المختصر المفيد للمؤذن والإمام والخطيب وأحكام المساجد

المختصر المفيد للمؤذن والإمام والخطيب وأحكام المساجد

كتاب "المختصر المفيد للمؤذن والإمام والخطيب وأحكام المساجد" يتناول مسؤوليات المؤذن والإمام والخطيب وأحكام الأذان والإقامة وصلاة الجمعة وأحكام المساجد. يوضح الكتاب تعريف الأذان والإقامة وحكمهما وفضلهما، كما يبين الصفات المطلوبة في المؤذن والشروط اللازمة لصحة الأذان والإقامة. بالإضافة إلى ذلك يستعرض الكتاب أحكام الإمامة، ومشروعيتها وفضلها، وشروط وصفات الإمام، مع التركيز على أهمية العلم والخلق في من يتولى هذه الوظيفة الشرعية.

Language: lang_ml
Prepared by: ഇസ്‌ലാമിക വിജ്ഞാനങ്ങൾ വിവിധ ഭാഷകളിൽ പ്രചരിപ്പിക്കുന്നതിനുള്ള സമിതി
Version: 2.1
Translations 30
Afrikanns Assamese Azerbaijani Bengali +26
Attachments 7
PDF
Audio
Video
+3

മുഅദ്ദിൻ, ഇമാം, ഖത്തീബ്, മസ്ജിദ്; സംക്ഷിപ്ത വിവരണങ്ങൾ

ഇസ്‌ലാമിക വിജ്ഞാനങ്ങൾ വിവിധ ഭാഷകളിൽ പ്രചരിപ്പിക്കുന്നതിനുള്ള സമിതി

നിശ്ചയം, അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും. അവനെ നാം സ്തുതിക്കുകയും അവനോട് സഹായവും പാപമോചനവും തേടുകയും മനസിൻ്റെ ദുഷ്ടതകളിൽ നിന്നും ഞങ്ങളുടെ പ്രവർത്തനങ്ങളിലെ തിൻമകളിൽ നിന്നും ഞങ്ങൾ അല്ലാഹുവിൽ അഭയം തേടുകയും ചെയ്യുന്നു. അല്ലാഹു സൻമാർഗത്തിലാക്കിയവനെ വഴിപിഴപ്പിക്കുന്നവനില്ല. ആരെയെങ്കിലും അല്ലാഹു വഴികേടിലാക്കിയാൽ അവനെ സൻമാർഗത്തിലാക്കുവാനും ആരുമില്ല. ആരാധനക്ക് അർഹൻ അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അവൻ ഏകനാണ്. അവന് ഒരു പങ്കാളിയുമില്ല. നിശ്ചയം, മുഹമ്മദ് നബി (ﷺ) അല്ലാഹുവിൻ്റെ ദാസനും ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. അല്ലാഹു അദ്ദേഹത്തിൻ്റെ മേലും കുടുംബത്തിൻ്റെ മേലും അനുചരന്മാരുടെ മേലും അന്ത്യനാൾ വരെ നന്മയിൽ അവരെ അനുഗമിക്കുകയും ചെയ്തവരുടെ മേലും അനുഗ്രഹം ചെയ്യട്ടെ! വലിയ സമാധാനം ഉണ്ടാക്കുകയും ചെയ്യട്ടെ!

ശേഷം, ജനങ്ങളുടെ ജീവിതസ്ഥിതി നേരെയാക്കുന്നതും ശരിപ്പെടുത്തുന്നതുമായ മാർഗങ്ങൾ അറിയുക എന്നത് മനുഷ്യർക്ക് എപ്പോഴും ആവശ്യമുള്ള കാര്യമാണ്. ഇസ്‌ലാമിക ശരീഅത്താകട്ടെ, ഇക്കാര്യം ഏറ്റവും ശരിയായ വിധത്തിൽ പരിഹരിച്ചിട്ടുമുണ്ട്. ബാങ്ക് വിളി (അദാൻ), ഇഖാമത്ത്, നിസ്കാരത്തിലെ ഇമാമത്ത് (നേതൃത്വം നൽകൽ), ജുമുഅഃ ഖുതുബഃ, മസ്ജിദുകളുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ എന്നിവയെല്ലാം (ഇസ്‌ലാം കൃത്യമായി വിധിവിലക്കുകൾ നിശ്ചയിച്ചതിന്) ഉദാഹരണമാണ്. അതിനാൽ മസ്ജിദിലെ മുഅദ്ദിനും ഇമാമിനും ഖത്തീബിനുമെല്ലാം വലിയ ഉത്തരവാദിത്തമുണ്ട്. ഈ വിഷയത്തിൻ്റെ ഗൗരവം പരിഗണിച്ചു കൊണ്ടാണ് 'മുഅദ്ദിൻ, ഇമാം, ഖത്തീബ്, മസ്ജിദ്; സംക്ഷിപ്ത വിവരണങ്ങൾ' എന്ന ഈ ഗ്രന്ഥം ഞങ്ങൾ ക്രോഡീകരിക്കുന്നതും, വ്യത്യസ്ത ഭാഷകളിലേക്ക് ഇത് പരിഭാഷപ്പെടുത്തുന്നതും.

അദ്ധ്യായം ഒന്ന്: ബാങ്ക്‌വിളിയുടെയും ഇഖാമത്തിൻ്റെയും വിധിവിലക്കുകൾ

ബാങ്ക്‌വിളി എന്നത് ഇസ്‌ലാമിൻ്റെയും മുസ്‌ലിംകളുടെയും ചിഹ്നങ്ങളിൽ പെട്ടതാണ്. പകലും രാത്രിയും അഞ്ചു നേരം മസ്ജിദുകളിൽ നിന്ന് ഇവ മുഴങ്ങിക്കൊണ്ടിരിക്കുന്നു. ഈ വിഷയം പണ്ഡിതന്മാർ അവരുടെ ഗ്രന്ഥങ്ങളിൽ വിശദീകരിക്കുകയും, ഇവയിലെ സുന്നത്തുകളും വിധിവിലക്കുകളും ശ്രദ്ധിക്കാവുന്ന കാര്യങ്ങളും, ഈ കർമ്മത്തെ നിഷ്ഫലമാക്കുന്ന കാര്യങ്ങളും വിശദമായി വിവരിക്കുകയും ചെയ്തിട്ടുണ്ട്. ഈ ആരാധനാകർമ്മത്തിൻ്റെ ശ്രേഷ്ഠതയും ഗൗരവവും ബോധ്യപ്പെടുത്തുന്ന കാര്യമാണത്. (1) [1] ഫത്ഹുൽ മുൻഇം ശറഹ് സഹീഹ് മുസ്‌ലിം: (2/ 460).

(1) അദാനും ഇഖാമത്തും; നിർവ്വചനങ്ങൾ.

അദാൻ (ബാങ്ക്‌വിളി) എന്നാൽ: നിസ്കാരത്തിൻ്റെ സമയം ആരംഭിച്ചിരിക്കുന്നു എന്നത് ഇസ്‌ലാമിൽ പഠിപ്പിക്കപ്പെട്ട ചില നിർണ്ണിത വാക്കുകളിലൂടെ അറിയിപ്പ് നൽകലാണ്. (2) അൽമുഗ്‌നി / ഇബ്നു ഖുദാമഃ: 1/292, മുഖ്താറുസ്സ്വിഹാഹ്, പേജ്: 16, അൽഅദാനു വൽ ഇഖാമഃ / ഖഹ്ത്വാനി, പേജ്: 5.

ഇഖാമത്ത് എന്നാൽ: നിസ്കാരം നിർവ്വഹിക്കാൻ തയ്യാറായിരിക്കുന്നു എന്നത് ഇസ്‌ലാമിൽ നിശ്ചയിക്കപ്പെട്ട ചില വാക്കുകളിലൂടെ അറിയിക്കലാണ്. (3) () കശ്ശാഫുൽ ഖനാഅ്: 1/230.

(2) അദാനിൻ്റെയും ഇഖാമത്തിൻ്റെയും വിധി.

അദാനും ഇഖാമത്തും ദീനിൽ പെട്ട കാര്യമാണെന്നത് ഖുർആൻ കൊണ്ടും ഹദീഥ് കൊണ്ടും ഇജ്മാഅ് (മുസ്‌ലിം ഉമ്മത്തിൻ്റെ ഏകാഭിപ്രായം) കൊണ്ടും സ്ഥിരപ്പെട്ട കാര്യമാണ്.

ഖുർആനിൽ വന്ന തെളിവുകളിൽ പെട്ടതാണ് അല്ലാഹുവിൻ്റെ ഈ വചനം: "നിങ്ങള്‍ നമസ്കാരത്തിന്നായി വിളിച്ചാല്‍, അവരതിനെ ഒരു തമാശയും വിനോദ വിഷയവുമാക്കിത്തീര്‍ക്കുന്നു. അവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഒരു ജനവിഭാഗമായത് കൊണ്ടത്രെ അത്‌." (മാഇദ: 58)

ഹദീഥിൽ പരാമർശിക്കപ്പെട്ട തെളിവുകൾ അനേകമുണ്ട്. അതിൽ പെട്ടതാണ്:

ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: മുസ്‌ലിംകൾ മദീനയിലേക്ക് വന്നെത്തിയ കാലം അവർ നിസ്കാരത്തിൻ്റെ സമയം കാത്തിരിക്കുകയാണ് ചെയ്തിരുന്നത്. അന്ന് നിസ്കാരത്തിനായി ബാങ്ക്‌വിളി ഉണ്ടായിരുന്നില്ല. ഒരു ദിവസം ഇക്കാര്യം അവർക്കിടയിൽ സംസാരവിഷയമായി. ചിലർ പറഞ്ഞു: നസ്വാറാക്കളുടെ നാഖൂസ് പോലെ നമുക്കും ഒരു നാഖൂസ് സ്വീകരിക്കാം. മറ്റു ചിലർ പറഞ്ഞു: യഹൂദരുടെ കാഹളമൂത്തു പോലുള്ളത് സ്വീകരിക്കാം. ഉമർ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "നിസ്കാരത്തിന് വിളിക്കുന്ന ഒരാളെ നിങ്ങൾക്ക് നിശ്ചയിച്ചാൽ മതിയാകില്ലേ?!" അപ്പോൾ നബി -ﷺ- പറഞ്ഞു: ഹേ ബിലാൽ! എഴുന്നേറ്റ് നിസ്കാരത്തിനായി (ബാങ്ക്) വിളിക്കുക. () ബുഖാരി: 604, മുസ്‌ലിം: 377.

ഇജ്‌മാഅ് എന്നതാകട്ടെ, അഞ്ചു നേരത്തെ നിസ്കാരത്തിന് വേണ്ടിയും അദാനും ഇഖാമത്തും വേണമെന്നതിൽ മുസ്‌ലിം ഉമ്മത്ത് ഒന്നടങ്കം ഏകോപിച്ചിരിക്കുന്നു.

ഇബ്നു ഖുദാമഃ അൽമഖ്ദിസി -رَحِمَهُ اللَّهُ- പറയുന്നു: അദാൻ (ബാങ്ക്‌വിളി) അഞ്ചു നേരത്തെ നിസ്കാരത്തിനും വേണ്ടതുണ്ട് എന്നതിൽ മുസ്‌ലിം ഉമ്മത്ത് ഏകോപിച്ചിരിക്കുന്നു." ([5]) () മുഗ്‌നി: 1/293.

പുരുഷന്മാരുടെ മേലുള്ള പൊതുബാധ്യതയാണ് (ഫർദ് കിഫായഃ) ബാങ്ക്‌ വിളിയും ഇഖാമത്തും. നാട്ടിലായിരിക്കുന്ന വേളയിലും യാത്രാവേളകളിലും അഞ്ചു നേരത്തെ നിസ്കാരത്തിനും ഇവ വേണ്ടതുണ്ട്; അവയല്ലാത്ത നിസ്കാരങ്ങൾക്ക് വേണ്ടതില്ല. മാലിക് ബ്നുൽ ഹുവൈരിഥിൻ്റെ -رَضِيَ اللَّهُ عَنْهُ- ഹദീഥാണ് അതിനുള്ള തെളിവ്. നബി -ﷺ- അവരോട് പറഞ്ഞു: നിസ്കാര സമയം ആസന്നമായാൽ നിങ്ങൾക്ക് വേണ്ടി കൂട്ടത്തിൽ ഒരാൾ അദാൻ കൊടുക്കുകയും, നിങ്ങളിലെ ഏറ്റവും പ്രായമുള്ളയാൾ നിങ്ങൾക്ക് ഇമാം നിൽക്കുകയും ചെയ്യട്ടെ. ([6]) () ബുഖാരി: 628, മുസ്‌ലിം: 674.

ബാങ്കും ഇഖാമത്തും ഇസ്‌ലാമിൻ്റെ പ്രത്യക്ഷ ചിഹ്നങ്ങളാണ് എന്നതിനാൽ തന്നെ അവ നിലച്ചു പോകാൻ പാടില്ല.

സ്ത്രീകളുടെ കാര്യത്തിൽ അവർക്ക് ബാങ്ക്‌വിളിയോ ഇഖാമത്തോ വേണ്ടതില്ല. സ്ത്രീ ഒറ്റക്ക് നിസ്കരിച്ചാലും, മറ്റു സ്ത്രീകൾക്ക് ഇമാമായി നിസ്കരിച്ചാലും അവർക്ക് ബാങ്കോ ഇഖാമത്തോ ആവശ്യമില്ല. ([7]) () ശർഹുൽ ഉംദഃ / ഇബ്നു തൈമിയ്യഃ: നമസ്കാരത്തിൻ്റെ അധ്യായം. പേജ്. 101.

(3) അദാനും ഇഖാമത്തും; ശ്രേഷ്ഠതകൾ

അദാനും ഇഖാമത്തും വിളിക്കുന്നതിൻ്റെ ശ്രേഷ്ഠതകൾ വിവരിക്കുന്ന അനേകം തെളിവുകൾ വന്നിട്ടുണ്ട്. അവയിൽ ചിലത് താഴെ പറയാം:

ബാങ്ക്‌വിളിക്കുന്ന വ്യക്തി (മുഅദ്ദിൻ) അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവരിൽ പെട്ടവനാണ്; ജനങ്ങളിൽ ഏറ്റവും നല്ല വാക്ക് പറയുന്നവരിലാണ് അവൻ്റെ സ്ഥാനമുള്ളത്. അല്ലാഹു പറയുന്നു: അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും 'തീര്‍ച്ചയായും ഞാന്‍ മുസ്ലിംകളുടെ കൂട്ടത്തിലാകുന്നു' എന്ന് പറയുകയും ചെയ്തവനെക്കാള്‍ വിശിഷ്ടമായ വാക്ക് പറയുന്ന മറ്റാരുണ്ട്‌? (ഫുസ്സ്വിലത്: 33)

മുഅദ്ദിൻ ജനങ്ങളിൽ ഏറ്റവും ഉയർന്ന കഴുത്തുള്ളവനായിരിക്കും. മുആവിയഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: ബാങ്ക് വിളിക്കുന്നവർ ഖിയാമത്ത് നാളിൽ ജനങ്ങളിൽ ഏറ്റവും നീളമുള്ള കഴുത്തുള്ളവരായിരിക്കും. ([8]) () മുസ്‌ലിം: 387.

അദാനും ഇഖാമത്തും പിശാചിനെ അകറ്റുന്നതാണ്. അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: നിസ്കാരത്തിനായി ബാങ്ക് വിളിക്കപ്പെട്ടാൽ പിശാച് കീഴ്ശ്വാസം പുറപ്പെടിവിച്ചു കൊണ്ട്, അദാൻ കേൾക്കാതിരിക്കാൻ വേണ്ടി പിന്തിരിഞ്ഞോടുന്നതാണ്. ബാങ്ക് വിളി അവസാനിച്ചാൽ അവൻ തിരിച്ചു വരും. പിന്നീട് ഇഖാമത്ത് വിളിക്കപ്പെട്ടാലും അവൻ പിന്തിരിഞ്ഞോടും; ഇഖാമത്ത് അവസാനിച്ചാൽ അവൻ തിരിച്ചു വരുകയും ചെയ്യും. പിന്നീട് നിസ്കരിക്കുന്ന വ്യക്തിക്കും അയാളുടെ സ്വന്തത്തിനും ഇടയിൽ ദുർമന്ത്രണം നടത്തിക്കൊണ്ടിരിക്കും. 'ഇന്നതിനെ കുറിച്ച് ചിന്തിക്കൂ, ഇന്നതെല്ലാം ആലോചിക്കൂ' എന്നിങ്ങനെ പറഞ്ഞു കൊണ്ട്, മുൻപ് ചിന്തിക്കാതിരുന്ന കാര്യങ്ങളെല്ലാം അവൻ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കും. അവസാനം താൻ എത്ര നിസ്കരിച്ചു എന്ന കാര്യം അറിയാത്ത സ്ഥിതിയിൽ നിസ്കരിക്കുന്ന വ്യക്തി എത്തിപ്പെടും. ([9]) () ബുഖാരി: 1222, മുസ്‌ലിം: 389.

ബാങ്ക് വിളിക്കുന്ന വ്യക്തിക്ക് വേണ്ടി അവൻ്റെ അദാൻ കേട്ട എല്ലാ വസ്തുക്കളും സാക്ഷ്യം വഹിക്കുന്നതാണ്. അബ്ദുല്ലാഹി ബ്നു അബ്ദി റഹ്മാൻ അൻസ്വാരീ -رَضِيَ اللَّهُ عَنْهُ- നിവേദനം: അബൂ സഈദ് അൽഖുദ്‌രി -رَضِيَ اللَّهُ عَنْهُ- അദ്ദേഹത്തോട് പറഞ്ഞു: "ആടു മേയ്ക്കുന്നതും മരുഭൂവാസവും താങ്കൾക്ക് ഇഷ്ടമുള്ള കാര്യമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. അതിനാൽ താങ്കൾ ആടുകളെ മേയ്ക്കുകയോ മരുഭൂമിയിലായിരിക്കുകയോ ചെയ്യുമ്പോൾ നിസ്കാരത്തിന് ബാങ്ക് കൊടുത്താൽ താങ്കളുടെ ശബ്ദം ഉയർത്തുക. കാരണം: ബാങ്ക് വിളിക്കുന്ന വ്യക്തിയുടെ ശബ്ദത്തിൻ്റെ അലയൊലികൾ കേൾക്കുന്ന ഏതൊരു ജിന്നോ മനുഷ്യനോ മറ്റേതു വസ്തുവോ ആകട്ടെ, അവയെല്ലാം അന്ത്യനാളിൽ അവന് വേണ്ടി സാക്ഷ്യം പറയാതിരിക്കില്ല. അബൂ സഈദ് പറഞ്ഞു: നബി -ﷺ- ഇപ്രകാരം പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്. ([10]) () ബുഖാരി: 609.

ജനങ്ങൾ ബാങ്ക്‌വിളിക്കുന്നതിൻ്റെ ശ്രേഷ്ഠത തിരിച്ചറിഞ്ഞിരുന്നെങ്കിൽ ആരായിരിക്കണം ബാങ്ക് വിളിക്കുന്നത് എന്നത് തീരുമാനിക്കാൻ വേണ്ടി അവർ നറുക്കിടാൻ തയ്യാറാകുമായിരുന്നു. അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: ബാങ്കിലും, ഒന്നാമത്തെ സ്വഫ്ഫിലുമുള്ള പ്രതിഫലത്തെക്കുറിച്ച് ജനങ്ങൾ അറിഞ്ഞിരിക്കുന്നുവെങ്കിൽ, പിന്നെ അത് ലഭിക്കുവാൻ നറുക്കെടുപ്പല്ലാതെ മറ്റൊരു മാർഗവുമില്ലെങ്കിൽ അവർ അതിന് വേണ്ടി നറുക്കെടുക്കുമായിരുന്നു. ([11]) () ബുഖാരി: 615, മുസ്‌ലിം: 437.

ബാങ്ക് വിളിക്കുന്ന മുഅദ്ദിനിൻ്റെ ശബ്ദത്തിൻ്റെ തോതനുസരിച്ച് അയാൾക്ക് തിന്മകൾ പൊറുക്കപ്പെടുകയും, അവൻ്റെ ബാങ്കിൻ്റെ ശബ്ദം കേൾക്കുന്ന ഉണങ്ങിയതും നനഞ്ഞതുമായ എല്ലാ വസ്തുക്കളും അവനെ സത്യപ്പെടുത്തുകയും ചെയ്യും. അവനോടൊപ്പം നിസ്കരിച്ചവരുടേതിന് സമാനമായ പ്രതിഫലവും അവനുണ്ടായിരിക്കും. കാരണം നന്മയിലേക്ക് വഴികാണിച്ചവന് ആ നന്മ പ്രവർത്തിച്ചവരുടേതിന് സമാനമായ പ്രതിഫലമുണ്ടായിരിക്കും. ബറാഅ് ബ്നു ആസിബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: തീർച്ചയായും അല്ലാഹുവും മലക്കുകളും ആദ്യത്തെ സ്വഫ്ഫിലുള്ളവർക്ക് മേൽ സ്വലാത്ത് വർഷിക്കുന്നു. ബാങ്ക് വിളിക്കുന്ന വ്യക്തിക്ക് അയാളുടെ ശബ്ദം എത്തുന്നിടത്തോളം പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്. അവനെ കേൾക്കുന്ന നനഞ്ഞതും ഉണങ്ങിയതുമായ വസ്തുക്കളെല്ലാം അവനെ സത്യപ്പെടുത്തുന്നതും, അവനോടൊപ്പം നിസ്കരിച്ചവരുടേതിന് സമാനമായ പ്രതിഫലം അവനുണ്ടായിരിക്കുന്നതുമാണ്. ([12]) () അഹ്‌മദ്: 18506, നസാഈ: 646, ഹദീഥിൻ്റെ പരമ്പര സ്വീകാര്യമാണെന്ന് ഇമാം മുൻദിരി രേഖപ്പെടുത്തിയിട്ടുണ്ട് (തർഗീബ്: 1/176), സമാനമായി ഇബ്നുൽ മുലഖിനും പറഞ്ഞിട്ടുണ്ട്. (ബദ്റുൽ മുനീർ: 3/385)

ബാങ്ക്‌വിളി എന്നത് ഇസ്‌ലാമിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ചിഹ്നങ്ങളിലൊന്നാണ്. ഇസ്‌ലാമിക നാടിനും അനിസ്‌ലാമിക നാടിനും ഇടയിലുള്ള വ്യത്യാസങ്ങളിലൊന്നാണത്. 'ബാങ്ക്‌വിളിയിലൂടെ യുദ്ധം തടയപ്പെടുന്നു' എന്ന അർത്ഥത്തിൽ ഇമാം ബുഖാരി തൻ്റെ സ്വഹീഹിൽ ഒരു അദ്ധ്യായം തന്നെ നൽകിയിട്ടുണ്ട്. ശേഷം അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- വിൻ്റെ ഹദീഥാണ് അതിൽ അദ്ദേഹം നൽകിയത്. അത് ഇപ്രകാരമാണ്: നബി -ﷺ- ഞങ്ങളുമായി ഒരു നാടിനെതിരെ യുദ്ധത്തിന് പുറപ്പെട്ടാൽ, രാവിലെയാകുന്നത് വരെ അവിടുന്ന് യുദ്ധം ചെയ്യുമായിരുന്നില്ല. നേരം പുലർന്നാൽ അവിടുന്ന് കാത്തിരിക്കും; അദാൻ കേട്ടാൽ അവിടുന്ന് യുദ്ധം ചെയ്യുകയില്ല. അദാൻ കേട്ടില്ലെങ്കിൽ അവിടുന്ന് അവർക്കെതിരെ യുദ്ധം നയിക്കും." ([13]) () ബുഖാരി: 610, മുസ്‌ലിം: 382.

ഇമാം ഖത്താബി -رَحِمَهُ اللَّهُ- പറയുന്നു: "ഇസ്‌ലാം ദീനിൻ്റെ ചിഹ്നമാണ് അദാൻ എന്നും, ഉപേക്ഷിക്കാൻ അനുവാദമില്ലാത്ത നിർബന്ധമായ കർമ്മമാണ് അതെന്നും ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം. ഏതെങ്കിലും നാട്ടുകാർ അദാൻ ഉപേക്ഷിക്കാമെന്ന് തീരുമാനിക്കുകയും, ബാങ്ക് വിളിക്കാൻ തടസ്സം കാണിക്കുകയും ചെയ്താൽ ഇസ്‌ലാമിക ഭരണാധികാരിക്ക് അവരോട് യുദ്ധം ചെയ്യാം." ([14]) () അഅ്ലാമുൽ ഹദീഥ് ശർഹ് സ്വഹീഹിൽ ബുഖാരി: 1/460.

(4) അദാനും ഇഖാമത്തും; നിബന്ധനകൾ

1- മുസ്‌ലിമായിരിക്കുക: കാഫിറായ ഒരാൾ ബാങ്ക് വിളിക്കുകയോ ഇഖാമത്ത് കൊടുക്കുകയോ ചെയ്താൽ അത് ശരിയാവുകയില്ല. കാരണം ഇവ രണ്ടും അല്ലാഹുവിനുള്ള ആരാധനയാണ്. ആരാധനകൾ കാഫിറായ ഒരാളിൽ നിന്ന് സ്വീകരിക്കപ്പെടുകയില്ല.

2- ബുദ്ധിയുള്ളവനായിരിക്കുക: ഭ്രാന്തനോ ലഹരി ബാധിച്ചവനോ വകതിരിവില്ലാത്ത കുട്ടിയോ ബാങ്ക് കൊടുത്താൽ അത് ശരിയാവുകയില്ല. എല്ലാ ഇബാദത്തുകൾക്കും ഈ നിബന്ധന ബാധകമാണ്.

3- നിയ്യത്ത്: അദാനും ഇഖാമത്തും ശരിയാകണമെങ്കിൽ നിയ്യത്തുണ്ടായിരിക്കണം. കാരണം അവ രണ്ടും ഇബാദത്തുകളാണ്. നിയ്യത്തില്ലാതെ ഒരു ഇബാദത്തും ശരിയാവുകയില്ല. നബി -ﷺ- പറഞ്ഞ വാക്ക് അതിനുള്ള തെളിവാണ്: പ്രവർത്തനങ്ങൾ ഉദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ്. ഓരോ വ്യക്തിക്കും അവൻ ഉദ്ദേശിച്ചത് മാത്രമാണ് ഉണ്ടായിരിക്കുക. ([15]) () ബുഖാരി: 1, മുസ്‌ലിം: 1907. ഹദീഥ് ഉമർ ബ്നുൽ ഖത്താബാണ് -رَضِيَ اللَّهُ عَنْهُ- നിവേദനം ചെയ്തത്.

4- പുരുഷനായിരിക്കണം: സ്ത്രീകൾ അദാൻ കൊടുക്കുകയോ ഇഖാമത്ത് കൊടുക്കുകയോ ചെയ്താൽ അത് ശരിയാവുകയില്ല.

5- നിസ്കാര സമയം ആയതിന് ശേഷമായിരിക്കണം അദാൻ കൊടുക്കുന്നത്; അതിന് മുൻപ് അദാൻ കൊടുത്താൽ അത് ശരിയാവുകയില്ല. മാലിക് ബ്നുൽ ഹുവൈരിഥിൻ്റെ ഹദീഥിൽ നബി -ﷺ- പറഞ്ഞു: ... നിസ്കാരസമയം ആസന്നമായാൽ നിങ്ങൾക്ക് വേണ്ടി കൂട്ടത്തിൽ ഒരാൾ അദാൻ കൊടുക്കുകയും, നിങ്ങളിലെ ഏറ്റവും പ്രായമുള്ളയാൾ നിങ്ങൾക്ക് ഇമാം നിൽക്കുകയും ചെയ്യട്ടെ. ([16]) നിസ്കാരം ആസന്നമാകുമ്പോഴാണ് അദാൻ കൊടുക്കാൻ അവിടുന്ന് കൽപ്പിച്ചത്. നിസ്കാര സമയം ആരംഭിച്ചു കഴിഞ്ഞതിന് ശേഷമല്ലാതെ നിസ്കാരം ആസന്നമാകുന്നില്ല. ഇഖാമത്ത് കൊടുക്കേണ്ടത് നിസ്കാരം നിർവ്വഹിക്കാനായി ഉദ്ദേശിക്കുന്ന വേളയിലാണ്. () ബുഖാരി: 628, മുസ്‌ലിം: 674.

6- അദാനും ഇഖാമത്തും ക്രമത്തിലാണ് നൽകേണ്ടത്. അതായത് അദാനിൻ്റെയും ഇഖാമത്തിൻ്റെയും വാക്കുകൾ പ്രമാണങ്ങളിൽ വന്ന അതേ ക്രമത്തിൽ തന്നെയായിരിക്കണം പറയേണ്ടത് എന്നർത്ഥം. ഏതെങ്കിലും വാക്ക് പറയേണ്ട ക്രമത്തിന് മുൻപോ ശേഷമോ ആക്കുന്നത് അനുവദനീയമല്ല. കാരണം അദാനും ഇഖാമത്തും ഈ നിശ്ചയിക്കപ്പെട്ട ക്രമത്തിലാണ് പഠിപ്പിക്കപ്പെട്ടിരിക്കുന്നത്. അതിനാൽ ആ നിശ്ചിത രൂപത്തിൽ തന്നെ അത് നിർവ്വഹിക്കൽ നിർബന്ധമാണ്. കാരണം നബി -ﷺ- പറഞ്ഞു: ''നമ്മുടെ ഇക്കാര്യത്തിൽ (ഇസ്ലാം ദീനിൽ) അതിലില്ലാത്ത വല്ലതും ആരെങ്കിലും പുതുതായി നിർമ്മിച്ചാൽ അത് തള്ളപ്പെടേണ്ടതാണ്.'' ([17]) () ബുഖാരി: 2697, മുസ്‌ലിം: 1718. (ആഇശ -رَضِيَ اللَّهُ عَنْهَا- യുടെ ഹദീഥ്)

7- അദാനും -അതു പോലെ ഇഖാമത്തും- ഇടവിടാതെ കൊടുത്തു തീർക്കണം. അതായത് അദാനിൻ്റെയും ഇഖാമത്തിൻ്റെയും വാക്കുകൾക്കിടയിൽ സുദീർഘമായ വിടവോ മറ്റെന്തെങ്കിലും വാക്കുകൾ കൊണ്ടോ പ്രവർത്തികൾ കൊണ്ടോ അകൽച്ചയോ ഉണ്ടാകാൻ പാടില്ല. മറിച്ച്, അദാനിൻ്റെയും ഇഖാമത്തിൻ്റെയും വാക്കുകൾ അവക്കിടയിൽ വലിയ ഇടവേളയില്ലാതെ പറഞ്ഞു തീർക്കണം.

8- അദാനും -അതു പോലെ ഇഖാമത്തും- അറബിയിൽ തന്നെയായിരിക്കണം. ഹദീഥിൽ വന്നതു പോലെ, അറബി ഭാഷയിൽ തന്നെയായിരിക്കണം അത് നിർവ്വഹിക്കേണ്ടത്. അദാനിലും ഇഖാമത്തിലും പറയുന്ന ആശയം തെറ്റിക്കുന്ന വിധത്തിലുള്ള അബദ്ധം സംഭവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.

അദാനിൻ്റെ ശബ്ദം ഉയർത്തേണ്ടതുണ്ട്; കാരണം ബാങ്ക് വിളിക്കുന്ന വ്യക്തി അയാൾക്ക് മാത്രം കേൾക്കുന്ന വിധത്തിൽ ശബ്ദം താഴ്ത്തിയാൽ ബാങ്കിൻ്റെ പിന്നിലെ ഉദ്ദേശ്യം നടപ്പിലാവുകയില്ല. നബി -ﷺ- പറയുന്നു: നിങ്ങൾക്ക് വേണ്ടി കൂട്ടത്തിലൊരാൾ അദാൻ കൊടുക്കട്ടെ. ([18]) ബാങ്ക് കൊടുക്കുമ്പോൾ ശബ്ദം ഉയർത്തണമെന്ന് ഈ ഹദീഥിൽ സൂചനയുണ്ട്. കാരണം ജനങ്ങളെ അറിയിക്കുക എന്ന ഉദ്ദേശ്യം അതിലൂടെയാണ് സാധ്യമാവുക. എന്നാൽ ഒരാൾ തനിക്ക് വേണ്ടിയും തന്നോടൊപ്പമുള്ള കുറച്ചു പേർക്കും വേണ്ടി മാത്രമാണ് ബാങ്ക് കൊടുക്കുന്നത് എങ്കിൽ ശബ്ദം വളരെ ഉയർത്തണമെന്ന നിബന്ധനയില്ല. മറിച്ച്, അയാൾക്കും ഒപ്പമുള്ളവർക്കും കേൾക്കാൻ കഴിയുന്ന ശബ്ദം മതിയായതാണ്. എന്നാൽ ഈ സാഹചര്യത്തിലാണെങ്കിലും ബാങ്കിൻ്റെ ശബ്ദം ഉയർത്തുന്നത് -അബൂ സഈദ് അൽഖുദ്‌രിയുടെ ഹദീഥിൽ വന്നതു പോലെ- കൂടുതൽ ശ്രേഷ്ഠകരമാണ്. പ്രസ്തുത ഹദീഥിൽ നബി -ﷺ- പറഞ്ഞിട്ടുണ്ട്: ബാങ്ക് വിളിക്കുന്ന വ്യക്തിയുടെ ശബ്ദത്തിൻ്റെ അലയൊലികൾ കേൾക്കുന്ന ഏതൊരു ജിന്നോ മനുഷ്യനോ മറ്റേതു വസ്തുവോ ആകട്ടെ, അവയെല്ലാം അന്ത്യനാളിൽ അവന് വേണ്ടി സാക്ഷ്യം പറയാതിരിക്കില്ല. ([19]) () ഹദീഥ് നിവേദനം ചെയ്തവരുടെ വിവരങ്ങൾ മുൻപ് നൽകിയിട്ടുണ്ട്. () ഹദീഥ് നിവേദനം ചെയ്തവരുടെ വിവരങ്ങൾ മുൻപ് നൽകിയിട്ടുണ്ട്.

5- മുഅദ്ദിന് വേണ്ട നല്ല ഗുണങ്ങൾ

1- മുഅദ്ദിൻ മതനിഷ്ഠയും സന്മാർഗിയുമായി അറിയപ്പെട്ടവനായിരിക്കണം. കാരണം നബി -ﷺ- പറഞ്ഞിട്ടുണ്ട്: ഇമാം ഉത്തരവാദിത്തം ഏറ്റെടുത്ത വ്യക്തിയാണ്. മുഅദ്ദിൻ വിശ്വസിച്ചേൽപ്പിക്കപ്പെട്ടവനുമാണ്. അല്ലാഹുവേ! ഇമാമുമാരെ നീ സന്മാർഗത്തിലേക്ക് നയിക്കുകയും, മുഅദ്ദിനുകൾക്ക് നീ പൊറുത്തു കൊടുക്കുകയും വേണമേ! ([20]) മുഅദ്ദിൻ നിസ്കാരത്തിൻ്റെയും നോമ്പിൻ്റെയും സമയത്തിൻ്റെ കാര്യം വിശ്വസിച്ചേൽപ്പിക്കപ്പെട്ട വ്യക്തിയാണ്. വിശ്വസ്തത പാലിക്കുമെന്ന് പ്രതീക്ഷിക്കാവുന്നതാണ് മതനിഷ്ഠയുള്ളവരിൽ നിന്ന് മാത്രമാണ്. അതിനാൽ ദുർനടപ്പുകാരനോ പരസ്യമായി തിന്മകൾ പ്രവർത്തിക്കുന്നവനോ സാമാന്യ മര്യാദകളില്ലാത്തവനോ ആയ ഒരാളെ മുഅദ്ദിനായി നിശ്ചയിക്കരുത്. () അബൂദാവൂദ്: 517, തിർമിദി: 207.

2- പ്രായപൂർത്തി എത്തിയവനായിരിക്കണം. കാരണം ബാങ്കിൻ്റെ പൂർണ്ണത അവരിൽ നിന്നേ പ്രതീക്ഷിക്കാൻ കഴിയൂ. എന്നാൽ ചെറിയ കുട്ടി കൃത്യമായ സമയത്ത് ബാങ്ക് കൊടുത്താൽ അത് സാധുവാകുന്നതും മതിയാകുന്നതുമാണ്. കാരണം നിസ്കാര സമയം ആയിരിക്കുന്നു എന്ന അറിയിപ്പ് കുട്ടി ബാങ്ക് കൊടുത്താലും സാധ്യമാകുന്നതാണ്.

3- നിസ്കാര സമയത്തെ കുറിച്ച് അറിവുള്ളവനായിരിക്കണം; കാരണം ബാങ്ക് കൃത്യസമയത്ത് വിളിക്കാൻ അവർക്ക് സാധിക്കും. സമയം അറിയാൻ സാധിക്കാത്തവർക്ക് ചിലപ്പോൾ സമയത്തിൻ്റെ കാര്യത്തിൽ അബദ്ധം പിണയാനും തെറ്റുവരാനും സാധ്യതയുണ്ട്.

4- ഉയർന്ന ശബ്ദമുള്ളവനായിരിക്കണം. ബാങ്ക്‌വിളിയുടെ കാര്യം സ്വപ്നത്തിൽ കണ്ട സംഭവം വിവരിക്കുന്ന അബ്ദുല്ലാഹി ബ്നു സൈദ് -رَضِيَ اللَّهُ عَنْهُ- വിൻ്റെ ഹദീഥിൽ നബി -ﷺ- പറഞ്ഞതായി കാണാം: ഈ സ്വപ്നം സത്യമാകുന്നു. അതിനാൽ നീ ബിലാലിനോടൊപ്പം നിൽക്കുക; നിന്നേക്കാൾ നല്ല ശബ്ദവും നീണ്ട ശബ്ദവും അദ്ദേഹത്തിനുണ്ട്. നിനക്ക് (സ്വപ്നത്തിൽ) നൽകപ്പെട്ട (ബാങ്കിൻ്റെ വാക്കുകൾ) നീ അദ്ദേഹത്തിന് പറഞ്ഞു കൊടുക്കുക; അദ്ദേഹം അതുകൊണ്ട് ബാങ്ക് വിളിക്കട്ടെ. ([21]) നിന്നേക്കാൾ ഉയർന്ന ശബ്ദം അദ്ദേഹത്തിനുണ്ട് അദ്ദേഹത്തിന് നിന്നെക്കാൾ ഉയർന്നതും ഉച്ചത്തിൽ ഉള്ളതുമായ ശബ്ദമുണ്ട്  എന്നാണ്. ബാങ്ക് വിളിക്കാൻ മുഅദ്ദിനിനെ തിരഞ്ഞെടുക്കുമ്പോൾ അദ്ദേഹം ഉച്ചത്തിൽ ശബ്ദമുള്ളവനായിരിക്കണം എന്ന് നബി -ﷺ- യുടെ ഈ വാക്കിൽ നിന്ന് മനസ്സിലാക്കാം. കാരണം ഉച്ചത്തിൽ ശബ്ദമുള്ളവർക്ക് അദാൻ കൂടുതൽ പേർക്ക് കേൾപ്പിക്കാൻ കഴിയും. ([22]) () തിർമിദി: 189, അദ്ദേഹം ഹദീഥ് സ്ഥിരപ്പെട്ടതാണെന്ന് വിലയിരുത്തിയിട്ടുണ്ട്. () തുഹ്ഫതുൽ അഹ്‌വദി: 1/481.

5- നല്ല ശബ്ദമുള്ളവനായിരിക്കണം. അബ്ദുല്ലാഹി ബ്നു സൈദിൻ്റെ ഹദീഥിൽ നബി -ﷺ- പറഞ്ഞത് നാം മുൻപ് വായിച്ചു കഴിഞ്ഞു: നിന്നേക്കാൾ നല്ല ശബ്ദവും നീണ്ട ശബ്ദവും അദ്ദേഹത്തിനുണ്ട്. നല്ല ശബ്ദം എന്നാൽ മധുരമനോഹരമായ ശബ്ദമെന്നാണ് ഉദ്ദേശ്യം.

6- ചെറിയ അശുദ്ധിയിൽ നിന്നും വലിയ അശുദ്ധിയിൽ നിന്നും ശുദ്ധി വരുത്തിയിരിക്കണം; കാരണം ബാങ്കും ഇഖാമത്തുമെല്ലാം അല്ലാഹുവിനുള്ള ദിക്റിൽ പെട്ടതാണ്. ശുദ്ധിയുള്ള അവസ്ഥയിൽ ദിക്ർ ചൊല്ലുക എന്നത് നബി -ﷺ- യുടെ മാതൃകയാണ്.

7- നിന്നു കൊണ്ടായിരിക്കണം ബാങ്ക് വിളിക്കേണ്ടത്. കാരണം നബി -ﷺ- പറഞ്ഞിരിക്കുന്നു: ഹേ ബിലാൽ! എഴുന്നേറ്റ് നിസ്കാരത്തിനായി (ബാങ്ക്) വിളിക്കുക. ([23]) ഇബ്നുൽ മുൻദിർ പറയുന്നു: മുഅദ്ദിൻ നിന്നു കൊണ്ട് ബാങ്ക് വിളിക്കുന്നത് സുന്നത്താണെന്നതിൽ എല്ലാവരും ഏകോപിച്ചിരിക്കുന്നു." ([24]) () ബുഖാരി: 604, മുസ്‌ലിം: 377 (ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُ- വിൻ്റെ ഹദീഥ്). () ഇജ്മാഅ് / ഇബ്നുൽ മുൻദിർ: 38.

8- ഖിബ്‌ലക്ക് നേരെ തിരിഞ്ഞു കൊണ്ടായിരിക്കണം ബാങ്ക് വിളിക്കുന്നത്. അബ്ദുല്ലാഹി ബ്നു സൈദ് -رَضِيَ اللَّهُ عَنْهُ- ബാങ്ക്‌വിളി സ്വപ്നം കണ്ട ഹദീഥിൻ്റെ ചില നിവേദനങ്ങളിൽ അദ്ദേഹം ബാങ്ക് വിവരിച്ച വാക്കുകൾ അതിനുള്ള തെളിവാണ്. അദ്ദേഹം പറഞ്ഞു: (ബാങ്ക് വിളിക്കുന്ന വ്യക്തി) ഖിബ്‌ലക്ക് നേരെ തിരിയുകയും, അല്ലാഹു അക്ബർ അല്ലാഹു അക്ബർ എന്നു പറയുകയും ചെയ്തു." ([25]) ഇബ്നുൽ മുൻദിർ -رَحِمَهُ اللَّهُ- പറയുന്നു: ബാങ്ക് വിളിക്കുമ്പോൾ ഖിബ്‌ലക്ക് നേരെ തിരിയുക എന്നത് സുന്നത്താണെന്നതിൽ എല്ലാവരും ഏകോപിച്ചിരിക്കുന്നു." ([26]) () അബൂദാവൂദ്: 507. () ഇജ്മാഅ് / ഇബ്നുൽ മുൻദിർ: 38.

9- രണ്ട് ചൂണ്ടുവിരലുകളും ചെവികളിൽ വെച്ചു കൊണ്ട് ബാങ്ക്‌വിളിക്കുക എന്നത്; നബി -ﷺ- യുടെ മുൻപിൽ വെച്ച് ബിലാൽ -رَضِيَ اللَّهُ عَنْهُ- ബാങ്ക് വിളിച്ചപ്പോൾ അപ്രകാരമായിരുന്നു ചെയ്തിരുന്നത്. അബൂ ജുഹൈഫഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: ബിലാൽ -رَضِيَ اللَّهُ عَنْهُ- ചുറ്റിത്തിരിയുകയും തൻ്റെ വായ അങ്ങോട്ടും ഇങ്ങോട്ടും തിരിക്കുകയും ചെയ്തു കൊണ്ട് ബാങ്ക് വിളിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹത്തിൻ്റെ രണ്ട് വിരലുകളും അദ്ദേഹത്തിൻ്റെ രണ്ട് ചെവികളിലായിരുന്നു. നബി -ﷺ- യാകട്ടെ, ആ സമയം തൻ്റെ ചുവന്ന നിറത്തിലുള്ള കൂടാരത്തിലായിരുന്നു..." [27]. () തിർമിദി: 197, അദ്ദേഹം ഹദീഥ് സ്ഥിരപ്പെട്ടതാണെന്ന് വിലയിരുത്തിയിട്ടുണ്ട്. ഹദീഥിൻ്റെ അടിസ്ഥാന രൂപം ബുഖാരിയിലുണ്ട് (634); അതിലെ പദങ്ങൾ ഇപ്രകാരമാണ്: അബൂ ജുഹ്ഫഃ നിവേദനം: അദ്ദേഹം ബിലാൽ -رَضِيَ اللَّهُ عَنْهُ- ബാങ്ക് വിളിക്കുന്നത് കാണുകയുണ്ടായി. 'ഞാൻ അദ്ദേഹം അങ്ങോട്ടും ഇങ്ങോട്ടുമായി ബാങ്ക്‌വിളിക്കുന്നത് ശ്രദ്ധയോടെ പിന്തുടർന്നു' എന്ന് അബൂ ജുഹ്ഫഃ പറയുകയുണ്ടായി.

ഇമാം തിർമിദി ഈ ഹദീഥ് നൽകിയതിന് ശേഷം പറഞ്ഞു: ഈ ഹദീഥിൽ വന്നതു പ്രകാരം തന്നെയാണ് പണ്ഡിതന്മാർ പ്രവർത്തിച്ചിട്ടുള്ളത്. ബാങ്ക് വിളിക്കുന്ന വ്യക്തി തൻ്റെ വിരലുകൾ ചെവിയിൽ വെക്കുന്നത് അവർ സുന്നത്തായി കണ്ടിരുന്നു.

എന്തു കൊണ്ടാണ് മുഅദ്ദിൻ ചെവിയിൽ വിരലുകൾ വെക്കുന്നത് എന്ന് ചോദിക്കപ്പെട്ടപ്പോൾ ഇബ്നു ശിബ്രിമഃ പറഞ്ഞു: "ശബ്ദം ശക്തമാക്കുന്നതിന് വേണ്ടിയാണ്." ([28]) () ഔസത്വ്: 11/4.

നവവി -رَحِمَهُ اللَّهُ- പറയുന്നു: ചെവിയുടെ ചെവിക്കുന്നിയിൽ വെക്കുന്നതാണ് സുന്നത്തായ രൂപം എന്നതിൽ ഏകാഭിപ്രായമുണ്ട്. പൊതുവെ പണ്ഡിതന്മാരുടെ വീക്ഷണം ഇതാണെന്ന് മുഹാമിലി മജ്‌മൂഇൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഈ രീതി സ്വീകരിക്കുന്നത് കൊണ്ടുള്ള മറ്റൊരു പ്രയോജനം കൂടി ശാഫിഈ മദ്ഹബുകാർ രേഖപ്പെടുത്തിയിട്ടുണ്ട്. ബധിരത കാരണത്താലോ മറ്റോ അദാൻ കേൾക്കാൻ കഴിയാത്തവർക്ക് ബാങ്ക് വിളിക്കുന്ന വ്യക്തി ഈ രൂപത്തിൽ നിൽക്കുന്നത് കണ്ടാൽ അത് ബാങ്ക്‌വിളിക്കുകയാണെന്ന് മനസ്സിലാക്കാൻ സാധിക്കും എന്നതാണത്." ([29]) () ശർഹുൽ മുഹദ്ദബ്: 3/113.

10- 'ഹയ്യ അലസ്വലാഹ്' എന്ന് രണ്ട് തവണ പറയുമ്പോഴും വലത്തോട്ടും, 'ഹയ്യ അലൽഫലാഹ്' എന്ന് രണ്ട് തവണ പറയുമ്പോഴും ഇടത്തോട്ടും തിരിഞ്ഞു നോക്കണം. കാലുകൾ തിരിയാതെ (മുഖം മാത്രം തിരിഞ്ഞാൽ മതിയാകും). അബൂ ജുഹൈഫഃ -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യുടെ മുൻപിൽ വെച്ച് ബിലാൽ -رَضِيَ اللَّهُ عَنْهُ- ബാങ്ക് വിളിച്ചത് വിവരിക്കവെ പറഞ്ഞു: ഹയ്യഅലസ്വലാഹ്, ഹയ്യഅലൽ ഫലാഹ് എന്നിങ്ങനെ വലത്തോട്ടും ഇടത്തോട്ടും പറയുമ്പോൾ ഞാൻ അദ്ദേഹത്തിൻ്റെ വായയെ പിന്തുടർന്നു (അത് എങ്ങോട്ടാണ് തിരിയുന്നതെന്ന് ശ്രദ്ധിച്ചു)." ([30]) മസ്ജിദിൽ നിന്ന് ദൂരെയുള്ളയുള്ളവർക്ക് ബാങ്ക് വിളി കേൾപ്പിക്കാൻ ഈ രീതി കൂടുതൽ സഹായകമാണ്. () ബുഖാരി: 634, മുസ്‌ലിം: 503, ഇവിടെ നൽകിയ പദം മുസ്‌ലിമിൽ നിന്നാണ്.

11- ബാങ്ക് വിളി നീട്ടിപ്പറഞ്ഞു കൊണ്ടാണ് നിർവ്വഹിക്കേണ്ടത്. പക്ഷേ, സംഗീതാത്മകമായി വലിച്ചു നീട്ടുകയോ, അതിരുകവിഞ്ഞ വിധത്തിൽ നീട്ടുകയോ ചെയ്യുന്നത് വേണ്ടതില്ല. മസ്ജിദിന് പുറത്തുള്ളവരെ നിസ്കാരത്തിന് സമയമായി എന്ന് അറിയിക്കാൻ കൂടുതൽ സഹായകമാവുക ഇപ്രകാരം നീട്ടി ബാങ്ക്‌വിളിക്കുന്നതാണ്. എന്നാൽ ഇഖാമത്ത് വേഗതയിൽ പറഞ്ഞു തീർക്കാവുന്നതാണ്. കാരണം മസ്ജിദിൽ സന്നിഹിതരായിട്ടുള്ളവരോട് നിസ്കാരത്തിന് സമയമായി എന്ന് അറിയിക്കലാണ് ഇഖാമത്തിൻ്റെ ഉദ്ദേശ്യം. അത് വേഗം പറയുക എന്നതാണ് അനുയോജ്യം. ([31]) () അൽമുഗ്നി / ഇബ്നു ഖുദാമഃ: 1/295.

12- ഇസ്‌ലാമിൽ പഠിപ്പിക്കപ്പെട്ട രൂപത്തിൽ -ലളിതവും സരളവുമായി, കൃത്രിമത്വമോ ഈണം നൽകലോ ഇല്ലാതെ- ബാങ്ക് വിളി നിർവ്വഹിക്കുക. സംഗീതാത്മകമായോ, ബാങ്ക് വിളിയുടെ ഉദ്ദേശ്യത്തിന് അനുയോജ്യമല്ലാത്ത വിധത്തിൽ നീട്ടിപ്പരത്തിയോ ബാങ്ക് കൊടുക്കരുത്. ബാങ്കിൻ്റെ നിബന്ധങ്ങളും ഇസ്‌ലാമിക മര്യാദകളും പാലിച്ചു കൊണ്ട് തൻ്റെ സാധാരണ ശബ്ദം ഉപയോഗിച്ച് ബാങ്ക് വിളിക്കുക എന്നതാണ് വേണ്ടത്.

6- അദാനിൻ്റെയും ഇഖാമത്തിൻ്റെയും രൂപം.

അദാനിൻ്റെയും ഇഖാമത്തിൻ്റെയും രൂപം ഹദീഥുകളിൽ വന്നിട്ടുള്ള നിശ്ചിതരൂപങ്ങളുണ്ട്. അബ്ദുല്ലാഹി ബ്നു സൈദ് -رَضِيَ اللَّهُ عَنْهُ- വിൻ്റെ ഹദീഥിൽ വന്ന അദാനിൻ്റെ രൂപം ഇപ്രകാരമാണ്:

അല്ലാഹു അക്ബർ അല്ലാഹു അക്ബർ. അല്ലാഹു അക്ബർ അല്ലാഹു അക്ബർ.

അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്, അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്.

അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്, അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്.

ഹയ്യ അലസ്സ്വലാഹ്, ഹയ്യ അലസ്സ്വലാഹ്.

ഹയ്യ അലൽ ഫലാഹ്, ഹയ്യ അലൽ ഫലാഹ്.

അല്ലാഹു അക്ബർ അല്ലാഹു അക്ബർ.

ലാ ഇലാഹ ഇല്ലല്ലാഹ്.

ഇഖാമത്തിൻ്റെ രൂപം:

അല്ലാഹു അക്ബർ അല്ലാഹു അക്ബർ.

അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്.

അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്.

ഹയ്യ അലസ്സ്വലാഹ്, ഹയ്യ അലൽ ഫലാഹ്.

നമസ്കാരം ആരംഭിക്കാനിരിക്കുന്നു, നമസ്കാരം ആരംഭിക്കാനിരിക്കുന്നു.

അല്ലാഹു അക്ബർ അല്ലാഹു അക്ബർ.

ലാ ഇലാഹ ഇല്ലല്ലാഹ്.([32]) () അബൂ ദാവൂദ്: 499, തിർമിദി (സംഗ്രഹം): 189, ഹദീഥ് സ്ഥിരപ്പെട്ടതാണെന്ന് തിർമിദി വിലയിരുത്തിയിട്ടുണ്ട്.

ബിലാൽ -رَضِيَ اللَّهُ عَنْهُ- നാട്ടിലുള്ള വേളകളിലും യാത്രകളിലും -മരണം വരെ- സ്ഥിരമായി ബാങ്ക്‌വിളിച്ചിരുന്നത് ഈ രൂപത്തിലായിരുന്നു.

സുബ്ഹി നിസ്കാരത്തിന് വേണ്ടിയുള്ള ബാങ്കിൽ 'ഹയ്യ അലൽ ഫലാഹ്' എന്നത് കഴിഞ്ഞാൽ 'അസ്സ്വലാതു ഖൈറുമ്മിനന്നൗം' എന്നും അദ്ദേഹം രണ്ട് തവണ പറയാറുണ്ടായിരുന്നു. അബൂ മഹ്ദൂറഃ -رَضِيَ اللَّهُ عَنْهُ- വിൻ്റെ ഹദീഥിൽ നബി -ﷺ- ബിലാലിനോട് ഇപ്രകാരം പറഞ്ഞതായി വന്നിട്ടുണ്ട്: സുബ്ഹി നിസ്കാരത്തിൻ്റെ ബാങ്കാണെങ്കിൽ 'അസ്സ്വലാതു ഖൈറുമ്മിനന്നൗം, അസ്സ്വലാതു ഖൈറുമ്മിനന്നൗം' എന്ന് കൂടി പറയുക. ([33]) () അബൂദാവൂദ്: 500, നവവി 'ഖുലാസ്വതുൽ അഹ്കാം' എന്ന ഗ്രന്ഥത്തിൽ (1/286) ഈ ഹദീഥ് ഹസൻ ആണെന്ന് വിലയിരുത്തിയിട്ടുണ്ട്.

അദാനിൻ്റെ മറ്റൊരു രൂപം കൂടി ഹദീഥുകളിൽ വന്നിട്ടുണ്ട്. 'തർജീഅ്' എന്ന രൂപമാണത്. രണ്ട് സാക്ഷ്യവചനങ്ങൾ (അശ്ഹദു എന്ന് തുടങ്ങുന്ന വാക്യങ്ങൾ) ആദ്യം ശബ്ദം കുറച്ചു കൊണ്ട് പറയുകയും, പിന്നീട് ശബ്ദം ഉയർത്തി കൊണ്ട് അവ ആവർത്തിക്കുകയും, ഇഖാമത്തിൻ്റെ വേളയിൽ എല്ലാ വാക്യങ്ങളും രണ്ട് തവണ ആവർത്തിക്കുക എന്നതുമാണ് 'തർജീഇ'ൻ്റെ രൂപം. അബൂ മഹ്ദൂറഃയുടെ ഹദീഥിൽ അദ്ദേഹം പറയുന്നു: "നബി -ﷺ- എനിക്ക് ബാങ്ക് വിളിക്കേണ്ട രൂപം അവിടുന്ന് തന്നെ നേരിട്ട് പഠിപ്പിക്കുകയുണ്ടായി. അവിടുന്ന് പറഞ്ഞു: നീ (ബാങ്ക് വിളിക്കുമ്പോൾ) പറയുക: അല്ലാഹു അക്ബർ അല്ലാഹു അക്ബർ, അല്ലാഹു അക്ബർ അല്ലാഹു അക്ബർ, അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്, അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ് -രണ്ട് തവണയായി ഇത് പറയുക; ശേഷം വീണ്ടും ആവർത്തിച്ചു കൊണ്ട് ശബ്ദം ഉയർത്തി കൊണ്ട് പറയുക-: അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്, അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്, അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്, അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്, ഹയ്യ അലസ്സ്വലാഹ്, ഹയ്യ അലസ്സ്വലാഹ്, ഹയ്യഅലൽ ഫലാഹ്, ഹയ്യഅലൽ ഫലാഹ്, അല്ലാഹു അക്ബർ അല്ലാഹു അക്ബർ, ലാഇലാഹ ഇല്ലല്ലാഹ്.

ഇഖാമത്ത് ഇപ്രകാരമാണ്: അല്ലാഹു അക്ബർ അല്ലാഹൂ അക്ബർ, അല്ലാഹു അക്ബർ അല്ലാഹു അക്ബർ, അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്, അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്, അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്, അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്, ഹയ്യ അലസ്സ്വലാഹ്, ഹയ്യ അലസ്സ്വലാഹ്, ഹയ്യഅലൽ ഫലാഹ്, ഹയ്യഅലൽ ഫലാഹ്, ഖദ് ഖാമതിസ്സ്വലാഹ്, ഖദ് ഖാമതിസ്സ്വലാഹ്, അല്ലാഹു അക്ബർ അല്ലാഹു അക്ബർ, ലാഇലാഹ ഇല്ലല്ലാഹ്. ([34]) () അബൂദാവൂദ്: 502, 503.

ആരാധനകളിൽ പഠിപ്പിക്കപ്പെട്ട വൈവിദ്ധ്യങ്ങൾ മാത്രമാണിവ; (വൈരുദ്ധ്യങ്ങളല്ല). ഇപ്രകാരം ഹദീഥുകളിൽ സ്ഥിരപ്പെട്ട ഏതു രൂപം ഒരാൾ സ്വീകരിച്ചാലും അത് നല്ലതു തന്നെ. അദാനിൻ്റെ സ്ഥിരപ്പെട്ട രൂപങ്ങളിൽ ചിലത് വിവരിച്ചതിന് ശേഷം ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യഃ -رَحِمَهُ اللَّهُ- പറയുന്നു: ഈ വിഷയത്തിൽ ശരിയായ മാർഗം അഹ്‌ലുൽ ഹദീഥിൻ്റെയും അവരോട് യോജിച്ചവരുടെയും വഴിയാണ്. നബി -ﷺ- യിൽ നിന്ന് സ്ഥിരപ്പെട്ട ഏതും (ബാങ്ക്‌വിളിക്കുമ്പോഴും ഇഖാമത്ത് കൊടുക്കുമ്പോഴും) സാധുവാണെന്നും, അതിൽ ഒരു രൂപവും ഒഴിവാക്കേണ്ട മക്റൂഹല്ലെന്നതുമാണ് അവരുടെ വീക്ഷണം. കാരണം ഖുർആനിൻ്റെ വ്യത്യസ്ത ഖിറാഅത്തുകളും തശഹ്ഹുദിൻ്റെ വ്യത്യസ്ത രൂപങ്ങളും മറ്റുമെല്ലാം പോലെത്തന്നെയാണ് അദാനിൻ്റെയും ഇഖാമത്തിൻ്റെയും രൂപങ്ങളും. നബി -ﷺ- തൻ്റെ ഉമ്മത്തിന് ചര്യയായി പഠിപ്പിച്ചു നൽകിയ ഒരു രീതി കറാഹത്താണെന്ന് പറയാൻ ഒരാൾക്കും അനുവാദമില്ല. ([35]) () മജ്മൂഉൽ ഫതാവാ: 22/66.

7- അദാൻ കേൾക്കുന്നവർ പറയേണ്ടതും പ്രാർത്ഥിക്കേണ്ടതും.

ബാങ്ക് വിളി കേൾക്കുന്ന വ്യക്തി മുഅദ്ദിൻ പറയുന്നത് പോലെ പറയുക എന്നത് സുന്നത്താണ്. അബൂ സഈദ് അൽഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: നിങ്ങൾ ബാങ്ക്‌വിളി കേൾട്ടാൽ മുഅദ്ദിൻ പറയുന്നത് പോലെത്തന്നെ പറയുക. ([36]) 'ഹയ്യാ അലാസ്സ്വലാഹ്', 'ഹയ്യാലൽ ഫലാഹ്' എന്നീ രണ്ട് വാചകങ്ങൾ മുഅദ്ദിൻ പറയുമ്പോൾ ഒഴികെ; ഈ രണ്ട് വാചകങ്ങൾ കേട്ടാൽ പറയേണ്ട സുന്നത്തായ വാക്ക്: ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്" എന്നാണ്. ഉമർ ബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം ചെയ്ത ഹദീഥാണ് അതിനുള്ള തെളിവ്. പ്രസ്തുത ഹദീഥിൽ നബി -ﷺ- പറഞ്ഞു: മുഅദ്ദിൻ 'അല്ലാഹു അക്ബർ അല്ലാഹു അക്ബർ' എന്ന് പറഞ്ഞാൽ, നിങ്ങളിലൊരാൾ 'അല്ലാഹു അക്ബർ അല്ലാഹു അക്ബർ' എന്ന് പറയുകയും, ശേഷം 'അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറഞ്ഞാൽ 'അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറയുകയും, ശേഷം 'അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്' എന്ന് പറഞ്ഞാൽ 'അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്' എന്ന് പറയുകയും, ശേഷം 'ഹയ്യ അലസ്സ്വലാഹ്' എന്ന് പറഞ്ഞാൽ 'ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്' എന്ന് പറയുകയും, ശേഷം 'ഹയ്യ അലൽ ഫലാഹ്' എന്ന് പറഞ്ഞാൽ 'ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്' എന്ന് പറയുകയും, ശേഷം 'അല്ലാഹു അക്ബർ അല്ലാഹു അക്ബർ' എന്ന് പറഞ്ഞാൽ 'അല്ലാഹു അക്ബർ അല്ലാഹു അക്ബർ' എന്ന് പറയുകയും, ശേഷം 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറഞ്ഞാൽ തൻ്റെ ഹൃദയത്തിൽ നിന്ന് 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറയുകയും ചെയ്താൽ, അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. ([37]) () ബുഖാരി: 611, മുസ്‌ലിം: 383. () മുസ്‌ലിം: 385.

'അശ്ഹദു' എന്ന് തുടങ്ങുന്ന രണ്ട് സാക്ഷ്യവചനങ്ങൾ മുഅദ്ദിൻ പറഞ്ഞതിന് ശേഷം 'أَشْهَدُ أَنْ لَا إِلٰهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، رَضِيتُ بِاللَّهِ رَبًّا، وَبِمُحَمَّدٍ رَسُولًا، وَبِالْإِسْلَامِ دِينًا' എന്നു പറയുന്നതും സുന്നത്താണ്.

സഈദ് ബ്നു അബീ വഖാസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: മുഅദ്ദിൻ (ബാങ്ക് വിളിക്കുന്നത് കേൾക്കുമ്പോൾ ഒരാൾ ഇപ്രകാരം പറഞ്ഞാൽ അവൻ്റെ തെറ്റുകൾ പൊറുക്കപ്പെടുന്നതാണ്. (പ്രാർത്ഥനയുടെ സാരം) "അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്നും അവൻ ഏകനാണെന്നും അവന് യാതൊരു പങ്കുകാരുമില്ലെന്നും, മുഹമ്മദ് ﷺ അല്ലാഹുവിൻ്റെ അടിമയും റസൂലുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവിനെ റബ്ബായും, മുഹമ്മദ് നബിﷺയെ റസൂലായും, ഇസ്ലാമിനെ ദീനായും ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു." ([38]) () മുസ്‌ലിം: 386.

സുബ്ഹി നിസ്കാരത്തിൽ മുഅദ്ദിൻ 'അസ്സ്വലാതു ഖൈറുമ്മിനന്നൗം' എന്നു പറഞ്ഞാൽ അതു പോലെത്തന്നെ ആവർത്തിക്കുകയാണ് കേൾവിക്കാർ ചെയ്യേണ്ടത്. നബി -ﷺ- യുടെ വാക്കാണ് അതിനുള്ള തെളിവ്: നിങ്ങൾ ബാങ്ക്‌വിളി കേൾട്ടാൽ മുഅദ്ദിൻ പറയുന്നത് പോലെത്തന്നെ പറയുക. ([39]) (ബുഖാരി, മുസ്‌ലിം)

ശേഷം നബി -ﷺ- യുടെ മേൽ സ്വലാത്ത് ചൊല്ലുകയും, ഹദീഥിൽ വന്ന പ്രാർത്ഥന ചൊല്ലുകയുമാണ് വേണ്ടത്. നബി -ﷺ- പറഞ്ഞു: ആരെങ്കിലും ബാങ്ക് വിളി കേട്ടാൽ "اللهم ربَّ هذه الدعوة التامة، والصلاة القائمة آت محمدًا الوسيلة والفضيلة، وابعثه مقامًا محمودًا الذي وعدته" എന്ന് പറഞ്ഞാൽ അന്ത്യനാളിൽ എൻ്റെ ശഫാഅത്ത് (ശുപാർശ) അവന് ലഭ്യമായിരിക്കുന്നു. ([40]) പ്രാർത്ഥനയുടെ അർത്ഥം ഇപ്രകാരമാണ്: رَبَّ هَذِهِ الدَّعْوَةِ التَّامَّةِ : ഈ പരിപൂർണ്ണമായ ക്ഷണത്തിൻ്റെ രക്ഷിതാവേ! : ബാങ്ക്‌വിളിയാണ് അത് കൊണ്ട് ഉദ്ദേശ്യം. അല്ലാഹുവിനെ മഹത്വപ്പെടുത്തുന്നതും അവൻ്റെ ഏകത്വം പ്രഖ്യാപിക്കുന്നതും, നബി -ﷺ- യുടെ പ്രവാചകത്വം സാക്ഷ്യപ്പെടുത്തുന്നതും, നന്മയിലേക്ക് ക്ഷണിക്കുന്നതുമാണ് ബാങ്ക്‌വിളിയുടെ വാക്കുകൾ എന്നതിനാൽ അത് പരിപൂർണ്ണമായ ക്ഷണം തന്നെയാണ്. وَالصَّلَاةِ القَائِمَةِ : ഈ സന്നിഹിതമായ നിസ്കാരത്തിൻ്റെ (രക്ഷിതാവേ!) അടുത്തതായി നടക്കാനിരിക്കുന്ന നിസ്കാരമാണ് ഉദ്ദേശ്യം. آتِ مُحَمَّدًا الوَسِيلَةَ: മുഹമ്മദ് നബി -ﷺ- ക്ക് നീ 'വസീലഃ' നൽകേണമേ! സ്വർഗത്തിലെ ഒരു സ്ഥാനമാണ് വസീലഃ എന്നത് കൊണ്ട് ഉദ്ദേശ്യം. وَالفَضِيلَةَ : അവിടുത്തേക്ക് നീ ഫദ്വീലത്തും നൽകേണമേ! നബി -ﷺ- യ്ക്ക് മാത്രം നൽകപ്പെടാനിരിക്കുന്ന, സൃഷ്ടികളിൽ മറ്റൊരാൾക്കും നൽകപ്പെടാത്ത ഉന്നതമായ പദവിയാണ് ഫദ്വീലഃ. وَابْعَثْهُ مَقَامًا مَحْمُودًا الذِّي وَعَدْتَهُ : അവിടുത്തേക്ക് നീ വാഗ്ദാനം നൽകിയ മഖാമുൻ മഹ്മൂദിൽ നീ ഉയിർത്തെഴുന്നേൽപ്പിക്കുകയും ചെയ്യേണമേ! ജനങ്ങളെല്ലാം നബി -ﷺ- യെ വാഴ്ത്താൻ കാരണമാകുന്ന സ്ഥാനമാണ് മഖാമുൻ മഹ്മൂദ്. എല്ലാ സൃഷ്ടികൾക്കും വേണ്ടി -അവർക്കിടയിൽ വിധി കൽപ്പിക്കാൻ വേണ്ടി- നബി -ﷺ- നിർവ്വഹിക്കുന്ന ഉന്നതമായ ശഫാഅത്ത് ഈ സ്ഥാനങ്ങളിൽ പെട്ട ഒരു കാര്യമാണ്. () ബുഖാരി: 614 (ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം).

അബ്ദുല്ലാഹി ബ്നു അംറിബ്നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറയുന്നതായി അദ്ദേഹം കേട്ടു: മുഅദ്ദിൻ്റെ (ബാങ്ക് വിളിക്കുന്നയാൾ) ശബ്ദം കേട്ടാൽ അയാൾ പറയുന്നത് പോലെ നിങ്ങൾ പറയുക. ശേഷം എൻ്റെ മേൽ നിങ്ങൾ സ്വലാത്ത് ചൊല്ലുകയും ചെയ്യുക. എൻ്റെ മേൽ ഒരു സ്വലാത്ത് ചൊല്ലിയവൻ്റെ മേൽ അല്ലാഹു അത് മുഖേന പത്ത് തവണ സ്വലാത്ത് നൽകുന്നതാണ്. ശേഷം എനിക്ക് വേണ്ടി നിങ്ങൾ 'വസീലഃ' (എന്ന സ്ഥാനം) ചോദിക്കുക. സ്വർഗത്തിലുള്ള ഒരു പദവിയാണത്; അല്ലാഹുവിൻ്റെ ദാസന്മാരിൽ ഒരാൾക്ക് മാത്രമേ അത് യോജിക്കുകയുള്ളൂ. അത് ഞാനായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ആരെങ്കിലും എനിക്ക് വേണ്ടി 'വസീലഃ' ചോദിച്ചാൽ അവന് എൻ്റെ ശുപാർശ സാധ്യമായിരിക്കുന്നു. ([41]) () മുസ്‌ലിം: 384.

ബാങ്ക്‌വിളിയിൽ കടത്തിക്കൂട്ടപ്പെട്ട ബിദ്അത്തുകൾ പലതുണ്ട്; അതിൽ പെട്ടതാണ്: ബാങ്ക്‌വിളിക്ക് ശേഷം മുഅദ്ദിൻ ഉച്ചത്തിൽ നബി -ﷺ- യുടെ മേൽ സ്വലാത്ത് ചൊല്ലുക എന്നതും, ബാങ്ക്‌വിളി കഴിഞ്ഞതിന് ശേഷമുള്ള 'അല്ലാഹുമ്മ റബ്ബ ഹാദിഹി' എന്നു തുടങ്ങുന്ന പ്രാർത്ഥന എല്ലാവരും കൂട്ടമായി ചൊല്ലുക എന്നതും, ഈ പ്രാർത്ഥന കൈകളുയർത്തി കൊണ്ട് ചൊല്ലുക എന്നതുമെല്ലാം. ബാങ്ക്‌വിളിയിലെ വാചകങ്ങൾ ആവർത്തിക്കുമ്പോൾ അവസാനത്തിൽ 'ഹഖൻ' എന്നോ 'അബദൻ' എന്നോ കൂട്ടിച്ചേർക്കുന്നതും ആക്ഷേപിക്കപ്പെട്ട ബിദ്അത്തുകളിൽ പെട്ടതാണ്. 'ഹഖൻ ലാ ഇലാഹ ഇല്ലല്ലാഹ്' എന്നോ 'അബദൻ ലാ ഇലാഹ ഇല്ലല്ലാഹ്' എന്നോ ചിലർ പറയുന്നത് തെളിവില്ലാത്ത കാര്യമാണ്.

8- ബാങ്ക്‌വിളിച്ചതിന് ശേഷം മസ്ജിദിൽ നിന്ന് പുറത്തു പോകുന്നതിൻ്റെ വിധി

ബാങ്ക്‌വിളിച്ചതിന് ശേഷം ജമാഅത്തായി നിസ്കാരം നിർവ്വഹിക്കുന്നതിന് മുൻപ് മസ്ജിദിൽ നിന്ന് പുറത്തു പോകുന്നത് നിഷിദ്ധമാണ്. എന്തെങ്കിലും ഒഴിവുകഴിവുകൾ ഉണ്ടെങ്കിലോ മസ്ജിദിലേക്ക് തന്നെ തിരിച്ചു വരാമെന്ന ഉദ്ദേശ്യത്തിലോ ആണെങ്കിൽ ഇതിൽ തെറ്റില്ല. അബുശ്ശഅ്സാഅ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞങ്ങൾ അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- വിനോടൊപ്പം മസ്ജിദിൽ ഇരിക്കുകയായിരുന്നു. അപ്പോൾ മുഅദ്ദിൻ ബാങ്ക് വിളിച്ചു. അതോടെ ഒരാൾ എഴുന്നേറ്റ് മസ്ജിദിൽ നിന്ന് നടക്കാൻ തുടങ്ങി. അയാൾ മസ്ജിദിൽ നിന്ന് പുറത്തു കടക്കുന്നത് വരെ അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- അദ്ദേഹത്തെ നോക്കിക്കൊണ്ടിരുന്നു. അദ്ദേഹം പറഞ്ഞു: "ഈ മനുഷ്യൻ അബുൽ ഖാസിമിനെ -ﷺ- ധിക്കരിച്ചിരിക്കുന്നു." [42] () മുസ്‌ലിം: 655.

ഈ ഹദീഥ് തൻ്റെ സുനനിൽ നൽകിയതിന് ശേഷം തിർമിദി -رَحِمَهُ اللَّهُ- പറഞ്ഞു: നബി -ﷺ- യുടെ സ്വഹാബികൾ മുതലിങ്ങോട്ടുള്ള പണ്ഡിതന്മാരുടെ അടുക്കലെല്ലാം ഈ ഹദീഥിൻ്റെ അടിസ്ഥാനത്തിലാണ് അവരുടെ ചെയ്തിയുള്ളത്. മസ്ജിദിൽ നിന്ന് ബാങ്ക്‌വിളി കഴിഞ്ഞാൽ പുറത്തു പോകരുത് എന്നതാണ് അത്; വുദു ഇല്ലാത്തത് കൊണ്ട് (വുദു ചെയ്യുന്നതിന് വേണ്ടിയോ), ഒഴിച്ചു കൂടാൻ പറ്റാത്ത മറ്റെന്തെങ്കിലും കാര്യത്തിന് വേണ്ടിയോ ആണെങ്കിലല്ലാതെ (ഈ പറഞ്ഞതിൽ ഇളവില്ല)." ([43]). () തിർമിദി: 1/397 (204).

9- ബാങ്ക്‌വിളിക്കും ഇഖാമത്തിനും ഇടയിലെ ദൈർഘ്യം.

ബാങ്ക്‌ വിളിക്കും ഇഖാമത്തിനും ഇടയിൽ ആവശ്യത്തിനുള്ള സമയം ഉണ്ടാകാറുണ്ടായിരുന്നു എന്നാണ് ഹദീഥുകളിൽ നിന്ന് മനസ്സിലാക്കാവുന്നത്. അബ്ദുല്ലാഹി ബ്നു മുഗഫ്ഫൽ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: എല്ലാ രണ്ട് അദാനുകൾക്കും ഇടയിൽ നിസ്കാരമുണ്ട്. എല്ലാ രണ്ട് അദാനുകൾക്കും ഇടയിൽ നിസ്കാരമുണ്ട്." മൂന്നാമത്തെ തവണയും അത് അവിടുന്ന് ആവർത്തിച്ചെങ്കിലും, (അവസാനത്തിൽ) അവിടുന്ന് പറഞ്ഞു: "ഉദ്ദേശിക്കുന്നവർക്ക്. ([44]) രണ്ട് അദാനുകൾ എന്നത് കൊണ്ട് ഉദ്ദേശ്യം ബാങ്ക്‌വിളിയും ഇഖാമത്തുമാണ്. ഈ ഹദീഥ് പ്രകാരം ബാങ്ക്‌വിളിക്കുന്ന വ്യക്തി, മസ്ജിദിൽ സന്നിഹിതരായവർക്ക് ബാങ്കിനും ഇഖാമത്തിനും ഇടയിൽ രണ്ട് റക്അത്ത് നിസ്കരിക്കാനുള്ള സമയം വിടേണ്ടതാണ്. മസ്ജിദിൻ്റെ പരിസരത്തുള്ളവർക്ക് എത്തിപ്പെടാനും, ജമാഅത്ത് ലഭിക്കാനും ഈ ഇടവേള ആവശ്യമുണ്ട്. () ബുഖാരി: 627, മുസ്‌ലിം: 838.

ഇമാം അഹ്‌മദ് -رَحِمَهُ اللَّهُ- പറയുന്നു: ബാങ്ക്‌വിളി കഴിഞ്ഞ ഉടനെ ഇഖാമത്ത് കൊടുക്കാൻ ധൃതികൂട്ടുന്നത് ശരിയല്ല. മസ്ജിദിൻ്റെ പരിസരത്തുള്ളവർ എത്തിപ്പെടാനും, പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കാനുള്ളവർക്ക് അതിനുള്ള സമയവും നൽകുന്ന വിധത്തിൽ ബാങ്കിനും ഇഖാമത്തിനും ഇടയിൽ ഇടവേള നൽകേണ്ടതുണ്ട്." ([45]) () ശർഹു ഉംദതിൽ ഫിഖ്ഹ് / ഇബ്നു തൈമിയ്യഃ: 135.

10- മുഅദ്ദിൻ; ഉത്തരവാദിത്തങ്ങളും അദബുകളും

മുഅദ്ദിൻ തൻ്റെ ബാങ്ക്‌വിളി കൊണ്ട് അല്ലാഹുവിൻ്റെ പ്രതിഫലവും അവൻ്റെ തിരുവദനം ദർശിക്കുക എന്നതും മാത്രമാണ് ലക്ഷ്യം വെക്കേണ്ടത്. ഉഥ്മാൻ ബ്നു അബിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ബാങ്ക്‌വിളിക്കുന്നതിന് പ്രതിഫലം വാങ്ങുന്ന ഒരാളെ മുഅദ്ദിനായി നിശ്ചയിക്കരുത് എന്നത് നബി -ﷺ- എന്നോട് ചെയ്ത അവസാന കരാറുകളിൽ പെട്ടതായിരുന്നു." ([46]) () തിർമിദി: 209, ഈ ഹദീഥ് ഹസൻ (സ്ഥിരപ്പെട്ടത്) ആണെന്ന് അദ്ദേഹം വിലയിരുത്തിയിട്ടുണ്ട്.

ഈ ഹദീഥ് നൽകിയ ശേഷം തിർമിദി -رَحِمَهُ اللَّهُ- പറഞ്ഞു: ഈ ഹദീഥിൻ്റെ അടിസ്ഥാനത്തിലാണ് പണ്ഡിതന്മാർ പ്രവർത്തിച്ചിട്ടുള്ളത്. ബാങ്ക്‌വിളിക്കുന്നതിന് പ്രതിഫലം വാങ്ങുന്നത് അവർ ഇഷ്ടപ്പെട്ടിരുന്നില്ല. തൻ്റെ ബാങ്ക്‌വിളിക്ക് അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം മാത്രം പ്രതീക്ഷിക്കുക എന്നതായിരുന്നു അവരെല്ലാം നല്ലതായി കണ്ടത്.

എന്നാൽ മുസ്‌ലിംകളുടെ പൊതുസ്വത്തായ (ഇസ്‌ലാമിക ഭരണകൂടത്തിൻ്റെ കീഴിലുള്ള ബൈത്തുൽ മാലിൽ നിന്ന്) മുഅദ്ദിന് നൽകുന്നതിൽ തെറ്റില്ല. കാരണം മുസ്‌ലിംകളുടെ പൊതുക്ഷേമം ഉദ്ദേശിച്ചു കൊണ്ടാണ് 'ബൈത്തുൽ മാൽ' എന്ന സംവിധാനം തന്നെ നിശ്ചയിക്കപ്പെട്ടത്. ബാങ്ക്‌വിളിയും ഇഖാമത്തും മുസ്‌ലിംകളുടെ പൊതു നന്മയുമായി ബന്ധപ്പെട്ട കാര്യമാണെന്നതിൽ സംശയമില്ല. ([47]) () അദാനും ഇഖാമത്തും / ഖഹ്ത്വാനീ: 19.

അഞ്ചു നേരത്തെയും നിസ്കാരങ്ങൾക്ക് വേണ്ടി കൃത്യസമയം ബാങ്കുവിളിക്കുക എന്ന ഉത്തരവാദിത്തം തനിക്ക് മേലുണ്ട് എന്ന തിരിച്ചറിവ് മുഅദ്ദിന് ഉണ്ടായിരിക്കണം. നബി -ﷺ- പറഞ്ഞിരിക്കുന്നു: ഇമാം ഉത്തരവാദിത്തം ഏറ്റെടുത്ത വ്യക്തിയാണ്. മുഅദ്ദിൻ വിശ്വസിച്ചേൽപ്പിക്കപ്പെട്ടവനുമാണ്. ([48]) നിസ്കാര സമയത്തിൻ്റെ കാര്യം ശ്രദ്ധിക്കുക എന്നത് മുഅദ്ദിൻ്റെ ഉത്തരവാദിത്തമാണെന്നർത്ഥം. അതിനാൽ ബാങ്ക് വിളിക്കാനുള്ള സമയമാകുന്നതിന് മുൻപ് തന്നെ വുദു ചെയ്ത് മസ്ജിദിൽ അദ്ദേഹം സന്നിഹിതനായിരിക്കണം. എന്തെങ്കിലും ന്യായമായ കാരണമില്ലാതെ ഒരിക്കലും ബാങ്ക് കൊടുക്കുന്നതിൽ നിന്ന് അദ്ദേഹം പിന്തിനിൽക്കാൻ പാടില്ല. അങ്ങനെ മാറിനിൽക്കേണ്ട ആവശ്യം വന്നാൽ തന്നെയും, തനിക്ക് പകരം അദാൻ കൊടുക്കാൻ മറ്റൊരാളെ അയാൾ നിർബന്ധമായും ഏൽപ്പിക്കേണ്ടതുണ്ട്. () അബൂദാവൂദ്: 517, തിർമിദി: 207 (അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം)

താഴെ പറയുന്ന കാര്യങ്ങൾ മുഅദ്ദിൻ ശ്രദ്ധിക്കേണ്ടതായുണ്ട്:

(1) മസ്ജിദിൻ്റെ പരിപാലനവും ശുദ്ധിയും കാത്തുസൂക്ഷിക്കുക എന്നതും, മസ്ജിദിലുള്ള മറ്റു ജോലിക്കാരുമായും നിസ്കരിക്കുന്നവരുമായും ഇക്കാര്യത്തിൽ സഹകരിക്കുക എന്നതും. അല്ലാഹുവിൻ്റെ ഭവനങ്ങൾ പരിചരിക്കുന്നവരെ അല്ലാഹു തൻ്റെ ഗ്രന്ഥത്തിൽ പ്രശംസിച്ചിട്ടുണ്ട്: അല്ലാഹുവിന്‍റെ പള്ളികള്‍ പരിപാലിക്കേണ്ടത് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും അല്ലാഹുവെയല്ലാതെ ഭയപ്പെടാതിരിക്കുകയും ചെയ്തവര്‍ മാത്രമാണ്‌. എന്നാല്‍ അത്തരക്കാര്‍ സന്‍മാര്‍ഗം പ്രാപിക്കുന്നവരുടെ കൂട്ടത്തിലായേക്കാം. (തൗബഃ: 18) മസ്ജിദിൻ്റെ നിർമ്മാണവും പരിചരണവും ശുദ്ധീകരണവുമെല്ലാം മസ്ജിദിൻ്റെ പരിപാലനത്തിൽ ഉൾപ്പെടുന്നതാണ്. നിസ്കാരവും അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയും കൊണ്ട് മസ്ജിദ് ജീവസ്സുറ്റതാക്കുക എന്നതും അതിൻ്റെ ഭാഗം തന്നെ. ആയത്തിൽ പറയപ്പെട്ട മസ്ജിദ് പരിപാലനം കൊണ്ട് ഈ രണ്ട് അർത്ഥങ്ങളും ഉദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ([49]) () ഫത്ഹുൽ ബാരീ / ഇബ്നു ഹജർ: 1/541.

(2) ശരിയായ വിശ്വാസവും അദാനിൻ്റെയും ശുദ്ധീകരണത്തിൻ്റെയും നിസ്കാരത്തിൻ്റെയും മറ്റും വിധിവിലക്കുകളും പഠിക്കാനും, വിശുദ്ധ ഖുർആനിൽ നിന്ന് ചെറുതല്ലാത്ത ഒരു ഭാഗം മനപാഠമാക്കിയിരിക്കാനും മുഅദ്ദിൻ ശ്രദ്ധിക്കേണ്ടതുണ്ട്. എന്തെങ്കിലും കാരണത്താൽ ഇമാം നിസ്കരിക്കാൻ എത്തിയില്ലെങ്കിൽ അദ്ദേഹത്തിന് പകരം മുഅദ്ദിൻ നിസ്കാരത്തിന് നേതൃത്വം നൽകേണ്ടതായി വരാം.

(3) യുക്തി ദീക്ഷയോടെയും ഉപദേശ സ്വരത്തിലും നന്മ കൽപ്പിക്കാനും തിന്മ വിരോധിക്കാനും അല്ലാഹുവിലേക്ക് ക്ഷണിക്കാനും മുഅദ്ദിൻ ശ്രദ്ധിക്കേണ്ടതുണ്ട്. ജനങ്ങളോട് സൗമ്യത പുലർത്താനും അവരിൽ നിന്ന് നേരിട്ടേക്കാവുന്ന പ്രയാസങ്ങളിൽ ക്ഷമിക്കാനും, ഇക്കാര്യത്തിൽ മസ്ജിദിലെ ഇമാമിനോടൊപ്പം സഹകരണത്തോടെ നില കൊള്ളാനും അദ്ദേഹത്തിന് കഴിയണം.

(4) മസ്ജിദ് അല്ലാഹുവിൻ്റെ ദീൻ പഠിക്കാനും ഇബാദത്തുകൾ നിർവ്വഹിക്കാനും നിസ്കരിക്കാൻ വരുന്നവർക്ക് പ്രയോജനകരമായ കാര്യങ്ങൾ ചെയ്യാനും വേണ്ടിയുള്ളതാണെന്ന ഓർമ്മ മുഅദ്ദിന് ഉണ്ടായിരിക്കണം. നിസ്കരിക്കുന്നവർക്ക് അവരുടെ ദീനിൻ്റെ കാര്യത്തിലോ ദുനിയാവിൻ്റെ കാര്യത്തിലോ പ്രയാസം സൃഷ്ടിച്ചേക്കാവുന്ന എല്ലാ കാര്യങ്ങളെയും മസ്ജിദിൽ നിന്ന് അകറ്റിനിർത്താനുള്ള ശ്രദ്ധയും അദ്ദേഹത്തിന് വേണ്ടതുണ്ട്.

(5) മസ്ജിദിൽ നിസ്കരിക്കാൻ വരുന്നവരോടും അവിടേക്ക് കയറിവരുന്നവരോടും ഇണക്കത്തിലും പരസ്പര സഹകരണത്തിലും പെരുമാറാൻ ശ്രദ്ധിക്കണം. മസ്ജിദിലേക്ക് വരുന്നവരിൽ ആരെങ്കിലും മസ്ജിദിലേക്ക് വരാതായതായി കണ്ടാൽ അവരെ കുറിച്ച് ചോദിച്ചറിയാനും, അവരിൽ ആരെങ്കിലും രോഗിയായാൽ അവരെ സന്ദർശിക്കാനും, മരണപ്പെട്ടവരുടെ ജനാസഃ നിസ്കരിക്കാനും, അവരുടെ പ്രയാസങ്ങളിലും ബുദ്ധിമുട്ടുകളിലും അവരോടൊപ്പം സഹായമായി നിലകൊള്ളാനുമെല്ലാം മുഅദ്ദിന് സാധിക്കേണ്ടതുണ്ട്.

അദ്ധ്യായം രണ്ട്: ഇമാമത്തിൻ്റെ വിധിവിലക്കുകൾ

1- എന്താണ് ഇമാമത്ത്?

നിസ്കാരത്തിലെ ഇമാമത്ത് എന്നാൽ: നിസ്കരിക്കുന്നവരുടെ സംഘത്തിൽ നിന്ന് ഒരാൾ മുന്നോട്ടു വരികയും, മറ്റുള്ളവർക്ക് അയാളുടെ നിസ്കാരം പിന്തുടരാൻ കഴിയുന്ന വിധത്തിൽ അവർക്ക് അയാൾ നേതൃത്വം നൽകുകയും ചെയ്യുക എന്നതാണ്. നിസ്കാരത്തിൽ ഒരാൾ ഇമാമാണ് എന്നതിൻ്റെ ഉദ്ദേശ്യം മറ്റുള്ളവർ തങ്ങളുടെ നിസ്കാരം അയാളെ പിന്തുടർന്നു കൊണ്ടാണ് നിർവ്വഹിക്കുന്നത് എന്നുമാണ്. ([50]) () ഹാശിയതു റൗദ്വിൽ മുർബിഅ്: 2/296, ഇമാമഃ ഫീ സ്വലാത്ത് / ഖഹ്ത്വാനീ: 6.

2- ഇമാമത്തിൻ്റെ ശ്രേഷ്ഠത

ജനങ്ങളിൽ ഏറ്റവും നല്ലവരും, അറിവും ഖുർആൻ മനപാഠവും മതനിഷ്ഠയും പോലുള്ള സ്വഭാവഗുണങ്ങൾ കൈമുതലായുള്ളവരും നിർവ്വഹിക്കേണ്ട ശ്രേഷ്ഠമായ കർമ്മങ്ങളിലൊന്നാണ് ഇമാമത്ത് എന്നത്. ഇമാമായി ഒരാളുണ്ടാകാതെ ജമാഅത്ത് നിസ്കാരങ്ങൾ സാധ്യമേയല്ല. ഇസ്‌ലാമിൻ്റെ പ്രത്യക്ഷ അടയാളങ്ങളിൽ ഏറെ പ്രധാനപ്പെട്ടതാണ് ജമാഅത്ത് നിസ്കാരം എന്നത്. ([51]) () മൗസൂഅഃ ഫിഖ്ഹിയ്യഃ [കുവൈത്]: 6/201.

ഇമാമത്ത് നിൽക്കുന്നതിൻ്റെ ശ്രേഷ്ഠതകൾ താഴെ പറയാം:

1- അല്ലാഹുവിൻ്റെ ദൂതരായ നബി (സ) ഏറ്റെടുത്ത ഉത്തരവാദിത്തമായിരുന്നു ഇമാമത്ത് എന്ന ദൗത്യം എന്നത് അതിൻ്റെ ഏറ്റവും പ്രസിദ്ധമായ ശ്രേഷ്ഠതയാണ്. അവിടുത്തേക്ക് ശേഷം, ഖുലഫാഉ റാഷിദീങ്ങളും, പിന്നീടങ്ങോട്ട് മുസ്‌ലിംകളിൽ അറിവും പ്രവർത്തനവും കൊണ്ട് മുന്നിൽ നിൽക്കുന്നവരുമാണ് അത് ഏറ്റെടുത്തിട്ടുള്ളത്. ([52]) () ഇമാമഃ / ഇമാമഃ ഫീ സ്വലാത്ത്, ഖഹ്ത്വാനീ: 9.

2- നിസ്കാരത്തിന് ഇമാമത്തിലൂടെ നേതൃത്വം നൽകുക എന്നത് മതപരമായ ഒരു നേതൃത്വത്തിൻ്റെ ഭാഗമാണ്. ശ്രേഷ്ഠതയുള്ളവരാണ് അത് നിർവ്വഹിക്കേണ്ടത്. കാരണം നബി (സ) പറഞ്ഞിരിക്കുന്നു: ജനങ്ങൾക്ക് (നിസ്കാരത്തിൽ) ഇമാമത്ത് നിൽക്കേണ്ടത് അവരിൽ ഏറ്റവുമധികം ഖുർആൻ (പഠിച്ച്) പാരായണം ചെയ്യുന്നവരാണ്. ([53]) ഖുർആൻ ഏറ്റവുമധികം പഠിച്ചു പാരായണം ചെയ്യുന്ന വ്യക്തിയാണ് ജനങ്ങളിൽ ഏറ്റവും ശ്രേഷ്ഠതയുള്ളവർ; അവരെ ഇമാമത്തിൻ്റെ കാര്യം ഏൽപ്പിച്ചതിൽ നിന്ന് ഇമാമത്തിനുള്ള ശ്രേഷ്ഠത ബോധ്യമാകുന്നതാണ്. ([54]) () മുസ്‌ലിം: 673, അബൂ മസ്ഊദ് അൽ അൻസ്വാരി -رَضِيَ اللَّهُ عَنْهُ- വിൻ്റെ ഹദീഥിൽ നിന്ന്. () ശർഹുൽ മുംതിഅ് / ഇബ്നു ഉഥൈമീൻ: 2/41.

3- ഇമാമത്ത് നിൽക്കുന്നവരെ സന്മാർഗത്തിലേക്ക് നയിക്കാൻ നബി (സ) പ്രാർത്ഥിച്ചിരിക്കുന്നു. അബൂ ഹുറൈറ (റ) നിവേദനം: നബി (സ) പറഞ്ഞു: ഇമാം ഉത്തരവാദിത്തം ഏറ്റെടുത്ത വ്യക്തിയാണ്. മുഅദ്ദിൻ വിശ്വസിച്ചേൽപ്പിക്കപ്പെട്ടവനുമാണ്. അല്ലാഹുവേ! ഇമാമുമാരെ നീ സന്മാർഗത്തിലേക്ക് നയിക്കുകയും, മുഅദ്ദിനുകൾക്ക് നീ പൊറുത്തു കൊടുക്കുകയും വേണമേ! ([55]) () അബൂദാവൂദ്: 517, തിർമിദി: 207.

അതായത്; 'ഇമാം ഉത്തരവാദിത്തം ഏറ്റെടുത്ത വ്യക്തിയാണ്' എന്നാൽ തൻ്റെ പിറകിൽ നിസ്കരിക്കുന്നവരുടെ നിസ്കാരത്തിൻ്റെ സാധുത അദ്ദേഹത്തിൻ്റെ മേൽ ഏൽപ്പിക്കപ്പെട്ടിരിക്കുന്നു. കാരണം അവരുടെ നിസ്കാരം ഇമാമിൻ്റെ നിസ്കാരവുമായി ബന്ധിക്കപ്പെട്ട നിലയിലാണ്. അല്ലാഹുവേ! ഇമാമീങ്ങൾക്ക് നീ നേർമാർഗം കാണിക്കേണമേ! അവരെ അല്ലാഹു ശരിയുടെ മാർഗത്തിലേക്ക് നയിക്കുകയും, അങ്ങനെ നിസ്കാരം അതിൻ്റെ ഏറ്റവും പൂർണ്ണമായ വിധത്തിൽ നിർവ്വഹിക്കാൻ അവർക്ക് സാധിക്കുകയും ചെയ്യേണമേ! എന്നാണ്. ([56]) () ശർഹു അബീ ദാവൂദ് / ഐനീ: 2/468, ഫയ്ദ്വുൽ ഖദീർ / മുന്നാവീ: 3/182.

3- ആരാണ് ഇമാമത്തിന് ഏറ്റവും അനുയോജ്യൻ?

ഇമാമത്തിന് ഏറ്റവും അനുയോജ്യവും അർഹനും ആരാണെന്നത് നബി (സ) വ്യക്തമാക്കിയിരിക്കുന്നു. അവിടുന്ന് പറഞ്ഞു: ജനങ്ങൾക്ക് (നിസ്കാരത്തിൽ) ഇമാമത്ത് നിൽക്കേണ്ടത് അവരിൽ ഏറ്റവുമധികം ഖുർആൻ  അറിയുന്നവരാണ്. അവർ ഖുർആൻ പാരായണത്തിൽ തുല്ല്യരാണെങ്കിൽ അവരിൽ സുന്നത്തിനെ കുറിച്ച് ഏറ്റവും അറിവുള്ളവർ. സുന്നത്തിലും അവർ തുല്ല്യരാണെങ്കിൽ അവരിൽ ആദ്യം ഹിജ്റ നിർവ്വഹിച്ചവർ. ഹിജ്റയുടെ കാര്യത്തിലും അവർ തുല്ല്യരാണെങ്കിൽ അവരിൽ ആദ്യം ഇസ്‌ലാം സ്വീകരിച്ചവർ -അല്ലെങ്കിൽ അവരിൽ ഏറ്റവും പ്രായമുള്ളവർ-. ഒരാൾ മറ്റൊരാളുടെ അധികാരപരിധിയിൽ ഇമാം നിൽക്കുകയുമരുത്. ([57]) ചുരുക്കത്തിൽ ജനങ്ങളിൽ ഏറ്റവുമധികം ഇമാമത്തിന് അർഹതയും അവകാശവുമുള്ളവരെ താഴെ പറയുന്ന വിധത്തിലാണ് ക്രമീകരിക്കേണ്ടത്: () മുസ്‌ലിം: 673.

1- അവരിൽ ഏറ്റവും ഖുർആൻ മനപാഠമുള്ളവരും ഏറ്റവും നന്നായി പാരായണം ചെയ്യുന്നവരും. വിശുദ്ധ ഖുർആൻ പാരായണം ഏറ്റവും പൂർണ്ണമായ രൂപത്തിൽ പാരായണം ചെയ്യുന്നവരായിരിക്കണം അവർ. അതോടൊപ്പം നിസ്കാരവുമായി ബന്ധപ്പെട്ട കർമ്മശാസ്ത്രം അറിയുന്നവരുമായിരിക്കണം. ഖുർആൻ ധാരാളം മനപാഠമുള്ള ഒരാളും, ആദ്യത്തെയാളുടെയത്ര മനപാഠമില്ലെങ്കിലും അയാളെക്കാൾ നിസ്കാരത്തിൻ്റെ വിധിവിലക്കുകളിൽ അവഗാഹമുള്ള ഒരാളുമാണ് ഒരുമിച്ചു വരുന്നത് എങ്കിൽ വിധിവിലക്കുകളെ കുറിച്ച് അവഗാഹമുള്ള വ്യക്തിയെയാണ് ഇമാമത്തിന് നിർത്തേണ്ടത്. ഖുർആൻ പാരായണം നന്നാക്കുക എന്നതിനേക്കാൾ നിസ്കാരവുമായി ബന്ധപ്പെട്ട വിധിവിലക്കുകളെ കുറിച്ച് അറിവുണ്ടായിരിക്കുക എന്നതാണ് കൂടുതൽ ആവശ്യമായിട്ടുള്ളത്.

2- വിശുദ്ധ ഖുർആനിൻ്റെ വിഷയത്തിൽ തുല്ല്യസ്ഥാനമുള്ള രണ്ടാളുകൾ ഒരുമിച്ചാൽ അവരുടെ കൂട്ടത്തിൽ നബിചര്യയെ കുറിച്ചും സുന്നത്തിനെ കുറിച്ചും കൂടുതൽ അവഗാഹമുള്ള വ്യക്തിയെ ഇമാമത്തിനായി നിർത്തണം. കാരണം നബി (സ) പറഞ്ഞിരിക്കുന്നു: അവർ ഖുർആൻ പാരായണത്തിൽ തുല്ല്യരാണെങ്കിൽ അവരിൽ സുന്നത്തിനെ കുറിച്ച് ഏറ്റവും അറിവുള്ളവരെ (ഇമാമായി നിർത്തുക).

3- വിശുദ്ധ ഖുർആനിലും ഹദീഥിലുമുള്ള വിജ്ഞാനത്തിൽ തുല്ല്യരായ ആളുകളാണ് ഉള്ളത് എങ്കിൽ അവരിൽ അനിസ്ലാമിക രാജ്യത്ത് നിന്ന് ഇസ്‌ലാമിക രാജ്യത്തേക്ക് ആദ്യം പാലായനം ചെയ്തു വന്ന വ്യക്തിയെ ഇമാമത്തിന് പരിഗണിക്കണം. കാരണം നബി (സ) പറഞ്ഞിരിക്കുന്നു: സുന്നത്തിലും അവർ തുല്ല്യരാണെങ്കിൽ അവരിൽ ആദ്യം ഹിജ്റ നിർവ്വഹിച്ചവരെ (ഇമാം നിർത്തുക).

4- ഹിജ്റയുടെ (പാലായനത്തിൻ്റെ) കാര്യത്തിലും അവർ തുല്ല്യരാണെങ്കിൽ അവരിൽ ഏറ്റവുമാദ്യം ഇസ്‌ലാം സ്വീകരിച്ചവരെ പരിഗണിക്കണം. കാരണം നബി (സ) പറഞ്ഞിരിക്കുന്നു: ഹിജ്റയുടെ കാര്യത്തിലും അവർ തുല്ല്യരാണെങ്കിൽ അവരിൽ ആദ്യം ഇസ്‌ലാം സ്വീകരിച്ചവരെ (ഇമാമത്ത് നിർത്തുക). (ഹദീഥിൽ 'സിൽമ്' എന്ന് പ്രയോഗിച്ചത് ഇസ്‌ലാം എന്ന അർത്ഥത്തിലാണ്.)

5- മേൽ പറഞ്ഞ കാര്യങ്ങളിലെല്ലാം അവർ തുല്ല്യരാണെങ്കിൽ അവരിൽ പ്രായക്കൂടുതലുള്ള വ്യക്തിയെ ഇമാമത്തിന് നിർത്തണം. ഉപരിസൂചിത ഹദീഥിൻ്റെ ചില നിവേദനങ്ങളിൽ വന്ന നബി (സ) യുടെ വാക്കാണ് അതിനുള്ള അവലംബം: അവരിൽ ഏറ്റവും പ്രായമുള്ളവരെ (ഇമാമത്ത് നിർത്തുക)" എന്നാണ് അവിടുന്ന് നിർദേശിച്ചത്. മാലിക് ബ്നുൽ ഹുവൈരിഥിൻ്റെ ഹദീഥും ഈ പറഞ്ഞതിന് തെളിവാണ്. അതിൽ നബി (س) പറഞ്ഞു: നിങ്ങൾക്ക് വേണ്ടി കൂട്ടത്തിൽ ഒരാൾ അദാൻ കൊടുക്കുകയും, നിങ്ങളിലെ ഏറ്റവും പ്രായമുള്ളയാൾ നിങ്ങൾക്ക് ഇമാം നിൽക്കുകയും ചെയ്യട്ടെ. ([58]) () ബുഖാരി: 628, മുസ്‌ലിം: 674.

ഈ ഹദീഥിൽ പ്രായക്കൂടുതലുള്ളവർക്ക് മുൻഗണന നൽകാനാണ് നബി (സ) നിർദേശം നൽകിയത്. കാരണം അവിടുന്ന് ആ സന്ദർഭത്തിൽ അഭിസംബോധന ചെയ്യുന്നവർ വിജ്ഞാനത്തിൻ്റെ കാര്യത്തിൽ സമാന പദവിയിലുള്ളവരായിരുന്നു.

ഇനി മേൽ പറഞ്ഞ കാര്യങ്ങളിലെല്ലാം അവർ തുല്ല്യരാവുകയും, ആരാണ് ഇമാം നിൽക്കേണ്ടത് എന്ന കാര്യത്തിൽ അവർക്കിടയിൽ തർക്കം ഉടലെടുക്കുകയും, അവരിൽ ഓരോരുത്തരും ഇമാമത്തിന് വേണ്ടി വാദിക്കുകയുമാണെങ്കിൽ അവർ നറുക്കെടുപ്പ് നടത്തുകയാണ് വേണ്ടത്. നറുക്കെടുപ്പിൽ വിജയിച്ചവരെ ഇമാമത്തിന് നിർത്താം; കാരണം ഇമാമത്തിനുള്ള അർഹതയുടെ കാര്യത്തിൽ അവരെല്ലാവരും തുല്ല്യരാണ്. ഇത്തരം സന്ദർഭങ്ങളിൽ മറ്റെല്ലാ അവകാശങ്ങളുടെ കാര്യത്തിലും ചെയ്യാവുന്നത് പോലെ, നറുക്കെടുപ്പിലൂടെ ഒരാളെ തിരഞ്ഞെടുക്കുക എന്നതാണ് വേണ്ടത്.

വീട്ടുടമസ്ഥനാണ് അതിഥിയേക്കാൾ ഇമാമത്തിന് അർഹതയുള്ളത്. അതു പോലെ, ഇസ്‌ലാമിക രാജ്യത്തിലെ മുസ്‌ലിം ഭരണാധികാരിക്കാണ് അദ്ദേഹത്തിന് പുറമെയുള്ളവരേക്കാൾ ഇമാമത്തിന് അർഹതയുള്ളത്. ഇമാമത്തിന് എല്ലാവർക്കും അർഹതയുണ്ടെങ്കിലും ഇത്തരം സ്ഥിതികളിൽ (നറുക്കെടുപ്പ് വേണ്ടതില്ല). നബി (സ) പറഞ്ഞ വാക്കാണ് അതിനുള്ള തെളിവ്: ഒരാൾ മറ്റൊരാളുടെ അധികാര പരിധിയിൽ ഇമാം നിൽക്കുകയുമരുത്.

ഒരു മസ്ജിദിലെ സ്ഥിരം ഇമാമും ഇതേ പരിഗണന നൽകപ്പെടേണ്ട വ്യക്തിയാണ്. രാജ്യത്തിൻ്റെ ഭരണാധികാരിയെ ഒഴിച്ചു നിർത്തിയാൽ, മസ്ജിദിലെ സ്ഥിരം ഇമാമിനാണ് ആ പള്ളിയിലെ ഇമാമത്തിന് ഏറ്റവും അർഹതയുള്ളത്; മറ്റുള്ളവർക്ക് ഖുർആനിലും ഹദീഥിലും അദ്ദേഹത്തേക്കാൾ വിജ്ഞാനവും അവഗാഹവും ഉണ്ട് എന്നത് ഈ സന്ദർഭത്തിൽ പരിഗണിക്കേണ്ടതില്ല. കാരണം മേൽ പറഞ്ഞ ഹദീഥിൽ അധികാരപരിധിയിലുള്ളവർക്ക് ഇമാമത്തിൽ മുൻഗണന നൽകണം എന്നത് യാതൊരു നിബന്ധയുമില്ലാതെ, പൊതുവായ രൂപത്തിലാണ് നബി (സ) പറഞ്ഞിട്ടുള്ളത്.

അബ്ദുല്ലാഹി ബ്നു ഉമർ (റമ) യുടെ അടിമയായിരുന്ന ഒരാൾ നിസ്കാരത്തിന് ഇമാമത്ത് നിന്നിരുന്ന ഒരു മസ്ജിദുണ്ടായിരുന്നു. ഒരിക്കൽ ഇബ്നു ഉമർ (റ) ആ മസ്ജിദിൽ വന്നപ്പോൾ അദ്ദേഹത്തെ ഇമാമത്തിനായി ആ വ്യക്തി മുന്നിലേക്ക് നിർത്തി. അപ്പോൾ ഇബ്നു ഉമർ പറഞ്ഞു: നിൻ്റെ മസ്ജിദിൽ നീയാണ് ഇമാമത്തിന് ഏറ്റവും അർഹതയുള്ള വ്യക്തി." ([59]) () അൽഉമ്മ് / ശാഫിഈ: 1/185, മുസ്വന്നഫ് / അബ്ദുൽ റസാഖ്: 2/399, ബയ്ഹഖി: 3/126 (5531), ഹദീഥിൻ്റെ പരമ്പര ഹസനോ സ്വഹീഹോ ആകാൻ അർഹമാണെന്ന് നവവി (ഖുലാസ്വ: 2/701) രേഖപ്പെടുത്തിയിട്ടുണ്ട്. ഹദീഥിൻ്റെ പരമ്പര ഹസനാണെന്ന് ശൈഖ് അൽബാനിയും (ഇർവാഅ്: 2/302) വിലയിരുത്തിയിട്ടുണ്ട്.

ഒരു മസ്ജിദിലെ സ്ഥിരം ഇമാമിൻ്റെ സാന്നിദ്ധ്യത്തിൽ മറ്റൊരാളെ ഇമാമത്ത് നിർത്തുക എന്നത് അദ്ദേഹത്തോടുള്ള അതിക്രമവും, ഇമാമിൻ്റെ മനസ്സ് വേദനിപ്പിക്കുന്ന കാര്യവുമാണ്.

വിവേകബുദ്ധിയുള്ള കുട്ടിയെ ജനങ്ങൾക്ക് ഇമാമത്ത് നിർത്തുന്നതിൻ്റെ വിധി എന്താണെന്നതിൽ പണ്ഡിതന്മാർക്ക് അഭിപ്രായഭിന്നതയുണ്ട്. അവരിൽ ചിലർ അത് അനുവദിച്ചിട്ടുണ്ട്; അംറു ബ്നു സലമഃ (റ) വിൻ്റെ ഹദീഥാണ് അതിന് അവർ തെളിവാക്കിയത്: നബി (സ) യുടെ ജീവിതകാലഘട്ടത്തിൽ, ആറോ ഏഴോ വയസ്സുള്ളപ്പോൾ അദ്ദേഹം ഇമാമത്ത് നിന്നിട്ടുണ്ട് എന്ന് ഹദീഥിൽ വന്നിട്ടുണ്ട്. ([60]) () ബുഖാരി: 4302.

സുന്നത്ത് നിസ്കരിക്കുന്ന വ്യക്തിയുടെ പിറകിൽ ഫർദ്വ് നിസ്കരിക്കുന്ന വ്യക്തിക്ക് പിന്തുടരാൻ അനുവാദമുണ്ട്. മുആദ് ബ്നു ജബൽ (റ) വിൻ്റെ ഹദീഥ് അതിന് തെളിവാണ്: അദ്ദേഹം നബി (സ) യുടെ പിറകിൽ ഇശാ നിസ്കാരം നിർവ്വഹിക്കുകയും, ശേഷം തൻ്റെ നാട്ടുകാർക്ക് വേണ്ടി അതേ നിസ്കാരം തന്നെ ഇമാമായി നിർവ്വഹിക്കുകയും ചെയ്യാറുണ്ടായിരുന്നു. ([61]) () ബുഖാരി: 701, മുസ്‌ലിം: 465.

4- ഇമാമത്ത് നിൽക്കാൻ പാടില്ലാത്തവർ

താഴെ പറയുന്ന അവസ്ഥകളിൽ ഇമാമത്ത് നിൽക്കുന്നത് നിഷിദ്ധമാകും.

1- പുരുഷന് സ്ത്രീ ഇമാമായി നിൽക്കുക എന്നത്. നബി (സ) യുടെ ഹദീഥിലെ പൊതുവായ പ്രയോഗം അതിന് തെളിവാണ്. അവിടുന്ന് പറഞ്ഞു: തങ്ങളുടെ കാര്യം ഒരു സ്ത്രീയെ ഏൽപ്പിച്ച ജനത വിജയിക്കുന്നതല്ല. ([62]) ഇമാമത്ത് എന്നത് ഒരർത്ഥത്തിൽ ഒരു വിഭാഗമാളുകളുടെ കാര്യങ്ങൾ ഏറ്റെടുക്കലും നേതൃത്വം നൽകലും തന്നെയാണ്. സ്ത്രീകൾ സ്വഫ്ഫിൻ്റെ പിറകു വശത്താണ് നിൽക്കേണ്ടത് എന്നതാണ് അവരുടെ വിഷയത്തിലെ അടിസ്ഥാന നിയമം എന്നതും ഇതിനോട് കൂട്ടി വായിക്കാവുന്നതാണ്. ഹദീഥിൽ അത് പ്രത്യേകം വന്നിട്ടുണ്ട്. അബൂ ഹുറൈറ (റ) നിവേദനം: നബി (സ) പറഞ്ഞു: പുരുഷന്മാരുടെ സ്വഫ്ഫുകളിൽ ഏറ്റവും ശ്രേഷ്ഠം അവയിൽ ആദ്യത്തേതും, ഏറ്റവും മോശമായത് അവസാനത്തേതുമാണ്. സ്ത്രീകളുടെ സ്വഫ്ഫുകളിൽ ഏറ്റവും ശ്രേഷ്ഠം അവസാനത്തേതും ഏറ്റവും മോശം ആദ്യത്തേതുമാണ്. ([63]) സ്ത്രീകൾക്ക് കൂടുതൽ സുരക്ഷയും മറയും നൽകാൻ ഈ വഴിയാണ് കൂടുതൽ അനുയോജ്യം. സ്ത്രീയെ ഇമാമത്തിന് നിർത്തുക എന്നത് ഇസ്‌ലാമിലെ ഈ അടിത്തറക്കും എതിരാകുന്നതാണ്. പണ്ഡിതന്മാർക്കിടയിൽ ഈ വിഷയത്തിൽ ഏകാഭിപ്രായമുണ്ട്. ഇബ്നു ഹസ്മ് (റഹി) പറയുന്നു: സ്ത്രീകൾ പുരുഷന് ഇമാമത്ത് നിൽക്കുക പാടില്ലെന്നതിൽ അവർ (ഇസ്‌ലാമിക പണ്ഡിതന്മാർ) ഏകോപിച്ചിരിക്കുന്നു. സ്ത്രീയാണ് ഇമാം നിൽക്കുന്നത് എന്ന് അറിഞ്ഞു കൊണ്ട് അവർ അപ്രകാരം ചെയ്യുകയാണെങ്കിൽ അവരുടെ നിസ്കാരം അസാധുവാണെന്നതിലും പണ്ഡിതന്മാർക്ക് ഏകാഭിപ്രായമുണ്ട്. ([64]) () ബുഖാരി: 4425, അബൂബക്റയുടെ ഹദീഥിൽ നിന്ന്. () മുസ്‌ലിം: 440. () മറാതിബുൽ ഇജ്മാഅ്, പേജ്: 27.

2- വുദു നഷ്ടപ്പെട്ട വ്യക്തിയോ നജസ് (മാലിന്യം) വഹിക്കുന്ന വ്യക്തിയോ അക്കാര്യം അറിഞ്ഞു കൊണ്ട് ഇമാമത്ത് നിന്നാൽ അത് ശരിയാവുകയില്ല. നിസ്കാരം അവസാനിക്കുന്നത് വരെ അയാൾ അത് തന്നെ പിന്തുടർന്ന് നിസ്കരിക്കുന്നവരെ അറിയിച്ചില്ലെങ്കിൽ അവരുടെ അയാളെ പിന്തുടർന്നവരുടെ നിസ്കാരം സാധുവാകും. ഉമർ ബ്നുൽ ഖത്താബ് (റ) വിൻ്റെ പ്രവർത്തി ഇതിനുള്ള തെളിവാണ്: അദ്ദേഹം ജനാബത്തുകാരനായിരിക്കെ ജനങ്ങൾക്ക് ഇമാമായി നിസ്കാരം നിർവ്വഹിച്ചു. പിന്നീട് അദ്ദേഹം തൻ്റെ നിസ്കാരം മടക്കി നിർവഹിച്ചുവെങ്കിലും തന്നെ പിന്തുടർന്നു നിസ്കരിച്ചവരോട് അത് മടക്കി നിർവ്വഹിക്കാൻ കൽപ്പിച്ചില്ല. ([65]) () സുനൻ / ദാറുഖുത്നി: 1371.

അബ്ദുൽ റഹ്മാൻ ബ്നു മഹ്ദി (റഹി) പറയുന്നു: ഈ അഭിപ്രായത്തിലാണ് പണ്ഡിതന്മാർക്ക് ഏകോപനമുള്ളത്. ജനാബത്തുള്ള വ്യക്തി (ഇമാമായി നിസ്കാരം നിർവ്വഹിച്ചാൽ) അയാൾ തൻ്റെ നിസ്കാരം മടക്കി നിർവ്വഹിക്കണം. എന്നാൽ അദ്ദേഹത്തെ പിന്തുടർന്നു നിസ്കരിച്ചവർ നിസ്കാരം മടക്കേണ്ടതുമില്ല. ഇക്കാര്യത്തിൽ ഒരു അഭിപ്രായഭിന്നത ഉള്ളതായി എനിക്കറിയില്ല." ([66]) () സുനൻ / ദാറുഖുത്നി: 2/188.

3- സൂറത്തുൽ ഫാതിഹഃ മനപാഠമില്ലാത്ത വ്യക്തിയോ, ഫാതിഹഃ ശരിയായി പാരായണം ചെയ്യാൻ കഴിയാത്ത വ്യക്തിയോ ഇമാം നിൽക്കുന്നത് പാടില്ല. ഒന്നിച്ചു ചേർത്തു പറയാൻ പാടില്ലാത്ത അക്ഷരങ്ങൾ ചേർത്തു പറഞ്ഞു കൊണ്ട് (ഇദ്ഗാം ചെയ്തു കൊണ്ട്) പാരായണം ചെയ്യുന്നതും ഈ പറഞ്ഞതിൽ ഉൾപ്പെടും. സ്തുതി (മുഴുവനും) സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു (ഫാതിഹഃ: 2) പരസ്പരം ചേരാത്ത അക്ഷരങ്ങൾ ഇപ്രകാരം ചേർത്തിപ്പറയുകയോ, ഒരക്ഷരത്തിൻ്റെ സ്ഥാനത്ത് മറ്റൊരു അക്ഷരം പറയുകയോ, ആശയം വികലമാക്കുന്ന വിധത്തിലുള്ള തെറ്റുകൾ പാരായണത്തിൽ വരുത്തുകയോ ചെയ്യുന്ന ഒരാൾ നിസ്കാരത്തിന് ഇമാമത്ത് നിൽക്കുന്നത് ശരിയാവുകയില്ല. കാരണം നിസ്കാരത്തിലെ റുക്നുകളിൽ പെട്ട ഒരു കാര്യം നേരായ വിധത്തിൽ നിർവ്വഹിക്കാൻ ശേഷിയില്ലാത്ത, അതിൽ പാകപ്പിഴ വരുത്തുന്ന ഒരാൾ ഇമാമാകുന്നത് ശരിയാകില്ല.

4- ഇസ്‌ലാമിൽ നിന്ന് പുറത്തു പോകുന്ന വിധത്തിലുള്ള ബിദ്അത്ത് (ദീനിൽ പഠിപ്പിക്കപ്പെടാത്ത പുതിയ കാര്യം) ചെയ്യുന്ന വ്യക്തിയുടെ ഇമാമത്ത് ശരിയാവുകയില്ല. അല്ലാഹു പറഞ്ഞിരിക്കുന്നു: അപ്പോള്‍ വിശ്വാസിയായിക്കഴിഞ്ഞവന്‍ ധിക്കാരിയായിക്കഴിഞ്ഞവനെപ്പോലെയാണോ? അവര്‍ തുല്യരാകുകയില്ല. (സജ്ദ: 18) ഇവിടെ ധിക്കാരി എന്നത് കൊണ്ട് ഉദ്ദേശം കാഫിറാണ്. ആയത്തുകളുടെ സാഹചര്യത്തിൽ നിന്ന് അതാണ് മനസ്സിലാകുന്നത്.

5- ഒരു മസ്ജിദിൽ ഇമാമായി നിശ്ചയിക്കപ്പെട്ട ഒരാളുണ്ടായിരിക്കെ അദ്ദേഹം ജമാഅത്ത് നിർവ്വഹിക്കുന്നതിന് മുൻപ് മറ്റൊരാൾ അവിടെ നിസ്കാരത്തിന് നേതൃത്വം നൽകാൻ പാടില്ല; ഇമാമിൻ്റെ അനുവാദം ഉണ്ടെങ്കിൽ ഒഴികെ. അതു പോലെ, ഇമാം എത്താൻ വൈകുകയും നിസ്കാര സമയം കഴിഞ്ഞു പോകുമെന്ന് ഭയപ്പെടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിലും മറ്റുള്ളവർക്ക് നിസ്കാരത്തിന് ഇമാം നിൽക്കാം. () അസ്ഇലഃ വ അജ്‌വിബഃ / സൽമാൻ : 1/163.

5- ഇമാമത്ത് നിൽക്കാൻ അനുയോജ്യരല്ലാത്തവർ.

താഴെ പറയുന്നവർ ഇമാമത്ത് നിൽക്കുന്നത് വെറുക്കപ്പെട്ടതാണ്.

1- ഖുർആൻ പാരായണം ചെയ്യുമ്പോൾ -അർത്ഥത്തിലും ആശയത്തിലും മാറ്റം വരുത്തുന്ന തരത്തിലുള്ളതല്ലെങ്കിലും- പാരായണത്തിൽ അബദ്ധങ്ങൾ അധികരിപ്പിക്കുന്ന വ്യക്തി. അബദ്ധങ്ങൾ ഫാതിഹഃയുടെ പാരായണത്തിലാണെങ്കിലും അല്ലാത്ത സൂറത്തുകളുടെ പാരായണത്തിലാണെങ്കിലും അവ ഒരു പോലെത്തന്നെയാണ്. 'അൽഹംദുലില്ലാഹ്' എന്ന പാരായണം ചെയ്യേണ്ടതിന് പകരം 'അൽഹംദലില്ലാഹ്' എന്ന ദാലിന് ഫത്ഹ് നൽകിക്കൊണ്ട് പാരായണം ചെയ്യുന്നത് ഉദാഹരണം. ഇത്തരം അബദ്ധങ്ങൾ കൊണ്ട് നിസ്കാരം അസാധുവാക്കില്ലെങ്കിലും, അവ ഒരാളിൽ നിന്ന് ഉണ്ടാകുന്നെങ്കിൽ അയാളെ ഇമാം നിർത്തുന്നത് ഒഴിവാക്കേണ്ടതാണ്. കാരണം നബി (സ) പറഞ്ഞിരിക്കുന്നു: ജനങ്ങൾക്ക് (നിസ്കാരത്തിൽ) ഇമാമത്ത് നിൽക്കേണ്ടത് അവരിൽ ഏറ്റവുമധികം ഖുർആൻ (പഠിച്ച്) പാരായണം ചെയ്യുന്നവരാണ്. ([68]) () ഹദീഥ് നിവേദനം ചെയ്തവരുടെ വിവരങ്ങൾ മുൻപ് നൽകിയിട്ടുണ്ട്.

സൂറത്തുൽ ഫാതിഹഃ ഒഴികെയുള്ള ഖുർആനിലെ ഭാഗങ്ങൾ പാരായണം ചെയ്യുന്നതിൽ സംഭവിക്കുന്ന അബദ്ധങ്ങൾ ആയത്തുകളുടെ ആശയത്തിൽ മാറ്റം വരുത്തുന്നുണ്ടെങ്കിലും, അവ സംഭവിക്കുന്നത് അബദ്ധത്തിലോ അറിവില്ലായ്മയാലോ നാവ് കൊണ്ട് ഉച്ചരിക്കാനുള്ള പ്രയാസത്താലോ ആണെങ്കിൽ അയാളുടെ ഇമാമത്ത് സാധുവാകുന്നതാണ്; പക്ഷേ അയാൾ ഇമാമത്ത് നിൽക്കാതിരിക്കുന്നതാണ് കൂടുതൽ ഉചിതം. (നിസ്കാരം അസാധുവാകാതിരിക്കാനുള്ള) കാരണം, ഫാതിഹഃക്ക് പുറമെയുള്ള ഖുർആനിലെ ഭാഗങ്ങൾ പാരായണം ചെയ്തില്ലെങ്കിലും അയാളുടെ നിസ്കാരം ശരിയാകുന്നതാണ് എന്നിരിക്കെ ആ ഭാഗം പാരായണം ചെയ്യുമ്പോൾ സംഭവിക്കുന്ന അബദ്ധം കൊണ്ട് നിസ്കാരം ശരിയാകാതിരിക്കില്ലല്ലോ? എന്നാൽ ഒരാൾ ഖുർആനിലെ ആയത്തുകൾ ബോധപൂർവ്വം തെറ്റിക്കുകയാണെങ്കിൽ അയാളുടെ നിസ്കാരം അസാധുവാകുന്നതാണ്; കാരണം അയാൾ തൻ്റെ നിസ്കാരത്തിൻ്റെ ഗൗരവം പൂർണ്ണമായും നഷ്ടമാക്കിയിരിക്കുന്നു.

2- അക്ഷരങ്ങൾ ആവശ്യമില്ലാത്തിടത്ത് ആവർത്തിച്ചു കൊണ്ട് പാരായണം ചെയ്യുന്നവർ (ഇമാമത്ത് നിൽക്കാതിരിക്കുന്നതാണ് ഉചിതം). ഉദാഹരണത്തിന് അറബി അക്ഷരങ്ങളിൽ പെട്ട 'ഫാഅ്', 'താഅ്' എന്നിവ ആവർത്തിക്കുന്നത്. ഖുർആൻ പാരായണത്തിൽ ഇപ്രകാരം അക്ഷരം അധികരിപ്പിക്കുന്നത് പാടില്ല.

3- അധാർമ്മിക ജീവിതം നയിക്കുന്ന 'ഫാസിഖായ' വ്യക്തിയും, ഇസ്‌ലാമിക വൃത്തത്തിൽ നിന്ന് പുറത്താക്കാത്ത തരത്തിലുള്ള ബിദ്അത്തുകൾ പ്രവർത്തിക്കുന്ന വ്യക്തിയും (ഇമാമത്ത് നിൽക്കുന്നത് വെറുക്കപ്പെട്ടതാണ്). ([69]) () കശ്ശാഫുൽ ഖനാഅ്: 1/475.

4- പിന്തുടരുന്നവരിൽ ഭൂരിപക്ഷത്തിനും ഇഷ്ടമില്ലാത്ത ഒരാൾ അവർക്ക് ഇമാമത്ത് നിൽക്കുന്നത്. അബൂ ഉമാമഃ (റ) നിവേദനം: നബി (സ) പറഞ്ഞു: മൂന്ന് വിഭാഗം; അവരുടെ നിസ്കാരം അവരുടെ ചെവികൾ കടന്നു പോവുകയില്ല. ഉടമസ്ഥനിൽ നിന്ന് ഓടിപ്പോയ അടിമ; അവൻ തിരിച്ചു വരുന്നത് വരെ, ഭർത്താവ് കോപിച്ച നിലയിൽ കഴിയുന്ന സ്ത്രീ, ഒരു ജനത വെറുക്കുന്ന നിലയിൽ അവർക്ക് നേതൃത്വം നൽകുന്ന ഇമാം. ([70]) () തിർമിദി: 360, ഹസനുൻ ഗരീബ് എന്നാണ് ഈ ഹദീഥിനെ അദ്ദേഹം വിലയിരുത്തിയത്.

ഇമാം തിർമിദി (റഹി) പറയുന്നു: നിസ്കാരത്തിൽ തന്നെ പിന്തുടരുന്നവർക്ക് തന്നോട് അനിഷ്ടമുണ്ടെങ്കിൽ അവർക്ക് ഇമാം നിൽക്കുന്നത് വെറുക്കപ്പെട്ട കാര്യമായി പണ്ഡിതന്മാരിൽ ചിലർ എണ്ണിയിട്ടുണ്ട്. എന്നാൽ ഇമാം അനീതി ചെയ്യുന്നവനോ അതിക്രമം ചെയ്തവനോ അല്ലെങ്കിൽ അയാളെ വെറുക്കുന്നവരാണ് തെറ്റുകാരാവുക. ഇമാം അഹ്‌മദ്, ഇസ്ഹാഖ് ബ്നു റാഹവയ്ഹി തുടങ്ങിയവർ പറയുന്നു: "ഒന്നോ രണ്ടോ പേർക്കാണ് ഒരു ഇമാമിനോട് വെറുപ്പുള്ളത് എങ്കിൽ ഒരു ജമാഅത്തിന് നേതൃത്വം നൽകുന്നതിൽ യാതൊരു തെറ്റുമില്ല; അവരിൽ കൂടുതൽ പേർക്കും വെറുപ്പുണ്ടെങ്കിലല്ലാതെ." ([71]) (തിർമിദി: 2/192)

നബി (സ) പഠിപ്പിച്ചത് പ്രകാരം സുന്നത്തായ സൂറത്തുകൾ പാരായണം ചെയ്യുന്നതും, സാവധാനം നിസ്കരിക്കുന്നതുമെല്ലാമാണ് പിന്നിൽ നിസ്കരിക്കുന്നവർക്ക് ഇമാമിനോട് അനിഷ്ടമുണ്ടാകാൻ കാരണമാകുന്നത് എങ്കിൽ അദ്ദേഹം നിസ്കാരത്തിന് ഇമാമത്ത് നിൽക്കുന്നത് യാതൊരു നിലക്കും വെറുക്കപ്പെട്ടതല്ല. കാരണം ജനങ്ങൾക്ക് അദ്ദേഹത്തോടുള്ള വെറുപ്പ് ന്യായമായതല്ല. ഇങ്ങനെ ജനങ്ങൾ അന്യായമായി ഇമാമിനെ വെറുക്കുന്ന സാഹചര്യമുണ്ടെങ്കിൽ അവർക്ക് ഉപദേശം നൽകുകയും അവരെ ഗുണദോഷിക്കുകയും അവരെ (സുന്നത്തിനോട്) ഇണക്കാൻ ശ്രമിക്കുകയും, ക്രമേണ നബി (സ) യുടെ സുന്നത്തിൽ വന്നതു പ്രകാരം തന്നെ നിസ്കാരം നിർവ്വഹിക്കാൻ ശ്രമിക്കുകയുമാണ് വേണ്ടത്. ജനങ്ങളെ സുന്നത്തിനോട് അടുപ്പിക്കാനുള്ള ഇമാമിൻ്റെ ഉദ്ദേശ്യം സത്യസന്ധമാണെങ്കിൽ അല്ലാഹു അദ്ദേഹത്തിൻ്റെ വഴി വീണ്ടും എളുപ്പമാക്കി നൽകുന്നതാണ്. ([72]) () ശർഹുൽ മുംതിഅ് / ഇബ്നു ഉഥൈമീൻ: 4/253.

6- ഇമാം നിൽക്കേണ്ട സ്ഥാനം.

ഇമാം മഅ്മൂമീങ്ങളുടെ മുൻപിലായിരിക്കുക എന്നതാണ് സുന്നത്ത്. മഅ്മൂമീങ്ങൾ രണ്ടോ അതിലധികമോ ആണെങ്കിൽ അവർ ഇമാമിൻ്റെ പിറകിൽ നിൽക്കുകയും വേണം. കാരണം നബി (സ) നിസ്കാരത്തിന് നിൽക്കുമ്പോൾ മുന്നിലേക്ക് നിൽക്കുകയും, സ്വഹാബികൾ അവിടുത്തെ പിറകിൽ നിൽക്കുകയുമാണ് ചെയ്തിരുന്നത്. ജാബിർ (റ), ജബ്ബാർ (റ) എന്നീ സ്വഹാബിമാർ നബി (സ) യെ പിന്തുടർന്ന് നിസ്കരിക്കുമ്പോൾ അവരിൽ ഒരാൾ അവിടുത്തെ വലതു ഭാഗത്തും, രണ്ടാമത്തെയാൾ ഇടതുഭാഗത്തും നിന്നു. അപ്പോൾ നബി (സ) അവരെ രണ്ട് പേരെയും തൻ്റെ കൈകൾ കൊണ്ട് പിടിച്ചു നീക്കുകയും, തൻ്റെ പിറകിൽ അവരെ നിർത്തുകയും ചെയ്തു. ([73]) () മുസ്‌ലിം: 3010, ജാബിർ (റ) നിവേദനം ചെയ്ത സുദീർഘമായ ഹദീഥിൽ നിന്ന്.

ഒരാൾ മാത്രമാണ് ഇമാമിൻ്റെ പിന്തുടരുന്നത് എങ്കിൽ ഇമാമിൻ്റെ വലതുഭാഗത്ത്, ഇമാമും മഅ്മൂമും ഒരേ വരിയിലായിക്കൊണ്ടാണ് നിൽക്കേണ്ടത്. ഇബ്നു അബ്ബാസ് (റമ) നിവേദനം: നബി (സ) നിസ്കാരത്തിനായി നിന്നു. അപ്പോൾ ഞാൻ അവിടുത്തെ ഇടതുഭാഗത്ത് (മഅ്മൂമായി) നിന്നു. നബി (സ) എൻ്റെ ചെവിയിൽ പിടിച്ചു കൊണ്ട് അവിടുത്തെ വലതുഭാഗത്തേക്ക് എന്നെ തിരിച്ചു നിർത്തി. ([74]) () ബുഖാരി: 6316, മുസ്‌ലിം: 763.

പുരുഷന്മാരുടെ അണികൾക്ക് (സ്വഫ്ഫുകൾക്ക്) പിറകിലാണ് സ്ത്രീകൾ നിൽക്കേണ്ടത്. അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞാൻ യതീമായ (അനാഥനായ) മറ്റൊരാളും നബി (സ) പിറകിൽ അണിയായി നിന്നു; ഞങ്ങളുടെ പിറകിൽ വൃദ്ധയായ ഒരു സ്ത്രീയും. ([75]) () ബുഖാരി: 380, മുസ്‌ലിം: 658.

തൻ്റെ പിറകിലുള്ള സ്വഫ്ഫിൻ്റെ മദ്ധ്യഭാഗത്താകുന്ന വിധത്തിലാണ് ഇമാം നിലയുറപ്പിക്കേണ്ടത്. ശൈഖ് ഇബ്നു ബാസ് (റഹി) പറയുന്നു: ഇമാം മസ്ജിദിൻ്റെ മദ്ധ്യത്തിലാകുക എന്നതാണ് സുന്നത്ത്; മുസ്‌ലിംകൾ കാലങ്ങളായി സ്വീകരിച്ചു വന്ന അവരുടെ പ്രവർത്തനപരമായ സുന്നത്തും അത് തന്നെയാണ്." ([76]) () ഇമാമഃ എന്ന തൻ്റെ ഗ്രന്ഥത്തിൽ ശൈഖ് ഖഹ്ത്വാനീ ഉദ്ധരിച്ചത്: 55.

ശൈഖ് ഇബ്നു ബാസ് (റഹി) വീണ്ടും പറയുന്നു: ഇമാമിൻ്റെ പിറകിലുള്ള വരിയുടെ മദ്ധ്യത്തിൽ നിന്നാണ് സ്വഫ്ഫ് ആരംഭിക്കേണ്ടത്. എല്ലാ സ്വഫ്ഫിൻ്റെയും വലതുഭാഗമാണ് ഇടതുഭാഗത്തേക്കാൾ ശ്രേഷ്ഠം. ഒരു സ്വഫ്ഫ് പൂർത്തിയാകുന്നത് വരെ അടുത്ത് സ്വഫ്ഫ് ആരംഭിക്കാൻ പാടില്ലെന്നത് നിർബന്ധമായും ശ്രദ്ധിക്കണം.

7- ഇമാമിനെ മറികടക്കൽ.

ഇമാം ചെയ്തതിന് ശേഷം മാത്രമേ മഅ്മൂം നിസ്കാരത്തിലെ ഓരോ പ്രവർത്തിയും ആരംഭിക്കാൻ പാടുള്ളൂ. ഇമാമിൻ്റെ പ്രവർത്തനങ്ങളിലെല്ലാം അദ്ദേഹത്തെ പിന്തുടരുകയും പിൻപറ്റുകയുമാണ് വേണ്ടത്. പിൻപറ്റുന്ന ഒരാൾ ഒരിക്കലും താൻ പിന്തുടരുന്ന വ്യക്തിയുടെ മുന്നിലാവുകയോ അദ്ദേഹത്തെ മറികടക്കുകയോ അദ്ദേഹത്തോട് ഒപ്പമാവുകയോ ചെയ്യരുത്. മറിച്ച്, ഇമാമിൻ്റെ നീക്കങ്ങൾ അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിക്കുകയും, അദ്ദേഹം ഒരു പ്രവർത്തി ചെയ്തതിന് ശേഷം അദ്ദേഹത്തെ അനുകരിക്കുകയുമാണ് വേണ്ടത്. ചുരുക്കത്തിൽ, ഇമാമിൻ്റെ ഒരു കാര്യത്തിലും അദ്ദേഹത്തോട് എതിരാകരുത് എന്നർത്ഥം. ഈ വിഷയത്തിൽ അബൂഹുറൈറ (റ) നിവേദനം ചെയ്ത ഹദീഥ് സ്ഥിരപ്പെട്ടിട്ടുണ്ട്. പ്രസ്തുത ഹദീഥിൽ നബി (സ) പറയുന്നു: ഇമാമിനെ നിശ്ചയിച്ചിരിക്കുന്നത് അദ്ദേഹം മാതൃകയാക്കപ്പെടുന്നതിന് വേണ്ടി മാത്രമാണ്. അതിനാൽ നിങ്ങൾ അദ്ദേഹത്തോട് എതിരാകരുത്. ഇമാം റുകൂഅ് ചെയ്താൽ നിങ്ങളും റുകൂഅ് ചെയ്യുക. അദ്ദേഹം 'സമിഅല്ലാഹു ലിമൻ ഹമിദഹ്' എന്ന് പറഞ്ഞാൽ നിങ്ങൾ 'റബ്ബനാ വലകൽ ഹംദ്' എന്ന് പറയുക. ഇമാം സുജൂദ് ചെയ്താൽ നിങ്ങളും സുജൂദ് ചെയ്യുക. അദ്ദേഹം ഇരുന്നു കൊണ്ട് നിസ്കരിച്ചാൽ നിങ്ങളെല്ലാവരും ഇരുന്നു കൊണ്ട് നിസ്കരിക്കുക. നിസ്കാരത്തിൽ നിങ്ങളുടെ സ്വഫ്ഫുകൾ നേരെയാക്കുകയും ചെയ്യുക; സ്വഫ്ഫുകൾ നേരെയാക്കുക എന്നത് നിസ്കാരത്തിൻ്റെ ഭംഗിയിൽ പെട്ടതാണ്. ([77]) () ബുഖാരി: 722, മുസ്‌ലിം: 417.

നിസ്കാരത്തിൻ്റെ സ്തംഭങ്ങളായി (റുക്നുകൾ) പറയപ്പെട്ട കാര്യങ്ങളിലൊന്നും ഇമാമിനെ മുൻകടക്കരുത്; അത് നിഷിദ്ധമാണ് (ഹറാം). അനസ് ബ്നു മാലിക് (റ) നിവേദനം: ഒരു ദിവസം നബി (സ) ഞങ്ങൾക്ക് ഇമാമായി നിന്ന് നിസ്കരിച്ചു. നിസ്കാരത്തിൽ നിന്ന് വിരമിച്ചപ്പോൾ അവിടുന്ന് ഞങ്ങൾക്ക് നേരെ തിരിഞ്ഞിരുന്നു കൊണ്ട് പറഞ്ഞു: ജനങ്ങളേ! ഞാൻ നിങ്ങളുടെ ഇമാമാകുന്നു. റുകൂഇലോ സുജൂദിലോ നിങ്ങൾ എന്നെ മറികടക്കരുത്. നിർത്തത്തിലും നിസ്കാരത്തിൽ നിന്ന് വിരമിക്കുന്നതിലും അതു പോലെത്തന്നെ (നിങ്ങളെ എന്നെ മറികടക്കരുത്). നിങ്ങളെ ഞാൻ എൻ്റെ മുൻപിൽ നിന്നും പിറകിൽ നിന്നും കാണുന്നുണ്ട്. ([78]) അബൂ ഹുറൈറ (റ) നിവേദനം: നബി (സ) പറയുന്നു: ഇമാമിന് മുൻപ് തലയുയർത്തിയാൽ അല്ലാഹു അവൻ്റെ തല കഴുതയുടെ തലയാക്കുമെന്ന് -അല്ലെങ്കിൽ അവൻ്റെ രൂപം കഴുതയുടെ രൂപമാക്കുമെന്ന്- നിങ്ങളിൽ ഒരാളും ഭയക്കുന്നില്ലേ?! ([79]) () മുസ്‌ലിം: 426. () ബുഖാരി: 691, മുസ്‌ലിം: 427.

ഇമാം തക്ബീറത്തുൽ ഇഹ്റാമിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് ഒരാൾ തക്ബീർ കെട്ടിയാൽ അവൻ്റെ നിസ്കാരം തീർത്തും ശരിയായിട്ടില്ല. അവൻ നിസ്കാരത്തിലേക്ക് പ്രവേശിക്കുകയേ ചെയ്തിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. കാരണം തക്ബീറതുൽ ഇഹ്റാം ഇമാമിൻ്റെ ശേഷം കെട്ടിയിരിക്കണം എന്നത് നിസ്കാരം ശരിയാകാനുള്ള നിബന്ധനയാണ്. അക്കാര്യത്തിൽ അവൻ വീഴ്ച്ച വരുത്തിയിരിക്കുന്നു.

8- ഇമാമത്തും ജമാഅത്തും; ചില വിധിവിലക്കുകൾ

ഇമാമത്തും ജമാഅത്തുമായി ബന്ധപ്പെട്ട മറ്റു ചില വിധിവിലക്കുകൾ കൂടി താഴെ വിവരിക്കാം:

1- ഇമാമിനോട് അടുത്ത് നിൽക്കേണ്ടത് പക്വതയും കാര്യബോധവുമുള്ളവരാണ്. പ്രായപൂർത്തിയെത്തിയവരും, കാര്യബോധവും ബുദ്ധി വൈഭവവുമുള്ളവരാണ് ഇമാമിൻ്റെ പിറകിൽ, അദ്ദേഹത്തോട് ഏറ്റവും അടുത്തായി നിൽക്കേണ്ടത്. കാരണം നബി (സ) പറഞ്ഞിരിക്കുന്നു: നിങ്ങളിൽ കാര്യബോധവും വിവേകവുമുള്ളവർ എൻ്റെ പിറകിൽ നിൽക്കട്ടെ; ശേഷം അവർക്ക് പിറകെയുള്ളവർ, ശേഷം അവർക്ക് പിറകെയുള്ളവർ എന്നിങ്ങനെ. ([80]) () മുസ്‌ലിം: 432, അബ്ദുല്ലാഹി ബ്നു മസ്ഊദ് (റ) വിൻ്റെ ഹദീഥിൽ നിന്ന്.

2- ഒന്നാമത്തെ സ്വഫ്ഫിനായി പരിശ്രമിക്കൽ. ഒന്നാമത്തെ സ്വഫ്ഫ് ലഭിക്കുന്നതിനായി ശ്രമിക്കുകയും പരിശ്രമിക്കുകയും ചെയ്യുക എന്നത് പുണ്യകരമാണ്. ഒന്നാമത്തെ സ്വഫ്ഫിൽ നിന്ന് പിറകിലായി പോകാതിരിക്കാൻ അവൻ ശ്രദ്ധിക്കണം. അബൂ സഈദ് അൽഖുദ്‌രി (റ) നിവേദനം: തൻ്റെ സ്വഹാബികളിൽ ചിലർ പിറകിലേക്ക് പോകുന്നത് നബി (സ) യുടെ ശ്രദ്ധയിൽ പെട്ടു; അവരോട് അവിടുന്ന് പറഞ്ഞു:

നിങ്ങൾ മുന്നോട്ടു വരുകയും, എന്നെ (നിസ്കാരത്തിൽ) പിന്തുടരുകയും ചെയ്യുക. നിങ്ങളുടെ ശേഷമുള്ളവർ നിങ്ങളെയും പിന്തുടരട്ടെ. ഒരു കൂട്ടർ പിറകിലേക്ക് പോയിക്കൊണ്ടിരിക്കുകയും, അവസാനം അല്ലാഹു അവരെ പിറകിലാക്കുകയും ചെയ്യും. ([81]) അബൂ ഹുറൈറ (റ) നിവേദനം: നബി (സ) പറഞ്ഞു: ബാങ്കിലും, ഒന്നാമത്തെ സ്വഫ്ഫിലുമുള്ള പ്രതിഫലത്തെക്കുറിച്ച് ജനങ്ങൾ അറിഞ്ഞിരിക്കുന്നുവെങ്കിൽ, പിന്നെ അത് ലഭിക്കുവാൻ നറുക്കെടുപ്പല്ലാതെ മറ്റൊരു മാർഗവുമില്ലെങ്കിൽ അവർ അതിന് വേണ്ടി നറുക്കെടുക്കുമായിരുന്നു. ([82]) അതായത്; ആരാണ് ആദ്യത്തെ സ്വഫ്ഫിൽ നിൽക്കേണ്ടത് എന്നത് തീരുമാനിക്കാനായി അവർ തങ്ങൾക്കിടയിൽ നറുക്കെടുപ്പ് നടത്തുമായിരുന്നു. () മുസ്‌ലിം: 438. () ബുഖാരി: 615, മുസ്‌ലിം: 437.

എന്നാൽ സ്ത്രീകൾ പിറകിലുള്ള സ്വഫ്ഫിൽ നിൽക്കുന്നതാണ് പുണ്യകരം. അബൂ ഹുറൈറ (റ) നിവേദനം: നബി (സ) പറഞ്ഞു: പുരുഷന്മാരുടെ സ്വഫ്ഫുകളിൽ ഏറ്റവും ശ്രേഷ്ഠം അവയിൽ ആദ്യത്തേതും, ഏറ്റവും മോശമായത് അവസാനത്തേതുമാണ്. സ്ത്രീകളുടെ സ്വഫ്ഫുകളിൽ ഏറ്റവും ശ്രേഷ്ഠം അവസാനത്തേതും ഏറ്റവും മോശം ആദ്യത്തേതുമാണ്. ([83]) പുരുഷന്മാരുടെ പിറകിൽ മറയില്ലാത്ത വിധത്തിലാണ് സ്ത്രീകൾ നിൽക്കുന്നത് എങ്കിലുള്ള കാര്യമാണ് ഈ പറഞ്ഞത്. എന്നാൽ പുരുഷന്മാരിൽ നിന്ന് മറഞ്ഞു നിൽക്കുന്ന വിധത്തിൽ വേറിട്ട മുസ്വല്ലയിലാണ് സ്ത്രീകൾ നിൽക്കുന്നത് എങ്കിൽ അവർ ആദ്യത്തെ സ്വഫ്ഫ് മുതൽ തന്നെയാണ് സ്വഫ്ഫുകൾ പൂർത്തീകരിച്ചു തുടങ്ങേണ്ടത്. ([84]) () മുസ്‌ലിം: 440. () നോക്കുക: മജ്മൂഉ ഫതാവാ / ഇബ്നു ബാസ്: 12/196.

3- സൂറത്തുൽ ഫാതിഹഃയുടെ പാരായണം ധൃതിയിലാകാതിരിക്കാൻ ഇമാം ശ്രദ്ധിക്കണം. തൻ്റെ പിറകിലുള്ളവർക്കും പാരായണം ചെയ്യാൻ സാധിക്കുന്ന വിധത്തിൽ ഫാതിഹഃ സാവധാനം പാരായണം ചെയ്യുകയാണ് വേണ്ടത്. ([85]) () അൽ മിന്ദ്വാർ ... / സ്വാലിഹ് ആലുശ്ശൈഖ്: 53.

4- ഒരു സ്വഫ്ഫിൽ ഒരാൾ മാത്രം ഒറ്റക്ക് നിസ്കരിക്കുന്നത് ശരിയാവുകയോ സാധുവാകുകയോ ഇല്ല. വാബിസ്വ ബ്നു മഅ്ബദ് (റ) നിവേദനം: ഒരാൾ പിറകിലുള്ള സ്വഫ്ഫിൽ ഒറ്റക്ക് നിസ്കരിക്കുകയുണ്ടായി. നബി (സ) അയാളോട് തൻ്റെ നിസ്കാരം വീണ്ടും മടക്കി നിർവ്വഹിക്കാൻ കൽപ്പിച്ചു. ([86]) () തിർമിദി: 230, വാബിസ്വയുടെ ഹദീഥ് സ്വീകാര്യമാണ് എന്ന് അദ്ദേ ഹം വിലയിരുത്തിയിട്ടുണ്ട്.

9- ഇമാം പാലിക്കേണ്ട സുന്നത്തുകൾ.

ഇമാമത്ത് നിൽക്കുമ്പോൾ നബി (സ) യുടെ സുന്നത്ത് പാലിക്കാൻ ഇമാമീങ്ങൾ ശ്രദ്ധ പുലർത്തേണ്ടത്. ചില സുന്നത്തുകൾ താഴെ വിവരിക്കാം.

1- നിസ്കാരം ലളിതമാക്കുകയും തൻ്റെ പിറകിൽ നിൽക്കുന്ന ജനങ്ങളുടെ അവസ്ഥകളും സാഹചര്യങ്ങളും പരിഗണിക്കുകയും ചെയ്യുക. നിസ്കാരത്തിലെ സ്തംഭങ്ങളും (റുക്നുകൾ) നിർബന്ധ കർമ്മങ്ങളും പൂർണ്ണമായി നിർവ്വഹിക്കാൻ സാധിക്കാത്ത വിധത്തിൽ ധൃതി കൂട്ടുക എന്നത് അനുവദനീയമല്ല. തൻ്റെ പിറകിൽ നിസ്കരിക്കുന്നവർക്ക് പൂർണ്ണമായി നിസ്കാരം നിർവ്വഹിക്കാൻ സാധിക്കുന്ന രൂപത്തിൽ പാരായണവും മറ്റും സാവധാനം നിർവ്വഹിക്കാൻ അയാൾ ശ്രദ്ധിക്കണം. അബൂ മസ്ഊദ് അൽ അൻസ്വാരി -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരു മനുഷ്യൻ പറഞ്ഞു: അല്ലാഹു സത്യം! അല്ലാഹുവിൻ്റെ റസൂലേ! ഞാൻ സുബ്ഹി നിസ്കാരത്തിലേക്ക് വൈകിയാണ് എത്താറുള്ളത്; ഇന്നയാൾ (ഞങ്ങളുടെ ഇമാം നിസ്കാരം) ദീർഘിപ്പിക്കുന്നത് കാരണത്താലാണത്. അന്നേ ദിവസത്തേക്കാൾ കോപിഷ്ഠനായി നബി (സ) യെ മറ്റൊരു പ്രഭാഷണ വേളയിലും ഞാൻ കണ്ടിട്ടില്ല. അവിടുന്ന് പറഞ്ഞു: "നിങ്ങളിൽ ജനങ്ങളെ അകറ്റിക്കളയുന്ന ചിലരുണ്ട്. നിങ്ങളിലാരെങ്കിലും ജനങ്ങൾക്ക് ഇമാമായി നിസ്കരിച്ചാൽ തൻ്റെ നിസ്കാരം അവൻ ലളിതമാക്കട്ടെ; അവരുടെ കൂട്ടത്തിൽ ദുർബലരും പ്രായമായവരും ആവശ്യങ്ങളുള്ളവരുമുണ്ട്. ([87]) () ബുഖാരി: 90.

2- നിസ്കാരത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് സ്വഫ്ഫുകൾ നേരെയാക്കാനും വിടവുകൾ നികത്താനും മഅ്മൂമീങ്ങളോട് കൽപ്പിക്കുക. കാരണം നബി (സ) അപ്രകാരം ചെയ്യാറുണ്ടായിരുന്നു. നുഅ്മാൻ ബ്നു ബശീർ (റ) നിവേദനം: നബി (സ) അമ്പ് നേരെയാക്കുന്നത് പോലെ ഞങ്ങളുടെ സ്വഫ്ഫുകൾ നേരെയാക്കാറുണ്ടായിരുന്നു. ഞങ്ങൾ കാര്യം നന്നായി മനസ്സിലാക്കി എന്ന് അവിടുത്തേക്ക് ബോധ്യപ്പെടുന്നത് വരെ അവിടുന്ന് അപ്രകാരം തുടർന്നു. പിന്നീടൊരിക്കൽ അവിടുന്ന് നിസ്കരിക്കാനായി നിൽക്കുകയും, തക്ബീർ കെട്ടാനൊരുങ്ങുകയും ചെയ്തപ്പോൾ ഒരാളുടെ നെഞ്ച് സ്വഫ്ഫിൽ നിന്ന് പുറത്തേക്ക് തള്ളിനിൽക്കുന്നതായി അവിടുന്ന് കണ്ടു. അപ്പോൾ നബി (സ) പറഞ്ഞു: "അല്ലാഹുവിൻ്റെ ദാസരേ! നിങ്ങളുടെ സ്വഫ്ഫുകൾ നിങ്ങൾ ശരിപ്പെടുത്തുക തന്നെ വേണം. അല്ലെങ്കിൽ അല്ലാഹു നിങ്ങളുടെ മുഖങ്ങൾക്കിടയിൽ അകൽച്ചയുണ്ടാക്കുന്നതാണ്. ([88]) () ബുഖാരി: 717, മുസ്‌ലിം: 436, ഹദീഥിൻ്റെ പദങ്ങൾ മുസ്‌ലിമിലേതാണ്.

ഇമാം നവവി (റഹി) പറയുന്നു: ഹദീഥിൽ അമ്പ് ശരിപ്പെടുത്തുന്നത് പോലെ സ്വഫ്ഫ് ശരിപ്പെടുത്താറുണ്ടായിരുന്നു എന്നാണ് പറഞ്ഞത്. അമ്പ് നിർമ്മിക്കുമ്പോൾ അത് നേർരേഖയിലാകാൻ ശ്രദ്ധിക്കുന്നത് പോലെ എന്നാണ് അതിൻ്റെ ഉദ്ദേശ്യം. സ്വഫ്ഫ് അത്ര മാത്രം നേരെയാവുകയും ശരിപ്പെടുത്തുകയും ചെയ്യുന്നതിനായി നബി (സ) അങ്ങേയറ്റം ശ്രദ്ധിക്കാറുണ്ടായിരുന്നു എന്ന് മനസ്സിലാക്കുന്നതിനാണ് 'ഒരു അമ്പ് ശരിപ്പെടുത്തുന്നത് പോലെ' എന്ന് പറഞ്ഞത്. () ശർഹു മുസ്‌ലിം / നവവി: 4/157.

3- ആദ്യത്തെ സ്വഫ്ഫുകൾ ആദ്യം എന്ന ക്രമത്തിൽ സ്വഫ്ഫുകൾ പൂർത്തീകരിക്കാൻ മഅ്മൂമീങ്ങളോട് കൽപ്പിക്കണം. ഏതെങ്കിലും സ്വഫ്ഫ് പൂർണ്ണമാകുന്നില്ലെങ്കിൽ അത് അവസാനത്തെ സ്വഫ്ഫ് മാത്രമായിരിക്കണം. കാരണം നബി (സ) പറഞ്ഞിരിക്കുന്നു: മലക്കുകൾ അവരുടെ രക്ഷിതാവിങ്കൽ സ്വഫ്ഫ് കെട്ടുന്നത് പോലെ നിങ്ങളും സ്വഫ്ഫുകൾ കെട്ടുന്നില്ലേ?! ഞങ്ങൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എങ്ങനെയാണ് മലക്കുകൾ തങ്ങളുടെ രക്ഷിതാവിങ്കൽ സ്വഫ്ഫ് കെട്ടുന്നത്?" നബി -ﷺ- പറഞ്ഞു: അവർ സ്വഫ്ഫിലെ ആദ്യത്തെ വരികൾ പൂർത്തീകരിക്കും. അതോടൊപ്പം സ്വഫ്ഫുകളിൽ ചേർന്നടുത്ത് നിൽക്കുകയും ചെയ്യും. ([90]) () മുസ്‌ലിം: 430, ജാബിർ ബ്നു സമുറഃ (റ) വിൻ്റെ ഹദീഥിൽ നിന്ന്.

4- നിസ്കാരത്തിലെ പാരായണത്തിൻ്റെ കാര്യത്തിൽ നബി (സ) യുടെ മാതൃക പിൻപറ്റുക. സുബ്ഹി നിസ്കാരത്തിൽ ദീർഘമായ മുഫസ്സ്വലുകളിൽ നിന്നും, മഗ്‌രിബിൽ ചെറിയ മുഫസ്സ്വലുകളിൽ നിന്നും, ഇശാഇലും ദ്വുഹറിലും അസ്വറിലും മദ്ധ്യ ദൈർഘ്യമുള്ള മുഫസ്സ്വലുകളിൽ നിന്നുമായിരുന്നു അവിടുന്ന് പാരായണം ചെയ്തിരുന്നത്. സുലൈമാൻ ബ്നു യസാർ (റ) പറയുന്നു: അബൂ ഹുറൈറ (റ) നിവേദനം: നബി (സ) യുടെ നിസ്കാരത്തോട് ഏറ്റവും സാദൃശ്യമുള്ള ഇന്നയാളുടെ പിറകിലല്ലാതെ ഞാൻ നിസ്കരിച്ചിട്ടില്ല." സുലൈമാൻ പറയുന്നു: "അദ്ദേഹം ദ്വുഹറിലെ ആദ്യത്തെ രണ്ട് റക്അത്തുകൾ ദീർഘിപ്പിക്കുകയും, ശേഷമുള്ള രണ്ട് റക്അത്തുകൾ ചുരുക്കുകയും, അസ്വർ നിസ്കാരം ചുരുക്കുകയും, മഗ്‌രിബ് നിസ്കാരത്തിൽ മുഫസ്സ്വലുകളിലെ ചെറിയ അദ്ധ്യായങ്ങളിൽ നിന്നും, ഇശാ നിസ്കാരത്തിൽ മദ്ധ്യദൈർഘ്യമുള്ള മുഫസ്സ്വലുകളിൽ നിന്നും, സുബ്ഹി നിസ്കാരത്തിൽ മുഫസ്സ്വലുകളിലെ ദീർഘമുള്ള അദ്ധ്യായങ്ങളും പാരായണം ചെയ്യുമായിരുന്നു. ([91]) () നസാഈ: 982, ഹദീഥിൻ്റെ പരമ്പര സ്വഹീഹാണെന്ന് ഹാഫിദ്വ് ഇബ്നു ഹജർ വിലയിരുത്തിയിട്ടുണ്ട്.

ദൈർഘ്യമുള്ള മുഫസ്സ്വലുകൾ എന്നത് കൊണ്ട് ഉദ്ദേശ്യം സൂറത്തുൽ ഹുജുറാത്ത് മുതൽ സൂറത്തുൽ ബുറൂജ് വരെയാണ്. സൂറത്തുൽ ബുറൂജ് മുതൽ സൂറത്തുൽ ബയ്യിനഃ വരെ മദ്ധ്യ ദൈർഘ്യമുള്ള മുഫസ്സ്വലുകളിൽ ഉൾപ്പെടും. മുഫസ്സ്വലുകളിലെ ചെറിയ സൂറത്തുകൾ ബയ്യിനഃ മുതൽ ഖുർആനിൻ്റെ അവസാന അദ്ധ്യായം വരെയുമാണ്. ([92]) () മിർഖാതുൽ മഫാതീഹ്: 2/700.

10- ഇമാമിന് വേണ്ട ഗുണങ്ങൾ.

ഒരു മസ്ജിദിൻ്റെ അടിത്തറയും ശക്തിയുമാണ് അവിടെയുള്ള ഇമാം. ഇസ്‌ലാമിക സന്ദേശപ്രചാരണത്തിൻ്റെയും സമൂഹത്തെ പുനരുദ്ധരിക്കുന്നതിൻ്റെയും ജനങ്ങൾക്ക് ദീനിൽ അവഗാഹം നൽകുന്നതിൻ്റെയും ദൗത്യം ഒരു മസ്ജിദ് നിറവേറ്റുന്നത് അതിൻ്റെ ഇമാമിലൂടെയാണ്. ഒരു ഇമാം ദീനിൽ വിവരമുള്ള പണ്ഡിതനും, ബുദ്ധിവൈഭവവും ഉൾക്കാഴ്ച്ചയും, ജനങ്ങളുടെ അവസ്ഥകളെ കുറിച്ചും രീതികളെ കുറിച്ചും ധാരണയുള്ള വ്യക്തിയുമാണെങ്കിൽ അദ്ദേഹത്തിന് തൻ്റെ മസ്ജിദിലെ ജനങ്ങൾക്ക് മേൽ വലിയ സ്വാധീനം ചെലുത്താനും അവർക്ക് പ്രയോജനം നൽകാനും കഴിയും. അയാൾ നിലകൊള്ളുന്ന മസ്ജിദിൻ്റെ ചുറ്റുമുള്ള ജനങ്ങൾക്ക് ദീനീ വിധിവിലക്കുകൾ പഠിപ്പിക്കാനും അവർക്ക് മാർഗനിർദേശം നൽകാനും എല്ലാ നന്മകളിലേക്കും മേന്മകളിലേക്കും അവരെ നയിക്കാനും അദ്ദേഹത്തിന് സാധിക്കും.

ഇമാമത്തിൻ്റെ നിബന്ധനകൾ പൂർത്തീകരിച്ച ഇമാമുമാർ എന്നും അപ്രകാരമായിരുന്നു. ഇസ്‌ലാമിൻ്റെ ആരംഭകാലഘട്ടത്തിൽ മുസ്‌ലിംകളുടെ ഇമാം അല്ലാഹുവിൻ്റെ ദൂതരായിരുന്നു (സ). ശേഷം ഖുലഫാഉ റാശിദീങ്ങളും പിന്നീട് അമീറുമാരും നേതാക്കളും പണ്ഡിതന്മാരും പ്രമുഖരുമായിരുന്നു ഇമാമത്തിൻ്റെ വക്താക്കൾ. ഇതിൽ നിന്നെല്ലാം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്; ദീനീ നിഷ്ഠയിലും സ്വഭാവത്തിലും വിജ്ഞാനത്തിലും പെരുമാറ്റത്തിലും ഉന്നതമായ നിലവാരം കാത്തു സൂക്ഷിക്കുന്നവരാണ് ഇമാമത്ത് ഏറ്റെടുക്കേണ്ടത്.

ഇത്രയും പറഞ്ഞതിൽ നിന്ന്, ഈ ഉത്തരവാദിത്തത്തിന് ജനങ്ങൾക്കിടയിൽ എത്ര പ്രാധാന്യവും ഗൗരവവുമുണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കും. കാരണം ഇമാമീങ്ങളുടെ സ്വാധീന ശേഷി അവരുടെ സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നതാണ്. അതേ സമയം, അവരുടെ ദുർബലതയും സമൂഹത്തെ സ്വാധീനിക്കുന്നതാണ്. കാരണം, വാക്കും പ്രവർത്തിയുമായുള്ള ചേർച്ചയുടെ ശക്തി സമൂഹത്തെ പഠിപ്പിക്കുന്നത് മസ്ജിദുകളാണ്. ഇമാം വൈജ്ഞാനികമായും ബുദ്ധിപരമായും ദുർബലനാവുകയും, മോശം സ്വഭാവവും പെരുമാറ്റവും കാത്തുസൂക്ഷിക്കുകയുമാണെങ്കിൽ അത് ഉപദ്രവമാണ് ഏൽപ്പിക്കുക; ഉപകാരമല്ല. കാരണം സമൂഹത്തെ നന്മയിലേക്കും പുണ്യത്തിലേക്കും സൽകർമ്മങ്ങളിലേക്കും സംസ്കരണത്തിലേക്കും നയിക്കുക എന്ന ഇമാമിൻ്റെ ദൗത്യം ദുർബലനും വിവരമില്ലാത്തവനുമായ ഒരാൾക്ക് ഏറ്റെടുക്കുക സാധ്യമല്ല.

ചില സന്ദർഭങ്ങളിൽ വൈജ്ഞാനികമായും വ്യക്തിപരമായുമെല്ലാം ഇമാമുമാർക്ക് ഉണ്ടായിരിക്കേണ്ട നിബന്ധനകളെല്ലാം ഒരാളിൽ ഒത്തുചേർന്നിട്ടുണ്ടായിരിക്കാം; എന്നാൽ തൻ്റെ ദൗത്യം നിറവേറ്റാൻ കഴിയാത്ത വിധത്തിൽ മറ്റു പല ഉത്തരവാദിത്തങ്ങളിലും ജോലികളിലും അയാൾ ഏർപ്പെടുന്നുണ്ടായിരിക്കാം. അക്കാരണത്താൽ, നിസ്കാരം അതിൻ്റെ സമയത്ത് നിർവ്വഹിക്കാൻ അദ്ദേഹത്തിന് കഴിയാതെ വരുന്ന സ്ഥിതിയുണ്ടാകാം. നിസ്കാരത്തിൽ പാരായണം ചെയ്യേണ്ട സൂറത്തുകളും മറ്റും പാരായണം ചെയ്തു നോക്കാനും മനപാഠം ഉറപ്പിക്കാനും അദ്ദേഹത്തിന് കഴിയാതെ വന്നേക്കാം. നിശ്ചിത സൂറത്തുകളും ആയത്തുകളും മാത്രമായിരിക്കും ഇത്തരക്കാർ എല്ലാ നിസ്കാരങ്ങളിലും പാരായണം ചെയ്യുന്നുണ്ടാവുക.

വ്യക്തിതാൽപ്പര്യങ്ങളും അറിവില്ലായ്മയും തർക്കങ്ങളും അനാവശ്യമായ അതിരുകവിച്ചിലും ഇമാമിനെ ബാധിക്കുകയുണ്ടായാൽ തൻ്റെ ദൗത്യത്തിൽ നിന്ന് അയാൾ തെന്നിത്തെറിച്ചു പോകുന്നതാണ്. ജനങ്ങൾക്ക് നേർമാർഗം പഠിപ്പിക്കാനും അവരെ യുക്തിയോടെ ഇസ്‌ലാമിലേക്ക് അടുപ്പിക്കാനും അവരെ നല്ലവിധത്തിൽ ഗുണദോഷിക്കാനും ഇത്തരക്കാർക്ക് സാധിക്കുകയില്ല.

മസ്ജിദുകൾക്ക് ഈ ദീനിൽ വലിയ പ്രാധാന്യവും സ്ഥാനവുമുണ്ട്; തൻ്റെ രക്ഷിതാവായ അല്ലാഹുവുമായുള്ള ബന്ധം സ്ഥാപിക്കാനും അവൻ്റെ വിശ്വാസം ശക്തിപ്പെടുത്താനും തൻ്റെ മുസ്‌ലിം സഹോദരങ്ങളോട് ചേർന്നു നിന്നുകൊണ്ട് ധാർമ്മികതക്കായി പോരാടാനും അസാംസ്കാരികതക്കെതിരെ നിലകൊള്ളാനും ഓരോ വ്യക്തിയെയും സഹായിക്കുന്ന സന്മാർഗത്തിൻ്റെ വിളക്കുമാടങ്ങളാണ് മസ്ജിദുകൾ. എന്നാൽ ഇമാമത്ത് എന്ന സ്ഥാനത്തിന് യോജിച്ച വൈജ്ഞാനികവും സ്വഭാവപരവുമായ എല്ലാ ഗുണങ്ങളും ഒത്തുചേർന്ന, തൻ്റെ ദൗത്യം പൂർണ്ണമായി നിറവേറ്റുന്ന ഒരു ഇമാമിനെ ലഭിക്കാത്തിടത്തോളം ഈ പറഞ്ഞതൊന്നും ഒരു മസ്ജിദിന് സാധ്യമാവുകയില്ല.

ഇമാമിന് ഉണ്ടായിരിക്കേണ്ട പ്രധാനപ്പെട്ട വൈജ്ഞാനിക യോഗ്യതകൾ:

1- പ്രവർത്തനങ്ങൾ അല്ലാഹുവിന് നിഷ്കളങ്കമാക്കുക എന്നത് (ഇഖ്ലാസ്); അല്ലാഹുവിൻ്റെ പക്കൽ നിന്നുള്ള സഹായവും പിന്തുണയും ജനങ്ങളുടെ പക്കൽ സ്വീകാര്യതയും സ്നേഹവും ലഭിക്കാൻ അതാണ് ഒരേയൊരു വഴി.

2- ലോകമാന്യത്തിൽ നിന്നും പൊങ്ങച്ചത്തിൽ നിന്നും അകലം പാലിക്കുക; കാര്യങ്ങളെല്ലാം അല്ലാഹുവിങ്കൽ പരിഗണിക്കപ്പെടുക അവയുടെ ഉദ്ദേശ്യം അനുസരിച്ചായിരിക്കും. പ്രവർത്തനങ്ങൾ അവങ്കൽ സ്വീകരിക്കപ്പെടുക അവയുടെ പിന്നിലെ നിയ്യത്തിന് അനുസരിച്ചുമായിരിക്കും. ഓരോ വ്യക്തിക്കും അവൻ എന്താണോ ഉദ്ദേശിക്കുകയും ലക്ഷ്യം വെക്കുകയും ചെയ്തത്; അത് മാത്രമേ ലഭിക്കുകയുള്ളൂ. തൻ്റെ പക്കലില്ലാത്തത് ഉണ്ടെന്ന് ഒരാൾ കാണിക്കാൻ ശ്രമിച്ചാൽ അല്ലാഹു അവനെ നിന്ദ്യനും പരിഹാസ്യനുമാക്കുന്നതാണ്.

3- അല്ലാഹുവിൻ്റെ ഗ്രന്ഥം മുഴുവനായോ ഭാഗികമായോ മനപാഠമുള്ളവനായിരിക്കണം. തൻ്റെ മനപാഠം സ്ഥിരമായി പരിശോധിക്കുകയും, സ്ഥിരം ഒരു നിശ്ചിതഭാഗം ഖുർആനിൽ നിന്ന് ഓതിയിരിക്കണമെന്ന നിർബന്ധ ബുദ്ധി അവൻ കാത്തുസൂക്ഷിക്കുകയും വേണം.

4- നബി (സ) യുടെ ചില ഹദീഥുകൾ അവൻ മനപാഠമാക്കിയിരിക്കണം. രിയാദ്വു സ്വാലിഹീൻ, അർബഊൻ നവവിയ്യഃ, ബുലൂഗുൽ മറാം എന്നിങ്ങനെയുള്ള സ്വീകാര്യമായ ഹദീഥ് ഗ്രന്ഥങ്ങളിൽ നിന്ന് മനപാഠമാക്കാനുള്ള ഹദീഥുകൾ അവന് തിരഞ്ഞെടുക്കാം.

5- ഇസ്‌ലാമിൻ്റെ ശരിയായ വിശ്വാസവും അഖീദഃയും, സച്ചരിതരായ മുൻഗാമികളുടെ (സലഫുസ്സ്വാലിഹീങ്ങളുടെ) മാർഗവും അവൻ പഠിച്ചു മനസ്സിലാക്കിയിരിക്കണം.

6- അല്ലാഹുവിൻ്റെ ദീനുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ അവൻ പഠിച്ചിരിക്കണം. പ്രത്യേകിച്ചും ആരാധനയുമായി ബന്ധപ്പെട്ട കർമ്മപരമായ വിധിവിലക്കുകൾ. അതിൽ തന്നെയും ശുദ്ധീകരണം, നിസ്കാരം, സകാത്ത്, നോമ്പ് എന്നിങ്ങനെയുള്ള വിധിവിലക്കുകൾ പഠിക്കുന്നതിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം. ഇടപാടുകളുമായി ബന്ധപ്പെട്ട വിധിവിലക്കുകളിലും അവന് അറിവുണ്ടായിരിക്കണം; സമ്പാദിക്കുന്നതിൻ്റെയും ചെലവഴിക്കുന്നതിൻ്റെയും അടിസ്ഥാന നിയമങ്ങളിൽ അയാൾക്ക് ധാരണ വേണ്ടതുണ്ട്. വഞ്ചനയും കള്ളത്തരവും അന്യായമായ സമ്പാദനരീതികളും ഉപേക്ഷിക്കാൻ ജനങ്ങളെ ഇമാം ഉപദേശിക്കുകയും, ദൂർത്തും പിശുക്കും സാമ്പത്തിക അച്ചടക്കമില്ലായ്മയുമെല്ലാം ഉണ്ടാകുന്നതിൽ നിന്ന് അവരെ താക്കീത് ചെയ്യുകയും വേണം. സാമ്പത്തിക ഇടപാടുകൾ ഖുർആനിൻ്റെയും സുന്നത്തിൻ്റെയും അടിസ്ഥാനത്തിലായിരിക്കാൻ അവരെ അദ്ദേഹം ഉണർത്തുകയും ചെയ്യണം.

7- അറബിഭാഷയിൽ പ്രാവീണ്യമുണ്ടായിരിക്കുകയും, അല്ലാഹു അവൻ്റെ ദൂതന് മേൽ അവതരിപ്പിച്ച -അറബി ഭാഷയിലുള്ള- വിശുദ്ധ ഖുർആനിൻ്റെ ആശയം തിരിച്ചറിയാൻ അവന് സാധിക്കുകയും വേണം.

8- നബി (സ) യുടെ ചരിത്രവും അവിടുത്തെ പ്രത്യേകതകളും (ശമാഇൽ) സച്ചരിതരായ മുൻഗാമികളുടെ ജീവിതവും ഇമാം വായിച്ചറിയണം. അവയിൽ നേരായ മാതൃകയും ഉത്തമമായ ചര്യയും വിജ്ഞാനത്തിൻ്റെയും ഉന്നതമായ ഇസ്‌ലാമിക സംസ്കാരത്തിൻ്റെയും ഒരു സമുദ്രം തന്നെയും അവന് കണ്ടെത്താൻ സാധിക്കും.

9- ശരിയായ അഖീദഃയും വിജ്ഞാനവും വൈഭവവുമുള്ള തൻ്റെ നാട്ടിലുള്ള പണ്ഡിതന്മാരെയും മറ്റും അവൻ അറിഞ്ഞിരിക്കണം. ദീനുമായി ബന്ധപ്പെട്ട വിഷയങ്ങളിലും തൻ്റെ ജനങ്ങൾക്ക് ബാധിക്കുന്ന പ്രശ്നങ്ങളിലും സംശയങ്ങളിലും അവരിലേക്ക് മടങ്ങാൻ അവൻ തയ്യാറാവുകയും വേണം.

10- ഇസ്‌ലാമിലെ പിഴച്ച കക്ഷികളെയും അവരുടെ വാദഗതികളെയും, വിവിധങ്ങളായ ചിന്താ ഗതികളെയും നശീകരണ പ്രസ്ഥാനങ്ങളെയും അവരുടെ ലക്ഷ്യങ്ങളെയും കുറിച്ച് അവന് ധാരണയുണ്ടായിരിക്കണം. ഖുർആനിൻ്റെയും സുന്നത്തിൻ്റെയും അടിസ്ഥാനത്തിൽ അവയെ വിശകലനം ചെയ്യാനും ഇസ്‌ലാമിക ലോകത്തെ പ്രമുഖരായ പണ്ഡിതന്മാർ അവരെ കുറിച്ച് വിവരിച്ച വിഷയങ്ങൾ വായിച്ചറിയാനും അവന് സാധിക്കേണ്ടതുണ്ട്. അതിലൂടെ ഇത്തരക്കാരുടെ പിഴച്ചവാദങ്ങളെ തകർത്തെറിയാനും അവയുടെ അപകടത്തിൽ നിന്ന് ജനങ്ങളെ താക്കീത് ചെയ്യാനും അവന് സാധിക്കേണ്ടതുണ്ട്.

11- ഈ കാലഘട്ടത്തിലെ വ്യത്യസ്തങ്ങളായ മാദ്ധ്യമങ്ങളെ കുറിച്ചും അവയുടെ നേട്ടങ്ങളെയും കോട്ടങ്ങളെയും കുറിച്ചും ഇമാമിന് ധാരണയുണ്ടായിരിക്കണം. ഇവയെല്ലാം അല്ലാഹുവിൻ്റെ മാർഗത്തിലുള്ള പ്രബോധനത്തിന് എപ്രകാരം ഉപകാരം ചെയ്യെന്നും, വ്യക്തിയെയും സമൂഹത്തെയും ബാധിക്കാവുന്ന എന്തെല്ലാം അപകടങ്ങളിൽ നിന്ന് ജനങ്ങളെ താക്കീത് ചെയ്യേണ്ടതുണ്ടെന്നും അവൻ മനസ്സിലാക്കിയിരിക്കണം

ഈ പറഞ്ഞ ഗുണഗണങ്ങൾ ഒരു ഇമാമിലുണ്ടായാൽ -അല്ലാഹുവിൻ്റെ അനുമതിയോടെ- അയാളിൽ മതപരമായ നിഷ്ഠയും മദ്ധ്യമനിലപാടും ഉണ്ടാകാൻ അത് സഹായിക്കുന്നതാണ്.

ഇമാമിന് ഉണ്ടായിരിക്കേണ്ട പ്രധാനപ്പെട്ട സ്വഭാവപരമായ യോഗ്യതകൾ:

1- മസ്ജിദിലെ ഇമാം ആ പള്ളിയിൽ വരുന്ന മസ്ജിദിൻ്റെ ചുറ്റു വട്ടത്തുള്ളവരെയും അല്ലാത്തവരെയും നന്മയിലേക്ക് ക്ഷണിക്കുന്ന പ്രബോധകനും അവരുടെ അദ്ധ്യാപകനുമായിരിക്കണം. അല്ലാഹുവിൻ്റെ റസൂൽ (സ) യിൽ അയാൾക്ക് ഇക്കാര്യത്തിൽ ഉത്തമ മാതൃകയുണ്ട്. അവിടുന്നാണ് ഏറ്റവും നല്ല മാതൃകയും വഴികാട്ടിയും. തൻ്റെ ഉമ്മത്തിനും അവരിലെ നേതാക്കൾക്കും അവിടുന്ന് ഏറ്റവും ഉന്നതമായ ഉദാഹരണമാണ് മുന്നോട്ടു വെച്ചു നൽകിയിട്ടുള്ളത്. അല്ലാഹു പറയുന്നു: തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്‌. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തുവരുന്നവര്‍ക്ക്‌. (അഹ്സാബ്: 21)

ഭൗതിക വിഷയങ്ങളും രാഷ്ട്രീയവും മറ്റുമെല്ലാം ചർച്ച ചെയ്യുന്നതിനുള്ള വേദിയായി തൻ്റെ മസ്ജിദിനെ മാറ്റുന്നതിൽ നിന്ന് ഇമാം സ്വയം അകന്നു നിൽക്കുകയും, അവിടെയുള്ളവരെ അതിൽ നിന്ന് അകറ്റുകയും വേണം. മസ്ജിദ് അല്ലാഹുവിനുള്ള ഇബാദത്തുകൾക്കും ദീനീ വിജ്ഞാനം അന്വേഷിക്കുന്നതിനുമുള്ള കേന്ദ്രമാണെന്ന ബോധ്യം അവനുണ്ടാകണം.

2- ഇമാം ചിട്ടയും വൃത്തിയും പാലിക്കണം. മസ്ജിദിൻ്റെ വൃത്തിയും അയാൾ ശ്രദ്ധ പതിപ്പിക്കേണ്ട മേഖലയാണ്. മസ്ജിദിലെ വസ്തുക്കളും അവയുടെ ക്രമീകരണവും മസ്ജിദിലെ ഉപകരണങ്ങളുടെ പരിചരണവും ഇമാമിൻ്റെ കണ്ണെത്തേണ്ട വിഷയങ്ങളാണ്. മസ്ജിദിൻ്റെ കാര്യത്തിൽ ദൂർത്ത് ഉണ്ടാകാതിരിക്കാനും, മസ്ജിദിൽ അലങ്കാരപ്പണികൾ ഒഴിവാക്കാനും പ്രത്യേകം ശ്രദ്ധിക്കുകയും വേണം.

3- മസ്ജിദിലെ ഇമാം നല്ല സ്വഭാവമര്യാദകൾ കാത്തുസൂക്ഷിക്കുകയും മാന്യമായ വ്യക്തിത്വം കാത്തുസൂക്ഷിക്കുകയും വേണം. താടി വളർത്തുക, മീശ ചെറുതാക്കുക പോലുള്ള നബി (സ) യുടെ സുന്നത്തുകൾ അയാൾ പാലിച്ചിരിക്കണം. വസ്ത്രം താഴേക്ക് വലിച്ചിഴക്കുക പോലുള്ള കാര്യങ്ങൾ ഇമാമിൽ നിന്ന് സംഭവിക്കരുത്. എപ്പോഴും ഗാംഭീര്യവും ശാന്തതയും കാത്തുസൂക്ഷിക്കാനും, മുൻഗാമികളായ സലഫുകളുടെ മാതൃക പിൻപറ്റാനും ഇമാമീങ്ങൾ ശ്രദ്ധ വെക്കണം.

4- സൗമ്യതയും ക്ഷമാശീലവും കാരുണ്യവും ഇമാമിൻ്റെ ഗുണങ്ങളായിരിക്കണം. സൗമ്യത ഏതൊരു കാര്യത്തിൻ്റെയും സൗന്ദര്യം വർദ്ധിപ്പിക്കുകയാണ് ചെയ്യുക. അത് ഏതു കാര്യത്തിൽ നിന്ന് ഇല്ലാതെയായാലും അതിൻ്റെ ഭംഗി നഷ്ടമാകുന്നതാണ്. നബി (സ) യുടെ ഹദീഥിൽ അക്കാര്യം വന്നിട്ടുണ്ട്. ആഇശാ (റഹ) നിവേദനം: നബി (സ) പറഞ്ഞു സൗമ്യത ഏതൊരു കാര്യത്തിലുണ്ടോ, അത് അക്കാര്യത്തിന് ഭംഗി നൽകാതിരിക്കില്ല. ഏതൊരു കാര്യത്തിൽ നിന്ന് അത് ഊരിയെടുക്കപ്പെടുന്നോ, അത് അക്കാര്യത്തെ വികൃതമാക്കാതിരിക്കില്ല. ([93]) () മുസ്‌ലിം: 2594.

മസ്ജിദിൽ വന്നെത്തിയ ഒരാളിൽ നിന്ന് എന്തെങ്കിലും അബദ്ധം സംഭവിച്ചു പോയാൽ അയാളോട് ഇമാം പരുഷമായി പ്രതികരിക്കരുത്. മറിച്ച്, സൗമ്യമായി അയാളെ ഉപദേശിക്കുകയും നല്ല രൂപത്തിൽ അയാൾക്ക് ശരിയായ മാർഗം പഠിപ്പിക്കുകയുമാണ് വേണ്ടത്. മുആവിയതുബ്നുൽ ഹകം അസ്സുലമി -رضي الله عنه- നിവേദനം: ഞാൻ നബി (സ) യോടൊപ്പം നിസ്കരിച്ചു കൊണ്ടിരിക്കവെ ഒരാൾ തുമ്മുകയുണ്ടായി. അപ്പോൾ ഞാൻ പറഞ്ഞു: "അല്ലാഹു താങ്കൾക്ക് കരുണ ചൊരിയട്ടെ (യർഹമുകല്ലാഹ്)." അപ്പോൾ ആളുകൾ എന്നെ തുറിച്ചു നോക്കാൻ തുടങ്ങി. അതോടെ ഞാൻ പറഞ്ഞു: "കഷ്ടം തന്നെ! നിങ്ങളെന്തിനാണ് എന്നെ നോക്കുന്നത്?" അതോടെ അവർ തങ്ങളുടെ കൈകൾ കൊണ്ട് അവരുടെ തുടകളിൽ അടിക്കാൻ തുടങ്ങി; എന്നോട് മിണ്ടാതിരിക്കാനാണ് അവർ പറയുന്നത് എന്ന് എനിക്ക് മനസ്സിലായി; ആ സമയം ഞാൻ നിശബ്ദത പാലിച്ചു. നബി (സ) നിസ്കാരത്തിൽ നിന്ന് വിരമിച്ചപ്പോൾ -എൻ്റെ പിതാവും മാതാവും അവിടുത്തേക്ക് ബലിയായിരിക്കട്ടെ-; അവിടുത്തെ പോലെ നന്നായി പഠിപ്പിക്കുന്ന ഒരു അദ്ധ്യാപകനെ അതിന് മുൻപോ ശേഷമോ ഞാൻ കണ്ടിട്ടില്ല. അല്ലാഹു തന്നെ സത്യം! അവിടുന്ന് എന്നെ ആട്ടിയകറ്റുകയോ എന്നെ അടിക്കുകയോ ശകാരിക്കുകയോ ചെയ്തില്ല. അവിടുന്ന് പറഞ്ഞു: "ഈ നിസ്കാരമുണ്ടല്ലോ; അതിൽ ജനങ്ങളോടുള്ള സംസാരം ശരിയാവുകയില്ല. മറിച്ച്, നിസ്കാരമെന്നാൽ തസ്ബീഹും തക്ബീറും ഖുർആൻ പാരായണവും മാത്രമാണ്. ([94]) () മുസ്‌ലിം: 537.

5- ഹൃദയനൈർമല്യവും സൗമ്യതയുമുള്ളവനായിരിക്കണം. ജനങ്ങൾ അവൻ്റെ ചുറ്റും ഒരുമിച്ചു കൂടാനും അവൻ്റെ ഇണക്കം അവർക്ക് പ്രയോജനം ചെയ്യാനും, അവൻ്റെ വിജ്ഞാനവും മറ്റു സഹായങ്ങളും അവർക്ക് ലഭിക്കാനും അത് ആവശ്യമാണ്. അവരുടെ പ്രയാസങ്ങളിലും ആവശ്യങ്ങളിലും അവൻ അവരോടൊപ്പം നിലകൊള്ളുകയും, മസ്ജിദ് സമൂഹത്തിന് നൽകുന്ന സന്ദേശവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അവരോട് അവൻ കൂടിയാലോചിക്കുകയും വേണം.

നബി (സ) യാകട്ടെ, ഈ വിഷയങ്ങളിലെല്ലാം ഏറ്റവും ഉന്നതമായ സ്ഥാനങ്ങളിലായിരുന്നു. അല്ലാഹു അവിടുത്തെ കുറിച്ച് പറഞ്ഞതു പോലെ: (നബിയേ,) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്‌. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്‍റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പു കൊടുക്കുകയും, അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്‌. (ആലു ഇമ്രാൻ: 159)

6- ക്ഷമയും ദൃഢവിശ്വാസവും അവൻ മുറുകെ പിടിക്കണം. പറയുന്ന കാര്യങ്ങളിലുള്ള സത്യസന്ധതയും അവനുണ്ടായിരിക്കണം. തൻ്റെ മസ്ജിദിലും അവന് ചുറ്റുമുള്ളവരിലും ഇമാമത്തിൻ്റെയും നേതൃത്വത്തിൻ്റെയും പദവിയും ശ്രേഷ്ഠതയും അപ്പോഴാണ് അവന് ലഭ്യമാവുക. ക്ഷമയും യഖീനും ദീനിലുള്ള ഇമാമത്തിലേക്ക് ഒരു മനുഷ്യനെ ഉയർത്താൻ കാരണമാകുന്ന സ്വഭാവങ്ങളാണ്. അല്ലാഹു പറയുന്നു: അവര്‍ ക്ഷമ കൈക്കൊള്ളുകയും നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ദൃഢമായി വിശ്വസിക്കുന്നവരാകുകയും ചെയ്തപ്പോള്‍ അവരില്‍ നിന്ന് നമ്മുടെ കല്‍പന അനുസരിച്ച് മാര്‍ഗദര്‍ശനം നല്‍കുന്ന നേതാക്കളെ നാം ഉണ്ടാക്കുകയും ചെയ്തു. (സജ്ദ: 24)

7- സത്യമല്ലാതെ അവൻ സംസാരിക്കരുത്. അത് ജുമുഅഃ ഖുതുബയിലുള്ള സംസാരങ്ങളിലും മസ്ജിദിൽ നടക്കുന്ന ഉപദേശങ്ങളിലും ദർസുകളിലും ജനങ്ങളോടുള്ള സാധാരണ സംസാരങ്ങളിലുമെല്ലാം ശ്രദ്ധിക്കേണ്ട കാര്യമാണ്. അല്ലാഹു സന്മാർഗത്തിലേക്ക് നയിക്കുന്ന സത്യസന്ധരുടെ സ്വഭാവങ്ങളിൽ പെട്ടതാണത്. നബി (സ) പറഞ്ഞതായി ഹദീഥുകളിൽ വന്നിരിക്കുന്നു: നിങ്ങൾ സത്യസന്ധത മുറുകെപിടിക്കുക. തീർച്ചയായും സത്യസന്ധത നന്മയിലേക്ക് നയിക്കുന്നു. നന്മ സ്വർഗത്തിലേക്കും നയിക്കുന്നു. ഒരാൾ സത്യസന്ധത പാലിക്കുകയും, സത്യം പറയാൻ ശ്രദ്ധ പുലര്‍ത്തുകയും ചെയ്തു കൊണ്ടേയിരുന്നാൽ അവസാനം അല്ലാഹുവിങ്കൽ അവൻ സത്യസന്ധനായി (സിദ്ധീഖ്) രേഖപ്പെടുത്തപ്പെടും. കളവിനെ നിങ്ങൾ സൂക്ഷിക്കുക; തീർച്ചയായും കളവ് അധര്‍മത്തിലേക്ക് നയിക്കുന്നു. അധര്‍മം നരകത്തിലേക്കും നയിക്കുന്നു. ഒരാൾ കളവ് പറയുകയും, കളവു പറയാൻ അവസരം നോക്കിനടക്കുകയും ചെയ്തു കൊണ്ടിരുന്നാൽ അല്ലാഹുവിങ്കൽ അവൻ കള്ളനാണ് എന്ന് രേഖപ്പെടുത്തപ്പെടും. ([95]) () ബുഖാരി: 6094, മുസ്‌ലിം: 2607, അബ്ദുല്ലാഹി ബ്നു മസ്ഊദ് (റ) വിൻ്റെ ഹദീഥിൽ നിന്ന്.

കളവ് പറയുക എന്നത് വലിയ ഉപദ്രവവും പ്രയാസങ്ങളുമാണ് സൃഷ്ടിക്കുക. അല്ലാഹുവിൻ്റെ മേൽ കളവ് പറയലും അറിവില്ലാതെ സംസാരിക്കലുമാണ് കളവുകളുടെ കൂട്ടത്തിൽ ഏറ്റവും ഗൗരവപ്പെട്ടതും ഗുരുതരമായതും എന്ന് പ്രത്യേകം ഓർമ്മിക്കുക. അല്ലാഹു പറയുന്നു: പറയുക: എന്‍റെ രക്ഷിതാവ് നിഷിദ്ധമാക്കിയിട്ടുള്ളത് പ്രത്യക്ഷമായതും പരോക്ഷമായതുമായ നീച വൃത്തികളും, അധര്‍മ്മവും, ന്യായം കൂടാതെയുള്ള കയ്യേറ്റവും, യാതൊരു പ്രമാണവും അല്ലാഹു ഇറക്കിത്തന്നിട്ടില്ലാത്തതിനെ അവനോട് നിങ്ങള്‍ പങ്കുചേര്‍ക്കുന്നതും, അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ക്കു വിവരമില്ലാത്തത് നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതും മാത്രമാണ്‌. (അഅ്റാഫ്: 33)

ഈ ആയത്ത് ഏറ്റവും ഗുരുതരമായ തിന്മകളെ കുറിച്ചാണ് വിവരിക്കുന്നത്. ഈ തിന്മകളിൽ ഏറ്റവും ഗൗരവം കുറഞ്ഞതിൽ ആരംഭിക്കുകയും, ഏറ്റവും ഗൗരവം കൂടിയതിൽ അവസാനിക്കുകയും ചെയ്യുന്ന ശൈലിയാണ് അതിലുള്ളത്. അല്ലാഹുവിൻ്റെ നാമഗുണവിശേഷണങ്ങളിലും അവൻ്റെ ദീനിലും അറിവില്ലാതെ സംസാരിക്കുക എന്നതാണ് ഈ തിന്മകളിൽ അവസാനം പറഞ്ഞിട്ടുള്ളത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

നബി (സ) യുടെ മേലുള്ള കളവും ഏറ്റവും ഗുരുതരമായ കളവും അതിമ്ലേഛകരമായ തിന്മയും തന്നെ. അവിടുത്തെ മേൽ കളവ് പറയുന്നവർക്ക് നരകം താക്കീത് നൽകപ്പെട്ടിരിക്കുന്നു. മുഗീറഃ ബ്നു ശുഅ്ബഃ (റ) നിവേദനം: നബി (സ) പറയുന്നതായി ഞാൻ കേട്ടിരിക്കുന്നു: എൻ്റെ മേൽ കളവ് പറയുക എന്നത് മറ്റാരുടെ മേൽ കളവ് പറയുന്നതും പോലെയല്ല. ആരെങ്കിലും എൻ്റെ മേൽ ബോധപൂർവ്വം കള്ളം കെട്ടിച്ചമച്ചാൽ അവൻ നരകത്തിലെ തൻ്റെ ഇരിപ്പിടം ഉറപ്പിച്ചു കൊള്ളട്ടെ. ([96]) () ബുഖാരി: 1291, മുസ്‌ലിം: 4.

നല്ല ഉദ്ദേശ്യത്തോട് കൂടെയാണെങ്കിലും, നന്മകളിലേക്ക് അടുപ്പിക്കുകയും തിന്മകളിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണെങ്കിലും കളവു പറയരുത്. ചില മതപ്രഭാഷകർ സ്വീകരിക്കുന്ന തെറ്റായ രീതിയാണിത്. എന്നാൽ യാതൊരു നന്മയോ സന്മാർഗമോ ഉൾക്കൊള്ളാത്ത തെറ്റായ മാർഗമാണത്. ആ സംസാരം അവന് പാപമായി മാത്രമേ രേഖപ്പെടുത്തപ്പെടുകയുള്ളൂ; നന്മയുള്ള ഒരു പ്രതിഫലവും അവന് ഉണ്ടായിരിക്കുന്നതല്ല. പരലോകത്ത് സന്തോഷമല്ല; തിന്മയുടെ ഭാരമാണ് അതവന് നൽകുക.

8- വാക്കുകൾ ഉദ്ധരിക്കുന്നതിലും പകർത്തുന്നതിലും വിശ്വസ്തതയും സത്യസന്ധതയും പുലർത്തുക. ഏതൊരു വാർത്തയുടെയും പിന്നിലെ സത്യതയും വാസ്തവവും അന്വേഷിച്ച് ഉറപ്പു വരുത്തുക. ജനങ്ങൾക്കിടയിൽ പ്രചരിക്കുന്ന കേട്ടുകേൾവികളുടെ അടിസ്ഥാനത്തിൽ തിരക്ക് കൂട്ടരുത്. തീർത്തും സ്ഥിരപ്പെട്ടതും ഉറപ്പുള്ളതുമായ വാക്കുകളല്ലാതെ അവൻ തൻ്റെ പ്രവർത്തനങ്ങൾക്ക് അടിസ്ഥാനമാക്കരുത്. അല്ലാഹു നമ്മോട് ഖുർആനിൽ കൽപ്പിച്ചിരിക്കുന്നത് നോക്കൂ: സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തു വരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്‍റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി. (ഹുജുറാത്: 6)

9- ജനങ്ങളുടെ തെറ്റുകളും കുറവുകളും സാധ്യമാകുന്നിടത്തോളം മറച്ചു വെക്കുകയും, അവരുടെ രഹസ്യങ്ങൾ സൂക്ഷിക്കുകയും ചെയ്യുക. ആരെങ്കിലും ഒരു മുസ്‌ലിമിൻ്റെ കുറവുകൾ മറച്ചു വെച്ചാൽ അല്ലാഹു ഇഹലോകത്തും പരലോകത്തും അവൻ്റെ കുറവുകൾ മറച്ചു വെക്കുന്നതാണ്. ആരെങ്കിലും മുസ്‌ലിംകളുടെ കുറവുകൾ പരതി നടന്നാൽ അല്ലാഹു അവൻ്റെ ന്യൂനതകൾ പിന്തുടരുകയും, അവൻ തൻ്റെ വീട്ടിൻ്റെ ഉള്ളിലിരുന്നാലും അല്ലാഹു അവനെ വഷളാക്കുകയും ചെയ്യുന്നതാണ്. അബ്ദുല്ലാഹി ബ്നു ഉമർ (റ) നിവേദനം: നബി (സ) പറഞ്ഞു: ആരെങ്കിലും ഒരു മുസ്‌ലിമിൻ്റെ (ന്യൂനത) മറച്ചു വെച്ചാൽ അല്ലാഹു അന്ത്യനാളിൽ അവൻ്റെ ന്യൂനത മറച്ചു വെക്കുന്നതാണ്. ([97]) അബൂ ബർസഃ അൽഅസ്‌ലമി (റ) നിവേദനം: നബി (സ) പറഞ്ഞു: നാവ് കൊണ്ട് മാത്രം വിശ്വസിക്കുകയും, ഹൃദയത്തിൽ വിശ്വാസം കടക്കുകയും ചെയ്തിട്ടില്ലാത്ത കൂട്ടരേ! നിങ്ങൾ മുസ്ലിംകളെ ഉപദ്രവിക്കാതിരിക്കൂ! അവരെ നിങ്ങൾ ചീത്ത പറയുകയോ, അവരുടെ ന്യൂനതകൾ അന്വേഷിച്ചു നടക്കുകയോ ചെയ്യരുത്. ആരെങ്കിലും തൻ്റെ സഹോദരനായ മുസ്ലിമിൻ്റെ ന്യൂനത അന്വേഷിച്ചു നടന്നാൽ അല്ലാഹു അവൻ്റെ ന്യൂനതകൾ പിന്തുടരുന്നതാണ്. ആരുടെയെങ്കിലും ന്യൂനതകളെ അല്ലാഹു പിന്തുടർന്നാൽ അവൻ തൻ്റെ വീട്ടിൻ്റെ അകത്തളത്തിലിരുന്നാലും അല്ലാഹു അവനെ വഷളാക്കുന്നതാണ്. ([98]) () ബുഖാരി: 2442, മുസ്‌ലിം: 2580. () അബൂദാവൂദ്: 4880, ഇമാമിന് വേണ്ട സ്വഭാവഗുണങ്ങൾ വിവരിക്കുന്ന ഈ ഭാഗം ഇമാമുൽ മസ്ജിദ്; മുഖവ്വിമാതുഹു... എന്ന ശൈഖ് സഊദ് ബ്നു മുഹമ്മദ് അൽബിശ്റിൻ്റെ ഗ്രന്ഥത്തിൽ വിശദമായി വായിക്കാം.

അദ്ധ്യായം മൂന്ന്: ജുമുഅഃ ഖുതുബയും നിസ്കാരവും

1- ജുമുഅഃ നിസ്കാരം

പാഠം 1 - ജുമുഅഃ നിസ്കാരം; ഉദ്ദേശ്യവും സമയവും

ഒന്ന്: എന്താണ് ജുമുഅഃ നിസ്കാരം?

ജുമുഅഃ: ഏഴു ദിനങ്ങളുള്ള ആഴ്ച്ചയിലെ, ഒരു ദിനമാണ് (വെള്ളിയാഴ്ച്ച) ജുമുഅഃ ദിവസം. ജുമുഅഃ നിസ്കാരം എന്ന പ്രത്യേകമായ ആരാധന അന്നാണ് നിർവ്വഹിക്കപ്പെടുന്നത്. ([99]) () മുഅ്ജമു ലുഗതിൽ ഫുഖഹാഅ് / മുഹമ്മദ് റവാസ് ഖൽഅജി: 166.

വെള്ളിയാഴ്ച ദിവസം മുസ്‌ലിംകൾക്ക് പ്രത്യേകമായി നിശ്ചയിച്ചു നൽകി എന്നത് അല്ലാഹു ഈ ഉമ്മത്തിന് നൽകിയ മഹത്തരമായ ശ്രേഷ്ഠതയിൽ പെട്ടതാണ്. അബൂ ഹുറൈറ (റ) നിവേദനം: നബി (സ) പറഞ്ഞു: നാം അവസാനകാലക്കാരും, അന്ത്യനാളിൽ ആദ്യമെത്തുന്നവരുമാണ്. നമുക്ക് മുൻപ് അവർക്ക് വേദഗ്രന്ഥം നൽകപ്പെടുകയും, നമുക്കത് നൽകപ്പെട്ടത് അവർക്ക് ശേഷമാവുകയും ചെയ്തെങ്കിലും അവരുടെ പ്രത്യേകമായി നിശ്ചയിക്കപ്പെട്ടു നൽകിയ ദിവസത്തിൻ്റെ കാര്യത്തിൽ അവർ ഭിന്നതയിലായി. അല്ലാഹു നമ്മെ അതിൽ നേർവഴിയിലേക്ക് നയിച്ചു. അക്കാര്യത്തിൽ അവർ നമ്മെ പിന്തുടരുന്നവരാണ്. യഹൂദർ നാളെയും, നസ്വാറാക്കൾ അതിന് ശേഷമുള്ള ദിവസവും ആണ്. ([100]) () ബുഖാരി: 876, മുസ്‌ലിം: 855.

സൂര്യൻ ഉദിച്ചുയരുന്ന ദിവസങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ ദിവസമാണ് വെള്ളിയാഴ്ച്ച ദിവസം. അബൂ ഹുറൈറ (റ) നിവേദനം: നബി (സ) പറഞ്ഞു: സൂര്യൻ ഉദിച്ചുയർന്ന ദിവസങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ ദിനം വെള്ളിയാഴ്ചയാണ്. അന്നാണ് ആദം -عَلَيْهِ السَّلَامُ- സൃഷ്ടിക്കപ്പെട്ടത്. അന്നാണ് അദ്ദേഹം സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടത്. അന്നാണ് അവിടെ നിന്ന് അദ്ദേഹം പുറത്താക്കപ്പെട്ടതും. ([101]) () മുസ്‌ലിം: 854.

ഒരു ജുമുഅഃ മുതൽ അടുത്ത ജുമുഅഃ വരെ അവക്കിടയിലുള്ള ചെറുപാപങ്ങൾക്ക് പ്രായശ്ചിത്തമാണ്. അബൂ ഹുറൈറ (റ) നിവേദനം: നബി (സ) പറയാറുണ്ടായിരുന്നു: അഞ്ചു നേരത്തെ നിസ്കാരങ്ങളും, ഒരു ജുമുഅ മുതൽ അടുത്ത ജുമുഅ വരെയും, ഒരു റമദാൻ മുതൽ അടുത്ത റമദാൻ വരെയും തിന്മകൾക്കുള്ള പ്രായശ്ചിത്തമാണ്; വൻപാപങ്ങൾ അവൻ ഉപേക്ഷിക്കുകയാണെങ്കിൽ. ([102]) () മുസ്‌ലിം: 233.

ജുമുഅഃ നമസ്കാരം: എന്നാൽ മറ്റു നമസ്കാരങ്ങളിൽ നിന്ന് വേറിട്ടു നിൽക്കുന്ന പ്രത്യേക നമസ്കാരമാണ്. ദ്വുഹർ നമസ്കാരത്തിൻ്റെ സമയത്തിലാണ് ജുമുഅഃ നമസ്കാരം നിർവ്വഹിക്കപ്പെടുന്നത് എങ്കിലും ഈ നമസ്കാരത്തിൻ്റെ റകഅത്തുകളുടെ എണ്ണത്തിലും അതിൽ പാരായണം ചെയ്യുന്നത് ഉറക്കെയാണ് എന്ന കാര്യത്തിലും ഈ നമസ്കാരത്തിൻ്റെ മുൻപായി ഒരു ഖുത്ബ (പ്രഭാഷണം) നിർവ്വഹിക്കപ്പെടുന്നുണ്ട് എന്നതിലും, ഈ നമസ്കാരം ശരിയാകാൻ വേണ്ട നിബന്ധനകളുടെ കാര്യത്തിലുമെല്ലാം ദ്വുഹർ നമസ്കാരത്തോട് ജുമുഅഃ നമസ്കാരം വേറിട്ടു നിൽക്കുന്നു.

രണ്ട്: ജുമുഅഃ നിസ്കാരത്തിൻ്റെ സമയം.

ദ്വുഹർ നിസ്കാരത്തിൻ്റെ സമയം തന്നെയാണ് ജുമുഅഃയുടെയും സമയം. സൂര്യൻ മദ്ധ്യാഹ്നത്തിൽ നിന്ന് തെറ്റിയത് മുതൽ ഒരു വസ്തുവിൻ്റെ നിഴൽ -സൂര്യൻ മദ്ധ്യത്തിലാകുമ്പോഴുള്ള നിഴൽ ഒഴിച്ചു നിർത്തിയാൽ- അതിൻ്റെ തുല്ല്യവലുപ്പത്തിൽ ആകുന്നത് വരെയാണ് പ്രസ്തുത സമയം. സൂര്യൻ മദ്ധ്യത്തിൽ നിന്ന് ചാഞ്ഞു തുടങ്ങുമ്പോഴായിരുന്നു നബി (സ) ജുമുഅഃ നിസ്കാരം നിർവ്വഹിക്കാറുണ്ടായിരുന്നത് എന്ന അനസ് ബ്നു മാലിക് (റ) വിൻ്റെ വാക്കാണ് ഈ പറഞ്ഞതിനുള്ള തെളിവ്. ([103]) സൂര്യൻ പടിഞ്ഞാറു ഭാഗത്തേക്ക് ചായുകയും, ആകാശ മദ്ധ്യത്തിൽ നിന്ന് തെറ്റുകയും ചെയ്യുമ്പോഴാണ് ഈ സമയം. ദ്വുഹറിൻ്റെ സമയവും ഇത് തന്നെയാണ്. () ബുഖാരി: 904.

പാഠം 2 - ആർക്കെല്ലാം ജുമുഅഃ നിസ്കാരം നിർബന്ധമാണ്?

ഒന്ന്: ജുമുഅഃ നിസ്കാരത്തിൻ്റെ വിധി.

ജുമുഅഃ നിസ്കാരം പുരുഷന്മാർക്ക് മേൽ വ്യക്തിപരമായ ബാധ്യതയാണ് (ഫർദ് അയ്ൻ). അല്ലാഹു പറഞ്ഞിരിക്കുന്നു: സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്കാരത്തിന് വിളിക്കപ്പെട്ടാല്‍ അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരികയും, വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം; നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നുവെങ്കില്‍. (ജുമുഅഃ: 9) അബ്ദുല്ലാഹി ബ്നു ഉമർ (റ), അബൂ ഹുറൈറ (റ) എന്നിവർ നിവേദനം: നബി (സ) തൻ്റെ മിമ്പറിൻ്റെ മേൽ നിന്നു കൊണ്ട് ഇപ്രകാരം പറയുന്നത് അവർ കേട്ടു: തങ്ങളുടെ ജുമുഅകൾ ഉപേക്ഷിക്കുന്നവർ അത് അവസാനിപ്പിക്കുക തന്നെ വേണം; അതല്ലായെങ്കിൽ അല്ലാഹു അവരുടെ ഹൃദയങ്ങൾക്ക് മുദ്ര വെക്കുകയും, പിന്നീട് അവർ അശ്രദ്ധരിൽ ഉൾപ്പെടുകയും ചെയ്യുന്നതാണ്. ([104]) () മുസ്‌ലിം: 865.

ജുമുഅഃ നിസ്കാരം നിർബന്ധമാണ് എന്നതിൽ മുസ്‌ലിംകളേവരും ഏകോപിച്ചിരിക്കുന്നു. ഇബ്നുൽ മുൻദിർ (റഹി) പറയുന്നു: പ്രായപൂർത്തി എത്തിയവരും നാട്ടിൽ താമസിക്കുന്നവരുമായ, ജുമുഅഃ ഉപേക്ഷിക്കാനുള്ള ഒഴിവുകഴിവുകളില്ലാത്ത സ്വതന്ത്രരായ എല്ലാവരുടെ മേലും ജുമുഅഃ നിർബന്ധമാണ് എന്നതിൽ മുസ്‌ലിംകൾ ഏകോപിച്ചിരിക്കുന്നു." [105]) () ഇജ്മാഅ്: 40.

രണ്ട്: ആർക്കെല്ലാം ജുമുഅഃ നിർബന്ധമാണ്?

(സ്ത്രീയല്ലാത്ത) പുരുഷനും (അടിമയല്ലാത്ത) സ്വതന്ത്രനും (ചെറിയ കുട്ടിയല്ലാത്ത) പ്രായപൂർത്തി എത്തിയവനും (ഭ്രാന്തനല്ലാത്ത) ബുദ്ധിയുള്ളവനും ജുമുഅഃക്ക് എത്താൻ സാധിക്കുന്നവനും (യാത്രക്കാരനല്ലാത്ത) നാട്ടിൽ താമസിക്കുന്നവനുമായ എല്ലാ മുസ്‌ലിംകൾക്ക് മേലും ജുമുഅഃ നിർബന്ധമാണ്. അടിമ, സ്ത്രീ, കുട്ടി, ഭ്രാന്തൻ, രോഗി, യാത്രക്കാരൻ തുടങ്ങിയവർക്കൊന്നും ജുമുഅഃ നിർബന്ധമില്ല. ത്വാരിഖ് ബ്നു ശിഹാബ് (റ) നിവേദനം ചെയ്ത ഹദീഥ് ഈ വിഷയത്തിലുള്ള തെളിവാണ്. അദ്ദേഹം പറഞ്ഞു: നബി (സ) പറഞ്ഞിട്ടുണ്ട്: മുസ്‌ലിംകളുടെ സംഘത്തോടൊപ്പം ജുമുഅഃ നിർവ്വഹിക്കുക എന്നത് ഓരോ മുസ്‌ലിമിൻ്റെയും മേൽ നിർബന്ധമാണ്; നാല് വിഭാഗത്തിനൊഴികെ. അടിമ, സ്ത്രീ, കുട്ടി, രോഗി (എന്നിവരാണവർ). ([106]) () അബൂദാവൂദ്: 1067.

(സമാനമായി) യാത്രക്കാരനും ജുമുഅഃ നിർബന്ധമില്ല. കാരണം നബി (സ) തൻ്റെ യാത്രകളിൽ ജുമുഅഃ നിർവ്വഹിക്കാറുണ്ടായിരുന്നില്ല. അവിടുന്ന് ഹജ്ജ് നിർവ്വഹിച്ച വേളയിൽ, അറഫ ദിവസം ഒരു വെള്ളിയാഴ്ച്ചയോട് ഒത്തുവരികയുണ്ടായി. എന്നിട്ടും അവിടുന്ന് ദ്വുഹർ നിസ്കരിക്കുകയും ശേഷം അസ്വർ നിസ്കാരം അതിനോട് (ചേർത്തു കൊണ്ട്) ജംആയി നിർവ്വഹിക്കുകയുമാണ് ചെയ്തത്.

ഇക്കാര്യത്തിൽ ഇജ്മാഅ് (ഏകാഭിപ്രായം) ഉണ്ട് എന്ന് ഇബ്നുൽ മുൻദിർ (റഹി) രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: കുട്ടികളുടെയും സ്ത്രീകളുടെയും മേൽ ജുമുഅഃ നിർബന്ധമില്ല എന്നതിൽ മുസ്‌ലിംകൾ ഏകോപിച്ചിരിക്കുന്നു... പ്രായപൂർത്തി എത്തിയവരും നാട്ടിൽ താമസിക്കുന്നവരുമായ, ജുമുഅഃ ഉപേക്ഷിക്കാനുള്ള ഒഴിവുകഴിവുകളില്ലാത്ത സ്വതന്ത്രരായ എല്ലാവരുടെ മേലും ജുമുഅഃ നിർബന്ധമാണ് എന്നതിലും അവർ ഏകോപിച്ചിരിക്കുന്നു." [107]) () ഇജ്മാഅ്: 40.

എന്നാൽ അടിമയോ സ്ത്രീയോ കുട്ടിയോ രോഗിയോ യാത്രക്കാരനോ ജുമുഅഃയിൽ സന്നിഹിതനായാൽ അത് സാധുവാകുന്നതാണ്. ജുമുഅഃയിൽ പങ്കെടുത്തതിനാൽ അയാൾ പിന്നീട് ദ്വുഹർ നിസ്കാരം നിർവ്വഹിക്കേണ്ടതില്ല.

മേച്ചിൽപ്പുറങ്ങളും വെള്ളവും അന്വേഷിച്ചു കൊണ്ട് യാത്രചെയ്തു കൊണ്ടേയിരിക്കുന്ന നാടോടികൾക്ക് മേലും ജുമുഅഃ നിർബന്ധമില്ല. കാരണം നബി (സ) യുടെ കാലഘട്ടത്തിലെ നാടോടികളായിരുന്ന 'ബദുക്കൾ' മദീനഃയുടെ ചുറ്റുവട്ടങ്ങളിലുണ്ടായിരുന്നെങ്കിലും നബി (സ) അവരോട് ജുമുഅഃയിൽ പങ്കെടുക്കാൻ കൽപ്പിച്ചിരുന്നില്ല. ഇമാം അഹ്‌മദ് (റഹി) പറയുന്നു: നാടോടികളായവർക്ക് ജുമുഅഃ നിർബന്ധമില്ല. കാരണം അവർ സ്ഥിരമായി സഞ്ചരിച്ചു കൊണ്ടിരിക്കുന്നവരാണ്." അവർ ഒരേ സ്ഥലത്ത് താമസമുറപ്പിക്കുന്നില്ല എന്നതാണ് അവരുടെ മേൽ ജുമുഅഃ നിർബന്ധമാകാതിരിക്കാൻ അദ്ദേഹം കാരണമായി പറഞ്ഞത്. എന്നാൽ തൻ്റെ സ്വന്തം തീരുമാനപ്രകാരം സഞ്ചരിച്ചു കൊണ്ടിരിക്കാത്ത, ഒരു നാട്ടിൽ താമസമാക്കിയ വ്യക്തി സഞ്ചാരികളിൽ പെടുകയില്ല." ([108]) () മജ്മൂഉൽ ഫതാവാ: 24/166.

മൂന്ന് പേർ സന്നിഹിതരായാൽ ജുമുഅഃ സാധുവാകുന്നതാണ്; ഖുതുബ പറയുന്ന ഒരാളും, കേൾക്കുന്ന രണ്ട് പേരും ജുമുഅഃക്ക് വേണ്ട ഏറ്റവും കുറഞ്ഞ എണ്ണമാണ്. കാരണം അല്ലാഹു പറഞ്ഞിരിക്കുന്നു; ... അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരിക ... (ജുമുഅഃ: 9) ഇവിടെ 'നിങ്ങൾ' എന്നാണ് പ്രയോഗിച്ചത്; അറബി ഭാഷാ നിയമ പ്രകാരം ഏറ്റവും കുറഞ്ഞത് മൂന്ന് പേർക്ക് നിങ്ങൾ എന്ന പ്രയോഗം നടത്താം.

പാഠം 3 - ജുമുഅഃ നിസ്കാരത്തിൻ്റെ രൂപം.

ജുമുഅഃ നിസ്കാരം രണ്ട് റക്അത്തുകളാണ്. ഈ രണ്ട് റക്അത്തുകളിലും ഖുർആൻ ഉറക്കെ പാരായണം ചെയ്യണം. കാരണം നബി (സ) അപ്രകാരമാണ് ചെയ്തിരുന്നത്. പണ്ഡിതന്മാർ ഈ വിഷയത്തിൽ ഏകോപിച്ചിട്ടുമുണ്ട്. ഇബ്നു ഹസ്മ് (റഹി) പറയുന്നു: ജുമുഅഃ നിസ്കാരം അതിൻ്റെ നിബന്ധനകൾ പാലിച്ചു കൊണ്ട് നിർവ്വഹിക്കപ്പെടുമ്പോൾ അതിലെ രണ്ട് റക്അത്തുകളിലും ഖുർആൻ ഉറക്കെ പാരായണം ചെയ്യണമെന്നതിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു." ([109]) () മറാതിബുൽ ഇജ്മാഅ്: 33.

ജുമുഅഃ നിസ്കാരത്തിലെ ആദ്യത്തെ റക്അത്തിൽ സൂറത്തുൽ ഫാതിഹഃയും സൂറത്തുൽ അഅ്ലായും, രണ്ടാമത്തെ റക്അത്തിൽ സൂറത്തുൽ ഫാത്തിഹഃയും ശേഷം സൂറത്തുൽ ഗാശിയഃയും പാരായണം ചെയ്യുന്നത് സുന്നത്താണ്. നുഅ്മാൻ ബ്നു ബശീർ (റ) നിവേദനം: നബി (സ) രണ്ട് പെരുന്നാൾ നിസ്കാരങ്ങളിലും ജുമുഅഃ നിസ്കാരങ്ങളിലും 'സബ്ബിഹിസ്മ റബ്ബികൽ അഅ്ലാ' യും (സൂറത്തുൽ അഅ്ലാ), 'ഹൽ അതാക ഹദീഥുൽ ഗാശിയഃ' യും (സൂറത്തുൽ ഗാശിയ) പാരായണം ചെയ്യാറുണ്ടായിരുന്നു. ([110]) () മുസ്‌ലിം: 878.

അതല്ലെങ്കിൽ ആദ്യത്തെ റക്അത്തിൽ സൂറത്തുൽ ഫാതിഹഃയും സൂറത്തുൽ ജുമുഅഃയും, രണ്ടാമത്തെ റക്അത്തിൽ സൂറത്തുൽ ഫാതിഹഃയും സൂറത്തുൽ മുനാഫിഖൂനും പാരായണം ചെയ്യുന്നതും സുന്നത്താണ്. ഇബ്നു അബീ റാഫിഅ് (റ) നിവേദനം: മർവാൻ ബ്നു ഹകം മദീനഃയുടെ അമീറായി അബൂ ഹുറൈറ (റ) വിനെ നിയമിച്ചു. പിന്നീട് അദ്ദേഹം മക്കയിലേക്ക് പുറപ്പെട്ടു; അങ്ങനെ അബൂ ഹുറൈറ (റ) ജുമുഅഃ നിസ്കാരത്തിൽ ഞങ്ങൾക്ക് ഇമാമായി നിസ്കരിച്ചു. സൂറത്തുൽ ജുമുഅഃയും അവസാനത്തെ റക്അത്തിൽ സൂറത്തുൽ മുനാഫിഖൂനുമാണ് അദ്ദേഹം പാരായണം ചെയ്തത്. ഇബ്നു അബീ റാഫിഅ് (റഹി) പറയുന്നു: "നിസ്കാരത്തിൽ നിന്ന് വിരമിച്ച ശേഷം ഞാൻ അബൂ ഹുറൈറ (റ) വിനെ കണ്ടുമുട്ടി. ഞാൻ അദ്ദേഹത്തോട് ചോദിച്ചു: കൂഫയിൽ അലി ബ്നു അബീ ത്വാലിബ് (റ) പാരായണം ചെയ്യാറുണ്ടായിരുന്ന രണ്ട് സൂറത്തുകൾ തന്നെയാണല്ലോ താങ്കൾ പാരായണം ചെയ്തത്. അപ്പോൾ അബൂ ഹുറൈറ (റ) പറഞ്ഞു: ജുമുഅഃ ദിവസത്തിൽ നബി (സ) ഈ രണ്ട് സൂറത്തുകളും പാരായണം ചെയ്യുന്നത് ഞാൻ കേട്ടിട്ടുണ്ട്." ([111]) () മുസ്‌ലിം: 877.

പാഠം 4 - ജുമുഅഃ നിസ്കാരം ലഭിക്കാൻ വേണ്ടത്.

ജുമുഅഃ നിസ്കാരത്തിലെ ഒരു റക്അത്ത് ഇമാമിനോടൊപ്പം ഒരാൾക്ക് ലഭിച്ചാൽ അവൻ ആ ജുമുഅഃ നിസ്കാരം ലഭിച്ചിരിക്കുന്നു. അബ്ദുല്ലാഹി ബ്നു ഉമർ (റമ) നിവേദനം: നബി (സ) പറഞ്ഞു: ആർക്കെങ്കിലും ജുമുഅഃ നിസ്കാരത്തിലെയോ മറ്റ് നിസ്കാരങ്ങളിലെയോ ഒരു റക്അത്ത് ലഭിച്ചാൽ അവൻ്റെ നിസ്കാരം പൂർണ്ണമായിരിക്കുന്നു. ([112]) () നസാഈ: 557.

എന്നാൽ ഒരു റക്അത്തിൽ താഴെ മാത്രമേ അവന് ലഭിച്ചിട്ടുള്ളൂ എങ്കിൽ അവൻ ദ്വുഹർ നിസ്കരിക്കുകയാണ് വേണ്ടത്. ([113]) () അൽമുഗ്‌നി / ഇബ്നു ഖുദാമഃ: 2/231.

ആർക്കെങ്കിലും ജുമുഅഃ നിസ്കാരത്തിൽ നിന്ന് ഒരു റക്അത്ത് നഷ്ടമാവുകയും, രണ്ടാമത്തെ റക്അത്തിൽ -ഇമാം റുകൂഇലായിരിക്കുമ്പോഴോ അതിൻ്റെ മുൻപോ ആണ്- അവൻ ഇമാമിനെ പിന്തുടരുകയും ചെയ്തത് എങ്കിൽ അവൻ ഒരു റക്അത്ത് മാത്രം നിസ്കരിച്ചാൽ മതിയാകും. കാരണം ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു: ആർക്കെങ്കിലും (നിസ്കാരത്തിലെ) ഒരു റക്അത്ത് ലഭിച്ചാൽ അവന് നിസ്കാരം ലഭിച്ചിരിക്കുന്നു. ([114]) () അബൂദാവൂദ്: 893.

പാഠം 5 - ജുമുഅഃ; നിഷിദ്ധങ്ങളും മക്റൂഹുകളും.

1- ഇമാം ഖുതുബ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ സംസാരിക്കുക എന്നത് നിഷിദ്ധമാണ്. അബൂ ഹുറൈറ (റ) നിവേദനം: നബി (സ) പറഞ്ഞു: വെള്ളിയാഴ്ച ദിവസം ഇമാം ഖുത്വ്‌ബ പറഞ്ഞു കൊണ്ടിരിക്കെ നിൻ്റെ സഹോദരനോട് 'മിണ്ടാതിരിക്കൂ' എന്ന് പറഞ്ഞാൽ നീ അനാവശ്യം പ്രവർത്തിച്ചിരിക്കുന്നു. ([115]) അതായത് നീ അനാവശ്യമായ കാര്യം സംസാരിച്ചിരിക്കുന്നു എന്നർത്ഥം. അനാവശ്യവും ഒഴിവാക്കേണ്ടതുമായ ഇത്തരം സംസാരം ഒരാൾ നടത്തിയാൽ അതോടെ അവൻ്റെ ജുമുഅഃയുടെ ശ്രേഷ്ഠ്ഠത അസാധുവായിരിക്കുന്നു. () ബുഖാരി: 934, മുസ്‌ലിം: 851.

നവവി (റഹി) പറയുന്നു: ഖുതുബഃയുടെ വേളയിൽ എല്ലാ വിധത്തിലുള്ള സംസാരങ്ങളും നിഷിദ്ധമാണെന്ന് ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം. മറ്റൊരാളോട് 'മിണ്ടാതിരിക്കൂ' എന്ന് പറയുന്നത് നിഷിദ്ധമാണെന്ന് പ്രത്യേകം എടുത്തു പറഞ്ഞതിലൂടെ അതിന് പുറമെയുള്ള സംസാരങ്ങൾക്കും ഇതേ വിധി തന്നെയാണെന്ന് നബി (സ) ഉണർത്തുകയാണ് ചെയ്തത്. കാരണം ജുമുഅഃക്കിടയിൽ സംസാരിക്കുന്ന വ്യക്തിയോട് 'നീ മിണ്ടാതിരിക്കൂ' എന്ന് പറയുന്നത് അടിസ്ഥാനപരമായി നന്മ കൽപ്പിക്കുന്നതിൻ്റെ ഭാഗമായിട്ടു പോലും അതിനെ അനാവശ്യ പ്രവർത്തനം എന്നാണ് നബി (സ) വിശേഷിപ്പിച്ചത്. അപ്പോൾ അതിനേക്കാൾ നിസ്സാരമായ മറ്റെല്ലാ സംസാരങ്ങളും എന്തു കൊണ്ടും നിഷിദ്ധമായിരിക്കണം." ([116]) () ശർഹു മുസ്‌ലിം: 6/138.

ജുമുഅഃക്കിടെ സംസാരിക്കരുത് എന്ന ഈ വിലക്കിൽ: തുമ്മിയ വ്യക്തി 'അൽഹംദുലില്ലാഹ്' എന്ന് പറഞ്ഞാൽ അതിന് മറുപടി നൽകുന്നതും, സലാം മടക്കുന്നതും ഉൾപ്പെടും. ഇവയൊന്നും ഇമാം ഖുതുബ പറയുന്നതിന് ഇടയിൽ പാടില്ല. എന്നാൽ ഖത്തീബ് തൻ്റെ ഖുതുബഃ ആരംഭിക്കുന്നതിന് മുൻപോ, രണ്ട് ഖുതുബകൾക്കിടയിൽ നിശബ്ദമായി ഇരിക്കുന്ന വേളയിലോ സംസാരിക്കുന്നത് കുഴപ്പമുള്ള കാര്യമല്ല.

ഖുതുബ ശ്രവിക്കുന്ന വ്യക്തിക്ക് ഖത്തീബിനോട് നേരിട്ടു സംസാരിക്കുന്നതിലും തെറ്റില്ല. അനസ് ബ്നു മാലിക് (റ) നിവേദനം: വെള്ളിഴാച്ച ദിവസം ദാറുൽ ഖദ്വാഇൻ്റെ ഭാഗത്തുള്ള വാതിലിലൂടെ ഒരാൾ മസ്ജിദിലേക്ക് പ്രവേശിച്ചു. നബി (സ) ആ സമയം നിന്നു കൊണ്ട് ഖുതുബ നടത്തുകയായിരുന്നു. അയാൾ അവിടെ നിന്നു കൊണ്ട്, അല്ലാഹുവിൻ്റെ റസൂൽ (സ) യെ അഭിസംബോധന ചെയ്തു കൊണ്ട് ഇപ്രകാരം പറഞ്ഞു: അല്ലാഹുവിൻ്റെ ദൂതരേ! സമ്പാദ്യങ്ങൾ നശിക്കുകയും വഴികൾ തകരുകയും ചെയ്തിരിക്കുന്നു. അതിനാൽ ഞങ്ങൾക്ക് മഴ നൽകാൻ അല്ലാഹുവിനോട് അങ്ങ് പ്രാർത്ഥിച്ചാലും. അപ്പോൾ നബി (സ) തൻ്റെ കരങ്ങളുയർത്തി... ([117]) () ബുഖാരി: 967, മുസ്‌ലിം: 897.

2- ഖുതുബക്കിടയിൽ കല്ലുകൾ സ്പർശിക്കുന്നതോ, മിസ്ബഹ (പ്രാർത്ഥനാ മാല) ഉപയോഗിക്കുന്നതോ, മൊബൈൽ ഫോൺ ഉപയോഗിക്കുന്നതോ, ഇതുപോലുള്ള പ്രവർത്തനങ്ങൾ ഹറാമാണ്. അബൂ ഹുറൈറ (റ) നിവേദനം: നബി (സ) പറഞ്ഞു: ആരെങ്കിലും ചെറുകല്ലുകൾ സ്പർശിച്ചാൽ അവൻ ലഘാ (അസംബന്ധം) ചെയ്തിരിക്കുന്നു. ([118]). കാരണം, അസംബന്ധം ചെയ്യുന്നത്   ശ്രദ്ധയും ഭയഭക്തിയും തടയുന്നതാണ്. () മുസ്‌ലിം: 857.

3- ഖുതുബ നടക്കുമ്പോൾ ജനങ്ങളുടെ പിരടികൾക്ക് മുകളിലൂടെ ചാടി കടക്കുന്നത് നിഷിദ്ധമാണ്. അബ്ദുല്ലാഹ് ബിൻ ബുസർ (رضي الله عنه) നിവേദനം: വെള്ളിയാഴ്ച നബി ﷺ ഖുതുബ പറയുമ്പോൾ ഒരു വ്യക്തി ജനങ്ങളുടെ പിരടികൾക്ക് മുകളിലൂടെ ചാടി കടന്നുവന്നു. അപ്പോൾ നബി ﷺ അവനോട് പറഞ്ഞു: ഇരിക്കൂ, നീ ഉപദ്രവിച്ചു. ([119]) () അബൂദാവൂദ്: 1118.

കാരണം, നിസ്കരിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും, ഖുതുബ കേൾക്കുന്നതിൽ നിന്ന് അവരെ അശ്രദ്ധരാക്കുകയും ചെയ്യുന്നതാണ് പിരടികൾക്ക് മുകളിലൂടെ ചാടി കടക്കുന്നതിലൂടെ ഉണ്ടാകുന്നത് . എന്നാൽ, ഇമാമിന് തൻ്റെ സ്ഥാനത്ത് എത്താൻ കഴിയാത്ത സാഹചര്യത്തിൽ ആളുകൾക്കിടയിലൂടെ വരുന്നതിന് തെറ്റില്ല. അതുപോലെ തന്നെ, നിർബന്ധമായ ആവശ്യങ്ങൾക്കായി, ഉദാഹരണത്തിന്, وضوء (വുദൂ) ചെയ്യുന്നതിനോ, മുന്നിലുള്ള ഒരു ഒഴിവ് നികത്തുന്നതിനോ, അതുപോലെയുള്ള ആവശ്യങ്ങൾക്കായി കഴുത്തുകൾ കടക്കേണ്ടിവന്നാൽ, അതിൽ തെറ്റില്ല.

4- വൈകി വന്ന ഒരാൾ  നേരത്തെ വന്ന ഒരാളെ ഇരുന്ന സ്ഥലത്ത് നിന്ന്  എഴുന്നേൽപ്പിക്കുകയും, അവിടെയിരിക്കുകയും ചെയ്യുന്നത് ഹറാമാണ്; ജാബിർ ബ്നു അബ്ദില്ലാഹ് -رَضِيَ اللَّهُ عنهما- നിവേദനം: നബി -ﷺ- പറഞ്ഞു: വെള്ളിയാഴ്ച ദിവസം നിങ്ങളിൽ ആരും തൻ്റെ സഹോദരനെ എഴുന്നേൽപ്പിച്ച് അവൻ്റെ ഇരിപ്പിടത്തിലേക്ക് നീങ്ങി അവിടെ ഇരിക്കരുത്; മറിച്ച്, (അവർക്കു വിശാലാത നൽകി ) ഇരിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കുക ([120]) () മുസ്‌ലിം: 2178.

5- രണ്ടാളുകൾക്കിടയിൽ   വിടവ് ഉണ്ടാക്കുകയോ, അവർക്കിടയിൽ ഇരിക്കുകയോ അവരെ മറികടക്കുകയോ ചെയ്യുന്നത് വെറുക്കപ്പെട്ടതാണ്; സൽമാൻ ഫാരിസി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: ആരെങ്കിലും വെള്ളിയാഴ്ച غسلു (കുളിക്കുക) ചെയ്യുകയും, ശേഷം മസ്ജിദിലേക്ക് പോകുകയും, രണ്ടുപേരുടെ ഇടയിൽ ഇടം പിടിക്കാതിരിക്കുകയും, അവന് നിയമമാക്കപ്പെട്ട നിസ്കാരം നിർവ്വഹിക്കുകയും, ഇമാം  പുറത്ത് വരുമ്പോൾ (നമ്പറിൽ കയറിയാൻ) നിശബ്ദത പാലിക്കുകയും ചെയ്താൽ, അവൻ്റെ ഈ ജുമുഅക്കും അതിന് മുൻപുള്ള ജുമുഅക്കുമിടയിലുള്ള ചെറു പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്. (121) രണ്ടുപേർക്കിടയിൽ വിടവുണ്ടാക്കി അവിടെ ഇരുന്ന വ്യക്തിക്ക്   രണ്ടുപേരെ വേർതിരിച്ചവന് ചെറുപാപങ്ങൾ പൊറുക്കുക എന്ന പ്രതിഫലം ലഭിക്കുകയില്ല എന്ന്  ഇത് സൂചിപ്പിക്കുന്നു. () ബുഖാരി: 910.

പാഠം 6 - ജുമുഅഃ നിസ്കാരത്തിൻ്റെ സുന്നത്തുകൾ.

1- വെള്ളിയാഴ്ച്ച ദിവസം സുബ്ഹി നിസ്കാരത്തിൽ സൂറ. സജ്ദയും സൂറ. ഇൻസാനും പാരായണം ചെയ്യുക എന്നത് സുന്നത്താണ്. നബി (സ) സ്ഥിരം അപ്രകാരമായിരുന്നു ചെയ്തിരുന്നത്. അബൂ ഹുറൈറ (റ) നിവേദനം: നബി (സ) ജുമുഅഃ ദിവസം സുബ്ഹി നിസ്കാരത്തിൽ സൂറ. സജ്ദയും, സൂറ. ഇൻസാനും പാരായണം ചെയ്യാറുണ്ടായിരുന്നു. ([122]) () ബുഖാരി: 891, മുസ്‌ലിം: 880.

2- വെള്ളിയാഴ്ച്ച ദിവസം കുളിക്കുക, ഇത് ഉറപ്പുള്ള സുന്നത്താണ്; അബ്ദുല്ലാഹ് ഇബ്നു ഉമർ رضي الله عنهما നിവേദനം: അല്ലാഹുവിൻ്റെ ദൂതൻ ﷺ പറഞ്ഞു: നിങ്ങളിൽ ആരെങ്കിലും ജുമുഅക്ക് വരുമ്പോൾ അവൻ കുളിക്കട്ടെ. ([123]). പ്രത്യേകിച്ച് ദുർഗന്ധമുള്ളവർ, അതിനെ (കുളി) കാത്തുസൂക്ഷിക്കാനും ഉപേക്ഷിക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. () ബുഖാരി: 877, മുസ്‌ലിം: 844.

* വെള്ളിയാഴ്ച്ച കുളിയുടെ സമയം ഫജർ طلوع الفجر മുതൽ ആരംഭിക്കുന്നു. ജുമുഅക്കുള്ള കുളിക്ക് പകരം ജനാബത്ത് غسل الجنابة കുളി മതിയാകും. കാരണം, വെള്ളിയാഴ്ച്ച കുളിയുടെ ഉദ്ദേശ്യം ശരീരത്തെ വൃത്തിയാക്കുകയും ദുർഗന്ധം നീക്കുകയും ചെയ്യുക എന്നതാണ്. ഇത് ജനാബത്ത് غسل الجنابة കുളിയിലൂടെ സാധ്യമാകുന്നു. എന്നാൽ, ജുമുഅ غسل الجمعة കുളിയുടെ ഉദ്ദേശ്യം ജനാബത്ത് غسل الجنابة കുളിയിൽ ഉൾപ്പെടുത്താൻ നിയ്യത്ത് ചെയ്യുന്നത് പുണ്യത്തിനായി നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു.*

3- സുഗന്ധം പുരട്ടുകയും വൃത്തിയാക്കുകയും, നഖം മുറിക്കൽ, ഗുഹ്യഭാഗത്തെ രോമങ്ങൾ വടിക്കൽ, കക്ഷത്തിലെ രോമം പറിക്കൽ, മീശ വെട്ടൽ എന്നിവ ശരീരത്തിൽ നിന്ന് നീക്കം ചെയ്യേണ്ടതായവ നീക്കം ചെയ്യുകയും ചെയ്യുന്നത് സുന്നത്താണ്. സൽമാൻ അൽ ഫാർസി -رَضِيَ اللَّهُ عَنْهُ- പറഞ്ഞതനുസരിച്ച്, നബി -ﷺ- പറഞ്ഞു: ആരെങ്കിലും വെള്ളിയാഴ്ച്ച ദിവസം കുളിക്കുകയും, താനിക്ക് കഴിയുന്നത്ര ശുദ്ധീകരണം നടത്തുകയും, ശേഷം തൈലം പുരട്ടുകയോ സുഗന്ധദ്രവ്യം ഉപയോഗിക്കുകയോ ചെയ്യുകയും, പിന്നെ രണ്ടുപേരുടെ ഇടയിൽ ഇടപെടാതെ പുറപ്പെടുകയും, അവന് നിർദ്ദേശിക്കപ്പെട്ട നിസ്കാരം നിർവ്വഹിക്കുകയും, ഇമാം (മിമ്പറിലേക്ക്) പുറപ്പെട്ടാൽ നിശബ്ദത പാലിക്കുകയും ചെയ്താൽ, അവൻ്റെ ഈ ജുമുഅക്കും അടുത്ത ജുമുഅക്കും ഇടയിലുള്ള (ചെറുതെറ്റുകൾ) പൊറുക്കപ്പെടുന്നതാണ്. ([124]) () ബുഖാരി: 910.

ഈ ദിവസം പല്ലു തേക്കുക എന്നത് പ്രബലമായ സുന്നത്താണ്; അബൂ സഈദ് അൽ ഖുദ്രി -رضي الله عنه- നിവേദനം: ഞാൻ റസൂൽ -ﷺ- ഇങ്ങനെ പറഞ്ഞത് സാക്ഷ്യപ്പെടുത്തുന്നു: വെള്ളിയാഴ്ച്ച ദിവസം കുളിക്കുക എന്നത് പ്രായപൂർത്തിയായ എല്ലാവർക്കും  നിർബന്ധമാണ്. (അതു പോലെ) പല്ലു തേക്കുക എന്നതും, സുഗന്ധം ലഭ്യമാണെങ്കിൽ അത് പുരട്ടുക എന്നതും. ([125]) () ബുഖാരി: 880.

4- ലഭ്യമായതിൽ ഏറ്റവും നല്ല വസ്ത്രം ധരിക്കുക എന്നത് സുന്നത്താണ്. ഉമർ ബ്നുൽ ഖത്താബ് (റ) നിവേദനം: പുള്ളികളുള്ള ഒരു വസ്ത്രം അദ്ദേഹം കണ്ടു; അപ്പോൾ അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഈ വസ്ത്രം താങ്കൾ വാങ്ങിക്കുകയും, വെള്ളിയാഴ്ച്ച ദിവസവും നിവേദക സംഘങ്ങൾ താങ്കളെ സന്ദർശിക്കാൻ വരുമ്പോൾ അവരെ സ്വീകരിക്കുന്നതിനും താങ്കൾ ധരിക്കുകയും ചെയ്തിരുന്നെങ്കിൽ (നന്നായിരുന്നേനേ)... ([126]) () ബുഖാരി: 886, മുസ്‌ലിം: 2068.

5- നബി ﷺ  പ്രോത്സാഹിപ്പിച്ചതിനാൽ വെള്ളിയാഴ്ച മസ്ജിദിലേക്ക് നേരത്തെ പോകുന്നത് സുന്നത്താണ്; അബൂ ഹുറൈറ رضي الله عنه നിവേദനം: അല്ലാഹുവിൻ്റെ ദൂതൻ ﷺ പറഞ്ഞു: ആരെങ്കിലും വെള്ളിയാഴ്ച്ച ദിവസം ജനാബത്തിൻ്റെ കുളി കുളിക്കുകയും -അതായത്, ജനാബത്തിന് കുളിക്കുന്നത് പോലെ കുളിക്കുകയും-, ശേഷം നേരത്തെ പുറപ്പെടുകയും ചെയ്താൽ അവൻ ഒരു ഒട്ടകത്തെ ബലിയർപ്പിച്ചവനെ പോലെയാണ് -അതായത് ആണോ പെണ്ണോ ആകട്ടെ, ഒട്ടകവർഗ്ഗത്തിൽ പെട്ട ഒന്ന്-. ആരെങ്കിലും രണ്ടാമത്തെ ഘട്ടത്തിൽ പോവുന്നെങ്കിൽ അവൻ ഒരു പശുവിനെ ബലിയർപ്പിച്ചവനെ പോലെയാണ്. ആരെങ്കിലും മൂന്നാമത്തെ ഘട്ടത്തിലാണ് പോകുന്നത് എങ്കിൽ അവൻ ഒരു മുട്ടനാടിനെ ബലിയർപ്പിച്ചവനെ പോലെയാണ്. ആരെങ്കിലും നാലാമത്തെ ഘട്ടത്തിലാണ് പോകുന്നത് എങ്കിൽ അവൻ ഒരു കോഴിയെ ബലിയർപ്പിച്ചവനെ പോലെയാണ്. ആരെങ്കിലും അഞ്ചാമത്തെ ഘട്ടത്തിലാണ് പോകുന്നത് എങ്കിൽ അവൻ ഒരു മുട്ട ദാനം നൽകിയവനെ പോലെയുമാണ്. ഇമാം (മിമ്പറിലേക്ക്) പുറപ്പെട്ടു കഴിഞ്ഞാൽ മലക്കുകൾ ഉൽബോധനം ശ്രദ്ധിച്ചു കേൾക്കാനായി അവിടെ സന്നിഹിതരാവുകയും ചെയ്യും. ([127]) () ബുഖാരി: 881, മുസ്‌ലിം: 850.

6- വെള്ളിയാഴ്ച്ച ദിവസം മസ്ജിദിൽ പ്രവേശിച്ചാൽ, ഇമാം ഖുത്വ്‌ബ നിർവ്വഹിച്ചു കൊണ്ടിരിക്കുമ്പോൾ, ഇരിക്കുന്നതിന് മുൻപ് രണ്ട് റക്അത്ത് ചുരുക്കി നിസ്കരിക്കുക  എന്നത് സുന്നത്താണ്. ഖുത്വ്‌ബ സമയത്ത് പ്രവേശിക്കുന്നവരോട് നബി -ﷺ- ഇങ്ങനെ നിർദ്ദേശിച്ചിരിക്കുന്നു. ജാബിർ ബിൻ അബ്ദുല്ലാഹ് (റ) പറയുന്നു: വെള്ളിയാഴ്ച്ച ദിവസം അല്ലാഹുവിൻ്റെ ദൂതൻ -ﷺ-  ഖുതുബ നിർവഹിച്ചു കൊണ്ടിരിക്കെ സുലൈക് അൽ-ഗത്ഫാനി  വരികയും ഇരിക്കുകയും ചെയ്തു,  അപ്പോൾ നബി -ﷺ- അദ്ദേഹത്തോട് പറഞ്ഞു: ഹേ സുലൈക്! എഴുന്നേറ്റ് രണ്ട് റക്അത്ത് നിസ്കരിക്കുക, അത് വേഗത്തിൽ പൂർത്തിയാക്കുക. ശേഷം പറഞ്ഞു: നിങ്ങളിൽ ആരെങ്കിലും വെള്ളിയാഴ്ച ദിവസം ഇമാം ഖുത്വ്‌ബ പറഞ്ഞു കൊണ്ടിരിക്കെ എത്തുകയാണെങ്കിൽ, അവൻ രണ്ട് റക്അത്ത് നിസ്കാരം നിർവ്വഹിക്കട്ടെ, അല്പം വേഗതയിൽ നിസ്കരിക്കട്ടെ. ([128]) () ബുഖാരി: 930, മുസ്‌ലിം: 875.

7- വെള്ളിയാഴ്ച്ച ദിവസം സൂറതുൽ കഹ്ഫ് പാരായണം ചെയ്യുന്നത് സുന്നത്താണ്; അബൂ സഈദ് അൽ ഖുദ്രി رضي الله عنه നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും വെള്ളിയാഴ്ച്ച ദിവസം സൂറത്തുൽ കഹ്ഫ് പാരായണം ചെയ്താൽ, രണ്ട് ജുമുഅകൾക്കിടയിൽ  അവന് പ്രകാശം ലഭിക്കുന്നതാണ്. ([129]) () ഹാകിം: 3392, ഹദീഥ് അബൂ സഈദ് (റ) വിൻ്റെ മൗഖൂഫ് ആയി നിലനിൽക്കുന്നു.

8- അതിൻ്റെ പകലിലും രാത്രിയിലും നബി ﷺ യുടെ മേലുള്ള സ്വലാത്ത് അധികരിപ്പിക്കുക എന്നത് സുന്നത്താണ്. ഔസ് ബിൻ ഔസ് (റ) പറഞ്ഞു: നബി ﷺ പറഞ്ഞു: നിങ്ങളുടെ ദിവസങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ ദിവസം വെള്ളിയാഴ്ച്ച ദിവസമാണ്. അതിനാൽ അന്നേ ദിവസം നിങ്ങൾ എൻ്റെ മേലുള്ള സ്വലാത്ത് അധികരിപ്പിക്കുക; നിങ്ങളുടെ സ്വലാത്ത് എനിക്ക് പ്രദർശിക്കപ്പെടുന്നതാണ്. ([130]) () അബൂദാവൂദ്: 1531.

9- ഈ ദിവസം ദുആകൾ അധികരിപ്പിക്കാനും, ഉത്തരം ലഭിക്കുന്ന സമയത്ത് ആകാനും പരിശ്രമിക്കേണ്ടത്  സുന്നത്താണ്. അബൂ ഹുറൈറ (റ) നിവേദനം: നബി (സ) വെള്ളിയാഴ്ച്ചയെ കുറിച്ച് പറഞ്ഞു: വെള്ളിയാഴ്ച്ച ദിവസത്തിൽ ഒരു നിശ്ചിത സമയമുണ്ട്; ആ നേരം മുസ്‌ലിമായ ഒരു ദാസൻ നിസ്കരിച്ചു കൊണ്ട് അല്ലാഹുവിനോട് എന്തൊരു കാര്യം തേടിയാലും അല്ലാഹു അത് അവന് നൽകുക തന്നെ ചെയ്യുന്നതാണ്. ([131]) () ബുഖാരി: 935, മുസ്‌ലിം: 852.

വെള്ളിയാഴ്ച്ചയുടെ എല്ലാ സമയങ്ങളിലും പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്, എന്നാൽ ഏറ്റവും പ്രതീക്ഷയുള്ളത് വെള്ളിയാഴ്ച്ച ഇമാം ഖുതുബക്ക് ഇരിക്കുന്നതിൻ്റെയും നമസ്കരിക്കുന്നതിൻ്റെയും ഇടയിലുള്ള സമയവും, വെള്ളിയാഴ്ച്ചയുടെ അവസാന സമയമായ  മഗ്രിബ് നിസ്കാരത്തിനായി കാത്തിരിക്കുന്ന സമയവുമാണ്. അത് പള്ളിയിലോ വീട്ടിലോ ആയാലും ശരി. അബൂ മൂസാ അൽ അഷ്അരി (റ) യുടെ ഹദീഥിൽ നബി ﷺ വെള്ളിയാഴ്ച്ചയുടെ സമയത്തെ കുറിച്ച് പറഞ്ഞിരിക്കുന്നു: ഇമാം (മിമ്പറിൽ) ഇരിക്കുന്ന സമയം മുതൽ ജുമുഅഃ നിസ്കാരം നിർവ്വഹിക്കപ്പെടുന്നത് വരെയുള്ള സമയമാണത്. ([132]) () മുസ്‌ലിം: 853.

പാഠം 7 - ജുമുഅഃ യുടെ സുന്നത്ത്:

ജുമുഅ നിസ്കാരത്തിന് മുൻപ്  റവാതിബ് സുന്നത്ത് ഇല്ല. എന്നാൽ ജുമുഅ നിസ്കാരത്തിന് എത്തുന്നവർക്ക് നബി ﷺ ഇപ്രകാരം നിർദ്ദേശിച്ചിരിക്കുന്നു: അവർക്ക് ഇഷ്ടമുള്ളത്ര -രണ്ട്, നാല്, ആറ് അല്ലെങ്കിൽ കൂടുതൽ- റക്അത്തുകൾ, ഓരോ രണ്ട് റക്അത്തുകൾക്ക് ശേഷം സലാം വീട്ടി, നമസ്കരിക്കാം. സൽമാൻ അൽ ഫാരിസി (റദിയല്ലാഹു അൻഹു) പറഞ്ഞത്: നബി ﷺ പറഞ്ഞു: ആരെങ്കിലും വെള്ളിയാഴ്ച غسلു (ശരീരശുദ്ധി) ചെയ്യുകയും, ശേഷം മസ്ജിദിലേക്ക് പോകുകയും, രണ്ട് ആളുകൾക്കിടയിൽ വിടവുണ്ടാക്കി ഇരിക്കാതെ  അവന് നിർദ്ദേശിക്കപ്പെട്ട നിസ്കാരങ്ങൾ നിർവ്വഹിക്കുകയും, ഇമാം മിമ്പറിൽ കയറുന്നത് മുതൽ  നിശബ്ദത പാലിക്കുകയും ചെയ്താൽ, അവൻ്റെ ഈ  ജുമുഅ മുതൽ  അടുത്ത ജുമുഅ വരെയുള്ള  ചെറുപാപങ്ങൾ പൊറുക്കപ്പെടുന്നതാണ്. ([133]). സ്വഹാബികൾ (റ) ചെയ്ത പ്രവൃത്തികൾക്ക്,  നിരൂപാധികമായി ചെയ്ത നല്ല പ്രവർത്തനങ്ങൾക്ക്  ലഭിക്കുന്ന ശ്രേഷ്ഠത ലഭിക്കുന്നതാണ്. (133) ബുഖാരി: 910.

ജുമുഅ നിസ്കാരത്തിന് ശേഷം നിർവ്വഹിക്കേണ്ട റവാതിബ് സുന്നത്ത്, വീട്ടിൽ വെച്ച് രണ്ട് റക്അത്തുകൾ അല്ലെങ്കിൽ പള്ളിയിൽ വെച്ച് നാല് റക്അത്തുകൾ. നബി -ﷺ- ജുമുഅഃക്ക് ശേഷം വീട്ടിൽ വെച്ച് രണ്ട് റക്അത്തുകൾ നിസ്കരിക്കാറുണ്ടായിരുന്നു([134]). അബൂഹുറയ്റ (رَضِيَ اللَّهُ عَنْهُ) വിൽനിന്ന് നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞു: നിങ്ങളിൽ ആരെങ്കിലും ജുമുഅ നിസ്കരിച്ചാൽ, അവൻ അതിന് ശേഷം നാല് റക്അത്തുകൾ കൂടി നിസ്കരിക്കട്ടെ. ([135]) () ബുഖാരി: 937, മുസ്‌ലിം: 729 (ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُ- വിൻ്റെ ഹദീഥ്). () മുസ്‌ലിം: 881.

ജുമുഅ നിസ്കാരം പള്ളിയിൽ നിർവ്വഹിക്കുമ്പോൾ നാല് റക്അതുകൾ, വീട്ടിൽ നിർവ്വഹിക്കുമ്പോൾ രണ്ട് റക്അതുകൾ നിസ്കരിക്കണം.

2- ജുമുഅഃ ഖുതുബ

പാഠം 1 - ജുമുഅഃ ഖുതുബ

ജുമുഅഃ നമസ്കാരത്തിന് മുമ്പായി ജന സമൂഹത്തോട് നടത്തപ്പെടുന്ന പ്രസംഗമാണ് ഇത്. ഇതിൽ അല്ലാഹുവിനെ സ്തുതിക്കുകയും പ്രകീർത്തിക്കുകയും നബി ﷺ-യുടെ പേരിൽ സലാം ചൊല്ലുകയും ഉപദേശങ്ങളും ഓർമ്മപ്പെടുത്തലുകളും ഉൾക്കൊള്ളുന്നു. ([136]) () മുഅ്ജമു ലുഗതിൽ ഫുഖഹാഅ്: 197, ജുമുഅഃ ഖുതുബയും അതിൻ്റെ ഫിഖ്ഹ് നിയമങ്ങളും / ഹജീലാൻ: 22.

പാഠം 2 - ഖുത്ബയുടെ നിയമം:

ഖുത്ബ ജുമുഅ നിസ്കാരത്തിൻ്റെ ഒരു നിർബന്ധമായ ഘടകമാണ്, അത് കൂടാതെ ജുമുഅ നിസ്കാരം ശരിയായിരിക്കില്ല; അല്ലാഹു തഅാലാ പറഞ്ഞിരിക്കുന്നു: സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്കാരത്തിന് വിളിക്കപ്പെട്ടാല്‍ അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരുക... (ജുമുഅഃ: 9) അല്ലാഹുവിനെ സ്മരിക്കുന്നത് ഖുതുബഃ എന്ന് വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു ([137]); ഖുതുബഃ നിർബന്ധമായിരുന്നില്ലെങ്കിൽ അതിലേക്കുള്ള പരിശ്രമം നിർബന്ധമാകില്ലായിരുന്നു, അതുപോലെ തന്നെ നബി -ﷺ- അതിൽ സ്ഥിരത പുലർത്തുകയും ഒരിക്കലും അതിനെ ഒഴിവാക്കാതിരിക്കുകയും  ചെയ്തിരിക്കുന്നു. () തഫ്സീർ അൽ-തബരീ: 22/642.

ഇമാം ഇബ്നു ഖുദാമ അൽഹൻബലി (رحمه الله) പറയുന്നു: പറഞ്ഞതിൻ്റെ ചുരുക്കം, ഖുതുബ ജുമുഅഃ യുടെ ഒരു നിബന്ധനയാണ്, അതില്ലാതെ ജുമുഅഃ സാധുവാകില്ല." ([138]). () മുഗ്‌നി: 2/224.

അദ്ധ്യായം മൂന്ന്: ഖുതുബയുടെ നിബന്ധനകൾ

രണ്ട് ഖുത്ബയാണ് വേണ്ടത്. അബ്ദുല്ലാഹി ബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- യിൽ നിന്ന് സ്ഥിരപ്പെട്ട ഹദീസിൽ  അദ്ദേഹം പറഞ്ഞു; നബി -ﷺ- രണ്ട് ഖുതുബകൾ  നിർവഹിക്കുകയും അവക്കിടയിൽ ഇരിക്കുകയും ചെയ്യാറുണ്ടായിരുന്നു . (139) () ബുഖാരി: 928.

2- ഖുതുബ ജുമുഅഃ നിസ്കാരത്തിൻ്റെ സമയം പ്രവേശിച്ചതിന് ശേഷം ആയിരിക്കണം, അതിനാൽ ഖുതുബയോ, ഖുതുബയുടെ ഒരു ഭാഗമോ സമയമാകുന്നതിന് മുമ്പ് നിർവഹിച്ചാൽ   അത് ശരിയാവില്ല, മതിയാകില്ല.

3- സാഇബുബ്നു യസീദ് -رضي الله عنه- നിവേദനം ചെയ്ത ഹദീസിൻ്റെ അടിസ്ഥാനത്തിൽ : അദ്ദേഹം പറഞ്ഞു: ഖുതുബകൾ നമസ്കാരത്തിന് മുമ്പാണ് നടത്തേണ്ടത് റസൂൽ (ﷺ) ൻ്റെ കാലത്തും അബൂബക്റിൻ്റെയും ഉമറിൻ്റെയും (റ) കാലത്തും വെള്ളിയാഴ്ച്ച ഇമാം മിംബറിൽ ഇരുന്നാൽ ആദ്യം ആഹ്വാനം (അദാൻ) നടത്താറുണ്ടായിരുന്നു ([140]). ഇത് നിസ്കാരത്തിന് മുമ്പ് രണ്ട് ഖുതുബകൾ നിർവ്വഹിക്കേണ്ടതിൻ്റെ വ്യക്തമായ തെളിവാണ്. () ബുഖാരി: 916.

നബി ﷺ പറഞ്ഞു: ഞാൻ നിസ്‌കരിക്കുന്നത് എപ്രകാരമാണോ നിങ്ങൾ കണ്ടത്; അതു പോലെ നിങ്ങളും നിസ്‌കരിക്കുക. ([141]) ഖുത്ബത്തുകൾക്ക് ശേഷം മാത്രമേ നബി ﷺ നമസ്കരിച്ചുള്ളൂ, അൽ മർദാവി പറഞ്ഞു: രണ്ട്  ഖുതുബകളും  നിസ്കാരത്തിന് മുമ്പ് നിർവ്വഹിക്കപ്പെടണം എന്നത് നിസ്കാരത്തിൻ്റെ നിബന്ധനങ്ങളിൽ പെട്ടതാണ് എന്ന കാര്യത്തിൽ  യാതൊരു തർക്കവുമില്ല." ([142]) () ബുഖാരി: 631, മാലിക് ബ്നു ഹുവൈറിഥി (റ) വിൻ്റെ ഹദീഥിൽ നിന്ന്. () അൽഇൻസാഫ്: 2/389.

4- ഖുതുബയുടെ ഭാഗങ്ങൾ തമ്മിലുള്ള തുടർച്ച, ഇമാം ഇബ്നു ഖുദാമ (റഹ്മതുള്ളാഹി അലൈഹി) പറഞ്ഞു: ഖുതുബ സ്വഹീഹ് ആവാനുള്ള നിബന്ധനയിൽ പെട്ടതാണ്  തുടർച്ച എന്നത്.  നീണ്ടു നിൽക്കുന്ന സംഭാഷണം, നീണ്ട മൗനം, അല്ലെങ്കിൽ മറ്റേതെങ്കിലും കാരണത്താൽ ഈ തുടർച്ച മുറിഞ്ഞാൽ, ഖുതുബ പുനരാരംഭിക്കണം.  ഇടവേളയുടെ ദൈർഘ്യം സംബന്ധിച്ചുള്ള നിർണ്ണയം ഓരോ നാട്ടിലും നടക്കുന്ന നാട്ട് നടപ്പനുസരിച്ചാണ് പരിഗണിക്കുക. അതുപോലെ ഖുതുബയും നമസ്കാരവും തമ്മിൽ തുടർച്ച നിലനിർത്തുകയും വേണം. ശുദ്ധീകരണം ആവശ്യമാണെങ്കിൽ, ശുദ്ധീകരണം നടത്തി, ഖുതുബ തുടർന്നുകൊണ്ടുപോകാം, പക്ഷേ ഇടവേള നീണ്ടുപോകാതിരിക്കണം." ([143]) () മുഗ്‌നി: 2/230.

5- ഖുതുബ ഉറക്കെ പറയുക; കാരണം ഖുതുബ നിർബന്ധമാണ്, ജുമുഅഃയുടെ ശരിയായ നടത്തിപ്പിന് അതൊരു ഉപാധിയാണ്. ഉറക്കെ പറയൽ അതിൻ്റെ നിർവഹണത്തിനും ലക്ഷ്യം കൈവരിക്കുന്നതിനും ഒരു മാർഗമാണ്, അതായത് ഉപദേശം നൽകലും ഓർമ്മപ്പെടുത്തലും. നിർബന്ധമായ കാര്യങ്ങൾ പൂർത്തിയാക്കാൻ അതിനാവശ്യമായത് നിർബന്ധമാണ്.

ജുമുഅഃ സാധുവാകുന്നതിന് ആവശ്യമായ ആളുകളുടെ എണ്ണം സന്നിഹിതരായിരിക്കണം; കാരണം ഖുതുബ ഒരു ഉത്ബോധനമാണ്, അത് കേൾക്കാൻ പരിശ്രമിക്കൽ നിർബന്ധമാണ്.  അതിനാൽ പരാമർശിച്ചിരിക്കുന്ന എണ്ണം ആളുകൾ അത് കേൾക്കേണ്ടതുണ്ട്.

അദ്ധ്യായം നാല്: ഖുത്ബയുടെ ഘടകങ്ങൾ:

1- ഖുതുബ (അല്ലാഹുവിനെ സ്തുതിക്കുന്ന) ഹംദു കൊണ്ടും അവനെ പ്രകീർത്തിക്കുന്ന വാക്കുകൾ കൊണ്ടും ആരംഭിക്കണം. ജാബിർ (റ) നിവേദനം: "നബി ﷺ വെള്ളിയാഴ്ച ഖുതുബയിൽ അല്ലാഹുവിനെ സ്തുതിക്കുകയും അവനെ പ്രകീർത്തിക്കുകയും ചെയ്യുമായിരുന്നു. ശേഷം അതിനെ തുടർന്ന് അവിടുന്ന്..." [144]. () മുസ്‌ലിം: 867.

2- ഖുതുബയിൽ നബി ﷺ-ക്കു വേണ്ടി സ്വലാത് ഉൾപ്പെടുത്തുക, കാരണം ഖുതുബകളിൽ നബി ﷺ-ക്കു വേണ്ടി സ്വലാത് ചൊല്ലുക എന്നത് സഹാബകൾക്കു رضي الله عنهم ഇടയിൽ അറിയപ്പെടുകയും പ്രശസ്തവുമായ കാര്യമാണ് ([145]). () ജലാഉൽ അഫ്ഹാം / ഇബ്നുൽ ഖയ്യിം: 371.

2- അല്ലാഹുവിനെ തഖ്‌വ (സൂക്ഷിക്കാൻ) ചെയ്യാൻ ഉപദേശവും നസീഹത്തും ഉൾക്കൊള്ളുന്നു; ജാബിർ ബിൻ സമുറ (رَضِيَ اللَّهُ عَنْهُ) നിവേദനം: നബി (സ) രണ്ട് ഖുതുബകൾ നടത്തുകയും, അവയുടെ ഇടയിൽ ഇരിക്കയും, ഖുർആൻ പാരായണം ചെയ്യുകയും, ജനങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യുമായിരുന്നു. (146) * കാരണം അതാണ് ഖുതുബയുടെ ഉദ്ദേശ്യം. () മുസ്‌ലിം: 862.

4- ഖുർആൻ മജീദിൽ നിന്നും ചില ഭാഗങ്ങൾ പാരായണം ചെയ്യുക; ജാബിർ ബ്നു സമുറ  (റ) നിവേദനം: നബി (സ) രണ്ട് ഖുതുബകൾ നടത്താറുണ്ടായിരുന്നു, അവയുടെ ഇടയിൽ ഇരിക്കാറുണ്ടായിരുന്നു, ഖുർആൻ പാരായണം ചെയ്യുകയും ജനങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യാറുണ്ടായിരുന്നു.

പാഠം 5 - ഖുതുബയുടെ സുന്നത്തുകൾ:

1- മിമ്പറിന് മുകളിൽ അല്ലെങ്കിൽ ഉയർന്ന സ്ഥലത്ത് നിന്ന് ഖുതുബ നിർവ്വഹിക്കുക; നബി -ﷺ- യ്ക്ക് വേണ്ടി ഒരു മിമ്പർ നിർമ്മിക്കപ്പെട്ടു, അവിടുന്ന് വെള്ളിയാഴ്ച അതിന് മുകളിൽ ഖുതുബ നടത്തി.([147]) നബി -ﷺ- മിമ്പറിൽ നിന്ന് ഖുത്വ്‌ബ നടത്താറുണ്ടായിരുന്നുവെന്ന് സ്വഹാബികൾ (رضي الله عنهم) യിൽ നിന്നുള്ള നിരവധി റിപ്പോർട്ടുകൾ ഉണ്ട്. ഇക്കാര്യം ഇജ്മാഅ് ആയി സ്വീകരിക്കപ്പെട്ടിട്ടുണ്ടെന്ന് ഇമാം നവവി (رحمه الله) പറഞ്ഞു: ഖുതുബ മിമ്പറിൽ നിന്ന് നടത്തുന്നത് സുന്നത്താണെന്നതിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു." ([149]) ഖത്തീബിനെ കാണുമ്പോൾ ജനങ്ങൾക്ക് നസീഹത്ത് കൂടുതൽ ഫലപ്രദമാകുന്നതും, ഇത് അറിയിപ്പുകൾക്ക് കൂടുതൽ പ്രഭാവമുള്ളതുമാണ്. () ബുഖാരി: 2095 (ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം). () ഇർവാഉൽ ഗലീൽ ഫീ തഖ്‌റീജ് അഹാദീഥ് മനാർ അസ്‌സബീൽ: 3/75 وما بعدها. () മജ്മൂഅ് ശർഹുൽ മുഹദ്ദബ്: 4/527.

2- ഖുതുബയുടെ സമയത്ത് ഖതീബ് നിൽക്കേണ്ടതാണ്; കാരണം അല്ലാഹു പറഞ്ഞിരിക്കുന്നു: അവര്‍ ഒരു കച്ചവടമോ വിനോദമോ കണ്ടാല്‍ അവയുടെ അടുത്തേക്ക് പിരിഞ്ഞു പോകുകയും നിന്ന നില്‍പില്‍ നിന്നെ വിട്ടേക്കുകയും ചെയ്യുന്നതാണ്‌... (ജുമുഅഃ: 11) അബ്ദുല്ലാഹി ബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: "നബി (സ) നിന്നു കൊണ്ടായിരുന്നു ഖുതുബ നിർവ്വഹിച്ചിരുന്നത്. പിന്നീട് അവിടുന്ന് ഇരിക്കുകയും, വീണ്ടും എഴുന്നേൽക്കുകയും ചെയ്യുമായിരുന്നു; നിങ്ങൾ ഇന്ന് ചെയ്യുന്നത് പോലെത്തന്നെ." ([150]) () ബുഖാരി: 920, മുസ്‌ലിം: 861.

3- ഖുതുബ പറയുന്നവൻ മുഖം മഅ്മൂമുകൾക്ക് നേരെ തിരിക്കുക. അബ്ദുല്ലാഹി ബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: "നബി (ﷺ) വെള്ളിയാഴ്ച്ച ദിവസം തൻ്റെ മിമ്പറിൻ്റെ അടുത്ത് എത്തിയാൽ തൻ്റെ അടുത്തായി ഇരിക്കുന്നവരോട് സലാം പറയുമായിരുന്നു. മിമ്പറിന് മേൽ കയറിയാൽ അവിടുന്ന് ജനങ്ങൾക്ക് അഭിമുഖമായി നിൽക്കുകയും, ശേഷം സലാം പറയുകയും ചെയ്യുമായിരുന്നു." [151] () ബൈഹഖി: 5742.

ഹാഫിദ് ഇബ്നു റജബ് പറയുന്നു: ഇമാം മസ്ജിദിലെ ജനങ്ങളെ അഭിമുഖീകരിക്കുകയും ഖിബ്'ലയെ പിന്നിടുകയും ചെയ്യുക എന്നത് എല്ലാവരും അംഗീകരിച്ചിരിക്കുന്നു, ഇതിന് പ്രമാണങ്ങൾ തെളിവാണ്; കാരണം അവർക്ക് മനസ്സിലാകാൻ വേണ്ടി അദ്ദേഹം അവരോട് സംസാരിക്കുന്നു,  ഇമാം ഇതിനെ ലംഘിച്ചാൽ, സുന്നത്തിനെ ലംഘിച്ചിരിക്കുന്നു, എങ്കിലും അദ്ദേഹത്തിൻ്റെ ജുമുഅ ശരിയാകും." ([152]) () ഫത്ഹുൽ ബാരീ / ഇബ്നു രജബ്: 8/250.

4- ഖത്തീബ് ജനങ്ങളിലേക്ക് തിരിഞ്ഞു വരുമ്പോൾ അവരോട് സലാം പറയുന്നത് സുന്നത്താണ്. ജാബിർ (റ) നിവേദനം: നബി ﷺ മിംബറിൽ കയറുമ്പോൾ സ്വലാം ചൊല്ലുമായിരുന്നു." (153) () ഇബ്നു മാജ: 1109.

5- ബാങ്ക് വിളി തീരുന്നതുവരെ മിംബറിൽ ഇരിക്കേണ്ടത് സുന്നത്താണ്. ഇബ്നു ഉമർ (റ) നിവേദനം: നബി ﷺ രണ്ട് ഖുതുബകൾ (പ്രസംഗങ്ങൾ) നടത്താറുണ്ടായിരുന്നു. മിംബറിൽ കയറിയ ശേഷം മുഅദ്ദിൻ അദാൻ പൂർത്തിയാക്കുന്നതുവരെ ഇരിക്കാറുണ്ടായിരുന്നു. പിന്നെ എഴുന്നേറ്റ് ഖുതുബ നടത്തുകയും, പിന്നെ ഇരുന്ന് മിണ്ടാതിരിക്കുകയും, പിന്നെ വീണ്ടും എഴുന്നേറ്റ് ഖുതുബ നടത്തുകയും ചെയ്യുമായിരുന്നു." (154) സാഇബുബ്നു യസീദ് -رضي الله عنه- നിവേദനം: അദ്ദേഹം പറഞ്ഞു: വെള്ളിയാഴ്ച ദിവസം ഇമാം മിംബറിൽ ഇരുന്നപ്പോൾ ആയിരുന്നു ആദ്യം ബാങ്ക് വിളിച്ചിരുന്നത്. ഇത് റസൂൽ -ﷺ- ൻ്റെ കാലത്തും, അബൂബക്റിൻ്റെയും ഉമറിൻ്റെയും -رضي الله عنهما- കാലത്തും  ഇങ്ങനെ ആയിരുന്നു. () അബൂദാവൂദ്: 1092. () ബുഖാരി: 916.

6- കഴിവനുസരിച്ച് ഖുത്ബയിൽ ശബ്ദം ഉയർത്തണം. ജാബിർ ബ്നു അബ്ദുല്ലാഹ് -رَضِيَ اللَّهُ عَنْهُمَا- ൻ്റെ ഹദീഥിൽ പറയുന്നത്: റസൂൽ -ﷺ- ഖുത്ബ നടത്തുമ്പോൾ കണ്ണുകൾ ചുവപ്പാവുകയും ശബ്ദം ഉയരുകയും അത്യന്തം കോപം പ്രകടിപ്പിക്കുകയും ചെയ്യുമായിരുന്നു. അപ്പോൾ അദ്ദേഹം ഒരു സൈന്യത്തെ മുന്നറിയിപ്പ് നൽകുന്നവനെപ്പോലെ ആയിരുന്നു. നിങ്ങളുടെ രാവും പകലും ([156]) 'സബ്ബഹകും' എന്നത്, സൈന്യം പ്രഭാത സമയത്ത് നിങ്ങളെ സമീപിച്ചു എന്നർത്ഥം, 'മസ്സാകും' എന്നത്, സൈന്യം വൈകുന്നേരം നിങ്ങളെ സമീപിച്ചു എന്നർത്ഥം. ആരെയെങ്കിലും ഭയപ്പെടുത്താൽ ഈ രണ്ട് വാക്കുകളും പറയാം. () മുസ്‌ലിം: 867.

7- രണ്ട് ഖുത്ബകൾക്കിടയിൽ കുറച്ച് നേരം ഇരിക്കണം; ഇബ്നു ഉമർ (റദിയല്ലാഹു അൻഹുമ) ൻ്റെ ഹദീഥ് പ്രകാരം: നബി -ﷺ- രണ്ട് ഖുതുബകൾ പ്രസംഗിക്കുകയും അവയുടെ ഇടയിൽ ഇരിക്കുകയുമായിരുന്നു. (157) () ബുഖാരി: 928.

8- ഖുത്ബകൾ ചുരുക്കുന്നതും, രണ്ടാമത്തേത് ഒന്നാമത്തേതിനേക്കാൾ ചുരുക്കുന്നതും, നിസ്കാരം ദീർഘിപ്പിക്കുന്നതും സുന്നത്താണ്; അമ്മാർ (റദിയല്ലാഹു അൻഹു) യുടെ ഹദീഥിൽ, റസൂലുള്ളാഹ് ﷺ പറഞ്ഞതുപോലെ: "ഒരാളുടെ നിസ്കാരം ദീർഘിക്കുകയും ഖുതുബ ദൈർഘ്യം കുറയുകയും ചെയ്യുന്നത് അയാളുടെ മതപരമായ അറിവിൻ്റെ അടയാളമാണ്; അതിനാൽ നിങ്ങൾ നിസ്കാരം ദീർഘിപ്പിക്കുകയും ഖുതുബ ചുരുക്കുകയും ചെയ്യുക." ([158]) () മുസ്‌ലിം: 869.

9- മുസ്ലിംകളുടെ ദീനും ഇഹലോകവും നന്നാവാൻ വേണ്ടി പ്രാർത്ഥിക്കുക എന്നത് സുന്നത്താണ്, മുസ്ലിം ഭരണാധികാരികൾക്ക് നന്മയും വിജയവും ലഭിക്കാനായി പ്രാർത്ഥിക്കുക; ഇമാം നവവി (റഹ്മതുള്ളാഹി അലൈഹി) പറഞ്ഞു: മുസ്ലിംകളുടെ നേതാക്കൾക്കും ഭരണാധികാരികൾക്കും -അവരെ സത്യത്തിൽ ഉറപ്പിച്ചു നിർത്തുന്നതിനും നീതിയോടെ പ്രവർത്തിക്കുന്നതിനും വേണ്ടി- പ്രാർത്ഥിക്കുക, ഇസ്ലാമിൻ്റെ സൈന്യങ്ങൾക്കായി പ്രാർത്ഥിക്കുക എന്നിവ, ഇജ്മാഅ് പ്രകാരം നല്ല കാര്യമാണ് ([159]). () അൽ മജ്മൂഅ് ശർഹുൽ മുഹദ്ദബ്: 4/521.

ജുമുഅ ഖുത്ബയിൽ ഇമാം പ്രാർത്ഥനയുടെ സമയത്ത് കൈകൾ ഉയർത്തുന്നത് നിയമ വിധേയമല്ല, എന്നാൽ ഇസ്തിസ്കാ (മഴക്കു വേണ്ടി പ്രാർത്ഥന)യിൽ അത് അനുവദനീയമാണ്. ഇമാം തൻ്റെ ചൂണ്ടുവിരൽ ഉപയോഗിച്ച് സൂചിപ്പിക്കുന്നത് സുന്നത്താണ്. അമാറ  ബ്നു റുഐബ -رَضِيَ اللَّهُ عَنْهُ- നിവേദനം: അദ്ദേഹം മിംബറിൽ ബിഷർ ബ്നു മർവാൻ തൻ്റെ കൈകൾ ഉയർത്തുന്നത് കണ്ടപ്പോൾ പറഞ്ഞു: "അല്ലാഹു ഈ രണ്ട് കരങ്ങളെ മോശമാക്കട്ടെ!" -തൻ്റെ ചൂണ്ടുവിരൽ ചൂണ്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു- നബി (സ) ഇതിൽ കൂടുതൽ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല." [160] () മുസ്‌ലിം: 874.

10- ഖുത്ബ നിർവ്വഹിക്കുന്നവരാണ് നിസ്കാരത്തിന് നേതൃത്വം നൽകേണ്ടത്; കാരണം നബി ﷺ സ്വയം അവ രണ്ടും നിർവഹിച്ചിരുന്നു, അവിടുത്തെ ഖലീഫമാരും അതുപോലെ ചെയ്തിരുന്നു. ഒരാൾ ഖുതുബ (പ്രഭാഷണം) നടത്തുകയും മറ്റൊരാൾ (ശരീരിക പ്രയാസം) കാരണം കൊണ്ട് നമസ്കാരം നടത്തുകയും ചെയ്താൽ, അത് അനുവദനീയമാണ് ([161]). () അൽമുഗ്‌നി / ഇബ്നു ഖുദാമഃ: 2/228.

അദ്ധ്യായം ആറ്: ജുമുഅഃ ഖുതുബയുടെ വിവർത്തനം

അറബിക് ഭാഷ അറിയാത്ത, അല്ലെങ്കിൽ അവരുടെ ഭൂരിഭാഗം ആളുകളും അറബിക് അറിയാത്ത രാജ്യങ്ങളിൽ ഖതീബിന് അവരുടെ ഭാഷയിൽ ഖുതുബ നടത്താൻ അനുവാദമുണ്ട്; അതിനാൽ അവർക്ക് ഖുതുബ മനസ്സിലാക്കാനും അതിൻ്റെ ലക്ഷ്യം സാക്ഷാത്കരിക്കാനും അതിലെ അറിവും ഉപദേശവും ഓർമ്മപ്പെടുത്താനും പ്രയോജനപ്പെടുത്താനും കഴിയും.  വെള്ളിയാഴ്ച്ച ഖുതുബ അറബി ഭാഷയിൽ നടത്തേണ്ടത് നിർബന്ധമാണെന്ന് തെളിയിക്കുന്ന ഒന്നും നബി ﷺ യിൽ നിന്ന് തെളിയിക്കപ്പെട്ടിട്ടില്ല, മറിച്ച് അത് നബി ﷺ യുടെ ഭാഷയും നബി ﷺ യുടെ ജനതയുടെ ഭാഷയുമായിരുന്നു.

ഖതീബുമാർ ആദ്യം അറബിയിൽ ഖുതുബ നടത്തുകയും, തുടർന്ന് സ്വന്തം ഭാഷയിലേക്ക് അതു വിവർത്തനം ചെയ്യുകയും ചെയ്യുന്നത് നബി -ﷺ- യുടെ ഖുതുബകളെ അനുകരിക്കാനും, ഈ വിഷയത്തിൽ ഉള്ള അഭിപ്രായഭിന്നതയിൽ നിന്ന് ഒഴിവാകാനും ഉചിതമാണ്.

ഖുതുബയുടെ ഓരോ ഭാഗത്തിനും ശേഷം അതിൻ്റെ വിവർത്തനം നൽകുന്നതോ, അല്ലെങ്കിൽ അറബിയിൽ ഖുതുബ പൂർത്തിയാക്കിയ ശേഷം നിസ്കാരത്തിന് മുൻപ് വിവർത്തനം നൽകുന്നതോ എന്നതിൽ, ശ്രോതാക്കൾക്ക് ഏറ്റവും ഉചിതമായ രീതിയിൽ വിവർത്തനം നൽകുന്നതാണ് പരിഗണിക്കേണ്ടത്.

ഖുത്വ്‌ബ തൽക്ഷണ വിവർത്തനം ചെയ്യുകയും, ആ വിവർത്തനം സംപ്രേഷണം ചെയ്യുന്നതിനായി റേഡിയോ സ്റ്റേഷൻ ഉപയോഗിക്കുകയും, അറബിക് ഭാഷയിൽ പ്രാവീണ്യമില്ലാത്തവർക്ക് ആ വിവർത്തനം കേൾക്കാൻ ഉപകരണങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നത് അനുവദനീയമാണ്. ഇത്  വിവർത്തകനും  കേൾക്കുന്നവർക്കും നിരോധിതമായ കാര്യമല്ല; കാരണം ഇതിൽ പൊതുവായ പ്രയോജനവും, ഖുത്വ്‌ബയുടെ ഉദ്ദേശ്യം സാക്ഷാത്കരിക്കപ്പെടുന്നതുമുണ്ട്.

അദ്ധ്യായം ഏഴ്: ഖതീബിന് വേണ്ട ഗുണങ്ങൾ.

ഒരു മസ്ജിദിൻ്റെ അടിത്തറയും ശക്തിയുമാണ് അവിടെയുള്ള ഖത്തീബ്. ഇസ്‌ലാമിക സന്ദേശ  പ്രചാരണത്തിൻ്റെയും സമൂഹത്തെ പുനരുദ്ധരിക്കുന്നതിൻ്റെയും ജനങ്ങൾക്ക് ദീനിൽ അവഗാഹം നൽകുന്നതിൻ്റെയും ദൗത്യം ഒരു മസ്ജിദ് നിറവേറ്റുന്നത് അതിൻ്റെ ഖത്തീബിലൂടെയാണ്. ഒരു ഖത്തീബ് ദീനിൽ വിവരമുള്ള പണ്ഡിതനും, ബുദ്ധി വൈഭവവും ഉൾക്കാഴ്ച്ചയും, ജനങ്ങളുടെ അവസ്ഥകളെ കുറിച്ചും രീതികളെ കുറിച്ചും ധാരണയുള്ള വ്യക്തിയുമാണെങ്കിൽ അദ്ദേഹത്തിന് തൻ്റെ മസ്ജിദിലെ ജനങ്ങൾക്ക് മേൽ വലിയ സ്വാധീനം ചെലുത്താനും അവർക്ക് പ്രയോജനം നൽകാനും കഴിയും. അയാൾ നിലകൊള്ളുന്ന മസ്ജിദിൻ്റെ ചുറ്റുമുള്ള ജനങ്ങൾക്ക് ദീനീ വിധിവിലക്കുകൾ പഠിപ്പിക്കാനും അവർക്ക് മാർഗ നിർദേശം നൽകാനും എല്ലാ നന്മകളിലേക്കും മേന്മകളിലേക്കും അവരെ നയിക്കാനും അദ്ദേഹത്തിന് സാധിക്കും.

ഖുത്ബയുടെ നിബന്ധനകൾ പൂർത്തീകരിച്ച ഖുത്ബാക്കാർ എന്നും അപ്രകാരമായിരുന്നു. ഇസ്‌ലാമിൻ്റെ ആരംഭ  കാലഘട്ടത്തിൽ മുസ്‌ലിംകളുടെ ഖതീബ് അല്ലാഹുവിൻ്റെ ദൂതരായിരുന്നു (സ). ശേഷം ഖുലഫാഉ റാശിദീങ്ങളും പിന്നീട് അമീറുമാരും നേതാക്കളും പണ്ഡിതന്മാരും പ്രമുഖരുമായിരുന്നു ഖുത്ബയുടെ വക്താക്കൾ. ഇതിൽ നിന്നെല്ലാം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്; ദീനീ നിഷ്ഠയിലും സ്വഭാവത്തിലും വിജ്ഞാനത്തിലും പെരുമാറ്റത്തിലും ഉന്നതമായ നിലവാരം കാത്തു സൂക്ഷിക്കുന്നവരാണ് ഖുത്ബ ഏറ്റെടുക്കേണ്ടത്.

ഇത്രയും പറഞ്ഞതിൽ നിന്ന്, ഈ ഉത്തരവാദിത്തത്തിന് ജനങ്ങൾക്കിടയിൽ എത്ര പ്രാധാന്യവും ഗൗരവവുമുണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കും. കാരണം ഖത്തീബുകളുടെ സ്വാധീന ശേഷി അവരുടെ സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നതാണ്. അതേ സമയം, അവരുടെ ദുർബലതയും സമൂഹത്തെ സ്വാധീനിക്കുന്നതാണ്. കാരണം, വാക്കും പ്രവർത്തിയുമായുള്ള ചേർച്ചയുടെ ശക്തി സമൂഹത്തെ പഠിപ്പിക്കുന്നത് മസ്ജിദുകളാണ്. ഖത്തീബ് വൈജ്ഞാനികമായും ബുദ്ധിപരമായും വ്യക്തിത്വപരമായും ദുർബലനാവുകയും, മോശം സ്വഭാവവും പെരുമാറ്റവും കാത്തു സൂക്ഷിക്കുകയുമാണെങ്കിൽ അത് ഉപദ്രവമാണ് ഏൽപ്പിക്കുക; ഉപകാരമല്ല. കാരണം സമൂഹത്തെ നന്മയിലേക്കും പുണ്യത്തിലേക്കും സൽകർമ്മങ്ങളിലേക്കും സംസ്കരണത്തിലേക്കും നയിക്കുക എന്ന ഖത്തീബിൻ്റെ ദൗത്യം ദുർബലനും വിവരമില്ലാത്തവനുമായ ഒരാൾക്ക് ഏറ്റെടുക്കുക സാധ്യമല്ല.

ചില സന്ദർഭങ്ങളിൽ വൈജ്ഞാനികമായും വ്യക്തിപരമായുമെല്ലാം ഖത്വീബുമാർക്ക് ഉണ്ടായിരിക്കേണ്ട നിബന്ധനകളെല്ലാം ഒരാളിൽ ഒത്തുചേർന്നിട്ടുണ്ടായിരിക്കാം; എന്നാൽ തൻ്റെ ദൗത്യം നിറവേറ്റാൻ കഴിയാത്ത വിധത്തിൽ മറ്റു പല ഉത്തരവാദിത്തങ്ങളിലും ജോലികളിലും അയാൾ ഏർപ്പെടുന്നുണ്ടായിരിക്കാം. അക്കാരണത്താൽ, അദ്ദേഹത്തിന്‍റെ പ്രവർത്തന നിലവാരത്തിൽ അത് പ്രതികൂലമായി ബാധിക്കാം.

അതിനുപുറമെ, സന്ദർഭത്തിന് അനുയോജ്യമായ വിധത്തിൽ ഖുതുബ തയ്യാറാക്കാൻ ആവശ്യമായ സമയം ലഭിക്കാതെ വരാം. ഇബ്നു ഖയിം അൽ ജൗസിയ (റഹ്മ) പറയുന്നതുപോലെ, അത്തരം ഖുതുബകൾ ഹൃദയത്തിൽ അല്ലാഹുവിലുള്ള വിശ്വാസം ഉറപ്പിക്കുന്നതോ, അല്ലാഹുവിൻ്റെ ഏകത്വം ബോധിപ്പിക്കുന്നതോ, അല്ലാഹുവിനെ സംബന്ധിച്ച പ്രത്യേക അറിവ് നൽകുന്നതോ, സ്വന്തത്തെ സംബന്ധിച്ച് ചിന്തിക്കാനുതാകുന്നതോ  ആയിരിക്കുന്നതല്ല, അല്ലാഹുവിനെ സ്നേഹിക്കാനും അവനുമായി കൂടിക്കാഴ്ച്ചയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കാനും മനസ്സിനെ പ്രേരിപ്പിക്കുന്നതുമല്ല. () സാദുൽ മആദ് / ഇബ്നുൽ ഖയ്യിം: 1/409.

വ്യക്തി താൽപ്പര്യങ്ങളും അറിവില്ലായ്മയും തർക്കങ്ങളും അനാവശ്യമായ അതിരു കവിച്ചിലും ഇമാമിനെ ബാധിക്കുകയുണ്ടായാൽ തൻ്റെ ദൗത്യത്തിൽ നിന്ന് അയാൾ തെന്നിത്തെറിച്ചു പോകുന്നതാണ്. ജനങ്ങൾക്ക് നേർമാർഗം പഠിപ്പിക്കാനും അവരെ യുക്തിയോടെ ഇസ്‌ലാമിലേക്ക് അടുപ്പിക്കാനും അവരെ നല്ല വിധത്തിൽ ഗുണദോഷിക്കാനും ഇത്തരക്കാർക്ക് സാധിക്കുകയില്ല.

മസ്ജിദുകൾക്ക് ഈ ദീനിൽ വലിയ പ്രാധാന്യവും സ്ഥാനവുമുണ്ട്; തൻ്റെ രക്ഷിതാവായ അല്ലാഹുവുമായുള്ള ബന്ധം സ്ഥാപിക്കാനും അവൻ്റെ വിശ്വാസം ശക്തിപ്പെടുത്താനും തൻ്റെ മുസ്‌ലിം സഹോദരങ്ങളോട് ചേർന്നു നിന്നുകൊണ്ട് ധാർമ്മികതക്കായി പോരാടാനും അസാംസ്കാരികതക്കെതിരെ നിലകൊള്ളാനും ഓരോ വ്യക്തിയെയും സഹായിക്കുന്ന സന്മാർഗത്തിൻ്റെ വിളക്കുമാടങ്ങളാണ് മസ്ജിദുകൾ. എന്നാൽ ഇമാമത്ത് എന്ന സ്ഥാനത്തിന് യോജിച്ച വൈജ്ഞാനികവും സ്വഭാവപരവുമായ എല്ലാ ഗുണങ്ങളും ഒത്തുചേർന്ന, തൻ്റെ ദൗത്യം പൂർണ്ണമായി നിറവേറ്റുന്ന ഒരു ഇമാമിനെ ലഭിക്കാത്തിടത്തോളം ഈ പറഞ്ഞതൊന്നും ഒരു മസ്ജിദിന് സാധ്യമാവുകയില്ല.

ഖതീബിന് ഉണ്ടായിരിക്കേണ്ട പ്രധാനപ്പെട്ട വൈജ്ഞാനിക യോഗ്യതകൾ:

1- പ്രവർത്തനങ്ങൾ അല്ലാഹുവിന് നിഷ്കളങ്കമാക്കുക എന്നത് (ഇഖ്ലാസ്); അല്ലാഹുവിൻ്റെ പക്കൽ നിന്നുള്ള സഹായവും പിന്തുണയും ജനങ്ങളുടെ പക്കൽ സ്വീകാര്യതയും സ്നേഹവും ലഭിക്കാൻ അതാണ് ഒരേയൊരു വഴി.

2- ലോകമാന്യത്തിൽ നിന്നും പൊങ്ങച്ചത്തിൽ നിന്നും അകലം പാലിക്കുക; കാര്യങ്ങളെല്ലാം അല്ലാഹുവിങ്കൽ പരിഗണിക്കപ്പെടുക അവയുടെ ഉദ്ദേശ്യം അനുസരിച്ചായിരിക്കും. പ്രവർത്തനങ്ങൾ അവങ്കൽ സ്വീകരിക്കപ്പെടുക അവയുടെ പിന്നിലെ നിയ്യത്തിന് അനുസരിച്ചുമായിരിക്കും. ഓരോ വ്യക്തിക്കും അവൻ എന്താണോ ഉദ്ദേശിക്കുകയും ലക്ഷ്യം വെക്കുകയും ചെയ്തത്; അത് മാത്രമേ ലഭിക്കുകയുള്ളൂ. തൻ്റെ പക്കലില്ലാത്തത് ഉണ്ടെന്ന് ഒരാൾ കാണിക്കാൻ ശ്രമിച്ചാൽ അല്ലാഹു അവനെ നിന്ദ്യനും പരിഹാസ്യനുമാക്കുന്നതുമാണ്.

3- അല്ലാഹുവിൻ്റെ ഗ്രന്ഥം മുഴുവനായോ ഭാഗികമായോ മനപാഠമുള്ളവനായിരിക്കണം. തൻ്റെ മനപാഠം സ്ഥിരമായി പരിശോധിക്കുകയും, സ്ഥിരം ഒരു നിശ്ചിതഭാഗം ഖുർആനിൽ നിന്ന് ഓതിയിരിക്കണമെന്ന നിർബന്ധ ബുദ്ധി അവൻ കാത്തുസൂക്ഷിക്കുകയും വേണം.

4- നബി (സ) യുടെ ചില ഹദീഥുകൾ അവൻ മനപാഠമാക്കിയിരിക്കണം. രിയാദ്വു സ്വാലിഹീൻ, അർബഊൻ നവവിയ്യഃ, ബുലൂഗുൽ മറാം എന്നിങ്ങനെയുള്ള സ്വീകാര്യമായ ഹദീഥ് ഗ്രന്ഥങ്ങളിൽ നിന്ന് മനപാഠമാക്കാനുള്ള ഹദീഥുകൾ അവന് തിരഞ്ഞെടുക്കാം.

5- ഇസ്‌ലാമിൻ്റെ ശരിയായ വിശ്വാസവും അഖീദഃയും, സച്ചരിതരായ മുൻഗാമികളുടെ (സലഫുസ്സ്വാലിഹീങ്ങളുടെ) മാർഗവും അവൻ പഠിച്ചു മനസ്സിലാക്കിയിരിക്കണം.

6- അല്ലാഹുവിൻ്റെ ദീനുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ അവൻ പഠിച്ചിരിക്കണം. പ്രത്യേകിച്ചും ആരാധനയുമായി ബന്ധപ്പെട്ട കർമ്മപരമായ വിധിവിലക്കുകൾ. അതിൽ തന്നെയും ശുദ്ധീകരണം, നിസ്കാരം, സകാത്ത്, നോമ്പ് എന്നിങ്ങനെയുള്ള വിധിവിലക്കുകൾ പഠിക്കുന്നതിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം. ഇടപാടുകളുമായി ബന്ധപ്പെട്ട വിധി വിലക്കുകളിലും അവന് അറിവുണ്ടായിരിക്കണം; സമ്പാദിക്കുന്നതിൻ്റെയും ചെലവഴിക്കുന്നതിൻ്റെയും അടിസ്ഥാന നിയമങ്ങളിൽ അയാൾക്ക് ധാരണ വേണ്ടതുണ്ട്. വഞ്ചനയും കള്ളത്തരവും അന്യായമായ സമ്പാദന രീതികളും ഉപേക്ഷിക്കാൻ ജനങ്ങളെ ഇമാം ഉപദേശിക്കുകയും, ദൂർത്തും പിശുക്കും സാമ്പത്തിക അച്ചടക്കമില്ലായ്മയുമെല്ലാം ഉണ്ടാകുന്നതിൽ നിന്ന് അവരെ താക്കീത് ചെയ്യുകയും വേണം. സാമ്പത്തിക ഇടപാടുകൾ ഖുർആനിൻ്റെയും സുന്നത്തിൻ്റെയും അടിസ്ഥാനത്തിലായിരിക്കാൻ അവരെ അദ്ദേഹം ഉണർത്തുകയും ചെയ്യണം.

7- അറബി ഭാഷയിൽ പ്രാവീണ്യമുണ്ടായിരിക്കുകയും, അല്ലാഹു അവൻ്റെ ദൂതന് മേൽ അവതരിപ്പിച്ച -അറബി ഭാഷയിലുള്ള- വിശുദ്ധ ഖുർആനിൻ്റെ ആശയം തിരിച്ചറിയാൻ അവന് സാധിക്കുകയും വേണം.

8- നബി (സ) യുടെ ചരിത്രവും അവിടുത്തെ പ്രത്യേകതകളും (ശമാഇൽ) സച്ചരിതരായ മുൻഗാമികളുടെ ജീവിതവും ഇമാം വായിച്ചറിയണം. അവയിൽ നേരായ മാതൃകയും ഉത്തമമായ ചര്യയും വിജ്ഞാനത്തിൻ്റെയും ഉന്നതമായ ഇസ്‌ലാമിക സംസ്കാരത്തിൻ്റെയും ഒരു സമുദ്രം തന്നെയും അവന് കണ്ടെത്താൻ സാധിക്കും.

9- ശരിയായ അഖീദഃയും വിജ്ഞാനവും വൈഭവവുമുള്ള തൻ്റെ നാട്ടിലുള്ള പണ്ഡിതന്മാരെയും മറ്റും അവൻ അറിഞ്ഞിരിക്കണം. ദീനുമായി ബന്ധപ്പെട്ട വിഷയങ്ങളിലും തൻ്റെ ജനങ്ങൾക്ക് ബാധിക്കുന്ന പ്രശ്നങ്ങളിലും സംശയങ്ങളിലും അവരിലേക്ക് മടങ്ങാൻ അവൻ തയ്യാറാവുകയും വേണം.

10- ഇസ്‌ലാമിലെ പിഴച്ച കക്ഷികളെയും അവരുടെ വാദഗതികളെയും, വിവിധങ്ങളായ ചിന്താഗതികളെയും നശീകരണ പ്രസ്ഥാനങ്ങളെയും അവരുടെ ലക്ഷ്യങ്ങളെയും കുറിച്ച് അവന് ധാരണയുണ്ടായിരിക്കണം. ഖുർആനിൻ്റെയും സുന്നത്തിൻ്റെയും അടിസ്ഥാനത്തിൽ അവയെ വിശകലനം ചെയ്യാനും ഇസ്‌ലാമിക ലോകത്തെ പ്രമുഖരായ പണ്ഡിതന്മാർ അവരെ കുറിച്ച് വിവരിച്ച വിഷയങ്ങൾ വായിച്ചറിയാനും അവന് സാധിക്കേണ്ടതുണ്ട്. അതിലൂടെ ഇത്തരക്കാരുടെ പിഴച്ച വാദങ്ങളെ തകർത്തെറിയാനും അവയുടെ അപകടത്തിൽ നിന്ന് ജനങ്ങളെ താക്കീത് ചെയ്യാനും അവന് സാധിക്കേണ്ടതുണ്ട്.

11- മുസ്ലിംകളുടെ നിലവിലെ അവസ്ഥയോടും അവരുടെ ദൗർബല്യത്തോടും ശത്രുക്കളുടെ അധിനിവേശത്തോടും അവന് ശ്രദ്ധയുണ്ടായിരിക്കണം. അല്ലാഹുവിൻ്റെ ശരിയായ മാർഗ്ഗത്തിൽ നിന്ന് അവരെ അകറ്റി നിർത്തുന്നതും അല്ലാഹുവിൽ വിശ്വാസം കുറവായതും അവൻ്റെ നിയമങ്ങൾ പാലിക്കാത്തതുമാണ് ഇതിന് കാരണം എന്ന് അവൻ മനസ്സിലാക്കണം. അതിനാൽ, അവരുടെ ദീനിലും ദുനിയാവിലും ഉപകാരപ്രദമായ കാര്യങ്ങൾ അവരെ പഠിപ്പിക്കാൻ അവൻ ശ്രമിക്കണം.

12- ഈ കാലഘട്ടത്തിലെ വ്യത്യസ്തങ്ങളായ മാദ്ധ്യമങ്ങളെ കുറിച്ചും അവയുടെ നേട്ടങ്ങളെയും കോട്ടങ്ങളെയും കുറിച്ചും ഇമാമിന് ധാരണയുണ്ടായിരിക്കണം. ഇവയെല്ലാം അല്ലാഹുവിൻ്റെ മാർഗത്തിലുള്ള പ്രബോധനത്തിന് എപ്രകാരം ഉപകാരം ചെയ്യുമെന്നും, വ്യക്തിയെയും സമൂഹത്തെയും ബാധിക്കാവുന്ന എന്തെല്ലാം അപകടങ്ങളിൽ നിന്ന് ജനങ്ങളെ താക്കീത് ചെയ്യേണ്ടതുണ്ടെന്നും അവൻ മനസ്സിലാക്കിയിരിക്കണം

ഈ പറഞ്ഞ ഗുണഗണങ്ങൾ ഒരു വെള്ളിയാഴ്ച ഖതീബിലുണ്ടായാൽ -അല്ലാഹുവിൻ്റെ അനുമതിയോടെ- അയാളിൽ മതപരമായ നിഷ്ഠയും മദ്ധ്യമ നിലപാടും ഉണ്ടാകാൻ അത് സഹായിക്കുന്നതാണ്.

ഇമാമിന് ഉണ്ടായിരിക്കേണ്ട പ്രധാനപ്പെട്ട സ്വഭാവപരമായ യോഗ്യതകൾ:

1- മസ്ജിദിലെ ഖതീബ് ആ പള്ളിയിൽ വരുന്ന മസ്ജിദിൻ്റെ ചുറ്റുവട്ടത്തുള്ളവരെയും അല്ലാത്തവരെയും നന്മയിലേക്ക് ക്ഷണിക്കുന്ന പ്രബോധകനും അവരുടെ അദ്ധ്യാപകനുമായിരിക്കണം. അല്ലാഹുവിൻ്റെ റസൂൽ (സ) യിൽ അയാൾക്ക് ഇക്കാര്യത്തിൽ ഉത്തമ മാതൃകയുണ്ട്. അവിടുന്നാണ് ഏറ്റവും നല്ല മാതൃകയും വഴികാട്ടിയും. തൻ്റെ ഉമ്മത്തിനും അവരിലെ നേതാക്കൾക്കും അവിടുന്ന് ഏറ്റവും ഉന്നതമായ ഉദാഹരണമാണ് മുന്നോട്ടു വെച്ചു നൽകിയിട്ടുള്ളത്. അല്ലാഹു പറയുന്നു: "തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്‌. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തുവരുന്നവര്‍ക്ക്‌." (അഹ്സാബ്: 21)

ഭൗതിക വിഷയങ്ങളും രാഷ്ട്രീയവും മറ്റുമെല്ലാം ചർച്ച ചെയ്യുന്നതിനുള്ള വേദിയായി തൻ്റെ മസ്ജിദിനെ മാറ്റുന്നതിൽ നിന്ന് ഇമാം സ്വയം അകന്നു നിൽക്കുകയും, അവിടെയുള്ളവരെ അതിൽ നിന്ന് അകറ്റുകയും വേണം. മസ്ജിദ് അല്ലാഹുവിനുള്ള ഇബാദത്തുകൾക്കും ദീനീ വിജ്ഞാനം അന്വേഷിക്കുന്നതിനുമുള്ള കേന്ദ്രമാണെന്ന ബോധ്യം അവനുണ്ടാകണം.

2- ഇമാം ചിട്ടയും വൃത്തിയും പാലിക്കണം. മസ്ജിദിൻ്റെ വൃത്തിയും അയാൾ ശ്രദ്ധ പതിപ്പിക്കേണ്ട മേഖലയാണ്. മസ്ജിദിലെ വസ്തുക്കളും അവയുടെ ക്രമീകരണവും മസ്ജിദിലെ ഉപകരണങ്ങളുടെ പരിചരണവും ഇമാമിൻ്റെ കണ്ണെത്തേണ്ട വിഷയങ്ങളാണ്. മസ്ജിദിൻ്റെ കാര്യത്തിൽ ദൂർത്ത് ഉണ്ടാകാതിരിക്കാനും, മസ്ജിദിൽ അലങ്കാരപ്പണികൾ ഒഴിവാക്കാനും പ്രത്യേകം ശ്രദ്ധിക്കുകയും വേണം.

3- മസ്ജിദിലെ ഇമാം നല്ല സ്വഭാവമര്യാദകൾ കാത്തുസൂക്ഷിക്കുകയും മാന്യമായ വ്യക്തിത്വം കാത്തുസൂക്ഷിക്കുകയും വേണം. താടി വളർത്തുക, മീശ ചെറുതാക്കുക പോലുള്ള നബി (സ) യുടെ സുന്നത്തുകൾ അയാൾ പാലിച്ചിരിക്കണം. വസ്ത്രം താഴേക്ക് വലിച്ചിഴക്കുക പോലുള്ള കാര്യങ്ങൾ ഇമാമിൽ നിന്ന് സംഭവിക്കരുത്. എപ്പോഴും ഗാംഭീര്യവും ശാന്തതയും കാത്തുസൂക്ഷിക്കാനും, മുൻഗാമികളായ സലഫുകളുടെ മാതൃക പിൻപറ്റാനും ഇമാമീങ്ങൾ ശ്രദ്ധ വെക്കണം.

4- സൗമ്യതയും ക്ഷമാശീലവും കാരുണ്യവും ഇമാമിൻ്റെ ഗുണങ്ങളായിരിക്കണം. സൗമ്യത ഏതൊരു കാര്യത്തിൻ്റെയും സൗന്ദര്യം വർദ്ധിപ്പിക്കുകയാണ് ചെയ്യുക. അത് ഏതു കാര്യത്തിൽ നിന്ന് ഇല്ലാതെയായാലും അതിൻ്റെ ഭംഗി നഷ്ടമാകുന്നതാണ്. നബി (സ) യുടെ ഹദീഥിൽ അക്കാര്യം വന്നിട്ടുണ്ട്. ആഇശാ (റഹ) നിവേദനം: നബി (സ) പറഞ്ഞു സൗമ്യത ഏതൊരു കാര്യത്തിലുണ്ടോ, അത് അക്കാര്യത്തിന് ഭംഗി നൽകാതിരിക്കില്ല. ഏതൊരു കാര്യത്തിൽ നിന്ന് അത് ഊരിയെടുക്കപ്പെടുന്നോ, അത് അക്കാര്യത്തെ വികൃതമാക്കാതിരിക്കില്ല. ([163]) () മുസ്‌ലിം: 2594.

മസ്ജിദിൽ വന്നെത്തിയ ഒരാളിൽ നിന്ന് എന്തെങ്കിലും അബദ്ധം സംഭവിച്ചു പോയാൽ അയാളോട് ഖതീബ് പരുഷമായി പ്രതികരിക്കരുത്. മറിച്ച്, സൗമ്യമായി അയാളെ ഉപദേശിക്കുകയും നല്ല രൂപത്തിൽ അയാൾക്ക് ശരിയായ മാർഗം പഠിപ്പിക്കുകയുമാണ് വേണ്ടത്. മുഹാവിയ്യ ബിൻ ഹകം അൽ-സുലമി (റദിയല്ലാഹു അൻഹു) പറയുന്നു: ഞാൻ നബി (സ) യോടൊപ്പം നിസ്കരിച്ചു കൊണ്ടിരിക്കവെ ഒരാൾ തുമ്മുകയുണ്ടായി. അപ്പോൾ ഞാൻ പറഞ്ഞു: "അല്ലാഹു താങ്കൾക്ക് കരുണ ചൊരിയട്ടെ (യർഹമുകല്ലാഹ്)." അപ്പോൾ ആളുകൾ എന്നെ തുറിച്ചു നോക്കാൻ തുടങ്ങി. അതോടെ ഞാൻ പറഞ്ഞു: "കഷ്ടം തന്നെ! നിങ്ങളെന്തിനാണ് എന്നെ നോക്കുന്നത്?" അതോടെ അവർ തങ്ങളുടെ കൈകൾ കൊണ്ട് അവരുടെ തുടകളിൽ അടിക്കാൻ തുടങ്ങി; എന്നോട് മിണ്ടാതിരിക്കാനാണ് അവർ പറയുന്നത് എന്ന് എനിക്ക് മനസ്സിലായി; ആ സമയം ഞാൻ നിശബ്ദത പാലിച്ചു. നബി (സ) നിസ്കാരത്തിൽ നിന്ന് വിരമിച്ചപ്പോൾ -എൻ്റെ പിതാവും മാതാവും അവിടുത്തേക്ക് ബലിയായിരിക്കട്ടെ-; അവിടുത്തെ പോലെ നന്നായി പഠിപ്പിക്കുന്ന ഒരു അദ്ധ്യാപകനെ അതിന് മുൻപോ ശേഷമോ ഞാൻ കണ്ടിട്ടില്ല. അല്ലാഹു തന്നെ സത്യം! അവിടുന്ന് എന്നെ ആട്ടിയകറ്റുകയോ എന്നെ അടിക്കുകയോ ശകാരിക്കുകയോ ചെയ്തില്ല. അവിടുന്ന് പറഞ്ഞു: "ഈ നിസ്കാരമുണ്ടല്ലോ; അതിൽ ജനങ്ങളോടുള്ള സംസാരം ശരിയാവുകയില്ല. മറിച്ച്, നിസ്കാരമെന്നാൽ തസ്ബീഹും തക്ബീറും ഖുർആൻ പാരായണവും മാത്രമാണ്." ([164]) () മുസ്‌ലിം: 537.

5- ഹൃദയനൈർമല്യവും സൗമ്യതയുമുള്ളവനായിരിക്കണം. ജനങ്ങൾ അവൻ്റെ ചുറ്റും ഒരുമിച്ചു കൂടാനും അവൻ്റെ ഇണക്കം അവർക്ക് പ്രയോജനം ചെയ്യാനും, അവൻ്റെ വിജ്ഞാനവും മറ്റു സഹായങ്ങളും അവർക്ക് ലഭിക്കാനും അത് ആവശ്യമാണ്. അവരുടെ പ്രയാസങ്ങളിലും ആവശ്യങ്ങളിലും അവൻ അവരോടൊപ്പം നില കൊള്ളുകയും, മസ്ജിദ് സമൂഹത്തിന് നൽകുന്ന സന്ദേശവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അവരോട് അവൻ കൂടിയാലോചിക്കുകയും വേണം.

നബി (സ) യാകട്ടെ, ഈ വിഷയങ്ങളിലെല്ലാം ഏറ്റവും ഉന്നതമായ സ്ഥാനങ്ങളിലായിരുന്നു. അല്ലാഹു അവിടുത്തെ കുറിച്ച് പറഞ്ഞതു പോലെ: "(നബിയേ,) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് താങ്കൾ അവരോട് സൗമ്യമായി പെരുമാറിയത്‌. താങ്കൾ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ താങ്കളുടെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ അവര്‍ക്ക് മാപ്പുകൊടുക്കുകയും, അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ താങ്കൾ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്‌." (ആലു ഇമ്രാൻ: 159)

6- ക്ഷമയും ദൃഢവിശ്വാസവും അവൻ മുറുകെ പിടിക്കണം. തൻ്റെ മസ്ജിദിലും അവന് ചുറ്റുമുള്ളവരിലും ഇമാമത്തിൻ്റെയും ശ്രേഷ്ഠതയും അപ്പോഴാണ് അവന് ലഭ്യമാവുക. ക്ഷമയും യഖീനും ദീനിലുള്ള ഇമാമത്തിലേക്ക് ഒരു മനുഷ്യനെ ഉയർത്താൻ കാരണമാകുന്ന സ്വഭാവങ്ങളാണ്. അല്ലാഹു പറയുന്നു: "അവര്‍ ക്ഷമ കൈക്കൊള്ളുകയും നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ദൃഢമായി വിശ്വസിക്കുന്നവരാകുകയും ചെയ്തപ്പോള്‍ അവരില്‍ നിന്ന് നമ്മുടെ കല്‍പന അനുസരിച്ച് മാര്‍ഗദര്‍ശനം നല്‍കുന്ന നേതാക്കളെ നാം ഉണ്ടാക്കുകയും ചെയ്തു." (സജ്ദ: 24)

7- സത്യമല്ലാതെ അവൻ സംസാരിക്കരുത്. അത് ജുമുഅഃ ഖുതുബയിലുള്ള സംസാരങ്ങളിലും മസ്ജിദിൽ നടക്കുന്ന ഉപദേശങ്ങളിലും ദർസുകളിലും ജനങ്ങളോടുള്ള സാധാരണ സംസാരങ്ങളിലുമെല്ലാം ശ്രദ്ധിക്കേണ്ട കാര്യമാണ്. അല്ലാഹു സന്മാർഗത്തിലേക്ക് നയിക്കുന്ന സത്യസന്ധരുടെ സ്വഭാവങ്ങളിൽ പെട്ടതാണത്. നബി (സ) പറഞ്ഞതായി ഹദീഥുകളിൽ വന്നിരിക്കുന്നു: നിങ്ങൾ സത്യസന്ധത മുറുകെ പിടിക്കുക. തീർച്ചയായും സത്യസന്ധത നന്മയിലേക്ക് നയിക്കുന്നു. നന്മ സ്വർഗത്തിലേക്കും നയിക്കുന്നു. ഒരാൾ സത്യസന്ധത പാലിക്കുകയും, സത്യം പറയാൻ ശ്രദ്ധ പുലര്‍ത്തുകയും ചെയ്തു കൊണ്ടേയിരുന്നാൽ അവസാനം അല്ലാഹുവിങ്കൽ അവൻ സത്യസന്ധനായി (സിദ്ധീഖ്) രേഖപ്പെടുത്തപ്പെടും. കളവിനെ നിങ്ങൾ സൂക്ഷിക്കുക; തീർച്ചയായും കളവ് അധര്‍മത്തിലേക്ക് നയിക്കുന്നു. അധര്‍മം നരകത്തിലേക്കും നയിക്കുന്നു. ഒരാൾ കളവ് പറയുകയും, കളവു പറയാൻ അവസരം നോക്കിനടക്കുകയും ചെയ്തു കൊണ്ടിരുന്നാൽ അല്ലാഹുവിങ്കൽ അവൻ കള്ളനാണ് എന്ന് രേഖപ്പെടുത്തപ്പെടും. ([165]) () ബുഖാരി: 6094, മുസ്‌ലിം: 2607, അബ്ദുല്ലാഹി ബ്നു മസ്ഊദ് (റ) വിൻ്റെ ഹദീഥിൽ നിന്ന്.

കളവ് പറയുക എന്നത് വലിയ ഉപദ്രവവും പ്രയാസങ്ങളുമാണ് സൃഷ്ടിക്കുക. അല്ലാഹുവിൻ്റെ മേൽ കളവ് പറയലും അറിവില്ലാതെ സംസാരിക്കലുമാണ് കളവുകളുടെ കൂട്ടത്തിൽ ഏറ്റവും ഗൗരവപ്പെട്ടതും ഗുരുതരമായതും എന്ന് പ്രത്യേകം ഓർമ്മിക്കുക. അല്ലാഹു പറയുന്നു: "പറയുക: എന്‍റെ രക്ഷിതാവ് നിഷിദ്ധമാക്കിയിട്ടുള്ളത് പ്രത്യക്ഷമായതും പരോക്ഷമായതുമായ നീചവൃത്തികളും, അധര്‍മ്മവും, ന്യായം കൂടാതെയുള്ള കയ്യേറ്റവും, യാതൊരു പ്രമാണവും അല്ലാഹു ഇറക്കിത്തന്നിട്ടില്ലാത്തതിനെ അവനോട് നിങ്ങള്‍ പങ്കുചേര്‍ക്കുന്നതും, അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ക്കു വിവരമില്ലാത്തത് നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതും മാത്രമാണ്‌." (അഅ്റാഫ്: 33)

ഈ ആയത്ത് ഏറ്റവും ഗുരുതരമായ തിന്മകളെ കുറിച്ചാണ് വിവരിക്കുന്നത്. ഈ തിന്മകളിൽ ഏറ്റവും ഗൗരവം കുറഞ്ഞതിൽ ആരംഭിക്കുകയും, ഏറ്റവും ഗൗരവം കൂടിയതിൽ അവസാനിക്കുകയും ചെയ്യുന്ന ശൈലിയാണ് അതിലുള്ളത്. അല്ലാഹുവിൻ്റെ നാമ ഗുണ വിശേഷണങ്ങളിലും അവൻ്റെ ദീനിലും അറിവില്ലാതെ സംസാരിക്കുക എന്നതാണ് ഈ തിന്മകളിൽ അവസാനം പറഞ്ഞിട്ടുള്ളത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

നബി (സ) യുടെ മേലുള്ള കളവും ഏറ്റവും ഗുരുതരമായ കളവും അതിമ്ലേഛകരമായ തിന്മയും തന്നെ. അവിടുത്തെ മേൽ കളവ് പറയുന്നവർക്ക് നരകം താക്കീത് നൽകപ്പെട്ടിരിക്കുന്നു. മുഗീറഃ ബ്നു ശുഅ്ബഃ (റ) നിവേദനം: നബി (സ) പറയുന്നതായി ഞാൻ കേട്ടിരിക്കുന്നു: എൻ്റെ മേൽ കളവ് പറയുക എന്നത് മറ്റാരുടെ മേൽ കളവ് പറയുന്നതും പോലെയല്ല. ആരെങ്കിലും എൻ്റെ മേൽ ബോധപൂർവ്വം കള്ളം കെട്ടിച്ചമച്ചാൽ അവൻ നരകത്തിലെ തൻ്റെ ഇരിപ്പിടം ഉറപ്പിച്ചു കൊള്ളട്ടെ. ([166]) () ബുഖാരി: 1291, മുസ്‌ലിം: 4.

നല്ല ഉദ്ദേശ്യത്തോട് കൂടെയാണെങ്കിലും, നന്മകളിലേക്ക് അടുപ്പിക്കുകയും തിന്മകളിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണെങ്കിലും കളവു പറയരുത്. ചില മതപ്രഭാഷകർ സ്വീകരിക്കുന്ന തെറ്റായ രീതിയാണിത്. എന്നാൽ യാതൊരു നന്മയോ സന്മാർഗമോ ഉൾക്കൊള്ളാത്ത തെറ്റായ മാർഗമാണത്. ആ സംസാരം അവന് പാപമായി മാത്രമേ രേഖപ്പെടുത്തപ്പെടുകയുള്ളൂ; നന്മയുള്ള ഒരു പ്രതിഫലവും അവന് ഉണ്ടായിരിക്കുന്നതല്ല. പരലോകത്ത് സന്തോഷമല്ല; തിന്മയുടെ ഭാരമാണ് അതവന് നൽകുക.

8- വാക്കുകൾ ഉദ്ധരിക്കുന്നതിലും പകർത്തുന്നതിലും വിശ്വസ്തതയും സത്യസന്ധതയും പുലർത്തുക. ഏതൊരു വാർത്തയുടെയും പിന്നിലെ സത്യതയും വാസ്തവവും അന്വേഷിച്ച് ഉറപ്പു വരുത്തുക. ജനങ്ങൾക്കിടയിൽ പ്രചരിക്കുന്ന കേട്ടുകേൾവികളുടെ അടിസ്ഥാനത്തിൽ തിരക്ക് കൂട്ടരുത്. തീർത്തും സ്ഥിരപ്പെട്ടതും ഉറപ്പുള്ളതുമായ വാക്കുകളല്ലാതെ അവൻ തൻ്റെ പ്രവർത്തനങ്ങൾക്ക് അടിസ്ഥാനമാക്കരുത്. അല്ലാഹു നമ്മോട് ഖുർആനിൽ കൽപ്പിച്ചിരിക്കുന്നത് നോക്കൂ: "സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തു വരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്‍റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി." (ഹുജുറാത്: 6)

9- ജനങ്ങളുടെ തെറ്റുകളും കുറവുകളും സാധ്യമാകുന്നിടത്തോളം മറച്ചു വെക്കുകയും, അവരുടെ രഹസ്യങ്ങൾ സൂക്ഷിക്കുകയും ചെയ്യുക. ആരെങ്കിലും ഒരു മുസ്‌ലിമിൻ്റെ കുറവുകൾ മറച്ചു വെച്ചാൽ അല്ലാഹു ഇഹലോകത്തും പരലോകത്തും അവൻ്റെ കുറവുകൾ മറച്ചു വെക്കുന്നതാണ്. ആരെങ്കിലും മുസ്‌ലിംകളുടെ കുറവുകൾ പരതി നടന്നാൽ അല്ലാഹു അവൻ്റെ ന്യൂനതകൾ പിന്തുടരുകയും, അവൻ തൻ്റെ വീട്ടിൻ്റെ ഉള്ളിലിരുന്നാലും അല്ലാഹു അവനെ വഷളാക്കുകയും ചെയ്യുന്നതാണ്. അബ്ദുല്ലാഹി ബ്നു ഉമർ (റ) നിവേദനം: നബി (സ) പറഞ്ഞു: ആരെങ്കിലും ഒരു മുസ്‌ലിമിൻ്റെ (ന്യൂനത) മറച്ചു വെച്ചാൽ അല്ലാഹു അന്ത്യനാളിൽ അവൻ്റെ ന്യൂനത മറച്ചു വെക്കുന്നതാണ്. ([167]) അബൂ ബർസഃ അൽഅസ്‌ലമി (റ) നിവേദനം: നബി (സ) പറഞ്ഞു: "നാവ് കൊണ്ട് മാത്രം വിശ്വസിക്കുകയും, ഹൃദയത്തിൽ വിശ്വാസം കടക്കുകയും ചെയ്തിട്ടില്ലാത്ത കൂട്ടരേ! നിങ്ങൾ മുസ്ലിംകളെ ഉപദ്രവിക്കാതിരിക്കൂ! അവരെ നിങ്ങൾ ചീത്ത പറയുകയോ, അവരുടെ ന്യൂനതകൾ അന്വേഷിച്ചു നടക്കുകയോ ചെയ്യരുത്. ആരെങ്കിലും തൻ്റെ സഹോദരനായ മുസ്ലിമിൻ്റെ ന്യൂനത അന്വേഷിച്ചു നടന്നാൽ അല്ലാഹു അവൻ്റെ ന്യൂനതകൾ പിന്തുടരുന്നതാണ്. ആരുടെയെങ്കിലും ന്യൂനതകളെ അല്ലാഹു പിന്തുടർന്നാൽ അവൻ തൻ്റെ വീട്ടിൻ്റെ അകത്തളത്തിലിരുന്നാലും അല്ലാഹു അവനെ വഷളാക്കുന്നതാണ്." ([168]) () ബുഖാരി: 2442, മുസ്‌ലിം: 2580. () അബൂദാവൂദ്: 4880.

വിഷയം എട്ട്: ഖത്തുബയുടെയും ഖുതുബ പറയുന്ന ഖത്തീബിൻ്റെയും മര്യാദകൾ:

1- ജുമുഅ ഖുതുബ വ്യക്തിയെയോ, പാർട്ടിയെയോ, സ്ഥാപനത്തെയോ, അല്ലെങ്കിൽ മറ്റേതെങ്കിലും ലക്ഷ്യത്തിനായി പ്രചാരണ ഉപാധിയായി ഉപയോഗിക്കരുത്. അത് അല്ലാഹുവിനും അവൻ്റെ മതത്തിനും സമർപ്പിതമായിരിക്കണം, അവൻ്റെ സന്ദേശം പ്രചരിപ്പിക്കുകയും അവൻ്റെ വാക്കുകൾ ഉയർത്തുകയും ചെയ്യണം. അല്ലാഹു പറയുന്നു: "മസ്‌ജിദുകൾ അല്ലാഹുവിന്നുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ചു പ്രാര്‍ത്ഥിക്കരുത് എന്നും (അല്ലാഹു കൽപ്പിച്ചിരിക്കുന്നു)." [സൂറത്തുൽ ജിന്ന്:18]

2- ഖതീബ്, കേൾക്കുന്നവർക്കു ഭാരമായി തോന്നുകയും ഖുതുബ കേൾക്കുന്നതിൽ നിന്ന് അവരെ അകറ്റുകയും ചെയ്യുന്നതുപോലെ ദീർഘിപ്പിക്കരുത്. അതുപോലെ, വിഷയം അപൂർണ്ണമാക്കുകയും അതിൻ്റെ സാരാംശം നഷ്ടപ്പെടുത്തുകയും ചെയ്യുന്ന വിധത്തിൽ അതിനെ ചുരുക്കുകയും ചെയ്യരുത്.

3- ഖുതുബ നിർവഹിക്കുന്ന വേളയിൽ ഖതീബുമാർ കേൾക്കുന്നവരുടെ മനസ്സിലാക്കാനുള്ള ശേഷി പരിഗണിക്കണം. സാധാരണ ജനങ്ങളോട് സംസാരിക്കുമ്പോൾ അവരുടെ ബുദ്ധിശേഷിക്ക് അനുയോജ്യമായ ഭാഷയിൽ സംസാരിക്കണം, അവർക്കു മനസ്സിലാകാത്ത ഭാഷാ പ്രയോഗങ്ങൾ ഒഴിവാക്കണം. മദ്ധ്യസ്ഥരോട് മിതമായ രീതിയിൽ സംസാരിക്കണം, പ്രത്യേക വ്യക്തികളോട് സംസാരിക്കുമ്പോൾ കൂടുതൽ ശ്രദ്ധയോടെ സംസാരിക്കണം. ഇങ്ങനെ എല്ലാ വിഭാഗങ്ങളോടും സംസാരിക്കുമ്പോൾ കാര്യങ്ങൾ യഥാർത്ഥ സ്ഥാനത്ത് വെക്കാൻ കഴിവുള്ള ജ്ഞാനിയായിരിക്കണം. എല്ലാ സാഹചര്യങ്ങളിലും തൻ്റെ സംസാരത്തിൽ വ്യാജ അലങ്കാരങ്ങൾ ഒഴിവാക്കണം.

4- ജനങ്ങളിൽ വൈരാഗ്യവും വിദ്വേഷവും ഉളവാക്കുന്ന വിവാദ വിഷയങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ഖതീബ് ശ്രദ്ധിക്കണം; ജനങ്ങളെ പഠിപ്പിക്കാനും, അവരിൽ പരസ്പര സ്നേഹവും ഐക്യവും വളർത്താനും, അവരിൽ പിളർപ്പുണ്ടാക്കുന്ന കാരണങ്ങളെ നീക്കിക്കളയാനും ശ്രമിക്കുക എന്നതാണ് ഖതീബിൻ്റെ പ്രധാന ദൗത്യം.

5- സജ്അ് (അലങ്കാരിക പ്രയോഗം) ആയതോ, അത്യന്തം ആഴത്തിലുള്ളതോ ആയ പ്രയോഗങ്ങൾ കൊണ്ടുവരാതിരിക്കുക. മറിച്ച്, പ്രയോജനകരമായ ആശയങ്ങൾ ഏറ്റവും വ്യക്തമായ വാക്കുകളിലും ചുരുങ്ങിയ വാക്കുകളിലും എത്തിക്കുക എന്നതാണ് പ്രധാന ഉദ്ദേശ്യം.

6- വെറുക്കപ്പെടുന്ന അനുകരണം, നിർബന്ധിതമായ അനുകരണം എന്നിവയിൽ നിന്ന് വിട്ടുനിൽക്കുകയും, പ്രശസ്ത പ്രസംഗകരുടെ സ്വഭാവങ്ങൾ അനുകരിക്കാതിരിക്കുകയും ചെയ്യുക; കാരണം അത് മനസ്സിൽ അസ്വസ്ഥതയും അസന്തോഷവും ഉളവാക്കുന്നു. ([169]) () അബ്ദുല്ലാഹ് ബിൻ ദൈഫുല്ലാഹ് അൽ റുഹൈലി/ഉസ്ലൂബു ഖുതുബ: 12, 20, 22, അമീർ ബിൻ മുഹമ്മദ് അൽ മദ്രി/ വിജയകരമായ ഖത്തീബാകാൻ 51 ഉപദേശങ്ങൾ: 33, 73, 87.

9- ഖുത്ബയുടെ ഉദ്ദേശ്യവും ലക്ഷ്യങ്ങളും:

ജുമുഅഃ ഖുതുബ താഴെ പറയുന്ന ഉദ്ദേശ്യങ്ങൾ സാക്ഷാത്കരിക്കേണ്ടതാണ്:

1- തൗഹീദിൻ്റെ അടിസ്ഥാനങ്ങൾ, അതിൻ്റെ പ്രാധാന്യം, മഹത്വം എന്നിവ വിശദീകരിക്കുകയും, ശിർക്കിൻ്റെ എല്ലാ വിഭാഗങ്ങളും രൂപങ്ങളും വഴികളും സംബന്ധിച്ച് താക്കീത് ചെയ്യുകയും ചെയ്യുന്നു.

2- അല്ലാഹുവിനെയും അവൻ്റെ കണക്കെടുപ്പിനെയും, പരലോകത്തിലെ പ്രതിഫലത്തെയും ഓർമ്മപ്പെടുത്തലും, ഹൃദയങ്ങളെ ജീവിപ്പിക്കുന്ന ദൈവിക അർത്ഥങ്ങളെ കുറിച്ചുള്ള ഉപദേശവും, നന്മയിലേക്ക് ക്ഷണിക്കലും, നന്മ കൽപ്പിക്കലും, തിന്മ വിരോധിക്കലും.

3- മുസ്ലിംകളെ അവരുടെ മതത്തിൻ്റെ സത്യങ്ങൾ അല്ലാഹുവിൻ്റെ ഖുർആനിലും, അവൻ്റെ ദൂതൻ്റെ സുന്നത്തിലും വ്യക്തമാക്കിയത് പഠിപ്പിക്കുകയും, അതുപോലെ തീവ്രതയും അലംഭാവവും ഒഴിവാക്കി നല്ല സ്വഭാവങ്ങളും ശീലങ്ങളും സംരക്ഷിക്കുവാൻ ശ്രദ്ധിക്കണം.

4- ഇസ്ലാമിനെക്കുറിച്ചുള്ള തെറ്റായ ധാരണകൾ തിരുത്തുകയും, എതിരാളികൾ ജനങ്ങളുടെ മനസ്സിൽ സംശയങ്ങൾ വിതയ്ക്കാൻ ഉന്നയിക്കുന്ന ആശയക്കുഴപ്പങ്ങൾക്കും വ്യാജവാദങ്ങൾക്കും മറുപടി നൽകുകയും ചെയ്യുക. ബഹുമാനപൂർവ്വം, വിവേകപൂർവ്വം, വാഗ്വാദങ്ങളോ അപമാനങ്ങളോ ഇല്ലാതെ.

5- വിനാശകരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ആശയങ്ങളെ നേരിടുവാൻ ശരിയായ ഇസ്'ലാം മതത്തെ മുന്നോട്ട് വെക്കുക. അല്ലാഹു ഈ മതത്തെ ഈ സമൂഹത്തിന് വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നു, ഈ സമൂഹവും അതിനെ മതമായി സ്വീകരിച്ചിരിക്കുന്നു. സമഗ്രത, തുല്യത, ആഴം, സജീവത എന്നിവയാൽ സമ്പന്നമായ ഈ മതത്തിൻ്റെ പ്രത്യേകതകൾ പ്രദർശിപ്പിക്കുക.

6- ഖുതുബയെ ജീവിതത്തോടും, ജനങ്ങൾ അനുഭവിക്കുന്ന യാഥാർത്ഥ്യത്തോടും ബന്ധിപ്പിക്കുക, അതായത് സമൂഹത്തിലെ രോഗങ്ങൾ പരിഹരിക്കുന്നതിലും, പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ നൽകുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുക, ഇസ്ലാമിക ശാസ്ത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, വിശ്വാസവും അതിൻ്റെ പരിഷ്കാരവും, ഇസ്ലാമിൻ്റെ പുനർനിർമ്മാണവും, സ്ത്രീകളുടെയും മുസ്ലിം കുടുംബത്തിൻ്റെയും കാര്യങ്ങളും, ജനങ്ങൾക്ക് അത്യാവശ്യമായ മറ്റ് വിഷയങ്ങളും ഉൾക്കൊള്ളിച്ചുക്കൊണ്ട്.

7- റമദാൻ, ഹജ് എന്നിവ പോലുള്ള വർഷം തോറും ആവർത്തിക്കുന്ന വിവിധ അവസരങ്ങളെ പരിഗണിച്ച്, അത് ശ്രോതാക്കളുടെ മനസ്സിൽ ആകർഷണം സൃഷ്ടിക്കുകയും അവർക്കു അതിനെ പറ്റിയുള്ള അറിവ് ലഭിക്കാൻ വഴി തെളിയിക്കുകയും ചെയ്യുന്നു.

* മുസ്ലിംകളിൽ ഇസ്ലാമിക സാഹോദര്യത്തിൻ്റെ അർത്ഥം ഉറപ്പാക്കുകയും, മുസ്ലിംകളെ വിഭജിക്കുന്ന ജാതി, മത, പ്രാദേശികത എന്നിവയുമായി ബന്ധപ്പെട്ട ഭിന്നതകളും, അസഹിഷ്ണുതകളും എതിർക്കുകയും ചെയ്യുക.

അദ്ധ്യായം പത്ത് - ഖുത്ബ തയ്യാറാക്കുന്ന വിധം.

ഖതീബുമാർ അവരുടെ ഖുതുബകൾ നന്നായി തയ്യാറാക്കുകയും, താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായും ഉണ്ട്:

ഖുതുബ സാധാരണയായി മൂന്ന് ഭാഗങ്ങളായി വിഭജിക്കപ്പെടുന്നു: മുഖവുര, വിഷയം, സമാപനം. ഇവയെഴുതുമ്പോഴും പ്രസംഗിക്കുമ്പോഴും വ്യക്തമായി പറയാറില്ല, കൂടാതെ ഇവ തമ്മിൽ പരസ്പരം ബന്ധപ്പെട്ടു സമന്വയിപ്പിക്കപ്പെട്ടിരിക്കുന്നു. ഖതീബിന്റെ കഴിവും, അറിവിൻ്റെ സമൃദ്ധിയും, അനുഭവവും അനുസരിച്ച് ഇവ തമ്മിലുള്ള ബന്ധം ഉയർന്ന നിലവാരത്തിലേക്ക് എത്തുന്നു, അതുവഴി ഖുതുബയുടെ ഭാഗങ്ങൾ ക്രമീകരിക്കപ്പെടുകയും ഘടന ഉറപ്പുവരുത്തുകയും ചെയ്യുന്നു.

ഈ ക്രമവും കൃത്യതയും ആശയങ്ങളെ വ്യക്തവും ഉദ്ദേശങ്ങളെ തെളിയിക്കുന്നതുമാക്കുന്നു, സംസാരിക്കുന്നവർക്കു കേൾക്കുന്നവരിൽ നിന്ന് നല്ല ശ്രദ്ധയും കൂടിയിരിക്കുന്നവരിൽ നിന്ന് പൂർണ്ണ ശ്രദ്ധയും ഉറപ്പാക്കുന്നു.

മുഖവുര: ഖുതുബയുടെ മുഖവുരയും ആരംഭവും ഖതീബ് ശ്രദ്ധയോടെ ഒരുക്കണം. ഖുതുബയുടെ ഉദ്ദേശ്യം ശ്രോതാക്കൾക്ക് മനസ്സിലാകുന്ന തരത്തിലുള്ള പ്രാരംഭ വാക്യങ്ങൾ ഉപയോഗിക്കണം, ഇത് ശ്രദ്ധ ആകർഷിക്കുകയും മനസ്സുകളെ ഒരുക്കുകയും  ചെയ്യും. ഇതിനു വേണ്ടി ഖുർആനിലെ താക്കീതുള്ള അല്ലെങ്കിൽ പ്രോത്സാഹിപ്പിക്കുന്ന ആയത്തുകളും, അല്ലെങ്കിൽ നബി (സ) യുടെ പ്രബുദ്ധമായ ചില ഹദീസുകളും ഉദ്ധരിക്കാവുന്നതാണ്. ആരംഭം, ഖതീബ് തൻ്റെ പ്രേക്ഷകരോട് ആദ്യം പറയുന്നതാണ്. നല്ല അവതരണത്തോടെ അവർക്ക് ആശ്ചര്യം നൽകാൻ കഴിഞ്ഞാൽ, അവർക്ക് ബാക്കി ഖുതുബ ഉത്സാഹത്തോടും സജീവതയോടും കൂടി പിന്തുടരാൻ കഴിയും.

* പ്രസംഗത്തിൻ്റെ ആരംഭത്തിൽ സംസാരിക്കുന്നവൻ തൻ്റെ ഉദ്ദേശ്യം വ്യക്തമാക്കുന്ന വാക്കുകൾ ഉൾക്കൊള്ളിക്കണം. ജുമുഅ ഖുതുബ അല്ലാഹുവിനെ സ്തുതിക്കുകയും പ്രകീർത്തിക്കുകയും, രണ്ട് ശഹാദത്തും, നബി ﷺക്ക് സലാത്തും സലാമും ചൊല്ലിയും ആരംഭിക്കേണ്ടതാണെന്ന് അറിയപ്പെടുന്ന കാര്യമാണ്. ഈ വാക്കുകളിൽ ഖുതുബയുടെ വിഷയം വ്യക്തമാക്കുന്ന നല്ല തിരഞ്ഞെടുപ്പ് ഉണ്ടായിരിക്കണം.*

വിഷയം: ഇത് ഖുതുബയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമാണ്. സമൂഹം ചർച്ച ചെയ്യുന്ന, വ്യക്തമായ മറുപടി പ്രതീക്ഷിക്കുന്ന വിഷയങ്ങളായാൽ, ഖുതുബയുടെ ആരംഭത്തിൽ തന്നെ 'ഞാൻ നിങ്ങളോട് ഇതിനെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നു...' എന്ന് വ്യക്തമാക്കുന്നത് അനുയോജ്യമായിരിക്കും.

ചിലപ്പോൾ അത് നേരിട്ട് പറയുന്നത് ഉചിതമല്ല, കാരണം അത് സങ്കീർണ്ണമായിരിക്കാം, അല്ലെങ്കിൽ അത് ജനങ്ങളെ വിഭജിക്കാനിടയാക്കാം. ഈ സാഹചര്യത്തിൽ ഖത്തീബ് അതിലേക്ക് ക്രമാനുഗതമായി പ്രവേശിക്കുകയും, പരോക്ഷമായി അതിനെ കൈകാര്യം ചെയ്യുകയും വേണം, കേൾവിക്കാരെ തർക്കമില്ലാതെ, സമതുലിതമായ രീതിയിൽ, യുക്തിപൂർവ്വം അവൻ്റെ ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിനായി. അതിനാൽ, അവർ അവനെ അവഗണിക്കുന്നവരായിരുന്നാലും, അല്ലെങ്കിൽ അവരുടെ സ്വഭാവത്തിന് അന്യമായ വിഷയമായിരുന്നാലും, മനസ്സുകൾ തയ്യാറാക്കുന്നതിൽ ഖത്തീബ് തൻ്റെ ലക്ഷ്യം കൈവരിക്കുന്നു.

ഖുതുബയുടെ വിഷയം സാധാരണയായി രണ്ട് അടിസ്ഥാന ഘടകങ്ങളായ വ്യാഖ്യാനവും തെളിവുകളും അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

വ്യക്തമാക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്;  സംസാരിക്കുന്ന വിഷയത്തിൻ്റെ നിർവചനം, അതിൻ്റെ വിശേഷണങ്ങൾ, പ്രത്യേകതകൾ, ഗുണങ്ങൾ എന്നിവ വ്യക്തമാക്കുന്നതിലൂടെ ആണ്. *

വിഷയത്തെ പിന്തുണയ്ക്കാൻ  തെളിവുകകളും, വാദങ്ങകളും,  സാക്ഷ്യങ്ങകളും ആവശ്യമാണെങ്കിൽ, അത് സാധാരണയായി ഖുർആനും സുന്നത്തും സലഫുകളുടെ വചനങ്ങളും ഉൾപ്പെടെ ആയിരിക്കും. ചില സംഭവങ്ങളും സംഭവവികാസങ്ങളും القياس (ഖിയാസ്) എന്ന നിലയിൽ ഉദ്ധരിക്കപ്പെടുന്നു. ഈ വിഷയത്തിൽ പ്രശസ്ത  ഇമാമുമാരുടെയും  പണ്ഡിതന്മാരുടെയും വചനങ്ങൾ ഉപകാരപ്രദമാണ്. അവർ സലാഹ്, ഇമാമത്ത്, മര്യാദ, ഭൗതിക വിരക്തി, ധൈര്യം, ധാർമ്മികത എന്നിവയിൽ പ്രശസ്തരാണ്. ഇത് പ്രസംഗത്തിൻ്റെ ആവശ്യകതയും പ്രസംഗത്തിൻ്റെ അനുയോജ്യതയും അനുസരിച്ച് വരുന്നു.

ഖുതുബയുടെ സമാപനം: ഖതീബ് തൻ്റെ വിഷയം അവതരിപ്പിച്ച ശേഷം, തൻ്റെ ഖുതുബയെ ഒരു അനുയോജ്യമായ സമാപനത്തോടെ അവസാനിപ്പിക്കുന്നത് ഉചിതമാണ്, തൻ്റെ ആശയങ്ങളെ വിശദമാക്കി വിഷയം സംക്ഷിപ്തമായി സമാപിക്കുകയും വേണം, വ്യത്യസ്തമായ വാക്കുകളും ഉപയോഗിച്ച് ചുരുക്കി പറയുന്ന രീതി സ്വീകരിക്കണം.  കാരണം  ദൈർഘ്യം ബോറടിപ്പിക്കുകയും, ശ്രോതാക്കളുടെ ചിന്തയെ ചിതറിക്കുകയും ചെയ്യും.

പുതിയ ആശയങ്ങളും പുതിയ തെളിവുകളും ഉൾക്കൊള്ളരുത്; കാരണം അപ്പോൾ അത് സമാപനം അല്ല, മറിച്ച് ഖുതുബയുടെ ഭാഗവും അതിൻ്റെ തുടർച്ചയുമാകും.

സമാപനം അതിൻ്റെ പ്രകടനത്തിലും സ്വാധീനത്തിലും ശക്തമായിരിക്കണം, കാരണം അത് ശ്രോതാവിൻ്റെ ചെവിയിൽ അവസാനമായി കേൾക്കപ്പെടുന്നതും മനസ്സിൽ നിലനിൽക്കുന്നതുമാണ്. അതിൻ്റെ ഘടന ദുർബലവും അവതരണം മന്ദവുമായിരുന്നാൽ, ഖുതുബയുടെ പ്രയോജനം നഷ്ടപ്പെടും.

* സമാപനം മുമ്പ് ഉദ്ധരിക്കാത്ത ഖുർആൻ വചനങ്ങൾ ആയിരിക്കാം, അത് പ്രോത്സാഹനത്തിലും ഭീഷണിയിലും അല്ലെങ്കിൽ തെളിവുകളിലും ഉറപ്പിലും ഉള്ള വിഷയങ്ങളെ സമാഹരിക്കുന്നു. അല്ലെങ്കിൽ അത് ഖുർആൻ വചനങ്ങൾ നൽകുന്ന സന്ദേശം നൽകുന്ന ഒരു  ഹദീസ് ആയിരിക്കാം. അല്ലെങ്കിൽ ഖുതുബയുടെ ഘടകങ്ങളെ വ്യത്യസ്തമായ ശൈലിയിൽ, സമഗ്രവും വ്യക്തവുമായ ശക്തമായ സ്വാധീനമുള്ള രീതിയിൽ പുനരാവർത്തിക്കലായിരിക്കാം. *

ഖതീബുമാർ ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങൾ ഉണ്ട്: വിഷയം ഏകീകരിക്കുക, പുതുമയും മാറ്റവും.

വിഷയത്തിൻ്റെ ഏകത്വം: ഒരു വിഷയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം, അതിൻ്റെ ഘടകങ്ങൾ പൂർണ്ണമായി ഉൾക്കൊള്ളുകയും, വാക്കുകൾ മനോഹരമായി അലങ്കരിക്കുകയും, ആഴത്തിൽ പരിഗണിക്കുകയും വേണം; കാരണം, ഒരേ സാഹചര്യത്തിൽ വിഷയങ്ങൾ പലതും, പ്രശ്നങ്ങൾ അനേകം എന്നിങ്ങനെ ചിതറിക്കിടക്കുന്നത് മനസ്സിനെ അലോസരപ്പെടുത്തുകയും, ചിലത് മറ്റൊന്നിനെ മറപ്പിക്കുകയും, ദൈർഘ്യമേറിയ ബോധവത്കരണത്തിലേക്കും, മങ്ങിയ രൂപത്തിലേക്കും ഉപരിതല പരിഹാരത്തിലേക്കും നയിക്കുകയും ചെയ്യുന്നു.

* പുതുമയും മാറ്റവും: അതായത് എല്ലാ ഖുതുബകളും ആവർത്തന വിഷയങ്ങളിൽ മാത്രം ഒതുങ്ങാതെ, വിഷയങ്ങളിൽ വൈവിധ്യം വരുത്തണം; ഏകദൈവ വിശ്വാസം, ആരാധനകൾ, ഇടപാടുകൾ, നന്മകൾ തുടങ്ങിയ എല്ലാ കാര്യങ്ങളും ഉൾക്കൊള്ളുന്ന വിധത്തിൽ.

അവൻ തൻ്റെ ശൈലിയിൽ ഒരു രീതിയിൽ മാത്രം പറ്റിപ്പിടിക്കാതെ, ചിലപ്പോൾ ചോദ്യം ചെയ്യൽ, മറ്റൊരിക്കൽ വിശദീകരണം, ഉദാഹരണങ്ങൾ നൽകൽ, നിഗൂഢതകളെ കണ്ടെത്തൽ എന്നിവയിലൂടെ, സമൂഹത്തിൻ്റെ യാഥാർത്ഥ്യങ്ങളെയും, ജനങ്ങളുടെ ആവശ്യങ്ങളെയും പരിഗണിച്ച്, അവരെ മാർഗ്ഗ നിർദ്ദേശം ചെയ്യുകയും ബോധവൽക്കരിക്കുകയും ചെയ്യണം, ഈ മാറ്റങ്ങൾ അവരിൽ സ്വാധീനം ഉണ്ടാക്കും. () നോക്കുക: മനഹജ് ഫീ ഇഅ്ദാദി ഖുതുബത്ത് ജുമുഅ / ഡോ. സാലിഹ് ബിൻ അബ്ദുല്ലാഹ് ബിൻ ഹുമൈദ്: 22 മുതലും.

അദ്ധ്യായം: നാല് - മസ്ജിദുകളുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ

1- എന്താണ് മസ്ജിദ്?

മസ്ജിദ്: നിർബ്ബന്ധമായ അഞ്ച് നേരത്തെ നമസ്കാരങ്ങളും, ജുമുഅ നമസ്കാരവും, മറ്റ് നമസ്കാരങ്ങളും നിർവ്വഹിക്കുന്നതിനുള്ള സ്ഥലമാണ്. അദാൻ വിളിക്കുന്നതും മസ്ജിദിൽ നിന്നാണ്. അല്ലാഹുവിന് സുജൂദ് ചെയ്യപ്പെടുന്ന സ്ഥലം എന്നതിനാലാണ് മസ്ജിദ് എന്ന പേര് ലഭിച്ചത്.

മസ്ജിദും മുസല്ലയും തമ്മിലുള്ള വ്യത്യാസം

മസ്ജിദ്: സ്ഥിരമായി നിർവ്വഹിക്കേണ്ട നമസ്കാരങ്ങൾക്കായി വഖ്ഫ് ചെയ്ത് പ്രത്യേകമാക്കപ്പെട്ട സ്ഥലമാണ് മസ്ജിദ്. എന്നാൽ, മുസല്ല (പ്രാർത്ഥനാലയം) എന്നത് താൽക്കാലിക നമസ്കാരങ്ങൾക്കായി ഉപയോഗിക്കുന്ന സ്ഥലമാണ്; സ്കൂളുകൾ, സ്ഥാപനങ്ങൾ, കമ്പനികൾ, യാത്രാമാർഗ്ഗങ്ങൾ എന്നിവിടങ്ങളിലെ പ്രാർത്ഥനാലയങ്ങൾ പോലുള്ളവ. ഇത് അഞ്ച് നേരത്തെ നമസ്കാരങ്ങൾക്കായി വഖ്ഫ് ചെയ്തിട്ടില്ല. മസ്ജിദിൽ പ്രവേശിക്കുമ്പോൾ നിർവ്വഹിക്കേണ്ട തഹിയ്യത്തുൽ മസ്ജിദ് (മസ്ജിദ് പ്രവേശന നമസ്കാരം) മുസല്ലയിൽ നിർവ്വഹിക്കേണ്ടതില്ല, എന്നാൽ മസ്ജിദിൽ പ്രവേശിക്കുമ്പോൾ നിർവ്വഹിക്കേണ്ടതാണ്.

(2) മസ്ജിദ് നിർമ്മാണവും അതിൻ്റെ ശ്രേഷ്ഠതയും:

മസ്ജിദുകൾ ഭൂമിയിലെ ഏറ്റവും ശ്രേഷ്ഠവും മഹത്തരവുമായ സ്ഥലങ്ങളാണ്. അവിടെയാണു ഏറ്റവും ശ്രേഷ്ഠമായ ഇബാദത്ത്, അതായത് നമസ്കാരം, നിർവ്വഹിക്കപ്പെടുന്നത്. അല്ലാഹു പറയുന്നു: "ചില ഭവനങ്ങളിലത്രെ (ആ വെളിച്ചമുള്ളത്‌.) അവ ഉയര്‍ത്തപ്പെടാനും അവയില്‍ തന്‍റെ നാമം സ്മരിക്കപ്പെടാനും അല്ലാഹു ഉത്തരവ് നല്‍കിയിരിക്കുന്നു. അവയില്‍ രാവിലെയും സന്ധ്യാസമയങ്ങളിലും അവന്‍റെ മഹത്വം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ചില പുരുഷന്മാർ (അവരാണ് ആ മസ്ജിദുകളിലുള്ളത്). അല്ലാഹുവെ സ്മരിക്കുന്നതില്‍ നിന്നും, നമസ്കാരം മുറപോലെ നിര്‍വഹിക്കുന്നതില്‍ നിന്നും, സകാത്ത് നല്‍കുന്നതില്‍ നിന്നും കച്ചവടമോ ക്രയവിക്രയമോ അവരുടെ ശ്രദ്ധതിരിച്ചുവിടുകയില്ല. ഹൃദയങ്ങളും കണ്ണുകളും ഇളകിമറിയുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെട്ടു കൊണ്ടിരിക്കുന്നു." [സൂറത്തുന്നൂർ:36-37]

അല്ലാഹു തഅാലാ മസ്ജിദുകളെ തൻ്റെതായിട്ടാണ് ചേര്‍ത്തത്, അത് ഒരു ബഹുമാനവും ആദരവുമാണ്. അല്ലാഹു തഅാലാ പറഞ്ഞിരിക്കുന്നു: "അല്ലാഹുവിൻ്റെ പള്ളികളില്‍ അവൻ്റെ നാമം പ്രകീര്‍ത്തിക്കപ്പെടുന്നതിന് തടസ്സമുണ്ടാക്കുന്നവനേക്കാൾ വലിയ അതിക്രമി മറ്റാരുണ്ട്?" (ബഖറ: 114) അല്ലാഹു തന്നെ പറയുന്നു: "മസ്‌ജിദുകൾ അല്ലാഹുവിന്നുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ചു പ്രാര്‍ത്ഥിക്കരുത് എന്നും (അല്ലാഹു കൽപ്പിച്ചിരിക്കുന്നു)." [സൂറത്തുൽ ജിന്ന്:18]

അതു കൊണ്ടു തന്നെ മസ്ജിദുകളുടെ നിർമ്മാണത്തിലും ഭൗതികപരമായും ആത്മീയപരമായും പരിപാലനത്തിലും മത നിയമങ്ങൾ പ്രോത്സാഹനം നൽകുന്നു. അതിൽ നിന്ന്: അല്ലാഹു പറയുന്നു: "അല്ലാഹുവിന്‍റെ പള്ളികള്‍ പരിപാലിക്കേണ്ടത് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും അല്ലാഹുവെയല്ലാതെ ഭയപ്പെടാതിരിക്കുകയും ചെയ്തവര്‍ മാത്രമാണ്‌. എന്നാല്‍ അത്തരക്കാര്‍ സന്‍മാര്‍ഗം പ്രാപിക്കുന്നവരുടെ കൂട്ടത്തിലായേക്കാം." (തൗബ: 18)

ഉഥ്‌മാൻ ബ്‌നു അഫ്ഫാൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: ആരെങ്കിലും അല്ലാഹുവിൻ്റെ പ്രീതിക്കായി ഒരു മസ്ജിദ് നിർമ്മിച്ചാൽ, അല്ലാഹു സ്വർഗത്തിൽ അതിന് സമാനമായ ഒരു ഭവനം അവനു വേണ്ടി നിർമ്മിക്കുന്നതാണ്. ([171]) () ബുഖാരി: 450, മുസ്‌ലിം: 533.

ജാബിർ ബ്‌നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: ആരെങ്കിലും അല്ലാഹുവിന് വേണ്ടി ഒരു മസ്ജിദ് നിർമ്മിച്ചാൽ, അത് കാട്ടുപ്രാവിൻ്റെ കൂട് പോലെയോ അതിനേക്കാൾ ചെറുതോ ആയാലും, അല്ലാഹു സ്വർഗത്തിൽ അവന് വേണ്ടി ഒരു ഭവനം നിർമ്മിക്കുന്നതാണ്. ([172]) () ഇബ്നു മാജ: 738, ഹദീഥിൻ്റെ നിവേദകപരമ്പര സ്വഹീഹാണെന്ന് ബുസൈരി 'അൽ-സ്വവാഇദ്' (1/94) ൽ വിലയിരുത്തിയിട്ടുണ്ട്.

നബി ﷺ പറഞ്ഞു: ഒരു പക്ഷി കൂട് പോലെ അതായത്: പക്ഷിയുടെ പെൺകുഞ്ഞ് മുട്ടയിടാൻ ഭൂമിയിൽ ഒരുക്കുന്ന ചെറിയ സ്ഥലം. വളരെ ചെറുതാണെങ്കിലും ശരി, അത്രയും ചെറുതായാലും ഒരാൾ പണിത മസ്ജിദിനെ അവഗണിക്കരുത്.

മസ്ജിദ് നിർമ്മാണത്തിൽ ഒരു ഇഷ്ടികയോ മണ്ണോ ഉപയോഗിച്ച് സഹായിച്ചവരെയും, അതിൽ സ്വന്തം കൈകൊണ്ട് പ്രവർത്തിച്ചവരെയും, ജോലിക്കാർക്ക് പ്രതിഫലം നൽകിയവരെയും, അല്ലെങ്കിൽ മസ്ജിദ് നിർമ്മാണത്തിൽ തങ്ങളുടെ സ്വയം അല്ലെങ്കിൽ ധനം ഉപയോഗിച്ച് സഹായിച്ചവരെയും ഇതിൽ ഉൾപ്പെടുത്താം. ഇതിന് പ്രതിഫലമായി അല്ലാഹു അവനു സ്വർഗത്തിൽ അതുപോലെയോ അതിലും വിശാലമായോ ഒരു ഭവനം നിർമ്മിച്ചു നൽകും. സ്വർഗത്തിലെ ഭവനം ഭൂമിയിലെതുമായി താരതമ്യം ചെയ്യാനാവില്ല, അവയ്ക്കിടയിൽ യാതൊരു സാമ്യമുമില്ല. അല്ലാഹു ധനം നൽകിയവരെ നന്മകളിൽ പെട്ടെന്ന് മുന്നേറാൻ പ്രേരിപ്പിക്കുന്നതും, ഈ ജീവിതത്തിൽ അവസരം പ്രയോജനപ്പെടുത്താൻ പ്രചോദിപ്പിക്കുന്നതുമാണ്. അവൻ തൻ്റെ പരലോകത്തിനായി സമർപ്പിക്കുന്നതെല്ലാം അവൻ്റെ രക്ഷിതാവിൻ്റെ സന്നിധിയിൽ അനവധി ഇരട്ടി പ്രതിഫലമായി ലഭിക്കും. () ഫുസൂൽ വ മസാഇൽ തതഅല്ലഖ് ബിൽ മസാജിദ് / ശൈഖ് ഇബ്നു ജബ്രീൻ റഹ്മഹുല്ലാഹ്: 14.

(3) മസ്ജിദുകളുടെ നിർമ്മാണവും, അതിൻ്റെ ശ്രേഷ്ഠതയും:

മസ്ജിദുകളുടെ പരിപാലനം എന്നത് അതിൻ്റെ ഭൗതികവും ആത്മീയവുമായ എല്ലാ അർത്ഥങ്ങളെയും ഉൾക്കൊള്ളുന്നതാണ്. അതായത്, മസ്ജിദുകളുടെ നിർമ്മാണവും പുനരുദ്ധാരണവും, അവയുടെ പ്രകാശീകരണവും പായ വിരിപ്പും, സേവനവും ശുദ്ധീകരണവും, അവിടെയുള്ള അല്ലാഹുവിൻ്റെ ഇബാദത്തും, ഇമാമുമാരെയും മുഅദ്ദിന്മാരെയും നിയമിക്കുന്നതും, അവിടെയുള്ള ദിക്ർ സദസ്സുകൾ സംഘടിപ്പിക്കുന്നതും; ക്വുർആൻ, ഫിഖ്ഹ്, തഫ്സീർ, ഹദീഥ് തുടങ്ങിയ ഉപകാരപ്രദമായ വിജ്ഞാനങ്ങൾ പഠിപ്പിക്കുന്നതും, അവിടെയുള്ള ജോലിക്കാർക്ക് വേതനം നൽകുന്നതും, മസ്ജിദിൻ്റെ ആവശ്യങ്ങൾക്കായി വഖ്ഫ് ചെയ്യുന്നതും, ഇമാമിനും മുഅദ്ദിനിനും അധ്യാപകനും വിദ്യാർത്ഥികൾക്കും താമസിക്കാൻ വീടുകൾ വഖ്ഫ് ചെയ്യുന്നതും, മസ്ജിദിൻ്റെ മറ്റ് ആവശ്യങ്ങൾക്കായി വിളക്കുകൾ നിർമ്മിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.

അല്ലാഹു പറയുന്നു: "അല്ലാഹുവിന്‍റെ പള്ളികള്‍ പരിപാലിക്കേണ്ടത് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും അല്ലാഹുവെയല്ലാതെ ഭയപ്പെടാതിരിക്കുകയും ചെയ്തവര്‍ മാത്രമാണ്‌. എന്നാല്‍ അത്തരക്കാര്‍ സന്‍മാര്‍ഗം പ്രാപിക്കുന്നവരുടെ കൂട്ടത്തിലായേക്കാം." (തൗബ: 18)

മസ്ജിദുകളിൽ നിസ്കാരം നിർവ്വഹിക്കുകയും അവയെ ശുദ്ധീകരിക്കുകയും അവയിൽ ഉണ്ടായ തകരാറുകൾ പരിഹരിക്കുകയും ചെയ്യുന്നവർക്ക് വിശ്വാസം ഉള്ളവരാണെന്ന് ഈ ആയത്ത് തെളിയിക്കുന്നു. ([174]) () "അനുവദിക്കപ്പെട്ടതും വിലക്കപ്പെട്ടതും മസ്ജിദിൽ" / മുഹമ്മദ് അൽ അറഫ്ജ്: 9.

നാലാമത്തെ ആവശ്യം: മസ്ജിദുകൾ മ്ലേഛതകളിൽ നിന്ന് ശുദ്ധീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുക:

മസ്ജിദുകൾ ആരാധനയ്ക്കും അല്ലാഹുവിനോടുള്ള അനുസരണയിലൂടെയുള്ള അടുപ്പത്തിനുമുള്ള സ്ഥലങ്ങളായതിനാൽ, അവ വൃത്തികേടുകളും മാലിന്യങ്ങളും എന്നിവയിൽ നിന്ന് സംരക്ഷിക്കപ്പെടുകയും ശുദ്ധിയും ഭംഗിയും അലങ്കാരവും നിലനിർത്തുകയും ചെയ്യണമെന്ന് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു.

ശൈഖ് ഇബ്നു സഅദി (റഹി) ഈ ആയത്തിൻ്റെ വിശദീകരണത്തിൽ പറയുന്നു: "ചില ഭവനങ്ങളിലത്രെ (ആ വെളിച്ചമുള്ളത്‌.) അവ ഉയര്‍ത്തപ്പെടാനും അവയില്‍ തന്‍റെ നാമം സ്മരിക്കപ്പെടാനും അല്ലാഹു ഉത്തരവ് നല്‍കിയിരിക്കുന്നു. അവയില്‍ രാവിലെയും സന്ധ്യാസമയങ്ങളിലും അവന്‍റെ മഹത്വം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു." (നൂർ: 36) നബി (സ) പറഞ്ഞു: "അല്ലാഹുവിൻ്റെ നാമം ഉയര്‍ത്തപ്പെടാനും നാമം സ്മരിക്കപ്പെടാനും അനുമതി നൽകപ്പെട്ട" ഇവ മസ്ജിദുകളുമായി ബന്ധപ്പെട്ട വിധിവിലക്കുകളുടെ സമാഹാരമാണ്. പള്ളി നിർമ്മിക്കുന്നതിൽ ഉൾപ്പെടുന്നവ: അതിൻ്റെ നിർമ്മാണം, മസ്ജിദ് വൃത്തിയാക്കലും മലിനതകളും ബുദ്ധിമുട്ടുകളും നീക്കം ചെയ്യലും, മസ്ജിദിനെ ഭ്രാന്തന്മാരിൽ നിന്നും മലിനതകളിൽ നിന്നും ശ്രദ്ധിക്കാത്ത കുട്ടികളിൽ നിന്നും കാഫിറുകളിൽ നിന്നും സംരക്ഷിക്കുക, മസ്ജിദിൽ അനാവശ്യമായ കാര്യങ്ങൾ ഒഴിവാക്കുക, അല്ലാഹുവിൻ്റെ സ്മരണയല്ലാതെ ശബ്ദം ഉയർത്തുന്നത് ഒഴിവാക്കുക എന്നിവ. (തഫ്സീർ അസ്സഅ'ദി:569)

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരു കറുത്ത സ്ത്രീ മസ്ജിദ് വൃത്തിയാക്കാറുണ്ടായിരുന്നു. അവളെ കാണാതായപ്പോൾ നബി -ﷺ- അവളെ കുറിച്ച് ചോദിച്ചു. അവർ പറഞ്ഞു: അവൾ മരിച്ചു. «നിങ്ങൾ നിങ്ങൾക്ക് എന്നെ അറിയിക്കാമായിരുന്നില്ലേ?» അവർ അതിനെ ചെറിയ കാര്യമെന്നു കരുതിയതുപോലെ തോന്നി. പിന്നെ പറഞ്ഞു: «എനിക്ക് അവളുടെ ഖബർ കാണിച്ചുതരൂ» അവർ കാണിച്ചു. പിന്നെ അവളുടെ മേൽ ജനാസ നമസ്കാരം നടത്തി. പിന്നെ പറഞ്ഞു: «ഈ ഖബറുകൾ അവയുടെ വാസികളായവർക്കു ഇരുട്ടുകൊണ്ടു നിറഞ്ഞിരിക്കുന്നു. അല്ലാഹു عز وجل അവർക്കു എൻ്റെ നമസ്കാരത്താൽ അവയെ പ്രകാശിപ്പിക്കും» ([176]) () ബുഖാരി: 460, മുസ്‌ലിം: 956.

അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നാം പള്ളിയിൽ നബി -ﷺ- യോടൊപ്പം ഇരിക്കുമ്പോൾ ഒരു ഗ്രാമീണൻ വന്നു പള്ളിയിൽ മൂത്രമൊഴിക്കാൻ തുടങ്ങി. നബി -ﷺ- യുടെ സ്വഹാബികൾ പറഞ്ഞു: 'ഇല്ല, ഇല്ല'. നബി -ﷺ- പറഞ്ഞു: അവനെ തടയരുത് - അഥവാ അവൻ്റെ മൂത്രം മുടക്കരുത് - അവനെ വിടുക. അപ്പോൾ അവർ അദ്ദേഹത്തെ (അവൻ്റെ ആവശ്യങ്ങൾക്കായി) വിട്ടു, പിന്നെ നബി -ﷺ- അവനെ വിളിച്ചു പറഞ്ഞു: ഈ മസ്ജിദുകൾ ഈ മല മൂത്ര വിസർജനത്തിന്  യോജിച്ചതല്ല. അല്ലാഹുവിനെ സ്മരിക്കാനും നിസ്കാരത്തിനും ഖുർആൻ വായനയ്ക്കുമാണ് അവ. അപ്പോൾ ആ കൂട്ടത്തിൽ നിന്നുള്ള ഒരാളെ (പ്രവാചകൻ ﷺ)  വെള്ളം നിറച്ച പാത്രം കൊണ്ടുവരാൻ നിർദ്ദേശിച്ചു. അതു കൊണ്ടുവന്നപ്പോൾ അത് അതിന് മുകളിലേക്ക് ഒഴിച്ചു. ([177]) () ബുഖാരി: 219 (ചുരുക്കം), മുസ്‌ലിം: 285.

മസ്ജിദുകൾക്കും അവയുടെ പരിസരങ്ങൾക്കും ശുദ്ധി നിർബന്ധമാണ്. മൂത്രം പോലുള്ള നജസുകൾ അവയിൽ നിന്ന് സംരക്ഷിക്കപ്പെടണം എന്നതിൽ യാതൊരു സംശയവുമില്ല. അതിനാൽ മസ്ജിദുകളും അവയുടെ പായകളും അനുബന്ധ സ്ഥലങ്ങളും, അതായത് പരിസരങ്ങളും മേൽക്കൂരകളും, എല്ലാത്തരം നജസുകളിൽ നിന്നും സംരക്ഷിക്കപ്പെടണം. അവയിൽ ഏതെങ്കിലും നജസുകൾ വീണാൽ ഉടൻ ശുദ്ധീകരിക്കണം.

ഇതു പോലെ, മലിനമായ കാര്യങ്ങളിൽ നിന്നും മസ്ജിദുകൾ വൃത്തിയായി സൂക്ഷിക്കണം. കഫം, ഉമിനീർ, രക്തം, ചലം പോലുള്ള ഇസ്‌ലാമിൻ്റെ സാങ്കേതികാർത്ഥത്തിൽ നജസുകളിൽ ഉൾപ്പെടില്ലെങ്കിലും മാലിന്യങ്ങളിൽ ഉൾപ്പെടുന്ന കാര്യമാണ്. അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഒരിക്കൽ ഖിബ്‌ലയുടെ ദിശയിൽ കഫം കിടക്കുന്നതായി കണ്ടു; അവിടുത്തേക്ക് അത് പ്രയാസകരമാവുകയും അത് അവിടുത്തെ മുഖത്ത് പ്രകടമാവുകയും ചെയ്തു. നബി -ﷺ- എഴുന്നേൽക്കുകയും തൻ്റെ കൈ കൊണ്ട് അത് ചുരണ്ടിക്കളയുകയും ചെയ്ത ശേഷം പറഞ്ഞു: നിങ്ങളിൽ ഒരാൾ നിസ്കാരത്തിൽ നിൽക്കുമ്പോൾ അവൻ തൻ്റെ റബ്ബിനോട് സംവദിക്കുന്നു -അല്ലെങ്കിൽ അവൻ്റെ റബ്ബ് അവനും കിബ് ലക്കും ഇടയിൽ ഉണ്ട്- അതിനാൽ ഒരാൾ തൻ്റെ കിബ് ലയുടെ ദിശയിൽ തുപ്പരുത്, പക്ഷേ തൻ്റെ ഇടതുവശത്തോ കാൽപാദങ്ങൾക്കു കീഴെയോ തുപ്പുക. പിന്നെ അവൻ തൻ്റെ വസ്ത്രത്തിൻ്റെ അറ്റം എടുത്തു, അതിൽ തുപ്പുകയും, പിന്നെ അതിനെ മടക്കുകയും ചെയ്തു, പറഞ്ഞു: "അല്ലെങ്കിൽ ഇങ്ങനെ ചെയ്യുക. ([178]) () ബുഖാരി: 405, മുസ്‌ലിം: 551.

മസ്ജിദിൽ തുപ്പുന്നതും ചുമക്കുന്നതും നിരോധിക്കുന്ന നിരവധി ഹദീഥുകൾ ഉണ്ട്. ചില ഹദീഥുകളിൽ ഖിബ് ല യിലേക്കോ വലതുവശത്തേക്കോ തുപ്പരുത് എന്ന് നിരോധനമുണ്ട്, ഇടതു വശത്തേക്കോ ഇടത് കാലിന് കീഴിലേക്കോ തുപ്പാൻ അനുമതിയുണ്ട്, പിന്നെ അത് കാലു കൊണ്ട് ചവിട്ടി മായ്ക്കുക. തുപ്പലും ചുമക്കലും സ്വഭാവത്തിൽ വെറുക്കപ്പെടുന്നതാണ്, അതുകൊണ്ടാണ് നബി -ﷺ- മസ്ജിദിലെ ഖിബ് ല യിൽ തുപ്പൽ കണ്ടപ്പോൾ കോപിതനായി, മുഖം ചുവന്നുപോയി, ഉടൻ തന്നെ അത് മായ്ക്കുകയും, ആ സ്ഥലം സുഗന്ധ വസ്തുവോ കുങ്കുമപ്പൂവോ ഉപയോഗിച്ച് പൂശുകയും ചെയ്തു.

മസ്ജിദ് മണ്ണുകൊണ്ട് നിർമ്മിച്ചിട്ടുണ്ടെങ്കിൽ, അതിൻ്റെ മണ്ണ് അല്പം ചുരണ്ടിയാൽ മതി. മണ്ണ് മൃദുവായതിനാൽ അതിൽ വീഴുന്നവയെ അടക്കം ചെയ്യാനും, അശുദ്ധമായ മണ്ണ് പുറത്തെടുക്കാനും കഴിയും.

ഇന്നത്തെ കാലത്ത് മസ്ജിദുകൾ മിക്കവാറും വൃത്തിയുള്ള പായകളും ടൈലുകളും കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. അതിനാൽ മാലിന്യവും അഴുക്കും അവയിൽ പ്രത്യക്ഷപ്പെടുകയും, തുപ്പൽ, രക്തം, പുഴു എന്നിവയുടെ അടയാളങ്ങൾ അവയിൽ കാണപ്പെടുകയും ചെയ്യുന്നു. അതിനാൽ മസ്ജിദിൽ നിലത്ത് തുപ്പുന്നത് പൂർണ്ണമായും വിലക്കപ്പെട്ടിരിക്കുന്നു. പായകളിലോ മതിലുകളിലോ ടൈലുകളിലോ തുപ്പുന്നത് അനുവദനീയമല്ല. ആരെങ്കിലും തുപ്പാൻ നിർബന്ധിതനായാൽ, അവൻ പുറത്തേക്ക് പോകണം, അല്ലെങ്കിൽ ഒരു തുണിയിൽ തുപ്പി അത് പുറത്തേക്ക് കൊണ്ടുപോകണം, അല്ലെങ്കിൽ തൻ്റെ വസ്ത്രത്തിൻ്റെ ഒരു ഭാഗത്ത് തുപ്പി, അതിനെ മറയ്ക്കണം. ഇതെല്ലാം മസ്ജിദ് ശുദ്ധിയും സുഗന്ധവുമുള്ളതായിരിക്കാനാണ്.

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: വീടുകളിൽ മസ്ജിദുകൾ നിർമ്മിക്കാനും അവ ശുദ്ധീകരിക്കുകയും സുഗന്ധവത്താക്കുകയും ചെയ്യാനും അല്ലാഹുവിൻ്റെ ദൂതൻ ﷺ നിർദ്ദേശിച്ചു. സുഫ്യാൻ (رَضِيَ اللَّهُ عَنْهُ) പറഞ്ഞു: വീടുകളിൽ മസ്ജിദുകൾ നിർമ്മിക്കുക എന്നത്: ഗോത്രങ്ങളിൽ ([179]) () തിർമിദി: 594, "ഫുസൂൽ വ മസാഈൽ തഅല്ലുക് ബിൽ മസാജിദ്" (പേജ്: 27) കാണുക.

അഞ്ചു: ഖബറിന് മീതെ മസ്ജിദ് പണിയൽ അല്ലെങ്കിൽ മസ്ജിദിൽ ഖബർ ഉൾപ്പെടുത്തൽ

* ആരുടേയും ഖബറിന് മീതെ മസ്ജിദ് പണിയുന്നത് അനുവദനീയമല്ല; കാരണം ഇത് നിരോധിക്കപ്പെട്ട കാര്യമാണ്. ശൈഖ് ഇസ്ലാം ഇബ്നു തൈമിയ്യ (റഹ്മതുള്ളാഹി അലൈഹി) പറഞ്ഞിരിക്കുന്നു: ഖബ്റിന് മുകളിൽ പള്ളികൾ പണിയരുതെന്ന് ഇമാമുമാർ ഏകകണ്ഠമായി സമ്മതിച്ചിരിക്കുന്നു. കാരണം നബി ﷺ പറഞ്ഞിരിക്കുന്നു: "തീർച്ചയായും നിങ്ങൾക്ക് മുൻപുള്ളവർ ഖബ്റുകളെ മസ്ജിദുകളായി സ്വീകരിക്കുമായിരുന്നു. അറിയുക! നിങ്ങൾ ഖബ്റുകളെ മസ്ജിദുകളാക്കരുത് (ആരാധനാകേന്ദ്രങ്ങളാക്കരുത്). തീർച്ചയായും ഞാൻ നിങ്ങളെ അതിൽ നിന്ന് വിലക്കിയിരിക്കുന്നു."

* മസ്ജിദിൽ മയ്യിത്തിനെ അടക്കം ചെയ്യുന്നത് അനുവദനീയമല്ല; മസ്ജിദ് അടക്കം ചെയ്യുന്നതിന് മുമ്പേ ഉണ്ടെങ്കിൽ, അത് മാറ്റം വരുത്തണം: പുതിയതാണെങ്കിൽ ഖബർ പൊളിച്ചുമാറ്റുകയോ, അല്ലെങ്കിൽ അത് സമതലമാക്കുകയോ ചെയ്യണം.

മസ്ജിദ് ഖബ്റിന് ശേഷം നിർമ്മിക്കപ്പെട്ടതാണെങ്കിൽ: മസ്ജിദ് നീക്കം ചെയ്യുകയോ, അല്ലെങ്കിൽ ഖബ്റിൻ്റെ രൂപം നീക്കം ചെയ്യുകയോ വേണം. ഖബ്റിന് മീതെ ഉള്ള മസ്ജിദിൽ ഫർദ് നമസ്കാരവും നഫൽ നമസ്കാരവും നിർവ്വഹിക്കരുത്; കാരണം അത് നിരോധിക്കപ്പെട്ടിരിക്കുന്നു. () മജ്മൂഉൽ ഫതാവാ: 22/194.

ശൈഖുൽ ഇസ്‌ലാം മേലെ പറഞ്ഞ വാചകത്തിൽ പരാമർശിച്ച തെളിവുകൾക്ക് പുറമെ ഇതേ കാര്യം അറിയിക്കുന്ന വേറെയും തെളിവുകളുണ്ട്. ആയിശ (رَضِيَ اللَّهُ عَنْهَا) യും ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- യും നിവേദനം: അവർ പറഞ്ഞു: ''അല്ലാഹുവിൻ്റെ റസൂൽ (ﷺ) ക്ക് മരണസമയം വന്നണഞ്ഞപ്പോൾ അദ്ദേഹത്തിൻ്റെ ഒരു വസ്ത്രം തൻ്റെ മുഖത്തേക്ക് ഇടുവാൻ തുടങ്ങി. ശ്വാസം ഇടുങ്ങുമ്പോൾ അദ്ദേഹം അത് മുഖത്ത് നിന്ന് നീക്കും. ആ അവസ്ഥയിലായിരിക്കെ അവിടുന്ന് പറഞ്ഞു കൊണ്ടിരുന്നു: യഹൂദരെയും നസ്വാറാക്കളെയും അല്ലാഹു ശപിക്കട്ടെ! അവർ അവരുടെ നബിമാരുടെ ഖബ്റുകളെ ആരാധനാകേ ക്കി. അവരുണ്ടാക്കിയതുപോലെ ചെയ്യുന്നതിൽ നിന്നുള്ള താക്കീത് ([181]). () ബുഖാരി: 435, മുസ്‌ലിം: 531.

നബി ﷺ മരണവേദനയിൽ ആയിരിക്കെ, യഹൂദ നസ്വാറാക്കൾ അവരുടെ പ്രവാചകന്മാരുടെ ഖബറുകളെ മസ്ജിദുകളാക്കി എന്നതിനാൽ അല്ലാഹു അവരെ ശപിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കിയിരുന്നു. ഇത് മുൻകാല കാഫിറുകളുടെ പതിവായിരുന്നുവെന്ന് നബി ﷺ വിശദീകരിച്ചു. അതിലൂടെ തൻ്റെ ഉമ്മത് (മുസ്ലിംകൾ) അവരോട് സദൃശ്യരാകാതിരിക്കാനും, അല്ലാഹുവിൽ പങ്കുചേർക്കൽ (ശിർക്) എന്ന പാത അടയ്ക്കാനും നബി ﷺ ഉദ്ദേശിച്ചിരുന്നു.

മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: ഉമ്മു ഹബീബയും ഉമ്മു സലമയും -رَضِيَ اللَّهُ عَنْهُمَا- അവർ അബ്സീനിയയിൽ കണ്ട ഒരു ക്രൈസ്തവ ദേവാലയത്തെ കുറിച്ചും അതിൽ കണ്ട ചിത്രങ്ങളെ കുറിച്ചും നബി ﷺ യോട് പറഞ്ഞു. അപ്പോൾ നബി ﷺ പറഞ്ഞു: അവരിൽ ഒരു സൽക്കർമ്മിയായ വ്യക്തി ഉണ്ടായിരുന്നാൽ, അദ്ദേഹം മരണപ്പെട്ടാൽ, അദ്ദേഹത്തിൻ്റെ ഖബറിന് മീതെ അവർ ഒരു മസ്ജിദ് പണിതുയർത്തുകയും, അവിടെ ആ ചിത്രങ്ങൾ വരച്ചു വെക്കുകയും ചെയ്യും. അങ്ങനെ ചെയ്യുന്നവർ അല്ലാഹുവിങ്കൽ കിയാമത്ത് നാളിൽ ഏറ്റവും നികൃഷ്ടരായ സൃഷ്ടികൾ. ([182]) () ബുഖാരി: 427, മുസ്‌ലിം: 528.

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി ﷺ തൻ്റെ മരണം നടന്ന രോഗം ബാധിച്ച വേളയിൽ പറഞ്ഞു: യഹൂദരെയും നസ്വാറാക്കളെയും അല്ലാഹു ശപിക്കട്ടെ! അവർ അവരുടെ നബിമാരുടെ ഖബ്റുകളെ ആരാധനാകേന്ദ്രങ്ങളാക്കി. അതില്ലായിരുന്നുവെങ്കിൽ നബിയുടെ ഖബ്ർ പരസ്യമായ ഇടത്താക്കുമായിരുന്നു. എന്നാൽ അത് മസ്ജിദാക്കപ്പെടുമോയെന്ന് ഭയപ്പെട്ടു. () ബുഖാരി: 1390, മുസ്‌ലിം: 529.

6- മസ്ജിദുകളുടെ അലങ്കാരത്തിന്‍റെ വിധി.

മസ്ജിദുകൾ അലങ്കരിക്കുകയോ അതിൽ അഭിമാനം കൊള്ളുകയോ ചെയ്യരുത്, അബ്ദുല്ലാഹി ബ്നു അബ്ബാസ് -رضي الله عنهما- നിവേദനം: ബുഖാരി പറഞ്ഞിരിക്കുന്നു: നിങ്ങൾ അതിനെ അലങ്കരിക്കും, യഹൂദരും നസ്വാറാക്കളും അലങ്കരിച്ചതുപോലെ.

അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: അദ്ദേഹം പറഞ്ഞു: അവന്‍ അതില്‍ അഭിമാനിക്കുന്നു, പക്ഷേ അതിനെ കുറച്ചു മാത്രമേ പരിപാലിക്കൂ.

ഉമർ -رَضِيَ اللَّهُ عَنْهُ- മസ്ജിദ് നിർമ്മിക്കാൻ നിർദ്ദേശം നൽകി, അദ്ദേഹം പറഞ്ഞു: മഴയിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുക, എന്നാൽ ചുവപ്പാക്കുകയോ മഞ്ഞയാക്കുകയോ ചെയ്യരുത്; അത് ജനങ്ങളെ വശീകരിക്കും." ([184]) () ഈ ആസാറുകൾ ബുഖാരി തൻ്റെ «സഹീഹ്» ൽ ജസ്മിൻ്റെ രൂപത്തിൽ മുഅല്ലഖായി (1/ 96- 97) ഉദ്ധരിച്ചിട്ടുണ്ട്.

ഈ കാലഘട്ടത്തിൽ മസ്ജിദുകളുടെ ആഡംബര പ്രദർശനം വർദ്ധിച്ചിരിക്കുന്നു, അവയുടെ അലങ്കാരത്തിലും ചെലവിലും ആളുകൾ അതിരുകവിയുന്നു. വീടുകളും ഭവനങ്ങളും നിർമ്മിച്ചാൽ മസ്ജിദുകൾ അലങ്കാരമുള്ളതാക്കുക എന്നത് ശരിയാണെന്ന് പണ്ഡിതന്മാർ ഫത് വ നൽകിയിട്ടുണ്ട്, വീടുകളുടെയും ഭവനങ്ങളുടെയും താരതമ്യത്തിൽ മസ്ജിദുകൾ അപമാനകരമായ രൂപത്തിൽ കാണപ്പെടാതിരിക്കാനാണ്. എന്നാൽ അലങ്കാരത്തിലും നിറങ്ങളിലും പെയിൻ്റെിംഗിലും അതിരുകവിയാതെ, ആവശ്യമില്ലാത്ത ഫർണിഷിംഗും ടൈലിംഗും മറ്റും ഒഴിവാക്കണം. അതേസമയം, കുറഞ്ഞ നിർമ്മാണം ആവശ്യമായ മസ്ജിദുകൾ ഉണ്ട്, അതിനാൽ ആ മസ്ജിദുകളുടെ നിർമ്മാണത്തിനായി ധനം ചെലവഴിക്കേണ്ടതാണ്.

അബ്ദുല്ലാഹി ബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- യുടെ കാലഘട്ടത്തിലെ മസ്ജിദ് കല്ലുകൾ കൊണ്ട് നിർമ്മിക്കപ്പെട്ടതായിരുന്നു. അതിൻ്റെ മേൽക്കൂര ഈന്തപ്പനയോലകൾ കൊണ്ടും, തൂണുകൾ ഈന്തപ്പനയുടെ തടികൾ കൊണ്ടുമായിരുന്നു. അബൂബക്ർ -رَضِيَ اللَّهُ عَنْهُ- അതിൽ യാതൊന്നും അധികരിപ്പിച്ചില്ല. ഉമർ -رَضِيَ اللَّهُ عَنْهُ- മസ്ജിദ് വികസിപ്പിക്കുകയും, നബി -ﷺ- യുടെ കാലഘട്ടത്തിലുണ്ടായിരുന്ന പഴയ നിർമ്മിതിക്ക് മേൽ കല്ലുകളും ഈന്തപ്പനയോലകളും ചേർത്തു കൊണ്ടും, അതിൻ്റെ തൂണുകൾ പഴയതു പോലെ ഈന്തപ്പന തടികൾ കൊണ്ട് തന്നെയാക്കുകയും ചെയ്തു. പിന്നീട് ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- മസ്ജിദിൻ്റെ നിർമ്മാണത്തിൽ മാറ്റം വരുത്തുകയും, ധാരാളം വികസനങ്ങൾ കൊണ്ടുവരികയും ചെയ്തു. മസ്ജിദിൻ്റെ മതിൽ അദ്ദേഹം കൊത്തിയ കല്ലുകളും കുമ്മായവും കൊണ്ടാക്കുകയും, അതിൻ്റെ തൂണുകളും കൊത്തിയ കല്ലുകൾ കൊണ്ടാക്കുകയും, മേൽക്കൂര തേക്ക് കൊണ്ടാക്കുകയും ചെയ്തു. [185] () ബുഖാരി: 446.

ശൈഖ് അബ്ദുൽ അസീസ് ബിൻ ബാസ് (رحمه الله) പറഞ്ഞു: ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- നടത്തിയ പ്രവൃത്തി, മസ്ജിദ് കല്ലുകൊണ്ടും നല്ല മരം കൊണ്ടും മതിലുകൾ പെയിൻ്റെ് ചെയ്യുന്നതും മെച്ചപ്പെടുത്തുന്നതിന് ഉദാഹരണമാണ്. സലഫുകളുടെ ജീവിതശൈലി മുൻഗണന ഉള്ളതും ഉത്തമവുമാണ്, പക്ഷേ, ജനങ്ങൾ അവരുടെ വീടുകൾ മെച്ചപ്പെടുത്തുകയും പഴയ കെട്ടിടങ്ങളിൽ നിന്ന് അകന്നുപോകുകയും, പഴയ നിലയിൽ മസ്ജിദ് നിലനിർത്തുന്നത് അവരെ നിസ്കാരത്തിലും മസ്ജിദുകളിൽ കൂടിച്ചേരുന്നതിലും നിന്ന് അകറ്റുകയും ചെയ്യുമ്പോൾ, ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- ചെയ്തതുപോലെ മസ്ജിദുകൾക്ക് ആകർഷണം നൽകുന്നതിന് ഇങ്ങനെ ചെയ്യുന്നതിൽ തെറ്റില്ല. എന്നാൽ, പ്രശസ്തിക്കായി അല്ല. മസ്ജിദിൽ എഴുതുന്നത് ഇഷ്ടപ്പെടുന്നില്ല, അതിനാൽ സാദാ ആയിരിക്കുകയാണ് ഉത്തമം. () ഖഹ്ത്വാനീയുടെ "മസാജിദ്" എന്ന ഗ്രന്ഥത്തിൽ നിന്ന് ഉദ്ധരിച്ചത്: 71.

7- മുസ്‌ലിമല്ലാത്ത ഒരാൾ മസ്ജിദിൽ പ്രവേശിക്കുന്നതിൻ്റെ വിധി:

മുസ്ലിംകൾ മസ്ജിദുൽ ഹറാമിലേക്കും അതിൻ്റെ ചുറ്റുപാടുള്ള ഹറമിലേക്കും യാതൊരു കാഫിറിനെയും പ്രവേശിപ്പിക്കരുത്; ഇതിന്‍റെ അടിസ്ഥാനം അല്ലാഹു(سبحانه وتعالى)യുടെ വാക്ക്: "സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ അശുദ്ധര്‍ തന്നെയാകുന്നു. അതിനാല്‍ അവര്‍ ഈ വർഷത്തിന് ശേഷം മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്‌." [തൗബ: 28] മറ്റു മസ്ജിദുകളിൽ മതപരമായ  ആവശ്യത്തിനായുള്ള പ്രവേശനം പാടില്ലാത്തതല്ല. ഉദാഹരണത്തിന്, ഇസ്ലാമിനെ കുറിച്ചുള്ള ചോദ്യങ്ങൾ, മസ്ജിദുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, അല്ലെങ്കിൽ മുസ്ലിംകളുടെ താൽപ്പര്യങ്ങൾ, അല്ലെങ്കിൽ ഒരു പ്രഭാഷണം കേൾക്കുക,  മസ്ജിദിനകത്തെ വെള്ളം കുടിക്കുക പോലുള്ള അനുമതിയുള്ള കാര്യങ്ങൾക്കായി പ്രവേശിക്കാം. ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ ഇത് അനുവദനീയമാണ്, കാരണം നബി ﷺ തുമാമ ഇബ്നു ഉസാലിനെ മസ്ജിദിലെ ഒരു തൂണിൽ ബന്ധിച്ചിരുന്നു. അബൂഹുറൈറ (رضي الله عنه) പറയുന്നു: നബി ﷺ നജ്ദിലേക്ക് കുതിരപ്പടയെ അയച്ചു. അവർ ബനൂ ഹനീഫയിൽ പെട്ട 'തുമാമ ബ്നു ഉഥാൽ' എന്ന പേരുള്ള ഒരാളെ പിടികൂടി കൊണ്ടുവന്നു. അവനെ പള്ളിയുടെ ഒരു തൂണിൽ കെട്ടിയിട്ടു. നബി ﷺ അവൻ്റെ അടുത്തേക്ക് ചെന്നു ചോദിച്ചു: "തുമാമ, നിനക്കുണ്ടായിരിക്കുന്നത് എന്താണ്?" അവൻ പറഞ്ഞു: "എനിക്ക് നല്ലതാണു, മുഹമ്മദ്. നീ എന്നെ കൊല്ലുകയാണെങ്കിൽ, രക്തപാതകിയെ കൊല്ലുന്നതായിരിക്കും. നീ ദയ കാണിക്കുന്നുവെങ്കിൽ, നന്ദി പറയുന്നവനോട് ദയ കാണിക്കുന്നതായിരിക്കും. നീ ധനം ആഗ്രഹിക്കുന്നുവെങ്കിൽ, എത്ര വേണമെങ്കിലും ചോദിക്കൂ." നബി ﷺ അവനെ വിട്ടു, പിന്നെ അടുത്ത ദിവസം... (ഹദീഥ് തുടരുന്നു) ([187]). (ബുഖാരി, മുസ്‌ലിം)

നജ്റാനിലെ പ്രതിനിധികൾ, അവർ ക്രിസ്ത്യാനികൾ ആയിരുന്നു ([188]), മസ്ജിദിൽ പ്രവേശിച്ചു. ദിമാം ബിൻ തഅലബ നബി (ﷺ) യുടെ അടുത്ത് മസ്ജിദിൽ പ്രവേശിച്ചു. അനസ് ബിൻ മാലിക് -رَضِيَ اللَّهُ عَنْهُ- പറയുന്നു: ഞങ്ങൾ നബി -ﷺ- യോടൊപ്പം മസ്ജിദിൽ ഇരിക്കുന്ന വേളയിൽ ഒട്ടകപ്പുറത്ത് ഒരാൾ അവിടേക്ക് കയറിവന്നു. തൻ്റെ ഒട്ടകത്തെ മസ്ജിദിൽ മുട്ടുകുത്തിച്ച ശേഷം അയാൾ അതിനെ കെട്ടിയിട്ടു. എന്നിട്ട് സ്വഹാബികളോട് ചോദിച്ചു: "നിങ്ങളിൽ ആരാണ് മുഹമ്മദ്?" നബി -ﷺ- അവർക്കിടയിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ പറഞ്ഞു: "ആ ചാരിയിരിക്കുന്ന, വെളുത്ത വ്യക്തിയാണ്." അപ്പോൾ അയാൾ നബി -ﷺ- യോട് പറഞ്ഞു: "അബ്ദുൽ മുത്വലിബിൻ്റെ മകനേ!" നബി -ﷺ- അയാളോട് പറഞ്ഞു: "ഞാനിവിടെയുണ്ട്." അയാൾ പറഞ്ഞു: "ഞാൻ താങ്കളോട് ചിലത് ചോദിക്കുന്നതാണ്. ചോദ്യങ്ങളിൽ ഞാൻ താങ്കളോട് പരുഷത പുലർത്തുന്നതാണ്; അതിനാൽ താങ്കളുടെ മനസ്സിൽ എന്നോടൊന്നും തോന്നരുത്." നബി -ﷺ- പറഞ്ഞു: "താങ്കൾക്ക് വേണ്ടത് ചോദിച്ചു കൊള്ളുക." ... ഈ ഹദീഥിൻ്റെ അവസാനത്തിൽ ഇപ്രകാരമുണ്ട്: "അപ്പോൾ ആ മനുഷ്യൻ പറഞ്ഞു: "താങ്കൾ കൊണ്ടുവന്നതിൽ ഞാൻ വിശ്വസിച്ചിരിക്കുന്നു. എനിക്ക് പിറകിലുള്ള എൻ്റെ ജനങ്ങളിലേക്കുള്ള ദൂതനായിരിക്കും ഞാൻ. ഞാൻ സഅ്ദ് ബ്‌നു ബക്ർ ഗോത്രക്കാരുടെ സഹോദരനായ, ഥഅ്ലബയുടെ മകൻ ദ്വിമാമാണ്." ([189]) (ബുഖാരി, മുസ്‌ലിം) ബുഖാരി. നോക്കുക: മജ്മൂഉ ഫതാവാ വ മകാലാത് ഇബ്ന്‍ ബാസ്, എട്ടാം വോള്യം, മുസ്‌ലിമല്ലാത്തവർ മസ്ജിദിൽ പ്രവേശിക്കുന്നതിന്റെ വിധി, ഫതാവാ അൽ ലജ്ന അൽ ദാഇമ 6/276.

മുഅദ്ദിൻ, ഇമാം, ഖത്തീബ്, മസ്ജിദ്; ഇവയുമായി ബന്ധപ്പെട്ട് ആവശ്യമായ കാര്യങ്ങൾ ഇതുവരെ ഞങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. അല്ലാഹുവിനെ ഭയപ്പെടുകയും, ജ്ഞാനം നേടാനും പ്രചരിപ്പിക്കാനും പരിശ്രമിക്കുകയും, അതിൽ ശ്രദ്ധ പുലർത്തുകയും ചെയ്യണമെന്ന് മുഅദ്ദിനും ഇമാമിനും ഖത്തീബിനും ഞങ്ങൾ ശുപാർശ ചെയ്യുന്നു.

അല്ലാഹുവാണ് തൗഫീഖ് നൽകുന്നവൻ. നമ്മുടെ നബി മുഹമ്മദ് (ﷺ) യുടെ മേൽ അല്ലാഹുവിൻ്റെ സ്വലാത്തും സലാമും ഉണ്ടാകട്ടെ; അവിടുത്തെ കുടുംബത്തിലും അനുചരന്മാരിലും അതുണ്ടാകട്ടെ. ഞങ്ങളുടെ അവസാന പ്രാർത്ഥന അല്ലാഹുവിനോടുള്ള സ്തുതിയാണ്, ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിന്.

മുഅദ്ദിൻ, ഇമാം, ഖത്തീബ് എന്നിവർക്കുള്ള ചില പ്രയോജനകരമായ സ്രോതസ്സുകൾ

അദാനും ഇഖാമത്തും, ഡോ. സഈദ് ബ്നു അലി ബ്നു വഹ്ഫ് അൽ ഖഹ്ത്വാനീ, പ്രസാധകൻ:  സഫീർ പ്രസ്സ്, റിയാദ്.

നമസ്കാരത്തിന് ഇമാമായി നില്‍കുന്നതിന്‍റെ വിധികളും, ഡോ. അബ്ദുൽ മുഹ്സിൻ അൽ മുനീഫ്.

നിസ്കാരത്തിലെ ഇമാമത്ത്: ഖുർആനിൻ്റെയും സുന്നത്തിൻ്റെയും വെളിച്ചത്തിൽ, സഈദ് ബിൻ അലി ബിൻ വഹ്ഫ് ഖഹ്ത്വാനീ.

ജുമുഅ ഖുതുബയുടെ ശൈലി, അബ്ദുല്ലാഹ് ബിൻ ദൈഫുല്ലാഹ് അൽറുഹൈലി, പ്രസാധകൻ: ഇസ്ലാമിക കാര്യങ്ങളും ദഅ് വയും മാർഗ്ഗനിർദ്ദേശവും നൽകുന്ന മന്ത്രാലയം, സൗദി അറേബ്യ.

നിസ്കാരത്തിലെ ഇമാമത്ത് - ആശയം, ശ്രേഷ്ഠതകൾ, ഇനങ്ങൾ, ആചാരങ്ങൾ, വിധികൾ എന്നിവ കിതാബും സുന്നത്തും പ്രകാരം, ഡോ. സഈദ് ബിൻ അലി ബിൻ വഹ്ഫ് ഖഹ്ത്വാനീ, പ്രസാധകൻ: മത്‌ബഅത് സഫീർ, റിയാദ്.

ജുമുഅ ഖുതുബകളും ഖതീബുമാരുടെ ഉത്തരവാദിത്വങ്ങളും, തയ്യാറാക്കിയത്: ഇസ്ലാമിക കാര്യങ്ങളും ദഅ് വയും മാർഗ്ഗനിർദ്ദേശവും നൽകുന്ന മന്ത്രാലയം, സൗദി അറേബ്യ.

ജുമുഅഃ ഖുതുബ: ഖുർആനിലും സുന്നത്തിലും, അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഹമദ്, പ്രസാധകൻ: ഇസ്ലാമിക കാര്യങ്ങളും ദഅ് വയും മാർഗ്ഗനിർദ്ദേശവും നൽകുന്ന മന്ത്രാലയം, , സൗദി അറേബ്യ.

ജുമുഅഃ ഖുതുബയും അതിൻ്റെ ഫിഖ്ഹ് വിധികളും, അബ്ദുൽ അസീസ് ബിൻ മുഹമ്മദ് ബിൻ അബ്ദുല്ലാഹ് അൽ ഹുജൈലാൻ, പ്രസാധകൻ: ഇസ്ലാമിക കാര്യങ്ങളും ദഅവയും മാർഗനിർദേശവും, ഇസ്ലാമിക ഗവേഷണ പഠന കേന്ദ്രം.

ജുമുഅ ഖുതുബയും  സമൂഹത്തെ വളർത്തുന്നതിലെ അതിൻ്റെ പങ്കും, അബ്ദുൽ ഗനി അഹ്മദ് ജബർ മസ്ഹർ, പ്രസാധകൻ: ഇസ്ലാമിക കാര്യങ്ങളും ദഅവയും മാർഗനിർദേശവും, ഇസ്ലാമിക ഗവേഷണ പഠന കേന്ദ്രം., സൗദി അറേബ്യ.

വിജയകരമായ ഖതീബായിരിക്കാനുള്ള അമ്പത് ഉപദേശങ്ങളും വസിയ്യത്തും, അമീർ ബിൻ മുഹമ്മദ് അൽ മദ്രി, സഊദി അറേബ്യയിലെ ഇസ്ലാമിക കാര്യങ്ങളും ദഅവയും മാർഗ്ഗനിർദ്ദേശങ്ങളും സംബന്ധിച്ച മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.

ജുമുഅഃ നിസ്കാരം - അർത്ഥം, നിബന്ധനകൾ, ശ്രേഷ്ഠതകൾ, പ്രത്യേകതകൾ, ശീലം, വിധികൾ, ഖുർആനും സുന്നത്തും പ്രകാശിപ്പിക്കുന്ന പ്രകാരം, ഡോ. സഈദ് ബിൻ അലി ബിൻ വഹ്ഫ് അൽ ഖഹ്താനി, പ്രസാധകൻ: സഫീർ പ്രസ്സ് , റിയാദ്.

മിംബറുൽ ജുമുഅഃ: ഒരു അമാനത്തും ഉത്തരവാദിത്തവുമാണ്, അബ്ദുല്ലാഹ് ബിൻ മുഹമ്മദ് ബിൻ ഹുമൈദ്, പ്രസാധകൻ: സഊദി അറേബ്യയിലെ ഇസ്ലാമിക കാര്യങ്ങളും ദഅവയും മാർഗനിർദേശവും, ഇസ്ലാമിക ഗവേഷണ പഠന കേന്ദ്രം

ജുമുഅഃ ഖുതുബ തയ്യാറാക്കൽ മാർഗ്ഗരേഖ, ഡോ. സാലിഹ് ബിൻ അബ്ദുല്ലാഹ് ബിൻ ഹുമൈദ്, പ്രസാധകൻ: സൗദി അറേബ്യയിലെ ഇസ്ലാമിക കാര്യങ്ങളും ദഅവയും മാർഗനിർദേശവും, ഇസ്ലാമിക ഗവേഷണ പഠന കേന്ദ്രം.

ശൈഖ് അബ്ദുല്ലാഹ് ബ്നു സ്വാലിഹ് ഫൗസാൻ എഴുതിയ ഇമാമുമാർക്കും മുഅദ്ദിനുകൾക്കും ഉള്ള സന്ദേശങ്ങൾ, ദാർ ഇബ്നു ജൗസീ.

ശൈഖ് അബ്ദുല്ലാഹ് ബിൻ ജാർ അല്ലാഹ് ജാർ അല്ലാഹുവിൻ്റെ 'മസ്ജിദുകളുടെ ഇമാമുമാർക്കും, മുഅദ്ദിനുകൾക്കും, മഅമൂമുകൾക്കും ഉള്ള സന്ദേശം'

ഫിഖ്ഹീ വിജ്ഞാനകോശം (കുവൈത്ത്)/ ഖുതുബ, ഇമാമത്ത്, അദാൻ, മസ്ജിദുകൾ എന്നീ വിഷയങ്ങളിലെ അദ്ധ്യായങ്ങൾ നോക്കുക.