رسول الإسلام محمد صلى الله عليه وسلم

رسول الإسلام محمد صلى الله عليه وسلم

ഇസ്‌ലാമിൻ്റെ പ്രവാചകൻ മുഹമ്മദ് നബി (ﷺ)

Language: lang_ml
Prepared by: വൈജ്ഞാനിക വിഭാഗം, മസ്ജിദുൽ ഹറാം & മസ്ജിദുന്നബവി
Version: 1.0
Translations 64
Afrikanns Amharic Assamese Azerbaijani +60
Attachments 7
PDF
Audio
Video
+3

ഇസ്‌ലാമിൻ്റെ പ്രവാചകൻ മുഹമ്മദ് നബി (ﷺ)

വൈജ്ഞാനിക വിഭാഗം, മസ്ജിദുൽ ഹറാം & മസ്ജിദുന്നബവി

بسم الله الرحمن الرحيم ഇസ്‌ലാമിൻ്റെ പ്രവാചകൻ മുഹമ്മദ് നബി ﷺ യെക്കുറിച്ചുള്ള ഒരു സംക്ഷിപ്ത വിവരണം; മുഹമ്മദ് നബി ﷺ യുടെ പേര്, കുടുംബപരമ്പര, ജന്മദേശം, വിവാഹം, പ്രവാചക ദൗത്യം, അവിടുന്ന് ക്ഷണിച്ച കാര്യങ്ങൾ, പ്രവാചകത്വത്തിൻ്റെ ദൃഷ്ടാന്തങ്ങൾ, ശരീഅത്ത് (നിയമവ്യവസ്ഥ), അവിടുത്തോടുള്ള എതിരാളികളുടെ നിലപാട് എന്നിവയെക്കുറിച്ച് സംക്ഷിപ്തമായ ഒരു വിവരണമാണിത്.

1. നബി (സ) യുടെ പേര്, കുടുംബപരമ്പര, ജനിച്ചുവളർന്ന നാട്.

ഇസ്‌ലാമിൻ്റെ പ്രവാചകൻ മുഹമ്മദ് ബ്നു അബ്ദില്ല ബ്നു അബ്ദുൽ മുത്വലിബ് ബ്നു ഹാഷിം ആകുന്നു. (ബ്നു എന്നാൽ ഇന്നയാളുടെ മകൻ എന്നാണർത്ഥം; അബ്ദുല്ലയുടെ മകൻ മുഹമ്മദ്, അബ്ദുൽ മുത്വലിബിൻ്റെ മകൻ അബ്ദുല്ല എന്നിങ്ങനെ). ഇബ്രാഹീം നബി (അ) യുടെ മകൻ ഇസ്മാഈൽ (അ) ൻ്റെ സന്തതി പരമ്പരയിൽപ്പെട്ടവരാണ് നബി (സ).

അല്ലാഹുവിൻ്റെ പ്രവാചകനായ ഇബ്രാഹീം (അ) ശാമിൽ നിന്ന് മക്കയിലേക്ക് വരികയും, തൻ്റെ ഭാര്യ ഹാജറയെയും തൊട്ടിലിലായിരുന്ന മകൻ ഇസ്മാഈൽ (അ) നെയും അല്ലാഹുവിൻ്റെ കൽപ്പനപ്രകാരം മക്കയിൽ താമസിപ്പിക്കുകയും ചെയ്തു. തൻ്റെ മകൻ യൗവനത്തിലെത്തിയപ്പോൾ, ഇബ്രാഹീം നബി (അ) മക്കയിൽ വരികയും മകൻ ഇസ്മാഈൽ (അ) നോടൊപ്പം കഅ്ബ എന്ന വിശുദ്ധ ഭവനം നിർമ്മിക്കുകയും ചെയ്തു. പിന്നീട് കഅ്ബയുടെ ചുറ്റും ജനങ്ങൾ വർദ്ധിക്കുകയും, ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ലോകരക്ഷിതാവായ അല്ലാഹുവിനെ ആരാധിക്കാൻ ആഗ്രഹിക്കുന്നവർക്കുമുള്ള ലക്ഷ്യസ്ഥാനമായി മക്ക മാറുകയും ചെയ്തു. പിന്നീട് വർഷങ്ങളോളം ജനങ്ങൾ ഇബ്രാഹീം നബി (അ) യുടെ മാർഗ്ഗത്തിൽ അല്ലാഹുവിനെ ആരാധിക്കുകയും ഏകനാക്കുകയും ചെയ്തു പോന്നു.

എന്നാൽ, അതിനുശേഷം ആ മാർഗ്ഗത്തിൽ നിന്ന് ജനങ്ങൾ വ്യതിചലിക്കുകയും അറേബ്യൻ ഉപദ്വീപിൻ്റെ അവസ്ഥ ലോകത്തിലെ മറ്റ് പ്രദേശങ്ങളെപ്പോലെയായി മാറുകയും ചെയ്തു. വിഗ്രഹാരാധനയും, പെൺകുട്ടികളെ ജീവനോടെ കുഴിച്ചുമൂടലും, സ്ത്രീകളോടുള്ള അനീതിയും, കള്ളസാക്ഷി പറയലും, മദ്യപാനവും, മ്ലേഛതകളും, അനാഥകളുടെ സ്വത്ത് ഭക്ഷിക്കലും, പലിശ വാങ്ങലും അവിടെ വ്യാപകമായി.

ഈ പ്രദേശത്ത്, ഇങ്ങനെയൊരു ചുറ്റുപാടിലാണ് ഇബ്രാഹീം (അ) ൻ്റെ സന്തതിപരമ്പരയിൽപ്പെട്ട അബ്ദുല്ലയുടെ മകൻ മുഹമ്മദ് (സ) ജനിക്കുന്നത്. ക്രിസ്താബ്ദം 571-ലായിരുന്നു അവിടുത്തെ ജനനം. അവിടുത്തെ പിതാവ് നബി (സ) ജനിക്കുന്നതിന് മുമ്പ് മരണപ്പെട്ടു. ആറാമത്തെ വയസ്സിൽ മാതാവും മരണപ്പെട്ടു. അതിനുശേഷം പിതൃസഹോദരൻ അബൂ ത്വാലിബ് അവിടുത്തെ സംരക്ഷിച്ചു. അവിടുന്ന് വളർന്നു വന്നത് അനാഥത്വത്തിലും ദാരിദ്ര്യത്തിലുമായിരുന്നു. തൻ്റെ സ്വന്തം കൈകൊണ്ട് അധ്വാനിച്ചാണ് അവിടുന്ന് ഉപജീവനം കണ്ടെത്തിയിരുന്നത്.

2. അനുഗ്രഹീത വനിതയുമായുള്ള വിവാഹം.

ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ, മക്കയിലെ ആദരണീയ വനിതയായ ഖദീജ ബിൻത് ഖുവൈലിദ് (റഹ) യെ അവിടുന്ന് വിവാഹം കഴിച്ചു. അവരിൽ അവിടുത്തേക്ക് നാല് പെൺമക്കളെയും രണ്ട് ആൺമക്കളെയും അല്ലാഹു നൽകി. നബി (സ) യുടെ ആൺമക്കൾ കുട്ടിക്കാലത്ത് തന്നെ മരണപ്പെട്ടു. തൻ്റെ ഭാര്യയോടും കുടുംബത്തോടുമുള്ള പെരുമാറ്റത്തിൽ വളരെ വാത്സല്യവും സ്നേഹവും ഉള്ളവരായിരുന്നു നബി (സ). അതിനാൽ, ഖദീജ (റഹ) അവിടുത്തെ അത്യധികം സ്നേഹിച്ചിരുന്നു. അവിടുന്ന് ആ സ്നേഹം അവർക്ക് തിരിച്ചുനൽകുകയും ചെയ്തു. ഖദീജ (റഹ) യുടെ മരണത്തിന് ശേഷം വർഷങ്ങൾ കഴിഞ്ഞിട്ടും അവിടുന്ന് അവരെ മറന്നില്ല. ഖദീജ (റഹ) യോടുള്ള സ്നേഹവും അവർക്കുണ്ടായിരുന്ന ബന്ധങ്ങളും നിലനിർത്തിക്കൊണ്ട് അവിടുന്ന് ആടിനെ അറുക്കുകയും, അത് ഖദീജ (റഹ) യുടെ കൂട്ടുകാരികൾക്ക് സമ്മാനമായി നൽകുകയും ചെയ്യാറുണ്ടായിരുന്നു.

3. വഹ്‌യിന്റെ ആരംഭം.

മുഹമ്മദ് നബി ﷺ യെ അല്ലാഹു സൃഷ്ടിച്ചത് മുതൽക്കേ അവിടുന്ന് മഹത്തായ സ്വഭാവത്തിന് ഉടമയായിരുന്നു. അവിടുത്തെ സമൂഹം 'സ്വാദിഖുൽ അമീൻ' (സത്യസന്ധൻ, വിശ്വസ്തൻ) എന്നായിരുന്നു വിളിച്ചിരുന്നത്. അവർ ചെയ്തിരുന്ന നല്ല കാര്യങ്ങളിൽ നബി (സ) അവരുമായി പങ്കുചേർന്നിരുന്നു. എന്നാൽ, അവരിലുണ്ടായിരുന്ന വിഗ്രഹാരാധനാപരമായ കാര്യങ്ങളെ അവിടുന്ന് വെറുക്കുകയും അതിൽ നിന്ന് വിട്ടുനിൽക്കുകയുമാണ് ചെയ്തത്.

നാൽപത് വയസ്സ് തികഞ്ഞപ്പോൾ, മക്കയിൽ വെച്ച് അല്ലാഹു അദ്ദേഹത്തെ റസൂലായി (അല്ലാഹുവിൻ്റെ ദൂതനായി) തിരഞ്ഞെടുത്തു. അങ്ങനെ അല്ലാഹുവിൽ നിന്നുള്ള മലക്ക് ജിബ്‌രീൽ (അ) ആദ്യമായി മുഹമ്മദ് നബി (സ) യുടെ അടുത്തെത്തി. വിശുദ്ധ ഖുർആനിലെ ആദ്യത്തെ അധ്യായത്തിന്റെ ആരംഭത്തിലുള്ള വചനങ്ങൾ അവിടുത്തേക്ക് ജിബ്‌രീൽ (അ) എത്തിച്ചു നൽകുകയും ചെയ്തു. അല്ലാഹുവിൻ്റെ ആ വചനങ്ങൾ ഇപ്രകാരമായിരുന്നു:

"സൃഷ്ടിച്ചവനായ നിൻ്റെ രക്ഷിതാവിൻ്റെ നാമത്തിൽ വായിക്കുക.

മനുഷ്യനെ അവൻ ഭ്രൂണത്തിൽ നിന്ന് സൃഷ്ടിച്ചിരിക്കുന്നു.

നീ വായിക്കുക, നിൻ്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു.

പേന കൊണ്ട് പഠിപ്പിച്ചവൻ;

മനുഷ്യന് അറിയാത്തത് അവൻ പഠിപ്പിച്ചിരിക്കുന്നു."

(അലഖ്: 1-5)

അങ്ങനെ, വിറയ്ക്കുന്ന ഹൃദയത്തോടെ അവിടുന്ന് തൻ്റെ ഭാര്യ ഖദീജ (റഹ) യുടെ അടുത്തേക്ക് ചെന്നു. നടന്ന സംഭവം അവരോട് പറഞ്ഞപ്പോൾ, അവർ നബി (സ) യെ ആശ്വസിപ്പിച്ചു. തൻ്റെ പിതൃസഹോദര പുത്രനായ വറഖത്ത് ബ്നു നൗഫലിന്റെ അടുക്കലേക്ക് ഖദീജഃ (റഹ) നബി (സ) യെയും കൂട്ടിക്കൊണ്ട് ചെന്നു. ക്രൈസ്തവമതം സ്വീകരിക്കുകയും, തൗറാത്തും ഇൻജീലും വായിക്കുകയും ചെയ്ത വ്യക്തിയായിരുന്നു വറഖഃ. ഖദീജ (റഹ) വറഖഃയോട് പറഞ്ഞു: "ഓ പിതൃസഹോദര പുത്രാ, നിങ്ങളുടെ സഹോദര പുത്രൻ പറയുന്നത് ഒന്ന് കേൾക്കൂ." അപ്പോൾ വറഖഃ നബി ﷺ യോട് ചോദിച്ചു: "ഓ സഹോദര പുത്രാ, നിങ്ങൾ എന്താണ് കണ്ടത്?" നബി ﷺ താൻ കണ്ട കാര്യങ്ങൾ അദ്ദേഹത്തെ അറിയിച്ചു. അപ്പോൾ വറഖഃ പറഞ്ഞു:

"ഇത് മൂസായുടെ അടുത്തേക്ക് അല്ലാഹു നിയോഗിച്ച 'നാമൂസ്' (വഹ്‌യ് കൊണ്ടുവരുന്ന മലക്ക്) ആണ്. ഈ സമയം എനിക്ക് ചെറുപ്പമായിരുന്നെങ്കിൽ! താങ്കളുടെ ജനത താങ്കളെ പുറത്താക്കുമ്പോൾ ഞാൻ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ!" അപ്പോൾ നബി ﷺ ചോദിച്ചു: "എന്നെ അവർ പുറത്താക്കുമോ?" അദ്ദേഹം പറഞ്ഞു: "അതെ, താങ്കൾ കൊണ്ടുവന്നതുപോലെയുള്ളത് കൊണ്ടുവന്ന ഒരാളും ജനങ്ങളുടെ ശത്രുത നേരിടേണ്ടി വരാതിരുന്നിട്ടില്ല. താങ്കളുടെ ആ ദിവസങ്ങളിൽ ഞാനുണ്ടെങ്കിൽ, ഞാൻ താങ്കളെ ശക്തമായി സഹായിക്കുക തന്നെ ചെയ്യുന്നതാണ്."

മക്കയിൽ വെച്ച് അല്ലാഹുവിൻ്റെ സംസാരമായ ഖുർആനിൻ്റെ വചനങ്ങളുമായി ജിബ്‌രീൽ (അ) അവിടുത്തെ അരികിലേക്ക് തുടർച്ചയായി വന്നുകൊണ്ടിരുന്നു. അതോടൊപ്പം, ദീനിൻ്റെ വിശദമായ വിധിവിലക്കുകളും അവിടുത്തേക്ക് ജിബ്‌രീൽ എത്തിച്ചു നൽകുമായിരുന്നു.

അവിടുന്ന് തൻ്റെ ജനതയെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ടേയിരുന്നു. എന്നാൽ, അവിടുത്തെ സമൂഹം നബി (സ) യോട് ശത്രുത പുലർത്തുകയും കലഹിക്കുകയും ചെയ്തു. നബി (സ) യുടെ സന്ദേശത്തിൽ നിന്ന് പിന്മാറുന്നതിന് പകരമായി അവർ അദ്ദേഹത്തിന് ധനവും അധികാരവും വാഗ്ദാനം ചെയ്തു, പക്ഷേ അവിടുന്ന് അതെല്ലാം നിരസിച്ചു. മുൻപ് വന്നെത്തിയ അല്ലാഹുവിൻ്റെ ദൂതന്മാരോടെല്ലാം അവരുടെ ജനതയിലെ നേതാക്കൾ പറഞ്ഞതുപോലെ, നബി (സ) യെ അവിടുത്തെ ജനതയിൽ പെട്ടവരും മാരണക്കാരനെന്നും, കളവു പറയുന്നവനെന്നും, കെട്ടിച്ചമച്ചു പറയുന്നവനെന്നുമെല്ലാം ആക്ഷേപിച്ചു. അവർ അവിടുത്തെ പ്രയാസപ്പെടുത്തുകയും നബി (സ) യെ ആക്രമിക്കുകയും അവിടുത്തെ അനുയായികളെ പീഡിപ്പിക്കുകയും ചെയ്തു.

പതിമൂന്ന് വർഷം അല്ലാഹുവിലേക്കും അവൻ്റെ മാർഗത്തിലേക്കും ജനങ്ങളെ ക്ഷണിച്ചുകൊണ്ട് നബി (സ) തൻ്റെ ദൗത്യവുമായി മുന്നോട്ടു പോയി. ഹജ്ജിൻ്റെ കാലങ്ങളിലും അറബികളുടെ ചന്തകളിലും അവിടുന്ന് ജനങ്ങളെ കണ്ട് അവരോട് ഇസ്‌ലാമിനെ കുറിച്ച് പറഞ്ഞു കൊടുത്തു. ഭൗതികമായ നേട്ടങ്ങളോ സ്ഥാനമാനങ്ങളോ അവിടുത്തെ മനസ്സ് മാറ്റിയില്ല. വാളിനും അക്രമണങ്ങൾക്കും മുൻപിൽ അവിടുന്ന് ഭയപ്പെടുകയും ചെയ്തില്ല. നബി (സ) യുടെ പക്കൽ അധികാരമോ രാജഭരണമോ ഉണ്ടായിരുന്നില്ല. താൻ കൊണ്ടുവന്ന മഹത്തായ ഖുർആൻ പോലെ മറ്റൊന്ന് കൊണ്ടുവരാൻ തൻ്റെ പ്രബോധനത്തിൻ്റെ ആരംഭത്തിൽ തന്നെ അവിടുന്ന് തൻ്റെ എതിരാളികളെ വെല്ലുവിളിച്ചു. ക്രമേണ, ഒരുപാട് പേർ നബി (സ) യിൽ വിശ്വസിക്കുകയും അവിടുത്തെ അനുചരന്മാരായ സ്വഹാബികളായി മാറുകയും ചെയ്തു.

മക്കയിൽ വെച്ച് അല്ലാഹു അവിടുത്തേക്ക് ഇസ്‌റാഅ് (ബൈത്തുൽ മഖ്ദിസിലേക്കുള്ള രാപ്രയാണം) എന്ന മഹത്തായ ദൃഷ്ടാന്തം നൽകി ആദരിച്ചു, അതിനുശേഷം മിഅ്‌റാജ് (ആകാശാരോഹണം) എന്ന ദൃഷ്ടാന്തവും അവിടുത്തേക്ക് നൽകപ്പെട്ടു. അല്ലാഹുവിൻ്റെ ദൂതന്മാരായ ഇൽയാസ് (അ), ഈസാ (അ) എന്നിവരെ ആകാശത്തേക്ക് അല്ലാഹു ഉയർത്തിയിട്ടുണ്ട് എന്ന കാര്യം നസ്വാറാക്കൾക്കും മുസ്‌ലിംകൾക്കും ഒരു പോലെ അറിവുള്ള കാര്യമാണ്. (സമാനമായ വിധത്തിൽ നബി (സ) യും ആകാശത്തേക്ക് ഉയർത്തപ്പെട്ടിട്ടുണ്ട് എന്ന് സാരം).

ഇസ്‌ലാമിലെ മഹത്തരമായ കർമ്മമായ നിസ്കാരം എന്ന ആരാധനാകർമ്മം നിർവ്വഹിക്കാൻ നബി (സ) യോട് കൽപ്പിക്കപ്പെടുന്നത് മിഅ്റാജിൻ്റെ വേളയിൽ, ആകാശത്ത് വെച്ചാണ്. ഇന്ന് മുസ്‌ലിംകളെല്ലാം ദിവസവും അഞ്ച് തവണ നിസ്കരിക്കുന്നു. മക്കയിൽ വെച്ച് തന്നെ മറ്റൊരു ചന്ദ്രൻ പിളരുക എന്ന അത്യത്ഭുതകരമായ മറ്റൊരു ദൃഷ്ടാന്തവും നബി (സ) യുടെ കരങ്ങളിലൂടെ ബഹുദൈവാരാധകരായ ജനങ്ങൾക്ക് മുൻപിൽ വെളിവായി.

ഖുറൈശികളിൽ പെട്ട നിഷേധികൾ നബി (സ) യിൽ നിന്ന് ജനങ്ങളെ തടയാൻ എല്ലാ മാർഗ്ഗങ്ങളും നടപ്പിലാക്കി. അവിടുത്തേക്കെതിരിൽ ഗൂഢാലോചന നടത്താനും ജനങ്ങളെ അകറ്റാനും അവർ ശ്രമിച്ചു. അത്ഭുതസംഭവങ്ങൾക്ക് വേണ്ടി അവർ നിരന്തരമായി ആവശ്യപ്പെട്ടു കൊണ്ടേയിരുന്നു. നബി (സ) യുമായി തർക്കിക്കാനും അവിടുത്തെ അരികിൽ നിന്ന് ജനങ്ങളെ അകറ്റാനും വേണ്ടിയുള്ള തെളിവുകൾ തേടി അവർ ജൂതരുടെ അടുത്ത് വരെ ചെന്നെത്തി.

ഖുറൈശികളിലെ നിഷേധികളുടെ പീഡനം ഇസ്‌ലാം സ്വീകരിച്ച ചിലർക്ക് നേരെ അതികഠിനമായിരുന്നു; അത് സഹിക്കാനാവാതെ വന്നപ്പോൾ, നബി ﷺ അവർക്ക് അബ്സീനിയയിലേക്ക് പലായനം ചെയ്യാൻ അനുമതി നൽകി. അവിടുന്ന് അവരോട് പറഞ്ഞു: "അവിടെ നീതിമാനായ ഒരു രാജാവുണ്ട്, അദ്ദേഹത്തിൻ്റെ അടുക്കൽ ആരും അക്രമിക്കപ്പെടുകയില്ല." ആ രാജാവ് ഒരു ക്രിസ്ത്യനായിരുന്നു. അങ്ങനെ, രണ്ട് സംഘങ്ങൾ അബ്സീനിയയിലേക്ക് പലായനം ചെയ്തു. മുസ്‌ലിംകൾ അഭയാർത്ഥികളായി (മുഹാജിറുകളായി) അബ്സീനിയയിൽ എത്തിയപ്പോൾ, നബി ﷺ കൊണ്ടുവന്ന ഇസ്‌ലാമിൻ്റെ ആദർശം അവർ നജ്ജാശി രാജാവിനേയും കേൾപ്പിച്ചു. അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു കൊണ്ട് പറഞ്ഞു: "അല്ലാഹുവാണ് സത്യം! ഇതും മൂസാ (അ) കൊണ്ടുവന്നതും ഒരേ വിളക്കിൽ നിന്ന് പുറപ്പെട്ട പ്രകാശം തന്നെയാണ്!" എന്നാൽ, അതിനുശേഷവും നബി ﷺ യെയും അനുചരന്മാരെയും ഉപദ്രവിക്കുന്നത് മക്കക്കാരായ അവിടുത്തെ ജനത അവസാനിപ്പിച്ചില്ല.

അങ്ങനെയിരിക്കെ, ഹജ്ജിൻ്റെ കാലയളവിൽ മദീനയിൽ നിന്ന് വന്നെത്തിയ കുറച്ചുപേർ നബി (സ) യിൽ വിശ്വസിക്കുകയും, ഇസ്‌ലാം സ്വീകരിച്ചതായി നബി (സ) ക്ക് കരാർ നൽക്കുകയും ചെയ്തു. (അന്ന് യസ്‌രിബ് എന്ന് പേരുണ്ടായിരുന്ന) തങ്ങളുടെ നാട്ടിലേക്ക് -അതായത്, മദീനയിലേക്ക്- വരികയാണെങ്കിൽ നബി (സ) ക്ക് സഹായം നൽകാം എന്നും അവർ കരാർ ചെയ്തു. അതോടെ, മക്കയിൽ അവശേഷിച്ചവരോട് മദീനയിലേക്ക് പലായനം ചെയ്യാൻ നബി ﷺ അനുമതി നൽകി. അങ്ങനെ അവർ മദീനയിലേക്ക് പലായനം ചെയ്യുകയും, മദീനയിൽ ഇസ്‌ലാം വ്യാപിക്കുകയും ചെയ്തു. ഇസ്‌ലാം കടന്നുചെല്ലാത്ത ഒരു വീടും പിന്നീട് മദീനയിൽ ഉണ്ടായിരുന്നില്ല.

പതിമൂന്ന് വർഷം അല്ലാഹുവിലേക്ക് ക്ഷണിച്ചു കൊണ്ടായിരുന്നു നബി (സ) മക്കയിൽ നിലകൊണ്ടത്. ശേഷം, മദീനയിലേക്ക് പലായനം ചെയ്യാൻ അല്ലാഹു അവിടുത്തേക്ക് അനുമതി നൽകി. അങ്ങനെ നബി ﷺ പലായനം ചെയ്യുകയും അല്ലാഹുവിലേക്കുള്ള ക്ഷണം തുടരുകയും ചെയ്തു. മദീനയിൽ വെച്ചാണ് ഇസ്‌ലാമിക നിയമങ്ങൾ ഓരോന്നായി അവതരിക്കാൻ തുടങ്ങിയത്. ഗോത്രത്തലവന്മാരുടെയും രാജാക്കന്മാരുടെയും അടുത്തേക്ക് ദൂതന്മാരെ അയച്ചു കൊണ്ട് നബി (സ) അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കാൻ ആരംഭിച്ചതും മദീനയിൽ വെച്ചാണ്. റോമൻ ചക്രവർത്തിക്കും പേർഷ്യൻ രാജാവിനും, ഈജിപ്തിലെ ഭരണാധികാരിക്കും അവിടുന്ന് തൻ്റെ സന്ദേശം ദൂതന്മാരുടെ പക്കൽ അയച്ചു കൊടുത്തു.

മദീനയിൽ വെച്ചാണ് സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട ആ സംഭവം ഉണ്ടായത്; സൂര്യഗ്രഹണം കണ്ട് ജനങ്ങൾ പരിഭ്രാന്തരായി. നബി ﷺ യുടെ പുത്രനായ ഇബ്രാഹിം മരിച്ച ദിവസമായിരുന്നു അത്. അപ്പോൾ ജനങ്ങൾ പറഞ്ഞു: ഇബ്രാഹിമിന്റെ മരണം കാരണമാണ് സൂര്യഗ്രഹണം ഉണ്ടായത്. നബി ﷺ അവരെ തിരുത്തി:

"സൂര്യനും ചന്ദ്രനും ഒരാളുടെ മരണം കൊണ്ടോ ജീവിതം കൊണ്ടോ ഗ്രഹണം സംഭവിക്കുകയില്ല. എന്നാൽ, അവ രണ്ടും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ്. അവ കൊണ്ട് അല്ലാഹു തൻ്റെ അടിമകളെ ഭയപ്പെടുത്തുകയാണ് ചെയ്യുന്നത്."

നബി ﷺ കളവ് പറയുന്ന ഒരാളായിരുന്നെങ്കിൽ, തന്നെ കളവാക്കുന്നവരെ ഭയപ്പെടുത്താനായി 'എൻ്റെ മകൻ മരിച്ചത് കൊണ്ടാണ് സൂര്യഗ്രഹണം ഉണ്ടായത്! അപ്പോൾ എന്നെ കളവാക്കുന്നവരുടെ കാര്യം എന്തായിരിക്കും?!' എന്ന് പറയുകയാണ് ചെയ്യുക! (എന്നാൽ അവിടുന്ന് സത്യം മാത്രം പറഞ്ഞു).

[1] മുസ്‌ലിം: (901).

എല്ലാ പൂർണ്ണമായ സ്വഭാവഗുണങ്ങളും അല്ലാഹു നബി (സ) യിൽ നിശ്ചയിച്ചിരുന്നു. അല്ലാഹു അവിടുത്തെ വിശേഷിപ്പിച്ചത് ഇപ്രകാരമാണ്:

"തീർച്ചയായും താങ്കൾ മഹത്തായ സ്വഭാവത്തിലാകുന്നു."

(ഖലം: 4)

സത്യസന്ധതയും ആത്മാർത്ഥതയും ധൈര്യവും നീതിബോധവും ശത്രുക്കളോട് പോലും വാക്ക് പാലിക്കലും ഔദാര്യം ചെയ്യലും അവിടുത്തെ ഗുണങ്ങളായിരുന്നു; എല്ലാ നല്ല സ്വഭാവങ്ങളും അവിടുത്തേക്കുണ്ടായിരുന്നു. പാവപ്പെട്ടവർക്കും അഗതികൾക്കും വിധവകൾക്കും ആവശ്യക്കാരായ ദരിദ്രർക്കും സഹായവും ദാനവും നൽകാൻ അവിടുന്ന് ഇഷ്ടപ്പെട്ടിരുന്നു. അവർക്ക് മാർഗ്ഗദർശനം നൽകാനും, അവരോട് കരുണ കാണിക്കാനും, അവരോട് വിനയം കാണിക്കാനും അവിടുന്ന് അതീവ താൽപ്പര്യമുള്ളവനായിരുന്നു. അപരിചിതനായ ഒരാൾ വന്ന് നബി ﷺ യെ അന്വേഷിക്കുമ്പോൾ, അവിടുന്ന് തൻ്റെ അനുചരന്മാരുടെ കൂടെ ഇരിക്കുകയാണെങ്കിൽ പോലും, അവിടുത്തെ തിരിച്ചറിയാൻ കഴിയാതെ അയാൾ സ്വഹാബികളോട് ചോദിക്കും: "നിങ്ങളിൽ ആരാണ് മുഹമ്മദ്?" (അവിടുന്ന് തൻ്റെ ജനങ്ങൾക്കിടയിൽ നിന്ന് വേറിട്ടു നിന്നിരുന്നില്ല).

ശത്രുവോ മിത്രമോ, അടുത്തയാളോ ദൂരെയുള്ളവരോ, വലിയവരോ ചെറിയവരോ, പുരുഷനോ സ്ത്രീയോ, മൃഗങ്ങളോ പക്ഷികളോ പോലുമോ ആകട്ടെ; ഏവരോടുമുള്ള ഇടപഴകലിൽ അവിടുന്ന് എല്ലാ പൂർണ്ണതയുടെയും മാന്യതയുടെയും അടയാളമായിരുന്നു.

അല്ലാഹു അവിടുത്തെ ദീൻ പൂർത്തിയാക്കുകയും, നബി ﷺ അല്ലാഹുവിൻ്റെ സന്ദേശം പൂർണ്ണമായും എത്തിക്കുകയും ചെയ്ത ശേഷം, അറുപത്തിമൂന്നാമത്തെ വയസ്സിൽ അവിടുന്ന് വഫാത്തായി. അതിൽ നാല്പത് വർഷം നുബുവ്വത്തിന് മുമ്പുള്ള കാലമായിരുന്നു; ശേഷമുള്ള ഇരുപത്തിമൂന്ന് വർഷം അവിടുന്ന് അല്ലാഹുവിൻ്റെ നബിയും റസൂലുമായി ജീവിച്ചു.

നബി (സ) മദീനയിലാണ് ഖബറടക്കപ്പെട്ടത്. നബി (സ) യാത്രചെയ്യാൻ ഉപയോഗിച്ചിരുന്ന വെള്ള കോവർ കഴുതയും, പാവപ്പെട്ടവർക്ക് വഖ്ഫ് ചെയ്ത ഒരു ഭൂമിയും അല്ലാതെ മറ്റെന്തെങ്കിലും ഭൗതിക സമ്പാദ്യങ്ങളോ അനന്തരമെടുക്കാവുന്ന വസ്തുക്കളോ അവിടുന്ന് ബാക്കിവെച്ചിരുന്നില്ല.

[2] ബുഖാരി: (4461)

ഇസ്‌ലാം സ്വീകരിക്കുകയും നബി (സ) യിൽ വിശ്വസിക്കുകയും അവിടുത്തെ പിൻപറ്റുകയും ചെയ്തവർ ധാരാളമുണ്ടായിരുന്നു. അവിടുത്തോടൊപ്പം ഹജ്ജത്തുൽ വിദാഇൽ (വിടവാങ്ങൽ ഹജ്ജ്) പങ്കെടുത്ത സ്വഹാബികളുടെ എണ്ണം ഒരു ലക്ഷത്തിലധികമായിരുന്നു. നബി (സ) യുടെ വഫാത്തിന് ഏകദേശം മൂന്ന് മാസം മുമ്പായിരുന്നു അത്. നബി (സ) യുടെ ദീൻ സംരക്ഷിക്കപ്പെട്ടതിൻ്റെയും വ്യാപിച്ചതിൻ്റെയും പിന്നിലെ കാരണങ്ങളിൽ ഒന്ന് അതായിരിക്കാം. ഇസ്‌ലാമിൻ്റെ മൂല്യങ്ങളിലും തത്വങ്ങളിലും അവിടുന്ന് വളർത്തിയെടുത്ത സ്വഹാബികൾ നീതിയിലും, ഭൗതിക വിരക്തിയിലും, സൂക്ഷ്മതയിലും, വാക്ക് പാലിക്കുന്നതിലും, തങ്ങൾ വിശ്വസിച്ച ഈ മഹത്തായ ദീനിനുവേണ്ടി എല്ലാം സമർപ്പിക്കുന്നതിലും ഏറ്റവും മുൻപന്തിയിലായിരുന്നു.

അവിടുത്തെ സ്വഹാബികളിൽ വിശ്വാസത്തിലും, അറിവിലും, പ്രവർത്തനത്തിലും, ആത്മാർത്ഥതയിലും, ത്യാഗത്തിലും, ധൈര്യത്തിലും, ഔദാര്യത്തിലുമെല്ലാം ഏറ്റവും മുൻപന്തിയിലുണ്ടായിരുന്നത് അബൂബക്കർ സിദ്ധീഖ് (റ) വായിരുന്നു. ശേഷം ഉമർ ഇബ്നുൽ ഖത്വാബ് (റ), ശേഷം ഉസ്മാൻ ഇബ്നു അഫ്ഫാൻ (റ), ശേഷം അലിയ്യുബ്നു അബീത്വാലിബ് (റ) എന്നിവരായിരുന്നു. ആദ്യം ഇസ്ലാം സ്വീകരിച്ചവരിൽ ചിലരായിരുന്നു അവർ. അവിടുത്തേക്ക് ശേഷം ദീനിന്റെ പതാക വഹിച്ച ഖലീഫമാരും അവരായിരുന്നു. അവർക്ക് നുബുവ്വത്തിന്റെ (പ്രവാചകത്വത്തിൻ്റെ) പ്രത്യേകതകളോ മറ്റോ ഉണ്ടായിരുന്നില്ല. മറ്റ് സ്വഹാബികളിൽ നിന്ന് വ്യത്യസ്തമായി അവർക്ക് എന്തെങ്കിലും പ്രത്യേകതകൾ ഉണ്ടെന്ന് നബി (സ) യും പഠിപ്പിച്ചിരുന്നില്ല.

അല്ലാഹു അവൻ്റെ ഗ്രന്ഥമായ ഖുർആനിനെയും അതിൻ്റെ വിശദീകരണമായ നബി (സ) യുടെ സുന്നത്തിനെയും സംരക്ഷിച്ചു. നബി (സ) യുടെ ചരിത്രവും വാക്കുകളും പ്രവർത്തനങ്ങളും അവിടുന്ന് സംസാരിച്ച ഭാഷയിൽ തന്നെ സംരക്ഷിക്കപ്പെട്ടു. ചരിത്രത്തിൽ മറ്റൊരു വ്യക്തിയുടെയും ചരിത്രം നബി ﷺ യുടേതുപോലെ സംരക്ഷിക്കപ്പെട്ടിട്ടില്ല. അവിടുന്ന് എങ്ങനെ ഉറങ്ങിയെന്നും ഭക്ഷണം കഴിച്ചുവെന്നും വെള്ളം കുടിച്ചുവെന്നും എങ്ങനെയായിരുന്നു അവിടുന്ന് ചിരിച്ചത്, വീടിനകത്ത് ഭാര്യമാരോട് എങ്ങനെ പെരുമാറിയതുമെല്ലാം സ്വഹാബികൾ ശ്രദ്ധിച്ചു; അവർ അത് അടുത്ത തലമുറക്ക് എത്തിച്ചു നൽക്കുകയും, ആ വിശദാംശങ്ങൾ അല്ലാഹു സംരക്ഷിക്കുകയും ചെയ്തു.

എങ്ങനെയാണ് അവിടുന്ന് തൻ്റെ കുടുംബത്തോട് അവിടുത്തെ വീട്ടിനുള്ളിലായിരിക്കെ പെരുമാറിയിരുന്നത്?

അവിടുത്തെ എല്ലാ അവസ്ഥാന്തരങ്ങളും രേഖപ്പെടുത്തുകയും സംരക്ഷിക്കപ്പെടുകയും ചെയ്തിരിക്കുന്നു. നബി (സ) അല്ലാഹുവിൻ്റെ സൃഷ്ടികളിൽ പെട്ട, മനുഷ്യനായ ഒരു റസൂൽ മാത്രമാണ്. സ്രഷ്ടാവും നിയന്താവുമായ ആരാധ്യനുണ്ടാകേണ്ട എന്തെങ്കിലുമൊരു പ്രത്യേകത അവിടുത്തേക്കില്ല. തൻ്റെ സ്വന്തം നന്മക്കോ തിന്മക്കോ വേണ്ടി പോലും എന്തെങ്കിലുമൊന്ന് ചെയ്യാൻ അവിടുത്തേക്ക് സാധിക്കുകയില്ല.

4. നബി (സ) യുടെ സന്ദേശം.

അല്ലാഹു മുഹമ്മദ് നബി ﷺ യെ നിയോഗിക്കുന്ന വേളയിൽ, ശിർക്കും കുഫ്‌റും അജ്ഞതയും ലോകമെങ്ങും വ്യാപിച്ചിരുന്നു. ഭൂമുഖത്ത് അല്ലാഹുവിനെ ആരാധിക്കുകയും അവനിൽ ഒന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുന്നവർ വേദക്കാരിൽ (അഹ്ലുൽ കിതാബ്) പെട്ട വളരെ കുറച്ചുപേർ മാത്രമായിരുന്നു. ഈയൊരു സാഹചര്യത്തിലാണ് അല്ലാഹു തൻ്റെ ദൂതനായ മുഹമ്മദ് ﷺ യെ, അന്തിമനബിയും റസൂലുമായി കൊണ്ട്, എല്ലാ മതങ്ങൾക്കും മേൽ വിജയം നേടുന്ന ദീനുമായി, മുഴുവൻ ലോകർക്കുമുള്ള സന്മാർഗ്ഗവും സത്യമതവുമായി അയച്ചത്. ജനങ്ങളെ വിഗ്രഹാരാധനയുടെയും നിഷേധത്തിൻ്റെയും അജ്ഞതയുടെയും അന്ധകാരങ്ങളിൽ നിന്ന് തൗഹീദിൻ്റെയും ഈമാനിൻ്റെയും പ്രകാശത്തിലേക്ക് കൊണ്ടുവരാൻ വേണ്ടിയായിരുന്നു അത്. മുഹമ്മദ് നബി (സ) ക്ക് മുൻപ് വന്നെത്തിയ നബിമാരുടെയും റസൂലുകളുടെയും സന്ദേശങ്ങളുടെ പൂത്തീകരണമായിരുന്നു അവിടുത്തേക്ക് നൽകപ്പെട്ടത്.

ആദ്യകാല നബിമാരായ നൂഹ് നബി (അ), ഇബ്റാഹീം നബി (അ), മൂസാ നബി (അ), സുലൈമാൻ നബി (അ), ദാവൂദ് നബി (അ), ഈസാ നബി (അ) എന്നിവരെല്ലാം ക്ഷണിച്ച എല്ലാ കാര്യങ്ങളിലേക്കും നബി (സ) യും തൻ്റെ ജനങ്ങളെ ക്ഷണിച്ചു: അല്ലാഹു മാത്രമാണ് മനുഷ്യരുടെ ഏകനായ രക്ഷാധികാരി എന്ന് വിശ്വസിക്കണമെന്നും, അവനാണ് സ്രഷ്ടാവും, ഉപജീവനം നൽകുന്നവനും, ജീവിപ്പിക്കുന്നവനും, മരിപ്പിക്കുന്നവനും, രാജാധികാരത്തിൻ്റെ ഉടമസ്ഥനും, കാര്യങ്ങൾ നിയന്ത്രിക്കുന്നവനും, അതീവ ദയാലുവുമായുള്ളവനെന്നും അവിടുന്ന് ഓർമ്മപ്പെടുത്തി. നാം കാണുന്നതും കാണാത്തതുമായ ഈ പ്രപഞ്ചത്തിലുള്ള എല്ലാറ്റിൻ്റെയും സ്രഷ്ടാവ് അല്ലാഹുവാണ്, അല്ലാഹുവല്ലാത്തതെല്ലാം അവൻ്റെ സൃഷ്ടികളാണ്.

അതുപോലെ, അല്ലാഹുവിനെ മാത്രം ആരാധിക്കാനും അവനല്ലാത്ത മറ്റൊന്നിനെയും ആരാധിക്കരുതെന്നും അവിടുന്ന് കൽപ്പിച്ചു. ആരാധനയിലോ, ഉടമസ്ഥതയിലോ, സൃഷ്ടിപ്പിലോ, കാര്യനിർവ്വഹണത്തിലോ അല്ലാഹുവിന് ഒരു പങ്കാളിയോ പങ്കുകാരനോ ഇല്ലെന്നും അവിടുന്ന് വ്യക്തമായി വിശദീകരിച്ചു. അല്ലാഹുവിന് സന്താനങ്ങളില്ല; അവൻ ആരുടെയും സന്താനമല്ല; അവന് തുല്യനോ സദൃശനോ ഇല്ല. അവൻ അവൻ്റെ സൃഷ്ടികളിൽ ഒന്നിലും ലയിച്ചുചേരുകയോ രൂപം കൊള്ളുകയോ ചെയ്യുന്നില്ലെന്നും അവിടുന്ന് വ്യക്തമാക്കി.

ഇബ്റാഹീം നബി (അ) യുടെയും, മൂസാ നബി (അ) യുടെയും ഏടുകളിലും, തൗറാത്തിലും, സബൂറിലും, ഇൻജീലിലും അല്ലാഹുവിൽ നിന്ന് അവതരിക്കപ്പെട്ട മറ്റു വിശുദ്ധ ഗ്രന്ഥങ്ങളിലും വിശ്വസിക്കണമെന്നും നബി (സ) മുസ്‌ലിംകളെ പഠിപ്പിച്ചു. അല്ലാഹുവിൻ്റെ ദൂതന്മാരായ എല്ലാ നബിമാരിലും റസൂലുകളിലും വിശ്വസിക്കാനും, അവരിൽ ഏതെങ്കിലുമൊരു പ്രവാചകനെ നിഷേധിച്ചവൻ എല്ലാ പ്രവാചകന്മാരെയും നിഷേധിച്ചവനായിരിക്കും എന്നും നബി (സ) പഠിപ്പിച്ചു.

അല്ലാഹുവിൻ്റെ വിശാലമായ കാരുണ്യത്തെക്കുറിച്ചും അവിടുന്ന് ജനങ്ങളെ പഠിപ്പിച്ചു. ദുനിയാവിൽ മനുഷ്യരുടെ എല്ലാ കാര്യങ്ങളും നിർവ്വഹിക്കുന്നത് അല്ലാഹുവാണ്; അവൻ കാരുണ്യവാനായ റബ്ബാണ്. ഖിയാമത്ത് നാളിൽ എല്ലാവരെയും ഖബറുകളിൽ നിന്ന് ഉയിർത്തെഴുന്നേൽപ്പിക്കുന്ന സമയത്ത്, സൃഷ്ടികളെ വിചാരണ ചെയ്യുന്നവൻ അവൻ മാത്രമാണ്. വിശ്വാസികൾക്ക് അവരുടെ സൽകർമ്മങ്ങൾക്ക് പത്ത് ഇരട്ടികളായി അല്ലാഹു പ്രതിഫലം നൽകും; തിന്മകൾക്ക് അതിന് തുല്യമായ ശിക്ഷയാണ് നൽകപ്പെടുക. വിശ്വാസികളായ മനുഷ്യർക്ക് പരലോകത്ത് ശാശ്വതമായ സ്വർഗ്ഗമുണ്ട്. എന്നാൽ, അവിശ്വസിക്കുകയും ദുഷ്പ്രവൃത്തികൾ ചെയ്യുകയും ചെയ്തവർക്ക് ദുനിയാവിലും ആഖിറത്തിലും അതിനുള്ള പ്രതിഫലം ലഭിക്കും.

മുഹമ്മദ് നബി ﷺ തൻ്റെ ഗോത്രത്തെയോ, രാജ്യത്തെയോ, അവിടുത്തെ പരിശുദ്ധ വ്യക്തിത്വത്തെയോ മഹത്വപ്പെടുത്തുകയല്ല ചെയ്തത്; ഖുർആനിൽ നൂഹ് നബി (അ), ഇബ്റാഹീം നബി (അ), മൂസാ നബി (അ), ഈസാ നബി (അ) എന്നീ പ്രവാചകന്മാരുടെ പേരുകൾ നബി (സ) യുടെ പേരിനേക്കാൾ കൂടുതൽ തവണ വന്നിട്ടുണ്ട്. അദ്ദേഹത്തിൻ്റെ മാതാവിൻ്റെ പേരോ ഭാര്യമാരുടെ പേരുകളോ ഖുർആനിൽ പരാമർശിച്ചിട്ടില്ല; എന്നാൽ, മൂസാ നബിയുടെ മാതാവിനെ കുറിച്ച് ഒന്നിലധികം തവണയും, മറിയം (അലൈഹിസ്സലാം) ൻ്റെ പേര് മുപ്പത്തിയഞ്ച് തവണയും പരാമർശിക്കപ്പെട്ടിട്ടുണ്ട്.

അല്ലാഹുവിൻ്റെ ദീനിലെ വിധിവിലക്കുകൾക്കോ നേരായ ബുദ്ധിക്കോ മനുഷ്യരുടെ ശുദ്ധപ്രകൃതത്തിനോ സൽസ്വഭാവത്തിനോ മാന്യതക്കോ വിരുദ്ധമാകുന്ന ഒരു കാര്യവും നബി (സ) യിൽ നിന്ന് സംഭവിച്ചിട്ടില്ല; അവിടുന്ന് എല്ലാ പാപങ്ങളിൽ നിന്നും സുരക്ഷിതരാണ്. കാരണം, അല്ലാഹുവിൻ്റെ ദൂതന്മാരും നബിമാരുമായി വന്നെത്തുന്നവർ അല്ലാഹുവിൽ നിന്ന് ലഭിക്കുന്ന സന്ദേശം കൈമാറുക എന്ന അവരുടെ ദൗത്യത്തിൽ അബദ്ധങ്ങൾ സംഭവിക്കുന്നതിൽ നിന്ന് മുക്തരാണ്. അല്ലാഹുവിൻ്റെ കൽപ്പനകൾ അവൻ്റെ അടിമകൾക്ക് എത്തിക്കാൻ ചുമതലപ്പെട്ടവരാണവർ. എന്നാൽ പ്രവാചകന്മാർക്ക് സ്രഷ്ടാവായ ദൈവത്തിൻ്റെയോ ആരാധിക്കാൻ അർഹതയുള്ള ഇലാഹിൻ്റെയോ യാതൊരു പ്രത്യേകതകളും വിശേഷണങ്ങളുമില്ല. മറിച്ച്, അവർ അല്ലാഹുവിൻ്റെ സൃഷ്ടികളിൽ പെട്ട മനുഷ്യർ മാത്രമാണ്. അല്ലാഹു തൻ്റെ സന്ദേശങ്ങൾ അവർക്ക് വഹ്‌യ് (ദിവ്യബോധനം) നൽകുന്നു എന്ന മഹത്തരമായ പ്രത്യേകതയാണ് അവർക്കുള്ളത്.

മുഹമ്മദ് നബി ﷺ എത്തിച്ചു നൽകിയ സന്ദേശം ആകാശഭൂമികളുടെ സ്രഷ്ടാവായ അല്ലാഹുവിൽ നിന്നുള്ള ദിവ്യബോധനം ആയിരുന്നു എന്നതിൻ്റെ ഏറ്റവും വലിയ തെളിവുകളിലൊന്ന്, അത് നബി (സ) യുടെ ജീവിതകാലത്ത് എങ്ങനെയായിരുന്നുവോ അതുപോലെ ഇന്നും നിലനിൽക്കുന്നു എന്നതാണ്. ഒരു ബില്യണിലധികം മുസ്‌ലിംകൾ അത് തങ്ങളുടെ ജീവിതത്തിൽ പിന്തുടരുന്നു, ഇസ്‌ലാം സ്വീകരിച്ചവരുടെ മേലുള്ള ബാധ്യതകളായ നിസ്കാരവും, സകാത്തും, നോമ്പും, ഹജ്ജും മറ്റു വിധിവിലക്കുകളുമെല്ലാം ഒരു മാറ്റവുമില്ലാതെ, യാതൊരു നിലക്കും വളച്ചൊടിക്കാതെ അവർ ജീവിതത്തിൽ പുലർത്തുകയും ചെയ്യുന്നു.

5. മുഹമ്മദ് നബി (സ) യുടെ പ്രവാചകത്വത്തിൻ്റെ ദൃഷ്ടാന്തങ്ങളും തെളിവുകളും.

നബിമാർക്ക് അവരുടെ സത്യസന്ധത ജനങ്ങൾക്ക് മുന്നിൽ ബോധ്യപ്പെടുത്താൻ സഹായകമായ തെളിവുകളും ദൃഷ്ടാന്തങ്ങളും നൽകി അല്ലാഹു അവർക്ക് പിന്തുണയേകാറുണ്ട്. അവരുടെ ദൗത്യത്തിന് സാക്ഷ്യം വഹിക്കുന്ന തെളിവുകളും യുക്തികളും അവൻ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. മനുഷ്യർക്ക് വിശ്വസിക്കാൻ മതിയായ ദൃഷ്ടാന്തങ്ങൾ നൽകപ്പെടാത്ത ഒരു നബിയോ റസൂലോ ഇല്ല. മുഹമ്മദ് നബി ﷺ ക്ക് അവിടുത്തെ സന്ദേശത്തിൻ്റെ സത്യത ബോധ്യപ്പെടുത്താനായി നൽകപ്പെട്ട ദൃഷ്ടാന്തങ്ങളാണ് അല്ലാഹുവിൻ്റെ ദൂതന്മാർക്ക് നൽകപ്പെട്ട എല്ലാ ദൃഷ്ടാന്തങ്ങളിലും വെച്ച് ഏറ്റവും മഹത്തരമായത്. അന്ത്യനാൾ വരെ നിലനിൽക്കുന്ന ദൃഷ്ടാന്തമായ വിശുദ്ധ ഖുർആനാണ് അല്ലാഹു അവിടുത്തേക്ക് നൽകിയത്. കൂടാതെ, മറ്റ് മഹത്തായ ദൃഷ്ടാന്തങ്ങളും അവിടുത്തേക്ക് അല്ലാഹു നൽകി. മുഹമ്മദ് നബി ﷺ യുടെ ദൃഷ്ടാന്തങ്ങൾ ധാരാളമുണ്ട്; അതിൽ ചിലത് താഴെ പറയാം:

- ഇസ്‌റാഉം മിഅ്‌റാജും (രാത്രിയാത്രയും ആകാശാരോഹണവും). - ചന്ദ്രൻ പിളർന്നത്. - ആളുകൾ വരൾച്ച കൊണ്ട് പ്രയാസപ്പെട്ടപ്പോൾ നബി (സ) അല്ലാഹുവോട് പ്രാർത്ഥിച്ചതിനെത്തുടർന്ന് പലതവണ മഴ പെയ്തത്.

- കുറഞ്ഞ ഭക്ഷണവും വെള്ളവും ധാരാളം ആളുകൾക്ക് കഴിക്കാനും കുടിക്കാനും കഴിയുന്ന വിധത്തിൽ അധികരിച്ചത്.

- അല്ലാഹു അറിയിച്ചതുകൊണ്ട് മാത്രം പറയാൻ സാധിക്കുന്ന, മറ്റാർക്കും അറിയാതിരുന്ന ചരിത്രങ്ങളെ കുറിച്ച് ജനങ്ങൾക്ക് അറിയിച്ചു നൽകിയത്; മുൻകാല നബിമാരുടെ ചരിത്രങ്ങളും, (സൂറത്തു കഹ്ഫിൽ വിവരിക്കപ്പെട്ട) ഗുഹാവാസികളുടെ ചരിത്രങ്ങളും ഉദാഹരണം.

- ഭാവിയൽ സംഭവിക്കാൻ പോകുന്ന അദൃശ്യ കാര്യങ്ങളെക്കുറിച്ച് അല്ലാഹു അറിയിച്ചതനുസരിച്ച് പ്രവചിച്ചത്; ജനങ്ങൾ കെട്ടിടങ്ങളുടെ ഉയരത്തിൻ്റെ കാര്യത്തിൽ മത്സരിക്കുമെന്നും, ഹിജാസ് ദേശത്ത് നിന്ന് ഒരു തീ പ്രത്യക്ഷപ്പെടുന്നതാണ് എന്നുമുള്ള പ്രവചനങ്ങൾ ഉദാഹരണം.

- അല്ലാഹു നബി (സ) ക്ക് നൽകിയ സംരക്ഷണവും ജനങ്ങളുടെ ഉപദ്രവങ്ങളിൽ നിന്ന് അവിടുത്തെ കാത്തുരക്ഷിച്ചതും.

- നബി (സ) തൻ്റെ അനുചരന്മാർക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിച്ചത്.

ഉദാഹരണത്തിന്: "നിങ്ങൾക്ക് പേർഷ്യയും റോമും തുറന്നുകിട്ടും, അതിൻ്റെ നിധികൾ നിങ്ങൾ അല്ലാഹുവിൻ്റെ മാർഗ്ഗത്തിൽ ചെലവഴിക്കുകയും ചെയ്യും." എന്ന് അവിടുന്ന് പ്രവചിച്ച കാര്യം അപ്രകാരം തന്നെ പുലരുകയുണ്ടായി.

- മലക്കുകളെ കൊണ്ട് അല്ലാഹു നബി (സ) ക്ക് പിന്തുണ നൽകിയത്.

- മുൻ പ്രവാചകന്മാർ അവരുടെ ജനതക്ക് മുഹമ്മദ് നബി ﷺ യുടെ ആഗമനത്തെ കുറിച്ച് സന്തോഷവാർത്ത അറിയിച്ചത്. മൂസാ നബി (അ), ദാവൂദ് നബി (അ), സുലൈമാൻ നബി (അ), ഈസാ നബി (അ) എന്നിവരും ബനൂ ഇസ്രാഈലിലെ മറ്റ് പ്രവാചകന്മാരും ഇതിൽ ഉൾപ്പെടുന്നു.

സൽബുദ്ധിയുള്ള ഏതൊരാൾക്കും അംഗീകരിക്കാൻ കഴിയുന്ന യുക്തിപരമായ തെളിവുകളും ഉപമകളും [3] നബി (സ) അറിയിച്ചിരിക്കുന്നു.

[3] ഖുർആനിലെ മനോഹരമായ ഉപമകൾക്ക് ഉദാഹരണമാണ് അല്ലാഹുവിൻ്റെ ഈ വചനം: "മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത് ശ്രദ്ധിച്ചു കേള്‍ക്കുക. തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍ പോലും. ഈച്ച അവരുടെ പക്കല്‍ നിന്ന് വല്ലതും തട്ടിയെടുത്താല്‍ അതിന്‍റെ പക്കല്‍ നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ." (ഹജ്ജ്: 73)

ഈ ദൃഷ്ടാന്തങ്ങളും തെളിവുകളും യുക്തിപരമായ ഉപമകളും വിശുദ്ധ ഖുർആനിലും നബിചര്യയിലും (സുന്നത്ത്) വ്യാപകമായി കാണാൻ സാധിക്കും. നബി (സ) യുടെ ദൃഷ്ടാന്തങ്ങൾ എണ്ണിയാൽ ഒടുങ്ങാത്തത്രയുണ്ട്. ആർക്കെങ്കിലും അതിനെക്കുറിച്ച് അറിയണമെങ്കിൽ ഖുർആനും സുന്നത്തും നബി (സ) യുടെ ചരിത്രം വിവരിക്കുന്ന സീറഃയുടെ ഗ്രന്ഥങ്ങളും പരിശോധിക്കാം, അവയിലെല്ലാം ഈ ദൃഷ്ടാന്തങ്ങളെക്കുറിച്ചുള്ള സംശയമേതുമില്ലാത്ത അനേകം വിവരണങ്ങളുണ്ട്.

ഈ മഹത്തായ ദൃഷ്ടാന്തങ്ങൾ സംഭവിച്ചിട്ടില്ലായിരുന്നെങ്കിൽ, ഖുറൈശികളിൽ പെട്ട ബഹുദൈവാരാധകർക്കും, അറേബ്യൻ ഉപദ്വീപിൽ അന്നുണ്ടായിരുന്ന ജൂതന്മാർക്കും ക്രിസ്ത്യാനികൾക്കും നബി (സ) യെ കളവാക്കാനും ജനങ്ങളെ അദ്ദേഹത്തിൽ നിന്ന് താക്കീത് ചെയ്യാനും എളുപ്പത്തിൽ സാധിക്കുമായിരുന്നു.

അല്ലാഹു മുഹമ്മദ് നബി ﷺ ക്ക് വഹ്‌യ് (ദിവ്യബോധനം) നൽകിയ ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. അത് ലോകരക്ഷിതാവായ അല്ലാഹുവിൻ്റെ സംസാരമാണ്. അതിന് സമാനമായതോ അതിലെ ഒരു അധ്യായത്തിന് സമാനമായതോ ആയ എന്തെങ്കിലുമൊന്ന് കൊണ്ടുവരാൻ അല്ലാഹു മനുഷ്യരെയും ജിന്നുകളെയും വെല്ലുവിളിച്ചിരിക്കുന്നു; ആ വെല്ലുവിളി ഇന്നും നിലനിൽക്കുന്നു. ദശലക്ഷക്കണക്കിന് ആളുകളെ അലട്ടുന്ന നിരവധി പ്രധാന ചോദ്യങ്ങൾക്ക് ഖുർആൻ ഉത്തരം നൽകുന്നു. ഖുർആൻ, അത് അവതരിച്ച അറബി ഭാഷയിൽ തന്നെ ഇന്നും സംരക്ഷിക്കപ്പെടുന്നു. അതിൽ ഒരക്ഷരം പോലും നഷ്ടമായിട്ടില്ല. ഏവർക്കും ലഭ്യമായ വിധത്തിൽ ഖുർആൻ അച്ചടിച്ച് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്; മഹത്തായ ഒരു ഗ്രന്ഥം തന്നെയാണത്. വായിച്ചറിയാനും ആശയങ്ങൾ മനസ്സിലാക്കാനും ഏറ്റവും അർഹമായ ഗ്രന്ഥമാണത്. അതിനെക്കുറിച്ച് അറിയാനും അതിൽ വിശ്വസിക്കാനും സാധിക്കാതെ പോയവനേക്കാൾ നഷ്ടക്കാരനായി മറ്റൊരാളുമില്ല.

ഈ പറഞ്ഞതു പോലെ, മുഹമ്മദ് നബി ﷺ യുടെ സുന്നത്തും (ജീവിതചര്യ), അവിടുത്തെ മാർഗ്ഗദർശനങ്ങളും, ജീവിതചരിത്രവും വിശ്വസ്തരായ നിവേദകർ കൈമാറിവന്ന ഹദീഥുകളിലൂടെ സംരക്ഷിക്കപ്പെടുകയും കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തിരിക്കുന്നു. അത് നബി ﷺ സംസാരിച്ച അറബി ഭാഷയിൽ തന്നെ വായിക്കാൻ ലഭ്യമാണ്; അതോടൊപ്പം നിരവധി ഭാഷകളിലേക്ക് അവിടുത്തെ ഹദീഥുകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്. വിശുദ്ധ ഖുർആനും നബി ﷺ യുടെ സുന്നത്തും മാത്രമാണ് ഇസ്‌ലാമിക നിയമങ്ങളുടെയും മതവിധികളുടെയും ഏക സ്രോതസ്സ്.

6. മുഹമ്മദ് നബി ﷺ കൊണ്ടുവന്ന ശരീഅത്ത് (മതവിധികൾ).

മുഹമ്മദ് നബി ﷺ എത്തിച്ചു നൽകിയ അല്ലാഹുവിൻ്റെ വിധിവിലക്കുകളാണ് ഇസ്‌ലാമിക ശരീഅത്ത് എന്നത് കൊണ്ട് ഉദ്ദേശ്യം. അല്ലാഹു മുൻകാല സമുദായങ്ങൾക്കും പ്രവാചകന്മാർക്കും നൽകിയ സന്ദേശങ്ങളിൽ അവസാനത്തേതാണ് ഇസ്‌ലാമിക സന്ദേശം. അടിസ്ഥാനപരമായ കാര്യങ്ങളിൽ ഇസ്‌ലാമിക ശരീഅത്ത് മുൻ പ്രവാചകന്മാരുടെ സന്ദേശങ്ങളുമായി സാമ്യമുള്ളതാണ്; അഭിപ്രായവ്യത്യാസങ്ങൾ ആരാധനകളുടെ രൂപങ്ങളിലും മറ്റും മാത്രമാണുള്ളത്.

ഇസ്‌ലാമിക ശരീഅത്ത് പരിപൂർണ്ണമാണ്. എല്ലാ കാലത്തേക്കും എല്ലായിടത്തേക്കും ഈ ശരീഅത്ത് അനുയോജ്യമാണ്. മനുഷ്യരുടെ ദീനും ദുനിയാവും നന്നാക്കാൻ ഇസ്‌ലാമിൻ്റെ വിധിവിലക്കുകൾക്കേ സാധിക്കുകയുള്ളൂ. നിസ്കാരം, സകാത്ത് പോലെ, ലോകരക്ഷിതാവായ അല്ലാഹുവിന് വേണ്ടി അടിമകൾ നിർബന്ധമായും ചെയ്യേണ്ട എല്ലാ ആരാധനകളും ഇസ്‌ലാമിക ശരീഅത്തിൻ്റെ ഭാഗമാണ്. കൂടാതെ, മനുഷ്യജീവിതത്തിനും പരലോകത്തിനും ആവശ്യമുള്ള സാമ്പത്തികവും, സാമൂഹികവും, രാഷ്ട്രീയവും, യുദ്ധപരവും, പാരിസ്ഥിതികവുമായ കാര്യങ്ങളിൽ അനുവദിക്കപ്പെട്ടതും നിഷിദ്ധമാക്കപ്പെട്ടതും ഏതെല്ലാമാണെന്ന് വിശദമായി വിവരിച്ചു നൽകുന്ന, എല്ലാ വിധിവിലക്കുകളും ഇസ്‌ലാമിക ശരീഅത്ത് ഉൾക്കൊള്ളുന്നുണ്ട്.

മനുഷ്യൻ്റെ മതവിശ്വാസവും ജീവനും അഭിമാനത്തിനും സ്വത്തിനും ബുദ്ധിക്കും സന്താനങ്ങൾക്കും സംരക്ഷണം നൽകുക എന്നത് ഇസ്‌ലാമിക ശരീഅത്തിൻ്റെ പ്രധാനലക്ഷ്യമാണ്. എല്ലാത്തരം നന്മകളും പുണ്യങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. എല്ലാ തിന്മകളെയും തിന്മയുടെ വഴികളെയും ഈ ശരീഅത്ത് അകറ്റി നിർത്തുന്നു. ഇസ്‌ലാമിക ശരീഅത്ത് മനുഷ്യനെ ആദരിക്കുകയും, മധ്യമനിലപാട് പുലർത്തുകയും, നീതി കാത്തുസൂക്ഷിക്കുകയും, അല്ലാഹുവിൻ്റെ പ്രീതി മാത്രം ഉദ്ദേശിക്കാൻ ഓർമ്മിപ്പിക്കുകയും, ശുചിത്വവും കൃത്യതയും പരസ്പര സ്നേഹവും പരോപകാരവും രക്തച്ചൊരിച്ചിൽ ഒഴിവാക്കലും രാജ്യത്തിൻ്റെ സുരക്ഷിതത്വവും നിലനിർത്താൻ പ്രോത്സാഹിപ്പിക്കുന്നു. അതോടൊപ്പം, അന്യായമായി ജനങ്ങളെ ഭീഷണിപ്പെടുത്തുന്നതും പേടിപ്പിക്കുന്നതും ഇസ്‌ലാം നിരോധിക്കുകയും ചെയ്യുന്നു. മുഹമ്മദ് നബി ﷺ എല്ലാ രൂപത്തിലുള്ള അതിക്രമങ്ങൾക്കും അഴിമതിക്കും എതിരായിരുന്നു, അന്ധവിശ്വാസങ്ങൾക്കും സമൂഹത്തിൽ നിന്ന് അകന്നു കൊണ്ട് സന്ന്യാസവും പൗരോഹിത്യവും സ്വീകരിക്കുന്നതിനും അവിടുന്ന് എതിരായിരുന്നു.

അല്ലാഹു മനുഷ്യനെ -പുരുഷന്മാരെയും സ്ത്രീകളെയുമെല്ലാം- ആദരിച്ചു. അവർക്ക് പൂർണ്ണമായ അവകാശങ്ങൾ ഉറപ്പുവരുത്തി. അവരുടെ എല്ലാ തിരഞ്ഞെടുപ്പുകൾക്കും പ്രവർത്തനങ്ങൾക്കും പെരുമാറ്റങ്ങൾക്കും അവർ ഉത്തരവാദികളാണെന്ന് ഓർമ്മപ്പെടുത്തി. സ്വന്തത്തിനോ മറ്റുള്ളവർക്കോ ദോഷകരമാകുന്ന ഏത് പ്രവൃത്തിക്കും അവർ ഉത്തരം പറയാൻ ബാധ്യസ്ഥരാണെന്ന് പഠിപ്പിക്കുകയും ചെയ്തു. വിശ്വാസത്തിലും ഉത്തരവാദിത്തങ്ങളും നന്മകൾക്കുള്ള പ്രതിഫലത്തിലും പുരുഷനും സ്ത്രീയും തുല്ല്യരാണ് എന്ന് നബി (സ) അറിയിക്കുകയും ചെയ്തു. ഇസ്‌ലാമിക ശരീഅത്ത് സ്ത്രീക്ക് പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്; മാതാവിൻ്റെയും ഭാര്യയുടെയും മകളുടെയും സഹോദരിയുടെയും സ്ഥാനങ്ങൾ ഇസ്‌ലാമിൽ ആദരവിന് അർഹമായ സ്ഥാനങ്ങളാണ്.

മുഹമ്മദ് നബി ﷺ കൊണ്ടുവന്ന ശരീഅത്ത് ബുദ്ധിയെ സംരക്ഷിക്കുകയും അതിനെ നശിപ്പിക്കുന്ന മദ്യപാനം പോലുള്ള കാര്യങ്ങളെല്ലാം വിലക്കുകയും ചെയ്തു. ഇസ്‌ലാം, ബുദ്ധിക്ക് വഴി കാണിക്കുന്ന ഒരു പ്രകാശമായാണ് ഈ ദീനിനെ നിശ്ചയിച്ചിട്ടുള്ളത്. അതുവഴി ഓരോ വ്യക്തിക്കും വ്യക്തമായ അറിവോടും ഉൾക്കാഴ്ചയോടും കൂടി തൻ്റെ രക്ഷിതാവായ അല്ലാഹുവിനെ ആരാധിക്കാൻ സാധിക്കുന്നു. ബുദ്ധിക്ക് ഇസ്‌ലാമിൽ ഉന്നതമായ സ്ഥാനമുണ്ട്; ഒരു വ്യക്തിക്ക് കൽപ്പനകളും വിധിവിലക്കുകളും ബാധകമാകണമെങ്കിൽ അവന് ബുദ്ധിയുണ്ടായിരിക്കണം എന്നത് അടിസ്ഥാനപരമായ നിബന്ധനയാണ്. അന്ധവിശ്വാസങ്ങളുടെയും വിഗ്രഹാരാധനയുടെയും ചങ്ങലകളിൽ നിന്ന് ബുദ്ധിയെ മോചിപ്പിക്കുകയാണ് ഇസ്‌ലാം ചെയ്തത്.

ഇസ്ലാമിക ശരീഅത്ത് ശരിയായ വിജ്ഞാനത്തിന് വലിയ പരിഗണന നൽകിയിട്ടുണ്ട്; ദേഹേഛകളുടെ സ്വാധീനമില്ലാത്ത ശാസ്ത്രീയ ഗവേഷണങ്ങളെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. സ്വന്തം ശരീരത്തിലേക്ക് പ്രപഞ്ചത്തിലേക്കും കണ്ണോടിക്കുവാനും മനസ്സറിഞ്ഞ് ചിന്തിക്കാനും ഇസ്‌ലാം ആഹ്വാനം ചെയ്തിരിക്കുന്നു. ശാസ്ത്രത്തിൻ്റെ വസ്തുതാപരമായ കണ്ടെത്തലുകൾക്ക് ഇസ്‌ലാം ഒരിക്കലും എതിരാവുകയില്ല.

ഇസ്‌ലാമിക ശരീഅത്തിൽ ഒരു പ്രത്യേക വിഭാഗത്തിന് മറ്റൊന്നിനേക്കാൾ പ്രത്യേകതയോ, ഒരു ജനതക്ക് മറ്റൊരു ജനതയേക്കാൾ മുൻഗണനയോ ഇല്ല. മറിച്ച്, ഇസ്‌ലാമിക നിയമങ്ങൾക്ക് മുമ്പിൽ എല്ലാവരും തുല്യരാണ്. കാരണം, മനുഷ്യരെല്ലാം അടിസ്ഥാനപരമായി തുല്യരാണ്; തഖ്‌വ (ധർമ്മനിഷ്ഠ) കൊണ്ടല്ലാതെ ഒരാൾക്കും മറ്റൊരാൾക്കും മേലോ, ഒരു ജനതക്ക് മറ്റൊരു ജനതക്ക് മേലോ യാതൊരു ശ്രേഷ്ഠതയുമില്ല. ഓരോ കുഞ്ഞും ശുദ്ധപ്രകൃതിയിലാണ് ജനിക്കുന്നതെന്നും, ഒരു മനുഷ്യനും തെറ്റുകാരനായോ മറ്റൊരാളുടെ തെറ്റിൻ്റെ അനന്തരാവകാശിയായോ ജനിക്കുന്നില്ലെന്നുമാണ് നബി ﷺ പഠിപ്പിച്ചിട്ടുള്ളത്.

ഇസ്ലാമിക ശരീഅത്തിൽ, തൗബ (പശ്ചാത്താപം) എന്ന മഹത്തരമായ ആരാധനാകർമ്മം അല്ലാഹു നിശ്ചയിച്ചിരിക്കുന്നു. അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുകയും പാപങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുന്നതിനാണ് തൗബ എന്ന് പറയുന്നത്. ഒരാൾ ഇസ്‌ലാം സ്വീകരിച്ചാൽ അത് അവൻ്റെ മുമ്പുള്ള പാപങ്ങളെല്ലാം ഇല്ലാതാക്കുന്നു. ഒരാൾ തൗബ ചെയ്താൽ അതും അവൻ്റെ മുൻപുള്ള പാപങ്ങളെ തുടച്ചുനീക്കുന്നു. അതിനാൽ തന്നെ, ഒരു മനുഷ്യനും തൻ്റെ പാപങ്ങൾ മറ്റൊരു മനുഷ്യൻ്റെ മുന്നിൽ ഏറ്റുപറയേണ്ട ആവശ്യമില്ല. ഇസ്‌ലാമിൽ, മനുഷ്യനും അല്ലാഹുവിനുമിടയിലുള്ള ബന്ധം നേരിട്ടുള്ളതാണ്; അതിൽ ഒരു ഇടനിലക്കാരൻ്റെ ആവശ്യമില്ല. മനുഷ്യരെ ദൈവങ്ങളാക്കുന്നതോ, അല്ലാഹുവിൻ്റെ സൃഷ്ടിപ്പിലും രക്ഷാധികാരത്തിലും ആരാധിക്കപ്പെടാനുള്ള അവൻ്റെ അർഹതയിലും മറ്റൊരാളെ പങ്ക് ചേർക്കുന്നത് ഇസ്‌ലാം ശക്തമായി വിലക്കിയിരിക്കുന്നു.

മുഹമ്മദ് നബി ﷺ കൊണ്ടുവന്ന ശരീഅത്ത് അതിന് മുമ്പുള്ള എല്ലാ ശരീഅത്തുകളെയും ദുർബലപ്പെടുത്തുന്നതാണ്. കാരണം, മുഹമ്മദ് ﷺ കൊണ്ടുവന്ന ഇസ്‌ലാമിക ശരീഅത്ത് അന്ത്യനാൾ വരെയുള്ള അവസാനത്തെ ശരീഅത്താണ്; അത് ലോകർക്കെല്ലാം വേണ്ടിയുള്ളതാണ്. മുൻപുള്ള പ്രവാചകന്മാർക്ക് നൽകപ്പെട്ട മതവിധികൾ അവർക്ക് മുൻപുള്ള പ്രവാചകന്മാരുടെ വിധിവിലക്കുകളെ ദുർബലപ്പെടുത്തിയിരുന്നത് പോലെ, മുഹമ്മദ് നബി (സ) യുടെ ശരീഅത്ത് അവിടുത്തേക്ക് മുൻപുള്ള സർവ്വ വിധിവിലക്കുകളെയും അസാധുവാക്കിയിരിക്കുന്നു. ഇസ്‌ലാമിക ശരീഅത്ത് അല്ലാതെ മറ്റൊരു ശരീഅത്തും അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടുന്നതല്ല. മുഹമ്മദ് നബി ﷺ കൊണ്ടുവന്ന ഇസ്‌ലാം അല്ലാത്ത മറ്റൊരു മതവും അല്ലാഹുവിങ്കൽ പരിഗണിക്കപ്പെടുന്നതുമല്ല. ഈ ശരീഅത്തിൻ്റെ വിശദമായ നിയമങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർ, ഇസ്‌ലാമിനെക്കുറിച്ച് പ്രതിപാദിക്കുന്ന വിശ്വസ്തമായ ഗ്രന്ഥങ്ങളെ ആശ്രയിക്കേണ്ടതാണ്.

ഇസ്ലാമിക ശരീഅത്തിൻ്റെ ലക്ഷ്യം - അല്ലാഹുവിൽ നിന്ന് വന്നെത്തിയ എല്ലാ സന്ദേശങ്ങളുടെയും ലക്ഷ്യം പോലെ -: അവനിൽ നിന്നുള്ള ശരിയായ മതനിയമങ്ങളിലൂടെ മനുഷ്യനെ ഉന്നതിയിലെത്തിക്കുക എന്നതാണ്; അപ്രകാരം മനുഷ്യൻ ലോകരക്ഷിതാവായ അല്ലാഹുവിൻ്റെ മാത്രം അടിമയാവുക; മനുഷ്യരുടെയോ ഭൗതിക വസ്തുക്കളുടെയോ അന്ധവിശ്വാസങ്ങളുടെയോ അടിമയാകുന്നതിൽ നിന്ന് അവൻ മോചിതനാവുകയും ചെയ്യുക.

ഇസ്ലാമിക ശരീഅത്ത് എല്ലാ കാലത്തേക്കും ഏതു സ്ഥലത്തേക്കും അനുയോജ്യമാണ്. മനുഷ്യൻ്റെ ശരിയായ നന്മകൾക്ക് വിരുദ്ധമാകുന്ന യാതൊന്നും ഇസ്‌ലാമിലില്ല. കാരണം, അത് മനുഷ്യർക്ക് എന്താണ് ആവശ്യമെന്ന് അറിയുന്ന അല്ലാഹു അവതരിപ്പിച്ചതാണ്. എല്ലാ നിലക്കും ശരിയുടെ മാർഗത്തിൽ നിലകൊള്ളുന്ന, പരസ്പര വൈരുദ്ധങ്ങൾ ഉൾക്കൊള്ളാത്ത, മനുഷ്യരാശിയെ നേർവഴിയിലേക്ക് എത്തിക്കുന്നു, മനുഷ്യർ നിർമ്മിച്ചുണ്ടാക്കിയതല്ലാത്ത, അവരുടെ സ്രഷ്ടാവായ അല്ലാഹുവിൽ നിന്നുള്ള മതവിധികളും നിയമങ്ങളുമാണ് മനുഷ്യർക്ക് ആവശ്യമുള്ളത്. ഇസ്‌ലാമാണാ മാർഗം; അത് ജനങ്ങളെ നന്മയുടെയും നേർവഴിയുടെയും പാതയിലേക്ക് നയിക്കുന്നു, ഇസ്‌ലാമിൽ അവർ തങ്ങളുടെ പ്രശ്നങ്ങളുടെ പരിഹാരം അന്വേഷിക്കുന്നുവെങ്കിൽ, അവരുടെ കാര്യങ്ങൾ എല്ലാം നേരായ മാർഗത്തിലേക്ക് എത്തുകയും, മനുഷ്യർ പരസ്പരം ചെയ്യുന്ന അതിക്രമങ്ങളിൽ നിന്ന് അവർക്ക് രക്ഷ ലഭിക്കുകയും ചെയ്യും.

7. നബി (സ) യോട് അവിടുത്തെ ശത്രുക്കൾ സ്വീകരിച്ച നിലപാടും അവരുടെ സാക്ഷ്യവും.

അല്ലാഹുവിൽ നിന്ന് വന്നെത്തിയ ഏതൊരു ദൂതനും അവരെ ശത്രുതയോടെ കാണുകയും, അവരുടെ പ്രബോധനത്തിന് തടസ്സം നിൽക്കുകയും, ജനങ്ങളെ അവരിൽ വിശ്വസിക്കുന്നതിൽ നിന്ന് തടയുകയും ചെയ്യുന്ന ശത്രുക്കൾ ഉണ്ടായിരിക്കും എന്നതിൽ സംശയമില്ല. അല്ലാഹുവിൻ്റെ റസൂൽ മുഹമ്മദ് നബി ﷺ ക്ക് ജീവിതകാലത്തും മരണശേഷവും ധാരാളം ശത്രുക്കളുണ്ടായിരുന്നു. അല്ലാഹു അവരെല്ലാവർക്കെതിരെയും അവിടുത്തേക്ക് വിജയം നൽകി. ഈ ശത്രുക്കളിൽ പെട്ട -പണ്ടുകാലത്തും ഇക്കാലത്തുമുള്ളവർ- അവിടുന്ന് അല്ലാഹുവിൻ്റെ സത്യദൂതൻ തന്നെയാണെന്നും, മുൻകാല പ്രവാചകന്മാർ കൊണ്ടുവന്നതിന് സമാനമായ കാര്യങ്ങളാണ് നബി (സ) യും കൊണ്ടുവന്നതെന്നും, അവിടുന്ന് സത്യത്തിലാണെന്നും അവർക്ക് അറിയാമായിരുന്നു എന്നും സാക്ഷ്യപ്പെടുത്തിയ സംഭവങ്ങൾ അനേകമുണ്ട്. എന്നാൽ, അധികാരമോഹവും, സമൂഹം തനിക്കെതിരാകുമെന്ന ഭയവും, സമ്പത്ത് നഷ്ടപ്പെടുമോ എന്ന പേടിയും മറ്റുമെല്ലാമാണ് അവരിൽ പലരെയും അവിടുത്തെ അംഗീകരിക്കുന്നതിൽ നിന്ന് തടഞ്ഞത് എന്ന കാര്യം സുവ്യക്തമാണ്.

ലോകരക്ഷിതാവായ അല്ലാഹുവിനാണ് സർവ്വ സ്തുതിയും.