കുന്നു. ആകാശത്തെ നാം സംരക്ഷിതമായ ഒരു മേൽപുരയാക്കിയിട്ടുമുണ്ട്.അവരാകട്ടെ അതിലെ (ആകാശത്തിലെ) ദൃഷ്ടാന്തങ്ങൾ ശ്രദ്ധിക്കാതെ തിരിഞ്ഞുകളയുന്നവരാകുന്നു." (41) (41) അൻബിയാഅ്: 30-32. സൂറ. റഅ്ദിൻ്റെ ആദ്യഭാഗവും പരിശോധിക്കുക.
ഈ പ്രപഞ്ചത്തെ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത് മഹത്തരമായ അനേകം ലക്ഷ്യങ്ങളോടെയാണ്; അവ എണ്ണിത്തിട്ടപ്പെടുത്തുക സാധ്യമല്ല. അതിലെ ഓരോ ഭാഗങ്ങളുടെ സൃഷ്ടിപ്പിലും അല്ലാഹുവിൻ്റെ മഹത്തരമായയുക്തിയും, അവൻ്റെ അത്ഭുതകരമായ ദൃഷ്ടാന്തങ്ങളും പ്രകടമാണ്. അതിൽ ഏതെങ്കിലും ഒരു ദൃഷ്ടാന്തത്തെ കുറിച്ച് ചിന്തിച്ചാൽ പോലും വലിയ അത്ഭുതം തന്നെ നിനക്ക് കണ്ടെത്താൻ കഴിയും. ചെടികളുടെ സൃഷ്ടിപ്പിൽ അല്ലാഹുവിൻ്റെ അതിമഹത്തരമായ സൃഷ്ടിപ്പിൻ്റെ അത്ഭുതങ്ങൾ നീ ശ്രദ്ധിച്ചു നോക്കുക! അതിലെ ഒരു ചെടിയോ, ഒരു വേരോ, ഫലമോ നോക്കുക; അവയെല്ലാം മനുഷ്യർക്ക് എണ്ണിത്തിട്ടപ്പെടുത്താനും ആഴത്തിൽ മനസ്സിലാക്കാനും കഴിയാത്ത അനേകം പ്രയോജനങ്ങളും ഫലങ്ങളും ഉൾക്കൊള്ളുന്നു എന്ന് നിനക്ക് കണ്ടെത്താൻ കഴിയും. തീർത്തും സൂക്ഷ്മവും ദുർബലവുമായ ചെടികളുടെ വേരുകൾ പരിശോധിക്കുക; അവയിലൂടെയാണ് അവക്ക് ആവശ്യമായ വെള്ളം ചലിക്കുന്നത്. വളരെ സൂക്ഷ്മമായ നിരീക്ഷണത്തിൽ മാത്രമേ കണ്ണുകൾ കൊണ്ട് അവ കാണാൻ പോലും സാധിക്കുകയുള്ളൂ. എങ്ങനെയാണ് ഭൂമിക്ക് താഴെയുള്ള വെള്ളം മുകളിലേക്ക് വലിച്ചെടുക്കാൻ അവക്ക് കഴിയുന്നതെന്ന് നീ ചിന്തിച്ചു നോക്കൂ! വെള്ളം ആ വേരുകളിലൂടെ -അതിൻ്റെ സ്വീകാര്യതയും വിശാലതയും അനുസരിച്ച്- സഞ്ചരിക്കുന്നു. ശേഷം അവ വേർപിരിയുകയും, ശാഖകളായി പിരിഞ്ഞ് മനുഷ്യർക്ക് കണ്ണുകൾ കൊണ്ട് കാണാൻ പോലും സാധിക്കാത്തത്ര ചെറിയ ചാലുകളിലൂടെ സഞ്ചരിക്കുന്നു. ശേഷം ആ വൃക്ഷങ്ങളിൽ ഉണ്ടാകുന്ന ഫലങ്ങളെ ശ്രദ്ധിച്ചു നോക്കൂ; അത് വിവിധഘട്ടങ്ങളിലൂടെ കടന്നു പോകുന്നത് പരിശോധിച്ചു നോക്കൂ. -ഒരു ഗർഭസ്ഥശിശു വ്യത്യസ്ത ഘട്ടങ്ങളിലൂടെ കടന്നു പോകുന്നത് പോലെയുണ്ടത്-! ഒരു വസ്ത്രം കൊണ്ടും മറക്കപ്പെടാത്ത നിലയിൽ, കേവലം മരത്തടികൾ മാത്രമാണ് വൃക്ഷങ്ങൾ; എന്നാൽ അതിൻ്റെ സ്രഷ്ടാവായ അല്ലാഹു ഇലകൾ കൊണ്ട് ഏറ്റവും മനോഹരമായി അതിനെ വസ്ത്രം ധരിപ്പിച്ചിരിക്കുന്നു. വൃക്ഷങ്ങളെ സംരക്ഷിക്കുവാനെന്നോണം ഇലകൾ അതിൻ്റെ ശാഖകളിൽ നിന്ന് പുറത്തു വന്നതിന് ശേഷം വളരെ ദുർബലവും ചെറുതുമായ നിലയിൽ അതിലെ ഫലവർഗങ്ങൾ പുറത്തേക്ക് വരുന്നു! വൃക്ഷത്തിൻ്റെ ഇലകൾ അതിൻ്റെ ഫലങ്ങളെ ഒരു വസ്ത്രം പോലെ മറക്കുകയും, തണുപ്പിൽ നിന്നും ചൂടിൽ നിന്നും മറ്റു ഉപദ്രവങ്ങളിൽ നിന്നും അതിനെ സംരക്ഷിക്കുകയും ചെയ്യുന്നു. പിന്നീട് ആ ഫലങ്ങൾക്ക് വേണ്ട പോഷകവും നനവും മരങ്ങളുടെ വേരുകളിലൂടെ അതിലേക്ക് വന്നെത്തുന്നു. തൻ്റെ മാതാവിൻ്റെ മുലപ്പാൽ കുടിക്കുന്ന ഒരു കുഞ്ഞിനെ പോലെ ആ ചെറുഫലങ്ങൾ അതിൽ നിന്ന് കുടിക്കുന്നു! പിന്നീട് അത് വളരുകയും പുഷ്ടിപ്പെടുകയും, ശേഷം ഉറപ്പോടെയും പൂർണ്ണതയോടെയും നിലകൊള്ളുകയും ചെയ്യുന്നു. അങ്ങനെ അതിൻ്റെ വളർച്ചയെത്തിയാൽ മധുരമൂറുന്ന -മൃദുലമായ- ആ ഫലം ഉറച്ച മരക്കൊമ്പുകളിൽ നിന്നതാ പറിച്ചെടുക്കപ്പെടുന്നു!
ഭൂമിയെ നീ വീക്ഷിക്കുക; അതെങ്ങനെയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന്?! സ്രഷ്ടാവും നിയന്താവുമായ അല്ലാഹുവിൻ്റെ അപാരമായ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ് അതെന്ന് നിനക്ക് മനസ്സിലാകും. മനുഷ്യർക്ക് ഒരു വിരിപ്പും തൊട്ടിലും പോലെ ഭൂമിയെ അല്ലാഹു സംവിധാനിച്ചിരിക്കുന്നു. അതിനെ തൻ്റെ ദാസന്മാർക്കായി അവൻ സൗകര്യപ്പെടുത്തിയിരിക്കുന്നു. ഭൂമിയിൽ തന്നെ അവർക്ക് വേണ്ട ഉപജീവനവും വിഭവങ്ങളും ജീവിതവും നിശ്ചയിച്ചിരിക്കുന്നു. അവരുടെ ആവശ്യങ്ങൾക്കും കാര്യങ്ങളുടെ ശരിയായ നിയന്ത്രണത്തിനും വേണ്ടി സഞ്ചരിക്കാൻ ഉതകുന്ന തരത്തിൽ ഭൂമിയിൽ അവൻ വഴികൾ ഒരുക്കുകയും ചെയ്തിരിക്കുന്നു. പർവ്വതങ്ങൾ കൊണ്ട് അതിനെ അവൻ ഉറപ്പിച്ചു നിർത്തുകയും ചെയ്തിരിക്കുന്നു. ഭൂമി ചലിക്കാതിരിക്കുന്നതിനായി അവയെ അവൻ ആണികളാക്കുകയും ചെയ്തിരിക്കുന്നു. ഭൂമിയിയുടെ തണലുകൾ അവൻ വിശാലമാക്കുകയും, അതിനെ അവൻ പരത്തുകയും വിസ്തൃതമാക്കുകയും ചെയ്തിരിക്കുന്നു. ജീവിച്ചിരിക്കുന്നവരെ ഭൂമി അതിൻ്റെ മുകളിൽ ഉൾക്കൊള്ളുന്നു; മരിച്ചവരെ അതിൻ്റെ ഉള്ളിൽ -ഖബറുകളിലും- ഉൾക്കൊള്ളുന്നു. മുകൾ ഭാഗം ജീവിച്ചിരിക്കുന്നവരുടെ രാജ്യവും, ഉൾഭാഗം മരിച്ചവരുടെ രാജ്യവും! ഇനി ഈ പ്രപഞ്ചത്തിലേക്ക് മുഴുവനായി നീ നോക്കൂ; സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും നക്ഷത്രമണ്ഡലങ്ങളും ഉൾക്കൊള്ളുന്ന ഈ ലോകം. എങ്ങനെയാണ് ഇവയെല്ലാം -അവയുടെ കാലാവധി അവസാനിക്കുന്നത് വരെ- ഇത്ര വ്യവസ്ഥാപിതവും സമയബന്ധിതവുമായി ഭ്രമണം നടത്തിക്കൊണ്ടേയിരിക്കുന്നത്?! അതിൻ്റെ ഫലമായി രാത്രിയും പകലും മാറിമാറിവരുന്നതും, വേനലും തണുപ്പും മറ്റു കാലാവസ്ഥകളും വ്യത്യാസപ്പെട്ടു കൊണ്ടിരിക്കുന്നതും. ഭൂമിയിലുള്ള വ്യത്യസ്ത വിഭാഗം ജീവികൾക്കും ചെടികൾക്കുമെല്ലാം അതിലൂടെ ലഭിക്കുന്ന പ്രയോജനങ്ങളെ കുറിച്ചും നീ ചിന്തിച്ചു നോക്കുക.
ശേഷം ആകാശത്തിൻ്റെ സൃഷ്ടിപ്പിനെ കുറിച്ച് നീ ചിന്തിച്ചു നോക്കുക. അതിലേക്ക് ആവർത്തിച്ചാവർത്തിച്ച് നീ കണ്ണുകളയക്കുക. അതിൻ്റെ ഉയരവും വിശാലതയും നിലനിൽപ്പുമെല്ലാം അതിമഹത്തരമായ ദൃഷ്ടാന്തങ്ങളാണെന്ന് നിനക്ക് ബോധ്യപ്പെടും. അവയെ താങ്ങിനിർത്തുന്ന ഏതെങ്കിലും കാണപ്പെടാവുന്ന തൂണുകളോ, അവയെ കെട്ടിത്തൂക്കി നിർത്തിയിരിക്കുന്ന എന്തെങ്കിലുമോ നീ കാണുന്നില്ല! എന്നാൽ അല്ലാഹുവിൻ്റെ ശക്തിയാൽ അതിനെ അവൻ പിടിച്ചു നിർത്തിയിരിക്കുന്നു. അവൻ തന്നെയാകുന്നു ആകാശങ്ങളെയും ഭൂമിയെയും നീങ്ങിപ്പോകാതെ പിടിച്ചു നിർത്തിയവൻ.
ഈ പ്രപഞ്ചത്തിലേക്കും അതിലെ വ്യത്യസ്ത ഭാഗങ്ങളുടെ പരസ്പര യോജിപ്പിലേക്കും നീ കണ്ണയച്ചാൽ ഏറ്റവും കെട്ടുറപ്പോടെ നിർമ്മിക്കപ്പെട്ട ഒരു സൃഷ്ടിപ്പാണ് ഇതെന്ന് നിനക്ക് ബോധ്യപ്പെടും. സ്രഷ്ടാവായ അല്ലാഹുവിൻ്റെ പരിപൂർണ്ണമായ ശക്തിയെയും, അവൻ്റെ സർവ്വജ്ഞാനത്തെയും, വിശാലമായ യുക്തിയെയും, അവസാനമില്ലാത്ത ഔദാര്യത്തെയും നിനക്കത് ബോധ്യപ്പെടുത്തി നൽകും. എല്ലാ ഉപകരണങ്ങളും ആവശ്യമായ വസ്തുക്കളും ഒരുക്കി വെക്കപ്പെട്ട ഒരു ഭവനം പോലെയാണ് നമ്മുടെ ഈ ലോകം! ആകാശം ആ വീടിൻ്റെ ഉയരമുള്ള മേൽക്കൂരയാണ്. ഭൂമിയാകട്ടെ, അതിൽ താമസിക്കുന്നവർക്ക് സമാധാനത്തോടെ വസിക്കാൻ കഴിയുന്ന തൊട്ടിലും വിരിപ്പുമാണ്. സൂര്യനും ചന്ദ്രനും ആ വീട്ടിൽ പ്രകാശം പരത്തുന്ന രണ്ട് വിളക്കുകളും. നക്ഷത്രങ്ങൾ ആ ഭവനത്തിന് ഭംഗി നൽകുന്ന വിളക്കുകളും അലങ്കാരവുമാണ്. അതോടൊപ്പം, ആ വീട്ടിലെ വ്യത്യസ്തങ്ങളായ വഴികളിലൂടെ സഞ്ചരിക്കാനുള്ള അടയാളമാർഗങ്ങൾ കൂടിയാണവ. അതിനൊപ്പം ഒരു വീട്ടിനുള്ളിൽ കുഴിച്ചിടപ്പെട്ട നിധികുംഭങ്ങൾ പോലെ ഭൂഗർഭ വിഭവങ്ങളും മറ്റു ലോഹങ്ങളും. ആ ഭവനത്തിലെ ഓരോ കാര്യവും ഓരോ പ്രയോജനങ്ങൾക്ക് വേണ്ടിയാണ്. അവിടെയുള്ള ആവശ്യങ്ങൾക്ക് യോജ്യമായ രൂപത്തിൽ വ്യത്യസ്തങ്ങളായ ചെടികളും വൃക്ഷങ്ങളുമുണ്ട്. വിവിധങ്ങളായ മൃഗങ്ങൾ അനേകം പ്രയോജനങ്ങൾ നൽകുന്നതിനായി ഒരുക്കി നിർത്തപ്പെട്ടിരിക്കുന്നു. സഞ്ചരിക്കാൻ വേണ്ടതുണ്ട്; കുടിക്കാനുള്ള പാല് നൽകുന്നതും, ഭക്ഷണത്തിനുള്ള മാംസമാക്കാവുന്നതുമുണ്ട്. വസ്ത്രമാക്കാവുന്നതുമുണ്ട്. വീടിന് കാവൽ നിൽക്കുന്ന മൃഗങ്ങളും അക്കൂട്ടത്തിലുണ്ട്... എല്ലാ അവകാശങ്ങളും എഴുതി നൽകപ്പെട്ട ഉടമസ്ഥനെ പോലെ മനുഷ്യൻ അവിടെ വസിക്കുന്നു. അവന് തനിക്ക് യോജിക്കുന്നതു പോലെ ചെയ്യുവാനും, കൽപ്പിക്കാനും അധികാരം നൽകപ്പെട്ടിരിക്കുന്നു.
ഈ പ്രപഞ്ചം; അതിനെ കുറിച്ച് -മൊത്തത്തിലോ, അതല്ലെങ്കിൽ അതിലെ ചില ഭാഗങ്ങളിലേതെങ്കിലുമൊന്നിനെ കുറിച്ചോ- നീ ചിന്തിക്കുകയാണെങ്കിൽ അത്ഭുതപൂർണ്ണമായ അനേകം കാര്യങ്ങൾ നിനക്ക് കണ്ടെത്താൻ സാധിക്കും. അതിനെ കുറിച്ച് ആഴത്തിൽ നീ ആലോചിക്കുകയും, നിൻ്റെ സ്വന്തത്തോട് നീ നീതിപുലർത്തുകയും, അന്ധമായ അനുകരണത്തിൻ്റെയും ദേഹേഛയുടെയും കെട്ടുപാടുകൾ നീ പൊട്ടിച്ചെറിയുകയും ചെയ്താൽ... ഈ പ്രപഞ്ചം ഒരു സ്രഷ്ടാവിൻ്റെ നിർമ്മിതിയാണെന്ന് നിനക്ക് ബോധ്യപ്പെടുക തന്നെ ചെയ്യും. അങ്ങേയറ്റം യുക്തിമാനും, എല്ലാ ശക്തിയുമുള്ളവനും, സർവ്വജ്ഞനുമായ ഒരുവനാണ് അതിനെ പടച്ചതെന്ന് നിനക്ക് ബോധ്യപ്പെടും. അവനതിനെ ഏറ്റവും നല്ല രൂപത്തിൽ ക്രമീകരിക്കുകയും, ഏറ്റവും നല്ല കെട്ടുറപ്പിൽ പണിതുയർത്തുകയും ചെയ്തിരിക്കുന്നു. ഈ സ്രഷ്ടാവ് ഒന്നിലധികം പേരില്ലെന്നും നിനക്ക് ബോധ്യപ്പെടും; മറിച്ച് അവൻ ഏകനായ ആരാധ്യൻ മാത്രമാണ്. അവനല്ലാത്ത മറ്റൊരു ആരാധ്യൻ ഈ പ്രപഞ്ചത്തിനുണ്ടായിരുന്നെങ്കിൽ അത് തകർന്നു പോകുമായിരുന്നു. അതിൻ്റെ കെട്ടുറപ്പും, അതിലുള്ള നന്മകളും നശിച്ചടങ്ങുമായിരുന്നു.
ഒരു സ്രഷ്ടാവ് ഈ പ്രപഞ്ചത്തിനുണ്ടെന്ന കാര്യം അംഗീകരിക്കാൻ ഇനിയും നീ തയ്യാറാകുന്നില്ലെങ്കിൽ നിന്നോട് ചോദിക്കട്ടെ: ഒരു നദിക്കരയിൽ വെള്ളം കോരുന്നതിനായി നിശ്ചയിക്കപ്പെട്ട ഒരു ജലചക്രമുണ്ടെന്ന് കരുതുക. അതിൻ്റെ ഉപകരണങ്ങളെല്ലാം കൃത്യമാണ്. അതിൻ്റെ നിർമ്മിതി ഏറ്റവും കൃത്യവും സൂക്ഷ്മവുമായ രൂപത്തിൽ പൂർത്തീകരിക്കപ്പെട്ടിട്ടുണ്ട്. അതിൻ്റെ ഏതെങ്കിലുമൊരു ഭാഗത്ത് എന്തെങ്കിലുമൊരു ന്യൂനത ഒരാൾക്കും കാണാൻ കഴിയുന്നില്ല. അതിൻ്റെ രൂപത്തിലും യാതൊരു തെറ്റുമില്ല. എല്ലാ തരത്തിലുമുള്ള ഫലവർഗങ്ങളുമുള്ള വളരെ വലിയ ഒരു തോട്ടത്തിലേക്ക് അതിങ്ങനെ വെള്ളം എത്തിച്ചു കൊണ്ടിരിക്കുന്നു. ആ തോട്ടത്തിലാകട്ടെ, അവിടെയുള്ള കായും കൊമ്പുമെല്ലാം വെട്ടിവൃത്തിയാക്കുകയും, അതിനെ ഏറ്റവും നല്ല രൂപത്തിൽ പരിചരിക്കുകയും, ചെടികൾക്ക് വേണ്ടതെല്ലാം സൗകര്യപ്പെടുത്തുകയും ചെയ്യുന്നവരുണ്ട്. ആ തോട്ടത്തിൽ ഒരു കാര്യവും തെറ്റാതെ -അവിടെയുള്ള ഒരു ഫലം പോലും പാഴാവാതെ- കാര്യങ്ങളെല്ലാം കൃത്യമായി മുന്നോട്ടുപോകുന്നു. പിന്നീട് ആ തോട്ടത്തിലെ എല്ലാ വിളവുകളെയും വിലനിലവാരങ്ങൾ രജിസ്റ്ററിൽ കൃത്യമായി -ഓരോന്നിൻ്റെയും ആവശ്യവും അനിവാര്യതയും അനുസരിച്ച്- രേഖപ്പെടുത്തപ്പെടുകയും ചെയ്യുന്നു. ഓരോ ഇനത്തിനും അതിന് യോജിച്ചത് നൽകപ്പെടുന്നു. ഇപ്രകാരം സ്ഥിരമായി വിഹിതം നിർണ്ണയിക്കപ്പെടുന്നു എന്ന് കരുതുക.
ഈ പറഞ്ഞതെല്ലാം അങ്ങ് വെറുതെ സംഭവിച്ചതാണെന്ന് -ഒരു സ്രഷ്ടാവോ നിയന്താവോ നിർണ്ണയിക്കുന്ന വ്യക്തിയോ ഇല്ലാതെ ഉണ്ടായിപ്പോയതാണെന്ന്- നിനക്ക് തോന്നുന്നുണ്ടോ?! ഈ ജലചക്രവും തോട്ടവും, അവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നതുമെല്ലാം ഒരാളും പ്രവർത്തിക്കാതെയും നിയന്ത്രിക്കാതെയും സംഭവിച്ചു കൊണ്ടിരിക്കുന്നതാണെന്നാണോ നീ കരുതുന്നത്?! ഇങ്ങനെയൊരു സംഭവം ഉണ്ടായിരുന്നെങ്കിൽ നിൻ്റെ ബുദ്ധി നിന്നോട് എന്തു പറയുമെന്നാണ് നീ കരുതുന്നത്?! എന്തായിരിക്കും അത് നിനക്ക് മറുപടിയായി നൽകുക?! ഏതൊരു തീരുമാനത്തിലേക്കായിരിക്കും നിൻ്റെ ബുദ്ധി നിന്നെ നയിക്കുക?! (42) (42) ഈ ഭാഗം ഇബ്നുൽ ഖയ്യിം രചിച്ച മിഫ്താഹു ദാരിസ്സആദഃ (1/251-269) എന്ന ഗ്രന്ഥത്തിൽ നിന്നുള്ളതാണ്.
ഈ സൃഷ്ടിപ്പിൻ്റെ ലക്ഷ്യം
ഈയൊരു ചെറിയ യാത്രക്ക് ശേഷം, പ്രപഞ്ചത്തിൻ്റെ സൃഷ്ടിപ്പിനെ കുറിച്ചുള്ള ചിന്തക്ക് ശേഷം, പ്രപഞ്ച സൃഷ്ടിപ്പിന് പിന്നിലുള്ള ലക്ഷ്യത്തെ കുറിച്ച് കൂടി ചിലത് നമുക്ക് പഠിക്കാം. ഈ മഹാപ്രപഞ്ചത്തെയും, അതിലുള്ള അത്ഭുതകരമായ ദൃഷ്ടാന്തങ്ങളെയും സൃഷ്ടിച്ചതിന് പിന്നിൽ മഹത്തരമായ ചില ഉദ്ദേശലക്ഷ്യങ്ങളുണ്ട്. അവയിൽ പെട്ടതാണ്:
1- മനുഷ്യർക്ക് ഇവയെ കീഴ്പെടുത്തി നൽകുക എന്നത്. ഈ ഭൂമിയിൽ തന്നെ ആരാധിക്കുന്ന ഒരു വിഭാഗത്തെ -ഇവിടെ വസിക്കുന്ന ഒരു ഖലീഫയെ (തലമുറകൾ കൈമാറി വന്നു കൊണ്ടിരിക്കുന്ന ഒരു ജനവിഭാഗത്തെ)- സൃഷ്ടിക്കണമെന്ന് അല്ലാഹു വിധിച്ചു. ആ വിഭാഗത്തിന് വേണ്ടിയാണ് അവൻ ഇതെല്ലാം പടച്ചത്. അവരുടെ ഇഹപരജീവിതം നേരാംവണ്ണം സാധിക്കുന്നതിനും, അവൻ്റെ കാര്യങ്ങൾ എളുപ്പമാകുന്നതിനുമാണ് ഇവയെല്ലാം സംവിധാനിച്ചത്. അല്ലാഹു പറയുന്നു: "ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം തൻ്റെ വകയായി അവൻ നിങ്ങൾക്ക് അധീനപ്പെടുത്തിത്തരികയും ചെയ്തിരിക്കുന്നു." (43) അല്ലാഹു പറഞ്ഞു: "അല്ലാഹുവത്രെ ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും, മുകളിൽ നിന്ന് മഴ വർഷിക്കുകയും എന്നിട്ട് അതുമൂലം നിങ്ങളുടെ ഉപജീവനത്തിനായി കായ്കനികൾ ഉല്പാദിപ്പിക്കുകയും ചെയ്തത്. അവൻ്റെ കല്പന(നിയമ) പ്രകാരം കടലിലൂടെ, സഞ്ചരിക്കുന്നതിനായി അവൻ നിങ്ങൾക്ക് കപ്പലുകൾ വിധേയമാക്കിത്തരികയും ചെയ്തിരിക്കുന്നു. നദികളെയും അവൻ നിങ്ങൾക്ക് വിധേയമാക്കിത്തന്നിരിക്കുന്നു. സൂര്യനെയും ചന്ദ്രനെയും പതിവായി സഞ്ചരിച്ച് കൊണ്ടിരിക്കുന്ന നിലയിൽ അവൻ നിങ്ങൾക്ക് വിധേയമാക്കി തന്നിരിക്കുന്നു. രാവിനെയും പകലിനെയും അവൻ നിങ്ങൾക്ക് വിധേയമാക്കിത്തന്നിരിക്കുന്നു. നിങ്ങളവനോട് ആവശ്യപ്പെട്ടതിൽ നിന്നെല്ലാം നിങ്ങൾക്ക് അവൻ നല്കിയിരിക്കുന്നു. അല്ലാഹുവിൻ്റെ അനുഗ്രഹം നിങ്ങൾ എണ്ണുകയാണെങ്കിൽ നിങ്ങൾക്കതിൻ്റെ കണക്കെടുക്കാനാവില്ല. തീർച്ചയായും മനുഷ്യൻ മഹാ അക്രമകാരിയും വളരെ നന്ദികെട്ടവനും തന്നെ." (44) (43) ജാഥിയഃ:13. (44) ഇബ്രാഹീം:32-34.
2- ആകാശങ്ങളും ഭൂമിയും, ഈ പ്രപഞ്ചത്തിലെ ബാക്കിയുള്ള വസ്തുക്കളുമെല്ലാം അല്ലാഹുവിൻ്റെ സൃഷ്ടികർതൃത്വത്തിനും, അവൻ്റെ ഏകത്വത്തിനുമുള്ള തെളിവുകളും സാക്ഷ്യങ്ങളുമാണ് . കാരണം ഈ പ്രപഞ്ചത്തിലെ ഏറ്റവും ഗൗരവപ്പെട്ട കാര്യം അല്ലാഹുവിൻ്റെ സൃഷ്ടികർതൃത്വം അംഗീകരിക്കുക എന്നതും, അവൻ്റെ ഏകത്വത്തിൽ വിശ്വസിക്കുക എന്നതുമാണ്. കാരണം ഏറ്റവും പ്രധാനപ്പെട്ട വിഷയം അതാണ്. ഏറ്റവും ഗൗരവതരമായ തെളിവുകളും, ഏറ്റവും വലിയ ദൃഷ്ടാന്തങ്ങളും അക്കാര്യം ബോധ്യപ്പെടുത്തുന്നതിനായി സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഈ വിഷയം അറിയിച്ചു നൽകുന്ന ശക്തമായ പ്രമാണങ്ങളും വിവരിക്കപ്പെട്ടിരിക്കുന്നു. ആകാശങ്ങളും ഭൂമിയും സർവ്വ സൃഷ്ടികളും ഈ വിഷയത്തിന് സാക്ഷ്യം നിൽക്കുന്ന തെളിവുകളായി അല്ലാഹു നിശ്ചയിച്ചതാകുന്നു. വിശുദ്ധ ഖുർആനിൽ എത്രയോ ഇടങ്ങളിൽ 'അവൻ്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ്' എന്നു പറഞ്ഞു കൊണ്ട് തുടങ്ങുന്ന വചനങ്ങൾ കാണാൻ കഴിയുന്നതും ഇതു കൊണ്ട് തന്നെയാണ്. "അവൻ്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ് ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പ്." "അവൻ്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ് രാത്രിയിലും പകലും നിങ്ങൾ ഉറങ്ങുന്നത്." "അവൻ്റെ ദൃഷ്ടാന്തമായി കൊണ്ടാണ് ഭയവും പ്രതീക്ഷയും ജനിപ്പിക്കുന്ന മിന്നൽ നിങ്ങൾക്ക് അവൻ കാണിച്ചു തരുന്നത്." "അവൻ്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ് ആകാശങ്ങളും ഭൂമിയും അല്ലാഹുവിൻ്റെ കൽപ്പനയാൽ നിലകൊള്ളുന്നുവെന്നത്." (45) (45) റൂം: 22-25.
3- ഈ പ്രപഞ്ചം മരണ ശേഷമുള്ള ജീവിതത്തിന് സാക്ഷ്യമായിത്തീരുക എന്നത് (പ്രപഞ്ച സൃഷ്ടിപ്പിൻ്റെ ലക്ഷ്യത്തിൽ പെട്ടതാണ്). കാരണം ജീവിതം രണ്ടെണ്ണമുണ്ട്. ഒന്ന് ഇഹലോകത്തുള്ളതാണെങ്കിൽ രണ്ടാമത്തെ ജീവിതം പരലോകത്തുള്ളതാണ്. യഥാർത്ഥ ജീവിതമെന്നാൽ പരലോകത്ത് വരാനിരിക്കുന്ന ജീവിതമാണ്. അല്ലാഹു പറയുന്നു: "ഈ ഐഹികജീവിതം വിനോദവും കളിയുമല്ലാതെ മറ്റൊന്നുമല്ല. തീർച്ചയായും പരലോകം തന്നെയാണ് യഥാർത്ഥ ജീവിതം. അവർ മനസ്സിലാക്കിയിരുന്നെങ്കിൽ!" (46) പരലോകമാണ് യഥാർത്ഥ ജീവിതം; കാരണം അവിടെയാണ് നമ്മുടെ പ്രവർത്തനങ്ങൾക്കുള്ള വിചാരണയും, അതിനുള്ള പ്രതിഫലവുമുള്ളത്. അവിടെയാണ് അനുഗ്രഹങ്ങൾക്ക് അർഹതയുള്ളവർ സുഖാനുഭവങ്ങളിൽ എന്നെന്നേക്കുമായി വസിക്കുന്നത്. കഠിനകഠോര ശിക്ഷകളിൽ കഴിയുന്നവർ അതിൽ ശാശ്വതമായി കഴിഞ്ഞു കൂടുന്നതും അവിടെ തന്നെ. (46) അൻകബൂത്: 64.
ഈ പറയപ്പെട്ട പരലോക ജീവിതമെന്നത് മരണത്തിന് ശേഷം -പുനരുത്ഥാനത്തിന് ശേഷം മാത്രം- എത്തിപ്പെടാൻ കഴിയുന്നതാണ് എന്നതിനാൽ തൻ്റെ രക്ഷിതാവുമായി ബന്ധം നഷ്ടപ്പെട്ട, തങ്ങളുടെ ശുദ്ധപ്രകൃതി നശിച്ചു പോയ, ബുദ്ധിയില്ലാത്ത സർവ്വരും സാധ്യമായ രൂപത്തിലെല്ലാം അതിനെ നിഷേധിച്ചു. അവർക്കായി അല്ലാഹു വ്യക്തമായ തെളിവുകൾ വിവരിക്കുകയും, ശക്തമായ പ്രമാണങ്ങൾ സ്ഥാപിക്കുകയും ചെയ്തു. പുനരുത്ഥാനത്തിൽ വിശ്വസിക്കാൻ മനുഷ്യ മനസ്സുകൾക്ക് സാധിക്കുന്നതിനും, അവരുടെ ഹൃദയങ്ങൾക്ക് അതിൽ ദൃഢബോധ്യം വരുന്നതിനും വേണ്ടിയാണത്. ആദ്യതവണ സൃഷ്ടിച്ചു എന്നതിനേക്കാൾ നിസ്സാരമാണല്ലോ രണ്ടാമതൊരിക്കൽ കൂടി ആ സൃഷ്ടിപ്പ് ആവർത്തിക്കുക എന്നത്?! അല്ല, ആകാശ ഭൂമികളെ സൃഷ്ടിക്കുക എന്നതിനേക്കാൾ തീർത്തും നിസ്സാരമാണ് മനുഷ്യരുടെ സൃഷ്ടിപ്പ് ഒരിക്കൽ കൂടി ആവർത്തിക്കുക എന്നത്. അല്ലാഹു പറയുന്നു: "അവനാകുന്നു സൃഷ്ടി ആരംഭിക്കുന്നവൻ. പിന്നെ അവൻ അത് ആവർത്തിക്കുന്നു. അത് അവനെ സംബന്ധിച്ചിടത്തോളം കൂടുതൽ എളുപ്പമുള്ളതാകുന്നു." (47) അല്ലാഹു പറയുന്നു: "തീർച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പാകുന്നു മനുഷ്യരുടെ സൃഷ്ടിപ്പിനേക്കാൾ വലുത്." (48) അല്ലാഹു പറഞ്ഞു: "അല്ലാഹുവാകുന്നു നിങ്ങൾക്ക് കാണാവുന്ന അവലംബങ്ങൾ കൂടാതെ ആകാശങ്ങൾ ഉയർത്തി നിർത്തിയവൻ. പിന്നെ അവൻ സിംഹാസനത്തിനുമേൽ ആരോഹണം ചെയ്യുകയും, സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തിരിക്കുന്നു. എല്ലാം ഒരു നിശ്ചിത അവധി വരെ സഞ്ചരിക്കുന്നു. അവൻ സർവ്വതും നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു. നിങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടുന്നതിനെപ്പറ്റി നിങ്ങൾ ദൃഢബോധ്യമുള്ളവരായിരിക്കുന്നതിന് വേണ്ടി അവൻ ദൃഷ്ടാന്തങ്ങൾ വിവരിച്ചുതരുന്നു." (49) (47) റൂം: 27. (48) ഗാഫിർ: 57. (49) റഅ്ദ്: 2.
അതിനാൽ -ബുദ്ധിയുള്ള മനുഷ്യാ-!
ഈ കാണുന്ന പ്രപഞ്ചം നിനക്കായി ഒരുക്കപ്പെട്ടിരിക്കുന്നുവെങ്കിൽ, അതിലെ ദൃഷ്ടാന്തങ്ങളും സാക്ഷ്യങ്ങളും നിൻ്റെ കണ്ണുകൾക്ക് മുൻപിൽ ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹു അല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്ന കാര്യം സാക്ഷ്യം വഹിച്ചുകൊണ്ട് നിലകൊള്ളുന്നുവെന്നിരിക്കെ... നിൻ്റെ മരണശേഷം നിന്നെ പുനരുജ്ജീവിപ്പിക്കുക എന്നത് ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുക എന്നതിനേക്കാൾ നിസ്സാരമാണെന്ന് നിനക്ക് ബോധ്യപ്പെട്ടുവെങ്കിൽ, നിൻ്റെ റബ്ബായ അല്ലാഹുവിനെ നീ കണ്ടുമുട്ടുമെന്നും, അവൻ നിന്നെ വിചാരണ ചെയ്യുമെന്നും നിനക്ക് ദൃഢബോധ്യം വന്നുവെങ്കിൽ... ഈ പ്രപഞ്ചം മുഴുവൻ അതിൻ്റെ രക്ഷിതാവിന് കീഴൊതുങ്ങിയിരിക്കുന്നുവെന്നും, അവയെല്ലാം തങ്ങളുടെ രക്ഷിതാവിൻ്റെ സ്തുതി കീർത്തനങ്ങൾ പ്രകീർത്തിച്ചു കൊണ്ടിരിക്കുന്നുവെന്നും നീ മനസ്സിലാക്കുന്നെങ്കിൽ... അല്ലാഹു പറയുന്നു: "ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അല്ലാഹുവിനെ പ്രകീർത്തിച്ചു കൊണ്ടിരിക്കുന്നു." (50) അവയെല്ലാം അല്ലാഹുവിൻ്റെ മഹത്വം പ്രകീർത്തിച്ചു കൊണ്ടിരിക്കുന്നു. അല്ലാഹു പറയുന്നു: "ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, പർവ്വതങ്ങളും വൃക്ഷങ്ങളും ജന്തുക്കളും, മനുഷ്യരിൽ കുറെപേരും അല്ലാഹുവിന് സാഷ്ടാംഗം ചെയ്തുകൊണ്ടിരിക്കുന്നു എന്ന് നീ കണ്ടില്ലേ? (അവരിൽ) ഒരുപാടുപേർക്ക് ശിക്ഷ ഉറപ്പാവുകയും ചെയ്തിരിക്കുന്നു" (51) ഈ പ്രപഞ്ചത്തിലെ സർവ്വ വസ്തുക്കളും -അവയുടെ പ്രകൃതത്തിന് യോജിച്ച രൂപത്തിൽ- അല്ലാഹുവിന് വേണ്ടി നിസ്കരിച്ചു കൊണ്ടിരിക്കുന്നു. അല്ലാഹു പറയുന്നു: "ആകാശങ്ങളിലും ഭൂമിയിലുമുള്ളവരും, ചിറക് നിവർത്തിപ്പിടിച്ചു കൊണ്ട് പക്ഷികളും അല്ലാഹുവിൻ്റെ മഹത്വം പ്രകീർത്തിച്ചു കൊണ്ടിരിക്കുന്നു എന്ന് നീ കണ്ടില്ലേ? ഓരോരുത്തർക്കും തൻ്റെ പ്രാർത്ഥനയും കീർത്തനവും എങ്ങനെയെന്ന് അറിവുണ്ട്." (52) (50) ജുമുഅഃ: 1. (51) ഹജ്ജ്: 18. (52) നൂർ: 41.
നിൻ്റെ ശരീരം അല്ലാഹുവിൻ്റെ നിയന്ത്രണത്തിനും അവൻ്റെ വിധിനിർണ്ണയത്തിനും തീരുമാനത്തിനും അനുസരിച്ചു കൊണ്ടാണ് ചലിച്ചു കൊണ്ടിരിക്കുന്നത്; നിൻ്റെ ഹൃദയവും ശ്വാസകോശവും കരളും മറ്റെല്ലാ അവയവങ്ങളും അല്ലാഹുവിന് കീഴൊതുങ്ങിയിരിക്കുന്നു. അവയുടെ നിയന്ത്രണം അല്ലാഹുവിൻ്റെ കയ്യിലേക്ക് അവയെല്ലാം ഏൽപ്പിച്ചിരിക്കുന്നു. കാര്യം ഇപ്രകാരമാണെങ്കിൽ, നിൻ്റെ സ്വന്തം തീരുമാനം -അല്ലാഹുവിൽ വിശ്വസിക്കുകയോ അവനെ നിഷേധിക്കുകയോ ചെയ്യാൻ നിനക്ക് സ്വാതന്ത്ര്യം നൽകപ്പെട്ടിരിക്കുന്ന നിൻ്റെ സ്വേഛ-; അത് അല്ലാഹുവിനെ നിഷേധിക്കുകയാണ് എങ്കിൽ നിൻ്റെ ചുറ്റുമുള്ള ഈ പ്രപഞ്ചത്തിൻ്റെ അനുഗൃഹീതമായ സഞ്ചാരത്തിന് വിരുദ്ധവും തീർത്തും വൈകൃതമുള്ളതുമാകില്ലേ ആ തീരുമാനം?! എന്തിനധികം?! നിൻ്റെ ശരീരത്തിനോട് പോലും കടകവിരുദ്ധമല്ലേ അത്?!
അതിനാൽ ബുദ്ധിയുള്ള -പൂർണ്ണത ആഗ്രഹിക്കുന്ന- ഓരോ മനുഷ്യനും തൻ്റെ സ്വന്തം മനസ്സ് ഈ വൈകൃതത്തിലേക്ക് എത്തിപ്പെടുന്നതിൽ നിന്ന് അതിനെ കാത്തുരക്ഷിക്കാൻ ശ്രമിക്കുമെന്നതിൽ സംശയമില്ല. വിശാലമായ ഈ മഹാപ്രപഞ്ചത്തിൻ്റെ ഈ സഞ്ചാരപഥത്തിൽ നിന്ന് വേറിട്ടു നിലകൊള്ളാൻ അവനൊരിക്കലും തയ്യാറാവുകയില്ല.
മനുഷ്യൻ്റെ സൃഷ്ടിപ്പും അവന് നൽകപ്പെട്ട ആദരവും
ഈ പ്രപഞ്ചത്തിൽ വസിക്കുകയും, ഇതിനെ ജീവിപ്പിക്കുകയും ചെയ്യുന്ന ഒരു പുതിയ സൃഷ്ടിയെ പടക്കാൻ അല്ലാഹു തീരുമാനിച്ചു. മനുഷ്യനായിരുന്നു ആ പുതിയ സൃഷ്ടി. മനുഷ്യനെ സൃഷ്ടിക്കുമ്പോൾ അവൻ്റെ സൃഷ്ടിപ്പ് ഭൂമിയിൽ നിന്ന് തന്നെയാകാൻ അല്ലാഹു അവൻ്റെ മഹത്തരമായ യുക്തിയാൽ നിശ്ചയിച്ചു. അങ്ങനെ മനുഷ്യൻ്റെ സൃഷ്ടിപ്പ് അവൻ കളിമണ്ണിൽ നിന്ന് ആരംഭിച്ചു. ശേഷം മനുഷ്യനെ ഈ മനോഹരമായ രൂപത്തിൽ അവൻ സംവിധാനിച്ചു. അങ്ങനെ അവൻ്റെ രൂപം പൂർണ്ണമാവുകയും യോജിപ്പുള്ളതായി തീരുകയും ചെയ്തപ്പോൾ അല്ലാഹു അവനിൽ നിന്നുള്ള (അവൻ്റെ സൃഷ്ടിയായ) ആത്മാവ് മനുഷ്യനിലേക്ക് ഊതി. അങ്ങനെ ഏറ്റവും നല്ല രൂപമുള്ള -കേൾക്കുകയും കാണുകയും ചലിക്കുകയും സംസാരിക്കുകയും ചെയ്യുന്ന- മനുഷ്യൻ സൃഷ്ടിക്കപ്പെട്ടു. അവനെ അല്ലാഹു തൻ്റെ സ്വർഗത്തിലാണ് വസിപ്പിച്ചത്. മനുഷ്യന് അവൻ അറിയാൻ ആവശ്യമായ എല്ലാ കാര്യവും അല്ലാഹു പഠിപ്പിച്ചു നൽകി. അവൻ്റെ സ്വർഗത്തിലെ എല്ലാം അവന് അനുവദിച്ചു നൽകി; ഒരു മരത്തിൽ നിന്ന് ഭക്ഷിക്കുന്നതിൽ നിന്ന് മാത്രം -പരീക്ഷണമെന്നോണം- അവൻ മനുഷ്യനെ വിലക്കി. മനുഷ്യൻ്റെ സ്ഥാനവും പദവിയും ബോധ്യപ്പെടുത്തുവാൻ അല്ലാഹു ഉദ്ദേശിച്ചപ്പോൾ മലക്കുകളോട് മനുഷ്യന് മുൻപിൽ അഭിവാദനത്തിൻ്റെ സാഷ്ടാംഗം അർപ്പിക്കാൻ അല്ലാഹു കൽപ്പിച്ചു. അങ്ങനെ മലക്കുകളെല്ലാം മനുഷ്യന് അഭിവാദനമർപ്പിച്ചു. എന്നാൽ ഇബ്'ലീസ് സാഷ്ടാംഗം നമിക്കാൻ സമ്മതിച്ചില്ല. അവൻ്റെ അഹങ്കാരവും ധിക്കാരവും അതിൽ നിന്നവനെ തടഞ്ഞു. അല്ലാഹുവിൻ്റെ കൽപ്പനയോട് എതിരായതിനാൽ അല്ലാഹു അവനോട് കോപിക്കുകയും, അവനെ തൻ്റെ കാരുണ്യത്തിൽ നിന്ന് ആട്ടിയകറ്റുകയും ചെയ്തു. കാരണം അവൻ അല്ലാഹുവിനോട് അഹങ്കാരം പുലർത്തി. തൻ്റെ ആയുസ്സ് നീട്ടിത്തരുവാനും, അന്ത്യനാൾ വരെ തനിക്ക് അവധി നീട്ടിനൽകാനും ഇബ്'ലീസ് അല്ലാഹുവിനോട് ആവശ്യപ്പെട്ടു. അല്ലാഹു അവന് അന്ത്യനാൾ വരെ ആയുസ്സ് ദീർഘിപ്പിച്ചു നൽകുകയും, അവന് അവധി നീട്ടിനൽകുകയും ചെയ്തു. പിശാച് (ഇബ്'ലീസ്) തന്നേക്കാൾ ശ്രേഷ്ഠത നൽകപ്പെട്ട ആദമിനോടും അവൻ്റെ സന്തതികളോടും അസൂയയുള്ളവനായി. ആദമിൻ്റെ സന്തതികളെയെല്ലാം താൻ വഴിപിഴപ്പിക്കുന്നതാണെന്ന് അവൻ അല്ലാഹുവിൻ്റെ പേരിൽ ശപഥം ചെയ്തു. മനുഷ്യരുടെ മുൻപിലൂടെയും പിന്നിലൂടെയും, അവരുടെ ഇടതു ഭാഗത്തു കൂടെയും, വലതു ഭാഗത്തു കൂടെയും അവൻ അവരെ സമീപിക്കുന്നതാണ് എന്ന് അവൻ പ്രതിജ്ഞയെടുത്തു. എന്നാൽ അല്ലാഹുവിൻ്റെ നിഷ്കളങ്കരും സത്യസന്ധരും ധർമ്മനിഷ്ഠ പുലർത്തുന്നവരുമായ ദാസന്മാരെ അല്ലാഹു പിശാചിൻ്റെ കുതന്ത്രത്തിൽ നിന്നും വഞ്ചനയിൽ നിന്നും കാത്തുരക്ഷിക്കുന്നതാണ്. അല്ലാഹു ആദമിന് പിശാചിൻ്റെ കുതന്ത്രത്തെ കുറിച്ച് താക്കീത് നൽകിയിരുന്നു. എന്നാൽ പിശാച് ആദമിനെയും അദ്ദേഹത്തിൻ്റെ പത്നിയായ ഹവ്വാഇനെയും ദുർബോധനം നടത്തി. അവരെ സ്വർഗത്തിൽ നിന്ന് പുറത്തെത്തിക്കുന്നതിനും, അവർക്ക് മറക്കപ്പെട്ട ഗുഹ്യസ്ഥാനങ്ങൾ വെളിവാക്കപ്പെടുന്നതിനും വേണ്ടിയായിരുന്നു അത്. 'ഞാൻ നിങ്ങളോട് രണ്ടു പേരോടും ഏറെ ഗുണകാംക്ഷയുള്ളവനാണ്' എന്ന് അവൻ അവരോട് ശപഥം നടത്തുകയും ചെയ്തു. അവർ രണ്ടു പേരും മലക്കുകൾ ആകാതിരിക്കുന്നതിനോ, അവർ ശാശ്വതരായി തീരുമെന്നതിനാലോ ആണ് അല്ലാഹു അവരെ ആ വൃക്ഷത്തിൽ നിന്ന് വിലക്കിയിരിക്കുന്നത് എന്നും അവൻ അവരോട് പറഞ്ഞു.
അങ്ങനെ അവർ രണ്ടു പേരും അല്ലാഹു അവരെ വിലക്കിയ ആ വൃക്ഷത്തിൽ നിന്ന് ഭക്ഷിച്ചു. അല്ലാഹുവിൻ്റെ കൽപ്പനക്ക് വിരുദ്ധം പ്രവർത്തിച്ചതിൻ്റെ ഫലമായി ആദ്യം അവരെ ബാധിച്ച ശിക്ഷ അവരുടെ ഗുഹ്യസ്ഥാനങ്ങൾ വെളിവായി എന്നതായിരുന്നു. ആദമിനോട് അല്ലാഹു താൻ മുൻപ് നൽകിയ മുന്നറിയിപ്പിനെ കുറിച്ച് ഓർമ്മപ്പെടുത്തി. അദ്ദേഹം തൻ്റെ തെറ്റിൽ നിന്ന് അല്ലാഹുവിനോട് പശ്ചാത്തപിക്കുകയും, അല്ലാഹു അവർക്കത് പൊറുത്തു നൽകുകയും, അവരുടെ പശ്ചാത്താപം സ്വീകരിക്കുകയും, അവരെ ഉൽകൃഷ്ടരായി തിരഞ്ഞെടുക്കുകയും, അവർക്ക് മാർഗദർശനം നൽകുകയും ചെയ്തു. അങ്ങനെ അവർ വസിച്ചിരുന്ന സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്ക് ഇറങ്ങിപ്പോകുവാൻ അല്ലാഹു അവരോട് കൽപ്പിച്ചു. അതായിരിക്കും ഇനി അവരുടെ വാസസ്ഥലമെന്നും, അവർക്ക് ഒരു നിശ്ചിത അവധി വരെ കഴിയാനുള്ള വിഭവങ്ങൾ അവിടെ ഉണ്ടെന്നും, ആ ഭൂമിയിൽ നിന്ന് തന്നെയാണ് അവരെ സൃഷ്ടിച്ചിരിക്കുന്നതെന്നും, അതിന് മുകളിലായിരിക്കും അവരുടെ ജീവിതവും മരണവുമെന്നും, ആ ഭൂമിയിൽ നിന്ന് തന്നെ അവർ പുനരുജ്ജീവിപ്പിക്കപ്പെടുന്നതാണെന്നും അല്ലാഹു അവരെ അറിയിച്ചു.
അങ്ങനെ ആദമും അദ്ദേഹത്തിൻ്റെ ഭാര്യയായ ഹവ്വാഉം സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്ക് ഇറങ്ങിവന്നു. അവരുടെ സന്താനങ്ങൾ പെറ്റുപെരുകി. അവരെല്ലാം അല്ലാഹു അവരോട് കൽപ്പിച്ചത് പ്രകാരം അല്ലാഹുവിനെ മാത്രം ആരാധിച്ചു പോന്നു. ആദമാകട്ടെ, അല്ലാഹുവിൻ്റെ നബിയുമായിരുന്നു.
ഈ ചരിത്രമെല്ലാം അല്ലാഹു ഖുർആനിലൂടെ നമ്മെ അറിയിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: "തീർച്ചയായും നാം നിങ്ങളെ സൃഷ്ടിക്കുകയും, നിങ്ങൾക്ക് രൂപം നൽകുകയും ചെയ്തു. പിന്നീട് നാം മലക്കുകളോട് പറഞ്ഞു: നിങ്ങൾ ആദമിനെ പ്രണമിക്കുക. അവർ പ്രണമിച്ചു; ഇബ്'ലീസൊഴികെ. അവൻ പ്രണമിച്ചവരുടെ കൂട്ടത്തിലായില്ല. അവൻ (അല്ലാഹു) പറഞ്ഞു: ഞാൻ നിന്നോട് കല്പിച്ചപ്പോൾ സുജൂദ് ചെയ്യാതിരിക്കാൻ നിനക്കെന്തായിരുന്നു തടസ്സം? അവൻ പറഞ്ഞു: ഞാൻ അവനെക്കാൾ (ആദമിനെക്കാൾ) ഉത്തമനാകുന്നു. എന്നെ നീ അഗ്നിയിൽ നിന്നാണ് സൃഷ്ടിച്ചത്. അവനെ നീ സൃഷ്ടിച്ചത് കളിമണ്ണിൽ നിന്നും. അവൻ (അല്ലാഹു) പറഞ്ഞു: നീ ഇവിടെ നിന്ന് ഇറങ്ങിപ്പോകുക. ഇവിടെ നിനക്ക് അഹങ്കാരം കാണിക്കാൻ പറ്റുകയില്ല. തീർച്ചയായും നീ നിന്ദ്യരുടെ കൂട്ടത്തിലാകുന്നു. അവൻ പറഞ്ഞു: മനുഷ്യർ ഉയിർത്തെഴുന്നേല്പിക്കപ്പെടുന്ന ദിവസം വരെ നീ എനിക്ക് അവധി നൽകേണമേ. അവൻ (അല്ലാഹു) പറഞ്ഞു: തീർച്ചയായും നീ അവധി നൽകപ്പെട്ടവരുടെ കൂട്ടത്തിലാകുന്നു. അവൻ (ഇബ്'ലീസ്) പറഞ്ഞു: നീ എന്നെ വഴിപിഴപ്പിച്ചതിനാൽ നിൻ്റെ നേരായ പാതയിൽ അവർ (മനുഷ്യർ) പ്രവേശിക്കുന്നത് തടയാൻ ഞാൻ കാത്തിരിക്കും. പിന്നീട് അവരുടെ മുന്നിലൂടെയും, അവരുടെ പിന്നിലൂടെയും, അവരുടെ വലതുഭാഗങ്ങളിലൂടെയും, ഇടതുഭാഗങ്ങളിലൂടെയും ഞാൻ അവരുടെ അടുത്ത് ചെല്ലുക തന്നെ ചെയ്യും. അവരിൽ അധികപേരെയും നന്ദിയുള്ളവരായി നീ കണ്ടെത്തുന്നതല്ല. അവൻ (അല്ലാഹു) പറഞ്ഞു: നിന്ദ്യനും തള്ളപ്പെട്ടവനുമായിക്കൊണ്ട് നീ ഇവിടെ നിന്ന് പുറത്ത് കടക്കൂ. അവരിൽ നിന്ന് വല്ലവരും നിന്നെ പിൻപറ്റുന്ന പക്ഷം നിങ്ങളെല്ലാവരെയും കൊണ്ട് ഞാൻ നരകം നിറക്കുക തന്നെ ചെയ്യും. ആദമേ, നീയും നിൻ്റെ ഇണയും സ്വർഗത്തിൽ താമസിക്കുകയും അതിൽ നിങ്ങൾ ഇച്ഛിക്കുന്നിടത്തു നിന്ന് സുഭിക്ഷമായി നിങ്ങൾ ഇരുവരും ഭക്ഷിച്ചുകൊള്ളുകയും ചെയ്യുക. എന്നാൽ ഈ വൃക്ഷത്തെ നിങ്ങൾ സമീപിച്ചുപോകരുത്. എങ്കിൽ നിങ്ങൾ ഇരുവരും അതിക്രമകാരികളായിത്തീരും (എന്നു നാം ആജ്ഞാപിച്ചു.) അവരിൽ നിന്ന് മറച്ചു വെക്കപ്പെട്ടിരുന്ന അവരുടെ ഗോപ്യസ്ഥാനങ്ങൾ അവർക്ക് വെളിപ്പെടുത്തുവാനായി പിശാച് അവർ ഇരുവരോടും ദുർമന്ത്രണം നടത്തി. അവൻ പറഞ്ഞു: നിങ്ങളുടെ രക്ഷിതാവ് ഈ വൃക്ഷത്തിൽ നിന്ന് നിങ്ങൾ ഇരുവരെയും വിലക്കിയിട്ടുള്ളത് നിങ്ങൾ രണ്ടു പേരും മലക്കുകളായിത്തീരുമെന്നത് കൊണ്ടോ, നിങ്ങൾ (ഇവിടെ) നിത്യവാസികളായിത്തീരുമെന്നത് കൊണ്ടോ അല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. തീർച്ചയായും ഞാൻ നിങ്ങളിരുവരുടെയും ഗുണകാംക്ഷികളിൽ പെട്ടവനാണ് എന്ന് അവരോട് അവൻ സത്യം ചെയ്ത് പറയുകയും ചെയ്തു. അങ്ങനെ അവർ ഇരുവരെയും വഞ്ചനയിലൂടെ അവൻ തരംതാഴ്ത്തിക്കളഞ്ഞു. അവർ ഇരുവരും ആ വൃക്ഷത്തിൽ നിന്ന് രുചി നോക്കിയതോടെ അവർക്ക് അവരുടെ ഗോപ്യസ്ഥാനങ്ങൾ വെളിപ്പെട്ടു. ആ തോട്ടത്തിലെ ഇലകൾ കൂട്ടിച്ചേർത്ത് അവർ ഇരുവരും തങ്ങളുടെ ശരീരം പൊതിയാൻ തുടങ്ങി. അവർ ഇരുവരെയും വിളിച്ച് അവരുടെ രക്ഷിതാവ് പറഞ്ഞു: ആ വൃക്ഷത്തിൽ നിന്ന് നിങ്ങളെ ഞാൻ വിലക്കിയിട്ടില്ലേ? തീർച്ചയായും പിശാച് നിങ്ങളുടെ പ്രത്യക്ഷശത്രുവാണെന്ന് ഞാൻ നിങ്ങളോട് പറഞ്ഞിട്ടുമില്ലേ? അവർ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങൾക്ക് പൊറുത്തുതരികയും, കരുണ കാണിക്കുകയും ചെയ്തില്ലെങ്കിൽ തീർച്ചയായും ഞങ്ങൾ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും. അവൻ (അല്ലാഹു) പറഞ്ഞു: നിങ്ങൾ ഇറങ്ങിപ്പോകൂ. നിങ്ങളിൽ ചിലർ ചിലർക്ക് ശത്രുക്കളായിരിക്കും. നിങ്ങൾക്ക് ഭൂമിയിൽ വാസസ്ഥലമുണ്ട്. ഒരു നിശ്ചിതസമയം വരെ ജീവിതസൗകര്യങ്ങളുമുണ്ട്. അവൻ പറഞ്ഞു: അതിൽ (ഭൂമിയിൽ) തന്നെ നിങ്ങൾ ജീവിക്കും. അവിടെ തന്നെ നിങ്ങൾ മരിക്കും. അവിടെ നിന്ന് തന്നെ നിങ്ങൾ പുറത്ത് കൊണ്ട് വരപ്പെടുകയും ചെയ്യും." (53) (53) അഅ്റാഫ്:11-25.
അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചതിൻ്റെ പിന്നിലെ മഹത്വത്തെ കുറിച്ച് നീ ചിന്തിക്കുകയാണെങ്കിൽ... ഏറ്റവും നല്ല രൂപത്തിൽ അവനെ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു. ആദരവിൻ്റെ എല്ലാ വേഷവിതാനങ്ങളും അല്ലാഹു അവനെ ധരിപ്പിച്ചിരിക്കുന്നു. ബുദ്ധിയും അറിവും സംസാരശേഷിയും ഉച്ചാരണത്തിനുള്ള കഴിവും നല്ല രൂപവും മനോഹരമായ ശരീരപ്രകൃതിയും ആദരണീയമായ ഘടനയും കൃത്യമായ ശരീരവും, ചിന്തയിലൂടെയും തെളിവുകളിലൂടെയും അറിവുകൾ നേടിയെടുക്കാനുള്ള കഴിവുമെല്ലാം അതിൽ ചിലതാണ്. മഹോന്നതമായ സ്വഭാവസവിശേഷതകൾ കണ്ടെത്താനും അവന് സാധ്യമാണ്; നന്മ ചെയ്യാനും, സൽകർമ്മങ്ങൾ പ്രവർത്തിക്കാനും, അല്ലാഹുവിന് കീഴൊതുങ്ങാനും അവന് കഴിയും. എന്നാൽ ചിന്തിച്ചു നോക്കൂ: മാതാവിൻ്റെ ഗർഭപാത്രത്തിൽ ഒരു ബീജകണമായി കഴിഞ്ഞു കൂടുന്ന ആ ഘട്ടത്തിൽ നിന്ന് സ്വർഗത്തിൽ മലക്കുകൾ അവൻറെയരികിൽ പ്രവേശിക്കുന്ന ഘട്ടം വരെ എത്ര ദൂരമാണുള്ളത്?! "അപ്പോൾ ഏറ്റവും നല്ല സൃഷ്ടികർത്താവായ അല്ലാഹു അനുഗ്രഹ പൂർണനായിരിക്കുന്നു." (54) (54) മുഅ്മിനൂൻ: 14.
ഇഹലോകമെന്നാൽ ഒരു ഗ്രാമമാണ്. മനുഷ്യൻ അതിൽ വസിക്കുന്നവനും. എല്ലാവരും മനുഷ്യൻ്റെ കാര്യത്തിൽ വ്യാപൃതരാണ്; അവൻ്റെ പ്രയോജനത്തിനായാണ് എല്ലാവരും വിന്യസിക്കപ്പെട്ടിരിക്കുന്നത്. അവനെ സേവിക്കുന്നതിനും അവൻ്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമാണ് എല്ലാവരുമുള്ളത്. മനുഷ്യരുടെ കാര്യം ഏൽപ്പിക്കപ്പെട്ട മലക്കുകൾ അവനെ രാവും പകലുമെന്നില്ലാതെ നിരന്തരം സംരക്ഷിച്ചു കൊണ്ടിരിക്കുന്നു. മഴയുടെയും ചെടികളുടെയും കാര്യം ഏൽപ്പിക്കപ്പെട്ട മലക്കുകൾ മനുഷ്യൻ്റെ ഉപജീവനത്തിൻ്റെ കാര്യം ശ്രദ്ധിക്കുകയും അതിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നു. പ്രപഞ്ചത്തിലെ ഗ്രഹപഥങ്ങൾ മനുഷ്യന് പ്രയോജനപ്രദമായ രൂപത്തിൽ ഭ്രമണം നടത്തിക്കൊണ്ടിരിക്കുന്നു. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും മനുഷ്യന് സൗകര്യപ്രദമായ രൂപത്തിൽ സംവിധാനിക്കപ്പെടുകയും, അവൻ്റെ കാലഘട്ടവും സമയവും കണക്കുകൂട്ടുന്നതിനും, അവൻ്റെ വിളകളുടെ ഉൽപ്പാദനത്തിന് ഉപകാരപ്പെടുന്നതിനും വേണ്ടി ചലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. അന്തരീക്ഷം; അതിലെ കാറ്റും വായുവും, അതിലെ മേഘങ്ങളും പക്ഷികളും അതിൽ ഉൾക്കൊണ്ടിരിക്കുന്ന കാര്യങ്ങളും മനുഷ്യൻ്റെ പ്രയോജനങ്ങൾക്ക് വേണ്ടവിധം ഒരുക്കപ്പെട്ടിരിക്കുന്നു. ഭൂമിയുടെ പ്രതലവും പൂർണ്ണമായി മനുഷ്യന് വേണ്ടി ഒരുക്കപ്പെട്ടിരിക്കുന്നു; അവയെല്ലാം അവന് ഉപകാരപ്രദമായ രൂപത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അതിലെ മണ്ണും പർവ്വതങ്ങളും സമുദ്രവും നദികളും വൃക്ഷങ്ങളും ഫലങ്ങളും ചെടികളും ജീവികളും; എല്ലാമെല്ലാം മനുഷ്യരുടെ സൗകര്യത്തിന് വേണ്ടി... അല്ലാഹു പറഞ്ഞതു പോലെ: "അല്ലാഹുവത്രെ ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും, മുകളിൽ നിന്ന് മഴ വർഷിപ്പിക്കുകയും എന്നിട്ട് അതുമൂലം നിങ്ങളുടെ ഉപജീവനത്തിനായി കായ്കനികൾ ഉല്പാദിപ്പിക്കുകയും ചെയ്തത്. അവൻ്റെ കല്പന(നിയമ) പ്രകാരം കടലിലൂടെ, സഞ്ചരിക്കുന്നതിനായി അവൻ നിങ്ങൾക്ക് കപ്പലുകൾ വിധേയമാക്കിത്തരികയും ചെയ്തിരിക്കുന്നു. നദികളെയും അവൻ നിങ്ങൾക്ക് വിധേയമാക്കിത്തന്നിരിക്കുന്നു." സൂര്യനെയും ചന്ദ്രനെയും പതിവായി സഞ്ചരിച്ച് കൊണ്ടിരിക്കുന്ന നിലയിൽ അവൻ നിങ്ങൾക്ക് വിധേയമാക്കി തന്നിരിക്കുന്നു. രാവിനെയും പകലിനെയും അവൻ നിങ്ങൾക്ക് വിധേയമാക്കിത്തന്നിരിക്കുന്നു. നിങ്ങളവനോട് ആവശ്യപ്പെട്ടതിൽ നിന്നെല്ലാം നിങ്ങൾക്ക് അവൻ നല്കിയിരിക്കുന്നു. അല്ലാഹുവിൻ്റെ അനുഗ്രഹം നിങ്ങൾ എണ്ണുകയാണെങ്കിൽ നിങ്ങൾക്കതിൻ്റെ കണക്കെടുക്കാനാവില്ല. തീർച്ചയായും മനുഷ്യൻ മഹാ അക്രമകാരിയും വളരെ നന്ദികെട്ടവനും തന്നെ." (55) ഇഹലോകത്ത് മനുഷ്യന് ആവശ്യമുള്ളതെല്ലാം അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു എന്നത് മനുഷ്യനോടുള്ള അവൻ്റെ ആദരവിൽ പെട്ടതാണ്. അതോടൊപ്പം പരലോകത്ത് ഉന്നതമായ പദവികൾ നേടിയെടുക്കാൻ അവനെ സഹായിക്കുന്ന മാർഗങ്ങളും അല്ലാഹു ഒരുക്കി നൽകിയിരിക്കുന്നു. അല്ലാഹു മനുഷ്യർക്കായി അവൻ്റെ വേദഗ്രന്ഥങ്ങൾ അവതരിപ്പിക്കുകയും, അവരിലേക്ക് അല്ലാഹുവിൻ്റെ വിധിവിലക്കുകൾ വിശദീകരിച്ചു നൽകുകയും, അവനിലേക്ക് ക്ഷണിക്കുകയും ചെയ്യുന്ന അവൻ്റെ ദൂതന്മാരെ നിയോഗിക്കുകയും ചെയ്തിരിക്കുന്നു. (55) മിഫ്താഹുദാരിസ്സആദ / ഇബ്നുൽ ഖയ്യിം: 327, 328. സൂറ. ഇബ്രാഹീമിലെ 32, 34 ആയത്തുകൾ.
പിന്നീട് അല്ലാഹു ആദമിൽ നിന്ന് അദ്ദേഹത്തിനൊരു ഇണയെ പടച്ചു നൽകി. അദ്ദേഹത്തിന് സമാധാനമേകുകയും, അദ്ദേഹത്തിൻ്റെ പ്രകൃതിപരമായ ആവശ്യങ്ങൾ -മാനസികവും ബുദ്ധിപരവും ശാരീരികവുമായ തേട്ടങ്ങൾ- പൂർത്തീകരിക്കുകയും ചെയ്യാൻ ഒരു ഇണ ആവശ്യമാണ്. തൻ്റെ ഇണയുടെ അരികിൽ ശാന്തിയും സമാധാനവും സ്വസ്ഥതയും അദ്ദേഹത്തിന് കണ്ടെത്താൻ കഴിയും. അവർക്ക് രണ്ട് പേർക്കും പരസ്പരം ഒരുമിക്കുന്നതിലൂടെ സമാധാനവും പരസ്പരപൂരണവും സ്നേഹവും കാരുണ്യവും അനുഭവിച്ചറിയാനും കഴിയും. കാരണം അവർ രണ്ടു പേരുടെയും ശാരീരികവും മാനസികവും വൈകാരികവുമായ രൂപീകരണത്തിൽ രണ്ടു പേരുടെയും ആഗ്രഹങ്ങളുടെ തേട്ടങ്ങൾ പൂർത്തീകരിക്കുന്ന ഘടകങ്ങൾ കണ്ടെത്താൻ കഴിയും. ഒരു പുതിയ തലമുറയെ രൂപീകരിക്കാനുള്ള ക്രമീകരണവും അതിലുണ്ട്. അതോടൊപ്പം അവരുടെ മനസ്സുകളിൽ പരസ്പരം സ്നേഹവും പ്രണയവും വൈകാരികതയും ഊട്ടിയുറപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. മനസ്സിനെ ശാന്തമാക്കുകയും, വൈകാരികമായ കെട്ടുപാടുകളെ ശമിപ്പിക്കുകയും, ശരീരത്തിനും ഹൃദയത്തിനും സ്വസ്ഥത നൽകുകയും ചെയ്യുന്ന പരസ്പര യോജിപ്പും അവർക്കിടയിൽ ഉണ്ടാക്കപ്പെട്ടിരിക്കുന്നു. ഇതെല്ലാം മനുഷ്യൻ്റെ ജീവിതത്തിനും മുന്നോട്ടുള്ള ഗമനത്തിനും സ്ഥിരത നൽകുന്നു. ആത്മാവിനും ഹൃദയാന്തരാളങ്ങൾക്കും അവയിൽ ഇണക്കവും അടുപ്പവും കണ്ടെത്താൻ കഴിയുന്നു. പുരുഷനും സ്ത്രീക്കും ഒരു പോലെ ശാന്തിയും സമാധാനവും അവ പ്രദാനം ചെയ്യുന്നു.
മനുഷ്യരിൽ നിന്ന് തന്നിൽ വിശ്വസിച്ച മുഅ്മിനീങ്ങളെ അല്ലാഹു പ്രത്യേകം തിരഞ്ഞെടുത്തിരിക്കുന്നു. അവൻ്റെ ഇഷ്ടദാസന്മാരായി അവരെ അവൻ മാറ്റിയിരിക്കുന്നു. അവനെ അനുസരിക്കുകയും, അവൻ്റെ മതനിയമങ്ങൾ അനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവരാക്കി അവരെ അവൻ പരിവർത്തിപ്പിച്ചിരിക്കുന്നു. നാളെ പരലോകത്ത് സ്വർഗത്തിൽ അവരുടെ റബ്ബിൻ്റെ സാമീപ്യം അവർ നേടിയെടുക്കുന്നതിനത്രെ അത്. അവരിൽ നിന്ന് അല്ലാഹു ഔലിയാക്കളെയും (അല്ലാഹുവിൻ്റെ ഇഷ്ടദാസന്മാർ), ശുഹദാക്കളെയും (രക്തസാക്ഷികൾ), നബിമാരെയും (പ്രവാചകന്മാർ), റസൂലുകളെയും (ദൂതന്മാർ) തിരഞ്ഞെടുത്തിരിക്കുന്നു. ഇഹലോകത്ത് ഒരു മനുഷ്യന് നേടിയെടുക്കാവുന്നതിൽ വെച്ച് ഏറ്റവും മഹത്തരമായ അനുഗ്രഹം അല്ലാഹു അവർക്ക് നൽകുകയും ചെയ്തിരിക്കുന്നു; അല്ലാഹുവിനെ ആരാധിക്കുകയും, അവനെ അനുസരിക്കുകയും, അവനോട് രഹസ്യസംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്യുക എന്നതാണത്. അതോടൊപ്പം -വിശ്വാസികളല്ലാത്ത മറ്റാർക്കും കണ്ടെത്താൻ സാധിക്കാത്ത- അനേകം അനുഗ്രഹങ്ങൾ വേറെയും അല്ലാഹു അവർക്കായി നൽകിയിരിക്കുന്നു. നിർഭയത്വവും ശാന്തിയും സൗഭാഗ്യങ്ങളും അതിൽ ചിലത് മാത്രം. അതിനേക്കാളെല്ലാം മുകളിലുള്ള അനുഗ്രഹം വേറൊന്നുണ്ട്; നബിമാരും റസൂലുകളും കൊണ്ടുവന്ന സത്യം അവർ അറിയുകയും, മനസ്സിലാക്കുകയും, അതിൽ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. പരലോകത്താകട്ടെ, അല്ലാഹു അവർക്കായി ഒരുക്കി വെച്ചിരിക്കുന്ന ശാശ്വതമായ അനുഗ്രഹങ്ങളും മഹത്തരമായ വിജയവും മറ്റനേകവുമുണ്ട്. അല്ലാഹുവിൻ്റെ അതിവിശാലമായ നന്മക്ക് യോജിച്ച രൂപത്തിൽ അവൻ അതവർക്ക് നൽകുന്നതാണ്. അവനിൽ വിശ്വസിച്ചതിനും, അവനെ മാത്രം നിഷ്കളങ്കമായി ആരാധിച്ചതിനുമുള്ള പ്രതിഫലവും അവർക്കവൻ അവിടെ പൂർത്തീകരിച്ചു നൽകുന്നതാണ്.
സ്ത്രീകൾക്ക് ഇസ്ലാമിലുള്ള സ്ഥാനം
ഇസ്ലാമിൽ സ്ത്രീകൾക്ക് ഉന്നതമായ പദവിയുണ്ട്. ചരിത്രത്തിൽ കഴിഞ്ഞു പോയ ഒരു മതവും സ്ത്രീക്ക് ഇസ്ലാം നൽകിയ പദവിയോളം സ്ഥാനവും ആദരവും നൽകിയിട്ടേയില്ല. ഇസ്ലാമിന് ശേഷവും ഒരു ആദർശവും സ്ത്രീയെ ഇസ്ലാമിനോളം പരിഗണിച്ചിട്ടില്ല. മുൻപ് നാം വിവരിച്ചതു പോലെ, മനുഷ്യർക്ക് ഇസ്ലാം നൽകിയ ആദരവെല്ലാം അതു പോലെ സ്ത്രീകൾക്കും ഇസ്ലാമിൽ നൽകപ്പെട്ടിരിക്കുന്നു. അക്കാര്യത്തിൽ പുരുഷനും സ്ത്രീയും ഇസ്ലാമിൽ തുല്യരാണ്. ഇഹലോകത്തുള്ള അല്ലാഹുവിൻ്റെ വിധിവിലക്കുകളുടെ കാര്യത്തിൽ അവർ തുല്യരാണ്. പരലോകത്തുള്ള പ്രതിഫലത്തിൻ്റെ കാര്യത്തിൽ അവർ പുരുഷനോട് തുല്യപദവിയിൽ തന്നെയാണുള്ളത്. "നാം ആദം സന്തതികളെ ആദരിച്ചിരിക്കുന്നു." (56) അല്ലാഹു പറയുന്നു: "മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചു പോയ ധനത്തിൽ പുരുഷന്മാർക്ക് ഓഹരിയുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ ധനത്തിൽ സ്ത്രീകൾക്കും ഓഹരിയുണ്ട്." (57) അല്ലാഹു പറഞ്ഞു: "സ്ത്രീകൾക്ക് (ഭർത്താക്കന്മാരോട്) ബാധ്യതകൾ ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവർക്ക് അവകാശങ്ങൾ കിട്ടേണ്ടതുമുണ്ട്." (58) അല്ലാഹു പറയുന്നു: "(അല്ലാഹുവിൽ) വിശ്വസിച്ച പുരുഷന്മാരും വിശ്വസിച്ച സ്ത്രീകളും അന്യോന്യം ഉറ്റമിത്രങ്ങളാകുന്നു." (59) അല്ലാഹു പറയുന്നു: "തന്നെയല്ലാതെ നിങ്ങൾ ആരാധിക്കരുതെന്നും, മാതാപിതാക്കൾക്ക് നന്മചെയ്യണമെന്നും നിൻ്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരിൽ (മാതാപിതാക്കളിൽ) ഒരാളോ അവർ രണ്ട് പേരും തന്നെയോ നിൻ്റെ അടുക്കൽ വെച്ച് വാർദ്ധക്യം പ്രാപിക്കുകയാണെങ്കിൽ അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയർക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക. കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവർ ഇരുവർക്കും താഴ്ത്തി കൊടുക്കുകയും ചെയ്യുക. എൻ്റെ രക്ഷിതാവേ, ചെറുപ്പത്തിൽ ഇവർ ഇരുവരും എന്നെ പോറ്റിവളർത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക." (60) അല്ലാഹു പറയുന്നു: "അപ്പോൾ അവരുടെ രക്ഷിതാവ് അവർക്ക് ഉത്തരം നൽകി: പുരുഷനാകട്ടെ, സ്ത്രീയാകട്ടെ നിങ്ങളിൽ നിന്നും പ്രവർത്തിക്കുന്ന ഒരാളുടെയും പ്രവർത്തനം ഞാൻ നിഷ്ഫലമാക്കുകയില്ല." (61) അല്ലാഹു പറഞ്ഞു: "ഏതൊരു പുരുഷനാകട്ടെ സ്ത്രീയാകട്ടെ, (അല്ലാഹുവിലും അവൻ്റെ ദൂതനിലും അന്ത്യനാളിലും) വിശ്വാസമുള്ളവനായി കൊണ്ട് അവർ സൽകർമ്മം പ്രവർത്തിക്കുന്ന പക്ഷം അവർക്ക് നാം വിശിഷ്ടമായ ഒരു ജീവിതം തീർച്ചയായും നല്കുന്നതാണ്. അവർ പ്രവർത്തിച്ച് കൊണ്ടിരുന്നതിന് ഏറ്റവും ഉത്തമമായ പ്രതിഫലം തീർച്ചയായും നാം അവർക്ക് നല്കുകയും ചെയ്യും." (62) അല്ലാഹു പറയുന്നു: "പുരുഷനാകട്ടെ സ്ത്രീയാകട്ടെ, (അല്ലാഹുവിലും അവൻ്റെ ദൂതനിലും അന്ത്യനാളിലും) വിശ്വാസമുള്ളവനായി കൊണ്ട് സൽപ്രവർത്തനങ്ങൾ ആര് ചെയ്തുവെന്നാലും അവർ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല" (63) (56) ഇസ്റാഅ്: 70. (57) നിസാഅ്: 7. (58) ബഖറ: 228. (59) തൗബ: 71. (60) ഇസ്റാഅ്: 23-24. (61) ആലു ഇംറാൻ:195. (62) നഹ്ൽ: 97. (63) നിസാഅ്: 124.
ഇസ്ലാമിൽ സ്ത്രീക്ക് നൽകപ്പെട്ട ഈ ആദരവ് മറ്റൊരു മതത്തിലോ, സമൂഹത്തിലോ, ഏതെങ്കിലും ഭരണസംഹിതയിലോ കണ്ടെത്താൻ കഴിയില്ല. സ്ത്രീകൾ പുരുഷൻ്റെ അടിമയായി കഴിഞ്ഞു കൊള്ളണമെന്ന് അംഗീകരിച്ച സാമൂഹിക ചുറ്റുപാടായിരുന്നു റോമൻ സംസ്കാരത്തിൽ ഉണ്ടായിരുന്നത്. സ്ത്രീകൾക്ക് യാതൊരു അവകാശവും അവർ വകവെച്ചു നൽകിയിട്ടുണ്ടായിരുന്നില്ല. സ്ത്രീകളുടെ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടി റോമയിൽ ഒരുമിച്ചു കൂടിയ വലിയ പണ്ഡിതസഭ അവസാനം എത്തിച്ചേർന്ന തീരുമാനം 'സ്ത്രീക്ക് ആത്മാവില്ലെന്നും, അതിനാൽ അവൾക്ക് പാരത്രിക ജീവിതമില്ലെന്നും, അവൾ മാലിന്യമാണെന്നും' ആയിരുന്നു.
വഴിയിൽ കളഞ്ഞു കിട്ടുന്ന വസ്തുക്കളുടേതിന് സമാനമായിരുന്നു ഏഥൻസിൽ സ്ത്രീകളുടെ സ്ഥാനം. വാങ്ങുകയും വിൽക്കുകയും ചെയ്യാൻ കഴിയുന്ന ഒരു ചരക്കിൻ്റെ സ്ഥാനം! പിശാചിൻ്റെ സൃഷ്ടിയിൽ പെട്ട, മാലിന്യമായി കണക്കാക്കപ്പെടേണ്ടിയിരുന്ന വസ്തുക്കളിലാണ് സ്ത്രീകൾ അവർക്കിടയിൽ എണ്ണപ്പെട്ടിരുന്നത്.
ഇന്ത്യയിലെ പുരാതന മതനിയമങ്ങളിലെ കാര്യവും വ്യത്യസ്തമല്ല. പകർച്ചവ്യാധികളും മരണവും തീകുണ്ഡാരവും സർപ്പവിഷവും അഗ്നിയും സ്ത്രീയേക്കാൾ ഉത്തമമാണെന്നായിരുന്നു വിശ്വാസം. ഭർത്താവിൻ്റെ മരണത്തോടെ അവസാനിക്കുന്നതായിരുന്നു ഭാരതീയ നിയമങ്ങളിലെ സ്ത്രീയുടെ അവകാശം. ഭാര്യയുടെ ഉടമസ്ഥനായാണ് ഭർത്താവ് കണക്കാക്കപ്പെട്ടിരുന്നത്. ഭർത്താവ് മരണപ്പെട്ടാൽ അയാളുടെ ചിതയിൽ ചാടി ജീവനൊടുക്കുകയായിരുന്നു പുരാതന ഭാരതീയ സംസ്കാരത്തിലെ സ്ത്രീകൾ ചെയ്തിരുന്നത്. അല്ലെങ്കിൽ ശാപം അവളെ മൂടുമത്രെ.
യഹൂദ മതത്തിൽ സ്ത്രീയുടെ സ്ഥാനം എന്തായിരുന്നു എന്ന് വിവരിക്കുന്ന അനേകം വരികൾ പഴയ നിയമ പുസ്തകത്തിൽ കണ്ടെത്താൻ കഴിയും. അതിൽ ചിലത് താഴെ നൽകാം. "അറിയാനും അന്വേഷിക്കാനും ജ്ഞാനവും യുക്തിയും അന്വേഷിക്കാനും ഞാൻ എൻ്റെ ഹൃദയത്താൽ അലഞ്ഞു. ദുഷ്ടത ഭോഷത്വമാണെന്നും, മൂഢത ഭ്രാന്താണെന്നും ഗ്രഹിക്കാൻ ഞാൻ തീരുമാനിച്ചു. അപ്പോൾ മരണത്തെക്കാൾ കൈപ്പായിരിക്കുന്ന ഒരു കാര്യം ഞാൻ കണ്ടു: വലവിരിച്ചിരിക്കുന്ന സ്ത്രീയെ; അവളുടെ ഹൃദയം കെണിയും, കൈകൾ ചങ്ങലകളുമത്രെ." (64) (64) സഭാപ്രസംഗി: 7/25-26. യഹൂദരും നസ്വാറാക്കളും ഒരു പോലെ ആദരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഗ്രന്ഥമാണ് പഴയനിയമ പുസ്തകം എന്ന് സാന്ദർഭികമായി ഉണർത്തട്ടെ.
പൗരാണിക കാലത്തെ സ്ത്രീയെയാണ് നീ കണ്ടത്. എന്നാൽ മദ്ധ്യകാലഘട്ടത്തിലെയും ആധുനിക കാലഘട്ടത്തിലെയും സ്ത്രീയുടെ പദവിയും സ്ഥാനവുമെന്തായിരുന്നു? അക്കാര്യവും നമുക്ക് പരിശോധിക്കാം.
ഡെന്മാർക്കുകാരനായ വെയ്ത് കോർഡ്സ്റ്റൺ സ്ത്രീകളോട് കത്തോലിക്കാ സഭ വെച്ചു പുലർത്തുന്ന സമീപനം വിശദീകരിച്ചു കൊണ്ടെഴുതിയത് ഇപ്രകാരമാണ്: "മദ്ധ്യപൂർവ്വാഹ്ന കാലഘട്ടത്തിൽ സ്ത്രീകൾക്കുള്ള പരിഗണന തുലോം തുഛമായിരുന്നു. സൃഷ്ടികളിൽ രണ്ടാം തരക്കാരായി സ്ത്രീകളെ പരിഗണിക്കുന്ന കത്തോലിക്കാ സഭയുടെ സമീപനം ഈ ചിന്താഗതിയിലേക്ക് നയിച്ച പ്രധാന കാരണമാണ്." സ്ത്രീയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി AD 586 ൽ ഫ്രാൻസിൽ സംഘടിപ്പിച്ച സഭാസമ്മേളനത്തിൽ നടന്ന ചർച്ചകളിലൊന്ന് സ്ത്രീയെ മനുഷ്യനായി പരിഗണിക്കേണ്ടതുണ്ടോ ഇല്ലേ എന്നതായിരുന്നു! നീണ്ട ചർച്ചകൾക്ക് ശേഷം സ്ത്രീകളെ മനുഷ്യരിൽ ഉൾപ്പെടുത്താം എന്ന തീരുമാനം കൈക്കൊണ്ടെങ്കിലും, അവൾ പുരുഷനെ സേവിക്കുന്നതിന് മാത്രമായി സൃഷ്ടിക്കപ്പെട്ടവളാണെന്ന നിഗമനത്തിലാണ് സഭാപുരോഹിതർ എത്തിച്ചേർന്നത്. ഫ്രഞ്ച് കാനോനിലെ 217 ാം പ്രമേയം ഇക്കാര്യം പ്രസ്താവിച്ചു കൊണ്ട് പറഞ്ഞു: "വിവാഹിതയായ സ്ത്രീ -അവളുടെ സ്വത്തും ഭർത്താവിൻ്റെ സ്വത്തും വേറിട്ട നിലയിൽ തന്നെ നിലനിർത്തികൊണ്ടാണ് അവരുടെ വിവാഹം നടന്നിട്ടുള്ളത് എങ്കിൽ പോലും- അവൾക്ക് തൻ്റെ സ്വത്തിൽ നിന്ന് സമ്മാനമായി മറ്റൊരാൾക്ക് എന്തെങ്കിലും നൽകാനോ, തൻ്റെ ഉടമസ്ഥാവകാശം മറ്റൊരാൾക്ക് കൈമാറാനോ, തൻ്റെ കീഴിലുള്ള എന്തെങ്കിലും വസ്തു പണയം വെക്കാനോ അവകാശമുള്ളതല്ല. പകരം വല്ലതും കൊടുത്തുകൊണ്ടോ അല്ലാതെയോ -ഭർത്താവിൻ്റെ പങ്കാളിത്തമോ, രേഖാമൂലമുള്ള സമ്മതമോ ഇല്ലാതെ- വസ്തുവകകൾ ഉടമപ്പെടുത്താനും അവൾക്ക് അവകാശമുണ്ടായിരിക്കുന്നതല്ല."
ഹെൻറി എട്ടാമൻ ഇംഗ്ലീഷ് സ്ത്രീകൾക്ക് മതഗ്രന്ഥങ്ങൾ വായിക്കാനുള്ള അനുമതി പോലും നിഷേധിച്ചിരുന്നു. 1850 വരെ സ്ത്രീകൾ ഇംഗ്ലീഷ് രാജ്യത്തെ പൗരന്മാരായി ഗണിക്കപ്പെട്ടിരുന്നില്ല. വ്യക്തിപരമായ അവകാശങ്ങൾ നൽകപ്പെടാതെയാണ് 1882 വരെ ഇംഗ്ലണ്ടിലെ സ്ത്രീകൾ ജീവിച്ചത്. (65) (65) സിൽസിലതു മുഖാറനതിൽ അദ്യാൻ / അഹ്മദ് ശിൽബി: 3/201-213.
ഇനി ആധുനിക കാലഘട്ടത്തിൽ -അമേരിക്കയിലും യൂറോപ്പിലുമുള്ള- സ്ത്രീകളുടെ വർത്തമാനകാല സ്ഥിതിവിശേഷവും പരിശോധനക്ക് വിധേയമാക്കാം. കച്ചവട താൽപ്പര്യങ്ങൾക്ക് വേണ്ടി മുതലെടുക്കപ്പെടുകയും ഉപയോഗിച്ചു വലിച്ചെറിയപ്പെടുകയും ചെയ്യുന്ന ചരക്ക് മാത്രമായി സ്ത്രീകൾ അവിടങ്ങളിൽ മാറിക്കഴിഞ്ഞിരിക്കുന്നു. പരസ്യ ക്യാമ്പയ്നുകളുടെ ഭാഗം മാത്രമായി അവൾ പരിഗണിക്കപ്പെടുന്നു. എന്തിനധികം?! -കച്ചവട വസ്തുക്കൾ തൂക്കിയിടാനുള്ള- പ്രദർശന വസ്തുക്കളായി വസ്ത്രം മുഴുവൻ ഉരിഞ്ഞു നീക്കപ്പെട്ട നിലയിൽ വരെ സ്ത്രീകൾ അവിടങ്ങളിൽ മാറിക്കഴിഞ്ഞിരിക്കുന്നു. അവളുടെ ശരീരവും അഭിമാനവും -പുരുഷന്മാർ നിർമ്മിച്ചുണ്ടാക്കിയ നിയമങ്ങൾക്കനുസരിച്ച്- അവരുടെ ആസ്വാദനത്തിന് വേണ്ടി മാത്രമുള്ള ഭോഗവസ്തുവായി തീർന്നിരിക്കുന്നു.
അവളുടെ ആരോഗ്യവും ചിന്താശേഷിയും ശരീരവും അവർക്ക് എന്തെങ്കിലും പ്രയോജനം നൽകുന്നിടത്തോളം മാത്രം സ്ത്രീ അവർക്ക് പരിഗണനീയമായിരിക്കും. എന്നാൽ പ്രായമാവുകയും, അവളുടെ ശക്തി ക്ഷയിച്ചു തുടങ്ങുകയും ചെയ്താൽ വ്യക്തികളും സമൂഹവും സംഘടനകളുമെല്ലാം അവരെ ഉപേക്ഷിച്ചു തുടങ്ങുകയായി. തൻ്റെ വീട്ടിലോ, മാനസികാരോഗ്യ കേന്ദ്രങ്ങളിലോ ശിഷ്ടകാലം ഏകാകിയായി അവൾക്ക് കഴിച്ചുകൂട്ടാം.
ഈ പറഞ്ഞതും വിശുദ്ധ ഖുർആനിൽ പരാമർശിക്കപ്പെട്ടതും നീയൊന്നു ചേർത്തു വെച്ചു നോക്കുക. അല്ലാഹു പറയുന്നു: "(അല്ലാഹുവിൽ) വിശ്വസിച്ച പുരുഷന്മാരും വിശ്വസിച്ച സ്ത്രീകളും പരസ്പരം അന്യോന്യം ഉറ്റമിത്രങ്ങളാകുന്നു." (66) അല്ലാഹു പറഞ്ഞു: "സ്ത്രീകൾക്ക് (ഭർത്താക്കന്മാരോട്) ബാധ്യതകൾ ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവർക്ക് അവകാശങ്ങൾ കിട്ടേണ്ടതുമുണ്ട്." (67) അല്ലാഹു പറയുന്നു: "തന്നെയല്ലാതെ നിങ്ങൾ ആരാധിക്കരുതെന്നും, മാതാപിതാക്കൾക്ക് നന്മചെയ്യണമെന്നും നിൻ്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരിൽ (മാതാപിതാക്കളിൽ) ഒരാളോ അവർ രണ്ട് പേരും തന്നെയോ നിൻ്റെ അടുക്കൽ വെച്ച് വാർദ്ധക്യം പ്രാപിക്കുകയാണെങ്കിൽ അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയർക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക. കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവർ ഇരുവർക്കും താഴ്ത്തി കൊടുക്കുകയും ചെയ്യുക. എൻ്റെ രക്ഷിതാവേ, ചെറുപ്പത്തിൽ ഇവർ ഇരുവരും എന്നെ പോറ്റിവളർത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കേണമേ എന്ന് നീ പറയുകയും ചെയ്യുക." (68) (67) ബഖറ: 228. (68) ഇസ്റാഅ്: 23-24. (66) തൗബ: 71.
അല്ലാഹു ഈ രൂപത്തിൽ മഹത്തരമായ ആദരവാണ് സ്ത്രീകൾക്ക് കൽപ്പിച്ചത്. അല്ലാഹു അവളെ സൃഷ്ടിച്ചത് ഒരു മാതാവും, ഭാര്യയും, മകളും, സഹോദരിയുമാകുന്നതിനാണെന്ന് സർവ്വ മനുഷ്യരെയും അല്ലാഹു ഓർമ്മപ്പെടുത്തിയിരിക്കുന്നു. ഇക്കാരണത്താൽ -പുരുഷന്മാർക്കില്ലാത്ത- സ്ത്രീകൾക്ക് മാത്രമുള്ള ചില വിധിവിലക്കുകൾ അല്ലാഹു നിശ്ചയിക്കുകയും ചെയ്തു.
മനുഷ്യ സൃഷ്ടിപ്പിൻ്റെ ലക്ഷ്യം
മനുഷ്യരുടെ ബുദ്ധി കൊണ്ട് പൂർണ്ണമായും തിട്ടപ്പെടുത്താൻ കഴിയാത്ത മഹത്തരമായ അനേകം ഉദ്ദേശലക്ഷ്യങ്ങൾ മനുഷ്യരെ സൃഷ്ടിച്ചതിന് പിന്നിൽ അവരുടെ സ്രഷ്ടാവായ അല്ലാഹുവിനുണ്ട്. അവ വിവരിക്കാൻ നാവുകൾ അശക്തമാണ്. എന്നാൽ ഈ സന്ദർഭത്തിൽ അവയിൽ ചിലത് മാത്രം നമുക്ക് ഇവിടെ ഓർമ്മപ്പെടുത്താം.
1- അല്ലാഹുവിന് അനേകം മഹത്തരമായ നാമങ്ങളുണ്ട്. അങ്ങേയറ്റം പൊറുത്തു കൊടുക്കുന്നവൻ (ഗഫൂർ), അങ്ങേയറ്റം കരുണ ചൊരിയുന്നവൻ (റഹീം), അങ്ങേയറ്റം വിട്ടുമാപ്പാക്കുന്നവൻ (അഫുവ്വ്), അങ്ങേയറ്റം ക്ഷമിക്കുന്നവൻ (ഹലീം)... എന്നിങ്ങനെ അനേകം നാമങ്ങൾ. അല്ലാഹുവിൻ്റെ ഈ നാമങ്ങൾ ഉൾക്കൊള്ളുന്ന അർത്ഥോദ്ദേശങ്ങൾ അവനിൽ നിന്ന് പ്രകടമാകുന്നതാണല്ലോ? അല്ലാഹുവിൻ്റെ അതിമഹത്തരമായ ഈ നാമങ്ങളുടെ അർത്ഥം പ്രകടമാകുന്ന രൂപത്തിൽ ആദമിനെയും അദ്ദേഹത്തിൻ്റെ സന്തതികളെയും അല്ലാഹു ഭൂമിയാകുന്ന ഈ ഭവനത്തിലേക്ക് അയച്ചിരിക്കുന്നു. തിന്മകൾ ചെയ്യുന്ന അവൻ്റെ ദാസന്മാരിൽ അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തു നൽകുന്നു. അവൻ ഉദ്ദേശിക്കുന്നവരോട് അവൻ കാരുണ്യം ചൊരിയുകയും, അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ വിട്ടുമാപ്പാക്കി കൊടുക്കുകയും, അവൻ ഉദ്ദേശിക്കുന്നവരോട് അവൻ ക്ഷമിക്കുകയും ചെയ്യുന്നു. ഇങ്ങനെ അല്ലാഹുവിൻ്റെ അതിമഹത്തരമായ നാമങ്ങളുടെ അടയാളങ്ങളും സ്വാധീനങ്ങളും വെളിവാകുന്നു.
2- അല്ലാഹുവാകുന്നു യഥാർത്ഥ രാജാവും ആരാധനക്ക് അർഹതയുള്ളവനും അങ്ങേയറ്റം പ്രകടമായുള്ളവനും. രാജാവ് കൽപ്പിക്കുകയും വിലക്കുകയും ചെയ്യും; പ്രതിഫലം നൽകുകയും ശിക്ഷിക്കുകയും ചെയ്യും; അപമാനിതരാക്കുകയും ആദരിക്കുകയും ചെയ്യും; പ്രതാപം നൽകുകയും നിന്ദ്യത വരുത്തുകയും ചെയ്യും. അല്ലാഹു ആദമിനെയും അദ്ദേഹത്തിൻ്റെ സന്തതികളെയും ഭൂമിയിലേക്ക് അയച്ചിരിക്കുന്നു. സർവ്വാധിരാജനായ അല്ലാഹുവിൻ്റെ വിധിവിലക്കുകൾ അവരിലൂടെ ഈ ഭൂമിയിൽ പ്രകടമാകുന്നു. ഇനിയൊരിക്കൽ മറ്റൊരു ഭവനത്തിലേക്ക് ഈ മനുഷ്യരെയെല്ലാം അല്ലാഹു എത്തിക്കുന്നതാണ്; അവിടെ അവരുടെ പ്രവർത്തനങ്ങൾക്കുള്ള പൂർണമായ പ്രതിഫലവും അവൻ തന്നെ നൽകുന്നതാണ്.
3- അല്ലാഹു മനുഷ്യരിൽ നിന്ന് നബിമാരെയും റസൂലുകളെയും (ദൂതന്മാർ), ഔലിയാക്കളെയും (അല്ലാഹുവിൻ്റെ ഇഷ്ടദാസന്മാർ), ശുഹദാക്കളെയും (അല്ലാഹുവിൻ്റെ മാർഗത്തിൽ രക്തസാക്ഷികളായവർ) ഉണ്ടാക്കുവാൻ ഉദ്ദേശിച്ചു. അവരെ അല്ലാഹു സ്നേഹിക്കുന്നു; അല്ലാഹുവിനെ അവരും സ്നേഹിക്കുന്നു. അങ്ങനെ അല്ലാഹു അവരെയും, അല്ലാഹുവിൻ്റെ ശത്രുക്കളെയും ഭൂമിയിൽ വിട്ടേച്ചിരിക്കുന്നു; അവരെക്കൊണ്ട് ഇവരെ അവൻ പരീക്ഷിക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെ അവർ അല്ലാഹുവിനെ മറ്റെല്ലാത്തിനേക്കാളും മുൻപന്തിയിൽ വെക്കുകയും, തങ്ങളുടെ ജീവനും സ്വത്തും അല്ലാഹുവിൻ്റെ തൃപ്തിക്കും അവൻ്റെ സ്നേഹത്തിനും വേണ്ടി ബലിയർപ്പിക്കുകയും ചെയ്തപ്പോൾ അല്ലാഹുവിൻ്റെ മഹത്തരമായ സ്നേഹവും തൃപ്തിയും അവർക്ക് നേടിയെടുക്കാനായി. അവർക്ക് അല്ലാഹുവിൽ നിന്ന് ലഭിച്ച ഈ സാമീപ്യം ഇതൊന്നുമില്ലായിരുന്നെങ്കിൽ ഒരിക്കലും അവർക്ക് നേടിയെടുക്കാൻ കഴിയുമായിരുന്നില്ല. പ്രവാചകത്വത്തിൻ്റെയും അല്ലാഹുവിൽ നിന്ന് സന്ദേശം ലഭിക്കുക എന്നതിനുള്ളതിൻ്റെയും രക്തസാക്ഷിത്വത്തിൻറെയും സ്ഥാനം അല്ലാഹുവിൽ ഏറ്റവും ഉന്നതമായ സ്ഥാനങ്ങളിൽ പെട്ടതാണ്. അല്ലാഹു ആദമിനെയും അദ്ദേഹത്തിൻ്റെ സന്താനങ്ങളെയും ഭൂമിയിലേക്ക് പറഞ്ഞയച്ചില്ലായിരുന്നെങ്കിൽ ഈ പദവികളൊന്നും -ഈ രൂപത്തിൽ- നേടിയെടുക്കാൻ സാധിക്കില്ലായിരുന്നു.
4- അല്ലാഹു ആദമിനെയും അദ്ദേഹത്തിൻ്റെ സന്താനങ്ങളെയും സൃഷ്ടിച്ചിരിക്കുന്നത് നന്മയും തിന്മയും ചെയ്യാൻ സാധിക്കുന്ന രൂപത്തിലാണ്. ദേഹേഛയുടെയും പരീക്ഷണങ്ങളുടെയും വഴികളിലേക്ക് നീങ്ങാനുള്ള പ്രേരണയും അവൻ്റെ സൃഷ്ടിപ്പിലുണ്ട്. അതോടൊപ്പം ബുദ്ധിയുടെയും അറിവിൻ്റെയും വഴിയും അവന് മുന്നിലുണ്ട്. അല്ലാഹു മനുഷ്യന് ബുദ്ധിയും അതോടൊപ്പം ഇഛയും നൽകിയിരിക്കുന്നു. അവ രണ്ടും അവൻ്റെ ഉദ്ദേശങ്ങൾ പൂർത്തീകരിക്കാനുള്ള ചാലകശക്തികളായി നിലകൊള്ളുകയും ചെയ്യുന്നു. അതിലൂടെ അല്ലാഹുവിൻ്റെ അടിമകൾ അവൻ്റെ മഹത്തരമായ യുക്തിയും അവൻ്റെ അതിശക്തമായ സമ്പൂർണ്ണാധികാരവും തിരിച്ചറിയുന്നു. അതോടൊപ്പം തൻ്റെ അധികാരത്തിനും അധീശത്വത്തിനും കീഴിൽ വസിക്കുന്നവരോടുള്ള അവൻ്റെ കാരുണ്യവും അനുകമ്പയും അവർക്ക് ബോധ്യപ്പെടുകയും ചെയ്യുന്നു. മനുഷ്യനുമേൽ അല്ലാഹുവിൻ്റെ ഈ പരീക്ഷണം പൂർത്തീകരിക്കുന്നതിനും, മനുഷ്യൻ സമ്മർദ്ദങ്ങളെ നേരിടുകയും അവയ്ക്ക് ഉത്തരം നൽകുകയും ചെയ്യുന്നത് എങ്ങനെയാണോ അതിനനുസരിച്ചുള്ള ഫലം പ്രകടമാകുന്നതിനുമായി അല്ലാഹു ആദമിനെയും അദ്ദേഹത്തിൻ്റെ സന്താനങ്ങളെയും ഭൂമിയിലേക്ക് നിയോഗിച്ചു. അല്ലാഹു മനുഷ്യരെ ആദരിക്കുന്നതും, അവനെ നിന്ദിക്കുന്നതും ഈ പരീക്ഷണഫലത്തിൻ്റെ അടിസ്ഥാനത്തിലാണ്.
5- അല്ലാഹു സർവ്വ സൃഷ്ടികളെയും പടച്ചിരിക്കുന്നത് അവനെ മാത്രം ആരാധിക്കുന്നതിന് വേണ്ടിയാണ്. അവരെ സൃഷ്ടിച്ചതിന് പിന്നിലുള്ള ലക്ഷ്യം അതാണ്. അല്ലാഹു പറയുന്നു: ''ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കാൻ വേണ്ടിയല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല.'' (69) സുഖാനുഗ്രഹങ്ങളുടെയും ശാശ്വതജീവിതത്തിൻ്റെയും ലോകത്ത് (സ്വർഗത്തിൽ) സൃഷ്ടികളിൽ നിന്നുള്ള പരിപൂർണ്ണമായ അടിമത്വം രൂപപ്പെടുകയില്ല എന്നതിൽ സംശയമില്ല. പരീക്ഷണത്തിൻ്റെയും പ്രയാസങ്ങളുടെയും ലോകത്താണ് അത് സാധ്യമാവുക. എന്നാൽ ശാശ്വതവാസത്തിൻ്റെ ലോകം; അവിടെ സുഖാനുഗ്രഹങ്ങളും ആസ്വാദനങ്ങളും മാത്രമാണുണ്ടാവുക. അത് പരീക്ഷണത്തിൻ്റെയും ബാധ്യതാ നിർവ്വഹണങ്ങളുടെയും ലോകമല്ല. (69) ദാരിയാത്: 56.
6- അദൃശ്യകാര്യങ്ങളിൽ വിശ്വസിക്കുമ്പോഴാണ് ഒരാൾ ഉപകാരപ്രദമായ വിശ്വാസമുള്ളവനായി മാറുന്നത്. എന്നാൽ കണ്ടുകഴിഞ്ഞാൽ മാത്രം വിശ്വസിക്കുക എന്ന നിലപാടിൻറെ കാര്യമാണെങ്കിൽ; പരലോകത്ത് ചെന്നെത്തിയാൽ എല്ലാവരും വിശ്വസിക്കാൻ തയ്യാറാകുന്നതാണ്. സുഖാനുഗ്രഹങ്ങളുടെ ലോകമായ സ്വർഗത്തിൽ തന്നെ മനുഷ്യർ കഴിഞ്ഞു കൂടിയിരുന്നുവെങ്കിൽ അദൃശ്യങ്ങളിൽ വിശ്വസിക്കുക എന്ന പദവി അവർക്ക് നേടിയെടുക്കാൻ സാധിക്കില്ലായിരുന്നു. ആ വിശ്വാസമാകട്ടെ, പിന്നീട് ആസ്വാദനവും ആദരവും അവർക്ക് നേടിക്കൊടുക്കുകയും ചെയ്യുന്നതാണ്. ഇക്കാരണത്താൽ കൂടിയാണ് അല്ലാഹു മനുഷ്യരെ ഭൂമിയിലേക്കയച്ചത്; അവിടെ മാത്രമേ അദൃശ്യങ്ങളിൽ വിശ്വസിക്കുക എന്നതിന് പ്രസക്തിയുള്ളൂ.
7- അല്ലാഹു ആദമിനെ സൃഷ്ടിച്ചിരിക്കുന്നത് ഭൂമിയുടെ മുഴുവൻ ഭാഗങ്ങളിൽ നിന്നുമെടുത്ത കൈപ്പിടിയാലാണ്. ഭൂമിയിൽ നല്ല മണ്ണും ചീത്ത മണ്ണുമുണ്ട്. അവിടെ കട്ടിയുള്ളതും ലോലമായതുമായ പ്രദേശങ്ങളുണ്ട്. ആദമിൻ്റെ സന്തതികളിൽ തൻ്റെ ഭവനമായ സ്വർഗത്തിൽ വസിക്കാൻ അർഹതയില്ലാത്ത ചിലരുമുണ്ടെന്ന് അല്ലാഹു അറിഞ്ഞിരിക്കുന്നു. മനുഷ്യരിൽ നല്ലതിനെയും ചീത്തയെയും വേർതിരിക്കുക എന്ന ലക്ഷ്യവും അവരെ ഭൂമിയിലേക്ക് നിയോഗിച്ചയച്ചതിലുണ്ട്. ഈ രണ്ടു വിഭാഗത്തെയും രണ്ട് ഭവനങ്ങളിലേക്കായി അല്ലാഹു വേർതിരിച്ചിരിക്കുന്നു. അല്ലാഹുവിൻ്റെ ആതിഥ്യവും അവൻ്റെ സാമീപ്യവും ലഭിക്കുന്ന ഭവനത്തിലേക്കാണ് ഉൽകൃഷ്ടരായ മനുഷ്യർ വന്നെത്തുക. മ്ലേഛത നിറഞ്ഞവർ ദൗർഭാഗ്യത്തിൻ്റെയും വൃത്തികേടുകളുടെയും ഭവനത്തിലേക്കും ചെന്നടിയും.
8- അല്ലാഹു അനുഗ്രഹിച്ച അവൻ്റെ ദാസന്മാർ, അവർക്ക് അല്ലാഹുവിൻ്റെ അനുഗ്രഹത്തിൻ്റെ പൂർണ്ണതയും അതിൻ്റെ മഹത്വവും തിരിച്ചറിയുക എന്നത് മനുഷ്യ സൃഷ്ടിപ്പിൻ്റെ ലക്ഷ്യത്തിൽ പെട്ടതാണ്. അല്ലാഹുവിനോടുള്ള അവരുടെ സ്നേഹവും നന്ദിയും അങ്ങേയറ്റമാകാനും, അവർക്ക് അല്ലാഹു നൽകിയ അനുഗ്രഹങ്ങളുടെ ആസ്വാദനം പൂർണ്ണമാകാനും അതിലൂടെ സാധിക്കും. അതിന് വേണ്ടി അല്ലാഹു അവൻ്റെ ശത്രുക്കളോട് എന്തു ചെയ്തുവെന്നും, അവർക്ക് ഒരുക്കി വെച്ചിരിക്കുന്ന ശിക്ഷ എന്താണെന്നും അവൻ്റെ വിശ്വാസികളായ ദാസന്മാർക്ക് കാണിച്ചു കൊടുത്തു. ഏറ്റവും ഉന്നതമായ അനുഗ്രഹങ്ങൾ അല്ലാഹു അവർക്ക് മാത്രം പ്രത്യേകമായി നൽകിയതാണെന്നതിന് അവർ സാക്ഷ്യം വഹിക്കുകയും ചെയ്തു. ഇത് അവരുടെ സന്തോഷം അധികരിപ്പിക്കുകയും, അവരുടെ ആഹ്ളാദം പൂർണ്ണമാക്കുകയും, അവരുടെ ആനന്ദം ഉന്നതമാക്കുകയും ചെയ്തു. ഇതെല്ലാം അല്ലാഹു അവർക്ക് നൽകിയ അനുഗ്രഹത്തിൻ്റെയും, അവരോടുള്ള അവൻ്റെ സ്നേഹത്തിൻ്റെയും പൂർണ്ണതയാണ്. അത് സാധ്യമാകണമായിരുന്നുവെങ്കിൽ അവരെ അല്ലാഹു ഭൂമിയിലേക്ക് ഇറക്കുകയും, അവരെ പരീക്ഷിക്കുകയും, അല്ലാഹു ഉദ്ദേശിച്ചവർക്ക് അവൻ്റെ കാരുണ്യത്തിൻ്റെയും ഔദാര്യത്തിൻ്റെയും ഭാഗമായി നേർവഴി സ്വീകരിക്കാൻ സൗഭാഗ്യമൊരുക്കുകയും, അല്ലാഹു ഉദ്ദേശിച്ചവരെ അവൻ്റെ യുക്തിയുടെയും നീതിയുടെയും ഭാഗമായി ആ മാർഗത്തിൽ നിന്ന് പരാജിതരാക്കുകയും ചെയ്തേ മതിയാകൂ. അല്ലാഹുവാകുന്നു എല്ലാം അറിയുന്നവനും, ഏറ്റവും യുക്തിമാനും.
9- ആദമും അദ്ദേഹത്തിൻ്റെ സന്താനങ്ങളും -ഏറ്റവും നല്ല അവസ്ഥയിലായിരിക്കെ- സ്വർഗത്തിലേക്ക് മടങ്ങിയെത്തണമെന്ന് അവൻ ഉദ്ദേശിച്ചു. അതിന് വേണ്ടി ഐഹികജീവിതത്തിലെ പ്രയാസങ്ങളും വേദനകളും സങ്കടങ്ങളും ആകുലതകളും വിഷമങ്ങളും അല്ലാഹു അവരെ രുചിപ്പിച്ചു. പരലോകത്ത് സ്വർഗത്തിലേക്ക് തിരിച്ചു ചെല്ലുന്നതിൻ്റെ വിലയും പ്രാധാന്യവും അവർക്ക് വ്യക്തമായി ബോധ്യപ്പെടാൻ അത് സഹായകമാണ്. ഓരോ കാര്യവും അതിൻ്റെ വിപരീതം കൂടി കാണുമ്പോഴാണല്ലോ പൂർണ്ണമായും മനസ്സിലാക്കാൻ സാധിക്കുക! (70) (70) മിഫ്താഹുദാരിസ്സആദ: 1/6-11.
മനുഷ്യ സൃഷ്ടിപ്പിൻ്റെ ആരംഭത്തെ കുറിച്ചാണ് നാം ഇത്രയും പറഞ്ഞത്. ഇനി ശരിയായ മതം പിൻപറ്റുക എന്നത് മനുഷ്യർക്ക് എത്ര മാത്രം ആവശ്യകരമാണ് എന്നതിനെ കുറിച്ച് കൂടി ചിലത് വിവരിക്കാം.
മനുഷ്യനും മതവും
മനുഷ്യനെ സംബന്ധിച്ചിടത്തോളം അവൻ്റെ ജീവിതത്തിൽ നിറവേറേണ്ട പ്രാഥമികാവശ്യങ്ങളേക്കാൾ അവന് ശരിയായ ഒരു മതവിശ്വാസമുണ്ടായിരിക്കുക എന്നത് അനിവാര്യമാണ്. കാരണം ഏതെല്ലാം കാര്യങ്ങളിലാണ് അല്ലാഹുവിൻ്റെ തൃപ്തിയുള്ളത് എന്നും, ഏതെല്ലാം കാര്യങ്ങളിലാണ് അല്ലാഹുവിൻ്റെ കോപമുള്ളത് എന്നും തിരിച്ചറിയേണ്ടതുണ്ട്. അവന് പ്രയോജനകരമായ കാര്യം ലഭിക്കാൻ വേണ്ടി എപ്രകാരമാണ് പ്രവർത്തിക്കേണ്ടതെന്നും, അവന് ഉപദ്രവകരമായത് തടുക്കാൻ എപ്രകാരമുള്ള പ്രവർത്തനമാണ് വേണ്ടതെന്നും അറിയണമെങ്കിൽ... ഇതിനെല്ലാം മതനിർദേശങ്ങൾ അനിവാര്യമാണ്. കാരണം മതവിശ്വാസവും മതനിയമങ്ങളുമാണ് ഉപകാരപ്രദമായ പ്രവർത്തനങ്ങളെയും ഉപദ്രവകരമായ പ്രവർത്തനങ്ങളെയും വേർതിരിച്ചു ബോധ്യപ്പെടുത്തി നൽകുകയുള്ളൂ. തൻ്റെ സൃഷ്ടികളോടുള്ള അല്ലാഹുവിൻ്റെ നീതിയാകുന്നു ഇസ്ലാം മതം. അടിമകൾക്ക് അവൻ നൽകിയ പ്രകാശമാകുന്നു അത്. അതിനാൽ തങ്ങൾ എന്തു പ്രവർത്തിക്കണമെന്നും, എന്തെല്ലാം ഉപേക്ഷിക്കണമെന്നും അവർക്ക് വേർതിരിച്ചു ബോധ്യപ്പെടുത്തി നൽകുന്ന മതനിയമങ്ങൾ ഇല്ലാതെ മനുഷ്യന് ജീവിക്കുക സാധ്യമല്ല.
മനുഷ്യൻ തൻ്റേതായ ഉദ്ദേശങ്ങളും ആഗ്രഹങ്ങളും ഉള്ളവനാണ്; എന്തെല്ലാമാണ് ആഗ്രഹിക്കേണ്ടത് എന്നും, താൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ തനിക്ക് ഉപകാരപ്രദമാണോ ഉപദ്രവം ചെയ്യുന്നതാണോ എന്നതെല്ലാം എങ്ങനെയാണ് അവന് മനസ്സിലാക്കാൻ സാധിക്കുക?! അവ തനിക്ക് നന്മയാണോ ചെയ്യുക, അതല്ല തന്നെ തകർക്കുകയാണോ ചെയ്യുക എന്ന് അവനെങ്ങനെയാണ് അറിയുക?! ജനങ്ങളിൽ ചിലർക്ക് ചിലതെല്ലാം അവൻ്റെ പ്രകൃതിപരമായ താല്പര്യങ്ങളിലൂടെ തന്നെ മനസ്സിലാക്കാൻ കഴിഞ്ഞേക്കാം. ചിലതെല്ലാം തൻ്റെ ബുദ്ധിപരമായ ചിന്തയിലൂടെ കണ്ടെത്താനും സാധിച്ചേക്കാം. എന്നാൽ ചിലതെല്ലാം അല്ലാഹുവിൻ്റെ ദൂതന്മാർ അറിയിച്ചു നൽകുകയും, അവർ വിവരിച്ചു മനസ്സിലാക്കി തരികയും ചെയ്താലല്ലാതെ മനസ്സിലാവുകയില്ല. അവ തിരിച്ചറിയാൻ കഴിയണമെങ്കിൽ നബിമാരുടെയും പ്രവാചകന്മാരുടെയും മാർഗദർശനം അനിവാര്യമാണ്. (71) (71) തദ്മുരിയ്യഃ / ഇബ്നു തൈമിയ്യ: 213-214, മിഫ്താഹു ദാരിസ്സആദഃ / ഇബ്നുൽ ഖയ്യിം: 2/383.
മതനിഷേധത്തിൻ്റെയും ഭൗതികതയുടെയും വക്താക്കൾ എത്രയെല്ലാം പ്രചാരണം നൽകാൻ ശ്രമിക്കുകയും, ഭംഗിവാക്കുകൾ കൊണ്ട് മോടി പിടിക്കുകയും ചെയ്താലും, എത്രയെല്ലാം ചിന്താധാരകളും പ്രത്യയശാസ്ത്രങ്ങളും ഉടലെടുത്താലും വ്യക്തികൾക്കും സമൂഹങ്ങൾക്കും ശരിയായ മതത്തെയോ, അതിൻ്റെ അദ്ധ്യാപനങ്ങളെയോ അവഗണിക്കാൻ സാധ്യമല്ല. ആത്മാവിൻ്റെയും ശരീരത്തിൻ്റെയും ആവശ്യങ്ങളെ പൂർത്തീകരിക്കാൻ ഭൗതിക പ്രത്യശാസ്ത്രങ്ങൾക്കൊന്നും കഴിയുകയുമില്ല. മറിച്ച്, ഈ പറഞ്ഞ ചിന്താധാരകളിലേക്കും മറ്റും ഒരാൾ കൂടുതൽ പ്രവേശിക്കുന്നതിന് അനുസരിച്ച് അവയൊന്നും തനിക്ക് നിർഭയത്വം നൽകുകയോ, തൻ്റെ ദാഹം ശമിപ്പിക്കുകയോ ചെയ്യില്ല എന്നത് ഓരോ മനുഷ്യനും കൂടുതൽ ദൃഢബോധ്യം വരികയാണ് ചെയ്യുക. തനിക്ക് ഓടിയണയാനുള്ളത് ശരിയായ മതവിശ്വാസത്തിലേക്ക് മാത്രമാണെന്ന തിരിച്ചറിവ് അവന് കൂടുതൽ വർദ്ധിക്കുകയാണ് ചെയ്യുക. ഏണസ്റ്റ് റെനാൻ പറയുന്നു: "നാം സ്നേഹിക്കുന്ന ഏതൊരു കാര്യവും മാഞ്ഞു പോകാൻ സാധ്യതയുണ്ട്. ബുദ്ധിയും ശാസ്ത്രവും സാങ്കേതികവിദ്യക്കും പരിപൂർണ്ണ സ്വാതന്ത്ര്യം നൽകുക എന്ന ചിന്താഗതി തകർന്നു പോകാനും സാധ്യതയുണ്ട്. എന്നാൽ മതവിശ്വാസം പുണരുക എന്നത് അവസാനിച്ചു പോവുക എന്നത് അസാധ്യമാണ്. മനുഷ്യരെ ഭൗതിക ജീവിതത്തിൻ്റെ വിലയില്ലാത്ത കെട്ടുപാടുകളിൽ തളച്ചിടുന്ന ഭൗതികതയുടെ പ്രത്യയശാസ്ത്രങ്ങൾ നിരർത്ഥകമാണ് എന്നത് ഉഛൈസ്തരം പ്രഖ്യാപിച്ചു കൊണ്ട് അതിവിടെ നിലകൊള്ളുക തന്നെ ചെയ്യും." (72) (72) ദീൻ / മുഹമ്മദ് അബ്ദുല്ലാ ദാറസ്: 87.
മുഹമ്മദ് ഫരീദ് വുജ്ദി പറയുന്നു: "മതജീവിതമെന്ന ചിന്താഗതി അവസാനിച്ചു പോവുകയെന്നത് അസാധ്യമാണ്. കാരണം മതമെന്നാൽ മനുഷ്യ മനസ്സിൻ്റെ ഏറ്റവും ശക്തമായ വികാരവും, അതിൻ്റെ ഏറ്റവും ആദരണീയമായ താല്പര്യവുമാണ്. മതത്തോടുള്ള മനുഷ്യ മനസ്സിൻ്റെ ഈ ചായ്'വ് വർദ്ധിച്ചു കൊണ്ടേയിരിക്കുന്നതാണ്. മനോഹാരിതയും വൈകൃതവും തിരിച്ചറിയാൻ കഴിയുന്ന ബുദ്ധി മനുഷ്യനിൽ ഉള്ളിടത്തോളം മതജീവിതം നയിക്കുക എന്ന പ്രകൃതി അവനോട് ചേർന്നു കൊണ്ട് തന്നെ നിലകൊള്ളും. അവൻ്റെ അറിവിൻ്റെയും ചിന്തയുടെയും ചക്രവാളങ്ങൾ ഉയരുന്നതിന് അനുസരിച്ച് അവനിലെ ഈ പ്രകൃതി വർദ്ധിച്ചു കൊണ്ടിരിക്കുകയും ചെയ്യും." (73) (73) ദീൻ / മുഹമ്മദ് അബ്ദുല്ലാ ദാറസ്: 88.
ചുരുക്കത്തിൽ മനുഷ്യൻ തൻ്റെ രക്ഷിതാവിൽ നിന്ന് അകലുമ്പോഴെല്ലാം -അവൻ്റെ ചിന്താഗതിയുടെ ഔന്നത്യവും അവൻ്റെ അറിവിൻ്റെ ചക്രവാളങ്ങളുടെ വിശാലതയുമനുസരിച്ച്- അവൻ തൻ്റെ രക്ഷിതാവിനെ കുറിച്ചും, അവനോടുള്ള തൻ്റെ ബാധ്യതകളെ കുറിച്ചും തനിക്കുള്ള അജ്ഞതയുടെ വലുപ്പം മനസ്സിലാക്കുന്നതാണ്. തൻ്റെ സ്വന്തത്തെ കുറിച്ചും, അതിന് അനുയോജ്യമായതിനെ കുറിച്ചും അതിനെ നശിപ്പിക്കുന്നതിനെ കുറിച്ചും, അതിന് സൗഭാഗ്യവും ദൗർഭാഗ്യവും നൽകുന്നതിനെ കുറിച്ചും തൻ്റെ അജ്ഞത വളരെ വലുതാണെന്ന് അവൻ തിരിച്ചറിയും. മനുഷ്യർ നേടിയെടുത്ത വിജ്ഞാനശാഖകളുടെ ആഴങ്ങളെ കുറിച്ചും, അവയിലെ സാങ്കേതികതകളെ കുറിച്ചും തനിക്കുള്ള വിവരമില്ലായ്മ അവന് ബോധ്യപ്പെടും. ഉദാഹരണത്തിന് പ്രപഞ്ചത്തെ കുറിച്ചും, ഗോള-ഗ്രഹങ്ങളെ കുറിച്ചും, അവയുടെ സഞ്ചാരപഥങ്ങളെ കുറിച്ചും, ആധുനിക സാങ്കേതിക വിജ്ഞാനങ്ങളെ കുറിച്ചും മറ്റുമെല്ലാമുള്ള അറിവുകൾ... നേടിയ വിജ്ഞാനത്തിൽ താൻ വഞ്ചിക്കപ്പെടുകയും, അഹങ്കാരിയായി മാറുകയും ചെയ്തിട്ടുണ്ടെന്ന് ഒരാൾക്ക് തിരിച്ചറിയാൻ കഴിയുന്നത് അപ്പോഴാണ്. വിനയത്തിലേക്കും അല്ലാഹുവിൻ്റെ മതത്തിന് കീഴൊതുങ്ങുന്നതിലേക്കും അവൻ വന്നണയുന്നതും അപ്പോഴാണ്. ഈ വിജ്ഞാനങ്ങൾക്കെല്ലാം പിറകിൽ എല്ലാം അറിയുന്നവനും സർവ്വ യുക്തിജ്ഞനുമായ ഒരുവനുണ്ടെന്ന് അവൻ അപ്പോൾ ഉറച്ചു വിശ്വസിക്കും. ഈ മനോഹരപ്രകൃതിക്ക് പിന്നിൽ സ്രഷ്ടാവും സർവ്വ ശക്തനുമായ ഒരുവനുണ്ടെന്നും അപ്പോൾ അവനറിയും. നീതിയോടെ സത്യം അന്വേഷിക്കുന്ന ഏതൊരാളെയും അവനറിയാത്ത ഒരു അദൃശ്യലോകമുണ്ടെന്ന കാര്യത്തിൽ വിശ്വാസമുള്ളവനാക്കാൻ അത് മതിയായതാണ്. നേരായ മതത്തിന് കീഴൊതുങ്ങുകയും, തൻ്റെ ശുദ്ധപ്രകൃതിയുടെ തേട്ടത്തിന് ഉത്തരം നൽകാനും അതവനെ പ്രേരിപ്പിക്കുമെന്നതിൽ സംശയമില്ല. എന്നാൽ മതവിശ്വാസത്തിൽ നിന്ന് മനുഷ്യൻ ഒഴിഞ്ഞു മാറിയാൽ അവൻ്റെ ശുദ്ധപ്രകൃതി തകിടം മറിയുകയും, സംസാരശേഷിയില്ലാത്ത മൃഗങ്ങളുടെ നിലവാരത്തിലേക്ക് അവൻ താഴുകയും ചെയ്യും.
അല്ലാഹുവിനെ ഏകനാക്കുകയും, അല്ലാഹു നിശ്ചയിച്ച നിയമങ്ങളിലൂടെ അവനെ ആരാധിക്കുകയും ചെയ്യുക എന്ന ശരിയായ മതവിശ്വാസം മനുഷ്യ ജീവിതത്തിൻ്റെ അവിഭാജ്യഘടകമാണ് എന്ന് ഇത്രയും പറഞ്ഞതിൽ നിന്ന് മനസ്സിലാക്കാം. അതിലൂടെ മാത്രമേ ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിൻ്റെ അടിമയാവുക എന്നത് അവന് യാഥാർത്ഥ്യമാക്കാൻ സാധിക്കുകയുള്ളൂ. ഇരുലോകങ്ങളിലും സൗഭാഗ്യം കരസ്ഥമാക്കുകയും, എല്ലാവിധ പ്രയാസങ്ങളിൽ നിന്നും വേദനകളിൽ നിന്നും അവന് മോക്ഷം ലഭിക്കുകയും ചെയ്യണമെങ്കിൽ ഈ പറഞ്ഞത് അനിവാര്യമാണ്. മനുഷ്യൻ്റെ ചിന്താപരമായ ശേഷി പൂർണ്ണമാകുന്നതിനും ഈ മതവിശ്വാസം കൂടിയേ തീരൂ. ബുദ്ധിയെ തൃപ്തിപ്പെടുത്തുന്ന വിഭവങ്ങൾ അതിൽ മാത്രമേ കണ്ടെത്താനും സാധിക്കൂ. ഈ മതം ഉൾക്കൊള്ളാതെ ഉന്നതമായ പദവികൾ നേടിയെടുക്കുക എന്നത് അവൻ്റെ മുൻപിൽ അടഞ്ഞ അദ്ധ്യായമാണ്.
മനുഷ്യൻ്റെ ആത്മാവിനെ ശുദ്ധീകരിക്കാനും, അവൻ്റെ വികാരവിക്ഷോഭങ്ങളുടെ ശക്തിയെ ക്രമീകരിക്കാനും അനിവാര്യമായും വേണ്ട ഘടകമാണ് മതം. കാരണം ഉന്നതമായ വൈകാരിക പ്രകടനങ്ങൾക്ക് ഏറ്റവും സമൃദ്ധമായ വേദി ഇസ്ലാമിലുണ്ട്. അവൻ്റെ ലക്ഷ്യം പൂർത്തീകരിക്കാൻ സഹായിക്കുന്ന മഹത്തരമായ ഉറവയും അവനതിൽ കണ്ടെത്താൻ കഴിയും.
മനുഷ്യൻ്റെ ചിന്താശേഷിയെ ശക്തിപ്പെടുത്താൻ അനിവാര്യമായും വേണ്ട ഘടകമാണ് ഇസ്ലാമിക വിശ്വാസം. ഏറ്റവും മഹത്തരമായ പ്രേരകശക്തികൾ കൊണ്ടും, പരിചകൾ കൊണ്ടും അതവനെ സഹായിക്കുന്നു. നിരാശയുടെ വഴികളെ നേരിടാനുള്ള ഏറ്റവും ശക്തമായ മാർഗങ്ങൾ നൽകിക്കൊണ്ട് ഇസ്ലാം അവനെ സജ്ജനാക്കുകയും ചെയ്യുന്നു.
അതിനാൽ 'മനുഷ്യൻ അവൻ്റെ പ്രകൃതിയിൽ തന്നെ സംസ്കാരസമ്പന്നനാണ്' എന്നാരെങ്കിലും പറയുന്നെങ്കിൽ അവരോട് നാം പറയട്ടെ: "മനുഷ്യൻ അവൻ്റെ പ്രകൃതിയിൽ തന്നെ ഒരു മതവിശ്വാസിയാണ്." (74) കാരണം മനുഷ്യനിൽ രണ്ട് ശക്തികളുണ്ട്. ഒന്ന്: വൈജ്ഞാനികവും ചിന്താപരവുമായ ശക്തിയാണെങ്കിൽ രണ്ടാമത്തേത് പ്രവർത്തിപരമായ ശക്തിയാണ്. ഈ രണ്ട് ശക്തികളുടെയും പൂർണ്ണത കൈവരിക്കുമ്പോഴാണ് അവൻ്റെ സൗഭാഗ്യം സാധ്യമാകുന്നത്. എന്നാൽ വൈജ്ഞാനിക ശക്തിയുടെ പൂർത്തീകരണം സാധ്യമാകണമെങ്കിൽ താഴെ പറയുന്ന ചില കാര്യങ്ങൾ അവൻ അനിവാര്യമായും അറിഞ്ഞിരിക്കണം. (74) ദീൻ / മുഹമ്മദ് അബ്ദുല്ലാ ദാറസ്: 84-98.
1- ശൂന്യതയിൽ നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും, അവൻ്റെ മേൽ അനുഗ്രഹങ്ങൾ വർഷിക്കുകയും ചെയ്ത സ്രഷ്ടാവും ഉപജീവന ദാതാവുമായ അല്ലാഹുവിനെ തിരിച്ചറിയുക.
2- അല്ലാഹുവിൻ്റെ നാമങ്ങളും വിശേഷണങ്ങളും അറിയുക. അല്ലാഹുവിനെ അറിയുകയും, അവനോടുള്ള ബാധ്യതകൾ അറിയുകയും, അവൻ്റെ നാമങ്ങൾ മനുഷ്യരിൽ ചെലുത്തുന്ന സ്വാധീനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക.
3- അല്ലാഹുവിലേക്ക് മനുഷ്യനെ എത്തിക്കുന്ന മാർഗം ഏതാണെന്ന് അറിയുക.
4- അല്ലാഹുവിലേക്ക് തന്നെ എത്തിക്കുന്ന മാർഗം മനസ്സിലാക്കുന്നതിനും തനിക്കും ഇടയിൽ തടസ്സം സൃഷ്ടിക്കുന്ന കാര്യങ്ങൾ ഏതെല്ലാമാണെന്ന് അറിയുക.
5- നിൻ്റെ സ്വന്തത്തെ കുറിച്ചും, അതിന് ആവശ്യമായത് എന്തെല്ലാമാണെന്നും, അതിന് പ്രയോജനകരമായതും ഉപദ്രവകരമായതും എന്തെല്ലാമാണെന്നുമുള്ള ശരിയായ അറിവ് നേടിയെടുക്കുക. നീയെന്ന വ്യക്തിയിലുള്ള മേന്മകളും കുറവുകളും നീ തിരിച്ചറിയുകയും ചെയ്യുക.
ഈ അഞ്ച് കാര്യങ്ങൾ തിരിച്ചറിയുന്നതോടെ മനുഷ്യൻ അവൻ്റെ വൈജ്ഞാനികമായ ശേഷി പൂർണ്ണമാക്കുകയാണ് ചെയ്യുന്നത്. എന്നാൽ വൈജ്ഞാനികമായ ശക്തിയും പ്രവർത്തനപരമായ ശേഷിയും ഒരാൾക്ക് പൂർത്തീകരിക്കണമെങ്കിൽ അല്ലാഹുവിന് അവൻ്റെ മേലുള്ള അവകാശങ്ങൾ നിറവേറ്റേണ്ടതുണ്ട്. അല്ലാഹുവിനോടുള്ള ബാധ്യതകൾ നിഷ്കളങ്കതയോടെയും, സത്യസന്ധമായും, ഗുണകാംക്ഷയോടെയും, നബി (ﷺ) യെ പിൻപറ്റിക്കൊണ്ടും, അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ അംഗീകരിക്കുന്ന മനസ്സുമായി അവൻ പൂർത്തീകരിക്കേണ്ടതുണ്ട്. ഈ രണ്ട് ഘടകങ്ങളും അല്ലാഹുവിൽ നിന്നുള്ള സഹായത്താലല്ലാതെ നേടിയെടുക്കാൻ സാധിക്കുകയില്ല എന്നതിനാൽ അല്ലാഹുവിൽ നിന്നുള്ള സന്മാർഗദർശനത്തിന് മനുഷ്യൻ അങ്ങേയറ്റം ആവശ്യക്കാരനാണ്. തൻ്റെ ഇഷ്ടദാസന്മാരെയെല്ലാം ആ മാർഗത്തിലേക്ക് നയിച്ചത് അല്ലാഹുവാണല്ലോ?! (75) (75) ഫവാഇദ് / ഇബ്നുൽ ഖയ്യിം: 18-19.
മനുഷ്യരുടെ വ്യത്യസ്തമായ ശേഷികൾക്കുള്ള അല്ലാഹുവിൻ്റെ സഹായമാണ് ശരിയായ മതം -ഇസ്ലാം- എന്ന് നാം മനസ്സിലാക്കി. അതോടൊപ്പം മതമെന്നാൽ സമൂഹത്തിനുള്ള സംരക്ഷണകവചം കൂടിയാണ്. കാരണം മനുഷ്യസമൂഹത്തിൻ്റെ മുന്നോട്ടുള്ള ഗമനം സാധ്യമാകണമെങ്കിൽ അവരിലെ ഓരോ അംഗങ്ങളും തമ്മിലുള്ള പരസ്പര സഹകരണം ആവശ്യമാണ്. മനുഷ്യർക്കിടയിലെ ബന്ധങ്ങളെ ക്രമീകരിക്കുകയും, അവരുടെ മേലുള്ള ബാധ്യതകൾ കൃത്യമായി നിർണ്ണയിച്ചു നൽകുകയും, അവരുടെ അവകാശങ്ങൾ പൂർത്തീകരിച്ചു നൽകുകയും ചെയ്യുന്ന ഒരു സംഹിതയുടെ സഹായത്തോടെയല്ലാതെ അത് സാധ്യമാവുകയില്ല. ഈ നിയമസംഹിതയുടെ നിലനിൽപ്പിന് ഒരു ശക്തനായ നേതാവിൻ്റെ ആവശ്യമുണ്ട്. അതിൻ്റെ കെട്ടുറപ്പിനെ തകർക്കാൻ ജനങ്ങൾ ഭയക്കുകയും, ഈ നിയമങ്ങൾ പാലിക്കുന്നതിൽ അവർക്ക് പ്രോത്സാഹനം നൽകപ്പെടുകയും ചെയ്യുന്ന തരത്തിൽ ഒരു പ്രേരകശക്തി തീർച്ചയായും വേണ്ടതുണ്ട്. ശരി! ആർക്കാണ് ഇപ്രകാരം ഒരു നേതാവായി -രാജാവിനെ പോലെ- നിലകൊള്ളാനാവുക?! ഞാൻ പറയട്ടെ: മതജീവിതം നയിക്കാനുള്ള മനുഷ്യൻ്റെ മനസ്സിൻ്റെ ഉള്ളിലെ പ്രേരകശക്തിയേക്കാൾ ശക്തമായ മറ്റൊരു ശക്തിയും ഭൂമിക്ക് മുകളിലില്ല. മനുഷ്യരുടെ കെട്ടുറപ്പ് കാത്തു സൂക്ഷിക്കുകയും, ആദരിക്കുകയും ചെയ്യുന്നതിന് അതിനോളം സഹായകമായ മറ്റൊരു ശക്തിയുമില്ല. സാമൂഹിക ജീവിതത്തിൻ്റെ കെട്ടുറപ്പും, നിയമസംഹിതകളുടെ നിലനിൽപ്പും, സമാധാനത്തിൻ്റെയും സ്വസ്ഥതയുടെയും മാർഗങ്ങളുടെ യോജിപ്പും ഉറപ്പു നൽകുന്നു മതവിശ്വാസം.
എന്താണ് മതവിശ്വാസം മനുഷ്യനിൽ ചെലുത്തുന്ന ഈ അപാരസ്വാധീനത്തിൻ്റെ പിന്നിലെ രഹസ്യം?! ഉത്തരം ലളിതമാണ്: മനുഷ്യൻ മറ്റെല്ലാ ജീവിവർഗങ്ങളിൽ നിന്നും വ്യത്യസ്തമാണ്. അവൻ്റെ സ്വേഛപ്രകാരമുള്ള ചലനങ്ങളുടെയും ഇടപാടുകളുടെയും നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത് കാതുകൾ കൊണ്ട് കേൾക്കാനോ കണ്ണുകൾ കൊണ്ട് കാണാനോ കഴിയാത്ത ഒരു കാര്യമാണ്; അവൻ്റെ ഹൃദയത്തിലെ വിശ്വാസമാണത്. അവൻ്റെ ആത്മാവിനെ ശുദ്ധീകരിക്കുകയും, ശരീരാവയവങ്ങളെ നിർമലമാക്കുകയും ചെയ്യുന്നത് അതാണ്. അതിനാൽ മനുഷ്യൻ എന്നും എപ്പോഴും നയിക്കപ്പെടുന്നത് അവൻ്റെ വിശ്വാസങ്ങളാലാണ്; അത് ശരിയായ വിശ്വാസമോ തെറ്റായ വിശ്വാസമോ ആയിരിക്കാം എന്നത് മറ്റൊരു വിഷയം. അവൻ തൻ്റെ വിശ്വാസം ശരിപ്പെടുത്തുകയാണെങ്കിൽ അവൻ്റെ എല്ലാ കാര്യവും ശരിയാകും. അവൻ്റെ വിശ്വാസം തെറ്റായതാണെങ്കിൽ അവൻ്റെ എല്ലാ കാര്യവും തകർന്നടിയുകയും ചെയ്യും.
ചുരുക്കത്തിൽ ഹൃദയത്തിനുള്ളിലെ വിശ്വാസവും, അതനുസരിച്ചുള്ള പ്രവർത്തനവുമാണ് മനുഷ്യനെ എപ്പോഴും പിന്തുടർന്നു കൊണ്ടേയിരിക്കുന്ന അവൻ്റെ ഉറ്റമിത്രം. ഈ പറയപ്പെട്ട വിശ്വാസം -മനുഷ്യരിൽ പൊതുവെ കാണപ്പെടുന്നതിൻ്റെ അടിസ്ഥാനത്തിൽ പറയാം-; രണ്ട് രൂപത്തിലുണ്ട്.
(1) മനുഷ്യൻ കാത്തുസൂക്ഷിച്ചിരിക്കേണ്ട മഹത്വവും ആദരവും പാലിക്കപ്പെടേണ്ടതാണെന്നും, അതിൻ്റെ വില കാത്തു സൂക്ഷിക്കപ്പെടേണ്ടതാണെന്നുമുള്ള വിശ്വാസം. മനുഷ്യൻ എന്ന നിലക്ക് താൻ കാത്തു സൂക്ഷിക്കേണ്ട ഈ ആദരവിനും മഹത്വത്തിനും വിരുദ്ധമായ കാര്യങ്ങൾ പ്രവർത്തിക്കുന്നതിൽ നിന്ന് അവൻ്റെ മാനസികമായ ഈ ഔന്നത്യബോധം അവനെ പിന്തിരിപ്പിക്കുന്നു. അതിൻ്റെ പേരിൽ ശിക്ഷകളോ മറ്റോ അനുഭവിക്കേണ്ടി വരികയില്ലെങ്കിൽ പോലും അവൻ ഈ മാന്യത കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധനായിരിക്കും.
(2) അല്ലാഹുവിലുള്ള വിശ്വാസം. അവൻ തൻ്റെ രഹസ്യങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട് എന്ന ബോധ്യം. അല്ലാഹു ഗോപ്യമായതും വെളിവായതും നന്നായി അറിയുന്നവനാണ് എന്ന തിരിച്ചറിവ്. മതനിയമങ്ങൾ അതിൻ്റെ സ്വാധീനശേഷി കൈവരിക്കുന്നത് വിധിവിലക്കുകൾ എൻ്റെ സ്രഷ്ടാവായ അല്ലാഹുവിൻ്റേതാണ് എന്ന വിശ്വാസത്തിൽ നിന്നാണ്. അല്ലാഹുവിനെ ധിക്കരിക്കുന്നതിലുള്ള ലജ്ജ, അല്ലെങ്കിൽ അവനോടുള്ള സ്നേഹം, അതുമല്ലെങ്കിൽ അവനോടുള്ള ഭയം, അല്ലെങ്കിൽ ഈ പറഞ്ഞതെല്ലാം ഒരുമിച്ച്... ഇതെല്ലാം മാനുഷിക വൈകാരികതകൾക്ക് ഇന്ധനം പകരുന്ന ഘടകങ്ങളാണ്. ഈ പറയപ്പെട്ട രൂപത്തിലുള്ള വിശ്വാസത്തിന് മനുഷ്യ മനസ്സിന് മേലുള്ള ശക്തമായ സ്വാധീനശക്തിയുടെ കാര്യത്തിൽ യാതൊരു സംശയത്തിനുമിടയില്ല. ദേഹേഛയുടെയും വൈകാരിക അസ്ഥിരതകളുടെയും കലർപ്പുകളെ നേരെനിർത്താൻ ഏറ്റവും സാധിക്കുക അവക്കാണ്. സാധാരണക്കാരും അല്ലാത്തവരുമായ മനുഷ്യരിൽ ഏറ്റവും വേഗത്തിൽ നടപ്പിലാവുന്ന വഴിയും ഇത് തന്നെ.
ഇക്കാരണം കൊണ്ട് തന്നെയാണ് ജനങ്ങൾക്കിടയിലെ ഇടപാടുകളിൽ നീതിയും കൃത്യതയും നിലനിർത്താൻ സഹായിക്കുന്ന ഏറ്റവും ശക്തമായ ഘടകം മതവിശ്വാസം തന്നെയാകുന്നത്. അതിനാൽ മതവിശ്വാസം എന്നത് ഒരു സാമൂഹിക ബാധ്യതയായി തീരുന്നു. ശരീരത്തിൽ ഹൃദയത്തിനുള്ള സ്ഥാനം ഒരു സമൂഹഘടനയിൽ മതത്തിന് ലഭിക്കുന്നുവെങ്കിൽ അതിൽ യാതൊരു അത്ഭുതവുമില്ല. (76) ദീൻ: 98-102.
മതത്തിന് ഈ പറയപ്പെട്ട സ്ഥാനം പൊതുവെ ഉണ്ടെങ്കിലും ജനങ്ങൾക്കിടയിൽ വ്യത്യസ്ത മതങ്ങളും ചിന്താഗതികളും പ്രചരിക്കപ്പെട്ടതായി നമുക്ക് കണ്ടെത്താൻ കഴിയും. ഓരോ ജനങ്ങൾക്കും അവരുടേതായ മതവും വിശ്വാസവുമുണ്ട്. അവരത് മുറുകെ പിടിക്കുകയും അതിൽ ആഹ്ളാദിക്കുകയും ചെയ്യുന്നു. എന്നാൽ മനുഷ്യമനസ്സിന് അതിൻ്റെ ലക്ഷ്യം പൂർത്തീകരിച്ചു നൽകുന്ന ശരിയായ മതമേതാണ്? ശരിയായ മതം തിരിച്ചറിയാനുള്ള അടിത്തറയെന്താണ്?
ശരിയായ മതം; ചില അടയാളങ്ങൾ
എല്ലാ വിശ്വാസചിന്താഗതികളും പിൻപറ്റുന്നവർ തങ്ങളുടെ ആദർശമാണ് ശരി എന്ന വിശ്വാസത്തിലാണ്. എല്ലാ മതവിശ്വാസികളും തങ്ങളുടെ മതമാണ് ഏറ്റവും നല്ലത് എന്നും, ഏറ്റവും ശരിയായ മാർഗം എന്നും വിശ്വസിക്കുന്നുണ്ട്. മാറ്റത്തിരുത്തലുകൾക്ക് വിധേയമായ മതവിശ്വാസങ്ങളെ പിൻപറ്റുന്നവരോടോ, മനുഷ്യനിർമ്മിത ഭൗതിക പ്രത്യയശാസ്ത്രങ്ങളെ പിൻപറ്റുന്നവരോടോ അവരുടെ വിശ്വാസത്തിൻ്റെയും അവർ സ്വീകരിച്ചിരിക്കുന്ന മാർഗത്തിൻ്റെയും തെളിവുകൾ അന്വേഷിച്ചാൽ അവർ പൊതുവെ പറയുക; തങ്ങളുടെ മാതാപിതാക്കളെ ആ മാർഗത്തിലാണ് അവർ കണ്ടത് എന്നായിരിക്കും. തങ്ങളുടെ രക്ഷിതാക്കളുടെ കാൽപ്പാടുകൾ പിൻപറ്റുക മാത്രമാണ് തങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നത് എന്നും അവർ പറയും. ചിലപ്പോൾ ആരു പറഞ്ഞെന്നോ, എവിടെ നടന്നെന്നോ ഒന്നും അറിയാത്ത ചില കഥകളും അത്ഭുതസംഭവങ്ങളും അവർ പറഞ്ഞെന്നിരിക്കും. അവരുടെ കഥകളിലെ പല വിവരണങ്ങളും അനേകം അവിശ്വസനീയതകളും ഒത്തുചേരായ്മകളും അടങ്ങുന്നതുമായിരിക്കും. ആരു പറഞ്ഞെന്നോ, ആരെഴുതിയെന്നോ ഒന്നും വ്യക്തമായ ബോധ്യമില്ലാത്ത, തലമുറകളായി കൈമാറിവരുന്ന ചില ഗ്രന്ഥങ്ങളെയായിരിക്കും അവർ പിൻപറ്റുന്നുണ്ടാവുക. അവയെല്ലാം ആദ്യം എഴുതപ്പെട്ടത് ഏതു ഭാഷയിലാണെന്നോ, ഏതു രാജ്യത്താണ് അവ ആദ്യമായി കണ്ടെത്തപ്പെട്ടത് എന്നതിനെ കുറിച്ചോ വ്യക്തമായ വിവരങ്ങളും ലഭ്യമായിരിക്കില്ല. പലയിടത്തു നിന്നായി കൂട്ടിയോജിപ്പിക്കപ്പെട്ട ചില ഏടുകൾ മാത്രമാണവ. പിൽക്കാലഘട്ടത്തിൽ അവ ആദരിക്കപ്പെടുകയും, പിന്നീട് തലമുറകൾ അവ കൈമാറിപ്പോരുകയും ചെയ്തു. അവ നിവേദനം ചെയ്ത പരമ്പരകൾ പരിശോധിക്കപ്പെടുകയോ, അവയുടെ ആശയങ്ങൾ വിശകലനം ചെയ്യപ്പെടുകയോ ഉണ്ടായില്ല.
ഇത്തരം നാഥനില്ലാ ഗ്രന്ഥങ്ങളും കെട്ടുകഥകളും അന്ധമായ അനുകരണവും മതം തിരഞ്ഞെടുക്കുന്നതിലും, വിശ്വാസം സ്വീകരിക്കുന്നതിലും തെളിവുകളായി പരിഗണിക്കാൻ അനുയോജ്യമേയല്ല. എന്നാൽ മാറ്റത്തിരുത്തലുകൾക്ക് വിധേയമാക്കപ്പെട്ട ഈ മതങ്ങളും, മാനുഷിക പ്രത്യയശാസ്ത്രങ്ങളും; എല്ലാം ഒരു പോലെ സത്യമാവുക എന്നത് സംഭവ്യമാണോ?!
ഇല്ല; എല്ലാം സത്യമാവുക എന്നത് അസാധ്യമാണ്. കാരണം സത്യം ഒന്ന് മാത്രമേയുള്ളൂ; അത് ഒന്നിലധികമില്ല. മാറ്റത്തിരുത്തലുകൾക്ക് വിധേയമാക്കപ്പെട്ട ഈ മതവിശ്വാസങ്ങളും, മനുഷ്യനിർമ്മിത പ്രത്യയശാസ്ത്രങ്ങളുമെല്ലാം അല്ലാഹുവിൽ നിന്നാവുക എന്നത് അസംഭവ്യമാണ്. അപ്പോൾ സത്യം ഏകമാണെന്നിരിക്കെ, ഈ മതങ്ങൾ അനേകമുണ്ടെന്നിരിക്കെ ഏതാണ് സത്യമായിട്ടുള്ളത്?! ഇത് തിരിച്ചറിയണമെങ്കിൽ ചില അടിസ്ഥാന നിയമങ്ങൾ നാം സ്വീകരിച്ചേ പറ്റൂ. ശരിയായ മതത്തെയും തെറ്റായ മതത്തെയും വേർതിരിച്ചറിയാൻ സഹായിക്കുന്ന ആ അടയാളങ്ങൾ മനസ്സിലാക്കുക എന്നത് വളരെ ആവശ്യമാണ്. കാരണം ഏതെങ്കിലും മതത്തിൻ്റെ കാര്യത്തിൽ ഈ പറയപ്പെട്ട അടിത്തറകൾ പാലിക്കപ്പെട്ടതായി നമുക്ക് കണ്ടെത്താൻ കഴിയുന്നുണ്ടെങ്കിൽ അത് സത്യമതമാണ് എന്ന് നമുക്ക് വിധിക്കാം. എന്നാൽ ഈ അടിത്തറകളെല്ലാം ഒരുമിച്ചോ, അവയിൽ ചിലതോ ഏതെങ്കിലും മതത്തിന് എതിരാവുന്നെങ്കിൽ അത് ശരിയായ മതമല്ല എന്നും നമുക്ക് തിരിച്ചറിയാം.
ശരിയായ മതത്തെയും തെറ്റായ മതത്തെയും വേർതിരിച്ചറിയാൻ സാധിക്കുന്ന അടിത്തറകൾ താഴെ പറയാം.
ഒന്ന്: മതം അല്ലാഹുവിൽ നിന്നുള്ളതായിരിക്കണം. അവൻ്റെ മലക്കുകളിൽ പെട്ട ഏതെങ്കിലും മലക്ക് മുഖേന അല്ലാഹുവിൻ്റെ ദൂതന്മാരിലേക്ക് എത്തിപ്പെടുകയും, ശേഷം അദ്ദേഹം ജനങ്ങൾക്ക് എത്തിച്ചു നൽകുകയും ചെയ്ത മതമാണ് ശരിയായ മതം. കാരണം അല്ലാഹുവാണ് -അന്ത്യനാളിൽ- മനുഷ്യരുടെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകുന്നതും, അവരെ വിചാരണ ചെയ്യുന്നതും. ഈ വിചാരണയും പ്രതിഫലവും അവൻ അവതരിപ്പിച്ച മതത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും. അല്ലാഹു പറയുന്നു: "(നബിയേ,) നൂഹിനും അദ്ദേഹത്തിൻ്റെ ശേഷമുള്ള പ്രവാചകന്മാർക്കും നാം സന്ദേശം നൽകിയത് പോലെ തന്നെ നിനക്കും നാം സന്ദേശം നൽകിയിരിക്കുന്നു. ഇബ്രാഹീം, ഇസ്മാഈൽ, ഇസ്ഹാഖ്, യഅ്ഖൂബ്, യഅ്ഖൂബിൻ്റെ സന്തതികളിലെ നബിമാർ, ഈസാ, അയ്യൂബ്, യൂനുസ്, ഹാറൂൻ, സുലൈമാൻ എന്നിവർക്കും നാം സന്ദേശം നൽകിയിരിക്കുന്നു. ദാവൂദിന് നാം സബൂറും (സങ്കീർത്തനം) നൽകുകയുണ്ടായി." (77) അല്ലാഹു പറയുന്നു: "ഞാനല്ലാതെ (ആരാധനക്ക് അർഹനായി) ഒരു ആരാധ്യനുമില്ല; അതിനാൽ എന്നെ മാത്രം നിങ്ങൾ ആരാധിക്കൂ' എന്ന് സന്ദേശം നൽകിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു റസൂലിനെയും നാം അയച്ചിട്ടില്ല." (78) അല്ലാഹുവിൽ നിന്നുള്ളതല്ലാതെ, ഏതെങ്കിലും ഒരു വ്യക്തി ഉണ്ടാക്കുകയോ, അയാളിലേക്ക് ചേർത്തിപ്പറയപ്പെടുകയോ ചെയ്യുന്ന മതം നിരർത്ഥകമാണ് എന്ന് ഈ പറഞ്ഞതിൽ നിന്ന് -സംശയലേശമെന്യേ- മനസ്സിലാക്കാം. (77) നിസാഅ്: 163. (78) അൻബിയാഅ്: 25.
രണ്ട്: അല്ലാഹുവിനെ മാത്രം ആരാധിക്കാൻ ക്ഷണിക്കുകയും, അവന് പുറമെയുള്ളവരെ ആരാധിക്കുക എന്ന ശിർകിൽ നിന്നും അതിലേക്ക് നയിക്കുന്ന വഴികളിൽ നിന്നും വിലക്കുകയും ചെയ്യുന്നതായിരിക്കണം ശരിയായ മതം. കാരണം എല്ലാ നബിമാരും റസൂലുകളും നടത്തിയ പ്രബോധനത്തിൻ്റെ അടിസ്ഥാനവിഷയം അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന തൗഹീദായിരുന്നു. എല്ലാ നബിമാരും തങ്ങളുടെ ജനങ്ങളോട് പറഞ്ഞ വാക്ക് ഇതാണ്: "നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുക. അവന് പുറമെ ആരാധനക്കർഹനായി മറ്റാരും നിങ്ങൾക്കില്ല." (79) ബഹുദൈവാരാധന ഉൾക്കൊള്ളുന്ന -നബിമാരെയോ മലക്കുകളെയോ മഹാന്മാരെയോ അല്ലാഹുവിനോടൊപ്പം ആരാധിക്കാൻ കൽപ്പിക്കുന്ന- എല്ലാ മതവും അടിസ്ഥാനരഹിതമാണ് എന്ന് ഈ പറഞ്ഞതിൽ നിന്ന് മനസ്സിലാക്കാം. ഏതെങ്കിലും മതവിശ്വാസികൾ തങ്ങൾ ഇന്ന പ്രവാചകൻ്റെ വക്താക്കളാണ് എന്ന് അവകാശപ്പെട്ടാൽ പോലും ആ മതത്തിൽ ബഹുദൈവാരാധന ഉണ്ടെങ്കിൽ അത് അടിസ്ഥാനരഹിതമായ വിശ്വാസമാണ് എന്ന് തിരിച്ചറിയാം. (79) അഅ്റാഫ്:73.
മൂന്ന്: അല്ലാഹുവിനെ മാത്രം ആരാധിക്കുക, അല്ലാഹുവിൻ്റെ പാതയിലേക്ക് ക്ഷണിക്കുക എന്നിവയോട് യോജിക്കുന്നതായിരിക്കണം സത്യമതം. അതാണ് എല്ലാ നബിമാരും പഠിപ്പിച്ചത്. മാത്രമല്ല, ബഹുദൈവാരാധന, മാതാപിതാക്കളെ ഉപദ്രവിക്കൽ, അന്യായമായി ജീവൻ ഹനിക്കൽ, രഹസ്യമായതും പരസ്യമായതുമായ മ്ലേഛവൃത്തികൾ പ്രവർത്തിക്കൽ എന്നിങ്ങനെയുള്ള തിന്മകൾ നിഷിദ്ധമാണ് എന്ന കാര്യവും എല്ലാ നബിമാരുടെയും പ്രബോധനത്തിൻ്റെ അടിസ്ഥാന ഭാഗമായിരുന്നു. അവയോട് യോജിക്കുന്ന അദ്ധ്യാപനങ്ങൾ തന്നെയായിരിക്കും ശരിയായ മതത്തിലും ഉണ്ടായിരിക്കുക. അല്ലാഹു പറയുന്നു: "ഞാനല്ലാതെ (ആരാധനക്ക് അർഹനായി) ഒരു ആരാധ്യനുമില്ല; അതിനാൽ എന്നെ മാത്രം നിങ്ങൾ ആരാധിക്കൂ' എന്ന് സന്ദേശം നൽകിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു റസൂലിനെയും നാം അയച്ചിട്ടില്ല." (80) അല്ലാഹു പറഞ്ഞു: "(നബിയേ,) പറയുക: നിങ്ങൾ വരൂ! നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ മേൽ നിഷിദ്ധമാക്കിയത് നിങ്ങൾക്ക് ഞാൻ പറഞ്ഞ് കേൾപിക്കാം. അവനോട് യാതൊന്നിനെയും നിങ്ങൾ പങ്ക്ചേർക്കരുത്. മാതാപിതാക്കൾക്ക് നന്മചെയ്യണം. ദാരിദ്ര്യം കാരണമായി സ്വന്തം മക്കളെ നിങ്ങൾ കൊന്നുകളയരുത്. നാമാണ് നിങ്ങൾക്കും അവർക്കും ആഹാരം തരുന്നത്. പ്രത്യക്ഷവും പരോക്ഷവുമായ നീചവൃത്തികളെ നിങ്ങൾ സമീപിച്ച് പോകരുത്. അല്ലാഹു പരിപാവനമാക്കിയ ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങൾ ഹനിച്ചുകളയരുത്. നിങ്ങൾ ചിന്തിച്ച് മനസ്സിലാക്കുവാൻ വേണ്ടി. അവൻ (അല്ലാഹു) നിങ്ങൾക്ക് നൽകിയ ഉപദേശമാണത്." (81) അല്ലാഹു പറയുന്നു: "നിനക്ക് മുമ്പ് നമ്മുടെ ദൂതന്മാരായി നാം അയച്ചവരോട് ചോദിച്ചു നോക്കുക. പരമകാരുണികന് പുറമെ ആരാധിക്കപ്പെടേണ്ട വല്ല ദൈവങ്ങളേയും നാം നിശ്ചയിച്ചിട്ടുണ്ടോ എന്ന്." (82) (80) അൻബിയാഅ്: 25. (81) അൻആം: 151. (82) സുഖ്റുഫ്: 45.
നാല്: മതത്തിൽ വൈരുദ്ധ്യങ്ങളോ പരസ്പരം യോജിപ്പില്ലായ്മയോ ഉണ്ടാകാൻ പാടില്ല. ഉദാഹരണത്തിന് ഒരു കാര്യം കൽപ്പിച്ചാൽ, പിന്നെ അതിന് നേർകടകവിരുദ്ധമായ കാര്യം കൽപ്പിച്ചു കൊണ്ട് ആദ്യത്തെ കൽപ്പനയെ നിഷ്ഫലമാക്കരുത്. ഇതു പോലെ ഒരു കാര്യം വിരോധിക്കുകയും -ശേഷം ഒരു കാരണവുമില്ലാതെ- അക്കാര്യം അനുവദിക്കുകയും ചെയ്യുക എന്നത് സംഭവിക്കരുത്. ഒരു വിഭാഗത്തിന് നിഷിദ്ധമോ അനുവദനീയമോ ആയ കാര്യം മറ്റൊരു വിഭാഗത്തിന് വിരുദ്ധരൂപത്തിൽ ഉണ്ടാവുക എന്നതും ശരിയല്ല. അല്ലാഹു പറയുന്നു: "അവർ ഖുർആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കൽ നിന്നുള്ളതായിരുന്നെങ്കിൽ അവരതിൽ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു." (83) (83) നിസാഅ്: 82.
അഞ്ച്: ജനങ്ങളുടെ വിശ്വാസവും അഭിമാനവും സമ്പത്തും ജീവനും സന്താനങ്ങളും സംരക്ഷിക്കപ്പെടാൻ സഹായിക്കുന്ന നിയമങ്ങളായിരിക്കണം മതം ഉൾക്കൊള്ളുന്നത്. മതത്തിലെ കൽപ്പനകളും വിലക്കുകളും താക്കീതുകളും സ്വഭാവപാഠങ്ങളും മേൽ പറയപ്പെട്ട അഞ്ച് പൊതുവിഷയങ്ങൾ സംരക്ഷിക്കുന്ന തരത്തിലായിരിക്കേണ്ടതുണ്ട്.
ആറ്: മതം മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും കാരുണ്യമായി വർത്തിക്കുന്നതായിരിക്കണം. അവർ സ്വന്തത്തോട് അതിക്രമം ചെയ്യുകയോ, അവർ പരസ്പരം അതിക്രമം പ്രവർത്തിക്കുകയോ ചെയ്യുന്നതിന് മതവിശ്വാസം പ്രേരിപ്പിക്കാൻ പാടില്ല. മറ്റുള്ളവരുടെ അവകാശങ്ങൾ ഹനിച്ചു കൊണ്ടോ, സാമൂഹിക നന്മകളെ നശിപ്പിച്ചു കൊണ്ടോ, മുതിർന്നവർ അടുത്ത തലമുറയെ വഴികേടിലേക്ക് നയിച്ചു കൊണ്ടോ ഇത് സംഭവിച്ചു കൂടാ. അല്ലാഹു മൂസാ (عليه السلام) ക്ക് മേൽ അവതരിപ്പിച്ച തൗറാത് കാരുണ്യം ഉൾക്കൊള്ളുന്നതായിരുന്നു എന്ന് അല്ലാഹു അറിയിച്ചിട്ടുണ്ട്. "മൂസായുടെ കോപം അടങ്ങിയപ്പോൾ അദ്ദേഹം (ദിവ്യസന്ദേശമെഴുതിയ) പലകകൾ (തൗറാതിൻ്റെ ഏടുകൾ) എടുത്തു. അവയിൽ രേഖപ്പെടുത്തിയതിൽ തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്ന ആളുകൾക്ക് മാർഗദർശനവും കാരുണ്യവുമാണുണ്ടായിരുന്നത്." (84) ഈസാ (عليه السلام) യുടെ നിയോഗമനത്തെ കുറിച്ച് അല്ലാഹു അറിയിച്ചത് നോക്കൂ: "അദ്ദേഹത്തെ നാം ജനങ്ങൾക്ക് ഒരു ദൃഷ്ടാന്തമാക്കുന്നതിന് വേണ്ടിയും, നമ്മിൽ നിന്നുള്ള ഒരു കാരുണ്യമായി തീരുന്നതിന് വേണ്ടി." (85) സ്വാലിഹ് നബി (عليه السلام) യെ കുറിച്ച് അല്ലാഹു പറയുന്നു: "അദ്ദേഹം പറഞ്ഞു: എൻ്റെ ജനങ്ങളേ, നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഞാൻ എൻ്റെ രക്ഷിതാവിങ്കൽ നിന്നുള്ള വ്യക്തമായ തെളിവിനെ അവലംബിക്കുന്നവനായിരിക്കുകയും, അവൻ്റെ പക്കൽ നിന്നുള്ള കാരുണ്യം അവനെനിക്ക് നൽകിയിരിക്കുകയുമാണെങ്കിൽ..." (86) വിശുദ്ധ ഖുർആനിനെ കുറിച്ച് അല്ലാഹു പറഞ്ഞു: "സത്യവിശ്വാസികൾക്ക് ശമനവും കാരുണ്യവുമായിട്ടുള്ളത് ഖുർആനിലൂടെ നാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു." (87) (84) അഅ്റാഫ്:154. (85) മർയം: 21. (86) ഹൂദ്: 63. (87) ഇസ്റാഅ്: 82.
ഏഴ്: അല്ലാഹുവിൻ്റെ വിധിവിലക്കുകളിലേക്ക് വഴികാട്ടുന്നതായിരിക്കണം മതവിശ്വാസം. അല്ലാഹു മനുഷ്യരിൽ നിന്ന് ഉദ്ദേശിക്കുന്നത് എന്താണെന്ന് അവർക്ക് അറിയിച്ചു നൽകണം. മനുഷ്യൻ എവിടെ നിന്നാണ് വന്നെത്തിയതെന്നും, അവൻ്റെ യാത്ര എങ്ങോട്ടാണെന്നും മതവിശ്വാസം അവന് ബോധ്യപ്പെടുത്തി നൽകണം. തൗറാതിനെ കുറിച്ച് അല്ലാഹു അറിയിക്കുന്നു: "നാം തൗറാത് അവതരിപ്പിച്ചിരിക്കുന്നു. അതിൽ സന്മാർഗവും വെളിച്ചവുമുണ്ട്." (88) ഇഞ്ചീലിനെ കുറിച്ച് അല്ലാഹു പറഞ്ഞു: "അദ്ദേഹത്തിന് നാം ഇഞ്ചീൽ നൽകുകയും ചെയ്തു. അതിൽ സന്മാർഗവും വെളിച്ചവുമുണ്ട്." (89) വിശുദ്ധ ഖുർആനിനെ കുറിച്ച് അല്ലാഹു പറഞ്ഞു: "തൻ്റെ ദൂതനെ (മുഹമ്മദ് നബിയെ) സന്മാർഗവും ശരിയായ മതവുമായി അയച്ചത് അവൻ (അല്ലാഹു) ആകുന്നു." (90) ശരിയായ മതത്തിൽ മാത്രമാണ് അല്ലാഹുവിൻ്റെ വിധിവിലക്കുകളിലേക്കുള്ള മാർഗദർശനം ഉണ്ടാവുകയുള്ളൂ. മനുഷ്യമനസ്സിന് സമാധാനവും സ്വസ്ഥതയും പകരാനും അതിന് മാത്രമേ സാധിക്കുകയുള്ളൂ. കാരണം എല്ലാ ദുർമന്ത്രണങ്ങളെയും തടുക്കാൻ അവൻ്റെ മതം അവനെ സഹായിക്കും. അവൻ്റെ എല്ലാ ചോദ്യങ്ങൾക്കും തൃപ്തികരമായ ഉത്തരം നൽകുന്നതും, അവൻ്റെ എല്ലാ ആശയക്കുഴപ്പങ്ങളെയും തീർത്തു നൽകുന്നതും ശരിയായ മതം മാത്രമാണ്. (88) മാഇദഃ: 44. (89) മാഇദഃ: 46. (90) തൗബഃ: 33.
എട്ട്: ശരിയായ മതവിശ്വാസം ഏറ്റവും മാന്യമായ സ്വഭാവങ്ങളിലേക്കും പ്രവർത്തനങ്ങളിലേക്കും ക്ഷണിക്കുന്നതായിരിക്കും. സത്യസന്ധതയും നീതിയും വിശ്വസ്തതയും ലജ്ജയും ജീവിതവിശുദ്ധിയും പരോപകാരമനസ്ഥിതിയും കാത്തുസൂക്ഷിക്കാൻ മതം അവനെ പഠിപ്പിക്കേണ്ടതുണ്ട്. മോശമായ പ്രവർത്തനങ്ങളിൽ നിന്ന് ശരിയായ മതം അവനെ വിലക്കുകയും ചെയ്യും; മാതാപിതാക്കളെ ഉപദ്രവിക്കുക, അന്യായമായി ജീവൻ ഹനിക്കുക, മ്ലേഛവൃത്തികളിൽ ഏർപ്പെടുക, കളവു പറയുക, അതിക്രമവും ഉപദ്രവങ്ങളും ചെയ്യുക, പിശുക്കും വൃത്തികേടും ഉണ്ടായിരിക്കുക... ഇതു പോലുള്ള മോശം പ്രവർത്തനങ്ങളിൽ നിന്ന് ശരിയായ മതം മനുഷ്യരെ തടുക്കുകയും എതിർക്കുകയും ചെയ്യുന്നു.
ഒൻപത്: മതവിശ്വാസികൾക്ക് സൗഭാഗ്യം നേടിയെടുക്കാൻ സഹായകമായിരിക്കണം ശരിയായ മതവിശ്വാസം. അല്ലാഹു പറയുന്നു: (ത്വാഹാ) 1 "നിനക്ക് നാം ഖുർആൻ അവതരിപ്പിച്ച് തന്നത് നീ കഷ്ടപ്പെടാൻ വേണ്ടിയല്ല." (91) അതോടൊപ്പം മനുഷ്യൻ്റെ നേർപ്രകൃതിക്ക് യോജിക്കുന്നതുമായിരിക്കണം ശരിയായ മതം. "അല്ലാഹു മനുഷ്യരെ സൃഷ്ടിച്ച അല്ലാഹുവിൻ്റെ പ്രകൃതി." (92) ശരിയായ ബുദ്ധിയോട് യോജിക്കുന്നതുമായിരിക്കണം ശരിയായ മതം. കാരണം അല്ലാഹുവിൻ്റെ മതമാണല്ലോ ശരിയായ മതം; ശരിയായ ബുദ്ധിയാകട്ടെ അല്ലാഹുവിൻ്റെ സൃഷ്ടിയും. അല്ലാഹുവിൻ്റെ മതനിയമങ്ങളും, അവൻ സൃഷ്ടിച്ച ശരിയായ ബുദ്ധിയും തമ്മിൽ വൈരുദ്ധ്യമുണ്ടാവുക എന്നത് അസാധ്യമാണ്. (91) ത്വാഹാ: 1-2. (92) റൂം: 30.
പത്ത്: സത്യത്തിലേക്ക് വഴികാട്ടുകയും, അസത്യത്തിൽ നിന്ന് താക്കീത് നൽകുകയും ചെയ്യുന്നതായിരിക്കണം ശരിയായ മതം. സന്മാർഗത്തിലേക്ക് അത് ജനങ്ങൾക്ക് വഴികാണിച്ചു നൽകുകയും, വഴികേടിൽ നിന്ന് ജനങ്ങളെ അകറ്റുകയും ചെയ്യുന്നതാണ് ശരിയായ മതം. വളവുകളോ കെട്ടിക്കുടുക്കുകളോ ഇല്ലാത്ത നേരായ മാർഗത്തിലൂടെ സഞ്ചരിക്കാനാണ് മതം ക്ഷണിക്കേണ്ടത്. വിശുദ്ധ ഖുർആൻ കേട്ടപ്പോൾ ജിന്നുകൾ പരസ്പരം പറഞ്ഞ വാക്കുകൾ അല്ലാഹു വിശുദ്ധ ഖുർആനിൽ എടുത്തു പറഞ്ഞിട്ടുണ്ട്. "അവർ പറഞ്ഞു: ഞങ്ങളുടെ സമുദായമേ, തീർച്ചയായും മൂസായ്ക്ക് ശേഷം അവതരിപ്പിക്കപ്പെട്ടതും, അതിന് മുമ്പുള്ളതിനെ സത്യപ്പെടുത്തുന്നതുമായ ഒരു വേദഗ്രന്ഥം ഞങ്ങൾ കേട്ടിരിക്കുന്നു. സത്യത്തിലേക്കും നേരായ പാതയിലേക്കും അത് വഴി കാട്ടുന്നു." (93) മനുഷ്യരെ ഒരിക്കലും അത് ദൗർഭാഗ്യത്തിലേക്ക് നയിക്കുകയില്ല. അല്ലാഹു പറയുന്നു: (ത്വാഹാ) 1 "നിനക്ക് നാം ഖുർആൻ അവതരിപ്പിച്ച് തന്നത് നീ കഷ്ടപ്പെടാൻ വേണ്ടിയല്ല." (94) അവരുടെ നാശത്തിലേക്ക് ഒരിക്കൽ ആ മതം അവരെ കൊണ്ടെത്തിക്കുന്നതല്ല. അല്ലാഹു പറയുന്നു: "നിങ്ങൾ സ്വന്തത്തെ കൊലപ്പെടുത്തരുത്. തീർച്ചയായും അല്ലാഹു നിങ്ങളോട് അതീവ കാരുണ്യമുള്ളവനാകുന്നു." (95) വർഗത്തിൻ്റെയോ നിറത്തിൻ്റെയോ ഗോത്രത്തിൻ്റെയോ പേരിൽ വിശ്വാസികൾക്കിടയിൽ വേർതിരിവ് സൃഷ്ടിക്കുകയില്ല ശരിയായ മതം. അല്ലാഹു പറയുന്നു: "ഹേ; മനുഷ്യരേ, തീർച്ചയായും നിങ്ങളെ നാം ഒരു ആണിൽ നിന്നും ഒരു പെണ്ണിൽ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീർച്ചയായും അല്ലാഹുവിൻ്റെ അടുത്ത് നിങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ ഏറ്റവും ധർമ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീർച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാകുന്നു" (96) ശരിയായ മതത്തിൽ -ഇസ്ലാമിൽ- ജനങ്ങളെ വേർതിരിക്കാനുള്ള ഒരേയൊരു മാനദണ്ഡം അവൻ്റെ ജീവിതവിശുദ്ധിയും അല്ലാഹുവിനോടുള്ള സൂക്ഷ്മതയുമാണ്. (93) അഹ്ഖാഫ്: 30. (94) ത്വാഹാ: 1-2. (95) നിസാഅ്: 29. (96) അൽ ഹുജുറാത്: 13.
ശരിയായ മതത്തെയും അസത്യത്തിലേക്ക് ക്ഷണിക്കുന്ന മതവിശ്വാസങ്ങളെയും വേർതിരിച്ച് മനസ്സിലാക്കാൻ സഹായിക്കുന്ന അടിത്തറകളെ കുറിച്ചാണ് ഇത്രയും നാം പറഞ്ഞത്. അല്ലാഹുവിൽ നിന്ന് നിയോഗിക്കപ്പെട്ട എല്ലാ ദൂതന്മാരുടെയും അടുക്കൽ പൊതുവെ കാണപ്പെട്ട അടിത്തറകളായിരുന്നു ഇവ എന്ന് ബോധ്യപ്പെടാൻ വേണ്ടി ഖുർആനിൽ നിന്നുള്ള തെളിവുകളും നാം വായിച്ചു. ഇനി വ്യത്യസ്ത മതങ്ങളെ കുറിച്ച് ഒരു ചെറിയ വിവരണം നമുക്ക് വായിക്കാം.
വ്യത്യസ്ത മതങ്ങൾ!
മനുഷ്യർ സ്വീകരിച്ചിട്ടുള്ള മതവിശ്വാസങ്ങളെ നമുക്ക് രണ്ടായി വേർതിരിക്കാം.
അല്ലാഹുവിൽ നിന്ന് വേദഗ്രന്ഥം നൽകപ്പെട്ടവർ: യഹൂദരും നസ്വാറാക്കളും മുസ്ലിംകളും ഉദാഹരണം. എന്നാൽ യഹൂദരും നസ്വാറാക്കളും തങ്ങളുടെ വേദഗ്രന്ഥത്തിൽ വന്നത് പ്രാവർത്തികമാക്കാതിരിക്കുകയും, അവർ അല്ലാഹുവിന് പുറമെ മനുഷ്യരിൽ പെട്ടവരെ അല്ലാഹുവിനുപുറമെ ദൈവിക സ്ഥാനങ്ങളിൽ കാണുകയും, അവരുടെ കാലം ദീർഘിച്ചു പോവുകയും ചെയ്തതിനാൽ... അല്ലാഹു അവരിലെ നബിമാർക്ക് മേൽ അവതരിപ്പിച്ച ഗ്രന്ഥങ്ങൾ അവരുടെ പക്കൽ നിന്ന് നഷ്ടപ്പെട്ടു. പിന്നീട് അവരിലെ പുരോഹിതന്മാർ ചില ഗ്രന്ഥങ്ങൾ അവരുടെ സ്വന്തം വകയായി എഴുതിയുണ്ടാക്കുകയും അത് അല്ലാഹുവിൽ നിന്നുള്ളതാണെന്ന് ജൽപ്പിക്കുകയും ചെയ്തു. എന്നാൽ അവയൊന്നും അല്ലാഹുവിൽ നിന്നുള്ളതായിരുന്നില്ല; മറിച്ച് അതിരുകവിഞ്ഞ ചിലരുടെ മാറ്റത്തിരുത്തലുകളും, വ്യാജന്മാരുടെ കൈകടത്തലുകളും മാത്രമായിരുന്നു അവ.
എന്നാൽ മുസ്ലിമീങ്ങളുടെ ഗ്രന്ഥം -അതായത് വിശുദ്ധ ഖുർആൻ-; വേദഗ്രന്ഥങ്ങളിൽ ഏറ്റവും അവസാനത്തേതാകുന്നു അത്. ഏറ്റവും സുശക്തമായ കെട്ടുറപ്പുള്ള ഗ്രന്ഥമാണത്. ഈ ഗ്രന്ഥത്തിൻ്റെ സംരക്ഷണം മനുഷ്യരെ ഏൽപ്പിക്കാതെ, അല്ലാഹു തന്നെ ഈ വേദഗ്രന്ഥത്തിൻ്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നു. അല്ലാഹു പറയുന്നു: "തീർച്ചയായും നാമാണ് ആ ഉൽബോധനം (ഖുർആൻ) അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്." (97) ഖുർആൻ മനുഷ്യരുടെ ഹൃദയങ്ങളിലും മുസ്ഹഫിൻ്റെ ഏടുകളിലും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. കാരണം മനുഷ്യ സമൂഹത്തിന് സന്മാർഗം ഉറപ്പു നൽകുന്ന അല്ലാഹുവിൻ്റെ അവസാനത്തെ വേദഗ്രന്ഥമാണത്. അന്ത്യനാൾ സംഭവിക്കുന്നത് വരെ ഈ ഗ്രന്ഥം മനുഷ്യരുടെ മേലുള്ള തെളിവാണ്. അതു വരെ ഈ ഗ്രന്ഥം നിലനിൽക്കുമെന്ന് അല്ലാഹു വിധിച്ചിരിക്കുന്നു. വിശുദ്ധ ഖുർആനിലെ വിധിവിലക്കുകളും അതിൻ്റെ പാരായണവും നിർവ്വഹിക്കുന്ന ഒരു വിഭാഗം ജനങ്ങളെ അല്ലാഹു ഖുർആനിൻ്റെ സംരക്ഷണത്തിനായി എല്ലാ കാലത്തും ഒരുക്കിയിരിക്കുന്നു. അവർ ഖുർആനിലെ വിധിവിലക്കുകൾ പ്രാവർത്തികമാക്കുകയും, അതിൽ വിശ്വസിക്കുകയും ചെയ്യുന്നു. മഹത്തരമായ ഈ ഗ്രന്ഥത്തെ കുറിച്ചുള്ള കൂടുതൽ വിശദീകരണങ്ങൾ വഴിയെ ചില ഖണ്ഡികകളിൽ നമുക്ക് വായിക്കാവുന്നതാണ്. (98) (97) ഹജ്ജ്: 9. (98) ഈ പുസ്തകത്തിലെ പേജ് 95-100, 114-117 എന്നിവ പരിശോധിക്കുക.
മറ്റൊരു വിഭാഗം ജനങ്ങൾ; അവർക്ക് അല്ലാഹുവിങ്കൽ നിന്ന് അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങളില്ല. എന്നാൽ അവരുടെ മതത്തിൽ പരിഗണനീയരായ ചിലരിലേക്ക് ചേർക്കപ്പെടുന്ന -തലമുറകളായി കൈമാറിവന്ന- ഗ്രന്ഥങ്ങളിൽ ചിലത് അവർക്കുണ്ട്. ഹൈന്ദവർ, മജൂസികൾ, ബുദ്ധർ, കൺഫ്യൂഷനിസ്റ്റുകൾ എന്നിവർ ഉദാഹരണം. മുഹമ്മദ് നബി (ﷺ) യുടെ നിയോഗമനത്തിന് മുൻപുള്ള അറബികളും ഈ പറഞ്ഞതിൻ്റെ ഉദാഹരണമാണ്.
ഏതൊരു ജനസമൂഹത്തിനും അവരുടെ ഐഹികമായ ജീവിതത്തിൽ പ്രയോജനകരമായ അറിവും പ്രവർത്തനവും ഉണ്ടായിരിക്കും. ഇത് അല്ലാഹു എല്ലാ മനുഷ്യനും നൽകിയ പൊതുവായ മാർഗദർശനത്തിൻ്റെ ഭാഗം മാത്രമാണ്. എന്തിനധികം?! മൃഗങ്ങളിൽ വരെ ഇക്കാര്യം കണ്ടെത്താൻ കഴിയും. ഭക്ഷണവും വെള്ളവും കണ്ടെത്താനും, തങ്ങളെ ബാധിച്ചേക്കാവുന്ന ഉപദ്രവങ്ങൾ തടുക്കാനുമുള്ള അറിവ് മൃഗങ്ങളിൽ വരെ കണ്ടെത്താൻ കഴിയും. അവരിൽ ചിലതിനോടുള്ള സ്നേഹവും മറ്റു ചിലതിനോടുള്ള വെറുപ്പും അല്ലാഹു പ്രകൃതിപരമായി തന്നെ നിശ്ചയിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: "അത്യുന്നതനായ നിൻ്റെ രക്ഷിതാവിൻ്റെ നാമം പ്രകീർത്തിക്കുക. സൃഷ്ടിക്കുകയും, സംവിധാനിക്കുകയും ചെയ്ത (രക്ഷിതാവിൻ്റെ) വ്യവസ്ഥ നിർണയിച്ചു മാർഗദർശനം നൽകിയവനും." (99) മൂസാ (عليه السلام) ഫിർഔനിനോട് പറഞ്ഞു: "എല്ലാത്തിനും അതിൻ്റെ സൃഷ്ടിപ്പ് നൽകുകയും, ശേഷം അവക്കെല്ലാം മാർഗദർശനം നൽകുകയും ചെയ്തവനാണ് ഞങ്ങളുടെ രക്ഷിതാവ്." (100) ഇബ്റാഹീം (عليه السلام) പറഞ്ഞു: "എന്നെ സൃഷ്ടിച്ചവൻ; (അവനെ മാത്രമേ ഞാൻ ആരാധിക്കുകയുള്ളൂ). അവനാണ് എനിക്ക് മാർഗദർശനം നൽകുന്നവൻ." (101) ബുദ്ധിയുള്ള ഏതൊരാൾക്കും -കുറഞ്ഞ ചിന്തയും ആലോചനയും ഉണ്ടെങ്കിൽ തന്നെ- മനസ്സിലാക്കാൻ കഴിയുന്ന കാര്യങ്ങളിലൊന്നാണ്; മതപരമായ വിശ്വാസം പിൻപറ്റുന്നവർ അത്തരമൊരു വിശ്വാസവുമില്ലാത്തവരേക്കാൾ പ്രയോജനപ്രദമായ വിജ്ഞാനങ്ങളിലും സൽപ്രവർത്തനങ്ങളിലും മാനുഷികപൂർണ്ണതയുള്ളവരാണ് എന്നത്. ഇനി ഈ പറയപ്പെട്ട മതവിശ്വാസികളിൽ ഏതൊരു നന്മയുണ്ടോ അതിലെല്ലാം ഏറ്റവും പൂർണ്ണമായ സ്ഥിതിവിശേഷമുള്ളത് മുസ്ലിമീങ്ങളുടെ കാര്യത്തിലാണ്. കാരണം വിജ്ഞാനങ്ങളും പ്രവർത്തനങ്ങളും രണ്ട് രൂപത്തിലുണ്ട്. (99) അഅ്'ലാ: 1-3. (100) ത്വാഹാ: 50. (101) ശുഅറാഅ്: 78. അൽ ജവാബ് സ്വഹീഹ് / ഇബ്നു തൈമിയ്യ: 4/97 പരിശോധിക്കുക.
ഒന്നാമത്തെ ഇനം: ബുദ്ധിയിലൂടെ മനുഷ്യൻ നേടിയെടുക്കുന്ന വിജ്ഞാനങ്ങൾ. ഗണിത ശാസ്ത്രവും, വൈദ്യശാസ്ത്രവും, നിർമ്മാണശാസ്ത്രവും ഉദാഹരണങ്ങൾ. ഇവയെല്ലാം -മറ്റു മനുഷ്യരുടെ പക്കലുള്ളതു പോലെ- മതവിശ്വാസികളുടെ പക്കലുമുണ്ട്. അല്ല! അവരുടെ അരികിൽ ഇവയെല്ലാം അതിൻ്റെ പൂർണ്ണതയോടെ കണ്ടെത്താൻ കഴിയും. എന്നാൽ കേവല ബുദ്ധി കൊണ്ട് മാത്രം നേടിയെടുക്കാൻ കഴിയാത്ത വിജ്ഞാനങ്ങളിൽ പെട്ട അറിവുകൾ; ഉദാഹരണത്തിന് ദൈവീകജ്ഞാനങ്ങളും മതങ്ങളെ കുറിച്ചുള്ള അറിവുകളും; ഇവ മതവിശ്വാസികളുടെ പക്കൽ മാത്രമാണുള്ളത്. ഇവയിൽ ചിലത് ബുദ്ധിപരമായ തെളിവുകൾ കൊണ്ടും തെളിയിക്കപ്പെടാവുന്നതാണ്. കാരണം അല്ലാഹുവിൻ്റെ ദൂതന്മാർ ഇവയുടെ ബുദ്ധിപരമായ തെളിവുകളും ജനങ്ങളെ അറിയിച്ചിട്ടുണ്ട്. അതിനാൽ ഇവ ബുദ്ധിപരമായ വിജ്ഞാനമാണ് എന്നതിനൊപ്പം മതപരമായ അറിവുകളിൽ പെട്ടത് കൂടിയാണ്.
രണ്ടാമത്തെ ഇനം: അല്ലാഹുവിൻ്റെ ദൂതന്മാരിലൂടെയല്ലാതെ അറിയാൻ കഴിയാത്ത വിജ്ഞാനങ്ങളാണ്. ഇവ ബുദ്ധിപരമായ ചിന്തയിലൂടെ നേടിയെടുക്കാൻ സാധിക്കുന്ന അറിവുകളല്ല. ഉദാഹരണത്തിന് അല്ലാഹുവിനെ കുറിച്ചും അവൻ്റെ നാമവിശേഷണങ്ങളെ കുറിച്ചും പരലോകത്ത് സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെ കുറിച്ചും, അല്ലാഹുവിനെ അനുസരിച്ചവർക്ക് ലഭിക്കാനിരിക്കുന്ന പ്രതിഫലത്തെ കുറിച്ചും, അവനെ ധിക്കരിച്ചവർക്കുള്ള ശിക്ഷയെ കുറിച്ചും, അല്ലാഹുവിൻ്റെ വിധിവിലക്കുകളെ കുറിച്ചും, മുൻകാല നബിമാരുടെയും അവരുടെ ജനവിഭാഗങ്ങളുടെയും ചരിത്രത്തെ കുറിച്ചുമെല്ലാം ബുദ്ധിപരമായ ചിന്തകളിലൂടെ മാത്രം കണ്ടെത്തുക സാധ്യമല്ല. (102) (102) മജ്മൂഉൽ ഫതാവാ / ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ: 210-211.
മതങ്ങൾ; ഒരു നിരീക്ഷണം
വലിയ മതങ്ങളും, അവയുടെ പുരാതനമായ ഏടുകളും, പഴക്കമുള്ള നിയമങ്ങളും വിധിവിലക്കുകളും ഇക്കാലഘട്ടത്തിൽ നിരർത്ഥകന്മാരും മതം കൊണ്ട് കളിക്കുന്നവരുമായ ചിലരുടെ ഉന്നമായി തീർന്നിരിക്കുന്നു. കപടന്മാരുടെയും നശീകരണത്തിൻ്റെ വക്താക്കളുടെയും കയ്യിലെ കളിപ്പാട്ടങ്ങളായി അവ മാറിയിരിക്കുന്നു. കടുത്ത ഉപദ്രവങ്ങളും പ്രയാസങ്ങളും ഏറ്റുവാങ്ങിക്കൊണ്ടേയിരിക്കുകയാണ് അവ. അങ്ങനെ മതവിശ്വാസങ്ങളുടെ ആത്മാവും രൂപവും നഷ്ടമായിരിക്കുന്നു. ഈ മതവിശ്വാസം ഉൾക്കൊണ്ട ആദ്യകാലക്കാരോ, അവ പഠിപ്പിച്ചു നൽകിയ ദൂതന്മാരോ ഇക്കാലഘട്ടത്തിൽ ഉയിർത്തെഴുന്നേൽപ്പിക്കപ്പെട്ടുവെങ്കിൽ അവർക്ക് ഇവയെ തിരിച്ചറിയാൻ പോലും സാധിക്കുകയില്ല. അവർ ഇവയെ നിഷേധിക്കുക തന്നെ ചെയ്യുമായിരുന്നു.
യഹൂദ മതം (103) ഉദാഹരണമായെടുക്കാം. കേവലം ചില -ആത്മാവോ ജീവനോ ഇല്ലാത്ത- അനുഷ്ഠാനങ്ങളുടെയും അനുകരണങ്ങളുടെയും സമാഹാരമായി അത് മാറിക്കഴിഞ്ഞിരിക്കുന്നു. ഒരു പ്രത്യേക ജനവിഭാഗത്തിന് മാത്രം ബാധകമായതും, ഒരു നിശ്ചിത വർഗത്തിന് മാത്രം സ്വീകരിക്കാൻ സാധ്യമായതുമായ മതവിശ്വാസമാണ് യഹൂദിയ്യത് എന്ന കാര്യം അതിനെല്ലാം പുറമെയുണ്ട് എന്നത് നമുക്ക് തൽക്കാലത്തേക്ക് മറക്കാം. ലോകത്തിന് എന്തെങ്കിലും സന്ദേശമോ, മനുഷ്യസമൂഹത്തെ ക്ഷണിക്കാവുന്ന എന്തെങ്കിലും ആദർശമോ, മനുഷ്യകുലത്തിന് അറിയിച്ചു നൽകാനുള്ള കാരുണ്യമോ ആ മതം ഉൾക്കൊള്ളുന്നില്ല. (103) ഇഫ്ഹാമുൽ യഹൂദ് / സുമുവ്വ് ആലു ബ്നു യഹ്യാ മഗ്റബി എന്ന ഗ്രന്ഥം പരിശോധിക്കുക. യഹൂദവിശ്വാസിയായിരുന്ന അദ്ദേഹം പിന്നീട് മുസ്ലിമായ വ്യക്തിയാണ്.
ഈ പറയപ്പെട്ട മതങ്ങളെയെല്ലാം -മറ്റു മതങ്ങളിൽ നിന്ന് അവയെ വേറിട്ടു നിർത്തിയിരുന്ന അവയുടെ അടിസ്ഥാന വിശ്വാസങ്ങളിൽ വരെ- പുഴുക്കുത്തുകൾ ബാധിച്ചു കഴിഞ്ഞു. ആ മതങ്ങളുടെ ശ്രേഷ്ഠത നിലകൊണ്ടിരുന്ന അവരുടെ വിശ്വാസം -ഇബ്രാഹീം നബിയും യഅ്ഖൂബ് നബിയും അവരുടെ സന്താനങ്ങളോട് അന്തിമോപദേശമായി നൽകിയ പാഠം-; ഏകനായ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്ന തൗഹീദിൻ്റെ വിശ്വാസം; അതായിരുന്നു അവരുടെ മഹത്വത്തിൻ്റെയും ശ്രേഷ്ഠതയുടെയും രഹസ്യം. യഹൂദർ അവരോടൊപ്പം സഹവസിച്ചിരുന്ന മറ്റു മതവിശ്വാസങ്ങളിൽ നിന്നും, അവരെ ജയിച്ചടക്കിയ നാട്ടുകാരുടെ വിശ്വാസങ്ങളിൽ നിന്നും പലതും കൈക്കൊണ്ടിട്ടുണ്ട്. മറ്റു മതാചാരങ്ങളിൽ നിന്നും, അവരുടെ അന്ധവിശ്വാസങ്ങളിൽ നിന്നും, വിഗ്രഹാരാധനാപരമായ വഴികളിൽ നിന്നും വരെ യഹൂദർ തങ്ങളുടെ ആചാരാനുഷ്ഠാനങ്ങൾ കടംകൊണ്ടിട്ടുണ്ടെന്ന് നീതിയോടെ ചരിത്രം രചിച്ച, യഹൂദരിൽ പെട്ട ചരിത്രകാരന്മാർ വരെ അംഗീകരിച്ചിട്ടുണ്ട്. 'ജ്യൂവിഷ് എൻസൈക്ലോപീഡിയ'യിൽ ഇപ്രകാരം കാണാം:
"വിഗ്രഹാരാധനയോട് പ്രവാചകന്മാർ പ്രകടിപ്പിച്ച കോപവും ദേഷ്യവും ഇസ്രാഈല്യരിലേക്ക് വിഗ്രഹാരാധന അരിച്ചിറങ്ങിയിരുന്നു എന്നതിൻ്റെ തെളിവാണ്. അവരിൽ ചിലർ ബഹുദൈവാരാധനപരമായ അന്ധവിശ്വാസങ്ങളും കെട്ടുകഥകളും സ്വീകരിച്ചിട്ടുണ്ട്. യഹൂദർക്ക് വിഗ്രഹാരാധനയോട് പ്രത്യേകമായ ഒരു അനുരാഗമുണ്ടായിരുന്നു എന്നതിന് തൽമൂദും സാക്ഷിയാണ്." (104) (104) jewish Encyclopaedia Vol . Xll പേജ്: 568-569.
യഹൂദർ വളരെ പരിശുദ്ധമായി കരുതുന്ന -ചിലരെല്ലാം തോറായേക്കാൾ മഹത്തരമായി കാണുന്ന-, ക്രിസ്താബ്ദം ആറാം നൂറ്റാണ്ടിൽ യഹൂദർക്കിടയിൽ വ്യാപകപ്രചാരമുണ്ടായിരുന്ന ഗ്രന്ഥമായ ബാബിലോണിയൻ തൽമൂദ് (105) ഇക്കാര്യം കൂടുതൽ ബോധ്യപ്പെടുത്തുന്നുണ്ട്. യഹൂദരുടെ ബുദ്ധിശൂന്യതയും, മ്ലേഛത നിറഞ്ഞ സംസാരങ്ങളും, അല്ലാഹുവിനോട് അവർ പുലർത്തിയ ധിക്കാരത്തിൻ്റെ കാഠിന്യവും, യാഥാർത്ഥ്യങ്ങളെ അവർ നിരാകരിച്ചതും, മതത്തെയും ബുദ്ധിയെയും അവർ പരിഹാസ്യമാക്കിതീർത്തതുമെല്ലാം ഈ ഗ്രന്ഥത്തിൽ വിവരിക്കപ്പെട്ടിരിക്കുന്നു. ആധുനിക കാലഘട്ടത്തിൽ യഹൂദർ എത്തിപ്പെട്ടിരിക്കുന്ന ഭൗതികമായ നിലവാരത്തകർച്ചയും, മതപരമായ മൂല്യച്ചുതിയും ബോധ്യപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട് ഈ ഗ്രന്ഥം. (106) (106) വിശദപഠനത്തിന് ഡോ. റോളിംഗ് എഴുതിയ 'ജൂതൻ തൽമൂദിൻ്റെ വെളിച്ചത്തിൽ' എന്ന ഗ്രന്ഥം വായിക്കുക. ഫ്രഞ്ച് ഭാഷയിൽ എഴുതപ്പെട്ട ഈ പുസ്തകം 'കൻസുൽ മർസ്വൂദ് ഫീ ഖവാഇദിത്തൽമൂദ് / യൂസുഫ് ഹന്നാ നസ്വറുല്ലാഹ്' എന്ന ഗ്രന്ഥത്തിൽ അറബിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. (105) യഹൂദ മതാദ്ധ്യാപനങ്ങളും മര്യാദകളും വിവരിക്കുന്ന ഗ്രന്ഥത്തിനാണ് തൽമൂദ് എന്ന് പറയുക. 'മിശ്നാഹ്' എന്ന മതനിയമങ്ങൾ വിവരിക്കുന്ന ഗ്രന്ഥത്തിന് വ്യത്യസ്ത കാലഘട്ടങ്ങളിലെ യഹൂദ പുരോഹിതർ രചിച്ച വിശദീകരണങ്ങളുടെയും അടിക്കുറിപ്പുകളുടെയും സമാഹാരമാണത്.
ഇനി ക്രൈസ്തവതയിലേക്ക് വരാം. (107) പരിധിവിട്ടവരുടെ മാറ്റത്തിരുത്തലുകളാലും, വിവരദോഷികളുടെ ദുർവ്യാഖ്യാനങ്ങളാലും, ക്രൈസ്തവത സ്വീകരിച്ച ആദ്യകാല റോമക്കാരുടെ വിഗ്രഹപൂജയാലും പരിക്ഷീണമായ ചരിത്രമാണ് ക്രൈസ്തവ മതത്തിൻ്റേത്. (108) ക്രൈസ്തവതയുടെ ചരിത്രാരംഭ കാലം മുതലേ ഉള്ള ഈ സ്ഥിതിവിശേഷം കാലം കടന്നു പോകുമ്പോൾ വീണ്ടും കുമിഞ്ഞു കൂടുകയാണുണ്ടായത്. അല്ലാഹുവിൻ്റെ ദൂതനായിരുന്ന ഈസാ (عليه السلام) യുടെ മഹത്തരമായ അദ്ധ്യാപനങ്ങൾ അതിനിടയിൽ കുഴിച്ചുമൂടപ്പെട്ടു. അല്ലാഹുവിനെ ഏകനാക്കുകയും അവനെ മാത്രം ആരാധിക്കുകയും ചെയ്യുക എന്ന മഹത്തായ ആദർശത്തിൻറെ പ്രകാശം ആ കാർമേഘക്കൂട്ടങ്ങൾക്കിടയിൽ മാഞ്ഞുമറഞ്ഞു പോവുകയും ചെയ്തു. (107) കൂടുതൽ പഠനത്തിന് പരിശോധിക്കുക: അൽ ജവാബു സ്വഹീഹ് ലിമൻ ബദ്ദല ദീനൽ മസീഹ് / ഇബ്നു തൈമിയ്യഃ, ഇദ്ഹാറുൽ ഹഖ് / റഹ്മതുല്ലാഹി ബ്നു ഖലീൽ ഹിന്ദി, തുഹ്ഫതുൽ അരീബ് ഫിറദ്ദി അലാ ഉബ്ബാദിസ്സ്വലീബ് / അബ്ദുല്ലാഹ് അതുർജുമാൻ (പുസ്തകത്തിൻ്റെ രചയിതാവ് പിന്നീട് ഇസ്ലാം സ്വീകരിച്ച ക്രൈസ്തവനായിരുന്നു). (108) അസ്വിറാഉ ബയ്നദ്ദീനി വൽ ഇല്മ് / ഡ്രാപ്പർ : 40-41.
നാലാം നൂറ്റാണ്ടിൻ്റെ അവസാനങ്ങളിൽ ത്രിത്വ ചിന്താഗതി ക്രൈസ്തവ സമൂഹത്തിലേക്ക് കടന്നു കൂടിയ ചരിത്രം ക്രൈസ്തവ ഗ്രന്ഥകാരന്മാർ തന്നെ വിവരിച്ചിട്ടുണ്ട്. അതിലൊന്ന് ഇപ്രകാരമാണ്:
"നാലാം നൂറ്റാണ്ടിൻ്റെ അവസാനം മുതലാണ് ഏകനായ ആരാധ്യൻ മൂന്ന് സത്വങ്ങൾ കൂടിച്ചേർന്നുണ്ടായതാണ് എന്ന വിശ്വാസം ക്രൈസ്തവ സമൂഹത്തിൻ്റെ ഭാഗമായിത്തീരാൻ ആരംഭിച്ചത്. ലോകവ്യാപകമായി ക്രൈസ്തവമതത്തിൻ്റെ ഔദ്യോഗിക വിശ്വാസമായി തുടർന്നത് പിന്നീട് ത്രിത്വചിന്താഗതിയാണ്. എന്നാൽ ത്വിത്വത്തിൻ്റെ കാലാന്തരങ്ങളിലെ രൂപീകരണത്തെ കുറിച്ചുള്ള മറനീക്കപ്പെടുന്നത് പത്തൊൻപതാം നൂറ്റാണ്ടിൻ്റെ മദ്ധ്യത്തോടെ മാത്രമാണ്." (109) (109) ന്യൂ കാതലിക് എൻസൈക്ലോപീഡിയ / വിശുദ്ധ ത്രിത്വം : 14/295.
'ക്രൈസ്തവ ചരിത്രം ആധുനിക ശാസ്ത്രത്തിൻ്റെ വെളിച്ചത്തിൽ' എന്ന ഗ്രന്ഥത്തിൻ്റെ രചയിതാവ് ക്രൈസ്തവ സമൂഹത്തിലേക്ക് വിഗ്രഹാരാധന വ്യത്യസ്ത നിറങ്ങളിൽ വന്നെത്തിയത് വിവരിച്ചിട്ടുണ്ട്. ബഹുദൈവാരാധനയിൽ ആണ്ടുപോയ മറ്റനേകം മതവിശ്വാസങ്ങളിൽ നിന്ന് ക്രൈസ്തവർ തങ്ങളുടെ വിഗ്രഹാരാധനാപരമായ ചിഹ്നങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ആഘോഷങ്ങളും ഇതിഹാസങ്ങളും കടംകൊണ്ടതിനെ കുറിച്ച് അദ്ദേഹം വിവരിക്കുന്നുണ്ട്. അന്ധമായ അനുകരണത്താലും, ഇതരവിശ്വാസങ്ങളോട് ക്രൈസ്തവർക്കുണ്ടായ താൽപ്പര്യത്തിൽ നിന്നും, അറിവില്ലായ്മ കാരണത്താലുമെല്ലാം ഈ വിശ്വാസപരമായ വ്യതിയാനം അവരിൽ ഉണ്ടായിട്ടുണ്ട്. ഗ്രന്ഥകാരൻ പറയുന്നു: "വിഗ്രഹാരാധന അവസാനിച്ചു. എന്നാൽ അതൊരിക്കലും പൂർണ്ണമായ നാശം നേരിട്ടില്ല. മറിച്ച് ക്രൈസ്തവതയുടെ പേരിൽ -മതത്തിൻ്റെ മറ സ്വീകരിച്ചു കൊണ്ട് തന്നെ- അത് മനസ്സുകളിലേക്ക് അരിച്ചെത്തുകയുണ്ടായി. തങ്ങളുടെ ആരാധ്യവസ്തുക്കളെയും വിശുദ്ധരെയും ഉപേക്ഷിച്ചവർ തങ്ങളിലെ രക്തസാക്ഷികളിൽ ചിലർക്ക് ദൈവീകമായ വിശേഷണങ്ങൾ ചാർത്തിനൽകി. ശേഷം അവരുടെ രൂപങ്ങൾ നിർമ്മിക്കുകയും, പിന്നീട് ക്രമേണ അത് വിഗ്രഹാരാധനയിലേക്കും, ബഹുദൈവവിശ്വാസത്തിലേക്കും കടന്നു പോവുകയും ചെയ്തു. ആ നൂറ്റാണ്ടിൻ്റെ അവസാനം ആകുമ്പോഴേക്ക് അവരിൽ രക്തസാക്ഷികളെയും മഹാപുരുഷന്മാരെയും ആരാധിക്കുക എന്ന സമ്പ്രദായം വ്യാപകമായി കഴിഞ്ഞിരുന്നു. പുതിയൊരു വിശ്വാസം അതോടെ രൂപമെടുത്തു. വിശുദ്ധ പുരുഷന്മാർ ദൈവീക വിശേഷണങ്ങളുള്ളവരാണെന്ന ചിന്ത ഉടലെടുത്തു. ഈ വിശുദ്ധർ അല്ലാഹുവിനും മനുഷ്യനുമിടയിലെ മദ്ധ്യസ്ഥരായി മാറി. വിഗ്രഹാരാധനയുടെ ഭാഗമായി കൊണ്ടാടപ്പെട്ട ആഘോഷങ്ങൾ പുതിയ പേരുകളിൽ ക്രൈസ്തവരിലേക്ക് കടന്നെത്തി. സൂര്യദേവനുമായി ബന്ധപ്പെട്ട ആഘോഷം ക്രിസ്താബ്ദം 400 ൽ ക്രിസ്തുവിൻ്റെ ജന്മദിനാഘോഷമായി തീരുന്നത് അങ്ങനെയാണ്." (110) (110) Rev. Jamecs Houstoin Baxter in the History of Christionity in the Light of Modern Knowledge. Glasgow , 1929 p 407.
അഗ്നിയാരാധകരായ മജൂസികളാകട്ടെ, പഴയ കാലഘട്ടം മുതലേ പ്രകൃതിപ്രതിഭാസങ്ങളെ ആരാധിക്കുന്നവരായി അറിയപ്പെട്ടവരാണ്. തീയാണ് അവരുടെ ആരാധ്യവസ്തുക്കളിൽ പ്രധാനപ്പെട്ടത്. പിൽക്കാലഘട്ടത്തിൽ അവയുടെ പേരിൽ ആരാധനാലയങ്ങളും മറ്റും സ്ഥാപിക്കുന്ന അവസ്ഥയിലേക്കാണ് അവരുടെ കാര്യം എത്തിച്ചേർന്നത്. അവരുടെ നാടുകളിൽ അഗ്നിയാരാധനക്ക് വേണ്ടിയുള്ള കേന്ദ്രങ്ങൾ വ്യാപകമായി നിർമ്മിക്കപ്പെട്ടിരുന്നു. അഗ്നിയാരാധനയും, സൂര്യപൂജയും ഒഴികെയുള്ള മറ്റെല്ലാ വിശ്വാസങ്ങളും മതപരമായ ജീവിതവും അവരിൽ നിന്ന് വേരറ്റു പോയിരിക്കുന്നു. മതമെന്നാൽ ചില പ്രത്യേക കേന്ദ്രങ്ങളിൽ വെച്ച് നിർവ്വഹിക്കപ്പെടുന്ന കേവലം ചില ആചാരങ്ങളും അനുകരണങ്ങളും മാത്രമായി മാറിയിരിക്കുന്നു. (111) (111) ഇറാൻ ഫീ അഹ്ദി സ്സാസാനീൻ / പ്രൊഫ. ആർതർ ക്രിസ്റ്റൻസ്റ്റീൻ എന്ന ഗ്രന്ഥം പരിശോധിക്കുക. ഡെന്മാർക്കിലെ കോപ്പൻഹേഗൻ യൂണിവേഴ്സിറ്റിയിൽ മിഡിൽ ഈസ്റ്റ് ഭാഷാവിഭാഗം അദ്ധ്യാപകനാണ് ഗ്രന്ഥകർത്താവ്. ഇറാൻ ചരിത്രത്തിൽ പ്രത്യേക പഠനം നടത്തിയ വ്യക്തി കൂടിയാണ് അദ്ദേഹം. അതോടൊപ്പം 'താരീഖു ഈറാൻ / ശാഹീൻ മാക്രോസ്' എന്ന ഗ്രന്ഥവും പരിശോധിക്കുക. ഗ്രന്ഥകർത്താവ് മജൂസിയാണ്.
"സാസാനിയൻ കാലഘട്ടത്തിലെ ഇറാൻ' എന്ന ഗ്രന്ഥത്തിൻ്റെ രചയിതാവ് ഡെന്മാർക്കുകാരൻ ആർതർ ക്രിസ്റ്റീൻ മജൂസീ വിശ്വാസത്തിൻ്റെ നേതാക്കന്മാരുടെ സ്ഥാനവും അവരുടെ പദവികളും വിവരിച്ചു കൊണ്ട് ഇപ്രകാരം എഴുതുന്നു:
"ദിവസവും നാലു തവണ സൂര്യനെ ആരാധിക്കുക എന്നത് മേൽ പറയപ്പെട്ട ഉദ്യോഗസ്ഥരുടെ മേലുള്ള നിർബന്ധ ചുമതലയായിരുന്നു. അതോടൊപ്പം ചന്ദ്രനെയും അഗ്നിയെയും ജലത്തെയും ആരാധിക്കണം. അഗ്നി കെട്ടുപോകാതെ സൂക്ഷിക്കുക എന്നതും, വെള്ളവും അഗ്നിയും ചേരാതെ നോക്കുക എന്നതും അവരുടെ ബാധ്യതയായിരുന്നു. അഗ്നികുണ്ഡം കെട്ടു പോകാതെ നോക്കുകയും വേണം; കാരണം അത് അവർക്കിടയിൽ പവിത്രവും പരിശുദ്ധവുമായി കണക്കാക്കപ്പെട്ടിരുന്നു." (112) (112) ഈറാൻ ഫീ അഹ്ദിസ്സാസാനീൻ: 155.
എല്ലാ കാലഘട്ടത്തിലും വിഗ്രഹാരാധന മതത്തിൻ്റെ ഭാഗമായി കൊണ്ടു നടന്നവരാണ് മജൂസികൾ. അതവരുടെ മതത്തിൻ്റെ അടയാളമായി തീർന്നിരുന്നു. നന്മയുടെ സ്രഷ്ടാവായ പ്രകാശവും, തിന്മയുടെ സ്രഷ്ടാവായ ഇരുട്ടും; ഇങ്ങനെ രണ്ട് ദൈവങ്ങളുണ്ടെന്നായിരുന്നു മജൂസികളുടെ വാദം. നന്മയുടെ ദൈവത്തെ അഹൂരാമസ്ദാ, യസ്ദാൻ എന്നീ പേരുകളിലും, തിന്മയുടെ ദൈവത്തെ അഹ്രൂമാൻ എന്ന പേരിലും അവർ വിശേഷിപ്പിച്ചു. ഈ രണ്ട് ദൈവങ്ങൾക്കിടയിലുള്ള പോരാട്ടവും യുദ്ധവും നിരന്തരം തുടർന്നു കൊണ്ടേയിരിക്കുന്നു എന്നാണ് മജൂസീ വിശ്വാസം. (113) (113) ഈറാൻ ഫീ അഹ്ദിസ്സാസാനീൻ: 183-233.
ഇനി ബുദ്ധമതത്തിൻ്റെ കാര്യത്തിലേക്ക് വരാം. ഇന്ത്യയിലും മദ്ധ്യഏഷ്യയിലും പ്രചാരമുള്ള മതമാണത്. സഞ്ചരിക്കുന്നിടത്തെല്ലാം തങ്ങളുടെ ആരാധ്യവിഗ്രഹവുമായി യാത്ര ചെയ്യുന്നവരാണ് ബുദ്ധമതവിശ്വാസികൾ. അവയെ ആരാധിക്കുന്നതിനായി അമ്പലങ്ങൾ നിർമ്മിക്കുകയും, സാധ്യമാകുന്നിടത്തെല്ലാം ബുദ്ധൻ്റെ പ്രതിമ നിർമ്മിക്കുകയും ചെയ്യുന്നു അവർ. (114) (114) അൽ ഹിന്ദ് അൽ ഖദീമഃ / ഓഷോർ തോപാ [ഹൈദരാബാദ് യൂണിവേഴ്സിറ്റി പ്രൊഫസർ], ഇക്തിശാഫുൽ ഹിന്ദ് (the discovery of india) / ജവഹർലാൽ നെഹ്റു.
ഇന്ത്യയിലെ പ്രധാന മതമായ ഹൈന്ദവ മതമാകട്ടെ; ആരാധ്യവസ്തുക്കളുടെയും ദൈവങ്ങളുടെയും ആധിക്യം കാരണത്താൽ പ്രസിദ്ധമാണ്. ആറാം നൂറ്റാണ്ടിൽ ഹൈന്ദവ വിശ്വാസപ്രകാരമുള്ള ദൈവങ്ങളുടെ എണ്ണം വ്യത്യസ്ത രൂപങ്ങളിൽ വർദ്ധിക്കുകയും, മുപ്പത്തിമുക്കോടി ദൈവങ്ങളായി തീരുകയും ചെയ്തു. (115) മനോഹരമോ ഭീതിദമോ ആയ എന്തൊരു വസ്തുവും ആരാധിക്കപ്പെടുന്ന ദൈവമായി തീർന്നു. ഉപകാരപ്രദമായ എന്തൊരു കാര്യത്തെയും ദൈവമായി എണ്ണുന്ന സ്ഥിതിയുമുണ്ടായി തീർന്നു. പ്രതിമ നിർമ്മിക്കുക എന്നത് ഒരു കലയുടെ ഭാഗമായി അങ്ങേയറ്റം പ്രചരിക്കുകയും, അതിൽ അങ്ങേയറ്റം ശ്രദ്ധ ചെലുത്തപ്പെടുകയും ചെയ്തു. (115) ഹിന്ദ് അൽ ഖദീമഃ (ancient India) / ആർ. ദത്ത് 3/276. Popular Hinduism / LS.S. O.Malley. 6-7
സി. വി. വൈദ്യ തൻ്റെ Medieval India എന്ന ഗ്രന്ഥത്തിൽ 606 AD - 648 AD വരെയുള്ള കാലഘട്ടത്തിലെ, ഹർശാ രാജാവിൻ്റെ ഭരണകാലത്തെ കുറിച്ച് വിവരിക്കവെ പറയുന്നു: (അറേബ്യൻ ഉപദ്വീപിൽ ഇസ്ലാമിൻ്റെ പ്രചാരം ആരംഭിച്ചതിന് തൊട്ടുശേഷമുള്ള കാലഘട്ടമാണിത്).
"ഹിന്ദു മതവും ബുദ്ധമതവും വിഗ്രഹാരാധനയിൽ അടിയുറച്ച രണ്ട് മതങ്ങളാണ്. അക്കാര്യത്തിൽ അവർ പൂർണ്ണമായും ഒരേ പോലെയാണ്. വിഗ്രഹാരാധനയിൽ ഹിന്ദു മതത്തേക്കാൾ ബുദ്ധമതം മുൻകടന്നിട്ടുണ്ട് എന്ന് വേണമെങ്കിൽ പറയാമെന്ന് മാത്രം. എന്നാൽ അത്ഭുതകരമായ കാര്യം ബുദ്ധമതം ആരംഭിച്ചത് ദൈവത്തെ നിഷേധിച്ചു കൊണ്ടാണ്; പക്ഷേ പിൽക്കാലഘട്ടത്തിൽ ബുദ്ധനെ ഏറ്റവും വലിയ ദൈവമായി സ്ഥാപിക്കുന്ന സ്ഥിതിയിലാണ് അത് എത്തിച്ചേർന്നത്! പിന്നീട് ബുദ്ധനോടൊപ്പം മറ്റു പല ദൈവങ്ങളെയും അവർ ആരാധ്യന്മാരുടെ പദവിയിലേക്ക് കൂട്ടിച്ചേർത്തു. ബോധിസത്വൻ ഉദാഹരണം. ഇന്ത്യയിൽ പിന്നീട് വിഗ്രഹാരാധന പല ഉൾവഴികളായി പിരിഞ്ഞ് അധികരിക്കുകയാണ് ചെയ്തത്. എന്തിനധികം?! പിൽക്കാലഘട്ടത്തിൽ കിഴക്കൻ ഭാഷകളിൽ ചിലതിൽ ബുദ്ധ എന്ന പദം വിഗ്രഹത്തിൻ്റെ പര്യായപദമായി തീരുന്നത്ര വരെ വിഗ്രഹാരാധന അവർക്കിടയിൽ വ്യാപകമായി തീർന്നു.
ഈ പറയപ്പെട്ട കാലഘട്ടങ്ങളിലെല്ലാം വിഗ്രഹാരാധന അങ്ങേയറ്റം വ്യാപിച്ചിരുന്നു എന്നതിൽ സംശയമില്ല. അറ്റ്ലാൻ്റിക് സമുദ്രം മുതൽ പസഫിക് സമുദ്രം വരെ മനുഷ്യ സമൂഹം വിഗ്രഹപൂജയിൽ മുങ്ങിക്കുളിച്ച കാലഘട്ടമാണത്. പ്രസ്തുത കാലഘട്ടം വിലയിരുത്തിയാൽ ക്രൈസ്തവതയും സെമിറ്റിക് മതങ്ങളും ബുദ്ധമതവും വിഗ്രഹപൂജയിലും അവയെ ആരാധിക്കുന്നതിലും പരസ്പരം മത്സരിക്കുന്നത് പോലെ അനുഭവപ്പെടും. പന്തയത്തിലെ കുതിരകൾ ഒപ്പത്തിനൊപ്പം കുതിക്കുന്നത് പോലെ അവർ വിഗ്രഹപൂജയിൽ മത്സരത്തിലായിരുന്നു. (116) (116) C.V. Vidya: History of Mediavel Hindu India Vol I (poone 1921).
Popular Hinduism എന്ന ഗ്രന്ഥത്തിൻ്റെ രചയിതാവ് പറയുന്നു: "വിഗ്രഹനിർമ്മാണം ഈ പറഞ്ഞതിലൊന്നും അവസാനിച്ചില്ല. മറിച്ച് വ്യത്യസ്ത കാലഘട്ടങ്ങളിലായി -അനേകം- ചെറുതും വലുതുമായ വിഗ്രഹങ്ങൾ ഈ ആരാധ്യസമൂഹത്തിലേക്ക് ചേർക്കപ്പെട്ടു കൊണ്ടേയിരുന്നു. എണ്ണിത്തിട്ടപ്പെടുത്തുകയോ രേഖപ്പെടുത്തുകയോ ചെയ്യാൻ സാധ്യമാകാത്തവണ്ണം അവ ഒരു കൂട്ടമായി മാറുകയാണ് പിന്നീട് ചെയ്തത്." (117) (117) സീറതുന്നബവിയ്യഃ / അബുൽ ഹസൻ അന്നദവി : 19-28.
വ്യത്യസ്ത മതങ്ങളുടെ കാര്യമാണ് നാം ഇത്രയും പറഞ്ഞത്. എന്നാൽ പട്ടണവൽക്കരിക്കപ്പെട്ട നാടുകളുടെ കാര്യം മറ്റൊരു സ്ഥിതിയിലായിരുന്നു. വലിയ സാമ്രാജ്യങ്ങൾ കെട്ടിയുയർത്തപ്പെടുകയും, വിവിധ വിജ്ഞാനശാഖകൾ വളർന്നുവന്ന, സംസ്കാരങ്ങളുടെയും നിർമ്മിതികളുടെയും വളർത്തു തൊട്ടിലുകളായിരുന്ന അത്തരം നാടുകളുടെ കാര്യം... മതങ്ങൾ വികൃതവൽക്കരിക്കപ്പെട്ട നാടുകളായി അവ മാറിയിരുന്നു. അവയുടെ അടിത്തറയും ശേഷിയും അവിടങ്ങളിൽ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. നന്മയിലേക്ക് ക്ഷണിക്കുന്നവർ അവിടങ്ങളിൽ തുലോം തുഛമായി മാറി. നന്മ പഠിപ്പിക്കുന്നവരെ എവിടെയും കാണുക സാധ്യമല്ല. നിരീശ്വരത്വവും നിഷേധവും പരസ്യമായി വിളിച്ചു പറയപ്പെട്ടു കൊണ്ടിരിക്കുന്ന, കുഴപ്പങ്ങൾ വ്യാപകമായി തീർന്ന, നീതിയുടെ അളവുകോലുകൾ പോലും മാറ്റിമറിക്കപ്പെട്ട, മനുഷ്യന് വിലയും നിലയും നഷ്ടപ്പെട്ടു കഴിഞ്ഞ സമൂഹങ്ങളായിരുന്നു അവിടങ്ങളിലുണ്ടായിരുന്നത്. ഇതു കൊണ്ടാണ് ആത്മാഹുതികൾ അവിടങ്ങളിൽ അധികരിച്ചത്. കുടുംബബന്ധങ്ങളുടെ ഇഴയണികൾ അവിടങ്ങളിൽ മുറിഞ്ഞു പോവുകയും, സാമൂഹിക ബന്ധങ്ങൾ ഛിന്നഭിന്നമാവുകയും ചെയ്തത്. മാനസിക രോഗചികിത്സകൾക്കായി ഡോക്ടർമാരുടെ മുന്നിലെ വരികൾ നീണ്ടുപോവുകയും, ജ്യോത്സ്യന്മാരുടെയും തട്ടിപ്പുകാരുടെയും തട്ടിപ്പുകൾ നിറഞ്ഞ അങ്ങാടികൾ അവിടങ്ങളിൽ അധികരിച്ചതും അതു കൊണ്ടുതന്നെ. മനുഷ്യൻ എല്ലാ ആസ്വാദനങ്ങളും രുചിച്ചു നോക്കുന്നു; എല്ലാ പുതിയ മാർഗങ്ങളും പരീക്ഷിച്ചു നോക്കുന്നു; തൻ്റെ ആത്മാവിൻ്റെ ദാഹം ശമിപ്പിക്കാനും, സൗഭാഗ്യം നേടിയെടുക്കാനും, ഹൃദയം ശാന്തമാക്കാനും കഴിയുമെന്ന പ്രതീക്ഷയിലാണ് ഇതെല്ലാം. എന്നാൽ ഈ ആസ്വാദനങ്ങളോ പുതുവഴികളോ ചിന്താമാർഗങ്ങളോ അവനെ തൃപ്തനാക്കുന്നില്ല. അവയൊന്നും വിജയം വരിക്കുകയോ, അവൻ്റെ ലക്ഷ്യം സാക്ഷാൽക്കരിച്ചു നൽകുകയോ ചെയ്യുന്നില്ല. ദൗർഭാഗ്യം നിറഞ്ഞ മനസ്സുമായി അവൻ അലഞ്ഞു തിരിഞ്ഞു കൊണ്ടേയിരിക്കും. ശിക്ഷയുടെ തീചൂളയിൽ അവൻ്റെ ആത്മാവ് വെന്തെരിഞ്ഞു കൊണ്ടുമിരിക്കും; അവൻ തൻ്റെ സ്രഷ്ടാവുമായി -അല്ലാഹു നിശ്ചയിച്ച മാർഗത്തിലൂടെ, അവൻ്റെ ദൂതന്മാർ കൽപ്പിച്ച രൂപത്തിൽ- ബന്ധം സ്ഥാപിക്കുന്നത് വരെ അതു തുടരും. തൻ്റെ രക്ഷിതാവിൽ നിന്ന് തിരിഞ്ഞു കളയുകയും, അവൻ്റേതല്ലാത്ത മാർഗത്തിൽ സന്മാർഗം പ്രതീക്ഷിച്ചലയുകയും ചെയ്യുന്നവരുടെ അവസ്ഥ വിവരിച്ചു കൊണ്ട് അല്ലാഹു പറയുന്നു: "എൻ്റെ ഉൽബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീർച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവനെ നാം അന്ധനായ നിലയിൽ എഴുന്നേൽപ്പിച്ചു കൊണ്ട് വരുന്നതുമാണ്." (118) അല്ലാഹുവിൽ വിശ്വസിച്ചവർക്ക് ഇഹലോക ജീവിതത്തിൽ ലഭിക്കുന്ന നിർഭയത്വവും സൗഭാഗ്യവും വിവരിച്ചു കൊണ്ട് അല്ലാഹു പറഞ്ഞതു നോക്കൂ: "(അല്ലാഹുവിൽ) വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തിൽ അന്യായം കൂട്ടികലർത്താതിരിക്കുകയും ചെയ്തവരാരോ അവർക്കാണ് നിർഭയത്വമുള്ളത്. അവർ തന്നെയാണ് നേർമാർഗം പ്രാപിച്ചവർ." (119) അല്ലാഹു പറഞ്ഞു: "എന്നാൽ സൗഭാഗ്യം സിദ്ധിച്ചവരാകട്ടെ, അവർ സ്വർഗത്തിലായിരിക്കും. ആകാശങ്ങളും ഭൂമിയും നിലനിൽക്കുന്നിടത്തോളം അവരതിൽ നിത്യവാസികളായിരിക്കും. നിൻ്റെ രക്ഷിതാവ് ഉദ്ദേശിച്ചതൊഴികെ. നിലച്ചുപോകാത്ത ഒരു ദാനമായിരിക്കും അത്." (120) (118) ത്വാഹാ: 124. (119) അൻആം:82. (120) ഹൂദ്:108.
നാം മേലെ പറഞ്ഞു വന്ന -ശരിയായ മതത്തെ വേർതിരിച്ചറിയാൻ സഹായിക്കുന്ന അടിസ്ഥാനങ്ങൾ-; അവ ഇസ്ലാമിന് പുറമെയുള്ള ഏതൊരു മതത്തിൻ്റെ കാര്യത്തിലും നാം പരിശോധനാവിധേയമാക്കിയാൽ അവയിൽ മിക്കവാറുമെല്ലാ അടിത്തറകളും നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് നമുക്ക് ബോധ്യപ്പെടും. ഇത്രയും നാം പറഞ്ഞ -ചുരുങ്ങിയ വിശദീകരണത്തിൽ- നിന്ന് തന്നെ അക്കാര്യം മനസ്സിലാക്കാവുന്നതാണ്.
ഈ പറയപ്പെട്ട മതങ്ങളെല്ലാം ഏറ്റവുമധികം കുറവ് വരുത്തിയത് അല്ലാഹുവിനെ ഏകനാക്കുക എന്ന തൗഹീദിൻ്റെ കാര്യത്തിലാണ്. അല്ലാഹുവിനോടൊപ്പം എത്രയോ ആരാധ്യവസ്തുക്കളെ പങ്കുചേർക്കുന്ന അനുയായികൾ ഈ മതങ്ങളിലെല്ലാമുണ്ട്. അതോടൊപ്പം എല്ലാ കാലഘട്ടത്തിനും എല്ലായിടത്തേക്കും യോജിക്കുന്ന ഒരു നിയമസംഹിത മുന്നോട്ടു വെക്കാൻ ഈ മതങ്ങൾക്കൊന്നും സാധിക്കുന്നുമില്ല. ജനങ്ങളുടെ വിശ്വാസത്തെയും അഭിമാനത്തെയും, അവരുടെ സന്താനങ്ങളെയും സമ്പത്തിനെയും ജീവനെയും സംരക്ഷിക്കുന്ന വ്യവസ്ഥിതിയുടെ നിർമ്മാണത്തിനും ഈ മതങ്ങളൊന്നും പര്യാപ്തവുമല്ല. അല്ലാഹു കൽപ്പിച്ച മതനിയമങ്ങളിലേക്ക് അവയൊന്നും ജനങ്ങളെ ക്ഷണിക്കുന്നില്ല. അതോടൊപ്പം ഈ മതങ്ങളിലെല്ലാം അനേകം വൈരുദ്ധ്യങ്ങളും വൈപരീത്യങ്ങളും ഉള്ളതിനാൽ അവയുടെ അനുയായികൾക്ക് മനസ്സിന് ശാന്തിയും സമാധാനവും നൽകാനും അവക്ക് സാധിക്കുന്നില്ല.
എന്നാൽ ഇസ്ലാമിൻ്റെ കാര്യം ഇപ്രകാരമല്ല. ലോകങ്ങളുടെ സ്രഷ്ടാവായ അല്ലാഹുവിൻ്റെ മതമാണ് അതെന്ന് ബോധ്യപ്പെടുത്തുന്ന തെളിവുകൾ അവ മുന്നോട്ടു വെക്കുന്നു. സത്യമതമായി എന്നെന്നും നിലനിൽക്കുന്ന, അല്ലാഹു തൃപ്തിപ്പെട്ടു നൽകിയ, മനുഷ്യർക്ക് അവൻ നിശ്ചയിച്ചു നൽകിയ ഏകമതമാണ് അത് എന്ന് ബോധ്യപ്പെടുത്തുന്ന ചില തെളിവുകൾ വഴിയെ നാം വിവരിക്കുന്നതാണ്.
ഇത്രയും അദ്ധ്യായങ്ങളിൽ നാം വിവരിച്ച ആമുഖങ്ങൾക്ക് ശേഷം ഇനി പ്രവാചകത്വത്തെ കുറിച്ചും, അതിൻ്റെ തെളിവുകളെ കുറിച്ചും ചില പാഠങ്ങൾ വിവരിക്കുന്നത് വളരെ സന്ദർഭോചിതമായിരിക്കും. അല്ലാഹുവിൽ നിന്നുള്ള ദൂതന്മാർ മനുഷ്യരെ സംബന്ധിച്ചിടത്തോളം ഒരു അനിവാര്യതയാണെന്നും, അവരുടെ പ്രബോധനത്തിൻ്റെ അടിത്തറകളെ കുറിച്ചും, അന്തിമപ്രവാചകൻ്റെ സന്ദേശത്തെ കുറിച്ചും ചില പാഠങ്ങൾ ഇനി മനസ്സിലാക്കാം.
എന്താണ് പ്രവാചകത്വം?
ഈ ജീവിതത്തിൽ ഓരോ മനുഷ്യനും മനസ്സിലാക്കേണ്ടതിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം തൻ്റെ സ്രഷ്ടാവും രക്ഷിതാവുമായ അല്ലാഹുവിനെ അറിയുക എന്നതാണ്. അവനെ ശൂന്യതയിൽ നിന്ന് സൃഷ്ടിക്കുകയും, അവൻ്റെ മേൽ അനുഗ്രഹങ്ങൾ ധാരാളമായി വർഷിക്കുകയും ചെയ്തവനാണ് അവൻ്റെ സ്രഷ്ടാവായ അല്ലാഹു. സർവ്വ സൃഷ്ടികളെയും അവൻ സൃഷ്ടിച്ചതാകട്ടെ, അവനെ മാത്രം ആരാധിക്കുക എന്ന ലക്ഷ്യം അവർ നിറവേറ്റുന്നതിന് വേണ്ടിയുമാണ്.
എന്നാൽ എങ്ങനെയാണ് മനുഷ്യന് തൻ്റെ രക്ഷിതാവായ അല്ലാഹുവിനെ തിരിച്ചറിയാൻ സാധിക്കുക?! എങ്ങനെയാണ് തൻ്റെ രക്ഷിതാവിനോടുള്ള ബാധ്യതകളെ കുറിച്ചും, അവനെ ഞാൻ എങ്ങനെ ആരാധിക്കണമെന്നതിനെ കുറിച്ചും അവന് മനസ്സിലാക്കാൻ സാധിക്കുക?! മനുഷ്യരെ സംബന്ധിച്ചിടത്തോളം അവൻ്റെ ജീവിതകാലഘട്ടം മുന്നോട്ട് നയിക്കാൻ അവനെ സഹായിക്കുന്ന അനേകം പേരെ ഈ ഭൂമിയിൽ അവന് കണ്ടെത്താൻ കഴിയും. രോഗ ചികിത്സ നടത്തുന്നവരും, മരുന്ന് നൽകുന്നവരും, വീട് നിർമ്മിക്കാൻ സഹായിക്കുന്നവരും... അവൻ്റെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കാൻ വേണ്ടവർ അവന് ചുറ്റും തന്നെയുണ്ട്... എന്നാൽ തൻ്റെ രക്ഷിതാവിനെ കുറിച്ച് അവന് വിവരിച്ചു നൽകുകയും, അവനെ എങ്ങനെയാണ് ആരാധിക്കേണ്ടത് എന്ന് പഠിപ്പിച്ചു നൽകുകയും ചെയ്യുന്ന ഒരാളെയും അവന് കണ്ടെത്താൻ കഴിയില്ല. കാരണം മനുഷ്യരുടെ ബുദ്ധിശേഷി കൊണ്ട് മാത്രം കണ്ടെത്താൻ കഴിയുന്ന വിഷയങ്ങളല്ല ഇതൊന്നും. അല്ലാഹു എന്നിൽ നിന്ന് എന്താണ് ഉദ്ദേശിക്കുന്നത് എന്ന കാര്യം അവന് സ്വയം മനസ്സിലാക്കാൻ സാധിക്കുകയില്ല. കാരണം അവനെ പോലുള്ള മറ്റു മനുഷ്യരുടെ ഉദ്ദേശം എന്താണെന്ന് പോലും -അവർ തുറന്നു പറഞ്ഞാലല്ലാതെ- സ്വയം കണ്ടെത്താൻ ശേഷിയില്ലാത്തത്ര ദുർബലമായതാണ് മനുഷ്യബുദ്ധി. അപ്പോൾ എങ്ങനെ അവന് തൻ്റെ രക്ഷിതാവായ അല്ലാഹുവിൻ്റെ ഉദ്ദേശത്തെ കുറിച്ച് സ്വയം മനസ്സിലാക്കാൻ സാധിക്കും?! ഇക്കാരണത്താൽ തന്നെ ഈ മഹത്തരമായ ഉത്തരവാദിത്തം അല്ലാഹുവിൻ്റെ ദൂതന്മാരായ നബിമാരുടെയും റസൂലുകളുടെയും മേലാണ് ഏൽപ്പിക്കപ്പെട്ടിട്ടുള്ളത്. മനുഷ്യർക്കുള്ള തൻ്റെ സന്ദേശം എത്തിച്ചു നൽകുന്നതിനായി അല്ലാഹു തിരഞ്ഞെടുക്കുന്നവരാണ് നബിമാരും റസൂലുകളും. അവരുടെ മരണശേഷം പ്രസ്തുത ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് സന്മാർഗത്തിലൂടെ ചരിക്കുന്ന, നബിമാരുടെ അനന്തരാവകാശികൾ എന്ന് വിശേഷിപ്പിക്കപ്പെട്ട, നബിമാരുടെ മാർഗം പിൻപറ്റുകയും വഹിക്കുകയും ചെയ്യുന്ന, നബിമാരുടെ കാൽപ്പാടുകൾ പിന്തുടരുന്ന, അവരുടെ സന്ദേശം എത്തിച്ചു നൽകുന്ന പണ്ഡിതന്മാരാണ്. കാരണം മനുഷ്യർക്ക് അല്ലാഹുവിൽ നിന്ന് അവൻ്റെ സന്ദേശം നേരിട്ട് കൈപ്പറ്റുക എന്നത് സാധ്യമല്ല. അല്ലാഹു പറയുന്നു: "(നേരിട്ടുള്ള) ഒരു ബോധനം എന്ന നിലയിലോ ഒരു മറയുടെ പിന്നിൽ നിന്നായിക്കൊണ്ടോ, ഒരു ദൂതനെ അയച്ച് അല്ലാഹുവിൻ്റെ അനുവാദപ്രകാരം അവൻ ഉദ്ദേശിക്കുന്നത് അദ്ദേഹം (ദൂതൻ) ബോധനം നൽകുക എന്ന നിലയിലോ അല്ലാതെ അല്ലാഹു തന്നോട് സംസാരിക്കുക എന്ന കാര്യം യാതൊരു മനുഷ്യന്നും ഉണ്ടാവുകയില്ല. തീർച്ചയായും അവൻ മഹോന്നതനും അതീവ യുക്തിമാനുമാകുന്നു." (121) അല്ലാഹുവിൽ നിന്ന് അവൻ്റെ മതനിയമങ്ങൾ മനുഷ്യർക്ക് എത്തിച്ചു നൽകാൻ ഒരു മദ്ധ്യസ്ഥൻ അനിവാര്യമാണ്. ഈ മദ്ധ്യസ്ഥരും അല്ലാഹുവിൻ്റെ ദൂതന്മാരുമാണ് നബിമാരും റസൂലുകളും. അല്ലാഹുവിൻ്റെ സന്ദേശം റസൂലിന് എത്തിച്ചു നൽകുന്നത് മലക്കുകളാണ്. തനിക്ക് ലഭിച്ച സന്ദേശം റസൂൽ ജനങ്ങളെ അറിയിക്കുകയും ചെയ്യുന്നു. മലക്കുകൾ ഒരിക്കലും എല്ലാ ജനങ്ങളിലേക്കും നേരിട്ട് സന്ദേശം എത്തിച്ചു കൊടുക്കുകയില്ല. കാരണം മലക്കുകളുടെ ലോകം മനുഷ്യരുടെ ലോകത്തിൽ നിന്നും പ്രകൃതത്തിൽ നിന്നും തീർത്തും വ്യത്യസ്തമാണ്. അല്ലാഹു പറയുന്നു: "മലക്കുകളിൽ നിന്ന് അല്ലാഹു അവൻ്റെ ദൂതന്മാരെ തിരഞ്ഞെടുക്കുന്നു. മനുഷ്യരിൽ നിന്നും (അവൻ തിരഞ്ഞെടുക്കുന്നു)." (122) (121) ശൂറാ: 51. (122) ഹജ്ജ്:75.
ദൂതന്മാർ അയക്കപ്പെടാറുള്ളത് അവർ നിയോഗിക്കപ്പെട്ട അതേ ജനതയിൽ നിന്നായിരിക്കും. അപ്പോൾ മാത്രമേ ജനങ്ങൾക്ക് അദ്ദേഹം പറയുന്നത് ഗ്രഹിക്കാനും മനസ്സിലാക്കാനും, അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിക്കാനും സംസാരിക്കാനും സാധിക്കുകയുള്ളൂ. മലക്കുകളെയായിരുന്നു അല്ലാഹു മനുഷ്യരിലേക്കുള്ള ദൂതന്മാരായി നിയോഗിച്ചിരുന്നത് എങ്കിൽ അവരെ അഭിസംബോധന ചെയ്യാനോ, അവരിൽ നിന്ന് സന്ദേശം സ്വീകരിക്കാനോ മനുഷ്യർക്ക് സാധിക്കുമായിരുന്നില്ല. (123) അല്ലാഹു പറയുന്നു: "ഇയാളുടെ (നബിയുടെ) മേൽ ഒരു മലക്ക് ഇറക്കപ്പെടാത്തത് എന്താണ് എന്നും അവർ പറയുകയുണ്ടായി. എന്നാൽ നാം മലക്കിനെ ഇറക്കിയിരുന്നെങ്കിൽ കാര്യം (അന്തിമമായി) തീരുമാനിക്കപ്പെടുമായിരുന്നു. പിന്നീടവർക്ക് സമയം നീട്ടിക്കിട്ടുമായിരുന്നില്ല. ഇനി നാം ഒരു മലക്കിനെ (ദൂതനായി) നിശ്ചയിക്കുകയാണെങ്കിൽ തന്നെ ആ മലക്കിനെയും നാം പുരുഷ രൂപത്തിലാക്കുമായിരുന്നു. അങ്ങനെ (ഇന്ന്) അവർ ആശയക്കുഴപ്പമുണ്ടാക്കുന്ന വിഷയത്തിൽ (അപ്പോഴും) നാം അവർക്ക് സംശയമുണ്ടാക്കുന്നതാണ്." (124) അല്ലാഹു പറയുന്നു: "ഭക്ഷണം കഴിക്കുകയും അങ്ങാടിയിലൂടെ നടക്കുകയും ചെയ്യുന്നവരായിട്ടല്ലാതെ നിനക്ക് മുമ്പ് ദൂതന്മാരിൽ ആരെയും നാം അയക്കുകയുണ്ടായിട്ടില്ല... ശേഷം അല്ലാഹു പറയുന്നു: നമ്മെ കണ്ടുമുട്ടാൻ ആശിക്കാത്തവർ പറഞ്ഞു: നമ്മുടെ മേൽ മലക്കുകൾ ഇറക്കപ്പെടുകയോ, നമ്മുടെ രക്ഷിതാവിനെ നാം (നേരിൽ) കാണുകയോ ചെയ്യാത്തതെന്താണ്? തീർച്ചയായും അവർ സ്വയം ഗർവ്വ് നടിക്കുകയും, വലിയ ധിക്കാരം കാണിക്കുകയും ചെയ്തിരിക്കുന്നു." (125) (123) തഫ്സീറുൽ ഖുർആനിൽ അദീം / ഇബ്നു കഥീർ: 3/64. (124) അൻആം: 8-9. (125) ഫുർഖാൻ: 20, 21.
അല്ലാഹു പറയുന്നു: "നിനക്ക് മുമ്പ് നാം വഹ്യ് നൽകുന്ന ചില പുരുഷന്മാരെയല്ലാതെ നാം ദൂതന്മാരായി നിയോഗിച്ചിട്ടില്ല." (126) അല്ലാഹു പറയുന്നു: "യാതൊരു റസൂലിനെയും തൻ്റെ ജനതയ്ക്ക് (കാര്യങ്ങൾ) വിശദീകരിച്ച് കൊടുക്കുന്നതിന് വേണ്ടി, അവരുടെ ഭാഷയിൽ (സന്ദേശം നൽകിക്കൊണ്ട്) അല്ലാതെ നാം നിയോഗിച്ചിട്ടില്ല." (127) അല്ലാഹു മനുഷ്യരിലേക്ക് നിയോഗിക്കുന്ന നബിമാർ പൂർണ്ണമായ ബുദ്ധിയും, ശുദ്ധമായ പ്രകൃതവുമുള്ളവരും, വാക്കിലും പ്രവൃത്തിയിലും സത്യസന്ധത കാത്തു സൂക്ഷിക്കുന്നവരുമായിരിക്കും. ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്തം പൂർണ്ണമായി നിർവ്വഹിക്കുന്നവരും, പൊതുവെ മനുഷ്യരുടെ ചരിത്രത്തിൽ കളങ്കമായി രേഖപ്പെടുത്തപ്പെടാവുന്ന കാര്യങ്ങൾ സംഭവിക്കുന്നതിൽ നിന്ന് (പാപ) സുരക്ഷിതരുമായിരിക്കും. കാഴ്ചയിൽ തീർത്തും വൈകൃതം അനുഭവപ്പെടുന്നതോ, സാമാന്യ ജനങ്ങളിൽ നിന്ന് അകലം സൃഷ്ടിക്കുന്നതോ ആയ ശരീരപ്രകൃതിയും അവർക്ക് ഉണ്ടാവുകയില്ല. (128) അവരുടെ മനസ്സും സ്വഭാവവും പരിശുദ്ധമാണെന്ന് അല്ലാഹു അവരെ പുകഴ്ത്തിയിരിക്കുന്നു. ജനങ്ങളിൽ ഏറ്റവും നല്ല സ്വഭാവമുള്ളവർ അവരാണ്. ഏറ്റവും പരിശുദ്ധമായ മനസ്സുള്ളവരും, ഏറ്റവും ദാനശീലരും അവർ തന്നെ. എല്ലാ മാന്യമായ സ്വഭാവഗുണങ്ങളും, മേന്മയേറിയ മര്യാദകളും അല്ലാഹു അവരിൽ ഒരുമിപ്പിച്ചിരിക്കുന്നു. വിവേകവും അറിവും, വിട്ടുവീഴ്ചാ മനോഭാവവും, ഉദാരതയും ദാനശീലവും ധീരതയും നീതിയും അല്ലാഹു അവരിൽ ഒരുമിപ്പിച്ചിരിക്കുന്നു. തങ്ങളുടെ ജനങ്ങൾക്കിടയിൽ സ്വഭാവം കൊണ്ട് അവർ വേറിട്ടു നിൽക്കുന്നവരായിരിക്കും. സ്വാലിഹ് നബി (عليه السلام) യെ കുറിച്ച് അല്ലാഹു പറഞ്ഞതു നോക്കൂ: "അവർ പറഞ്ഞു: സ്വാലിഹേ, ഇതിനു മുമ്പ് നീ ഞങ്ങൾക്കിടയിൽ അഭിലഷണീയനായിരുന്നു. ഞങ്ങളുടെ പിതാക്കന്മാർ ആരാധിച്ചു വരുന്നതിനെ ഞങ്ങൾ ആരാധിക്കുന്നതിൽ നിന്ന് നീ ഞങ്ങളെ വിലക്കുകയാണോ?" (129) ശുഐബ് നബി (عليه السلام) യുടെ ജനത അദ്ദേഹത്തോട് പറഞ്ഞ വാക്കുകൾ നോക്കൂ: "അവർ പറഞ്ഞു: ശുഐബേ, ഞങ്ങളുടെ പിതാക്കന്മാർ ആരാധിച്ച് വരുന്നതിനെ ഞങ്ങൾ ഉപേക്ഷിക്കണമെന്നോ, ഞങ്ങളുടെ സ്വത്തുക്കളിൽ ഞങ്ങൾക്ക് ഇഷ്ടമുള്ള പ്രകാരം പ്രവർത്തിക്കാൻ പാടില്ലെന്നോ നിനക്ക് കല്പന നൽകുന്നത് നിൻ്റെ ഈ നിസ്കാരമാണോ? തീർച്ചയായും നീ സഹനശീലനും വിവേകശാലിയുമാണല്ലോ?" (130) പ്രവാചകത്വം നൽകപ്പെടുന്നതിന് മുൻപ്, മുഹമ്മദ് നബി (ﷺ) തൻ്റെ ജനങ്ങൾക്കിടയിൽ വിശ്വസ്തൻ എന്നർത്ഥം വരുന്ന 'അൽ അമീൻ' എന്ന വിളിപ്പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. അല്ലാഹു മുഹമ്മദ് നബി (ﷺ) യെ വിശേഷിപ്പിച്ചു കൊണ്ട് പറയുന്നു: "തീർച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു." (131) (126) നഹ്ൽ:43. (127) ഇബ്രാഹീം: 4. (128) ലവാമിഉൽ അൻവാർ അൽ ബഹിയ്യഃ: 2/265-305. അൽ ഇസ്ലാം / അഹ്മദ് ശിൽബി: 114 (129) ഹൂദ്:62. (130) ഹൂദ്:87. (131) ഖലം: 4.
അല്ലാഹുവിൻ്റെ സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ഠവാന്മാരാണ് നബിമാരും റസൂലുകളും. ജനങ്ങൾക്കുള്ള അല്ലാഹുവിൻ്റെ സന്ദേശം എത്തിച്ചു നൽകാനും, പ്രസ്തുത ഉത്തരവാദിത്തം നിറവേറ്റുവാനും വേണ്ടി അല്ലാഹുവാണ് അവരെ തിരഞ്ഞെടുത്തത്. അല്ലാഹു പറയുന്നു: "തൻ്റെ സന്ദേശം എവിടെയാണ് വെക്കേണ്ടതെന്ന് അല്ലാഹുവിന് ഏറ്റവും നന്നായി അറിയാം." (132) അല്ലാഹു പറയുന്നു: "തീർച്ചയായും ആദമിനെയും നൂഹിനെയും ഇബ്രാഹീം കുടുംബത്തേയും ഇംറാൻ കുടുംബത്തേയും ലോകരിൽ ഉൽകൃഷ്ടരായി അല്ലാഹു തെരഞ്ഞെടുത്തിരിക്കുന്നു." (133) (132) അൻആം:124. (133) ആലു ഇംറാൻ: 33.
നബിമാരും റസൂലുകളും -അല്ലാഹു അവരെ വിശേഷിപ്പിച്ചതു പോലെ- ഉന്നതമായ വിശേഷണങ്ങൾ നൽകപ്പെട്ടവരാണെന്നതും, മഹത്തരമായ സ്വഭാവഗുണങ്ങൾ ഉള്ളവരാണെന്നതും മനസ്സിലാക്കുമ്പോൾ തന്നെ ഒരു കാര്യം നാം തിരിച്ചറിയേണ്ടതുണ്ട്. അവർ മനുഷ്യരാണ് എന്നതാണത്. മനുഷ്യരെ ബാധിക്കുന്നതെല്ലാം അവരെയും ബാധിക്കുന്നതാണ്. അവർക്ക് വിശക്കുകയും രോഗം ബാധിക്കുകയും ചെയ്യും. അവർ ഉറങ്ങുകയും ഭക്ഷിക്കുകയും, വിവാഹം കഴിക്കുകയും, മരണപ്പെടുകയും ചെയ്യുന്നവരാണ്. അല്ലാഹു പറയുന്നു: "തീർച്ചയായും നീ മരിക്കുന്നവനാകുന്നു. അവരും മരിക്കുന്നവരാകുന്നു." (134) അല്ലാഹു പറയുന്നു: "തീർച്ചയായും നാം താങ്കൾക്ക് മുൻപ് റസൂലുകളെ അയച്ചിട്ടുണ്ട്. അവർക്ക് നാം ഇണകളെയും സന്താനങ്ങളെയും നൽകിയിട്ടുമുണ്ട്." (135) എന്തിനധികം?! കഠിനമായ പരീക്ഷണങ്ങൾക്ക് വിധേയരാക്കപ്പെടുകയോ, കൊല്ലപ്പെടുകയോ, നാട്ടിൽ നിന്ന് പുറത്താക്കപ്പെടുകയോ ചെയ്തവർ വരെ നബിമാരിലും റസൂലുകളിലുമുണ്ട്. അല്ലാഹു പറയുന്നു: "നിന്നെ ബന്ധനസ്ഥനാക്കുകയോ കൊല്ലുകയോ (നാട്ടിൽ നിന്ന്) പുറത്താക്കുകയോ ചെയ്യാൻ വേണ്ടി നിനക്കെതിരായി സത്യനിഷേധികൾ തന്ത്രം പ്രയോഗിച്ചിരുന്ന സന്ദർഭം (ഓർക്കുക.) അവർ തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. എന്നാൽ അല്ലാഹുവാണ് തന്ത്രം പ്രയോഗിക്കുന്നവരിൽ മെച്ചപ്പെട്ടവൻ." (136) എന്നാൽ ഇഹലോകത്തും പരലോകത്തും അല്ലാഹുവിൻ്റെ സഹായവും, അവനിൽ നിന്നുള്ള അന്തിമവിജയവും അവർക്ക് തന്നെയായിരിക്കും. "അല്ലാഹുവിനെ സഹായിച്ചവരെ തീർച്ചയായും അല്ലാഹു സഹായിക്കുക തന്നെ ചെയ്യുന്നതാണ്." (137) അല്ലാഹു പറയുന്നു: "തീർച്ചയായും ഞാനും എൻ്റെ ദൂതന്മാരും തന്നെയാണ് വിജയം നേടുക എന്ന് അല്ലാഹു രേഖപ്പെടുത്തിയിരിക്കുന്നു. തീർച്ചയായും അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു." (138) (134) സുമർ:30. (135) റഅ്ദ്:38. (136) അൻഫാൽ: 30. (137) ഹജ്ജ്:40. (138) മുജാദില: 21.
പ്രവാചകത്വത്തിൻ്റെ അടയാളങ്ങൾ
ഏറ്റവും ശ്രേഷ്ഠമായ വിജ്ഞാനം നേടിയെടുക്കാനുള്ള മാർഗമാണ് പ്രവാചകത്വം. ഏറ്റവും മഹത്തരവും സുപ്രധാനവുമായ പ്രവർത്തനമാണ് പ്രവാചകന്മാർ നിർവ്വഹിക്കുന്നത്. അതിനാൽ പ്രവാചകന്മാരെ തിരിച്ചറിയാൻ സഹായിക്കുന്ന ചില അടയാളങ്ങൾ അല്ലാഹു നിശ്ചയിച്ചിരിക്കുന്നു; അവൻ്റെ കാരുണ്യത്തിൽ പെട്ടതാണത്. ജനങ്ങൾക്ക് ഈ അടയാളങ്ങളിലൂടെ നബിമാരെയും റസൂലുകളെയും തിരിച്ചറിയാൻ കഴിയും. സത്യസന്ധമായി പ്രവാചകത്വം അവകാശപ്പെട്ട എല്ലാവരുടെയും കാര്യത്തിൽ അവരുടെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന അടയാളങ്ങളും സാഹചര്യത്തെളിവുകളും പ്രകടമായിട്ടുണ്ട്. ഇനി ആരെങ്കിലും കള്ളമായി പ്രവാചകത്വം അവകാശപ്പെട്ടിട്ടുണ്ട് എങ്കിൽ അവർ വഷളായിത്തീരുകയും ചെയ്തിട്ടുണ്ട്. നബിമാരെ തിരിച്ചറിയാൻ സഹായിക്കുന്ന ഈ അടയാളങ്ങൾ അനേകമുണ്ട്; അവയിൽ പ്രധാനപ്പെട്ട ചിലത് താഴെ പറയാം.
1- അല്ലാഹുവിൻ്റെ ദൂതന്മാർ അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും, അവന് പുറമെ ആരാധിക്കപ്പെടുന്നവയെ ഉപേക്ഷിക്കണമെന്നുമാണ് ജനങ്ങളോട് കൽപ്പിക്കുക. കാരണം അല്ലാഹു മനുഷ്യരെയെല്ലാം സൃഷ്ടിച്ചതിന് പിന്നിലുള്ള ലക്ഷ്യം തന്നെ അതാകുന്നു.
2- ജനങ്ങളോട് തന്നിൽ വിശ്വസിക്കാനും, തന്നെ സത്യപ്പെടുത്താനും, തൻ്റെ സന്ദേശം പ്രാവർത്തികമാക്കാനും ക്ഷണിക്കുന്നവരായിരിക്കും നബിമാർ. മുഹമ്മദ് നബി (ﷺ) യോട് അല്ലാഹു കൽപ്പിച്ചത് നോക്കൂ: "മനുഷ്യരെ തീർച്ചയായും ഞാൻ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിൻ്റെ ദൂതനാകുന്നു." (139) (139) അഅ്റാഫ് 158.
3- നബിമാരുടെ പ്രവാചകത്വം ബോധ്യപ്പെടുത്തുന്ന വ്യത്യസ്ത തെളിവുകളിലൂടെ അല്ലാഹു അവരെ പിന്തുണക്കുന്നതാണ്. തങ്ങളുടെ ജനതയിൽ പെട്ട ഒരാൾക്കും ചെയ്തു കാണിക്കാനോ, അവർക്ക് തള്ളിക്കളയാനോ, സമാനമായ മറ്റൊന്ന് കൊണ്ടുവരാനോ കഴിയാത്ത രൂപത്തിലുള്ള ദൃഷ്ടാന്തങ്ങൾ ഇത്തരം തെളിവുകളിൽ പെട്ടതാണ്. മൂസാ (عليه السلام) യുടെ വടി സർപ്പമായി മാറി എന്നത് അദ്ദേഹത്തിന് നൽകപ്പെട്ട ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ്. കുഷ്ഠ രോഗിയെയും പാണ്ഡു രോഗിയെയും ഈസാ (عليه السلام) അല്ലാഹുവിൻ്റെ അനുമതിയോടെ സുഖപ്പെടുത്തി എന്നത് അദ്ദേഹത്തിന് നൽകപ്പെട്ട ദൃഷ്ടാന്തങ്ങളിൽ ഒന്നാണ്. മുഹമ്മദ് നബി (ﷺ) ക്ക് നൽകപ്പെട്ട ദൃഷ്ടാന്തം വിശുദ്ധ ഖുർആനാണ്. അവിടുന്നാകട്ടെ, നിരക്ഷരനായിരുന്നു -വായിക്കാനോ എഴുതാനോ അവിടുത്തേക്ക് സാധിക്കില്ലായിരുന്നു-. ഇതല്ലാതെയും അനേകം ദൃഷ്ടാന്തങ്ങളുണ്ട്.
നബിമാരും റസൂലുകളും എത്തിച്ചു നൽകുന്ന വ്യക്തമായ സത്യം -അവരുടെ കൈകളിലൂടെ എത്തിക്കപ്പെട്ട സന്ദേശം-; അതും നബിമാരുടെ സത്യസന്ധതക്കുള്ള തെളിവാണ്. അവരെ എതിക്കുന്നവർക്ക് അതിനെയും നിഷേധിക്കാനോ പ്രതിരോധിക്കാനോ സാധിക്കുന്നതല്ല. അല്ല! ഈ നബിമാർ കൊണ്ടുവന്നിരിക്കുന്നത് ഒരിക്കലും നിഷേധിക്കാൻ കഴിയാത്തവണ്ണം സത്യമായ കാര്യം തന്നെയാണെന്ന് നബിമാരുടെ എതിരാളികൾക്ക് തന്നെയും അറിയാം.
അല്ലാഹു നബിമാർക്ക് പ്രത്യേകമായി നൽകിയ പരിപൂർണ്ണമായ അവസ്ഥാവിശേഷങ്ങളും, അവരുടെ മനോഹരമായ രൂപവിശേഷണങ്ങളും, മാന്യമായ സ്വഭാവമര്യാദകളും അവരുടെ പ്രവാചകത്വത്തിൻ്റെ തെളിവുകളാണ്.
അവരുടെ ശത്രുക്കൾക്കെതിരെ അല്ലാഹു അവരെ സഹായിക്കുകയും, അവർ കൊണ്ടു വന്ന ആദർശത്തിന് അല്ലാഹു വിജയം നൽകുകയും ചെയ്തുവെന്നതും പ്രവാചകത്വത്തിൻ്റെ തെളിവുകളിൽ പെട്ടത് തന്നെ.
4- മുൻഗാമികളായ നബിമാരും റസൂലുകളും ക്ഷണിച്ച ആദർശത്തോട് -അടിത്തറകളിലും അടിസ്ഥാനങ്ങളിലും- യോജിച്ചു കൊണ്ടായിരിക്കും നബിമാരെല്ലാം വരിക. (140) (140) മജ്മൂഉൽ ഫതാവാ / ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ: 4/212-213.
5- സ്വന്തത്തെ ആരാധിക്കാനോ, ആരാധനകളിൽ ഏതെങ്കിലുമൊരു ഭാഗം തനിക്ക് നൽകാനോ ഒരു നബിയും തൻ്റെ അനുയായികളോട് കൽപ്പിക്കുകയില്ല. തൻ്റെ ഗോത്രത്തെയോ തൻ്റെ വർഗത്തെയോ ആദരിക്കണമെന്നും അവർ പറയുകയില്ല. ജനങ്ങളോട് പറയാനായി മുഹമ്മദ് നബി (ﷺ) യോട് അല്ലാഹു കൽപ്പിച്ചത് നോക്കൂ: "പറയുക: അല്ലാഹുവിൻ്റെ ഖജനാവുകൾ എൻ്റെ പക്കലുണ്ടെന്ന് ഞാൻ നിങ്ങളോട് പറയുന്നില്ല. അദൃശ്യകാര്യം ഞാൻ അറിയുകയുമില്ല. ഞാൻ ഒരു മലക്കാണ് എന്നും നിങ്ങളോട് പറയുന്നില്ല. എനിക്ക് ബോധനം നൽകപ്പെടുന്നതിനെയല്ലാതെ ഞാൻ പിന്തുടരുന്നില്ല." (141) (141) അൻആം:50.
6- തൻ്റെ പ്രബോധനത്തിൻ്റെ പ്രതിഫലമായി ജനങ്ങളിൽ നിന്ന് എന്തെങ്കിലും ഐഹികമായ പ്രതിഫലം തേടുന്ന ഒരു നബിയും ഉണ്ടാവുകയില്ല. നൂഹ്, ഹൂദ്, സ്വാലിഹ്, ലൂത്വ്, ശുഐബ് എന്നിങ്ങനെ അനേകം നബിമാർ തങ്ങളുടെ ജനങ്ങളോട് പറഞ്ഞതായി അല്ലാഹു അറിയിക്കുന്നു: "ഇതിൻ്റെ പേരിൽ യാതൊരു പ്രതിഫലവും ഞാൻ നിങ്ങളോട് ചോദിക്കുന്നില്ല എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കൽ നിന്ന് മാത്രമാകുന്നു." (142) മുഹമ്മദ് നബി -ﷺ- തൻ്റെ ജനങ്ങളോട് പറയുന്നു: "(നബിയേ,) പറയുക: ഇതിൻ്റെ പേരിൽ നിങ്ങളോട് ഞാൻ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. ഞാൻ കൃത്രിമം കെട്ടിച്ചമയ്ക്കുന്നവരുടെ കൂട്ടത്തിലുമല്ല." (143) (142) ശുഅറാഅ്: 109, 127, 145, 164, 180. (143) ഹൂദ്:86.
മേൽ വിവരിക്കപ്പെട്ട വിശേഷണങ്ങളും സ്വഭാവഗുണങ്ങളുമുള്ള അനേകം നബിമാരുണ്ട്. അല്ലാഹു പറയുന്നു: "തീർച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട് നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും ദുർമൂർത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യാൻ വേണ്ടി)." (144) മനുഷ്യ സമൂഹം അവരെ ലഭിച്ചതിനാൽ സൗഭാഗ്യം നേടിയിരിക്കുന്നു. ചരിത്രം അവരുടെ ജീവിതരേഖകളാൽ സമ്പന്നമാണ്. അവർ പഠിപ്പിച്ചു നൽകിയ മതവിധികൾ തലമുറകൾ അനേകം പേരിലൂടെ കൈമാറിവന്നിരിക്കുന്നു. അതിൽ തന്നെയാണ് സത്യവും നീതിയുമുള്ളത് എന്നതിൽ യാതൊരു സംശയവുമില്ല. അല്ലാഹു അവരെ വിജയിപ്പിച്ചതിനെ കുറിച്ചും, അവരുടെ ശത്രുക്കളെ നശിപ്പിച്ചതിനെ കുറിച്ചുമുള്ള സംഭവചരിത്രങ്ങളും നിഷേധിക്കാൻ കഴിയാത്ത വണ്ണം ചരിത്രമായി കൈമാറപ്പെട്ടിരിക്കുന്നു. നൂഹിൻ്റെ ജനതയുടെ കാലത്തുള്ള പ്രളയവും, ഫിർഔൻ മുങ്ങിനശിച്ച ചരിത്രവും, ലൂത്വ് നബിയുടെ ജനത ശിക്ഷിക്കപ്പെട്ട രൂപവും, മുഹമ്മദ് നബി (ﷺ) ക്ക് അവിടുത്തെ ശത്രുക്കൾക്ക് മേൽ ലഭിച്ച സഹായവും, അവിടുത്തെ ദീൻ വ്യാപകമായി പ്രചാരം നേടിയതും... നബിമാർ കൊണ്ടുവന്നത് വ്യക്തമായ നന്മയും സന്മാർഗവുമാണെന്ന് ഇതെല്ലാം അറിയുകയും മനസ്സിലാക്കുകയും ചെയ്തവർക്ക് ദൃഢവിശ്വാസവും ബോധ്യവുമുണ്ട്. അവർ മനുഷ്യർക്ക് അറിയിച്ചു നൽകിയത് അവർക്ക് പ്രയോജനകരമായ കാര്യം മാത്രമാണെന്നും, അവർ താക്കീത് ചെയ്ത കാര്യങ്ങളെല്ലാം മനുഷ്യർക്ക് ഉപദ്രവകരമാണെന്നും അവന് ബോധ്യപ്പെടും. നബിമാരിൽ ആദ്യത്തെയാൾ നൂഹ് (عليه السلام) ആണ്; അവസാനത്തെ നബി മുഹമ്മദ് നബി (ﷺ) യും. (144) നഹ്ൽ: 36.
അല്ലാഹുവിൻ്റെ ദൂതന്മാർ; മനുഷ്യരുടെ അനിവാര്യത
അല്ലാഹുവിൻ്റെ കൽപ്പനകൾ അവൻ്റെ അടിമകൾക്ക് എത്തിച്ചു നൽകുന്ന ദൂതന്മാരാണ് നബിമാരും റസൂലുകളും. അല്ലാഹുവിൻ്റെ കൽപ്പനകൾ അനുസരിച്ചവർക്ക് അവൻ ഒരുക്കി വെച്ച അനുഗ്രഹങ്ങളെ കുറിച്ച് അവർ ജനങ്ങൾക്ക് സന്തോഷവാർത്ത അറിയിക്കുന്നു. അല്ലാഹുവിൻ്റെ താക്കീതുകളെ അവർ നിരസിക്കുകയാണെങ്കിൽ അവരെ ബാധിക്കാനിരിക്കുന്ന ശിക്ഷയെ കുറിച്ച് അവർ ജനങ്ങൾക്ക് താക്കീത് നൽകുകയും ചെയ്യുന്നു. കഴിഞ്ഞ കാല സമൂഹങ്ങളുടെ ചരിത്രങ്ങൾ അവർ ജനങ്ങളെ അറിയിക്കുകയും, അല്ലാഹുവിൻ്റെ കൽപ്പനകളോട് അവർ എതിരായതിനാൽ ഇഹലോകത്ത് അവരെ ബാധിച്ച അല്ലാഹുവിൻ്റെ ശിക്ഷകളെ കുറിച്ച് അവർ ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.
അല്ലാഹുവിങ്കൽ നിന്ന് മനുഷ്യർക്ക് വന്നെത്തിയ കൽപ്പനകളും വിലക്കുകളും മനുഷ്യർക്ക് ഒരിക്കലും അവരുടെ ബുദ്ധി കൊണ്ട് മാത്രം കണ്ടെത്തുക സാധ്യമല്ല. അതു കൊണ്ടാണ് അല്ലാഹു മനുഷ്യർക്കായി മതവിധികളും കൽപ്പനകളും വിലക്കുകളും നിശ്ചയിച്ചത്. മനുഷ്യ സമൂഹത്തോടുള്ള അല്ലാഹുവിൻ്റെ ആദരവും, അവരോടുള്ള പരിഗണനയും, അവരുടെ നന്മകൾക്കുള്ള സംരക്ഷണവും അതിൽ പ്രകടമാണ്. കാരണം മനുഷ്യർ അവരുടെ ദേഹേഛകളെ പിൻപറ്റുകയും, നിഷിദ്ധവൃത്തികൾ പ്രവർത്തിക്കുകയും ചെയ്തേക്കാം. പരസ്പരം അതിക്രമങ്ങൾ അഴിച്ചു വിടാനും, ജനങ്ങളുടെ അവകാശങ്ങൾ തട്ടിപ്പറിച്ചെടുക്കാനും അവർ ശ്രമിച്ചേക്കാം. അതിനാൽ അല്ലാഹുവിൻ്റെ കൽപ്പനകളെ കുറിച്ച് അവരെ ഓർമ്മപ്പെടുത്തുന്ന ദൂതന്മാരെ ഓരോ ഘട്ടങ്ങളിലായി നിയോഗിക്കുക എന്നത് അല്ലാഹുവിൻ്റെ മഹത്തരമായ യുക്തിയിൽ പെട്ടതാണ്. അല്ലാഹുവിനെ ധിക്കരിക്കുന്നതിൽ നിന്ന് നബിമാർ ജനങ്ങളെ താക്കീത് ചെയ്യുകയും, അവരെ ഉപദേശിക്കുകയും, മുൻകാലക്കാരുടെ ചരിത്രം അവരെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നതാണ്. അത്ഭുതകരമായ വൃത്താന്തങ്ങൾ മനുഷ്യരുടെ കാതുകളിൽ പതിച്ചു കഴിഞ്ഞാൽ... കേട്ടുപരിചയിച്ചിട്ടില്ലാത്ത ആശയാർത്ഥങ്ങൾ അവരുടെ ചിന്തകളെ തൊട്ടുണർത്തിയാൽ... മനുഷ്യബുദ്ധി അവയെ സ്വീകരിക്കുകയും, അതിലൂടെ വിജ്ഞാനം വർദ്ധിക്കുകയും, അവയുടെ ചിന്താശേഷി ശരിപ്പെടുകയും ചെയ്യും. പൊതുവെ മനുഷ്യരിൽ ഏറ്റവും കൂടുതൽ കേൾക്കാൻ ശ്രമിക്കുന്നവർക്കാണ് ഏറ്റവുമധികം ചിന്തകൾ ഉടലെടുക്കുക. ഏറ്റവും കൂടുതൽ ചിന്തകളും ആലോചനകളുമുള്ളവരായിരിക്കും കൂടുതൽ ഉറ്റാലോചിക്കാൻ തയ്യാറാവുക. ഏറ്റവും നന്നായി ഉറ്റാലോചിക്കുന്നവർക്കാണ് ഏറ്റവുമധികം വിജ്ഞാനമുണ്ടായിരിക്കുക. ഏറ്റവും അറിവുള്ളവരായിരിക്കും ഏറ്റവുമധികം പ്രവർത്തിക്കുന്നതും. അതിനാൽ നബിമാർ നിയോഗിക്കപ്പെടുക എന്നതല്ലാതെ മനുഷ്യരുടെ മോക്ഷത്തിന് മറ്റൊരു മാർഗമില്ല. അവരിൽ നിന്നല്ലാതെ സത്യസ്ഥാപനത്തിന് മറ്റൊരു വഴിയുമില്ല. (145) (145) അഅ്ലാമുന്നുബുവ്വഃ / അലി ബ്നു മുഹമ്മദ് മാവർദി: 33.
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ (റഹി) പറയുന്നു: (146) "മനുഷ്യൻ്റെ ഇഹലോകജീവിതവും പരലോക ജീവിതവും നന്നാകണമെങ്കിൽ പ്രവാചകന്മാർ നിയോഗിക്കപ്പെടുക എന്നത് അനിവാര്യമാണ്. അവൻ്റെ പാരത്രിക ജീവിതം ശരിയാകണമെങ്കിൽ അല്ലാഹുവിൽ നിന്നുള്ള സന്ദേശം മുറുകെപിടിച്ചാലേ സാധിക്കൂ എന്നത് പോലെ തന്നെയാണ് അവൻ്റെ ഐഹികജീവിതം നന്നാകണമെങ്കിലും അല്ലാഹുവിൽ നിന്നുള്ള സന്ദേശം സ്വീകരിച്ചാൽ മാത്രമേ സാധിക്കൂ. മതവിശ്വാസം മനുഷ്യന് അത്യന്താപേക്ഷിതമാണ്. കാരണം മനുഷ്യനെ സംബന്ധിച്ചിടത്തോളം രണ്ടാലൊരു ഉദ്ദേശത്തിൽ ചലിക്കുക എന്നത് അവൻ്റെ മേൽ നിർബന്ധമാണ്; ഒന്നലെങ്കിൽ അവന് ഉപകാരപ്രദമായത് എന്തെങ്കിലും നേടിയെടുക്കാൻ വേണ്ടിയുള്ള ചലനം അവനിൽ നിന്നുണ്ടായിരിക്കണം. അതുമല്ലെങ്കിൽ അവനെ ഉപദ്രവമേൽപ്പിച്ചേക്കാവുന്ന എന്തെങ്കിലുമൊന്ന് തടുത്തു നിർത്തുവാൻ വേണ്ടിയുള്ള ചലനവും പരിശ്രമവും അവനിൽ നിന്ന് സംഭവിക്കണം. ഇവിടെ അവന് ഉപകാരപ്രദമായതും ഉപദ്രവകരമായതും വേർതിരിച്ചു കാണിച്ചു നൽകുന്ന വെളിച്ചമാണ് ഇസ്ലാമിക നിയമങ്ങൾ. ഭൂമിയിൽ അല്ലാഹു നിശ്ചയിച്ചിട്ടുള്ള അവൻ്റെ പ്രകാശമാണത്. അവൻ്റെ അടിമകൾക്കിടയിൽ അവൻ നിശ്ചയിച്ചിട്ടുള്ള നീതിയും, പ്രവേശിച്ചവർക്കെല്ലാം സമാധാനം പ്രദാനം ചെയ്യുന്ന അവൻ്റെ കോട്ടയുമാണത്. (146) അഹ്മദ് ബ്നു അബ്ദിൽ ഹലീം ബ്നി അബ്ദിസ്സലാം, ഇബ്നു തൈമിയ്യ എന്ന പേരിലാണ് അദ്ദേഹം പ്രസിദ്ധനായത്. ജനനം: 661 ഹി. വർഷം. മരണം: 728 ഹി. ഇസ്ലാമിക പണ്ഡിതന്മാരിൽ ഏറെ പ്രമുഖനാണ് ഇദ്ദേഹം. ധാരാളം മൂല്യവത്തായ ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്.
മനുഷ്യന് അനുഭവങ്ങളിലൂടെ വേർതിരിച്ചറിയാൻ കഴിയുന്ന ഉപകാരോപദ്രവങ്ങൾ വേർതിരിക്കുക എന്നതല്ല മതനിയമങ്ങൾ കൊണ്ടുള്ള ഉദ്ദേശം. അത് മൃഗങ്ങൾക്ക് വരെ സാധിക്കുന്ന കാര്യങ്ങളിൽ പെട്ടതാണ്. തിന്നേണ്ട ധാന്യവും, ചവിട്ടേണ്ട മണ്ണും വേർതിരിച്ചറിയാൻ കഴുതക്കും ഒട്ടകത്തിനും വരെ സാധിക്കും. മറിച്ച്, മതനിയമങ്ങൾ മനുഷ്യന് അവൻ്റെ ഐഹിക ജീവിതത്തിലും പാരത്രിക ജീവിതത്തിലും ഉപകാരപ്രദമായ പ്രവർത്തനങ്ങളും ഉപദ്രവകരമായ ചെയ്തികളും ഏതെല്ലാമാണെന്നാണ് വേർതിരിച്ചു മനസ്സിലാക്കി നൽകുന്നത്. ഉദാഹരണത്തിന് അല്ലാഹുവിൽ വിശ്വസിക്കുന്നതും, അവനെ ഏകനാക്കുന്നതും, നീതിയും നന്മയും സൽകർമ്മങ്ങളും വിശ്വസ്തതയും ചാരിത്ര്യശുദ്ധി പാലിക്കുന്നതും, ധൈര്യവും വിജ്ഞാനവും ക്ഷമയും കാത്തുസൂക്ഷിക്കുന്നതും, നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും കുടുംബബന്ധം ചേർക്കുകയും മാതാപിതാക്കളോട് നന്മയിൽ വർത്തിക്കുകയും അയൽവാസികൾക്ക് ഉപകാരം ചെയ്യുകയും ബാധ്യതകൾ നിറവേറ്റുകയും ചെയ്യുന്നതും, പ്രവർത്തനങ്ങൾ അല്ലാഹുവിന് വേണ്ടി മാത്രം നിഷ്കളങ്കമാക്കുന്നതും, അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നതും, അവനോട് സഹായം തേടുന്നതും, അവൻ്റെ പ്രാപഞ്ചിക വിധി നടപ്പാകുമ്പോൾ അതിൽ തൃപ്തിപ്പെടുന്നതും, അവൻ്റെ മതവിധികൾക്ക് കീഴൊതുങ്ങുന്നതും, അവൻ്റെ വാക്കുകൾ സത്യപ്പെടുത്തുന്നതും, അവൻ്റെ ദൂതന്മാരെ സത്യപ്പെടുത്തുന്നതും, ഇതു പോലുള്ള മറ്റു നന്മകൾ പ്രവർത്തിക്കുന്നതും മനുഷ്യനെ സംബന്ധിച്ചിടത്തോളം അവൻ്റെ ഐഹികവും പാരത്രികവുമായ നന്മകൾക്ക് വേണ്ടതാണെന്ന് അറിയിക്കുന്നത് മതവും അതിലെ നിയമനിർദേശങ്ങളുമാണ്. ഈ പറഞ്ഞതിനെല്ലാം എതിര് പ്രവർത്തിക്കുന്നത് ഐഹികവും പാരത്രികവുമായ ദൗർഭാഗ്യത്തിലേക്കും, അവിടെ പ്രയാസമനുഭവിക്കുന്നതിലേക്കുമാണ് അവനെ നയിക്കുക എന്നതും മതമാണ് പഠിപ്പിച്ചു നൽകുന്നത്.
ചുരുക്കത്തിൽ ജീവിതത്തിലെ നന്മ തിന്മകളെ കുറിച്ചുള്ള വിശദാംശങ്ങൾ മനസ്സിലാക്കാൻ -പ്രവാചകന്മാരും അവരുടെ സന്ദേശങ്ങളും ഇല്ലായിരുന്നെങ്കിൽ- മനുഷ്യരുടെ ബുദ്ധി കൊണ്ട് മാത്രം സാധിക്കില്ലായിരുന്നു. അതിനാൽ തന്നെ അല്ലാഹു അവൻ്റെ അടിമകൾക്ക് മേൽ ചെയ്ത ഏറ്റവും വലിയ അനുഗ്രഹവും, അവൻ്റെ ഏറ്റവും ശ്രേഷ്ഠമായ ഔദാര്യവുമാണ് അവരിലേക്ക് അവൻ റസൂലുകളെ -തൻ്റെ ദൂതന്മാരെ- നിയോഗിക്കുകയും, വേദഗ്രന്ഥങ്ങൾ അവർക്ക് മേൽ അവതരിപ്പിക്കുകയും, നേരായ മാർഗം -സ്വിറാത്വുൽ മുസ്തഖീം- അവർക്ക് വ്യക്തമാക്കി നൽകുകയും ചെയ്തു എന്നത്. അതില്ലായിരുന്നെങ്കിൽ മനുഷ്യർ മൃഗങ്ങളുടെ സ്ഥിതിയിൽ എത്തിപ്പെടുമായിരുന്നു. അല്ല! അവയേക്കാൾ മോശമായ അവസ്ഥയിലേക്ക് മനുഷ്യൻ അധഃപതിക്കുമായിരുന്നു. അതിനാൽ ആരെങ്കിലും അല്ലാഹുവിൻ്റെ സന്ദേശം സ്വീകരിക്കുകയും, അതിൽ നേരെ നിലകൊള്ളുകയും ചെയ്തുവെങ്കിൽ അവൻ സൃഷ്ടികളിൽ ഏറ്റവും നല്ലവരിൽ പെട്ടവനായിരിക്കുന്നു. ഇനി ആരെങ്കിലും അവ തള്ളിക്കളയുകയും അതിൽ നിന്ന് പുറത്തു പോവുകയും ചെയ്തുവെങ്കിൽ അവൻ സൃഷ്ടികളിൽ ഏറ്റവും മോശക്കാരനായിരിക്കുന്നു. നായയെക്കാളും പന്നിയെക്കാളും മോശമായ അവസ്ഥയിലാണ് അവനുള്ളത്. നിന്ദ്യമായ ഒരു വസ്തുവും അവനേക്കാൾ നിന്ദ്യമല്ല. ചുരുക്കത്തിൽ, അല്ലാഹുവിൻ്റെ സന്ദേശം ഭൂമിയിൽ നിലനിൽക്കാതെ മനുഷ്യർക്ക് ഇവിടെ കഴിഞ്ഞുകൂടുക സാധ്യമല്ല. അല്ലാഹുവിൻ്റെ ദൂതന്മാർ അറിയിച്ച പാഠങ്ങൾ ക്രമേണയായി ഇല്ലാതാവുകയും, അവരുടെ സന്മാർഗത്തിൻ്റെ വഴിയടയാളങ്ങൾ മാഞ്ഞു പോവുകയും ചെയ്താൽ അല്ലാഹു വാനലോകത്തെയും ഭൂലോകത്തെയും തകർക്കുന്നതാണ്. അതോടെയാണ് അന്ത്യനാൾ സംഭവിക്കുക.
ഭൂമിയിലുള്ളവർക്ക് സൂര്യനെയും ചന്ദ്രനെയും കാറ്റിനെയും മഴയെയും ആവശ്യമുണ്ട്. മനുഷ്യന് അവൻ്റെ ജീവൻ വളരെ ആവശ്യമുള്ളതാണ്. കണ്ണുകൾക്ക് പ്രകാശം ആവശ്യമുണ്ട്. ശരീരത്തിന് ഭക്ഷണവും വെള്ളവും വേണം. എന്നാൽ ഇതിനേക്കാളെല്ലാം ഭൂമിയിലുള്ള മനുഷ്യർക്ക് അല്ലാഹുവിൻ്റെ ദൂതന്മാരുടെ ആവശ്യമുണ്ട്. മനുഷ്യന് ചിന്തിക്കുകയോ കണക്കു കൂട്ടുകയോ ചെയ്യാൻ കഴിയുന്നതിനേക്കാൾ പ്രാധാന്യമുണ്ട് അല്ലാഹുവിൻ്റെ ദൂതന്മാരുടെ നിയോഗത്തിന്. അല്ലാഹുവിനും അവൻ്റെ സൃഷ്ടികൾക്കുമിടയിൽ അല്ലാഹുവിൻ്റെ വിധിവിലക്കുകൾ എത്തിച്ചു നൽകുന്ന മദ്ധ്യസ്ഥന്മാരാണ് അല്ലാഹുവിൻ്റെ ദൂതന്മാർ. അല്ലാഹുവിനും അവൻ്റെ അടിമകൾക്കുമിടയിലുള്ള അവൻ്റെ സന്ദേശവാഹകരാണവർ. ഈ നബിമാരിലെ അന്തിമനും അവരുടെ നേതാവും, അല്ലാഹുവിങ്കൽ ഏറ്റവും ആദരണീയരുമാണ് മുഹമ്മദ് നബി (ﷺ). അല്ലാഹു അവിടുത്തെ നിയോഗിച്ചത് ലോകർക്കെല്ലാം കാരുണ്യമായി കൊണ്ടാണ്. അല്ലാഹുവിൻ്റെ മാർഗത്തിൽ പ്രവേശിക്കുന്നവർക്കെല്ലാം അവിടുന്ന് അല്ലാഹുവിൽ നിന്നുള്ള തെളിവാണ്. അല്ല! സർവ്വ സൃഷ്ടികൾക്കും മേൽ അല്ലാഹുവിൻ്റെ തെളിവാണ് അവിടുന്ന്. മുഹമ്മദ് നബി (ﷺ) യെ അനുസരിക്കുകയും, അവിടുത്തെ സ്നേഹിക്കുകയും, അവിടുത്തെ ആദരിക്കുകയും പിന്തുണക്കുകയും, അവിടുത്തോടുള്ള ബാധ്യതകൾ നിറവേറ്റുകയും ചെയ്യുക എന്നത് അല്ലാഹു മനുഷ്യരുടെ മേൽ ബാധ്യതയാക്കിയിരിക്കുന്നു. അവിടുന്ന് നിയോഗിക്കപ്പെട്ടാൽ അവിടുത്തെ വിശ്വസിക്കുകയും പിൻപറ്റുകയും ചെയ്യണമെന്ന് എല്ലാ നബിമാരിൽ നിന്നും റസൂലുകളിൽ നിന്നും അല്ലാഹു കരാർ സ്വീകരിച്ചിരിക്കുന്നു. തങ്ങളെ പിൻപറ്റിയ അനുയായികളോട് ആ കരാർ വാങ്ങണമെന്നും അല്ലാഹു അവരോട് കൽപ്പിച്ചിരിക്കുന്നു. അന്ത്യനാളിന് മുൻപ് സന്തോഷവാർത്ത അറിയിക്കുകയും, താക്കീത് നൽകുകയും ചെയ്യുന്നവരായി അല്ലാഹു മുഹമ്മദ് നബി (ﷺ) യെ നിയോഗിച്ചിരിക്കുന്നു. അല്ലാഹുവിൻ്റെ അനുമതിയോടെ അവനിലേക്ക് ക്ഷണിക്കുന്ന ദൂതനും, (അജ്ഞതയുടെ ഇരുട്ടുകൾ വകഞ്ഞു നീക്കുന്ന) വിളക്കും പ്രകാശവുമാണ് അവിടുന്ന്. നബി (ﷺ) യുടെ നിയോഗമനത്തോടെ അല്ലാഹുവിൽ നിന്നുള്ള സന്ദേശങ്ങളുടെ പരമ്പര അവസാനിച്ചിരിക്കുന്നു. അല്ലാഹു അവിടുത്തെ കൊണ്ട് ജനങ്ങളെ വഴികേടിൽ നിന്ന് സന്മാർഗത്തിലേക്ക് നയിച്ചു. അറിവില്ലാത്തവർക്ക് വിജ്ഞാനം പകർന്നു നൽകി. അവിടുത്തെ പ്രബോധനത്തിലൂടെ അന്ധമായ കണ്ണുകളെ തുറപ്പിക്കുകയും, ബധിരമായ ചെവികളെ കേൾപ്പിക്കുകയും, അശ്രദ്ധമായ ഹൃദയങ്ങളെ ഉണർത്തുകയും ചെയ്തു. അന്ധകാരനിബിഢമായിരുന്ന ഭൂമി ആ നബിയുടെ നിയോഗമനത്തിലൂടെ പ്രകാശപൂരിതമായി തീർന്നു. ഭിന്നിച്ചു നിന്നിരുന്ന ഹൃദയങ്ങൾ അവിടുത്തെ ശിക്ഷണത്തിലൂടെ ഒരുമിച്ചു. അങ്ങനെ വക്രീകരിക്കപ്പെട്ട സമൂഹത്തെ അല്ലാഹു നേരെയാക്കി. അവിടുത്തെ കൊണ്ട് പ്രകാശപൂരിതമായ വഴിയെ അല്ലാഹു വ്യക്തമാക്കി നൽകി. അവിടുത്തെ ഹൃദയം അല്ലാഹു വിശാലമാക്കി നൽകുകയും, അവിടുത്തെ ഭാരം അല്ലാഹു ഇറക്കിക്കൊടുക്കുകയും ചെയ്തു. നബി (ﷺ) യുടെ കീർത്തി അല്ലാഹു ഉയർത്തുകയും, അവിടുത്തെ കൽപ്പനയെ ധിക്കരിക്കുന്നവരുടെ മേൽ നിന്ദ്യതയും അപമാനവും നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു. നബിമാർ വരാതിരുന്ന ഒരു ദീർഘമായ ഇടവേളക്ക് ശേഷമാണ് അല്ലാഹു മുഹമ്മദ് നബി (ﷺ) യെ നിയോഗിച്ചത്. വേദഗ്രന്ഥങ്ങളെല്ലാം നഷ്ടപ്പെട്ടു പോയിരിക്കുന്നു; അവയിൽ മാറ്റത്തിരുത്തലുകൾ നടത്തപ്പെട്ടിരിക്കുന്നു. മതനിയമങ്ങൾ മാറ്റിമറിക്കപ്പെടുകയും, ഓരോ ജനതയും തങ്ങളുടെ അനീതി നിറഞ്ഞ നിയമങ്ങളെ അവലംബിക്കുകയും ചെയ്യുന്ന കാലഘട്ടമായിരുന്നു അത്. തങ്ങളുടെ ദേഹേഛകൾ കൊണ്ടും, നിരർത്ഥകമായ ചിന്താഗതികൾ കൊണ്ടും അവർ അല്ലാഹുവിനെ കുറിച്ച് പറഞ്ഞുണ്ടാക്കുകയും, ജനങ്ങളുടെ മേൽ വിധി നടപ്പിലാക്കുകയും ചെയ്തു. ഈയൊരു പ്രയാസകരമായ ഘട്ടത്തിലാണ് നബി (സ) യിലൂടെ അല്ലാഹു ജനങ്ങളെ നേർവഴിക്ക് നടത്തുകയും, സന്മാർഗം വ്യക്തമാക്കി നൽകുകയും ചെയ്തത്. ജനങ്ങളെ ഇരുട്ടുകളിൽ നിന്നും അന്ധകാരങ്ങളിൽ നിന്നും അല്ലാഹു പ്രകാശത്തിലേക്ക് കൊണ്ടു വന്നത് ആ നബിയിലൂടെയാണ്. അവിടുത്തെ കൊണ്ട് അല്ലാഹു വിജയികളായ ജനങ്ങളെയും, മ്ലേഛതയുടെ വക്താക്കളെയും വേർതിരിച്ചു. അവിടുത്തെ മാർഗം സ്വീകരിച്ചവർ സന്മാർഗത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നു. അവിടുത്തെ വഴിയിൽ നിന്ന് തെറ്റിപ്പോയവർ പിഴച്ചു പോവുകയും അതിരു കടക്കുകയും ചെയ്തിരിക്കുന്നു. അവിടുത്തെ മേലും, മറ്റെല്ലാ നബിമാരുടെ മേലും അല്ലാഹുവിൻ്റെ സ്വലാതും സലാമും ഉണ്ടാകട്ടെ. (147) (147) ഖാഇദഃ ഫീ വുജൂബിൽ ഇഅ്തിസ്വാം ബിരിസാലഃ / ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യഃ: 19/99-102. മജ്മൂഉൽ ഫതാവയിൽ ഈ ഭാഗമുണ്ട്. ലവാമിഉൽ അൻവാർ / സഫാരീനീ: 2/261-263.
മനുഷ്യർക്ക് പ്രവാചകത്വവും പ്രവാചകന്മാരുടെ നിയോഗവും അനിവാര്യമാണെന്നത് ചില പ്രധാന പോയിൻ്റുകളിൽ താഴെ ചുരുക്കി പറയാം:
1- മനുഷ്യൻ അല്ലാഹുവിൻ്റെ സൃഷ്ടികളിൽ പെട്ട, അവൻ്റെ രക്ഷാധികാരത്തിന് കീഴിൽ ജീവിക്കുന്നവനാണ്. തൻ്റെ സ്രഷ്ടാവിനെ അറിയുക എന്നതും, അവൻ തന്നിൽ നിന്ന് ഉദ്ദേശിക്കുന്നത് എന്താണെന്നും, തന്നെ എന്തിനാണ് അവൻ സൃഷ്ടിച്ചത് എന്നും അറിയേണ്ടത് അവന് അനിവാര്യമാണ്. ഇതൊന്നും മനുഷ്യന് സ്വയം കണ്ടെത്താൻ കഴിയുന്ന കാര്യമല്ല. നബിമാരുടെയും റസൂലുകളുടെയും മാർഗത്തിലൂടെയല്ലാതെ, അവർ കൊണ്ടുവന്ന സന്മാർഗവും പ്രകാശവും മനസ്സിലാക്കുന്നതിലൂടെയല്ലാതെ അതൊന്നും അറിയാൻ സാധിക്കുകയില്ല.
2- മനുഷ്യൻ ശരീരവും ആത്മാവുമുള്ള സൃഷ്ടിയാണ്. അവൻ്റെ ശരീരത്തിന് ഭക്ഷണവും പാനീയവും പോഷകമായി വേണ്ടതുണ്ട്. എന്നാൽ ആത്മാവിൻ്റെ വിഭവം അതിൻ്റെ സ്രഷ്ടാവായ അല്ലാഹുവാണ് നിശ്ചയിക്കേണ്ടത്. അല്ലാഹു അവതരിപ്പിച്ച ശരിയായ മതവും, അവൻ പഠിപ്പിച്ച സൽകർമ്മങ്ങളുമാണ് ആത്മാവിന് വേണ്ട വിഭവം. അവ രണ്ടും നബിമാരും റസൂലുകളുമാണ് നമുക്ക് പഠിപ്പിച്ചു തന്നതും, അതിലേക്ക് നമുക്ക് വഴി കാണിച്ചു തന്നതും.
3- മനുഷ്യൻ അവൻ്റെ പ്രകൃതത്തിൽ തന്നെ 'മതജീവിയാണ്'. അവൻ്റെ ജീവിതത്തെ നയിക്കുന്ന ഒരു മതമില്ലാതെ ജീവിക്കുക എന്നത് അവന് സാധ്യമല്ല. എന്നാൽ അവൻ്റെ മതമായി അവൻ സ്വീകരിക്കുന്നത് ശരിയായ മതത്തെയായിരിക്കണം. ശരിയായ മതത്തിലേക്ക് എത്തിപ്പെടാൻ നബിമാരിലും റസൂലുകളിലുമുള്ള വിശ്വാസവും, അവർ കൊണ്ടു വന്നതിനെ ഉൾക്കൊള്ളലുമല്ലാതെ മറ്റൊരു വഴിയില്ല.
4- ഇഹലോകത്ത് അല്ലാഹുവിൻ്റെ തൃപ്തിയിലേക്കും, പരലോകത്ത് അവൻ്റെ സുഖാനുഗ്രഹങ്ങളുടെ സ്വർഗത്തിലേക്കും മനുഷ്യനെ നയിക്കുന്ന മാർഗം ഏതാണെന്ന് തിരിച്ചറിയുക എന്നത് മനുഷ്യന് അനിവാര്യമാണ്. നബിമാരും റസൂലുകളുമല്ലാതെ മറ്റാരും ഈ വഴികളെ കുറിച്ച് നമുക്ക് വിവരിച്ചു തരുന്നവരായില്ല.
5- മനുഷ്യൻ ദുർബലനാണ്. അവനെ പിടികൂടാൻ ഉദ്ദേശിക്കുന്ന ശത്രുക്കളാകട്ടെ, അനേകമുണ്ട് താനും. അവനെ വഴികേടിലാക്കാൻ തക്കംപാർത്തു നടക്കുന്ന പിശാചും, മ്ലേഛതകൾ മനോഹരമായി തോന്നിപ്പിക്കുന്ന കൂട്ടുകാരും, തിന്മ ചെയ്യാൻ കൽപ്പിക്കുന്ന അവൻ്റെ തന്നെ മനസ്സും അവൻ്റെ ശത്രുക്കളിൽ പെട്ടവരാണ്. അതിനാൽ തൻ്റെ ശത്രുക്കളുടെ തന്ത്രങ്ങളിൽ നിന്ന് അവനെ രക്ഷിക്കാൻ വേണ്ട മാർഗം അവനറിയേണ്ടതുണ്ട്. നബിമാരും റസൂലുകളും അക്കാര്യം അറിയിച്ചു നൽകുകയും, വ്യക്തമായി വിശദീകരിച്ചു നൽകുകയും ചെയ്തിരിക്കുന്നു.
6- -പ്രകൃതിപരമായി തന്നെ- മനുഷ്യൻ സാംസ്കാരിക ജീവിയാണ്. മറ്റുള്ളവരോടുള്ള അവൻ്റെ പെരുമാറ്റവും ഇടപഴകലുകളും നീതിയുടെയും ശരിയുടെയും മാർഗത്തിലാകാൻ നിർബന്ധമായും ചില നിയമനിർദേശങ്ങൾ വേണ്ടതുണ്ട്. അതല്ലെങ്കിൽ തീർത്തും വന്യമായ ജീവിതമായിരിക്കും മനുഷ്യർ നയിക്കേണ്ടി വരിക. കൂടുകയോ കുറയുകയോ ചെയ്യാതെ, എല്ലാവർക്കും അവരവരുടെ അവകാശങ്ങൾ സംരക്ഷിച്ചു നൽകുന്ന ഒരു നിയമസംഹിത ആ നിയമങ്ങളാൽ ഉണ്ടാകേണ്ടതുമുണ്ട്. ഈ പറയപ്പെട്ട രൂപത്തിൽ പൂർണ്ണമായ ഒരു മതനിയമം നബിമാരും റസൂലുകളുമല്ലാതെ കൊണ്ടുവന്നിട്ടില്ല.
7- മനുഷ്യൻ്റെ മനസ്സിന് സമാധാനവും സ്വസ്ഥതയും ലഭിക്കുന്നത് എന്തിലാണെന്ന് അറിയേണ്ടത് ഓരോരുത്തർക്കും ആവശ്യമാണ്. യഥാർത്ഥ സൗഭാഗ്യത്തിൻ്റെ കാരണങ്ങളിലേക്ക് അവനെ നയിക്കുന്ന ഒരു മാർഗം; അത് നബിമാരും റസൂലുകളുമാണ് വിവരിച്ചു തന്നിട്ടുള്ളത്.
ഇത്രയും നാം പറഞ്ഞത് മനുഷ്യർക്ക് നബിമാരെയും റസൂലുകളെയും എന്തു മാത്രം ആവശ്യമുണ്ട് എന്നതിനെ കുറിച്ചായിരുന്നു. ഇനി മനുഷ്യർ മടങ്ങിച്ചെല്ലാനിരിക്കുന്ന പരലോകത്തെ കുറിച്ചും, അതിൻ്റെ തെളിവുകളെ കുറിച്ചും ചില കാര്യങ്ങൾ നമുക്ക് പഠിക്കാം.
മടങ്ങിപ്പോകാനുള്ള ലോകം?!
ഏതൊരു മനുഷ്യനും വ്യക്തമായ ദൃഢബോധ്യമുള്ള കാര്യമാണ് അവൻ -മറ്റെല്ലാവരെയും പോലെ- മരിക്കുമെന്നത്. അതിൽ യാതൊരു സംശയവുമില്ല. എന്നാൽ മരണ ശേഷമുള്ള അവൻ്റെ യാത്ര എങ്ങോട്ടാണ്?! അവിടെ അവൻ സൗഭാഗ്യവാനായിരിക്കുമോ?! അല്ല, ദൗർഭാഗ്യവാനായിരിക്കുമോ?!
അനേകം മതവിശ്വാസികളും ജനസമൂഹങ്ങളും മരണത്തിന് ശേഷമൊരു ജീവിതമുണ്ട് എന്ന കാര്യം അംഗീകരിക്കുന്നവരാണ്. തങ്ങളുടെ പ്രവർത്തനങ്ങളുടെ പേരിൽ വിചാരണ ചെയ്യപ്പെടുന്ന ഒരു ലോകമുണ്ടെന്നും, നന്മ ചെയ്തവർക്ക് നല്ലതും തിന്മ ചെയ്തവർക്ക് ചീത്തയും ലഭിക്കുന്ന ഒരു പരലോകമുണ്ടെന്നും അവർ വിശ്വസിക്കുന്നു. (148) ഈ പറയപ്പെട്ട -പുനരുത്ഥാനവും വിചാരണയും- മനുഷ്യരുടെ കേവല ബുദ്ധിയുടെ തേട്ടങ്ങളിൽ പെട്ടത് തന്നെയാണ്. അല്ലാഹുവിൽ നിന്ന് അവതരിപ്പിക്കപ്പെട്ട മതസംഹിതകൾ അക്കാര്യം അരക്കിട്ടുറപ്പിക്കുന്നു. മൂന്ന് അടിസ്ഥാനങ്ങൾക്ക് മേലാണ് ഈ വിശ്വാസം നിലകൊള്ളുന്നത്. (148) അൽ ജവാബുസ്സ്വഹീഹ്: 4/96.
1- അല്ലാഹുവിൻ്റെ പരിപൂർണ്ണമായ അറിവ്.
2- അല്ലാഹുവിൻ്റെ പരിപൂർണ്ണമായ ശക്തി.
3- അല്ലാഹുവിൻ്റെ പരിപൂർണ്ണമായ യുക്തി. (149) (149) ഫവാഇദ് / ഇബ്നുൽ ഖയ്യിം: 6-7.
പരലോകമുണ്ട് എന്ന് സ്ഥിരപ്പെടുത്തുന്ന മതപരവും ബുദ്ധിപരവുമായ തെളിവുകൾ അനേകമുണ്ട്. അവയിൽ ചിലത് താഴെ പറയാം.
1- ആകാശഭൂമികളുടെ സൃഷ്ടിപ്പ് മരണപ്പെട്ടവരുടെ പുനരുജ്ജീവനത്തിൻ്റെ തെളിവുകളിലൊന്നാണ്. അല്ലാഹു പറയുന്നു: "ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും അവയെ സൃഷ്ടിച്ചതുകൊണ്ട് ക്ഷീണിക്കാതിരിക്കുകയും ചെയ്ത അല്ലാഹു മരിച്ചവരെ ജീവിപ്പിക്കാൻ കഴിവുള്ളവൻ തന്നെയാണെന്ന് അവർക്ക് കണ്ടുകൂടെ? അതെ; തീർച്ചയായും അവൻ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു." (150) അല്ലാഹു പറയുന്നു: "ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവൻ അവരെപ്പോലുള്ളവരെ സൃഷ്ടിക്കാൻ കഴിവുള്ളവനല്ലേ? അതെ, അവനത്രെ സർവ്വവും സൃഷ്ടിക്കുന്നവനും എല്ലാം അറിയുന്നവനും." (151) (150) അഹ്ഖാഫ്: 33. (151) അൻആം:81.
2- മുൻമാതൃകയില്ലാതെ അല്ലാഹു പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്നത് പരലോകം ഉണ്ട് എന്നതിനുള്ള തെളിവാണ്. ഒരിക്കൽ കൂടി ഈ സൃഷ്ടിപ്പ് ആവർത്തിക്കാൻ അല്ലാഹു കഴിവുള്ളവനാണ് എന്ന് അതിൽ നിന്ന് മനസ്സിലാക്കാം. ഒരു തവണ ശൂന്യതയിൽ നിന്ന് സൃഷ്ടിച്ചവൻ രണ്ടാമതൊരിക്കൽ കൂടി സൃഷ്ടിക്കാൻ എന്തു കൊണ്ടും കഴിവുള്ളവനായിരിക്കണം. അല്ലാഹു പറയുന്നു: "അവനാകുന്നു സൃഷ്ടി ആരംഭിക്കുന്നവൻ. പിന്നെ അവൻ അത് ആവർത്തിക്കുന്നു. അത് അവനെ സംബന്ധിച്ചിടത്തോളം കൂടുതൽ എളുപ്പമുള്ളതാകുന്നു. അവനുള്ളതാകുന്നു ഏറ്റവും ഉന്നതമായ വിശേഷണങ്ങൾ." (152) അല്ലാഹു പറഞ്ഞു: "അവൻ നമ്മോട് ഒരു ഉപമ പറയുന്നു; തൻ്റെ സൃഷ്ടിപ്പിനെ കുറിച്ച് അവൻ മറന്നു കളയുകയും ചെയ്തു! അവൻ പറയുന്നു: എല്ലുകൾ ദ്രവിച്ച് പോയിരിക്കെ ആരാണ് അവയ്ക്ക് ജീവൻ നൽകുന്നത്? പറയുക: ആദ്യതവണ അവയെ ഉണ്ടാക്കിയവനാരോ അവൻ തന്നെ അവയ്ക്ക് ജീവൻ നൽകുന്നതാണ്. അവൻ എല്ലാതരം സൃഷ്ടിപ്പിനെപ്പറ്റിയും അറിവുള്ളവനത്രെ." (153) (152) റൂം:27. (153) യാസീൻ: 78-79.
3- മനുഷ്യനെ ഏറ്റവും പരിപൂർണ്ണമായ രൂപത്തിലാണ് അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്. അവൻ്റെ ശരീരാവയവങ്ങളും ശക്തിയും വിശേഷണങ്ങളും, അവൻ്റെ ശരീരത്തിലെ മാംസവും എല്ലുകളും ധമനികളും പേശികളും, ശരീരത്തിലേക്കുള്ള പ്രവേശനകവാടങ്ങളും ഉപകരണങ്ങളും വിജ്ഞാനങ്ങളും ആഗ്രഹങ്ങളും നിർമ്മിതികളുമെല്ലാം- മനുഷ്യരെ മരിച്ച അവസ്ഥയിൽ നിന്ന് പുനരുജ്ജീവിപ്പിക്കാൻ അല്ലാഹു കഴിവുള്ളവനാണെന്നതിനുള്ള ഏറ്റവും ശക്തമായ തെളിവാണ്.
4- ഇഹലോകത്ത് മരിച്ചു പോയവരെ അല്ലാഹു ജീവിപ്പിച്ച സംഭവങ്ങൾ സ്ഥിരപ്പെട്ടിട്ടുണ്ട് എന്നത് പരലോകത്ത് മരിച്ചവരെ ഉയിർത്തെഴുന്നേൽപ്പിക്കാൻ അല്ലാഹുവിന് സാധിക്കും എന്നതിൻ്റെ തെളിവാണ്. അല്ലാഹു അവൻ്റെ ദൂതന്മാർക്ക് മേൽ അവതരിപ്പിച്ച വേദഗ്രന്ഥങ്ങളിൽ അത്തരം ചരിത്രങ്ങൾ വിവരിക്കപ്പെട്ടിട്ടുണ്ട്. ഇബ്രാഹീം നബി (عليه السلام) യുടെയും, ഈസാ നബി (عليه السلام) യുടെയും കൈകളിലൂടെ മരിച്ചവർ വീണ്ടും ജീവിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നത് ഉദാഹരണങ്ങൾ മാത്രം. മറ്റനേകം സംഭവങ്ങൾ വേറെയുമുണ്ട്.
5- മരിച്ചവരെ പരലോകത്ത് ഉയിർത്തെഴുന്നേൽപ്പിക്കുകയും അവരെ ഒരുമിച്ചു കൂട്ടുകയും ചെയ്യുക എന്നതിന് സമാനമായ സംഭവങ്ങൾ ഭൂമിയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്. അവ മരണപ്പെട്ടവരെ ജീവിപ്പിക്കാൻ അല്ലാഹു കഴിവുള്ളവനാണ് എന്നതിനുള്ള തെളിവ് കൂടിയാണ്. അതിൽ പെട്ട ചിലത് താഴെ പറയാം:
A - അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത് ഒരു ബീജകണത്തിൽ നിന്നാണ്. മനുഷ്യൻ്റെ ശരീരത്തിൽ പലയിടത്തായി പരന്നു കിടന്നിരുന്നതായിരുന്നു അത്. അതു കൊണ്ടാണ് ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ ശരീരമാസകലം അതിൻ്റെ ആസ്വാദനം അനുഭവപ്പെടുന്നത്. ശരീരത്തിൻ്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്ന് ഒരുമിച്ചു കൂട്ടപ്പെട്ട ഈ ബീജകണത്തെ അല്ലാഹു ഗർഭപാത്രത്തിലേക്ക് കൊണ്ടുവരികയും, അതിൽ നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും ചെയ്യുന്നു. ചിതറിക്കിടന്നിരുന്ന അവസ്ഥയിൽ നിന്ന് ബീജകണത്തെ അല്ലാഹു ഒരുമിച്ചു കൂട്ടുകയും, അതിൽ നിന്ന് ഒരു വ്യക്തിയെ അല്ലാഹു രൂപപ്പെടുത്തുകയും ചെയ്തുവെങ്കിൽ... മരണശേഷം മനുഷ്യൻ വ്യത്യസ്ത കഷണങ്ങളായി മാറിയാൽ അവയെ ഒരുമിച്ചു കൂട്ടുന്നത് അല്ലാഹുവിന് അസാധ്യമാകുന്നത് എങ്ങനെ?! അല്ലാഹു പറയുന്നു: "അപ്പോൾ നിങ്ങൾ സ്രവിക്കുന്ന ശുക്ലത്തെപ്പറ്റി നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളാണോ അതിനെ സൃഷ്ടിക്കുന്നത്? അതല്ല നാമാണോ സ്രഷ്ടാവ്?!" (154) (154) വാഖിഅഃ: 58.
B - വ്യത്യസ്തങ്ങളായ രൂപത്തിൽ കാണപ്പെടുന്ന വിത്തുകൾ; അവ ഭൂമിയിൽ പതിക്കുകയും, അവയുടെ മേൽ വെള്ളവും മണ്ണും മൂടുകയും ചെയ്താൽ അവ നശിച്ചു പോകുന്നില്ല. കേവല ബുദ്ധി പ്രകാരമാണെങ്കിൽ അത് മണ്ണോടു ചേരുകയും നശിക്കുകയുമാണ് വേണ്ടത്; കാരണം മണ്ണും വെള്ളവും ഒരു പോലെ വസ്തുക്കൾ ചീയാൻ വഴിയൊരുക്കുന്നതാണ്. അപ്പോൾ അവ രണ്ടും ഒരുമിച്ചാൽ അതെന്തു കൊണ്ടും വേഗത്തിൽ സംഭവിക്കേണ്ടതാണ്! എന്നാൽ വിത്ത് മണ്ണിനടിയിൽ സുരക്ഷിതമായി നിലകൊള്ളുകയും, വെള്ളം അധികമായി ലഭിക്കുന്നതനുസരിച്ച് ആ വിത്ത് പിളരുകയും, അതിൽ നിന്ന് ചെടിയുടെ മുള പൊട്ടുകയും ചെയ്യുന്നു. ഈയൊരു സംഭവം മാത്രം അല്ലാഹുവിൻ്റെ പരിപൂർണ്ണമായ ബുദ്ധിയും, അവൻ്റെ വിശാലമായ യുക്തിയും നിന്നെ ബോധ്യപ്പെടുത്തുന്നില്ലേ?! മഹായുക്തിയുള്ളവനും എല്ലാം കഴിയുന്നവനുമായ ഈ സ്രഷ്ടാവിന് ചിതറിപ്പോയ ഭാഗങ്ങൾ ഒരുമിച്ചു കൂട്ടുകയും, അവയവങ്ങൾ വീണ്ടും ചേർത്തു വെക്കുകയും ചെയ്യുക എന്നത് അസാധ്യമാവുകയോ?! അല്ലാഹു പറയുന്നു: "എന്നാൽ നിങ്ങൾ കൃഷി ചെയ്യുന്നതിനെ പറ്റി നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് മുളപ്പിച്ചു വളർത്തുന്നത്. അതല്ല നാമാണോ, അത് മുളപ്പിച്ച് വളർത്തുന്നവൻ?" (155) സമാനമായ മറ്റൊരു ആയത് കൂടി വായിക്കുക: "ഭൂമി വരണ്ടു നിർജീവമായി കിടക്കുന്നതായി നിനക്ക് കാണാം. എന്നിട്ട് അതിന്മേൽ നാം വെള്ളം ചൊരിഞ്ഞാൽ അത് ഇളകുകയും വികസിക്കുകയും, കൗതുകമുള്ള എല്ലാതരം ചെടികളേയും അത് മുളപ്പിക്കുകയും ചെയ്യുന്നു." (156) (155) വാഖിഅഃ: 63,64. (156) ഹജ്ജ്:5.
6- സർവ്വജ്ഞനും അങ്ങേയറ്റം യുക്തിമാനുമായ സ്രഷ്ടാവ് എന്തെങ്കിലുമൊന്ന് വെറുതെ സൃഷ്ടിക്കുക എന്നത് ഒരിക്കലും ഉണ്ടാവുകയില്ല. തൻ്റെ സൃഷ്ടികളെ ഒരു ലക്ഷ്യവുമില്ലാതെ വെറുതെ വിടുക എന്നതും അവനിൽ നിന്ന് സംഭവിക്കുകയില്ല. അല്ലാഹു പറയുന്നു: "ആകാശവും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം നിരർത്ഥകമായി സൃഷ്ടിച്ചതല്ല. സത്യനിഷേധികളുടെ ധാരണയത്രെ അത്. ആകയാൽ സത്യനിഷേധികൾക്ക് നരകശിക്ഷയാൽ മഹാനാശം!" (157) മറിച്ച് അല്ലാഹു അവൻ്റെ സൃഷ്ടികളെ മഹത്തരമായ ഒരു ലക്ഷ്യത്തോടെയും, ഉദാത്തമായ ഒരു ഉദ്ദേശത്തോടെയുമാണ് സൃഷ്ടിച്ചിട്ടുള്ളത്. അല്ലാഹു പറയുന്നു: ''ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കാൻ വേണ്ടിയല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല.'' (158) അതീവയുക്തിമാനും സർവ്വരുടെയും സ്രഷ്ടാവുമായ അല്ലാഹുവിങ്കൽ മനുഷ്യരെല്ലാം -അവനെ അനുസരിക്കുന്നവരും ധിക്കരിക്കുന്നവരും- ഒരു പോലെയാവുക എന്നത് ഒരിക്കലും അനുയോജ്യമല്ല. അല്ലാഹു പറയുന്നു: "അതല്ല, വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരെ ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നവരെ പോലെ നാം ആക്കുമോ? അതല്ല, ധർമ്മനിഷ്ഠ പാലിക്കുന്നവരെ ദുഷ്ടന്മാരെ പോലെ നാം ആക്കുമോ?" (159) ഇതു കൊണ്ടെല്ലാം തന്നെ മനുഷ്യരെ അന്ത്യനാളിൽ ഉയിർത്തെഴുന്നേൽപ്പിക്കുകയും, ഓരോരുത്തർക്കും അവരവരുടെ പ്രവർത്തനങ്ങൾക്ക് തക്കപ്രതിഫലം നൽകുകയും, സൽകർമ്മികൾക്ക് സ്വർഗവും ദുഷ്കർമ്മികൾക്ക് നരകവും നൽകുകയും ചെയ്യുക എന്നത് അല്ലാഹുവിൻ്റെ യുക്തിയുടെ പൂർണ്ണതയുടെയും അവൻ്റെ മഹത്തരമായ ആധിപത്യത്തിൻ്റെയും ഭാഗമാണ്. അല്ലാഹു പറയുന്നു: "അവങ്കലേക്കാണ് നിങ്ങളുടെയെല്ലാം മടക്കം. അല്ലാഹുവിൻ്റെ സത്യവാഗ്ദാനമത്രെ അത്. തീർച്ചയായും അവൻ സൃഷ്ടി ആരംഭിക്കുന്നു; പിന്നീട് അത് ആവർത്തിക്കുകയും ചെയ്യുന്നു. (അല്ലാഹുവിലും അവൻ്റെ റസൂലിലും അന്ത്യനാളിലും) വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് നീതിപൂർവ്വം പ്രതിഫലം നൽകുവാൻ വേണ്ടിയാകുന്നു അത്. എന്നാൽ (അല്ലാഹുവിനെയും അവൻ്റെ ദൂതനെയും അന്ത്യനാളിനെയും) നിഷേധിച്ചതാരോ അവർക്ക് ചുട്ടുതിളയ്ക്കുന്ന പാനീയവും വേദനയേറിയ ശിക്ഷയും ഉണ്ടായിരിക്കും." (160) (160) യൂനുസ്: 4. പരിശോധിക്കുക: ഫവാഇദ് / ഇബ്നുൽ ഖയ്യിം: 6-9, തഫ്സീറുൽ കബീർ / റാസീ: 2/113-116. (157) സ്വാദ്: 27. (158) ദാരിയാത്: 56. (159) സ്വാദ്: 28.
പുനരുത്ഥാനവും മരണത്തിന് ശേഷമുള്ള ഉയിർത്തെഴുന്നേൽപ്പും പരലോകവുമെല്ലാം അവയിൽ വിശ്വസിക്കുന്ന മനുഷ്യരിൽ ചെലുത്തുന്ന -വ്യക്തിപരവും സാമൂഹികവുമായ- അനേകം സ്വാധീനങ്ങളുണ്ട്. അവയിൽ ചിലത് താഴെ പറയാം:
1- പരലോകത്ത് ലഭിക്കുന്ന പ്രതിഫലം ആഗ്രഹിച്ചു കൊണ്ട് അല്ലാഹുവിനെ അനുസരിക്കാനും, പരലോക ശിക്ഷയെ ഭയന്നു കൊണ്ട് അല്ലാഹുവിനെ ധിക്കരിക്കുന്നത് ഉപേക്ഷിക്കാനും ഈ വിശ്വാസം മനുഷ്യനെ പ്രേരിപ്പിക്കുന്നു.
2- അന്ത്യനാളിലുള്ള വിശ്വാസം ഇഹലോക ജീവിതത്തിൽ മനുഷ്യൻ നേരിടുന്ന ഓരോ നഷ്ടങ്ങളിലും അവന് ആശ്വാസം നൽകുന്നു. കാരണം പരലോകത്ത് ഇതിനേക്കാൾ മഹത്തരമായ സുഖാനുഗ്രഹങ്ങളും പ്രതിഫലങ്ങളും അവൻ പ്രതീക്ഷിക്കുന്നുണ്ട്.
3- മരണശേഷം മനുഷ്യൻ ചെന്നെത്തുന്നത് എവിടെയായിരിക്കുമെന്ന് അന്ത്യനാളിലുള്ള വിശ്വാസം അവനെ പഠിപ്പിക്കുന്നു. തൻ്റെ പ്രവർത്തനങ്ങളുടെ പ്രതിഫലം താൻ അനുഭവിക്കാനിരിക്കുന്നുണ്ടെന്നും, നന്മ ചെയ്താൽ നല്ല പ്രതിഫലവും, തിന്മ ചെയ്താൽ മോശമായതും നേരിടേണ്ടി വരുമെന്നും അവനെ അത് ബോധ്യപ്പെടുത്തുന്നു. പരലോകത്ത് തൻ്റെ പ്രവർത്തനങ്ങൾ വിചാരണ ചെയ്യപ്പെടുന്നതിനായി താൻ നിർത്തപ്പെടുന്നതാണ് എന്നും, തന്നോട് അതിക്രമം പ്രവർത്തിച്ചവരിൽ നിന്ന് തനിക്ക് നീതി ലഭിക്കുന്നതാണെന്നും, താൻ ആരോടെങ്കിലും അതിക്രമമോ അനീതിയോ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അവരുടെ അവകാശങ്ങൾ തിരികെ നൽകപ്പെടുന്നതാണെന്നും ഈ വിശ്വാസം അവനെ പഠിപ്പിക്കുന്നു.
4- മറ്റുള്ളവരോട് അതിക്രമം ചെയ്യുന്നതിൽ നിന്നും, അവരുടെ അവകാശങ്ങൾ ഹനിക്കുന്നതിൽ നിന്നും മനുഷ്യരെ ഭയപ്പെടുത്തി നിർത്തുന്ന കാര്യങ്ങളിലൊന്നാണ് അന്ത്യനാളിലുള്ള വിശ്വാസം. മനുഷ്യരെല്ലാം പരലോകത്തിൽ യഥാവിധി വിശ്വസിക്കുന്നവരായിരുന്നു എങ്കിൽ അവർ പരസ്പരമുള്ള അതിക്രമങ്ങളിൽ നിന്ന് സുരക്ഷിതരാവുമായിരുന്നു. അതോടൊപ്പം അവരുടെയെല്ലാം അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും ചെയ്യുമായിരുന്നു.
5- ഇഹലോകത്തുള്ള തൻ്റെ ഈ കാലഘട്ടം ജീവിതത്തിൻ്റെ വ്യത്യസ്ത ഘട്ടങ്ങളിൽ ഒന്ന് മാത്രമാണെന്നും, അതു മാത്രമല്ല ജീവിതമെന്നും അന്ത്യനാളിലുള്ള വിശ്വാസം മനുഷ്യനെ ഓർമ്മപ്പെടുത്തുന്നു.
അമേരിക്കയിലെ ക്രൈസ്തവ വിശ്വാസികളിൽ ഒരാളായിരുന്ന വിൻബർട്ടിൻ്റെ വാക്കുകൾ ഈ വിഷയത്തിൻ്റെ പരിസമാപ്തിയെന്നോണം നൽകുന്നത് ഉചിതമായിരിക്കും. ക്രിസ്ത്യൻ പള്ളികളിൽ ജോലിയെടുത്തിരുന്ന അദ്ദേഹം പിന്നീട് ഇസ്ലാം സ്വീകരിക്കുകയും, പരലോക വിശ്വാസത്തിൻ്റെ ഫലമെന്താണെന്ന് തിരിച്ചറിയുകയും ചെയ്ത വ്യക്തിയാണ്. അദ്ദേഹം പറയുന്നു: "എൻ്റെ ജീവിതത്തിൽ എൻ്റെ മനസ്സിനെ എപ്പോഴും മഥിച്ചു കൊണ്ടിരുന്ന നാല് ചോദ്യങ്ങൾക്കുള്ള ഉത്തരം എനിക്കിപ്പോൾ അറിയാം. 'ഞാനാരാണ്?', 'എന്താണ് എൻ്റെ ലക്ഷ്യം?!', 'എന്തിനാണ് ഞാൻ ഭൂമിയിൽ ജനിച്ചത്?', 'എവിടെയാണ് എൻ്റെ യാത്രയുടെ അവസാനം?'; ഇതായിരുന്നു ആ നാല് ചോദ്യങ്ങൾ." (161) (161) മജല്ലതുദ്ദഅ്വതിസ്സഊദിയ്യഃ: ലക്കം 1722, 19/9/1420. പേ: 37.
നബിമാരുടെ പ്രബോധനത്തിൻറെ അടിസ്ഥാനങ്ങൾ.
എല്ലാ നബിമാരും റസൂലുകളും ഒരു പോലെ ക്ഷണിച്ച ചില പൊതു അടിസ്ഥാനങ്ങളുണ്ട്. (162) അല്ലാഹുവിൽ വിശ്വസിക്കുക, അവൻ്റെ മലക്കുകളിലും വേദഗ്രന്ഥങ്ങളിലും ദൂതന്മാരിലും അന്ത്യനാളിലും വിശ്വസിക്കുക, നന്മയും തിന്മയുമായ എല്ലാം അല്ലാഹുവിൻ്റെ വിധിനിർണ്ണയമനുസരിച്ചാണ് എന്ന് വിശ്വസിക്കുക തുടങ്ങിയവ ഉദാഹരണങ്ങൾ. അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ, അവനിൽ ഒരാളെയും പങ്കുചേർക്കരുത് എന്ന കൽപ്പനയും എല്ലാ നബിമാരും നൽകിയിട്ടുണ്ട്. അല്ലാഹുവിൻ്റെ മാർഗം പിൻപറ്റുകയും, അതല്ലാത്ത വിവിധങ്ങളായ മാർഗങ്ങൾ സ്വീകരിക്കരുതെന്നും എല്ലാ നബിമാരും പറഞ്ഞിട്ടുമുണ്ട്. അതോടൊപ്പം നാല് പൊതുതിന്മകളിൽ നിന്നും അവരെല്ലാം താക്കീത് നൽകിയിട്ടുമുണ്ട്. മ്ലേഛവൃത്തികൾ -രഹസ്യമായതും പരസ്യമായതും-, സ്വന്തത്തോടുള്ള തിന്മകൾ, അന്യായമായി മറ്റുള്ളവരെ ഉപദ്രവിക്കുക, അല്ലാഹുവിൽ പങ്കുചേർത്തു കൊണ്ട് വിഗ്രഹങ്ങളെ ആരാധിക്കുക എന്നിവയാണവ. അതോടൊപ്പം അല്ലാഹുവിന് ഒരു സന്താനമോ പങ്കാളിയോ തുല്ല്യനോ സമനോ ഇല്ലെന്ന അടിസ്ഥാനവിശ്വാസവും എല്ലാ നബിമാരുടെയും അദ്ധ്യാപനങ്ങളിൽ ഉൾക്കൊണ്ടിരുന്നു. അല്ലാഹുവിൻ്റെ പേരിൽ സത്യമല്ലാതെ മറ്റൊന്നും പറഞ്ഞു കൂടെന്നും, സ്വന്തം കുട്ടികളെ കൊല്ലരുതെന്നും, അന്യായമായി മറ്റൊരാളെ വധിക്കരുതെന്നും അവരെല്ലാം പഠിപ്പിച്ചിട്ടുണ്ട്. പലിശ വാങ്ങുന്നതും, അനാഥൻ്റെ സമ്പത്ത് ഭക്ഷിക്കുന്നതും അവരെല്ലാം വിലക്കിയിട്ടുണ്ട്. കരാർ പാലനവും, അളവും തൂക്കവും തികച്ചു നൽകുന്നതും, മാതാപിതാക്കളോട് നന്മയിൽ വർത്തിക്കുന്നതും, ജനങ്ങൾക്കിടയിൽ നീതി പാലിക്കുന്നതും, വാക്കിലും പ്രവർത്തിയിലും സത്യസന്ധത കാത്തു സൂക്ഷിക്കുന്നതും എല്ലാ നബിമാരുടെയും ഉപദേശങ്ങളിൽ പെട്ടതാണ്. അഹങ്കാരവും ധൂർത്തും, ജനങ്ങളുടെ സമ്പത്ത് അന്യായമായി ഭക്ഷിക്കുന്നതും അവരെല്ലാം ഒരു പോലെ നിരോധിച്ചിട്ടുണ്ട്. (162) ഈ അടിസ്ഥാനപാഠങ്ങളിലേക്ക് സൂചന നൽകുന്ന ആയത്തുകൾ സൂറ. ബഖറ: 285-286, സൂറ. അൻആം: 151-153, സൂറ. അഅ്റാഫ്: 33, സൂറ. ഇസ്റാഅ്: 23,37 എന്നിവിടങ്ങളിൽ കാണാം.
ഇബ്നുൽ ഖയ്യിം (رحمه الله) പറഞ്ഞു: "(അല്ലാഹുവിൽ നിന്ന് അവതരിപ്പിക്കപ്പെട്ട) മതനിയമങ്ങളെല്ലാം അവയുടെ അടിത്തറകളിൽ ഒരുമിക്കുന്നുണ്ട്. അവയുടെ നന്മയും മനോഹാരിതയും മനുഷ്യ ബുദ്ധിക്ക് ബോധ്യമുള്ളതുമാണ്. അല്ലാഹുവിൻ്റെ നിയമങ്ങൾ അവതരിപ്പിക്കപ്പെട്ട ഈ രൂപത്തിൽ നിന്ന് വേറിട്ട രൂപത്തിലായിരുന്നു എങ്കിൽ അതിൽ യുക്തിയോ നന്മയോ കാരുണ്യമോ കണ്ടെത്താൻ കഴിയില്ലായിരുന്നു. യഥാർത്ഥത്തിൽ, ഇവക്ക് വിരുദ്ധമായ മതനിയമങ്ങളിൽ ഈ പറഞ്ഞ ഗുണങ്ങൾ കണ്ടെത്തുക എന്നത് അസാധ്യമാണ്." "സത്യം അവരുടെ തന്നിഷ്ടങ്ങളെ പിൻപറ്റിയിരുന്നെങ്കിൽ ആകാശങ്ങളും ഭൂമിയും അവയിലുള്ളവരുമെല്ലാം കുഴപ്പത്തിലാകുമായിരുന്നു." (164) ഏറ്റവും യുക്തിമാനായ അല്ലാഹുവിൻ്റെ മതത്തെയും അതിലെ നിയമങ്ങളെയും എങ്ങനെയാണ് ബുദ്ധിയുള്ള ഒരാൾക്ക് അതിനു വിപരീതം പറഞ്ഞുകൊണ്ട് തള്ളിക്കളയാൻ സാധിക്കുക?! (165) (163) മുഹമ്മദ് ബ്നു അബീ ബക്ർ ബ്നു അയ്യൂബ് അസ്സർഈ. ഹി 691 ൽ ജനനം. 751 ൽ മരണം. ഇസ്ലാമിക പണ്ഡിതന്മാരിൽ പ്രസിദ്ധനായ ഇബ്നുൽ ഖയ്യിമിന് അനേകം ഗ്രന്ഥങ്ങളുണ്ട്. (164) മുഅ്മിനൂൻ:71. (165) മിഫ്താഹു ദാരിസ്സആദഃ: 2/383. അൽ ജവാബുസ്സ്വഹീഹ് / ഇബ്നു തൈമിയ്യഃ: 4/322, ലവാമിഉൽ അൻവാർ / സഫാരീനീ: 2/263.
ഇതു കൊണ്ട് തന്നെ എല്ലാ നബിമാരുടെയും ദീൻ -മതം- ഒന്നായിരുന്നു. അല്ലാഹു പറയുന്നു: ഹേ; ദൂതന്മാരേ, വിശിഷ്ടവസ്തുക്കളിൽ നിന്ന് നിങ്ങൾ ഭക്ഷിക്കുകയും, സൽകർമ്മം പ്രവർത്തിക്കുകയും ചെയ്യുവിൻ. തീർച്ചയായും ഞാൻ നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി നന്നായി അറിയുന്നവനാകുന്നു. തീർച്ചയായും ഇതാണ് നിങ്ങളുടെ മതം. ഏക മതം. ഞാനാണ് നിങ്ങളുടെ രക്ഷിതാവ്. അതിനാൽ നിങ്ങൾ എന്നെ സൂക്ഷിച്ചു ജീവിക്കുവിൻ. അല്ലാഹു പറയുന്നു: "നൂഹിനോട് കല്പിച്ചതും നിനക്ക് നാം ബോധനം നല്കിയതും ഇബ്രാഹീം, മൂസാ, ഈസാ എന്നിവരോട് നാം കല്പിച്ചതുമായ കാര്യം - നിങ്ങൾ മതത്തെ നേരാംവണ്ണം നിലനിർത്തുക, അതിൽ നിങ്ങൾ ഭിന്നിക്കാതിരിക്കുക." (167) (166) മുഅ്മിനൂൻ: 51-52. (167) ശൂറാ: 13.
മതം എന്നത് കൊണ്ടുള്ള ഉദ്ദേശം തന്നെ മനുഷ്യർ അവർ സൃഷ്ടിക്കപ്പെട്ടതിന് പിന്നിലുള്ള ലക്ഷ്യം പൂർത്തീകരിക്കുക എന്നതാണ്. അവരുടെ രക്ഷിതാവായ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനിൽ ഒരാളെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക എന്നതാണ് ആ ലക്ഷ്യം. (168) ഇതിനായി അല്ലാഹു മനുഷ്യരുടെ മേൽ ചില ബാധ്യതകളും, നിർബന്ധ കർമ്മങ്ങളും നിശ്ചയിച്ചു നൽകുന്നു. അവരുടെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ സഹായകമായ വഴികൾ അവർക്ക് ഒരുക്കി നൽകുന്നു. ഇതിലൂടെ അല്ലാഹുവിൻ്റെ തൃപ്തി അവർക്ക് നേടിയെടുക്കാൻ കഴിയുന്നു. മനുഷ്യനെ തകർത്തു തരിപ്പണമാക്കുന്ന മറ്റു സിദ്ധാന്തങ്ങളിൽ നിന്ന് വ്യത്യസ്തമായി, അല്ലാഹുവിൻ്റെ മതനിയമ നിർദേശങ്ങൾ ഇരു ലോകങ്ങളിലെയും സൗഭാഗ്യം അവന് നേടിക്കൊടുക്കുന്നു. മനുഷ്യൻ്റെ പ്രകൃതവും അവൻ്റെ ആത്മാവും ചുറ്റുപാടുള്ള പ്രപഞ്ചവും തമ്മിലുള്ള നിരന്തരപോരാട്ടത്തിൽ ചെന്നവസാനിക്കുന്ന തരത്തിൽ മതവും ഭൗതിക ജീവിതവും വേറിട്ട ദിശകളിൽ സഞ്ചരിക്കുന്ന സ്ഥിതിവിശേഷം അല്ലാഹുവിൻ്റെ മതത്തിലില്ല. (168) മജ്മൂഉ ഫതാവാ ഇബ്നി തൈമിയ്യഃ: 2/6.
മനുഷ്യ സമൂഹം വിശ്വസിച്ചിരിക്കേണ്ട അടിസ്ഥാന വിശ്വാസ പാഠങ്ങൾ പഠിപ്പിക്കുകയും, അവരെല്ലാം തങ്ങളുടെ ജീവിതത്തിൽ പാലിച്ചിരിക്കേണ്ട മതനിയമങ്ങൾ അറിയിക്കുകയും ചെയ്യുന്ന അല്ലാഹുവിൻ്റെ മതത്തിലേക്ക് തന്നെയാണ് എല്ലാ നബിമാരും ക്ഷണിച്ചിട്ടുള്ളത്. തൗറാതിൻ്റെ കാര്യം നോക്കൂ; വിശ്വാസവും മതനിയമങ്ങളുമാണ് അതിലുള്ളത്. തൗറാതിൻ്റെ വക്താക്കളായ യഹൂദരാകട്ടെ, അതിലെ വിധി സ്വീകരിക്കാൻ കൽപ്പിക്കപ്പെട്ടവരുമായിരുന്നു. അല്ലാഹു പറയുന്നു: "തീർച്ചയായും നാം തന്നെയാണ് തൗറാത്ത് അവതരിപ്പിച്ചത്. അതിൽ മാർഗദർശനവും പ്രകാശവുമുണ്ട്. (അല്ലാഹുവിന്) കീഴ്പെട്ട പ്രവാചകന്മാർ യഹൂദമതക്കാർക്ക് അതിനനുസരിച്ച് വിധികല്പിച്ച് പോന്നു. പുണ്യവാന്മാരും പണ്ഡിതന്മാരും (അതേ പ്രകാരം തന്നെ വിധികല്പിച്ചിരുന്നു.)" (169) പിന്നീട് ഈസാ (عليه السلام) നിയോഗിക്കപ്പെട്ടു; അദ്ദേഹത്തോടൊപ്പം ഇഞ്ചീൽ അവതരിപ്പിക്കപ്പെട്ടു. അതിൽ സന്മാർഗവും പ്രകാശവുമുണ്ട്. മുൻപ് വന്ന തൗറാത്തിനെ സത്യപ്പെടുത്തുന്ന ഗ്രന്ഥമായിരുന്നു അത്. അല്ലാഹു പറയുന്നു: "അവരെ (ആ പ്രവാചകന്മാരെ) ത്തുടർന്ന് അവരുടെ കാല്പാടുകളിലായിക്കൊണ്ട് മർയമിൻ്റെ മകൻ ഈസായെ തൻ്റെ മുമ്പിലുള്ള തൗറാത്തിനെ ശരിവെക്കുന്നവനായിക്കൊണ്ട് നാം നിയോഗിച്ചു. സന്മാർഗനിർദേശവും, സത്യപ്രകാശവും അടങ്ങിയ ഇഞ്ചീലും അദ്ദേഹത്തിന് നാം നൽകി." (170) പിന്നീട് മുഹമ്മദ് നബി (ﷺ) അവസാനത്തെ മതനിയമങ്ങളും, പരിപൂർണ്ണമായ മതവുമായി നിയോഗിക്കപ്പെട്ടു. മുൻപ് വന്ന മതങ്ങളിലെ നിയമങ്ങളെ സംരക്ഷിക്കുന്നതും, അവയെ സത്യപ്പെടുത്തുന്നതുമായിരുന്നു അവിടുത്തെ ആദർശം. അല്ലാഹു പറയുന്നു: "(നബിയേ,) നിനക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നിരിക്കുന്നു. അതിൻ്റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തുരക്ഷിക്കുന്നതുമത്രെ അത്. അതിനാൽ നീ അവർക്കിടയിൽ നാം അവതരിപ്പിച്ച് തന്നതനുസരിച്ച് വിധികല്പിക്കുക. നിനക്ക് വന്നുകിട്ടിയ സത്യത്തെ വിട്ട് നീ അവരുടെ തന്നിഷ്ടങ്ങളെ പിൻപറ്റിപോകരുത്." (171) മുൻഗാമികളായ നബിമാരും റസൂലുകളും വിശ്വസിച്ചത് പോലെ തന്നെയാണ് മുഹമ്മദ് നബി (ﷺ) യും അവിടുത്തെ അനുയായികളും വിശ്വസിച്ചിട്ടുള്ളത് എന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു പറയുന്നു: "തൻ്റെ റബ്ബിൽ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതിൽ റസൂൽ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടർന്ന്) സത്യവിശ്വാസികളും (അതിൽ വിശ്വസിച്ചിരിക്കുന്നു). അവരെല്ലാം അല്ലാഹുവിലും, അവൻ്റെ മലക്കുകളിലും അവൻ്റെ വേദഗ്രന്ഥങ്ങളിലും, അവൻ്റെ ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. അവൻ്റെ ദൂതന്മാരിൽ ആർക്കുമിടയിൽ ഒരു വിവേചനവും ഞങ്ങൾ കല്പിക്കുന്നില്ല. (എന്നതാണ് അവരുടെ നിലപാട്.) അവർ പറയുകയും ചെയ്തു: ഞങ്ങളിതാ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ റബ്ബേ! ഞങ്ങൾ നിന്നോട് പൊറുക്കൽ ചോദിക്കുന്നു. നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം." (172) (169) മാഇദഃ:44. (170) മാഇദഃ: 46. (171) മാഇദഃ:48. (172) ബഖറ:285.
എന്നെന്നും നിലനിൽക്കുന്ന സന്ദേശം (173) വിശദമായ വായനക്ക് പരിശോധിക്കുക: റഹീഖുൽ മഖ്തൂം / സ്വഫിയ്യു റഹ്മാൻ അൽ മുബാറക്ഫൂരീ.
വ്യത്യസ്ത മതങ്ങളെ കുറിച്ച് നാം മുൻപ് വിവരിക്കുകയുണ്ടായി. യഹൂദ മതവും, ക്രൈസ്തവ മതവും, മജൂസീ മതവും, സൊറോയാസ്റ്റ്രനിസവും, വ്യത്യസ്ത രൂപങ്ങളിലുള്ള വിഗ്രഹാരാധനയുടെ ആദർശങ്ങളും വിവരിച്ചതിൽ നിന്ന് ആറാം നൂറ്റാണ്ടിലെ-മനുഷ്യ സമൂഹത്തിൻ്റെ സ്ഥിതി എന്തായിരുന്നു എന്ന് നാം മനസ്സിലാക്കി. മനുഷ്യൻ്റെ മതവിശ്വാസം തകർന്നു കഴിഞ്ഞാൽ അവൻ്റെ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ മേഖലകളെല്ലാം തകർന്നു തരിപ്പണമാകും... ഇതു കൊണ്ട് തന്നെ അക്കാലഘട്ടങ്ങളിൽ രക്തരൂക്ഷിതമായ യുദ്ധങ്ങൾ വ്യാപകമാവുകയും, സ്വേഛാധിപതികൾ പ്രത്യക്ഷപ്പെടുകയും ചെയ്തു. മനുഷ്യ സമൂഹം ഒന്നടങ്കം കട്ടപിടിച്ച ഇരുളിൽ കഴിഞ്ഞു കൂടിയ പ്രസ്തുത കാലഘട്ടം മനുഷ്യരുടെ ഹൃദയങ്ങളെ നിഷേധത്തിൻ്റെയും അജ്ഞതയുടെയും ഇരുട്ടുകളിൽ മുക്കുകയും ചെയ്തു. അങ്ങനെ സ്വഭാവ സംസ്കാരങ്ങളെല്ലാം മലിനപ്പെടുകയും, മനുഷ്യരുടെ അഭിമാനം പിച്ചിച്ചീന്തപ്പെടുകയും, അവൻ്റെ അവകാശങ്ങൾ ഹനിക്കപ്പെടുകയും ചെയ്തു കൊണ്ടിരുന്നു. കടലിലും കരയിലും കുഴപ്പങ്ങൾ പ്രകടമായ ആ കാലയളവിനെ കുറിച്ച് ചിന്തിച്ചാൽ മനുഷ്യ സമൂഹം അതിൻ്റെ മരണക്കിടക്കയിൽ പ്രവേശിച്ചിരിക്കുന്നു എന്നാണ് നമുക്ക് അനുഭവപ്പെടുക. പ്രവാചകത്വത്തിൻ്റെ പ്രകാശവും സന്മാർഗത്തിൻ്റെ വെളിച്ചവും വഹിക്കുന്ന, മനുഷ്യ സമൂഹത്തിന് അവരുടെ വഴി തെളിച്ചു നൽകുകയും അവരെ നേർവഴിയിലേക്ക് നയിക്കുകയും ചെയ്യുന്ന മഹാനായ ഒരു നബിയിലൂടെ അല്ലാഹു ഈ തകർച്ചയെ പിടിച്ചു നിർത്തിയില്ലായിരുന്നെങ്കിൽ മനുഷ്യകുലം തന്നെ അതോടെ അവസാനിച്ചു പോകുമായിരുന്നു. (174) നിലവിലുള്ള മതങ്ങളെ കുറിച്ച് വിവരിക്കുന്ന ഈ ഗ്രന്ഥത്തിലെ ഭാഗങ്ങൾ വായിക്കുക: പേ 54.
ഈ കാലഘട്ടത്തിലാണ് അല്ലാഹു ശാശ്വതമായ പ്രവാചകത്വത്തിൻ്റെ പ്രകാശം മക്കയിൽ ഉദിച്ചുയരാൻ നിശ്ചയിച്ചത്. അല്ലാഹുവിനെ ആരാധിക്കുന്നതിനായി പടുത്തുയർത്തപ്പെട്ട മഹത്തരമായ ഭവനം -കഅ്ബ- നിലകൊള്ളുന്നതും ആ നാട്ടിലാണ്. ബഹുദൈവാരാധനയും, അജ്ഞതയും അനീതിയും അതിക്രമങ്ങളും നിറഞ്ഞു നിന്ന മറ്റു സമൂഹങ്ങളെ പോലെ തന്നെയായിരുന്നു അറബികളുടെയും സ്ഥിതി. എന്നാൽ മറ്റു ജനങ്ങളിൽ നിന്ന് മക്കയിലെ സാമൂഹിക പരിസരത്തെ വേറിട്ടു നിർത്തുന്ന ചില ഘടകങ്ങളുണ്ട്. അവയിൽ ചിലത് താഴെ പറയാം:
1- ഗ്രീക്ക് റോമൻ ഫിലോസഫിയുടെയോ, ഇന്ത്യൻ തത്വശാസ്ത്രങ്ങളുടെയോ സ്വാധീനമേറ്റിട്ടില്ലാത്ത ശുദ്ധമായ സാമൂഹിക പരിസരമായിരുന്നു അറബികളുടേത്. ശക്തമായ ഭാഷാപാടവവും, കൂർമ്മശക്തിയുള്ള ബുദ്ധിയും, വൈവിധ്യമാർന്ന പ്രകൃതവുമുള്ളവരായിരുന്നു അവർ.
2- ലോകത്തിൻ്റെ ഹൃദയമെന്ന് വിശേഷിപ്പിക്കാവുന്ന നാടാണ് മക്ക. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിവയുടെയെല്ലാം മദ്ധ്യത്തിലാണ് മക്ക നിലകൊള്ളുന്നത്. ചെറിയ കാലഘട്ടം കൊണ്ട് ഇസ്ലാമിൻ്റെ ശാശ്വതമായ ഈ സന്ദേശം ലോകത്തിൻ്റെ നാനാദിക്കുകളിലേക്കും എത്താൻ ഭൂപ്രകൃതിയുടെ ഈ സവിശേഷതയും കാരണമായിട്ടുണ്ട്.
3- മക്ക നിർഭയത്വമുള്ള നാടാണ്. അബ്രഹ എന്ന ക്രൈസ്തവ രാജാവ് മക്കയോട് യുദ്ധത്തിനായി പുറപ്പെട്ടപ്പോൾ അല്ലാഹു ആ നാടിനെ അത്ഭുതകരമായി സംരക്ഷിച്ചിട്ടുണ്ട്. പേർഷ്യയുടെയും റോമയുടെയും സാമ്രാജ്യങ്ങൾ അറേബ്യൻ ഉപദ്വീപുകളുടെ അതിരുകളിൽ വരെ മാത്രമാണ് വന്നെത്തിയത്; അവർക്കും അറേബ്യൻ നാടുകളുടെ മേലുള്ള അധികാരം നൽകപ്പെട്ടിട്ടില്ല. എന്തിനധികം; മക്കയുടെ തെക്കും വടക്കുമുള്ള കച്ചവടയാത്രകൾ വരെ സുരക്ഷിതമായിത്തീർന്നു. മക്കയിൽ നബി (ﷺ) യുടെ നിയോഗത്തിനായുള്ള മുന്നൊരുക്കമായിരുന്നു അത്. അല്ലാഹു ഈ അനുഗ്രഹത്തെ കുറിച്ച് മക്കക്കാരെ പ്രത്യേകം ഓർമ്മപ്പെടുത്തിയിട്ടുണ്ട്. അല്ലാഹു പറയുന്നു: "നിർഭയമായ ഒരു പവിത്രസങ്കേതം (മക്കയെ) നാം അവർക്ക് അധീനപ്പെടുത്തി കൊടുത്തിട്ടില്ലേ? എല്ലാ വസ്തുക്കളുടെയും ഫലങ്ങൾ അവിടേക്ക് ശേഖരിച്ച് കൊണ്ടുവരപ്പെടുന്നു" (175) (175) ഖസസ്: 57.
4- ഗ്രാമീണമായ അനേകം സ്വഭാവഗുണങ്ങൾ കാത്തു സൂക്ഷിച്ചിരുന്ന സാംസ്കാരിക പരിസരമായിരുന്നു മക്കയിലുണ്ടായിരുന്നത്. ഉദാരതയും, അയൽവാസിയോടുള്ള ബന്ധങ്ങൾ മാനിക്കലും, അഭിമാനവും ചാരിത്ര്യവും കാത്തുസൂക്ഷിക്കുന്നതിലുള്ള ധാർമികരോഷവും അറബികളുടെ പ്രത്യേകതകളിൽ പെട്ടതായിരുന്നു. അന്ത്യനാൾ വരെ നിലനിൽക്കാൻ പോകുന്ന ഇസ്ലാമിക സന്ദേശത്തിൻ്റെ വക്താക്കളായി ആ നാട്ടുകാർ മാറാൻ ഇതല്ലാതെയും മറ്റു കാരണങ്ങളുണ്ട്.
ഈ മഹത്തരമായ നാട്ടിൽ നിന്ന് -ഭാഷാനൈപുണ്യത്താലും മാന്യമായ സ്വഭാവഗുണങ്ങളാലും പ്രസിദ്ധരായ ഖുറൈഷ് ഗോത്രത്തിൽ നിന്ന്-, ആദരവും നേതൃത്വവും നിലകൊണ്ടിരുന്ന കുടുംബത്തിൽ നിന്ന്... അവിടെ നിന്നാണ് അല്ലാഹു അവൻ്റെ ദൂതനായ മുഹമ്മദ് നബി (ﷺ) യെ തിരഞ്ഞെടുത്തത്. നബിമാരിലും റസൂലുകളിലും അന്തിമനായിരിക്കും അവിടുന്ന് എന്നത് അല്ലാഹുവിൻ്റെ നിശ്ചയമായിരുന്നു. ആറാം നൂറ്റാണ്ടിൽ ക്രിസ്താബ്ദം 570 ലാണ് അവിടുന്ന് ജനിച്ചത്. മാതാവ് തന്നെ ഗർഭം ചുമന്നിരിക്കവെ തന്നെ അവിടുത്തെ പിതാവ് മരണപ്പെട്ടു. ആറു വയസ്സുള്ളപ്പോൾ അവിടുത്തെ മാതാവും, പിതാമഹനും മരണപ്പെട്ടു. അതിനാൽ അനാഥനായാണ് നബി (ﷺ) വളർന്നത്. പിന്നീട് പിതൃസഹോദരനായ അബൂ ത്വാലിബാണ് മുഹമ്മദിനെ (ﷺ) എടുത്തു വളർത്തിയത്. അനാഥനായാണ് വളർന്നതെങ്കിലും അവിടുത്തെ വ്യതിരിക്തമായ ഗുണങ്ങളുടെ അടയാളങ്ങൾ ചെറുപ്പത്തിലേ പ്രകടമായിരുന്നു. തൻ്റെ നാട്ടിലെ ജനങ്ങളുടെ രീതികളിൽ നിന്ന് തീർത്തും വ്യത്യസ്തമായിരുന്നു അവിടുത്തെ രീതികൾ. സംസാരത്തിൽ ഒരിക്കലും അവിടുന്ന് കളവു പറഞ്ഞില്ല. ആരെയും ഉപദ്രവിച്ചില്ല. അവിടുത്തെ സത്യസന്ധതയും ചാരിത്ര്യശുദ്ധിയും വിശ്വസ്തതയും ജനങ്ങൾക്കിടയിൽ പ്രസിദ്ധമാണ്. തങ്ങളുടെ വിലപിടിപ്പുള്ള സമ്പത്ത് അവിടുത്തെ പക്കൽ വിശ്വസിച്ചേൽപ്പിക്കാൻ നാട്ടിലുള്ളവർക്കെല്ലാം ധൈര്യമാണ്. തൻ്റെ ജീവനും സമ്പത്തും സംരക്ഷിക്കുന്നതുപോലെ അവ സൂക്ഷിക്കാൻ അവിടുന്ന് തയ്യാറാകുമായിരുന്നു എന്നവർക്കറിയാം. ഇക്കാരണത്താൽ മക്കക്കാർ അവിടുത്തേക്ക് ഒരു പേരു നൽകി; അൽ അമീൻ എന്നാണത്. വിശ്വസ്തൻ എന്നാണതിൻ്റെ അർത്ഥം. അങ്ങേയറ്റം ലജ്ജയുള്ളവരായിരുന്നു നബി (ﷺ); പ്രായപൂർത്തിയായതിന് ശേഷം അവിടുത്തെ നഗ്നനായി ഒരാളും കണ്ടിട്ടില്ല. തൻ്റെ ജനത അകപ്പെട്ടിരിക്കുന്ന വിഗ്രഹാരാധനയുടെയും മദ്യാസക്തിയുടെയും രക്തച്ചൊരിച്ചിലിൻ്റെയും തിന്മകൾ നബി (ﷺ) യുടെ മനസ്സിനെ വേദനിപ്പിച്ചിരുന്നു; കാരണം അവിടുന്ന് ശുദ്ധിയും സൂക്ഷ്മതയും പാലിക്കുന്നവരായിരുന്നു. അല്ലാഹുവിനെ ഭയന്നിരുന്ന ഒരാളായിരുന്നു അവിടുന്ന് ചെറുപ്പം മുതലേ. തൻ്റെ ജനങ്ങൾ ചെയ്യുന്ന നന്മകളിൽ മാത്രമേ അവിടുന്ന് അവരോടൊപ്പം സഹകരിക്കാറുണ്ടായിരുന്നുള്ളൂ. അവരുടെ ഭ്രാന്തുകളിലോ തോന്നിവാസങ്ങളിലോ നബി (ﷺ) ഒരിക്കൽ പോലും പങ്കുചേർന്നില്ല. അനാഥക്കുട്ടികളെയും വിധവകളെയും സഹായിക്കാനും, വിശക്കുന്നവർക്ക് ഭക്ഷണം നൽകാനും അവിടുന്ന് മുന്നിൽ നിന്നു... നബി (ﷺ) യുടെ പ്രായം നാൽപ്പതിനോട് അടുത്തു; തൻ്റെ ചുറ്റുപാടുമുള്ള തിന്മയുടെ കാഠിന്യം അവിടുത്തേക്ക് കഠിനമായ പ്രയാസമാണുണ്ടാക്കിയിരുന്നത്. തൻ്റെ രക്ഷിതാവായ അല്ലാഹുവിനെ ആരാധിക്കുന്നതിന് വേണ്ടി മാറിയിരിക്കുക എന്നത് അപ്പോഴാണ് അവിടുത്തേക്ക് പ്രിയങ്കരമായി തോന്നിത്തുടങ്ങിയത്. തന്നെ നേർമാർഗത്തിലേക്ക് നയിക്കാൻ അല്ലാഹുവിനോട് അവിടുന്ന് പ്രാർത്ഥിച്ചു കൊണ്ടിരുന്നു. അങ്ങനെയിരിക്കെയാണ് അല്ലാഹുവിൻ്റെ മലക്കായ ജിബ്രീൽ, നബി (ﷺ) ക്ക് തൻ്റെ രക്ഷിതാവിൽ നിന്നുള്ള സന്ദേശവുമായി വന്നെത്തിയത്. ജനങ്ങൾക്ക് ഈ മതം എത്തിച്ചു നൽകാൻ നബി (ﷺ) യോട് അല്ലാഹു കൽപ്പിച്ചു. ജനങ്ങൾ തങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവന് പുറമെ ആരാധിക്കപ്പെടുന്നവയെ ഉപേക്ഷിക്കുകയും ചെയ്യണമെന്ന പ്രബോധനം ആരംഭിക്കാൻ നബി (ﷺ) ക്ക് കൽപ്പന ലഭിച്ചു. പിന്നീട് മതനിയമങ്ങളും വിധിവിലക്കുകളുമായി അല്ലാഹുവിൻ്റെ സന്ദേശം തുടരെത്തുടരെ വന്നുകൊണ്ടിരുന്നു. ദിവസങ്ങളും വർഷങ്ങളും ഈ നിലയിൽ തുടർന്നു പോയി. അവസാനം അല്ലാഹു മനുഷ്യർക്കായുള്ള ഈ മതം പൂർത്തീകരിച്ചു. അവൻ തൻ്റെ അനുഗ്രഹം സമ്പൂർണ്ണമാക്കിയത് അതിലൂടെയാണ്. നബി (ﷺ) യുടെ ദൗത്യം അവിടുന്ന് പൂർത്തീകരിച്ചതോടെ അല്ലാഹു അവിടുത്തെ മരിപ്പിച്ചു. മരണപ്പെടുമ്പോൾ അവിടുത്തേക്ക് അറുപത്തിമൂന്ന് വയസ്സായിരുന്നു. പ്രവാചകത്വത്തിന് മുൻപുള്ള നാൽപ്പത് വർഷവും, ശേഷം നബിയും റസൂലുമായി ഇരുപത്തിമൂന്ന് വർഷവും.
നബിമാരുടെ ചരിത്രവും, അവരുടെ വ്യത്യസ്ത സന്ദർഭങ്ങളും പഠനവിധേയമാക്കിയ ആർക്കും മുഹമ്മദ് നബി (ﷺ) യുടെ പ്രവാചകത്വത്തിൽ സംശയത്തിനിടയുണ്ടാവുകയില്ല. കാരണം പ്രവാചകത്വം സ്ഥിരപ്പെടാവുന്ന ഏതെല്ലാം മാർഗങ്ങളുണ്ടോ, അവയെല്ലാം നബി (ﷺ) യുടെ കാര്യത്തിൽ ഏറ്റവും വ്യക്തമായ രൂപത്തിൽ സ്ഥിരപ്പെട്ടതായി കാണാം.
മൂസാ (ﷺ) യുടെയും ഈസാ (ﷺ) യുടെയും പ്രവാചകത്വം സ്ഥിരപ്പെട്ടിരിക്കുന്നത് നിഷേധിക്കാൻ കഴിയാത്ത രൂപത്തിലുള്ള, തലമുറകളായി -അനേകം പേർ കൈമാറിയ- ചരിത്രരേഖകളിലൂടെയാണ്. എന്നാൽ മുഹമ്മദ് നബി (ﷺ) യുടെ പ്രവാചകത്വമാകട്ടെ, ഏറ്റവും ശക്തവും വിശ്വസനീയവുമായ നിവേദകപരമ്പരകളിലൂടെയാണ് നിവേദനം ചെയ്യപ്പെട്ടിട്ടുള്ളത്. മുഹമ്മദ് നബി (ﷺ) യാണ് മറ്റെല്ലാ നബിമാരേക്കാളും ശേഷം വന്നത് എന്നതിനാൽ അവിടുന്നാണ് ചരിത്രപരമായി ഏറ്റവും നമ്മോട് അടുത്തു നിൽക്കുന്നത് എന്ന കാര്യവും അതോടൊപ്പം പരിഗണിക്കണം.
മുൻകാല നബിമാരുടെ അത്ഭുതസംഭവങ്ങളും പ്രവാചകത്വത്തിൻ്റെ തെളിവുകളും വ്യാപകമായി നിവേദനം ചെയ്യപ്പെട്ട രൂപത്തിലും സമാനതയുണ്ട്. അല്ല! നബി (ﷺ) യുടെ കാര്യത്തിൽ മറ്റാരേക്കാളും അത് കൂടുതൽ പ്രകടവും ശക്തവുമാണ്. കാരണം അവിടുത്തേക്കുണ്ടായ അത്ഭുതസംഭവങ്ങൾ അനേകമുണ്ട്. എന്തിനധികം! മുഹമ്മദ് നബി (ﷺ) യുടെ പ്രവാചകത്വത്തിൻ്റെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന മഹത്തരമായ വിശുദ്ധ ഖുർആൻ ഇന്നും വ്യാപകമായി നിവേദനം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. അത് വാചികമായും രേഖപ്പെടുത്തപ്പെട്ട നിലയിലും നിവേദനം ചെയ്യപ്പെടുന്നു. മുഹമ്മദ് നബി (ﷺ) യുടെ പ്രവാചകത്വത്തിനുള്ള ഏറ്റവും വലിയ തെളിവ് ഖുർആനാണ്. (176) 176) ഖുർആനിനെ കുറിച്ച് പ്രത്യേകം പ്രതിപാദിക്കുന്ന ഈ ഗ്രന്ഥത്തിലെ വിവരണം വായിക്കുക: പേജ് 95-100, 114-117.
മൂസാ നബി (عليه السلام) യും ഈസാ നബി (عليه السلام) യും കൊണ്ടു വന്ന വിശ്വാസവും, മതനിയമങ്ങളും, വിജ്ഞാനീയങ്ങളും മുഹമ്മദ് നബി (ﷺ) കൊണ്ടുവന്നതുമായി താരതമ്യം ചെയ്യുന്ന ഏതൊരാൾക്കും അവയെല്ലാം ഒരേ വിളക്കുമാടത്തിൽ നിന്ന് തന്നെ പ്രസരിക്കുന്ന പ്രകാശമാണെന്ന് സംശയലേശമെന്യേ ബോധ്യപ്പെടും. അല്ലാഹുവിൽ നിന്നുള്ള പ്രവാചകത്വമാണ് ആ വിളക്കുമാടം.
മുൻകാല പ്രവാചകന്മാരുടെ അനുയായികളെയും, മുഹമ്മദ് നബി (ﷺ) യുടെ അനുയായികളെയും വിലയിരുത്തുകയും താരതമ്യം നടത്തുകയും ചെയ്യുന്ന ഏതൊരാൾക്കും അവരെല്ലാം ജനങ്ങളിൽ ഏറ്റവും നല്ലവരായിരുന്നുവെന്നും, ജനങ്ങളോട് ഏറ്റവും നന്മ ചെയ്തവരായിരുന്നുവെന്നും ബോധ്യപ്പെടും. അല്ല! ഏതൊരു നബിമാരുടെയും അനുയായികളേക്കാളും തങ്ങളുടെ പിൽക്കാലക്കാരെ സ്വാധീച്ചിരുന്നവരായിരുന്നു നബി (ﷺ) യുടെ അനുയായികളായിരുന്ന സ്വഹാബികൾ. അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്ന് പഠിപ്പിക്കുന്ന തൗഹീദിൻ്റെ ആദർശം പ്രചരിപ്പിക്കുകയും, നീതിയുടെ പ്രകാശം വ്യാപകമാക്കുകയും ചെയ്തവരാണവർ. ദുർബലർക്കും ദരിദ്രർക്കും കാരുണ്യമായി നിലകൊണ്ട സമൂഹവുമായിരുന്നു അവരുടേത്. (177) (177) മജ്മൂഉ ഫതാവാ / ഇബ്നു തൈമിയ്യഃ: 4/201-211. ഇഫ്ഹാമുൽ യഹൂദ് 58-59 / സംഅൽ മഗ്റബി (യഹൂദനായിരുന്ന അദ്ദേഹം പിന്നീട് ഇസ്ലാം സ്വീകരിച്ച വ്യക്തിയാണ്.)
മുഹമ്മദ് നബി (ﷺ) യുടെ പ്രവാചകത്വത്തിൻ്റെ സത്യത ബോധ്യപ്പെടുത്തുന്ന കൂടുതൽ തെളിവുകളാണ് നീ അന്വേഷിക്കുന്നതെങ്കിൽ അലി ബ്നു റബ്ബൻ -അദ്ദേഹം ക്രൈസ്തവനായിരുന്നു; പിന്നീട് ഇസ്ലാം സ്വീകരിച്ചു- താൻ ഇസ്ലാം സ്വീകരിക്കാനുള്ള കാരണമായി എടുത്തു പറഞ്ഞ ചില തെളിവുകൾ ഇവിടെ ഞാൻ നിനക്കായി എടുത്തു കൊടുക്കാം.
1- എല്ലാ നബിമാരെയും പോലെ, അവിടുന്ന് അല്ലാഹുവിനെ മാത്രം ആരാധിക്കാനും, അവനോടൊപ്പം ആരാധിക്കപ്പെടുന്ന സർവ്വതിനെയും വെടിയാനുമാണ് ജനങ്ങളോട് കൽപ്പിച്ചത്.
2- അല്ലാഹുവിൻ്റെ ദൂതന്മാർക്കല്ലാതെ കൊണ്ടുവരാൻ സാധിക്കാത്ത വ്യക്തമായ തെളിവുകൾ മുഹമ്മദ് നബി (ﷺ) യിലൂടെ പ്രകടമായിട്ടുണ്ട്.
3- ഭാവിയിൽ നടക്കാനിരിക്കുന്ന അനേകം കാര്യങ്ങളെ കുറിച്ചുള്ള പ്രവചനങ്ങൾ നബി (ﷺ) നടത്തിയിട്ടുണ്ട്. അവയെല്ലാം അതു പോലെ സംഭവിക്കുകയുമുണ്ടായി.
4- ഭൂമിയിലെ അനേകം നാടുകളിൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെ കുറിച്ച് മുഹമ്മദ് നബി (ﷺ) പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്. അവയെല്ലാം പറഞ്ഞതു പോലെ തന്നെ സംഭവിക്കുകയും ചെയ്തു.
5- മുഹമ്മദ് നബി (ﷺ) യുടെ കൈകളിൽ നൽകപ്പെട്ട വിശുദ്ധ ഖുർആൻ അവിടുത്തെ പ്രവാചകത്വത്തിൻ്റെ സത്യത ബോധ്യപ്പെടുത്തുന്ന തെളിവുകളിലൊന്നാണ്. കാരണം ഗ്രന്ഥങ്ങളിൽ ഏറ്റവും മഹത്തരമായ ഗ്രന്ഥമാണത്. വായിക്കാനോ എഴുതാനോ അറിയാത്ത നിരക്ഷരനായ ഒരു വ്യക്തിയുടെ മേലാണ് അല്ലാഹു ഈ ഗ്രന്ഥം അവതരിപ്പിച്ചത്. ഭാഷാനിപുണരായ സർവ്വരെയും ഇതിന് സമാനമായ ഒരു ഗ്രന്ഥം -അതല്ലെങ്കിൽ അതിലെ ഏതെങ്കിലും ഒരു അദ്ധ്യായത്തിന് സമാനമായ മറ്റൊരു അദ്ധ്യായമെങ്കിലും- കൊണ്ടുവരാൻ അല്ലാഹു അതിലൂടെ വെല്ലുവിളിക്കുകയും ചെയ്തു. അതോടൊപ്പം അല്ലാഹു ആ ഗ്രന്ഥത്തിൻ്റെ സംരക്ഷണം ഏറ്റെടുക്കുകയും, അതിലൂടെ ശരിയായ വിശ്വാസം സംരക്ഷിക്കുകയും, ഏറ്റവും പരിപൂർണ്ണമായ മതനിയമങ്ങൾ ആ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ആ ഗ്രന്ഥത്തിൻ്റെ അദ്ധ്യാപനങ്ങളിലൂടെ തന്നെയാണ് ഏറ്റവും മഹത്തരമായ ഒരു സമൂഹം ഉടലെടുത്തതും.
6- അവിടുന്ന് നബിമാരിൽ അന്തിമനാണ്. ഇങ്ങനെയൊരു നബി നിയോഗിക്കപ്പെട്ടില്ലായിരുന്നെങ്കിൽ മുൻകാല പ്രവാചകന്മാർ നൽകിയ പ്രവചനങ്ങൾ അസത്യമായിത്തീരുമായിരുന്നു.
7- നബി (സ) വന്നെത്തുന്നതിന് മുൻപ് -കാലങ്ങൾക്ക് മുൻപ് തന്നെ- അനേകം നബിമാർ അവിടുത്തെ ആഗമനത്തെ കുറിച്ചുള്ള സന്തോഷവാർത്ത അറിയിച്ചിട്ടുണ്ട്. അവിടുത്തെ നിയോഗമന കാലഘട്ടത്തെ കുറിച്ചും, അവിടുന്ന് വരാനിരിക്കുന്ന നാടിനെ കുറിച്ചും, മറ്റു ജനസമൂഹങ്ങളും രാജാക്കന്മാരും അവരുടെ ജനതകളും അവിടുത്തെ ഭരണത്തിന് കീഴിലെത്തുന്നതിനെ കുറിച്ചും, അവിടുത്തെ മതം വ്യാപകമായ പ്രചാരം നേടുമെന്നതിനെ കുറിച്ചും അറിയിച്ചിട്ടുണ്ട്. (അതെല്ലാം മുഹമ്മദ് നബി (ﷺ) യിലൂടെ സത്യമായി പുലർന്നിരിക്കുന്നു എന്ന് കാണാം.)
8- മുഹമ്മദ് നബി (ﷺ) യോട് യുദ്ധം പ്രഖ്യാപിച്ച ജനസമൂഹങ്ങൾക്ക് മേൽ അവിടുത്തേക്ക് നൽകപ്പെട്ട വിജയം അവിടുന്ന് സത്യപ്രവാചകനാണെന്നതിനുള്ള തെളിവുകളിലൊന്നാണ്. കാരണം അല്ലാഹുവിൽ നിന്നുള്ള ദൂതനാണെന്ന് വാദിച്ച ഒരാൾ -അത് കള്ളമായി വാദിച്ചതിന് ശേഷം- അയാൾക്ക് അല്ലാഹു ഈ രൂപത്തിലുള്ള വിജയവും സഹായവും നൽകുക എന്നത് അസാധ്യമാണ്. ഒരു കള്ളപ്രവാചകന് ശത്രുക്കൾക്ക് മേൽ വിജയവും, തൻ്റെ പ്രബോധനത്തിന് വ്യാപകപ്രചാരവും ലഭിക്കുക എന്നതും, അവിടുത്തെ അനേകം അനുയായികൾ പിൻപറ്റുക എന്നതും ഒരിക്കലും സംഭവിക്കുകയില്ല. എന്നാൽ മുഹമ്മദ് നബി (ﷺ) ക്ക് ഇതെല്ലാം ലഭിച്ചിട്ടുണ്ട്; സത്യസന്ധനായ ഒരു പ്രവാചകനല്ലാതെ ഇതൊന്നും അല്ലാഹു നൽകുകയില്ല.
9- നബി (ﷺ) യുടെ ആരാധനകളും ജീവിത വിശുദ്ധിയും സത്യസന്ധതയും, അവിടുത്തെ മനോഹരമായ ചരിത്രവും, ജീവിതചര്യയും, മതനിയമങ്ങളുമെല്ലാം മറ്റൊരു തെളിവാണ്. കാരണം ഈ പറഞ്ഞതെല്ലാം സത്യസന്ധനായ ഒരു നബിയിലല്ലാതെ ഒരുമിക്കുകയില്ല.
ഈ തെളിവുകളെല്ലാം എടുത്തു നൽകിയതിന് ശേഷം അദ്ദേഹം പറഞ്ഞു: "ഇതെല്ലാം വളരെ സുവ്യക്തമായ തെളിവുകളാണ്. മതിയാകുവോളമുള്ള തെളിവുകൾ ഈ പറഞ്ഞതിൽ തന്നെയുണ്ട്. അവയെല്ലാം ഒരാളിൽ ഒരുമിച്ചെങ്കിൽ അത് പ്രവാചകൻ തന്നെയായിരിക്കണം. അങ്ങനെയൊരാളുടെ ലക്ഷ്യം തെറ്റുന്നതല്ല. അദ്ദേഹത്തിൻ്റെ സത്യം ലക്ഷ്യം കാണുന്നതുമാണ്. ആ പ്രവാചകനെ വിശ്വസിക്കുക എന്നത് തീർത്തും നിർബന്ധം തന്നെ. ആരെങ്കിലും അത് തള്ളിക്കളയുകയും നിഷേധിക്കുകയുമാണെങ്കിൽ അവൻ്റെ പരിശ്രമങ്ങൾ പരാജിതമായിരിക്കുന്നു. അവൻ്റെ ഇഹലോകവും പരലോകവും ഒരു പോലെ നഷ്ടമാവുകയും ചെയ്തിരിക്കുന്നു. (178) (178) അദ്ദീനു വദ്ദൗലഃ ഫീ ഇഥ്ബാതി നുബുവ്വതി നബിയ്യിനാ മുഹമ്മദ് (ﷺ) : അലിയ്യു ബ്നു റബ്ബിൻ പേ: 47. ഇഅ്ലാം / ഖുർത്വുബി: 263.
ഇത്രയും പറഞ്ഞതിന് ശേഷം നബി (ﷺ) യുടെ പ്രവാചകത്വത്തിനുള്ള രണ്ട് സാക്ഷ്യങ്ങൾ കൂടി ഞാൻ നിനക്കായി ഇവിടെ നൽകട്ടെ. ചരിത്രത്തിൽ നിന്ന് റോമയുടെ ചക്രവർത്തിയായിരുന്ന ഹിറഖ്ലിൻ്റെ സാക്ഷ്യവും, ആധുനിക കാലഘട്ടത്തിൽ നിന്ന് സുവിശേഷകപ്രസംഗകനായ ജോൺ സെനറ്റിൻ്റെയും സാക്ഷ്യം നീ വായിക്കുക.
ഹിറഖ്ലിൻ്റെ സാക്ഷ്യം: റോമയുടെ രാജാവ് നബി (ﷺ) യുടെ ശത്രുവായിരുന്ന -പിന്നീട് മുസ്ലിമായ- അബൂ സുഫ്യാനെ ക്ഷണിക്കുകയും, അവർ തമ്മിൽ നടന്ന സംസാരവും ഇമാം ബുഖാരി അദ്ദേഹത്തിൻ്റെ ഹദീഥ് സമാഹാരത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു: അബ്ദുല്ലാഹി ബ്നു അബ്ബാസ് പറയുന്നു: അബൂ സുഫ്യാൻ ബ്നു ഹർബ് എന്നോട് പറഞ്ഞു: ശാമിലേക്ക് കച്ചവടത്തിനായി പോയ അബൂ സുഫ്യാനെയും സംഘത്തെയും റോമയുടെ രാജാവായിരുന്ന ഹിറഖ്ൽ ആളയച്ചു വരുത്തി. നബി (ﷺ) അബൂ സുഫ്യാനോടും മക്കയിലെ ബഹുദൈവാരാധകരായ ഖുറൈശികളോടും സമാധാനക്കരാറിൽ ഏർപ്പെട്ടിരുന്ന സന്ദർഭമായിരുന്നു അത്. (179) ഈലിയാഅ് എന്ന പ്രദേശത്തായിരിക്കെയാണ് അവർ ഹിറഖ്ലിൻ്റെ സദസിലെത്തിയത്. അങ്ങനെ ഹിറഖ്ൽ അബൂ സുഫ്യാനെ തൻ്റെ സദസ്സിലേക്ക് ക്ഷണിച്ചു. അയാൾക്ക് ചുറ്റും റോമക്കാരിലെ പല പ്രമുഖരുമുണ്ട്. ശേഷം അബൂസുഫ്യാനെയും കൂട്ടരെയും, തൻ്റെ തർജമക്കാരെയും അയാൾ വിളിച്ചു വരുത്തി. ഹിറഖ്ൽ ചോദിച്ചു: താൻ നബിയാണെന്ന് വാദിക്കുന്ന ആ വ്യക്തിയുമായി (മുഹമ്മദ് നബിയുമായി) ഏറ്റവുമടുത്ത കുടുംബബന്ധമുള്ളത് നിങ്ങളിൽ ആർക്കാണ്?!" അബൂ സുഫ്യാൻ പറഞ്ഞു: "എനിക്കാണ് ഇവരിൽ ഏറ്റവും അടുത്ത കുടുംബബന്ധമുള്ളത്." അപ്പോൾ ഹിറഖ്ൽ അബൂ സുഫ്യാനെ തൻ്റെ അരികിലേക്ക് നിർത്താൻ പറഞ്ഞു. ശേഷം അദ്ദേഹത്തോടൊപ്പമുള്ളവരെ അബൂ സുഫ്യാൻ്റെ പിന്നിൽ നിർത്തുകയും ചെയ്തു. തൻ്റെ തർജമക്കാരനോട് ഹിറഖ്ൽ പറഞ്ഞു: "ഞാൻ ഇദ്ദേഹത്തോട് ആ വ്യക്തിയെ കുറിച്ച് ചോദിക്കുന്നതാണ്. ഇയാൾ എന്നോട് കളവു പറഞ്ഞാൽ ഇയാൾ കളവു പറയുന്നുണ്ടെന്ന് എന്നെ അറിയിക്കണം എന്ന് അവരോട് പറയുക." അബൂ സുഫ്യാൻ പറയുന്നു: "അല്ലാഹു സത്യം! അവർ ഞാൻ കളവ് പറഞ്ഞുവെന്ന് എന്നെ കുറിച്ച് ആരോപിക്കുമെന്ന ചിന്തയിൽ നിന്നുണ്ടായ ലജ്ജയില്ലായിരുന്നെങ്കിൽ തീർച്ചയായും ഞാൻ ആ സന്ദർഭത്തിൽ മുഹമ്മദിനെ കുറിച്ച് കളവു പറയുമായിരുന്നു." ആദ്യം എന്നോട് ഹിറഖ്ൽ ചോദിച്ചത് 'നിങ്ങൾക്കിടയിൽ അദ്ദേഹത്തിൻ്റെ തറവാട് എപ്രകാരമുള്ളതാണ്' എന്നായിരുന്നു. ഞാൻ പറഞ്ഞു: "മുഹമ്മദ് ഞങ്ങളിൽ നല്ല കുടുംബപരമ്പരയുള്ളവനാണ്." ഹിറഖ്ൽ ചോദിച്ചു: "ഇദ്ദേഹത്തിന് മുൻപ് നിങ്ങളിൽ ആരെങ്കിലും മുഹമ്മദ് ഇപ്പോൾ പറയുന്ന വാദം പറഞ്ഞിട്ടുണ്ടോ?!" ഞാൻ പറഞ്ഞു: "ഇല്ല." ഹിറഖ്ൽ ചോദിച്ചു: "അദ്ദേഹത്തിൻ്റെ പിതാക്കളിൽ ഏതെങ്കിലും രാജാവ് ഉണ്ടായിട്ടുണ്ടോ?!" ഞാൻ പറഞ്ഞു: "ഇല്ല." ഹിറഖ്ൽ ചോദിച്ചു: "ജനങ്ങളിലെ പ്രമാണിമാരാണോ അദ്ദേഹത്തെ പിൻപറ്റുന്നത്; അല്ല ദുർബലരോ?!" ഞാൻ പറഞ്ഞു: "അല്ല! അവരിലെ ദുർബലരാണ്." ഹിറഖ്ൽ ചോദിച്ചു: "അവർ വർദ്ധിക്കുകയാണോ കുറഞ്ഞു കൊണ്ടിരിക്കുകയാണോ?!" ഞാൻ പറഞ്ഞു: "വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്." ഹിറഖ്ൽ ചോദിച്ചു: "അദ്ദേഹത്തിൻ്റെ മതത്തിൽ പ്രവേശിച്ചവരിൽ ആരെങ്കിലും അതിനോടുള്ള ദേഷ്യം കാരണത്താൽ അത് ഉപേക്ഷിച്ചു പോകുന്നുണ്ടോ?!" ഞാൻ പറഞ്ഞു: "ഇല്ല." ഹിറഖ്ൽ ചോദിച്ചു: "അദ്ദേഹം ക്ഷണിക്കുന്ന ഈ മതത്തെ കുറിച്ച് പറയുന്നതിന് മുൻപ് അദ്ദേഹം കളവു പറയുമെന്ന് നിങ്ങൾ ആരോപിച്ചിരുന്നോ?!" ഞാൻ പറഞ്ഞു: "ഇല്ല." ഹിറഖ്ൽ ചോദിച്ചു: "അദ്ദേഹം വഞ്ചിക്കുമോ?!" ഞാൻ പറഞ്ഞു: "ഇല്ല. ഇപ്പോൾ ഞങ്ങൾ മുഹമ്മദുമായി സമാധാനക്കരാറിലാണ്. അതിൽ അവൻ എന്തു ചെയ്യുമെന്ന് ഞങ്ങൾക്കറിയില്ല." അബൂ സുഫ്യാൻ പറയുന്നു: "ഈയൊരു വാക്കല്ലാതെ മറ്റൊന്നും എനിക്ക് ഞാൻ പറഞ്ഞതിൽ കൂട്ടിച്ചേർക്കാൻ കഴിഞ്ഞിട്ടില്ല. ഹിറഖ്ൽ ചോദിച്ചു: "നിങ്ങൾ അദ്ദേഹവുമായി യുദ്ധം ചെയ്തിട്ടുണ്ടോ?!" ഞാൻ പറഞ്ഞു: "ഉണ്ട്." ഹിറഖ്ൽ ചോദിച്ചു: "എങ്ങനെയായിരുന്നു നിങ്ങളും അദ്ദേഹവുമായുള്ള യുദ്ധങ്ങൾ?" ഞാൻ പറഞ്ഞു: "യുദ്ധവിജയങ്ങൾ ഞങ്ങൾക്കിടയിൽ മാറിമറിഞ്ഞു കൊണ്ടിരിക്കുന്നു. ഞങ്ങളെ മുഹമ്മദ് തോൽപ്പിച്ചിട്ടുണ്ട്. ഞങ്ങൾ മുഹമ്മദിനെയും തോൽപ്പിച്ചിട്ടുണ്ട്." ഹിറഖ്ൽ ചോദിച്ചു: "എന്താണ് അദ്ദേഹം നിങ്ങളോട് കൽപ്പിക്കുന്നത്?!" ഞാൻ പറഞ്ഞു: "നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കൂ എന്നും, അവനിൽ ഒന്നിനെയും പങ്കുചേർക്കരുത് എന്നും, നിങ്ങളുടെ പിതാക്കന്മാർ പറഞ്ഞത് ഉപേക്ഷിക്കൂവെന്നുമാണ് മുഹമ്മദ് പറയുന്നത്. നിസ്കാരം നിർവ്വഹിക്കണമെന്നും, സത്യം പറയുകയും ലൈംഗികവിശുദ്ധി കാത്തുസൂക്ഷിക്കണമെന്നും, കുടുംബബന്ധം പുലർത്തണമെന്നും ഞങ്ങളോട് അവൻ കൽപ്പിക്കുന്നുണ്ട്." ശേഷം ഹിറഖ്ൽ തൻ്റെ തർജമക്കാരനോട് പറഞ്ഞു: "അയാളോട് പറയുക: ഞാൻ താങ്കളോട് അദ്ദേഹത്തിൻ്റെ കുടുംബത്തെ കുറിച്ചു ചോദിച്ചു: നിങ്ങളിൽ നല്ല കുടുംബപരമ്പരയുള്ളവനാണ് അദ്ദേഹം എന്നാണ് താങ്കൾ പറഞ്ഞത്. അല്ലാഹുവിൻ്റെ റസൂലുകൾ അങ്ങനെയാണ്; തങ്ങളുടെ ജനതയിലെ ഏറ്റവും നല്ല കുടുംബത്തിൽ നിന്നാണ് അവർ നിയോഗിക്കപ്പെടുക. നിങ്ങളിലാരെങ്കിലും മുൻപ് ഈ വാദം പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നാണ് താങ്കൾ പറഞ്ഞത്; അദ്ദേഹത്തിന് മുൻപ് ആരെങ്കിലും ഈ വാദം പറഞ്ഞിട്ടുണ്ടായിരുന്നെങ്കിൽ മുൻപ് പറയപ്പെട്ട വാദം ഉയർത്തിക്കൊണ്ടു വരികയാണ് അദ്ദേഹം ചെയ്തതെന്ന് എനിക്ക് പറയാമായിരുന്നു. അദ്ദേഹത്തിൻ്റെ പിതാക്കന്മാരിൽ ആരെങ്കിലും രാജാക്കന്മാരായിരുന്നോ എന്ന ചോദ്യത്തിനും ഇല്ലെന്നാണ് താങ്കൾ പറഞ്ഞത്. അദ്ദേഹത്തിൻ്റെ പിതാക്കന്മാരിൽ മുൻപ് ഏതെങ്കിലും രാജാവുണ്ടായിരുന്നെങ്കിൽ തൻ്റെ പിതാവിൻ്റെ അധികാരം തിരിച്ചു പിടിക്കാൻ ശ്രമിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം എന്ന് ഞാൻ പറയുമായിരുന്നു. അദ്ദേഹം ഇപ്പോൾ പറഞ്ഞു കൊണ്ടിരിക്കുന്ന വാദങ്ങൾ പറയുന്നതിന് മുൻപ് അദ്ദേഹത്തെ കുറിച്ച് കളവ് പറയുന്നയാളാണ് എന്ന ആരോപണം നിങ്ങൾക്കുണ്ടായിരുന്നോ എന്ന ചോദ്യത്തിനും ഇല്ലെന്നാണ് താങ്കൾ മറുപടി പറഞ്ഞത്. ജനങ്ങളുടെ കാര്യത്തിൽ കളവ് ഉപേക്ഷിച്ച ഒരു മനുഷ്യൻ അല്ലാഹുവിൻ്റെ മേൽ കളവ് കെട്ടിച്ചമക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ജനങ്ങളിലെ പ്രമാണിമാരാണോ ദുർബലരാണോ അദ്ദേഹത്തെ പിൻപറ്റുന്നത് എന്ന ചോദ്യത്തിന് ദുർബലരാണ് അദ്ദേഹത്തെ പിൻപറ്റുന്നതെന്നാണ് താങ്കൾ പറഞ്ഞത്. അതെ! അവർ തന്നെയാണ് നബിമാരുടെ അനുയായികൾ. അവരുടെ എണ്ണം വർദ്ധിക്കുകയാണോ കുറയുകയാണോ എന്ന് ചോദിച്ചപ്പോൾ അവർ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് താങ്കൾ മറുപടി പറഞ്ഞത്. വിശ്വാസത്തിൻ്റെ കാര്യം അപ്രകാരം തന്നെയാണ്. അത് പൂർത്തിയാകുന്നത് വരെ വർദ്ധിച്ചു കൊണ്ടിരിക്കും. അദ്ദേഹത്തിൻ്റെ മതത്തിൽ പ്രവേശിച്ച ആരെങ്കിലും അതിനോടുള്ള വെറുപ്പ് കാരണത്താൽ ആ മതം ഉപേക്ഷിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോഴും ഇല്ലെന്നാണ് താങ്കൾ മറുപടി പറഞ്ഞത്. അല്ലാഹുവിലുള്ള വിശ്വാസം അപ്രകാരം തന്നെയാണ്; അതിൻ്റെ പ്രകാശം ഹൃദയങ്ങളിൽ അലിഞ്ഞു ചേർന്നാൽ (അത് വിട്ടുപിരിയുകയില്ല). അദ്ദേഹം വഞ്ചിക്കാറുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് തന്നെയാണ് താങ്കൾ പറഞ്ഞത്; അല്ലാഹുവിൻ്റെ റസൂലുകൾ അങ്ങനെ തന്നെയായിരിക്കും. അവർ വഞ്ചിക്കുകയില്ല. അദ്ദേഹം എന്താണ് നിങ്ങളോട് കൽപ്പിക്കുന്നത് എന്ന് ചോദിച്ചപ്പോൾ നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കൂ എന്നും, അവനിൽ ഒന്നിനെയും പങ്കുചേർക്കരുത് എന്നും, വിഗ്രഹാരാധന ഉപേക്ഷിക്കാനും, നിസ്കാരം നിർവ്വഹിക്കണമെന്നും, സത്യം പറയുകയും ലൈംഗികവിശുദ്ധി കാത്തുസൂക്ഷിക്കണമെന്നും, കുടുംബബന്ധം പുലർത്തണമെന്നും അദ്ദേഹം കൽപ്പിക്കുന്നുണ്ട് എന്നാണ് താങ്കൾ പറഞ്ഞത്. നിങ്ങൾ പറഞ്ഞതെല്ലാം സത്യമാണെങ്കിൽ അദ്ദേഹം എൻ്റെ രണ്ട് കാലുകൾ നിലയുറപ്പിച്ച ഈ പ്രദേശം വരെ അധീനപ്പെടുത്തുന്നതാണ്." ഇങ്ങനെയൊരു നബി വരുമെന്ന കാര്യം എനിക്കറിയാമായിരുന്നു. എന്നാൽ അത് നിങ്ങളിൽ നിന്നായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹത്തിൻ്റെ അരികിൽ എത്തിച്ചേരാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നെങ്കിൽ ഞാൻ തീർച്ചയായും അദ്ദേഹത്തെ കണ്ടുമുട്ടാൻ ശക്തമായി പരിശ്രമിക്കുമായിരുന്നു. ഞാൻ അദ്ദേഹത്തിൻ്റെ അരികിൽ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിൻ്റെ പാദങ്ങൾ ഞാൻ കഴുകിക്കൊടുക്കുമായിരുന്നു." ശേഷം ഹിറഖ്ൽ മുഹമ്മദ് നബി (ﷺ) ദിഹ്യഃയുടെ പക്കൽ ബുസ്റായുടെ രാജാവിന് കൊടുത്തയച്ച എഴുത്ത് കൊണ്ടുവരാൻ പറഞ്ഞു. അദ്ദേഹം അത് വായിച്ചപ്പോൾ അതിൽ ഇപ്രകാരമാണുണ്ടായിരുന്നത്. ബിസ്മില്ലാഹി റഹ്മാനി റഹീം (സർവ്വ വിശാലമായ കാരുണ്യമുള്ളവനും അങ്ങേയറ്റം കരുണ ചൊരിയുന്നവനുമായ അല്ലാഹുവിൻ്റെ നാമത്തിൽ) അല്ലാഹുവിൻ്റെ ദൂതനായ അബ്ദുല്ലയുടെ മകൻ മുഹമ്മദിൽ നിന്ന്... റോമയുടെ ഭരണാധികാരിയായ ഹിറഖ്ലിന്... സന്മാർഗം പിൻപറ്റിയവരുടെ മേൽ രക്ഷയുണ്ടാകട്ടെ. ഞാൻ താങ്കളെ ഇസ്ലാമിൻ്റെ ക്ഷണം ക്ഷണിക്കുന്നു. മുസ്ലിമാവുക; എങ്കിൽ താങ്കൾക്ക് രക്ഷപ്പെടാം. അല്ലാഹു രണ്ട് തവണ താങ്കൾക്ക് പ്രതിഫലം നൽകുകയും ചെയ്യും. താങ്കൾ തിരിഞ്ഞു കളയുകയാണെങ്കിൽ യരീസിയ്യുകളുടെ (കർഷകരായ പ്രജകളുടെ) (181) പാപഭാരം കൂടെ താങ്കൾക്ക് മേലുണ്ടായിരിക്കും. വേദക്കാരേ! നമുക്കും നിങ്ങൾക്കുമിടയിൽ നീതിപൂർവ്വകമായ ഒരു വാക്കിലേക്ക് നിങ്ങൾ വരൂ! നാം അല്ലാഹുവിനെയല്ലാതെ ആരാധിക്കരുത് എന്നും, അവനിൽ ഒന്നിനെയും നാം പങ്കുചേർക്കരുത് എന്നും, നമ്മിൽ ചിലർ മറ്റു ചിലരെ അല്ലാഹുവിന് പുറമെയുള്ള രക്ഷാധികാരികളാക്കി സ്വീകരിക്കരുതെന്നുമാണത്. ഇനി അവർ തിരിഞ്ഞു കളയുകയാണെങ്കിൽ നിങ്ങൾ പറയുക: ഞങ്ങൾ (അല്ലാഹുവിന് കീഴൊതുങ്ങിയ) മുസ്ലിംകളാണെന്ന് നിങ്ങൾ സാക്ഷ്യം വഹിച്ചു കൊള്ളുക." (182) (179) അതായത് ഹുദൈബിയ്യയിൽ നടന്ന സമാധാനക്കരാറിൻ്റെ കാലഘട്ടം. അതിൻ്റെ കാലാവധി പത്തു വർഷമായിരുന്നു. നബി (ﷺ) മദീനയിലേക്ക് പലായനം ചെയ്തതിൻറെ ആറാം വർഷമാണിത് സംഭവിച്ചത്. (ഫത്ഹുൽ ബാരീ: 1/34) (180) ശാമിലുള്ള ഒരു പ്രദേശമാണ് ഉദ്ദേശം. (181) കർഷകർ എന്നർത്ഥം വരുന്ന ഈ പദം സ്വഹീഹുൽ ബുഖാരിയിൽ 'അരീസിയ്യൂൻ' എന്നാണ് വന്നിട്ടുള്ളത്. (182) ബുഖാരി ഒന്നാമത്തെ അദ്ധ്യായത്തിൽ (അല്ലാഹുവിൽ നിന്നുള്ള സന്ദേശത്തിൻ്റെ ആരംഭം വിവരിക്കുന്ന അദ്ധ്യായം).
സുവിശേഷകപ്രസംഗകനായ ജോൺ സെനറ്റിൻ്റെയും സാക്ഷ്യം: അദ്ദേഹം പറയുന്നു: ഇസ്ലാമിനെ കുറിച്ചുള്ള തുടർച്ചയായ വിശദ പഠനത്തിന് ശേഷം, വ്യക്തിയെയും സമൂഹത്തെയും സ്വാധീനിക്കുന്ന അതിൻ്റെ പ്രാഥമിക പാഠങ്ങളെ കുറിച്ചും, നീതിയുടെയും ഒരുമയുടെയും അടിസ്ഥാനത്തിൽ സമൂഹത്തെ മുന്നോട്ടു നയിക്കുന്ന ഇസ്ലാമിക നീതിയെ കുറിച്ചും പഠിച്ചു കഴിഞ്ഞപ്പോൾ... എൻ്റെ ചിന്തയും ആത്മാവും എല്ലാ ശക്തിയോടും കൂടെ ഇസ്ലാമിലേക്ക് ആകർഷിക്കപ്പെടുന്നു എന്നാണ് എനിക്ക് ബോധ്യപ്പെട്ടത്. അന്നേ ദിവസം മുതൽ ഞാനൊരു ഇസ്ലാമിക പ്രബോധകനാകുമെന്നും, ഈ മാർഗത്തെ കുറിച്ച് സാധ്യമായ ഇടങ്ങളിലെല്ലാം ഞാൻ സന്തോഷവാർത്ത അറിയിച്ചു കൊണ്ടിരിക്കുമെന്നും ഞാൻ അല്ലാഹുവുമായി കരാർ ചെയ്തു.
ക്രൈസ്തവതയെ കുറിച്ച് പഠിക്കുകയും, അതിനെ കുറിച്ച് ആഴത്തിൽ വിവരം നേടുകയും ചെയ്ത ശേഷമാണ് അദ്ദേഹം ഈ ദൃഢബോധ്യത്തിലേക്ക് എത്തിച്ചേർന്നത്. മനുഷ്യ ജീവിതത്തിൽ നിരന്തരമായി ചോദിക്കപ്പെടുന്ന അനേകം ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ക്രൈസ്തവതക്ക് സാധിക്കില്ലെന്നാണ് അദ്ദേഹത്തിന് മനസ്സിലായത്. അതോടെ അദ്ദേഹത്തിൻ്റെ മനസ്സിൽ സംശയം കടന്നു കൂടി. പിന്നീട് കമ്മ്യൂണിസവും ബുദ്ധമതവും അദ്ദേഹം പഠനവിധേയമാക്കി; അവയിലൊന്നും താൻ തേടുന്നതൊന്നും അദ്ദേഹത്തിന് കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് അദ്ദേഹം ഇസ്ലാമിനെ പഠനവിധേയമാക്കുകയും, അതിൽ ആഴത്തിൽ വിജ്ഞാനം നേടാൻ ശ്രമിക്കുകയും ചെയ്തു; ഇസ്ലാം സ്വീകരിക്കുകയും, അതിലേക്ക് മറ്റുള്ളവരെ ക്ഷണിക്കുകയും ചെയ്യുന്നതിലേക്കാണ് അതദ്ദേഹത്തെ എത്തിച്ചത്. [183] (183) അദ്ദീനുൽ ഫിത്വരി അൽ അബദിയ്യ് / മുബശ്ശിർ അത്വിറാസീ അൽ ഹുസൈനീ: 2/319.
പ്രവാചകത്വത്തിൻ്റെ അന്ത്യം
എന്താണ് പ്രവാചകത്വമെന്നും, അതിൻ്റെ അടയാളങ്ങളും തെളിവുകളും, മുഹമ്മദ് നബി (ﷺ) യുടെ പ്രവാചകത്വത്തിൻ്റെ തെളിവുകളും നാം വിവരിക്കുകയുണ്ടായി. പ്രവാചകത്വത്തിൻ്റെ അന്ത്യത്തെ കുറിച്ച് പറഞ്ഞു തുടങ്ങുന്നതിന് മുൻപ് അല്ലാഹു നബിമാരെ നിയോഗിക്കുന്നതിന് പിന്നിലുള്ള കാരണങ്ങളെ കുറിച്ച് വിവരിക്കേണ്ടതുണ്ട്. താഴെ പറയുന്ന കാരണങ്ങളിൽ ഏതെങ്കിലും ഒന്നായിരിക്കും അത്.
1- അല്ലാഹുവിൽ നിന്ന് നിയോഗിക്കപ്പെട്ട നബിമാർ ഒരു പ്രത്യേക ജനവിഭാഗത്തിലേക്ക് മാത്രമുള്ളവരാണെങ്കിൽ... അവർക്ക് ചുറ്റുമുള്ള ജനസമൂഹങ്ങൾക്കും ഈ സന്ദേശം എത്തിച്ചു നൽകുക എന്ന ബാധ്യതയില്ലെങ്കിൽ അല്ലാഹു അവരിലേക്ക് -ചുറ്റുമുള്ള ജനസമൂഹങ്ങളിലേക്ക്- വേറെ നബിമാരെ പ്രത്യേക സന്ദേശവുമായി നിയോഗിക്കും.
2- മുൻപ് വന്ന നബിയുടെ പ്രബോധന സന്ദേശം വിസ്മരിക്കപ്പെട്ടു കഴിഞ്ഞാൽ ജനങ്ങളുടെ ദീൻ അവർക്ക് വീണ്ടും പഠിപ്പിച്ചു നൽകുന്നതിനായി അല്ലാഹു നബിമാരെ നിയോഗിക്കും.
3- മുൻകഴിഞ്ഞ നബിയുടെ മതനിയമങ്ങൾ അദ്ദേഹത്തിൻ്റെ കാലഘട്ടത്തിന് മാത്രം യോജിച്ചതാവുകയും, പിന്നീടുള്ള കാലഘട്ടത്തിലേക്ക് അത് അനുയോജ്യമല്ലാതിരിക്കുകയും ചെയ്താൽ അല്ലാഹു മറ്റൊരു നബിയെ കൂടി നിയോഗിക്കുന്നതാണ്. അദ്ദേഹം തൻ്റെ കാലഘട്ടത്തിനും ജീവിക്കുന്ന നാടിനും അനുയോജ്യമായ മതനിയമങ്ങളുമായാണ് നിയോഗിക്കപ്പെടുക. എന്നാൽ മുഹമ്മദ് നബി (ﷺ) യെ അല്ലാഹു ഭൂമിയിലുള്ള സർവ്വർക്കും ബാധകമാക്കുന്ന മതനിയമങ്ങളുമായാണ് നിയോഗിച്ചത്. അല്ലാഹുവിൻ്റെ മഹത്തരമായ യുക്തി ഈ നിയോഗമനത്തിന് പിന്നിലുണ്ട് എന്നതിൽ സംശയമില്ല. എല്ലാ കാലഘട്ടത്തിനും എല്ലാ നാടിനും യോജിച്ചതാണ് അവിടുത്തെ മതനിയമങ്ങൾ. മാറ്റത്തിരുത്തലുകളോ കൈകടത്തലുകളോ വരാത്ത രൂപത്തിൽ അല്ലാഹു അതിനെ സംരക്ഷിക്കുകയും ചെയ്തു. ജനങ്ങൾ ജീവിതത്തിൽ പകർത്തുന്ന ജീവനുള്ള ആദർശമായി ഇസ്ലാം നിലകൊള്ളുകയും, എല്ലാ കൂട്ടിക്കലർത്തലുകളിൽ നിന്നും മുക്തമായ പരിപൂർണ്ണ ശുദ്ധിയോടെ അത് ബാക്കിയാവുകയും ചെയ്തിരിക്കുന്നു. ഇക്കാരണം കൊണ്ടെല്ലാമാണ് അല്ലാഹു ഇസ്ലാമിക മതനിയമങ്ങളെ അവസാനത്തെ സന്ദേശമാക്കി നിശ്ചയിച്ചത്. (184) അഖീദതുൽ ത്വഹാവിയ്യഃ: 156, ലവാമിഉൽ അൻവാർ അൽ ബഹിയ്യഃ: 2/269-277, മബാദിഉൽ ഇസ്ലാം: 64.
അല്ലാഹു മുഹമ്മദ് നബി (ﷺ) ക്ക് മാത്രം പ്രത്യേകമായി നൽകിയ പദവികളിലൊന്നാണ് അവിടുന്ന് അന്തിമ നബിയും റസൂലുമാണ് എന്നത്. അവിടുത്തേക്ക് ശേഷം ഇനിയൊരു നബിയില്ല. കാരണം മുഹമ്മദ് നബി (ﷺ) യിലൂടെ അല്ലാഹു അവൻ്റെ സന്ദേശങ്ങൾ പൂർത്തീകരിച്ചിരിക്കുന്നു. മതനിയമങ്ങൾക്ക് അല്ലാഹു അവിടുത്തെ നിയോഗത്തിലൂടെ അവസാനം നിശ്ചയിച്ചിരിക്കുന്നു. ദീനിൻ്റെ കെട്ടുറപ്പ് നബി (ﷺ) യിലൂടെ ഏറ്റവും പൂർണ്ണമാവുകയും ചെയ്തിരിക്കുന്നു. ഈസാ (عليه السلام) അറിയിച്ച സന്തോഷവാർത്ത മുഹമ്മദ് നബി (ﷺ) യിലൂടെ പുലരുകയും ചെയ്തിരിക്കുന്നു. യേശു (ഈസാ നബി (عليه السلام) പറഞ്ഞതായി ബൈബിൾ വിവരിക്കുന്നു: "യേശു അവരോട് പറഞ്ഞു: "വീടു പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നിരിക്കുന്നു" എന്നു നിങ്ങൾ തിരുവെഴുത്തുകളിൽ ഒരിക്കലും വായിച്ചിട്ടില്ലയോ?" (185) മുഹമ്മദ് നബി (ﷺ) തന്നെക്കുറിച്ച് വിവരിച്ചു കൊണ്ട് പറഞ്ഞ വാക്കിനോട് യോജിക്കുന്നതാണ് ബൈബിളിലെ ഈ വാചകം എന്ന് ക്രൈസ്തവ പുരോഹിതനായ ഇബ്രാഹീം ഖലീൽ -അദ്ദേഹം പിന്നീട് മുസ്ലിമായ വ്യക്തിയാണ്- തുറന്നു പറഞ്ഞിട്ടുണ്ട്. "എൻ്റെയും മറ്റു നബിമാരുടെയും ഉപമ ഒരു വീട് നിർമ്മിച്ച മനുഷ്യൻ്റെ ഉപമയാണ്. അദ്ദേഹം തൻ്റെ വീട് ഏറ്റവും നന്നാക്കുകയും മനോഹരമാക്കുകയും ചെയ്തു; വീടിൻ്റെ ഒരു വശത്തിലെ, ഒരു കല്ലിൻ്റെ ഭാഗമൊഴികെ. അങ്ങനെ ജനങ്ങൾ ആ വീടിന് ചുറ്റും നടക്കുകയും അതിൻ്റെ (നിർമ്മിതിയിൽ) അത്ഭുതപ്പെടുകയും ചെയ്യാൻ തുടങ്ങി. അവർ പറഞ്ഞു: ഈയൊരു കല്ല് കൂടി അവിടെ വെച്ചിരുന്നെങ്കിൽ?! നബി (ﷺ) പറഞ്ഞു: "ഞാനാകുന്നു ആ കല്ല്. ഞാൻ നബിമാരിൽ അന്തിമനാകുന്നു." (186) (185) മത്തായിയുടെ സുവിശേഷം: 21/42. (186) മുഹമ്മദ് (സ) ഫിത്തൗറാതി വൽ ഇഞ്ചീലി വൽ ഖുർആൻ / ഇബ്രാഹീം ഖലീൽ അഹ്മദ്: 73. പരാമർശിത ഹദീഥ് ബുഖാരി: കിതാബുൽ മനാഖിബിലെ 18 ാം അദ്ധ്യായത്തിലും, ഇമാം മുസ്ലിം കിതാബുൽ ഫദാഇലിൽ 2286 ാം ഹദീഥായും ഉദ്ധരിച്ചിട്ടുണ്ട്. ഹദീഥ് നിവേദനം ചെയ്തത് അബൂ ഹുറൈറ(رضي الله عنه)യാണ്. ഇമാം അഹ്മദ് അദ്ദേഹത്തിൻ്റെ മുസ്നദിലും ഈ ഹദീഥ് നിവേദനം ചെയ്തിട്ടുണ്ട്. 2/266, 312.
ഇതേ കാരണം കൊണ്ട് തന്നെ മുഹമ്മദ് നബി (ﷺ) യുടെ മേൽ അവതരിപ്പിച്ച ഗ്രന്ഥമായ ഖുർആൻ അല്ലാഹു മുൻകഴിഞ്ഞ ഗ്രന്ഥങ്ങളെ സംരക്ഷിക്കുന്ന 'മുഹൈമിൻ' ആയി നിശ്ചയിച്ചിരിക്കുന്നു.അതോടൊപ്പം മുൻപുള്ള ഗ്രന്ഥങ്ങളെ അത് ദുർബലപ്പെടുത്തുകയും ചെയ്യുന്നു. മുഹമ്മദ് നബി (ﷺ) യുടെ മതനിയമങ്ങൾ മുൻപുള്ള മതനിയമങ്ങളെ ദുർബലമാക്കിയിരിക്കുന്നു. അല്ലാഹു അവിടുത്തെ സന്ദേശം സംരക്ഷിക്കുമെന്നത് സ്വയം ബാധ്യതയായി ഏറ്റെടുത്തിട്ടുണ്ട്. അതിനാൽ തലമുറകളായി, അനേകം പേർ വ്യാപകമായി നിവേദനം ചെയ്ത നിലയിൽ ഖുർആൻ നമ്മിലേക്ക് എത്തിയിരിക്കുന്നു. അതിൻ്റെ പാരായണവും എഴുത്തും ഒരു പോലെ -അനിഷേധ്യമായ സ്വീകാര്യതയോടെയാണ്- ഓരോ തലമുറകളിൽ നിന്നും അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ളത്. ഇതു പോലെ നബി (ﷺ) യുടെ വാചികവും പ്രാവർത്തികവുമായ ചര്യകളും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇസ്ലാമിലെ കർമ്മങ്ങളുടെ പ്രാവർത്തിക രൂപവും, അതിലെ ആരാധനാരീതികളും വിധിവിലക്കുകളുമെല്ലാം ഇപ്രകാരം കൈമാറ്റം ചെയ്യപ്പെട്ടവയാണ്.
നബിചരിത്രവും നബി (ﷺ) യുടെ ഹദീഥുകളും ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥങ്ങൾ പരിശോധിച്ചാൽ അല്ലാഹുവിൻ്റെ റസൂൽ (ﷺ) യുടെ ഓരോ നീക്കങ്ങളും അവിടുത്തെ അനുചരന്മാരായ സ്വഹാബിമാർ അടുത്ത തലമുറക്ക് കൈമാറിയിട്ടുണ്ട് എന്ന് നമുക്ക് ബോധ്യപ്പെടും. നബി (ﷺ) യുടെ വാക്കുകളും പ്രവർത്തികളും യാതൊരു മാറ്റത്തിരുത്തലുമില്ലാതെ അവർ നമുക്ക് എത്തിച്ചു തന്നിരിക്കുന്നു. അവിടുന്ന് എങ്ങനെയാണ് തൻ്റെ രക്ഷിതാവിനെ ആരാധിച്ചിരുന്നതെന്നും, അവിടുത്തെ യുദ്ധങ്ങളും റബ്ബിനുള്ള സ്തുതികീർത്തനങ്ങളും പാപമോചന തേട്ടങ്ങളും ധൈര്യവും ഉദാരതയും തൻ്റെ അനുയായികളോടും സന്ദർശകരോടുമുള്ള പെരുമാറ്റവുമെല്ലാം ഹദീഥുകളിൽ കണ്ടെത്താൻ കഴിയും. അവിടുത്തെ സന്തോഷവും സന്താപവും, യാത്രകളും താമസങ്ങളും, ഭക്ഷണം കഴിക്കുന്നതിൻ്റെയും വെള്ളം കുടിക്കുന്നതിൻ്റെയും വസ്ത്രം ധരിക്കുന്നതിൻ്റെയും വിശദാംശങ്ങളും അവർ നിവേദനം ചെയ്തിട്ടുണ്ട്. അവിടുത്തെ ഉണർച്ചയും ഉറക്കവും അവർ നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്... ഇതെല്ലാം മനസ്സിലാക്കുമ്പോൾ നിനക്ക് ഉറപ്പായും ബോധ്യപ്പെടും; അല്ലാഹു ഈ മതത്തെ സംരക്ഷിച്ചിരിക്കുന്നു എന്ന്. അതോടെ മുഹമ്മദ് നബി (ﷺ) നബിമാരിൽ അന്തിമനാണെന്നതും നിനക്ക് ബോധ്യപ്പെടും. മുഹമ്മദ് നബി (ﷺ) പ്രവാചകന്മാരിൽ അന്തിമനാണെന്ന് അല്ലാഹു നമ്മെ അറിയിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: "മുഹമ്മദ് നിങ്ങളുടെ പുരുഷന്മാരിൽ ഒരാളുടെയും പിതാവായിട്ടില്ല.പക്ഷെ, അദ്ദേഹം അല്ലാഹുവിൻ്റെ ദൂതനും നബിമാരിൽ അന്തിമനുമാകുന്നു." (187) നബി -ﷺ- അവിടുത്തെ കുറിച്ച് പറഞ്ഞു: "എല്ലാ സൃഷ്ടികളിലേക്കുമായാണ് ഞാൻ അയക്കപ്പെട്ടിരിക്കുന്നത്. നബിമാരുടെ നിയോഗമനത്തിന് എന്നിലൂടെ അന്ത്യം കുറിക്കപ്പെട്ടിരിക്കുന്നു." (188) (187) അഹ്സാബ്:40. (188) മുസ്നദു അഹ്മദ്: 2/411-412, മുസ്ലിം: 523.
ഇനി ഇസ്ലാമിനെ കുറിച്ചും, എന്താണ് യഥാർത്ഥ ഇസ്ലാം, ഇസ്ലാമിക വിശ്വാസത്തിൻ്റെയും പ്രവർത്തനങ്ങളുടെയും സ്രോതസ്സ് എന്തെല്ലാമാണെന്നതിനെ കുറിച്ചും, അതിൻ്റെ സ്തംഭങ്ങളെ കുറിച്ചും, വ്യത്യസ്ത പദവികളെ കുറിച്ചും മനസ്സിലാക്കാം.
എന്താണ് ഇസ്ലാം?
അറബി ഭാഷാ നിഘണ്ടുകൾ പരിശോധിച്ചാൽ ഇസ്ലാം എന്ന പദത്തിൻ്റെ അർത്ഥമായി നൽകപ്പെട്ടിരിക്കുന്നത് 'കീഴൊതുങ്ങൽ, താഴ്മ, വണക്കം, സമർപ്പണം, കൽപ്പനകളും വിധികളും എതിരുപറയാതെ പ്രാവർത്തികമാക്കൽ' എന്നിങ്ങനെയുള്ള ആശയങ്ങളാണെന്ന് കാണാൻ കഴിയും. അല്ലാഹു അവനിൽ നിന്നുള്ള യഥാർത്ഥ മതത്തിന് നൽകിയ പേര് ഇസ്ലാം എന്നതാണ്. കാരണം, അല്ലാഹുവിനെ അനുസരിക്കുകയും, അവൻ്റെ കൽപ്പനകൾക്ക് എതിരു പറയാതെ കീഴൊതുങ്ങുകയും, ആരാധനകൾ അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കുകയും, അവൻ്റെ വാക്കുകൾ സത്യപ്പെടുത്തുകയും, അവനിൽ വിശ്വസിക്കുകയും ചെയ്യുക എന്നതാണ് ഇസ്ലാം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മുഹമ്മദ് നബി (ﷺ) യുടെ കൈകളിൽ ജനങ്ങൾക്ക് നൽകപ്പെട്ട മതത്തിൻ്റെ പേരായാണ് ഇസ്ലാം എന്ന പദം പൊതുവെ പ്രയോഗിക്കപ്പെടാറുള്ളത്.
ഇസ്ലാം; ഒരു പരിചയപ്പെടുത്തൽ (189) (189) മബാദിഉൽ ഇസ്ലാം / ഹമൂദ് ബ്നു മുഹമ്മദ് അല്ലാഹിം എന്ന ഗ്രന്ഥം വിശദവായനക്ക് ഉപകരിക്കും. 'ദലീൽ മുഖ്തസ്വർ ലിഫഹ്മിൽ ഇസ്ലാം / ഇബ്രാഹീം ഹർബ് എന്ന ഗ്രന്ഥവും ഇതേ വിഷയത്തിലാണ്.
എന്തു കൊണ്ടാണ് അല്ലാഹുവിൻ്റെ മതത്തിന് ഇസ്ലാം എന്ന പേര് നൽകപ്പെട്ടത്?! ലോകത്തിൽ വ്യത്യസ്തങ്ങളായ മതങ്ങളുണ്ട്. അവക്കെല്ലാം പ്രത്യേകമായ പേരുകളുമുണ്ട്. ചില പേരുകൾ ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയിലേക്കോ ജനതയിലേക്കോ ചേർത്തു കൊണ്ടുള്ളതാണ്. ഉദാഹരണത്തിന് നസ്വാറാ എന്ന പദത്തിൽ നിന്നാണ് നസ്വ് റാനിയ്യ (ക്രൈസ്തവത) എന്ന പേര് വന്നിരിക്കുന്നത്. ബുദ്ധമതത്തിൻ്റെ സ്ഥാപകനായ ബുദ്ധനിലേക്ക് ചേർത്തിക്കൊണ്ടാണ് പ്രസ്തുതമതം നിലകൊള്ളുന്നത്. 'സൊറോസ്ട്രിയൻ' എന്ന മതം അതിൻ്റെ സ്ഥാപകനും പതാകവാഹകനുമായ സറാത്തുസ്ത്ര എന്ന വ്യക്തിയിലേക്ക് ചേർക്കപ്പെട്ടു കൊണ്ടുള്ളതാണ്. യഹൂദാ എന്ന പേരിൽ അറിയപ്പെട്ട ഗോത്രത്തിലേക്ക് ചേർത്തു കൊണ്ടാണ് യഹൂദ മതം അറിയപ്പെടുന്നത്. ഇതു പോലെയാണ് മറ്റു മതങ്ങളും... ഇസ്ലാമൊഴികെ; അത് ഏതെങ്കിലുമൊരു പ്രത്യേക വ്യക്തിയിലേക്കോ, ഒരു ജനതയിലേക്കോ ചേർത്തപ്പെട്ട നാമമല്ല. മറിച്ച് ഇസ്ലാം എന്ന പദം ഉൾക്കൊള്ളുന്ന ആശയമാണ് ആ പദം അറിയിക്കുന്നത്. ഈ മതം മനുഷ്യരിൽ പെട്ട ഏതെങ്കിലുമൊരു വ്യക്തിയുടെ നിർമ്മിതിയല്ല എന്ന് ആ പേരിൽ നിന്ന് തന്നെ വ്യക്തം. മനുഷ്യ സമൂഹത്തെ വേറിട്ടു നിർത്തുന്ന രൂപത്തിൽ ഏതെങ്കിലുമൊരു പ്രത്യേക ജനതയുടെ ഭാഗവുമല്ല ഇസ്ലാം എന്ന മതം. മറിച്ച് ഇസ്ലാമിൻ്റെ ലക്ഷ്യവും ഉദ്ദേശവും ലോകത്തുള്ള സർവ്വ ജനങ്ങളും ഈ പദത്തിൻ്റെ അർത്ഥവും ആശയവും ഉൾക്കൊള്ളുക എന്നത് മാത്രമാണ്. ഈ ആശയം ഹൃദയത്തിലേറ്റുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്ന എല്ലാവരും -അവൻ ഗ്രാമീണനോ പട്ടണവാസിയോ ആകട്ടെ-; അവരെല്ലാം മുസ്ലിമാണ്. ഭാവിയിലും ഈ ഗുണഗണങ്ങൾ ജീവിതത്തിൽ പകർത്തുന്ന ഏവരും മുസ്ലിം എന്ന പദത്താൽ തന്നെയാണ് അറിയപ്പെടുക.
ഇസ്ലാം; ആശയാർത്ഥത്തെ കുറിച്ച്...
ഈ പ്രപഞ്ചത്തിലുള്ള സർവ്വതും ഒരു നിശ്ചിത നിയമത്തിനും, മാറ്റമില്ലാത്ത ഒരു രീതിക്കും കീഴൊതുക്കപ്പെട്ട നിലയിലാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത് എന്ന് ഏവർക്കും അറിയാം. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ഭൂമിയുമെല്ലാം മാറ്റമില്ലാത്ത ഈ അടിസ്ഥാനനിയമത്തിന് കീഴൊതുക്കപ്പെട്ട നിലയിലാണ് ചലിച്ചു കൊണ്ടിരിക്കുന്നത്. അതിൽ നിന്ന് -ഒരു മുടിനാരിഴയെങ്കിലും- മാറിനിൽക്കാനോ, പുറത്തു പോകാനോ അവക്കൊന്നും സാധിക്കുകയില്ല. എന്തിനധികം! മനുഷ്യൻ സ്വന്തത്തെ കുറിച്ച് ചിന്തിച്ചാൽ പോലും അല്ലാഹുവിൻ്റെ പ്രാപഞ്ചികമായ വിധിവിലക്കുകൾക്ക് പൂർണ്ണമായും കീഴൊതുങ്ങിയ നിലയിലാണ് അവൻ പോലുമുള്ളതെന്ന് അവന് ബോധ്യപ്പെടും. അവൻ ശ്വസിക്കുന്നതും, വെള്ളത്തിനും ഭക്ഷണത്തിനും വേണ്ടി ദാഹിക്കുന്നതും വിശക്കുന്നതും, പ്രകാശത്തിനും ചൂടിനും അവന് ആവശ്യം വരുന്നതുമെല്ലാം അല്ലാഹു അവൻ്റെ ജീവിതത്തിൽ നിശ്ചയിച്ചിരിക്കുന്ന ക്രമീകരണത്തിന് കീഴൊതുങ്ങിക്കൊണ്ടാണ്. അവൻ്റെ അവയവങ്ങളെല്ലാം അല്ലാഹുവിൻ്റെ ഈ തീരുമാനത്തിന് കീഴൊതുങ്ങിയ നിലയിലാണ്. അവയെല്ലാം അല്ലാഹുവിൻ്റെ നിശ്ചയപ്രകാരമല്ലാതെ അവയുടെ ജോലികൾ നിറവേറ്റുകയില്ല.
ചുരുക്കത്തിൽ അല്ലാഹുവിൻ്റെ ഈ വിശാലമായ തീരുമാനത്തിന് കീഴൊതുങ്ങിയ നിലയിലാണ് സർവ്വതും ഈ പ്രപഞ്ചത്തിൽ നിലകൊള്ളുന്നത്. അവക്കൊന്നും അതിൽ നിന്ന് വേറിട്ടു പോകാനാവില്ല. ആകാശത്തിലെ ഏറ്റവും വലിയ നക്ഷത്രം മുതൽ ഭൂമിയിലെ ഏറ്റവും ചെറിയ മൺതരി വരെ അപ്രകാരമാണ്. മഹോന്നതനും, സർവ്വശക്തനും സർവ്വതിൻ്റെയും ഉടമസ്ഥനുമായ അല്ലാഹുവിൻ്റെ വിധിനിർണ്ണയത്തിൻ്റെ ഭാഗമാണ് അതെല്ലാം. ആകാശങ്ങളിലും ഭൂമിയിലും അവക്കിടയിലുമുള്ള സർവ്വതും അല്ലാഹുവിൻ്റെ ഈ വിധിനിർണ്ണയത്തിന് കീഴൊതുങ്ങിയ നിലയിലാണെങ്കിൽ... ലോകം മുഴുവൻ സർവ്വാധിരാജനും സർവ്വശക്തനുമായ ആ ആരാധ്യൻ നിശ്ചയിച്ച നിയമത്തിന് കീഴൊതുങ്ങിയിരിക്കുന്നു. അവൻ്റെ കൽപ്പനകളാണ് അവ അനുസരിക്കുന്നത്. ഈ നിലക്ക് നോക്കിയാൽ ഇസ്ലാം പ്രപഞ്ചത്തിൻ്റെയാകമാനം മതമാണ്. കാരണം ഇസ്ലാമെന്നാൽ -മുൻപ് നാം വിവരിച്ചത് പോലെ- അല്ലാഹുവിന് കീഴൊതുങ്ങുകയും, അവൻ്റെ കൽപ്പനകളും വിലക്കുകളും എതിരില്ലാതെ അനുസരിക്കലുമാണ്. ചുരുക്കത്തിൽ സൂര്യനും ചന്ദ്രനും ഭൂമിയും അല്ലാഹുവിന് കീഴൊതുങ്ങിയ നിലയിലാണ്. കാറ്റും വെള്ളവും പ്രകാശവും ഇരുട്ടും ചൂടും അവന് സമർപ്പിതമായ നിലയിലാണ്. മരങ്ങളും കല്ലും കന്നുകാലികളും അങ്ങനെ തന്നെ. എന്തിനധികം! അല്ലാഹുവിനെ കുറിച്ച് അറിയാതെ അവനെ നിഷേധിക്കുകയും, അവൻ്റെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുകയും, അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളെ തള്ളിപ്പറയുകയും, അല്ലാഹുവിൽ പങ്കുചേർക്കുകയും ചെയ്യുന്ന മനുഷ്യൻ പോലും -അല്ലാഹു അവനെ സൃഷ്ടിച്ച പ്രകൃതിയുടെ കാര്യം പരിഗണിച്ചു കൊണ്ടാണെങ്കിൽ- അല്ലാഹുവിന് കീഴൊതുങ്ങിയ നിലയിലാണുള്ളത്.
ഇത്രയും നീ മനസ്സിലാക്കിയില്ലെങ്കിൽ ഇനി മനുഷ്യൻ്റെ അവസ്ഥയെ നമുക്കൊന്ന് വിലയിരുത്താം. മനുഷ്യർ രണ്ട് കാര്യങ്ങൾക്കിടയിലാണ് നിലകൊള്ളുന്നത് എന്ന് ചിന്തിച്ചാൽ ബോധ്യപ്പെടും:
ഒന്ന്: അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്ന അവൻ്റെ പ്രകൃതി. അല്ലാഹുവിന് കീഴൊതുങ്ങാനും, അവനെ ആരാധിക്കുന്നത് ഇഷ്ടപ്പെടാനും, അവനിലേക്ക് സാമീപ്യം തേടാനും, അല്ലാഹു ഇഷ്ടപ്പെടുന്ന കാര്യങ്ങളായ സത്യവും നന്മയും സത്യസന്ധതയും ഇഷ്ടപ്പെടാനും, അവൻ വെറുക്കുന്ന കാര്യങ്ങളായ അസത്യവും തിന്മയും അതിക്രമവും വെറുക്കാനും പ്രേരിപ്പിക്കുന്ന രൂപത്തിലാണ് മനുഷ്യൻ്റെ പ്രകൃതമുള്ളത്. അതോടൊപ്പം സമ്പത്തിനോടും തൻ്റെ ഇണയോടും സന്താനങ്ങളോടും ഇഷ്ടവും, ഭക്ഷണപാനീയങ്ങളോടും പ്രകൃതിപരമായ ശാരീരിക ബന്ധങ്ങളോടുമുള്ള താൽപ്പര്യവും അവൻ്റെ സൃഷ്ടിപ്രകൃതിയുടെ തേട്ടങ്ങളിൽ പെട്ടതാണ്. അതോടൊപ്പം അവൻ്റെ ശരീരത്തിലെ അവയവങ്ങളുടെ അനിവാര്യമായ പ്രവർത്തനങ്ങളും അവൻ്റെ സൃഷ്ടിയിൽ കണ്ടെത്താൻ കഴിയും.
രണ്ട്: മനുഷ്യൻ്റെ ഉദ്ദേശവും അവൻ്റെ തീരുമാനങ്ങളും. സത്യവും അസത്യവും വേർതിരിച്ചു മനസ്സിലാക്കി കൊടുക്കുന്നതിനും, സന്മാർഗവും ദുർമാർഗവും നന്മയും തിന്മയും തരം തിരിക്കുന്നതിനുമാണല്ലോ അല്ലാഹു മനുഷ്യരിലേക്ക് നബിമാരെ നിയോഗിച്ചതും, വേദഗ്രന്ഥങ്ങൾ അവതരിപ്പിച്ചതും. അതിനൊപ്പം മനുഷ്യർക്ക് അവർ തിരഞ്ഞെടുക്കുന്ന തീരുമാനങ്ങളിൽ വ്യക്തത ഉണ്ടാകുന്നതിന് വേണ്ടി ചിന്തിക്കാനുള്ള ബുദ്ധിയും ഗ്രാഹ്യശേഷിയും അവൻ നൽകിയിരിക്കുന്നു. ഇനി ഉദ്ദേശിക്കുന്നെങ്കിൽ അവൻ നന്മയുടെ മാർഗത്തിൽ പ്രവേശിക്കട്ടെ; അതവനെ സത്യത്തിലേക്കും സന്മാർഗത്തിലേക്കും നയിക്കുന്നതാണ്. അതല്ലെങ്കിൽ തിന്മയുടെ വഴിയിലാണ് അവൻ പ്രവേശിക്കുക; അതവനെ അപകടത്തിലേക്കും നാശത്തിലേക്കും നയിക്കുന്നതാണ്.
ആദ്യം പറഞ്ഞ മാനുഷിക പ്രകൃതിയുടെ അടിസ്ഥാനത്തിൽ മനുഷ്യനെ നീ വിലയിരുത്തിയാൽ അവൻ അല്ലാഹുവിന് സ്വയം സമർപ്പിതനാകുന്ന രൂപത്തിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും, അല്ലാഹുവിൻ്റെ വിധിനിർണ്ണയങ്ങൾ പിൻപറ്റുന്നതാണ് അവൻ്റെ പ്രകൃതമെന്നും നിനക്ക് ബോധ്യപ്പെടും. ഇക്കാര്യത്തിൽ നിന്ന് പുറത്തു കടക്കാൻ അവന് സാധിക്കില്ലെന്നും, ഈ വിഷയത്തിൽ മറ്റെല്ലാ ജീവികളെയും പോലെയാണ് മനുഷ്യനെന്നും നിനക്ക് മനസ്സിലാവുകയും ചെയ്യും.
എന്നാൽ രണ്ടാമത് പറഞ്ഞ മനുഷ്യൻ്റെ തീരുമാനങ്ങളുടെയും ഇഷ്ടാനിഷ്ടങ്ങളുടെയും കോണിലൂടെ അവനെ നീ വീക്ഷിക്കുകയാണ് എങ്കിൽ അവൻ തനിക്ക് ഉദ്ദേശിക്കുന്നത് തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം നൽകപ്പെട്ടവനാണ് എന്ന കാര്യവും നിനക്ക് മനസ്സിലാകും. അതായത്, ഉദ്ദേശിക്കുന്നെങ്കിൽ അവന് അല്ലാഹുവിൻ്റെ കൽപ്പനകൾക്ക് കീഴൊതുങ്ങുന്ന ഒരു മുസ്ലിമാകാം. അതല്ലെങ്കിൽ അവയെ നിഷേധിക്കുന്ന കാഫിറുമാകാൻ കഴിയും. "ഒന്നല്ലെങ്കിൽ നന്ദിയുള്ളവൻ. അല്ലെങ്കിൽ കടുത്ത നിഷേധി." (190) (190) ഇൻസാൻ: 3.
അതിനാൽ ഈ പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ മനുഷ്യരെ നമുക്ക് രണ്ടായി വിഭജിക്കാം.
തൻ്റെ സ്രഷ്ടാവിനെ തിരിച്ചറിയുകയും, അവനെ തൻ്റെ രക്ഷിതാവും ഉടമസ്ഥനും ആരാധ്യനുമായി അംഗീകരിക്കുകയും, അവനെ മാത്രം ആരാധിക്കുകയും, അവൻ്റെ മതനിയമങ്ങളെ തൻ്റെ ജീവിതത്തിൽ തിരഞ്ഞെടുക്കുകയും പിൻപറ്റുകയും ചെയ്യുന്നവൻ. അതോടൊപ്പം -അവൻ്റെ തീരുമാനപ്രകാരമല്ലെങ്കിൽ കൂടി- അല്ലാഹുവിൻ്റെ പ്രാപഞ്ചിക വിധിനിർണ്ണയത്തിന് യോജിച്ച നിലയിലാണ് അവൻ്റെ ജീവിതം മുന്നോട്ടു പോകുന്നത്. അല്ലാഹുവിനോടുള്ള സമർപ്പണം പൂർണ്ണമായ നിലയിൽ നിറവേറ്റുന്ന യഥാർത്ഥ മുസ്ലിമാണ് അവൻ. അവൻ്റെ അറിവ് ശരിയായ അറിവാണ്. കാരണം അവൻ തൻ്റെ സ്രഷ്ടാവും നിർമ്മാതാവുമായ അല്ലാഹുവിനെ തിരിച്ചറിയുകയും, തന്നിലേക്ക് ദൂതന്മാരെ നിയോഗിച്ചത് അവനാണെന്ന് മനസ്സിലാക്കുകയും, തനിക്ക് അറിയാനും പഠിക്കാനുമുള്ള ശേഷിയും ശക്തിയും അവൻ നൽകിയതാണെന്നും അംഗീകരിച്ചിരിക്കുന്നു. അവൻ്റെ ബുദ്ധി ശരിയായ നിലയിൽ നിലകൊള്ളുകയും, അവൻ്റെ ചിന്ത ഏറ്റവും കൃത്യമായ വഴിയിലൂടെ സഞ്ചരിക്കുകയും ചെയ്യുന്നു. കാരണം തൻ്റെ ചിന്തയെ അവൻ ഉപയോഗപ്പെടുത്തിയിരിക്കുന്നു. തനിക്ക് ചിന്തിക്കാനും ഗ്രഹിക്കാനും കാര്യങ്ങളിൽ അഭിപ്രായം സ്വീകരിക്കാനും സാധിക്കുന്ന നിലയിൽ തന്നെ സൃഷ്ടിക്കുകയും ആദരിക്കുകയും ചെയ്ത അല്ലാഹുവല്ലാതെ മറ്റാരും ആരാധിക്കപ്പെടാൻ പാടില്ലെന്ന് അവൻ്റെ ചിന്തയിലൂടെ അവന് ബോധ്യപ്പെട്ടിരിക്കുന്നു. അവൻ്റെ നാവ് സത്യമല്ലാതെ സംസാരിക്കുന്നില്ല എന്നതിനാൽ നേരായ മാർഗത്തിൽ ചലിച്ചു കൊണ്ടിരിക്കുന്നു. കാരണം അല്ലാഹുവല്ലാതെ മറ്റൊരു രക്ഷിതാവില്ലെന്നും, അവനാണ് തനിക്ക് സംസാരിക്കാനും ഉച്ചരിക്കാനുമുള്ള ശക്തി നൽകിയതെന്നും അവന് മനസ്സിലായിരിക്കുന്നു... ചുരുക്കത്തിൽ അവൻ്റെ ജീവിതത്തിൽ ശരിയും സത്യവുമായതല്ലാത്ത ഒന്നുമില്ല എന്ന അവസ്ഥയെത്തിയിരിക്കുന്നു. കാരണം തനിക്ക് തീരുമാനമെടുക്കാൻ സ്വാതന്ത്ര്യമുള്ള വിഷയങ്ങളിൽ അവൻ അല്ലാഹുവിൻ്റെ മതനിയമങ്ങൾക്ക് കീഴൊതുങ്ങിയവനത്രെ. അതോടെ അവനും പ്രപഞ്ചത്തിലെ മറ്റു സൃഷ്ടികൾക്കുമിടയിൽ പരസ്പര യോജിപ്പിൻ്റെയും തിരിച്ചറിവിൻ്റെയും കണ്ണി ഉടലെടുത്തിരിക്കുന്നു. കാരണം അതീവയുക്തിമാനും സർവ്വജ്ഞനുമായ അല്ലാഹുവിനെയല്ലാതെ അവൻ ആരാധിക്കുന്നില്ല; മറ്റു ജീവികളും ജന്തുക്കളും അതേ രക്ഷിതാവിൻ്റെ വിധിനിർണ്ണയങ്ങൾക്ക് തന്നെയാണ് കീഴൊതുങ്ങിയിരിക്കുന്നത്. അല്ലാഹുവാകട്ടെ, മനുഷ്യർക്കായി അവയെ എല്ലാം സൗകര്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
എന്താണ് കുഫ്ർ (നിഷേധം)?
രണ്ടാമതൊരു തരം മനുഷ്യർ കൂടിയുണ്ട്. അവൻ തൻ്റെ സ്രഷ്ടാവായ അല്ലാഹുവിന് സമർപ്പിതമായ രൂപത്തിലാണ് ജനിച്ചത് എങ്കിലും, അവൻ്റെ ജീവിതകാലം മുഴുവൻ ആ നിലയിൽ തന്നെ ജീവിച്ചു തീർത്തെങ്കിലും -താൻ അല്ലാഹുവിന് കീഴൊതുങ്ങിയിട്ടുണ്ട് എന്ന കാര്യം അവൻ ചിന്തിക്കുകയോ അക്കാര്യം അവന് മനസ്സിലാവുകയോ ചെയ്തിട്ടില്ല. അവൻ തൻ്റെ രക്ഷിതാവിനെ അറിയുകയോ, അല്ലാഹുവിൻ്റെ മതനിയമങ്ങളിൽ വിശ്വസിക്കുകയോ, അവൻ്റെ ദൂതന്മാരെ പിൻപറ്റുകയോ ചെയ്തിട്ടില്ല. അല്ലാഹു അവന് അനുഗ്രഹമായി നൽകിയ അറിവോ ബുദ്ധിയോ, അവനായി തുറന്നു നൽകിയ കേൾവിയോ കാഴ്ച്ചയോ തൻ്റെ സ്രഷ്ടാവിനെ അറിയുന്നതിന് വേണ്ടി അവൻ ഉപയോഗപ്പെടുത്തിയിട്ടില്ല. അല്ലാഹുവിൻ്റെ അസ്തിത്വത്തെ അവൻ നിഷേധിച്ചിരിക്കുന്നു. അവനെ ആരാധിക്കുന്നതിൽ നിന്ന് അഹങ്കാരം അവനെ തടഞ്ഞിരിക്കുന്നു. അവന് തിരഞ്ഞെടുക്കാനും തീരുമാനമെടുക്കാനും സ്വാതന്ത്ര്യം നൽകപ്പെട്ട അവൻ്റെ ജീവിതത്തിൻ്റെ മേഖലകളിൽ അല്ലാഹുവിൻ്റെ മതനിയമങ്ങൾക്ക് കീഴൊതുങ്ങാൻ അവൻ വിസമ്മതം പ്രകടിപ്പിക്കുകയും ചെയ്തിരിക്കുന്നു. അതുമല്ലെങ്കിൽ അല്ലാഹുവിനോടൊപ്പം മറ്റുള്ളവരെ അവൻ പങ്കുചേർത്തിരിക്കുന്നു. അല്ലാഹുവിൻ്റെ ഏകത്വം ബോധ്യപ്പെടുത്തുന്ന അവൻ്റെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുന്നതിൽ നിന്നും അവൻ വിസമ്മതം കാണിക്കുന്നു. ഇങ്ങനെയുള്ളവനെയാണ് കാഫിർ (നിഷേധി) എന്ന് പറയുക. കാരണം കുഫ്ർ എന്ന അറബി പദത്തിൻ്റെ അർത്ഥം മറച്ചു വെക്കുക, മൂടി വെക്കുക എന്നെല്ലാമാണ്. തൻ്റെ വാളിന് മേൽ വസ്ത്രം ധരിക്കുകയും അതിനെ മറച്ചു പിടിക്കുകയും ചെയ്യുന്നതിന് കഫറ എന്ന അറബി പദം പ്രയോഗിക്കപ്പെടാറുണ്ട്. തൻ്റെ ശുദ്ധപ്രകൃതിയെ മറച്ചു പിടിക്കുകയും, അജ്ഞതയുടെയും വിഡ്ഢിത്തത്തിൻ്റെയും അടപ്പുകൾ കൊണ്ട് അതിനെ മൂടിക്കളയുകയും ചെയ്തവനെ കാഫിർ എന്നും വിളിക്കാം. ഇസ്ലാമിൻ്റെ ശുദ്ധ പ്രകൃതിയിലാണ് ഓരോ മനുഷ്യനും ജനിച്ചു വീഴുന്നത് എന്നും, ഇസ്ലാമിക പ്രകൃതത്തോട് യോജിച്ച രൂപത്തിലല്ലാതെ അവൻ്റെ ശരീരാവയവങ്ങൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നില്ല എന്നും ഇത്രയും പറഞ്ഞതിൽ നിന്ന് നിനക്ക് ബോധ്യപ്പെട്ടിരിക്കും. അല്ല! അവൻ്റെ ചുറ്റുപാടുമുള്ള പ്രപഞ്ചം ആകമാനം അല്ലാഹുവിന് സമർപ്പിക്കുക എന്ന ഈ ചര്യയുടെ അടിസ്ഥാനത്തിലല്ലാതെ ചലിക്കുന്നില്ല. എന്നാൽ അല്ലാഹുവിനെ നിഷേധിക്കുന്ന കാഫിറായ മനുഷ്യൻ ഐഹികപ്രപഞ്ചത്തിൻ്റെ ഈ ശുദ്ധപ്രകൃതിയെയും, അവൻ്റെ സ്വന്തം ശരീരത്തിൻ്റെ പ്രകൃതത്തെയും അറിവില്ലായ്മയുടെയും വിഡ്ഢിത്തരത്തിൻ്റെയും മറ കൊണ്ട് മറച്ചു പിടിക്കുകയും, തൻ്റെ ഉൾക്കാഴ്ച്ചയെ മൂടിവെക്കുകയും ചെയ്തിരിക്കുന്നു. അവന് നൽകപ്പെട്ട ചിന്താശേഷിയോ വിജ്ഞാനമോ തൻ്റെ പ്രകൃതിയോട് എതിരാകാനല്ലാതെ മറ്റൊന്നിനും അവൻ ഉപയോഗപ്പെടുത്തുന്നില്ല എന്ന കാര്യം ചിന്തിച്ചാൽ നിനക്ക് ബോധ്യപ്പെടും. തൻ്റെ സ്രഷ്ടാവ് നിശ്ചയിച്ച പ്രകൃതത്തിന് വിരുദ്ധമാകുന്നതല്ലാതെ അവൻ കാണുകയോ, അതിനെ നശിപ്പിക്കുന്ന പ്രവർത്തനമല്ലാതെ അവൻ ചെയ്യുകയോ ചെയ്യുന്നില്ല.
ഇത്രയും പറഞ്ഞതിൽ നിന്ന് കുഫ്ഫാറുകൾ അധഃപതിച്ചിരിക്കുന്ന വിദൂരമായ വഴികേടിൻ്റെയും വ്യക്തമായ അപചയത്തിൻ്റെയും ആഴം നിനക്ക് മനസ്സിലാക്കാവുന്നതാണ്. (191) (191) മബാദിഉൽ ഇസ്ലാം: 3,4.
ഇനി നീ പ്രാവർത്തികമാക്കണമെന്ന് കൽപ്പിക്കപ്പെട്ട ഇസ്ലാമിനെ കുറിച്ച് ചിന്തിച്ചു നോക്കുക. അതൊരിക്കലും പ്രയാസകരമായ ഒരു കാര്യമേയല്ല. മറിച്ച് അല്ലാഹു എളുപ്പമാക്കി നൽകിയവർക്കെല്ലാം അത് അതീവ എളുപ്പമുള്ളതാണ്. ഈ പ്രപഞ്ചം മുഴുവൻ ഇസ്ലാമിൻ്റെ പാതയിലൂടെ തന്നെയാണ് ചരിച്ചു കൊണ്ടിരിക്കുന്നത്. "ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം അനുസരണയോടെയോ നിർബന്ധിതമായോ അവന്ന് (അല്ലാഹുവിന്) കീഴ്പെട്ടിരിക്കുകയാണ്." (192) അല്ലാഹുവിൻ്റെ മതമാണ് ഇസ്ലാം. അല്ലാഹു പറയുന്നു: "തീർച്ചയായും അല്ലാഹുവിങ്കൽ മതമെന്നാൽ ഇസ്ലാമാകുന്നു." (193) അല്ലാഹുവിന് സ്വന്തത്തെ പൂർണ്ണമായി കീഴ്പെടുത്തുക എന്നതാണ് ഇസ്ലാം കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാഹു പറയുന്നു: "അവർ നിന്നോട് തർക്കിക്കുകയാണെങ്കിൽ പറഞ്ഞേക്കുക: ഞാൻ എൻ്റെ മുഖം അല്ലാഹുവിന് സമർപ്പിച്ചിരിക്കുന്നു. എന്നെ പിൻപറ്റിയവരും." (194) നബി (ﷺ) ഇസ്ലാമിൻ്റെ അർത്ഥം വിശദീകരിച്ചു കൊണ്ട് പറഞ്ഞു: "നിൻ്റെ ഹൃദയം അല്ലാഹുവിന് കീഴൊതുങ്ങുകയും, നിൻ്റെ മുഖം അല്ലാഹുവിലേക്ക് തിരിക്കുകയും (നിസ്കാരം നിർവ്വഹിക്കുക), നിർബന്ധ സകാത്ത് നീ നൽകുകയും ചെയ്യുക." (195) നബി (ﷺ) യോട് ഒരാൾ ചോദിച്ചു: "എന്താണ് ഇസ്ലാം?" അവിടുന്ന് പറഞ്ഞു: "നിൻ്റെ ഹൃദയം അല്ലാഹുവിന് കീഴൊതുങ്ങുക. മറ്റു മുസ്ലിമീങ്ങൾ നിൻ്റെ നാവിൽ നിന്നും കയ്യിൽ നിന്നും സുരക്ഷിതരാവുക." അദ്ദേഹം ചോദിച്ചു: "ഏത് ഇസ്ലാമാണ് ഏറ്റവും ശ്രേഷ്ഠമായുള്ളത്?!" നബി (ﷺ) പറഞ്ഞു: "ഈമാനാണ്." അയാൾ ചോദിച്ചു: "എന്താണ് ഈമാൻ?" നബി (ﷺ) പറഞ്ഞു: "നീ അല്ലാഹുവിലും, അവൻ്റെ മലക്കുകളിലും, അവൻ്റെ വേദഗ്രന്ഥങ്ങളിലും, അവൻ്റെ ദൂതന്മാരിലും, മരണശേഷമുള്ള പുനരുത്ഥാനത്തിലും വിശ്വസിക്കലാണ്." (196) നബി (ﷺ) പറഞ്ഞതു പോലെ: "ഇസ്ലാം എന്നാൽ നീ അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരും ഇല്ലെന്നും, മുഹമ്മദ് നബി അല്ലാഹുവിൻ്റെ ദൂതനാണെന്നും (അശ്ഹദു അൻലാ ഇലാഹ ഇല്ലല്ലാഹ്, വ അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്) എന്ന് സാക്ഷ്യം വഹിക്കലും, നിസ്കാരം നിലനിർത്തലും, സകാത്ത് നൽകലും, റമദാൻ മാസത്തിൽ നോമ്പ് അനുഷ്ഠിക്കലും, കഅ്ബയിലേക്ക് -നിനക്ക് സാധിക്കുമെങ്കിൽ- തീർത്ഥാടനം (ഹജ്ജ്) നടത്തലുമാണ്." (197) നബി (ﷺ) തന്നെ പറഞ്ഞു: "യഥാർത്ഥ മുസ്ലിമെന്നാൽ അവൻ്റെ നാവിൽ നിന്നും, കൈകളിൽ നിന്നും മറ്റു മുസ്ലിംകൾ സുരക്ഷിതരായിരിക്കും." (198) (192) ആലു ഇംറാൻ: 83. (193) ആലു ഇംറാൻ: 19. (194) ആലു ഇംറാൻ :20. (195) മുസ്നദു അഹ്മദ്: 5/3, സ്വഹീഹു ഇബ്നി ഹിബ്ബാൻ: 1/377. (196) മുസ്നദു അഹ്മദ്: 4/114. ഹയ്ഥമീ മജ്മഇൽ (1/59) പറഞ്ഞു: "അഹ്മദും ത്വബറാനിയും നിവേദനം ചെയ്ത ഈ ഹദീഥിലെ നിവേദകർ വിശ്വസ്തരാണ്." ശൈഖുൽ ഇസ്ലാം മുഹമ്മദ് ബ്നു അബ്ദിൽ വഹ്ഹാബ് രചിച്ച ഫദ്ലുൽ ഇസ്ലാം (പേ 8) എന്ന ഗ്രന്ഥം പരിശോധിക്കുക. (197) മുസ്ലിം (കിതാബുൽ ഈമാൻ: നം 8) (198) ബുഖാരി (കിതാബുൽ ഈമാൻ), മുസ്ലിം (കിതാബുൽ ഈമാൻ) നം: 39.
ഈ മതമാകുന്നു ഇസ്ലാം മതം. അല്ലാഹു ഇതല്ലാതെ മറ്റൊരു മതവും ഒരാളിൽ നിന്നും -ആദ്യകാലക്കാരിൽ നിന്നും അവസാനകാലക്കാരിൽ നിന്നോ- സ്വീകരിക്കുന്നതല്ല. എല്ലാ നബിമാരും ഇസ്ലാം ദീനിൽ തന്നെ നിലകൊണ്ടവരായിരുന്നു. അല്ലാഹു നൂഹ് നബി (عليه السلام) യെ കുറിച്ച് പറയുന്നു: "(നബിയേ,) നീ അവർക്ക് നൂഹിനെപ്പറ്റിയുള്ള വിവരം ഓതികേൾപിക്കുക. അദ്ദേഹം തൻ്റെ ജനതയോട് പറഞ്ഞ സന്ദർഭം: എൻ്റെ ജനങ്ങളേ, എൻ്റെ സാന്നിദ്ധ്യവും അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളെപ്പറ്റിയുള്ള എൻ്റെ ഉൽബോധനവും നിങ്ങൾക്ക് ഒരു വലിയ ഭാരമായിത്തീർന്നിട്ടുണ്ടെങ്കിൽ അല്ലാഹുവിൻ്റെ മേൽ ഞാനിതാ ഭരമേല്പിച്ചിരിക്കുന്നു..." എന്ന വചനം മുതൽ "ഞാൻ മുസ്ലിമീങ്ങളിൽ ഉൾപ്പെടാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നു." (199) എന്ന വചനം വരെയുള്ള ഭാഗം ഈ പറഞ്ഞത് ബോധ്യപ്പെടുത്തുന്നു. ഇബ്രാഹീം നബി (عليه السلام) യെ കുറിച്ച് അല്ലാഹു പറയുന്നു: "നീ മുസ്ലിമാകൂ എന്ന് അദ്ദേഹത്തിൻ്റെ രക്ഷിതാവ് അദ്ദേഹത്തോട് പറഞ്ഞപ്പോൾ സർവ്വ ലോകരക്ഷിതാവിന്ന് ഞാനിതാ കീഴ്പെട്ടിരിക്കുന്നു (മുസ്ലിമായിരിക്കുന്നു) എന്ന് അദ്ദേഹം പറഞ്ഞു." (200) മൂസാ (عليه السلام) യെ കുറിച്ച് അല്ലാഹു പറഞ്ഞു: "മൂസാ പറഞ്ഞു: എൻ്റെ ജനങ്ങളേ,നിങ്ങൾ അല്ലാഹുവിൽ വിശ്വസിച്ചിട്ടുണ്ടെങ്കിൽ അവൻ്റെ മേൽ നിങ്ങൾ ഭരമേല്പിക്കുക- നിങ്ങൾ മുസ്ലിംകളാണെങ്കിൽ (അപ്രകാരം ചെയ്യൂ)." (201) ഈസാ (عليه السلام) യെ കുറിച്ച് അല്ലാഹു പറയുന്നു: "നിങ്ങൾ എന്നിലും എൻ്റെ ദൂതനിലും വിശ്വസിക്കൂ എന്ന് ഞാൻ ഹവാരികൾക്ക് ബോധനം നൽകിയ സന്ദർഭത്തിലും. അവർ പറഞ്ഞു: ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. ഞങ്ങൾ മുസ്ലിംകളാണെന്നതിന് നീ സാക്ഷ്യം വഹിച്ച് കൊള്ളുക." (202) (199) യൂനുസ്: 71-72. (200) ബഖറ:131. (201) യൂനുസ്: 84. (202) തദ്മുരിയ്യ / ഇബ്നു തൈമിയ്യഃ: 109-110. ആയതുകൾ സൂറതുൽ മാഇദയിലെ 111 മുതൽ.
ഈ മതം -അതായത് ഇസ്ലാം- അല്ലാഹുവിൽ നിന്നുള്ള സന്ദേശത്തിൽ നിന്നാണ് അതിലെ നിയമങ്ങളും വിശ്വാസങ്ങളും വിധിവിലക്കുകളും സ്വീകരിക്കപ്പെടുന്നത്. അതായത് ഖുർആനും ഹദീഥുമാണ് ഇസ്ലാമിൻ്റെ അടിസ്ഥാനപ്രമാണങ്ങൾ. അവയെ കുറിച്ച് ഒരു ചെറിയ വിവരണം ഇനി വായിക്കാം.
ഇസ്ലാമിൻ്റെ അടിത്തറകളും അടിസ്ഥാനസ്രോതസ്സുകളും
നിരർത്ഥകമായ വാദങ്ങൾ പേറുന്ന മതങ്ങളും, മനുഷ്യനിർമ്മിത പ്രത്യയശാസ്ത്രങ്ങളും പൊതുവെ സ്വീകരിച്ചു വരുന്ന രീതികളിലൊന്നാണ് അവർ തലമുറകളായി കൈമാറി വരുന്ന ഏതെങ്കിലുമൊരു ഗ്രന്ഥത്തെ ആദരവോടെ സ്വീകരിക്കുക എന്നത്. ഏതോ കാലഘട്ടത്തിൽ എഴുതപ്പെട്ട ഇത്തരം ഗ്രന്ഥങ്ങൾ എഴുതിയതോ വിവർത്തനം ചെയ്തതോ ആരാണെന്നതിനെ കുറിച്ച് പോലും പലപ്പോഴും വ്യക്തതയുണ്ടായി കൊള്ളണമെന്നില്ല. ഏതു കാലഘട്ടത്തിലാണ് അവ എഴുതപ്പെട്ടതെന്നും ചിലപ്പോൾ അറിഞ്ഞു കൊള്ളണമെന്നില്ല. സാധാരണ മനുഷ്യരെ ബാധിക്കാവുന്ന ദുർബലതകളും കുറവുകളും ദേഹേഛകളും മറവിയുമെല്ലാം സംഭവിച്ചേക്കാവുന്ന ഏതോ മനുഷ്യർ തന്നെയാണ് അവയും രചിച്ചിട്ടുള്ളത്.
എന്നാൽ ഇസ്ലാമിൻ്റെ കാര്യം നോക്കുക! അത് മറ്റുള്ളവയിൽ നിന്നെല്ലാം വേറിട്ടു നിൽക്കുന്നു. ഇസ്ലാമിൻ്റെ പ്രമാണം എന്ന് പറയുന്നത് ലോകങ്ങളുടെ സ്രഷ്ടാവായ അല്ലാഹുവിൽ നിന്നുള്ള സന്ദേശമാണ്. അതായത് അല്ലാഹുവിൻ്റെ സംസാരമായ വിശുദ്ധ ഖുർആനും, നബി (ﷺ) യുടെ ചര്യയായ സുന്നത്തും. അവ രണ്ടിനെയും കുറിച്ച് ഒരു ചെറിയ വിവരണം താഴെ വായിക്കാം.
1- വിശുദ്ധ ഖുർആൻ.
ഇസ്ലാമാണ് അല്ലാഹുവിൽ നിന്നുള്ള മതം എന്ന കാര്യം ഇത്രയും പറഞ്ഞതിൽ നിന്ന് നാം മനസ്സിലാക്കിയിട്ടുണ്ട്. അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുന്നവർക്ക് സന്മാർഗം കാണിച്ചു നൽകുന്നതിനായി അല്ലാഹു അവൻ്റെ ദൂതനായ മുഹമ്മദ് നബി (ﷺ) യുടെ മേൽ അവതരിപ്പിച്ച ഗ്രന്ഥമാണ് ഖുർആൻ. മുസ്ലിമീങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ ഭരണഘടന അതാണ്. അല്ലാഹു ഉദ്ദേശിച്ചവരുടെ ഹൃദയങ്ങൾക്ക് അത് ശമനൗഷധവുമാണ്. അല്ലാഹു വിജയവും പ്രകാശവും നൽകാൻ ഉദ്ദേശിച്ചവർക്കുള്ള വിളക്കുമാടവുമാണത്. അല്ലാഹു സർവ്വ നബിമാരെയും നിയോഗിക്കുകയും, അവരെല്ലാം പഠിപ്പിക്കുകയും ചെയ്ത അടിത്തറകൾ ഖുർആൻ ഉൾക്കൊള്ളുന്നുണ്ട്. (203) മുഹമ്മദ് നബി (ﷺ) ആദ്യത്തെ പ്രവാചകനല്ല എന്നത് പോലെ, ഖുർആൻ ആദ്യമായി അല്ലാഹുവിൽ നിന്ന് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥവുമല്ല. ഇബ്രാഹീം നബി (عليه السلام) ക്ക് മേൽ അല്ലാഹു ചില ഏടുകൾ അവതരിപ്പിച്ചിട്ടുണ്ട്. മൂസാ (عليه السلام) യെ തൗറാത്ത് നൽകിക്കൊണ്ടാണ് അല്ലാഹു ആദരിച്ചത്. ഈസാ (عليه السلام) ഇഞ്ചീലുമായാണ് നിയോഗിക്കപ്പെട്ടത്. ഈ ഗ്രന്ഥങ്ങളെല്ലാം അല്ലാഹുവിൽ നിന്ന് അവൻ്റെ ദൂതർക്കുള്ള സന്ദേശമായിരുന്നു. എന്നാൽ ഈ വേദഗ്രന്ഥങ്ങളെല്ലാം; അവയിൽ ബഹുഭൂരിപക്ഷവും നഷ്ടമായിരിക്കുന്നു. അതിലെ പലതും മാഞ്ഞില്ലാതാവുകയും ചെയ്തിരിക്കുന്നു. ബാക്കി നിൽക്കുന്ന പലതിലും കൂട്ടിക്കടത്തലുകളും മാറ്റത്തിരുത്തലുകളും സംഭവിക്കുകയും ചെയ്തിട്ടുണ്ട്. (203) അസ്സുന്നതു വ മകാനതുഹാ ഫിത്തശ്രീഇൽ ഇസ്ലാമീ / മുസ്തഫാ അസ്സിബാഈ: 376.
എന്നാൽ ഖുർആനാകട്ടെ, അല്ലാഹു അതിൻ്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നു. മുൻപ് വന്ന വേദഗ്രന്ഥങ്ങളെ സംരക്ഷിക്കുന്ന തരത്തിൽ അല്ലാഹു അതിനെ മുഹൈമിനായി നിശ്ചയിച്ചിരിക്കുന്നു. അതോടൊപ്പം അവയുടെ സാധുത ഈ ഗ്രന്ഥം ദുർബലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറയുന്നു: "(നബിയേ,) നിനക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നിരിക്കുന്നു. അതിൻ്റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തുരക്ഷിക്കുന്നതുമത്രെ അത്." (204) എല്ലാ കാര്യത്തിനുമുള്ള വിശദീകരണമാണ് ഖുർആൻ എന്ന് അതിനെ വിശേഷിപ്പിച്ചത് ഖുർആൻ അവതരിപ്പിച്ച അല്ലാഹു തന്നെയാണ്. അവൻ പറഞ്ഞു: "എല്ലാകാര്യത്തിനും വിശദീകരണമായിക്കൊണ്ടാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്." (205) അത് സന്മാർഗവും കാരുണ്യവുമാണെന്നും അല്ലാഹു വിശേഷിപ്പിച്ചിരിക്കുന്നു. അവൻ പറഞ്ഞു: "നിങ്ങൾക്കിതാ നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് വ്യക്തമായ പ്രമാണവും മാർഗദർശനവും കാരുണ്യവും വന്നുകിട്ടിയിരിക്കുന്നു." (206) അത് ഏറ്റവും നേരായ മാർഗത്തിലേക്ക് വഴികാട്ടുന്നു എന്നും അല്ലാഹു അറിയിച്ചിരിക്കുന്നു. "തീർച്ചയായും ഈ ഖുർആൻ ഏറ്റവും നേരായതിലേക്ക് വഴികാട്ടുന്നു." (207) മനുഷ്യരുടെ ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും ഏറ്റവും കൃത്യവും നേരായതുമായ മാർഗത്തിലേക്കാണ് വിശുദ്ധ ഖുർആൻ അവർക്ക് വഴികാണിക്കുന്നത്. (204) മാഇദഃ:48. (205) നഹ്ല്: 89. (206) അൻആം:157. (207) ഇസ്റാഅ്:9.
മുഹമ്മദ് നബി (ﷺ) ക്ക് നൽകപ്പെട്ട -അന്ത്യനാൾ വരെ നിലനിൽക്കുന്ന ദൃഷ്ടാന്തങ്ങളിൽ- ഒന്നാണ് വിശുദ്ധ ഖുർആൻ. മുൻകാല നബിമാരുടെ ദൃഷ്ടാന്തങ്ങൾ അവരുടെ മരണത്തോടെ അവസാനിക്കുന്നതായിരുന്നു എങ്കിൽ ഈ ഖുർആൻ എന്നെന്നും നിലനിൽക്കുന്ന ദൃഷ്ടാന്തമാക്കി അല്ലാഹു നിലനിർത്തിയിരിക്കുന്നു.
ഏറ്റവും ശക്തമായ പ്രമാണവും, നിഷേധിക്കാൻ സാധ്യമല്ലാത്ത തെളിവുമാണത്. അതിന് സമാനമായ ഒരു ഗ്രന്ഥം കൊണ്ടു വരാൻ അല്ലാഹു സർവ്വ മനുഷ്യരെയും വെല്ലുവിളിച്ചിരിക്കുന്നു. അതുമല്ലെങ്കിൽ അതിലെ പത്ത് അദ്ധ്യായങ്ങൾക്ക് സമാനമായതോ, ഒരു അദ്ധ്യായത്തിന് സമാനമായതോ കൊണ്ടുവരാനും അല്ലാഹു അവരെ വെല്ലുവിളിച്ചിട്ടുണ്ട്. എന്നാൽ അക്ഷരങ്ങളും വാക്കുകളും ചേർത്തുവെക്കപ്പെട്ട നിലയിലുള്ള ഈ ഗ്രന്ഥം; അതിൻ്റെ വെല്ലുവിളി ഏറ്റെടുക്കാൻ അവർക്കാർക്കും സാധിച്ചില്ല. വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട സമൂഹമാകട്ടെ, ഭാഷാനൈപുണ്യത്തിലും സാഹിത്യാഭിരുചിയിലും ഉത്തുംഗത കൈവരിച്ചവരായിരുന്നു. അല്ലാഹു പറയുന്നു: "അതല്ല, അദ്ദേഹം അത് കെട്ടിച്ചമച്ചു എന്നാണോ അവർ പറയുന്നത്? പറയുക: എന്നാൽ ഇതുപോലെയുള്ള പത്ത് അദ്ധ്യായങ്ങൾ ചമച്ചുണ്ടാക്കിയത് നിങ്ങൾ കൊണ്ട് വരൂ. അല്ലാഹുവിന് പുറമെ നിങ്ങൾക്ക് സാധിക്കുന്നവരെയെല്ലാം നിങ്ങൾ വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങൾ സത്യവാന്മാരാണെങ്കിൽ." (208) (208) യൂനുസ്: 38.
ഖുർആൻ അല്ലാഹുവിൽ നിന്നുള്ള സന്ദേശമാണെന്ന് വ്യക്തമായി ബോധ്യപ്പെടുത്തുന്ന തെളിവുകൾ അനേകമുണ്ട്. കഴിഞ്ഞു പോയ സമൂഹങ്ങളെ കുറിച്ച അനേകം വിവരങ്ങൾ ഖുർആൻ വ്യക്തമായി വിവരിക്കുന്നു എന്നതും, ഭാവിയിൽ സംഭവിക്കാനിരിക്കുന്ന അനേകം കാര്യങ്ങൾ ഖുർആനിൽ പ്രവചിക്കപ്പെടുകയും അത് സത്യമായി പുലരുകയും ചെയ്തു എന്നതുമെല്ലാം ചില തെളിവുകളാണ്. ഇക്കാലഘട്ടത്തിൽ മാത്രം ശാസ്ത്രജ്ഞർ കണ്ടെത്തിയ അനേകം ശാസ്ത്ര വസ്തുതകൾ വിശുദ്ധ ഖുർആനിൽ വർഷങ്ങൾക്ക് മുൻപേ പരാമർശിക്കപ്പെട്ടതിൽ ചിലത് മാത്രമാണ്. ഇതും ഖുർആൻ അല്ലാഹുവിൽ നിന്നുള്ളതാണെന്നതിനുള്ള തെളിവത്രെ. ഇത്രയും മഹത്തരമായ ഒരു ഗ്രന്ഥം അവതരിപ്പിക്കപ്പെട്ടത് മുഹമ്മദ് നബി (ﷺ) ക്ക് മേലെയാണല്ലോ?! എന്നാൽ ഖുർആൻ അവതരിപ്പിക്കപ്പെടുന്നതിന് മുൻപ് അവിടുത്തെ ജീവിതത്തിൽ എപ്പോഴെങ്കിലും ഈ ഖുർആനിലെ വചനങ്ങൾക്ക് സമാനമായ എന്തെങ്കിലുമൊന്ന് അവിടുന്ന് പറഞ്ഞിട്ടില്ല. ഇതും വിശുദ്ധ ഖുർആൻ അല്ലാഹുവിൽ നിന്നുള്ളതാണെന്ന് തെളിയിക്കുന്നു. അല്ലാഹു പറയുന്നു: "പറയുക: അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ നിങ്ങൾക്ക് ഞാനിത് ഓതികേൾപിക്കുകയോ, നിങ്ങളെ അവൻ ഇത് അറിയിക്കുകയോ ചെയ്യില്ലായിരുന്നു. ഇതിനു മുമ്പ് കുറെ കാലം ഞാൻ നിങ്ങൾക്കിടയിൽ ജീവിച്ചിട്ടുണ്ടല്ലോ. നിങ്ങൾ ചിന്തിക്കുന്നില്ലേ?" (209) ഇതിനെല്ലാം പുറമെ അല്ലാഹുവിൻ്റെ റസൂൽ (ﷺ) നിരക്ഷരനായിരുന്നു. അവിടുത്തേക്ക് വായിക്കാനോ എഴുതാനോ കഴിയില്ലായിരുന്നു. ഏതെങ്കിലും ഒരു അദ്ധ്യാപകൻ്റെ മുൻപിൽ അവിടുന്ന് ഇരുന്ന് പഠിക്കുകയോ, ഏതെങ്കിലുമൊരാൾ അവിടുത്തേക്ക് പഠിപ്പിച്ചു നൽകുകയോ ചെയ്തിട്ടില്ല. ഇങ്ങനെയുള്ള ഒരു വ്യക്തിയാണ് ഏറ്റവും ഭാഷാനിപുണരായിരുന്ന ഒരു ജനതയെ താൻ കൊണ്ടുവന്നത് പോലുള്ള ഒരു ഗ്രന്ഥം കൊണ്ടുവരൂ എന്ന് വെല്ലുവിളിക്കുന്നത്. "ഇതിന് മുമ്പ് നീ വല്ല ഗ്രന്ഥവും പാരായണം ചെയ്യുകയോ, നിൻ്റെ വലതുകൈ കൊണ്ട് അത് എഴുതുകയോ ചെയ്തിരുന്നില്ല. അങ്ങനെയാണെങ്കിൽ ഈ സത്യനിഷേധികൾക്ക് സംശയിക്കാമായിരുന്നു." (210) തൗറാത്തിലും ഇഞ്ചീലിലും വിവരിക്കപ്പെട്ട, നിരക്ഷരനായ -എഴുത്തും വായനയും അറിയാത്ത- അവിടുത്തേക്കരികിൽ യഹൂദരിലെയും നസ്വാറാക്കളിലെയും പുരോഹിതർ വന്നെത്തുന്നു. തൗറാത്തിൻ്റെയും ഇഞ്ചീലിൻ്റെയും ചില അവശേഷിപ്പുകൾ അവരുടെ പക്കലുണ്ട്. അവർ തങ്ങൾക്കിടയിലുണ്ടാകുന്ന ഭിന്നതകളിൽ നബി (ﷺ) യുടെ അരികിൽ ചോദ്യവുമായി വന്നെത്തുന്നു. അവർക്കിടയിലെ തർക്കങ്ങളിൽ നബി (ﷺ) യെ അവർ വിധികർത്താവാക്കുന്നു. തൗറാത്തിലും ഇഞ്ചീലിലും മുഹമ്മദ് നബി (ﷺ) യെ കുറിച്ചുള്ള വിവരണങ്ങളുണ്ട് എന്ന കാര്യം ബോധ്യപ്പെടുത്തി കൊണ്ട് അല്ലാഹു പറയുന്നു: "(അതായത്) തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തപ്പെട്ടതായി അവർക്ക് കണ്ടെത്താൻ കഴിയുന്ന, ആ അക്ഷരജ്ഞാനമില്ലാത്ത നബിയും റസൂലുമായ (മുഹമ്മദ് നബിയെ) പിൻപറ്റുന്നവർക്ക് (ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്.) അവരോട് അദ്ദേഹം സദാചാരം കല്പിക്കുകയും, ദുരാചാരത്തിൽ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കൾ അവർക്ക് അനുവദനീയമാക്കുകയും, ചീത്ത വസ്തുക്കൾ അവരുടെ മേൽ നിഷിദ്ധമാക്കുകയും ചെയ്യുന്നു." (211) യഹൂദരും നസ്വാറാക്കളും മുഹമ്മദ് നബി (ﷺ) യുടെ അരികിൽ വന്ന് ചോദ്യങ്ങൾ ഉന്നയിക്കുന്നതിനെ കുറിച്ചും അല്ലാഹു ഖുർആനിൽ പരാമർശിച്ചിട്ടുണ്ട്. "വേദക്കാർ നിന്നോട് ആകാശത്ത് നിന്നൊരു ഗ്രന്ഥം അവർക്കായി ഇറക്കി നൽകാൻ ആവശ്യപ്പെടുന്നു." (212) അല്ലാഹു പറഞ്ഞു: "അവർ നിന്നോട് ആത്മാവിനെ കുറിച്ച് ചോദിക്കുന്നു." (213) അല്ലാഹു പറയുന്നു: "അവർ നിന്നോട് ദുൽഖർനൈനിനെ കുറിച്ച് ചോദിക്കുന്നു." (214) അല്ലാഹു പറയുന്നു: "ഇസ്രായീൽ സന്തതികൾ അഭിപ്രായഭിന്നത പുലർത്തിക്കൊണ്ടിരിക്കുന്ന വിഷയങ്ങളിൽ മിക്കതും ഈ ഖുർആൻ അവർക്ക് വിവരിച്ചുകൊടുക്കുന്നു." (215) (208) യൂനുസ്: 16. (210) അൻകബൂത്:48. (211) അഅ്റാഫ്157. (212) നിസാഅ്:153. (213) ഇസ്റാഅ്:85. (214) കഹ്ഫ്: 83. (215) നംൽ: 76.
ക്രൈസ്തവ പുരോഹിതനായിരുന്ന എബ്രഹാം ഫിലിപ്സ് തൻ്റെ ഡോക്ടറേറ്റ് തീസീസിൽ വിശുദ്ധ ഖുർആനിൻ്റെ അപാകതകൾ ചൂണ്ടിക്കാണിക്കാനാണ് ശ്രമിച്ചത്. എന്നാൽ അദ്ദേഹത്തിനത് സാധ്യമായില്ലെന്ന് മാത്രമല്ല, വിശുദ്ധ ഖുർആൻ അതിൻ്റെ തെളിവുകളിലൂടെ അദ്ദേഹത്തെ പരാജയപ്പെടുത്തുകയും, അദ്ദേഹം തൻ്റെ പരാജയം പരസ്യമാക്കുകയും, ഇസ്ലാം സ്വീകരിക്കുകയും ചെയ്യുകയാണുണ്ടായത്. (216) (216) അൽ മുസ്തശ്രിഖൂൻ വൽ മുബശ്ശിറൂൻ ഫിൽ ആലമിൽ അറബി വൽ ഇസ്ലാമീ / ഇബ്രാഹീം ഖലീൽ അഹ്മദ്.
അമേരിക്കൻ ഡോക്ടറായ ജെഫ്രി ലാങ്ങിന് മുസ്ലിംകളിൽ പെട്ട ഏതോ ഒരാൾ ഖുർആൻ സമ്മാനമായി നൽകി. അദ്ദേഹം പറയുന്നു: "ഖുർആൻ എൻ്റെ സ്വന്തത്തോട് സംസാരിക്കുന്നതായാണ് എനിക്ക് അനുഭവപ്പെട്ടത്. എൻ്റെ ചോദ്യങ്ങൾക്ക് അത് ഉത്തരം നൽകുന്നു. എനിക്കും എൻ്റെ മനസ്സിനുമിടയിലുള്ള മറകളെ അത് നീക്കം ചെയ്യുന്നു." അദ്ദേഹം പറഞ്ഞു: "വിശുദ്ധ ഖുർആൻ അവതരിപ്പിച്ചവന് എന്നെ കുറിച്ച് എന്നേക്കാൾ അറിവുണ്ടെന്ന് എനിക്ക് മനസ്സിലായി." (217) യഥാർത്ഥത്തിൽ ചോദിക്കാനുള്ളത് എങ്ങനെ അതങ്ങനെയല്ലാതിരിക്കും എന്നാണ്! കാരണം ഖുർആൻ അവതരിപ്പിച്ചിരിക്കുന്നത് മനുഷ്യനെ സൃഷ്ടിച്ച സ്രഷ്ടാവ് -അല്ലാഹു- തന്നെയാണ്. "സൃഷ്ടിച്ചുണ്ടാക്കിയവന് (എല്ലാം) അറിയുകയില്ലേ? അവൻ നിഗൂഢരഹസ്യങ്ങൾ അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാകുന്നു." (218) വിശുദ്ധ ഖുർആനിൻ്റെ പരിഭാഷ വായിച്ചു എന്നത് അദ്ദേഹത്തിൻ്റെ ഇസ്ലാം ആശ്ലേഷണത്തിന് കാരണമായി. അതിന് ശേഷം അദ്ദേഹം രചിച്ച ഗ്രന്ഥത്തിൽ നിന്നാണ് മേലെ നൽകിയ ഉദ്ധരണി ഞാൻ എടുത്തു നൽകിയിട്ടുള്ളത്. (217) അസ്സ്വിറാഉ മിൻ അജ്ലിൽ ഈമാൻ / ജഫ്രി ലാങ് (പരിഭാഷ: ഡോ. മുൻദിർ അൽ അബസി) പേ 34. (218) തബാറക: 14.
മനുഷ്യർക്ക് വേണ്ടതെല്ലാം പൂർണ്ണമായി വിശുദ്ധ ഖുർആനിൽ ഉൾക്കൊള്ളുന്നുണ്ട്. വിശ്വാസം, വിധിവിലക്കുകൾ, ഇടപാടുകൾ, സ്വഭാവമര്യാദകൾ തുടങ്ങി എല്ലാ മേഖലകളിലെയും പരമപ്രധാനമായ അടിസ്ഥാനങ്ങൾ ഖുർആനിൽ വിവരിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹു പറയുന്നു: "പ്രസ്തുത ഗ്രന്ഥത്തിൽ (വിശുദ്ധ ഖുർആനിൽ) യാതൊന്നും നാം വിട്ട് കളഞ്ഞിട്ടില്ല." (219) അല്ലാഹുവിൻ്റെ ഏകത്വത്തിലേക്ക് വിശുദ്ധ ഖുർആൻ ക്ഷണിക്കുന്നു. അവൻ്റെ നാമങ്ങളും ഗുണവിശേഷണങ്ങളും പ്രവർത്തനങ്ങളും ഖുർആൻ വിവരിക്കുന്നു. നബിമാരും റസൂലുകളും കൊണ്ടുവന്ന ആദർശം സത്യസന്ധമാണെന്ന് അത് ബോധ്യപ്പെടുത്തുന്നു. പരലോകത്തെയും, അവിടെ ലഭിക്കാനിരിക്കുന്ന പ്രതിഫലത്തെയും, വിചാരണയെയും കുറിച്ച് വിവരിക്കുകയും, അതിനുള്ള തെളിവുകളും പ്രമാണങ്ങളും സ്ഥാപിക്കുകയും ചെയ്യുന്നു. മുൻകാല സമൂഹങ്ങളുടെ ചരിത്രം വിവരിക്കുകയും, അവർക്ക് ഇഹലോകത്ത് സംഭവിച്ച ശിക്ഷകളെ കുറിച്ചും, പരലോകത്ത് വരാനിരിക്കുന്ന നരകശിക്ഷയെ കുറിച്ചും ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. (219) അൻആം:38.
ജ്ഞാനികളായ പണ്ഡിതന്മാരെ പോലും അത്ഭുതപരതന്ത്രരാക്കുന്ന അനേകം ദൃഷ്ടാന്തങ്ങളും തെളിവുകളും ഖുർആനിലുണ്ട്. എല്ലാ കാലഘട്ടത്തിലേക്കും യോജിക്കുന്ന ഈ ഗ്രന്ഥം ഓരോ കാലഘട്ടത്തിലെയും പണ്ഡിതന്മാർക്കും ഗവേഷകർക്കും അവർ അന്വേഷിച്ചു കൊണ്ടിരുന്നത് നേടിക്കൊടുക്കുന്നു. ഈ പറഞ്ഞത് നിനക്ക് ബോധ്യപ്പെടുത്തുന്ന മൂന്ന് ഉദാഹരണങ്ങൾ മാത്രം ഞാൻ താഴെ വിവരിക്കാം.
1- അല്ലാഹുവിൻ്റെ വചനം ശ്രദ്ധിക്കുക: "രണ്ട് ജലാശയങ്ങളെ സ്വതന്ത്രമായി ഒഴുകാൻ വിട്ടവനാകുന്നു അവൻ. ഒന്ന് സ്വച്ഛമായ ശുദ്ധജലം, മറ്റൊന്ന് അരോചകമായി തോന്നുന്ന ഉപ്പുവെള്ളവും. അവ രണ്ടിനുമിടയിൽ ഒരു മറയും ശക്തിയായ ഒരു തടസ്സവും അവൻ ഏർപെടുത്തുകയും ചെയ്തിരിക്കുന്നു." (220) അല്ലാഹു പറയുന്നു: "അല്ലെങ്കിൽ ആഴക്കടലിലെ ഇരുട്ടുകൾ പോലെയാകുന്നു. (അവരുടെ പ്രവർത്തനങ്ങളുടെ ഉപമ). തിരമാല അതിനെ (കടലിനെ) പൊതിയുന്നു. അതിനു മീതെ വീണ്ടും തിരമാല. അതിനു മീതെ കാർമേഘം. അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകൾ. അവൻ്റെ കൈ പുറത്തേക്ക് നീട്ടിയാൽ അതുപോലും അവന് കാണുമാറാകില്ല. അല്ലാഹു ആർക്ക് പ്രകാശം നൽകിയിട്ടില്ലയോ അവന്ന് യാതൊരു പ്രകാശവുമില്ല." (221) (220) ഫുർഖാൻ : 53. (221) നൂർ:40.
മുഹമ്മദ് നബി (ﷺ) ഒരിക്കൽ പോലും കടലിലൂടെ യാത്ര ചെയ്തിട്ടില്ല എന്നതിൽ സംശയമില്ല. സമുദ്രത്തിൻ്റെ ആഴങ്ങളെ കുറിച്ച് പഠനം നടത്താൻ കഴിയുന്ന സംവിധാനങ്ങളും അവിടുത്തെ കാലഘട്ടത്തിലില്ല. അപ്പോൾ ആരാണ് മുഹമ്മദ് നബി (ﷺ) ക്ക് ഈ വിവരങ്ങൾ അറിയിച്ചു നൽകിയത്; അല്ലാഹുവല്ലാതെ മറ്റാരുമല്ല എന്നതാണ് ഉത്തരം.
2- അല്ലാഹുവിൻ്റെ വചനം ശ്രദ്ധിക്കുക: "തീർച്ചയായും മനുഷ്യനെ കളിമണ്ണിൻ്റെ സത്തിൽ നിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് ഒരു ബീജമായിക്കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത് വെച്ചു. പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടർന്ന് നാം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളർത്തിയെടുത്തു. അപ്പോൾ ഏറ്റവും നല്ല സൃഷ്ടികർത്താവായ അല്ലാഹു അനുഗ്രഹപൂർണ്ണനായിരിക്കുന്നു." (222) ഗർഭസ്ഥശിശുവിൻ്റെ വളർച്ചയുടെ ഈ ഘട്ടങ്ങളെ കുറിച്ചുള്ള സൂക്ഷ്മമായ വിവരങ്ങൾ ഈ കാലഘട്ടത്തിൽ മാത്രമാണ് ആധുനിക ശാസ്ത്രജ്ഞർ കണ്ടെത്തിയത്. (222) മുഅ്മിനൂൻ:12-14.
3- അല്ലാഹു പറയുന്നു: "അവൻ്റെ പക്കലാകുന്നു അദൃശ്യകാര്യത്തിൻ്റെ ഖജനാവുകൾ. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവൻ അറിയുന്നു. അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകൾക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ, ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ, വ്യക്തമായ ഒരു രേഖയിൽ എഴുതപ്പെട്ടതായിട്ടല്ലാതെയില്ല." (223) മനുഷ്യസമൂഹം ഇത്ര വിശാലവും വ്യാപകവുമായ നിലയിൽ ചിന്തിക്കാൻ പോലും പരിചയിച്ചിട്ടേയില്ല. അവർക്ക് അതിന് കഴിയുമോ എന്നതാകട്ടെ, അത് അടുത്ത വിഷയമാണ്. എന്തിനധികം! ഒരു കൂട്ടം ശാസ്ത്രജ്ഞർ ഏതെങ്കിലും ഒരു വിത്തിനെയോ പ്രാണിയേയോ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കുകയും, അതിലൂടെ അവർ കണ്ടെത്തിയ അറിവുകൾ രേഖപ്പെടുത്തുകയും ചെയ്താൽ പോലും നാമതിൽ അത്ഭുതം കാണാറുണ്ട്. എന്നാൽ തന്നെയും അവർ രേഖപ്പെടുത്തുകയും അറിഞ്ഞു വെക്കുകയും ചെയ്തതിനേക്കാൾ എത്രയോ അധികം കാര്യങ്ങൾ ഇനിയും അവർ അറിയാത്തതായുണ്ട് എന്ന് നമുക്കറിയുകയും ചെയ്യാം. (223) അൻആം:59.
തൗറാത്, ഇഞ്ചീൽ, ഖുർആൻ എന്നീ ഗ്രന്ഥങ്ങൾക്കിടയിൽ ആധുനിക ശാസ്ത്രത്തിൻ്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ താരതമ്യപഠനം നടത്തിയ ഫ്രഞ്ച് ശാസ്ത്രജ്ഞനാണ് മോറിസ് ബുകായ്. ആകാശ ഭൂമികളുടെ സൃഷ്ടിപ്പ്, മനുഷ്യ സൃഷ്ടിപ്പ് തുടങ്ങിയ വിഷയങ്ങളിൽ ആധുനിക ശാസ്ത്രം എത്തിച്ചേർന്നിട്ടുള്ള വസ്തുതകൾ വിശുദ്ധ ഖുർആനിൻ്റെ വിവരണവുമായി യോജിക്കുന്നു എന്നാണ് അദ്ദേഹത്തിന് ബോധ്യപ്പെട്ടത്. എന്നാൽ ഇക്കാലഘട്ടത്തിൽ ജനങ്ങൾ തൗറാതും ഇഞ്ചീലുമായി പരിഗണിച്ചു കൊണ്ട് സ്വീകരിച്ചിരിക്കുന്ന പുസ്തകങ്ങൾ ആകാശ ഭൂമികളുടെ സൃഷ്ടിപ്പും, മനുഷ്യരുടെയും മൃഗങ്ങളുടെയും സൃഷ്ടിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അനേകം വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ഉൾക്കൊള്ളുന്നുണ്ട് എന്നും അദ്ദേഹത്തിന് കണ്ടെത്താൻ കഴിഞ്ഞു. (224) (224) അത്തൗറാതു വൽ ഇഞ്ചീലു വൽ ഖുർആൻ ഫീ ദ്വൗഇൽ മആരിഫിൽ ഹദീഥഃ / മോറീസ് ബുകായ്: 133-283. ഫ്രഞ്ച് ശാസ്ത്രജ്ഞനായിരുന്ന അദ്ദേഹം ക്രൈസ്തവനായിരുന്നു; പിന്നീട് ഇസ്ലാം സ്വീകരിച്ചു.
2- നബിചര്യ (സുന്നത്)
അല്ലാഹു മുഹമ്മദ് നബി (ﷺ) ക്ക് വിശുദ്ധ ഖുർആൻ അവതരിപ്പിച്ചു നൽകി. ശേഷം അതിന് സമാനമായി -ഖുർആനിനെ വിശദീകരിക്കുന്നതും വിവരിക്കുന്നതുമായ- സുന്നത്തും അല്ലാഹു അവിടുത്തേക്ക് അവതരിപ്പിച്ചു നൽകി. നബി (ﷺ) പറഞ്ഞു: "അറിയുക! എനിക്ക് ഖുർആനും അതിനോടൊപ്പം അതിന് സമാനമായതും നൽകപ്പെട്ടിരിക്കുന്നു." (225) വിശുദ്ധ ഖുർആനിൽ പൊതുവായി പറഞ്ഞതോ, പ്രത്യേകമായോ ചുരുക്കിപ്പറഞ്ഞതോ ആയ കാര്യങ്ങൾ വിശദീകരിച്ചു നൽകാൻ അല്ലാഹു നബി (ﷺ) ക്ക് അനുമതി നൽകിയിരിക്കുന്നു. അല്ലാഹു പറയുന്നു: "നിനക്ക് നാം ഉൽബോധനം അവതരിപ്പിച്ച് തന്നിരിക്കുന്നു. ജനങ്ങൾക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവർക്ക് വിവരിച്ചുകൊടുക്കാൻ വേണ്ടിയും, അവർ ചിന്തിക്കാൻ വേണ്ടിയും." (226) (225) മുസ്നദു അഹ്മദ്: 4/131, സുനനു അബീദാവൂദ്: 4/200 (4604). (226) നഹ്ൽ:44.
ഇസ്ലാമിക പ്രമാണങ്ങളിൽ രണ്ടാമത്തേത് സുന്നത് എന്ന് വിളിക്കപ്പെടുന്ന നബിചര്യയാണ്. നബി (ﷺ) യിൽ നിന്ന് അവിടുത്തേക്ക് എത്തുന്ന -മുറിയാത്ത- പരമ്പരകളോടെ, സ്വഹീഹായ നിവേദകപരമ്പരയിലൂടെ എത്തിയ- എല്ലാ നിവേദനങ്ങളും സുന്നത്തിൽ ഉൾപ്പെടും. നബി (ﷺ) യുടെ വാക്കുകൾ, പ്രവർത്തനങ്ങൾ, അവിടുത്തെ മൗനാനുവാദം, അവിടുത്തെ ശാരീരികവും സ്വഭാവപരവുമായ ഗുണവിശേഷണങ്ങൾ; ഇവയെല്ലാം ഹദീഥിൻ്റെ പരിധിയിൽ ഉൾപ്പെടും.
അല്ലാഹുവിൽ നിന്ന് അവൻ്റെ റസൂലിന് ലഭിച്ച സന്ദേശത്തിൽ പെട്ടതാണ് സുന്നത്തും. കാരണം നബി (ﷺ) തൻ്റെ തന്നിഷ്ട പ്രകാരം സംസാരിക്കുക എന്നത് ഉണ്ടാവുകയില്ല. അല്ലാഹു പറയുന്നു: "അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നൽകപ്പെടുന്ന ഒരു ഉൽബോധനം മാത്രമാകുന്നു. ശക്തിമത്തായ കഴിവുള്ളവനാണ് (ജിബ്രീൽ എന്ന മലക്കാണ്) അദ്ദേഹത്തെ പഠിപ്പിച്ചിട്ടുള്ളത്." (227) ജനങ്ങൾക്ക് എത്തിച്ചു കൊടുക്കാൻ അല്ലാഹു കൽപ്പിച്ച കാര്യം മാത്രമേ അവിടുന്ന് ജനങ്ങളോട് പറഞ്ഞിട്ടുള്ളൂ. അല്ലാഹു പറയുന്നു: "എനിക്ക് സന്ദേശം നൽകപ്പെടുന്നത് പിൻപറ്റുക മാത്രമേ ഞാൻ ചെയ്യുന്നുള്ളൂ. വ്യക്തമായ ഒരു താക്കീതുകാരൻ മാത്രമാകുന്നു ഞാൻ." (228) (227) നജ്മ്: 4-5. (228) അഹ്ഖാഫ്: 9.
നബി (ﷺ) യുടെ സുന്നത്ത്; അതാകുന്നു ഇസ്ലാമിൻ്റെ പ്രാവർത്തിക രൂപം. വിധിവിലക്കുകളും, വിശ്വാസങ്ങളും, ആരാധനകളും, സ്വഭാവമര്യാദകളും പ്രാവർത്തികമാക്കേണ്ടത് എങ്ങനെയെന്ന് സുന്നത്തിലൂടെയാണ് മനസ്സിലാക്കാൻ കഴിയുക. അല്ലാഹു കൽപ്പിച്ച എല്ലാ കാര്യങ്ങളും നബി (ﷺ) പ്രാവർത്തികപഥത്തിൽ കൊണ്ടുവന്നിരുന്നു. അവിടുന്ന് അത് ജനങ്ങൾക്ക് വിവരിച്ചു നൽകുകയും, താൻ ചെയ്യുന്നത് പോലെ പ്രവർത്തിക്കാൻ ജനങ്ങളോട് കൽപ്പിക്കുകയും ചെയ്യുമായിരുന്നു. നബി (ﷺ) യുടെ ഈ വാക്ക് അതിന് ഉദാഹരണമാണ്: "ഞാൻ നമസ്കരിക്കുന്നത് കണ്ടത് പോലെ നിങ്ങളും നമസ്കരിക്കുക." (229) നബി (ﷺ) യെ അവിടുത്തെ വാക്കുകളിലും പ്രവർത്തികളിലും മാതൃകയാക്കണമെന്ന് അല്ലാഹു മുസ്ലിംകളോട് കൽപ്പിച്ചിരിക്കുന്നു. അപ്പോൾ മാത്രമേ അവരുടെ വിശ്വാസം പൂർണ്ണമാവുകയുള്ളൂ എന്നും അവൻ അറിയിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു: "തീർച്ചയായും നിങ്ങൾക്ക് അല്ലാഹുവിൻ്റെ റസൂലിൽ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓർമിക്കുകയും ചെയ്തു വരുന്നവർക്ക്." (230) നബി (ﷺ) യുടെ വാക്കുകളും പ്രവർത്തികളും അവിടുത്തെ അനുചരന്മാരായ സ്വഹാബികളാണ് പിൽക്കാലത്തുള്ളവർക്ക് എത്തിച്ചു നൽകിയത്. അവർ (താബിഈങ്ങൾ) തങ്ങൾക്ക് ശേഷമുള്ള തലമുറകൾക്കും അത് എത്തിച്ചു നൽകി. പിന്നീട് നബിചര്യ ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥങ്ങളിൽ ഈ ഹദീഥുകൾ ഒരുമിച്ചു കൂട്ടപ്പെട്ടു. തങ്ങൾ നിവേദനം ചെയ്യുന്ന ഹദീഥുകളുടെ കാര്യത്തിൽ ശക്തമായ സൂക്ഷ്മത പുലർത്തിയിരുന്നു ഹദീഥ് പണ്ഡിതന്മാർ. തങ്ങളോട് ഒരാൾ അറിയിച്ചു നൽകുന്ന ഹദീഥ് തൻ്റെ സമകാലികനായ അദ്ധ്യാപകനിൽ നിന്ന് നിവേദനം ചെയ്താൽ മാത്രമേ സ്വീകരിക്കപ്പെടാവൂ എന്ന് അവർ നിബന്ധന വെച്ചു; അതല്ലെങ്കിൽ ഹദീഥിൻ്റെ നിവേദകപരമ്പര മുറിഞ്ഞതായി അവർ മനസ്സിലാക്കുമായിരുന്നു. (231) അതോടൊപ്പം ഹദീഥ് നിവേദകപരമ്പരയിലെ ഓരോ വ്യക്തിയും മതപരമായി സത്യസന്ധതയും നീതിയുമുള്ളവനാണെന്നും, വിശ്വസ്തരാണെന്നും അവർ ഉറപ്പു വരുത്തുകയും ചെയ്യുമായിരുന്നു. (229) ബുഖാരി: 1/155 (155). (230) അഹ്സാബ്:21. (231) ഹദീഥുകൾ നിവേദനം ചെയ്യുന്നതിൽ സ്വീകരിക്കേണ്ട സൂക്ഷ്മപരിശോധന നിർവ്വഹിക്കുന്നതായി സ്വീകരിച്ച, തീർത്തും വ്യതിരിക്തമായ ഈ വൈജ്ഞാനിക മാർഗരീതിയുടെ ഫലമായി മുസ്ലിമീങ്ങൾക്കിടയിൽ 'ഇല്മുൽ ജർഹി വത്തഅ്ദീൽ', 'മുസ്ത്വലഹുൽ ഹദീഥ്' എന്നിങ്ങനെ രണ്ട് വിജ്ഞാനശാഖകൾ തന്നെ ഉടലെടുക്കുകയുണ്ടായി. ഈ രണ്ട് വൈജ്ഞാനിക മേഖലകളും മുസ്ലിം ഉമ്മത്തിൻ്റെ മാത്രം പ്രത്യേകതകളിൽ പെട്ടതാണ്. അവർക്ക് മുൻപ് ഒരു സമൂഹവും ഈ രൂപം സ്വീകരിക്കുകയുണ്ടായിട്ടില്ല.
ഇസ്ലാമിൻ്റെ പ്രാവർത്തിക രൂപമാണ് സുന്നത്തിലൂടെ വിവരിക്കപ്പെടുന്നത് എന്നതിനൊപ്പം വിശുദ്ധ ഖുർആനിൻ്റെ വിശദീകരണവും സുന്നത്തിലൂടെയാണ് മനസ്സിലാക്കാൻ കഴിയുക. ഖുർആനിൽ ചുരുക്കിപ്പറഞ്ഞ വിധിവിലക്കുകൾ സുന്നത്തിലാണ് വിശദീകരിക്കപ്പെട്ടിട്ടുള്ളത്. കാരണം നബി (ﷺ) അവിടുത്തേക്ക് അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥം ചിലപ്പോൾ വാക്കുകളിലൂടെയും, മറ്റു ചിലപ്പോൾ പ്രവർത്തിയിലൂടെയും വിശദീകരിക്കാറുണ്ടായിരുന്നു. ചില സന്ദർഭങ്ങളിൽ വാക്കിലൂടെയും പ്രവർത്തിയിലൂടെയും അവിടുന്ന് ഖുർആനിൻ്റെ വിശദീകരണം നൽകാറുണ്ടായിരുന്നു. ചില വിധിവിലക്കുകളും മതനിയമങ്ങളും സുന്നത്തിൽ മാത്രം വിവരിക്കപ്പെട്ട സന്ദർഭങ്ങളുമുണ്ട്.
ഖുർആനിലും സുന്നത്തിലും വിശ്വസിക്കൽ നിർബന്ധമാണ്. കാരണം ഇസ്ലാം മതത്തിൻ്റെ രണ്ട് അടിസ്ഥാനപ്രമാണങ്ങളാണ് ഖുർആനും സുന്നത്തും. അവ രണ്ടും പിൻപറ്റുക എന്നതും, അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്താൽ അവ രണ്ടിലേക്കും മടക്കുക എന്നതും നിർബന്ധമാണ്. ഖുർആനും സുന്നത്തും അറിയിച്ച കൽപ്പനകൾ പ്രാവർത്തികമാക്കുക എന്നതും, അവ രണ്ടിലും വന്ന വിലക്കുകൾ ഉപേക്ഷിക്കുക എന്നതും നിർബന്ധമാണ്. അവ രണ്ടിലും അറിയിക്കപ്പെട്ട വിവരണങ്ങൾ സത്യപ്പെടുത്തുക എന്നതും നിർബന്ധം തന്നെ. ഖുർആനിലും സുന്നത്തിലും വിവരിക്കപ്പെട്ട അല്ലാഹുവിൻ്റെ നാമങ്ങളും ഗുണവിശേഷണങ്ങളും പ്രവർത്തനങ്ങളും, അല്ലാഹു അവനിൽ വിശ്വസിച്ച അവൻ്റെ ഇഷ്ടദാസന്മാർക്കായി ഒരുക്കി വെച്ച സുഖാനുഗ്രഹങ്ങളും, അവനെ നിഷേധിച്ചവരെ താക്കീത് ചെയ്ത ശിക്ഷകളും വിശ്വസിക്കേണ്ടതുണ്ട്. അല്ലാഹു പറയുന്നു: "ഇല്ല, നിൻ്റെ റബ്ബിനെ തന്നെയാണെ സത്യം; അവർക്കിടയിൽ ഭിന്നതയുണ്ടായ കാര്യത്തിൽ അവർ നിന്നെ വിധികർത്താവാക്കുകയും, നീ വിധി കൽപ്പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളിൽ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂർണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവർ (അല്ലാഹുവിൽ) വിശ്വസിച്ചവരാവുകയില്ല." (232) അല്ലാഹു പറയുന്നു: "അല്ലാഹുവിൻ്റെ റസൂൽ നിങ്ങൾക്കെന്തൊന്ന് കൊണ്ടുവന്നു തന്നുവോ, അത് നിങ്ങൾ സ്വീകരിക്കുക. അദ്ദേഹം നിങ്ങളെ എന്തിൽ നിന്ന് വിലക്കിയോ, അവ നിങ്ങൾ അവസാനിപ്പിക്കുകയും ചെയ്യുക." (233) (232) നിസാഅ്: 65. (233) ഹശ്ർ:7.
ഇസ്ലാമിൻ്റെ അടിസ്ഥാനപ്രമാണങ്ങളെ കുറിച്ചാണ് ഇത്രയും നാം പറഞ്ഞത്. ഇനി ഇസ്ലാമിൻ്റെ പദവികളെയും ഘട്ടങ്ങളെയും കുറിച്ച് വിവരിക്കുക എന്നത് അനുയോജ്യമായിരിക്കും. ഇസ്ലാം, ഈമാൻ, ഇഹ്സാൻ എന്നിവയാണ് ഈ പദവികൾ. ചുരുങ്ങിയ രൂപത്തിൽ ഈ മൂന്ന് വിഷയങ്ങളുടെ അടിസ്ഥാനസ്തംഭങ്ങളെ കുറിച്ച് നമുക്ക് വിവരിക്കാം.
ഒന്നാമത്തെ പദവി: (234) (234) ഈ വിഷയത്തിൽ കൂടുതൽ വിശദമായ വായന നടത്താൻ കിതാബുത്തൗഹീദ്, ഉഥൂലുഥലാഥ, ആദാബുൽ മശ്'യീ ഇലസ്സ്വലാഃ എന്നീ ഗ്രന്ഥങ്ങൾ വായിക്കുക. ഇവയെല്ലാം ശൈഖുൽ ഇസ്ലാം മുഹമ്മദ് ബ്നു അബ്ദിൽ വഹ്ഹാബ് (رحمه الله) യുടെ കൃതികളാണ്. അതോടൊപ്പം പരിശോധിക്കാവുന്ന മറ്റു പുസ്തകങ്ങൾ: ദീനുൽ ഹഖ് / ശൈഖ് അബ്ദുൽ റഹ്മാൻ അൽ ഉമർ, മാലാ ബുദ്ദ മിൻ മഅ്രിഫതിഹി അനിൽ ഇസ്ലാം / ശൈഖ് മുഹമ്മദ് ബ്നു അലി അൽ അർഫജ്, അർകാനുൽ ഇസ്ലാം / ശൈഖ് അബ്ദുല്ലാഹി ബ്നു ജാരില്ലാഹി അൽ ജാറുല്ലാഹ്, ശർഹു അർകാനിൽ ഇസ്ലാമി വൽ ഈമാൻ / ഒരു കൂട്ടം മതവിദ്യാർഥികൾ രചിക്കുകയും, ശൈഖ് അബ്ദുല്ലാഹി അൽ ജിബ്രീൻ പരിശോധിക്കുകയും ചെയ്ത ഗ്രന്ഥം.
ഇസ്ലാമിൻ്റെ സ്തംഭങ്ങൾ അഞ്ചു കാര്യങ്ങളാണ്; രണ്ട് സാക്ഷ്യവചനങ്ങൾ, നിസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ് എന്നിവയാണവ.
ഒന്ന്: 'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാകുന്നു) എന്നത് സാക്ഷ്യം വഹിക്കുക.
'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന സാക്ഷ്യവചനത്തിൻ്റെ ഉദ്ദേശം ആകാശത്തിലോ ഭൂമിയിലോ ആരാധനക്ക് അർഹനായി അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനുമില്ല എന്നാണ്. അവനാകുന്നു സാക്ഷാൽ ആരാധ്യൻ. അവന് പുറമെ ആരാധിക്കപ്പെടുന്നവയെല്ലാം നിരർത്ഥകങ്ങളായ ആരാധ്യവസ്തുക്കളാണ്. (235) ഈ വാചകം ഏറ്റുപറയുന്നതോടെ സർവ്വ ആരാധനകളും അല്ലാഹുവിന് മാത്രം നൽകുവാനും, അവന് പുറമെയുള്ളവർക്ക് ആരാധന നൽകുക എന്നത് തീർത്തും അവസാനിപ്പിക്കാനും അവൻ ബാധ്യസ്ഥനാണ്. രണ്ട് കാര്യങ്ങൾ പാലിക്കുന്നത് വരെ ഈ സാക്ഷ്യവചനം ചൊല്ലുന്നത് ഒരാൾക്കും ഉപകാരപ്പെടുകയില്ല. (235) ദീനുൽ ഹഖ്: 38.
1- ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വാക്ക് ഉറച്ച വിശ്വാസത്തോടെയും, വ്യക്തമായ അറിവോടെയും, ദൃഢബോധ്യത്തോടെയും, അതിൻ്റെ ആശയത്തെ സത്യപ്പെടുത്തി കൊണ്ടും, അതിനെ സ്നേഹിച്ചു കൊണ്ടും പറയണം.
രണ്ട്: അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന സർവ്വതിനെയും നിഷേധിക്കണം. അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന ആരാധ്യവസ്തുക്കളെ നിഷേധിക്കാതെയാണ് ഒരാൾ ഈ വാക്യം പറയുന്നത് എങ്കിൽ അത് അവന് ഉപകാരപ്പെടുന്നതല്ല. (236) (236) ഖുറതു ഉയൂനിൽ മുവഹ്ഹിദീൻ: 60.
മുഹമ്മദുൻ റസൂലുല്ലാഹ് എന്ന സാക്ഷ്യവചനത്തിൻ്റെ ഉദ്ദേശം ഇനി പറയാം. അല്ലാഹുവിൻ്റെ റസൂൽ -ﷺ- കൽപ്പിച്ചതെല്ലാം പ്രവർത്തിക്കാമെന്നും, അവിടുന്ന് അറിയിച്ചതെല്ലാം വിശ്വസിക്കാമെന്നും, അവിടുന്ന് വിരോധിക്കുകയും വിലക്കുകയും ചെയ്തവയെല്ലാം ഉപേക്ഷിക്കാമെന്നും, അവിടുന്ന് നിയമമാക്കിയ രൂപത്തിലല്ലാതെ അല്ലാഹുവിനെ ആരാധിക്കുകയില്ലെന്നും അംഗീകരിക്കലാണ് ഈ സാക്ഷ്യവചനത്തിൻ്റെ അർത്ഥം. മുഹമ്മദ് നബി -ﷺ- സർവ്വ മനുഷ്യരിലേക്കുമുള്ള ദൂതനാണെന്നും, അവിടുന്ന് അല്ലാഹുവിൻ്റെ അടിമയാണ് -അതിനാൽ അവിടുത്തെ ഒരിക്കലും ആരാധിച്ചു കൂടെന്നും-, അവിടുന്ന് അല്ലാഹുവിൻ്റെ ദൂതനാണ് -അതിനാൽ അവിടുത്തെ ഒരിക്കലും കളവാക്കരുതെന്നും, മറിച്ച് അവിടുത്തെ അനുസരിക്കുകയും പിൻപറ്റുകയുമാണ് വേണ്ടതെന്നും-, അല്ലാഹുവിൻ്റെ ദൂതരെ അനുസരിച്ചവർ സ്വർഗത്തിൽ പ്രവേശിക്കുമെന്നും, അവിടുത്തെ ധിക്കരിച്ചവർ നരകത്തിൽ പ്രവേശിക്കുമെന്നും ഈ സാക്ഷ്യവചനം പറയുന്നവൻ വിശ്വസിക്കണം. അതോടൊപ്പം മതവുമായി ബന്ധപ്പെട്ട സർവ്വ നിയമങ്ങളും -അത് വിശ്വാസപരമോ, ആരാധനകളുടെ രൂപങ്ങളും രീതികളുമായി ബന്ധപ്പെട്ടതോ, രാജ്യഭരണത്തിൻ്റെയും നിയമനിർമ്മാണത്തിൻ്റെയും കാര്യവുമായി ബന്ധപ്പെട്ടതോ, സ്വഭാവപരമോ, ദാമ്പത്യപരമോ, ഹലാൽ ഹറാമുകൾ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ടതോ...- ഏതു കാര്യം തന്നെയായാലും അല്ലാഹുവിൻ്റെ റസൂലായ മുഹമ്മദ് നബി -ﷺ- യുടെ പക്കൽ നിന്നല്ലാതെ ഈ വിഷയങ്ങളൊന്നും സ്വീകരിക്കുക പാടില്ല. കാരണം അല്ലാഹുവിൻ്റെ മതനിയമങ്ങൾ മനുഷ്യർക്കെത്തിച്ചു നൽകിയ ദൂതനാണ് അവിടുന്ന് എന്നാണ് ഓരോ മുസ്ലിമും വിശ്വസിക്കുന്നത്. (237) (237) ദീനുൽ ഹഖ്: 51-52.
രണ്ട്: നിസ്കാരം (238). ഇസ്ലാമിൻ്റെ സ്തംഭങ്ങളിൽ രണ്ടാമത്തെ കാര്യമാണ് നിസ്കാരം. അല്ല! ഇസ്ലാമിൻ്റെ ഒഴിച്ചു കൂടാൻ കഴിയാത്ത തൂണാണത്. അല്ലാഹുവിനും അവൻ്റെ അടിമക്കുമിടയിലെ ബന്ധം നിസ്കാരമാണ്. നിത്യവും അഞ്ചു തവണ അതവൻ ആവർത്തിക്കേണ്ടതുണ്ട്. തൻ്റെ വിശ്വാസം അതിലൂടെ അവൻ പുതുക്കുകയും, തിന്മകളുടെ കറകളിൽ നിന്ന് അതിലൂടെ അവൻ തൻ്റെ മനസ്സിനെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. മനുഷ്യനെ തിന്മകളിൽ നിന്നും മ്ലേഛവൃത്തികളിൽ നിന്നും തടയിടുന്ന കാര്യം കൂടിയാണ് നിസ്കാരം. ഒരാൾ പുലർച്ചെ തൻ്റെ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ -ഇഹലോകത്തിൻ്റെ തിരക്കുകളിലേക്ക് പ്രവേശിക്കുന്നതിനെല്ലാം മുൻപ്- തൻ്റെ രക്ഷിതാവിൻ്റെ മുൻപിൽ അവൻ ശുദ്ധിയും വൃത്തിയും പാലിച്ചു കൊണ്ട് നിൽക്കുന്നു. ശേഷം തൻ്റെ രക്ഷിതാവിൻ്റെ മഹത്വം പ്രകീർത്തിച്ചു കൊണ്ട് നിസ്കാരം ആരംഭിക്കുകയും, അല്ലാഹുവിൻ്റെ അടിമയാണ് താനെന്ന കാര്യം അവൻ്റെ മുൻപിൽ ഏറ്റുപറയുകയും, അവനോട് സഹായം തേടുകയും, അവനിൽ നിന്ന് സന്മാർഗം ചോദിക്കുകയും ചെയ്യുന്നു ഓരോ മുസ്ലിമും. അവനും അവൻ്റെ റബ്ബായ അല്ലാഹുവും തമ്മിലുള്ള അനുസരണത്തിൻ്റെയും അടിമത്വത്തിൻ്റെയും കരാറുകൾ അവൻ സാഷ്ടാംഗം നമിച്ചും, പ്രണമിച്ചും, അവനെ ആരാധിച്ചു കൊണ്ട് നിലയുറപ്പിച്ചും വീണ്ടുംവീണ്ടും പുതുക്കുന്നു. ഇത് ദിവസവും അഞ്ചു നേരം ഓരോ മുസ്ലിമും ആവർത്തിക്കേണ്ടതുണ്ട്. നിസ്കാരം നിർവ്വഹിക്കണമെങ്കിൽ തൻ്റെ ഹൃദയവും ശരീരവും, ധരിച്ചിരിക്കുന്ന വസ്ത്രവും, നിസ്കരിക്കുന്ന സ്ഥലവും അവൻ ആദ്യമേ ശുദ്ധീകരിക്കേണ്ടതുണ്ട്. അതോടൊപ്പം തൻ്റെ മുസ്ലിം സഹോദരങ്ങൾക്കൊപ്പം കൂട്ടമായാണ് അവൻ നിർബന്ധ നിസ്കാരങ്ങൾ നിർവ്വഹിക്കേണ്ടത്. ആദരണീയമായ, അല്ലാഹുവിൻ്റെ ഭവനമായ കഅ്ബയിലേക്ക് തിരിഞ്ഞു കൊണ്ടാണ് നിസ്കരിക്കുക. അല്ലാഹു അവൻ്റെ അടിമകൾക്ക് നിശ്ചയിച്ച ആരാധനാകർമ്മങ്ങളിൽ ഏറ്റവും പൂർണ്ണവും മഹത്തരവും മനോഹരവുമായ രൂപത്തിലാണ് നിസ്കാരം നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. അല്ലാഹുവിനോടുള്ള ആദരവ് ബോധ്യപ്പെടുത്തുന്ന, വ്യത്യസ്ത ശരീരാവയവങ്ങൾ കൊണ്ടുള്ള ആരാധനകൾ നിസ്കാരത്തിൽ ഉൾക്കൊണ്ടിരിക്കുന്നു. നാവ് കൊണ്ട് അല്ലാഹുവിനെ പ്രകീർത്തിക്കുകയും, കൈകളും കാലുകളും ശിരസ്സും അവൻ്റെ മറ്റൂ ഇന്ദ്രിയങ്ങളും ശരീരത്തിലെ മറ്റു അവയവങ്ങളും ചലിപ്പിക്കുകയും ചെയ്യുന്ന നിസ്കാരത്തിൽ ശരീരത്തിൻ്റെ ഓരോ ഭാഗങ്ങളും അതിൻ്റെ പങ്കുകൾ നിറവേറ്റുന്നു. (238) നിസ്കാരത്തിൻ്റെ രൂപത്തെ കുറിച്ച് വിശദമായ പഠനത്തിന് വായിക്കുക: കയ്ഫിയ്യതു സ്വലാതിന്നബിയ്യ് -ﷺ- / ശൈഖ് അബ്ദുൽ അസീസ് ഇബ്നു ബാസ്.
ശരീരാവയവങ്ങൾക്കും ഇന്ദ്രിയങ്ങൾക്കും നിസ്കാരത്തിൽ അതിൻ്റേതായ പങ്കുകളുണ്ട്. ഹൃദയവും അതിൽ പങ്കുചേരുന്നുണ്ട്. അല്ലാഹുവിനെ സ്തുതിക്കുകയും അത് ആവർത്തിക്കുകയും, അവൻ്റെ മഹത്വം പ്രകീർത്തിക്കുകയും, അല്ലാഹുവിനെ പരിശുദ്ധപ്പെടുത്തുകയും, അവൻ്റെ ഗാംഭീര്യം ഏറ്റുപറയുകയുമാണ് നിസ്കാരത്തിലെ ദിക്റുകളിലൂടെ... അതോടൊപ്പം അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്ന സത്യം സാക്ഷ്യപ്പെടുത്തുകയും, അല്ലാഹുവിൻ്റെ സംസാരമായ ഖുർആൻ പാരായണം നിർവ്വഹിക്കുകയും ചെയ്യുന്നു നിസ്കാരത്തിൽ... വിനയാന്വിതനും താഴ്മയുള്ളവനുമായി തൻ്റെ രക്ഷിതാവും ഉടമസ്ഥനും നിയന്താവുമായ റബ്ബിന് മുൻപിൽ അവൻ നിൽക്കുന്നു... പിന്നീട് ഈ നിലയിൽ അല്ലാഹുവിൻ്റെ മുന്നിൽ തീർത്തും താഴ്മയും അങ്ങേയറ്റത്തെ ആരാധനയും നിർവ്വഹിച്ചു കൊണ്ട് അവനിലേക്ക് സാമീപ്യം തേടുന്നു നിസ്കാരത്തിൽ. അതിന് ശേഷം റുകൂഉം (പ്രണാമം), സുജൂദും (സാഷ്ടാംഗം), അവക്കിടയിലെ ഇരുത്തവും അല്ലാഹുവിൻ്റെ മുൻപിലെ അവൻ്റെ വണക്കവും ഭയഭക്തിയും, അല്ലാഹുവിൻ്റെ മഹത്വത്തിനും അവൻ്റെ പ്രതാപത്തിനും മുന്നിലുള്ള താഴ്മയും അടയാളപ്പെടുത്തുന്നു. തകർന്ന ഹൃദയവും, താഴ്മ സ്ഫുരിക്കുന്ന ശരീരവും, വിനയാന്വിതമായ അവയവങ്ങളുമായി അവൻ റബ്ബിൻ്റെ മുൻപിൽ... പിന്നീട് അല്ലാഹുവിനെ സ്തുതിച്ചു കൊണ്ടും, മുഹമ്മദ് നബി (ﷺ) ക്ക് വേണ്ടി സ്വലാത്തും സലാമും തേടിക്കൊണ്ടും, തനിക്ക് ഇഹപരലോകങ്ങളിൽ നന്മ നൽകാൻ പ്രാർത്ഥിച്ചു കൊണ്ടും അവൻ തൻ്റെ നിസ്കാരം അവസാനിപ്പിക്കുന്നു. (239) (239) മിഫ്താഹു ദാരിസ്സആദഃ / ഇബ്നുൽ ഖയ്യിം: 2/384.
മൂന്ന്: സകാത്ത്. (240) ഇസ്ലാമിൻ്റെ സ്തംഭങ്ങളിൽ മൂന്നാമത്തെ കാര്യമാണ് സകാത്ത്. സമ്പന്നരായ ഓരോ മുസ്ലിമും തൻ്റെ സമ്പത്തിൽ നിന്ന് ഒരു നിശ്ചിത വിഹിതം നിർബന്ധ ദാനധർമ്മമെന്നോണം സകാത്തായി നൽകണം. സമ്പത്തിലെ വളരെ ചെറിയ ഒരു വിഹിതം മാത്രമേ സകാത്ത് നൽകേണ്ടതുള്ളൂ. ദരിദ്രരും പാവപ്പെട്ടവരുമായ -സകാത്തിന് അർഹരായ വിഭാഗങ്ങൾക്കാണ്- അത് നൽകേണ്ടത്. (238) വിശദമായ പഠനത്തിന് വായിക്കുക: രിസാലതാനി ഫിസ്സകാതി വ സ്വിയാം / ശൈഖ് അബ്ദുൽ അസീസ് ഇബ്നു ബാസ്.
നിറഞ്ഞ മനസ്സോടെയാണ് സകാത്ത് അതിൻ്റെ അവകാശികൾക്ക് നൽകേണ്ടത്. അത് നൽകിയതിൻ്റെ പേരിൽ -സകാത്ത് സ്വീകരിച്ചവരോട്- ഔദാര്യം പറയാനോ, അതിൻ്റെ പേരിൽ അവരെ ഉപദ്രവിക്കാനോ പാടില്ല. അല്ലാഹുവിൻ്റെ തൃപ്തി മാത്രമേ സകാത്ത് നൽകുന്നതിൽ ഒരു മുസ്ലിമിന് ഉണ്ടാകാൻ പാടുള്ളൂ. അതിലൂടെ സൃഷ്ടികളുടെ പ്രശംസയോ അവരിൽ നിന്നുള്ള നന്ദിയോ അവൻ ആഗ്രഹിക്കാൻ പാടില്ല. മറിച്ച് അല്ലാഹുവിൻ്റെ തിരുവദനം പ്രതീക്ഷിച്ചു കൊണ്ട് -ലോകമാന്യമോ ജനങ്ങൾ കേട്ടറിയണമെന്ന ആഗ്രഹമോ ഇല്ലാതെ- അവനത് നൽകണം.
സകാത് നൽകുന്നത് സമ്പത്തിൽ അനുഗ്രഹം വർദ്ധിക്കാൻ മാത്രമേ കാരണമാകൂ. ദരിദ്രരും പാവപ്പെട്ടവരും ആവശ്യക്കാരുമായ ജനങ്ങൾക്ക് അതൊരു ആശ്വാസവുമാണ്. മറ്റുള്ളവരോട് ചോദിച്ചു നടക്കുക എന്ന അപമാനഭാരത്തിൽ നിന്ന് സകാത്തിൻ്റെ സംവിധാനം അവരെ രക്ഷപ്പെടുത്തുന്നു. ധനികർ ദരിദ്രരെ തീർത്തും അവഗണിക്കുന്നതിലൂടെ പാവപ്പെട്ടവർ നശിക്കുകയും പാപ്പരായിത്തീരുകയും ചെയ്യുന്നതിൽ നിന്നും സകാത്ത് സംരക്ഷണമേകുന്നു. ഔദാര്യതയുടെയും ദാനശീലത്തിൻ്റെയും മറ്റുള്ളവരെ പരിഗണിക്കുന്നതിൻ്റെയും ധർമ്മത്തിൻ്റെയും കാരുണ്യത്തിൻ്റെയും ഗുണവിശേഷണങ്ങൾ സകാത്തിലൂടെ ഒരു മനുഷ്യനിൽ പ്രകടമാകുന്നു. പിശുക്കിൻ്റെയും സ്വാർത്ഥതയുടെയും നിന്ദ്യതയുടെയും വിശേഷണങ്ങൾ അവനിൽ നിന്ന് സകാത്ത് കഴുകിക്കളയുകയും ചെയ്യുന്നു. മുസ്ലിംകൾ സകാത്തിലൂടെ പരസ്പരം താങ്ങേകുന്നു. അവരിലെ ധനികർ ദരിദ്രരോട് കാരുണ്യം കാണിക്കുന്നു. സകാത്ത് സംവിധാനം ശരിയായ രൂപത്തിൽ നടപ്പിലാക്കപ്പെട്ടാൽ സമൂഹത്തിൽ തീർത്തും പാപ്പരായ ഒരു ദരിദ്രനും ഉണ്ടാകില്ലെന്നതിൽ സംശയം വേണ്ട. കടം കയറി തകർന്നു പോയ ഒരാളോ, വീട്ടിലേക്ക് തിരിച്ചെത്താൻ കഴിയാതെ വഴിമുടങ്ങിയ ഒരാളോ സമൂഹത്തിലുണ്ടാകില്ല...
നാല്: നോമ്പ്. റമദാൻ മാസത്തിൽ, പുലരി ഉദിച്ചത് മുതൽ സൂര്യൻ അസ്തമിക്കുന്നത് വരെ, ഭക്ഷണവും പാനീയവും ലൈംഗികബന്ധവും ഉപേക്ഷിച്ചു കൊണ്ട്, അല്ലാഹുവിനുള്ള ആരാധനയെന്ന ഉദ്ദേശത്തോടെ സ്വന്തത്തെ പിടിച്ചു വെക്കുക എന്നതാണ് നിർബന്ധമായ നോമ്പ് കൊണ്ടുദ്ദേശം. തൻ്റെ സ്വന്തത്തെ ദേഹേഛകളിൽ നിന്ന് പിടിച്ചു നിർത്തുകയാണ് ഓരോ മുസ്ലിമും നോമ്പിലൂടെ ചെയ്യുന്നത്. രോഗികൾ, യാത്രക്കാർ, ഗർഭിണികൾ, മുലയൂട്ടുന്നവർ, ആർത്തവകാരികൾ, പ്രസവശേഷമുള്ള പരിചരണ കാലഘട്ടത്തിൽ കഴിയുന്നവർ; ഇവർക്കെല്ലാം അല്ലാഹു നോമ്പിൻ്റെ കാര്യത്തിൽ ഇളവു നൽകിയിട്ടുണ്ട്. അവർക്കെല്ലാം അനുയോജ്യമായ വിധിവിലക്കുകൾ വേറെയുണ്ട്.
റമദാൻ മാസത്തിൽ ഓരോ മുസ്ലിമും തൻ്റെ സ്വന്തത്തെ മനസ്സിൻ്റെ ദേഹേഛകളിൽ നിന്ന് പിടിച്ചു നിർത്തുകയാണ് നോമ്പിലൂടെ ചെയ്യുന്നത് എന്ന് പറഞ്ഞല്ലോ? (തിന്നും രമിച്ചും ജീവിക്കുന്ന) മൃഗങ്ങളോടുള്ള മനുഷ്യൻ്റെ സാദൃശ്യം നോമ്പിലൂടെ അലിഞ്ഞില്ലാതാവുകയും, (ഭക്ഷിക്കുകയോ ലൈംഗികബന്ധത്തിൽ ഏർപ്പെടുകയോ ചെയ്യാത്ത) മലക്കുകളോട് അവൻ അതിലൂടെ സദൃശ്യപ്പെടുകയും ചെയ്യുന്നു. അല്ലാഹുവിൻ്റെ തൃപ്തിയല്ലാതെ ഇഹലോകത്ത് മറ്റൊന്നും ഉദ്ദേശിക്കാത്ത ഒരു രൂപത്തിലേക്ക് നോമ്പുകാരൻ തൻ്റെ ഈ മഹത്തരമായ ആരാധനയിലൂടെ എത്തിച്ചേരുന്നു.
നോമ്പ് ഹൃദയത്തിന് ജീവൻ നൽകുന്നു. ഐഹിക ജീവിതത്തിനോട് വിരക്തി സൃഷ്ടിക്കുന്നു. അല്ലാഹുവിങ്കലുള്ളതിൽ ആഗ്രഹം ജനിപ്പിക്കുകയും ചെയ്യുന്നു. അതോടൊപ്പം ദരിദ്രരും പാവപ്പെട്ടവരുമായ ജനങ്ങൾ കഴിഞ്ഞു കൂടുന്ന പ്രയാസകരമായ സ്ഥിതിവിശേഷങ്ങളെ കുറിച്ച് നോമ്പ് സമ്പന്നരെ ഓർമ്മപ്പെടുത്തുന്നു; അവരുടെ ഹൃദയത്തിൽ ദരിദ്രരോടുള്ള പരിഗണന ഉടലെടുക്കാൻ അത് കാരണമാകുന്നു. തങ്ങൾക്ക് അല്ലാഹു ചെയ്തു തന്നിരിക്കുന്ന അനുഗ്രഹങ്ങൾ തിരിച്ചറിയാനും, അതിലൂടെ അല്ലാഹുവിനോട് നന്ദി ചെയ്യുന്നത് അധികരിപ്പിക്കാനും അതവരെ പ്രേരിപ്പിക്കുന്നു.
നോമ്പ് മനുഷ്യരുടെ മനസ്സിനെ ശുദ്ധീകരിക്കുന്നുമുണ്ട്. അല്ലാഹുവിനെ സൂക്ഷിച്ച്, ധർമ്മനിഷ്ഠയുള്ള ജീവിതം നയിക്കാൻ അത് അവനെ പരിശീലിപ്പിക്കുന്നുമുണ്ട്. രഹസ്യത്തിലും പരസ്യത്തിലും സന്തോഷത്തിലും സന്താപത്തിലും അല്ലാഹു തങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട് എന്ന ബോധ്യം വ്യക്തിയുടെയും സമൂഹത്തിൻ്റെയും മനസ്സിൽ രൂഢമൂലമാക്കുകയും ചെയ്യുന്നു നോമ്പ് എന്ന ആരാധനാകർമ്മം. ഒരു മാസം മുഴുവൻ ഈ ആരാധനാകർമ്മം ശ്രദ്ധിച്ചു കൊണ്ടും, അല്ലാഹു കാണുന്നുണ്ട് എന്ന ബോധ്യം കാത്തുസൂക്ഷിച്ചു കൊണ്ടും ജീവിക്കുന്ന സമൂഹത്തിൻ്റെ അവസ്ഥ അതിലേക്ക് എത്തുമെന്നതിൽ സംശയമില്ല. അല്ലാഹു കാണുന്നുണ്ട് എന്ന ബോധ്യം കാരണത്താലാണ് നോമ്പുകാരൻ തനിക്ക് പാടില്ലാത്തത് ഉപേക്ഷിക്കുന്നത്. അല്ലാഹുവിനോടുള്ള ഭയഭക്തിയും, അല്ലാഹുവിലും അവൻ്റെ പരലോകത്തിലുമുള്ള വിശ്വാസവുമാണ് അവനെ അതിന് പ്രേരിപ്പിക്കുന്നത്. അല്ലാഹു രഹസ്യവും പരസ്യവും ഒരു പോലെ അറിയുന്നുണ്ട് എന്നും, തൻ്റെ രക്ഷിതാവിന് മുൻപിൽ നിലയുറപ്പിക്കുകയും, അവൻ തൻ്റെ ചെറുതും വലുതുമായ പ്രവർത്തനങ്ങളെ കുറിച്ച് ചോദിക്കുകയും ചെയ്യുന്ന ഒരു ദിനം തനിക്ക് വരാനുണ്ട് എന്നും നോമ്പ് അവനെ ഓർമ്മപ്പെടുത്തി കൊണ്ടേയിരിക്കുകയും ചെയ്യുന്നു. (241) (241) മിഫ്താഹു ദാരിസ്സആദഃ:2/384.
അഞ്ച്: ഹജ്ജ് (242) മക്കയിലുള്ള, അല്ലാഹുവിൻ്റെ ഭവനമായ കഅ്ബയിലേക്ക് തീർത്ഥാടനം നടത്തുക എന്നതാണ് ഹജ്ജ് കൊണ്ടുള്ള ഉദ്ദേശം. പ്രായപൂർത്തിയെത്തിയ, ബുദ്ധിയും ശേഷിയുമുള്ള ഓരോ മുസ്ലിമിൻ്റെ മേലും ഹജ്ജ് നിർബന്ധമാണ്. ഹജ്ജിന് എത്തിച്ചേരാനുള്ള വാഹനമോ, അതല്ലെങ്കിൽ യാത്രക്കുള്ള ചിലവോ കയ്യിലുണ്ടായിരിക്കണം എന്നതാണ് ഹജ്ജിനുള്ള ശേഷി കൊണ്ട് ഉദ്ദേശിക്കുന്നത്. തൻ്റെയും തൻ്റെ കീഴിലുള്ളവരുടെയും ചെലവിനുള്ള സമ്പത്ത് ഒഴിച്ചാൽ, ഹജ്ജിന് വരാനും, തൻ്റെ നാട്ടിലേക്ക് തിരിച്ചെത്താനും മതിയായ സമ്പത്തുണ്ട് എങ്കിൽ ഹജ്ജ് നിർബന്ധമാകും. അതോടൊപ്പം ഹജ്ജിന് പോകേണ്ട വഴി നിർഭയത്വമുള്ളതായിരിക്കണം. നാട്ടിൽ നിന്ന് വിട്ടുനിന്നാൽ തൻ്റെ കീഴിലുള്ളവർക്ക് നിർഭയത്വമുള്ളതുമായ സ്ഥിതിവിശേഷവും ഉണ്ടായിരിക്കണം. ഈ രൂപത്തിൽ ഹജ്ജിന് സാധിക്കുന്നവർക്ക് മേൽ ജീവിതത്തിൽ ഒരിക്കൽ ഹജ്ജിന് പോവുക എന്നത് നിർബന്ധമാണ്. (242) വിശദമായ പഠനത്തിന് വായിക്കുക: ദലീലുൽ ഹാജ്ജി വൽ മുഅ്തമർ / ഒരു സംഘം പണ്ഡിതന്മാർ രചിച്ച പുസ്തകം. 'അത്തഹ്ഖീഖു വൽ ഈദ്വാഹ് ലി കഥീരിൻ മിൻ മസാഇലിൽ ഹജ്ജി വൽ ഉംറഃ / ശൈഖ് ഇബ്നു ബാസ്.
ഹജ്ജ് നിർവ്വഹിക്കാൻ ഉദ്ദേശിക്കുന്നവർ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങേണ്ടതാണ്; തിന്മയുടെ കറകളിൽ നിന്ന് അവൻ്റെ മനസ്സിനെ ശുദ്ധീകരിക്കാൻ അത് വഴിയൊരുക്കും. മക്കയിലും പരിസരത്തുമുള്ള, പരിശുദ്ധമായ ഹജ്ജിൻ്റെ കർമങ്ങൾ ചെയ്യേണ്ട മറ്റു സ്ഥാനങ്ങളിലും എത്തിച്ചേർന്നാൽ അല്ലാഹുവിനോടുള്ള ആദരവും അവനോടുള്ള തൻ്റെ അടിമത്വവും വ്യക്തമാക്കുന്ന തരത്തിൽ അവൻ ഹജ്ജിൻ്റെ കർമ്മങ്ങൾ നിർവ്വഹിച്ചു തുടങ്ങുന്നു. കഅ്ബയോ മറ്റേതെങ്കിലും ഹജ്ജുമായി ബന്ധപ്പെട്ട പുണ്യപ്രദേശങ്ങളോ അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന കാര്യങ്ങളല്ല എന്ന ബോധ്യം അവനുണ്ടായിരിക്കേണ്ടതുണ്ട്. അവയൊന്നും ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിയുന്നവയല്ല. ഈ പ്രദേശത്തേക്ക് ലക്ഷ്യം വെച്ചു കൊണ്ട് തീർത്ഥാടനം നടത്താൻ അല്ലാഹു കൽപ്പിച്ചില്ലായിരുന്നെങ്കിൽ ഇവയൊന്നും ചെയ്യാൻ ഒരു മുസ്ലിമിന് അനുവാദമുണ്ടാകില്ലായിരുന്നു.
ഹജ്ജിൻ്റെ വേളയിൽ മുസ്ലിംകൾ വെളുത്ത നിറത്തിലുള്ള ഒരു മുണ്ടും മേൽമുണ്ടും മാത്രമാണ് ധരിക്കുക. ഭൂമിയുടെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്ന് ഒരുമിച്ചു കൂടിയ സർവ്വ മുസ്ലിംകളും ഒരേ സ്ഥലത്ത്, ഒരേ വേഷവിധാനത്തിൽ, അവരുടെ ഏകനായ രക്ഷിതാവായ അല്ലാഹുവിനെ ആരാധിക്കുന്നു എന്നത് ഹജ്ജിൻ്റെ ഭംഗി വിളിച്ചറിയിക്കുന്നു... അവിടെ ഭരണാധികാരിയെന്നോ ഭരണീയനെന്നോ ഉള്ള വ്യത്യാസമില്ല. ധനികനെന്നോ ദരിദ്രനെന്നോ, വെളുത്തവനെന്നോ കറുത്തവനെന്നോ അവിടെ വേർതിരിവ് കാണിക്കപ്പെടുന്നില്ല. എല്ലാവരും അല്ലാഹുവിൻ്റെ സൃഷ്ടികളും അവൻ്റെ അടിമകളും മാത്രം... അല്ലാഹുവിനോടുള്ള സൂക്ഷ്മതയുടെയും സൽകർമ്മങ്ങളുടെയും അടിസ്ഥാനത്തിലല്ലാതെ ഒരു മുസ്ലിമിനും മറ്റൊരാൾക്കു മേൽ പ്രത്യേക ശ്രേഷ്ഠതയില്ല.
ഹജ്ജിൻ്റെ വേളയിൽ മുസ്ലിമീങ്ങൾ പരസ്പരം സഹായിക്കുകയും, പരിചയപ്പെടുകയും ചെയ്യുന്നു. തങ്ങളെ ഏവരെയും അല്ലാഹു ഉയിർത്തെഴുന്നേൽപ്പിക്കുന്ന, മഹ്ശറിൽ വിചാരണക്കായി ഒരുമിച്ചു കൂട്ടുന്ന ഒരു ദിവസത്തെ കുറിച്ചുള്ള ഓർമ്മ ഹജ്ജിൻ്റെ ഒരുമിച്ചു കൂടലിൽ അവരുടെ മനസ്സിലേക്കെത്തുന്നു. മരണത്തിന് ശേഷമുള്ള ജീവിതത്തിലേക്ക് സൽകർമ്മങ്ങളുമായി തയ്യാറെടുപ്പുകൾ നടത്താൻ ഇതെല്ലാം അവരെ പ്രേരിപ്പിക്കുന്നു. (243) (243) മിഫ്താഹു ദാരിസ്സആദഃ: 2/385, ദീനുൽ ഹഖ്: 67.
ഇസ്ലാമിലെ ആരാധനകൾ (244)
(244) വിശദവായനക്ക് ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ രചിച്ച 'അൽ ഉബൂദിയ്യഃ' എന്ന ഗ്രന്ഥം പരിശോധിക്കുക.
അല്ലാഹുവിനോടുള്ള മനുഷ്യൻ്റെ അടിമത്വം ആശയപരമായും യാഥാർത്ഥ്യത്തോടെയും പ്രകടിപ്പിക്കുന്ന മാർഗങ്ങളാണ് ഇസ്ലാമിലെ ആരാധനകൾ (ഇബാദതുകൾ). അല്ലാഹുവാണ് നിന്നെ സൃഷ്ടിച്ചത്; നീ അവൻ്റെ സൃഷ്ടിയാണ്. നീ അവൻ്റെ അടിമയും അവൻ നിൻ്റെ ഉടമസ്ഥനുമാണ്. കാര്യം ഇങ്ങനെയാണ് എങ്കിൽ മനുഷ്യൻ ഈ ജീവിതത്തിൽ അല്ലാഹുവിൻ്റെ മാർഗത്തിലൂടെയല്ലാതെ ചരിച്ചു കൂടാ. അവൻ്റെ മതനിയമങ്ങൾ പിൻപറ്റിക്കൊണ്ടും, അവൻ്റെ ദൂതന്മാരുടെ കാൽപ്പാടുകൾ പിൻപറ്റിക്കൊണ്ടുമല്ലാതെ അവൻ ചലിച്ചു കൂടാ... തൻ്റെ അടിമകൾക്കായി അല്ലാഹു അനേകം മഹത്തരമായ ആരാധനാ കർമ്മങ്ങൾ നിശ്ചയിച്ചു നൽകിയിട്ടുണ്ട്. തൗഹീദിൻ്റെ പൂർത്തീകരണവും, നിസ്കാരവും, സകാത്തും, നോമ്പും, ഹജ്ജും പോലുള്ള അനേകം ഇബാദതുകൾ...
എന്നാൽ ഈ പറഞ്ഞവ മാത്രമല്ല ഇസ്ലാമിലെ ഇബാദതുകൾ. മറിച്ച്, ഇസ്ലാമിലെ ആരാധനയെന്നത് അതിനേക്കാൾ എത്രയോ വിശാലമാണ്. അല്ലാഹുവിന് ഇഷ്ടമുള്ളതും, അവന് തൃപ്തികരവുമായ എല്ലാ -ബാഹ്യവും ആന്തരികവുമായ- വാക്കുകളും പ്രവർത്തികളും ഇബാദതുകളുടെ പരിധിയിൽ പെടും. അല്ലാഹുവിന് ഇഷ്ടമുള്ളതോ, അവന് തൃപ്തികരമായതോ ആയ ഏതൊരു വാക്ക് നീ പറഞ്ഞാലും, എന്തൊരു പ്രവൃത്തി നീ ചെയ്താലും അത് ഇബാദതിൻ്റെ പരിധിയിൽ പെട്ടുകഴിഞ്ഞു. അല്ലാഹുവിലേക്ക് സാമീപ്യം തേടുക എന്ന ഉദ്ദേശത്തോടെ നീ ചെയ്യുന്ന നിൻ്റെ ജീവിതത്തിലെ നല്ല ജീവിതശൈലികൾ പോലും ഇബാദതിൻ്റെ പരിധിയിൽ പെടുന്നതാണ്. നിൻ്റെ പിതാവിനോടും കുടുംബത്തോടും ഭാര്യയോടും മക്കളോടും അയൽവാസികളോടും നല്ല രൂപത്തിൽ പെരുമാറുമ്പോൾ -അതിൻ്റെ പേരിൽ അല്ലാഹുവിൻ്റെ തൃപ്തി നീ ആഗ്രഹിക്കുന്നുണ്ടെങ്കിൽ- അവയെല്ലാം ആരാധനയാണ്. വീട്ടിലും അങ്ങാടിയിലും ഓഫീസിലും നീ നല്ല പെരുമാറ്റം കാത്തു സൂക്ഷിക്കുകയും -അതിൻ്റെ പേരിൽ അല്ലാഹുവിൻ്റെ തൃപ്തി കാംക്ഷിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ- അതും ആരാധനയാണ്. ഉത്തരവാദിത്തം നിറവേറ്റലും, സത്യസന്ധത പാലിക്കലും, നീതി മുറുകെ പിടിക്കലും, ഉപദ്രവങ്ങൾ തടുക്കലും, ദുർബലരെ സഹായിക്കലും, അനുവദനീയമായ വഴിയിലൂടെ മാത്രം സമ്പാദിക്കലും, വീട്ടുകാർക്കും മക്കൾക്കും ചെലവിന് നൽകലും, ദരിദ്രരെ ആശ്വസിപ്പിക്കലും, രോഗിയെ സന്ദർശിക്കലും, വിശക്കുന്നവന് ഭക്ഷണം നൽകലും, അതിക്രമിക്കപ്പെട്ടവനെ സഹായിക്കലും... എല്ലാം അല്ലാഹുവിൻ്റെ പ്രീതി ആഗ്രഹിച്ചു കൊണ്ടാണെങ്കിൽ ആരാധനയിൽ ഉൾപ്പെടും. ചുരുക്കത്തിൽ നിൻ്റെ സ്വന്തത്തിന് വേണ്ടിയോ, നിൻ്റെ കുടുംബത്തിനായോ, നിൻ്റെ സമൂഹത്തിന് വേണ്ടിയോ, നിൻ്റെ നാടിന് വേണ്ടിയോ നീ പ്രവർത്തിക്കുന്ന ഏതൊരു നല്ല കാര്യത്തിലും അല്ലാഹുവിൻ്റെ പ്രീതി നീ പ്രതീക്ഷിക്കുന്നുണ്ട് എങ്കിൽ അത് ഇബാദത്താണ്. എന്തിനധികം! അല്ലാഹു നിനക്ക് അനുവദിച്ചു നൽകിയ അതിർവരമ്പുകൾക്കുള്ളിൽ മാത്രം നിൻ്റെ ദേഹേഛകൾ പൂർത്തീകരിക്കാൻ നീ ശ്രദ്ധ പുലർത്തുമ്പോൾ അത് വരെ ഇബാദത്തിൻ്റെ പരിധിയിൽ ഉൾപ്പെടും; അല്ലാഹുവിങ്കൽ പ്രതിഫലം ലഭിക്കുക എന്ന നല്ല നിയ്യത് അതിൻ്റെ പിന്നിൽ ഉണ്ടാകണമെന്ന് മാത്രം. നബി (ﷺ) പറയുന്നു: "നിങ്ങളുടെ ലൈംഗികബന്ധത്തിൽ ദാനധർമമുണ്ട്." സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഞങ്ങളിലൊരാൾ തൻ്റെ ദേഹേഛ പൂർത്തീകരിക്കുന്നതിനായി ചെയ്യുന്ന പ്രവർത്തിയിൽ വരെ അവന് പ്രതിഫലമുണ്ടെന്നോ?!" നബി (ﷺ) ചോദിച്ചു: "അവൻ അത് നിഷിദ്ധമായ രൂപത്തിൽ നിർവ്വഹിച്ചിരുന്നെങ്കിൽ അവന് ശിക്ഷയുണ്ടാകുമായിരുന്നില്ലേ?! അതു പോലെ തന്നെയാണ്; അവനത് അനുവദനീയമായ വഴിയിൽ നിർവ്വഹിച്ചാൽ അവനതിൽ പ്രതിഫലവുമുണ്ടായിരിക്കും." (245) (245) മുസ്ലിം: 1006 (കിതാബുസ്സകാത്)
നബി -ﷺ- പറഞ്ഞു: "എല്ലാ മുസ്ലിമിൻ്റെ മേലും ദാനധർമ്മം ബാധ്യതയുണ്ട്." ചിലർ ചോദിച്ചു: "അവനൊന്നും ലഭിച്ചില്ലെങ്കിലോ?!" നബി (ﷺ) പറഞ്ഞു: "തൻ്റെ രണ്ട് കൈകളും കൊണ്ട് അവൻ പണിയെടുക്കട്ടെ; അങ്ങനെ സ്വന്തത്തെ സഹായിക്കുകയും, ദാനം നൽകുകയും ചെയ്യട്ടെ." വീണ്ടും ചോദിക്കപ്പെട്ടു: "അതും അദ്ദേഹത്തിന് സാധിച്ചില്ലെങ്കിലോ?!" നബി (ﷺ) പറഞ്ഞു: "(തൻ്റെ ലക്ഷ്യം നേടിയെടുക്കാൻ) ഒരു വഴിയുമില്ലാത്ത ആവശ്യക്കാരനെ സഹായിക്കട്ടെ." വീണ്ടും ചോദിക്കപ്പെട്ടു: "അതിനും സാധ്യമല്ലെങ്കിലോ?!" നബി (ﷺ) പറഞ്ഞു: "അവൻ സദാചാരമോ നന്മയോ കൽപ്പിക്കട്ടെ." വീണ്ടും ചോദിക്കപ്പെട്ടു: "അതിനും സാധിച്ചില്ലെങ്കിലോ?!" നബി (ﷺ) പറഞ്ഞു: "ആരെയും ദ്രോഹിക്കാതിരിക്കുക; അതൊരു ദാനധർമ്മമാണ്." (246) (246) ബുഖാരി: (കിതാബുസ്സകാത്/ 29 ാം അദ്ധ്യായം), മുസ്ലിം:1008. ഹദീഥിൻ്റെ പദം മുസ്ലിമിൽ നിന്നുള്ളതാണ്.
രണ്ടാമത്തെ പദവി (247) (247) വിശദമായ വായനക്ക് പരിശോധിക്കുക: ശർഹു ഉസ്വൂലിൽ ഈമാൻ / ഇബ്നു ഉഥൈമീൻ, അൽ ഈമാൻ / ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യഃ, അഖീദതു അഹ്ലിസ്സുന്ന വൽ ജമാഅഃ / ശൈഖ് ഇബ്നു ഉഥൈമീൻ.
ഈമാൻ. ആറ് സ്തംഭങ്ങളാണ് ഈമാനിനുള്ളത്. അല്ലാഹുവിലുള്ള വിശ്വാസം, അവൻ്റെ മലക്കുകളിലും, അവൻ്റെ വേദഗ്രന്ഥങ്ങളിലും, അവൻ്റെ ദൂതന്മാരിലും, അന്ത്യനാളിലും, വിധിനിർണ്ണയത്തിലുമുള്ള വിശ്വാസമാണ് അവ.
ഒന്ന്: അല്ലാഹുവിലുള്ള വിശ്വാസം. അല്ലാഹുവാണ് സർവ്വതിൻ്റെയും രക്ഷിതാവ് എന്നും, അവനാണ് എല്ലാ കാര്യങ്ങളെയും സൃഷ്ടിക്കുകയും ഉടമപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നതെന്നും, അവൻ മാത്രമേ ആരാധിക്കപ്പെടാൻ അർഹതയുള്ളവനായി ഉള്ളൂ എന്നും, സാക്ഷാൽ ആരാധ്യൻ അവൻ മാത്രമാണെന്നും, അവന് പുറമെ ആരാധിക്കപ്പെടുന്ന ആരാധ്യവസ്തുക്കളെല്ലാം നിരർത്ഥകങ്ങളാണെന്നും വിശ്വസിക്കുകയും, അതോടൊപ്പം അല്ലാഹുവിൻ്റെ നാമങ്ങളിലും അവൻ്റെ വിശേഷണങ്ങളിലും വിശ്വസിക്കുകയും, അവന് ഏറ്റവും ഉത്തമമായ നാമങ്ങൾ (അസ്മാഉൽ ഹുസ്നാ) ഉണ്ടെന്നും, ഉന്നതവും പരിപൂർണ്ണവുമായ വിശേഷണങ്ങൾ ഉണ്ടെന്നും വിശ്വസിക്കലാണ് അല്ലാഹുവിലുള്ള വിശ്വാസം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
ഈ പറഞ്ഞതിലെല്ലാം അല്ലാഹു ഏകനാണെന്നും, അവൻ്റെ രക്ഷാധികാരത്വത്തിലോ ആരാധ്യതയിലോ നാമഗുണവിശേഷണങ്ങളിലോ അവന് ഒരു പങ്കുകാരനുമില്ലെന്നും നീ വിശ്വസിക്കേണ്ടതുണ്ട്. അല്ലാഹു പറയുന്നു: "ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിൻ്റെയും രക്ഷിതാവത്രെ അവൻ. അതിനാൽ അവനെ മാത്രം താങ്കൾ ആരാധിക്കുകയും അവന്നുള്ള ആരാധനയിൽ ക്ഷമയോടെ ഉറച്ചുനിൽക്കുകയും ചെയ്യുക. അവന്ന് പേരൊത്ത ആരെയെങ്കിലും താങ്കൾക്കറിയാമോ?" (248) (248) മർയം: 65.
അല്ലാഹുവിനെ മയക്കമോ ഉറക്കമോ ബാധിക്കുന്നതല്ലെന്നും, അവൻ അദൃശ്യവും ദൃശ്യവും അറിയുന്നവനാണെന്നും, ആകാശങ്ങളുടെയും ഭൂമിയുടെയും സർവ്വാധികാരം അവന് മാത്രമാണുള്ളതെന്നും നീ വിശ്വസിക്കേണ്ടതുണ്ട്. "അവൻ്റെ പക്കലാകുന്നു അദൃശ്യകാര്യത്തിൻ്റെ ഖജനാവുകൾ. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവൻ അറിയുന്നു. അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകൾക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ, ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ, വ്യക്തമായ ഒരു രേഖയിൽ എഴുതപ്പെട്ടതായിട്ടല്ലാതെയില്ല." (249) (249) അൻആം: 59.
അല്ലാഹു അവൻ്റെ സിംഹാസനത്തിന് മേൽ ആരോഹിതനായിരിക്കുന്നു എന്നും, അവൻ്റെ സൃഷ്ടികൾക്കെല്ലാം മുകളിലാണെന്നും നീ വിശ്വസിക്കണം. അതോടൊപ്പം തൻ്റെ സൃഷ്ടികളുടെ സർവ്വ അവസ്ഥാന്തരങ്ങളും സൂക്ഷ്മമായി അറിഞ്ഞു കൊണ്ടും, അവരുടെ സംസാരങ്ങളെല്ലാം കേട്ടുകൊണ്ടും, അവരുടെ സ്ഥാനങ്ങൾ കണ്ടുകൊണ്ടും അവൻ അവരോടൊപ്പമുണ്ട് എന്നും നീ വിശ്വസിക്കണം. അല്ലാഹുവാണ് അവരെയും അവരുടെ കാര്യങ്ങളെയും നിയന്ത്രിക്കുന്നതും, ദരിദ്രന് ഉപജീവനം നൽകുന്നതും, തകർന്നടിഞ്ഞവന് ആശ്വാസം നൽകുന്നതും, അല്ലാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് അധികാരം നൽകുകയും, അവൻ ഉദ്ദേശിക്കുന്നവരിൽ നിന്ന് അത് എടുത്തു നീക്കുകയും ചെയ്യുന്നു. അവൻ സർവ്വതിനും കഴിവുള്ളവനത്രെ. (250) (250) അഖീദതു അഹ്ലിസ്സുന്ന വൽ ജമാഅഃ / ഇബ്നു ഉഥൈമീൻ: 7-11.
അല്ലാഹുവിൽ വിശ്വസിക്കുക എന്നത് കൊണ്ട് ലഭിക്കുന്ന ചില ഫലങ്ങൾ താഴെ പറയാം:
1- അല്ലാഹുവിനോടുള്ള സ്നേഹവും, അവനോടുള്ള ആദരവും അതിലൂടെ ഉടലെടുക്കുന്നു. ഇവ രണ്ടും അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കാനും, അവൻ്റെ വിലക്കുകൾ ഉപേക്ഷിക്കാനും അവനെ പ്രേരിപ്പിക്കുന്നതാണ്. ഈ രണ്ട് കാര്യങ്ങളും ഒരാളിൽ നിലകൊണ്ടാൽ അതിലൂടെ ഇഹലോകത്തെയും പരലോകത്തെയും സർവ്വ സൗഭാഗ്യങ്ങളും അവന് നേടിയെടുക്കാൻ സാധിക്കും.
2- അല്ലാഹുവിലുള്ള വിശ്വാസം ഹൃദയത്തിൽ സുരക്ഷിതത്വബോധവും, പ്രതാപവും ഉടലെടുക്കാൻ കാരണമാകുന്നു. കാരണം ഈ പ്രപഞ്ചത്തിലുള്ള സർവ്വതിൻ്റെയും യഥാർത്ഥ ഉടമസ്ഥൻ അല്ലാഹുവാണ് എന്ന കാര്യം അവന് ബോധ്യപ്പെട്ടിരിക്കുന്നു. ഉപകാരമോ ഉപദ്രവമോ ചെയ്യുന്നവനായി അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്നും അവൻ അറിഞ്ഞിരിക്കുന്നു. ഇത് അല്ലാഹുവിന് പുറമെയുള്ള സർവ്വരിൽ നിന്നും അവന് ധന്യത സമ്മാനിക്കുന്നു. ഈ വിശ്വാസം ഹൃദയത്തിൽ ഉറക്കുന്നതോടെ അല്ലാഹുവിന് പുറമെയുള്ളവരോടുള്ള ഭയവും നീങ്ങിപ്പോകുന്നു. അതോടെ അല്ലാഹുവിൽ മാത്രം പ്രതീക്ഷ വെക്കാനും, അവന് പുറമെയുള്ള ഒരാളെയും ഭയപ്പെടാതിരിക്കാനും അവൻ്റെ മനസ്സ് പാകപ്പെടുന്നു.
3- അല്ലാഹുവിലുള്ള വിശ്വാസം മനുഷ്യമനസ്സിൽ വിനയം സൃഷ്ടിക്കുന്നു. കാരണം തനിക്ക് ലഭിച്ചിരിക്കുന്ന ഏതൊരു അനുഗ്രഹവും അല്ലാഹുവിൽ നിന്ന് മാത്രമാണെന്ന് അവന് വ്യക്തമായ ബോധ്യമുണ്ട്. അതിനാൽ പിശാചിന് അവനെ വഞ്ചനയിൽ പെടുത്താനാകില്ല. അവൻ അഹങ്കാരിയോ ദുരഭിമാനിയോ ആവുകയില്ല. തൻ്റെ ശക്തിയുടെയും സമ്പത്തിൻ്റെയും പേരിൽ പെരുമ നടിക്കുന്നവനായി അവൻ മാറുകയുമില്ല.
4- അല്ലാഹുവിന് തൃപ്തികരമായ സൽകർമ്മങ്ങൾ പ്രവർത്തിക്കുക എന്നതല്ലാതെ വിജയത്തിലേക്കും മോക്ഷത്തിലേക്കും എത്തിക്കുന്ന മറ്റൊരു വഴിയുമില്ല എന്ന് അല്ലാഹുവിൽ വിശ്വസിക്കുന്ന ഏതൊരാൾക്കും വ്യക്തമായ ബോധ്യമുണ്ട്. എന്നാൽ ഇതല്ലാത്ത വിശ്വാസങ്ങളുടെ അവസ്ഥ നോക്കൂ; ദൈവത്തിൻ്റെ പുത്രൻ കുരിശിലേറ്റപ്പെട്ടതിനാൽ തൻ്റെ തിന്മകളെല്ലാം പൊറുക്കപ്പെട്ടിരിക്കുന്നു എന്ന് വിശ്വസിക്കുന്നവരുടെയും, ഏതെങ്കിലും ആരാധ്യവസ്തുക്കളിൽ വിശ്വസിച്ചതിനാൽ മാത്രം താൻ ആഗ്രഹിക്കുന്നതെല്ലാം നേടിയെടുക്കാം എന്ന് ധരിച്ചിരിക്കുന്നരുടെയും കാര്യം ചിന്തിച്ചു നോക്കുക. യഥാർഥത്തിൽ അവൻ്റെ ആരാധ്യവസ്തുക്കൾ അവന് എന്തെങ്കിലും ഉപകാരമോ ഉപദ്രവമോ ചെയ്യുകയില്ല എന്നതാണ് സത്യം. വേറെ ചിലർ ഒരു സ്രഷ്ടാവോ നിർമ്മാതാവോ ഇല്ലെന്ന് വിശ്വസിക്കുകയും നിരീശ്വരവാദികളായി മാറുകയും ചെയ്യുന്നു... ഇതെല്ലാം തീർത്തും നിരർത്ഥകങ്ങളായ വിശ്വാസങ്ങളാണ്. അവർ പുലർത്തുന്ന വിശ്വാസചിന്താഗതികളെല്ലാം കേവലം പകൽക്കിനാവുകളും... അന്ത്യനാളിൽ അല്ലാഹുവിൻ്റെ മുൻപിൽ കൊണ്ടുവരപ്പെടുകയും, യാഥാർത്ഥ്യങ്ങൾ തങ്ങളുടെ കണ്ണുകൾ കൊണ്ട് ദർശിക്കുകയും ചെയ്യുമ്പോൾ തങ്ങൾ നിലകൊണ്ടിരുന്നത് വ്യക്തമായ വഴികേടിലായിരുന്നു എന്ന് അവർക്ക് ബോധ്യപ്പെടുന്നതാണ്.
5- അല്ലാഹുവിലുള്ള വിശ്വാസം മനുഷ്യൻ്റെ ഹൃദയത്തിൽ ദൃഢനിശ്ചയത്തിൻ്റെയും ധൈര്യത്തിൻ്റെയും ക്ഷമയുടെയും സ്ഥൈര്യതയുടെയും ഭരമേൽപ്പിക്കലിൻ്റെയും അപാരമായ ശക്തി വളർത്തിയെടുക്കുന്നു. അല്ലാഹുവിൻ്റെ തൃപ്തി ആഗ്രഹിച്ചു കൊണ്ടു ഇഹലോകത്ത് ഉന്നതമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്ന ഒരാളുടെ ഹൃദയം അപ്രകാരമായിരിക്കും എന്നതിൽ സംശയമില്ല. കാരണം ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവായ അല്ലാഹുവിൻ്റെ മേലാണ് താൻ ഭരമേൽപ്പിച്ചിരിക്കുന്നത് എന്ന പരിപൂർണ്ണ വിശ്വാസത്തിലാണ് അവനുള്ളത്. അല്ലാഹു തന്നെ സഹായിക്കുമെന്നും, തൻ്റെ കൈപിടിക്കുമെന്നും അവന് ബോധ്യമുണ്ട്. അതിനാൽ പർവ്വതങ്ങൾ പോലെ ക്ഷമയുടെയും സ്ഥൈര്യതയുടെയും ഭരമേൽപ്പിക്കലിൻ്റെയും വഴിയിൽ ഉറച്ചു നിലകൊള്ളാൻ അവന് സാധിക്കുന്നതാണ്. (251) (251) അഖീദതു അഹ്ലിസ്സുന്ന വൽ ജമാഅഃ: 44. മബാദിഉൽ ഇസ്ലാം: 80-84.
രണ്ട്: മലക്കുകളിലുള്ള വിശ്വാസം. അല്ലാഹു അവനെ അനുസരിക്കാൻ വേണ്ടി മാത്രമായി സൃഷ്ടിച്ച വിഭാഗമാണ് മലക്കുകൾ. അവരെ കുറിച്ച് അല്ലാഹു അറിയിച്ച ചില കാര്യങ്ങൾ താഴെ പറയാം: "ആദരണീയരായ ദാസന്മാർ. അവർ അവനെ മറികടന്നു സംസാരിക്കുകയില്ല. അവൻ്റെ കല്പനയനുസരിച്ച് മാത്രം അവർ പ്രവർത്തിക്കുന്നു. അവരുടെ മുമ്പിലുള്ളതും പിമ്പിലുള്ളതും അവൻ അറിയുന്നു. അവൻ തൃപ്തിപ്പെട്ടവർക്കു വേണ്ടിയല്ലാതെ അവർ ശുപാർശ ചെയ്യുകയില്ല. അവരാകട്ടെ അവനെപ്പറ്റിയുള്ള ഭയത്താൽ നടുങ്ങുന്നവരാകുന്നു." (252) അവരെ കുറിച്ച് അല്ലാഹു പറയുന്നു: "അവൻ്റെ അടുക്കലുള്ളവർ (മലക്കുകൾ) അവനെ ആരാധിക്കുന്നത് വിട്ട് അഹങ്കരിക്കുകയില്ല. അവർക്ക് ക്ഷീണം തോന്നുകയുമില്ല. അവർ രാവും പകലും (അല്ലാഹുവിൻ്റെ പരിശുദ്ധിയെ) പ്രകീർത്തിച്ചു കൊണ്ടിരിക്കുന്നു. അവർ തളരുകയില്ല." (253) അല്ലാഹു അവരെ നമ്മിൽ നിന്ന് മറച്ചിരിക്കുന്നു. അതിനാൽ നമുക്കവരെ കാണുക സാധ്യമല്ല. ചിലപ്പോൾ മലക്കുകളിൽ ചിലരെ അല്ലാഹു അവൻ്റെ നബിമാരിൽ ചിലർക്ക് കാണിച്ചു കൊടുത്തേക്കാം. (252) അമ്പിയാഅ്: 26-28. (253) അമ്പിയാഅ്: 19-20.
നിശ്ചിത പ്രവർത്തനങ്ങൾ ഏൽപ്പിക്കപ്പെട്ടവരാണ് മലക്കുകൾ. അല്ലാഹുവിൽ നിന്നുള്ള സന്ദേശവുമായി, അവൻ ഉദ്ദേശിക്കുന്ന ദൂതന്മാരിലേക്ക് അയക്കപ്പെടുന്ന മലക്കാണ് ജിബ്രീൽ. ആത്മാവുകളെ പിടികൂടാൻ ഏൽപ്പിക്കപ്പെട്ട മലക്കുകളുണ്ട്. ഗർഭപാത്രങ്ങളിലെ ശിശുക്കളുടെ കാര്യങ്ങൾ ഏൽപ്പിക്കപ്പെട്ട മലക്കുകളും, മനുഷ്യരുടെ സംരക്ഷണം ഏൽപ്പിക്കപ്പെട്ട മലക്കുകളും, അവരുടെ പ്രവർത്തനങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കാൻ ഏൽപ്പിക്കപ്പെട്ട മലക്കുകളുമുണ്ട്. ഓരോ മനുഷ്യനോടുമൊപ്പം രണ്ട് മലക്കുകളുണ്ടായിരിക്കും. "വലതുഭാഗത്തും ഇടതുഭാഗത്തും ഇരിക്കുന്നു അവർ. അവൻ ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവൻ്റെ അടുത്ത് തയ്യാറായി നിൽക്കുന്ന നിരീക്ഷകൻ ഉണ്ടാവാതിരിക്കുകയില്ല." (254) (254) ഖാഫ്: 17-18. പരിശോധിക്കുക: അഖീദതു അഹ്ലിസ്സുന്ന വൽ ജമാഅഃ: 19.
മലക്കുകളിലുള്ള വിശ്വാസം പ്രദാനം ചെയ്യുന്ന ചില ഫലങ്ങൾ താഴെ പറയാം:
1- ബഹുദൈവാരാധനയിൽ നിന്നും, അതിൻ്റെ കലർപ്പുകളിൽ നിന്നും മുസ്ലിമിൻ്റെ വിശ്വാസത്തെ ശുദ്ധീകരിക്കുന്നു. മേൽ പറഞ്ഞ രൂപത്തിൽ മഹത്തരമായ പ്രവർത്തനങ്ങൾ ഏൽപ്പിക്കപ്പെട്ട മലക്കുകളുണ്ട് എന്ന് വിശ്വസിക്കുന്ന ഒരു മുസ്ലിം പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന മറ്റേതല്ലാമോ ഗൂഢശക്തികളുണ്ട് എന്ന് വിശ്വസിക്കുന്നതിൽ നിന്ന് സുരക്ഷിതനായിരിക്കും.
2- മലക്കുകൾ ഉപകാരമോ ഉപദ്രവമോ ചെയ്യാൻ സാധിക്കുന്നവരല്ല എന്ന ബോധ്യം ഓരോ മുസ്ലിമിൻ്റെയും ഹൃദയത്തിലുണ്ടാക്കുന്നു ഈ വിശ്വാസം. അവർ അല്ലാഹുവിൻ്റെ ആദരണീയരായ ദാസന്മാർ മാത്രമാണ്. അല്ലാഹു കൽപ്പിച്ചതൊന്നും അവർ ധിക്കരിക്കുകയില്ല. തങ്ങളോട് കൽപ്പിക്കപ്പെട്ടത് പ്രവർത്തിക്കുക മാത്രമേ അവർ ചെയ്യുന്നുള്ളൂ. അതിനാൽ ഒരു മുസ്ലിം ഒരിക്കലും മലക്കുകളെ ആരാധിക്കുകയോ, അവരിൽ പ്രതീക്ഷ വെക്കുകയോ, അവരെ ഭരമേൽപ്പിക്കുകയോ ഇല്ല.
മൂന്ന്: വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം: അല്ലാഹു അവൻ്റെ നബിമാർക്കും റസൂലുകൾക്കും മേൽ ചില വേദഗ്രന്ഥങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് എന്നും, അതിലൂടെ അവൻ സത്യമാർഗം ഏതാണെന്ന് വിശദീകരിക്കുകയും, അതിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ടെന്നും വിശ്വസിക്കണം. അല്ലാഹു പറയുന്നു: "തീർച്ചയായും നാം നമ്മുടെ ദൂതന്മാരെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട് അയക്കുകയുണ്ടായി. ജനങ്ങൾ നീതിപൂർവ്വം നിലകൊള്ളുവാൻ വേണ്ടി അവരോടൊപ്പം വേദഗ്രന്ഥവും (നീതിയുടെ) തുലാസും ഇറക്കികൊടുക്കുകയും ചെയ്തു." (255) അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥങ്ങൾ ധാരാളമുണ്ട്. ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- ന് നൽകപ്പെട്ട ഏടുകളും, മൂസാ -عَلَيْهِ السَّلَامُ- ക്ക് നൽകപ്പെട്ട തൗറാതും, ദാവൂദ് നബി -عَلَيْهِ السَّلَامُ- ക്ക് നൽകപ്പെട്ട സബൂറും, മസീഹ് ഈസാ -عَلَيْهِ السَّلَامُ- ൻ്റെ പക്കൽ അയക്കപ്പെട്ട ഇഞ്ചീലും വേദഗ്രന്ഥങ്ങളിൽ പെട്ടതാണ്. (255) ഹദീദ്: 25.
അല്ലാഹു നമുക്ക് പേരുകൾ അറിയിച്ചു തന്നിരിക്കുന്ന ഈ വേദഗ്രന്ഥങ്ങളെല്ലാം നാമാവശേഷമായിരിക്കുന്നു. ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- ക്ക് നൽകപ്പെട്ട ഏടുകൾ ഇന്ന് തീർത്തും നിലവിലില്ല. തൗറാത്, ഇഞ്ചീൽ, സബൂർ എന്നീ ഗ്രന്ഥങ്ങൾ അവയുടെ പേരുകളോടെ യഹൂദരുടെയും നസ്വാറാക്കളുടെയും പക്കൽ കാണപ്പെടുന്നുണ്ട് എങ്കിലും അവ മാറ്റത്തിരുത്തലുകൾക്കും കൂട്ടിക്കടത്തലുകൾക്കും വിധേയമാക്കപ്പെട്ടിട്ടുണ്ട്. അതിലെ എത്രയോ ഭാഗങ്ങൾ നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു. അവയിലില്ലാതിരുന്നത് അതിൽ ചിലർ ഉൾപ്പെടുത്തുകയും, അതിൻ്റെ യഥാർത്ഥ രചയിതാക്കളിലേക്കല്ലാതെ ചിലത് ചേർത്തപ്പെടുകയും ചെയ്തിരിക്കുന്നു. പഴയ നിയമത്തിൽ നാൽപ്പതോളം അദ്ധ്യായങ്ങളുണ്ട്. അവയിൽ അഞ്ചെണ്ണം മാത്രമാണ് മൂസാ (عليه السلام) യിലേക്ക് ചേർത്തപ്പെട്ടിരിക്കുന്നത്. പുതിയ നിയമത്തിലാകട്ടെ, അതിലെ ഒരു അദ്ധ്യായം പോലും ഈസാ (عليه السلام) യിലേക്ക് ചേർത്തപ്പെടുന്നുമില്ല.
ഈ പറയപ്പെട്ട മുൻകാലവേദഗ്രന്ഥങ്ങളിൽ ഒരു മുസ്ലിം വിശ്വസിക്കേണ്ടത് ഇപ്രകാരമാണ്: അല്ലാഹു തൻ്റെ ദൂതന്മാർക്ക് മേൽ അവയെ അവതരിപ്പിച്ചിട്ടുണ്ടെന്നും, അക്കാലഘട്ടത്തിലെ ജനങ്ങൾക്ക് അല്ലാഹു എത്തിച്ചു നൽകാൻ കൽപ്പിച്ച മതനിയമങ്ങൾ അവയിൽ ഉൾക്കൊണ്ടിരുന്നു എന്നുമായിരിക്കണം അവൻ്റെ വിശ്വാസം.
അല്ലാഹു അവസാനമായി അവതരിപ്പിച്ച വേദഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. മുഹമ്മദ് നബി -ﷺ- യുടെ മേൽ അവതരിപ്പിക്കപ്പെട്ട ഈ ഗ്രന്ഥം അല്ലാഹുവിൻ്റെ സംരക്ഷണത്താൽ ഇന്നും അവതരിപ്പിക്കപ്പെട്ട അതേ നിലയിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അതിൽ എന്തെങ്കിലും മാറ്റത്തിരുത്തലുകളോ, അതിൻ്റെ അക്ഷരങ്ങളിലോ വാക്കുകളിലോ ഉച്ചാരണത്തിലോ അർത്ഥത്തിലോ എന്തെങ്കിലും വ്യതിയാനം വരുത്തപ്പെടുകയോ ചെയ്തിട്ടില്ല.
വിശുദ്ധ ഖുർആനും മുൻപുള്ള വേദഗ്രന്ഥങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ ധാരാളമുണ്ട്. അവയിൽ ചിലത് താഴെ പറയാം:
1- മുൻകാല വേദഗ്രന്ഥങ്ങൾ നഷ്ടപ്പെട്ടു പോയിരിക്കുന്നു. അവയിൽ മാറ്റത്തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും നടന്നിരിക്കുന്നു. അവയുടെ രചയിതാക്കളിലേക്കല്ല അതിൽ പലതും ചേർത്തപ്പെട്ടിരിക്കുന്നത്. അതോടൊപ്പം പിൽക്കാല പണ്ഡിതന്മാരുടെ വിശദീകരണങ്ങളും അടിക്കുറിപ്പുകളും വ്യാഖ്യാനങ്ങളും പിൽക്കാലഘട്ടത്തിൽ മൂലഗ്രന്ഥത്തിൻ്റെ ഭാഗമായി മാറുകയും ചെയ്തിട്ടുണ്ട്. അല്ലാഹുവിൽ നിന്നുള്ള സന്ദേശത്തിൻ്റെ ഭാഗമാണെന്ന് ഒരിക്കലും പറയാൻ സാധിക്കാത്ത കാര്യങ്ങളും, കേവല ബുദ്ധിക്കും മനുഷ്യൻ്റെ ശുദ്ധ പ്രകൃതിക്കും എതിരാകുന്ന പലതും ഈ ഗ്രന്ഥങ്ങളിൽ കടത്തിക്കൂട്ടപ്പെട്ടിരിക്കുന്നു.
എന്നാൽ വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട കാലം മുതൽ ഇന്നേ വരെ അല്ലാഹുവിൻ്റെ സംരക്ഷണത്താൽ സുരക്ഷിതമായി നിലകൊള്ളുന്നു. അല്ലാഹു മുഹമ്മദ് നബി -ﷺ- ക്ക് മേൽ അവതരിപ്പിച്ചപ്പോഴുള്ള അതേ വാക്കുകളും അക്ഷരങ്ങളും തന്നെയാണ് അതിൽ ഇപ്പോഴുമുള്ളത്. എന്തെങ്കിലും മാറ്റത്തിരുത്തലുകൾക്കോ, വർദ്ധനവുകൾക്കോ ഖുർആനിൽ യാതൊരു സ്ഥാനവുമുണ്ടായിട്ടില്ല. കാരണം വിശുദ്ധ ഖുർആൻ ഒരു കലർപ്പുമില്ലാതെ നിലനിൽക്കാൻ മുസ്ലിംകൾ അതീവപരിശ്രമം തന്നെ നടത്തിയിട്ടുമുണ്ട്. നബി -ﷺ- യുടെ ചരിത്രമോ, അവിടുത്തെ അനുചരന്മാരുടെ ചരിത്രമോ അവരതിൽ കൂട്ടിക്കലർത്തിയില്ല. വിശുദ്ധ ഖുർആനിൻ്റെ വിശദീകരണങ്ങളോ, ആരാധനകളും ഇടപാടുകളുമായി ബന്ധപ്പെട്ട വിധിവിലക്കുകളോ അവരതിൽ ഉൾപ്പെടുത്തുകയും ചെയ്തില്ല.
2- മുൻകാല വേദഗ്രന്ഥങ്ങൾക്ക് ചരിത്രപരമായ ഒരു നിവേദകപരമ്പരയും അവകാശപ്പെടാനില്ല. അവയിൽ ചിലത് ഏത് ആരുടെ മേലാണ് അവതരിപ്പിക്കപ്പെട്ടതെന്നോ, ഏത് ഭാഷയിലാണ് എഴുതപ്പെട്ടതെന്നോ പോലും അറിയില്ല. അവയിൽ ഒരു ഭാഗം അത് കൊണ്ടുവന്നവരിലേക്കല്ലാതെ ചേർത്തപ്പെടുകയും ചെയ്തിട്ടുണ്ട്.
എന്നാൽ ഖുർആൻ മുഹമ്മദ് നബി -ﷺ- യിൽ നിന്ന് മുസ്ലിംകൾ തലമുറകൾ കൈമാറി വന്നെത്തിയതാണെന്നതിൽ സംശയമില്ല. ഓരോ തലമുറയിലും നിഷേധിക്കാൻ കഴിയാത്തവിധം അനേകം ജനങ്ങൾ -കേട്ടുപകർത്തിയും രേഖപ്പെടുത്തിയും- വിശുദ്ധ ഖുർആൻ അടുത്ത തലമുറയിലേക്ക് കൈമാറിയിട്ടുണ്ട്. ഓരോ കാലഘട്ടത്തിലും എല്ലാ നാടുകളിലും ആയിരക്കണക്കിന് മുസ്ലിംകൾ ഖുർആൻ മുഴുവൻ മനഃപാഠമാക്കിയവരായി നിലകൊള്ളുകയും ചെയ്യുന്നു. ഖുർആനിൻ്റെ ആയിരക്കണക്കിന് കോപ്പികളും നിലകൊള്ളുന്നു. വിശുദ്ധ ഖുർആനിൻ്റെ പ്രിൻ്റഡ് കോപ്പികൾ ഖുർആൻ പാരായണം ചെയ്യപ്പെട്ട രൂപത്തിനോട് പൂർണ്ണമായും യോജിക്കുന്നത് വരെ പരിഗണിക്കപ്പെടുകയോ സ്വീകാര്യമാവുകയോ ഇല്ല. ചുരുക്കത്തിൽ, ഹൃദയങ്ങളിലുള്ളതും രേഖകളിലുള്ളതും ഒരു പോലെ പരസ്പരം യോജിക്കേണ്ടതുണ്ട്.
ഇതിനെല്ലാം പുറമെ ഭൂമിയിൽ ഒരു ഗ്രന്ഥത്തിനും അവകാശപ്പെടാൻ കഴിയാത്ത രൂപത്തിൽ വിശുദ്ധ ഖുർആൻ വാചികമായി കൈമാറപ്പെട്ടിരിക്കുന്നു. എന്തിനധികം! മുഹമ്മദ് നബി -ﷺ- യുടെ ജനതയിലല്ലാതെ -മുസ്ലിംകളിലല്ലാതെ- മറ്റൊരു സമൂഹത്തിലും ഈ രൂപത്തിൽ ഒരു ഗ്രന്ഥം സംരക്ഷിക്കപ്പെട്ടത് കാണാൻ കഴിയില്ല എന്ന് വരെ ഉറപ്പിച്ചു പറയാൻ സാധിക്കും! വിശുദ്ധ ഖുർആൻ ഓരോ വിദ്യാർത്ഥിയും തൻ്റെ അദ്ധ്യാപകനിൽ നിന്ന് മനഃപാഠമാക്കുന്ന രൂപം തന്നെ നോക്കൂ; ഓരോ വിദ്യാർത്ഥിയും തൻ്റെ അദ്ധ്യാപകനിൽ നിന്ന് ഖുർആൻ മുഴുവൻ ഹൃദിസ്ഥമാക്കുന്നു. ഈ അദ്ധ്യാപകൻ തൻ്റെ അദ്ധ്യാപകനിൽ നിന്നും ഖുർആൻ ഹൃദിസ്ഥമാക്കുകയാണ് ചെയ്തിട്ടുള്ളത്. ഖുർആൻ മനഃപാഠമാക്കിയ വിദ്യാർത്ഥിക്ക് അദ്ധ്യാപകൻ 'ഇജാസഃ' എന്ന പേരിൽ ഒരു സർട്ടിഫിക്കറ്റ് നൽകുന്നു. തൻ്റെ അദ്ധ്യാപകൻ്റെ മുൻപിൽ താൻ പഠിച്ചതു പോലെ, ഈ സർട്ടിഫിക്കറ്റ് കൈപ്പറ്റുന്ന കുട്ടിയും തന്നിൽ നിന്ന് ഖുർആൻ ഹൃദിസ്ഥമാക്കിയിരിക്കുന്നു എന്ന് അതിലൂടെ അദ്ധ്യാപകൻ സാക്ഷ്യം വഹിക്കുന്നു. ശേഷം അദ്ദേഹം തൻ്റെ അദ്ധ്യാപകൻ മുതൽ നബി -ﷺ- വരെ എത്തുന്ന അദ്ധ്യാപകരുടെ പരമ്പര രേഖപ്പെടുത്തുന്നു. ഇപ്രകാരം വിശുദ്ധ ഖുർആനിൻ്റെ വാചികമായ നിവേദകപരമ്പര മുഹമ്മദ് നബി -ﷺ- വരെ എത്തിച്ചേരുന്നു!
അതോടൊപ്പം വിശുദ്ധ ഖുർആനിലെ ഓരോ അദ്ധ്യായവും, ഓരോ ആയത്തും മുഹമ്മദ് നബി -ﷺ- യുടെ മേൽ എവിടെ വെച്ച് അവതരിച്ചുവെന്നും, എപ്പോൾ അവതരിച്ചുവെന്നും ബോധ്യപ്പെടുത്തുന്ന ചരിത്രപരമായ -ശക്തമായ- തെളിവുകളും ഉപോൽബലകമായ വിവരണങ്ങളും നിവേദകപരമ്പരകളിലൂടെ സ്ഥിരപ്പെടുകയും ചെയ്തിരിക്കുന്നു.
3- മുൻകാലവേദഗ്രന്ഥങ്ങൾ അവതരിപ്പിക്കപ്പെട്ടത് ഏതൊരു ഭാഷയിലായിരുന്നോ, ആ ഭാഷകൾ എത്രയോ കാലങ്ങൾക്ക് മുൻപ് തന്നെ നാമാവശേഷമായിരിക്കുന്നു. ഇന്ന് അവയൊന്നും ജീവനുള്ള സംസാരഭാഷകളല്ല. ആധുനിക കാലഘട്ടത്തിൽ പ്രസ്തുത ഭാഷ ഗ്രഹിക്കാൻ കഴിയുന്നവർ തന്നെ തുലോം തുഛമാണ്. എന്നാൽ വിശുദ്ധ ഖുർആൻ അവതരിച്ച ഭാഷയായ അറബി ഭാഷയാകട്ടെ; ഇപ്പോഴും കോടിക്കണക്കിന് മനുഷ്യർ സംസാരിച്ചു കൊണ്ടിരിക്കുന്ന ജീവനുള്ള ഭാഷയാണ്. എല്ലാ രാജ്യങ്ങളിലും പ്രസ്തുത ഭാഷ പഠിക്കുകയും പഠിപ്പിക്കപ്പെടുകയും ചെയ്തു കൊണ്ടിരിക്കുന്നു. ഈ ഭാഷ അറിയാത്തവരാണെങ്കിൽ പോലും, വിശുദ്ധ ഖുർആനിൻ്റെ ആശയാർത്ഥങ്ങൾ മനസ്സിലാക്കി നൽകാൻ കഴിയുന്നവരെ അവന് എല്ലായിടത്തും കണ്ടെത്താൻ സാധിക്കുകയും ചെയ്യും.
4- മുൻകാല വേദഗ്രന്ഥങ്ങൾ ഒരു നിശ്ചിത കാലഘട്ടത്തിലേക്കുള്ളതായിരുന്നു. ജനങ്ങളിൽ ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി മാത്രമായി അവതരിപ്പിക്കപ്പെട്ടതായിരുന്നു അവ. സർവ്വ ജനങ്ങൾക്കും വേണ്ടിയുള്ളതായിരുന്നില്ല ആ ഗ്രന്ഥങ്ങളൊന്നും. പ്രസ്തുത വേദഗ്രന്ഥങ്ങളെല്ലാം അവ അവതരിപ്പിക്കപ്പെട്ട ജനവിഭാഗങ്ങളെ ബാധിക്കുന്ന വിഷയങ്ങളെ കുറിച്ചും, പ്രസ്തുത കാലഘട്ടത്തിന് അനുയോജ്യമായ കാര്യങ്ങളെ കുറിച്ചും മാത്രമേ ചർച്ച ചെയ്തിട്ടുള്ളൂ. അതിനാൽ തന്നെ സർവ്വ മനുഷ്യർക്കും യോജിക്കുന്നതായി ഈ ഗ്രന്ഥങ്ങളെ കാണുക സാധ്യമല്ല.
എന്നാൽ വിശുദ്ധ ഖുർആനിൻ്റെ കാര്യം ഇതിൽ നിന്നും വ്യത്യസ്തമാണ്; എല്ലാ കാലഘട്ടത്തിലേക്കുമുള്ള ഗ്രന്ഥമാണത്. എല്ലാ നാടിനും യോജിക്കുന്നതാണ് അതിലെ വിവരണങ്ങളെല്ലാം. എല്ലാ ജനങ്ങൾക്കും യോജിക്കുന്ന വിധിവിലക്കുകളും ഇടപാടുകളും സ്വഭാവമര്യാദകളുമാണ് ഖുർആൻ ഉൾക്കൊള്ളുന്നത്. എല്ലാ കാലഘട്ടത്തിലേക്കും അത് പ്രസക്തവുമാണ്. അതിലെ അഭിസംബോധനകൾ സർവ്വ മനുഷ്യരെയും ഉൾക്കൊള്ളുന്നതുമാണ്.
ഇത്രയും പറഞ്ഞതിൽ നിന്ന് ഒരു കാര്യം മനസ്സിലാക്കാം. അവതരിപ്പിക്കപ്പെട്ട രൂപത്തിൽ തന്നെ നിലകൊള്ളാത്ത ഒരു ഗ്രന്ഥമോ, അവതരിപ്പിക്കപ്പെട്ട ഭാഷ ലോകത്താരും സംസാരിക്കാതിരിക്കുന്ന സ്ഥിതിയിലുള്ള ഒരു ഗ്രന്ഥമോ മനുഷ്യർക്കാകമാനമുള്ള അല്ലാഹുവിൻ്റെ പ്രമാണവും തെളിവുമായി നിലനിൽക്കുക എന്നത് സാധ്യമല്ല... മറിച്ച്, നിഷേധിക്കാൻ കഴിയാത്ത തെളിവായി പ്രപഞ്ചത്തിൽ നിലനിൽക്കുന്ന അല്ലാഹുവിൻ്റെ തെളിവ് എന്നു പറയാവുന്നത് എന്നെന്നും സംരക്ഷിക്കപ്പെട്ട ഒരേയൊരു ഗ്രന്ഥത്തിന് മാത്രമാണ്. അതിൽ വർദ്ധനവുകളോ, കുറവുകളോ, മാറ്റത്തിരുത്തലുകളോ ഉണ്ടായിട്ടില്ല. എല്ലാ നാടുകളിലും വ്യാപകമായി പ്രചരിച്ച, കോടിക്കണക്കിന് മനുഷ്യർ അവതരിപ്പിക്കപ്പെട്ട അതേ ഭാഷയിൽ തന്നെ പാരായണം ചെയ്യുന്ന, അല്ലാഹുവിൻ്റെ സന്ദേശങ്ങൾ ജനങ്ങൾക്ക് കൈമാറുന്ന ഒരേയൊരു ഗ്രന്ഥം; അത് മുഹമ്മദ് നബി -ﷺ- ക്ക് മേൽ അവതീർണ്ണമായ വിശുദ്ധ ഖുർആൻ മാത്രമാണ്. മുൻകാല വേദഗ്രന്ഥങ്ങളെയെല്ലാം സംരക്ഷിക്കുകയും, അവയെ സത്യപ്പെടുത്തുകയും, അവയ്ക്ക് സാക്ഷ്യം നിൽക്കുകയും ചെയ്യുന്ന, അല്ലാഹുവിൻ്റെ അന്തിമഗ്രന്ഥം. സർവ്വ മനുഷ്യരും പിൻപറ്റാൻ ബാധ്യതപ്പെട്ട ഒരേയൊരു ഗ്രന്ഥമാണത്. അവർക്ക് പ്രകാശവും ശമനവും സന്മാർഗവും കാരുണ്യവുമാകുന്ന ഗ്രന്ഥം! അല്ലാഹു പറയുന്നു: "ഇതാകട്ടെ നാം അവതരിപ്പിച്ച അനുഗൃഹീതമായ ഗ്രന്ഥമത്രെ. അതിനെ നിങ്ങൾ പിൻപറ്റുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുക. നിങ്ങൾക്ക് കാരുണ്യം ലഭിച്ചേക്കാം." (256) അല്ലാഹു പറഞ്ഞു: "പറയുക! മനുഷ്യരേ, തീർച്ചയായും ഞാൻ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിൻ്റെ ദൂതനാകുന്നു." (257) (256) അൻആം: 155. (257) അഅ്റാഫ്: 158. മേൽ പറഞ്ഞ വിഷയം കൂടുതൽ വായിക്കുന്നതിന്: അൽ അഖീദതുസ്സ്വഹീഹഃ / 17, അഖീദതു അഹ്ലിസ്സുന്ന വൽ ജമാഅഃ: 22, മബാദിഉൽ ഇസ്ലാം: 89.
നാല്: അല്ലാഹുവിൻ്റെ റസൂലുകളിലുള്ള വിശ്വാസം -അവരുടെ മേൽ അല്ലാഹുവിൻ്റെ സലാതും സലാമും (രക്ഷയും സമാധാനവും) ഉണ്ടാകട്ടെ-.
അല്ലാഹു അവൻ്റെ സൃഷ്ടികളിലേക്ക് ദൂതന്മാരെ നിയോഗിച്ചിരിക്കുന്നു. അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ ദൂതന്മാരെ സത്യപ്പെടുത്തുകയും ചെയ്യുന്നവർക്ക് ലഭിക്കാനിരിക്കുന്ന സുഖാനുഗ്രഹങ്ങളെക്കുറിച്ച് സന്തോഷവാർത്ത അറിയിക്കുകയും, അല്ലാഹുവിനെ ധിക്കരിച്ചാൽ ലഭിക്കാനിരിക്കുന്ന ശിക്ഷയെ കുറിച്ച് താക്കീത് നൽകുകയും ചെയ്യുന്നവരാണ് ഈ ദൂതന്മാർ. അല്ലാഹു പറയുന്നു: "തീർച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്; നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും ദുർമൂർത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യാൻ വേണ്ടി)." (258) അല്ലാഹു പറഞ്ഞു: "സന്തോഷവാർത്ത അറിയിക്കുന്നവരും താക്കീത് നൽകുന്നവരുമായ ദൂതൻമാരായിരുന്നു അവർ. ആ ദൂതൻമാർക്ക് ശേഷം ജനങ്ങൾക്ക് അല്ലാഹുവിനെതിരിൽ ഒരു ന്യായവും ഇല്ലാതിരിക്കാൻ വേണ്ടിയാണത്." (259) (258) നഹ്ൽ:36. (259) നിസാഅ്:165.
അല്ലാഹുവിൻ്റെ റസൂലുകൾ ധാരാളമുണ്ട്. നൂഹ് നബി -عَلَيْهِ السَّلَامُ- അവരിൽ ആദ്യത്തെയാളാണ്. മുഹമ്മദ് നബി -ﷺ- അവരിൽ അവസാനത്തെയാളും. അല്ലാഹു നമുക്ക് അറിയിച്ചു തന്ന ദൂതന്മാരിൽ ചിലരാണ് ഇബ്രാഹീം -عَلَيْهِ السَّلَامُ-, മൂസാ -عَلَيْهِ السَّلَامُ-, ഈസാ -عَلَيْهِ السَّلَامُ-, ദാവൂദ് -عَلَيْهِ السَّلَامُ-, യഹ്യാ -عَلَيْهِ السَّلَامُ-, സകരിയ്യാ -عَلَيْهِ السَّلَامُ-, സ്വാലിഹ് -عَلَيْهِ السَّلَامُ-... തുടങ്ങിയവർ. നമുക്ക് അറിയിച്ചു തന്നിട്ടില്ലാത്ത അല്ലാഹുവിൻ്റെ റസൂലുകളുമുണ്ട്. അല്ലാഹു പറയുന്നു: "നിനക്ക് നാം മുമ്പ് വിവരിച്ചുതന്നിട്ടുള്ള ദൂതന്മാരെയും, നിനക്ക് നാം വിവരിച്ചുതന്നിട്ടില്ലാത്ത ദൂതന്മാരെയും (നാം നിയോഗിക്കുകയുണ്ടായി.)" (260) (260) നിസാഅ്: 164.
ഈ റസൂലുകളെല്ലാം തന്നെ അല്ലാഹുവിൻ്റെ സൃഷ്ടികളായ, മനുഷ്യന്മാർ മാത്രമാണ്. അവർ സ്രഷ്ടാക്കളോ, രക്ഷാധികാരികളോ, ആരാധനക്ക് അർഹതയുള്ളവരോ അല്ല. അതിൽ നിന്നൊന്നും യാതൊരു പങ്കും അവർക്കില്ല. അതിനാൽ ആരാധനകളിൽ യാതൊരു വിഹിതവും അവർക്കാർക്കും നൽകിക്കൂടാ. അവരുടെ സ്വദേഹങ്ങൾക്ക് പോലും ഉപകാരമോ ഉപദ്രവമോ ഉടമപ്പെടുത്താൻ പോലും അവർക്ക് സാധിക്കുകയില്ല. അല്ലാഹു ആദ്യത്തെ റസൂലായ നൂഹ് നബി -عَلَيْهِ السَّلَامُ- യെക്കുറിച്ച്, അദ്ദേഹം തൻ്റെ ജനതയോട് പറഞ്ഞതായി നമ്മെ അറിയിച്ചത് നോക്കൂ: "അല്ലാഹുവിൻ്റെ ഖജനാവുകൾ എൻ്റെ പക്കലുണ്ടെന്ന് ഞാൻ നിങ്ങളോട് പറയുന്നുമില്ല. ഞാൻ അദൃശ്യകാര്യം അറിയുകയുമില്ല. ഞാനൊരു മലക്കാണെന്നും ഞാൻ പറയുന്നില്ല." (261) റസൂലുകളിൽ അന്തിമനായ മുഹമ്മദ് നബി -ﷺ- യോട് പറയാൻ അല്ലാഹു കൽപ്പിച്ചതു നോക്കൂ: "അല്ലാഹുവിൻ്റെ ഖജനാവുകൾ എൻ്റെ പക്കലുണ്ടെന്ന് ഞാൻ നിങ്ങളോട് പറയുന്നുമില്ല. ഞാൻ അദൃശ്യകാര്യം അറിയുകയുമില്ല. ഞാനൊരു മലക്കാണെന്നും നിങ്ങളോട് ഞാൻ പറയുന്നില്ല." (262) വീണ്ടും കൽപ്പിക്കുന്നു: "(നബിയേ,) പറയുക: എൻ്റെ സ്വന്തം ദേഹത്തിന് തന്നെ ഉപകാരമോ, ഉപദ്രവമോ വരുത്തൽ എൻ്റെ അധീനത്തിൽ പെട്ടതല്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ." (263) (261) ഹൂദ്: 31. (262) അൻആം: 50. (263) അഅ്റാഫ്: 188.
നബിമാരെല്ലാം അല്ലാഹുവിൻ്റെ ആദരണീയരായ ദാസന്മാർ മാത്രമാണ്. അല്ലാഹു അവർക്ക് പ്രവാചകത്വം നൽകിക്കൊണ്ട് ആദരിക്കുകയും, അവരെ തിരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു. അവർ അല്ലാഹുവിൻ്റെ അടിമകൾ മാത്രമാണെന്ന് അല്ലാഹു പലയിടങ്ങളിലും അവരെ കുറിച്ച് വിശേഷിപ്പിച്ചിട്ടുമുണ്ട്. അവരുടെയെല്ലാം മതം ഇസ്ലാമായിരുന്നു; അല്ലാഹു തൃപ്തിപ്പെട്ട ഏകമതമായ അതേ ഇസ്ലാം തന്നെ. അല്ലാഹു പറയുന്നു: "തീർച്ചയായും അല്ലാഹുവിങ്കൽ മതമെന്നാൽ ഇസ്ലാമാകുന്നു." (264) അവരുടെ സന്ദേശങ്ങളെല്ലാം അടിസ്ഥാനപരമായി ഒന്ന് തന്നെയായിരുന്നു; അവരുടെ മതസംഹിതകളിലെ ഏതാനും നിയമങ്ങളിലാണ് വ്യത്യാസങ്ങളുണ്ടായിരുന്നത്. അല്ലാഹു പറയുന്നു: "നിങ്ങളിൽ ഓരോ വിഭാഗത്തിനും ഓരോ നിയമക്രമവും കർമ്മമാർഗവും നാം നിശ്ചയിച്ച് തന്നിരിക്കുന്നു." (265) ഓരോ നബിമാർക്കും നൽകപ്പെട്ട നിയമസംഹിതകൾ നബി -ﷺ- യുടെ ആഗമനത്തോടെ അവസാനിച്ചിരിക്കുന്നു. മുൻപ് വന്ന എല്ലാ നിയമസംഹിതകളെയും അത് ദുർബലപ്പെടുത്തിയിരിക്കുന്നു. നബി -ﷺ- യുടെ പക്കൽ നൽകപ്പെട്ട സന്ദേശം എല്ലാ സന്ദേശങ്ങളുടെയും അവസാനം കുറിക്കുകയും ചെയ്തിരിക്കുന്നു. അവിടുന്ന് റസൂലുകളിൽ അന്തിമനാണ്. (264) ആലു ഇംറാൻ: 19. (265) മാഇദഃ: 48.
ആരെങ്കിലും ഏതെങ്കിലുമൊരു നബിയിൽ വിശ്വസിക്കുന്നുവെങ്കിൽ മറ്റെല്ലാ നബിമാരിലും വിശ്വസിക്കുക എന്നതും അവൻ്റെ മേൽ ബാധ്യതയാകുന്നു. ഏതെങ്കിലും ഒരു നബിയിൽ ഒരാൾ അവിശ്വസിച്ചാൽ മറ്റെല്ലാ നബിമാരെയും അവൻ അവിശ്വസിക്കുകയും ചെയ്തിരിക്കുന്നു. കാരണം എല്ലാ നബിമാരും റസൂലുകളും ക്ഷണിച്ചത് അല്ലാഹുവിൽ വിശ്വസിക്കാനും, അവൻ്റെ മലക്കുകളിലും വേദഗ്രന്ഥങ്ങളിലും റസൂലുകളിലും അന്ത്യനാളിലും വിശ്വസിക്കാനുമായിരുന്നു. എല്ലാ നബിമാരുടെയും മതവും ഒന്നു തന്നെ. അവരിൽ ചിലരെ വിശ്വസിക്കുകയും, മറ്റു ചിലരെ നിഷേധിക്കുകയും ചെയ്തു കൊണ്ട് നബിമാർക്കിടയിൽ വേർതിരിവ് കൽപ്പിക്കുന്നവർ -യഥാർത്ഥത്തിൽ- എല്ലാ നബിമാരെയും നിഷേധിക്കുകയും തള്ളിപ്പറയുകയും ചെയ്തിരിക്കുന്നു. കാരണം എല്ലാ നബിമാരും, സർവ്വ റസൂലുകളെയും അമ്പിയാക്കളെയും വിശ്വസിക്കണമെന്ന് തങ്ങളുടെ ജനങ്ങളോട് കൽപ്പിച്ചിട്ടുണ്ട്. (266) അല്ലാഹു പറയുന്നു: "തൻ്റെ രക്ഷിതാവിൽ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതിൽ റസൂൽ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടർന്ന്) സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും ,അവൻ്റെ മലക്കുകളിലും അവൻ്റെ വേദഗ്രന്ഥങ്ങളിലും അവൻ്റെ ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. അവൻ്റെ ദൂതന്മാർക്കിടയിൽ ഒരു വിവേചനവും ഞങ്ങൾ കൽപിക്കുന്നില്ല. (എന്നതാണ് അവരുടെ നിലപാട്)." (267) അല്ലാഹു പറഞ്ഞു: "അല്ലാഹുവിലും അവൻ്റെ ദൂതന്മാരിലും അവിശ്വസിക്കുകയും, (വിശ്വാസകാര്യത്തിൽ) അല്ലാഹുവിനും അവൻ്റെ ദൂതന്മാർക്കുമിടയിൽ വിവേചനം കല്പിക്കാൻ ആഗ്രഹിക്കുകയും, ഞങ്ങൾ ചിലരിൽ വിശ്വസിക്കുകയും, ചിലരെ നിഷേധിക്കുകയും ചെയ്യുന്നു എന്ന് പറയുകയും, അങ്ങനെ അതിന്നിടയിൽ (വിശ്വാസത്തിനും അവിശ്വാസത്തിനുമിടയിൽ) മറ്റൊരു മാർഗം സ്വീകരിക്കാൻ ഉദ്ദേശിക്കുകയും ചെയ്യുന്നവർ..." (268) (266) പരിശോധിക്കുക: അൽ അഖീദതുസ്വഹീഹഃ: 17, അഖീദതു അഹ്ലിസ്സുന്ന വൽ ജമാഅഃ: 25. (267) ബഖറ: 285. (268) നിസാഅ്: 150.
അഞ്ച്: അന്ത്യനാളിലുള്ള വിശ്വാസം. ഇഹലോകത്തുള്ള സർവ്വ സൃഷ്ടികളുടെയും അവസാനം മരണമാണല്ലോ?! മരണത്തിന് ശേഷം മനുഷ്യൻ്റെ പര്യവസാനം എന്തായിരിക്കും?! ഭൂമിയിൽ ഒരു ശിക്ഷയും നേരിടേണ്ടി വരാതെ മരിച്ചു പോയ അതിക്രമികളുടെ അവസ്ഥ എന്തായിരിക്കും?! അവർ തങ്ങളുടെ അതിക്രമത്തിൻ്റെ ദുഷ്ഫലം നേരിടാതെ പോകുമോ!? ഭൂമിയിൽ അനേകം നന്മകൾ ചെയ്യുകയും, അതിന് പകരമായി ഒരു വിഹിതവും ലഭിക്കാതെ പോവുകയും ചെയ്തവർ; അവരുടെ പ്രതിഫലം പാഴായിപ്പോകുമോ?!
കാരണം മനുഷ്യരെല്ലാം മരണത്തിലേക്ക് ഒന്നിനു പിറകെ ഒന്നായി അണഞ്ഞു കൊണ്ടേയിരിക്കുന്നുണ്ട്. ഓരോ തലമുറയും മുൻപുള്ള തലമുറക്ക് ശേഷം... ഭൂമിയിലെ ഈ ജീവിതം അവസാനിക്കാൻ അല്ലാഹു വിധിക്കുന്നത് വരെ ഇത് തുടരും. അത് വന്നെത്തുന്നതോടെ ഭൂമിക്ക് മുകളിലുള്ള സൃഷ്ടികളെല്ലാം നശിക്കുകയും, അല്ലാഹു സർവ്വ സൃഷ്ടികളെയും ഉയിർത്തെഴുന്നേൽപ്പിക്കുകയും ചെയ്യും. അതാണ് സാക്ഷ്യം വഹിക്കപ്പെടുന്ന നാൾ. ആദ്യകാലക്കാരും അവസാനകാലക്കാരുമായി, സർവ്വ മനുഷ്യരെയും അല്ലാഹു അന്നേ ദിവസം ഒരുമിച്ചു കൂട്ടും. ശേഷം അടിമകളെയെല്ലാം ഇഹലോകത്ത് അവർ സമ്പാദിച്ച, അവരുടെ നന്മകളും തിന്മകളുമായുള്ള പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ അല്ലാഹു വിചാരണ ചെയ്യുന്നതാണ്. ശേഷം അല്ലാഹുവിൽ വിശ്വസിച്ചവർ സ്വർഗത്തിലേക്ക് ആനയിക്കപ്പെടുകയും, അല്ലാഹുവിനെ നിഷേധിച്ചവർ നരകത്തിലേക്ക് ആട്ടിത്തെളിക്കപ്പെടുകയും ചെയ്യും.
സ്വർഗം: അല്ലാഹു അവൻ്റെ ഇഷ്ടദാസന്മാരായ വിശ്വാസികൾക്ക് ഒരുക്കി വെച്ച അനുഗ്രഹങ്ങളുടെ ഗേഹമാണ്. ഒരാൾക്കും വർണ്ണിച്ചു തീർക്കാൻ സാധിക്കാത്തത്ര മഹത്തരമായ അനുഗ്രഹങ്ങളുടെ വൈവിധ്യങ്ങൾ അവിടെയുണ്ട്. നൂറ് പദവികൾ അവിടെയുണ്ട്; അല്ലാഹുവിലുള്ള വിശ്വാസത്തിൻ്റെയും അവനോടുള്ള അനുസരണത്തിൻ്റെയും തോതനുസരിച്ച് ഓരോ പദവികളിലും താമസക്കാരുണ്ടായിരിക്കും. സ്വർഗക്കാരിൽ ഏറ്റവും താഴ്ന്ന പദവിയുണ്ടായിരിക്കുന്ന വ്യക്തിക്ക് ഭൂമിയിലെ ഒരു രാജാവിന് നൽകപ്പെടുന്നതിന് സമാനമായ അധികാരവും, അതിൻ്റെ പത്തിരട്ടിയും നൽകപ്പെടുന്നതാണ്.
നരകം: അല്ലാഹു അവനെ നിഷേധിച്ചവർക്കായി ഒരുക്കി വെച്ച ശിക്ഷയാണത്. വ്യത്യസ്തങ്ങളായ ശിക്ഷകളുടെ ഗേഹമാണത്; അതിനെ കുറിച്ചുള്ള വിവരണം തന്നെ ഭയാജനകമാണ്. അന്ത്യനാളിൽ അല്ലാഹു ആർക്കെങ്കിലും മരണം വിധിച്ചിട്ടുണ്ടായിരുന്നെങ്കിൽ നരകം കേവലമൊന്ന് വീക്ഷിക്കുന്നതോടെ തന്നെ മനുഷ്യർ മരിച്ചു പോകുമായിരുന്നു.
അല്ലാഹു -അവൻ്റെ ആദിയായ അറിവിനാൽ- ഓരോ മനുഷ്യനും ചെയ്യാനിരിക്കുന്ന നന്മയും തിന്മയും -രഹസ്യമായാലും പരസ്യമായാലും-; അവയെല്ലാം അല്ലാഹു അറിഞ്ഞിരിക്കുന്നു. ശേഷം അല്ലാഹു ഓരോ മനുഷ്യനെയും രണ്ട് മലക്കുകളെ ഏൽപ്പിച്ചിരിക്കുന്നു. അതിൽ ഒരാൾ അവൻ ചെയ്യുന്ന നന്മകൾ രേഖപ്പെടുത്തുന്നു എങ്കിൽ രണ്ടാമത്തെയാൾ അവൻ്റെ തിന്മകൾ രേഖപ്പെടുത്തുന്നു. അവർ ഒന്നും വിട്ടുകളയുകയില്ല. അല്ലാഹു പറയുന്നു: "അവൻ ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവൻ്റെ അടുത്ത് തയ്യാറായി നിൽക്കുന്ന നിരീക്ഷകൻ ഉണ്ടാവാതിരിക്കുകയില്ല." (269) ഈ പ്രവർത്തനങ്ങളെല്ലാം രേഖപ്പെടുത്തപ്പെട്ട ഗ്രന്ഥം ഓരോ മനുഷ്യനും പരലോകത്ത് നൽകപ്പെടുന്നതാണ്. അല്ലാഹു പറയുന്നു: "(കർമ്മങ്ങളുടെ) രേഖ വെക്കപ്പെടും. അപ്പോൾ കുറ്റവാളികളെ, അതിലുള്ളതിനെപ്പറ്റി ഭയവിഹ്വലരായ നിലയിൽ നിനക്ക് കാണാം. അവർ പറയും: ആഹ്! ഞങ്ങൾക്ക് നാശം. ഇതെന്തൊരു രേഖയാണ്? ചെറുതോ വലുതോ ആയ ഒന്നും തന്നെ അത് കൃത്യമായി രേഖപ്പെടുത്താതെ വിട്ടുകളയുന്നില്ലല്ലോ! തങ്ങൾ പ്രവർത്തിച്ചതൊക്കെ പ്രത്യക്ഷമായ നിലയിൽ അവർ കാണും. നിൻ്റെ രക്ഷിതാവ് യാതൊരാളോടും അനീതി കാണിക്കുകയില്ല." (270) അങ്ങനെ അവൻ തൻ്റെ ഗ്രന്ഥം വായിച്ചു നോക്കും. അതിൽ നിന്ന് ഒന്നും തന്നെ അവൻ നിഷേധിക്കുന്നതല്ല. ആരെങ്കിലും തൻ്റെ പ്രവർത്തനങ്ങളെ നിഷേധിച്ചു നോക്കിയാൽ തന്നെയും അല്ലാഹു അവൻ്റെ കേൾവിയെയും കാഴ്ചയെയും കൈകളെയും കാലുകളെയും തൊലിയെയും അവൻ്റെ എല്ലാ പ്രവർത്തനങ്ങളെ കുറിച്ചും സംസാരിപ്പിക്കുന്നതാണ്. അല്ലാഹു പറയുന്നു: "അല്ലാഹുവിൻ്റെ ശത്രുക്കളെ നരകത്തിലേക്ക് പോകാനായി വിളിച്ചുകൂട്ടുകയും, എന്നിട്ടവരെ തെളിച്ചുകൂട്ടികൊണ്ടുപോകുകയും ചെയ്യുന്ന ദിവസം. അങ്ങനെ അവർ അവിടെ ചെന്നാൽ അവരുടെ കാതും അവരുടെ കണ്ണുകളും അവരുടെ തൊലികളും അവർക്ക് എതിരായി അവർ പ്രവർത്തിച്ചിരുന്നതിനെപ്പറ്റി സാക്ഷ്യം വഹിക്കുന്നതാണ്. തങ്ങളുടെ തൊലികളോട് അവർ പറയും: നിങ്ങളെന്തിനാണ് ഞങ്ങൾക്കെതിരായി സാക്ഷ്യം വഹിച്ചത്? അവ (തൊലികൾ) പറയും: എല്ലാ വസ്തുക്കളെയും സംസാരിപ്പിച്ച അല്ലാഹു ഞങ്ങളെ സംസാരിപ്പിച്ചതാകുന്നു. ആദ്യതവണ നിങ്ങളെ സൃഷ്ടിച്ചത് അവനാണല്ലോ. അവങ്കലേക്കുതന്നെ നിങ്ങൾ മടക്കപ്പെടുകയും ചെയ്യുന്നു. നിങ്ങളുടെ കാതോ നിങ്ങളുടെ കണ്ണുകളോ നിങ്ങളുടെ തൊലികളോ നിങ്ങൾക്ക് എതിരിൽ സാക്ഷ്യം വഹിക്കുമെന്ന് കരുതി നിങ്ങൾ (അവയിൽ നിന്നും) ഒളിഞ്ഞിരിക്കാറുണ്ടായിരുന്നില്ലല്ലോ. എന്നാൽ നിങ്ങൾ വിചാരിച്ചത് നിങ്ങൾ പ്രവർത്തിക്കുന്നതിൽ മിക്കതും അല്ലാഹു അറിയില്ലെന്നാണ്." (271) (269) ഖാഫ്: 18. (270) കഹ്ഫ്: 49. (271) ഫുസ്സ്വിലത്:20-22.
അന്ത്യനാളിലുള്ള വിശ്വാസം -അതായത് പുനരുത്ഥാനത്തിൻ്റെയും വിചാരണയുടെയും മരണാനന്തര ജീവിതത്തിൻ്റെയും ദിവസം- എല്ലാ നബിമാരും പഠിപ്പിച്ച കാര്യങ്ങളിലൊന്നാണ്. അല്ലാഹു പറയുന്നു: "നീ ഭൂമിയെ വരണ്ടുണങ്ങിയതായി കാണുന്നു. എന്നിട്ട് അതിൽ നാം വെള്ളം വർഷിച്ചാൽ അതിന് ചലനമുണ്ടാവുകയും അത് വളരുകയും ചെയ്യുന്നു. ഇതും അവൻ്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. അതിന് ജീവൻ നൽകിയവൻ തീർച്ചയായും മരിച്ചവർക്കും ജീവൻ നൽകുന്നവനാകുന്നു. തീർച്ചയായും അവൻ ഏതുകാര്യത്തിനും കഴിവുള്ളവനാകുന്നു." (272) അല്ലാഹു പറയുന്നു: "ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും അവയെ സൃഷ്ടിച്ചതുകൊണ്ട് ക്ഷീണിക്കാതിരിക്കുകയും ചെയ്ത അല്ലാഹു മരിച്ചവരെ ജീവിപ്പിക്കാൻ കഴിവുള്ളവൻ തന്നെയാണെന്ന് അവർക്ക് കണ്ടുകൂടെ?" (273) അല്ലാഹുവിൻ്റെ മഹത്തരമായ യുക്തിയുടെ തേട്ടമാണ് പരലോകമെന്നത്. കാരണം അല്ലാഹു സൃഷ്ടികളെ വൃഥാ നിർമ്മിച്ചതല്ല. അവരെ അവൻ അർത്ഥമില്ലാതെ ഉപേക്ഷിക്കുകയും ചെയ്തിട്ടില്ല. കാരണം തീർത്തും ബുദ്ധി കുറഞ്ഞ മനുഷ്യൻ പോലും, ഒരർത്ഥവുമില്ലാതെ എന്തെങ്കിലും കാര്യമുള്ള ഒന്ന് പ്രവർത്തിക്കുക എന്നതുണ്ടാവുകയില്ല. കാര്യമായി അവനെന്തെങ്കിലും ചെയ്യുന്നു എങ്കിൽ അതിൻ്റെ പിന്നിൽ അവനറിയുന്ന എന്തെങ്കിലുമൊരു ലക്ഷ്യം തീർച്ചയായും ഉണ്ടായിരിക്കും. യാതൊരു ലക്ഷ്യവുമില്ലാതെ ഒരാൾ എന്തെങ്കിലും പ്രവർത്തിക്കുമെന്ന് ഒരു മനുഷ്യനെ കുറിച്ച് പോലും ചിന്തിക്കാൻ കഴിയില്ലെങ്കിൽ അവനെങ്ങനെയാണ് തൻ്റെയും സർവ്വചരാചരങ്ങളുടെയും സ്രഷ്ടാവായ അല്ലാഹുവിനെ കുറിച്ച് അപ്രകാരം ചിന്തിക്കുക?! അവൻ തൻ്റെ സൃഷ്ടികളെ വൃഥാ പടക്കുകയും, അവരെ അർത്ഥമില്ലാതെ ഉപേക്ഷിക്കുകയും ചെയ്തിരിക്കുന്നു എന്ന് വിചാരിക്കുക?! അല്ലാഹു അവർ പറഞ്ഞുണ്ടാക്കുന്നതിൽ നിന്ന് അങ്ങേയറ്റം ഔന്നത്യമുള്ളവനത്രെ. അല്ലാഹു പറയുന്നു: "അപ്പോൾ നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാണെന്നും, നമ്മുടെ അടുക്കലേക്ക് നിങ്ങൾ മടക്കപ്പെടുകയില്ലെന്നും നിങ്ങൾ കണക്കാക്കിയിരിക്കുകയാണോ?" (274) അല്ലാഹു പറയുന്നു: "ആകാശവും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം നിരർത്ഥകമായി സൃഷ്ടിച്ചതല്ല. സത്യനിഷേധികളുടെ ധാരണയത്രെ അത്. ആകയാൽ സത്യനിഷേധികൾക്ക് നരകശിക്ഷയാൽ മഹാനാശം!" (275) (272) ഫുസിലത്: 39. (273) അഹ്ഖാഫ്: 33. (274) മുഅ്മിനൂൻ: 115. (275) സ്വാദ്: 27.
പരലോക വിശ്വാസമെന്നത് ബുദ്ധിയുള്ള സർവ്വരും അംഗീകരിച്ച കാര്യത്തിൽ പെട്ടതാണ്. മനുഷ്യൻ്റെ ബുദ്ധി തേടുന്ന കാര്യമാണത്. നേരായ ശുദ്ധപ്രകൃതി അതിന് കീഴൊതുങ്ങുകയാണ് ചെയ്യുക. കാരണം അന്ത്യനാളിൽ വിശ്വസിക്കുമ്പോൾ മാത്രമേ മനുഷ്യന് അവൻ ഒരു കാര്യം ഉപേക്ഷിക്കുന്നുവെങ്കിൽ അതെന്തിന് ഉപേക്ഷിക്കുന്നു എന്നും, ഒരു കാര്യം പ്രവർത്തിക്കുന്നെങ്കിൽ അതെന്തിന് പ്രവർത്തിക്കുന്നു എന്നും കൃത്യമായി മനസ്സിലാക്കാൻ സാധിക്കൂ. അവനതെല്ലാം ചെയ്യുന്നത് അല്ലാഹുവിങ്കലുള്ള പ്രതിഫലം പ്രതീക്ഷിച്ചു കൊണ്ടാണ്. മനുഷ്യരോട് അതിക്രമങ്ങൾ പ്രവർത്തിക്കുന്നവൻ അവൻ്റെ ചെയ്തികളുടെ ഫലം അനുഭവിക്കുന്നതാണ് എന്ന ബോധ്യവും പരലോക ചിന്തയിലൂടെ മാത്രമേ ലഭിക്കുകയുള്ളൂ. ഓരോ അതിക്രമിയിൽ നിന്നും അന്ത്യനാളിൽ ശിക്ഷാനടപടി സ്വീകരിക്കപ്പെടുന്നതാണ് എന്ന് അപ്പോഴേ അവന് മനസ്സിലാവുകയുള്ളൂ. മനുഷ്യൻ അവൻ്റെ പ്രവർത്തനങ്ങളുടെ പ്രതിഫലം -നന്മയാണെങ്കിൽ നന്മയും, തിന്മയാണെങ്കിൽ അതും- സ്വീകരിക്കുന്നതാണെന്നും, ഓരോ വ്യക്തിക്കും അതിൻ്റെ പരിശ്രമത്തിനുള്ള പ്രതിഫലം ഉണ്ടായിരിക്കുമെന്നും അതവനെ ബോധ്യപ്പെടുത്തുന്നു. അതിലൂടെ മാത്രമേ അല്ലാഹുവിൻ്റെ നീതി മനുഷ്യരിൽ നടപ്പാക്കപ്പെടുകയുമുള്ളൂ. അല്ലാഹു പറയുന്നു: "ആരെങ്കിലും ഒരു ഉറുമ്പിൻ്റെ കാലടിപ്പാടിനോളം നന്മ ചെയ്താൽ അവനതും കാണുന്നതാണ്. ആരെങ്കിലും ഒരു ഉറുമ്പിൻ്റെ കാലടിപ്പാടിനോളം തിന്മ ചെയ്താൽ അവനതും കാണുന്നതാണ്." (276) (276) സൽസലഃ: 7-8. പരിശോധിക്കുക: ദീനുൽ ഹഖ്: 19.
അന്ത്യനാൾ എപ്പോഴാണ് സംഭവിക്കുകയെന്നത് സൃഷ്ടികളിൽ ഒരാൾക്കും അറിയുകയില്ല. അല്ലാഹു നിയോഗിച്ചയച്ച ഏതെങ്കിലും നബിക്കോ, അല്ലാഹുവിനോട് അങ്ങേയറ്റം സാമീപ്യമുള്ള ഏതെങ്കിലും മലക്കിനോ പോലും അക്കാര്യം അറിയുകയില്ല. മറിച്ച് ആ ദിവസത്തേക്കുറിച്ചുള്ള അറിവ് അല്ലാഹുവിന് മാത്രമാണുള്ളത്. അല്ലാഹു പറയുന്നു: "അന്ത്യസമയത്തെപ്പറ്റി അവർ നിന്നോട് ചോദിക്കുന്നു; അതെപ്പോഴാണ് വന്നെത്തുന്നതെന്ന്. പറയുക: അതിനെപ്പറ്റിയുള്ള അറിവ് എൻ്റെ രക്ഷിതാവിങ്കൽ മാത്രമാണ്. അതിൻ്റെ സമയത്ത് അത് വെളിപ്പെടുത്തുന്നത് അവൻ മാത്രമാകുന്നു." (277) അല്ലാഹു പറയുന്നു: "തീർച്ചയായും അന്ത്യനാളിനെ കുറിച്ചുള്ള അറിവ് അല്ലാഹുവിങ്കൽ മാത്രമാകുന്നു." (278) (277) അഅ്റാഫ്: 187. (278) ലുഖ്മാൻ: 34.
ആറ്: ഖദാഇലും ഖദ്റിലുമുള്ള വിശ്വാസം
കഴിഞ്ഞു പോയതും വരാനിരിക്കുന്നതുമായ എല്ലാ കാര്യവും അല്ലാഹു അറിഞ്ഞിരിക്കുന്നു എന്നും, തൻ്റെ അടിമകളുടെ സർവ്വ അവസ്ഥാന്തരങ്ങളും -അവരുടെ പ്രവർത്തനങ്ങളും ആയുർദൈർഘ്യവും ഉപജീവനത്തിൻ്റെ വിശദാംശങ്ങളുമെല്ലാം- അല്ലാഹു അറിഞ്ഞിരിക്കുന്നു. അല്ലാഹു പറയുന്നു: "നിശ്ചയം! അല്ലാഹു എല്ലാറ്റിനെ സംബന്ധിച്ചും അറിവുള്ളവനാകുന്നു." (279) അല്ലാഹു പറഞ്ഞു: "അവൻ്റെ പക്കലാകുന്നു അദൃശ്യകാര്യത്തിൻ്റെ ഖജനാവുകൾ. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവൻ അറിയുന്നു. അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകൾക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ, ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ, വ്യക്തമായ ഒരു രേഖയിൽ എഴുതപ്പെട്ടതായിട്ടല്ലാതെയില്ല." (280) അല്ലാഹു എല്ലാ കാര്യങ്ങളും അവൻ്റെ പക്കൽ ഒരു ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. അല്ലാഹു പറയുന്നു: "എല്ലാ കാര്യങ്ങളും വ്യക്തമായ ഒരു രേഖയിൽ നാം നിജപ്പെടുത്തി വച്ചിരിക്കുന്നു." (281) അല്ലാഹു പറയുന്നു: "ആകാശത്തിലും ഭൂമിയിലുമുള്ളത് അല്ലാഹു അറിയുന്നുണ്ടെന്ന് നിനക്ക് അറിഞ്ഞുകൂടേ? തീർച്ചയായും അത് ഒരു രേഖയിലുണ്ട്. തീർച്ചയായും അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമത്രേ." (282) അല്ലാഹു എന്തെങ്കിലും ഒരു കാര്യം ഉദ്ദേശിച്ചാൽ അതിനോട് 'കുൻ' (ഉണ്ടാകൂ) എന്ന് പറഞ്ഞാൽ അത് ഉണ്ടാകും. അല്ലാഹു പറയുന്നു: "താൻ ഒരു കാര്യം ഉദ്ദേശിച്ചാൽ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രമാകുന്നു അവൻറെ കാര്യം, അപ്പോഴതാ അതുണ്ടാകുന്നു." (283) അല്ലാഹുവാണ് എല്ലാ കാര്യങ്ങളും നിർണ്ണയിക്കുകയും വിധിക്കുകയും ചെയ്തത് എന്ന പോലെ തന്നെ, അവൻ തന്നെയാണ് എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവും. അല്ലാഹു പറയുന്നു: "തീർച്ചയായും ഏത് വസ്തുവെയും നാം സൃഷ്ടിച്ചിട്ടുള്ളത് (മുൻകൂട്ടിയുള്ള) ഒരു നിർണയമനുസരിച്ചാകുന്നു." (284) അല്ലാഹു പറയുന്നു: "അല്ലാഹുവാകുന്നു എല്ലാത്തിൻ്റെയും സ്രഷ്ടാവ്." (285) അല്ലാഹുവിനെ അനുസരിക്കുന്നതിന് വേണ്ടിയാണ് അവൻ മനുഷ്യരെ സൃഷ്ടിച്ചത്. അക്കാര്യം അവർക്ക് അല്ലാഹു വിവരിച്ചു നൽകുകയും, അവരോടക്കാര്യം കൽപ്പിക്കുകയും, അവനെ ധിക്കരിക്കുന്നതിൽ നിന്ന് അവരെ വിലക്കുകയും ചെയ്തിരിക്കുന്നു. ഇതെല്ലാം അല്ലാഹു അവർക്ക് വിശദീകരിച്ചു നൽകിയ ശേഷം, അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കാൻ സാധ്യമാകുന്ന രൂപത്തിൽ മനുഷ്യർക്ക് കഴിവും ഇച്ഛാശക്തിയും നൽകിയിരിക്കുന്നു. അങ്ങനെയാണ് അവരുടെ നന്മയായ പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലവും, തിന്മകൾക്കുള്ള ശിക്ഷയും നൽകപ്പെടുന്നത്. (279) അൻകബൂത്: 62 (280) അൻആം: 59. വിശുദ്ധ ഖുർആൻ അല്ലാഹുവിൽ നിന്നുള്ളതാണെന്ന് ബോധ്യപ്പെടാൻ ഖുർആനിൽ ഈ ഒരു ആയത്ത് മാത്രം മതിയാകുമായിരുന്നു. കാരണം മനുഷ്യർ എക്കാലഘട്ടത്തിലും -ആധുനിക ശാസ്ത്രം ഇത്രയെല്ലാം വികസിക്കുകയും, മനുഷ്യർ അതിൻ്റെ പേരിൽ അഹങ്കാരികളായിത്തീരുകയും ചെയ്ത ഈ കാലഘട്ടത്തിൽ പോലും- ഇത്ര വിശാലമായി ചിന്തിച്ചിട്ടേയില്ല. ഇവയെല്ലാം ഉൾക്കൊള്ളാനുള്ള ശേഷി ഇപ്പോഴും മനുഷ്യർക്കില്ല. അവർക്ക് ആകെ സാധിക്കുന്നത് ഏതെങ്കിലുമൊരു വൃക്ഷത്തെയോ, അതല്ലെങ്കിൽ ഒരു നിശ്ചിത ചുറ്റുപാടിൽ ഏതെങ്കിലുമൊരു പ്രാണിയെയോ നിരീക്ഷിക്കാനും, അതുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ നമുക്ക് വിവരിച്ചു തരാനും മാത്രമാണ്. അപ്പോൾ പോലും അവരിൽ നിന്ന് മറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഇനിയും എത്രയോ അധികമുണ്ട്. എന്നാൽ പരിപൂർണ്ണമായ അർത്ഥത്തിലുള്ള ചിന്തയോ, ഈ രൂപത്തിലുള്ള വ്യാപ്തിയോ മനുഷ്യന് പരിചിതമുള്ളതോ, അവന് സാധിക്കുന്നതോ ആയ കാര്യമേയല്ല. (281) യാസീൻ: 12. (282) ഹജ്ജ്: 70. (283) യാസീൻ: 82. (284) ഖമർ: 49. (285) സുമർ: 62.
അല്ലാഹുവിൻ്റെ വിധിനിർണ്ണയത്തിൽ വിശ്വസിക്കുന്നതോടെ ഒരു മനുഷ്യന് ലഭിക്കുന്ന ചില ഫലങ്ങൾ താഴെ പറയാം:
1- ലക്ഷ്യപ്രാപ്തിക്ക് വേണ്ട കാരണങ്ങൾ സ്വീകരിക്കുമ്പോൾ അല്ലാഹുവിൻ്റെ മേൽ ഭരമേൽപ്പിക്കാൻ അവന് സാധിക്കുന്നു. ലക്ഷ്യവും ആ ലക്ഷ്യത്തിലേക്കെത്താനുള്ള മാർഗവും അല്ലാഹുവിൻ്റെ വിധിനിർണ്ണയത്തിനും തീരുമാനത്തിനും അനുസരിച്ചാണ് നടപ്പിലാവുകയെന്നുമുള്ള ബോധ്യം അതവന് നൽകുന്നു.
2- മനസ്സിൻ്റെ ശാന്തിയും ഹൃദയത്തിൻ്റെ സ്വസ്ഥതയും. അല്ലാഹുവിൻ്റെ വിധിനിർണ്ണയ പ്രകാരമാണ് സർവ്വതും സംഭവിക്കുന്നതെന്നും, അവന് പ്രയാസകരമായ ഒരു കാര്യം അല്ലാഹു വിധിച്ചിട്ടുണ്ട് എങ്കിൽ അത് തീർച്ചയായും സംഭവിക്കുമെന്നും ബോധ്യപ്പെടുന്നതോടെ അവൻ്റെ ഹൃദയം ശാന്തമാകും. അല്ലാഹുവിൻ്റെ വിധിയിൽ തൃപ്തിയടയാൻ അവന് സാധിക്കും. അല്ലാഹുവിൻ്റെ വിധിയിൽ വിശ്വസിച്ചവനേക്കാൾ മനോഹരമായ ജീവിതവും, ശാന്തമായ ഹൃദയവും, ശക്തമായ മനസ്സമാധാനവും ആസ്വദിക്കുന്ന മറ്റൊരാളെയും നിനക്ക് കണ്ടെത്താൻ കഴിയില്ല.
3- ലക്ഷ്യം നേടുമ്പോൾ സ്വന്തത്തെ കുറിച്ച് ആശ്ചര്യവും അത്ഭുതവും കൂറുന്നതിൽ നിന്ന് ഈ വിശ്വാസം മനുഷ്യനെ സംരക്ഷിക്കുന്നു. കാരണം അവനെ സംബന്ധിച്ചിടത്തോളം എന്തൊരു അനുഗ്രഹവും ലഭിച്ചത് അല്ലാഹു അവൻ്റെ കാര്യത്തിൽ വിധിച്ച നന്മയുടെയും വിജയത്തിൻ്റെയും കാരണങ്ങൾ കൊണ്ടാണ്. അതിനാൽ തനിക്ക് ലഭിച്ച അനുഗ്രഹത്തിന് അല്ലാഹുവിനോട് നന്ദി കാണിക്കുകയാണ് അവൻ ചെയ്യുക.
4- ലക്ഷ്യം നേടാൻ കഴിയാതെ പോവുകയോ, പ്രയാസം ബാധിക്കുകയോ ചെയ്താൽ മനസ്സ് അശാന്തമാവുകയും പരിഭ്രാന്തി ബാധിക്കുകയും ചെയ്യുന്നതിൽ നിന്ന് വിധിവിശ്വാസം മനുഷ്യനെ സംരക്ഷിക്കുന്നു. കാരണം അതെല്ലാം അല്ലാഹുവിൻ്റെ വിധിപ്രകാരമാണ് സംഭവിച്ചിട്ടുള്ളത് എന്ന് അവനറിയാം. അവൻ്റെ തീരുമാനത്തെ തടുക്കാൻ ആരുമില്ല. അവൻ്റെ വിധിക്ക് എതിരുപറയാനും ആർക്കും സാധ്യമല്ല. അത് തീർച്ചയായും സംഭവിച്ചിരിക്കും. അതിനാൽ അവൻ ക്ഷമിക്കുകയും, അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം പ്രതീക്ഷിക്കുകയും ചെയ്യും. അല്ലാഹു പറയുന്നു: "ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളിൽ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയിൽ ഉൾപെട്ടു കഴിഞ്ഞതായിട്ടല്ലാതെ. തീർച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു. (ഇങ്ങനെ നാം ചെയ്തത്,) നിങ്ങൾക്ക് നഷ്ടപ്പെട്ടതിൻ്റെ പേരിൽ നിങ്ങൾ ദുഃഖിക്കാതിരിക്കുവാനും, നിങ്ങൾക്ക് അവൻ നൽകിയതിൻ്റെ പേരിൽ നിങ്ങൾ ആഹ്ളാദിക്കാതിരിക്കുവാനും വേണ്ടിയാണ്. യാതൊരു അഹങ്കാരിയെയും ദുരഭിമാനിയെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല." (286) (286) ഹദീദ്: 22-23. അഖീദതുസ്സ്വഹീഹ: 19, അഖീദതു അഹ്ലിസ്സുന്നഃ: 39, ദീനുൽ ഹഖ്: 18.
5- അല്ലാഹുവിൻ്റെ മേലുള്ള പരിപൂർണ്ണമായ അവലംബവും ഭരമേൽപ്പിക്കലും. കാരണം അല്ലാഹുവിൻ്റെ കയ്യിൽ മാത്രമാണ് നന്മ തിന്മകളുടെ നിയന്ത്രണമുള്ളത് എന്ന് ഒരു മുസ്ലിമിന് ബോധ്യമുണ്ട്. അതിനാൽ ഒരു മല്ലൻ്റെയും ശക്തി അവനെ ഭയപ്പെടുത്തുകയില്ല. മനുഷ്യരിൽ പെട്ട ഒരാളെയും പേടിച്ചു കൊണ്ട് ഏതെങ്കിലും നന്മ ചെയ്യുന്നതിൽ നിന്ന് അവൻ ഒരിക്കലും പിന്നോട്ടു പോവുകയുമില്ല. ഇബ്നു അബ്ബാസ് (رضي الله عنهما) യോട് നബി (ﷺ) പറഞ്ഞു: "അറിയുക! സർവ്വരും നിനക്ക് ഒരു ഉപകാരം ചെയ്യുന്നതിന് വേണ്ടി ഒരുമിച്ചാലും അല്ലാഹു നിനക്ക് വേണ്ടി രേഖപ്പെടുത്തിയതല്ലാതെ ഒന്നും അവർക്ക് നിനക്ക് ഉപകാരമായി ചെയ്യാൻ കഴിയില്ല. സർവ്വരും നിനക്കെതിരെ ഉപദ്രവം ചെയ്യുന്നതിനായി ഒരുമിച്ചാലും അല്ലാഹു നിനക്കെതിരെ രേഖപ്പെടുത്തിയതല്ലാതെ ഒരുപദ്രവവും അവർ നിന്നെ ഏൽപ്പിക്കുകയില്ല." (287) (287) അഹ്മദ്: 1/293, തിർമിദി: 4/76.
മൂന്നാമത്തെ പദവി:
ഇഹ്സാൻ. അതിന് ഒരേയൊരു സ്തംഭമാണ് ഉള്ളത്.
'അല്ലാഹുവിനെ നീ കാണുന്നുണ്ട് എന്നത് പോലെ നീ അവനെ ആരാധിക്കുക; അവനെ നീ കാണുന്നില്ലെങ്കിലും അല്ലാഹു നിന്നെ കാണുന്നുണ്ട്' ഈ രൂപത്തിൽ അല്ലാഹുവിനെ ആരാധിക്കുന്നതിനാണ് ഇഹ്സാൻ എന്ന് പറയുക. അല്ലാഹുവിൻ്റെ സാമീപ്യം മനസ്സിൽ ചിന്തിച്ചു കൊണ്ടും, അവൻ്റെ മുൻപിലാണ് ഞാൻ നിൽക്കുന്നത് എന്ന ബോധ്യത്തിലും, അതിൽ നിന്നുണ്ടാകുന്ന ഭയഭക്തിയും പേടിയും ഗാംഭീര്യവും ആദരവും മനസ്സിൽ വെച്ചു കൊണ്ടും അല്ലാഹുവിനെ ആരാധിക്കുന്ന അവസ്ഥയാണത്. ആരാധനകളിൽ ആത്മാർഥത പുലർത്താനും, അത് ഏറ്റവും നന്നാക്കുകയും പൂർണ്ണതയിലെത്തിക്കുകയും ചെയ്യാൻ പരമാവധി പരിശ്രമിക്കാനും ഇഹ്സാൻ മനുഷ്യനെ സജ്ജമാക്കുന്നു.
ആരാധനാകർമ്മങ്ങൾ ചെയ്യുമ്പോഴെല്ലാം ഓരോ അടിമയും അല്ലാഹുവിൻ്റെ നിരീക്ഷണത്തെ കുറിച്ചുള്ള ബോധ്യത്തിലായിരിക്കണം. അല്ലാഹുവിനെ കൺമുൻപിൽ കാണുന്നുണ്ട് എന്നത് പോലെ അവൻ തന്നോട് സമീപസ്ഥനാണ് എന്ന കാര്യം അവൻ ഹൃദയത്തിൽ കൊണ്ടുവരികയും ചെയ്യണം. ഈ ചിന്ത മനസ്സിൽ നിലനിർത്തുക എന്നത് അവന് എളുപ്പം സാധിക്കുന്നില്ലെങ്കിൽ അല്ലാഹു തന്നെ കണ്ടു കൊണ്ടിരിക്കുന്നുണ്ട് എന്നും, തൻ്റെ രഹസ്യവും പരസ്യവും ഉള്ളും പുറവും അവൻ വീക്ഷിച്ചു കൊണ്ടേയിരിക്കുന്നുണ്ട് എന്നുമുള്ള വിശ്വാസം പുതുക്കിക്കൊണ്ട് അവൻ അതിന് പരിശ്രമിക്കട്ടെ. അവൻ്റെ ഒരു കാര്യവും അല്ലാഹുവിന് അവ്യക്തമാവുകയില്ല. (288) ജാമിഉൽ ഉലൂമി വൽ ഹികം: 128.
ഈ പറഞ്ഞ പദവിയിൽ എത്തിപ്പെട്ട മനുഷ്യൻ തൻ്റെ രക്ഷിതാവിനെ ആരാധിക്കുന്നത് തീർത്തും നിഷ്കളങ്കമായ ഹൃദയവുമായിട്ടായിരിക്കും. അവൻ അല്ലാഹുവിന് പുറമെ മറ്റൊരാളിലേക്കും തൻ്റെ കണ്ണുകൾ പായിക്കുന്നില്ല. ജനങ്ങളുടെ പ്രശംസ അവൻ കാത്തു നിൽക്കുന്നില്ല. അവരുടെ ആക്ഷേപങ്ങൾ അയാൾ ഭയക്കുന്നുമില്ല. കാരണം തൻ്റെ റബ്ബ് തന്നെ കുറിച്ച് തൃപ്തിപ്പെടുക എന്നതും, തൻ്റെ രക്ഷാധികാരിയായ അല്ലാഹു തന്നെ പുകഴ്ത്തുക എന്നതും മാത്രമേ അവന് വേണ്ടതുള്ളൂ.
അവൻ്റെ രഹസ്യവും പരസ്യവും സമമാണ്. ഒറ്റക്കായാലും ജനങ്ങൾക്കിടയിലായാലും അവൻ തൻ്റെ രക്ഷിതാവിനെ ആരാധിക്കുന്നവൻ തന്നെ. തൻ്റെ ഹൃദയത്തിൽ മറഞ്ഞിരിക്കുന്നതും, അത് മന്ത്രിച്ചു കൊണ്ടിരിക്കുന്നതും അല്ലാഹു വീക്ഷിച്ചു കൊണ്ടിരിക്കുന്നു എന്ന ദൃഢബോധ്യം അവനുണ്ട്. ഈമാനാണ് അവൻ്റെ ഹൃദയത്തെ ഭരിക്കുന്നത്. അല്ലാഹുവിൻ്റെ സൂക്ഷ്മമായ പരിശോധന അവൻ തിരിച്ചറിഞ്ഞിരിക്കുന്നു. അതിനാൽ അവൻ്റെ ശരീരത്തിലെ അവയവങ്ങളെല്ലാം അല്ലാഹുവിന് കീഴൊതുങ്ങിയിരിക്കുന്നു. അല്ലാഹുവിന് ഇഷ്ടമുള്ളതും അവന് തൃപ്തികരമായതുമല്ലാത്ത ഒന്നും അവ കൊണ്ട് അവൻ പ്രവർത്തിക്കുകയില്ല. അവൻ തൻ്റെ റബ്ബിന് കീഴ്പെട്ടവനാകുന്നു.
അവൻ്റെ ഹൃദയം തൻ്റെ രക്ഷിതാവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഒരു സൃഷ്ടിയോടും അവൻ സഹായം തേടുന്നതല്ല. കാരണം അവൻ അല്ലാഹുവിൽ ധന്യത കണ്ടെത്തിയിരിക്കുന്നു. ഒരു മനുഷ്യനോടും അവൻ ആവലാതി പറയുന്നില്ല. കാരണം തൻ്റെ ആവശ്യങ്ങളെല്ലാം അവൻ അല്ലാഹുവിങ്കൽ ഇറക്കി വെച്ചിരിക്കുന്നു. സഹായിയായി അവന് അല്ലാഹു മാത്രം മതി. ഒരിടത്തും അവൻ ഏകാന്തത അനുഭവിക്കുന്നില്ല. ഒരാളെയും അവൻ പേടിക്കുന്നുമില്ല. കാരണം അല്ലാഹു എല്ലാ അവസ്ഥയിലും തന്നോടൊപ്പമുണ്ടെന്ന് അവനറിയാം. അവന് അല്ലാഹു മതി; അവനെത്ര നല്ല സഹായിയാണ്. അല്ലാഹു കൽപ്പിച്ച ഒരു കൽപ്പനയും അവൻ ഉപേക്ഷിക്കുകയില്ല. അല്ലാഹു വിലക്കിയ ഒരു തിന്മയും അവൻ പ്രവർത്തിക്കുകയുമില്ല. കാരണം അവൻ അല്ലാഹുവിനോട് ലജ്ജയുള്ളവനാണ്. അല്ലാഹു കൽപ്പിച്ച ഒരിടത്ത് തന്നെ അവൻ കാണാതിരിക്കുന്നതും, അല്ലാഹു വിലക്കിയ ഒരിടത്ത് അവൻ തന്നെ കാണുന്നതും അവൻ വെറുക്കുന്നു. ഒരു സൃഷ്ടിയുടെ മേലും അവൻ അതിക്രമം പ്രവർത്തിക്കുകയോ അനീതി ചെയ്യുകയോ ഇല്ല. ഒരാളുടെയും അവകാശം അവൻ കവർന്നെടുക്കുകയുമില്ല. കാരണം അല്ലാഹു തന്നെ വീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട് എന്ന് അവനറിയാം. തൻ്റെ പ്രവർത്തനങ്ങൾ അല്ലാഹു വിചാരണ ചെയ്യുമെന്നും അവന് ബോധ്യമുണ്ട്. അവൻ ഭൂമിയിൽ കുഴപ്പം സൃഷ്ടിക്കുന്നവനുമല്ല. കാരണം ഭൂമിയിലുള്ള നന്മകളെല്ലാം അല്ലാഹു അവൻ്റെ സൃഷ്ടികൾക്കായി ഒരുക്കി വെച്ച, അവൻ്റെ രക്ഷിതാവിൻ്റെ ഉടമസ്ഥതയിൽ പെട്ട കാര്യങ്ങളാണെന്ന് അവനറിയാം. തൻ്റെ ആവശ്യത്തിനുള്ളതല്ലാതെ അവൻ അതിൽ നിന്ന് ഒന്നും എടുക്കുകയില്ല. ഇതെല്ലാം എളുപ്പമാക്കി നൽകിയതിന് അവൻ തൻ്റെ രക്ഷിതാവിനോട് നന്ദി പറയുകയും ചെയ്യുന്നു.
ഈ ഗ്രന്ഥത്തിൽ ഞാൻ ഇത്രയും നിന്നോട് പറഞ്ഞത് -നിൻ്റെ മുൻപിൽ ഈ ചെറുഗ്രന്ഥത്തിൽ നീ വായിച്ചറിഞ്ഞത്-; ഇവയെല്ലാം വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ മാത്രമാണ്. ഇസ്ലാമിലെ അതീവ പ്രാധാന്യമുള്ള അടിത്തറകളും സ്തംഭങ്ങളുമാണവ. ഇവയിൽ ഒരാൾ വിശ്വസിക്കുകയും, അവ പ്രാവർത്തികമാക്കുകയും ചെയ്താൽ അവൻ മുസ്ലിമായിരിക്കുന്നു. കാരണം -മുൻപ് നാം വിവരിച്ചതു പോലെ- ഇസ്ലാം ഒരേ സമയം മതപരവും ഭൗതികപരവുമായ മേഖലകളെ ഉൾക്കൊള്ളുന്നുണ്ട്. അതിൽ ആരാധനകളും, മനുഷ്യൻ്റെ ജീവിത പദ്ധതിയുമുണ്ട്. അല്ലാഹുവിൽ നിന്നുള്ള മനുഷ്യൻ്റെ സമ്പൂർണ്ണ ജീവിതരീതിയാണത്. വ്യക്തിക്കും സമൂഹത്തിനും ആവശ്യമായതെല്ലാം അതിൻ്റെ വിധിവിലക്കുകളിൽ അടങ്ങിയിട്ടുണ്ട്. വിശ്വാസപരവും രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവും സുരക്ഷാപരവുമായ സർവ്വ വിഷയങ്ങളെയും ഇസ്ലാം ഉൾക്കൊണ്ടിരിക്കുന്നു. യുദ്ധവേളയെയും സമാധാനത്തെയും കൃത്യമായി നിർവ്വചിക്കുകയും നിർണ്ണയിക്കുകയും ചെയ്യുന്ന അടിത്തറകളും വിധിവിലക്കുകളും ഇസ്ലാമിൽ കണ്ടെത്താൻ കഴിയും. എല്ലാ നിർബന്ധ ബാധ്യതകളും ഇസ്ലാമിൽ വിവരിക്കപ്പെട്ടിരിക്കുന്നു. മനുഷ്യൻ്റെയും പറവകളുടെയും മൃഗങ്ങളുടെയും പ്രകൃതിയുടെയും ആദരവിനെ ഇസ്ലാം കാത്തു സൂക്ഷിക്കുന്നു. മനുഷ്യൻ്റെയും ജീവിതത്തിൻ്റെയും മരണത്തിൻ്റെയും മരണ ശേഷമുള്ള ജീവിതത്തിൻ്റെയും യാഥാർത്ഥ്യത്തെ കുറിച്ച് അത് സംസാരിക്കുന്നു. തനിക്ക് ചുറ്റുമുള്ള മനുഷ്യരോട് പെരുമാറേണ്ട ഏറ്റവും കൃത്യമായ സമീപന രീതിയും ഇസ്ലാമിൽ മനുഷ്യന് കണ്ടെത്താൻ കഴിയും. അല്ലാഹു പറയുന്നു: "നിങ്ങൾ ജനങ്ങളോട് നല്ലത് പറയുക." (289) അല്ലാഹു പറഞ്ഞു: "ജനങ്ങൾക്ക് വിട്ടുപൊറുത്തു നൽകുന്നവർ." (290) അല്ലാഹു പറഞ്ഞു: "ഒരു ജനതയോടുള്ള അമർഷം നീതി പാലിക്കാതിരിക്കാൻ നിങ്ങൾക്ക് പ്രേരകമാകരുത്. നിങ്ങൾ നീതി പാലിക്കുക. അതാണ് ധർമ്മനിഷ്ഠയോട് ഏറ്റവും അടുത്തത്." (289) ബഖറ: 83. (290) ആലു ഇംറാൻ: 134. (291) മാഇദഃ: 8.
ഇസ്ലാമിൻ്റെ പദവികളെ കുറിച്ചും, അവയുടെ സ്തംഭങ്ങളെ കുറിച്ചും നാം വിവരിച്ചു കഴിഞ്ഞു. ഇസ്ലാമിൻ്റെ ചില നന്മകളെ കുറിച്ച് കൂടി വിവരിക്കുന്നത് ഇനി സന്ദർഭോചിതമായിരിക്കും.
ഇസ്ലാമിൻ്റെ നന്മകളിൽ ചിലത്... (292) (292) വിശദമായ പഠനത്തിന് വായിക്കുക: അദ്ദുർറതുൽ മുഖ്തസറ ഫീ മഹാസിനിദ്ദീനിൽ ഇസ്ലാമീ / അബ്ദുൽ റഹ്മാൻ സഅ്ദി, മഹാസിനുൽ ഇസ്ലാം / അബ്ദുൽ അസീസ് സൽമാൻ.
ഇസ്ലാമിൻ്റെ നന്മകൾ മുഴുവൻ ഉൾക്കൊള്ളാൻ ഒരാളുടെയും പേനകൾക്ക് സാധ്യമല്ല. ഈ മതത്തിൻ്റെ ശ്രേഷ്ഠതകൾ വിവരിക്കാൻ മാത്രം വാക്കുകൾക്ക് ശക്തിയുമില്ല. കാരണം ഇത് അല്ലാഹുവിൻ്റെ മതമാണ്. അല്ലാഹുവിനെ മനുഷ്യൻ്റെ കണ്ണുകൾ കൊണ്ട് ചൂഴ്ന്നറിയാൻ കഴിയില്ലെന്നതു പോലെ, അവനെ കുറിച്ച് മനുഷ്യരുടെ വിജ്ഞാനവും പൂർണ്ണതയിലെത്തുകയില്ല. അല്ലാഹു അവതരിപ്പിച്ച മതനിയമങ്ങളുടെ കാര്യവും അത് തന്നെ; പേനകൾ കൊണ്ട് അതിനെ വിശേഷിപ്പിച്ചു തീർക്കാൻ സാധിക്കുകയില്ല. ഇബ്ബ്നുൽ ഖയ്യിം(رحمه الله) പറഞ്ഞു: "മുഹമ്മദ് നബി (ﷺ) യുടെ മേൽ അവതരിപ്പിക്കപ്പെട്ട, ഈ ഹനീഫിയ്യതിൻ്റെ മാർഗം; ഈ നേരായ മതം... അതിലെ യുക്തിഭദ്രതകളെ കുറിച്ച് നീ ചിന്തിച്ചാൽ വാക്കുകൾ കൊണ്ടത് പൂർണ്ണമായും വിവരിക്കാൻ സാധ്യമല്ല. ഒരു വർണ്ണനകളും അതിൻ്റെ നന്മയെ പൂർണ്ണമായി ഉൾക്കൊള്ളുകയുമില്ല. അതിലെ നിയമങ്ങളേക്കാൾ മേന്മയേറിയ ഒന്ന് കൊണ്ടുവരാൻ സർവ്വ ബുദ്ധിമാന്മാരും ഒരുമിച്ചാലും സാധിക്കുകയുമില്ല. ഉന്നതവും പൂർണവുമായ മനുഷ്യബുദ്ധിക്ക് സാധിക്കുക, ഇസ്ലാമിൻറെ മനോഹാരിത മനസിലാക്കുകയും, അതിൻ്റെ ശ്രേഷ്ടതക്ക് സാക്ഷ്യം വഹിക്കുകയും ചെയ്യുക എന്നതാണ്. ലോകം ഇത്രയും സമ്പൂർണവും പ്രൗഢവും മഹോന്നതവുമായൊരു മതസംഹിത ദർശിച്ചിട്ടേയില്ല. അല്ലാഹുവിൻ്റെ മതത്തിലെ നിയമങ്ങളല്ലാതെ മറ്റൊന്നും നബിമാരോ റസൂലുകളോ കൊണ്ടുവന്നില്ലായിരുന്നെങ്കിൽ പോലും വ്യക്തമായ തെളിവും പ്രമാണവും സാക്ഷ്യവുമായി അത് തന്നെ മതിയാകുമായിരുന്നു. പരിപൂർണ്ണമായ അറിവും യുക്തിയും, വിശാലമായ കാരുണ്യവും നന്മയുമുള്ളവനും, അദൃശ്യവും ദൃശ്യവും ചൂഴ്ന്നറിയുന്നവനും, ആരംഭവും അവസാനവും അറിഞ്ഞവനുമല്ലാതെ മറ്റൊരാൾക്കും ഇത് അവതരിപ്പിക്കുക സാധ്യമല്ല. അല്ലാഹു അവൻ്റെ ദാസന്മാർക്ക് മേൽ ചെയ്ത അനുഗ്രഹങ്ങളിൽ ഏറ്റവും മഹത്തരമാണത്. അല്ലാഹു അവൻ്റെ മതത്തിലേക്ക് ജനങ്ങളെ വഴിനയിക്കുകയും, അവരെ അതിൽ ഉൾപ്പെടുത്തുകയും, അവരെ അതിൽ തൃപ്തിപ്പെടുകയും ചെയ്തു എന്നതിനപ്പുറം മഹത്തരമായ മറ്റൊരു അനുഗ്രഹവുമില്ല. ഇതു കൊണ്ടാണ് അല്ലാഹു അവൻ്റെ ദാസന്മാരെ ഇസ്ലാമിലേക്ക് നയിച്ചു എന്നത് തൻ്റെ ഔദാര്യമായി എടുത്തു പറഞ്ഞത്. അല്ലാഹു പറയുന്നു: "തീർച്ചയായും സത്യവിശ്വാസികളിൽ അവരിൽ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവർക്ക് നൽകിയിട്ടുള്ളത്. അല്ലാഹുവിൻ്റെ ആയത്തുകൾ അവർക്ക് ഓതിക്കേൾപിക്കുകയും, അവരെ സംസ്കരിക്കുകയും, അവർക്ക് ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു ദൂതനെ). അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടിൽ തന്നെയായിരുന്നു." (293) തൻ്റെ അനുഗ്രഹങ്ങൾ അറിയിച്ചു നൽകിക്കൊണ്ടും, അവരോട് അവൻ ചെയ്ത മഹത്തരമായ ഔദാര്യം ഓർമ്മപ്പെടുത്തി കൊണ്ടും, ഈ മതത്തിൽ അവരെ ഉൾപ്പെടുത്തിയതിനുള്ള നന്ദി അവർ ചെയ്യേണ്ടതുണ്ട് എന്ന് ആവശ്യപ്പെട്ടു കൊണ്ടും അല്ലാഹു പറയുന്നു: "ഇന്നേ ദിവസം നിങ്ങൾക്ക് നിങ്ങളുടെ മതം ഞാൻ പൂർത്തീകരിച്ചു തന്നിരിക്കുന്നു." (294) (293) ആലു ഇംറാൻ: 164. (294) മിഫ്താഹു ദാരിസ്സആദഃ: 1/374-375. സൂറ. മാഇദയിലെ 3 ാമത്തെ ആയത്താണ് അതിൽ നൽകിയിട്ടുള്ളത്.
അല്ലാഹു ഈ മതത്തിലൂടെ നമ്മുടെ മേൽ വർഷിച്ചിട്ടുള്ള അനുഗ്രഹത്തിനുള്ള നന്ദിയുടെ ഭാഗമാണ് ഈ മതത്തിൻ്റെ നന്മകൾ എടുത്തു പറയുക എന്നത്. അതിൻ്റെ ഭാഗമായി പറയട്ടെ:
1- ഇത് അല്ലാഹുവിൻ്റെ മതമാണ്.
അല്ലാഹു സ്വയം തൃപ്തിപ്പെട്ടതും, അവൻ്റെ റസൂലുകളെ നിയോഗിച്ചതും, തൻ്റെ സൃഷ്ടികൾക്ക് തന്നെ ആരാധിക്കുന്നതിനായി നിശ്ചയിച്ച വഴിയും ഈ മതമാണ്. സൃഷ്ടിയും സ്രഷ്ടാവും സാദൃശ്യമില്ല എന്നത് പോലെ, സൃഷ്ടികൾ നിർമ്മിച്ച പ്രത്യയശാസ്ത്രങ്ങളും ചിന്താധാരകളും അല്ലാഹു അവതരിപ്പിച്ച മതവുമായി -ഇസ്ലാമുമായി- ഒരു നിലക്കും സാദൃശ്യപ്പെടുന്നില്ല. അല്ലാഹു എല്ലാ നിലക്കും പരിപൂർണ്ണതയുള്ളവനാണ് എന്നത് പോലെ, അവൻ്റെ മതവും പരിപൂർണ്ണമാണ്. മനുഷ്യരുടെ ഇഹപരലോകങ്ങളിലെ ജീവിതം ശരിയാക്കാൻ ആവശ്യമായതെല്ലാം പൂർത്തീകരിച്ചു നൽകുന്ന ഒരേയൊരു മതം ഇതു മാത്രമാണ്. സ്രഷ്ടാവിനോടുള്ള ബാധ്യതകൾ പൂർണ്ണമായി ഉൾക്കൊള്ളുകയും, മനുഷ്യർക്ക് അവനോടുള്ള ബാധ്യതകൾ മനസ്സിലാക്കി നൽകുകയും, മനുഷ്യർ പരസ്പരം പാലിച്ചിരിക്കേണ്ട ബാധ്യതകൾ പഠിപ്പിക്കുകയും, അവകാശങ്ങൾ അറിയിക്കുകയും ചെയ്യുന്ന ഒരേയൊരു മതം...
2- സമഗ്രത.
ഇസ്ലാമിൻ്റെ മേന്മകളിൽ ഏറെ പ്രകടമായ ഒരു കാര്യം അതിൻ്റെ സമഗ്രതയാണ്. അല്ലാഹു പറയുന്നു: "പ്രസ്തുത ഗ്രന്ഥത്തിൽ (വിശുദ്ധ ഖുർആനിൽ) യാതൊന്നും നാം വിട്ട് കളഞ്ഞിട്ടില്ല." (295) അല്ലാഹുവുമായി ബന്ധപ്പെട്ട നാമങ്ങളും വിശേഷണങ്ങളും അവൻ്റെ അവകാശങ്ങളും ഇസ്ലാം ഉൾക്കൊള്ളുന്നു. സൃഷ്ടിയുമായി ബന്ധപ്പെടുന്ന മതവിധികളും ബാധ്യതകളും സ്വഭാവപെരുമാറ്റ മര്യാദകളും ഇസ്ലാമിൽ കാണാം. ആദ്യകാലക്കാരുടെയും അവസാനകാലക്കാരുടെയും വിവരണങ്ങളും, മലക്കുകളെയും നബിമാരെയും റസൂലുകളെയും കുറിച്ചുള്ള വൃത്താന്തങ്ങളും ഈ മതത്തിലുണ്ട്. ആകാശത്തെയും ഭൂമിയെയും ചക്രവാളങ്ങളെയും നക്ഷത്രങ്ങളെയും സമുദ്രത്തെയും മരങ്ങളെയും പ്രപഞ്ചത്തെയും കുറിച്ച് ഈ മതത്തിൽ പരാമർശമുണ്ട്. സൃഷ്ടിപ്പിൻ്റെ കാരണവും ലക്ഷ്യവും അവസാനവും അതിൽ വിവരിക്കപ്പെടുന്നു. സ്വർഗത്തെ കുറിച്ചും, അല്ലാഹുവിൽ വിശ്വസിച്ചവരുടെ പര്യവസാനത്തെ കുറിച്ചും, നരകത്തെ കുറിച്ചും അല്ലാഹുവിനെ നിഷേധിച്ചവരുടെ അന്ത്യത്തെ കുറിച്ചും ഈ മതത്തിൽ വിശദീകരണമുണ്ട്. (295) അൻആം: 38.
3- സൃഷ്ടികളെ അവരുടെ സ്രഷ്ടാവുമായി ബന്ധിപ്പിക്കുന്നു ഈ മതം.
എല്ലാ വ്യർത്ഥമായ മതങ്ങളും ചിന്താധാരകളും മനുഷ്യനെ അവനെ പോലുള്ള മറ്റു മനുഷ്യരുമായി മാത്രമാണ് ബന്ധിപ്പിക്കുന്നത്. മരിച്ചു പോവുകയും, ദുർബലതയും അശക്തിയും രോഗങ്ങളും ബാധിക്കുന്ന അവനെ പോലുള്ള മനുഷ്യർ മാത്രമാണ് അവരെല്ലാം. ചിലപ്പോൾ വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടു കഴിഞ്ഞ -എല്ലും മണ്ണുമായി തീർന്നവരിലേക്കാണ്- ചില മതങ്ങൾ മനുഷ്യരെ ബന്ധിപ്പിക്കുന്നത്. എന്നാൽ ഇസ്ലാം ഇവിടെ വ്യതിരിക്തമാകുന്നു. അത് മനുഷ്യനെ തൻ്റെ സ്രഷ്ടാവുമായി നേരിട്ട് ബന്ധിപ്പിക്കുന്നു. അവിടെ പുരോഹിതൻ്റെയോ വിശുദ്ധൻ്റെയോ രഹസ്യാത്മാവിൻ്റെയോ മദ്ധ്യസ്ഥതകളില്ല. മറിച്ച്, സൃഷ്ടികളെ നേരിട്ട് സ്രഷ്ടാവുമായി ബന്ധിപ്പിക്കുകയാണ് ഇസ്ലാം. അവൻ്റെ ബുദ്ധി തൻ്റെ സ്രഷ്ടാവുമായി ബന്ധിപ്പിക്കപ്പെടുമ്പോൾ പ്രകാശപൂരിതമാവുകയും വിവേകഭരിതമാവുകയും, അത് ഔന്നത്യമുള്ളതാവുകയും, പൂർണ്ണതക്കായി കൊതിക്കുകയും ചെയ്യുന്നു. എല്ലാ നിന്ദ്യതകളിൽ നിന്നും തരംതാഴ്ന്ന നിലവാരത്തിൽ നിന്നും അത് അകലം പാലിക്കുന്നു. തൻ്റെ സ്രഷ്ടാവുമായി ബന്ധം സ്ഥാപിച്ചിട്ടില്ലാത്ത എല്ലാ ഹൃദയങ്ങളും കന്നുകാലികളേക്കാൾ വഴികേടിലായിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.
സ്രഷ്ടാവും സൃഷ്ടിയുമായുള്ള ഈ ബന്ധം സ്ഥാപിക്കപ്പെടുന്നതിലൂടെ അല്ലാഹു തന്നിൽ നിന്ന് ഉദ്ദേശിക്കുന്നതെന്താണെന്ന് അവൻ തിരിച്ചറിയുന്നു. ദൃഢബോധ്യത്തോടെ തൻ്റെ രക്ഷിതാവിനെ ആരാധിക്കാൻ അതിലൂടെ അവന് സാധിക്കുന്നു. അല്ലാഹുവിൻ്റെ തൃപ്തി എവിടെയെല്ലാമാണെന്ന് തിരിച്ചറിയാനും, അത് അന്വേഷിച്ചു കണ്ടെത്താനും അവന് സാധിക്കുന്നു. അവൻ്റെ കോപത്തിൻ്റെ കാരണങ്ങൾ മനസ്സിലാക്കാനും അതിൽ നിന്ന് വിട്ടുനിൽക്കാനും അവന് കഴിയുന്നു.
മഹോന്നതനായ സ്രഷ്ടാവും ദുർബലനും ദരിദ്രനുമായ സൃഷ്ടിയും തമ്മിലുള്ള ഈ ബന്ധം സ്ഥാപിക്കപ്പെടുന്നതിലൂടെ അവൻ തൻ്റെ രക്ഷിതാവിൽ നിന്ന് സഹായവും അനുഗ്രഹവും തേടുന്നു. കുതന്ത്രക്കാരുടെ ചതികളിൽ നിന്നും, പിശാചുക്കളുടെ വഴിപിഴപ്പിക്കലിൽ നിന്നും തന്നെ സംരക്ഷിക്കാൻ അവൻ അല്ലാഹുവിനോട് തേടുന്നു.
4- ഇഹപരലോകങ്ങളിലെ നന്മകൾ പരിഗണിക്കുന്ന മതം.
ഇഹലോകത്തെയും പരലോകത്തെയും നന്മകൾ പരിഗണിച്ചു കൊണ്ടും, എല്ലാ മാന്യമായ സ്വഭാവഗുണങ്ങൾ പൂർത്തീകരിച്ചു കൊണ്ടുമാണ് ഇസ്ലാമിക മതനിയമങ്ങൾ പടുത്തുയർത്തപ്പെട്ടിരിക്കുന്നത്.
പരലോകത്തെ നന്മകളുടെ കാര്യമെടുക്കാം. ഇസ്ലാമിക മതനിയമങ്ങൾ അവയുടെ എല്ലാ മേഖലകളും വിശദീകരിച്ചിരിക്കുന്നതായി കാണാം. അതിൽ ഒരു കാര്യം പോലും അവഗണിച്ചിട്ടില്ല. വിശദമായും വ്യക്തമായും വിശദീകരിച്ചിരിക്കുന്നു. അറിയാൻ സാധിക്കാത്ത രൂപത്തിൽ ഒന്നു പോലും വിട്ടേച്ചിട്ടില്ല. പരലോകത്തിലെ സുഖാനുഗ്രഹങ്ങൾ വാഗ്ദാനം നൽകുകയും, അവിടെയുള്ള കഠോരശിക്ഷകളെ കുറിച്ച് താക്കീത് നൽകുകയും ചെയ്തിരിക്കുന്നു.
ഐഹിക നേട്ടങ്ങളെ കുറിച്ചും പരിശോധിക്കാം. മനുഷ്യൻ്റെ മതവിശ്വാസത്തെയും സ്വശരീരത്തെയും സമ്പത്തിനെയും തറവാടിനെയും അഭിമാനത്തെയും ബുദ്ധിയെയും സംരക്ഷിക്കുന്നതെല്ലാം ഈ ദീനിൽ കണ്ടെത്താൻ കഴിയും.
മാന്യമായ സ്വഭാവഗുണങ്ങളുടെ കാര്യം നോക്കൂ. ഇസ്ലാം എല്ലാ നല്ല സ്വഭാവങ്ങളും -ഗോപ്യമായതും വെളിവായതും- വിശദീകരിച്ചിരിക്കുന്നു. എല്ലാ മോശവും തരംതാഴ്ന്നതുമായ സ്വഭാവങ്ങളെ വിലക്കിയിരിക്കുന്നു. പ്രകടമായ മാന്യസ്വഭാവങ്ങളായ വൃത്തിയും ശുദ്ധിയും, മ്ലേഛതകളിൽ നിന്നും മാലിന്യങ്ങളിൽ നിന്നും ശുദ്ധി കാത്തുസൂക്ഷിക്കുന്നതും ഇസ്ലാമിൻ്റെ നിയമങ്ങളിൽ വിശദീകരിക്കപ്പെട്ടിരിക്കുന്നു. അതോടൊപ്പം സുഗന്ധം ഉപയോഗിക്കാനും, തൻ്റെ വേഷഭൂഷാധികൾ നന്നാക്കാനും പ്രോത്സാഹിപ്പിക്കുന്നു. വ്യഭിചാരവും മദ്യപാനവും ശവഭോജനവും, രക്തവും പന്നിമാംസവും ഭക്ഷിക്കുന്നതും വിലക്കിയിരിക്കുന്നു. ശുദ്ധമായത് ഭക്ഷിക്കാൻ കൽപ്പിക്കുകയും, ധൂർത്തും നിഷിദ്ധമായ കാര്യങ്ങൾക്ക് ധനം ചെലവഴിക്കലും വിലക്കുകയും ചെയ്തിരിക്കുന്നു.
അതോടൊപ്പം ആന്തരികമായ ശുദ്ധി കാത്തുസൂക്ഷിക്കാനും ഇസ്ലാം കൽപ്പിക്കുന്നു. എല്ലാ മോശം സ്വഭാവങ്ങളും ഉപേക്ഷിക്കണമെന്ന കൽപ്പന അതിൻ്റെ ഭാഗമാണ്. സ്തുത്യർഹവും മനോഹരവുമായ എല്ലാ സ്വഭാവങ്ങളും അവൻ്റെ അലങ്കാരമായി സ്വീകരിക്കാനും കൽപ്പിക്കുന്നു. ആക്ഷേപാർഹമായ സ്വഭാവങ്ങളിൽ പെട്ട കളവും അധാർമ്മികതയും കോപവും അസൂയയും പിശുക്കും നിന്ദ്യമായ മനസ്സും, സ്ഥാനമാനങ്ങളോടുള്ള ആഗ്രഹവും, ഇഹലോകത്തോടുള്ള പ്രേമവും, അഹങ്കാരവും പൊങ്ങച്ചവും ലോകമാന്യവും ഉപേക്ഷിക്കാൻ കൽപ്പിക്കുകയും ചെയ്തിരിക്കുന്നു. സ്തുത്യർഹമായ സ്വഭാവങ്ങളായി ഇസ്ലാം പഠിപ്പിച്ച ചിലത് നോക്കൂ. സൽസ്വഭാവവും മറ്റുള്ളവരോട് നല്ല രൂപത്തിൽ പെരുമാറലും, അവരോട് നന്മ ചെയ്യലും, നീതിയിൽ വർത്തിക്കലും, വിനയം പുലർത്തലും, സത്യസന്ധത കാത്തുസൂക്ഷിക്കലും, ഉദാരതയും, ദാനം നൽകലും, അല്ലാഹുവിൻ്റെ മേൽ ഭരമേൽപ്പിക്കലും, നിഷ്കളങ്കമായി ആരാധനകൾ നിർവ്വഹിക്കലും, അല്ലാഹുവിനെ ഭയക്കലും, ക്ഷമ മുറുകെ പിടിക്കലും, നന്ദിപൂർവ്വം വർത്തിക്കലും അവയിൽ ചിലതാണ്. (296) അൽ ഇഅ്ലാം ബിമാ ഫീ ദീനിന്നസ്വാറാ മിനൽ ഫസാദി വൽ ഔഹാം / ഖുർത്വുബി: 442-445
5- ലാളിത്യം.
ഈ മതത്തെ വേറിട്ടു നിർത്തുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് അതിൻ്റെ എല്ലാ മേഖലകളിലും വളരെ എളുപ്പം നിശ്ചയിക്കപ്പെട്ടിരിക്കുന്നു എന്നത്. ഇസ്ലാമിലെ എല്ലാ ആരാധനകളും വളരെ എളുപ്പമുള്ളതാണ്. അല്ലാഹു പറയുന്നു: "മതകാര്യത്തിൽ യാതൊരു പ്രയാസവും നിങ്ങളുടെ മേൽ അവൻ ചുമത്തിയിട്ടില്ല." (297) ഈ എളുപ്പം ഇസ്ലാമിലേക്കുള്ള പ്രവേശനം മുതൽ തന്നെ ആരംഭിക്കുന്നു. ഇസ്ലാമിലേക്ക് പ്രവേശിക്കാൻ ഒരാൾ ഉദ്ദേശിക്കുന്നുവെങ്കിൽ അയാൾക്ക് ഒരു മനുഷ്യൻ്റെയും മദ്ധ്യസ്ഥതയുടെ ആവശ്യമില്ല. അതല്ലെങ്കിൽ അയാളുടെ മുൻകാല തെറ്റുകൾ ഏതെങ്കിലും മനുഷ്യനോട് ഏറ്റുപറയേണ്ടതില്ല. മറിച്ച് അവൻ്റെ മേൽ ആകെയുള്ളത്; ആദ്യം സ്വയം ശുദ്ധീകരിക്കുകയും, പിന്നീട് 'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാകുന്നു) എന്ന് സാക്ഷ്യം വഹിക്കുകയും, അതിൻ്റെ അർത്ഥോദ്ദേശ്യങ്ങൾ വിശ്വസിക്കുകയും, അത് ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുകയും മാത്രമാണ്. (297) ഹജ്ജ്: 78.
അതിന് ശേഷം ഇസ്ലാമിലെ ഓരോ ആരാധനകളിലും അവന് ഈ എളുപ്പം കണ്ടെത്താൻ കഴിയും. അവൻ യാത്ര പോവുകയോ, രോഗിയാവുകയോ ചെയ്താൽ ആരോഗ്യവേളയിൽ -നാട്ടിലായിരിക്കെ- അവൻ ചെയ്യാറുണ്ടായിരുന്ന എല്ലാ നന്മകളും അവൻ്റെ മേൽ രേഖപ്പെടുത്തപ്പെട്ടു കൊണ്ടേയിരിക്കും. അല്ല! മുസ്ലിമിൻ്റെ ജീവിതം തന്നെ പൂർണ്ണമായും എളുപ്പമുള്ളതും സമാധാനപൂർണ്ണവുമായിരിക്കും. എന്നാൽ അല്ലാഹുവിനെ നിഷേധിച്ച ഒരു കാഫിറിൻ്റെ ജീവിതമാകട്ടെ, ഇടുക്കവും പ്രയാസവും നിറഞ്ഞതായിരിക്കുകയും ചെയ്യും. ഇതു പോലെ തന്നെയാണ് മുഅ്മിനിൻ്റെ (വിശ്വാസി) മരണവും. ഒരു പാത്രത്തിൽ നിന്ന് വെള്ളം പുറത്തേക്ക് പ്രവഹിക്കുന്നത് പോലെ എളുപ്പത്തിലാണ് അവൻ്റെ ആത്മാവ് ശരീരത്തെ വിട്ടുപിരിയുക. അല്ലാഹു പറയുന്നു: "അതായത്, നല്ലവരായിരിക്കെ മലക്കുകൾ ഏതൊരു കൂട്ടരുടെ ജീവിതം അവസാനിപ്പിക്കുന്നുവോ അവർക്ക്. അവർ (മലക്കുകൾ) പറയും: നിങ്ങൾക്ക് സമാധാനം. നിങ്ങൾ പ്രവർത്തിച്ച് കൊണ്ടിരുന്നതിൻ്റെ ഫലമായി നിങ്ങൾ സ്വർഗത്തിൽ പ്രവേശിച്ച് കൊള്ളുക." (298) എന്നാൽ അല്ലാഹുവിനെ നിഷേധിച്ച കാഫിറിൻ്റെ മരണം വളരെ പ്രയാസകരമായിരിക്കും. പരുക്കന്മാരും കഠിനന്മാരുമായ മലക്കുകൾ അവൻ്റെയരികിൽ മരണവേളയിൽ സന്നിഹിതരാകുന്നതാണ്. അവർ ചാട്ടകൾ കൊണ്ട് അവനെ അടിച്ചു കൊണ്ടിരിക്കും. അല്ലാഹു പറയുന്നു: "ആ അക്രമികൾ മരണവെപ്രാളത്തിലായിരിക്കുന്ന രംഗം നീ കണ്ടിരുന്നുവെങ്കിൽ! നിങ്ങൾ നിങ്ങളുടെ ആത്മാക്കളെ പുറത്തിറക്കുക എന്ന് പറഞ്ഞ് കൊണ്ട് മലക്കുകൾ അവരുടെ നേരെ തങ്ങളുടെ കൈകൾ നീട്ടികൊണ്ടിരിക്കുകയാണ്. നിങ്ങൾ അല്ലാഹുവിൻ്റെ പേരിൽ സത്യമല്ലാത്തത് പറഞ്ഞുകൊണ്ടിരുന്നതിൻ്റെയും, അവൻ്റെ ദൃഷ്ടാന്തങ്ങളെ നിങ്ങൾ അഹങ്കരിച്ച് തള്ളിക്കളഞ്ഞിരുന്നതിൻ്റെയും ഫലമായി ഇന്ന് നിങ്ങൾക്ക് ഹീനമായ ശിക്ഷ നൽകപ്പെടുന്നതാണ്. (എന്ന് മലക്കുകൾ പറയും.)" (299) അല്ലാഹു പറയുന്നു: "സത്യനിഷേധികളുടെ മുഖങ്ങളിലും പിൻവശങ്ങളിലും അടിച്ചു കൊണ്ട് മലക്കുകൾ അവരെ മരിപ്പിക്കുന്ന സന്ദർഭം നീ കണ്ടിരുന്നുവെങ്കിൽ! (അവർ (മലക്കുകൾ) അവരോട് പറയും:) ജ്വലിക്കുന്ന അഗ്നിയുടെ ശിക്ഷ നിങ്ങൾ ആസ്വദിച്ച് കൊള്ളുക." (300) (298) നഹ്ൽ: 32. (299) അൻആം: 93. (300) അൻഫാൽ: 50.
6- നീതി.
ഇസ്ലാമിക മതനിയമങ്ങൾ നിശ്ചയിച്ചത് അല്ലാഹു മാത്രമാണ്. അവനാണ് സർവ്വ മനുഷ്യരെയും സൃഷ്ടിച്ചത്; വെളുത്തവനെയും കറുത്തവനെയും പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ചത് അവനാണ്. അല്ലാഹുവിൻ്റെ വിധിയുടെയും നീതിയുടെയും കാരുണ്യത്തിൻ്റെയും മുൻപിൽ അവരെല്ലാം തുല്യരാണ്. പുരുഷനും സ്ത്രീക്കും അല്ലാഹു അവർക്ക് യോജിച്ച മതവിധികളാണ് നിശ്ചയിച്ചിട്ടുള്ളത്. അതിനാൽ പുരുഷനെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടി സ്ത്രീയെ പ്രയാസപ്പെടുത്തുക എന്നത് ഇസ്ലാമിക മതനിയമങ്ങളിൽ ഉണ്ടാവുക എന്നത് അസാധ്യമാണ്. അതല്ലെങ്കിൽ സ്ത്രീയെ മുന്നോട്ടു വെക്കുകയും, പുരുഷനോട് അനീതി പ്രവർത്തിക്കുകയും ചെയ്യുക എന്നത് ഇസ്ലാമിൻ്റെ നിയമങ്ങളിൽ ഉണ്ടാവുകയില്ല. വെളുത്തവന് മാത്രം നൽകപ്പെടുന്ന ചില പ്രത്യേക പരിഗണനകളിൽ നിന്ന് കറുത്തവരെ തടയുക എന്നതും ഇസ്ലാമിൽ കണ്ടെത്താൻ കഴിയില്ല. അല്ലാഹുവിൻ്റെ മതനിയമങ്ങളുടെ മുൻപിൽ സർവ്വരും തുല്യരാണ്; അല്ലാഹുവിനോടുള്ള ഓരോരുത്തരുടെയും ഭയഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ അവർക്കിടയിൽ ഒരു വേർതിരിവുമില്ല.
7- നന്മ കൽപ്പിക്കലും തിന്മ വിരോധിക്കലും.
ഇസ്ലാമിൻ്റെ അതിമഹത്തരവും ഉന്നതവുമായ പ്രത്യേകതകളിലൊന്നാണ് നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക എന്ന സ്വഭാവം. പ്രായപൂർത്തിയായ, ബുദ്ധിയുള്ള എല്ലാ മുസ്ലിം പുരുഷനും സ്ത്രീയും സാധ്യമാണെങ്കിൽ -അവൻ്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട്- നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യേണ്ടതുണ്ട്. അത് അവരുടെ മേൽ നിർബന്ധബാധ്യതയാണ്. നന്മ കൽപ്പിക്കുന്നതിനും തിന്മ വിരോധിക്കുന്നതിനും ചില ഘട്ടങ്ങളുണ്ട്. സാധ്യമാണെങ്കിൽ കൈ കൊണ്ട് നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യണം. ഇല്ലെങ്കിൽ അവൻ്റെ നാവു കൊണ്ട്... അതിനും സാധ്യമല്ലെങ്കിൽ ഹൃദയം കൊണ്ട്. ഈ സ്വഭാവഗുണത്തിലൂടെ മുസ്ലിം സമൂഹം പരസ്പരം നിരീക്ഷിച്ചും സംരക്ഷിച്ചും കഴിഞ്ഞു കൂടുന്നു. നന്മകളിൽ കുറവു വരുത്തിയ ഒരാളെയോ, തിന്മകൾ പ്രവർത്തിക്കുന്ന ഒരാളെയോ കാണുമ്പോൾ അയാളോട് നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക എന്നത് ഓരോ വ്യക്തിയുടെയും മേലുള്ള ബാധ്യതയാണ്. ഭരണാധികാരിയുടെയും ഭരണീയൻ്റെയും മേൽ -അവരുടെ അവസ്ഥകളനുസരിച്ചും, ഇസ്ലാമിക അടിത്തറകൾ പാലിച്ചു കൊണ്ടും- അത് നിർബന്ധമായി തീരുന്നതാണ്.
ഓരോ വ്യക്തിയുടെയും മേലുള്ള ബാധ്യതയാണ് ഇക്കാര്യം എന്ന് പറയുകയുണ്ടായി. ഭരണപ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ തങ്ങളുടെ എതിർപാർട്ടികൾക്ക് അനുവാദം നൽകുന്നു എന്നത് വലിയ മേന്മയായി എടുത്തു പറയപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് എന്ന് ഇതിനോടൊപ്പം നാം ചേർത്തുവെക്കണം.
ഇസ്ലാമിൻ്റെ മേന്മകളിൽ ചിലതാണ് ഇവിടെ വിവരിച്ചത്. ഈ വിഷയം പൂർണ്ണമായി ഉൾക്കൊണ്ടു കൊണ്ട് എഴുതാൻ തീരുമാനിച്ചാൽ ഇസ്ലാമിലെ ഓരോ വിധിവിലക്കുകളുടെയും കൽപ്പനകളുടെയും വിലക്കുകളെയും മതവിധികളുടെയും കാര്യത്തിൽ വിശദമായി അവ എഴുതേണ്ടി വരും. കാരണം അതിലെല്ലാം മഹത്തരമായ യുക്തിയും, കെട്ടുറപ്പുള്ള നിയമനിർമ്മാണവും, അങ്ങേയറ്റത്തെ മനോഹാരിതയും, സമാനതകളില്ലാത്ത പൂർണ്ണതയും നിനക്ക് ദർശിക്കാൻ കഴിയും. ഇസ്ലാമിലെ മതവിധികൾ പരിശോധിക്കുന്ന ഏതൊരാൾക്കും ഇത് അല്ലാഹുവിൽ നിന്നുള്ളതാണ് എന്നതിൽ ദൃഢബോധ്യം തന്നെയുണ്ടാകുന്നതാണ്. ഇത് തന്നെയാണ് സത്യവും സന്മാർഗവുമെന്നും അവന് സംശയമില്ലാതെ വ്യക്തമാകുന്നതുമാണ്.
അതിനാൽ അല്ലാഹുവിലേക്ക് എത്തിപ്പെടാനും, അവൻ്റെ മതവിധികൾ പിൻപറ്റാനും, അവൻ്റെ നബിമാരുടെയും റസൂലുകളുടെയും കാൽപ്പാടുകൾ പിന്തുടരാനും നീ ഉദ്ദേശിക്കുന്നെങ്കിൽ പശ്ചാത്താപത്തിൻ്റെ -തൗബയുടെ- വാതിലുകൾ നിനക്ക് മുൻപിൽ തുറന്നിടപ്പെട്ടിരിക്കുന്നു. നിൻ്റെ രക്ഷിതാവാകട്ടെ, അങ്ങേയറ്റം പൊറുക്കുന്നവനും ധാരാളമായി കരുണ ചൊരിയുന്നവനുമാകുന്നു. നിനക്ക് പൊറുത്തു നൽകാനായി അവൻ നിന്നെ ക്ഷണിച്ചു കൊണ്ടേയിരിക്കുന്നു.
പശ്ചാത്താപം
നബി -ﷺ- പറഞ്ഞു: "ആദമിൻ്റെ സന്തതികൾ എല്ലാവരും തെറ്റു പറ്റുന്നവരാണ്. തെറ്റു പറ്റുന്നവരിൽ ഏറ്റവും ഉത്തമർ ധാരാളമായി പശ്ചാത്തപിച്ചു മടങ്ങുന്നവരാണ്." (301) മനുഷ്യൻ പ്രകൃതിപരമായി ദുർബലനാണ്. അവൻ്റെ നിശ്ചയദാർഢ്യവും തീരുമാനങ്ങളും മാറ്റങ്ങൾ സംഭവിക്കാൻ മാത്രം ദുർബലമാണ്. തൻ്റെ തിന്മയുടെയും പാപത്തിൻ്റെയും ഭാരങ്ങളാകട്ടെ, അവന് താങ്ങാനുള്ള ശേഷിയുമില്ല. അതിനാൽ മനുഷ്യനോടുള്ള കാരുണ്യമായി കൊണ്ട് അല്ലാഹു അവന് ഇളവുകൾ നൽകിയിരിക്കുന്നു. തൗബ (പശ്ചാത്താപം) എന്ന മഹത്തരമായ കർമ്മം അവന് വേണ്ടി അല്ലാഹു നിശ്ചയിച്ചിരിക്കുന്നു. എന്താണ് തൗബ കൊണ്ട് ഉദ്ദേശിക്കുന്നത്?! അല്ലാഹുവിനെ ഭയന്നു കൊണ്ടും അവൻ വാഗ്ദാനം ചെയ്ത അനുഗ്രഹങ്ങൾ പ്രതീക്ഷിച്ചു കൊണ്ടും, തിന്മകളെ അതിൻ്റെ മ്ലേഛത കാരണത്താൽ ഉപേക്ഷിക്കുകയും, തന്നിൽ നിന്ന് തിന്മ സംഭവിച്ചു പോയതിൽ ഖേദിക്കുകയും, അതിലേക്ക് തിരിച്ചു പോകില്ലെന്ന ഉറച്ച തീരുമാനവും, ഇനിയുള്ള കാലം അതിന് പകരമായി നന്മകൾ പ്രവർത്തിക്കലുമാണ് തൗബ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. നിനക്ക് സ്വയം തിരിച്ചറിയാൻ കഴിയുന്നത് പോലെ, തൗബഃ എന്നത് മനുഷ്യനും അവൻ്റെ രക്ഷിതാവിനുമിടയിൽ നടക്കുന്ന, ഹൃദയത്തിൻ്റെ പ്രവർത്തനമാണ്. പ്രവർത്തിച്ചു ക്ഷീണിക്കുകയോ തളരുകയോ ചെയ്യേണ്ട ഒരു പ്രവർത്തനമല്ല അത്. എന്തെങ്കിലും ഭാരമേറിയ കാര്യങ്ങൾ അതിൻ്റെ ഭാഗമായില്ല. മറിച്ച്, കേവലം ഹൃദയത്തിൻ്റെ പ്രവർത്തനവും, അതോടൊപ്പം ഭാവിയിൽ തിന്മകളിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനവുമേ തൗബയിൽ വേണ്ടതുള്ളൂ. തിന്മയിൽ നിന്ന് വിട്ടുനിൽക്കുക എന്നതാകട്ടെ, (ഒരു പ്രവർത്തനമല്ല, മറിച്ച് പ്രവർത്തനം) ഉപേക്ഷിക്കലാണ്. അതാകട്ടെ, തീർത്തും ആശ്വാസം നൽകുന്ന കാര്യവും. (303) (301) മുസ്നദു അഹ്മദ്: 3/198, തിർമിദി: 4/49, ഇബ്നു മാജഃ: 4/491. (302) മുഫ്രദാത് ഫീ ഗരീബിൽ ഖുർആൻ: 76 (ചെറിയ മാറ്റങ്ങളോടെ). (303) ഫവാഇദ് / ഇബ്നുൽ ഖയ്യിം: 116.
നിന്നെ വഷളാക്കുകയും, നിൻ്റെ അഭിമാനത്തിൻ്റെ മറ പിച്ചിച്ചീന്തുകയും, നിൻ്റെ ദൗർബല്യം മുതലെടുക്കപ്പെടുകയും ചെയ്യുന്ന രൂപത്തിൽ നിൻ്റെ കാര്യങ്ങളെല്ലാം ഏതെങ്കിലുമൊരു മനുഷ്യനോട് ഏറ്റുപറയേണ്ടതില്ല പശ്ചാത്തപിക്കാൻ. മറിച്ച്, നീയും നിൻ്റെ രക്ഷിതാവുമായുള്ള രഹസ്യസംഭാഷണമേ അതിന് വേണ്ടതുള്ളൂ. നീ അല്ലാഹുവിനോട് പൊറുത്തു നൽകാൻ തേടുകയും, അവനോട് സന്മാർഗം ചോദിക്കുകയും ചെയ്താൽ അവൻ നിനക്ക് പൊറുത്തു തരുന്നതാണ്.
ഇസ്ലാമിൽ ആദിപാപമെന്ന ഒരു കാര്യവുമില്ല. മനുഷ്യർക്കെല്ലാം പാപങ്ങളിൽ നിന്ന് മോക്ഷം നൽകുന്ന ഒരു മനുഷ്യനെ കുറിച്ചും അത് പഠിപ്പിക്കുന്നില്ല. ഒരു ഓസ്ട്രിയൻ യഹൂദനായിരുന്ന, പിന്നീട് മുസ്ലിമായ മുഹമ്മദ് അസദ് പറഞ്ഞത് പോലെ: "ഖുർആനിൽ എവിടെയും ഏതെങ്കിലും ആദിപാപത്തിൽ നിന്ന് മോക്ഷം അന്വേഷിക്കേണ്ടതായ ഒരു പരാമർശവും എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. ഓരോ വ്യക്തിയുടെയും മുന്നോട്ടുള്ള ഗമനത്തിന് തടസ്സമായി നിലകൊള്ളുന്ന, തലമുറകൾ കൈമാറി വരുന്ന ആദിപാപത്തെ കുറിച്ചും ഇസ്ലാമിൽ യാതൊരു പരാമർശവുമില്ല. കാരണം ഇസ്ലാമിലെ നിയമം ഇപ്രകാരമാണ്: "മനുഷ്യന്ന് താൻ പ്രയത്നിച്ചതല്ലാതെ മറ്റൊന്നുമില്ല." (304) തിന്മകളിൽ നിന്ന് മോക്ഷം ലഭിക്കുകയും, പശ്ചാത്താപത്തിൻ്റെ വാതിലുകൾ തുറന്നു കിട്ടുന്നതിനുമായി സ്വന്തത്തെ കൊലപ്പെടുത്താനോ എന്തെങ്കിലും ബലിയർപ്പിക്കാനോ മനുഷ്യനിൽ നിന്ന് ഇസ്ലാം ആവശ്യപ്പെടുന്നില്ല. (305) മറിച്ച്, അല്ലാഹു പറഞ്ഞിട്ടുള്ളതിങ്ങനെയാണ്: "ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കുന്നതല്ല." (306) (304) നജ്മ്: 39. (305) അത്വരീഖു ഇലൽ ഇസ്ലാം / മുഹമ്മദ് അസദ്: 140 (ചെറിയ മാറ്റങ്ങളോടെ). (306) നജ്മ്: 38.
തൗബഃ ചെയ്യുക എന്നതിന് മഹത്തരമായ ചില നന്മകൾ നൽകാൻ കഴിയും. അവയിൽ ചിലത് താഴെ പറയാം:
1- അല്ലാഹുവിൻ്റെ ക്ഷമയുടെയും, പാപങ്ങൾ മറച്ചു വെക്കുന്നതിലുള്ള അവൻ്റെ ഔദാര്യതയുടെയും വിശാലത മനുഷ്യന് മനസ്സിലാകുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവൻ്റെ തിന്മയുടെ പേരിൽ ഉടനടി അവനെ ശിക്ഷിക്കുകയും, ജനങ്ങൾക്കിടയിൽ അവൻ്റെ മറ എടുത്തു മാറ്റുകയും ചെയ്യുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ജനങ്ങൾക്കിടയിൽ സുഖകരമായ ഒരു ജീവിതം നയിക്കാൻ അവന് സാധിക്കുമായിരുന്നില്ല. എന്നാൽ അല്ലാഹു അവനെ തൻ്റെ മറ കൊണ്ട് ആദരിച്ചു. അവൻ്റെ ക്ഷമ കൊണ്ട് പൊതിയുകയും, അവന് ശക്തിയും കഴിവും ഉപജീവനവും ഭക്ഷണവും നീട്ടിനൽകുകയും ചെയ്തു.
2- മനുഷ്യന് സ്വന്തത്തെ തിരിച്ചറിയാൻ സാധിക്കുന്നു. തൻ്റെ മനസ്സ് തിന്മ കൽപ്പിച്ചു കൊണ്ടിരിക്കുന്നു എന്നും, അവൻ്റെ പക്കൽ നിന്ന് സംഭവിച്ച തെറ്റുകളും തിന്മകളും കുറവുകളുമെല്ലാം അവൻ്റെ മനസ്സിന് നിഷിദ്ധമായ ദേഹേഛകളിൽ നിന്ന് സ്വന്തത്തെ ക്ഷമയോടെ പിടിച്ചു നിർത്താൻ സാധിക്കാത്തതിൻ്റെ ഫലമാണെന്നും അതവനെ ബോധ്യപ്പെടുത്തുന്നു. തൻ്റെ സ്വന്തത്തെ ശുദ്ധീകരിക്കുകയും നേർവഴിക്ക് നടത്തുകയും ചെയ്യണമെങ്കിൽ -കണ്ണിമ വെട്ടുന്ന നേരത്തേക്ക് പോലും- അല്ലാഹുവിൻ്റെ സഹായമില്ലാതെ സാധ്യമല്ലെന്നും അതവന് മനസ്സിലാക്കി നൽകുന്നു.
3- മനുഷ്യന് ലഭിക്കാവുന്നതിൽ ഏറ്റവും വലിയ സൗഭാഗ്യം നേടിയെടുക്കാനുള്ള വഴിയായാണ് അല്ലാഹു തൗബ നിശ്ചയിച്ചിരിക്കുന്നത്. അല്ലാഹുവിലേക്ക് അടുക്കുകയും, അവനോട് സഹായം തേടുകയും ചെയ്യുക എന്നതാണത്. പ്രാർത്ഥനയുടെ വ്യത്യസ്ത ഇനങ്ങൾ തൗബയിലൂടെ നേടാൻ കഴിയുന്നു. അതോടൊപ്പം അല്ലാഹുവിലേക്ക് അണയാനും, അവൻ്റെ മുൻപിൽ തേട്ടങ്ങളുമായി നിൽക്കാനും, തൻ്റെ പ്രയാസം ഏറ്റുപറയാനും, അല്ലാഹുവിനോടുള്ള സ്നേഹവും ഭയവും പ്രതീക്ഷയും പ്രകടിപ്പിക്കാനും തൗബ കാരണമാകുന്നു. ഇതിലൂടെ മനുഷ്യൻ തൻ്റെ സ്രഷ്ടാവിലേക്ക് പ്രത്യേകമായ രൂപത്തിൽ അടുക്കുകയും ചെയ്യുന്നു. തൗബ എന്ന ഈ പ്രവർത്തനവും, അതിലൂടെ അല്ലാഹുവിലേക്ക് അണയുക എന്ന സ്ഥിതിവിശേഷം സാധ്യമാവുകയും ചെയ്തില്ലായിരുന്നെങ്കിൽ ഈ പറഞ്ഞതൊന്നും നേടിയെടുക്കാൻ സാധിക്കില്ലായിരുന്നു.
4- അല്ലാഹു അവൻ്റെ മുൻകഴിഞ്ഞ തിന്മകളെല്ലാം പൊറുക്കാൻ തൗബ കാരണമാകുന്നു. "(അല്ലാഹുവിനെ) നിഷേധിച്ചവരോട് പറയുക: അവർ (തങ്ങളുടെ നിഷേധം) അവസാനിപ്പിക്കുകയാണെങ്കിൽ മുൻപ് സംഭവിച്ചത് അവർക്ക് പൊറുത്തു നൽകപ്പെടുന്നതാണ്." (307) (307) അൻഫാൽ: 38.
5- മനുഷ്യൻ്റെ തിന്മകൾ നന്മകളായി പരിവർത്തിപ്പിക്കപ്പെടാൻ അത് കാരണമാകുന്നു. അല്ലാഹു പറയുന്നു: "പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും ചെയ്തവരൊഴികെ. അത്തരക്കാർക്ക് അല്ലാഹു തങ്ങളുടെ തിന്മകൾക്ക് പകരം നന്മകൾ മാറ്റികൊടുക്കുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു." (308) (308) ഫുർഖാൻ : 70.
6- അല്ലാഹുവിനോട് താൻ വരുത്തുന്ന വീഴ്ചകളും കുറവുകളും തെറ്റുകളും അവൻ തനിക്ക് പൊറുത്തു നൽകണമെന്ന് മനുഷ്യൻ ആഗ്രഹിക്കുന്നത് പോലെ, മറ്റുള്ളവർ തന്നോട് ചെയ്യുന്ന തെറ്റുകളിലും അവർക്ക് തൻ്റെ വിഷയത്തിൽ സംഭവിക്കുന്ന വീഴ്ചകളിലും പൊറുത്തു നൽകാൻ അവന് സാധിക്കുന്നു. കാരണം അവൻ ചെയ്ത പ്രവർത്തനങ്ങൾക്ക് സമാനമായിരിക്കും അവന് ലഭിക്കുന്ന പ്രതിഫലവും. തൻ്റെ സഹജീവികളോട് -അവർക്ക് സംഭവിക്കുന്ന തെറ്റുകളിൽ പൊറുത്തു നൽകിക്കൊണ്ട്- നല്ല രൂപത്തിൽ അവൻ പെരുമാറുകയാണെങ്കിൽ തൻ്റെ റബ്ബിൽ നിന്നും സമാനമായത് അവന് ലഭിക്കുന്നതാണ്. കാരണം അല്ലാഹുവിനോട് അവൻ ചെയ്ത തെറ്റുകളും തിന്മകളും അവൻ സഹജീവികൾ ചെയ്ത തെറ്റുകളോട് സ്വീകരിച്ചതിന് സമാനമായ രൂപത്തിൽ അല്ലാഹു പരിഗണിക്കുന്നതാണ്.
7- തൻ്റെ മനസ്സ് ധാരാളമായി തെറ്റുകളും കുറവുകളും സംഭവിക്കുന്നതിന് കാരണമാകുന്നു എന്ന് അവന് ബോധ്യപ്പെടുന്നു. ഇത് മറ്റുള്ളവരെ കുറ്റം പറയുകയും ഇകഴ്ത്തുകയും ചെയ്യുന്നതിൽ നിന്ന് അവനെ രക്ഷപ്പെടുത്തുന്നു. മറ്റുള്ളവരുടെ കുറവുകൾ ചിന്തിക്കുന്നത് ഉപേക്ഷിച്ച് സ്വന്തം തെറ്റുകൾ തിരുത്തുന്നതിൽ ശ്രദ്ധയൂന്നാൻ ഇതിലൂടെ അവന് സാധിക്കുന്നു. (309) മിഫ്താഹു ദാരിസ്സആദഃ: 1/358, 370.
നബി (ﷺ) യുടെ അരികിൽ വന്ന ഒരു മനുഷ്യൻ്റെ ചരിത്രം പറഞ്ഞു കൊണ്ട് ഞാനീ വിഷയം അവസാനിപ്പിക്കാം. അയാൾ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഒരു ഒരു (ദുഷിച്ച) മോഹവും ആഗ്രഹവും ചെയ്യാതെ ഞാൻ ഉപേക്ഷിച്ചിട്ടില്ല." നബി (സ) ചോദിച്ചു: "നീ ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ് എന്ന് സാക്ഷ്യം വഹിക്കുന്നില്ലേ?!" മൂന്ന് തവണ അവിടുന്ന് ആ ചോദ്യം ആവർത്തിച്ചു. അയാൾ പറഞ്ഞു: "അതെ." നബി (ﷺ) പറഞ്ഞു: "എങ്കിൽ ഇത് അതിന് മേൽ വരുന്നതാണ്." ചില നിവേദനങ്ങളിൽ ഇപ്രകാരമാണുള്ളത്: "എങ്കിൽ ഇത് അതിനെല്ലാം മുകളിൽ വരുന്നതാണ്." (310) (310) മുസ്നദു അബീ യഅ്ലാ : 6/155, മുഅ്ജമുൽ ഔസത്വ്: 7/132, സ്വഗീർ: 2/201, അൽ അഹാദീഥുൽ മുഖ്താറഃ / ദ്വിയാഅ്: 5/151-152, ഹദീഥിൻ്റെ നിവേദകപരമ്പര സ്വഹീഹാണെന്ന് ഗ്രന്ഥകാരൻ പറഞ്ഞിരിക്കുന്നു. അദ്ദേഹം മജ്മഉസ്സവാഇദിൽ പറയുന്നു (10/83): അബൂ യഅ്ലാ, ബസ്സാർ, ത്വബറാനീ തുടങ്ങിയവർ ഉദ്ധരിച്ച ഈ ഹദീഥിൻ്റെ നിവേദകർ വിശ്വസ്തരാണ്.
ചില നിവേദനങ്ങളിൽ ഈ വ്യക്തി നബി (ﷺ) യുടെ അരികിൽ വന്നു കൊണ്ട് ഇപ്രകാരം പറഞ്ഞുവെന്നാണുള്ളത്: "ഒരു മനുഷ്യൻ -അല്ലാഹുവിൽ പങ്കുചേർക്കുക എന്നതൊഴികെ- എല്ലാ തിന്മകളും -ഒരു ആവശ്യമോ തോന്നലോ പോലും തൻ്റെ വലംകൈ കൊണ്ട് തന്നെ അവ പ്രവർത്തിച്ചു കൊണ്ട്- ചെയ്തുവെന്ന് വിചാരിക്കുക. അത്തരം ഒരാൾക്ക് തൗബയുണ്ടോ?!" നബി (ﷺ) ചോദിച്ചു: "നീ മുസ്ലിമായിട്ടുണ്ടോ?!" അയാൾ പറഞ്ഞു: "അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനില്ലെന്നും, അവൻ ഏകനാണെന്നും അവന് ഒരു പങ്കുകാരനുമില്ലെന്നും, താങ്കൾ അല്ലാഹുവിൻ്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്." നബി (ﷺ) പറഞ്ഞു: "അതെ! നീ നന്മകൾ ചെയ്യുകയും തിന്മകൾ ഉപേക്ഷിക്കുകയും ചെയ്യുക. അവയെല്ലാം അല്ലാഹു നിനക്ക് നന്മകളായി രേഖപ്പെടുത്തുന്നതാണ്." അയാൾ ചോദിച്ചു: "എൻ്റെ ചതികളും വൃത്തികേടുകളുമോ?!" നബി (ﷺ) പറഞ്ഞു: "അതെ." അയാൾ പറഞ്ഞു: "അല്ലാഹു അക്ബർ (അല്ലാഹു ഏറ്റവും വലിയവൻ തന്നെ)." അയാൾ മറഞ്ഞു പോകുന്നത് വരെ തക്ബീർ ചൊല്ലിക്കൊണ്ടേയിരുന്നു. (311) (311) അൽ ആഹാദു വൽ മഥാനീ / ഇബ്നു അബീ ആസ്വിം: 5/188, മുഅ്ജമുൽ കബീർ / ത്വബറാനീ: 7/53, 314, ഹയ്ഥമി മജ്മഇൽ (1/32) പറയുന്നു: "തബറാനിയും ബസ്സാറും സമാനമായ ഹദീഥ് നിവേദനം ചെയ്തിട്ടുണ്ട്. ബസ്സാറിൻ്റെ ഹദീഥിലെ നിവേദകർ സ്വഹീഹുകളിലെ നിവേദകരാണ്; മുഹമ്മദ് ബ്നു ഹാറൂൻ ഒഴികെ; അദ്ദേഹം വിശ്വസ്തനാണ്.
ചുരുക്കത്തിൽ ഇസ്ലാം മുൻപുള്ള തിന്മകളെയെല്ലാം ഇല്ലാതെയാക്കുന്നതാണ്. തൗബ മുൻപുള്ള തെറ്റുകളെയെല്ലാം മായ്ച്ചു കളയുന്നതുമാണ്. നബി (ﷺ) യുടെ ഹദീഥിൽ അക്കാര്യം സ്ഥിരപ്പെട്ടിട്ടുണ്ട്.
ഇസ്ലാം ജീവിതത്തിൽ പാലിക്കാത്തവനുള്ള ശിക്ഷ
ഇസ്ലാമാണ് അല്ലാഹുവിൻ്റെ മതം എന്ന കാര്യം ഈ ഗ്രന്ഥത്തിൽ നിന്ന് നിനക്ക് മനസ്സിലായിക്കഴിഞ്ഞിരിക്കുന്നു. അതാണ് യഥാർത്ഥ മതം. എല്ലാ നബിമാരും റസൂലുകളും കൊണ്ടുവന്ന മതവും അത് തന്നെ. ഈ മതത്തിൽ വിശ്വസിച്ചവർക്ക് അല്ലാഹു ഇഹലോകത്തും പരലോകത്തും മഹത്തരമായ പ്രതിഫലം ഒരുക്കി വെച്ചിരിക്കുന്നു. എന്നാൽ ഈ മതത്തെ നിഷേധിക്കുന്നവർക്ക് കഠിനമായ ശിക്ഷയും അല്ലാഹു താക്കീത് നൽകിയിരിക്കുന്നു.
കാരണം അല്ലാഹുവാണ് ഈ പ്രപഞ്ചത്തിൻ്റെ സ്രഷ്ടാവും ഉടമസ്ഥനും അവയെ നിയന്ത്രിക്കുന്നവനും. നീയാകട്ടെ അവൻ്റെ സൃഷ്ടികളിൽ പെട്ട ഒരു സൃഷ്ടി മാത്രവും. ഈ പ്രപഞ്ചത്തിലുള്ള സർവ്വതും അവൻ നിനക്ക് വേണ്ടി മാത്രമായി സൃഷ്ടിക്കുകയും ഒരുക്കി വെക്കുകയും ചെയ്തിരിക്കുന്നു. അവൻ മതനിയമങ്ങൾ നിശ്ചയിച്ചത് നിനക്ക് വേണ്ടിയാണ്. അവ പിൻപറ്റാൻ നിന്നോട് അവൻ കൽപ്പിക്കുകയും ചെയ്തിരിക്കുന്നു. നീ അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ നിന്നോട് കൽപ്പിച്ചത് അനുസരിക്കുകയും, അവൻ വിലക്കിയത് ഉപേക്ഷിക്കുകയും ചെയ്താൽ അല്ലാഹു പരലോകത്ത് നിനക്ക് വാഗ്ദാനം നൽകിയ ശാശ്വതമായ സുഖാനുഗ്രഹങ്ങളുടെ പ്രതിഫലം നേടിക്കൊണ്ട് നിനക്ക് വിജയിക്കാം. അതോടൊപ്പം അല്ലാഹു നിനക്ക് നൽകുന്ന ഇഹലോകത്തെ വ്യത്യസ്തങ്ങളായ അനുഗ്രഹങ്ങളുടെ സൗഭാഗ്യവും നിനക്കുണ്ടായിരിക്കും. അതോടെ സൃഷ്ടികളിൽ ഏറ്റവും പൂർണ്ണമായ ബുദ്ധിയുള്ള, അവരുടെ ഏറ്റവും ശുദ്ധമായ മനസ്സുള്ളവരോട് സാദൃശ്യപ്പെട്ടവനായി നീ മാറുന്നു. അതായത് അല്ലാഹുവിൻ്റെ ദൂതന്മാരായ നബിമാരോടും റസൂലുകളോടും, സച്ചരിതരായ മനുഷ്യരോടും, അല്ലാഹുവിനോട് സാമീപ്യമുള്ള മലക്കുകളോടും സാദൃശ്യമുള്ളവനായി.
എന്നാൽ അല്ലാഹുവിനെ നീ നിഷേധിക്കുകയും, നിൻ്റെ രക്ഷിതാവിനെ നീ ധിക്കരിക്കുകയും ചെയ്താൽ... നിൻ്റെ ഇഹലോകവും പരലോകവും നഷ്ടത്തിലായിരിക്കുന്നു. രണ്ടിടത്തും അല്ലാഹുവിൻ്റെ കോപത്തിനും ശിക്ഷക്കും നീ പാത്രീഭൂതരാകുന്നു. സൃഷ്ടികളിൽ ഏറ്റവും മ്ലേഛരും, ഏറ്റവും ബുദ്ധിഹീനരും, ഏറ്റവും തരംതാഴ്ന്ന മനസ്സുമുള്ളവരോടാകുന്നു നിൻ്റെ സാദൃശ്യം. അതായത് പിശാചുക്കളോടും, അതിക്രമികളോടും, തെമ്മാടികളോടും, ദുർമൂർത്തികളോടും സാദൃശ്യമുള്ളവനായി നീ മാറുന്നു. ഈ പറഞ്ഞത് ചുരുങ്ങിയ ഒരു വിവരണമാണ്.
അല്ലാഹുവിനെ നിഷേധിക്കുന്നവർക്ക് ലഭിക്കുന്ന പര്യവസാനം വിശദമായി തന്നെ ഞാൻ നിനക്ക് -താഴെ- വിവരിച്ചു തരാം.
1- ഭയവും നിർഭയത്വം നഷ്ടപ്പെടലും.
അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ റസൂലുകളെ പിൻപറ്റുകയും ചെയ്തവർക്ക് ഇഹലോകത്തും പരലോകത്തും പരിപൂർണ്ണ നിർഭയത്വമുണ്ടാകുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അല്ലാഹു പറയുന്നു: "(അല്ലാഹുവിൽ) വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തിൽ അന്യായം കൂട്ടികലർത്താതിരിക്കുകയും ചെയ്തവരാരോ അവർക്കാണ് നിർഭയത്വമുള്ളത്. അവർ തന്നെയാണ് നേർമാർഗം പ്രാപിച്ചവർ." (312) അല്ലാഹുവാകുന്നു ഏവർക്കും നിർഭയത്വം നൽകുന്ന മുഅ്മിനും, ഏവരെയും സംരക്ഷിക്കുന്ന മുഹൈമിനും. പ്രപഞ്ചത്തിലുള്ള സർവ്വതിനെയും ഉടമപ്പെടുത്തുന്നവനും അവൻ തന്നെ. ഇസ്ലാമിൽ വിശ്വസിച്ച ഒരുവനെ അല്ലാഹു ഇഷ്ടപ്പെട്ടാൽ അവന് അല്ലാഹു നിർഭയത്വവും സമാധാനവും ശാന്തിയും നൽകുന്നതാണ്. എന്നാൽ അല്ലാഹുവിനെ നിഷേധിക്കുകയാണ് ഒരാൾ ചെയ്യുന്നതെങ്കിലോ... അവനിൽ നിന്ന് ശാന്തിയും നിർഭയത്വവും അല്ലാഹു എടുത്തു കളയും. പരലോകത്ത് താൻ എത്തിപ്പെടാനിരിക്കുന്ന പര്യവസാനത്തെ കുറിച്ച് ഭയവിഹ്വലനായി കൊണ്ടല്ലാതെ അവനെ നിനക്ക് കണ്ടെത്താൻ സാധിക്കുകയില്ല. അവനെ ബാധിക്കാനിരിക്കുന്ന കുഴപ്പങ്ങളെയും രോഗങ്ങളെയും കുറിച്ച് പേടിച്ചു കൊണ്ടായിരിക്കും അവൻ്റെ ജീവിതം. ഇഹലോകത്ത് തന്നെ ഭാവിയിൽ നേരിടാനിരിക്കുന്നത് എന്തായിരിക്കുമെന്ന ആശങ്കയിലായിരിക്കും അവൻ്റെ മുന്നോട്ടുള്ള ഗമനം. സ്വന്തം ജീവനു മേലും, തൻ്റെ വസ്തുവകകൾക്ക് മേലുമുള്ള ഈ ഭയത്തിന് മേലെയാണ് ഇൻഷുറൻസ് കമ്പനികൾ തടിച്ചു കൊഴുക്കുന്നത്. കാരണം മനുഷ്യർക്ക് നിർഭയത്വമില്ല. അല്ലാഹുവിൻ്റെ മേലുള്ള ഭരമേൽപ്പിക്കലും അവർക്കറിയില്ല. (312) അൻആം: 82.
2- ഇടുങ്ങിയ ജീവിതം.
അല്ലാഹു മനുഷ്യനെ സൃഷ്ടിക്കുകയും, അവന് വേണ്ടി ലോകത്തുള്ള സർവ്വതും സംവിധാനിച്ചു നൽകുകയും ചെയ്തിരിക്കുന്നു. ഓരോ സൃഷ്ടിക്കും അവൻ്റെ ആയുസ്സിൻ്റെയും ഉപജീവനത്തിൻ്റെയും വിഹിതം നിശ്ചയിച്ചു നൽകുകയും ചെയ്തിരിക്കുന്നു. പക്ഷികൾ രാവിലെ അവയുടെ കൂടുകളിൽ നിന്ന് പറക്കുന്നത് നീ കണ്ടിട്ടില്ലേ? അവ തങ്ങളുടെ ഉപജീവനം കണ്ടെത്തുകയും അത് കൊത്തിയെടുക്കുകയും ചെയ്യുന്നു. ഓരോ കൊമ്പുകളിൽ നിന്ന് അടുത്തതിലേക്ക് അവ ചലിച്ചു കൊണ്ടേയിരിക്കുന്നു. മനോഹരമായ പാട്ടുകളും പാടി അവ മുന്നോട്ടു പോകുന്നു. അല്ലാഹു സൃഷ്ടിച്ച വ്യത്യസ്തങ്ങളായ സൃഷ്ടിവർഗങ്ങളിൽ ഒന്ന് തന്നെയാണ് മനുഷ്യനും. അവയ്ക്കെല്ലാം അല്ലാഹു ഉപജീവനം വീതിച്ചു നൽകിയതു പോലെ മനുഷ്യനും അല്ലാഹു അവൻ്റെ ഉപജീവനവും ആയുസ്സും വീതിച്ചു നൽകിയിരിക്കുന്നു. അവൻ തൻ്റെ റബ്ബിൽ വിശ്വസിക്കുകയും, അവൻ്റെ മതനിയമങ്ങൾ നേരായ രൂപത്തിൽ നിലനിർത്തുകയും ചെയ്താൽ അല്ലാഹു അവന് സൗഭാഗ്യവും സ്വസ്ഥതയും പ്രദാനം ചെയ്യുന്നതാണ്. അവൻ്റെ കാര്യങ്ങളെല്ലാം അല്ലാഹു എളുപ്പമാക്കി നൽകുകയും ചെയ്യുന്നതാണ്. ജീവിതം നേരെനിലനിർത്താൻ വേണ്ട ഏറ്റവും കുറഞ്ഞ വിഭവങ്ങളേ അവൻ്റെ പക്കലുള്ളൂ എങ്കിൽ പോലും അല്ലാഹു അവന് ഈ സമാധാനം നൽകുന്നതാണ്.
എന്നാൽ തൻ്റെ രക്ഷിതാവിനെ നിഷേധിക്കുകയും അവനെ ആരാധിക്കുന്നതിൽ നിന്ന് അഹങ്കാരം നടിക്കുകയും ചെയ്തവരോ...?! അല്ലാഹു അവൻ്റെ ജീവിതം ഇടുക്കമുള്ളതാക്കുകയും, അവൻ്റെ മേൽ ദുഃഖങ്ങളും വ്യാകുലതകളും ഒരുമിച്ചു കൂട്ടുന്നതുമാണ്. ആശ്വസിക്കാനുള്ള എല്ലാ വഴികളും അവൻ്റെ പക്കൽ ഒരുമിച്ചു കൂടിയിട്ടുണ്ടെങ്കിലും വ്യത്യസ്തങ്ങളായ വിഭവങ്ങൾ അവൻ സ്വരുക്കൂട്ടിയിട്ടുണ്ടെങ്കിലും കാര്യം അങ്ങനെ തന്നെയായിരിക്കും... എല്ലാ ആസ്വാദനത്തിൻ്റെ വഴികളും തങ്ങളുടെ ജനങ്ങൾക്കായി ഒരുക്കി വെച്ച നാടുകളിൽ ആത്മഹത്യകളുടെ എണ്ണം പെരുകുന്നത് നീ കാണുന്നില്ലേ?! ജീവിതം ആസ്വാദ്യഭരിതമാക്കാൻ പലതരം ഭവനങ്ങളും, വ്യത്യസ്ത യാത്രകളും മാറിമാറി പരീക്ഷിക്കുന്ന ധൂർത്തന്മാരെ നീ കണ്ടിട്ടില്ലേ?! ഹൃദയം അല്ലാഹുവിലുള്ള വിശ്വാസമില്ലാതെ ശൂന്യമായി തീരുകയും, ഇടുക്കവും പ്രയാസവും നിരന്തരമായി അവൻ അനുഭവിച്ചു കൊണ്ടേയിരിക്കുകയും ചെയ്യുന്നതിൻ്റെ ഫലമാണ് ഈ കാണുന്ന ധൂർത്തുകളെല്ലാം. മനസ്സിൻ്റെ ഈ കലക്കം നൂതനവും വ്യത്യസ്തവുമായ വഴികളിലൂടെ മാറ്റാൻ സാധിക്കുമോ എന്ന പരിശ്രമമാണ് ഇതിനെല്ലാം പിന്നിലുള്ളത്. അല്ലാഹു പറഞ്ഞതെത്ര സത്യം! "എൻ്റെ ഉൽബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീർച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവനെ നാം അന്ധനായ നിലയിൽ എഴുന്നേൽപ്പിച്ചു കൊണ്ട് വരുന്നതുമാണ്." (313) (313) ത്വാഹാ: 124.
3- സ്വന്തത്തോടും ചുറ്റുമുള്ള പ്രപഞ്ചത്തോടും നിരന്തരമായ പോരാട്ടത്തിലായിരിക്കും അവൻ്റെ ജീവിതം മുന്നോട്ടു പോവുക:
കാരണം അവൻ്റെ മനസ്സ് അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത് അല്ലാഹുവിൽ വിശ്വസിക്കാനും അവനെ ഏകനാക്കാനും വേണ്ട രൂപത്തിലും പ്രകൃതത്തിലുമാണ്. അല്ലാഹു പറയുന്നു: "അല്ലാഹു മനുഷ്യരെ സൃഷ്ടിച്ച അല്ലാഹുവിൻ്റെ പ്രകൃതി." (314) അവൻ്റെ ശരീരമാകട്ടെ, അല്ലാഹുവിൻ്റെ കൽപ്പനക്ക് കീഴൊതുങ്ങുകയും, അവൻ നിശ്ചയിച്ച മുറക്ക് ചലിച്ചു കൊണ്ടേയിരിക്കുകയും ചെയ്യുന്നു. എന്നാൽ അല്ലാഹുവിനെ നിഷേധിച്ചവൻ അവൻ്റെ സ്രഷ്ടാവ് നിശ്ചയിച്ച ഈ ശുദ്ധപ്രകൃതിയോട് എതിരാകാനാണ് തീരുമാനിച്ചത്. തനിക്ക് തിരഞ്ഞെടുക്കാൻ അല്ലാഹു അവസരം നൽകിയ വിഷയങ്ങളിൽ അല്ലാഹുവിൻ്റെ കൽപ്പനകൾക്ക് എതിരാകാനാണ് അവൻ മുതിർന്നത്. അവൻ്റെ ശരീരം അല്ലാഹുവിന് സമർപ്പിതമായി ചലിക്കുന്നെങ്കിലും, അവൻ്റെ തീരുമാനം അല്ലാഹുവിന് എതിരായി നിലകൊള്ളുന്നു. (314) റൂം: 30.
ചുറ്റുമുള്ള പ്രപഞ്ചത്തോടും അവൻ എപ്പോഴും എതിരിട്ടു കൊണ്ടു തന്നെ നിലകൊള്ളുന്നു. കാരണം പ്രപഞ്ചം -അതിലെ വലിയ നക്ഷത്രഗോളങ്ങൾ മുതൽ തീരെ ചെറിയ പ്രാണികൾ വരെ- അല്ലാഹു നിശ്ചയിച്ചു നൽകിയ തീരുമാനപ്രകാരമാണ് ചലിച്ചു കൊണ്ടിരിക്കുന്നത്. അല്ലാഹു പറയുന്നു: "ശേഷം അവൻ ആകാശത്തിൻ്റെ നേർക്ക് തിരിഞ്ഞു. അത് ഒരു പുകയായിരുന്നു. എന്നിട്ട് അതിനോടും ഭൂമിയോടും അവൻ പറഞ്ഞു: നിങ്ങൾ അനുസരണപൂർവ്വമോ നിർബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു." (315) എന്തിനധികം! അല്ലാഹുവിന് സമർപ്പിച്ചു കൊണ്ട് തന്നോട് യോജിക്കുന്നവരെ ഈ പ്രപഞ്ചം സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു. അതിനോട് എതിരാകുന്നവരെ അത് വെറുക്കുകയും ചെയ്യുന്നു. അല്ലാഹുവിനെ നിഷേധിച്ചവൻ അതിനാൽ തന്നെ ഈ പ്രപഞ്ചത്തിൽ വേറിട്ടു നിൽക്കുന്നവനാണ്. അവൻ തൻ്റെ രക്ഷിതാവിനോട് എതിരാവുകയും, അവനെതിരെ തിരിയുകയും ചെയ്തിരിക്കുന്നു. അതു കൊണ്ട് തന്നെ ആകാശങ്ങളും ഭൂമിയും സർവ്വ സൃഷ്ടികളും അല്ലാഹുവിനെ നിഷേധിച്ചവരെ വെറുക്കുന്നു. എന്തു കൊണ്ടും അവക്കതിന് അർഹതയുമുണ്ട്. അവരുടെ നിഷേധത്തെയും നിരാകരണത്തെയും അവ വെറുക്കുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു: "പരമകാരുണികനായ അല്ലാഹു ഒരു സന്താനത്തെ സ്വീകരിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞിരിക്കുന്നു. (അപ്രകാരം പറയുന്നവരേ,) തീർച്ചയായും നിങ്ങൾ ചെയ്തിരിക്കുന്നത് ഗുരുതരമായ ഒരു കാര്യമാകുന്നു. അത് നിമിത്തം ആകാശങ്ങൾ പൊട്ടിപ്പിളരുകയും, ഭൂമി വിണ്ടുകീറുകയും, പർവ്വതങ്ങൾ തകർന്നു വീഴുകയും ചെയ്യുമാറാകും. (അതെ,) പരമകാരുണികനായ അല്ലാഹുവിന് സന്താനമുണ്ടെന്ന് അവർ വാദിച്ചത് നിമിത്തം. സന്താനത്തെ സ്വീകരിക്കുക എന്നത് പരമകാരുണികനായ അല്ലാഹുവിന് യോജിച്ചതല്ല. ആകാശങ്ങളിലും ഭൂമിയിലുമുള്ള ഏതൊരാളും അടിമകളായി പരമകാരുണികനായ അല്ലാഹുവിൻ്റെ അടുത്ത് വരുന്നവൻ മാത്രമായിരിക്കും." (316) ഫിർഔനെയും അവൻ്റെ സൈന്യത്തെയും കുറിച്ച് അല്ലാഹു പറയുന്നു: "അപ്പോൾ അവരുടെ പേരിൽ ആകാശവും ഭൂമിയും കരഞ്ഞില്ല. അവർക്ക് ഇടകൊടുക്കപ്പെടുകയുമുണ്ടായില്ല." (317) (315) ഫുസ്സിലത്: 11. (316) മർയം: 88-93. (317) ദുഖാൻ: 29.
4- അവൻ വിഡ്ഢിയും അജ്ഞത നിറഞ്ഞവനുമായി ജീവിതം കഴിച്ചു കൂട്ടുന്നു:
കാരണം അല്ലാഹുവിനെ നിഷേധിക്കുക എന്നത് തനി അജ്ഞതയാണ്. അല്ല! അതാണ് ഏറ്റവും വലിയ അജ്ഞത. കാരണം അല്ലാഹുവിനെ നിഷേധിക്കുന്നവൻ തൻ്റെ രക്ഷിതാവിനെ കുറിച്ച് അജ്ഞതയുള്ളവനാണ്. അവൻ്റെ രക്ഷിതാവ് സൃഷ്ടിക്കുകയും മനോഹരമായി സംവിധാനിക്കുകയും ചെയ്ത ഈ പ്രപഞ്ചം അവൻ വീക്ഷിക്കുന്നുണ്ട്. തൻ്റെ സ്വന്തം ശരീരത്തിൽ പോലും അത്ഭുതകരമായ നിർമ്മാണവും, മഹത്തരമായ സൃഷ്ടിപ്പും അവൻ ദർശിക്കുന്നുണ്ട്. എന്നാൽ ഇതെല്ലാമുണ്ടായിട്ടും ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചവനെ കുറിച്ചും, തന്നെ രൂപപ്പെടുത്തിയവനെ കുറിച്ചും അവൻ അജ്ഞതയിലാണ് കഴിയുന്നത്. ഇതു തന്നെയല്ലേ ഏറ്റവും വലിയ അജ്ഞത?!
5- സ്വന്തത്തോടും, തനിക്ക് ചുറ്റുമുള്ളവരോടും അക്രമം പ്രവർത്തിച്ചു കൊണ്ടാണ് നിഷേധികൾ ജീവിക്കുന്നത്.
കാരണം താൻ എന്തൊന്നിന് വേണ്ടി സൃഷ്ടിക്കപ്പെട്ടോ, ആ ലക്ഷ്യത്തിന് വിരുദ്ധമായ ജീവിതമാണ് അവൻ നയിക്കുന്നത്. തൻ്റെ രക്ഷിതാവിനെ മാത്രം അവൻ ആരാധിച്ചിട്ടില്ല; അവന് പുറമെയുള്ളവരാണ് അവൻ്റെ ആരാധ്യന്മാർ. അക്രമമെന്നാൽ ഒരു കാര്യം വെക്കേണ്ടിടത്തല്ലാതെ വെക്കുക എന്നാണല്ലോ?! ആരാധനകൾ അതിന് അർഹതപ്പെട്ടവനല്ലാതെ നൽകുക എന്നതിനേക്കാൾ വലിയ അക്രമം വേറെയേതാണുള്ളത്?! ലുഖ്മാനുൽ ഹകീം തൻ്റെ മകന് ബഹുദൈവാരാധനയുടെ വൈകൃതം ബോധ്യപ്പെടുത്തി കൊണ്ട് പറഞ്ഞത് ഇപ്രകാരമാണ്: "എൻ്റെ കുഞ്ഞുമകനേ! നീ അല്ലാഹുവിൽ പങ്കുചേർക്കരുത്. തീർച്ചയായും അല്ലാഹുവിൽ പങ്കുചേർക്കുക എന്നത് തീർത്തും ഗുരുതരമായ തിന്മയാകുന്നു." (318) (318) ലുഖ്മാൻ: 13.
തൻ്റെ ചുറ്റുമുള്ള മനുഷ്യരോടും സൃഷ്ടികളോടും അവൻ അതിക്രമം പ്രവർത്തിക്കുന്നുണ്ട്. കാരണം ഏവർക്കും അവരവരുടെ അവകാശങ്ങളുണ്ട് എന്ന കാര്യം അവൻ അംഗീകരിക്കുന്നില്ല. അന്ത്യനാളിൽ അവൻ്റെ അതിക്രമത്തിന് വിധേയരായ മനുഷ്യനും മൃഗങ്ങളും അവനിൽ നിന്ന് നീതി ലഭിക്കുന്നതിനായി അല്ലാഹുവിൻ്റെ മുൻപിൽ ചെന്നെത്തുന്നതാണ്.
6- അല്ലാഹുവിൻ്റെ കോപത്തിനും ദേഷ്യത്തിനും ഇഹലോകത്ത് തന്നെ അവൻ സ്വയം പാത്രീഭൂതനായിരിക്കുന്നു.
അവൻ്റെ മേൽ ദുരന്തങ്ങളും ദുരിതങ്ങളും വന്നിറങ്ങാനുള്ള എല്ലാ വഴികളും തുറന്നിരിക്കുന്നു; അവൻ്റെ നിഷേധത്തിന് പരലോകത്ത് നൽകപ്പെടുന്ന ശിക്ഷക്ക് മുൻപുള്ള ശിക്ഷയാണിത്. അല്ലാഹു പറയുന്നു: "എന്നാൽ ദുഷിച്ച കുതന്ത്രങ്ങൾ പ്രയോഗിച്ചവർ, അല്ലാഹു അവരെ ഭൂമിയിൽ ആഴ്ത്തിക്കളയുകയില്ലെന്നോ, അവർ ഓർക്കാത്ത ഭാഗത്ത് കൂടി ശിക്ഷ വരികയില്ലെന്നോ സമാധാനിച്ചിരിക്കുകയാണോ? അല്ലെങ്കിൽ അവരുടെ പോക്കുവരവുകൾക്കിടയിൽ അവർക്ക് തോല്പിച്ചുകളയാൻ പറ്റാത്തവിധത്തിൽ അവൻ അവരെ പിടികൂടുകയില്ലെന്ന്. അല്ലെങ്കിൽ അവർ ഭയപ്പെട്ടുകൊണ്ടിരിക്കെ അവരെ പിടികൂടുകയില്ലെന്ന്. എന്നാൽ തീർച്ചയായും നിങ്ങളുടെ രക്ഷിതാവ് ഏറെ ദയയുള്ളവനും കരുണ ചൊരിയുന്നവനും തന്നെയാകുന്നു." (319) അല്ലാഹു പറയുന്നു: "സത്യനിഷേധികൾക്ക് തങ്ങൾ പ്രവർത്തിച്ചതിൻ്റെ ഫലമായി ഏതെങ്കിലും അത്യാപത്ത് ബാധിച്ച് കൊണ്ടേയിരിക്കുന്നതാണ്. അല്ലെങ്കിൽ അവരുടെ താമസസ്ഥലത്തിനടുത്തു തന്നെ അത് (ശിക്ഷ) വന്നിറങ്ങിക്കൊണ്ടിരിക്കും; അല്ലാഹുവിന്റെ വാഗ്ദത്തം വന്നെത്തുന്നത് വരെ. അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ല; തീർച്ച." (320) അല്ലാഹു പറയുന്നു: "ആ നാടുകളിലുള്ളവർക്ക് അവർ പകൽ സമയത്ത് കളിച്ചു നടക്കുന്നതിനിടയിൽ നമ്മുടെ ശിക്ഷ വന്നെത്തുന്നതിനെ പറ്റിയും അവർ നിർഭയരായിരിക്കുകയാണോ?" (321) അല്ലാഹുവിൻ്റെ സ്മരണയിൽ നിന്ന് തിരിഞ്ഞു കളഞ്ഞ എല്ലാവരുടെയും അവസ്ഥ ഇപ്രകാരം തന്നെയാണ്. അല്ലാഹുവിനെ നിഷേധിച്ച മുൻകാല സമൂഹങ്ങളുടെ മേൽ വന്നിറങ്ങിയ ശിക്ഷകളെ കുറിച്ച് വിവരിച്ചു കൊണ്ട് അല്ലാഹു പറഞ്ഞതു നോക്കൂ: "അങ്ങനെ എല്ലാവരെയും അവരവരുടെ കുറ്റത്തിന് നാം പിടികൂടി. അവരിൽ ചിലരുടെ നേരെ നാം ചരൽകാറ്റ് അയക്കുകയാണ് ചെയ്തത്. അവരിൽ ചിലരെ ഘോരശബ്ദം പിടികൂടി. അവരിൽ ചിലരെ നാം ഭൂമിയിൽ ആഴ്ത്തികളഞ്ഞു. അവരിൽ ചിലരെ നാം മുക്കിനശിപ്പിച്ചു. അല്ലാഹു അവരോട് അക്രമം ചെയ്യുകയായിരുന്നില്ല. പക്ഷെ അവർ അവരോട് തന്നെ അക്രമം ചെയ്യുകയായിരുന്നു." (322) അല്ലാഹുവിൻ്റെ ശിക്ഷ വന്നിറങ്ങിയ എത്ര പേരെ നീ നിൻ്റെ ചുറ്റുപാടും കണ്ടുകൊണ്ടിരിക്കുന്നു! (319) നഹ്ല്: 45-47. (320) റഅ്ദ്: 31. (321) അഅ്റാഫ്: 98. (322) അൻകബൂത്: 40.
7- പരാജയവും നഷ്ടവും അവൻ്റെ മേൽ രേഖപ്പെടുത്തപ്പെടുന്നതാണ്.
ഹൃദയങ്ങൾക്കും ആത്മാവുകൾക്കും ആസ്വദിക്കാൻ കഴിയുന്നതിൽ ഏറ്റവും മഹത്തരമായ ആസ്വാദനം അവൻ്റെ അതിക്രമം കാരണത്താൽ അവന് നഷ്ടമായിരിക്കുന്നു. അല്ലാഹുവിനെ അറിയുകയും, അവനുമായി രഹസ്യസംഭാഷണം നടത്തുന്നതിലൂടെ ലഭിക്കുന്ന മാനസിക ശാന്തിയും, അല്ലാഹുവിലേക്കുള്ള അണയലുമാണത്. അതോടൊപ്പം ഐഹിക ജീവിതത്തിൻ്റെ സുഖവും അവന് നഷ്ടമായിരിക്കുന്നു; കാരണം ഉണങ്ങിയതും വരണ്ടതുമായ, പരിഭ്രാന്തി നിറഞ്ഞ ഒരു ജീവിതമാണ് അവൻ അവിടെ നയിച്ചത്. അതോടൊപ്പം ഇഹലോകത്ത് അവനെല്ലാം വാരിക്കൂട്ടിയത് അവൻ്റെ സ്വന്തത്തിന് വേണ്ടിയായിരുന്നു; അതും അവന് നഷ്ടമായി. കാരണം അതിൻ്റെ സൃഷ്ടിപ്പിന് പിന്നിലുള്ള ലക്ഷ്യം അവൻ പൂർത്തീകരിക്കുകയുണ്ടായില്ല. ഇഹലോകത്ത് ആ ശരീരം കൊണ്ട് അവന് സുഖിക്കാൻ കഴിഞ്ഞില്ല. കാരണം ദൗർഭാഗ്യം നിറഞ്ഞ ഒരു ജീവിതമായിരുന്നു അവനവിടെ ലഭിച്ചത്. അങ്ങനെ ദൗർഭാഗ്യത്തിൽ തന്നെ അത് മരണമടയുകയും ചെയ്തു. ഇനി പരലോകത്ത് ദൗർഭാഗ്യവാന്മാരോടൊപ്പം അവൻ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുകയും ചെയ്യുന്നതാണ്. അല്ലാഹു പറയുന്നു: "ആരുടെ (സൽകർമ്മങ്ങളുടെ) തൂക്കങ്ങൾ ലഘുവായിപ്പോയോ അവരാണ് ആത്മനഷ്ടം പറ്റിയവർ." (323) അവൻ്റെ കുടുംബത്തെയും അവന് നഷ്ടമായി. കാരണം അവരോടൊപ്പം അല്ലാഹുവിനെ നിഷേധിച്ചു കൊണ്ടാണ് അവൻ ജീവിതം കഴിച്ചത്. ദൗർഭാഗ്യത്തിലും ഇടുക്കത്തിലും അവരെല്ലാം തുല്യപങ്കാളികൾ തന്നെ. അവരുടെയും പര്യവസാനം നരകത്തിൽ തന്നെയായിരിക്കും. അല്ലാഹു പറയുന്നു: "ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ സ്വദേഹങ്ങൾക്കും തങ്ങളുടെ ആളുകൾക്കും നഷ്ടം വരുത്തിവെച്ചതാരോ അവരത്രെ തീർച്ചയായും നഷ്ടക്കാർ." (324) അന്ത്യനാളിൽ അവർ നരകത്തിൽ ഒരുമിച്ചു കൂട്ടപ്പെടുന്നതാണ്. എത്ര മോശം സങ്കേതമാകുന്നു അത്. അല്ലാഹു പറയുന്നു: "(അപ്പോൾ അല്ലാഹുവിൻ്റെ കല്പനയുണ്ടാകും;) അക്രമം ചെയ്തവരെയും അവരുടെ ഇണകളെയും അവർ ആരാധിച്ചിരുന്നവയെയും നിങ്ങൾ ഒരുമിച്ചുകൂട്ടുക. അല്ലാഹുവിനു പുറമെ. എന്നിട്ട് അവരെ നിങ്ങൾ നരകത്തിൻ്റെ വഴിയിലേക്ക് നയിക്കുക." (325) (323) അഅ്റാഫ്: 9. (324) സുമർ: 15, ശൂറാ: 45. (325) സ്വാഫാത്: 22,23.
8- തൻ്റെ രക്ഷിതാവിനെ നിഷേധിച്ചു കൊണ്ടും, അവൻ്റെ അനുഗ്രഹങ്ങളെ തള്ളിപ്പറഞ്ഞു കൊണ്ടുമാണ് അവൻ ജീവിക്കുന്നത്.
അല്ലാഹുവാണ് മനുഷ്യനെ ശൂന്യതയിൽ നിന്ന് സൃഷ്ടിച്ചത്. അവൻ്റെ മേൽ സർവ്വ അനുഗ്രഹങ്ങളും ചൊരിഞ്ഞതും അല്ലാഹുവാണ്. എന്നാൽ ഈ മനുഷ്യനാകട്ടെ, അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിക്കുന്നു. അവന് പുറമെയുള്ളവരെയാണ് തൻ്റെ രക്ഷാധികാരികളായി അവൻ സ്വീകരിച്ചിരിക്കുന്നത്. അല്ലാഹുവല്ലാത്തവർക്കാണ് അവൻ നന്ദി കാണിക്കുന്നത്. ഇതിനേക്കാൾ വലിയ നിഷേധം വേറെന്താണുള്ളത്?! ഇതിനേക്കാൾ വലിയ നന്ദികേട് മറ്റെന്താണുള്ളത്?!
8- യഥാർഥ ജീവിതം അവന് നഷ്ടമായിരിക്കുന്നു.
കാരണം തൻ്റെ രക്ഷിതാവിൽ വിശ്വസിക്കുകയും, തൻ്റെ ലക്ഷ്യം തിരിച്ചറിയുകയും, തൻ്റെ പര്യവസാനം വ്യക്തമാവുകയും, താൻ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുന്നതാണ് എന്ന ഉറച്ച ബോധ്യം വരികയും ചെയ്തവന് മാത്രമേ യഥാർത്ഥ ജീവിതത്തിനുള്ള അർഹതയുള്ളൂ. ഓരോരുത്തർക്കും അർഹതപ്പെട്ട അവകാശങ്ങളെ കുറിച്ച് അവന് ബോധ്യമുണ്ട്. അതിനാൽ അവൻ ആരെയും തരംതാഴ്ത്തുന്നില്ല. ഒരു സൃഷ്ടിയെയും ഉപദ്രവിക്കുന്നില്ല. അതിലൂടെ സൗഭാഗ്യവാന്മാരുടെ ജീവിതമാണ് അവന് നയിക്കാൻ സാധിക്കുന്നത്. ഇഹലോകത്തും പരലോകത്തും പരിശുദ്ധമായ ജീവിതമാണ് അവന് നേടിയെടുക്കാൻ കഴിഞ്ഞത്. അല്ലാഹു പറയുന്നു: "ഏതൊരു പുരുഷനാകട്ടെ സ്ത്രീയാകട്ടെ, (അല്ലാഹുവിലും അവൻ്റെ ദൂതനിലും അന്ത്യനാളിലും) വിശ്വാസമുള്ളവനായി കൊണ്ട് അവർ സൽകർമ്മം പ്രവർത്തിക്കുന്ന പക്ഷം അവർക്ക് നാം വിശിഷ്ടമായ ഒരു ജീവിതം തീർച്ചയായും നൽകുന്നതാണ്." (326) പരലോകത്തെ കാര്യം നോക്കൂ: "സ്ഥിരവാസത്തിനുള്ള സ്വർഗത്തോപ്പുകളിലെ വിശിഷ്ടമായ വസതികളിലും (അവൻ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്.) അതത്രെ മഹത്തായ ഭാഗ്യം." (326) നഹ്ൽ: 97. (327) സ്വഫ്ഫ്: 12.
എന്നാൽ ഈ ലോകജീവിതത്തിൽ മൃഗങ്ങളുടെയും കന്നുകാലികളുടെയും ജീവിതത്തിന് സമാനമായ ജീവിതം നയിച്ചവൻ്റെ കാര്യമോ?! അവൻ തൻ്റെ രക്ഷിതാവിനെ തിരിച്ചറിഞ്ഞിട്ടില്ല. തൻ്റെ ലക്ഷ്യത്തെ കുറിച്ച് അവന് യാതൊരു ധാരണയുമില്ല. തൻ്റെ പര്യവസാനം എവിടെയായിരിക്കുമെന്ന് അവന് അറിയുകയുമില്ല. അവന് ആകെയുള്ള ലക്ഷ്യം തിന്നുകയും കുടിക്കുകയും ഉറങ്ങുകയും ചെയ്യുക എന്നത് മാത്രമാണ്... ഇത്തരമൊരാളുടെ ജീവിതവും മറ്റെല്ലാ മൃഗങ്ങളുടെ ജീവിതവും തമ്മിൽ എന്തു വ്യത്യാസമാണുള്ളത്?! അല്ല! ആ മൃഗങ്ങളേക്കാൾ വഴികേടിലാണ് ഇവൻ ജീവിച്ചു കൊണ്ടിരിക്കുന്നത്. അല്ലാഹു പറയുന്നത് നോക്കൂ: "ജിന്നുകളിൽ നിന്നും മനുഷ്യരിൽ നിന്നും ധാരാളം പേരെ നാം നരകത്തിന് വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവർക്ക് ഹൃദയങ്ങളുണ്ട്; അതുപയോഗിച്ച് അവർ കാര്യം ഗ്രഹിക്കുകയില്ല. അവർക്ക് കണ്ണുകളുണ്ട്. അതുപയോഗിച്ച് അവർ കണ്ടറിയുകയില്ല. അവർക്ക് കാതുകളുണ്ട്. അതുപയോഗിച്ച് അവർ കേട്ടു മനസ്സിലാക്കുകയില്ല. അവർ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ് കൂടുതൽ പിഴച്ചവർ. അവർ തന്നെയാണ് അശ്രദ്ധരായവർ." (328) അല്ലാഹു പറയുന്നു: "അതല്ല, അവരിൽ അധികപേരും കേൾക്കുകയോ ചിന്തിക്കുകയോ ചെയ്യുമെന്ന് നീ വിചാരിക്കുന്നുണ്ടോ? അവർ കന്നുകാലികളെപ്പോലെ മാത്രമാകുന്നു. അല്ല, അവരാകുന്നു കൂടുതൽ വഴിപിഴച്ചവർ." (329) (328) അഅ്റാഫ്: 179. (329) ഫുർഖാൻ : 44.
10- അവൻ നരകത്തിൽ ശാശ്വതനാക്കപ്പെടുന്നതാണ്:
അല്ലാഹുവിനെ നിഷേധിച്ചവൻ ഒരു ശിക്ഷയിൽ നിന്ന് മറ്റൊരു ശിക്ഷയിലേക്ക് മാറ്റപ്പെടുകയാണ് ചെയ്യുന്നത്. ദുനിയാവിൽ നിന്ന് -അതിലെ കയ്പ്പുനീരുകൾ കുടിച്ചിറക്കുകയും ദുരിതങ്ങൾ അനുഭവിക്കുകയും ചെയ്ത ശേഷമാണ് അവൻ പരലോകത്തേക്ക് യാത്രയാകുന്നത്. മരണത്തിൻ്റെ മലക്കുകൾ വന്നെത്തുന്നതിനോടൊപ്പം അവർക്കു മുൻപെ തന്നെ അവൻ്റെയരികിലതാ ശിക്ഷയുടെ മലക്കുകളും വന്നിറങ്ങുന്നു. അവന് അർഹമായ ശിക്ഷകൾ അവരവനെ ആസ്വദിപ്പിക്കുന്നതാണ്. അല്ലാഹു പറയുന്നു: "സത്യനിഷേധികളുടെ മുഖങ്ങളിലും പിൻവശങ്ങളിലും അടിച്ചു കൊണ്ട് മലക്കുകൾ അവരെ മരിപ്പിക്കുന്ന സന്ദർഭം നീ കണ്ടിരുന്നുവെങ്കിൽ!" (330) പിന്നീട് അവൻ്റെ ആത്മാവ് ശരീരത്തിൽ നിന്ന് വിടപറയുകയും, അവൻ ഖബ്റിലേക്ക് ഇറക്കപ്പെടുകയും ചെയ്തു കഴിഞ്ഞാൽ മുൻപുള്ളതിനേക്കാൾ കഠിനമായ ശിക്ഷയാണ് അവൻ നേരിടാൻ പോകുന്നത്. അല്ലാഹു ഫിർഔനിൻ്റെ കൂട്ടരെ കുറിച്ച് അറിയിച്ചത് നോക്കൂ: "നരകം! രാവിലെയും വൈകുന്നേരവും അവർ അതിനുമുമ്പിൽ പ്രദർശിപ്പിക്കപ്പെടും. ആ അന്ത്യസമയം നിലവിൽ വരുന്ന ദിവസം ഫിർഔൻ്റെ ആളുകളെ ഏറ്റവും കഠിനമായ ശിക്ഷയിൽ നിങ്ങൾ പ്രവേശിപ്പിക്കുക. (എന്ന് കല്പിക്കപ്പെടും)." (331) ഇനി അന്ത്യനാളിൽ സൃഷ്ടികളെല്ലാം ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുകയും, പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കപ്പെടുകയും ചെയ്താൽ... അല്ലാഹു വിശുദ്ധ ഖുർആനിൽ പരാമർശിച്ച ആ ഗ്രന്ഥത്തിൽ തൻ്റെ സർവ്വ പ്രവർത്തനങ്ങളും അല്ലാഹു രേഖപ്പെടുത്തിയിരിക്കുന്നു എന്ന് നിഷേധി കാണും: "(കർമ്മങ്ങളുടെ) രേഖ വെക്കപ്പെടും. അപ്പോൾ കുറ്റവാളികളെ, അതിലുള്ളതിനെപ്പറ്റി ഭയവിഹ്വലരായ നിലയിൽ നിനക്ക് കാണാം. അവർ പറയും: അയ്യോ! ഞങ്ങൾക്ക് നാശം. ഇതെന്തൊരു രേഖയാണ്? ചെറുതോ വലുതോ ആയ ഒന്നും തന്നെ അത് കൃത്യമായി രേഖപ്പെടുത്താതെ വിട്ടുകളയുന്നില്ലല്ലോ!" (332) അല്ലാഹുവിനെ നിഷേധിച്ചവർ തങ്ങൾ മണ്ണായിതീർന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന സന്ദർഭമാണത്: "മനുഷ്യൻ തൻ്റെ കൈകൾ മുൻകൂട്ടി ചെയ്തു വെച്ചത് നോക്കിക്കാണുകയും, ആഹ്! ഞാൻ മണ്ണായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ എന്ന് സത്യനിഷേധി പറയുകയും ചെയ്യുന്ന ദിവസം." (333) (330) അൻഫാൽ: 50. (331) ഗാഫിർ: 46. (332) കഹ്ഫ്: 49. (333) നബഅ്: 40.
ഈ സാഹചര്യത്തിൻ്റെ കാഠിന്യം കാരണത്താൽ മനുഷ്യൻ ഭൂമിയിലുള്ള സർവ്വരെയും തനിക്ക് ഉടമപ്പെടുത്താൻ സാധിക്കുകയും, അവരെയെല്ലാം പ്രായശ്ചിത്തമായി നൽകിയിട്ടാണെങ്കിലും ഈ ശിക്ഷയിൽ നിന്നൊന്ന് രക്ഷപ്പെടാൻ കഴിയുകയും ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകും: "ഭൂമിയിലുള്ളത് മുഴുവനും അതോടൊപ്പം അത്രയും കൂടിയും അക്രമം പ്രവർത്തിച്ചവരുടെ അധീനത്തിൽ ഉണ്ടായിരുന്നാൽ പോലും ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിലെ കടുത്ത ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ അതവർ പ്രായശ്ചിത്തമായി നൽകിയേക്കും." (334) അല്ലാഹു പറയുന്നു: "തൻ്റെ മക്കളെ പ്രായശ്ചിത്തമായി നൽകി കൊണ്ട് ആ ദിവസത്തെ ശിക്ഷയിൽ നിന്ന് മോചനം നേടാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് കുറ്റവാളി ആഗ്രഹിക്കും. തൻ്റെ ഭാര്യയെയും സഹോദരനെയും തനിക്ക് അഭയം നൽകിയിരുന്ന തൻ്റെ ബന്ധുക്കളെയും ഭൂമിയിലുള്ള മുഴുവൻ ആളുകളെയും. എന്നിട്ട് അതവനെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നെങ്കിൽ എന്ന്." (335) (334) സുമർ: 47. (335) മആരിജ്: 11-14.
എന്നാൽ പരലോകം പ്രതിഫലത്തിൻ്റെ ലോകമാണ്. വ്യാമോഹങ്ങൾക്കനുസരിച്ച ലോകമല്ല അത്. മനുഷ്യൻ തൻ്റെ പ്രവർത്തനങ്ങളുടെ പ്രതിഫലം അവിടെ കണ്ടുമുട്ടിയേ തീരൂ. നന്മയാണെങ്കിൽ നന്മ തന്നെ ലഭിക്കും. തിന്മയാണെങ്കിൽ അതിന് യോജിച്ചതും. പരലോകത്ത് നിഷേധികൾക്ക് ലഭിക്കുന്ന ഏറ്റവും കടുത്ത ശിക്ഷ നരകശിക്ഷയാണ്. നരകക്കാരുടെ മേലുള്ള ശിക്ഷകളാകട്ടെ, അല്ലാഹു പല രൂപത്തിൽ നിശ്ചയിച്ചിരിക്കുന്നു. തങ്ങളുടെ പ്രവർത്തനങ്ങളുടെ അർഹമായ പ്രതിഫലം അവർ ആസ്വദിക്കുന്നതിനാണത്. അല്ലാഹു പറയുന്നു: "ഇതാകുന്നു കുറ്റവാളികൾ നിഷേധിച്ച് തള്ളുന്നതായ നരകം. അതിന്നും തിളച്ചുപൊള്ളുന്ന ചുടുവെള്ളത്തിനുമിടക്ക് അവർ ചുറ്റിത്തിരിയുന്നതാണ്." (336) നരകത്തിലെ പാനീയങ്ങളെയും വസ്ത്രങ്ങളെയും കുറിച്ച് അല്ലാഹു പറയുന്നു: "എന്നാൽ അവിശ്വസിച്ചവരാരോ അവർക്ക് അഗ്നികൊണ്ടുള്ള വസ്ത്രങ്ങൾ മുറിച്ചുകൊടുക്കപ്പെടുന്നതാണ്. അവരുടെ തലയ്ക്കുമീതെ തിളയ്ക്കുന്ന വെള്ളം ചൊരിയപ്പെടുന്നതാണ്. അതു നിമിത്തം അവരുടെ വയറുകളിലുള്ളതും ചർമ്മങ്ങളും ഉരുക്കപ്പെടും. അവർക്ക് ഇരുമ്പിൻ്റെ ദണ്ഡുകളുമുണ്ടായിരിക്കും." (337) (336) റഹ്മാൻ: 43-44. (337) ഹജ്ജ്: 19-21.
സമാപനം
ഹേ മനുഷ്യാ!
നീ ശൂന്യതയായിരുന്നു. അല്ലാഹു പറഞ്ഞതു പോലെ: "മനുഷ്യൻ ഓർമിക്കുന്നില്ലേ; അവൻ ഒന്നുമല്ലാതിരുന്ന ഒരു ഘട്ടത്തിൽ നാമാണ് ആദ്യം അവനെ പടച്ചുണ്ടാക്കിയതെന്ന്?" (338) പിന്നീട് അല്ലാഹു നിന്നെ ഒരു ബീജകണത്തിൽ നിന്ന് സൃഷ്ടിക്കുകയുണ്ടായി. അവൻ നിന്നെ കേൾവിയും കാഴ്ചയുമുള്ളവനാക്കി. അല്ലാഹു പറയുന്നു: "മനുഷ്യൻ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവൻ്റെ മേൽ കഴിഞ്ഞുപോയിട്ടുണ്ടോ? കൂടിച്ചേർന്നുണ്ടായ ഒരു ബീജത്തിൽ നിന്ന് തീർച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്. അങ്ങനെ അവനെ നാം കേൾവിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു." (339) പിന്നീട് ദുർബലതകളിൽ നിന്ന് പതിയെപതിയെ ശക്തിയിലേക്ക് നീ കാലുകൾ വെച്ചു. അതിന് ശേഷം ദുർബലതയിലേക്ക് തന്നെ നീ തിരിച്ചു പോകുന്നതാണ്. അല്ലാഹു പറഞ്ഞതു പോലെ: "നിങ്ങളെ ബലഹീനമായ അവസ്ഥയിൽ നിന്നു സൃഷ്ടിച്ചുണ്ടാക്കിയവനാകുന്നു അല്ലാഹു. പിന്നെ ബലഹീനതയ്ക്കു ശേഷം അവൻ ശക്തിയുണ്ടാക്കി. പിന്നെ അവൻ ശക്തിക്ക് ശേഷം ബലഹീനതയും നരയും ഉണ്ടാക്കി. അവൻ ഉദ്ദേശിക്കുന്നത് അവൻ സൃഷ്ടിക്കുന്നു. അവനത്രെ സർവ്വജ്ഞനും സർവ്വശക്തനും." (340) പിന്നീട് എല്ലാത്തിൻ്റെയും അവസാനമായി മരണമുണ്ട്. ഈ ഘട്ടങ്ങളിലെല്ലാം ദുർബലതയിൽ നിന്ന് കൂടുതൽ ദുർബലതയിലേക്ക് നീ ചലിച്ചു കൊണ്ടേയിരിക്കുന്നു. അല്ലാഹുവിൻ്റെ സഹായമില്ലാതെ -അവൻ നൽകിയ ശക്തിയും സ്വാധീനവും ഉപജീവനവുമില്ലെങ്കിൽ- നിൻ്റെ സ്വന്തത്തിനെ ബാധിക്കുന്ന ഉപദ്രവങ്ങൾ തടുക്കാനോ, ഉപകാരങ്ങൾ നേടിയെടുക്കാനോ സാധിക്കാത്ത രൂപത്തിൽ നീ ജീവിക്കുന്നു... ചുരുക്കത്തിൽ, നിൻ്റെ പ്രകൃതത്തിൽ തന്നെ നീ തീർത്തും ദരിദ്രനും അങ്ങേയറ്റം അല്ലാഹുവിൻ്റെ സഹായത്തിന് ആവശ്യക്കാരനുമാണ്. നിൻ്റെ ജീവിതം നിലനിർത്താൻ നിനക്ക് അനിവാര്യമായും ആവശ്യമുള്ള എന്തെല്ലാം കാര്യങ്ങളുണ്ട്; അവയൊന്നും നിൻ്റെ കൈയെത്തും ദൂരത്തല്ല ഉള്ളത്. ചിലപ്പോൾ നിനക്കവ നേടിയെടുക്കാൻ കഴിയുന്നു... മറ്റു ചിലപ്പോൾ നിനക്കവ നഷ്ടപ്പെടുന്നു... നിനക്ക് ഉപകാരപ്രദമായ എന്തെല്ലാം കാര്യങ്ങൾ... അവ നേടിയെടുക്കാൻ നീ ആഗ്രഹിക്കുന്നെങ്കിലും ചിലപ്പോൾ നിനക്കവ ലഭിക്കുകയും മറ്റു ചിലപ്പോൾ ലഭിക്കാതെ പോവുകയും ചെയ്യുന്നു. നിനക്ക് ഉപദ്രവമേൽപ്പിക്കുകയും നിൻ്റെ ആഗ്രഹങ്ങളെ തകർത്തു കളയുകയും ചെയ്യുന്ന, നിൻ്റെ പരിശ്രമങ്ങളെ പാഴാക്കുകയും ദുരിതങ്ങളും പ്രയാസങ്ങളും നിന്നെ ബാധിപ്പിക്കുകയും ചെയ്യുന്ന, നിന്നെ ബാധിക്കാതിരിക്കാൻ നീ പരിശ്രമിക്കുന്ന എത്രയെത്ര കാര്യങ്ങൾ... ചിലപ്പോൾ അവ നിനക്ക് തടുക്കാൻ കഴിയുന്നു. മറ്റു ചിലപ്പോൾ അതിന് സാധിക്കാതെ പോകുന്നു. ഇതിൽ നിന്നെല്ലാം അല്ലാഹുവിലേക്കുള്ള നിൻ്റെ ആവശ്യവും നിൻ്റെ കടുത്ത ദാരിദ്ര്യവും നീ തിരിച്ചറിയുന്നില്ലേ?! അല്ലാഹു പറയുന്നു: "മനുഷ്യരേ, നിങ്ങൾ അല്ലാഹുവിൻ്റെ ആശ്രിതന്മാരാകുന്നു. അല്ലാഹുവാകട്ടെ സ്വയം പര്യാപ്തനും സ്തുത്യർഹനുമാകുന്നു." (341) (338) മർയം: 67. (339) ഇൻസാൻ: 1-2. (340) റൂം: 54. (341) ഫാത്വിർ: 15.
ദുർബലമായ ഒരു വൈറസ് നിന്നെ ബാധിക്കുന്നു; നിൻ്റെ നഗ്നനേത്രങ്ങൾ കൊണ്ട് നിനക്കതിനെ കാണാൻ പോലും കഴിയുന്നില്ല... എന്നാൽ വേഗതയിൽ നിന്നെ രോഗമേൽപ്പിക്കാൻ അതിന് സാധിക്കുന്നു. അതിനെ പോലും നിനക്ക് തടുക്കാൻ സാധിക്കുന്നില്ല. ശേഷം നിന്നെപ്പോലെ തന്നെ ദുർബലനായ മറ്റൊരു മനുഷ്യൻ്റെ അരികിലേക്ക് ചികിത്സയുടെ ഭാഗമായി നീ ചെന്നെത്തുന്നു. അയാൾ നൽകുന്ന മരുന്ന് ചിലപ്പോൾ നിനക്ക് ഫലിച്ചേക്കാം. മറ്റു ചിലപ്പോൾ വൈദ്യന്മാരെ പോലും പരിഭ്രാന്തരാക്കുന്ന രോഗമായി അത് മാറുന്നു...
മനുഷ്യാ! എത്ര ദുർബലനാണ് നീയെന്ന് നോക്കൂ. നിൻ്റെ പക്കൽ നിന്ന് ഒരു ഈച്ച എന്തെങ്കിലും തട്ടിപ്പറിച്ചാൽ അത് തിരിച്ചെടുക്കാൻ പോലും നിനക്ക് സാധ്യമല്ല. അല്ലാഹു പറഞ്ഞതെത്ര സത്യം! "മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങൾ അത് ശ്രദ്ധിച്ചു കേൾക്കുക. തീർച്ചയായും അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കുന്നവർ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേർന്നാൽ പോലും. ഈച്ച അവരുടെ പക്കൽ നിന്ന് വല്ലതും തട്ടിയെടുത്താൽ അതിൻ്റെ പക്കൽ നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവർക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുർബലർ തന്നെ." (342) ഒരു ഈച്ച നിൻ്റെ പക്കൽ നിന്ന് എടുത്തത് തിരിച്ചു പിടിക്കാൻ പോലും നിനക്ക് സാധിക്കുന്നില്ലെങ്കിൽ നിൻ്റെ സ്വന്തം കാര്യത്തിൽ എന്താണ് നിനക്ക് ഉടമപ്പെടുത്താൻ കഴിഞ്ഞിട്ടുള്ളത്?! "നിൻ്റെ മൂർദ്ധാവ് അല്ലാഹുവിൻ്റെ പക്കലത്രെ. നിൻ്റെ ആത്മാവും അവൻ്റെ കൈയിലാണ്. നിൻ്റെ ഹൃദയം മഹാവിശാലമായ കാരുണ്യത്തിൻ്റെ ഉടമയായ അല്ലാഹുവിൻ്റെ വിരലുകൾക്കിടയിലും. അവൻ ഉദ്ദേശിക്കുന്നത് പോലെ അവനത് മാറ്റിമറിക്കുന്നു. നിൻ്റെ ജീവിതവും മരണവും അവൻ്റെ നിയന്ത്രണത്തിലത്രെ. നിൻ്റെ വിജയവും പരാജയവും അവൻ്റെ കയ്യിൽ തന്നെ. നിൻ്റെ ചലനങ്ങളും നിശ്ചലതയും സംസാരവുമെല്ലാം അല്ലാഹുവിൻ്റെ അനുമതിയോടെയും ഉദ്ദേശത്തോടെയും മാത്രം. അവൻ്റെ അനുമതിയില്ലാതെ നീ ചലിക്കുന്നില്ല. അവൻ ഉദ്ദേശിക്കാതെ നീ പ്രവർത്തിക്കുന്നില്ല. അവനെങ്ങാനും നിന്നെ നിൻ്റെ സ്വന്തത്തിലേക്ക് ഏൽപ്പിച്ചിരുന്നുവെങ്കിൽ തനിച്ച ദുർബലതയിലേക്കും അശക്തിയിലേക്കും ആകുമായിരുന്നു നിൻ്റെ പതനം. കുറവുകളും തിന്മകളും തെറ്റുകളുമല്ലാതെ നിന്നിലുണ്ടാവുകയില്ല. അവൻ നിന്നെ മറ്റു വല്ലവരിലേക്കും ഏൽപ്പിച്ചിരുന്നെങ്കിൽ നിനക്ക് ഉപകാരമോ ഉപദ്രവമോ മരണമോ ജീവിതമോ ഉയിർത്തെഴുന്നേൽപ്പോ നൽകാൻ സാധിക്കാത്തവരിലേക്കാകുമായിരുന്നു അത്. അതിനാൽ അല്ലാഹുവിൽ നിന്ന് കണ്ണിമ വെട്ടുന്ന നേരത്തേക്ക് പോലും നിനക്ക് ധന്യതയില്ല. ഓരോ ശ്വാസോഛ്വാസങ്ങളിലും നീ അല്ലാഹുവിലേക്ക് -ഉള്ളും പുറവും ഒരു പോലെ- ആവശ്യമുള്ളവനാണ്. അവൻ നിൻ്റെ മേൽ അനുഗ്രഹങ്ങൾ വർഷിച്ചു കൊണ്ടേയിരിക്കുന്നു. നീയാകട്ടെ, -അവൻ്റെ സഹായം നിനക്ക് ഒഴിച്ചു കൂടാൻ കഴിയില്ല എന്നതാണ് അവസ്ഥയെന്നിരിക്കിലും- തിന്മകളിലൂടെയും നിഷേധത്തിലൂടെയും അവൻ്റെ കോപം സമ്പാദിക്കുന്നു. നീ അവനെ മറന്നു കളഞ്ഞിരിക്കുന്നു; എന്നാൽ നിൻ്റെ മടക്കവും പര്യവസാനവും അവനിലേക്കത്രെ. നീ അവൻ്റെ മുൻപിലത്രെ നാളെ നിൽക്കാനുള്ളത്." (343) (342) ഹജ്ജ്: 73. (343) ഫവാഇദ് / ഇബ്നുൽ ഖയ്യിം: 56 (ചെറിയ മാറ്റങ്ങളോടെ)
അതിനാൽ -മനുഷ്യാ!-; നിൻ്റെ തിന്മകളുടെ അനന്തരഫലങ്ങൾ വഹിക്കാനുള്ള ശേഷി നിനക്കില്ല എന്നത് പരിഗണിച്ചു കൊണ്ട് അല്ലാഹു പറയുന്നു: "നിങ്ങൾക്ക് ഭാരം കുറച്ചുതരണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നു. ദുർബലനായിക്കൊണ്ടാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്." (344) അവൻ നിന്നിലേക്കായി അവൻ്റെ ദൂതന്മാരെ നിയോഗിച്ചു. വേദഗ്രന്ഥങ്ങൾ അവതരിപ്പിക്കുകയും, മതനിയമങ്ങൾ നിശ്ചയിക്കുകയും ചെയ്തു. നിൻ്റെ മുൻപിൽ നേരായ മാർഗം അവൻ നിശ്ചയിച്ചിരിക്കുന്നു. അതിലേക്ക് നയിക്കുന്ന തെളിവുകളും പ്രമാണങ്ങളും സാക്ഷ്യങ്ങളും വെളിച്ചവും സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. അവൻ്റെ ഏകത്വവും അവനാണ് നിൻ്റെ സ്രഷ്ടാവെന്നതും അവന് മാത്രമേ ആരാധനകൾക്ക് അർഹതയുള്ളൂ എന്നതും തെളിയിക്കുന്ന തെളിവുകൾ എല്ലാ ഓരോ വസ്തുവിലും അവൻ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ നീയാകട്ടെ, സത്യത്തെ അസത്യം കൊണ്ട് തടുക്കാൻ ശ്രമിക്കുന്നു. അല്ലാഹുവിന് പുറമെ നിൻ്റെ ഉറ്റമിത്രമായി നീ സ്വീകരിച്ചിരിക്കുന്നത് പിശാചിനെയാണ്. അസത്യത്തിന് വേണ്ടിയാണ് നിരന്തരം നീ തർക്കിച്ചു കൊണ്ടിരിക്കുന്നത്. "എന്നാൽ മനുഷ്യൻ അത്യധികം തർക്കസ്വഭാവമുള്ളവനത്രെ." (345) നീ ജീവിതം സുഖകരമായി നയിച്ചു കൊണ്ടിരിക്കുന്നത് അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളുടെ വിശാലതയിലത്രെ. എന്നാൽ ആ അനുഗ്രഹങ്ങൾ നിൻ്റെ തുടക്കവും അന്ത്യവും നിന്നെ മറപ്പിക്കാൻ കാരണമായി തീർന്നിരിക്കുന്നു. അല്ലാഹു നിന്നെ ഒരു ബീജകണത്തിൽ നിന്നായിരുന്നു സൃഷ്ടിച്ചിരുന്നത് എന്ന കാര്യം നീ ഓർക്കുന്നില്ലെയോ?! നിൻ്റെ മടക്കം കുഴിച്ചിടപ്പെട്ട ഒരു ഖബറിലേക്കാണെന്നും, നീ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടാൻ പോകുന്നത് ഒന്നല്ലെങ്കിൽ സ്വർഗത്തിലേക്കോ അതല്ലെങ്കിൽ നരകത്തിലേക്കോ ആണെന്നും നീ മനസ്സിലാക്കുന്നില്ലേ?! അല്ലാഹു പറയുന്നു: "മനുഷ്യൻ കണ്ടില്ലേ; അവനെ നാം ഒരു ബീജകണത്തിൽ നിന്നാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന്? എന്നിട്ട് അവനതാ ഒരു പ്രത്യക്ഷമായ എതിർപ്പുകാരനായിരിക്കുന്നു. അവൻ നമ്മോട് ഒരു ഉപമ പറയുന്നു; തൻ്റെ സൃഷ്ടിപ്പിനെ കുറിച്ച് അവൻ മറന്നു കളയുകയും ചെയ്തു! അവൻ പറയുന്നു: എല്ലുകൾ ദ്രവിച്ച് പോയിരിക്കെ ആരാണ് അവയ്ക്ക് ജീവൻ നൽകുന്നത്? പറയുക: ആദ്യതവണ അവയെ ഉണ്ടാക്കിയവനാരോ അവൻ തന്നെ അവയ്ക്ക് ജീവൻ നൽകുന്നതാണ്. അവൻ എല്ലാതരം സൃഷ്ടിപ്പിനെപ്പറ്റിയും അറിവുള്ളവനത്രെ." (346) അല്ലാഹു തആലാ പറഞ്ഞു: "ഹേ; മനുഷ്യാ, ഉദാരനായ നിൻ്റെ രക്ഷിതാവിൻ്റെ കാര്യത്തിൽ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്? നിന്നെ സൃഷ്ടിക്കുകയും, നിന്നെ സംവിധാനിക്കുകയും , നിന്നെ ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനത്രെ അവൻ. താൻ ഉദ്ദേശിച്ച രൂപത്തിൽ നിന്നെ സംഘടിപ്പിച്ചവൻ." (347) (344) നിസാഅ്: 28. (345) കഹ്ഫ്: 54. (346) യാസീൻ: 77-79. (347) ഇൻഫിത്വാർ: 6-8.
അതിനാൽ മനുഷ്യാ! അല്ലാഹുവിനോട് രഹസ്യസംഭാഷണം നടത്തി കൊണ്ട് അവൻ്റെ മുൻപിൽ നിൽക്കുന്ന വേളയിലുള്ള മഹത്തരമായ ആ ആസ്വാദനം നീയെന്തിനാണ് ഉപേക്ഷിക്കുന്നത്. നിൻ്റെ ദാരിദ്ര്യത്തിൽ നിന്ന് നിനക്ക് ധന്യത നൽകുന്ന, നിൻ്റെ രോഗങ്ങളിൽ നിന്ന് നിനക്ക് ആയുരാരോഗ്യം നൽകുന്ന, നിൻ്റെ പ്രയാസങ്ങൾ നീക്കുകയും, നിൻ്റെ തിന്മകൾ പൊറുത്തു നൽകുകയും, ബുദ്ധിമുട്ടുകൾ അവസാനിപ്പിക്കുകയും ചെയ്യുന്ന... നീ അതിക്രമിക്കപ്പെട്ടാൽ നിന്നെ സഹായിക്കുകയും, നീ പരിഭ്രാന്തനാവുകയും നിനക്ക് വഴി തെറ്റിപ്പോവുകയും ചെയ്താൽ നിന്നെ നേർവഴിക്ക് നടത്തുന്ന, നിനക്ക് അറിവില്ലാതെയായാൽ പഠിപ്പിച്ചു നൽകുന്ന, നീ ഭയന്നാൽ നിനക്ക് നിർഭയത്വം നൽകുന്ന, നിൻ്റെ ഇടുക്കത്തിൻ്റെ വേളയിൽ നിന്നോട് കാരുണ്യം ചൊരിയുന്ന, നിൻ്റെ ശത്രുക്കളിൽ നിന്ന് നിന്നെ പ്രതിരോധിക്കുന്ന, നിനക്ക് ഉപജീവനങ്ങൾ നൽകുന്ന നിൻ്റെ രക്ഷിതാവുമായുള്ള ബന്ധം... (348) (348) മിഫ്താഹു ദാരിസ്സആദഃ: 1/251.
മനുഷ്യാ! അല്ലാഹുവിൻ്റെ ദീനായ ഇസ്ലാമാകുന്നു ഏറ്റവും വലിയ അനുഗ്രഹം! അതു കഴിഞ്ഞാൽ മനുഷ്യന് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം അവന് നൽകപ്പെട്ട ബുദ്ധിയാണ്. തനിക്ക് ഉപകാരപ്രദമായതും ഉപദ്രവകരമായതും വേർതിരിച്ചറിയാൻ അവനെ സഹായിക്കുന്നത് ആ ബുദ്ധിയത്രെ. അല്ലാഹുവിൻ്റെ കൽപ്പനകളെയും വിലക്കുകളെയും മനസ്സിലാക്കാനും, അവൻ്റെ ഏറ്റവും വലിയ ലക്ഷ്യം -അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുക എന്നത്- തിരിച്ചറിയാനും ബുദ്ധി അനിവാര്യമാണ്. അല്ലാഹു പറയുന്നു: "നിങ്ങളിൽ അനുഗ്രഹമായി എന്തുണ്ടെങ്കിലും അത് അല്ലാഹുവിങ്കൽ നിന്നുള്ളതാകുന്നു. എന്നിട്ട് നിങ്ങൾക്കൊരു കഷ്ടത ബാധിച്ചാൽ അവങ്കലേക്ക് തന്നെയാണ് നിങ്ങൾ മുറവിളികൂട്ടിച്ചെല്ലുന്നത്. പിന്നെ നിങ്ങളിൽ നിന്ന് അവൻ കഷ്ടത നീക്കിത്തന്നാൽ നിങ്ങളിൽ ഒരു വിഭാഗമതാ തങ്ങളുടെ രക്ഷിതാവിനോട് പങ്കാളികളെ ചേർക്കുന്നു." (349) (349) നഹ്ല്: 53-54.
മനുഷ്യാ! ബുദ്ധിയുള്ള മനുഷ്യൻ ഏറ്റവും ഉന്നതമായ കാര്യങ്ങളെ ഇഷ്ടപ്പെടുകയും, നിലവാരം കുറഞ്ഞതിനെ വെറുക്കുകയും ചെയ്യും. നബിമാരും സച്ചരിതരുമായ, നന്മ നിറഞ്ഞ മനുഷ്യരെ പിൻപറ്റാൻ അവൻ ആഗ്രഹിക്കും. അവരെ കണ്ടിട്ടില്ലെങ്കിലും നാളെ അവരോടൊപ്പം ചേരാൻ അവൻ്റെ മനസ്സ് കൊതിക്കും. എങ്കിൽ അതിനുള്ള വഴി അല്ലാഹു പറഞ്ഞു തന്ന ഈ ഒരു മാർഗം മാത്രമാണ്: "നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നെങ്കിൽ എന്നെ നിങ്ങൾ പിൻപറ്റുക; അല്ലാഹു നിങ്ങളെ സ്നേഹിക്കുന്നതാണ്." (350) ഈ കൽപ്പന അവൻ പ്രാവർത്തികമാക്കിയാൽ അല്ലാഹു അവനെ നബിമാരുടെയും റസൂലുകളുടെയും ശുഹദാക്കളുടെയും സ്വാലിഹുകളുടെയും ഒപ്പം ചേർക്കുന്നതാണ്. അല്ലാഹു പറയുന്നു: "ആര് അല്ലാഹുവെയും അവൻ്റെ ദൂതനെയും അനുസരിക്കുന്നുവോ അവർ അല്ലാഹു അനുഗ്രഹിച്ചവരായ നബിമാർ, സത്യസന്ധന്മാർ, രക്തസാക്ഷികൾ, സച്ചരിതന്മാർ എന്നിവരോടൊപ്പമായിരിക്കും. അവർ എത്ര നല്ല കൂട്ടുകാർ!" (351) (350) ആലു ഇംറാൻ: 31. (351) നിസാഅ്: 69.
ഹേ മനുഷ്യാ! അതിനാൽ എനിക്ക് നിന്നോട് ഗുണകാംക്ഷയായി പറയാനുള്ളത് ഇത്ര മാത്രമാണ്. നീ നിൻ്റെ മനസ്സുമായി ഒറ്റക്കിരിക്കുക; ശേഷം നിൻ്റെ പക്കൽ വന്നെത്തിയിരിക്കുന്ന ഈ സത്യത്തെ കുറിച്ച് നന്നായി ചിന്തിക്കുക. അതിൻ്റെ തെളിവുകൾ പരിശോധിക്കുകയും, അതിലെ പ്രമാണങ്ങൾ ഉറ്റാലോചിക്കുകയും ചെയ്യുക. സത്യമാണ് നീ നിൻ്റെ മുൻപിൽ കാണുന്നത് -നിനക്ക് സ്വാഗതം- അതിനെ പിൻപറ്റുക! നിൻ്റെ ജീവിതശൈലികളും നീ കാലങ്ങളായി മനസ്സിലാക്കിയ ധാരണകളും നിന്നെ അസത്യത്തിൻ്റെ തടവറയിൽ പിടിച്ചു വെക്കാതിരിക്കട്ടെ! നിന്നെ സംബന്ധിച്ചിടത്തോളം, നിൻ്റെ കൂട്ടുകാരേക്കാളും സമപ്രായക്കാരേക്കാളും നിൻ്റെ പൂർവ്വികരുടെ ശേഷിപ്പുകളേക്കാളും വിലപ്പെട്ടത് നീ തന്നെയാണ്. അല്ലാഹു അവനെ നിഷേധിച്ചവരോട് ഇതേ കാര്യം ഉപദേശിക്കുകയും, അവരെ പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അല്ലാഹു പറയുന്നു: "നീ പറയുക: ഞാൻ നിങ്ങളോട് ഒരു കാര്യം മാത്രമേ ഉപദേശിക്കുന്നുള്ളൂ. അല്ലാഹുവിന് വേണ്ടി നിങ്ങൾ ഈരണ്ടു പേരായോ ഒറ്റയായോ നിൽക്കുകയും എന്നിട്ട് നിങ്ങൾ ചിന്തിക്കുകയും ചെയ്യണമെന്ന്. നിങ്ങളുടെ കൂട്ടുകാരന്ന് (മുഹമ്മദ് നബി -ﷺ- ക്ക്) യാതൊരു ഭ്രാന്തുമില്ല. ഭയങ്കരമായ ശിക്ഷയുടെ മുൻപ് നിങ്ങൾക്ക് താക്കീത് നൽകുന്ന വ്യക്തി മാത്രമാകുന്നു അദ്ദേഹം." (352) (352) ഫാത്വിർ: 46.
ഹേ മനുഷ്യാ! നീ മുസ്ലിമാകുന്നതോടെ, ഒന്നും തന്നെ നിനക്ക് നഷ്ടപ്പെടാനില്ല. അല്ലാഹു പറയുന്നു: "അവർ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, അല്ലാഹു അവർക്ക് നൽകിയതിൽ നിന്ന് ചെലവഴിക്കുകയും ചെയ്തു പോയാൽ അവർക്കെന്തൊരു ദോഷമാണുള്ളത്? അല്ലാഹു അവരെ പറ്റി നന്നായി അറിയുന്നവനാകുന്നു." (353) ഇബ്നു കഥീർ -رَحِمَهُ اللَّهُ- ഈ ആയത്തിനെ വിശദീകരിച്ചു കൊണ്ട് പറയുന്നു: അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ സ്തുത്യർഹമായ മാർഗം പിന്തുടരുകയും, പ്രവർത്തനങ്ങൾ നന്നാക്കിയവർക്ക് അവൻ വാഗ്ദാനം നൽകിയ പരലോകത്തിൽ പ്രതീക്ഷ വെച്ചു കൊണ്ട് അവനിൽ വിശ്വസിക്കുകയും, അല്ലാഹു അവർക്ക് നൽകിയ സമ്പത്തിൽ നിന്ന് അവന് തൃപ്തികരമായ വഴികളിൽ ചെലവഴിക്കുകയും ചെയ്താൽ എന്തു ഉപദ്രവമാണ് അവരെ ബാധിക്കാനുള്ളത്?! അവരുടെ നല്ല ഉദ്ദേശങ്ങളും ചീത്ത ഉദ്ദേശങ്ങളും അല്ലാഹു നന്നായി അറിയുന്നവനാണ്. അവരിൽ ആർക്കാണ് സത്യം സ്വീകരിക്കാനുള്ള സൗഭാഗ്യം നൽകേണ്ടതെന്ന് നല്ലവണ്ണം അറിവുള്ളവനാണ് അല്ലാഹു; അവർക്കവൻ ആ മാർഗത്തിലേക്ക് വഴികാണിച്ചു കൊടുക്കുകയും, വിവേകപൂർവ്വം പ്രവർത്തിക്കാൻ തോന്നിപ്പിക്കുകയും ചെയ്യുന്നതാണ്. അല്ലാഹു അവനെ കുറിച്ച് തൃപ്തിപ്പെടുന്ന രൂപത്തിലുള്ള പ്രവർത്തനം അല്ലാഹു അവന് സൗകര്യപ്പെടുത്തി നൽകുകയും ചെയ്യുന്നതാണ്. അതേ സമയം പരാജയത്തിനും അല്ലാഹുവിൻ്റെ മഹത്തരമായ സ്ഥാനത്ത് നിന്ന് അകറ്റപ്പെടുക എന്നതിനും അർഹതയുള്ളവർ ആരാണെന്നും അവനറിയാം; അങ്ങനെ അല്ലാഹു ഒരുവനെ തൻ്റെ വാതിലിന് മുൻപിൽ നിന്ന് ആട്ടിപ്പറഞ്ഞയച്ചുവെങ്കിൽ അവൻ ഇഹലോകത്തും പരലോകത്തും പരാജയപ്പെടുകയും നഷ്ടക്കാരനായി മാറുകയും ചെയ്തിരിക്കുന്നു." (354) ഇസ്ലാം സ്വീകരിക്കുന്നതോടെ അല്ലാഹു അനുഗ്രഹിച്ചതിൽ പെട്ട, നീ ചെയ്യാൻ ആഗ്രഹിക്കുന്നതോ നേടാൻ ഉദ്ദേശിക്കുന്നതോ ആയ ഒരു കാര്യവും നിന്നിൽ നിന്ന് തടയപ്പെടുകയില്ല. അല്ല! അല്ലാഹുവിൻ്റെ പ്രീതി ഉദ്ദേശിച്ചു കൊണ്ട് നീ പ്രവർത്തിക്കുന്ന ഏതൊരു പ്രവർത്തനത്തിനും അല്ലാഹുവിങ്കൽ നിനക്ക് പ്രതിഫലം നൽകപ്പെടുന്നതാണ്. നിൻ്റെ ഐഹിക ജീവിതത്തിന് ഗുണകരമായതോ, നിൻ്റെ സമ്പത്തിൽ വർദ്ധനവുണ്ടാക്കുന്നതോ, നിൻ്റെ സ്ഥാനവും പദവിയും വർദ്ധിപ്പിക്കുന്നതോ ആയ കാര്യമാണെങ്കിൽ പോലും -അല്ലാഹുവിൻ്റെ പ്രതിഫലം ഉദ്ദേശിച്ചു കൊണ്ട് ചെയ്യുന്നതാണെങ്കിൽ- നിനക്കതിന് പ്രതിഫലമുണ്ടായിരിക്കും. എന്തിനധികം! അല്ലാഹു അനുവദിച്ചത് മാത്രമേ ഞാൻ സ്വീകരിക്കുകയുള്ളൂ എന്ന ഉദ്ദേശത്തോടെ നീ അല്ലാഹു നിഷിദ്ധമാക്കിയവ ഉപേക്ഷിച്ചു കൊണ്ട്, അനുവദിക്കപ്പെട്ട കാര്യങ്ങൾ ഉപയോഗിക്കുമ്പോൾ വരെ നിനക്ക് പ്രതിഫലമുണ്ടായിരിക്കും. നബി (ﷺ) പറഞ്ഞതു പോലെ: "നിങ്ങളുടെ ലൈംഗികബന്ധത്തിൽ നിങ്ങൾക്ക് നന്മയുണ്ട്." സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഞങ്ങളിലൊരാൾ തൻ്റെ ദേഹേഛ പൂർത്തീകരിക്കുന്നതിനായി ചെയ്യുന്ന പ്രവർത്തിയിൽ വരെ അവന് പ്രതിഫലമുണ്ടെന്നോ?!" നബി (ﷺ) ചോദിച്ചു: "അവൻ അത് നിഷിദ്ധമായ രൂപത്തിൽ നിർവ്വഹിച്ചിരുന്നെങ്കിൽ അവന് ശിക്ഷയുണ്ടാകുമായിരുന്നില്ലേ?! അതു പോലെ തന്നെയാണ്; അവനത് അനുവദനീയമായ വഴിയിൽ നിർവ്വഹിച്ചാൽ അവനതിൽ പ്രതിഫലവുമുണ്ടായിരിക്കും." (355) (353) നിസാഅ്: 39. (354) തഫ്സീറുൽ ഖുർആനിൽ അദ്വീം / ഇബ്നു കഥീർ: 1/497. (ചെറിയ മാറ്റങ്ങളോടെ) (355) ഹദീഥിൻ്റെ സ്രോതസ്സുകൾ മുൻപ് വിവരിച്ചിട്ടുണ്ട്. പേ: 109.
മനുഷ്യാ! തീർച്ചയായും അല്ലാഹുവിൻ്റെ ദൂതന്മാർ കൊണ്ടുവന്നത് സത്യമാണ്. അവർ അല്ലാഹുവിൻ്റെ ഉദ്ദേശമാണ് നിനക്കെത്തിച്ചു നൽകിയത്. അല്ലാഹുവിൻ്റെ മതനിയമങ്ങൾ തിരിച്ചറിയുക എന്നത് ഓരോ മനുഷ്യൻ്റെയും ആവശ്യകാര്യവുമാണ്. ഈ ജീവിതത്തിൽ ഉൾക്കാഴ്ച്ചയോടെ മുന്നോട്ടു പോകാൻ അവനത് അനിവാര്യമാണ്. പരലോകത്ത് വിജയികളിൽ ഉൾപ്പെടാനും അവൻ ആ മാർഗം സ്വീകരിക്കേണ്ടതുണ്ട്. അല്ലാഹു പറയുന്നു: "ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള സത്യവുമായി നിങ്ങളുടെ അടുക്കലിതാ റസൂൽ (അല്ലാഹുവിൻ്റെ ദൂതൻ) വന്നിരിക്കുന്നു. അതിനാൽ നിങ്ങൾ (അല്ലാഹുവിലും റസൂലിലും) വിശ്വസിക്കുക; അതാണ് നിങ്ങൾക്ക് നല്ലത്. നിങ്ങൾ നിഷേധിക്കുകയാണെങ്കിലോ, ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിൻ്റെതാണ്. (എന്ന് നിങ്ങൾ ഓർത്തു കൊള്ളുക.) അല്ലാഹു എല്ലാം അറിയുന്നവനും അങ്ങേയറ്റം യുക്തിമാനുമാകുന്നു." (356) അല്ലാഹു പറയുന്നു: "പറയുക: ഹേ; ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള സത്യം നിങ്ങൾക്ക് വന്നെത്തിയിരിക്കുന്നു. അതിനാൽ ആര് നേർവഴി സ്വീകരിക്കുന്നുവോ അവൻ തൻ്റെ ഗുണത്തിന് തന്നെയാണ് നേർവഴി സ്വീകരിക്കുന്നത്. വല്ലവനും വഴിപിഴച്ചുപോയാൽ അതിൻ്റെ ദോഷവും അവന് തന്നെയാണ്. ഞാൻ നിങ്ങളുടെ മേൽ ഉത്തരവാദിത്തം ഏല്പിക്കപ്പെട്ടവനല്ല." (357) (356) നിസാഅ്:170. (357) ഹൂദ്: 108.
മനുഷ്യാ! നീ ഇസ്ലാം സ്വീകരിക്കുന്നത് നിനക്ക് ഉപകാരമല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല. എന്നാൽ നീ നിഷേധിക്കുകയാണ് എങ്കിൽ അത് നിനക്കല്ലാതെ മറ്റാർക്കും ഉപദ്രവം ഏൽപ്പിക്കുന്നില്ല. തീർച്ചയായും അല്ലാഹുവിന് അവൻ്റെ അടിമകളുടെ യാതൊരു ആവശ്യവുമില്ല. അവനെ ധിക്കരിക്കുന്നവരുടെ അതിക്രമം അല്ലാഹുവിന് യാതൊരു ഉപദ്രവവും ഏൽപ്പിക്കുന്നതല്ല. അവനെ അനുസരിക്കുന്നവരുടെ അനുസരണം അല്ലാഹുവിന് എന്തെങ്കിലും ഉപകാരം ചെയ്യുന്നുമില്ല. അല്ലാഹുവിൻ്റെ അറിവോടെയല്ലാതെ അവൻ ധിക്കരിക്കപ്പെടുന്നില്ല. അവൻ്റെ അനുമതിയോടെയല്ലാതെ അവൻ അനുസരിക്കപ്പെടുന്നുമില്ല. നബി (ﷺ) അറിയിച്ചത് പോലെ, അല്ലാഹു പറഞ്ഞിരിക്കുന്നു: "എൻ്റെ അടിമകളേ! അതിക്രമം ചെയ്യുക എന്നത് ഞാൻ എൻ്റെ മേൽ നിഷിദ്ധമാക്കിയിരിക്കുന്നു. നിങ്ങൾക്കിടയിലും അത് ഞാൻ നിഷിദ്ധമാക്കിയിട്ടുണ്ട്. അതിനാൽ നിങ്ങൾ പരസ്പരം അതിക്രമം ചെയ്യരുത്. എൻ്റെ അടിമകളേ! നിങ്ങളെല്ലാം വഴിപിഴച്ചവരാണ്; ഞാൻ സന്മാർഗം കാണിച്ചു നൽകിയവരൊഴികെ. അതിനാൽ നിങ്ങൾ എന്നോട് സന്മാർഗം ചോദിക്കുക; ഞാൻ നിങ്ങൾക്ക് സന്മാർഗം നൽകാം. എൻ്റെ അടിമകളേ! നിങ്ങളെല്ലാം വിശപ്പുള്ളവരാണ്; ഞാൻ ഭക്ഷണം നൽകിയവരൊഴികെ. അതിനാൽ നിങ്ങളെന്നോട് ഭക്ഷണം ചോദിക്കുക; ഞാൻ നിങ്ങളെ ഭക്ഷിപ്പിക്കും. എൻ്റെ അടിമകളേ! നിങ്ങളെല്ലാം നഗ്നരാണ്; ഞാൻ വസ്ത്രം ധരിപ്പിച്ചവരൊഴികെ. അതിനാൽ നിങ്ങൾ എന്നോട് വസ്ത്രം ചോദിക്കുക; ഞാൻ നിങ്ങളെ വസ്ത്രം ധരിപ്പിക്കാം. എൻ്റെ അടിമകളേ! നിങ്ങൾ രാവും പകലും തെറ്റുകൾ ചെയ്തു കൊണ്ടിരിക്കുന്നു; ഞാൻ സർവ്വ തിന്മകളും പൊറുത്തു കൊടുക്കുന്നു. അതിനാൽ നിങ്ങൾ എന്നോട് പശ്ചാത്താപം തേടുക. ഞാൻ നിങ്ങൾക്ക് പൊറുത്തു നൽകുന്നതാണ്. എൻ്റെ അടിമകളേ! നിങ്ങൾക്ക് എന്നെ ഉപദ്രവം ഏൽപ്പിക്കാൻ സാധിക്കുകയില്ല. നിങ്ങൾക്ക് എനിക്കൊരു ഉപകാരം എത്തിച്ചു നൽകാനും സാധിക്കുകയില്ല. എൻ്റെ അടിമകളേ! നിങ്ങളിൽ ആദ്യത്തെയാളും അവസാനത്തെയാളും നിങ്ങളിലെ ജിന്നുകളും മനുഷ്യരും നിങ്ങളിൽ ഏറ്റവും ധർമ്മനിഷ്ഠയുള്ള ഒരാളുടെ ഹൃദയമുള്ളവരാണ് എങ്കിലും എൻ്റെ അധികാരത്തിൽ യാതൊന്നും അത് വർദ്ധിപ്പിക്കുകയില്ല. എൻ്റെ അടിമകളേ! നിങ്ങളിൽ ആദ്യത്തെയാളും അവസാനത്തെയാളും നിങ്ങളിലെ ജിന്നുകളും മനുഷ്യരും നിങ്ങളിൽ ഏറ്റവും മ്ലേച്ഛമായ ഒരാളുടെ ഹൃദയമുള്ളവരാണ് എങ്കിലും എൻ്റെ അധികാരത്തിൽ യാതൊന്നും അത് കുറക്കുകയില്ല. എൻ്റെ അടിമകളേ! നിങ്ങളിൽ ആദ്യത്തെയാളും അവസാനത്തെയാളും നിങ്ങളിലെ ജിന്നുകളും മനുഷ്യരും ഒരിടത്ത് നിലകൊള്ളുകയും അവരെല്ലാം എന്നോട് ചോദിക്കുകയും, അവരിലെ ഓരോ വ്യക്തിക്കും അവൻ ചോദിച്ചതെല്ലാം ഞാൻ നൽകുകയും ചെയ്താലും -ഒരു സൂചി സമുദ്രത്തിൽ പ്രവേശിപ്പിക്കപ്പെട്ടാൽ അതിലൂടെ വരുന്ന കുറവല്ലാതെ- എൻ്റെ പക്കലുള്ള യാതൊന്നും കുറയുകയില്ല. എൻ്റെ അടിമകളേ! നിങ്ങളുടെ പ്രവർത്തനങ്ങൾ മാത്രമാണത്; നിങ്ങൾക്കായി അവ ഞാൻ കൃത്യമായി രേഖപ്പെടുത്തുന്നതാണ്. ശേഷം അവ നിങ്ങൾക്ക് ഞാൻ തികച്ചു നൽകുകയും ചെയ്യുന്നതാണ്. അപ്പോൾ ആരെങ്കിലും നന്മ കണ്ടാൽ അവൻ അല്ലാഹുവിനെ സ്തുതിക്കട്ടെ. ആരെങ്കിലും അതല്ലാത്തത് കണ്ടുവെങ്കിൽ സ്വന്തത്തെയല്ലാതെ അവൻ മറ്റാരെയും ആക്ഷേപിക്കേണ്ടതില്ല." (358) (358) മുസ്ലിം: 2577.
സർവ്വലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും. നമ്മുടെ പ്രവാചകനും, നബിമാരിലും റസൂലുകളിലും വെച്ചേറ്റവും ശ്രേഷ്ഠനുമായ മുഹമ്മദ് നബിയിലും അദ്ദേഹത്തിൻറെ മുഴുവൻ കുടുംബങ്ങളിലും അനുചരൻമാരിലും അല്ലാഹുവിൻറെ രക്ഷയും സമാധാനവും വർഷിക്കുമാറാകട്ടെ.