من خلقني؟ ولماذا؟
المطوية تتناول مفهوم الخلق والغرض من الحياة، متسائلة عن منشأ الكون والإنسان والقوانين التي تحكمهما. تشرح وجود خالق واحد مستحق للعبادة، وتبرز الدلائل على عظمة الخالق من خلال الطبيعة وأحكام الكون. كما تستعرض المطوية صفات الله وأهمية الوحي في توجيه البشر لعبادة الله وحده واتباع شرعه. وتؤكد على أن الإسلام هو الدين الحق، وتحث على الدخول فيه واعتناقه للحصول على السعادة الحقيقية في الدنيا والآخرة.
എല്ലാ വസ്തുവും ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് ഉണ്ടെന്ന സത്യം അറിയിക്കുന്നു.
ആരാണെന്നെ സൃഷ്ടിച്ചത്? എന്തിനു വേണ്ടി?
ആകാശ ഭൂമികളെയും അവയുൾക്കൊള്ളുന്ന ഈ മഹാ പ്രപഞ്ചത്തിലെ എണ്ണിയാലൊടുങ്ങാത്ത സർവ്വ ചരാചരങ്ങളെയും സൃഷ്ടിച്ചത് ആരാണ്!?
ആകാശ ഭൂമികളിലെ സൂക്ഷ്മവും കൃത്യവുമായ ഈ വ്യവസ്ഥയുടെ നിർമാതാവ് ആരാണ്!?
മനുഷ്യനെ സൃഷ്ടിക്കുകയും കാഴ്ചയും കേൾവിയും ബുദ്ധിശക്തിയും കാര്യങ്ങൾ ഗ്രഹിക്കാനുള്ള കഴിവും ചിന്താശേഷിയുമെല്ലാം അവന് നൽകുകയും ചെയ്തതാരാണ്!?
നിൻ്റെ ശരീരത്തിൻ്റെ അതിസൂക്ഷ്മമായ ഘടനയും മറ്റു ജീവജാലങ്ങളുടെ ജൈവിക രഹസ്യങ്ങളുമെല്ലാം നീയെങ്ങനെ വ്യാഖ്യാനിക്കുന്നു? ആരാണിതെല്ലാം ഒരു മുൻമാതൃകയുമില്ലാതെ സംവിധാനിച്ചത്!?
യുഗ-യുഗാന്തരങ്ങളായി വ്യവസ്ഥാപിതവും കണിശവുമായ നിയമങ്ങളാൽ ഈ മഹാ പ്രപഞ്ചം നില നിൽക്കുന്നതെങ്ങനെയാണ്!?
ആരാണീ പ്രപഞ്ചത്തിലെ നിയമ വ്യവസ്ഥിതികൾ സ്ഥാപിച്ചത്!? (ജീവിതം-മരണം, പ്രതുൽപാദനം, രാത്രി-പകൽ, കാലാവസ്ഥാ വ്യതിയാനങ്ങൾ...മുതലായവ)
ഇതെല്ലാം തീർത്തും യാദൃശ്ചികമായി സംഭവിച്ചതാണോ!? അതല്ല ആരാലും സൃഷ്ടിക്കപ്പെടാതെ ഇവയെല്ലാം താനേ ഉണ്ടായതാണോ!? അതുമല്ലെങ്കിൽ ഈ പ്രപഞ്ചത്തെ സൃഷ്‌ടിച്ചത് അത് സ്വയം തന്നെയാണോ!?
എന്തടിസ്ഥാനത്തിലാണ് താൻ നഗ്നനേത്രങ്ങൾ കൊണ്ട് കാണാത്ത വസ്തുക്കളുടെ സാന്നിധ്യം മനുഷ്യൻ അംഗീകരിക്കുന്നത്!? (ബുദ്ധിയും ഗ്രാഹ്യശേഷിയും ആത്മാവും സ്നേഹവും വികാരങ്ങളും ഉദാഹരണം.) അവയുടെ സ്വാധീന ഫലമായുണ്ടാകുന്ന അടയാളങ്ങൾ കണ്ടറിയുന്നത് കൊണ്ടല്ലേ!? പിന്നെയെങ്ങനെയാണ് ഈ മഹാ പ്രപഞ്ചത്തിനൊരു സ്രഷ്ടാവുണ്ടെന്ന സത്യം അവൻ്റെ സൃഷ്ടിപ്പിൻ്റെയും കാരുണ്യത്തിൻ്റെയും അടയാളങ്ങൾ അവൻ്റെ സൃഷ്ടികളിലൂടെ അനുഭവിച്ചറിഞ്ഞിട്ടും മനുഷ്യന് നിഷേധിക്കാനാവുക!?
ഉയർന്നു നിൽക്കുന്ന ഏതെങ്കിലുമൊരു ഭവനത്തെ ചൂണ്ടി 'ഇത് ആരും നിർമിക്കാതെ തനിയെ ഉണ്ടായതാണെന്ന്' ആരെങ്കിലും പറഞ്ഞാൽ ആരാണത് ചെവി കൊള്ളുക!? ശൂന്യതയിൽ നിന്നാണ് അതുണ്ടായത് എന്ന് പറഞ്ഞാൽ എങ്ങനെയാണ് അതംഗീകരിക്കാൻ കഴിയുക!? പിന്നെങ്ങനെയാണ് ഈ മഹാ പ്രപഞ്ചം ഒരു സ്രഷ്ടാവില്ലാതെ സ്വയം ഭൂവായതാണെന്ന ചിലരുടെ ജല്പനങ്ങൾ വിശ്വാസ യോഗ്യമാവുക!? പ്രപഞ്ചത്തിൽ കാണപ്പെടുന്ന കൃത്യമായ ഈ സംവിധാനം കേവല യാദൃശ്ചികത മാത്രമാണെന്ന കണ്ടെത്തൽ നേർബുദ്ധിയുള്ളവർക്ക് എങ്ങനെയാണ് സ്വീകാര്യമാവുക!?
അല്ലാഹു തആലാ പറയുന്നു: ("യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവര്‍ തന്നെയാണോ (അവരുടെ) സ്രഷ്ടാക്കള്‍!? അതല്ല, അവരാണോ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നത്!? അല്ല, അവര്‍ ദൃഢമായി വിശ്വസിക്കുന്നില്ല.") [സൂറത്തു ത്വൂർ: 35,36]
അത്യുന്നതനും അന്യൂനനുമായ അല്ലാഹു
ഈ പ്രപഞ്ചത്തിന് സ്രഷ്ടാവും പരിപാലകനും നിയന്താവുമായ ഒരു റബ്ബുണ്ട്. അവൻ ഏകനാണ്. അവൻ്റെ പരിപൂർണതയെ അറിയിക്കുന്ന അത്യുൽകൃഷ്ടങ്ങളായ എണ്ണമറ്റ നാമഗുണ വിശേഷണങ്ങളുണ്ട്. 'الخالق' സ്രഷ്ടാവ്, 'الرحيم' കാരുണ്യവാൻ, 'الرازق' ഉപജീവനം നൽകുന്നവൻ, 'الكريم' അത്യുദാരൻ തുടങ്ങിയ നാമങ്ങൾ അവയിൽ ചിലതാണ്. 'الَّله' അല്ലാഹു എന്ന നാമമാണ് അവൻ്റെ നാമങ്ങളിൽ ഏറ്റവും പ്രസിദ്ധം. യാതൊരു പങ്കാളിയുമില്ലാത്ത ഏകനായ ന്യായമായും സർവ്വ ആരാധനകൾക്കും അർഹനായവൻ എന്നതാണ് പ്രസ്തുത നാമത്തിനർത്ഥം.
അല്ലാഹു തആലാ വിശുദ്ധ ഖുർആനിൽ പറഞ്ഞു: (നബിയേ,) പറയുക: അല്ലാഹു ഏകനാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. "അവന് തുല്യനായി ആരും തന്നെയില്ല." [സൂറത്തുൽ ഇഖ്‌ലാസ്:1-4]
അല്ലാഹു തആലാ പറഞ്ഞു: {"അല്ലാഹു - അവനല്ലാതെ ആരാധനക്കർഹനില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവൻ്റെതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവൻ്റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവൻ്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവൻ്റെ 'കുർസിയ്യ് ' (കാൽപാദം വെക്കുന്ന സ്ഥാനം) ആകാശ ഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ അത്യുന്നതനും അതിമഹാനുമാകുന്നു."} [സൂറത്തുൽ ബഖറ:255]
റബ്ബിൻ്റെ ഉൽകൃഷ്ടങ്ങളായ ഗുണ-വിശേഷണങ്ങൾ:
അവനാകുന്നു ഭൂമിയെ സൃഷ്ടിച്ചതും അതിനെ സൗകര്യപ്പെടുത്തിയതും. മനുഷ്യരടങ്ങുന്ന ജീവജാലങ്ങൾക്ക് വാസയോഗ്യമായ വിധത്തിൽ അവനതിനെ സംവിധാനിക്കുകയും ചെയ്തു. ആകാശങ്ങളെയും അതിലുള്ള ഭീമാകാരങ്ങളായ മറ്റു സൃഷ്ടി പ്രതിഭാസങ്ങളെയും പടച്ചവനും അവൻ തന്നെ. സൂര്യ-ചന്ദ്രാദികളുടെയും രാപകലുകളുടെയും അത്ഭുതകരമായ വ്യവസ്ഥ അവൻ്റെ മാഹാത്മ്യം വിളംബരം ചെയ്യുന്നു.
ജീവൻ്റെ നിലനിൽപ്പിന് ആധാരമായ വായു നമുക്ക് വിധേയമാക്കി തന്നവൻ അവനാണ്. ആകാശത്തു നിന്ന് മഴ വർഷിപ്പിക്കുന്നതും കടലും നദിയുമെല്ലാം നമുക്ക് അധീനപ്പെടുത്തി തന്നതും അവൻ തന്നെ.യാതൊരു ശക്തിയുമില്ലാതിരുന്ന തീർത്തും ദുർബലനായിരുന്ന അവസ്ഥയിൽ ഗർഭസ്ഥ ശിശുവായിരിക്കെ മാതാവിൻ്റെ ഉദരത്തിൽ വെച്ച് നമ്മെ ഭക്ഷിപ്പിച്ചവൻ അവനാകുന്നു. നമ്മുടെ ധമനികളിലൂടെ നിലക്കാത്ത പ്രവാഹമായി രക്തത്തെ ഒഴുക്കുന്നവനും അവൻ തന്നെ. ജനനം മുതൽ മരണം വരെ ഇടതടവില്ലാതെ നമ്മുടെ ഹൃദയത്തെ മിടിപ്പിക്കുന്നവനും അവനല്ലാതെ മറ്റാരാണ്!?
അല്ലാഹു തആലാ പറഞ്ഞു: {"നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് യാതൊന്നും അറിഞ്ഞുകൂടാത്ത അവസ്ഥയില്‍ അല്ലാഹു നിങ്ങളെ പുറത്ത് കൊണ്ടുവന്നു. നിങ്ങൾക്ക് അവന്‍ കേള്‍വിയും കാഴ്ചയും ഹൃദയവും നല്‍കുകയും ചെയ്തു. നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി".} [സൂറത്തു- അന്നഹ്ൽ:78]
ആരാധ്യനായ റബ്ബിന് പരിപൂർണ്ണതയുടെ ഉന്നതങ്ങളായ വിശേഷണങ്ങൾ ഉണ്ടായിരിക്കൽ അനിവാര്യമാണ്.
റബ്ബിൻ്റെ മാഹാത്മ്യത്തെ മനസ്സിലാക്കാൻ അവൻ നമുക്ക് വിശേഷബുദ്ധി നൽകിയിരിക്കുന്നു. ന്യൂനതയുടെ ലാഞ്ജന പോലും അവന് ചേരുകയില്ല എന്നതും അവൻ പൂർണതയുടെ പരമമായ വിശേഷണങ്ങൾ അർഹിക്കുന്നവനാണ് എന്നതും നമ്മുടെ ശുദ്ധപ്രകൃതിയിൽ തന്നെ അവൻ സന്നിവേശിപ്പിച്ചിരിക്കുന്നു.
അതിനാൽ അരാധനകൾക്കെല്ലാം പൂർണ്ണനായ അർഹൻ ന്യായമായും അല്ലാഹു മാത്രമാണ്. അവന് പുറമെ ആരാധിക്കപ്പെടുന്നതെല്ലാം വ്യർത്ഥമാണ്. അന്യായമാണ്. അവയെല്ലാം കുറവുകളുള്ളവയും മരണത്തിനും നാശത്തിനും വിധേയമാകുന്നതുമാണ്.
യഥാർത്ഥ ആരാധ്യൻ ഒരു മനുഷ്യനോ വിഗ്രഹമോ മരമോ കല്ലോ മൃഗമോ ആകുക എന്നത് അസാധ്യമാണ്.!
ഒരു ന്യൂനതയുമില്ലാത്ത സൽഗുണ സമ്പന്നനായവനെ മാത്രം ആരാധിക്കുക എന്നതാണ് ബുദ്ധിയുള്ളവർക്ക് അനുയോജ്യമായിട്ടുള്ളത്. പിന്നെയെങ്ങനെയാണ് തന്നെപ്പോലെ അതല്ലെങ്കിൽ തന്നെക്കാൾ നിലവാരം കുറഞ്ഞ കേവലം സൃഷ്ടികളെ ആരാധിക്കാൻ മനുഷ്യന് സാധിക്കുന്നത്!?
സ്ത്രീയുടെ ഗർഭാശയത്തിൽ വളർന്ന് മനുഷ്യമക്കളെ പോലെ പ്രസവിക്കപ്പെടുന്ന ഒരു കുഞ്ഞ് മാലോകരുടെ റബ്ബാകുക എന്നത് അസംഭവ്യമാണ്.!
റബ്ബ്-അവൻ സർവ്വ ചരാചരങ്ങളെയും സൃഷ്ടിച്ചവനാണ്. സകല സൃഷ്ടികളും അവൻ്റെ അധികാരത്തിനും നിയന്ത്രണത്തിനും വിധേയരാണ്. ഒരാൾക്കും അവനെന്തെങ്കിലും ദോഷം വരുത്താനോ ക്രൂശിക്കാനോ ശിക്ഷിക്കാനോ നിന്ദിക്കാനോ സാധ്യമല്ല!!!
റബ്ബ് മരണം വരിക്കുക എന്നത് അസംഭവ്യമാണ്!!!
റബ്ബ്-അവൻ മറവി സംഭവിക്കാത്തവനും ഉറക്കമോ ഭക്ഷണമോ ആവശ്യമില്ലാത്തവനുമാണ്. ഇണയോ സന്താനമോ ഉണ്ടാകുക എന്നത് അവൻ്റെ മഹത്വത്തിന് അനുഗുണമല്ല. ഔന്നത്യത്തിൻ്റെ സർവ്വ വിശേഷണങ്ങളും അവനുണ്ട്. ആവശ്യകതയുടെയോ ദൗർബല്യത്തിൻ്റെയോ ഒരു വിശേഷണവും ഒരിക്കലും അവനർഹിക്കുന്നില്ല. അല്ലാഹുവിൻ്റെ മാഹാത്മ്യത്തെ നിരാകരിക്കുന്ന, നബിമാരിലേക്കോ മുൻകാല വേദഗ്രന്ഥങ്ങളിലേക്കോ ചേർത്തി പറയുന്ന എന്തെങ്കിലും പരാമർശങ്ങളുണ്ടെങ്കിൽ അതെല്ലാം വ്യാജമായിരിക്കും. അവയൊന്നും മൂസാ- ഈസാ നബിമാരിലൂടെയോ അവരല്ലാത്ത അമ്പിയാക്കളിലൂടെയോ (عليهم الصلاة والسلام) അവതീർണമായ (വഹ് യാകാൻ) ശരിയായ ദിവ്യ സന്ദേശങ്ങളാകാൻ യാതൊരു നിർവാഹവുമില്ല.
അല്ലാഹു തആലാ പറഞ്ഞു: {"മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത് ശ്രദ്ധിച്ചു കേള്‍ക്കുക. തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍ പോലും. ഈച്ച അവരുടെ പക്കല്‍ നിന്ന് വല്ലതും തട്ടിയെടുത്താല്‍ അതിന്‍റെ പക്കല്‍ നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ."} {അല്ലാഹുവെ കണക്കാക്കേണ്ട മുറപ്രകാരം അവര്‍ കണക്കാക്കിയിട്ടില്ല. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു.} [സൂറത്തുൽ ഹജ്ജ്:73,74]
ഒരു ബോധനവുമില്ലാതെ അല്ലാഹു നമ്മെ വെറുതെ വിട്ടിരിക്കുകയാണെന്ന് നേർബുദ്ധി അംഗീകരിക്കുമോ!?
എല്ലാം അറിയുന്നവനും യുക്തിപൂർണനുമായ അല്ലാഹു സൃഷ്ടികളെയെല്ലാം ഒരു ലക്ഷ്യവുമില്ലാതെ വൃഥാ സൃഷ്ടിച്ചതാണെന്ന് കേവല യുക്തി സമ്മതിക്കുമോ!?
ഇത്രമേൽ കൃത്യവും സൂക്ഷ്മവുമായി നമ്മെ സൃഷ്ടിച്ച ആകാശ ഭൂമികളിലുള്ളതെല്ലാം നമുക്ക് വേണ്ടി സംവിധാനിച്ചവൻ നമ്മെ അലക്ഷ്യമായി സൃഷ്ടിച്ചുവെന്നോ!? അതല്ലെങ്കിൽ മനുഷ്യനെ അലട്ടുന്ന പ്രസക്തമായ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ നമ്മെ അവൻ ഉപേക്ഷിച്ചുവെന്നോ!? (നാം എന്തിന് ഈ ഭൂമിയിൽ വന്നു!? മരണത്തിനു ശേഷം എന്ത് സംഭവിക്കും!? നമ്മെ സൃഷ്ടിച്ചതിൻ്റെ ലക്ഷ്യമെന്ത്!?)
മറിച്ച് നമ്മുടെ സൃഷ്ടിപ്പിൻ്റെ ലക്ഷ്യം വിവരിക്കാൻ നാം എങ്ങനെ ജീവിക്കണമെന്ന് അറിയിക്കാൻ നമ്മിലേക്ക് അവൻ അവൻ്റെ ദൂതന്മാരെ (മുർസലുകളെ) നിയോഗിച്ചു.
മുർസലുകളെ അയക്കുക വഴി അല്ലാഹുവിന് മാത്രമാണ് ന്യായമായും ആരാധ്യതക്കർഹതയെന്നും, എങ്ങനെയാണ് നാം അവനെ ആരാധിക്കേണ്ടതെന്നും അവൻ നമ്മെ അറിയിച്ചു. അല്ലാഹുവിൻ്റെ കല്പനകളും വിലക്കുകളും മുർസലുകൾ നമുക്ക് എത്തിച്ചു നൽകി. നമ്മുടെ ജീവിതം സൗഭാഗ്യ പൂർണവും ആനന്ദദായകവുമാകാൻ നാം സ്വീകരിക്കേണ്ട ശ്രേഷ്ഠമായ ഗുണങ്ങളും സ്വഭാവ മൂല്യങ്ങളും നമ്മെ പഠിപ്പിച്ചു.
അല്ലാഹു ധാരാളം മുർസലുകളെ വ്യത്യസ്ത ജനപഥങ്ങളിലേക്കായി നിയോഗിച്ചിട്ടുണ്ട്.(നൂഹ്, ഇബ്രാഹീം, മൂസാ, ഈസാ തുടങ്ങിയവർ ഉദാഹരണം) തങ്ങൾ അല്ലാഹുവിൽ നിന്നുള്ള ദൂതന്മാരാണെന്ന സത്യം ജനങ്ങളെ ബോധിപ്പിക്കാൻ അല്ലാഹു അവരിലൂടെ പല ദൃഷ്ടാന്തങ്ങളും സാധാരണ മനുഷ്യർക്ക് സാധിക്കാത്ത പല കഴിവുകളും വെളിപ്പെടുത്തിയിട്ടുണ്ട്.
അന്തിമ റസൂൽ മുഹമ്മദ് ﷺ ആകുന്നു. അല്ലാഹു അദ്ദേഹത്തിന് അവതരിപ്പിച്ച ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ.
എല്ലാ ദൂതന്മാരും വളരെ വ്യക്തമായി നമ്മെ അറിയിച്ച ഒരു കാര്യമുണ്ട്; ഈ ജീവിതം ഒരു പരീക്ഷണമാണെന്നും, യഥാർത്ഥ ജീവിതം മരണത്തിന് ശേഷമാണ് വരാനിരിക്കുന്നത് എന്നുമുള്ള പാഠമാണത്.
അല്ലാഹുവിൽ വിശ്വസിക്കുകയും, അവനെ മാത്രം ആരാധിക്കുകയും, അവനിൽ പങ്കുചേർക്കാതിരിക്കുകയും, അവൻ്റെ എല്ലാ ദൂതന്മാരിലും വിശ്വസിക്കുകയും ചെയ്തവർക്ക് അല്ലാഹു ഒരുക്കി വെച്ച സ്വർഗമുണ്ട് എന്നും, അല്ലാഹുവിനെ നിഷേധിക്കുകയും, അവന് പുറമെ ആരാധ്യന്മാരെ സ്വീകരിക്കുകയും, അല്ലാഹുവിൻ്റെ ദൂതന്മാരിൽ ഒരാളെയാണെങ്കിൽ പോലും നിഷേധിക്കുകയും ചെയ്തവർക്ക് അവൻ ഒരുക്കി വെച്ച നരകമുണ്ട് എന്നും അവർ അറിയിച്ചിട്ടുണ്ട്.
അല്ലാഹു തആലാ പറഞ്ഞു:
{ആദം സന്തതികളേ, നിങ്ങള്‍ക്ക് എന്‍റെ ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതന്നു കൊണ്ട് നിങ്ങളില്‍ നിന്നു തന്നെയുള്ള ദൂതന്‍മാര്‍ നിങ്ങളുടെ അടുത്ത് വരുന്ന പക്ഷം സൂക്ഷ്മത പാലിക്കുകയും, നിലപാട് നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്നതാരോ അവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.} {എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളുകയും, അവയുടെ നേരെ അഹങ്കാരം നടിക്കുകയും ചെയ്യുന്നതാരോ അവരാണ് നരകാവകാശികള്‍. അവര്‍ അതില്‍ നിത്യവാസികളായിരിക്കും.} [സൂറത്തുൽ അഅ്റാഫ്:35,36]
അല്ലാഹു പറഞ്ഞു: {അപ്പോള്‍ നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാണെന്നും, നമ്മുടെ അടുക്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയില്ലെന്നും നിങ്ങള്‍ കണക്കാക്കിയിരിക്കുകയാണോ?} [സൂറത്തുൽ മുഅ്മിനൂൻ:115]
വിശുദ്ധ ഖുർആൻ
അല്ലാഹു അവൻ്റെ റസൂലുകളിൽ അന്തിമരായ മുഹമ്മദ് നബി (ﷺ) ക്ക് മേൽ അവതരിപ്പിച്ച അവൻ്റെ വചനമാണ് വിശുദ്ധ ഖുർആൻ. നബി-ﷺ-യുടെ നുബുവ്വത്തിൻ്റെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന ഏറ്റവും വലിയ ദൃഷ്ടാന്തമാണത്. വിശുദ്ധ ഖുർആനിലെ വിധിവിലക്കുകൾ ഏറ്റവും ശരിയായതും, അതിലെ വൃത്താന്തങ്ങൾ ഏറ്റവും സത്യസന്ധവുമാണ്. വിശുദ്ധ ഖുർആനിനെ നിഷേധിക്കുന്നവരോട് അതിലെ ഒരു അദ്ധ്യായത്തിന് സമാനമായതെങ്കിലും നിങ്ങൾ കൊണ്ടുവരൂ എന്ന് അല്ലാഹു വെല്ലുവിളിച്ചിരിക്കുന്നു. എന്നാൽ അവരിൽ ഒരാൾക്ക് പോലും അതിൻ്റെ സാഹിത്യ സമ്പുഷ്ടിയും മനോഹരമായ ശൈലിയും കാരണത്താൽ ആ വെല്ലുവിളി ഏറ്റെടുക്കാൻ സാധിച്ചില്ല. അതോടൊപ്പം ബുദ്ധിപരമായ തെളിവുകളും, ശാസ്ത്രീയമായ അനേകം യാഥാർത്ഥ്യങ്ങളും വിശുദ്ധ ഖുർആൻ ഉൾക്കൊള്ളുന്നു; ഈ ഗ്രന്ഥം ഒരു മനുഷ്യന് നിർമ്മിക്കുക സാധ്യമല്ല എന്നും, മറിച്ച് ഇത് ലോകരുടെ സ്രഷ്ടാവായ അല്ലാഹുവിൻ്റെ വാക്കുകളാണെന്നും ഇവയെല്ലാം നമ്മെ ബോധ്യപ്പെടുത്തുന്നു.
എന്തിനാണ് അനേകം റസൂലുകൾ?
സർവ്വ ജനപഥങ്ങളിലേക്കും അല്ലാഹു അവൻ്റെ ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. തങ്ങളുടെ ജനങ്ങളെ അവരുടെ റബ്ബിനെ മാത്രം ആരാധിക്കുന്നതിലേക്ക് ക്ഷണിക്കുകയും അല്ലാഹുവിൻ്റെ കൽപ്പനകളും വിലക്കുകളും അവരെ അറിയിക്കുകയും ചെയ്യുക എന്നതായിരുന്നു അവരുടെ ദൗത്യം. അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതിലേക്ക് ജനങ്ങളെ എത്തിക്കുക എന്നതായിരുന്നു അവരുടെയെല്ലാം പ്രബോധനത്തിൻ്റെ ലക്ഷ്യവും. എപ്പോഴെല്ലാം ജനങ്ങൾ അല്ലാഹുവിൻ്റെ ദൂതന്മാർ കൊണ്ടുവന്ന ആദർശത്തെ വികൃതമാക്കാൻ ആരംഭിക്കുകയോ ഉപേക്ഷിച്ചു തുടങ്ങുകയോ ചെയ്യുന്നുവോ അപ്പോഴെല്ലാം അല്ലാഹു മറ്റു ദൂതരെ നിയോഗിക്കുകയും അവരുടെ സഞ്ചാരപാത ശരിപ്പെടുത്തുകയും ചെയ്തു കൊണ്ടിരുന്നു. ശുദ്ധപ്രകൃതിയിലേക്കും അല്ലാഹുവിനെ ഏകനാക്കുക എന്ന തൗഹീദിലേക്കും അവനെ അനുസരിക്കുന്നതിലേക്കും അവരെല്ലാം ജനങ്ങളെ ക്ഷണിക്കുകയും ചെയ്തു. നബിമാരുടെയും മുർസലുകളുടെയും ഈ പരമ്പരക്ക് മുഹമ്മദ് നബി -ﷺ- യുടെ ആഗമനത്തോടെ അല്ലാഹു അവസാനം കുറിച്ചു. പരിപൂർണ്ണമായ മതവും, എന്നെന്നും നിലനിൽക്കുന്ന വിധിവിലക്കുകളും, അന്ത്യനാൾ വരെയുള്ള സർവ്വ മനുഷ്യർക്കും ബാധകമാകുന്ന പൊതുവായ ആദർശവുമായാണ് മുഹമ്മദ് നബി -ﷺ- വന്നെത്തിയത്. അവിടുത്തെ ആഗമനത്തോടെ മുൻപുള്ള നിയമങ്ങളെല്ലാം ദുർബലമായി. അന്ത്യനാൾ വരെ ഈ മതം -ഇസ്‌ലാം- നിലനിൽക്കുകയും ബാക്കിയാവുകയും ചെയ്യുമെന്ന കാര്യം അല്ലാഹു ഏറ്റെടുത്ത അവൻ്റെ വാഗ്ദാനമാകുന്നു.
അതിനാൽ നമ്മൾ മുസ്‌ലിംകൾ, മുഴുവൻ റസൂലുകളിലും മുൻകഴിഞ്ഞ കിതാബുകളിലും അല്ലാഹു കല്പിച്ചത് പ്രകാരം വിശ്വസിക്കുന്നു.
അല്ലാഹു തആലാ പറഞ്ഞു: {തന്‍റെ റബ്ബിങ്കല്‍ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടര്‍ന്ന്) ഈമാനുള്ളവരും. അവരെല്ലാം അല്ലാഹുവിലും, അവന്‍റെ മലക്കുകളിലും അവന്‍റെ കിതാബുകളിലും, അവന്‍റെ ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്‍റെ ദൂതന്‍മാരില്‍ ആര്‍ക്കുമിടയില്‍ ഒരു വിവേചനവും ഞങ്ങള്‍ കല്‍പിക്കുന്നില്ല. (എന്നതാണ് അവരുടെ നിലപാട്.) അവര്‍ പറയുകയും ചെയ്തു: ഞങ്ങളിതാ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ റബ്ബേ! ഞങ്ങളോട് പൊറുക്കേണമേ.നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം.} [സൂറത്തുൽ ബഖറ:285]
അല്ലാഹു നിയോഗിച്ച അവൻറെ മുഴുവൻ ദൂതന്മാരിലും വിശ്വസിക്കുന്നത് വരെ ഒരാളും യഥാർത്ഥ മുഅ്മിൻ ആവുകയില്ല
അല്ലാഹുവാകുന്നു അവൻ്റെ ദൂതന്മാരെയെല്ലാം നിയോഗിച്ചത്. അതിനാൽ ആരെങ്കിലും ഈ ദൂതന്മാരുടെ കൂട്ടത്തിൽ ആരെയെങ്കിലും ഒരാളെ നിഷേധിച്ചാൽ അവൻ അല്ലാഹുവിൽ നിന്നുള്ള എല്ലാ ദൂതന്മാരെയും നിഷേധിച്ചിരിക്കുന്നു. അല്ലാഹുവിൽ നിന്ന് അവൻ്റെ ദൂതന്മാരിലൂടെ തനിക്ക് വന്നെത്തുന്ന സന്ദേശത്തെ തള്ളിക്കളയുക എന്നതിനേക്കാൾ വലിയ അതിക്രമം വേറെയില്ല തന്നെ. അതിനാൽ സ്വർഗപ്രവേശം സാധ്യമാകണമെങ്കിൽ അല്ലാഹുവിൻ്റെ ദൂതന്മാരിലെല്ലാം വിശ്വസിച്ചിട്ടുണ്ടായിരിക്കണം എന്നത് നിർബന്ധ ബാധ്യതയാണ്.
ഇക്കാലഘട്ടത്തിൽ ജീവിക്കുന്ന ഏതൊരാളും അല്ലാഹുവിലും അവനയച്ച എല്ലാ ദൂതന്മാരിലും വിശ്വസിച്ചിരിക്കണം എന്നത് നിർബന്ധമാണ്. അല്ലാഹുവിൻ്റെ ദൂതന്മാരിൽ അന്തിമനായ മുഹമ്മദ് നബി -ﷺ- യിൽ വിശ്വസിക്കുകയും അവിടുത്തെ പിൻപറ്റുകയും ചെയ്യുന്നത് വരെ അത് സാധ്യമാവുകയില്ല.
അല്ലാഹുവിൻ്റെ ദൂതന്മാരിൽ പെട്ട ഏതെങ്കിലും ഒരു ദൂതനെയാണ് നിഷേധിക്കുന്നത് എങ്കിൽ പോലും, അവൻ അല്ലാഹുവിനെ നിഷേധിക്കുകയും അവൻ്റെ സന്ദേശത്തെ കളവാക്കുകയും ചെയ്തവനായിത്തീരും എന്ന് വിശുദ്ധ ഖുർആനിലൂടെ അല്ലാഹു നമ്മെ അറിയിച്ചിരിക്കുന്നു.
താഴെ നൽകുന്ന ആയത്ത് വായിക്കുക: "അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും അവിശ്വസിക്കുകയും, (വിശ്വാസകാര്യത്തില്‍) അല്ലാഹുവിനും അവന്‍റെ ദൂതന്‍മാര്‍ക്കുമിടയില്‍ വിവേചനം കല്‍പിക്കാന്‍ ആഗ്രഹിക്കുകയും 'ഞങ്ങള്‍ ചിലരില്‍ വിശ്വസിക്കുകയും, ചിലരെ നിഷേധിക്കുകയും ചെയ്യുന്നു' എന്ന് പറയുകയും,അങ്ങനെ അതിന്നിടയില്‍ (വിശ്വാസത്തിനും അവിശ്വാസത്തിനുമിടയില്‍) മറ്റൊരു മാര്‍ഗം സ്വീകരിക്കാന്‍ ഉദ്ദേശിക്കുകയും ചെയ്യുന്നവരാരോ, അവര്‍ തന്നെയാകുന്നു യഥാര്‍ത്ഥത്തില്‍ നിഷേധികള്‍ {കാഫിറുകൾ}. കാഫിറുകൾക്ക് അപമാനകരമായ ശിക്ഷ നാം ഒരുക്കിവെച്ചിട്ടുണ്ട്." [സൂറത്തുന്നിസാഅ്:150,151]
എന്താണ് ഇസ്‌ലാമിൻ്റെ നിർവചനം?
ഇസ്‌ലാം എന്നാൽ തൗഹീദ് കൊണ്ട് അല്ലാഹുവിന് കീഴ്പ്പെടലും, അനുസരണം കൊണ്ട് അല്ലാഹുവിന് വിധേയത്വം കാണിക്കലും, പൂർണ തൃപ്തിയോടെയും സ്വീകരണത്തോടെയും അല്ലാഹുവിൻ്റെ വിധിവിലക്കുകൾ ശിരസ്സാവഹിക്കലുമാണ്.
അല്ലാഹു അവൻ്റെ ദൂതന്മാരെയെല്ലാം നിയോഗിച്ചത് ഒരേയൊരു സന്ദേശവുമായാണ്; അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനിൽ യാതൊരാളെയും പങ്കുചേർക്കാതിരിക്കുകയും, അവന് പുറമെ ആരാധിക്കപ്പെടുന്ന സർവ്വതിനെയും നിഷേധിക്കുകയും ചെയ്യുക എന്നതിലേക്കുള്ള ക്ഷണമാണത്
മുഴുവൻ നബിമാരുടേയും മതമാണ് ഇസ്‌ലാം. അവർക്ക് ലഭിച്ച വിധിവിലക്കുകളിൽ വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും അവരുടെയെല്ലാം പ്രബോധനം ഒരേയൊരു കാര്യത്തിലേക്കായിരുന്നു. നബിമാരെല്ലാവരും പ്രബോധനം ചെയ്ത തനതായ ആദർശത്തെ അതു പോലെ മുറുകെ പിടിക്കുന്ന ഒരേയൊരു വിഭാഗം ഇന്ന് മുസ്‌ലിംകൾ മാത്രമാണ്. ഇസ്‌ലാമിൻ്റെ സന്ദേശം മാത്രമാണ് ഇക്കാലഘട്ടത്തിൽ സത്യമായി നിലകൊള്ളുന്നത്. ഇബ്രാഹീം,മൂസാ,ഈസാ നബിമാരെ നിയോഗിച്ച റബ്ബ് തന്നെയാണ് അന്തിമ നബിയായ മുഹമ്മദ് നബി -ﷺ- യെയും നിയോഗിച്ചത്. ഇസ്‌ലാമിൻ്റെ ആഗമനത്തോടെ മുൻപുണ്ടായിരുന്ന മത വ്യവസ്ഥിതികളെല്ലാം അസാധുവാക്കപ്പെട്ടു.
ഇസ്‌ലാമൊഴികെ, ഇന്ന് മനുഷ്യർ തങ്ങളുടെ മതമായി സ്വീകരിച്ചിട്ടുള്ള ഒരു മതവും അല്ലാഹുവിങ്കൽ സ്വീകാര്യമല്ല. അവ ഒന്നുകിൽ മനുഷ്യർ നിർമ്മിച്ചുണ്ടാക്കിയ മതങ്ങൾ മാത്രമാണ്. അതല്ലെങ്കിൽ തുടക്കത്തിൽ അല്ലാഹു അവതരിപ്പിച്ച മതമായിരുന്നെങ്കിലും കാലക്രമേണ മനുഷ്യരുടെ കൈകടത്തലുകൾക്ക് വിധേയമാകുകയും അന്ധ വിശ്വാസങ്ങളുടെയും കെട്ടിച്ചമക്കപ്പെട്ട പഴങ്കഥകളുടെയും ഊഹാപോഹങ്ങളുടെയും കലവറകളായി മാറുകയും ചെയ്തു. എന്നാൽ ഇസ്‌ലാമിക വിശ്വാസസംഹിത മാത്രമാണ് കളങ്കരഹിതവും ഒരിക്കലും മാറ്റം സംഭവിക്കാത്തതുമായി ഇന്നും നിലനിൽക്കുന്നത്. ഇസ്‌ലാമിൻ്റെ വേദഗ്രന്ഥമായ വിശുദ്ധ ഖുർആൻ നോക്കൂ! ഇന്നും മുസ്‌ലിം നാടുകളിലെല്ലാം ഒരു മാറ്റവുമില്ലാതെ നിലനിൽക്കുന്ന ഏക ഗ്രന്ഥം അത് മാത്രമാണ്.
അല്ലാഹു തആലാ ഖുർആനിൽ പറഞ്ഞു:
{(നബിയേ,) പറയുക: അല്ലാഹുവിലും ഞങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും, ഇബ്രാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്, യഅ്ഖൂബ് സന്തതികള്‍ എന്നിവര്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും മൂസായ്ക്കും ഈസായ്ക്കും മറ്റു നബിമാർക്കും തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നല്‍കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അല്ലാഹുവിന് കീഴ്പെട്ടവരാകുന്നു.} {ഇസ്‌ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില്‍ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും.} [സൂറത്തു ആലു ഇംറാൻ: 85]
ഈസാ നബിയെ സംബന്ധിച്ച് മുസ്‌ലിംകൾ എന്താണ് വിശ്വസിക്കുന്നത്?
ഈസാ عليه السلام അല്ലാഹു നിയോഗിച്ച നബിയാണെന്ന് വിശ്വസിക്കലും അദ്ദേഹത്തെ സ്നേഹിക്കലും ആദരിക്കലും പങ്കാളികളെ സ്വീകരിക്കാതെ ആരാധനകൾ മുഴുവനും അല്ലാഹുവിന് മാത്രം നൽകണമെന്ന അദ്ദേഹത്തിൻ്റെ സന്ദേശം വിശ്വാസമായി സ്വീകരിക്കണമെന്നതും മുസ്ലീമീങ്ങളുടെ മേൽ നിർബന്ധമാക്കപ്പെട്ട ബാധ്യതയാണെന്നത് നിനക്കറിയുമോ!? ഈസായും മുഹമ്മദും (صلى الله عليهما وسلم) അല്ലാഹു നിയോഗിച്ച നബിമാരാണെന്നും മാനവരാശിയെ അല്ലാഹുവിലേക്കും അവൻ ഒരുക്കിവെച്ച സ്വർഗത്തിലേക്കും നയിക്കാനാണ് അവർ നിയുക്തരായത് എന്നും മുസ്‌ലിംകൾ വിശ്വസിക്കുന്നു.
ഈസാ عليه السلام അല്ലാഹു അയച്ച മുർസലുകളിൽ പെട്ട മഹാനായ റസൂലായിരുന്നു എന്ന് നാം വിശ്വസിക്കുന്നു. ഈസാ നബിയുടെ പിറവി തന്നെ അസാധാരണമായ രൂപത്തിലായിരുന്നു എന്നും നാം വിശ്വസിക്കുന്നു. എല്ലാ കാര്യത്തിനും കഴിവുറ്റവനായ അല്ലാഹു ആദം നബിയെ പിതാവും മാതാവും ഇല്ലാതെയാണ് സൃഷ്ടിച്ചതെങ്കിൽ ഈസാ നബിയെ പിതാവില്ലാതെയാണ് സൃഷ്ടിച്ചതെന്ന് ഖുർആനിലൂടെ നമ്മെ അറിയിക്കുന്നു.
ഈസാ നബി ദൈവമോ ദൈവപുത്രനോ അല്ലെന്നും അദ്ദേഹം കുരിശിലേറ്റപ്പെട്ടിട്ടില്ലായെന്നും മറിച്ച് അല്ലാഹു അദ്ദേഹത്തെ ആകാശത്തേക്ക് ഉയർത്തിയതാണെന്നും ഇന്നും അല്ലാഹുവിങ്കൽ അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നും അവസാന കാലഘട്ടത്തിൽ അല്ലാഹു അദ്ദേഹത്തെ ഭൂമിയിലേക്ക് ഇറക്കുമെന്നും നീതിമാനായ ഭരണകർത്താവായി അദ്ദേഹം മുസ്‌ലിംകളോടൊപ്പം വിശ്വസിക്കുന്നു. കാരണം മുസ്‌ലിംകളാണ് ഈസാ നബിയും സകല നബിമാരും പ്രബോധനം ചെയ്ത ശുദ്ധമായ തൗഹീദിൽ വിശ്വസിക്കുന്നവർ.
ഈസാ നബിയുടെ സന്ദേശത്തിലും അദ്ദേഹത്തിന് അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥമായ ഇഞ്ചീലിലും വഴിപിഴച്ചവരായ നസ്വാറാക്കൾ കൈകടത്തലുകൾ നടത്തുകയും അതിലെ ആശയങ്ങൾ മാറ്റിത്തിരുത്തുകയും ഈസാ നബി പറയാത്ത കാര്യങ്ങൾ അതിലേക്ക് കൂട്ടിച്ചേർക്കുകയും ചെയ്തു. ഈ വസ്തുതയെ സാധൂകരിക്കുന്ന തെളിവാണ് ബൈബിളിൻ്റെ വിവിധങ്ങളായ പകർപ്പുകളും അവ തമ്മിലുള്ള എണ്ണമറ്റ വൈരുദ്ധ്യങ്ങളും.
ഈസാ നബി തൻ്റെ റബ്ബിനെ മാത്രമാണ് ആരാധിച്ചിരുന്നതെന്നും തന്നെ ആരാധിക്കാൻ ആരോടും ആഹ്വാനം ചെയ്തിട്ടില്ല എന്നും മറിച്ച് തൻ്റെ സമൂഹത്തോട് തങ്ങളുടെ സ്രഷ്ടാവും പരിപാലകനുമായ അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്ന് കൽപ്പിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും അല്ലാഹു നമ്മെ അറിയിക്കുന്നു. പക്ഷേ പിശാച് ഈസാ നബിയെ തന്നെ ആരാധിക്കൂന്നത്തിലേക്ക് നസ്വാറാക്കളെ വഴി തെറ്റിച്ചു. അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നവർക്ക് അവൻ ഒരിക്കലും പൊറുത്തു കൊടുക്കുകയില്ല എന്ന് ഖുർആനിലൂടെ അല്ലാഹു നമ്മെ അറിയിച്ചു. അന്ത്യനാളിൽ തന്നെ ആരാധിച്ചിരുന്നവരെ ഈസാ നബി കയ്യൊഴിയുന്ന രംഗം വരാനുണ്ട്. അദ്ദേഹം അവരോട് പറയും: 'എന്നെ ആരാധിക്കാൻ ഞാൻ നിങ്ങളെ ക്ഷണിച്ചിട്ടില്ല മറിച്ച് ഏകനായ സ്രഷ്ടാവും പരിപാലകനുമായ അല്ലാഹുവിനെ മാത്രം ആരാധിക്കാനാണ് ഞാൻ നിങ്ങളോട് കല്പിച്ചത്'. അതിനുള്ള തെളിവുകൾ വായിക്കാം. അല്ലാഹു പറയുന്നു:
{വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്‍റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്. മര്‍യമിന്‍റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്‍റെ ദൂതനും, മര്‍യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്‍റെ വചനവും, അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അത് കൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക് നിങ്ങള്‍ പറയരുത്. നിങ്ങളുടെ നന്‍മയ്ക്കായി നിങ്ങള്‍ (ഇതില്‍ നിന്ന്) വിരമിക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്‍റെതാകുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി.} [സൂറത്തു ന്നിസാഅ്: 171]
അല്ലാഹു പറഞ്ഞു: {അല്ലാഹു പറയുന്ന സന്ദര്‍ഭവും (ശ്രദ്ധിക്കുക): മര്‍യമിന്‍റെ മകന്‍ ഈസാ, 'അല്ലാഹുവിന് പുറമെ എന്നെയും, എന്‍റെ മാതാവിനെയും ആരാധ്യരായി സ്വീകരിച്ചു കൊള്ളുക' എന്ന് താങ്കളാണോ ജനങ്ങളോട് പറഞ്ഞത്? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക് (പറയാന്‍) യാതൊരു അവകാശവുമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ? ഞാനത് പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത് അറിഞ്ഞിരിക്കുമല്ലോ. എന്‍റെ മനസ്സിലുള്ളത് നീ അറിയും. നിന്നിലുള്ളത് ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ് അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍.} [സൂറത്തുൽ മാഇദ: 116]
ആരാണോ പരലോക മോക്ഷം ആഗ്രഹിക്കുന്നത്; ഇസ്‌ലാമിൽ പ്രവേശിക്കുകയും മുഹമ്മദ് നബിയെ ﷺ പിൻപറ്റുകയും ചെയ്യൽ അവൻ്റെ മേൽ അനിവാര്യമാണ്.
അല്ലാഹുവിൽ വിശ്വസിക്കുകയും അവനുള്ള ആരാധനയിൽ ഒന്നിനെയും ഒരാളെയും പങ്കുചേർക്കാതിരിക്കുകയും, എല്ലാ നബിമാരിലും റസൂലുകളിലും വിശ്വസിക്കുകയും ചെയ്ത മുസ്‌ലിംകൾക്ക് മാത്രമേ സ്വർഗപ്രവേശം സാധ്യമാകൂ എന്നതിൽ അല്ലാഹു നിയോഗിച്ച സകല അമ്പിയാക്കളും മുർസലീങ്ങളും ഏകോപിച്ചിരിക്കുന്നു. മൂസാ നബിയുടെ കാലഘട്ടത്തിലുണ്ടായിരുന്നവർ അദ്ദേഹത്തിൽ വിശ്വസിക്കുകയും അദ്ദേഹത്തെ പിൻപറ്റുകയും അദ്ദേഹത്തിൻ്റെ അദ്ധ്യാപനങ്ങൾ സ്വീകരിക്കുകയും ചെയ്താൽ അവർ ഇസ്‌ലാം സ്വീകരിച്ച മുസ്‌ലിംകളും, അല്ലാഹുവിലും അവൻ്റെ ദൂതന്മാരിലും വിശ്വസിച്ച മുഅ്മിനീങ്ങളും, സച്ചരിതരുമായി പരിഗണിക്കപ്പെടുമായിരുന്നു. എന്നാൽ ഈസാ (عليه السلام) യുടെ നിയോഗത്തോടെ അദ്ദേഹത്തെ കൂടി വിശ്വസിക്കുകയും പിൻപറ്റുകയും ചെയ്യുക എന്നത് അവരുടെ മേൽ നിർബന്ധമായി. അന്ന് ആരെങ്കിലും ഈസാ നബി (عليه السلام) യിൽ വിശ്വസിച്ചിട്ടുണ്ട് എങ്കിൽ അവൻ വിശ്വാസിയും മുസ്‌ലിംകളിൽ പെട്ടവനുമാകുമായിരുന്നു. എന്നാൽ ഞാൻ മൂസായുടെ മതത്തിൽ തന്നെ നിലകൊള്ളുന്നതാണ്; ഈസായിൽ വിശ്വസിക്കാൻ തയ്യാറല്ല എന്ന് ആരെങ്കിലും വാദിച്ചിരുന്നെങ്കിൽ അവൻ വിശ്വാസിയല്ലാതെയാകും. കാരണം അല്ലാഹു നിയോഗിച്ച ഒരു നബിയിൽ വിശ്വസിക്കാതെ അവൻ നിഷേധം കാണിക്കുകയാണ് ചെയ്തത്. അവസാന നബിയായ മുഹമ്മദ് നബി -ﷺ- യെ അല്ലാഹു നിയോഗിച്ചതോടെ മുഹമ്മദ് നബി -ﷺ- യിൽ വിശ്വസിക്കുക എന്നത് സർവ്വരുടെയും മേലുള്ള ബാധ്യതയായി. മൂസായെയും ഈസായെയും നിയോഗിച്ച സ്രഷ്ടാവായ അല്ലാഹു തന്നെയാണ് അന്തിമ നബിയായ മുഹമ്മദ് നബി -ﷺ- യെയും നിയോഗിച്ചത്. ആരെങ്കിലും മുഹമ്മദ് നബി -ﷺ- യുടെ നുബുവ്വത്തിനെ നിഷേധിക്കുകയും ഞാൻ മൂസായുടെയും ഈസായുടെയും അനുയായിയായി തുടരും എന്ന് വാദിക്കുകയും ചെയ്താൽ അവൻ യഥാർത്ഥ മുഅ്മിനാവുകയില്ല.
ഞാൻ മുസ്‌ലിംകളെ ബഹുമാനിക്കുന്ന വ്യക്തിയാണ് എന്ന് ഒരാൾ പറഞ്ഞത് കൊണ്ട് മാത്രമായില്ല. പാവപ്പെട്ടവരെ സഹായിക്കുകയും ദാനധർമ്മങ്ങൾ നൽകുകയും ചെയ്യുക എന്നത് അയാൾക്ക് പരലോകത്ത് രക്ഷപ്പെടാൻ മതിയാവുകയുമില്ല. മറിച്ച് അല്ലാഹുവിലും അവൻ്റെ വേദഗ്രന്ഥങ്ങളിലും അവൻ്റെ ദൂതന്മാരിലും അന്ത്യനാളിലും വിശ്വസിച്ചാലല്ലാതെ അയാളിൽ നിന്ന് ഈ പറഞ്ഞ നന്മകളൊന്നും അല്ലാഹു സ്വീകരിക്കുന്നതല്ല. അല്ലാഹുവിൽ പങ്കുചേർക്കുകയും, അല്ലാഹുവിനെ നിഷേധിക്കുകയും, അവൻ അവതരിപ്പിച്ച സന്ദേശത്തെ തള്ളിക്കളയുകയും, അവൻ്റെ നബിമാരിൽ അന്തിമനായ മുഹമ്മദ് നബി -ﷺ- യെ കളവാക്കുകയും ചെയ്യുക എന്നതിനേക്കാൾ ഗുരുതരമായ മറ്റൊരു തിന്മയുമില്ല തന്നെ. യഹൂദരോ നസ്വാറാക്കളോ മറ്റു വല്ല മതങ്ങളിൽ പെട്ടവരോ ആകട്ടെ, മുഹമ്മദ് നബി -ﷺ- യുടെ നിയോഗത്തെ കുറിച്ച് കേൾക്കുകയും, അവിടുത്തെ വിശ്വസിക്കുന്നതിൽ നിന്ന് പിന്തിരിയുകയും, ഇസ്‌ലാമിനെ പുൽകാൻ വിമുഖത കാണിക്കുകയും ചെയ്താൽ... അവർ നരകത്തിൽ ശാശ്വതരായി പ്രവേശിക്കുന്നതാണ്. അല്ലാഹു തആലാ പറഞ്ഞതു പോലെ:
{തീര്‍ച്ചയായും വേദക്കാരിലും ബഹുദൈവവിശ്വാസികളിലുംപെട്ട നിഷേധികൾ നരകാഗ്നിയിലാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. അക്കൂട്ടര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ മോശപ്പെട്ടവര്‍.} [സൂറത്തുൽ ബയ്യിന: 6]
അല്ലാഹുവിൽ നിന്ന് മനുഷ്യരിലേക്കുള്ള അവസാനത്തെ സന്ദേശം വന്നെത്തിയിരിക്കുന്നു എന്നതിനാൽ അതിൽ വിശ്വസിക്കുക എന്നത് ഓരോ മനുഷ്യൻ്റെ മേലും നിർബന്ധമാണ്. ഇസ്‌ലാമിനെ കുറിച്ചും, മുഹമ്മദ് നബി -ﷺ- യിലൂടെ വന്നെത്തിയ സന്ദേശത്തെ കുറിച്ചും കേൾക്കുന്ന ഏതൊരാളുടെ മേലും നബി -ﷺ- യിൽ വിശ്വസിക്കുകയും, അവിടുത്തെ മതനിയമങ്ങൾ പിൻപറ്റുകയും, അവിടുത്തെ വിധിവിലക്കുകൾ അനുസരിക്കുകയും ചെയ്യുക എന്നത് അനിവാര്യമാണ്. അതിനാൽ ആരെങ്കിലും അല്ലാഹുവിൽ നിന്നുള്ള ഈ അന്തിമസന്ദേശം കേൾക്കുകയും ശേഷം അതിനെ തള്ളിക്കളയുകയും ചെയ്താൽ അവനിൽ നിന്ന് അല്ലാഹു യാതൊരു നന്മയും സ്വീകരിക്കുന്നതല്ല. അന്ത്യനാളിൽ അല്ലാഹു അവനെ ശിക്ഷിക്കുകയും ചെയ്യുന്നതാണ്. അല്ലാഹുവിൻ്റെ വചനമാണ് അതിനുള്ള തെളിവ്. അവൻ പറഞ്ഞു:
{ഇസ്‌ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില്‍ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും.} [സൂറത്തു ആലു ഇംറാൻ: 85]
അല്ലാഹു തആലാ പറഞ്ഞു: {നബിയേ,പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക് നിങ്ങള്‍ വരുവിന്‍. അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷാധികാരികളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്വത്തിലേക്ക്). എന്നിട്ട് അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ (അല്ലാഹുവിന്ന്) കീഴ്പെട്ടവരാണ് എന്നതിന്ന് നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക.} [സൂറത്തു ആലു ഇംറാൻ: 64]
മുസ്ലിമായിത്തീരാൻ എനിക്ക് അനിവാര്യമായിട്ടുള്ള കാര്യങ്ങൾ എന്തൊക്കെയാണ്?
ഇസ്‌ലാമിൽ പ്രവേശിക്കാൻ താഴെ പറയുന്ന ആറ് വിശ്വാസ സ്തംഭങ്ങളിൽ വിശ്വസിക്കൽ നിർബന്ധമാണ്.
1-അല്ലാഹുവിൽ വിശ്വസിക്കുക; അതായത് അല്ലാഹുവാണ് സർവ്വരുടെയും സ്രഷ്ടാവും, ഏവർക്കും ഉപജീവനം നൽകുന്നവനും, എല്ലാം നിയന്ത്രിക്കുകയും ഉടമപ്പെടുത്തുകയും ചെയ്യുന്നവനുമെന്നും, അവന് തുല്യമായി ഒന്നുമില്ലെന്നും, അവന് ഇണയോ സന്താനമോ ഇല്ലെന്നും, അവൻ മാത്രമാണ് ആരാധനക്ക് അർഹനെന്നും വിശ്വസിക്കണം.
2-മലക്കുകളിൽ വിശ്വസിക്കുക; അതായത് അല്ലാഹുവിന് മലക്കുകൾ എന്ന ഒരു വിഭാഗം സൃഷ്ടികൾ ഉണ്ടെന്നും, അവർ അല്ലാഹുവിൻ്റെ അടിമകളാണെന്നും, അവരെ അല്ലാഹു പ്രകാശത്തിൽ നിന്നാണ് സൃഷ്ടിച്ചത് എന്നും, അവരിൽ ചിലർക്ക് അല്ലാഹുവിൽ നിന്നുള്ള സന്ദേശം അവൻ്റെ നബിമാർക്ക് എത്തിക്കുക എന്ന ദൗത്യം അല്ലാഹു ഏൽപ്പിച്ചിട്ടുണ്ട് എന്നും വിശ്വസിക്കുക.
3-അല്ലാഹു അവൻ്റെ നബിമാർക്ക് അവതരിപ്പിച്ച എല്ലാ ഗ്രന്ഥങ്ങളിലും വിശ്വസിക്കുക. തൗറാത്ത്, ഇഞ്ചീൽ എന്നീ ഗ്രന്ഥങ്ങൾ മാറ്റത്തിരുത്തലുകളും കൈകടത്തലുകളും ഉണ്ടാകുന്നതിന് മുൻപ് അല്ലാഹുവിൽ നിന്നുള്ള ഗ്രന്ഥമായിരുന്നു എന്നും, അല്ലാഹു അവതരിപ്പിച്ച അവസാന ഗ്രന്ഥം വിശുദ്ധ ഖുർആനാണെന്നും വിശ്വസിക്കുക.
4- അല്ലാഹു നിയോഗിച്ച എല്ലാ റസൂലുകളിലും വിശ്വസിക്കുക. നൂഹ് നബി, ഇബ്രാഹീം നബി, മൂസാ നബി, ഈസാ നബി, അന്തിമ നബിയായ മുഹമ്മദ് നബി ﷺ തുടങ്ങിയ നബിമാർ ഉദാഹരണം. അവരെല്ലാം മനുഷ്യരായിരുന്നു എന്നും, അവർക്ക് അല്ലാഹു തന്നിൽ നിന്നുള്ള സന്ദേശം നൽകുകയും, അവരുടെ സത്യസന്ധത മാനവരാശിക്ക് ബോധ്യപ്പെടുത്തുന്ന ദൃഷ്ടാന്തങ്ങളും അത്ഭുത സംഭവങ്ങളും നൽകിക്കൊണ്ട് അവരെ പിന്തുണക്കുകയും ചെയ്തിട്ടുണ്ട് എന്നും വിശ്വസിക്കണം.
5-അന്ത്യനാളിലുള്ള വിശ്വാസം; ആദ്യകാലക്കാരും അവസാനകാലക്കാരുമായ സർവ്വ മനുഷ്യരെയും അല്ലാഹു ഉയിർത്തെഴുന്നേൽപ്പിക്കുകയും, തൻ്റെ സൃഷ്ടികൾക്കിടയിൽ അല്ലാഹു വിധികൽപ്പിക്കുകയും, അല്ലാഹുവിൽ വിശ്വസിച്ച മുഅ്മിനുകൾ സ്വർഗത്തിൽ പ്രവേശിക്കുകയും അല്ലാഹുവിനെ നിഷേധിച്ച കാഫിറുകൾ നരകത്തിൽ പ്രവേശിക്കുകയും ചെയ്യുന്ന ഒരു നാൾ വരാനുണ്ട് എന്ന് വിശ്വസിക്കണം.
6- അല്ലാഹുവിൻ്റെ വിധിനിർണ്ണയത്തിൽ വിശ്വസിക്കുക; അതായത്, കഴിഞ്ഞു പോയതും വരാനിരിക്കുന്നതുമായ എല്ലാ കാര്യങ്ങളും അല്ലാഹു അറിയുന്നുവെന്നും, അവയെല്ലാം അല്ലാഹു രേഖപ്പെടുത്തുകയും, അവൻ്റെ ഉദ്ദേശാനുസരണം മാത്രമേ എല്ലാം സംഭവിക്കുകയുള്ളൂ എന്നും അവനാണ് സർവ്വതിനെയും സൃഷ്ടിച്ചത് എന്നും വിശ്വസിക്കണം.
ഇസ്‌ലാം; സൗഭാഗ്യത്തിൻ്റെ വഴി
എല്ലാ നബിമാരുടെയും മതമാണ് ഇസ്‌ലാം. സർവ്വ മനുഷ്യർക്കുമുള്ള അല്ലാഹുവിൻ്റെ മതം. അറബികൾക്ക് മാത്രം പ്രത്യേകമായ മതമല്ല ഇസ്‌ലാം.
ഇഹലോകത്ത് യഥാർത്ഥ സൗഭാഗ്യം നേടിത്തരുന്നതും, പരലോകത്ത് എന്നെന്നും നിലനിൽക്കുന്ന സുഖാനുഗ്രഹങ്ങൾ സമ്മാനിക്കുന്നതുമായ മാർഗമാണ് ഇസ്‌ലാം.
മനുഷ്യരുടെ ശാരീരികവും ആത്മീയവുമായ തേട്ടങ്ങൾക്ക് ഉത്തരം നൽകുന്ന ഒരേയൊരു മതം ഇസ്‌ലാം മാത്രമാണ്. മനുഷ്യരുടെ സർവ്വ പ്രശ്നങ്ങൾക്കും അത് പരിഹാരമേകുന്നു.
അല്ലാഹു തആലാ പറഞ്ഞു:
{(അല്ലാഹു) പറഞ്ഞു: നിങ്ങള്‍ രണ്ട് പേരും (ആദം നബിയും പത്നി ഹവ്വാഉം) ഒന്നിച്ച് ഇവിടെ നിന്ന് ഇറങ്ങിപ്പോകുക. നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് ശത്രുക്കളാകുന്നു. എന്നാല്‍ എന്‍റെ പക്കല്‍ നിന്നുള്ള വല്ല മാര്‍ഗദര്‍ശനവും നിങ്ങള്‍ക്ക് വന്നുകിട്ടുന്ന പക്ഷം, അപ്പോള്‍ എന്‍റെ മാര്‍ഗദര്‍ശനം ആര്‍ പിന്‍പറ്റുന്നുവോ അവന്‍ പിഴച്ചു പോകുകയില്ല, ദൗർഭാഗ്യമടയുകയുമില്ല.} {എന്‍റെ ഉല്‍ബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ച് കൊണ്ട് വരുന്നതുമാണ്} [സൂറത്തു ത്വാഹാ: 123,124]
ഇസ്‌ലാമിൽ പ്രവേശിക്കുന്നത് കൊണ്ട് എനിക്കുള്ള പ്രയോജനമെന്താണ്?
ഇസ്‌ലാമിൽ പ്രവേശിക്കുന്നത് കൊണ്ട് അനേകം പ്രയോജനങ്ങളുണ്ട്. അവയിൽ ചിലത് ഇവിടെ വിവരിക്കാം:
-അല്ലാഹുവിൻ്റെ അടിമയും ദാസനുമാകുന്നതിലൂടെ ഇഹലോകത്ത് വിജയവും മഹത്വവും കൈവരിക്കാൻ കഴിയുന്നു. അതിനോട് വിമുഖത കാണിക്കുന്നവർ തന്നിഷ്ടങ്ങളുടെയും ദേഹേഛകളുടെയും പിശാചിൻ്റെയും അടിമയായിത്തീരുന്നതാണ്.
ഏറ്റവും ഉന്നതമായ വിജയം പരലോക വിജയമാണ്. സ്വർഗപ്രവേശം കരസ്ഥമാകലും നരകമോചനം സിദ്ധിക്കലും അല്ലാഹുവിൻ്റെ തൃപ്തി നേടി ശാശ്വതമായ സ്വർഗവാസം കൊണ്ട് വിജയം വരിക്കലുമാണത്.
അല്ലാഹു സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നവർ ശാശ്വതമായി അവിടെ വസിക്കുന്നതായിരിക്കും.അവിടെ മരണമോ ഏതെങ്കിലും വിധത്തിലുള്ള രോഗമോ വേദനയോ വാർദ്ധക്യമോ ദുഖമോ അവരെ ബാധിക്കുകയില്ല. അവർ ആഗ്രഹിക്കുന്നതെല്ലാം അവർക്കവിടെ നൽകപ്പെടും.
ഒരു കണ്ണും കാണാത്ത ഒരു കാതും കേൾക്കാത്ത ഒരാളുടെയും മനസ്സിൽ വിഭാവനം ചെയ്യാൻ പോലും സാധിക്കാത്ത സുഖാനുഭൂതികളാണ് സ്വർഗത്തിൽ ഉള്ളത്.
ഈ പറഞ്ഞതിനുള്ള തെളിവുകളിലൊന്ന് താഴെ വായിക്കാം. അല്ലാഹുവിൻ്റെ വാക്ക്: {ഏതൊരു ആണോ പെണ്ണോ ആകട്ടെ ഈമാനുള്ളവരായ നിലയിൽ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും.} [സൂറത്തുന്നഹ്ൽ: 97]
ഇസ്‌ലാമിനെ നിരസിച്ചാൽ എനിക്കുണ്ടാകുന്ന നഷ്ടമെന്താണ്?
ഒരാൾ ഇസ്‌ലാമിനോട് വിമുഖത കാണിക്കുമ്പോൾ വിജ്ഞാനങ്ങളിൽ ഏറ്റവും മഹത്തരമായ വിജ്ഞാനമാണ് അവന് തടയപ്പെടുന്നത്. അവൻ്റെ സ്രഷ്ടാവായ അല്ലാഹുവിനെ കുറിച്ചുള്ള അറിവും ബോധ്യവുമാണത്. മനുഷ്യന് ഐഹിക ജീവിതത്തിൽ നിർഭയത്വവും സമാധാനവും പരലോകത്ത് ശാശ്വതമായ സുഖാനുഗ്രഹങ്ങളും സമ്മാനിക്കുന്ന ഈ വിശ്വാസമാണ് അവന് നഷ്ടമാകുന്നത്.
അല്ലാഹു മനുഷ്യർക്ക് മേൽ അവതരിപ്പിച്ച ഏറ്റവും ശ്രേഷ്ഠമായ ഗ്രന്ഥത്തെ അറിയാനുള്ള അവസരവും, അതിലുള്ള വിശ്വാസവുമാണ് അവന് നഷ്ടമാകുന്നത്.
മഹാന്മാരായ നബിമാരിലുള്ള വിശ്വാസവും, സ്വർഗത്തിൽ അവരോടൊപ്പമുള്ള സഹവാസവും അവന് നഷ്ടമാകുന്നു. പകരം കത്തി ജ്വലിക്കുന്ന നരകാഗ്നിയിൽ പിശാചുക്കളും ധിക്കാരികളും അതിക്രമികളുമായിരിക്കും അവൻ്റെ സഹവാസികൾ. അവൻ്റെ ഭവനവും സഹചാരികളും എത്ര ചീത്ത!.
അല്ലാഹു തആലാ പറഞ്ഞു:
{പറയുക: ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ സ്വദേഹങ്ങളെയും സ്വന്തക്കാരെയും നഷ്ടപ്പെട്ടതാരോ അവരത്രെ തീര്‍ച്ചയായും നഷ്ടക്കാര്‍. അതു തന്നെയാണ് വ്യക്തമായ നഷ്ടം.} {അവര്‍ക്ക് അവരുടെ മുകള്‍ ഭാഗത്ത് അഗ്നിയാലുള്ള തട്ടുകളുണ്ട്. അവരുടെ കീഴ്ഭാഗത്തുമുണ്ട് തട്ടുകള്‍. അതിനെ പറ്റിയാകുന്നു അല്ലാഹു തന്‍റെ ദാസന്‍മാരെ ഭയപ്പെടുത്തുന്നത്. ആകയാല്‍ എന്‍റെ ദാസന്‍മാരേ, നിങ്ങള്‍ എന്നെ സൂക്ഷിക്കുവിന്‍.} [സൂറത്തുസ്സുമർ: 15,16]
തീരുമാനം വൈകിക്കാതിരിക്കൂ!
ഈ ലോകജീവിതം ഒരിക്കലും ശാശ്വതമല്ല...
ഇവിടെയുള്ള മനോഹരമായ വസ്തുക്കളെല്ലാം മങ്ങിമറഞ്ഞില്ലാതാകും. എല്ലാ മോഹങ്ങളും അഭിലാഷങ്ങളും കെട്ടണയും.
താൻ ചെയ്തു കൂട്ടിയ എല്ലാ പ്രവർത്തികളെ കുറിച്ചും മനുഷ്യൻ വിചാരണ ചെയ്യപ്പെടുന്ന ഒരു ദിവസം ശേഷം വന്നെത്തും. പരലോകദിനമാണത്. അല്ലാഹു പറഞ്ഞു: {(കര്‍മ്മങ്ങളുടെ) രേഖ വെക്കപ്പെടും. അപ്പോള്‍ കുറ്റവാളികളെ അതിലുള്ളതിനെപ്പറ്റി ഭയവിഹ്വലരായ നിലയില്‍ നിനക്ക് കാണാം. അവര്‍ പറയും: ഞങ്ങള്‍ക്ക് നാശം. ഇതെന്തൊരു രേഖയാണ്? ചെറുതോ വലുതോ ആയ ഒന്നും തന്നെ അത് കൃത്യമായി രേഖപ്പെടുത്താതെ വിട്ടുകളയുന്നില്ലല്ലോ! തങ്ങള്‍ പ്രവര്‍ത്തിച്ചതൊക്കെ (രേഖയില്‍) നിലവിലുള്ളതായി അവര്‍ കണ്ടെത്തും. നിന്‍റെ റബ്ബ് യാതൊരാളോടും അനീതി കാണിക്കുകയില്ല.} [സൂറത്തുൽ കഹ്ഫ്: 49]
ഇസ്‌ലാം സ്വീകരിക്കാത്ത മനുഷ്യൻ്റെ മടക്കസ്ഥലം എന്നെന്നേക്കും വസിക്കാനുള്ള ശാശ്വതമായ നരകമാണെന്ന് അല്ലാഹു അറിയിച്ചിട്ടുണ്ട്.
അതിനാൽ ഇസ്‌ലാം സ്വീകരിക്കാതിരുന്നാലുള്ള നഷ്ടം നിസ്സാരമല്ല; മറിച്ച് അതിഭയാനകവും ഗുരുതരവുമാണത്. അല്ലാഹു പറയുന്നു: {ഇസ്ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില്‍ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും.} [സൂറത്തു ആലു ഇമ്രാൻ: 85]
ഇസ്‌ലാമല്ലാത്ത മറ്റൊരു മതവും അല്ലാഹു ഒരാളിൽ നിന്നും സ്വീകരിക്കുന്നതല്ല.
അല്ലാഹുവാണ് നമ്മെ സൃഷ്ടിച്ചത്; അവനിലേക്കാണ് നമ്മുടെ മടക്കം. ഐഹികജീവിതം നമുക്കുള്ള പരീക്ഷണം മാത്രമാകുന്നു.
അതിനാൽ നീ നിസ്സംശയം ഉറച്ചു വിശ്വസിക്കുക... ഐഹിക ജീവിതം നശ്വരമാണ്; ഒരു പകൽക്കിനാവ് പോലെ മാത്രം... എപ്പോഴാണ് താൻ മരിക്കുക എന്ന് ഒരാൾക്കും അറിയില്ല.
എന്നിരിക്കെ അന്ത്യനാളിൽ നിന്നോട് നിന്നെ സൃഷ്ടിച്ച നിൻ്റെ റബ്ബ് 'നീ എന്തുകൊണ്ട് സത്യം പിൻപറ്റിയില്ല?' എന്ന് ചോദിച്ചാൽ നിൻ്റെ ഉത്തരം എന്തായിരിക്കും!?''എന്തുകൊണ്ടാണ് നീ അന്തിമ നബിയായിരുന്ന മുഹമ്മദ് നബി -ﷺ- യെ പിൻപറ്റാതിരുന്നത്?' എന്ന ചോദ്യത്തിന് നീ എന്ത് മറുപടിയാണ് നൽകുക?!
ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നിൻ്റെ രക്ഷിതാവിന് എന്തു മറുപടിയാണ് നീ നൽകാനിരിക്കുന്നത്?! ഇസ്‌ലാമിനെ നിഷേധിക്കുന്നതിൻ്റെ അപകടങ്ങളും അനന്തരഫലങ്ങളും അല്ലാഹു നിനക്ക് താക്കീത് നൽകിയിട്ടുണ്ട് എന്നിരിക്കെ.., നിഷേധികളുടെ പര്യവസാനം ശാശ്വതമായ നരകത്തിലാണെന്ന് അവൻ അറിയിച്ചിരിക്കെ... എന്തു മറുപടിയാണ് നിൻ്റെ പക്കലുള്ളത്?!
അല്ലാഹു പറയുന്നു: {"അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും) നിഷേധിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ കളവാക്കുകയും ചെയ്തവരാരോ അവരായിരിക്കും നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും."} [സൂറത്തുൽ ബഖറ: 39]
തൻ്റെ മാതാപിതാക്കളെയും പ്രപിതാക്കളെയും പിൻപറ്റുകയായിരുന്നു താൻ എന്ന പേരിൽ സത്യം ഉപേക്ഷിച്ചവന് യാതൊരു ന്യായവുമുണ്ടായിരിക്കുകയില്ല.
താൻ ജീവിക്കുന്ന സമൂഹത്തെയും ചുറ്റുപാടുകളെയും ഭയന്നു കൊണ്ട് ഇസ്‌ലാം സ്വീകരിക്കുന്നതിൽ നിന്ന് വിട്ടുനിന്ന അനേകം മനുഷ്യരുണ്ടായിട്ടുണ്ട് എന്ന് അല്ലാഹു തന്നെ നമ്മെ അറിയിച്ചിട്ടുണ്ട്.
മറ്റനേകം പേർ ഇസ്‌ലാം സ്വീകരിക്കാൻ വിമുഖത പ്രകടിപ്പിക്കാനുള്ള കാരണം തലമുറകളായി തങ്ങൾക്ക് പകർന്നു കിട്ടിയതോ പാരമ്പര്യമായി ശീലിച്ചതോ ആയ വിശ്വാസങ്ങൾ ഉപേക്ഷിക്കാനുള്ള താൽപ്പര്യക്കുറവാണ്. വേറെ ചിലരെ സംബന്ധിച്ചിടത്തോളം തങ്ങൾ കാലങ്ങളായി പിന്തുടരുന്ന വഴികേടിനോടുള്ള അടങ്ങാത്ത അഭിനിവേശവും പിഴച്ച വാശിയുമാണ് അവരെ നയിക്കുന്നത്.
ഈ പറഞ്ഞവർക്കൊന്നും അല്ലാഹുവിങ്കൽ തെല്ലും ന്യായമുണ്ടായിരിക്കുന്നതല്ല. അല്ലാഹുവിൻ്റെ മുൻപിൽ ന്യായമായ ഒരു തെളിവുമില്ലാതെ അവർ നിൽക്കേണ്ടി വരുന്നതാണ്.
നിരീശ്വരവാദ കുടുംബത്തിൽ ജനിച്ചത് കൊണ്ടാണ് ഞാൻ ഇസ്‌ലാം നിഷേധിയായി തുടരുന്നത് എന്ന് ഒരു നിരീശ്വരവാദിക്ക് പറയാൻ ന്യായമില്ല. മറിച്ച്, അല്ലാഹു അവന് നൽകിയ ബുദ്ധി പ്രയോജനപ്പെടുത്തുക എന്നതാണ് അവൻ്റെ മേൽ നിർബന്ധമായ ബാധ്യത. ആകാശ-ഭൂമികളുടെ സൃഷ്ടിപ്പിലുള്ള മാഹാത്മ്യത്തെ കുറിച്ചുള്ള ചിന്തയും, അല്ലാഹു നൽകിയ ചിന്താശേഷി കൊണ്ട് ഈ പ്രാപഞ്ചിക പ്രതിഭാസങ്ങളെ കുറിച്ച് ഉറ്റാലോചിക്കുന്നതുമെല്ലാം ഈ ലോകത്തിന് ഒരു സ്രഷ്ടാവുണ്ട് എന്ന യാഥാർത്ഥ്യത്തിലേക്ക് അവനെ കൊണ്ടെത്തിക്കുന്നതാണ്. കല്ലുകളെയും വിഗ്രഹങ്ങളെയും ആരാധിക്കുന്നവരുടെ കാര്യവും അപ്രകാരം തന്നെയാണ്. തങ്ങളുടെ മുൻഗാമികളെ ആ ദുർമാർഗത്തിൽ അന്ധമായി അനുകരിച്ചു എന്നത് അവർക്കൊരു ന്യായമല്ല. മറിച്ച് സത്യത്തെ കുറിച്ച് അന്വേഷിക്കാനും, 'എന്നെ കേൾക്കുകയോ എന്നെ കാണുകയോ എനിക്ക് എന്തെങ്കിലുമൊരു ഉപകാരം നൽകുകയോ ചെയ്യാത്ത ഒരു നിർജ്ജീവ വസ്തുവിനെ ഞാൻ എങ്ങനെയാണ് ആരാധിക്കുക' എന്ന ലളിതമായ ചോദ്യം തിരിച്ചറിവോടെ സ്വന്തത്തോട് ചോദിക്കാനും അവന് സാധിക്കേണ്ടതുണ്ട്.
ശുദ്ധപ്രകൃതിക്കും കേവലബുദ്ധിക്കും വിരുദ്ധമായ വിശ്വാസങ്ങൾ വെച്ചുപുലർത്തുന്ന നസ്വാറാക്കളിൽ പെട്ടവരുടെ കാര്യവും ഇതു പോലെത്തന്നെ. (അവരുടെ വിശ്വാസ പ്രകാരം) 'ഒരു തിന്മയും പ്രവർത്തിച്ചിട്ടില്ലാത്ത തൻ്റെ പുത്രനെ മറ്റു ജനങ്ങളുടെ തിന്മകൾക്ക് പകരമായി ബലിനൽകുക എന്നത് എങ്ങനെയാണ് നീതിമാനായ കർത്താവിന് യോജിക്കുക?! അതൊരു അതിക്രമമാണല്ലോ? ആകാശഭൂമികളുടെ സ്രഷ്ടാവായ ദൈവത്തിൻ്റെ പുത്രനെ ദുർബലരായ മനുഷ്യർക്കെങ്ങനെയാണ് കുരിശിൽ തറക്കാനും വധിച്ചു കളയാനും സാധിക്കുക?! തൻ്റെ സന്താനത്തെ വധിക്കാതെ തന്നെ തൻ്റെ സൃഷ്ടികളായ മനുഷ്യർക്ക് പൊറുത്തു നൽകാൻ ദൈവത്തിന് സാധിക്കില്ലേ?! തൻ്റെ സന്താനത്തിനെതിരെ വന്നെത്തുന്ന ഉപദ്രവങ്ങളെ തടുക്കാൻ ദൈവത്തിന് കഴിവില്ലേ?! (എങ്ങനെയാണ് പ്രപഞ്ചത്തിൻ്റെ സ്രഷ്ടാവിന് ഒരു സന്താനമുണ്ടാവുക; അവനൊരു ഇണയില്ലല്ലോ?)- അവൻ തന്നോട് തന്നെ ചോദിക്കേണ്ട ബുദ്ധിയെ മഥിക്കേണ്ട ചോദ്യങ്ങളാണ് ഇതെല്ലാം.
അതിനാൽ ബുദ്ധിയുള്ള ഒരു മനുഷ്യൻ ചെയ്യേണ്ടത് സത്യം പിൻപറ്റുക എന്നതാണ്. തൻ്റെ മുൻതലമുറകളെയും പ്രപിതാക്കളെയും -അവർ അസത്യത്തിലാണ് കഴിഞ്ഞു പോയത് എങ്കിൽ- പിൻപറ്റുക എന്നത് അവന് യോജിച്ചതല്ല.
അല്ലാഹു തആലാ പറഞ്ഞു: {അല്ലാഹു അവതരിപ്പിച്ചതിലേക്കും, റസൂലിലേക്കും വരുവിന്‍ എന്ന് അവരോട് പറയപ്പെട്ടാല്‍, ഞങ്ങളുടെ പിതാക്കളെ ഏതൊരു നിലപാടിലാണോ ഞങ്ങള്‍ കണ്ടെത്തിയത് അതു മതി ഞങ്ങള്‍ക്ക്. എന്നായിരിക്കും അവര്‍ പറയുക: അവരുടെ പിതാക്കള്‍ യാതൊന്നുമറിയാത്തവരും, സന്‍മാര്‍ഗം പ്രാപിക്കാത്തവരും ആയിരുന്നാല്‍ പോലും (അത് മതിയെന്നോ!?} [സൂറത്തുൽ മാഇദ:104]
ഒരാൾ ഇസ്‌ലാം സ്വീകരിക്കാൻ ഉദ്ദേശിക്കുന്നു; എന്നാൽ തൻ്റെ ബന്ധുക്കളുടെയും കൂട്ടുകാരുടെയും ഉപദ്രവം അവൻ ഭയക്കുന്നു; എങ്കിൽ എന്തു ചെയ്യണം?
ഒരാൾ ഇസ്‌ലാം സ്വീകരിക്കാൻ ഉദ്ദേശിക്കുകയും, തൻ്റെ ചുറ്റുപാടുമുള്ളവരിൽ നിന്നുള്ള ഉപദ്രവം അവൻ ഭയക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അവന് ഇസ്‌ലാം സ്വീകരിക്കുകയും ശേഷം തൻ്റെ ഇസ്‌ലാം ആശ്ലേഷണം രഹസ്യമാക്കി വെക്കുകയും ചെയ്യാം. സ്വയം പര്യാപ്തത കൈവരിക്കാൻ സാധിക്കുകയും തൻ്റെ ഇസ്‌ലാം സ്വീകരണം പരസ്യമാക്കാൻ സാധിക്കുകയും ചെയ്യുന്ന ഒരു അവസ്ഥ അല്ലാഹു അവന് എളുപ്പമാക്കി നൽകുന്നത് വരെ ഇപ്രകാരം തുടരാം.
അതിനാൽ ഓരോ മനുഷ്യൻ്റെയും മേൽ നിർബന്ധമായിട്ടുള്ളത് ഉടൻതന്നെ -ഈ നിമിഷം തന്നെ- ഇസ്‌ലാം സ്വീകരിക്കുക എന്നുള്ളതാണ്. എന്നാൽ തൻ്റെ ചുറ്റുമുള്ളവരോട് ഇസ്‌ലാം സ്വീകരിച്ച വിവരം ഇപ്പോൾ തന്നെ പരസ്യമാക്കുകയോ അറിയിക്കുകയോ ചെയ്യുന്നത് കൊണ്ട് അവന് വലിയ ഉപദ്രവങ്ങൾ നേരിടേണ്ടി വരുമെങ്കിൽ ഇസ്‌ലാം സ്വീകരണം പരസ്യമാക്കുക എന്നത് അവൻ്റെ മേൽ നിർബന്ധമില്ല.
നീ മുസ്‌ലിമാകുന്നതോടെ ലോകത്തുള്ള കോടിക്കണക്കിന് മുസ്‌ലിംകൾ നിൻ്റെ സഹോദരങ്ങളായിത്തീരുന്നു. നിൻ്റെ അടുത്തുള്ള ഏതെങ്കിലും മസ്ജിദിലോ ഇസ്‌ലാമിക് സെൻ്ററിലോ ബന്ധപ്പെടുകയും, അവരോട് വിഷയങ്ങൾ കൂടിയാലോചിക്കുകയും സഹായം ആവശ്യപ്പെടുകയും ചെയ്യുക. അവർക്ക് സന്തോഷമേകുന്ന കാര്യമായിരിക്കും അത്.
അല്ലാഹു തആലാ പറഞ്ഞു:
{"ആരെങ്കിലും അല്ലാഹുവിനെ (അവൻ്റെ കല്പനകൾ അനുസരിക്കുകയും വിലക്കുകൾ ഉപേക്ഷിക്കുകയും ചെയ്തുകൊണ്ട്) സൂക്ഷിച്ചാൽ അല്ലാഹു അവന് ഒരു തുറവി നൽകുന്നതാണ്. അവൻ പ്രതീക്ഷിക്കാത്ത വിധത്തിൽ അല്ലാഹു അവന് ഉപജീവനം നൽകുകയും ചെയ്യുന്നതാണ്."} [സൂറത്തുത്ത്വലാഖ്: 2, 3]
പ്രിയപ്പെട്ട വായനക്കാരാ!
നിൻ്റെ സ്രഷ്ടാവായ, നിനക്ക് സർവ്വ അനുഗ്രഹങ്ങളും നൽകിയ, നിൻ്റെ മാതാവിൻ്റെ ഗർഭപാത്രത്തിലായിരിക്കെ നിന്നെ സംരക്ഷിക്കുകയും ഭക്ഷിപ്പിക്കുകയും നീയിപ്പോൾ ശ്വസിക്കുന്ന പ്രാണവായു കനിയുകയും ചെയ്ത, നിൻ്റെ സംരക്ഷകനായ അല്ലാഹുവിനെ തൃപ്തിപ്പെടുത്തുക എന്നതല്ലേ ജനങ്ങളുടെ തൃപ്തിയേക്കാൾ നിനക്ക് പ്രധാനപ്പെട്ടതാകേണ്ടത്?!
ഐഹിക ജീവിതത്തിലും പാരത്രിക ജീവിതത്തിലുമുള്ള വിജയം നേടുക എന്നത് അതിൽ താഴെയുള്ള ഏതൊരു നൈമിഷിക സുഖവും ബലികഴിക്കാൻ മതിയായ കാരണമല്ലേ!? അല്ലാഹു തന്നെ സത്യം! അതെയെന്നതല്ലാതെ മറ്റൊരു ഉത്തരം ആ ചോദ്യത്തിനില്ല!
അതിനാൽ നിൻ്റെ കഴിഞ്ഞു പോയ കാലം, ഭാവിയിൽ ശരിയായത് പ്രവർത്തിക്കാനും നിൻ്റെ മുന്നോടുള്ള ഗമനത്തെ നന്നാക്കിത്തീർക്കാനും തടസ്സമാകാതിരിക്കട്ടെ...
ഇന്നു തന്നെ നീ യഥാർത്ഥ മുഅ്മിനാകൂ...! സത്യം പുൽകാനുള്ള സൗഭാഗ്യത്തിൽ നിന്ന് പിശാച് നിന്നെ തടയാതിരിക്കട്ടെ.!
അല്ലാഹു തആലാ പറഞ്ഞു:
{"മനുഷ്യരേ, നിങ്ങള്‍ക്കിതാ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ന്യായപ്രമാണം വന്നുകിട്ടിയിരിക്കുന്നു. വ്യക്തമായ ഒരു പ്രകാശം നാമിതാ നിങ്ങള്‍ക്ക് ഇറക്കിത്തന്നിരിക്കുന്നു."} {"അതുകൊണ്ട് ആര്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും, അവനെ അവലംബിക്കുകയും ചെയ്തുവോ, അവരെ തന്‍റെ കാരുണ്യത്തിലും അനുഗ്രഹത്തിലും അവന്‍ പ്രവേശിപ്പിക്കുന്നതാണ്. അവങ്കലേക്ക് അവരെ നേര്‍വഴിയിലൂടെ അവന്‍ നയിക്കുന്നതുമാണ്."} [സൂറത്തുന്നിസാഅ്: 174, 175]
ശരി! നിൻ്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ തീരുമാനം സ്വീകരിക്കാൻ നീ തയ്യാറാണോ?!
ഇത്രയും പറഞ്ഞതെല്ലാം നിനക്ക് യുക്തിപൂർണമായി അനുഭവപ്പെടുന്നുവെങ്കിൽ യാഥാർത്ഥ്യം എന്താണെന്ന കാര്യം നിൻ്റെ ഹൃദയത്തിൽ ബോധ്യമായെങ്കിൽ... മുസ്‌ലിമാകുന്നതിലേക്കുള്ള നിൻ്റെ ആദ്യ ചുവട് വെക്കാൻ സമയമായിരിക്കുന്നു. നിൻ്റെ ജീവിതത്തിലെ ഏറ്റവും ഉൽകൃഷ്ടമായ തീരുമാനം എടുക്കുന്നതിലേക്കും, എങ്ങനെ ഒരു മുസ്‌ലിമാകണമെന്ന മാർഗ നിർദേശങ്ങളിലേക്കും എന്നിൽ നിന്ന് താങ്കൾ സഹായം ആഗ്രഹിക്കുന്നുണ്ടോ?
നിൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ ഇസ്‌ലാമിൽ പ്രവേശിക്കുന്നതിൽ നിന്ന് നിന്നെ തടയരുത്. ഒരാൾ മുസ്‌ലിമാവുകയും തൻ്റെ സ്രഷ്ടാവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയുമാണെങ്കിൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങളെല്ലാം അവന് അല്ലാഹു പൊറുത്തു നൽകുമെന്ന് വിശുദ്ധ ഖുർആനിലൂടെ അവൻ നമ്മെ അറിയിച്ചിരിക്കുന്നു. ഇസ്‌ലാം സ്വീകരിച്ചതിന് ശേഷമാണെങ്കിൽ പോലും, ചില തിന്മകൾ സംഭവിച്ചു പോകുക എന്നത് സാധാരണമാണ്. നാം തെറ്റു പറ്റുന്ന മനുഷ്യരാണ്; ഒരു തെറ്റും സംഭവിക്കാത്ത മലക്കുകളല്ല! എന്നാൽ തെറ്റുകൾ സംഭവിച്ചാൽ അല്ലാഹുവിനോട് പശ്ചാത്തപിച്ചു മടങ്ങുകയും അവനോട് പാപോചനം തേടുകയും ചെയ്യുക എന്നതാണ് നമ്മുടെ മേൽ നിർബന്ധമായിട്ടുള്ളത്. സത്യം സ്വീകരിക്കുന്നതിൽ നാം മടികാണിക്കാതിരിക്കുകയും, ഇസ്‌ലാം സ്വീകരിക്കുകയും, രണ്ട് സാക്ഷ്യവചനങ്ങൾ നാം ആത്മാർത്ഥമായി ഉച്ചരിക്കുകയും ചെയ്തിട്ടുണ്ട് എങ്കിൽ മറ്റു തിന്മകൾ ഉപേക്ഷിക്കാൻ അല്ലാഹു നമ്മെ തീർച്ചയായും സഹായിക്കുന്നതാണ്. അല്ലാഹുവിലേക്ക് അടുക്കാൻ വേണ്ടി ശ്രമിക്കുകയും, സത്യം പിൻപറ്റുകയും ചെയ്തവനെ അല്ലാഹു കൂടുതൽ കൂടുതൽ നന്മകളിലേക്ക് നയിക്കുന്നതാണ്. അതിനാൽ ഇപ്പോൾ തന്നെ ഇസ്‌ലാം സ്വീകരിക്കുന്നതിൽ നിന്ന് താങ്കൾ സംശയിച്ചു നിൽക്കരുത്.
ഈ പറഞ്ഞതിനുള്ള തെളിവുകൾ പലതുണ്ട്. അല്ലാഹുവിൻ്റെ ഈ വചനം അതിൽ പെട്ടതാണ്: {"അല്ലാഹുവിനെ നിഷേധിച്ചവരോട് പറയുക: അവർ (തങ്ങളുടെ നിഷേധം) അവസാനിപ്പിക്കുകയാണെങ്കിൽ മുൻപ് സംഭവിച്ചത് അവർക്ക് പൊറുത്തു നൽകപ്പെടുന്നതാണ്."} [സൂറത്തുൽ അൻഫാൽ: 38]
മുസ്‌ലിമാകാൻ ഞാൻ എന്താണ് ചെയ്യേണ്ടത്?
ഇസ്‌ലാമിൽ പ്രവേശിക്കുക എന്നത് വളരെ ലളിതമായ കാര്യമാണ്. അതിന് പ്രത്യേകം ചടങ്ങുകളോ ഔദ്യോഗിക നടപടികളോ ആരുടെയെങ്കിലും സാന്നിദ്ധ്യമോ ഒന്നും ആവശ്യമില്ല. മറിച്ച്, ഇസ്‌ലാമിലേക്ക് പ്രവേശിക്കുമ്പോൾ ചൊല്ലേണ്ട രണ്ട് സാക്ഷ്യവചനങ്ങൾ അവയുടെ അർത്ഥം മനസ്സിലാക്കി കൊണ്ടും, അവയിൽ അടിയുറച്ചു വിശ്വസിച്ചു കൊണ്ടും ചൊല്ലുക എന്നത് മാത്രമേ ചെയ്യേണ്ടതായുള്ളൂ. പ്രസ്തുത സാക്ഷ്യവചനം ഇപ്രകാരമാണ്: (അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്, വ അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്) (അർത്ഥം: അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും, മുഹമ്മദ് നബി അല്ലാഹുവിൻ്റെ റസൂലാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു). ഈ പറഞ്ഞത് അറബിയിൽ നിനക്ക് പറയാൻ സാധിക്കുമെങ്കിൽ അതാണ് നല്ലത്. അതിന് സാധിക്കില്ലെങ്കിൽ നിൻ്റെ ഭാഷയിൽ തന്നെ നിനക്കത് പറയാവുന്നതാണ്. അതോടു കൂടി നീ മുസ്‌ലിമായിതീർന്നു!!! ഇനി നിൻ്റെ മേൽ ഇസ്‌ലാമിലെ മറ്റു വിധിവിലക്കുകൾ ക്രമേണയായി പഠിച്ചു തുടങ്ങുക എന്ന ബാധ്യത മാത്രമേയുള്ളൂ; ഐഹികജീവിതത്തിലെയും പാരത്രിക ജീവിതത്തിലേയും സർവ്വ സൗഭാഗ്യങ്ങളുടെയും സകല നന്മകളുടെയും ഉറവിടമത്രെ ഈ ദീൻ.
ഇസ്‌ലാമിനെ കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾക്കും പഠനങ്ങൾക്കും വേണ്ടി വെബ്സൈറ്റ് സന്ദർശിക്കുക:
വിശുദ്ധ ഖുർആനിൻ്റെ വിവിധ ഭാഷകളിലുള്ള ആശയ വിവർത്തനങ്ങൾക്കു വേണ്ടിയുള്ള ലിങ്ക്.......:
ഇസ്‌ലാം എങ്ങനെ ആചരിക്കണമെന്ന് പഠിക്കാൻ ഞങ്ങളുടെ വെബ്സൈറ്റിൽ പ്രവേശിക്കാൻ ഉണർത്തുന്നു...