شرح ألفاظ الأذان

شرح ألفاظ الأذان

كتاب ألفاظ الأذان شرح مختصر لمعاني ألفاظ الأذان بأسلوب يناسب غير المسلمين

Language: lang_ml
Prepared by: ഇസ്‌ലാമിക വിജ്ഞാനങ്ങൾ വിവിധ ഭാഷകളിൽ പ്രചരിപ്പിക്കുന്നതിനുള്ള സമിതി
Version: 1.1
Translations 39
Assamese Azerbaijani Bengali Bosnian +35
Attachments 7
PDF
Audio
Video
+3

ബാങ്ക്‌വിളിയിലെ വാക്കുകളുടെ വിശദീകരണം

ഇസ്‌ലാമിക വിജ്ഞാനങ്ങൾ വിവിധ ഭാഷകളിൽ പ്രചരിപ്പിക്കുന്നതിനുള്ള സമിതി

ഓരോ മുസ്‌ലിമും ദിവസവും അഞ്ചുനേരം കേൾക്കുന്ന റബ്ബിലേക്കുള്ള ക്ഷണമാണ് ബാങ്ക്‌വിളി എന്നത്. അത് അല്ലാഹുവിൻ്റെ മഹത്വം ഓർമ്മിപ്പിക്കുകയും നന്മയിലേക്കും വിജയത്തിലേക്കും ക്ഷണിക്കുകയും ചെയ്യുന്നു. മനുഷ്യനും തൻ്റെ സ്രഷ്ടാവും തമ്മിലുള്ള ഒരു ആശയവിനിമയ നിമിഷമാണ് അതിലുള്ളത്; അതിലൂടെ അവൻ ലോകത്തിൻ്റെ ബഹളങ്ങളിൽ നിന്ന് വിട്ടുനിന്ന് തൻ്റെ രക്ഷിതാവിനോട് രഹസ്യസംഭാഷണത്തിൽ ഏർപ്പെടുന്നു. നിസ്കാരത്തിൻ്റെ സമയമായെന്ന് അറിയിക്കുന്ന ഒരു വെറും പ്രഖ്യാപനം മാത്രമല്ല ബാങ്ക്‌വിളി; മറിച്ച് സമാധാനത്തിലേക്കും ഈമാനിലേക്കും അല്ലാഹുവുമായുള്ള ബന്ധം പുതുക്കുന്നതിലേക്കുമുള്ള ക്ഷണം കൂടെയാണത്. ബാങ്ക്‌വിളിയുടെ വാക്കുകളിൽ ഉന്നതമായ ആശയസമുദ്രം തന്നെയുണ്ട്; അല്ലാഹുവിനെ മഹത്വപ്പെടുത്തി കൊണ്ട് ആരംഭിക്കുകയും നിസ്‌കാരത്തിലേക്കുള്ള ക്ഷണത്തിൽ അവസാനിക്കുകയും ചെയ്യുന്ന ഈ വാചകങ്ങളിൽ ഓരോ മുസ്‌ലിമും അവൻ്റെ ശാന്തത കണ്ടെത്തുന്നുണ്ട്. ഓരോ തവണ ബാങ്ക് വിളിയുടെ ശബ്ദം ഉയരുമ്പോഴും; നിൻ്റെ യഥാർത്ഥ ജീവിതം ആരംഭിക്കുന്നത് അല്ലാഹുവുമായി അടുക്കുന്നതിലൂടെയാണ് എന്ന പാഠം അവൻ്റെ മനസ്സിൽ ആ വാക്കുകൾ മന്ത്രിച്ചു നൽകുന്നുണ്ട്.

ബാങ്കിൻ്റെ വാക്കുകൾ:

اللَّهُ أَكْبَرُ اللَّهُ أَكْبَرُ، اللَّهُ أَكْبَرُ اللَّهُ أَكْبَرُ (അല്ലാഹു അക്ബർ അല്ലാഹു അക്ബർ. അല്ലാഹു അക്ബർ അല്ലാഹു അക്ബർ)

അല്ലാഹു ഏറ്റവും വലിയവനാണ്.

"അല്ലാഹു" എന്ന വാക്കിൻ്റെ അർത്ഥം: 'ഇബാദത്ത് (ആരാധനകൾ) നൽകപ്പെടുന്നവൻ' എന്നാണ്. സകലരുടെയും സ്രഷ്ടാവും നിയന്താവുമായ അല്ലാഹുവിൻ്റെ നാമമാണത്. അവൻ്റെ എല്ലാ നാമങ്ങളും വിശേഷണങ്ങളും അല്ലാഹു എന്ന പേരിൻ്റെ വിശദീകരണവും അവനുള്ള വിശേഷണങ്ങളുമാണ്. അല്ലാഹു എല്ലാ നിലക്കും ഏകനും ഒറ്റയായവനുമാണ്; അവൻ ജന്മം നൽകുകയോ, ആരുടെയെങ്കിലും സന്താനമായി ജനിക്കുകയോ ചെയ്തിട്ടില്ല. ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവാണ് അല്ലാഹു.

"അല്ലാഹു അക്ബർ" എന്നതിൻ്റെ അർത്ഥം: അല്ലാഹു എല്ലാറ്റിനേക്കാളും ഏറ്റവും വലിയവനും, അവൻ്റെ മഹത്വത്തിനും പരിപൂർണ്ണതക്കും യോജിക്കാത്ത കാര്യങ്ങൾ അവനിലേക്ക് ചേർത്ത് പറയപ്പെടുന്നതിൽ നിന്ന് അതീവ പരിശുദ്ധനും ഔന്നത്യമുള്ളവനുമാണ് എന്നാണ്.

"അല്ലാഹു അക്ബർ" ... തൻ്റെ സ്രഷ്ടാവായ അല്ലാഹുവിൽ നിന്ന് തന്നെ അശ്രദ്ധനാക്കാൻ ഈ ജീവിതത്തിൽ ഒന്നിനും സാധ്യമല്ലെന്ന് ഈ വാചകം ഓരോ മുസ്‌ലിമിനെയും ഓർമ്മിപ്പിക്കുന്നു. അല്ലാഹുവിൻ്റെ ഇഷ്ടത്തിനും നിയമങ്ങൾക്കും അനുസരിച്ച് മാത്രമായിരിക്കണം തൻ്റെ ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടത് എന്നും, തന്നിഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും ദേഹേഛകൾക്കും അനുസരിച്ചല്ല ജീവിതം നയിക്കേണ്ടത് എന്നും ഈ വാക്കുകൾ അവനെ അറിയിക്കുന്നു. കാരണം, ദുനിയാവിലുള്ള എല്ലാറ്റിനേക്കാളും വലിയവനാണ് അല്ലാഹു.

"അല്ലാഹു അക്ബർ" എന്ന് കേൾക്കുമ്പോൾ, ഒരു തൊഴിലാളി അവൻ്റെ പണി നിർത്തി വെക്കുന്നു. കർഷകൻ തൻ്റെ കൃഷി നിർത്തുകയും, വ്യാപാരികൾ തങ്ങളുടെ കടകൾ അടക്കുകയും, അധ്യാപകർ അവരുടെ സംസാരം നിർത്തുകയുമെല്ലാം ചെയ്യുന്നു. കാരണം, എല്ലാ ജോലിയേക്കാളും പ്രവൃത്തികളേക്കാളും വലിയവനാണ് അല്ലാഹു. സത്യവിശ്വാസിയുടെ ഹൃദയത്തിൽ അല്ലാഹുവിനാണ് ദുനിയാവിലെ എല്ലാ വിഭവങ്ങളേക്കാൾ സ്ഥാനവും മഹത്വവുമുള്ളത് എന്നതിൻ്റെ തെളിവാണ് അവരുടെ ഈ പ്രവർത്തനം; അതു കൊണ്ടാണ് അവർ തങ്ങളുടെ ജോലിയിൽ നിന്ന് ഇപ്രകാരം ഇടവേള എടുക്കുന്നതും, അല്ലാഹുവിനുള്ള ഇബാദത്തിലേക്ക് മുന്നിട്ടു ചെല്ലുന്നതും. എല്ലാ പ്രയാസങ്ങളെക്കാളും വിപത്തുകളെക്കാളും, ജീവിതത്തിലെ ഏതൊരു സാഹചര്യത്തെക്കാളും അല്ലാഹു ഏറ്റവും വലിയവനാകുന്നു. ആർ അതിൽ വിശ്വസിക്കുന്നുവോ, അവൻ പ്രതിസന്ധികളെ നിസ്സാരമായി കാണും. അവൻ്റെ ഹൃദയം ശാന്തമാകും. കാരണം അവൻ അല്ലാഹുവിൻ്റെ വിധിയിൽ തൃപ്തിയടഞ്ഞവനും, അവൻ്റെ ജ്ഞാനത്തിലും കാര്യവിചാരത്തിലും ഉറച്ചു വിശ്വസിക്കുന്നവനുമായി അല്ലാഹുവിൻ്റെ കൂടെയാണ്.

أَشْهَدُ أَنْ لَا إِلَٰهَ إِلَّا اللَّهُ، أَشْهَدُ أَنْ لَا إِلَٰهَ إِلَّا اللَّهُ (അശ്ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹ്)

അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു.

ഇതാണ് ഒന്നാമത്തെ സാക്ഷ്യം. എല്ലാറ്റിൻ്റെയും സ്രഷ്ടാവും, രക്ഷിതാവും, ഉടമസ്ഥനും, കാര്യങ്ങൾ നിയന്ത്രിക്കുന്നവനും അല്ലാഹു മാത്രമാണ് എന്നും, അവനെയല്ലാതെ മറ്റൊന്നിനെയും ആരാധിക്കാൻ പാടില്ലെന്നും, അവനല്ലാതെ ആരാധിക്കാൻ അർഹതയുള്ള യാതൊരു ആരാധ്യനുമില്ലെന്നും, അവൻ ഏകനാണെന്നും, അവന് പങ്കുകാരോ മക്കളോ തുല്യരോ ഇല്ലെന്നും അംഗീകരിച്ചു വിശ്വസിക്കുക എന്നതാണ് ഈ സാക്ഷ്യവചനത്തിൻ്റെ അർത്ഥം. അതിനാൽ, അല്ലാഹു അല്ലാത്തവർക്ക് ആരാധനകൾ സമർപ്പിക്കാൻ പാടില്ല; അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാർത്ഥിക്കാനും പാടില്ല.

പ്രപഞ്ചത്തിലെ ഏറ്റവും വലിയ സാക്ഷ്യമാണിത്. എല്ലാ പ്രവാചകന്മാരുടെയും നബിമാരുടെയും സന്ദേശങ്ങളുടെ അടിസ്ഥാനം ഇതാണ്. നൂഹ് നബി (عليه السلام), ഇബ്റാഹീം നബി (عليه السلام), മൂസാ നബി (عليه السلام), ഈസാ നബി (عليه السلام), മുഹമ്മദ് നബി (ﷺ) എന്നിങ്ങനെ എല്ലാ പ്രവാചകന്മാരും 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന സാക്ഷ്യവചനം അംഗീകരിക്കാനും സ്വീകരിക്കാനും വിശ്വസിക്കാനും വേണ്ടിയാണ് തങ്ങളുടെ ജനതകളോട് കൽപ്പിച്ചത്. ഈ സാക്ഷ്യവചനത്തിന് വേണ്ടിയാണ് അല്ലാഹു സർവ്വതിനെയും സൃഷ്ടിച്ചത്; ഇക്കാര്യം സ്ഥാപിക്കാൻ വേണ്ടിയാണ് അവൻ തൻ്റെ ദൂതന്മാരെയെല്ലാം നിയോഗിച്ചത്. ഇത് വിശദീകരിക്കുന്നതിന് വേണ്ടിയാണ് അവൻ എല്ലാ വേദഗ്രന്ഥങ്ങളും ഇറക്കിയത്, ആരെങ്കിലും നിഷ്കളങ്കമായ ഹൃദയത്തോടെ ഈ സാക്ഷ്യം അംഗീകരിക്കുന്നെങ്കിൽ അവർക്കാണ് സ്വർഗമുള്ളത്; ഈ സാക്ഷ്യവചനത്തിൽ ദൃഢവിശ്വാസമുള്ളവരായി മരണപ്പെട്ടവർക്ക് മേൽ അവൻ നരകം നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു.

ലാ ഇലാഹ ഇല്ലല്ലാഹ് എന്നത് ഈമാൻ്റെ താക്കോലാണ്. രക്ഷയുടെ കവാടവും, ദീനിൻ്റെ അടിസ്ഥാനവും തൗഹീദിൻ്റെ അടിത്തറയുമാണ്.

ഈ സാക്ഷ്യവചനത്തിൻ്റെ വിഷയം ചോദ്യം ചെയ്യപ്പെടുന്നതിന് വേണ്ടിയാണ് ജനങ്ങൾ ഖബ്റുകളിൽ നിന്ന് ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുകയും അന്ത്യനാളിൽ വിചാരണ ചെയ്യപ്പെടുകയും ചെയ്യുന്നത്. ഈ വാക്ക് മുറുകെ പിടിച്ച് ജീവിക്കുകയും അത് കൊണ്ട് ജീവിതം അവസാനിപ്പിക്കുകയും ചെയ്യുന്നവർ മഹത്തായ വിജയം നേടിയിരിക്കുന്നു. ഇതിനെ നിഷേധിക്കുകയും ഈ സാക്ഷ്യവചനം ഉച്ചരിക്കാതിരിക്കുകയും ചെയ്യുന്നവൻ നരകത്തിൽ സ്ഥിരവാസത്തിന് അർഹനായിരിക്കുകയും ചെയ്തിരിക്കുന്നു.

أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ، أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ (അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്)

മുഹമ്മദ് നബി അല്ലാഹുവിൻറെ ദൂതനാണെന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു.

ലോകങ്ങളുടെ സ്രഷ്ടാവായ അല്ലാഹു മുഹമ്മദ് നബിയെ (ﷺ) അവൻ്റെ സന്ദേശങ്ങളുമായി, ജനങ്ങളിലേക്കുള്ള അന്ത്യദൂതനായി നിയോഗിച്ചിരിക്കുന്നു എന്നും, അവിടുന്ന് തൻ്റെ രക്ഷിതാവിൻ്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിച്ചു നൽകിയിരിക്കുന്നു എന്നും ഒരു മുസ്‌ലിം സാക്ഷ്യം വഹിച്ചിരിക്കണം എന്നതാണ് ഈ സാക്ഷ്യവചനം കൊണ്ടുള്ള ഉദ്ദേശ്യം. അല്ലാഹുവിനെ ആരാധിക്കാനും അവൻ്റെ തൃപ്തി നേടാനുമുള്ള ഏക വഴി, മുഹമ്മദ് നബി (ﷺ) അല്ലാഹുവിൻ്റെ ദൂതനാണ് എന്ന് സാക്ഷ്യം വഹിക്കുകയും, അവിടുത്തെ പിന്തുടരുകയും, അവിടുത്തെ മാതൃകയാക്കുകയും, അവിടുന്ന് എത്തിച്ചുതന്ന ശരീഅത്ത് അനുസരിച്ച് അല്ലാഹുവിനെ ആരാധിക്കുകയും ചെയ്യുക എന്നത് മാത്രമാണ്. റസൂൽ (ﷺ) പഠിപ്പിച്ചു തരാത്ത ഒരു ആരാധനയും സാധുവല്ല; മറിച്ച് അവയെല്ലാം നിരർത്ഥകവും അല്ലാഹുവിങ്കൽ അസ്വീകാര്യവുമാണ്. ദുനിയാവിലോ ആഖിറത്തിലോ ആ ആരാധനകൾ അവ ചെയ്തവർക്ക് യാതൊരു ഉപകാരവും ചെയ്യുന്നതല്ല. യഥാർത്ഥത്തിൽ, നബി (ﷺ) പഠിപ്പിച്ചു തന്നിട്ടില്ലാത്ത രൂപത്തിൽ അല്ലാഹുവിനെ ആരാധിച്ചു എന്ന ധിക്കാരത്തിൻ്റെ പേരിൽ അവൻ അന്ത്യനാളിൽ വിചാരണ ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യും എന്നതാണ് സത്യം.

മുഹമ്മദ് നബി (ﷺ) അല്ലാഹുവിൻ്റെ ദാസനും അടിമയും ലോകരക്ഷിതാവായ റബ്ബിൻ്റെ ദൂതനും റസൂലുമാണ് എന്ന് സാക്ഷ്യം വഹിക്കുന്നതും, അവിടുന്ന് പ്രവാചകന്മാരിൽ അവസാനത്തെയാളാണ് എന്നും, അവിടുത്തേക്ക് ശേഷം ഒരു നബിയില്ല എന്നും വിശ്വസിക്കുന്നതും ഈ സാക്ഷ്യവചനത്തിൻ്റെ തേട്ടത്തിൽ പെട്ടതാണ്. നബി (ﷺ) കൊണ്ടുവന്ന എല്ലാ ആയത്തുകളിലും ദൃഷ്ടാന്തങ്ങളിലും -അതിൽ ഏറ്റവും മഹത്തായത് പരിശുദ്ധ ഖുർആനാണ്- വിശ്വസിക്കുന്നതും ഈ സാക്ഷ്യത്തിൻ്റെ ഭാഗം തന്നെയാണ്. പരിശുദ്ധ ഖുർആൻ അല്ലാഹുവിൽ നിന്നുള്ള അവസാനത്തെ സന്ദേശമാണ്. അത് അവതരിച്ച ഭാഷയിൽ ഇന്നും നിലനിൽക്കുന്നു; കൂട്ടിച്ചേർക്കലുകളിൽ നിന്നും കുറവുകളിൽ നിന്നും മാറ്റങ്ങളിൽ നിന്നും അല്ലാഹുവിനാൽ സംരക്ഷിക്കപ്പെട്ട ഗ്രന്ഥമാണത്. ഖുർആനിൻ്റെ സാഹിത്യ ഭംഗിയോടും നിയമങ്ങളോടും മാർഗ്ഗദർശനങ്ങളോടും കിടപിടിക്കുന്ന യാതൊന്നും ഈ പ്രപഞ്ചത്തിലില്ല. അതിലുള്ളതുപോലെ ഒരൊറ്റ അദ്ധ്യായമെങ്കിലും കൊണ്ടുവരാൻ അല്ലാഹു മനുഷ്യരാശിയെ വെല്ലുവിളിച്ചിരിക്കുന്നു. എന്നാൽ കാലങ്ങളിത്ര കടന്നു പോയിട്ടും ഈ വെല്ലുവിളിയെ നേരിടാൻ കഴിയാത്തവരായി മനുഷ്യരാശി നിലകൊള്ളുന്നു.

മുഹമ്മദ് നബി (ﷺ) ക്ക് മുൻപ് വന്നെത്തിയ ഇബ്റാഹീം നബി (عليه السلام), മൂസാ നബി (عليه السلام), ഈസാ നബി (عليه السلام) എന്നിവരെല്ലാം നിർവ്വഹിച്ച അതേ ദൗത്യം -ജനങ്ങളെ അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന തൗഹീദിൻ്റെ വഴിയിലേക്ക് തിരിച്ചെത്തിക്കുക എന്നത്- തന്നെയാണ് നബി (ﷺ) യും നിറവേറ്റിയ ദൗത്യം. അവിടുന്ന് ലോകരക്ഷിതാവായ അല്ലാഹുവിൻ്റെ ദൂതനാണ്; മുൻപുള്ള നബിമാരും റസൂലുകളും സഞ്ചരിച്ച വഴിയിൽ തന്നെയാണ് നബി (ﷺ) യും സഞ്ചരിച്ചത്. എന്നാൽ പ്രത്യേകം മനസ്സിലാക്കുക; മുഹമ്മദ് നബി (ﷺ) ക്ക് ശേഷം ഇനി ഒരു നബിയില്ല.

حَيَّ عَلَى الصَّلَاةِ، حَيَّ عَلَى الصَّلَاةِ

"നിസ്കാരത്തിലേക്ക് വരൂ!"

"ഓ സത്യവിശ്വാസികളെ, നിങ്ങളുടെ രക്ഷിതാവിനുള്ള ആരാധനയിലേക്ക് മുന്നോട്ട് വരുവിൻ. തീർച്ചയായും അവൻ പാപങ്ങളെല്ലാം പൊറുക്കുന്നവനും അങ്ങേയറ്റം കരുണ ചൊരിയുന്നവനുമാണ്. പശ്ചാത്താപം സ്വീകരിക്കുന്നവനും പാപങ്ങൾ മായ്ച്ചുകളയുന്നവനുമാണ്." - ഇതാണ് ഈ വാചകത്തിൻ്റെ ഉദ്ദേശ്യം.

എന്തൊരു മഹത്തായ ബഹുമതിയാണിത്! മുസ്‌ലിംകൾ ഒരുമിച്ചു കഴിയുന്ന എല്ലാ സ്ഥലത്തും അല്ലാഹു അവരിൽ ഒരാളോട് ഇപ്രകാരം വിളിച്ചു പറയാൻ കൽപ്പിച്ചിരിക്കുന്നു. ദിവസവും അഞ്ചുനേരം അയാൾ അവരെ ക്ഷണിച്ചുകൊണ്ട് പറയുന്നു: "നിങ്ങളുടെ രക്ഷിതാവിൻ്റെ ആരാധനയിലേക്ക് നിങ്ങൾ വരൂ, മുന്നോട്ട് വരൂ."

തങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെ ആരാധിക്കാനുള്ള സമയം വന്നെത്തിയിരിക്കുന്നു എന്ന് ഓരോ മുഅ്മിനിനെയും ഈ വിളിയാളം ഓർമ്മിപ്പിക്കുന്നു. ദുനിയാവിൻ്റെ കാര്യങ്ങളിൽ മുഴുകിപ്പോകാതെ, അല്ലാഹുവിനെ ഇബാദത്ത് ചെയ്യാനായി മുന്നോട്ടു വരൂ എന്ന്... അവർ ഏർപ്പെട്ടിട്ടുള്ള -കച്ചവടമോ കൃഷിയോ മറ്റെന്തോ ആകട്ടെ, അവയെല്ലാം- ഉപേക്ഷിച്ച് അല്ലാഹുവിലേക്ക് തിരിയൂ എന്ന്... ഈ വിളിയാളം അവരെ ഓർമ്മപ്പെടുത്തുന്നു. അങ്ങനെ ഒരാൾ പ്രവർത്തിക്കുന്നെങ്കിൽ അവൻ്റെ ഈമാനിൻ്റെ സത്യസന്ധതക്കുള്ള തെളിവാണത്. ദുനിയാവിലെ എല്ലാ സുഖസൗകര്യങ്ങളേക്കാളും പ്രധാനമാണ് അല്ലാഹുവിനുള്ള ആരാധന എന്ന് അവൻ മനസ്സിലാക്കിയിട്ടുണ്ടെന്നതിൻ്റെ സൂചനയാണത്.

അത് ജനങ്ങളെ നിസ്കാരത്തിലേക്ക് ക്ഷണിക്കുന്ന ഒരു ആഹ്വാനമാണ്. അടിമയും തൻ്റെ രക്ഷിതാവും തമ്മിലുള്ള നേരിട്ടുള്ള ബന്ധമാണത്. ഉച്ചനീചത്വങ്ങളെ തകർക്കുകയും, തങ്ങളുടെ രക്ഷിതാവിന് മുന്നിൽ ജനങ്ങളെ സമന്മാരാക്കുകയും ചെയ്യുന്ന ഒരു ആരാധനയാണത്.

حَيَّ عَلَى الفَلَاحِ، حَيَّ عَلَى الفَلَاحِ (ഹയ്യ അലൽ ഫലാഹ്)

"വിജയത്തിലേക്ക് വരൂ!"

'ഫലാഹ്' എന്നാൽ അല്ലാഹുവിൻ്റെ തൃപ്തിയും, പരലോക വിജയവും, ഇഹത്തിലും പരത്തിലുമുള്ള രക്ഷയും, ശാശ്വതമായ സൗഭാഗ്യവും, ശരിയായ പാതയിലേക്കുള്ള മാർഗ്ഗദർശനവുമെല്ലാമാണ് അർത്ഥമാക്കുന്നത്.

അല്ലാഹുവിൻ്റെ തൃപ്തി നേടുകയും, സ്വർഗ്ഗം നേടുകയും, നരകത്തിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യുക എന്ന വിജയവും ഫലാഹ് എന്നതിൻ്റെ അർത്ഥത്തിൽ പെടുന്നു. കാരണം, അല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിക്കുകയും നിസ്കാരം നിലനിർത്തുകയും ചെയ്യുന്നവൻ വിജയികളിൽ ഉൾപ്പെടുന്നതാണ്. ഈ വിജയം എന്നാൽ നരകത്തിൽ നിന്ന് രക്ഷപ്പെടലും സ്വർഗ്ഗത്തിൽ പ്രവേശിക്കലും അതിലൂടെ ശാശ്വതമായ സൗഭാഗ്യം നേടലുമാണ്.

ഓരോ നിസ്‌കാര സമയത്തും ബാങ്ക്‌വിളിക്കുന്ന മുഅദ്ദിൻ സത്യവിശ്വാസികളെ ഓർമ്മിപ്പിക്കുന്നു: സുരക്ഷിതത്വത്തിലേക്കും മനസ്സമാധാനത്തിലേക്കും, ആത്മാവിൻ്റെ വിശുദ്ധിയിലേക്കും, ദുനിയാവിലെയും ആഖിറത്തിലെയും സൗഭാഗ്യത്തിലേക്കും നിങ്ങൾ മുന്നോട്ട് വരുവിൻ.

اللَّهُ أَكْبَرُ اللَّهُ أَكْبَرُ، لَا إِلَٰهَ إِلَّا اللَّهُ

ബാങ്ക്‌വിളിയുടെ അവസാനം തക്ബീറിലും തൗഹീദിലുമാണ്:

"അല്ലാഹു അക്ബർ" എന്ന വാചകം ആവർത്തിച്ചുകൊണ്ടും "ലാ ഇലാഹ ഇല്ലല്ലാഹ്" എന്ന് സാക്ഷ്യവചനം ഊട്ടിയുറപ്പിച്ചു കൊണ്ടുമാണ് ബാങ്ക്‌വിളി അവസാനിക്കുന്നത്. ഈ രണ്ട് വാചകങ്ങളും മുൻപ് പറഞ്ഞ ആശയങ്ങളെ വീണ്ടും ആവർത്തിച്ചുറപ്പിക്കുകയാണ് ചെയ്യുന്നത്. മനുഷ്യൻ്റെ നിലനിൽപ്പിൻ്റെ ആധാരം ഇവ രണ്ടുമാണ്. മനുഷ്യരിൽ ചിലർ മനസ്സിലാക്കിയാലും ഇല്ലെങ്കിലും, പഠിച്ചറിഞ്ഞാലും അവഗണിച്ചൊഴിവാക്കിയാലും, ഈ പറഞ്ഞതാണ് പ്രപഞ്ചത്തിലെ ഏറ്റവും വലിയ യാഥാർത്ഥ്യം. ഈ പരമസത്യം ജനങ്ങളിൽ ചിലർ മനസ്സിലാക്കിയില്ലെന്നത് ആ സത്യത്തിൻ്റെ തെളിച്ചത്തിന് ഒരു ദോഷവും ചെയ്യുകയില്ല. കാലമെത്ര കഴിഞ്ഞാലും, എന്തെല്ലാം സംഭവിച്ചാലും ഈ യാഥാർത്ഥ്യത്തിന് ഒരു മാറ്റവുമുണ്ടാകില്ല. അല്ലാഹു എല്ലാറ്റിനേക്കാളും വലിയവനാണ്, അല്ലാഹുവാണ് യഥാർത്ഥ ആരാധ്യൻ, അവനെ മാത്രമാണ് ആരാധിക്കേണ്ടത്, അവനല്ലാത്ത മറ്റെല്ലാ ആരാധനകളും ബാത്വിലാണ് - ഇതാണ് ആ യാഥാർത്ഥ്യം.

അല്ലാഹു മഹത്വപ്പെടുത്തിയതിനെ മഹത്വപ്പെടുത്താനുള്ള ക്ഷണമാണിത്, അല്ലാഹു തന്നെ സാക്ഷ്യം വഹിച്ചതും, അവൻ്റെ ദൂതന്മാർ അവന് വേണ്ടി സാക്ഷ്യം വഹിച്ചതും, സത്യവിശ്വാസികളെല്ലാം സാക്ഷ്യം വഹിച്ചതുമായ ശഹാദത്ത് കലിമയുടെ പ്രഖ്യാപനമാണിത്.

ബാങ്ക്‌വിളി എന്നത് നിസ്കാരത്തിലേക്കുള്ള കേവലമൊരു വിളിയല്ല. മറിച്ച് വിജയത്തിലേക്കും സൗഭാഗ്യത്തിലേക്കുമുള്ള ക്ഷണമാണത്. ഹൃദയങ്ങളെ ഉണർത്താനായി ദിവസവും അഞ്ചുനേരം മസ്ജിദുകളിൽ നിന്ന് മുഴങ്ങുന്ന സന്ദേശമാണിത്; അല്ലാഹു അടുത്താണ് എന്നും, മനസ്സിന് ശാന്തിതീരമണയാൻ സാധിക്കുമെന്നും, വിജയത്തിലേക്കുള്ള വഴി തുടങ്ങുന്നത് നിസ്കാരത്തിലൂടെയും നീയും നിൻ്റെ സ്രഷ്ടാവും തമ്മിലുള്ള ബന്ധത്തിലൂടെയുമാണ് എന്നുമെല്ലാം അതിലെ വാചകങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു.

അതുകൊണ്ട്, മുഅദ്ദിനോടൊപ്പം നിങ്ങൾ ഏറ്റുചൊല്ലുക: "അല്ലാഹു അക്ബർ, അല്ലാഹു അക്ബർ, ലാ ഇലാഹ ഇല്ലല്ലാഹ്." തൗഹീദിൻ്റെ സാക്ഷ്യം അദ്ദേഹത്തോടൊപ്പം ആവർത്തിക്കുക. അല്ലാഹു സ്വയം സാക്ഷ്യം വഹിച്ചതും, അവൻ്റെ ദൂതന്മാർ കൊണ്ടുവന്നതുമായ സത്യത്തിൻ്റെ സാക്ഷികളാവുക. എങ്കിൽ നിങ്ങൾ വിജയികളും തൗഹീദുള്ള മുസ്‌ലിംകളുമായിത്തീരും.

നിങ്ങളുടെ ഹൃദയം ഈമാനിനായി തുറന്നു വെക്കുക. ശേഷം പറയുക: "അശ്ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹ്, വ അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്." അതോടെ അല്ലാഹുവിൻ്റെ കാരുണ്യത്തിൽ പ്രവേശിക്കാനും, ദുനിയാവിലും ആഖിറത്തിലും സൗഭാഗ്യം നേടാനും, അന്ത്യനാളിൽ സത്യവിശ്വാസികളുടെ കൂട്ടത്തിൽ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടാനും നീ അർഹനായിത്തീരുന്നു.