الدروس المهمة لعامة الأمة

الدروس المهمة لعامة الأمة

يهدف الكتاب إلى تعليم المسلمين أساسيات دينهم بطريقة مبسطة وشاملة. يتناول مجموعة من الدروس المهمة مثل قراءة الفاتحة وقصار السور، وأركان الإسلام والإيمان، وأقسام التوحيد والشرك، وشروط وأركان وواجبات الصلاة، بالإضافة إلى مبطلاتها، مع بيان مختصر لشروط الوضوء وفروضه ونواقضه. كما يسلط الضوء على التحلي بالأخلاق الإسلامية والآداب الشرعية، ويقدم إرشادات لطيفة حول تجهيز الميت والصلاة عليه ودفنه.

Language: lang_ml
Prepared by: അബ്ദുൽ അസീസ് ബ്നു അബ്ദില്ലാഹ് ബ്നു ബാസ്
Version: 2.1
Translations 35
Afrikanns Bulgarian Bengali Jola +31
Attachments 7
PDF
Audio
Video
+3

പൊതുജനങ്ങൾക്കുള്ള സുപ്രധാന പാഠങ്ങൾ

ശൈഖ്

അബ്ദുൽ അസീസ് ബ്നു അബ്ദില്ലാഹ് ബ്നു ബാസ്

അല്ലാഹു അദ്ദേഹത്തിന് കരുണ ചൊരിയട്ടെ.

ഗ്രന്ഥകാരൻ്റെ ആമുഖം

സർവ്വലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും. അന്തിമ വിജയം അല്ലാഹുവിനെ സൂക്ഷിച്ചു ജീവിച്ചവർക്കും. നമ്മുടെ പ്രവാചകനായ മുഹമ്മദ് നബിയിലും അദ്ദേഹത്തിൻറെ മുഴുവൻ കുടുംബങ്ങളിലും അനുചരൻമാരിലും അല്ലാഹുവിൻറെ രക്ഷയും സമാധാനവും വർഷിക്കുമാറാകട്ടെ.

വിഷയത്തിലേക്ക് കടക്കാം.

സാധാരണ ജനങ്ങൾ ഇസ്‌ലാം ദീനിൽ നിർബന്ധമായും മനസിലാക്കിയിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്. 'അദ്ദുറൂസുൽ മുഹിമ്മ ലി ആമ്മത്തിൽ ഉമ്മ' (പൊതുജനങ്ങൾക്കുള്ള സുപ്രധാന പാഠങ്ങൾ) എന്നാണ് ഈ കൃതിക്ക് ഞാൻ പേര് നൽകിയത്.

ഇത് മുസ്‌ലിംകൾക്ക് ഉപകാരപ്രദമാക്കണേയെന്നും എന്നിൽ നിന്നും സ്വീകരിക്കണേയെന്നും അല്ലാഹുവിനോട് ഞാൻ പ്രാർത്ഥിക്കുന്നു. അവൻ ഏറ്റവും നന്നായി നൽകുന്നവനും അത്യുദാരനുമാണ്.

അബ്ദുൽ അസീസ് ബ്നു അബ്ദില്ലാഹ് ബ്നു ബാസ് പൊതുജനങ്ങൾക്കുള്ള സുപ്രധാന പാഠങ്ങൾ [1] [1] മജ്മൂഉ ഫതാവാ വമഖാലാതുൻ മുതനവ്വിഅഃ (3/288-298)

പാഠം ഒന്ന്: സൂറതുൽ ഫാതിഹയും ചെറിയ സൂറതുകളും.

സൂറത്തുൽ ഫാതിഹയും സാധ്യമാകുന്ന ചെറിയ സൂറത്തുകളും. അഥവാ സൂറത്തു സൽസല മുതൽ സൂറത്തുന്നാസ് വരെ ഓതിക്കേട്ടുകൊണ്ടും പാരായണത്തിലെ തെറ്റുകൾ തിരുത്തിക്കൊണ്ടും പഠിക്കുക. ഈ സൂറത്തുകൾ മനഃപാഠമാകുകയും അതിലെ ആശയം മനസിലാക്കാൻ ഉതകുന്ന രൂപത്തിൽ അവയുടെ വിശദീകരണവും ഗ്രഹിക്കുക.

പാഠം രണ്ട്: അർക്കാനുൽ ഇസ്‌ലാം

അഞ്ച് ഇസ്‌ലാം കാര്യങ്ങളുടെ (അർകാനുൽ ഇസ്‌ലാം) വിശദീകരണം. അതിൽ ഒന്നാമത്തേതും ഏറ്റവും മഹത്തായതും: അഞ്ച് ഇസ്‌ലാം കാര്യങ്ങൾ വിശദമായി പഠിക്കുക. അതിൽ ഒന്നാമത്തേതും ഏറ്റവും മഹത്തരമായതും ശഹാദത്താണ്. അഥവാ, അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി അല്ലാഹുവിന്റെ റസൂലാണ് എന്നുമുള്ള സാക്ഷ്യം. അതിന്റെ അർഥം നന്നായി പഠിക്കുക. ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിന്റെ നിബന്ധനകൾ വിശദമായി മനസിലാക്കുക. ലാ ഇലാഹ ഇല്ലല്ലാഹ് എന്ന കലിമത്തിന്റെ അർഥം ഇങ്ങനെയാണ്. 'ലാ ഇലാഹ' എന്നാൽ ആരാധനക്കർഹനായി ആരും തന്നെയില്ല എന്നാണർത്ഥം. അല്ലാഹുവിനു പുറമെ ആരാധിക്കപ്പെടുന്ന സർവതിനെയും തള്ളിക്കളയുകയാണ് ഇതിലൂടെ. 'ഇല്ലല്ലാഹ്' എന്നാൽ അല്ലാഹു ഒഴികെ എന്നാണർത്ഥം. അഥവാ ആരാധനകകളെല്ലാം അല്ലാഹുവിന് മാത്രമായി ഇതിലൂടെ സ്ഥിരപ്പെടുത്തുന്നു. അവന് യാതൊരു പങ്കുകാരുമില്ല. 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന സാക്ഷ്യത്തിന്റെ നിബന്ധനകൾ ഇനി പറയുന്നവയാണ്: ഒന്ന്: അറിവ്. അതിന്റെ വിപരീതം അജ്ഞതയാണ്. രണ്ട്: ഉറച്ച വിശ്വാസം. സംശയിക്കുക എന്നതാണ് അതിന്റെ വിപരീതം. മൂന്ന്: ഇഖ്‌ലാസ്. ഇതിന്റെ വിപരീതം ശിർക്കാണ്. നാല്: സത്യസന്ധത. ഇതിന്റെ വിപരീതമാണ് കളവ്. ('ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് കളവായി പറഞ്ഞതായിക്കൂടാ.) അഞ്ച്: സ്നേഹം. 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നതിനോട് വെറുപ്പുണ്ടായിക്കൂടാ. ആറ്: കീഴൊതുങ്ങുകയും നടപ്പിൽ വരുത്തുകയും ചെയ്യുക. ഉപേക്ഷ വരുത്തുക എന്നത് ഇതിൻ്റെ വിപരീതമാണ്. ഏഴ്: സ്വീകരിക്കുക. തള്ളിക്കളയാൻ പാടില്ല. എട്ട്: അല്ലാഹുവിനു പുറമെ ആരാധിക്കപ്പെടുന്നവയെ മുഴുവൻ നിഷേധിക്കുക. ഈ നിബന്ധനകൾ ഉൾക്കൊള്ളിച്ചുള്ള രണ്ടുവരി കവിത കാണുക:

അറിവും ദൃഢവിശ്വാസവും നിഷ്കളങ്കതയും സത്യസന്ധതയും കൂടെ സ്നേഹവും കീഴൊതുങ്ങലും സ്വീകരിക്കലുമാണീ സാക്ഷ്യത്തിന്റെ നിബന്ധനകൾ എട്ടാമതൊന്ന് കൂടിയുണ്ടെന്നറിയുക, അത്; അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന സർവ്വതിനേയും നിഷേധിക്കലാകുന്നു. സാക്ഷാൽ ഇലാഹിൻ്റെ കൂടെ ആരാധിക്കപ്പെടുന്നവയെ എല്ലാം നീ വെടിയുക എന്നതത്രേ അത്.

മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ തിരുദൂതരാണ് എന്ന സാക്ഷ്യവും വിശദമായി പഠിക്കുക. ആ സാക്ഷ്യം ഒരാൾ വഹിക്കുന്നതോടെ അനിവാര്യമായിത്തീരുന്ന ചില കാര്യങ്ങളുണ്ട്. ഒന്ന്: നബി ﷺ അറിയിച്ചുതന്ന കാര്യങ്ങളിലെല്ലാം വിശ്വസിക്കുക. അവിടുന്ന് കൽപിച്ചവ അനുസരിക്കുകയും വിലക്കിയവ വെടിയുകയും ചെയ്യുക. അല്ലാഹുവും അവൻ്റെ റസൂലും ﷺ നിശ്ചയിച്ച രൂപത്തിൽ മാത്രം അല്ലാഹുവിനെ ആരാധിക്കുക. അതിനു ശേഷം അഞ്ച് അർകാനുൽ ഇസ്‌ലാമിൽ ബാക്കിയുള്ളവ പഠിക്കുക. നമസ്കാരം, സകാത്ത്, റമദാനിലെ നോമ്പ്, ഹജ്ജ് ചെയ്യാൻ സാധിക്കുന്നവർ അത് നിർവഹിക്കൽ എന്നിവയാണവ.

പാഠം മൂന്ന്: അർക്കാനുൽ ഈമാൻ

അവ ആറെണ്ണമാണ്: അല്ലാഹുവിലുള്ള വിശ്വാസം, അവൻ്റെ മലക്കുകളിലുള്ള വിശ്വാസം, അവൻ്റെ ഗ്രന്ഥങ്ങളിലുള്ള വിശ്വാസം, അവൻ്റെ റസൂലുകളിലുള്ള വിശ്വാസം, അന്ത്യദിനത്തിലുള്ള വിശ്വാസം, നന്മയും തിന്മയുമാകുന്ന എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ വിധിയനുസരിച്ചാണ് എന്ന വിശ്വാസം.

പാഠം നാല്: തൗഹീദിന്റെയും ശിർക്കിന്റെയും ഇനങ്ങൾ

തൗഹീദിന് മൂന്ന് ഇനങ്ങളുണ്ട്: തൗഹീദ് അർ-റുബൂബിയ്യ, തൗഹീദ് അൽ-ഉലൂഹിയ്യ, തൗഹീദ് അൽ-അസ്മാഇ വ സ്വിഫാത്ത്.

1- തൗഹീദു റുബൂബിയ്യ: സർവ്വതിനെയും സൃഷ്ടിച്ചവനും, അവയെ മുഴുവൻ നിയന്ത്രിക്കുന്നവനും അല്ലാഹു മാത്രമാണെന്നും അക്കാര്യത്തിൽ അവന് യാതൊരു പങ്കുകാരുമില്ല എന്നുമുള്ള വിശ്വാസമാണ് തൗഹീദു റുബൂബിയ്യ.

2- തൗഹീദുൽ ഉലൂഹിയ്യ: അല്ലാഹു മാത്രമാണ് ന്യായമായും ആരാധനക്കർഹനെന്നും, അക്കാര്യത്തിൽ അവന് യാതൊരു പങ്കുകാരുമില്ലെന്നുമുള്ള വിശ്വാസമാണ് തൗഹീദുൽ ഉലൂഹിയ്യ. 'ലാഇലാഹ ഇല്ലല്ലാഹ്' എന്നതിൻ്റെ ആശയമതാണ്. ന്യായമായും ആരാധനക്കർഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്നതാണ് ഈ വാചകത്തിൻ്റെ അർത്ഥം. നിസ്കാരവും നോമ്പും മറ്റു ആരാധനകളഖിലവും അല്ലാഹുവിന് മാത്രം വകവെച്ചു നൽകൽ നിർബന്ധമാണ്. അവയിലൊന്ന് പോലും അവനല്ലാത്തവർക്ക് വകവെച്ചു നൽകാൻ പാടുള്ളതല്ല.

3- തൗഹീദുൽ അസ്മാഇ വ സ്വിഫാത്ത്: പരിശുദ്ധ ഖുർആനിലും സ്വഹീഹായ ഹദീസുകളിലും വന്നിട്ടുള്ള അല്ലാഹുവിൻ്റെ നാമങ്ങളിലും വിശേഷണങ്ങളിലും വിശ്വസിക്കുക എന്നതാണ് തൗഹീദുൽ അസ്മാഇ വസ്വിഫാത്ത്. നിഷേധമോ, അർത്ഥം വികലമാക്കലോ, സൃഷ്ടികളോട് സാദൃശ്യപ്പെടുത്തലോ, രൂപം സങ്കൽപ്പിക്കലോ കൂടാതെ, അവയെല്ലാം അല്ലാഹുവിന് അനുഗുണമായ രൂപത്തിൽ അവന് മാത്രം പ്രത്യേകമായുണ്ടെന്ന് സ്ഥിരീകരിക്കണം; അല്ലാഹു പറഞ്ഞതു പോലെ: (നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും. (ഇഖ്'ലാസ്:1-4) അല്ലാഹു പറയുന്നു: അവന് തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു. (ശൂറാ: 11) ചില പണ്ഡിതന്മാർ തൗഹീദ് രണ്ട് ഇനങ്ങളാണെന്ന് പറഞ്ഞതുകാണാം. അവർ മൂന്നാമത്തെ ഇനമായ തൗഹീദ് അൽ അസ്മാഇ വ സ്വിഫാത്ത് ആദ്യത്തെ ഇനമായ തൗഹീദ് അർറുബൂബിയ്യയിൽ തന്നെ ഉൾപ്പെടുത്തുകയാണ് ചെയ്തത്. ഈ രണ്ട് വിശദീകരണങ്ങളും തമ്മിൽ വൈരുധ്യമില്ല. കാരണം, രണ്ടുരൂപത്തിൽ വേർതിരിച്ചാലും ഉദ്ദേശ്യം ഒന്നു തന്നെയാണ്.

ശിർക്ക് മൂന്ന് ഇനങ്ങളാണ്: വലിയ ശിർക്ക്, ചെറിയ ശിർക്ക്, ഗോപ്യമായ ശിർക്ക്.

വലിയ ശിർക്കിലായി ഒരാൾ മരിച്ചാൽ അവന്റെ എല്ലാ പ്രവർത്തനങ്ങളും അതോടെ നിഷ്ഫലമാകുന്നതാണ്. നരകത്തിൽ ശാശ്വതവാസം അവന് നിർബന്ധമായിത്തീരുന്നതാണ്. അല്ലാഹു പറയുന്നു: അവര്‍ (അല്ലാഹുവോട്‌) പങ്കുചേര്‍ത്തിരുന്നുവെങ്കില്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം അവരെ സംബന്ധിച്ചിടത്തോളം നിഷ്ഫലമായിപ്പോകുമായിരുന്നു. (അൻആം: 88) അല്ലാഹു തന്നെ പറയുന്നു: ബഹുദൈവവാദികള്‍ക്ക്‌, സത്യനിഷേധത്തിന് സ്വയം സാക്ഷ്യം വഹിക്കുന്നവരായിക്കൊണ്ട് അല്ലാഹുവിന്‍റെ പള്ളികള്‍ പരിപാലിക്കാനവകാശമില്ല. അത്തരക്കാരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായിരിക്കുന്നു. നരകത്തില്‍ അവര്‍ നിത്യവാസികളായിരിക്കുകയും ചെയ്യും. [തൗബ: 17] ശിർക്കിലായി മരിച്ചവന് ഒരിക്കലും അല്ലാഹു പൊറുത്തുകൊടുക്കുകയില്ല. സ്വർഗം അവന് ഹറാമാണ്. അല്ലാഹു പറഞ്ഞത് കാണുക: തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്‌... (നിസാഅ്: 48) അല്ലാഹു തന്നെ പറയുന്നു: അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്‍റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല (മാഇദ: 72)

മരണപ്പെട്ടവരെയും ബിംബങ്ങളെയും വിളിച്ചുതേടുകയും അവരോട് സഹായമർത്ഥിക്കുകയും ചെയ്യുക, അവരുടെ പേരിൽ നേർച്ചയാക്കുക, അവർക്ക് വേണ്ടി അറവ് നടത്തുക തുടങ്ങിയ കാര്യങ്ങളെല്ലാം വലിയ ശിർക്കിന്റെ വിവിധയിനങ്ങളാണ്.

എന്താണ് ചെറിയ ശിർക്ക്? വലിയ ശിർക്കിന്റെ ഗണത്തിൽ പെടുകയില്ലെങ്കിലും, ഖുർആനിലും സുന്നത്തിലും 'ശിർക്ക്' എന്ന് വിശേഷിപ്പിക്കപ്പെട്ട കാര്യങ്ങൾക്കാണ് ചെറിയ ശിർക്ക് എന്ന് പറയുന്നത്. ചില കർമങ്ങൾ ആളുകളെ കാണിക്കാനായി ചെയ്യുക, അല്ലാഹുവല്ലാത്തവരുടെ പേരിൽ സത്യം ചെയ്യുക, 'അല്ലാഹുവും ഇന്നയാളും ഉദ്ദേശിച്ചതുപോലെ' എന്നുപറയുക തുടങ്ങിയ കാര്യങ്ങൾ ചെറിയ ശിർക്കിന് ഉദാഹരണങ്ങളാണ്. നബി ﷺ പറഞ്ഞിരിക്കുന്നു: ഞാൻ നിങ്ങളുടെ കാര്യത്തിൽ ഏറ്റവും ഭയക്കുന്നത് ചെറിയ ശിർക്കാകുന്നു." അതിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: "ലോകമാന്യമാണത്" [2] (ഇമാം അഹ്‌മദ്‌, ത്വബ്റാനി, ബൈഹഖി, തുടങ്ങിയവർ മഹ്‌മൂദ്‌ ബ്നു ലബീദി-رضي الله عنه-ൽ നിന്ന് ഉദ്ധരിച്ചത്. ത്വബ്റാനി മഹ്‌മൂദ്‌ ബ്നു ലബീദ് റാഫിഅ്‌ ബ്നു ഖദീജിൽ നിന്നും നബി ﷺ പറഞ്ഞതായി ഉദ്ധരിച്ചത്.) [2] [2] ഇമാം അഹ്മദ് തൻ്റെ മുസ്‌നദിലും (5/428), ത്വബ്റാനി കബീറിലും (4/338), ബൈഹഖി ശുഅബിലും (14/355) ഉദ്ധരിച്ചത്.

നബി ﷺ പറഞ്ഞു: ആരെങ്കിലും അല്ലാഹുവല്ലാത്ത വല്ലതിന്റെയും പേരിൽ സത്യം ചെയ്‌താൽ അവൻ ശിർക്ക് ചെയ്തിരിക്കുന്നു." [3] (ഇമാം അഹ്‌മദ്‌ സ്വഹീഹായ സനദോടെ ഉമർ ബ്നുൽ ഖത്താബി-رضي الله عنه-ൽ നിന്ന് ഉദ്ധരിച്ചത്.) അബൂദാവൂദ്, തിർമിദി തുടങ്ങിയവർ ഉമർ ബ്നുൽ ഖത്താബി-رضي الله عنه-ൽ നിന്ന് ഉദ്ധരിച്ച ഹദീഥിലുള്ളത് ഇപ്രകാരമാണ്: ആരെങ്കിലും അല്ലാഹുവിന് പുറമെയുള്ളത് കൊണ്ട് ശപഥം ചെയ്താൽ അവൻ (നിഷേധം പ്രവർത്തിച്ചു കൊണ്ട്) കുഫ്ർ ചെയ്തിരിക്കുന്നു; അല്ലെങ്കിൽ അവൻ (അല്ലാഹുവിൽ പങ്കുചേർത്തു കൊണ്ട്) ശിർക്ക് ചെയ്തിരിക്കുന്നു." [4] നബി ﷺ പറഞ്ഞു: 'അല്ലാഹുവും ഇന്നയാളും ഉദ്ദേശിച്ചതുപോലെ' എന്ന് നിങ്ങൾ പറയരുത്. മറിച്ച്, 'അല്ലാഹുവും ശേഷം ഇന്നയാളും ഉദ്ദേശിച്ചതുപോലെ' എന്നു പറയുക." [5] (അബൂദാവൂദ് സ്വഹീഹായ സനദോടെ ഹുദൈഫതു ബ്നുൽ യമാനി-رضي الله عنه-ൽ നിന്ന് ഉദ്ധരിച്ചത്.) [3] ഇമാം അഹ്മദ് തൻ്റെ മുസ്‌നദിൽ ഉദ്ധരിച്ചത്. (1/47) [4] അബൂ ദാവൂദ് (3251), തിർമിദി (1535) എന്നിവർ തങ്ങളുടെ സുനനുകളിൽ ഉദ്ധരിച്ചത്. [5] അബൂ ദാവൂദ് (4980), അഹ്മദ് (5/384) എന്നിവർ ഉദ്ധരിച്ചത്.

ചെറിയ ശിർക്ക് സംഭവിച്ചതുകൊണ്ട് മാത്രം ഒരാൾ ഇസ്‌ലാമിൽ നിന്ന് പുറത്തുപോവുകയില്ല. നരകത്തിൽ ശാശ്വത ശിക്ഷ അതുകൊണ്ട് നിർബന്ധമാകുന്നുമില്ല. എന്നാൽ തൗഹീദിന്റെ നിർബന്ധമായ പൂർത്തീകരണത്തിന് എതിരു നിൽക്കുന്ന കാര്യമാണ് ചെറിയ ശിർക്ക്.

ശിർക്കിൻ്റെ മൂന്നാമത്തെ ഇനം: ഗോപ്യമായ ശിർക്ക്; അതിനുള്ള തെളിവ് നബിയുടെ ﷺ വചനമാകുന്നു: മസീഹുദ്ദജ്ജാലിനേക്കാൾ നിങ്ങളുടെ കാര്യത്തിൽ ഞാൻ ഭയക്കുന്നതെന്താണെന്ന് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരട്ടെയോ?" അവർ പറഞ്ഞു: "അതെ, അല്ലാഹുവിൻ്റെ റസൂലേ!" അവിടുന്ന് പറഞ്ഞു: "ഗോപ്യമായ ശിർക്ക്. ഒരാൾ നിസ്കരിക്കാനായി നിൽക്കും; മറ്റൊരാൾ തന്നെ നോക്കുന്നുണ്ട് എന്നതിനാൽ അവൻ തൻ്റെ നിസ്കാരം ഭംഗിയുള്ളതാക്കും." [6] (ഇമാം അഹ്‌മദ്‌ തന്റെ മുസ്നദിൽ അബൂ സഈദ് അൽ ഖുദ്‌രീ-رضي الله عنه-യിൽ നിന്ന് ഉദ്ധരിച്ചത്.) [6] ഇബ്നു മാജ (4204),ഇമാം അഹ്മദ് (3/30) എന്നിവർ ഉദ്ധരിച്ചത്.

ശിർക്കിനെ രണ്ട് ഇനങ്ങളായി മാത്രം തിരിച്ചാലും തെറ്റില്ല.

അഥവാ വലിയ ശിർക്ക്, ചെറിയ ശിർക്ക്, എന്നീ രണ്ട് ഇനങ്ങൾ. ഗോപ്യമായ ശിർക്കാകട്ടെ ഈ രണ്ട് ഇനങ്ങളിലും കടന്നുവരാം. വലിയ ശിർക്കിൽ കടന്നു വരുന്നതിനുള്ള ഉദാഹരണമാണ് മുനാഫിഖുകളുടെ ശിർക്ക്. കാരണം അവർ അവരുടെ പിഴച്ച വിശ്വാസം മൂടിവെക്കുന്നവരാണ്. ആളുകളുടെ മുൻപിൽ അവർ ഇസ്‌ലാം അഭിനയിക്കുന്നു. അപായം ഭയന്നാണ് അവരത് ചെയ്യുന്നത്.

ചെറിയ ശിർക്കിൽ ഗോപ്യമായ ശിർക്ക് കടന്നു വരുന്നതിനുള്ള ഉദാഹരണമാണ് ലോകമാന്യത. നേരത്തെ ഉദ്ധരിച്ച മഹ്‌മൂദ്‌ ബ്നു ലബീദിന്റെയും അബൂ സഈദിന്റെയും ഹദീഥുകളിൽ വന്നതുപോലെ.

പാഠം അഞ്ച്: ഇഹ്സാൻ.

ഇഹ്‌സാനിന്റെ അടിത്തറ, അതായത്: അല്ലാഹുവിനെ നീ കാണുന്നത് പോലെ അവനെ ആരാധിക്കുക; നീയവനെ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നുണ്ട്.

പാഠം ആറ്: നിസ്കാരത്തിന്റെ ശർത്വുകൾ (നിബന്ധനകൾ)

നിസ്കാരത്തിന്റെ ശർത്വുകൾ ഒമ്പതെണ്ണമാണ്:

മുസ്‌ലിമായിരിക്കുക, ബുദ്ധിയുണ്ടായിരിക്കുക, വകതിരിവുണ്ടാവുക, വലുതും ചെറുതുമായ അശുദ്ധിയിൽ നിന്നും ശുദ്ധിയാവുക, നജസുകൾ നീക്കുക, ഔറത്ത് മറക്കുക, സമയമാവുക, ഖിബ്‌ലക്ക് നേരെ തിരിയുക, നിയ്യത്ത് എന്നിവയാണവ.

പാഠം ഏഴ്: നിസ്കാരത്തിന്റെ റുക്നുകൾ (അവിഭാജ്യ ഘടകങ്ങൾ)

നിസ്കാരത്തിന്റെ റുക്നുകൾ പതിനാലെണ്ണമാണ്.

നിൽക്കാൻ സാധിക്കുന്നവർ നിന്നുകൊണ്ട് നിസ്കരിക്കുക, തക്ബീറത്തുൽ ഇഹ്‌റാം, ഫാത്തിഹ ഓതുക, റുകൂഅ്, റുകൂഇന് ശേഷം ഇഅ്ത്തിദാലിൽ നിൽക്കുക, ഏഴ് അവയവങ്ങളിന്മേൽ സുജൂദ് ചെയ്യുക, സുജൂദിൽ നിന്ന് ഉയരുക, രണ്ട് സുജൂദുകൾക്കിടയിൽ ഇരിക്കുക, എല്ലാ പ്രവർത്തനങ്ങളിലും അടങ്ങിക്കഴിയുക, റുക്നുകൾക്കിടയിലെ ക്രമം പാലിക്കുക, അവസാനത്തെ തശഹ്ഹുദ്, അതിനുവേണ്ടി ഇരിക്കുക, നബിയുടെ ﷺ പേരിൽ സ്വലാത്ത് ചൊല്ലുക, രണ്ട് സലാം വീട്ടുക.

പാഠം എട്ട്: നിസ്കാരത്തിന്റെ വാജിബത്തുകൾ (നിർബന്ധമായ കർമങ്ങൾ)

അവ എട്ടെണ്ണമുണ്ട്.

തക്ബീറത്തുൽ ഇഹ്‌റാം ഒഴികെയുള്ള ബാക്കി തക്ബീറുകൾ, ഇമാമും ഒറ്റയ്ക്ക് നിസ്കരിക്കുന്നയാളും 'സമിഅല്ലാഹു ലിമൻ ഹമിദഹ്' എന്ന് പറയുക, ഇമാമും ഒറ്റയ്ക്ക് നിസ്കരിക്കുന്നയാളും മഅ്മൂമുകളും എല്ലാം 'റബ്ബനാ വലകൽ ഹംദ്' എന്ന് പറയുക, റുകൂഇൽ 'سبحان ربي العظيم' എന്ന് പറയുക, സുജൂദിൽ 'سبحان ربي الأعلى' എന്ന് പറയുക, രണ്ട് സുജൂദുകൾക്കിടയിൽ 'رب اغفر لي' എന്ന് പറയുക, ഒന്നാമത്തെ തശഹ്ഹുദ്, അതിനുവേണ്ടിയുള്ള ഇരുത്തം.

പാഠം ഒൻപത്: തശഹ്ഹുദ്

തശഹ്ഹുദിന്റെ വാചകങ്ങൾ ഇപ്രകാരമാണ്:

(സാരം:) സർവ്വ അഭിവാദനങ്ങളും ആരാധനാകർമ്മങ്ങളും സൽകർമ്മങ്ങളും അല്ലാഹുവിന് മാത്രമാകുന്നു. അല്ലാഹുവിൻ്റെ രക്ഷയും കാരുണ്യവും അനുഗ്രഹങ്ങളും -നബിയേ- താങ്കൾക്ക് മേലെയുണ്ടാകട്ടെ! നമ്മുടെ മേലും, അല്ലാഹുവിൻ്റെ സച്ചരിതരായ അടിമകളുടെ മേലും അല്ലാഹുവിൻ്റെ രക്ഷയുണ്ടാകട്ടെ! അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.

ശേഷം നബി -ﷺ- യുടെ മേൽ സ്വലാത്തും ബറകവും ചൊല്ലി, പറയുക: അല്ലാഹുവേ! ഇബ്രാഹീം നബിക്കും കുടുംബത്തിനും നീ ഗുണം ചെയ്തത് പോലെ, മുഹമ്മദ് നബിക്കും കുടുംബത്തിനും നീ ഗുണം ചെയ്യേണമേ! തീർച്ചയായും നീ അങ്ങേയറ്റം സ്തുത്യർഹനും, ഏറ്റവും ഉന്നതനുമാകുന്നു. അല്ലാഹുവേ! ഇബ്രാഹീം നബിക്കും കുടുംബത്തിനും നീ അനുഗ്രഹം ചൊരിഞ്ഞതു പോലെ, മുഹമ്മദ് നബിക്കും കുടുംബത്തിനും നീ അനുഗ്രഹം ചൊരിയേണമേ! തീർച്ചയായും നീ അങ്ങേയറ്റം സ്തുത്യർഹനും, ഏറ്റവും ഉന്നതനുമാകുന്നു.

അവസാനത്തെ തശഹ്ഹുദിൽ ഇതിനു ശേഷം അല്ലാഹുവിനോട് നാല് കാര്യങ്ങളിൽ നിന്ന് രക്ഷ തേടുക; നരകശിക്ഷയിൽ നിന്നും ഖബ്‌റിലെ ശിക്ഷയിൽ നിന്നും, ജീവിതത്തിലെയും മരണത്തിലെയും കുഴപ്പങ്ങളിൽ നിന്നും, മസീഹുദ്ദജ്ജാലിന്റെ കുഴപ്പത്തിൽ നിന്നും. ശേഷം ഉദ്ദേശിക്കുന്ന പ്രാർത്ഥനകൾ പ്രാർത്ഥിക്കുക. പ്രത്യേകിച്ച് നബി ﷺ യിൽ നിന്ന് ഉദ്ധരിക്കപ്പെട്ട ദുആകൾ. അതിൽ ചിലത് കാണുക:

അല്ലാഹുവേ, നിന്നെ സ്മരിക്കുവാനും, നിനക്ക് ശുക്റ് ചെയ്യുവാനും, നല്ലനിലയിൽ നിന്നെ ഇബാദത്ത് ചെയ്യുവാനും എന്നെ നീ സഹായിക്കേണമേ. അല്ലാഹുവേ, ഞാൻ എന്നോട് തന്നെ ധാരാളം അതിക്രമം ചെയ്തിട്ടുണ്ട്. നീയല്ലാതെ തെറ്റുകൾ പൊറുക്കുന്നവനില്ല. അതിനാൽ നിന്റെ പക്കൽ നിന്നുള്ള പാപമോചനം നൽകി എനിക്ക് പൊറുത്ത് തരികയും എന്നോട് കരുണ ചെയ്യുകയും ചെയ്യേണമേ. നീ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണല്ലോ.

ദുഹ്ർ, അസ്ർ, മഗ്‌രിബ്, ഇശാഅ് എന്നീ നമസ്കാരങ്ങളിൽ ഒന്നാമത്തെ തശഹ്‌ഹുദിന് ശേഷം മൂന്നാമത്തെ റക്അത്തിലേക്ക് എഴുന്നേൽക്കുക. അതിനുമുൻപ് തശഹ്‌ഹുദിന് ശേഷം നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലുകയാണെങ്കിൽ അത് ശ്രേഷ്ഠമായ കാര്യം തന്നെയാണ്. അതേക്കുറിച്ച് വന്നിട്ടുള്ള ഹദീഥുകൾ ഒന്നാമത്തെ തശഹ്‌ഹുദിന് ശേഷവും സ്വലാത്ത് ചൊല്ലാൻ സൂചിപ്പിക്കുന്നുണ്ട്. ശേഷം മൂന്നാമത്തെ റക്അത്തിലേക്ക് എഴുന്നേൽക്കുക.

പാഠം പത്ത്: നിസ്കാരത്തിലെ സുന്നത്തായ കാര്യങ്ങൾ

നിസ്കാരത്തിലെ സുന്നത്തുകളിൽ ചിലത് കാണുക:

1- ആദ്യത്തെ ഫാതിഹക്ക് മുൻപുള്ള പ്രാരംഭ പ്രാർത്ഥന

2- റുകൂഇന് മുൻപും ശേഷവുമുള്ള നിറുത്തത്തിൽ വലതുകൈപ്പത്തി ഇടതു കൈയിന്മേൽ ആക്കി കൈകൾ നെഞ്ചത്ത് വെക്കുക.

3- ആദ്യത്തെ തക്ബീറിന്റെ കൂടെയും, റുകൂഇലേക്ക് പോകുമ്പോഴും, റുകൂഇൽ നിന്ന് ഉയരുമ്പോഴും, ഒന്നാമത്തെ തശഹ്ഹുദിൽ നിന്ന് എഴുന്നേൽക്കുന്ന സന്ദർഭത്തിലും ഇരു കൈകളും ചുമലുകൾ വരെയോ ചെവികൾ വരെയോ ഉയർത്തുക. കൈകൾ വിടർത്തിക്കൊണ്ടും വിരലുകൾ പരസ്പരം ചേർത്തുവെച്ചുകൊണ്ടുമാണ് ഉയർത്തേണ്ടത്.

4- റുകൂഇലും സുജൂദിലും ഒന്നിലധികം തസ്ബീഹുകൾ വർധിപ്പിക്കുക.

5- റുകൂഇൽ നിന്ന് ഉയർന്ന ശേഷം റബ്ബനാ വലകൽ ഹംദ് എന്നു പറഞ്ഞതിനെ തുടർന്ന് കൂടുതലായി വന്ന ദിക്റുകൾ. അതുപോലെ രണ്ട് സുജൂദുകൾക്കിടയിലുള്ള ഇരുത്തത്തിൽ ഒരു തവണ പാപമോചനപ്രാർത്ഥന പറഞ്ഞതിന് പുറമെ വർധിപ്പിക്കുന്ന ദുആകൾ.

6- റുകൂഇൽ ശിരസ് മുതുകിന് സമമായി വരത്തക്ക രൂപത്തിലാക്കുക.

7- സുജൂദിൽ കൈകളുടെ മുട്ടിനു മുകളിലുള്ള ഭാഗം ശരീര വശത്തു നിന്നും അകറ്റിവെക്കുക. വയർ തുടകളിൽ നിന്നും തുടകൾ കണങ്കാലുകളിൽ നിന്നും അകറ്റിവെക്കുക.

8- സുജൂദിൽ മുഴം കൈകൾ നിലത്തുവെക്കാതെ ഉയർത്തുക.

9- രണ്ട് സുജൂദുകൾക്കിടയിലും ഒന്നാമത്തെ തശഹ്ഹുദിനും ഇരിക്കുമ്പോൾ ഇടതുകാൽ തറയിൽ പരത്തി വെച്ച് അതിന്മേൽ ഇരിക്കുകയും വലതുകാൽ നാട്ടിവെക്കുകയും ചെയ്യുക.

10- മൂന്നും നാലും റക്അത്തുകളുള്ള നിസ്കാരങ്ങളിൽ അവസാനത്തെ തശഹ്ഹുദിൽ തവർറുക്കിന്റെ ഇരുത്തം ഇരിക്കുക. വലതുകാൽ നാട്ടിവെക്കുകയും ഇടതുകാൽ അതിനടിയിലൂടെ ആക്കി പൃഷ്ഠഭാഗം നിലത്ത് ഉറപ്പിച്ച് ഇരിക്കുന്നതിനാണ് തവർറുക് എന്നുപറയുന്നത്.

11- രണ്ട് തശഹ്ഹുദിലും ഇരുന്നത് മുതൽ തശഹ്ഹുദ് അവസാനിക്കുന്നത് വരെ ചൂണ്ടുവിരൽ ചൂണ്ടിപ്പിടിക്കുക. പ്രാർത്ഥിക്കുമ്പോൾ അത് ചലിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുക.

12- ഒന്നാമത്തെ തശഹ്ഹുദിൽ ഇബ്റാഹീമിയ്യ സ്വലാത്ത് ചൊല്ലുക.

13- അവസാനത്തെ തശഹ്ഹുദിൽ പ്രാർത്ഥിക്കുക.

14- സുബ്ഹ്, ജുമുഅഃ, രണ്ട് പെരുന്നാൾ നിസ്കാരങ്ങൾ, മഴക്കുവേണ്ടിയുള്ള നിസ്കാരം എന്നിവയിലും, മഗ്‌രിബിലെയും ഇശാഇലെയും ആദ്യത്തെ രണ്ട് റക്അത്തുകളിലും ഖുർആൻ ഉച്ചത്തിൽ പാരായണം ചെയ്യുക.

15- ദുഹ്ർ, അസ്വർ നിസ്കാരങ്ങളിലും, മഗ്‌രിബിലെയും ഇശാഇലെയും അവസാന റക്അത്തുകളിലും ഖുർആൻ പതുക്കെ പാരായണം ചെയ്യുക.

16- ഫാതിഹക്ക് ശേഷം വീണ്ടും ഖുർആനിൽ നിന്നും പാരായണം ചെയ്യുക. ഈ സുന്നത്തുകൾക്കൊപ്പം നാമിവിടെ വിവരിച്ചിട്ടില്ലാത്ത വേറെയും സുന്നത്തുകൾ നിസ്കാരത്തിലുണ്ട്. അവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഉദാഹരണത്തിന്: 'റബ്ബനാ വലക്കൽ ഹംദ്' എന്നുപറഞ്ഞതിന് ശേഷമുള്ള ദിക്റിന്റെ വാചകങ്ങൾ റുകൂഇന് ശേഷം ഉയർന്നതിന് ശേഷം ചൊല്ലൽ ഇമാമിനും മഅ്മൂമിനും ഒറ്റയ്ക്ക് നിസ്കരിക്കുന്നയാൾക്കുമെല്ലാം സുന്നത്താണ്. അതുപോലെ. റുകൂഇൽ കൈവിരലുകൾ വിടർത്തിപ്പിടിച്ചുകൊണ്ട് കാൽമുട്ടിന്മേൽ വെക്കലും സുന്നത്താകുന്നു.

പാഠം പതിനൊന്ന്: നിസ്കാരം ബാത്വിലാകുന്ന കാര്യങ്ങൾ.

അവ എട്ടെണ്ണമുണ്ട്.

1- നിസ്കാരത്തിൽ സംസാരിക്കാൻ പാടില്ലായെന്ന കാര്യം അറിവുള്ളയാൾ ബോധപൂർവം നിസ്കാരത്തിൽ സംസാരിക്കുക. എന്നാൽ, അക്കാര്യം അറിയാത്തയാളോ അല്ലെങ്കിൽ അറിവുള്ളയാൾ തന്നെ മറന്നുകൊണ്ടോ സംസാരിച്ചുപോയാൽ നിസ്കാരം ബാത്വിലാവുകയില്ല.

2- നിസ്കാരത്തിൽ ചിരിക്കുക.

3- ഭക്ഷണം കഴിക്കുക.

4- വെള്ളം കുടിക്കുക.

5- ഔറത്ത് വെളിവാകുക.

6- ഖിബ്‌ലയുടെ ദിശയിൽ നിന്ന് വല്ലാതെ തെറ്റിപ്പോവുക.

7- നമസ്കാരത്തിൽ അനാവശ്യമായ ചലനം തുടർച്ചയായി സംഭവിക്കുക.

8- വുദൂഅ് മുറിയുക.

പാഠം പന്ത്രണ്ട്: വുദൂഇൻ്റെ ശർത്വുകൾ

വുദൂഇൻ്റെ ശർത്വുകൾ (നിബന്ധനകൾ) പത്തെണ്ണമാകുന്നു:

1) മുസ്‌ലിമായിരിക്കുക. 2) ബുദ്ധിയുണ്ടാവുക. 3) വകതിരിവുണ്ടാവുക. 4) നിയ്യത്ത്. 5) വുദൂഅ് പൂർത്തിയാകുന്നത് വരെ അത് മുറിച്ചുകളയാൻ മനസിൽ തീരുമാനിക്കാതിരിക്കുക. 6) വുദൂഅ് മുറിയുന്ന കാര്യങ്ങൾ വല്ലതും സംഭവിച്ചിട്ടുണ്ടെങ്കിൽ അത് നിലച്ചു എന്ന് ഉറപ്പു വരുത്തുക. 7) മലമൂത്രവിസർജനം നടത്തിയിട്ടുണ്ടെങ്കിൽ വുദൂഇന് മുൻപ് ശരീരത്തിന്റെ ആ ഭാഗങ്ങൾ വെള്ളം കൊണ്ടോ കല്ല് കൊണ്ടോ ശുചീകരിക്കുക. 8) വുദൂഅ് ചെയ്യുന്ന വെള്ളം ശുദ്ധിയുള്ളതും ശുദ്ധീകരണ യോഗ്യമായതും അനുവദിക്കപ്പെട്ടതുമായിരിക്കുക. 9) തൊലി നനയാൻ തടസ്സമാകുന്ന വല്ലതുമുണ്ടെങ്കിൽ അത് നീക്കം ചെയ്യുക. 10) (മൂത്രവാർച്ചയോ മറ്റോ പോലെ) നിരന്തരമായ അശുദ്ധിയുള്ളവർ നിസ്കാരത്തിന്റെ സമയം കടന്നുവന്നാൽ മാത്രം വുദൂഅ് ചെയ്യുക.

പാഠം പതിമൂന്ന്: വുദൂഇൻ്റെ ഫർദുകൾ.

വുദൂഇൻ്റെ ഫർദുകൾ (നിർബന്ധ ഘടകങ്ങൾ) ആറെണ്ണമാകുന്നു:

1. മുഖം കഴുകൽ. (വായിൽ വെള്ളം കൊപ്ലിക്കലും മൂക്കിൽ വെള്ളം കയറ്റി ചീറ്റലും അതിലുൾപ്പെട്ടു) 2. കൈകൾ മുട്ടുൾപ്പെടെ കഴുകൽ. 3. തല മുഴുവൻ തടവൽ. (ഇരു ചെവികൾ തടവൽ അതിലുൾപ്പെട്ടു) 4. കാൽപ്പാദങ്ങൾ ഞെരിയാണി ഉൾപ്പെടെ കഴുകൽ. 5. (മുകളിൽ പ്രസ്താവിക്കപ്പെട്ട) ക്രമം പാലിക്കൽ. 6. തുടർച്ചയായി ചെയ്യൽ. മുഖവും, കൈകളും കാലുകളും മൂന്ന് തവണ കഴുകുക എന്നത് സുന്നത്താണ്. വായിൽ വെള്ളം കൊപ്ലിക്കലും, മൂക്കിൽ വെള്ളം കയറ്റി ചീറ്റലും അങ്ങനെത്തന്നെ. ഇവയെല്ലാം ഒരു തവണ മാത്രം കഴുകലാണ് നിർബന്ധമായിട്ടുള്ളത്. എന്നാൽ തല ഒരു പ്രാവശ്യം തടവിയാൽ മതിയാകുന്നതാണ്. ഒന്നിൽ കൂടുതൽ ആവർത്തിക്കൽ സുന്നത്തില്ല. സ്വഹീഹായ ഹദീസുകൾ അറിയിക്കുന്നത് അപ്രകാരമാണ്.

പാഠം പതിനാല്: വുദൂഅ് മുറിയുന്ന കാര്യങ്ങൾ.

വുദൂഇൻ്റെ ഫർദുകൾ (നിർബന്ധ ഘടകങ്ങൾ) ആറെണ്ണമാകുന്നു:

1) മുൻദ്വാരത്തിലൂടെയോ പിൻദ്വാരത്തിലൂടെയോ വല്ലതും പുറത്തുപോവുക. 2) നജസായ വല്ലതും വലിയ അളവിൽ ശരീരത്തിൽ നിന്ന് പുറത്തുപോവുക. 3) ഉറക്കം മുഖേനയോ മറ്റോ സ്വബോധമില്ലാതാവുക. 4) ലൈംഗികാവയവമോ പിൻദ്വാരമോ കൈകൊണ്ട് മറയൊന്നുമില്ലാതെ സ്പർശിക്കുക. 5) ഒട്ടകമാംസം ഭക്ഷിക്കുക. 6) ഇസ്‌ലാമിൽ നിന്ന് പുറത്തുപോവുക. (അല്ലാഹു നമ്മെയും എല്ലാ മുസ്‌ലിംകളെയും ഇസ്ലാം ഉപേക്ഷിക്കുന്നതിൽ നിന്നും കാത്തു രക്ഷിക്കട്ടെ.)

ശ്രദ്ധിക്കുക: മയ്യിത്ത് കുളിപ്പിച്ചതുകൊണ്ട് വുദൂഅ് മുറിയുകയില്ല എന്നതാണ് ശരിയായ അഭിപ്രായം. ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെട്ടത് അപ്രകാരമാണ്. മുറിയുമെന്നതിന് തെളിവുകളൊന്നുമില്ല എന്നതുതന്നെ കാരണം. എന്നാൽ കുളിപ്പിക്കുന്നയാളുടെ കൈ മയ്യിത്തിന്റെ ലൈംഗികാവയവം മറയൊന്നുമില്ലാതെ സ്പർശിച്ചുപോയെങ്കിൽ വുദൂഅ് മുറിയുക തന്നെ ചെയ്യും.

മയ്യിത്തിന്റെ ലൈംഗികാവയവം മറയൊന്നുമില്ലാതെ സ്പർശിക്കാൻ പാടില്ല. കുളിപ്പിക്കുന്നവർ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യമാണത്. സ്ത്രീകളെ സ്പർശിക്കുന്നത് കൊണ്ടും വുദൂഅ് മുറിയുകയില്ല. ലൈംഗിക വികാരത്തോടെ സ്പർശിച്ചാലും ലൈംഗിക വികാരം ഇല്ലാതെ സ്പർശിച്ചാലും വുദൂഅ് മുറിയുകയില്ല എന്ന അഭിപ്രായമാണ് കൂടുതൽ ശരി. കാരണം നബി ﷺ അവിടുത്തെ ഭാര്യമാരിൽ ഒരാളെ ചുംബിക്കുകയും എന്നിട്ട് വുദൂഅ് ചെയ്യാതെ തന്നെ നിസ്കരിക്കുകയും ചെയ്തു എന്ന് ഹദീഥുകളിൽ വന്നിട്ടുണ്ട്.

സൂറത്തു ന്നിസാഇലും മാഇദയിലും അല്ലാഹു ഇങ്ങനെ പറഞ്ഞിട്ടുണ്ട്: സ്ത്രീകളുമായി സമ്പര്‍ക്കം നടത്തുകയോ ചെയ്താൽ (നിസാഅ്: 43) (മാഇദ: 6) ഈ ആയത്തിൽ പറഞ്ഞതിന്റെ ഉദ്ദേശ്യം സ്ത്രീകളുമായുള്ള ലൈംഗിക ബന്ധമാണ്. പണ്ഡിതന്മാരുടെ അഭിപ്രായങ്ങളിൽ ഏറ്റവും ശരി അതാണ്. ഇബ്നു അബ്ബാസി(رضي الله عنهما)ന്റെയും, മുൻഗാമികളിലും പിൻഗാമികളിലും പെട്ട വലിയൊരു വിഭാഗത്തിന്റെയും അഭിപ്രായം അതാണ്. അല്ലാഹുവാണ് എല്ലാ തൗഫീഖും നൽകുന്നവൻ.

പാഠം പതിനഞ്ച്: മുസ്‌ലിമിന്റെ സൽസ്വഭാവം.

ഇസ്‌ലാം പഠിപ്പിച്ചിട്ടുള്ളതും ഓരോ മുസ്‌ലിമിനും ഉണ്ടായിരിക്കേണ്ടതുമായ സൽഗുണങ്ങളിൽ ചിലത് താഴെ പറയുന്നു: സത്യസന്ധത, വിശ്വസ്തത, വിശുദ്ധി, ലജ്ജ, ധീരത, ഉദാരത, കടമകൾ നിറവേറ്റുക, അല്ലാഹു ഹറാമാക്കിയതിൽ നിന്നെല്ലാം വിട്ടുനിൽക്കുക, നല്ല അയൽപക്കബന്ധം പാലിക്കുക, ആവശ്യക്കാരെ കഴിയും വിധം സഹായിക്കുക തുടങ്ങി ഖുർആനിലും സുന്നത്തിലും പഠിപ്പിക്കപ്പെട്ട മറ്റു സൽസ്വഭാവങ്ങളും.

പാഠം പതിനാറ്: ഇസ്‌ലാമിക മര്യാദകൾ.

സലാം പറയുക, മുഖപ്രസന്നതയോടെ പെരുമാറുക, വലതുകൈകൊണ്ട് തിന്നുകയും കുടിക്കുകയും ചെയ്യുക, ഭക്ഷണവും പാനീയവും കഴിക്കുമ്പോൾ ആരംഭത്തിൽ 'ബിസ്മി' ചൊല്ലുകയും അവസാനം അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്യുക, തുമ്മിയാൽ 'അൽഹംദുലില്ലാഹ്' എന്നുപറയുക, വേറൊരാൾ തുമ്മി 'അൽഹംദുലില്ലാഹ്' എന്ന് പറഞ്ഞാൽ കേട്ടയാൾ 'യർഹമുക്കല്ലാഹ്' (താങ്കൾക്ക് അല്ലാഹു കരുണ ചൊരിയട്ടെ) എന്നുപറയുക, രോഗിയെ സന്ദർശിക്കുക, ജനാസ പിന്തുടരുകയും മയ്യിത്ത് നിസ്കാരത്തിലും ഖബ്‌റടക്കത്തിലും പങ്കെടുക്കുകയും ചെയ്യുക, മസ്ജിദിലേക്കും വീട്ടിലേക്കും കയറുമ്പോഴും അവിടെനിന്നും പുറത്തിറങ്ങുമ്പോഴും യാത്ര ചെയ്യുമ്പോഴുമൊക്കെയുള്ള ഇസ്‌ലാമിക മര്യാദകൾ പാലിക്കുക, മാതാപിതാക്കളോടും ബന്ധുക്കളോടും അയൽവാസികളോടും മുതിർന്നവരോടും ചെറിയവരോടുമുള്ള പെരുമാറ്റ മര്യാദകൾ പാലിക്കുക, കുട്ടി ജനിച്ച ആൾക്ക് വേണ്ടി ദുആ ചെയ്യുക, നവ വധൂവരന്മാർക്ക് അനുഗ്രഹത്തിനായി പ്രാർത്ഥിക്കുക, പ്രിയപ്പെട്ടവരുടെ മരണം പോലുള്ള നഷ്ടങ്ങൾ നേരിട്ടവരോട് ആശ്വാസ വാക്കുകൾ പറയുക, വസ്ത്രവും ചെരിപ്പും ധരിക്കുമ്പോഴും അഴിക്കുമ്പോഴുമുള്ള ഇസ്‌ലാമിക മര്യാദകൾ പാലിക്കുക. തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

പാഠം പതിനേഴ്: ശിർക്കിനെതിരിലും തിന്മകൾക്കെതിരിലുമുള്ള നിതാന്ത ജാഗ്രത.

തിന്മകൾ സംഭവിച്ചുപോകാതിരിക്കാൻ എപ്പോഴും സൂക്ഷിക്കേണ്ടതുണ്ട്. അവയിൽ ഏഴു വിനാശകരമായ വൻപാപങ്ങളുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തുക. അവ ഇനി പറയുന്നവയാണ്: 1) ശിർക്ക് അഥവാ അല്ലാഹുവിൽ പങ്കുചേർക്കൽ. 2) സിഹ്ർ (മാരണം). 3) അല്ലാഹു ജീവൻ പവിത്രമാക്കിയ മനുഷ്യനെ അന്യായമായി കൊലപ്പെടുത്തൽ. 4) പലിശ തിന്നുക. 5) യതീമിന്റെ ധനം ഭക്ഷിക്കുക. 6) യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞോടുക. 7) സത്യവിശ്വാസിനികളും ചാരിത്ര്യവതികളും വ്യഭിചാരത്തെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലാത്ത സ്ത്രീകളെക്കുറിച്ച് വ്യഭിചാരാരോപണം ഉന്നയിക്കൽ.

മാതാപിതാക്കളെ ദ്രോഹിക്കുക, കുടുംബബന്ധം വിച്‌ഛേദിക്കുക, കള്ളസാക്ഷ്യം പറയുക, കള്ളസത്യം ചെയ്യുക, അയൽവാസിയെ ഉപദ്രവിക്കുക, അന്യായമായി ജനങ്ങളുടെ രക്തം ചിന്തുകയോ അവരുടെ ധനം കൈവശപ്പെടുത്തുകയോ അവരുടെ അഭിമാനത്തെ വ്രണപ്പെടുത്തുകയോ ചെയ്യുക, ലഹരിവസ്തുക്കൾ ഉപയോഗിക്കുക, ചൂതാട്ടം നടത്തുക, ഏഷണി-പരദൂഷണങ്ങൾ പറയുക തുടങ്ങിയ അല്ലാഹുവും അവന്റെ റസൂലും ﷺ ഹറാമാക്കിയ കാര്യങ്ങളും നാം എപ്പോഴും സൂക്ഷിക്കേണ്ട വൻപാപങ്ങളാണ്.

പാഠം പതിനെട്ട്: മയ്യിത്ത് പരിപാലനം.

മയ്യിത്ത് പരിപാലനം, നിസ്കാരം, ഖബ്‌റടക്കം തുടങ്ങിയ കാര്യങ്ങൾ വിശദമായി മനസിലാക്കാം:

ഒന്നാമതായി: മരണാസന്നനായ വ്യക്തിക്ക് 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് ചൊല്ലിക്കൊടുക്കുക. നബി ﷺ പറഞ്ഞു: നിങ്ങളുടെ കൂട്ടത്തിൽ മരണാസന്നനായ വ്യക്തിക്ക് 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് നിങ്ങൾ ചൊല്ലിക്കൊടുക്കുക." [7] (മുസ്‌ലിം) 'അൽ മൗത്താ' എന്ന, ഈ ഹദീഥിൽ വന്ന പദത്തിന്റെ അർഥം മരണാസന്നൻ എന്നാണ്. അഥവാ മരണത്തിന്റെ അടയാളങ്ങൾ കണ്ടുതുടങ്ങിയ ആൾ. [7] മുസ്‌ലിം ഉദ്ധരിച്ചത്. (916-917)

രണ്ടാമതായി: മരണം സ്ഥിരീകരിച്ചാൽ കണ്ണുകൾ അടച്ചു കൊടുക്കുകയും, (വായ മൂടുന്ന രൂപത്തിൽ) താടിയെല്ലുകൾ ചേർത്ത് കെട്ടുകയും ചെയ്യുക. അത് സുന്നത്തിൽ സ്ഥിരപ്പെട്ടതാണ്.

മൂന്നാമതായി: ഓരോ മുസ്ലിമിൻ്റെയും മയ്യിത്ത് കുളിപ്പിക്കൽ നിർബന്ധമാണ്. യുദ്ധത്തിൽ ശഹീദായവരുടേതൊഴികെ. ശഹീദിൻ്റെ മയ്യിത്ത് കുളിപ്പിക്കുകയോ മയ്യിത്ത് നിസ്കാരം നിർവഹിക്കുകയോ ചെയ്യേണ്ടതില്ല. മറിച്ച് ഉടുത്ത വസ്ത്രത്തിൽ തന്നെ അവരെ ഖബ്റടക്കണം. കാരണം ഉഹ്ദിൽ ശഹീദായവരെ നബി ﷺ കുളിപ്പിക്കുകയോ അവർക്ക് വേണ്ടി നിസ്കരിക്കുകയോ ചെയ്തിട്ടില്ല.

നാല്: മയ്യിത്ത് കുളിപ്പിക്കുന്ന രൂപം. മയ്യിത്തിന്റെ ഔറത്തുകൾ മറക്കുക. ശേഷം ഒരല്പം ശരീരത്തിന്റെ മുകൾഭാഗം ഉയർത്തിപ്പിടിക്കുകയും വയറ്റിൽ അല്പം അമർത്തി തടവുകയും ചെയ്യുക. എന്നിട്ട് കുളിപ്പിക്കുന്നയാൾ തന്റെ കയ്യിൽ ഒരു കഷ്ണം തുണിചുറ്റി അത് മുഖേന വിസർജന ദ്വാരങ്ങൾ വൃത്തിയാക്കിക്കൊടുക്കുക. അതുകഴിഞ്ഞ് നിസ്കാരത്തിന് വേണ്ടി ചെയ്യുന്നത് എപ്രകാരമാണോ അതുപോലെ വുദൂഅ് ചെയ്തു കൊടുക്കുക. ശേഷം തലയും താടിയും കഴുകുക. വെള്ളത്തോടൊപ്പം 'സിദ്ർ' ചെടിയോ സമാനമായതോ (താളി പോലെയുള്ളതോ സോപ്പോ മറ്റോ) ഉപയോഗിക്കുക. പിന്നെ ശരീരത്തിന്റെ വലതുഭാഗവും അതുകഴിഞ്ഞാൽ ഇടതുഭാഗവും കഴുകുക. രണ്ടും മൂന്നും തവണ ഇത് ആവർത്തിക്കുക. ഓരോ തവണയും വയറ്റിലൂടെ കൈയോടിക്കേണ്ടതുണ്ട്. വല്ലതും പുറത്തുപോയെങ്കിൽ വൃത്തിയാക്കുക. ഒടുവിൽ വിസർജ്ജന ദ്വാരങ്ങൾ പഞ്ഞിയോ മറ്റോ വെച്ച് അടക്കുക. അതുകൊണ്ടും നിൽക്കുന്നില്ലെങ്കിൽ കലർപ്പില്ലാത്ത കളിമണ്ണ് കൊണ്ടോ അല്ലെങ്കിൽ പ്ലാസ്റ്റർ പോലുള്ള, ആധുനിക വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട വസ്തുക്കൾ കൊണ്ടോ അടക്കുക.

വുദൂഅ് ആവർത്തിക്കുക. മൂന്ന് തവണ കുളിപ്പിച്ചിട്ടും വൃത്തിയായില്ലെങ്കിൽ അഞ്ചുതവണയോ എഴുതവണയോ ചെയ്യുക. ശേഷം തുണികൊണ്ട് വെള്ളം ഒപ്പിയെടുക്കുക. അതുകഴിഞ്ഞാൽ ശരീരത്തിന്റെ മടക്കുകളിലും സുജൂദിന്റെ അവയവങ്ങളിലും സുഗന്ധം പുരട്ടുക. ശരീരം മുഴുവൻ സുഗന്ധം പുരട്ടുകയാണെങ്കിൽ നല്ലത്. കഫൻ തുണിയിൽ സുഗന്ധം പുകക്കുക. മീശയോ നഖമോ വലുതാണെങ്കിൽ വെട്ടിയൊതുക്കുക. വെട്ടാതെ വിട്ടാലും കുഴപ്പമില്ല. മുടി ചീകുകയോ ഗുഹ്യരോമങ്ങൾ വടിക്കുകയോ ചേലാകർമം നടത്തുകയോ ചെയ്യേണ്ടതില്ല. കാരണം, അങ്ങനെയൊന്നും ചെയ്യാൻ തെളിവില്ല. സ്ത്രീയുടെ മയ്യിത്താണെങ്കിൽ മുടി മൂന്നായി മെടയുകയും പിന്നിലേക്ക് നീട്ടിയിടുകയും ചെയ്യുക.

അഞ്ച്: കഫൻ ചെയ്യുക.

പുരുഷന്മാരുടെ മയ്യിത്ത് വെള്ളനിറത്തിലുള്ള മൂന്ന് തുണികൾ കൊണ്ട് കഫൻ ചെയ്യലാണ് ശ്രേഷ്ടകരം. കുപ്പായമോ തലക്കെട്ടോ വേണ്ടതില്ല. നബിﷺയെ കഫൻ ചെയ്തത് അങ്ങനെയായിരുന്നു. മയ്യിത്തിനെ ഓരോ തുണി കൊണ്ടും പൊതിയുകയാണ് വേണ്ടത്. ഒരു കുപ്പായവും ഉടുമുണ്ടും ഉടുപ്പിക്കുകയും അതിനുമുകളിലൂടെ തുണി ചുറ്റുകയും ചെയ്താലും തെറ്റില്ല.

സ്ത്രീയെ അഞ്ചു തുണി കൊണ്ടാണ് കഫൻ ചെയ്യേണ്ടത്: മേൽക്കുപ്പായം, തട്ടം, ഉടുമുണ്ട്, ചുറ്റിപ്പൊതിയുന്ന രണ്ടുതുണി. ചെറിയ ആൺകുട്ടിയെ ഒരു തുണിയിലോ വേണ്ടിവന്നാൽ രണ്ടോ മൂന്നോ തുണി കൊണ്ടോ കഫൻ ചെയ്യാം. ചെറിയ പെൺകുട്ടിയാണെങ്കിൽ ഒരു നീളക്കുപ്പായവും ചുറ്റിപ്പൊതിയുന്ന രണ്ടുതുണിയും കൊണ്ട് കഫൻ ചെയ്യുക.

ആരുടെ മയ്യിത്ത് ആണെങ്കിലും ശരീരം മുഴുവൻ മൂടാൻ സാധിക്കുന്ന ഒരു തുണി കൊണ്ടെങ്കിലും കഫൻ ചെയ്യുക നിർബന്ധമാണ്. (അതിൽ കൂടുതൽ നേരത്തെ പറഞ്ഞത് പ്രകാരം ഉപയോഗിക്കലാണ് കൂടുതൽ നല്ലത്.) എന്നാൽ ഹജ്ജിനോ ഉംറക്കോ വേണ്ടി ഇഹ്‌റാം ചെയ്തയാളുടെ മയ്യിത്താണെങ്കിൽ കുളിപ്പിച്ച ശേഷം ഒരു തുണിയും മേൽ മുണ്ടും കൊണ്ടാണ് കഫൻ ചെയ്യേണ്ടത്. ഇഹ്റാമിലായിരുന്ന അതേ രണ്ടു തുണികളോ അല്ലെങ്കിൽ വേറെ രണ്ടെണ്ണമോ അതിനായി ഉപയോഗിക്കുക. തലയോ മുഖമോ മറക്കരുത്. സുഗന്ധം ഉപയോഗിക്കുകയുമരുത്. കാരണം, തൽബിയ്യത്ത് ചൊല്ലുന്ന നിലയിലാണ് അദ്ദേഹം പരലോകത്ത് ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുക എന്ന് സ്വഹീഹായ ഹദീഥുകളിൽ വന്നിട്ടുണ്ട്. ഇനി ഇഹ്‌റാമിൽ മരണപ്പെട്ടത് സ്ത്രീയാണെങ്കിൽ മറ്റുള്ള സ്ത്രീകളെ കഫൻ ചെയ്യുന്നതുപോലെ തന്നെ കഫൻ ചെയ്യുക. എന്നാൽ സുഗന്ധം ഉപയോഗിക്കാൻ പാടില്ല. നിഖാബ് ഉപയോഗിച്ച് മുഖം മറക്കാനോ ഗ്ലൗസുകൾ കൊണ്ട് കൈകൾ മറക്കാനോ പാടില്ല. മറിച്ച്, കഫൻ തുണികൊണ്ടുതന്നെ മുഖവും കൈകളും മറക്കുക. സ്ത്രീകളെ കഫൻ ചെയ്യുന്ന രൂപം നേരത്തെ വിവരിച്ചത് എങ്ങനെയാണോ അപ്രകാരം ചെയ്യുക.

ആറ്: ആരാണ് മയ്യിത്ത് കുളിപ്പിക്കാനും നിസ്കരിക്കാനും ഖബ്റടക്കാനും നേതൃത്വം കൊടുക്കേണ്ടത്?

മയ്യിത്ത് കുളിപ്പിക്കാൻ നേതൃത്വം കൊടുക്കേണ്ടത് മരിച്ചയാൾ അതിന് ആരെയാണോ വസിയ്യത്ത് മുഖേന ഏൽപിച്ചത് അയാളാണ്. അങ്ങനെയാരുമില്ലെങ്കിൽ മയ്യിത്തിൻ്റെ പിതാവോ, അല്ലെങ്കിൽ പിതാമഹനോ, അതുമല്ലെങ്കിൽ മയ്യിത്തിൻ്റെ അനന്തരാവകാശികളിൽ ഉൾപ്പെടുന്ന ഏറ്റവും അടുത്ത ബന്ധു, പിന്നെ അതിനടുത്ത ബന്ധു എന്നീ ക്രമത്തിലാണ്.

സ്ത്രീയുടെ മയ്യിത്ത് കുളിപ്പിക്കാൻ ഏറ്റവും അർഹതപ്പെട്ടത്‌ അവൾ വസ്വിയ്യത്ത് മുഖേന ഏൽപിച്ച സ്ത്രീയാരോ അവളാണ്. അല്ലെങ്കിൽ മാതാവ്, മാതൃ മാതാവ്/പിതൃ മാതാവ്, അടുത്ത കുടുംബ ബന്ധമുള്ള സ്ത്രീകൾ എന്ന ക്രമത്തിലാണ് അത് നിർവഹിക്കേണ്ടത്. ഭാര്യക്ക് ഭർത്താവിൻ്റെയും ഭർത്താവിന് ഭാര്യയുടെയും മയ്യിത്ത് കുളിപ്പിക്കാവുന്നതാണ്. അബൂബക്ർ സിദ്ധീഖ് -رضي الله عنه- വിൻ്റെ മയ്യിത്ത് കുളിപ്പിച്ചത് അദ്ദേഹത്തിൻ്റെ ഭാര്യയായിരുന്നു. അത് പോലെ ഫാത്തിമ -رضي الله عنها- യുടെ മയ്യിത്ത് കുളിപ്പിച്ചത് ഭർത്താവായ അലി -رضي الله عنه- ആയിരുന്നു.

ഏഴ്: മയ്യിത്ത് നമസ്‌കാര രൂപം

മയ്യിത്ത് നിസ്‌കാരത്തിന്‌ നാല് തക്ബീറുകളാണുള്ളത്. ഒന്നാമത്തെ തക്ബീറിന് ശേഷം സൂറത്തുൽ ഫാത്തിഹ ഓതണം. അതോടൊപ്പം ചെറിയ സൂറത്തുകളോ ഒന്നോ രണ്ടോ ആയത്തുകളോ ഓതുന്നതും നല്ലതാണ്. ഇബ്‌നു അബ്ബാസ് - رضي الله عنهما - ഉദ്ധരിക്കുന്ന സ്വഹീഹായ ഹദീസിൽ അപ്രകാരം കാണാവുന്നതാണ്. രണ്ടാമത്തെ തക്ബീറിന് ശേഷം നമസ്കാരത്തിലെ തശഹുദിലേത് പോലെ നബി -صلى الله عليه وسلم- യുടെ പേരിൽ സ്വലാത്ത് ചൊല്ലുക. ശേഷം മൂന്നാമത്തെ തക്ബീർ ചൊല്ലുകയും ഇപ്രകാരം പ്രാർത്ഥിക്കുകയും ചെയ്യുക അല്ലാഹുവേ! ഞങ്ങളിലെ ജീവനുള്ളവർക്കും മരിച്ചുപോയവർക്കും, ഞങ്ങളിൽ ഹാജരുള്ളവർക്കും ഹാജരില്ലാത്തവർക്കും, ഞങ്ങളിലെ ചെറിയവർക്കും വലിയവർക്കും, ഞങ്ങളിലെ പുരുഷന്മാർക്കും സ്ത്രീകൾക്കും നീ പൊറുത്തുതരേണമേ! അല്ലാഹുവേ! ഞങ്ങളിൽ നീ (ഇനിയും) ജീവിതം നൽകിയവരെ നീ ഇസ്ലാമിലായി ജീവിപ്പിക്കേണമേ! ഞങ്ങളിൽ നീ മരിപ്പിക്കുന്നവരെ ഈമാനിലായിക്കൊണ്ട് നീ മരിപ്പിക്കേണമേ! അല്ലാഹുവേ! ഇദ്ദേഹത്തിന് നീ പൊറുത്തുകൊടുക്കുകയും കരുണ നൽകുകയും സൗഖ്യം നൽകുകയും മാപ്പേകുകയും ചെയ്യേണമേ! ഇദ്ദേഹത്തിന്റെ വാസസ്ഥലം നീ ശ്രേഷ്ഠമാക്കുകയും, പ്രവേശനസ്ഥാനം വിശാലമാക്കുകയും ചെയ്യേണമേ! വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ആലിപ്പഴം കൊണ്ടും ഇദ്ദേഹത്തെ നീ കഴുകേണമേ! വെള്ളവസ്ത്രം അഴുക്കുകളിൽ നിന്ന് ശുദ്ധീകരിക്കുന്നതുപോലെ ഇദ്ദേഹത്തെ നീ പാപങ്ങളിൽ നിന്ന് ശുദ്ധീകരിക്കേണമേ! ഇദ്ദേഹത്തിന്റെ വീടിനേക്കാൾ നല്ല വീടും, കുടുംബത്തെക്കാൾ നല്ല കുടുംബത്തെയും നീ ഇദ്ദേഹത്തിന് പകരം നൽകേണമേ! ഇദ്ദേഹത്തെ നീ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും, ഖബ്‌ർ ശിക്ഷയിൽ നിന്നും നരകശിക്ഷയിൽ നിന്നും രക്ഷ നൽകുകയും, ഇദ്ദേഹത്തിന്റെ ഖബ്‌ർ വിശാലമാക്കുകയും അതിൽ പ്രകാശം ചൊരിയുകയും ചെയ്യേണമേ! അല്ലാഹുവേ! ഇദ്ദേഹത്തിൻ്റെ പേരിലുള്ള പ്രതിഫലം ഞങ്ങൾക്ക് നീ നിഷേധിക്കരുതേ. ഇദ്ദേഹത്തിന് ശേഷം ഞങ്ങളെ നീ വഴിതെറ്റിക്കുകയും ചെയ്യരുതേ. ശേഷം നാലാമത്തെ തക്ബീർ ചൊല്ലുകയും വലത് ഭാഗത്തേക്ക് ഒരു സലാം ചൊല്ലുകയും ചെയ്യുക.

ഓരോ തക്ബീർ ചൊല്ലുമ്പോഴും കൈകൾ ഉയർത്തൽ സുന്നത്താണ്. മയ്യിത്ത് സ്ത്രീയുടേതാണെങ്കിൽ 'അല്ലാഹുമ്മഗ് ഫിർ ലഹു' എന്നതിന് പകരം (അല്ലാഹുമ്മഗ് ഫിർ ലഹാ...) എന്നും രണ്ട് മയ്യിത്തുകളുണ്ടെങ്കിൽ (അല്ലാഹുമ്മഗ് ഫിർ ലഹുമാ...) എന്നും, രണ്ടിൽ കൂടുതൽ മയ്യിത്തുകളുണ്ടെങ്കിൽ (അല്ലാഹുമ്മഗ് ഫിർ ലഹും...) എന്നുമാണ് ദുആഇൽ പറയേണ്ടത്. ഇനി മയ്യിത്ത് ചെറിയ കുട്ടിയാണെങ്കിൽ പാപമോചനത്തിനുള്ള പ്രാർത്ഥനക്ക് പകരം ഇപ്രകാരം പ്രാർത്ഥിക്കുക: അല്ലാഹുവേ, ഇവനെ മാതാപിതാക്കൾക്ക് പൂർവ്വ സുകൃതവും നിക്ഷേപവും ഉത്തരം ചെയ്യപ്പെടുന്ന ശുപാർശകനും ആക്കേണമേ. അല്ലാഹുവേ, ഇവൻ കാരണത്താൽ അവരുടെ തുലാസ് ഭാരമുള്ളതാക്കുകയും അവരുടെ പ്രതിഫലം മഹത്തരമാക്കുകയും, ഇവനെ സജ്ജനങ്ങളുടെ കൂടെ ചേർക്കുകയും ഇബ്‌റാഹീം നബിയുടെ സംരക്ഷണത്തിലാക്കുകയും ചെയ്യേണമേ. നിൻ്റെ കാരുണ്യം കൊണ്ട് ഇവനെ നരക ശിക്ഷയിൽ നിന്ന് രക്ഷിക്കുകയും ചെയ്യേണമേ.

മയ്യിത്ത് പുരുഷനാണെങ്കിൽ ഇമാം മയ്യിത്തിന്റെ തലക്ക് നേരെയും സ്ത്രീയാണെങ്കിൽ മധ്യ ഭാഗത്തും നിൽക്കലാണ് സുന്നത്ത്. കൂടുതൽ മയ്യിത്തുകളുണ്ടെങ്കിൽ ഇമാമിനോട് ചേർന്ന് പുരുഷൻ്റെ മയ്യിത്തും ഖിബ്ലയോട് ചേർന്ന് സ്ത്രീയുടെ മയ്യിത്തുമാണ് വെക്കേണ്ടത്. കുട്ടികളുടെ മയ്യിത്തുകൂടിയുണ്ടെങ്കിൽ പുരുഷൻ്റെ ശേഷം ആൺകുട്ടിയുടെ മയ്യിത്തും ശേഷം സ്ത്രീയുടേതും ശേഷം പെൺകുട്ടിയുടെ മയ്യിത്തുമാണ് വെക്കേണ്ടത്. ആൺകുട്ടിയുടെ തല പുരുഷൻ്റെ തലക്ക് നേരെയും സ്ത്രീയുടെ മധ്യഭാഗം പുരുഷൻ്റെ തലക്ക് നേരെയും പെൺകുട്ടിയുടെ തല സ്ത്രീയുടെ തലക്ക് നേരെയും മധ്യഭാഗം പുരുഷന്റെ തലക്കുനേരെയും വരുന്ന രൂപത്തിൽ ക്രമീകരിക്കണം. നമസ്‌കരിക്കുന്നവർ എല്ലാവരും ഇമാമിൻ്റെ പിന്നിൽ നിൽക്കണം. ഇമാമിൻ്റെ പിന്നിൽ സ്ഥലം ലഭിക്കാതെ ഒരാൾ ഒറ്റക്കായിപ്പോയാൽ അയാൾക്ക് ഇമാമിൻ്റെ വലതുഭാഗത്ത് നിൽക്കാവുന്നതാണ്.

എട്ട്: മയ്യിത്ത് മറമാടുന്ന രൂപം

ഖബ്ർ ഒരാളുടെ പകുതിയോളം വരുന്ന രൂപത്തിൽ ആഴമുള്ളതാക്കൽ സുന്നത്താണ്. ഖിബ്‌ലയുടെ ഭാഗം തുരന്ന് അറ പോലെയാക്കി- ഖബ്ർ ഉണ്ടാക്കുന്നതിന് 'ലഹ്ദ്' എന്ന് പറയും. അതിൽ മയ്യിത്തിനെ വലത് ഭാഗം ചെരിച്ച് കിടത്തുകയും കഫൻ പുടവയുടെ കെട്ടുകൾ അഴിക്കുകയും ചെയ്യണം. (കഫൻ പുടവയുടെ കെട്ടുകൾ അഴിച്ചാൽ മാത്രം മതി നീക്കം ചെയ്യേണ്ടതില്ല). മയ്യിത്ത് സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും മുഖം വെളിവാക്കരുത്. ശേഷം ഇഷ്ടിക നാട്ടിവെച്ച്, മണ്ണ് കുഴച്ച് ഉറപ്പിക്കണം. മയ്യിത്തിൻ്റെ മേൽ മണ്ണ് വീഴാതിരിക്കുന്നതിന് വേണ്ടിയാണത്. ഇഷ്ടിക ഇല്ലെങ്കിൽ സിമൻറ് സ്ളാബോ, കല്ലോ, മരമോ ഉപയോഗിക്കാം. ശേഷം ഖബ്റിൽ മണ്ണ് വാരിയിടണം. അപ്പോൾ "ബിസ്മില്ലാഹി, വ അലാ മില്ലത്തി റസൂലില്ലാഹി" (അല്ലാഹുവിൻ്റെ നാമത്തിൽ, പ്രവാചകൻറെ ചര്യ അനുസരിച്ച്) എന്ന് പറയൽ സുന്നത്താണ്. ഖബ്ർ ഒരു ചാൺ ഉയർത്തണം. സൗകര്യപ്പെടുമെങ്കിൽ മുകളിൽ ചരൽ കല്ലുകൾ വിതറുകയും വെള്ളം കുടയുകയും ചെയ്യണം.

മയ്യിത്ത് മറവ് ചെയ്യാൻ വന്നവർ ഖബ്റിനടുത്ത് നിൽക്കലും മയ്യിത്തിന് വേണ്ടി പ്രാർത്ഥിക്കലും സുന്നത്താണ്. നബി ﷺ മയ്യിത്ത് മറവ് ചെയ്‌ത്‌ കഴിഞ്ഞാൽ അവിടെ തന്നെ നിൽക്കാറുണ്ടായിരുന്നു. അവിടുന്ന് ﷺ ഇപ്രകാരം പറയുകയുണ്ടായി: നിങ്ങൾ നിങ്ങളുടെ സഹോദരന് വേണ്ടി പാപമോചനം തേടുകയും, സ്ഥൈര്യം ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക. അദ്ദേഹം ഇപ്പോൾ ചോദ്യം ചെയ്യപ്പെടുകയാണ്." [8] [8] അബൂദാവൂദ് (3221), ഹാകിം (3/399) എന്നിവർ ഉദ്ധരിച്ചത്.

ഒൻപത്: മയ്യിത്ത് മറവ് ചെയ്യുന്നതിന് മുമ്പ് മയ്യിത്ത് നിസ്കാരം നിർവഹിക്കാൻ കഴിയാത്തവർ മറവുചെയ്ത ശേഷം നിസ്കരിക്കൽ അനുവദനീയമാണ്.

കാരണം നബി ﷺ അപ്രകാരം ചെയ്തിട്ടുണ്ട്. പക്ഷെ, ഈ രൂപത്തിലുള്ള മയ്യിത് നിസ്കാരം നിർവഹിക്കുന്നത് മറവ് ചെയ്‌ത്‌ ഒരു മാസത്തിനുള്ളിലായിരിക്കണം. ഒരു മാസത്തിലധികമായാൽ ഖബ്റിനരികെ നിസ്കരിക്കൽ അനുവദനീയമല്ല. കാരണം, ഖബ്റടക്കി ഒരു മാസത്തിലധികമായ മയ്യിത്തിന് വേണ്ടി ഖബ്‌റിനരികിൽ നബി ﷺ നിസ്കരിച്ചതായി സ്ഥിരപ്പെട്ടിട്ടില്ല.

പത്ത്: മയ്യിത്തിൻ്റെ വീട്ടുകാർ ജനങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കൽ അനുവദനീയമല്ല; മഹാനായ സ്വഹാബി ജരീർ ബിൻ അബ്ദില്ലാ അൽ ബജലി -رضي الله عنه- പറയുന്നു: മയ്യിത്ത് മറവുചെയ്ത ശേഷം മയ്യിത്തിൻ്റെ വീട്ടിൽ ഒരുമിച്ചുകൂടലും അവിടെ ഭക്ഷണമുണ്ടാക്കലും ഞങ്ങൾ നിയാഹത്ത് - ഹറാമായ ചരമ വിലാപം - ആയിട്ടാണ് കണക്കാക്കാറുണ്ടായിരുന്നത്[9]. (അഹ്‌മദ്‌ 'ഹസനാ'യ പരമ്പരയോടെ ഉദ്ധരിച്ചത്) [9] ഇബ്‌നുമാജ (1612), ഇമാം അഹ്മദ് (2/204) എന്നിവർ ഉദ്ധരിച്ചത്.

എന്നിൽ മരണം നടന്ന വീട്ടുകാർക്കും അവിടെ വരുന്ന അതിഥികൾക്കും വേണ്ടി മറ്റുള്ളവർ ഭക്ഷണമുണ്ടാക്കിക്കൊടുക്കുന്നതിന് വിരോധമില്ല. അയൽവാസികളും കുടുംബങ്ങളും അവർക്ക് ഭക്ഷണമുണ്ടാക്കി കൊടുക്കൽ സുന്നത്താണ്. ജഅ്ഫറുബിനു അബീ ത്വാലിബ് رضي الله عنه ശാമിൽ വെച്ച് മരണപ്പെട്ടു എന്ന വാർത്ത അറിഞ്ഞപ്പോൾ നബി ﷺ, ജഅ്ഫർ رضي الله عنه- വിൻ്റെ വീട്ടുകാർക്ക് ഭക്ഷണമുണ്ടാക്കി കൊടുക്കാൻ കൽപ്പിച്ചു. അദ്ദേഹം പറഞ്ഞു: (ഐഹിക കാര്യങ്ങളെ കുറിച്ച്) അശ്രദ്ധയിലാക്കുന്ന വിപത്താണ് അവരെ ബാധിച്ചിരിക്കുന്നത്." [10] [10] മുസ്‌ലിം (976), നസാഈ (2034), അബൂദാവൂദ് (3234), ഇബ്നു മാജ (1569), അഹ്മദ് (2/441) എന്നിവർ ഉദ്ധരിച്ചത്.

മയ്യിത്തിൻ്റെ വീട്ടുകാർക്ക് ദാനമായി നൽകപ്പെട്ട ഭക്ഷണത്തിൽ പങ്കുചേരാൻ അവരുടെ അയൽവാസികളെയോ മറ്റോ ക്ഷണിക്കുന്നതിന് അവർക്ക് വിരോധമില്ല. ശരീഅത്ത് നിയമത്തിൽ നിന്ന് നമുക്ക് അറിയാവുന്നത് അനുസരിച്ച് അതിന് നിശ്ചയിക്കപ്പെട്ട പ്രത്യേക സമയവുമില്ല.

പതിനൊന്ന്: ഭർത്താവ് മരണപ്പെട്ട സ്ത്രീക്കൊഴികെ മൂന്ന് ദിവസത്തിൽ കൂടുതൽ മയ്യിത്തിന് വേണ്ടി ദുഃഖമാചരിക്കൽ അനുവദനീയമല്ല.

ഭർത്താവ് മരണപ്പെട്ട സ്ത്രീ നാല് മാസവും പത്ത് ദിവസവും ഇദ്ദ ആചരിക്കണം; ഗർഭിണിയാണെങ്കിൽ പ്രസവിക്കുന്നത് വരെയും. നബിﷺയിൽ നിന്ന് അപ്രകാരം സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്.

എന്നാൽ ഒരു പുരുഷൻ തൻ്റെ കുടുംബക്കാർക്ക് വേണ്ടിയോ മറ്റുള്ളവർക്ക് വേണ്ടിയോ ഇങ്ങനെ ദു:ഖമാചരിക്കൽ അനുവദനീയമല്ല.

പന്ത്രണ്ട്: മരണപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കാനും, അവർക്ക് കാരുണ്യത്തിന് തേടാനും, മരണത്തെക്കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചുമൊക്കെ ഓർക്കാനും ഇടക്കിടെ ഖബ്ർ സന്ദർശിക്കൽ പുരുഷന്മാർക്ക് പുണ്യകരമായ കാര്യമാണ്.

നബി ﷺ പറഞ്ഞു: നിങ്ങൾ ഖബ്ർ സന്ദർശിക്കുക; അത് നിങ്ങളെ പരലോകത്തെക്കുറിച്ച് ഓർമിപ്പിക്കും." [11] മുസ്ലിം തൻറെ സ്വഹീഹിൽ ഉദ്ധരിച്ചിരിക്കുന്നു. [11] ഇബ്നുമാജ (1569) ഉദ്ധരിച്ചത്. അൽബാനി സ്വഹീഹാണെന്ന് വിലയിരുത്തി.

ഖബ്ർ സന്ദർശിക്കാൻ പോകുമ്പോൾ ഇപ്രകാരം പറയാൻ നബി ﷺ തൻ്റെ സ്വഹാബികളെ പഠിപ്പിക്കാറുണ്ടായിരുന്നു: ഈ ഭവനങ്ങളിൽ താമസിക്കുന്ന മുസ്ലിംകളും മുഅ്മിനുകളുമായവരേ! നിങ്ങൾക്ക് അല്ലാഹുവിൽ നിന്നുള്ള രക്ഷയുണ്ടാകട്ടെ. ഞങ്ങളും -അല്ലാഹു ഉദ്ദേശിച്ചാൽ- നിങ്ങളുടെ കൂടെ ചേരേണ്ടവരാണ്. ഞങ്ങൾക്കും നിങ്ങൾക്കും സൗഖ്യം നൽകാൻ അല്ലാഹുവിനോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു. അല്ലാഹു നമ്മിലെ നേരത്തെ എത്തിയവർക്കും വരാനിരിക്കുന്നവർക്കും കരുണ ചൊരിയട്ടെ." [12] [12] (മുസ്ലിം: 975)

എന്നാൽ സ്ത്രീകൾക്ക് ഖബ്ർ സന്ദർശനമില്ല. കാരണം നബി ﷺ ഖബ്ർ സന്ദർശിക്കുന്ന സ്ത്രീകളെ ശപിച്ചിരിക്കുന്നു. അവരുടെ സന്ദർശനം ഫിത്നക്കും, അക്ഷമ പ്രകടിപ്പിക്കുന്നതിനും കാരണമാകുമെന്ന് ഭയപ്പെടുന്നതിനാലാണത്. അപ്രകാരം തന്നെ ജനാസയെ മഖ്ബറയിലേക്ക് അനുഗമിക്കലും അവർക്ക് അനുവദനീയമല്ല; നബി ﷺ അവരെ അതിൽ നിന്ന് വിലക്കിയിട്ടുണ്ട്. എന്നാൽ മയ്യിത്തിന് വേണ്ടി മസ്ജിദിൽ വെച്ചോ, മറ്റുള്ള നിസ്കാര സ്ഥലങ്ങളിൽ വെച്ചോ നിസ്‍കരിക്കൽ സ്ത്രീക്കും പുരുഷനും ഒരുപോലെ അനുവദനീയമാകുന്നു.

ഇത്രയുമാണ് ഈ വിഷയത്തിൽ നമുക്ക് ക്രോഡീകരിക്കാൻ സാധിച്ചത്. നമ്മുടെ പ്രവാചകനായ മുഹമ്മദ് നബി(ﷺ)യിലും അവിടുത്തെ മുഴുവൻ കുടുംബങ്ങളിലും അനുചരൻമാരിലും അല്ലാഹുവിൻറെ രക്ഷയും സമാധാനവും വർഷിക്കുമാറാകട്ടെ.