المختصر المفيد للمسلم
മുസ്ലിമിന് ഉപകാരപ്പെടുന്ന ചില പാഠങ്ങൾ
മുസ്ലിമിന് ഉപകാരപ്പെടുന്ന ചില പാഠങ്ങൾ
بسم الله الرحمن الرحيم
ആമുഖം
സർവ്വലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും. നമ്മുടെ പ്രവാചകനും, നബിമാരിലും റസൂലുകളിലും വെച്ചേറ്റവും ശ്രേഷ്ഠനുമായ മുഹമ്മദ് നബിയിലും അവിടുത്തെ മുഴുവൻ കുടുംബങ്ങളിലും അനുചരൻമാരിലും അല്ലാഹുവിൻ്റെ രക്ഷയും സമാധാനവും വർഷിക്കുമാറാകട്ടെ.
വിഷയത്തിലേക്ക് കടക്കട്ടെ.
ഒരു വ്യക്തിക്ക് ഇസ്ലാം നൽകി അനുഗ്രഹിക്കുക എന്നതും, അതിൽ ഉറച്ചു നിലകൊള്ളാനും അതിലെ വിധിവിലക്കുകളും നിയമങ്ങളും പ്രാവർത്തികമാക്കാനും കഴിയുക എന്നതും അല്ലാഹു ഒരു മനുഷ്യന് നൽകുന്ന മഹത്തരമായ അനുഗ്രഹങ്ങളിൽ പെട്ടതാണ്. ഈ ഗ്രന്ഥത്തിലൂടെ ഒരു മുസ്‌ലിമിന്, ഈ മഹത്തായ ദീനിൻ്റെ സുപ്രധാന പാഠങ്ങൾ വ്യക്തവും സംക്ഷിപ്തവുമായ രൂപത്തിൽ പഠിക്കാവുന്നതാണ്. തൻ്റെ ദീൻ നേരെയാക്കുന്നതിനുള്ള അടിസ്ഥാനങ്ങൾ ഈ കൃതിയിലൂടെ അവന് മനസിലാക്കാം. ഈ പുസ്തകം അവൻ്റെ രക്ഷിതാവായ അല്ലാഹുവിനെയും, അവൻ്റെ മതമായ ഇസ്ലാമിനെയും, അവൻ്റെ പ്രവാചകനായ മുഹമ്മദ് നബി ﷺ യെയും കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കുന്നു; അങ്ങനെ വ്യക്തമായ ഉൾക്കാഴ്ചയോടും അറിവോടും കൂടി അല്ലാഹുവിനെ ആരാധിക്കാൻ അവന് സാധിക്കുന്നതാണ്.
അടിമകളെ സൃഷ്ടിച്ചതിന്‍റെ ലക്ഷ്യം
നമ്മെ സൃഷ്ടിച്ചതിൻ്റെ പിന്നിലുള്ള മഹത്തായ ലക്ഷ്യം, അവനെ മാത്രം ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക എന്നതാണ്. അല്ലാഹു പറയുന്നു: "ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല." (ദാരിയാത്ത്: 56) അതായത്, അവർ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുന്നതിന് വേണ്ടി എന്നർത്ഥം. ഈ മഹത്തായ ലക്ഷ്യത്തെ കേന്ദ്രീകരിച്ചാണ് ഇഹലോകത്തെ നമ്മുടെ എല്ലാ കർമ്മങ്ങളും ഉദ്ദേശ്യങ്ങളും നിലകൊള്ളുന്നത്. അല്ലാഹു പറയുന്നു: "അപ്പോള്‍ നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാണെന്നും, നമ്മുടെ അടുക്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയില്ലെന്നും നിങ്ങള്‍ കണക്കാക്കിയിരിക്കുകയാണോ? എന്നാല്‍ യഥാര്‍ത്ഥ രാജാവായ അല്ലാഹു ഉന്നതനായിരിക്കുന്നു. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. മഹത്തായ സിംഹാസനത്തിന്‍റെ നാഥനത്രെ അവന്‍." (മുഅ്മിനൂൻ: 115-116)
എൻ്റെ റബ്ബ് അല്ലാഹുവാകുന്നു
അല്ലാഹു പറയുന്നു: "ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷി(ച്ച് ജീവി)ക്കുവാന്‍ വേണ്ടിയത്രെ അത്." (അൽ ബഖറ: 21)
അല്ലാഹു പറയുന്നു: "താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്തവനായ അല്ലാഹുവാണവന്‍." (ഹശ്ർ: 22)
അല്ലാഹു പറയുന്നു: "അവന് തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു." (ശൂറാ: 11)
അല്ലാഹുവാകുന്നു എൻ്റെ രക്ഷിതാവ്. സർവ്വതിൻ്റെയും രക്ഷിതാവ് അവൻ തന്നെയാകുന്നു. സർവ്വതിനെയും അധീനപ്പെടുത്തിയവനും, എല്ലാത്തിനെയും സൃഷ്ടിച്ചവനും, ഉപജീവനം നൽകുന്നവനും, പ്രപഞ്ചമാകമാനം നിയന്ത്രിക്കുന്നവനും അവൻ മാത്രമാണ്.
ആരാധനകൾക്കെല്ലാം അർഹതയുള്ളവൻ അല്ലാഹു മാത്രമാകുന്നു. അവന് പുറമെ മറ്റൊരു രക്ഷിതാവില്ല. അവന് പുറമെ ആരാധനക്കർഹനായി മറ്റാരുമില്ല.
അവന് ഏറ്റവും ഉത്തമമായ നാമങ്ങളും (അസ്മാഉൽ ഹുസ്നാ) അത്യുന്നതമായ വിശേഷണങ്ങളും ഉണ്ട്. അല്ലാഹു അവനുള്ളതായി സ്ഥിരപ്പെടുത്തിയതോ, നബി (ﷺ) അല്ലാഹുവിനെ കുറിച്ച് അറിയിച്ചു തന്നിട്ടുള്ളവയോ ആണ് അവയെല്ലാം. ഈ നാമങ്ങളും ഗുണവിശേഷണങ്ങളും എല്ലാ മനോഹാരിതയുടെയും പൂർണതയുടെയും അങ്ങേയറ്റം ഉൾക്കൊള്ളുന്നു. അവനെ പോലെ യാതൊന്നും തന്നെയില്ല. അവൻ എല്ലാം കേൾക്കുന്നവനും എല്ലാം കാണുന്നവനുമാകുന്നു.
ഇനി പറയുന്നവ അല്ലാഹുവിൻ്റെ നാമങ്ങളിൽ പെട്ടതാണ്:
അർ-റസാഖ്, അർ-റഹ്മാൻ, അൽ-ഖദീർ, അൽ-മലിക്, അസ്സമീഅ്, അസ്സലാം, അൽ-ബസ്വീർ, അൽ-വകീൽ, അൽ-ഖാലിഖ്, അൽ-ലത്വീഫ്, അൽ-കാഫീ, അൽ-ഗഫൂർ.
അർ-റസാഖ്, അഥവാ ഉപജീവനം നൽകുന്നവൻ: തൻ്റെ ദാസന്മാരുടെ ഹൃദയങ്ങൾക്കും ശരീരങ്ങൾക്കും നിലനിൽക്കാൻ വേണ്ട വിഭവങ്ങൾ (നൽകാനുള്ള ബാധ്യത സ്വയം) ഏറ്റെടുത്തവൻ.
അൽ-റഹ്മാൻ: സർവ്വതിനെയും വിശാലമായി ചൂഴ്ന്നിരിക്കുന്ന, മഹത്തരമായ കാരുണ്യത്തിൻ്റെ ഉടമ.
അൽ-ഖദീർ: പരിപൂർണ്ണമായ കഴിവുള്ളവൻ. അവന് ഒരിക്കലും അശക്തിയോ തളർച്ചയോ ബാധിക്കുകയില്ല.
അൽ-മലിക്, അഥവാ സാക്ഷാൽ രാജാവ്: മഹത്വത്തിൻ്റെയും അധീശത്വത്തിൻ്റെയും നിയന്ത്രണത്തിൻ്റെയും വിശേഷണങ്ങളുള്ളവൻ. സർവ്വതിനെയും ഉടമപ്പെടുത്തുന്നവനും, അവയെ മാറ്റിമറിക്കുന്നവനും.
അസ്സമീഅ്: എല്ലാ ശബ്ദങ്ങളും - രഹസ്യമാക്കിയതും പരസ്യമാക്കിയതുമെല്ലാം- കേൾക്കുന്നവൻ. അവൻ തൻ്റെ അടിമകളുടെ പ്രാർത്ഥനകളും അവനോടുള്ള താഴ്മ നിറഞ്ഞ അപേക്ഷകളും കേൾക്കുന്നു.
അസ്സലാം: എല്ലാ ന്യൂനതകളിൽ നിന്നും കുറവുകളിൽ നിന്നും കുഴപ്പങ്ങളിൽ നിന്നും പരിശുദ്ധനായവൻ.
അൽ-ബസ്വീർ: എല്ലാ വസ്തുക്കളെയും - അവ എത്ര സൂക്ഷ്മമോ ചെറുതോ ആകട്ടെ; അവയെ എല്ലാം - തൻ്റെ കാഴ്ച കൊണ്ട് വലയം ചെയ്തവൻ. കാര്യങ്ങളെ കുറിച്ച് ഉൾക്കാഴ്ചയും, സൂക്ഷ്മമായ ജ്ഞാനവും, അവയുടെ ഉള്ളകങ്ങളെ കുറിച്ചുള്ള അറിവും ഉള്ളവൻ.
അൽ-വകീൽ അഥവാ കാര്യങ്ങൾ ഏറ്റെടുത്തവൻ: തൻ്റെ സൃഷ്ടികളുടെ ഉപജീവനം ഏറ്റെടുക്കുകയും, അവർക്ക് പ്രയോജനകരമായത് നിലനിർത്തുകയും ചെയ്യുന്നവൻ. തൻ്റെ ഇഷ്ടദാസന്മാരെ ഏറ്റെടുക്കുകയും, എല്ലാ കാര്യങ്ങളിലും അവൻ അവർക്ക് മതിയാകുകയും ചെയ്യും.
അൽ-ഖാലിഖ് അഥവാ സ്രഷ്ടാവ്: എല്ലാ വസ്തുക്കളെയും ഒരു മുൻമാതൃകയുമില്ലാതെ സൃഷ്ടിക്കുകയും നിർമ്മിക്കുകയും ചെയ്തവൻ.
അൽ-ലത്വീഫ്: തൻ്റെ അടിമകളെ ആദരിക്കുകയും, അവരോട് കരുണ ചെയ്യുകയും, അവർ ചോദിക്കുന്നത് അവർക്ക് നൽകുകയും ചെയ്യുന്നവൻ.
അൽ-കാഫീ: തൻ്റെ അടിമകൾക്ക് ആവശ്യമായതെല്ലാം നൽകുന്നവൻ. മറ്റാരുടെയും സഹായമില്ലെങ്കിലും അവൻ്റെ സഹായം മാത്രം മതി. അവനുണ്ടെങ്കിൽ മറ്റെല്ലാവരിൽ നിന്നും (അടിമകൾ) ധന്യരാകുന്നു.
അൽ-ഗഫൂർ അഥവാ ഏറെ പൊറുക്കുന്നവൻ: തൻ്റെ അടിമകളെ അവർ ചെയ്ത തിന്മകളുടെ ദുഷ്ഫലങ്ങളിൽ നിന്ന് കാത്തു രക്ഷിക്കുന്നവനും, അവരെ അതിൻ്റെ പേരിൽ ശിക്ഷിക്കാതെ (പൊറുത്തു കൊടുക്കുന്നവനും).
എൻ്റെ നബി മുഹമ്മദ് -ﷺ- ആകുന്നു.
അല്ലാഹു പറയുന്നു: "തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തില്‍ അതീവ താല്‍പര്യമുള്ളവനും, സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം." (തൗബ: 128)
അല്ലാഹു പറയുന്നു: "ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ താങ്കളെ നാം അയച്ചിട്ടില്ല." (അൻബിയാഅ്: 107)
മുഹമ്മദ് നബി (ﷺ) - അല്ലാഹു നമുക്കേകിയ കാരുണ്യമാകുന്നു.
അവിടുന്ന്, ഹാഷിമിൻ്റെ പുത്രൻ അബ്ദുൽ മുത്വലിബിൻ്റെ പുത്രൻ അബ്ദുല്ലയുടെ പുത്രൻ മുഹമ്മദാകുന്നു. ഹാഷിം ഖുറൈഷിയും ഖുറൈഷികൾ അറബികളിൽ പെട്ടവരുമാകുന്നു.
അവിടുത്തെ മാതാവ് ആമിന ബിൻത് വഹബും, വളർത്തുമ്മ ഹലീമതുസ്സഅ്ദിയ്യയുമാണ്. നബി ﷺ പതിനൊന്ന് ഭാര്യമാരെ വിവാഹം കഴിക്കുകയും, അവരിൽ ഒമ്പത് പേർ ജീവിച്ചിരിക്കെ വഫാത്താവുകയും ചെയ്തു.
നബി -ﷺ- ക്ക് ഏഴ് മക്കളാണുണ്ടായിരുന്നത്; മൂന്ന് ആൺമക്കളും നാല് പെൺമക്കളും. ആൺമക്കൾ: അൽ-ഖാസിം, അബ്ദുല്ലാഹ്, ഇബ്രാഹീം. പെൺമക്കൾ: സൈനബ്, റുഖയ്യഃ, ഉമ്മു കുൽസൂം, ഫാത്വിമഃ.
നബി ﷺ അറിയിച്ചു തന്ന കാര്യങ്ങളിലെല്ലാം നബിﷺയെ വിശ്വസിക്കുകയും സത്യപ്പെടുത്തുകയും ചെയ്യൽ നിർബന്ധമാണ്. അവിടുന്ന് കൽപ്പിച്ചതിലെല്ലാം അവിടുത്തെ അനുസരിക്കുക എന്നത് നിർബന്ധമാകുന്നു. അവിടുന്ന് വിലക്കിയ കാര്യങ്ങളെല്ലാം ഉപേക്ഷിക്കുക എന്നതും നിർബന്ധമാണ്. അവിടുന്ന് നിയമമാക്കിയ രൂപത്തിലല്ലാതെ അല്ലാഹുവിനെ ആരാധിക്കാനും പാടില്ല.
മുഹമ്മദ് നബിﷺയും അവിടുത്തേക്ക് മുൻപുള്ള നബിമാരും ജനങ്ങളെ ക്ഷണിച്ചത് അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനിൽ ഒരു പങ്കാളിയെയും നിശ്ചയിക്കാതിരിക്കുകയും ചെയ്യുക എന്ന സന്ദേശത്തിലേക്കാണ്. അല്ലാഹു പറയുന്നു: "ഞാനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല, അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല." (അൻബിയാഅ്: 25)
അവിടുന്ന് (ﷺ) നബിമാരിലും റസൂലുകളിലും വെച്ച് അന്തിമനാണ്. അല്ലാഹു പറയുന്നു: "മുഹമ്മദ് നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്‍റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു." (അഹ്സാബ്: 40)
മുഴുവൻ ജനങ്ങളിലേക്കുമായി ഇസ്ലാം എന്ന മതവുമായാണ് അല്ലാഹു തൻ്റെ റസൂലിനെ (ﷺ) നിയോഗിച്ചത്. അല്ലാഹു പറയുന്നു: "മുഴുവൻ മനുഷ്യരിലേക്കുമായി തന്നെയാണ് താങ്കളെ നാം അയച്ചിരിക്കുന്നത്. സന്തോഷ വാര്‍ത്ത അറിയിക്കുന്നവനും താക്കീത് നല്‍കുന്നവനും ആയിക്കൊണ്ടാകുന്നു അത്. പക്ഷെ, മനുഷ്യരില്‍ അധികപേരും അറിയുന്നില്ല." (സബഅ്: 28)
നബി(ﷺ)യോട് ഓരോ മുസ്‌ലിമിനും വമ്പിച്ച കടപ്പാടുകളുണ്ട്. അതിൽ ചിലതിതാ:
1- നബി ﷺ യുടെ പ്രവാചകത്വത്തിലും, സത്യസന്ധതയിലും, അവിടുന്ന് കൊണ്ടുവന്ന മഹത്തായ നിയമ സംഹിതയുടെ അപ്രമാദിത്വത്തിലും വിശ്വസിക്കുകയും, അതിൽ അവിടുത്തെ അനുസരിക്കുകയും പിൻപറ്റുകയും ചെയ്യുക. അല്ലാഹു തആല പറയുന്നു: "അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് (അല്ലാഹുവിൽ നിന്നുള്ള) സന്ദേശമായി നല്‍കപ്പെടുന്നത് മാത്രമാകുന്നു." (നജ്മ്: 3-4)
2. സ്വന്തത്തെയും, മക്കളെയും, സർവ്വ സൃഷ്ടികളെയും സ്നേഹിക്കുന്നതിനേക്കാൾ നബി ﷺ യെ സ്നേഹിക്കൽ നിർബന്ധമാണ്. ഈ സ്നേഹം, നബി ﷺ യുടെ മാർഗ്ഗത്തോട് യോജിക്കാനും, അവിടുന്ന് കൽപ്പിച്ച കാര്യങ്ങളിൽ അവിടുത്തെ അനുസരിക്കാനും, അവിടുന്ന് വിലക്കുകയും താക്കീത് നൽകുകയും ചെയ്ത കാര്യങ്ങൾ ഉപേക്ഷിക്കാനും താത്പര്യപ്പെടുന്നു.
3- നബി ﷺ യെ ബഹുമാനിക്കലും സഹായിക്കലും ആദരിക്കലും മഹത്വപ്പെടുത്തലും നിർബന്ധമാണ്.
4- നബി ﷺ യുടെ മേലുള്ള സ്വലാത്ത്. അതെന്നാൽ നബി ﷺ യെ പ്രശംസിക്കലും, അവിടുത്തെ പദവി ഉയർത്തുവാനും മഹത്വവും ശ്രേഷ്ഠതയും വർദ്ധിപ്പിക്കുവാനും അല്ലാഹുവിനോട് പ്രാർത്ഥിക്കലുമാണ്. നബി ﷺ പറഞ്ഞു: "ആരെങ്കിലും എനിക്കുവേണ്ടി (അല്ലാഹുവിനോട്) ഒരു സ്വലാത്തിനെ ചോദിച്ചാൽ അല്ലാഹു അവന് പത്ത് അനുഗ്രഹങ്ങൾ നൽകുന്നതാണ്." (മുസ്‌ലിം)
5- നബി ﷺ യുടെ വിഷയത്തിൽ അതിരു കവിയുന്നതിനും, അല്ലാഹു നൽകിയ സ്ഥാനത്തിനും മുകളിൽ അദ്ദേഹത്തെ ഉയർത്തുന്നതിനും എതിരെ നബി ﷺ അതി കഠിനമായ താക്കീത് നൽകിയിരിക്കുന്നു. അവിടുന്ന് പറഞ്ഞു: നസ്വാറാക്കൾ മർയമിൻ്റെ മകനെ അമിതമായി പുകഴ്ത്തിയത് പോലെ നിങ്ങളെന്നെ അമിതമായി പുകഴ്ത്തരുത്. തീർച്ചയായും ഞാൻ അവൻ്റെ അടിമ മാത്രമാണ്. അതിനാൽ നിങ്ങൾ 'അല്ലാഹുവിൻ്റെ അടിമയും, അവൻ്റെ റസൂലും' എന്ന് പറയുക." (ബുഖാരി)
മുഹമ്മദ് നബി (ﷺ) യുടെ ഗുണവിശേഷണങ്ങൾ:
സത്യസന്ധതയും, കാരുണ്യവും, സഹന ശീലവും, ക്ഷമയും, ധീരതയും, ഉദാരതയും, സൽസ്വഭാവവും, നീതിയും, വിനയവും, വിട്ടുവീഴ്ച്ചയുമെല്ലാം അവിടുത്തെ ഗുണങ്ങളിൽ പെട്ടതായിരുന്നു.
വിശുദ്ധ ഖുർആൻ എൻ്റെ രക്ഷിതാവിൻ്റെ വചനമാണ്
അല്ലാഹു പറയുന്നു: "മനുഷ്യരേ, നിങ്ങള്‍ക്കിതാ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ന്യായപ്രമാണം വന്നു കിട്ടിയിരിക്കുന്നു. വ്യക്തമായ ഒരു പ്രകാശം നാമിതാ നിങ്ങള്‍ക്ക് ഇറക്കിത്തന്നിരിക്കുന്നു." (നിസാഅ്: 174)
വിശുദ്ധ ഖുർആൻ എന്നാൽ യഥാർത്ഥത്തിൽ അല്ലാഹു സംസാരിച്ച അവൻ്റെ സംസാരമാണ്. ജനങ്ങളെ ഇരുട്ടുകളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്നതിനും, അല്ലാഹുവിൻ്റെ നേരായ മാർഗത്തിലേക്ക് അവർക്ക് വഴികാണിക്കുന്നതിനും വേണ്ടി അവൻ്റെ പ്രവാചകനായ മുഹമ്മദ് നബി (ﷺ) ക്ക് മേൽ അല്ലാഹു അത് അവതരിപ്പിച്ചിരിക്കുന്നു. അത് പാരായണം ചെയ്യുന്നവർക്ക് മഹത്തരമായ പ്രതിഫലമുണ്ട്. ഖുർആനിൻ്റെ മാർഗം ജീവിതത്തിൽ പകർത്തിയവൻ നേരായ വഴിയിൽ പ്രവേശിക്കുകയും ചെയ്തിരിക്കുന്നു. അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും അല്ലാഹുവിൻ്റെ ഗ്രന്ഥത്തിൽ നിന്ന് ഒരക്ഷരം പാരായണം ചെയ്താൽ അവന് അതുമുഖേന ഒരു നന്മയുണ്ടായിരിക്കും. ഒരു നന്മ അതിന് സമാനമായ പത്ത് നന്മപോലെ ആയിരിക്കും. അലിഫ് ലാം മീം എന്നത് ഒരക്ഷരമാണെന്ന് ഞാൻ പറയുകയില്ല. മറിച്ച്, അലിഫ് ഒരക്ഷരവും, ലാം മറ്റൊരു അക്ഷരവും, മീം വേറൊരു അക്ഷരവുമാണ്." (തിർമിദി)
അല്ലാഹു അതിനെ മാറ്റത്തിരുത്തലുകളിൽ നിന്നും സംരക്ഷിക്കുകയും, അന്ത്യനാൾ വരെയുള്ള അനശ്വരമായ ദൃഷ്ടാന്തമാക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറയുന്നു: "തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തു സൂക്ഷിക്കുന്നതുമാണ്." (ഹിജ്ർ:9) ഖുർആൻ അപൂർണ്ണമാണെന്നോ തിരുത്തപ്പെട്ടതാണെന്നോ ആരെങ്കിലും വാദിച്ചാൽ, അവൻ അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും ﷺ കളവാക്കിയവനും, ഇസ്‌ലാം മതത്തിൽ നിന്ന് പുറത്തുപോയവനുമാകുന്നു.
വിശുദ്ധ ഖുർആൻ മുൻകാല വേദഗ്രന്ഥങ്ങൾ ഉൾക്കൊണ്ടിരുന്ന വിഷയങ്ങളെല്ലാം ഉൾക്കൊള്ളുന്നുണ്ട്. അതിലുപരിയായി ദൈവികമായ അധ്യാപനങ്ങളും ഉന്നതമായ സ്വഭാവ ഗുണങ്ങളും അതിലുണ്ട്. മുൻ വേദഗ്രന്ഥങ്ങളിലെ സത്യങ്ങളെ അത് സത്യപ്പെടുത്തുകയും ചെയ്യുന്നു. ഈ കാലഘട്ടത്തിൽ പിൻപറ്റുകയും, ആദരിക്കുകയും, പാരായണം ഒരു ആരാധനയായി നിർവ്വഹിക്കുകയും, അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യേണ്ട അല്ലാഹുവിങ്കൽ നിന്നുള്ള ഒരേയൊരു ഗ്രന്ഥം വിശുദ്ധ ഖുർആൻ മാത്രമാണ്.
എൻ്റെ ദീൻ ഇസ്‌ലാമാണ്
ദീനിന്‍റെ പദവികൾ മൂന്നെണ്ണമാണ്: ഇസ്‌ലാം, ഈമാൻ, ഇഹ്സാൻ.
ഒന്നാമത്തെ ഘട്ടം (പദവി): ഇസ്ലാം
ഇസ്‌ലാം: അല്ലാഹുവിൻ്റെ ഏകത്വം (തൗഹീദ്) അംഗീകരിച്ചു കൊണ്ട് ജീവിതം അവന് സമർപ്പിക്കുകയും, അവനെ അനുസരിച്ചു കൊണ്ട് അല്ലാഹുവിന് കീഴൊതുങ്ങുകയും, ബഹു ദൈവാരാധനയിൽ നിന്നും ബഹുദൈവാരാധകരില്‍ നിന്നും അകലം പാലിക്കുകയും ചെയ്യലാണ് ഇസ്‌ലാം.
അർകാനുൽ ഇസ്‌ലാം
നബി ﷺ പറഞ്ഞിരിക്കുന്നു: "ഇസ്‌ലാം അഞ്ച് കാര്യങ്ങൾക്ക് മേലാണ് പടുത്തുയർത്തപ്പെട്ടിരിക്കുന്നത്: 'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല, മുഹമ്മദ് നബി അല്ലാഹുവിൻ്റെ ദൂതനാണ്) എന്ന് സാക്ഷ്യം വഹിക്കൽ, നിസ്കാരം നിലനിർത്തൽ, സകാത്ത് നൽകൽ, റമദാൻ മാസത്തിൽ നോമ്പെടുക്കൽ, അല്ലാഹുവിൻ്റെ ഭവനമായ കഅ്ബയിൽ ഹജ്ജ് നിർവ്വഹിക്കൽ." (ബുഖാരി, മുസ്‌ലിം)
ഓരോ മുസ്ലിമിന് മേലും നിർബന്ധമായ ആരാധനാകർമ്മങ്ങളാണ് ഇസ്ലാം കാര്യങ്ങൾ. ഇവ നിർബന്ധമാണെന്ന് വിശ്വസിക്കുകയും, അവ പ്രാവർത്തികമാക്കുകയും ചെയ്യാതെ ഒരാളുടെ ഇസ്ലാം ശരിയാവുകയില്ല. കാരണം ഇസ്ലാം അതിന് മേലാണ് പടുത്തുയർത്തപ്പെട്ടിരിക്കുന്നത്. അതു കൊണ്ടാണ് ഇവക്ക് ഇസ്ലാമിൻ്റെ പഞ്ച സ്തംഭങ്ങൾ എന്ന പേര് നൽകപ്പെട്ടത്.
ഈ സ്തംഭങ്ങൾ ഇനി വിവരിക്കാം.
ഒന്ന്: 'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനർക്ക് അർഹനായി ആരുമില്ല, മുഹമ്മദ് നബി അല്ലാഹുവിൻ്റെ ദൂതനാണ്) എന്ന് സാക്ഷ്യം വഹിക്കൽ.
അല്ലാഹു പറയുന്നു: "ആകയാല്‍ അല്ലാഹുവല്ലാതെ യാതൊരു ആരാധനക്കർഹനുമില്ലെന്ന് നീ മനസ്സിലാക്കുക." (മുഹമ്മദ്: 19)
അല്ലാഹു പറയുന്നു: "തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തില്‍ അതീവ താല്‍പര്യമുള്ളവനും, സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം." (തൗബ: 128)
'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നതിൻ്റെ അർത്ഥം: അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല എന്നാകുന്നു.
മുഹമ്മദ് നബി(ﷺ) ദൂതനാണ് എന്ന് സാക്ഷ്യം വഹിക്കുക എന്നാൽ അദ്ദേഹം കൽപിച്ചതിൽ അദ്ദേഹത്തെ അനുസരിക്കലും അദ്ദേഹം അറിയിച്ച കാര്യങ്ങൾ സത്യപ്പെടുത്തലും വിരോധിച്ചത് വെടിയലും അദ്ദേഹം കാണിച്ച് തന്ന രൂപത്തിലല്ലാതെ അല്ലാഹുവിനെ ആരാധിക്കാതിരിക്കലുമാകുന്നു.
രണ്ട്: നിസ്കാരം നിലനിർത്തൽ.
അല്ലാഹു പറയുന്നു: "നിങ്ങൾ നിസ്കാരം മുറപ്രകാരം നില നിർത്തുക" (അൽ ബഖറ: 110)
അല്ലാഹു നിയമമാക്കിയ രൂപത്തിൽ, നബി (ﷺ) നമുക്ക് പഠിപ്പിച്ചു തന്ന രൂപത്തിൽ നിസ്കാരം നിർവ്വഹിച്ചാലേ അത് നിസ്കാരം നിലനിർത്തലാവുകയുള്ളൂ.
മൂന്ന്: സകാത്ത് നൽകൽ.
അല്ലാഹു പറയുന്നു: "നിങ്ങൾ സകാത്ത് നല്‍കുക" (അൽ ബഖറ: 110)
ഓരോ മുസ്ലിമിൻ്റെയും വിശ്വാസം സത്യസന്ധമാണോ എന്ന് പരിശോധിക്കുന്നതിനായാണ് അല്ലാഹു സകാത്ത് നിർബന്ധമാക്കിയിട്ടുള്ളത്. അല്ലാഹു നൽകിയ സമ്പത്താകുന്ന അനുഗ്രഹത്തിനുള്ള നന്ദിയും, ദരിദ്രരെയും ആവശ്യക്കാരെയും സഹായിക്കുക എന്നതും സകാത്തിൻ്റെ ലക്ഷ്യത്തിൽ പെട്ടതാണ്.
സകാത്തിന് അർഹതയുള്ളവർക്ക് അത് നൽകിക്കൊണ്ടാണ് ഈ ആരാധന നിർവ്വഹിക്കേണ്ടത്.
നിശ്ചിതമായ ഒരു പരിധി സമ്പത്ത് ഒരാൾ ഉടമപ്പെടുത്തിയാൽ അയാൾ നിർബന്ധമായും അതിൽ നിന്ന് ഒരു വിഹിതം സകാത്തായി നൽകണം. വിശുദ്ധ ഖുർആനിൽ അല്ലാഹു വിവരിച്ചിട്ടുള്ള എട്ടു വിഭാഗം ആളുകൾക്കാണ് സകാത്ത് നൽകേണ്ടത്. ദരിദ്രരും സാധുക്കളും ആവശ്യത്തിനുള്ള പണമില്ലാത്തവരും അക്കൂട്ടത്തിൽ ഉൾപ്പെടും.
സകാത്ത് നൽകുന്നതിൽ കാരുണ്യത്തിൻ്റെയും സ്നേഹത്തിൻ്റെയും അംശങ്ങൾ പ്രകടമാകുന്നു. മുസ്ലിമിൻ്റെ സ്വഭാവവും സമ്പത്തും ഒരുപോലെ അതിലൂടെ ശുദ്ധീകരിക്കപ്പെടുന്നു. പാവപ്പെട്ടവരുടെയും ദരിദ്രരുടെയും മനസ്സുകൾക്ക് അതിലൂടെ തൃപ്തി നൽകപ്പെടുന്നു. മുസ്ലിം സമൂഹത്തിനിടയിൽ ഉണ്ടായിരിക്കേണ്ട പരസ്പര സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും കണ്ണികൾ അതിലൂടെ ഊട്ടിയുറപ്പിക്കുന്നു. അതിനാൽ സൽകർമ്മിയായ ഓരോ മുസ്ലിമും തൻ്റെ സകാത്ത് നിറഞ്ഞ ഹൃദയത്തോടെ അപരന് നൽകാൻ തയ്യാറാകുന്നു. തൻ്റെ ചുറ്റുമുള്ളവർക്ക് സന്തോഷകരമായ ജീവിതം അതിലൂടെ ലഭിക്കുന്നതിൽ അവൻ ആനന്ദം കണ്ടെത്തുന്നു.
സ്വരുക്കൂട്ടുന്ന സമ്പത്തുകളിൽ പെട്ട സ്വർണ്ണം, വെള്ളി, കറൻസി, വിൽപ്പനക്കായി ഒരുക്കി വെച്ച കച്ചവടമുതലുകൾ തുടങ്ങിയവയിൽ നിന്ന് 2.5 % ശതമാനമാണ് സകാതായി നൽകേണ്ടത്. ഈ പറഞ്ഞ സമ്പത്ത് നിശ്ചിത തോത് എത്തുകയും, അവ ഒരു വർഷം ഉടമസ്ഥൻ്റെ കയ്യിൽ നില നിൽക്കുകയും ചെയ്താലാണ് സകാത്ത് നൽകേണ്ടത്.
ഇതു പോലെ, നിശ്ചിത എണ്ണം കന്നുകാലികളെ (ഒട്ടകം, പശു, ആട് എന്നിവയെ) ഉടമപ്പെടുത്തുന്നവരും സകാത്ത് നൽകണം. (വർഷത്തിൽ ഭൂരിഭാഗം കാലവും ഉടമസ്ഥൻ ഭക്ഷണം നൽകാതെ, പൊതു ഇടങ്ങളിൽ മേഞ്ഞു നടക്കുന്ന കന്നുകാലികളുടെ മേലാണ് സകാത്ത് ഉള്ളത്.)
അതുപോലെ ഭൂമിയിൽ നിന്ന് ലഭിക്കുന്ന രികാസ് -അതായത്, ജാഹിലിയ്യാ കാലത്ത് കുഴിച്ചിടപ്പെട്ട നിധികൾ-, ധാന്യങ്ങൾ, ഫലങ്ങൾ, ലോഹങ്ങൾ എന്നിവയിലും -അവ നിശ്ചിത അളവുണ്ടെങ്കിൽ- സകാത്ത് നിർബന്ധമാണ്.
നാല്: റമദാൻ മാസത്തിൽ നോമ്പ് അനുഷ്ഠിക്കൽ.
അല്ലാഹു പറയുന്നു: "സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്." (അൽ ബഖറ: 110)
ഹിജ്റ മാസങ്ങളിലെ ഒൻപതാം മാസമാണ് റമദാൻ. മുസ്ലിമീങ്ങൾ പരിശുദ്ധമായി കാണുന്ന ഈ മാസത്തിന് വർഷത്തിലെ മറ്റു മാസങ്ങൾക്കില്ലാത്ത പ്രത്യേകമായ സ്ഥാനമുണ്ട്. ഈ മാസം മുഴുവനായി നോമ്പ് അനുഷ്ഠിക്കുക എന്നത് ഇസ്ലാമിലെ അഞ്ച് സ്തംഭങ്ങളിൽ ഒന്നാണ്.
പുലരി ഉദിച്ചത് മുതൽ സൂര്യൻ അസ്തമിക്കുന്നത് വരെ ഭക്ഷണവും വെള്ളവും ലൈംഗികബന്ധവും പോലുള്ള നോമ്പ് മുറിക്കുന്ന കാര്യങ്ങളെല്ലാം ഉപേക്ഷിച്ചു കൊണ്ട് റമദാൻ മാസത്തിൽ അല്ലാഹുവിനെ ആരാധിക്കുക എന്നതാണ് റമദാനിലെ നോമ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്.
അഞ്ച്: പരിശുദ്ധ കഅ്ബയിൽ ഹജ്ജ് നിർവ്വഹിക്കുക.
അല്ലാഹു പറയുന്നു: "ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക് ഹജ്ജ് തീര്‍ത്ഥാടനം നടത്തല്‍ അവര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു." (ആലു ഇംറാൻ: 97)
ഹജ്ജിന് സാധിക്കുന്നവർക്ക് മേൽ മാത്രമേ അത് നിർബന്ധമാവുകയുള്ളൂ. ആയുസ്സിൽ ഒരു തവണയേ ഹജ്ജ് നിർബന്ധമാവുകയുള്ളൂ. പരിശുദ്ധ മക്കയിൽ നിലകൊള്ളുന്ന കഅ്ബയും വിശുദ്ധമായ പരിസരങ്ങളും ലക്ഷ്യം വെച്ചു കൊണ്ടുള്ള യാത്രയാണ് ഹജ്ജ്. അല്ലാഹു നിശ്ചയിച്ച സമയം, നിശ്ചയിച്ച രൂപത്തിലുള്ള ആരാധനകൾ ഹജ്ജ് ചെയ്യുന്നവർ നിർവ്വഹിക്കണം. മുഹമ്മദ് നബി (ﷺ) യും അവിടുത്തേക്ക് മുൻപുള്ള മറ്റു നബിമാരും ഹജ്ജ് നിർവ്വഹിച്ചിട്ടുണ്ട്. അല്ലാഹു ഹജ്ജ് നിർവ്വഹിക്കുന്നതിനായി ജനങ്ങൾക്കിടയിൽ വിളംബരം നടത്താൻ ഇബ്രാഹീം നബി (عليه السلام) യോട് കൽപ്പിച്ചിട്ടുണ്ട്. വിശുദ്ധ ഖുർആനിൽ അല്ലാഹു അതിനെ കുറിച്ച് ഇപ്രകാരമാണ് പറഞ്ഞത്: "(നാം അദ്ദേഹത്തോട് പറഞ്ഞു:) ജനങ്ങള്‍ക്കിടയില്‍ നീ ഹജ്ജിനെപ്പറ്റി വിളംബരം ചെയ്യുക. നടന്നുകൊണ്ടും, വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാ വിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത് കയറിയും അവര്‍ നിന്‍റെയടുത്ത് വന്നു കൊള്ളും." (ഹജ്ജ്: 27)
രണ്ടാമത്തെ ഘട്ടം(പദവി): ഈമാൻ
ഈമാൻ എന്നാൽ അല്ലാഹുവും അവൻ്റെ റസൂലും വിശ്വസിക്കാൻ കൽപ്പിച്ച എല്ലാ കാര്യങ്ങളെയും അംഗീകരിക്കുകയും, ദൃഢതയോടെ സത്യപ്പെടുത്തുകയും, പൂർണ്ണമായി ഏറ്റു പറയുകയും, ഉള്ളുകൊണ്ടും പുറമെയും കീഴ്പ്പെടുകയും ചെയ്യലാണ്. അത് ഹൃദയം കൊണ്ട് സത്യപ്പെടുത്തലും, ഹൃദയത്തിൻ്റെയും ശരീരത്തിൻ്റെയും പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന വിശ്വാസവുമാണ്. അതിൽ ദീൻ പൂർണ്ണമായി നിലനിർത്തുക എന്നതും ഉൾപ്പെടുന്നു. അല്ലാഹുവിനെ അനുസരിക്കുന്നതിലൂടെ അത് വർദ്ധിക്കുകയും, അവനെ ധിക്കരിക്കുന്നതിലൂടെ അത് കുറയുകയും ചെയ്യും.
ഈമാനിൻ്റെ സ്തംഭങ്ങൾ
നബി (ﷺ) ഈമാനിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ ഇപ്രകാരം പറഞ്ഞു: 'ഈമാൻ എന്നാൽ താങ്കൾ അല്ലാഹുവിലും അവൻ്റെ മലക്കുകളിലും, കിതാബുകളിലും, റസൂലുകളിലും, അന്ത്യനാളിലും, 'ക്വദ്റി'ൽ; അതിൻ്റെ ഖൈറിലും (നന്മയിലും) ശർറിലും (തിന്മയിലും) വിശ്വസിക്കലാണ്.'
ഓരോ മുസ്ലിമിൻ്റെ മേലും നിർബന്ധമായിട്ടുള്ള, ആന്തരികമായ (ഹൃദയത്തിൽ ഉണ്ടായിരിക്കേണ്ട) ആരാധനകളാണ് ഈമാനിൻ്റെ സ്തംഭങ്ങൾ. ഈ കാര്യങ്ങളിൽ വിശ്വസിക്കുകയും, അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യാതെ ഒരാളുടെ ഇസ്ലാം ശരിയാവുകയില്ല എന്നതു കൊണ്ടാണ് ഇവയെ ഈമാനിൻ്റെ സ്തംഭങ്ങൾ എന്ന് വിശേഷിപ്പിക്കുന്നത്. ഇസ്ലാം കാര്യങ്ങളും ഈമാൻ കാര്യങ്ങളും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. ഇസ്ലാം കാര്യങ്ങൾ പുറമേക്ക് പ്രകടമാകുന്ന പ്രവർത്തനങ്ങളാണ്; രണ്ട് സാക്ഷ്യ വചനങ്ങൾ ഉച്ചരിക്കുക, നിസ്കാരം നിർവ്വഹിക്കുക, സകാത്ത് നൽകുക പോലുള്ളവ ഉദാഹരണം. എന്നാൽ ഈമാൻ കാര്യങ്ങൾ ഹൃദയത്തിലുള്ള ആന്തരികമായ കാര്യങ്ങളാണ്. അല്ലാഹുവിലുള്ള വിശ്വാസം, അവൻ്റെ മലക്കുകളിലും വേദഗ്രന്ഥങ്ങളിലും ദൂതന്മാരിലുമുള്ള വിശ്വാസം എന്നിവ ഉദാഹരണം.
ഈമാനിൻ്റെ ഒന്നാമത്തെ സ്തംഭം: അല്ലാഹുവിലുള്ള വിശ്വാസം.
അല്ലാഹു പറയുന്നു: "സത്യവിശ്വാസികള്‍ അല്ലാഹുവില്‍ വിശ്വസിച്ചവര്‍ മാത്രമാകുന്നു." (നൂർ: 62)
അല്ലാഹുവിൻ്റെ അസ്തിത്വത്തിലും, അവൻ്റെ രക്ഷാ കർതൃത്വത്തിലും, ആരാധ്യതയിലും, നാമഗുണ വിശേഷണങ്ങളിലുമുള്ള ഏകത്വത്തിലും നാം വിശ്വസിക്കുന്നു. അല്ലാഹുവിലുള്ള വിശ്വാസത്തിൽ താഴെ പറയുന്ന കാര്യങ്ങൾ ഉൾപ്പെടുന്നു:
- അല്ലാഹു ഉണ്ട് എന്ന വിശ്വാസം:
- അല്ലാഹുവിൻ്റെ സൃഷ്ടി കർതൃത്വത്തിലുള്ള വിശ്വാസം. അതായത് അല്ലാഹുവാണ് സർവ്വതിൻ്റെയും ഉടമസ്ഥനും സ്രഷ്ടാവും സർവ്വതിനും ഉപജീവനം നൽകുന്നവനും, അവയുടെ കാര്യങ്ങൾ നിയന്ത്രിക്കുന്നവനുമെന്നുള്ള വിശ്വാസം.
- അല്ലാഹുവിൻ്റെ ആരാധ്യതയിലുള്ള ഏകത്വത്തിൽ വിശ്വസിക്കൽ. അതായത് അല്ലാഹു മാത്രമാണ് ആരാധനകൾക്ക് അർഹതയുള്ളവനെന്നും, ആരാധനകളിൽ യാതൊന്നിലും അവന് ഒരു പങ്കുകാരനുമില്ലെന്നും വിശ്വസിക്കുക. നിസ്കാരം, പ്രാർത്ഥന, നേർച്ച, ബലികർമ്മം, സഹായതേട്ടം, അഭയതേട്ടം പോലുള്ള എല്ലാ ആരാധനകളും അല്ലാഹുവിന് മാത്രമേ നൽകാവൂ.
- അല്ലാഹുവിൻ്റെ അത്യുത്തമമായ നാമങ്ങളിലും അവൻ്റെ മഹോന്നതമായ വിശേഷണങ്ങളിലുമുള്ള വിശ്വാസം. അതായത് അല്ലാഹുവോ അവൻ്റെ റസൂലോ ﷺ അല്ലാഹുവിനുള്ളതായി സ്ഥിരീകരിച്ച എല്ലാ നാമങ്ങളിലും വിശേഷണങ്ങളിലും വിശ്വസിക്കുകയും, അല്ലാഹുവോ അവൻ്റെ റസൂലോ ﷺ അല്ലാഹുവിന് ഇല്ലെന്ന് നിഷേധിച്ച നാമങ്ങളും വിശേഷണങ്ങളും നിഷേധിക്കുകയും ചെയ്യുക. അല്ലാഹുവിൻ്റെ നാമങ്ങളും വിശേഷണങ്ങളും നന്മയുടെയും പൂർണ്ണതയുടെയും അത്യുന്നതിയിലാണെന്നും, അവനെ പോലെ യാതൊന്നുമില്ലെന്നും, അവൻ എല്ലാം കേൾക്കുന്നവനും എല്ലാം കാണുന്നവനുമാണെന്നും വിശ്വസിക്കുക.
ഈമാനിൻ്റെ രണ്ടാമത്തെ സ്തംഭം: മലക്കുകളിലുള്ള വിശ്വാസം.
അല്ലാഹു പറയുന്നു: "ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചുണ്ടാക്കിയവനും രണ്ടും മൂന്നും നാലും ചിറകുകളുള്ള മലക്കുകളെ ദൂതന്‍മാരായി നിയോഗിച്ചവനുമായ അല്ലാഹുവിന് സ്തുതി. സൃഷ്ടിയില്‍ താന്‍ ഉദ്ദേശിക്കുന്നത് അവന്‍ അധികമാക്കുന്നു. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു." (ഫാത്വിർ: 1)
മലക്കുകൾ നമുക്ക് അദൃശ്യമായ ലോകമാണെന്നും, അല്ലാഹുവിൻ്റെ സൃഷ്ടികളാണ് അവരെന്നും, അവരെ പ്രകാശത്തിൽ നിന്നാണ് അല്ലാഹു പടച്ചതെന്നും, അല്ലാഹുവിനെ അനുസരിക്കുന്നവരും അവന് കീഴൊതുങ്ങുന്നവരുമായി കൊണ്ടാണ് അവരെ അവൻ സംവിധാനിച്ചിരിക്കുന്നതെന്നും നാം വിശ്വസിക്കണം.
വളരെ വലിയ സൃഷ്ടികളാണ് മലക്കുകൾ. അവരുടെ ശക്തിയോ എണ്ണമോ അല്ലാഹുവിനല്ലാതെ പൂർണ്ണമായി അറിയുകയില്ല. മലക്കുകളിൽ എല്ലാവർക്കും അല്ലാഹു അവർക്ക് നൽകിയ അവരുടേതായ പേരുകളും വിശേഷണങ്ങളും ഉത്തരവാദിത്തങ്ങളുമുണ്ട്. അല്ലാഹുവിൽ നിന്നുള്ള സന്ദേശവുമായി അവൻ്റെ ദൂതരിലേക്ക് നിയോഗിക്കപ്പെടാറുള്ള ജിബ്രീൽ (عليه السلام) മലക്കുകളിൽ ഒരുവരാണ്.
ഈമാനിൻ്റെ മൂന്നാമത്തെ സ്തംഭം: വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം.
അല്ലാഹു പറയുന്നു: "നിങ്ങള്‍ പറയുക: "അല്ലാഹുവിലും, അവങ്കല്‍ നിന്ന് ഞങ്ങള്‍ക്ക് അവതരിപ്പിച്ചു കിട്ടിയതിലും, ഇബ്രാഹീമിനും ഇസ്മാഈലിനും ഇസ്ഹാഖിനും യഅ്ഖൂബിനും യഅ്ഖൂബ് സന്തതികള്‍ക്കും അവതരിപ്പിച്ച് കൊടുത്തതിലും, മൂസാ, ഈസാ എന്നിവര്‍ക്ക് നല്‍കപ്പെട്ടതിലും, സര്‍വ്വ പ്രവാചകന്‍മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് നല്‍കപ്പെട്ടതി(സന്ദേശങ്ങളി)ലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അവന്ന് (അല്ലാഹുവിന്ന്) കീഴ്‌പെട്ട് ജീവിക്കുന്നവരുമാകുന്നു." (ബഖറ: 136)
അല്ലാഹു അവൻ്റെ റസൂലുകൾക്ക് കിതാബുകൾ അവതരിപ്പിച്ചിട്ടുണ്ട് എന്നും നാം വിശ്വസിക്കുന്നു. ലോകരുടെ മേൽ സ്ഥാപിക്കപ്പെട്ട അല്ലാഹുവിൻ്റെ തെളിവാണ് ആ കിതാബുകൾ. പ്രവർത്തിക്കാൻ തയ്യാറുള്ളവർക്ക് വെളിച്ചവുമാണത്.
അവർക്ക് ഹിക്മത്ത് പഠിപ്പിക്കുകയും, അവരെ സംസ്കരിക്കുകയും ചെയ്യുന്നു.
സർവ്വ മനുഷ്യരിലേക്കുമായി മുഹമ്മദ് നബി (ﷺ) യെ അയച്ചതിലൂടെ, അവിടുത്തെ മതനിയമങ്ങൾ അതിന് മുൻപ് അവതരിപ്പിക്കപ്പെട്ട എല്ലാ മതനിയമങ്ങളെയും ദുർബലപ്പെടുത്തിയിരിക്കുന്നു. മുൻപ് അവതരിപ്പിക്കപ്പെട്ട എല്ലാ വേദഗ്രന്ഥങ്ങളിലെയും ആശയത്തെ നബി (ﷺ) ക്ക് മേൽ അവതരിപ്പിക്കപ്പെട്ട വിശുദ്ധ ഖുർആനിലൂടെ അല്ലാഹു സംരക്ഷിക്കുകയും, അവയെ ഈ ഗ്രന്ഥം ദുർബലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. വിശുദ്ധ ഖുർആൻ എന്തെങ്കിലും നിലക്ക് തിരുത്തപ്പെടുകയോ മാറ്റിമറിക്കപ്പെടുകയോ ചെയ്യുന്നതിൽ നിന്ന് സംരക്ഷിക്കുന്നതാണെന്ന് അല്ലാഹു വാഗ്ദാനം നൽകുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറയുന്നു: "തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്." (ഹിജ്ർ: 9) കാരണം അല്ലാഹുവിൽ നിന്ന് മനുഷ്യരിലേക്കുള്ള വേദഗ്രന്ഥങ്ങളിൽ അവസാനത്തേതാണ് വിശുദ്ധ ഖുർആൻ. അവൻ്റെ ദൂതരായ മുഹമ്മദ് നബി (ﷺ) യാകട്ടെ, അന്തിമ ദൂതനും. ഇസ്ലാമാകട്ടെ, അന്ത്യനാൾ വരെയുള്ള മനുഷ്യർക്ക് അല്ലാഹു തൃപ്തിപ്പെട്ടു നൽകിയ ഏക മതവും. അല്ലാഹു പറയുന്നു: "തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്ലാമാകുന്നു." (ആലു ഇംറാൻ: 19)
വിശുദ്ധ ഖുർആനിൽ അല്ലാഹു പേരെടുത്തു പറഞ്ഞ ഗ്രന്ഥങ്ങൾ താഴെ പറയുന്നവയാണ്:
വിശുദ്ധ ഖുർആൻ: അല്ലാഹു അവൻ്റെ ദൂതനായ മുഹമ്മദ് നബി (ﷺ) ക്ക് മേൽ അവതരിപ്പിച്ച ഗ്രന്ഥമാണത്.
തൗറാത്ത്: അല്ലാഹു അവൻ്റെ ദൂതനായ മൂസാ നബി (عليه السلام) ക്ക് മേൽ അവതരിപ്പിച്ച ഗ്രന്ഥമാണത്.
ഇഞ്ചീൽ: അല്ലാഹു അവൻ്റെ ദൂതനായ ഈസാ നബി (عليه السلام) ക്ക് മേൽ അവതരിപ്പിച്ച ഗ്രന്ഥമാണത്.
സബൂർ: അല്ലാഹു അവൻ്റെ ദൂതനായ ദാവൂദ് നബി (عليه السلام) ക്ക് മേൽ അവതരിപ്പിച്ച ഗ്രന്ഥമാണത്.
ഇബ്രാഹീമിന് നൽകപ്പെട്ട ഏടുകൾ: അല്ലാഹു അവൻ്റെ ദൂതനായ ഇബ്രാഹീം നബി (عليه السلام) ക്ക് മേൽ അവതരിപ്പിച്ചതാണത്.
ഈമാനിൻ്റെ നാലാമത്തെ സ്തംഭം: അല്ലാഹുവിൻ്റെ ദൂതന്മാരിലുള്ള വിശ്വാസം.
അല്ലാഹു പറയുന്നു: "തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് (അവരോട് ഉദ്‌ഘോഷിക്കാനായി) (നഹ്ൽ: 36)
അല്ലാഹുവിനെ മാത്രം ആരാധിക്കുവാനും, അവനിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുവാനും, അവന് പുറമെ ആരാധിക്കപ്പെടുന്നവയെ നിഷേധിക്കുവാനും ജനങ്ങളെ ക്ഷണിക്കുന്നതിനായി അല്ലാഹു അവൻ്റെ സൃഷ്ടികളിലേക്ക് ദൂതന്മാരെ നിയോഗിച്ചിട്ടുണ്ടെന്ന് നാം വിശ്വസിക്കുന്നു.
അല്ലാഹുവിൻ്റെ ദൂതന്മാരെല്ലാം മനുഷ്യരും അല്ലാഹുവിൻ്റെ വിനീത ദാസന്മാരുമായിരുന്നു. അവർ സത്യസന്ധരും സത്യവാന്മാരെന്ന് അറിയപ്പെട്ടവരും വിശ്വസ്തരും ധർമ്മനിഷ്ഠയുള്ളവരുമായിരുന്നു. സന്മാർഗം സ്വീകരിച്ചവരും അതിലേക്ക് ജനങ്ങളെ നയിക്കുന്നവരുമായിരുന്നു. അവരുടെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന ദൃഷ്ടാന്തങ്ങളാൽ അല്ലാഹു അവർക്ക് പിന്തുണ നൽകിയിട്ടുണ്ട്. അല്ലാഹു അവരെ എന്തൊന്നുമായാണോ നിയോഗിച്ചത്, അതെല്ലാം അവർ ജനങ്ങൾക്ക് എത്തിച്ചു നൽകുകയും ചെയ്തിട്ടുണ്ട്. അവരെല്ലാം വ്യക്തമായ സത്യമാർഗവും തെളിഞ്ഞ പാതയും സ്വീകരിച്ചിരുന്നവരുമായിരുന്നു.
ആദ്യ നബി മുതൽ അവസാന നബിവരെയുള്ള എല്ലാവരുടെയും പ്രബോധനം ദീനിൻ്റെ അടിത്തറയുമായി യോജിക്കുന്നതായിരുന്നു. അതായത് അല്ലാഹുവിന് മാത്രം ആരാധനകൾ നൽകുകയും, അവനിൽ ഒന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക എന്നതായിരുന്നു അത്.
ഈമാനിൻ്റെ അഞ്ചാമത്തെ സ്തംഭം: അന്ത്യനാളിലുള്ള വിശ്വാസം.
അല്ലാഹു പറയുന്നു: "അല്ലാഹു- അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ ദിവസത്തേക്ക് അവന്‍ നിങ്ങളെയെല്ലാം ഒരുമിച്ചു കൂട്ടുക തന്നെ ചെയ്യും. അതില്‍ സംശയമേ ഇല്ല. അല്ലാഹുവെക്കാള്‍ സത്യസന്ധമായി വിവരം നല്‍കുന്നവന്‍ ആരുണ്ട്?" (നിസാഅ്: 87)
അന്ത്യനാളിൽ -അഥവാ ഖിയാമത്ത് നാളിൽ- നാം വിശ്വസിക്കുന്നു; അതിന് ശേഷം മറ്റൊരു ദിവസമില്ല. നമ്മുടെ റബ്ബ് അവൻ്റെ ഗ്രന്ഥത്തിലൂടെ പഠിപ്പിക്കുകയോ നമ്മുടെ നബി മുഹമ്മദ് ﷺ അറിയിക്കുകയോ ചെയ്ത, മനുഷ്യൻ്റെ മരണം, പുനരുത്ഥാനം, ഉയിർത്തെഴുന്നേൽപ്പ്, ശുപാർശ, തുലാസ്, വിചാരണ, സ്വർഗ നരകങ്ങൾ പോലുള്ള അന്ത്യനാളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും നാം വിശ്വസിക്കുന്നു.
ഈമാനിൻ്റെ ആറാമത്തെ സ്തംഭം: അല്ലാഹുവിൻ്റെ വിധിനിർണ്ണയത്തിലും, അതിൻ്റെ നന്മയിലും തിന്മയിലുമുള്ള വിശ്വാസം.
അല്ലാഹു പറയുന്നു: "തീര്‍ച്ചയായും ഏതു വസ്തുവെയും നാം സൃഷ്ടിച്ചിട്ടുള്ളത് ഒരു കണക്ക് പ്രകാരമാകുന്നു." (ഖമർ: 49)
നന്മയും തിന്മയുമായ ഖദറിൽ നാം വിശ്വസിക്കുന്നു. അത് പ്രപഞ്ചത്തിന്മേൽ അല്ലാഹു നിശ്ചയിച്ച വിധിയാകുന്നു; അവൻ്റെ മുൻപേയുള്ള അറിവിനും യുക്തിക്കും അനുസരിച്ചാണ് അതെല്ലാം അവൻ തീരുമാനിച്ചിട്ടുള്ളത്. ഈ ലോകത്ത് സൃഷ്ടികളെ ബാധിക്കുന്ന ഏതൊരു സംഭവവും അല്ലാഹു അറിഞ്ഞു കൊണ്ടും, അവൻ്റെ നിർണ്ണയപ്രകാരവും അവൻ്റെ മാത്രം നിയന്ത്രണത്തിലുമാണെന്നും അതിൽ അവനൊരു പങ്കാളിയുമില്ലെന്നും, ഈ വിധിക്കപ്പെട്ട കാര്യങ്ങളെല്ലാം മനുഷ്യൻ്റെ സൃഷ്ടിപ്പിന് മുൻപ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നുവെന്നും, അതോടൊപ്പം മനുഷ്യന് ഉദ്ദേശവും തീരുമാനവും എടുക്കാൻ കഴിയുമെന്നും അവൻ്റെ പ്രവർത്തനങ്ങളെല്ലാം അവൻ തന്നെയാണ് ചെയ്യുന്നതെന്നും നാം വിശ്വസിക്കുന്നു. എന്നാൽ ഇതെല്ലാം അല്ലാഹുവിൻ്റെ അറിവിനും ഉദ്ദേശത്തിനും തീരുമാനത്തിനും കീഴിൽ മാത്രമാണ്.
അല്ലാഹുവിൻ്റെ വിധിനിർണ്ണയത്തിലുള്ള വിശ്വാസം നിലകൊള്ളുന്നത് നാല് പദവികളിലായാണ്. അവ താഴെ പറയാം:
ഒന്ന്: സർവ്വ വിശാലമായ അല്ലാഹുവിൻ്റെ അറിവിലുള്ള വിശ്വാസം.
രണ്ട്: അന്ത്യനാൾ വരെ സംഭവിക്കാനിരിക്കുന്നതെല്ലാം അല്ലാഹു രേഖപ്പെടുത്തിയിരിക്കുന്നു എന്ന വിശ്വാസം.
മൂന്ന്: പൂർണ്ണമായും നടപ്പിലാക്കപ്പെടുന്ന അല്ലാഹുവിൻ്റെ ഉദ്ദേശത്തിലും, സമ്പൂർണ്ണമായ അവൻ്റെ കഴിവിലുമുള്ള വിശ്വാസം. അല്ലാഹു ഉദ്ദേശിച്ചതെന്തോ അത് സംഭവിക്കും. അവൻ ഉദ്ദേശിക്കാത്ത യാതൊന്നും സംഭവിക്കുകയില്ല.
നാല്: അല്ലാഹു എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാണെന്നും, അവൻ്റെ സൃഷ്ടിപ്പിൽ അവന് യാതൊരു പങ്കുകാരനുമില്ലെന്നുമുള്ള വിശ്വാസം.
മൂന്നാമത്തെ പദവി: ഇഹ്സാൻ.
ഇഹ്സാൻ: നീ അല്ലാഹുവിനെ കാണുന്നതുപോലെ അവനെ ആരാധിക്കലാണ്. നീ അവനെ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നുണ്ട്. അല്ലാഹു പറഞ്ഞു: "തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിച്ചവരോടൊപ്പമാകുന്നു. സദ്‌വൃത്തരായിട്ടുള്ളവരോടൊപ്പവും." (നഹ്ൽ: 128)
ശുദ്ധീകരണം
അല്ലാഹു പറയുന്നു: "തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു." (ബഖറ: 22)
നബി ﷺ പറഞ്ഞിരിക്കുന്നു: "ആരെങ്കിലും എൻ്റെ ഈ വുദൂഅ് പോലെ വുദൂഅ് നിർവ്വഹിക്കുകയും, ശേഷം -ഹൃദയസാന്നിദ്ധ്യത്തോടെ- രണ്ട് റക്അത്തുകൾ നിസ്കരിക്കുകയും ചെയ്താൽ അല്ലാഹു അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ അവന് പൊറുത്തു കൊടുക്കുന്നതാണ്." (ബുഖാരി)
നിസ്കാരം നിർവ്വഹിക്കുന്നതിന് മുൻപ് ശുദ്ധി വരുത്തണമെന്ന നിയമം അല്ലാഹു നിശ്ചയിച്ചതും അതിനെ നിസ്കാരത്തിനുള്ള നിബന്ധനയാക്കിയതും നിസ്കാരത്തിൻ്റെ ഗൗരവം ബോധ്യപ്പെടുത്തുന്ന കാര്യങ്ങളിലൊന്നാണ്. നിസ്കാരത്തിൻ്റെ താക്കോലാണ് ശുദ്ധീകരണം. അതിൻ്റെ ശ്രേഷ്ഠത മനസ്സിലാക്കുന്നത് നിസ്കാരത്തിനോട് ഹൃദയത്തിൽ ആഗ്രഹം ജനിപ്പിക്കാൻ കാരണമാകും. നബി ﷺ പറഞ്ഞു: "ശുദ്ധി ഈമാനിൻ്റെ പകുതിയാണ്. 'അൽഹംദുലില്ലാഹ്' തുലാസ് നിറക്കുന്നതാണ്. 'സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹ്' ആകാശങ്ങൾക്കും ഭൂമിക്കും ഇടയിലുള്ളതിനെ നിറക്കുന്നതാണ്. നിസ്കാരം പ്രകാശമാണ്. ദാനധർമ്മം തെളിവാണ്. ക്ഷമ വെളിച്ചമാണ്. ഖുർആൻ നിനക്ക് അനുകൂലമായോ പ്രതികൂലമായോ ഉള്ള തെളിവാണ്. ജനങ്ങളെല്ലാം രാവിലെ പുറപ്പെടുന്നു; എന്നിട്ട് സ്വന്തത്തെ വിറ്റുകൊണ്ട് അതിനെ മോചിപ്പിക്കുകയോ നാശത്തിൽ വീഴ്ത്തുകയോ ചെയ്യുന്നു." (മുസ്‌ലിം)
നബി (ﷺ) പറഞ്ഞു: "ആരെങ്കിലും വുദൂഅ് എടുക്കുകയും, തൻ്റെ വുദൂഅ് നന്നാക്കുകയും ചെയ്താൽ അവൻ്റെ പാപങ്ങൾ ശരീരത്തിൽ നിന്ന് പുറത്തു പോകും; എത്രത്തോളമെന്നാൽ അവൻ്റെ നഖങ്ങൾക്ക് അടിയിൽ നിന്നുവരെ അവ പുറത്തു പോകും." (മുസ്‌ലിം)
തൻ്റെ രക്ഷിതാവിന് മുൻപിലേക്ക് ശുദ്ധമായ ശരീരവും മനസ്സുമായാണ് ഒരടിമ നിസ്കാരത്തിനായി നിൽക്കേണ്ടത്. അല്ലാഹുവിന് മാത്രം നിഷ്കളങ്കമായ ഹൃദയവും, നബി (ﷺ) യുടെ മാർഗം പിൻപറ്റിക്കൊണ്ടുമായിരിക്കണം അവൻ നിസ്കരിക്കേണ്ടത്.
വുദൂഅ് ചെയ്യൽ നിർബന്ധമായ കാര്യങ്ങൾ:
1- എല്ലാ നിസ്കാരങ്ങൾക്കും -നിർബന്ധമായതിനും സുന്നത്തായതിനും-
2- കഅ്ബ ത്വവാഫ് ചെയ്യൽ.
3- മുസ്ഹഫ് സ്പർശിക്കുന്നതിന്.
ശുദ്ധീകരിക്കാൻ കഴിവുള്ള 'ത്വഹൂറായ' വെള്ളം കൊണ്ടാണ് ഞാൻ വുദുവെടുക്കേണ്ടതും കുളിക്കേണ്ടതും.
ആകാശത്ത് നിന്ന് ഭൂമിയിലേക്ക് ഇറങ്ങിയതോ, ഭൂമിയിൽ നിന്ന് ഉറവ പൊട്ടിയതോ ആയ, വെള്ളത്തിൻ്റെ അടിസ്ഥാന രൂപത്തിൽ -അതിൻ്റെ നിറത്തിനോ മണത്തിനോ രുചിക്കോ- മാറ്റം വരാതെ നിലനിൽക്കുന്ന വെള്ളം 'ത്വഹൂറായ' വെള്ളമാണ്. എന്നാൽ ശുദ്ധീകരിക്കാനുള്ള വെള്ളത്തിൻ്റെ കഴിവ് നഷ്ടപ്പെടുത്തുന്ന രൂപത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വന്നാൽ അത് ത്വഹൂറായ വെള്ളമല്ല.
വുദ്വൂഅ്
സ്റ്റെപ് 1: മനസ്സിൽ നിയ്യത്ത് വെക്കുക. അല്ലാഹുവിലേക്ക് സാമീപ്യം ആഗ്രഹിച്ചു കൊണ്ട് നിശ്ചിത ആരാധന നിർവ്വഹിക്കാൻ ഹൃദയം കൊണ്ട് ഉറച്ച തീരുമാനമെടുക്കുന്നതിനാണ് നിയ്യത്ത് എന്ന് പറയുന്നത്.
സ്റ്റെപ് 2: പറയുക: 'ബിസ്മില്ലാഹ്'.
സ്റ്റെപ് 3: രണ്ട് കൈപ്പത്തികളും മൂന്ന് തവണ കഴുകുക.
സ്റ്റെപ് 4: വായിൽ വെള്ളം കയറ്റി കൊപ്ലിക്കുക, മൂന്ന് തവണ.
വായിലേക്ക് വെള്ളം പ്രവേശിപ്പിച്ച ശേഷം വെള്ളം വായിലിട്ട് കുലുക്കുകയും, ശേഷം പുറത്തേക്ക് കളയുകയും ചെയ്യലാണ് ഇതിൻ്റെ രൂപം.
സ്റ്റെപ് 5: മൂന്ന് തവണ മൂക്കിൽ വെള്ളം കയറ്റി ചീറ്റിക്കളയുക. വെള്ളം മൂക്കിൻ്റെ അറ്റത്തേക്ക് എത്തുന്നതു വരെ വലിച്ചു കയറ്റുകയാണ് വേണ്ടത്.
ശേഷം മൂക്കിലുള്ള കഫവും മറ്റുമെല്ലാം ചീറ്റിക്കളയുക.
സ്റ്റെപ് 6: മുഖം മൂന്ന് തവണ കഴുകുക.
മുഖത്തിൻ്റെ അതിരുകൾ:
ഒരാൾ തൻ്റെ മുന്നിലുള്ളവരെ അഭിമുഖീകരിക്കുന്ന ഭാഗമാണ് അവൻ്റെ മുഖം.
രണ്ട് ചെവികൾക്കിടയിലാണ് മുഖത്തിൻ്റെ വീതി.
സാധാരണയായി തലമുടി മുളക്കാറുള്ള ഭാഗം മുതൽ കീഴ്ത്താടിയുടെ അറ്റം വരെയാണ് മുഖത്തിൻ്റെ നീളം.
മുഖത്തുള്ള ചെറിയ രോമങ്ങളടക്കം കഴുകുക എന്നത് മുഖം കഴുകുന്നതിൽ ഉൾപ്പെടും. അതു പോലെ തന്നെയാണ് ചെവിയുടെയും കൃതാവിൻ്റെയും ഇടയിലുള്ള സ്ഥലവും.
ചെവിയുടെയും കൃതാവിൻ്റെയും ഇടയിലുള്ള സ്ഥലത്തിന് അറബിയിൽ ബയാള് എന്ന് പറയും.
ചെവിയുടെ മുകളിൽ ഉയർന്നു നിൽക്കുന്ന എല്ലിന് മുകൾ മുതൽ ചെവിയുടെ അടിഭാഗം വരെയുള്ള സ്ഥലത്ത് കാണപ്പെടുന്ന രോമമാണ് ഇപ്രകാരം കഴുകേണ്ടത്.
തിങ്ങിയ താടിയുള്ളവർ താടിയുടെ പുറംഭാഗവും, താടിയുടെ താഴേക്കിറങ്ങിയ ഭാഗവും കഴുകേണ്ടതുണ്ട്. ഇതും മുഖം കഴുകുന്നതിൽ ഉൾപ്പെടും.
സ്റ്റെപ് 7: രണ്ട് കൈകളുടെയും വിരലുകളുടെ അറ്റം മുതൽ മുട്ടുകൾ വരെ മൂന്ന് തവണ കഴുകുക.
കൈകൾ കഴുകുമ്പോൾ മുട്ടുകൾ ഉൾപ്പടെയാണ് കഴുകേണ്ടത്.
സ്റ്റെപ് 8: തല മുഴുവനായി രണ്ട് കൈകളും കൊണ്ട് തടവുക. അതോടൊപ്പം ചെവിയും തടവുക. ഇത് ഒരു തവണ ചെയ്താൽ മതി.
തലയുടെ മുൻഭാഗത്ത് നിന്ന് തുടങ്ങി രണ്ട് കൈകളും തൻ്റെ പിരടി വരെ കൊണ്ടു പോവുകയും, ശേഷം തുടങ്ങിയേടത്തേക്ക് തിരിച്ചു കൊണ്ടുവരികയുമാണ് വേണ്ടത്.
ചൂണ്ടുവിരലുകൾ ചെവികൾക്കുള്ളിലേക്ക് പ്രവേശിപ്പിക്കുകയും, തള്ളവിരലുകൾ കൊണ്ട് പുറംചെവി തടവുകയും ചെയ്യുക. ഇപ്രകാരം ചെവിയുടെ ഉള്ളും പുറവും തടവേണ്ടതുണ്ട്.
സ്റ്റെപ് 9: രണ്ട് കാലുകളുടെയും വിരലുകളുടെ അറ്റം മുതൽ രണ്ട് നെരിയാണികൾ വരെ മൂന്ന് തവണ കഴുകുക. കാലുകൾ കഴുകുമ്പോൾ മടമ്പുകൾ കൂടി അതിൽ ഉൾപ്പെടണം.
കാലിൻ്റെ വശങ്ങളിലേക്ക് ഉന്തിനിൽക്കുന്ന എല്ലുകളാണ് നെരിയാണി എന്നത് കൊണ്ട് ഉദ്ദേശം.
ഘട്ടം 10: വുദൂഇന് ശേഷം ഇപ്രകാരം പറയൽ സുന്നത്താണ്: "أشهَدُ أن لا إلهَ إلَّا اللهُ وحدَه لا شريكَ له، وأشهَدُ أنَّ مُحمَّدًا عبدُه ورسولُه، اللَّهمَّ اجعَلْني مِن التَّوَّابِينَ، واجعَلْني مِن المُتطهِّرِينَ". നബി ﷺ ഇപ്രകാരം പറഞ്ഞിരിക്കുന്നു: (ആരെങ്കിലും വുദൂഅ് ചെയ്യുകയും, അത് നല്ല വിധത്തിൽ പൂർത്തീകരിക്കുകയും, ശേഷം 'أشهَدُ أن لا إلهَ إلَّا اللهُ وحدَه لا شريكَ له، وأشهَدُ أنَّ مُحمَّدًا عبدُه ورسولُه، اللَّهمَّ اجعَلْني مِن التَّوَّابِينَ، واجعَلْني مِن المُتطهِّرِينَ' എന്ന് പറയുകയും ചെയ്താൽ, അവന് വേണ്ടി സ്വർഗത്തിൻ്റെ എട്ടു കവാടങ്ങളും തുറക്കപ്പെടും; ഇഷ്ടമുള്ളതിലൂടെ അവന് പ്രവേശിക്കാം). (തിർമിദി റിപ്പോർട്ട് ചെയ്ത ഹദീഥ്).
വുദൂഅ് മുറിക്കുന്ന കാര്യങ്ങൾ :
1- രണ്ട് ഗുഹ്യസ്ഥാനങ്ങളിലൂടെ വല്ലതും പുറത്തു വരിക. മൂത്രം, മലം, കീഴ്ശ്വാസം, ശുക്ലം, മേദസ്സ് പോലുള്ളവ.
2- ബുദ്ധി നഷ്ടപ്പെടൽ: ആഴത്തിലുള്ള ഉറക്കത്താലോ, ബോധം മറഞ്ഞതിനാലോ, ലഹരി കഴിച്ചതിനാലോ, ഭ്രാന്ത് ബാധിച്ചതിനാലോ സ്വബോധം നീങ്ങിയാൽ വുദൂഅ് മുറിയും.
3- കുളി നിർബന്ധമാക്കുന്ന എല്ലാ കാര്യങ്ങളും വുദൂഅ് മുറിക്കും. ജനാബത്ത് (ലൈംഗിക ബന്ധം) സംഭവിക്കൽ, ആർത്തവരക്തമോ പ്രസവരക്തമോ ഉണ്ടാവുക എന്നിവ ഉദാഹരണങ്ങളാണ്.
ഒരാൾ മലമൂത്ര വിസർജനം നിർവ്വഹിച്ചാൽ ശുദ്ധീകരിക്കാൻ കഴിവുള്ള 'ത്വഹൂറായ' വെള്ളം കൊണ്ട് അയാൾ തൻ്റെ മേലുള്ള മാലിന്യം ശുദ്ധീകരിക്കണം. വെള്ളം കൊണ്ട് ശുചിയാക്കലാണ് ഏറ്റവും ശ്രേഷ്ഠം. എന്നാൽ മാലിന്യം നീക്കാൻ സാധിക്കുന്ന കല്ലുകളോ ഇലകളോ തുണിയോ മറ്റോ ഉപയോഗപ്പെടുത്തുന്നതും അനുവദനീയമാണ്. എന്നാൽ ഇങ്ങനെ, വെള്ളമല്ലാത്ത മറ്റുള്ള വസ്തുക്കൾ കൊണ്ടാണ് ശുദ്ധീകരിക്കുന്നത് എങ്കിൽ മാലിന്യം പൂർണ്ണമായും വൃത്തിയാക്കുന്ന രൂപത്തിൽ, ശുദ്ധിയുള്ളതും അനുവദനീയമായതുമായ വസ്തു കൊണ്ട് മൂന്ന് തവണ തടവൽ നിർബന്ധമാണ്.
ഖുഫ്ഫകളുടെയും കാലുറകളുടെയും മേൽ തടവൽ
ഖുഫ്ഫകളോ (ഷൂസുകൾക്ക് സമാനമായ പാദരക്ഷ) കാലുറകളോ ധരിച്ചവർക്ക് അവ ഊരുകയോ എന്നിട്ട് കാൽ കഴുകുകയോ ചെയ്യാതെ അവയുടെ മേൽ തടവാനുള്ള ഇളവുണ്ട്. എന്നാൽ ഇത് ശരിയാകണമെങ്കിൽ ചില നിബന്ധനകളുണ്ട്. അവ താഴെ പറയാം:
1- ചെറിയ അശുദ്ധിയിൽ നിന്നും വലിയ അശുദ്ധിയിൽ നിന്നും പൂർണ്ണമായി ശുദ്ധിയായതിന് ശേഷം ആയിരിക്കണം അവ ധരിച്ചത്.
2- കാലുറകൾ ശുദ്ധമായിരിക്കണം; അവ തന്നെ മാലിന്യമാകാൻ പാടില്ല.
3- നിശ്ചയിക്കപ്പെട്ട കാലപരിധിക്കുള്ളിലായിരിക്കണം കാലുറകൾക്ക് മേൽ തടവുന്നത്.
4- അനുവദിക്കപ്പെട്ട കാലുറകളായിരിക്കണം ധരിച്ചിരിക്കുന്നത്. മോഷ്ടിച്ചതോ തട്ടിപ്പറിച്ചതോ ആകാൻ പാടില്ല.
നേരിയ തുകൽ കൊണ്ടും മറ്റും നിർമ്മിച്ച പാദരക്ഷകളാണ് ഖുഫ്ഫകൾ. നെരിയാണികൾ അടക്കം മറക്കുന്ന ഷൂസുകൾ അവക്ക് തുല്യമാണ്. തുണികൊണ്ടും മറ്റും നിർമ്മിച്ച് കാലുകളിൽ ധരിക്കുന്ന ഉറകളാണ് ഷോക്സുകൾ.
ഖുഫ്ഫകളുടെ മേൽ തടവുന്നതിന് പിന്നിലുള്ള യുക്തി: മുസ്ലിമീങ്ങൾക്ക് ഇളവും എളുപ്പവും നൽകുക എന്നതാണ് ഈ മതവിധിയുടെ പിന്നിലുള്ള ഉദ്ദേശം. ഖുഫ്ഫകളും കാലുറകളും ഊരിയ ശേഷം കാലുകൾ കഴുകുക എന്നത് പ്രയാസകരമാണ്. പ്രത്യേകിച്ചും കടുത്ത തണുപ്പുള്ള ശൈത്യകാലങ്ങളിലും, യാത്രാവേളകളിലും.
തടവലിൻ്റെ കാലാവധി: നാട്ടിൽ താമസിക്കുന്നയാൾക്ക് ഒരു രാവും പകലും (24 മണിക്കൂർ). യാത്രക്കാരന് മൂന്ന് രാപ്പകലുകൾ (72 മണിക്കൂർ).
ഖുഫ്ഫയിൽ തടവുന്നതിൻ്റെ കാല പരിധി ആരംഭിക്കുക അശുദ്ധി സംഭവിച്ചതിന് ശേഷം ആദ്യമായി ഖുഫ്ഫയിലോ കാലുറയിലോ തടവിയത് മുതലാണ്.
ഖുഫ്ഫയുടെയും കാലുറകളുടെയും മേൽ തടവുന്നതിൻ്റെ രൂപം:
1- രണ്ടു കൈകളും നനക്കുക.
2- കാലിൻ്റെ മുകൾ ഭാഗത്തു കൂടെ കൈകൾ കൊണ്ട് തടവുക (വിരലുകളുടെ അറ്റം മുതൽ കണങ്കാലിൻ്റെ തുടക്കം വരെ ഇപ്രകാരം തടവണം)
3- വലതു കാൽ വലതു കൈ കൊണ്ടും, ഇടതു കാൽ ഇടതു കൈ കൊണ്ടുമാണ് തടവേണ്ടത്.
ഖുഫ്ഫയുടെ മേൽ തടവുന്നത് നിഷ്ഫലമാക്കുന്ന അവസ്ഥകൾ: 1- കുളി നിർബന്ധമാവുക. 2- തടവാനുള്ള കാല പരിധി അവസാനിക്കുക.
കുളി
പുരുഷനോ സ്ത്രീയോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയോ (സ്ഖലനം സംഭവിച്ചില്ലെങ്കിൽ പോലും), അവരിൽ നിന്ന് ആസ്വാദനത്തോടെ ഉണർച്ചയിൽ ശുക്ലം സ്ഖലിക്കുകയോ, ഉറക്കത്തിൽ സ്ഖലനം സംഭവിക്കുകയോ ചെയ്താൽ അവർ കുളിക്കുക എന്നത് നിർബന്ധമാണ്. നിസ്കാരം നിർവ്വഹിക്കണമെങ്കിൽ കുളിച്ചിരിക്കണം. ശുദ്ധി നിർബന്ധമായ മറ്റേത് കാര്യത്തിന് മുൻപും കുളി നിർബന്ധമാണ്. ഇതു പോലെ, സ്ത്രീകൾ ആർത്തവരക്തമോ പ്രസവരക്തമോ വരുന്നത് അവസാനിച്ച് ശുദ്ധിയായാൽ അവരും -നിസ്കാരം നിർവ്വഹിക്കുന്നതിനും ശുദ്ധി നിർബന്ധമായ കാര്യങ്ങൾക്കും മുൻപായി- നിർബന്ധമായും കുളിക്കണം.
കുളിയുടെ രൂപം താഴെ പറയുന്നത് പോലെയാണ്:
തൻ്റെ ശരീരം മുഴുവൻ വെള്ളം കൊണ്ട് -ഏതു രൂപത്തിലാണെങ്കിലും- നനക്കുക എന്നതാണ് കുളിയുടെ രൂപം. വായിൽ വെള്ളം കൊപ്ലിക്കുകയും, മൂക്കിൽ വെള്ളം കയറ്റുകയും ചെയ്യുന്നത് കുളിയുടെ ഭാഗമാണ്. ചുരുക്കത്തിൽ ഒരാൾ തൻ്റെ ശരീരം മുഴുവൻ വെള്ളമാക്കിയാൽ അവൻ്റെ വലിയ അശുദ്ധി നീങ്ങുകയും, അവൻ്റെ ശുദ്ധീകരണം പൂർത്തിയാവുകയും ചെയ്തിരിക്കുന്നു.
ഇതിനേക്കാൾ സമ്പൂർണ്ണമായ മറ്റൊരു രൂപമുണ്ട്. നബി ﷺ ചെയ്തിരുന്ന രൂപമാണത്. അത് താഴെ നൽകുന്നു:
1- അശുദ്ധി നീക്കം ചെയ്യാനുള്ള നിയ്യത്ത്.
02 ബിസ്മി ചൊല്ലുക, രണ്ട് കൈകളും മൂന്ന് തവണ കഴുകുക, തുടർന്ന് ഗുഹ്യസ്ഥാനം കഴുകുക.
3- നിസ്കാരത്തിന് വുദൂഅ് ചെയ്യുന്നതുപോലെയുള്ള പൂർണ്ണമായ വുദൂഅ് ചെയ്യുക.
4- മുടിയുടെ ഉള്ളിലേക്ക് വെള്ളം എത്തും വിധം മൂന്ന് തവണ തലയിൽ വെള്ളം ഒഴിക്കുക.
5- ശരീരം മുഴുവൻ വെള്ളം ഒഴുക്കുക. ശരീരത്തിൻ്റെ വലതു ഭാഗത്ത് തുടങ്ങി പിന്നീട് ഇടതു ഭാഗം കഴുകുക. വെള്ളം ശരീരത്തിൻ്റെ എല്ലാ ഭാഗങ്ങളിലും എത്തുന്നതിനായി കൈകൾ കൊണ്ട് തേച്ചു കഴുകണം.
ജനാബത്തുകാരൻ താഴെ പറയുന്ന കാര്യങ്ങൾ കുളിക്കുന്നത് വരെ ചെയ്യാൻ പാടില്ല.
1- നിസ്കാരം.
2- കഅ്ബ ത്വവാഫ് ചെയ്യൽ.
3- മസ്ജിദിൽ സമയം ചെലവഴിക്കൽ. എന്നാൽ മസ്ജിദിലൂടെ -അധിക സമയം ചെലവഴിക്കാതെ- നടന്നു പോവുക എന്നത് അവന് അനുവദനീയമാണ്.
4- മുസ്ഹഫ് സ്പർശിക്കൽ.
5- ഖുർആൻ പാരായണം.
തയമ്മും
ശുദ്ധീകരിക്കാനുള്ള വെള്ളം ലഭിച്ചില്ലെങ്കിലും, രോഗമോ മറ്റോ കാരണത്താൽ വെള്ളം ഉപയോഗിക്കാൻ സാധിച്ചില്ലെങ്കിലും -നിസ്കാരത്തിൻ്റെ സമയം അവസാനിക്കുമെന്ന് ഭയന്നാൽ- അവന് മണ്ണു കൊണ്ട് തയമ്മും ചെയ്യാം.
തയമ്മുമിൻ്റെ രൂപം: രണ്ട് കൈകളും കൊണ്ട് ഒരു തവണ ഭൂപ്രതലത്തിൽ അടിക്കുകയും, ശേഷം രണ്ടു കൈകളും കൊണ്ട് മുഖവും കൈപ്പത്തികളും മാത്രമായി തടവുകയും ചെയ്യുക. തയമ്മുമിനായി ഉപയോഗിക്കുന്ന മണ്ണ് ശുദ്ധിയുള്ളതായിരിക്കണം എന്ന നിബന്ധനയും പാലിക്കേണ്ടതുണ്ട്.
തയമ്മും നിഷ്ഫലമാക്കുന്ന കാര്യങ്ങൾ താഴെ പറയാം:
1- വുദൂഅ് മുറിക്കുന്ന എല്ലാ കാര്യങ്ങളും തയമ്മുമിനെയും നിഷ്ഫലമാക്കും.
2- തയമ്മും ചെയ്തു കൊണ്ട് ആരാധനയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് വെള്ളം ലഭിച്ചാൽ.
സ്വലാത് (നിസ്കാരം)
രാവിലെയും രാത്രിയിലുമായി അഞ്ചു നേരത്തെ നിസ്കാരങ്ങൾ ഓരോ മുസ്ലിമിൻ്റെയും മേൽ അല്ലാഹു നിർബന്ധമാക്കിയിട്ടുണ്ട്. ഫജ്ർ (സുബ്ഹ്), ദുഹ്ർ, അസ്ർ, മഗ്രിബ്, ഇശാഅ്; ഇവയാണവ.
നിസ്കാരത്തിനുള്ള ഒരുക്കം
നിസ്കാരത്തിനുള്ള സമയമായാൽ ചെറിയ അശുദ്ധിയിൽ നിന്നും -വലിയ അശുദ്ധിയുണ്ടെങ്കിൽ- അതിൽ നിന്നും ഓരോ മുസ്ലിമും ശുദ്ധി വരുത്തണം.
വലിയ അശുദ്ധിയെന്നാൽ കുളി നിർബന്ധമാക്കുന്ന കാര്യങ്ങളാണ്.
ചെറിയ അശുദ്ധിയെന്നാൽ വുദൂഅ് നിർബന്ധമാക്കുന്ന കാര്യങ്ങളും.
ശുദ്ധിയുള്ള വസ്ത്രങ്ങൾ ധരിച്ച്, മാലിന്യങ്ങളൊന്നുമില്ലാത്ത ഒരു സ്ഥലത്ത്, മറച്ചു വെക്കേണ്ട ശരീര ഭാഗങ്ങൾ മറച്ചു കൊണ്ടാണ് ഓരോ മുസ്ലിമും നിസ്കരിക്കേണ്ടത്.
നിസ്കാരത്തിൻ്റെ സന്ദർഭത്തിൽ അതിന് അനുയോജ്യമായ -ഭംഗിയുള്ള- വസ്ത്രം ധരിക്കണം. തൻ്റെ ശരീരം മറക്കേണ്ടത് അതു കൊണ്ടായിരിക്കണം. പുരുഷനെ സംബന്ധിച്ചിടത്തോളം നമസ്കാരവേളയിൽ തൻ്റെ പൊക്കിളിനും കാൽ മുട്ടിനുമിടയിലുള്ള ഭാഗം പുറത്തേക്ക് കാണിക്കാൻ പാടില്ല.
സ്ത്രീകളാകട്ടെ, നിസ്കാരവേളയിൽ അവരുടെ മുഖവും മുൻകൈകളും ഒഴികെയുള്ള എല്ലാ ശരീര ഭാഗവും മറച്ചിരിക്കണമെന്നത് നിർബന്ധമാണ്.
നിസ്കാരത്തിൽ പറയേണ്ട വാക്കുകളല്ലാതെ മറ്റൊരു സംസാരവും നിസ്കാര വേളയിൽ സംസാരിക്കാൻ പാടില്ല. ഇമാമിൻ്റെ (നിസ്കാരത്തിന് നേതൃത്വം കൊടുക്കുന്ന വ്യക്തിയുടെ) വാക്കുകൾ അവൻ ശ്രദ്ധയോടെ കേൾക്കണം. നിസ്കാരത്തിൽ അവിടെയുമിവിടെയും തിരിഞ്ഞു നോക്കരുത്. നിസ്കാരത്തിൽ പറയേണ്ട വാക്കുകൾ മനപാഠമാക്കാൻ കഴിഞ്ഞിലെങ്കിൽ അല്ലാഹുവിനെ സ്മരിച്ചു കൊണ്ടും അവന് തസ്ബീഹ് ചൊല്ലിക്കൊണ്ടും (സുബ്ഹാനല്ലാഹ് എന്ന് പറഞ്ഞു കൊണ്ട്) നിസ്കാരം അവസാനിക്കുന്നത് വരെ അവൻ നിലയുറപ്പിക്കണം. എന്നാൽ നിസ്കാരത്തിൽ പറയേണ്ട വാക്കുകൾ പെട്ടെന്നു തന്നെ പഠിച്ചെടുക്കാൻ അവൻ വളരെയധികം ശ്രമിക്കേണ്ടതുണ്ട്.
അല്ലാഹുവിൻ്റെ അനുഗ്രഹത്താൽ നമ്മുടെ നിസ്കാരം ശരിയാകുവാൻ വേണ്ടി, താഴെ പറയുന്ന കാര്യങ്ങൾ നാം ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യേണ്ടതുണ്ട്:
സ്റ്റെപ് 1: ഏത് നിസ്കാരമാണോ നിർവ്വഹിക്കാൻ ഉദ്ദേശിക്കുന്നത്, അത് നിർവ്വഹിക്കാൻ പോകുന്നു എന്ന നിയ്യത്ത് വെക്കുക (കരുതുക). നിയ്യത്തിൻ്റെ സ്ഥാനം ഹൃദയമാണ്.
വുദൂഅ് എടുത്തതിന് ശേഷം ഖിബ്ലക്ക് നേരെ തിരിയുക; നിൽക്കാൻ കഴിയുമെങ്കിൽ നിന്നു കൊണ്ടാണ് നിസ്കരിക്കേണ്ടത്.
സ്റ്റെപ് 2: രണ്ട് കൈകളും തോളിന് നേരെയാകുന്ന വിധം ഉയർത്തിക്കൊണ്ട് പറയുക: 'അല്ലാഹു അക്ബർ' (അല്ലാഹുവാകുന്നു ഏറ്റവും വലിയവൻ). നിസ്കാരത്തിലേക്ക് പ്രവേശിക്കുന്നു എന്ന നിയ്യത്ത് അവനുണ്ടായിരിക്കണം.
സ്റ്റെപ് 3: നബി (ﷺ) പഠിപ്പിച്ചു നൽകിയ പ്രാരംഭപ്രാർത്ഥനകളിൽ ഏതെങ്കിലുമൊന്ന് ചൊല്ലുക. അതിൽ പെട്ട ഒരു പ്രാർത്ഥന ഇപ്രകാരമാണ്: (സാരം) "അല്ലാഹുവെ! നീയെത്ര പരിശുദ്ധൻ! നിന്നെ ഞാൻ സ്തുതിക്കുന്നു. നിൻ്റെ നാമം എല്ലാ നന്മകളും നിറഞ്ഞതാകുന്നു. നിൻ്റെ മഹത്വം ഉന്നതമാകുന്നു. നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല."
സ്റ്റെപ് 4: ആട്ടിയോടിക്കപ്പെട്ട പിശാചിൽ നിന്ന് അല്ലാഹുവിനോട് രക്ഷ ചോദിക്കുക. അതിനായി ഇപ്രകാരം പറയുക: (സാരം) "ആട്ടിയോടിക്കപ്പെട്ട പിശാചിൽ നിന്നും അല്ലാഹുവിനോട് ഞാൻ ശരണം തേടുന്നു."
സ്റ്റെപ് 5: എല്ലാ റക്അത്തുകളിലും സൂറത്തുൽ ഫാതിഹഃ പാരായണം ചെയ്യുക. ഇപ്രകാരമാണ് ഫാതിഹഃ ചൊല്ലേണ്ടത്. "സ്തുതി (മുഴുവനും) സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു. പരമകാരുണികനും കരുണാനിധിയും പ്രതിഫല ദിവസത്തിൻ്റെ ഉടമസ്ഥനുമായ (അല്ലാഹുവിന്) നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു. ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ. അഥവാ നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല."
ശേഷം 'ആമീൻ' എന്ന് പറയുന്നു. 'അല്ലാഹുവേ! പ്രാർത്ഥനക്ക് ഉത്തരം നൽകണേ!' എന്നാണ് അതിൻ്റെ അർത്ഥം.
ഫാതിഹഃ പാരായണം ചെയ്ത ശേഷം ഖുർആനിൽ നിന്ന് നിനക്ക് കഴിയുന്നത് പാരായണം ചെയ്യുക; എല്ലാ നിസ്കാരത്തിലെയും ആദ്യത്തെയും രണ്ടാമത്തെയും റക്അത്തുകളിലേ ഇപ്രകാരം ചെയ്യേണ്ടതുള്ളൂ. ഇങ്ങനെ ചെയ്യുക എന്നത് നിർബന്ധമല്ല എങ്കിലും അതിൽ മഹത്തരമായ പ്രതിഫലമുണ്ട്.
സ്റ്റെപ് 6: 'അല്ലാഹു അക്ബർ' എന്ന് പറഞ്ഞു കൊണ്ട് റുകൂഇലേക്ക് പോവുക. റുകൂഇൽ നിൽക്കുമ്പോൾ ഒരാളുടെ മുതുക് നേരെയാക്കുകയും, അയാളുടെ രണ്ട് കൈകളും കാൽമുട്ടുകൾക്ക് മേൽ വെക്കുകയും വേണം. കയ്യിലെ വിരലുകൾ പരത്തി കൊണ്ടാണ് കാൽ മുട്ടിൽ വെക്കേണ്ടത്. ശേഷം റുകൂഇൽ 'സുബ്ഹാന റബ്ബിയൽ അദീം' (സാരം: അതീവ മഹത്വമുള്ളവനായ എൻ്റെ രക്ഷിതാവാവിൻ്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു) എന്ന് മൂന്ന് തവണ പറയുക.
സ്റ്റെപ് 7: റുകൂഇൽ നിന്ന് 'സമിഅല്ലാഹു ലിമൻ ഹമിദ' (സാരം: അല്ലാഹുവിനെ സ്തുതിച്ചവന് അവൻ ഉത്തരം നൽകിയിരിക്കുന്നു) എന്ന് പറഞ്ഞു കൊണ്ട് ഉയരുക. റുകൂഇൽ നിന്ന് വരുമ്പോൾ കൈകൾ തോളുകൾക്ക് നേരെ വരുന്ന രൂപത്തിൽ ഉയർത്തുകയും വേണം. ശരീരം നേരെ നിന്നു കഴിഞ്ഞാൽ പറയുക: 'റബ്ബനാ വലകൽ ഹംദ്' (ഞങ്ങളുടെ രക്ഷിതാവേ! സർവ്വ സ്തുതികളും നിനക്ക് മാത്രം).
സ്റ്റെപ് 8: 'അല്ലാഹു അക്ബർ' എന്നു പറഞ്ഞു കൊണ്ട് സുജൂദ് (സാഷ്ടാംഗം) ചെയ്യുക. രണ്ട് കൈകൾ, രണ്ട് കാൽ മുട്ടുകൾ, രണ്ട് കാല്പാദങ്ങൾ, നെറ്റിയും മൂക്കും; എന്നിവ നിലത്ത് സ്പർശിക്കുന്ന രൂപത്തിലാണ് സുജൂദ് ചെയ്യേണ്ടത്. സുജൂദിൽ 'സുബ്ഹാന റബ്ബിയൽ അഅ്ലാ' (അത്യുന്നതനായ എൻ്റെ രക്ഷിതാവിൻ്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു) എന്ന് മൂന്ന് തവണ പറയുക.
സ്റ്റെപ് 9: 'അല്ലാഹു അക്ബർ' എന്നു പറഞ്ഞു കൊണ്ട് സുജൂദിൽ നിന്ന് ഉയരുക. പുറം നേരെയാക്കി, ഇടതു കാലിന് മുകളിൽ ഇരിക്കുകയും, വലതു കാൽ നാട്ടി വെക്കുകയും ചെയ്യുക. ഈ ഇരുത്തത്തിൽ 'റബ്ബിഗ്ഫിർലീ' (സാരം: എൻ്റെ രക്ഷിതാവേ! എനിക്ക് പൊറുത്തു നൽകേണമേ!) എന്ന് മൂന്ന് തവണയാണ് പറയേണ്ടത്.
സ്റ്റെപ് 10: ഒന്നാമത്തെ തവണ സുജൂദ് ചെയ്തതു പോലെ 'അല്ലാഹു അക്ബർ' എന്നു പറഞ്ഞു കൊണ്ട് ഒരിക്കൽ കൂടി സുജൂദ് ചെയ്യുക.
സ്റ്റെപ് 11: 'അല്ലാഹു അക്ബർ' എന്നു പറഞ്ഞു കൊണ്ട് സുജൂദിൽ നിന്ന് ഉയരുക. ശേഷം എഴുന്നേറ്റു നിൽക്കുകയും, ഒന്നാമത്തെ റക്അത്തിൽ ചെയ്തതു പോലെ ബാക്കിയുള്ള റക്അത്തുകളിലും ചെയ്യുക.
ദ്വുഹ്ർ, അസ്ർ, മഗ്രിബ്, ഇശാഅ് എന്നീ നിസ്കാരങ്ങളിൽ രണ്ടാമത്തെ റക്അത്ത് കഴിഞ്ഞതിന് ശേഷം ആദ്യത്തെ 'തശഹ്ഹുദ്' ചൊല്ലുന്നതിനായി ഇരിക്കണം. തശഹ്ഹുദിൽ പറയേണ്ടത് ഇപ്രകാരമാണ്: (സാരം) "സർവ്വ അഭിവാദനങ്ങളും പ്രാർത്ഥനകളും സൽകർമ്മങ്ങളും അല്ലാഹുവിന് മാത്രമാകുന്നു. അല്ലാഹുവിൻ്റെ രക്ഷയും കാരുണ്യവും അനുഗ്രഹങ്ങളും -നബിയേ- താങ്കൾക്ക് മേലെയുണ്ടാകട്ടെ! നമ്മുടെ മേലും, അല്ലാഹുവിൻ്റെ സച്ചരിതരായ അടിമകളുടെ മേലും അല്ലാഹുവിൻ്റെ രക്ഷയുണ്ടാകട്ടെ! അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. അതിന് ശേഷം മൂന്നാമത്തെ റക്അത്തിനായി എഴുന്നേൽക്കുക.
എല്ലാ നിസ്കാരങ്ങളിലെയും അവസാനത്തെ റക്അത്തിൽ അവസാന തശ്ഹ്ഹുദിനായി ഇരിക്കണം. അതിൽ പറയേണ്ടത് ഇപ്രകാരമാണ്: (സാരം) "സർവ്വ അഭിവാദനങ്ങളും പ്രാർത്ഥനകളും സൽകർമ്മങ്ങളും അല്ലാഹുവിന് മാത്രമാകുന്നു. അല്ലാഹുവിൻ്റെ രക്ഷയും കാരുണ്യവും അനുഗ്രഹങ്ങളും -നബിയേ- താങ്കൾക്ക് മേലെയുണ്ടാകട്ടെ! നമ്മുടെ മേലും, അല്ലാഹുവിൻ്റെ സച്ചരിതരായ അടിമകളുടെ മേലും അല്ലാഹുവിൻ്റെ രക്ഷയുണ്ടാകട്ടെ! അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവേ! ഇബ്രാഹീം നബിയുടെയും അദ്ദേഹത്തിൻ്റെ കുടുംബത്തിനും മേൽ നീ സ്വലാത്ത് വർഷിച്ചതു (അല്ലാഹുവിൻ്റെ ഉന്നതമായ സദസ്സിൽ അവൻ നബിയെ സ്മരിക്കലാണ് അല്ലാഹുവിൻ്റെ സ്വലാത്ത് എന്നത് കൊണ്ടുള്ള ഉദ്ദേശം) പോലെ, മുഹമ്മദ് നബിയുടെ മേലും അവിടുത്തെ കുടുംബത്തിന് മേലും നീ സ്വലാത്ത് വർഷിക്കേണമേ. തീർച്ചയായും നീ അങ്ങേയറ്റം സ്തുത്യർഹനും അതീവ മഹത്വമുള്ളവനുമാകുന്നു. അല്ലാഹുവേ! ഇബ്രാഹീം നബിയുടെയും അദ്ദേഹത്തിൻ്റെ കുടുംബത്തിനും മേൽ നീ അനുഗ്രഹം ചൊരിഞ്ഞതു പോലെ, മുഹമ്മദ് നബിയുടെ മേലും അവിടുത്തെ കുടുംബത്തിന് മേലും നീ അനുഗ്രഹം ചൊരിയേണമേ! തീർച്ചയായും നീ അങ്ങേയറ്റം സ്തുത്യർഹനും അതീവ മഹത്വമുള്ളവനുമാകുന്നു.
സ്റ്റെപ് 12: അതിന് ശേഷം വലതു ഭാഗത്തേക്ക് മുഖം തിരിച്ചു കൊണ്ട് സലാം പറയുക. 'അസ്സലാമു അലൈകും വ റഹ്മതുല്ലാഹ്' (നിങ്ങൾക്ക് മേൽ അല്ലാഹുവിൻ്റെ രക്ഷയും കാരുണ്യവും ഉണ്ടാകട്ടെ) എന്ന് പറയുക. ശേഷം ഇടതു ഭാഗത്തേക്ക് തിരിഞ്ഞു കൊണ്ട് 'അസ്സലാമു അലൈകും വ റഹ്മതുല്ലാഹ്' എന്ന് പറയുക. നിസ്കാരത്തിൽ നിന്ന് പുറത്തു കടക്കുന്നതായി ഇതോടെ മനസ്സിൽ കരുതാം. ഇത്രയും ചെയ്താൽ നീ നമസ്കാരം നിർവ്വഹിച്ചു കഴിഞ്ഞു.
മുസ്ലിം സ്ത്രീയുടെ ഹിജാബ്
അല്ലാഹു പറയുന്നു: "നബിയേ, നിന്‍റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെ മേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു." (അഹ്സാബ്: 59)
അന്യപുരുഷന്മാരിൽ നിന്ന് തൻ്റെ ഔറത്ത് വെളിവാക്കാത്തതും, ശരീരം മുഴുവനും മറക്കുന്നതുമായ വസ്ത്രം (ഹിജാബ്) ധരിക്കണമെന്നത് അല്ലാഹു ഓരോ മുസ്ലിം സ്ത്രീയുടെ മേലും നിർബന്ധമാക്കിയിരിക്കുന്നു. (ഇപ്രകാരം ശരീരം മറക്കുന്ന,) ഓരോരുത്തരുടെയും നാട്ടിൽ പൊതുവെ ധരിക്കുന്ന വസ്ത്രമാണ് അവൾ ധരിക്കേണ്ടത്. തൻ്റെ ഭർത്താവിന് മുൻപിലും, 'മഹ്റമുകൾക്ക്' മുൻപിലുമല്ലാതെ അവൾ തൻ്റെ ഹിജാബ് ഊരിവെക്കാൻ പാടില്ല. 'മഹ്റമുകൾ' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അവൾക്ക് ഒരിക്കലും വിവാഹം കഴിക്കാൻ അനുവാദമില്ലാത്തവരാണ്. താഴെ പറയുന്നവരാണ് മഹ്റമുകളിൽ പെടുക: (പിതാവും പിതാമഹന്മാരും, മകനും പേരമക്കളും, പിതൃസഹോദരന്മാരും മാതൃസഹോദരന്മാരും, സഹോദരൻ, സഹോദരപുത്രൻ, സഹോദരീപുത്രൻ, മാതാവിൻ്റെ ഭർത്താവ്, ഭർത്താവിൻ്റെ പിതാവും പിതാമഹന്മാരും, ഭർത്താവിൻ്റെ മകനും പേരമക്കളും, മുലകുടി ബന്ധത്തിലുള്ള സഹോദരൻ, മുലയൂട്ടിയ സ്ത്രീയുടെ ഭർത്താവ്. രക്ത ബന്ധം കൊണ്ട് വിവാഹം നിഷിദ്ധമായവരെല്ലാം മുലകുടി ബന്ധം കൊണ്ടും നിഷിദ്ധമാകും).
വസ്ത്രധാരണത്തിൽ ഓരോ മുസ്ലിം സ്ത്രീയും ശ്രദ്ധിക്കേണ്ട ചില അടിസ്ഥാന മര്യാദകളുണ്ട്.
1- ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ധരിക്കുക.
2- അന്യപുരുഷന്മാരുടെ സാന്നിധ്യത്തിൽ അലങ്കാരത്തിന് വേണ്ടി ധരിക്കുന്ന വസ്ത്രങ്ങളാകാതിരിക്കുക.
3- ശരീരം ദൃശ്യമാകുന്ന രൂപത്തിൽ സുതാര്യമാകരുത്.
4- ശരീരത്തിൻ്റെ രൂപം വ്യക്തമാകുന്ന തരത്തിൽ ഇടുങ്ങിയ വസ്ത്രമാകരുത്; മറിച്ച് വസ്ത്രം അയഞ്ഞതായിരിക്കണം.
5- അന്യ പുരുഷന്മാർക്ക് സുഗന്ധം ലഭിക്കുന്ന രൂപത്തിൽ അവരുടെ അരികിലൂടെ കടന്നുപോകുന്നുവെങ്കിൽ സുഗന്ധം ഉപയോഗിക്കാൻ പാടില്ല.
6- പുരുഷന്മാരുടെ വസ്ത്രധാരണത്തോട് സദൃശ്യമാകാൻ പാടില്ല.
7- അമുസ്ലിം സ്ത്രീകളുടെ ആരാധനകളോടോ ആഘോഷങ്ങളോടോ ബന്ധപ്പെട്ട വസ്ത്രങ്ങളോട് സദൃശ്യമാകരുത്.
8- പ്രശസ്തിക്ക് വേണ്ടി ധരിക്കുന്ന വസ്ത്രം ആകാതിരിക്കുക.
ഒരു വിശ്വാസിയുടെ ഗുണങ്ങൾ:
അല്ലാഹു പറയുന്നു: "അല്ലാഹുവെപ്പറ്റി പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ച് നടുങ്ങുകയും, അവന്‍റെ ദൃഷ്ടാന്തങ്ങള്‍ വായിച്ചു കേള്‍പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ദ്ധിക്കുകയും, തങ്ങളുടെ രക്ഷിതാവിന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍." (അൻഫാൽ: 2)
- സത്യസന്ധമായ സംസാരമേ ഒരു മുസ്ലിമിൽ നിന്ന് ഉണ്ടാകൂ; അവനൊരിക്കലും കളവു പറയുകയില്ല.
- വാഗ്ദാനങ്ങൾ അവൻ പൂർത്തീകരിക്കുകയും, വാക്കുകൾ പാലിക്കുകയും ചെയ്യും.
- തർക്കത്തിൽ ഒരിക്കലും വഞ്ചന കാണിക്കുകയില്ല.
- ഉത്തരവാദിത്തങ്ങൾ നിറവേറ്റും.
- തൻ്റെ സ്വന്തത്തിന് ഇഷ്ടമായത് തൻ്റെ സഹോദരനും അവൻ ഇഷ്ടപ്പെടും.
- ഉദാരനായിരിക്കും അവൻ.
- ജനങ്ങൾക്ക് അവൻ നന്മ ചെയ്യും.
- കുടുംബബന്ധം ചേർക്കും.
- അല്ലാഹുവിൻ്റെ വിധിയിൽ തൃപ്തനായിരിക്കുകയും, സന്തോഷ വേളകളിൽ അല്ലാഹുവിന് നന്ദി പറയുകയും, പ്രയാസ വേളകളിൽ ക്ഷമ കൈക്കൊള്ളുകയും ചെയ്യും.
- ലജ്ജയുള്ളവനായിരിക്കും.
- സൃഷ്ടികളോട് കരുണ കാണിക്കുന്നവനായിരിക്കും.
- അസൂയ നിറഞ്ഞ വിദ്വേഷത്തിൽ നിന്ന് മുക്തമായിരിക്കും അവൻ്റെ മനസ്സ്. മറ്റൊരാളോട് അതിക്രമം പ്രവർത്തിക്കാൻ അവൻ്റെ ശരീരാവയവങ്ങൾ മുതിരുകയുമില്ല.
- ജനങ്ങൾക്ക് വിട്ടുപൊറുത്തു നൽകാൻ അവൻ തയ്യാറാണ്.
- പലിശ കൊണ്ട് അവൻ ഭക്ഷിക്കുകയോ, അതുമായി ബന്ധപ്പെട്ട ഇടപാടുകളിൽ പങ്കുചേരുകയോ ഇല്ല.
- വ്യഭിചരിക്കുകയില്ല.
- മദ്യപിക്കുകയില്ല.
- തൻ്റെ അയൽവാസികളോട് അവൻ നന്മയിൽ പെരുമാറും.
- അതിക്രമം കാണിക്കുകയോ, വഞ്ചന കാണിക്കുകയോ ഇല്ല.
- മോഷ്ടിക്കുകയോ ചതി പ്രയോഗിക്കുകയോ ഇല്ല.
- തൻ്റെ മാതാപിതാക്കളോട് -അവർ മുസ്ലിമീങ്ങളല്ലെങ്കിൽ പോലും- അവൻ അങ്ങേയറ്റം നന്മയിൽ വർത്തിക്കുന്നവനായിരിക്കും. അവർ കൽപ്പിക്കുന്നത് നന്മയാകുന്നിടത്തോളം അവൻ അവരെ അനുസരിക്കും.
- തൻ്റെ സന്താനങ്ങളെ ശ്രേഷ്ഠമായ ഗുണങ്ങളിലാണ് അവൻ വളർത്തുക. മതപരമായ നിർബന്ധ ബാധ്യതകൾ അവരോട് അവൻ കൽപ്പിക്കുന്നതാണ്. മാന്യമല്ലാത്തതും നിഷിദ്ധവുമായ കാര്യങ്ങളിൽ നിന്ന് അവരെ വിലക്കുകയും ചെയ്യും.
- മുസ്ലിമീങ്ങളല്ലാത്തവർക്ക് മാത്രം പ്രത്യേകമായ, അവരുടെ പ്രത്യേകതയും അടയാളവുമായി തീർന്ന കാര്യങ്ങളിൽ അവരോട് സദൃശ്യനാവുകയില്ല.
- അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും, തൻ്റെ വീഴ്ചകളിൽ നിന്നും പാപങ്ങളിൽ നിന്നും അവനോട് പാപമോചനം തേടുകയും ചെയ്യുന്നു.
മുസ്‌ലിമിൻ്റെ അഖീദയിലെ സുപ്രധാനമായ ചില അടിസ്ഥാന കാര്യങ്ങൾ.
01. അല്ലാഹു നമ്മുടെ റബ്ബാകുന്നു. അവനല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവനല്ലാതെ മറ്റൊരു റബ്ബില്ല; അവനല്ലാതെ മറ്റൊരു ആരാധ്യനുമില്ല. അവനെപ്പോലെ യാതൊന്നുമില്ല. അവനെ അശക്തനാക്കുന്നതായും യാതൊന്നുമില്ല. അവൻ എല്ലാം കേൾക്കുന്നവനും എല്ലാം കാണുന്നവനുമാകുന്നു.
2. അല്ലാഹു ഉപരിയിലാണ്; അവൻ്റെ സർവ്വ സൃഷ്ടികൾക്കും മുകളിൽ. അവൻ സൃഷ്ടികളിൽ നിന്ന് വേറിട്ടു നിൽക്കുന്നു. അവൻ്റെ ഔന്നത്യം എല്ലാ നിലക്കും സമ്പൂർണ്ണമാണ്; അസ്തിത്വം കൊണ്ടുള്ള ഔന്നത്യം, സ്ഥാനം കൊണ്ടുള്ള ഔന്നത്യം, അധികാരം കൊണ്ടുള്ള ഔന്നത്യം. അവൻ എല്ലാ വസ്തുക്കളെയും വലയം ചെയ്തവനാകുന്നു.
3- അല്ലാഹു തനിക്ക് സ്വയം ഉണ്ടെന്ന് സ്ഥിരീകരിച്ചതും, അല്ലെങ്കിൽ അവൻ്റെ നബി മുഹമ്മദ് ﷺ അല്ലാഹുവിനുണ്ടെന്ന് സ്ഥിരീകരിച്ചതുമായ നാമ-ഗുണവിശേഷണങ്ങളെ നാം സ്ഥിരീകരിക്കുകയും, അല്ലാഹു തന്നിൽ നിന്ന് നിഷേധിച്ചതും അല്ലെങ്കിൽ നബി ﷺ അല്ലാഹുവിൽ നിന്ന് നിഷേധിച്ചതുമായ കാര്യങ്ങളെ നാം നിഷേധിക്കുകയും ചെയ്യുന്നു.
4. അല്ലാഹു പ്രാർത്ഥനകൾക്ക് ഉത്തരം നൽകുകയും, ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്നു. അവൻ എല്ലാറ്റിൻ്റെയും ഉടമസ്ഥനാണ്. ഉപകാരവും ഉപദ്രവവും ചെയ്യുന്നവൻ അവൻ മാത്രമാണ്. ഒരടിമക്ക് കണ്ണിമ വെട്ടുന്ന നേരം പോലും അവനെ ആശ്രയിക്കാതെ നിലനിൽപ്പില്ല. പ്രാർത്ഥന, നിസ്കാരം, നേർച്ച, ബലി, ഭയം, പ്രതീക്ഷ, ഭരമേൽപ്പിക്കൽ തുടങ്ങിയ പ്രകടമായതോ പരോക്ഷമായതോ ആയ ആരാധനകളിൽ ഏതെങ്കിലും ഒന്നിനെ അല്ലാഹുവല്ലാത്തവർക്ക് വേണ്ടി സമർപ്പിക്കാൻ ഒരു മുസ്ലിമിന് പാടില്ല. ആരെങ്കിലും ഏതെങ്കിലും ഒരിനം ആരാധന അല്ലാഹുവല്ലാത്തവർക്ക് സമർപ്പിച്ചാൽ അവൻ അല്ലാഹുവിൽ പങ്കുചേർത്തവനാണ് (മുശ്രിക്കാണ്).
5. തിന്മകളിൽ ഏറ്റവും ഗുരുതരമായതും വൻപാപങ്ങളിൽ ഏറ്റവും വലുതും അല്ലാഹുവിൽ പങ്കുചേർക്കലാണ്. ശിർക്കിലായിക്കൊണ്ട് ആരെങ്കിലും മരണപ്പെട്ടാൽ അല്ലാഹു അവന് സ്വർഗ്ഗം നിഷിദ്ധമാക്കിയിരിക്കുന്നു, അവൻ്റെ സങ്കേതം നരകവുമായിരിക്കും. ഒരടിമ അതിൽ നിന്ന് പശ്ചാത്തപിക്കാതെ മരണപ്പെട്ടാൽ അല്ലാഹു പൊറുത്തു നൽകാത്ത തിന്മയാണത്.
6. ഒരു അടിമയെ വിട്ടുപോയതൊന്നും അവനെ ബാധിക്കാൻ വിധിക്കപ്പെട്ടതായിരുന്നില്ല; അവനെ ബാധിച്ചതൊന്നും അവനെ വിട്ടുപോകാനും വിധിക്കപ്പെട്ടതായിരുന്നില്ല. അല്ലാഹുവിൻ്റെ വിധി നിർണയത്തിൽ വിശ്വസിക്കുകയും, അല്ലാഹുവിൻ്റെ വിധികളിൽ തൃപ്തിയടയുകയും, എല്ലാ അവസ്ഥയിലും തൻ്റെ റബ്ബിനെ പ്രകീർത്തിക്കുകയും അവനോട് നന്ദി പ്രകടിപ്പിക്കുകയും ചെയ്യുക എന്നത് ഓരോ മുസ്ലിമിൻ്റെയും മേൽ നിർബന്ധമാണ്.
7. നമ്മുടെ നബിയായ മുഹമ്മദ് നബി -ﷺ- മനുഷ്യരിൽ ഏറ്റവും ഉത്തമനും നബിമാരിൽ അന്തിമനുമാണ്. ഖിയാമത്ത് നാളിൽ ശുപാർശ സ്വീകരിക്കപ്പെടുന്നവരും, ശുപാർശ പറയുന്നവരുമാണ് അവിടുന്ന്. ഇബ്റാഹീം നബിയെ (عليه السلام) ഖലീലായി സ്വീകരിച്ചത് പോലെ അല്ലാഹു അവിടുത്തെയും ഖലീലായി സ്വീകരിച്ചിരിക്കുന്നു.
10. നമ്മുടെ ഗ്രന്ഥം വിശുദ്ധ ഖുർആൻ ആകുന്നു. അത് അമാനുഷികവും, അതിൻ്റെ പ്രാമാണികത ഉറപ്പിക്കപ്പെട്ടതും, പാരായണം ആരാധനയായി ഗണിക്കപ്പെടുന്നതുമാണ്. മലക്കുകളിൽ ഏറ്റവും ശ്രേഷ്ഠനായ ജിബ്‌രീൽ (عليه السلام) മുഖേന നമ്മുടെ നബി മുഹമ്മദ് -ﷺ- ക്ക് അല്ലാഹു അത് അവതരിപ്പിക്കുകയും, അവൻ പറഞ്ഞതുപോലെ എല്ലാ വിധ മാറ്റത്തിരുത്തലുകളിൽ നിന്നും അതിനെ സംരക്ഷിക്കുകയും ചെയ്തിരിക്കുന്നു. "തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തു സൂക്ഷിക്കുന്നതുമാണ്." (ഹിജ്ർ:9)
11- അല്ലാഹുവോട് ഏറ്റവും അടുത്തവർ അവനെ ഏറ്റവും കൂടുതൽ അനുസരിക്കുന്നവരും, അവൻ്റെ നിയമ വ്യവസ്ഥയെ ഏറ്റവും കൂടുതൽ പിൻപറ്റുന്നവരുമാണ്. അറബിക്ക് അനറബിയുടെ മേലെയോ, അനറബിക്ക് അറബിയുടെ മേലെയോ, വെളുത്തവന് കറുത്തവന് മേലെയോ, കറുത്തവന് വെളുത്തവൻ്റെ മേലെയോ യാതൊരു ശ്രേഷ്ഠതയുമില്ല; തഖ്'വയുടെ (ധർമ്മനിഷ്ഠയുടെ) അടിസ്ഥാനത്തിലല്ലാതെ. മനുഷ്യർ ആദമിൽ നിന്നാണ്, ആദം മണ്ണിൽ നിന്നും. അല്ലാഹു പറഞ്ഞു: "തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു." (ഹുജുറാത്: 13)
12- ഒരു മുസ്ലിം, കർമ്മങ്ങൾ എഴുതി സൂക്ഷിക്കുന്ന മാന്യരായ മലക്കുകളിലും അവരുടെ സാന്നിധ്യത്തിലും വിശ്വസിക്കുന്നു. അവർ അല്ലാഹുവിൻ്റെ സൃഷ്ടികളായ ദാസന്മാരാണെന്നും, അല്ലാഹു അവരെ പ്രകാശത്തിൽ നിന്നാണ് സൃഷ്ടിച്ചതെന്നും അവൻ വിശ്വസിക്കുന്നു. അവർ അല്ലാഹുവിൻ്റെ സൃഷ്ടികളിൽ പെട്ട ഒരു വിഭാഗമാണ്. സന്ദേശം ഏൽപ്പിക്കപ്പെട്ട ജിബ്രീൽ, മഴയുടെ കാര്യം ഏൽപ്പിക്കപ്പെട്ട മീകാഈൽ, കാഹളത്തിൽ ഊതാൻ ഏൽപ്പിക്കപ്പെട്ട ഇസ്റാഫീൽ, അടിമകളുടെ ആത്മാവുകളെ പിടികൂടാൻ ഏൽപ്പിക്കപ്പെട്ട മരണത്തിൻ്റെ മലക്ക് എന്നിവർ അവരിൽ പെട്ടവരാണ്.
13- അന്ത്യനാളിൻ്റെ അടയാളങ്ങൾ, മസീഹുദ്ദജ്ജാലിൻ്റെ പുറപ്പാട്, അവസാന കാല ഘട്ടത്തിൽ മർയമിൻ്റെ മകൻ ഈസ -عَلَيْهِ السَّلَامُ- ആകാശത്ത് നിന്ന് ഇറങ്ങിവരുന്നത്, സൂര്യൻ അതിൻ്റെ പടിഞ്ഞാറ് നിന്ന് ഉദിക്കുന്നത് എന്നിവയിലെല്ലാം ഒരു മുസ്‌ലിം വിശ്വസിക്കുന്നു.
14- അർഹരായവർക്ക് ഖബ്ർ ശിക്ഷയും അനുഗ്രഹങ്ങളും ലഭിക്കുമെന്നും, ഖബ്റിൽ വെച്ച് മുൻകറും നകീറും റബ്ബിനെയും ദീനിനെയും നബിയെയും കുറിച്ച് ചോദ്യം ചെയ്യുമെന്നും ഒരു മുസ്‌ലിം വിശ്വസിക്കുന്നു. ഖബ്ർ ഒന്നല്ലെങ്കിൽ സ്വർഗത്തിലെ പൂന്തോപ്പുകളിൽ ഒരു പൂന്തോപ്പായിരിക്കും, അല്ലെങ്കിൽ നരകത്തിൻ്റെ ഗർത്തങ്ങളിലൊന്നായിരിക്കും.
15- അന്ത്യനാളിലെ ഉയിർത്തെഴുന്നേൽപ്പിലും, പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലത്തിലും വിശ്വസിക്കുക. സ്വർഗവും നരകവും സൃഷ്ടിക്കപ്പെട്ടവയാണെന്നും, അവ രണ്ടും ഒരിക്കലും നശിക്കുകയില്ലെന്നും വിശ്വസിക്കുക.
16- മാരണം അല്ലാഹുവിലുള്ള അവിശ്വാസമാണ്. അത് പഠിക്കുവാനോ, മാരണക്കാരുടെയും ആൾമാറാട്ടക്കാരുടെയും അടുത്തേക്ക് പോകുവാനോ പാടില്ല. ഒരു മുസ്ലിം ജ്യോത്സ്യനെയോ മന്ത്രവാദിയെയോ സത്യപ്പെടുത്തരുത്. ആരെങ്കിലും അവരെ സത്യപ്പെടുത്തിയാൽ മുഹമ്മദ് നബി ﷺ യുടെ മേൽ അവതരിപ്പിക്കപ്പെട്ടതിൽ അവൻ അവിശ്വസിച്ചിരിക്കുന്നു.
17 - ഒരു മുസ്ലിം അല്ലാഹുവിൻ്റെ റസൂൽ -ﷺ- യുടെ സ്വഹാബിമാരെ സ്നേഹിക്കുന്നു. അവരെ സ്നേഹിക്കുന്നവരെ അവൻ ഇഷ്ടപ്പെടുകയും, അവരെ വെറുക്കുന്നവരെ വെറുക്കുകയും ചെയ്യുന്നു. കാരണം അവരോടുള്ള സ്നേഹം ദീനും ഇഹ്സാനുമാണ്; അവരോടുള്ള വെറുപ്പ് കുഫ്റും നിഫാഖുമാണ്. നബി -ﷺ- പറഞ്ഞു: "നിങ്ങൾ എൻ്റെ സ്വഹാബിമാരെ ചീത്ത പറയരുത്". (മുസ്ലിം റിപ്പോർട്ട് ചെയ്തു). സ്വഹാബിമാരിൽ ആരെയെങ്കിലും കുറ്റപ്പെടുത്തുകയോ ഇടിച്ചു താഴ്ത്താൻ ശ്രമിക്കുകയോ ചെയ്യുന്ന ഏതൊരാളും വഴിപിഴച്ചവനും പുത്തൻവാദിയുമാണ്.
16- അല്ലാഹുവിൻ്റെ റസൂൽ -ﷺ- ന് ശേഷം ഖിലാഫത്തിന് ഒന്നാമതായി അർഹൻ അബൂബക്ർ സിദ്ധീഖ് -رَضِيَ اللَّهُ عَنْهُ- ആണെന്ന് ഒരു മുസ്ലിം സ്ഥിരപ്പെടുത്തുന്നു. മുഴുവൻ ഉമ്മത്തിനേക്കാളും അദ്ദേഹത്തിന് ശ്രേഷ്ഠതയും മുൻഗണനയും നൽകിക്കൊണ്ടാണത്. ശേഷം ഉമറുബ്നുൽ ഖത്താബിനും -رَضِيَ اللَّهُ عَنْهُ-, ശേഷം ഉഥ്മാനും -رَضِيَ اللَّهُ عَنْهُ-, ശേഷം അലിയ്യുബ്നു അബീ ത്വാലിബിനും -رَضِيَ اللَّهُ عَنْهُ- ആണ് ആ പദവി. അവരാണ് ഖുലഫാഉ റാഷിദുകളും സന്മാർഗം പ്രാപിച്ച ഇമാമുകളും.
17- ആരാധനാകർമ്മങ്ങൾ പ്രമാണങ്ങളിൽ സ്ഥിരപ്പെട്ടവയാണ്. അതിനാൽ അല്ലാഹുവിൻ്റെ ഗ്രന്ഥത്തിലോ അവൻ്റെ റസൂലിൻ്റെ ﷺ സുന്നത്തിലോ സ്ഥിരപ്പെട്ട ഒരു ആരാധന കൊണ്ടല്ലാതെ അല്ലാഹുവിനെ ആരാധിക്കാൻ പാടുള്ളതല്ല. നബി ﷺ യുടെ വഫാത്തിന് ശേഷം അവിടുത്തെ ചര്യയിൽ പെടാത്തതായി ജനങ്ങൾ പുതുതായി ഉണ്ടാക്കുന്ന എല്ലാ ആരാധനകളും തള്ളപ്പെടേണ്ട ബിദ്അത്തുകളാണ്. നബി ﷺ പറഞ്ഞു: "നമ്മുടെ ഈ കാര്യത്തിൽ [മതത്തിൽ] അതിലില്ലാത്തത് ആരെങ്കിലും പുതുതായി ഉണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണ്". (ബുഖാരി).
18- ആരാധന സ്വീകരിക്കപ്പെടുന്നത് രണ്ട് അടിസ്ഥാന ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു: ഒന്ന്, ആരാധന അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കുക. രണ്ടാമത്തേത്, അതിൽ നബി ﷺ യെ പിൻപറ്റുക. അതിനാൽ, ആരാധന അല്ലാഹുവിന് നിഷ്കളങ്കമല്ലെങ്കിൽ അത് സ്വീകരിക്കപ്പെടുകയില്ല. അല്ലാഹുവിൻ്റെ റസൂൽ ﷺ യുടെ ചര്യപ്രകാരമല്ലെങ്കിലും അത് സ്വീകരിക്കപ്പെടുകയില്ല.
എൻ്റെ മതമായ ഇസ്ലാമിലാണ് എൻ്റെ സൗഭാഗ്യം
അല്ലാഹു പറയുന്നു: "ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും." (നഹ്ൽ: 97)
ഒരു മുസ്ലിമിൻ്റെ ഹൃദയത്തിൽ ഏറ്റവുമധികം സന്തോഷവും സൗഭാഗ്യവും സ്വസ്ഥതയും നിറക്കുന്ന കാര്യം തൻ്റെ രക്ഷിതാവായ അല്ലാഹുവുമായുള്ള അവൻ്റെ നേരിട്ടുള്ള ബന്ധമാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ വിഗ്രഹങ്ങളോ അല്ലാഹുവിനും അവനുമിടയിൽ യാതൊരു മദ്ധ്യസ്ഥതയും വഹിക്കുന്നില്ല. അല്ലാഹു തൻ്റെ ദാസന്മാരോട് വളരെ അടുത്തുള്ളവനാണ് എന്ന് അവൻ തൻ്റെ ഗ്രന്ഥത്തിലൂടെ അറിയിച്ചിട്ടുണ്ട്. അവൻ അവരുടെ തേട്ടങ്ങൾ കേൾക്കുകയും, അവരുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുകയും ചെയ്യുന്നതാണ്. അല്ലാഹു പറഞ്ഞത് നോക്കൂ: "നിന്നോട് എൻ്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്. അതുകൊണ്ട് എൻ്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്." (ബഖറ: 186) അല്ലാഹു അവനെ വിളിച്ചു പ്രാർത്ഥിക്കണമെന്ന് നമ്മോട് കൽപ്പിച്ചിരിക്കുന്നു. ഒരു മുസ്ലിമിനെ തൻ്റെ രക്ഷിതാവിങ്കലേക്ക് ഏറ്റവുമധികം അടുപ്പിക്കുന്ന ആരാധനകളിലൊന്നാണ് അല്ലാഹുവിനോടുള്ള പ്രാർത്ഥന. അല്ലാഹു പറഞ്ഞത് നോക്കൂ: "നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച." (ഗാഫിർ: 60) സൽകർമ്മിയായ ഓരോ മുസ്ലിമും തൻ്റെ രക്ഷിതാവിലേക്ക് അങ്ങേയറ്റത്തെ ആവശ്യക്കാരനത്രെ. അവൻ തൻ്റെ രക്ഷിതാവിന് മുൻപിൽ എപ്പോഴും പ്രാർത്ഥനകളിൽ നിരതനായിരിക്കും. ഉൽകൃഷ്ടമായ ആരാധനകളിലൂടെ അല്ലാഹുവിലേക്ക് സാമീപ്യം തേടിക്കൊണ്ടിരിക്കുന്നവനായിരിക്കും.
അല്ലാഹു ഈ പ്രപഞ്ചത്തിൽ നമ്മെ സൃഷ്ടിച്ചത് മഹത്തരമായ ഒരു ഉദ്ദേശത്തോടെയാണ്. അവൻ നമ്മെ വെറുതെയല്ല പടച്ചിരിക്കുന്നത്. മറിച്ച് അവനെ മാത്രം നാം ആരാധിക്കുകയും, അവനിൽ ഒരാളെയും പങ്കു ചേർക്കാതിരിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ സൃഷ്ടിപ്പിൻ്റെ ലക്ഷ്യം. അല്ലാഹുവിൽ നിന്നുള്ള ഒരു മതം നമുക്കവൻ നിശ്ചയിച്ചു തരികയും ചെയ്തിരിക്കുന്നു. നമ്മുടെ ജീവിതത്തിൻ്റെ വൈയക്തികവും സാമൂഹികവുമായ നാനാതുറകളെയും ഉൾക്കൊള്ളുന്ന മതമാണത്. നീതിപൂർവ്വകമായ മതനിയമങ്ങളിലൂടെ മനുഷ്യ ജീവിതത്തിൻ്റെ അനിവാര്യ മേഖലകളെ അല്ലാഹു സംരക്ഷിച്ചിരിക്കുന്നു. നമ്മുടെ മതവിശ്വാസത്തെയും, ജീവനെയും, അഭിമാനത്തെയും, ബുദ്ധിയെയും, സമ്പത്തിനെയും സംരക്ഷിക്കുന്നതാണ് ഇസ്ലാമിലെ നിയമങ്ങളെല്ലാം. അതിനാൽ അല്ലാഹുവിൻ്റെ മത നിയമങ്ങൾ അനുസരിച്ചു കൊണ്ടും, അവൻ വിലക്കിയവ ഉപേക്ഷിച്ചു കൊണ്ടും ഒരാൾ തൻ്റെ ജീവിതം നയിച്ചാൽ ഈ പറഞ്ഞതെല്ലാം അവൻ സുരക്ഷിതമാക്കിയിരിക്കുന്നു. സമാധാനഭരിതമായ, സൗഭാഗ്യപൂർണ്ണമായ ഒരു ജീവിതം അവന് അതിലൂടെ നയിക്കാൻ സാധിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.
ഒരു മുസ്ലിമിന് തൻ്റെ രക്ഷിതാവുമായുള്ള ബന്ധം അങ്ങേയറ്റം ആഴമേറിയതാണ്. അവൻ്റെ മനസ്സിന് സമാധാനവും സ്വസ്ഥതയും പകരുന്നതാണത്. നിർഭയത്വവും സന്തോഷവും ശാന്തിയും നൽകുന്നതാണത്. എൻ്റെ രക്ഷിതാവായ അല്ലാഹു എന്നോടൊപ്പമുണ്ടെന്ന ബോധ്യവും, അവൻ എന്നെ ശ്രദ്ധിച്ചു കൊള്ളുമെന്നും, അവൻ്റെ വിശ്വാസിയായ ദാസനെ അവൻ രക്ഷിക്കുന്നതാണെന്നുള്ള തിരിച്ചറിവും അതവന് നൽകുന്നു. അല്ലാഹു പറയുന്നു: "വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു അല്ലാഹു. അവന്‍ അവരെ ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടു വരുന്നു." (ബഖറ: 257)
മഹത്തരമായ ഈ ബന്ധം സർവ്വവിശാലമായ കാരുണ്യത്തിൻ്റെ ഉടമയായ അല്ലാഹുവിനെ ആരാധിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നതിലേക്ക് അവനെ നയിക്കുന്നു. തൻ്റെ രക്ഷിതാവിനെ കാണണമെന്ന ഉൾക്കടമായ ആഗ്രഹവും അതവന് നൽകുന്നു. സൗഭാഗ്യത്തിൻ്റെ ഉന്നതവിഹായസ്സുകളിൽ തൻ്റെ ഹൃദയത്തെ അണച്ചു ചേർക്കാനും, അതിലൂടെ ഈമാനിൻ്റെ മാധുര്യം ആസ്വദിക്കാനും അവന് സാധിക്കുന്നു.
ഈ പറഞ്ഞ ഈമാനിൻ്റെ മധുരം; നന്മകൾ ചെയ്തു കൊണ്ടും തിന്മകൾ ഉപേക്ഷിച്ചു കൊണ്ടും അതിൻ്റെ മധുരം ആസ്വദിച്ചവർക്കല്ലാതെ അത് വിവരിക്കാൻ സാധ്യമല്ല. അതു കൊണ്ടാണ് നബി (ﷺ) ഇപ്രകാരം പറഞ്ഞത്: "അല്ലാഹുവിനെ റബ്ബായി, ഇസ്ലാമിനെ മതമായി, മുഹമ്മദ് നബിയെ റസൂലായി തൃപ്തിപ്പെട്ടവന്‍ വിശ്വാസത്തിൻ്റെ രുചി അനുഭവിച്ചു." (മുസ്‌ലിം)
അതെ! തൻ്റെ രക്ഷിതാവിൻ്റെ നോട്ടത്തിന് മുൻപിലാണ് താനുള്ളത് എന്ന ബോധ്യം മനുഷ്യൻ്റെ മനസ്സിൽ അവൻ തിരിച്ചറിഞ്ഞാൽ... അല്ലാഹുവിനെ അവൻ്റെ നാമങ്ങളിലൂടെയും വിശേഷണങ്ങളിലൂടെയും അവൻ അറിഞ്ഞു കഴിഞ്ഞാൽ... അല്ലാഹുവിനെ അവൻ നോക്കിക്കാണുന്നു എന്നതുപോലെ അല്ലാഹുവിനെ അവൻ ആരാധിച്ചാൽ... തൻ്റെ ആരാധനകൾ അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കുകയും അവയിലൊന്നും അല്ലാഹുവിന് പുറമെ മറ്റൊരാളെയും ലക്ഷ്യമാക്കാതിരിക്കുകയും ചെയ്താൽ... ഇഹലോകത്ത് ഏറ്റവും സൗഭാഗ്യം നിറഞ്ഞ ജീവിതം തന്നെ അവന് ലഭിക്കും. പരലോകത്ത് ഏറ്റവും ഉത്തമമായ പര്യവസാനവും അവനെ കാത്തിരിക്കുന്നു.
എന്തിനധികം! ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഈ ലോകത്ത് അവനെ ബാധിക്കുന്ന പ്രയാസങ്ങളുടെയും ദുരിതങ്ങളുടെയും ചൂടും പൊള്ളലും വരെ തൻ്റെ രക്ഷിതാവിലുള്ള ദൃഢവിശ്വാസത്തിൻ്റെയും, അവൻ്റെ വിധി നിർണ്ണയത്തിലുള്ള തൃപ്തിയുടെയും തണുപ്പിനാൽ അണഞ്ഞു പോകും. അല്ലാഹുവിൻ്റെ എല്ലാ വിധി നിർണ്ണയങ്ങളിലും -അതിൻ്റെ നന്മകളിലും തിന്മകളിലും- അല്ലാഹുവിനെ അവൻ സ്തുതിച്ചു കൊണ്ടിരിക്കും. അവയിലെല്ലാം പരിപൂർണ്ണ തൃപ്തിയുള്ളവനായിരിക്കും അവൻ.
തൻ്റെ സൗഭാഗ്യവും സ്വസ്ഥതയും വർദ്ധിക്കണമെന്ന് ഉദ്ദേശിക്കുന്ന ഓരോ മുസ്ലിമും അല്ലാഹുവിനുള്ള അവൻ്റെ ദിക്റുകൾ ധാരാളമായി അധികരിപ്പിക്കുകയും, ഖുർആൻ പാരായണം വർദ്ധിപ്പിക്കുകയും ചെയ്യണം. അല്ലാഹു പറഞ്ഞതു പോലെ: "അതായത് വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓര്‍മ കൊണ്ട് മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്." (റഅ്ദ്: 28) അല്ലാഹുവിനെ സ്മരിക്കുന്നതും, ഖുർആൻ പാരായണം ചെയ്യുന്നതും അധികരിക്കുന്നതിന് അനുസരിച്ച് അല്ലാഹുവുമായുള്ള മനുഷ്യൻ്റെ ബന്ധം ശക്തമായി കൊണ്ടേയിരിക്കും. അവൻ്റെ മനസ്സ് ശുദ്ധമാവുകയും, അവൻ്റെ വിശ്വാസം ഉറപ്പുള്ളതാവുകയും ചെയ്യും.
അതോടൊപ്പം തൻ്റെ മതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശരിയായ സ്രോതസ്സുകളിൽ നിന്ന് പഠിച്ചു മനസ്സിലാക്കാനും ഓരോ മുസ്ലിമും നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. അപ്പോൾ മാത്രമേ ഉൾക്കാഴ്ചയോടെ അല്ലാഹുവിനെ ആരാധിക്കാൻ അവന് സാധിക്കുകയുള്ളൂ. നബി ﷺ പറഞ്ഞു: "മതവിജ്ഞാനം അന്വേഷിക്കുക എന്നത് ഓരോ മുസ്ലിമിൻ്റെയും മേൽ നിർബന്ധമാണ്." ഇബ്നു മാജഃ ഉദ്ധരിച്ചത്, തന്നെ സൃഷ്ടിച്ചവനായ അല്ലാഹുവിൻ്റെ കൽപ്പനകൾക്ക് സദാ സമർപ്പിച്ചവനായിരികണം ഓരോ മുസ്ലിമും. ചില കൽപ്പനകൾക്ക് പിന്നിലുള്ള യുക്തി അവന് ബോധ്യപ്പെട്ടില്ലെങ്കിൽ കൂടി അവൻ അത് അംഗീകരിക്കാൻ തയ്യാറായിരിക്കണം. അല്ലാഹു അവൻ്റെ ഗ്രന്ഥത്തിൽ പറഞ്ഞതു നോക്കൂ: "അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യം തീരുമാനമെടുത്തു കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു." (അഹ്സാബ്: 36)
നമ്മുടെ പ്രവാചകനായ മുഹമ്മദ് നബിയിലും അവിടുത്തെ മുഴുവൻ കുടുംബങ്ങളിലും അനുചരൻമാരിലും അല്ലാഹുവിന്‍റെ രക്ഷയും സമാധാനവും വർഷിക്കുമാറാകട്ടെ.