العقيدة الصحيحة وما يضادها

العقيدة الصحيحة وما يضادها

تكلم المؤلف في هذا الكتيب الصغير عن العقيدة الصحيحة التي تتلخص في: الإيمان بالله، وملائكته، وكتبه، ورسله، واليوم الآخر، وبالقدر خيره وشره، فهذه الأمور الستة هي أصول العقيدة الصحيحة عند أهل السنة والجماعة. وقد شرح الشيخ في الكتاب هذه الأصول الستة مستدلًا بالكتاب والسنة وما عليه سلف هذه الأمة، ثم تكلم عن مسألة الإيمان وقرر أنه قول وعمل يزيد بالطاعة وينقص بالمعصية. ثم ذكر مسألة الولاء والبراء وواجب المسلم تجاه أخيه في الدين. ثم شرع في ذكر المنحرفين عن هذه العقيدة الصحيحة مع ذكر أصنافهم، وذكر شبهة المعاصرين وأنها هي نفس شبهة الأولين، وذكر بعض العقائد الكفرية وما زاده المشركون المتأخرون على الأولين. وأكد الشيخ أن النصر لا يأتي إلا بإخلاص العبادة لوجه الله تعالى وحده لا شريك له، ثم ختم هذا الكتيب بذكر نواقض الإسلام.

Language: lang_ml
Prepared by: ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദില്ലാഹ് ബിൻ ബാസ്
Version: 1.0
Translations 47
Amharic Bulgarian Bosnian Czech +43
Attachments 7
PDF
Audio
Video
+3

ശരിയായ വിശ്വാസവും അതിന് വിരുദ്ധമായവയും

രചന

ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദില്ലാഹ് ബിൻ ബാസ്

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻറെ നാമത്തിൽ

ആമുഖം

സർവ്വസ്തുതിയും സർവ്വലോക രക്ഷിതാവായ അല്ലാഹുവിന്ന്. അവന്റെ ദൂതരിൽ അന്തിമനായ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയിലും കുടുംബത്തിലും ബന്ധുമിത്രാദികളിലും അളവറ്റ കരുണാകടാക്ഷങ്ങൾ വർഷിക്കുമാറാകട്ടെ.

ഇസ്ലാം മതത്തിന്റെ അടിസ്ഥാനവും സത്യമാർഗത്തിന്റെ ആധാരശിലയുമായ സത്യവിശ്വാസം അതാണ് ഈ ചെറുകൃതിയിലെ മുഖ്യവിഷയം. മനുഷ്യരുടെ കർമ്മങ്ങളും വാക്കുകളും സ്വീകരിക്കപ്പെടുന്നതും തിരസ്കരിക്കപ്പെടുന്നതും വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. വിശ്വാസ വൈകല്യങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന കർമ്മങ്ങൾ സ്വീകാര്യയോഗ്യമല്ല. ഈ വസ്തുത ഖുർആനും സുന്നത്തുമാകുന്ന ഇസ്ലാമിക പ്രമാണങ്ങൾ ഖണ്ഢിതമാക്കിയിട്ടുണ്ട്. അല്ലാഹു പറയുന്നു: "എല്ലാ നല്ല വസ്തുക്കളും ഇന്ന് നിങ്ങൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. വേദം നല്കപ്പെട്ടവരുടെ ഭക്ഷണം നിങ്ങൾക്ക് അനുവദനീയമാണ്. നിങ്ങളുടെ ഭക്ഷണം അവർക്കും അനുവദനീയമാണ്. സത്യവിശ്വാസിനികളിൽ നിന്നുള്ള പതിവ്രതകളായ സ്ത്രീകളും, നിങ്ങൾക്ക് മുമ്പ് വേദം നല്കപ്പെട്ടവരിൽ നിന്നുള്ള പതിവ്രതകളായ സ്ത്രീകളും - നിങ്ങളവർക്ക് വിവാഹമൂല്യം നല്കിക്കഴിഞ്ഞിട്ടുണ്ടെങ്കിൽ - (നിങ്ങൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു.) നിങ്ങൾ വൈവാഹിക ജീവിതത്തിൽ ഒതുങ്ങി നില്ക്കുന്നവരായിരിക്കണം. വ്യഭിചാരത്തിൽ ഏർപ്പെടുന്നവരാകരുത്. രഹസ്യവേഴ്ചക്കാരെ സ്വീകരിക്കുന്നവരുമാകരുത്. സത്യവിശ്വാസത്തെ ആരെങ്കിലും തള്ളിക്കളയുന്ന പക്ഷം അവന്റെ കർമ്മം നിഷ്ഫലമായിക്കഴിഞ്ഞു. പരലോകത്ത് അവൻ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും." (സൂറതുൽ മാഇദ: 5) അത്യുന്നതനായ അല്ലാഹു പറഞ്ഞു: "തീർച്ചയായും നിനക്കും നിന്റെ മുമ്പുള്ളവർക്കും സന്ദേശം നൽകപ്പെട്ടിട്ടുള്ളത് ഇതത്രെ; (അല്ലാഹുവിന്) നീ പങ്കാളിയെ ചേർക്കുന്ന പക്ഷം തീർച്ചയായും നിന്റെ കർമ്മം നിഷ്ഫലമായിപ്പോകുകയും നീ നഷ്ടക്കാരുടെ കൂട്ടത്തിൽ ആകുകയും ചെയ്യും." (സൂറതു സുമർ: 65) ഈ ആശയം വ്യക്തമാക്കുന്ന ധാരാളം ആയത്തുകൾ വിശുദ്ധ ഖുർആനിൽ കാണാവുന്നതാണ്. വിശുദ്ധ ഖുർആനിന്റെയും നബിചര്യയുടെയും വെളിച്ചത്തിൽ ശരിയായ വിശ്വാസങ്ങളെ നമുക്ക് ഇപ്രകാരം സംഗ്രഹിക്കാം: അല്ലാഹുവിലും അവന്റെ മലക്കുകളിലും കിതാബുകളിലും പ്രവാചകരിലും അന്ത്യനാളിലും നന്മയും തിന്മയുമടങ്ങുന്ന, അല്ലാഹുവിന്റെ വിധിയിലുമുള്ള വിശ്വാസം. മേൽപ്പറയപ്പെട്ട ആറ് അടിസ്ഥാന വിശ്വാസ (ഈമാൻ) കാര്യങ്ങളാണ് വിശുദ്ധഖുർആൻ പ്രതിപാദിക്കുന്നത്. ഈ കാര്യങ്ങളുമായാകുന്നു, അല്ലാഹു തന്റെ ദൂതനായ മുഹമ്മദ് നബി ﷺ യെ നിയോഗിച്ചതും. അല്ലാഹുവും അവന്റെ റസൂലും ﷺ അറിയിച്ചുതന്നതും, അദൃശ്യമായി ഒരാൾ വിശ്വസിക്കൽ നിർബന്ധവുമായ സർവ്വകാര്യങ്ങളും ഈ ആറ് അടിസ്ഥാന വിശ്വാസകാര്യങ്ങളുടെ ശാഖകൾ മാത്രമാണ്. വളരെ സുപ്രധാനമായ ഈ വിശ്വാസ കാര്യങ്ങളെ സ്ഥിരീകരിക്കുന്ന ധാരാളം തെളിവുകൾ ഖുർആനിലും നബിചര്യയിലും സുവിദിതമാണ്. അതിലൊന്നാണ് അല്ലാഹുവിന്റെ ഈ വചനം: "നിങ്ങളുടെ മുഖങ്ങൾ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം. എന്നാൽ അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും വേദഗ്രന്ഥത്തിലും പ്രവാചകൻമാരിലും വിശ്വസിക്കലാകുന്നു." (സൂറ അൽബഖറ: 177) അല്ലാഹു പറയുന്നു: "തന്റെ രക്ഷിതാവിൽ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതിൽ റസൂൽ വിശ്വസിച്ചിരിക്കുന്നു. (അതിൽ തുടർന്ന്) സത്യവിശ്വാസികളും (വിശ്വസിച്ചിരിക്കുന്നു.) അവരെല്ലാം അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്റെ ദൂതന്മാർക്കിടയിൽ ഒരു വിവേചനവും ഞങ്ങൾ കൽപിക്കുന്നില്ല (എന്നതാണ് അവരുടെ നിലപാട്.)" (സൂറ അൽബഖറ: 285) അല്ലാഹു പറയുന്നു: "സത്യവിശ്വാസികളേ, അല്ലാഹുവിലും അവന്റെ ദൂതനിലും അവന്റെ ദൂതന് അവൻ അവതരിപ്പിച്ച ഗ്രന്ഥത്തിലും മുൻപ് അവൻ അവതരിപ്പിച്ച ഗ്രന്ഥങ്ങളിലും നിങ്ങൾ വിശ്വസിക്കുവിൻ. അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ ഗ്രന്ഥങ്ങളിലും അവന്റെ ദൂതന്മാരിലും അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്നപക്ഷം തീർച്ചയായും അവൻ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു." (നിസാഅ്: 136) അല്ലാഹു പറയുന്നു: "ആകാശത്തിലും ഭൂമിയിലുമുള്ളത് അല്ലാഹു അറിയുന്നുണ്ടെന്ന് നിനക്ക് അറിഞ്ഞുകൂടേ? തീർച്ചയായും അത് ഒരു രേഖയിലുണ്ട്. തീർച്ചയായും അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമാകുന്നു." (സൂറ ഹജ്ജ്: 70) ഈ വിഷയം തെളിയിക്കുന്ന സ്വഹീഹായ ഹദീഥുകൾ ധാരാളമുണ്ട്. ഉമർ (رَضِيَ اللَّهُ عَنْهُ) ൽ നിന്ന് ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്യുന്ന പ്രസിദ്ധമായ ഹദീഥ് അതിലൊന്നാണ്. അതിപ്രകാരമാണ്: ജിബ്രീൽ (عليه السلام) നബിﷺയോട് ഈമാനിനെ സംബന്ധിച്ചു ചോദിച്ചപ്പോൾ നബി ﷺ പറഞ്ഞു: "ഈമാൻ എന്നാൽ താങ്കൾ അല്ലാഹുവിലും അവന്റെ മലക്കുകളിലും, കിതാബുകളിലും, റസൂലുകളിലും, അന്ത്യനാളിലും, 'ക്വദ്റി'ൽ; അതിന്റെ ഖൈറിലും (നന്മയിലും) ശർറിലും (തിന്മയിലും) വിശ്വസിക്കലാണ്." [1] ഈ ഹദീഥ് അബൂ ഹൂറയ്റയിൽ നിന്ന് ഇമാം ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിട്ടുണ്ട്. അല്ലാഹുവിനെക്കുറിച്ചും അന്ത്യനാളിനെ സംബന്ധിച്ചും മറ്റ് അദൃശ്യകാര്യങ്ങളിലും, ഒരു മുസ്ലിം നിർബന്ധമായും വിശ്വസിക്കേണ്ട മുഴുവൻ കാര്യങ്ങളും മേൽപറഞ്ഞ ആറു അടിസ്ഥാന വിശ്വാസ കാര്യങ്ങളുടെ ശാഖകൾ മാത്രമാണ്. [1] മുസ്ലിം:8, തിർമിദി: 2610, നസാഈ: 4990, അബൂദാവൂദ്: 4695, ഇബ്നുമാജ: 63, അഹ്മദ്: 1/27

അല്ലാഹുവിലുള്ള വിശ്വാസം.

അല്ലാഹു മാത്രമാണ് യഥാർത്ഥ ഇലാഹ് എന്ന വിശ്വാസം. അഥവാ അല്ലാഹു മാത്രമാണ് ആരാധനക്കർഹൻ. അവനു പുറമെയുള്ള യാതൊന്നിനും ആരാധിക്കപ്പെടാനുള്ള അർഹതയില്ല.

അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ ഭാഗമാണ് അവൻ മാത്രമാണ് യഥാർത്ഥ ഇലാഹ് എന്ന് വിശ്വസിക്കൽ. അഥവാ അല്ലാഹു മാത്രമാണ് ആരാധനക്കർഹൻ. അവനു പുറമെയുള്ള യാതൊന്നിനും ആരാധിക്കപ്പെടാനുള്ള അർഹതയില്ല. കാരണം അല്ലാഹുവാകുന്നു സർവ്വലോകങ്ങളുടെയും മുഴുവൻ അടിമകളുടെയും സ്രഷ്ടാവ്. അവനാകുന്നു അടിമകൾക്ക് അനുഗ്രഹങ്ങൾ നൽകുന്നതും അവരുടെ ഉപജീവനം നിയന്ത്രിക്കുന്നതും. അവരുടെ രഹസ്യങ്ങളും പരസ്യങ്ങളും അറിയുന്നതും അവൻ മാത്രമാകുന്നു. അവനെ അനുസരിക്കുന്നവർക്ക് പ്രതിഫലം നൽകുവാനും അവനെ ധിക്കരിക്കുന്നവരെ ശിക്ഷിക്കുവാനും കഴിവുള്ളവനത്രെ അവൻ. അവനെ ആരാധിക്കുന്നതിനത്രെ അവൻ മനുഷ്യരെയും ജിന്നുവർഗത്തെയും സൃഷ്ടിച്ചിട്ടുള്ളത്. അക്കാര്യം ഈ രണ്ടു സമൂഹങ്ങളോടും അല്ലാഹു കൽപിച്ചിരിക്കുന്നു. അല്ലാഹു പറയുന്നത് കാണുക: "ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കാൻ വേണ്ടിയല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല." [സൂറത്തു ദ്ദാരിയാത്ത്: 56] "ഞാൻ അവരിൽ നിന്ന് ഉപജീവനമൊന്നും ഉദ്ദേശിക്കുന്നില്ല. അവർ എനിക്കു ഭക്ഷണം നൽകണമെന്നും ഞാൻ ഉദ്ദേശിക്കുന്നില്ല." [സൂറത്തു ദ്ദാരിയാത്ത്: 57] "തീർച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നൽകുന്നവനും ശക്തിയുള്ളവനും പ്രബലനും." [സൂറത്തു ദ്ദാരിയാത്ത്: 58] അല്ലാഹു പറയുന്നു: "ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുൻഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങൾ ആരാധിക്കുവിൻ. നിങ്ങൾ ദോഷബാധയെ സൂക്ഷിച്ചു ജീവിക്കുവാൻ വേണ്ടിയത്രെ അത്." (ബഖറ: 21) "നിങ്ങൾക്കു വേണ്ടി ഭൂമിയെ മെത്തയായും ആകാശത്തെ മേൽപുരയാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞു തന്നിട്ട് അതുമുഖേന നിങ്ങൾക്ക് ഭക്ഷിക്കുവാനുള്ള കായ്കനികൾ ഉൽപാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാൽ (ഇതെല്ലാം അറിഞ്ഞു കൊണ്ട്) നിങ്ങൾ അല്ലാഹുവിന് സമന്മാരെ ഉണ്ടാക്കരുത്." (ബഖറ: 22) അല്ലാഹു പ്രവാചകന്മാരെ നിയോഗിക്കുകയും വേദഗ്രന്ഥങ്ങൾ അവതരിപ്പിക്കുകയും ചെയ്തത് ഈ യാഥാർത്ഥ്യം വ്യക്തമാക്കാനും ഇതിലേക്ക് ക്ഷണിക്കുവാനും ഇതിനു വിരുദ്ധമായതിനെതിരിൽ താക്കീത് നല്കുവാനുമാണ്. അല്ലാഹു പറയുന്നു: "തീർച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും, ദുർമൂർത്തികളെ വെടിയുകയും ചെയ്യണം (എന്ന് പ്രബോധനം ചെയ്യുന്നതിനുവേണ്ടി.)" (സൂറ നഹ്ൽ: 36) അത്യുന്നതനായ (അല്ലാഹു) പറഞ്ഞു: "ഞാനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല, അതിനാൽ എന്നെ നിങ്ങൾ ആരാധിക്കുവിൻ എന്ന് ബോധനം നൽകിക്കൊണ്ടല്ലാതെ നിനക്കു മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല." (അൻബിയാഅ്: 25) അത്യുന്നതനായ (അല്ലാഹു) പറഞ്ഞു: അലിഫ്-ലാം-റാ. ഒരു പ്രമാണ ഗ്രന്ഥമത്രെ ഇത്, അതിലെ വചനങ്ങൾ ആശയ ഭദ്രതയുള്ളതാക്കപ്പെട്ടിരിക്കുന്നു. പിന്നീടത് വിശദീകരിക്കപ്പെട്ടിരിക്കുന്നു. യുക്തിമാനും സൂക്ഷ്മജ്ഞാനിയുമായുള്ള അല്ലാഹുവിന്റെ അടുക്കൽ നിന്നുള്ളതത്രെ ഇത്. എന്തെന്നാൽ അല്ലാഹുവിനെയല്ലാതെ നിങ്ങൾ ആരാധിക്കരുത്. തീർച്ചയായും അവങ്കൽ നിന്ന് നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ട താക്കീതുകാരനും സന്തോഷവാർത്തക്കാരനുമത്രെ ഞാൻ. (സൂറ ഹൂദ്: 1-2) ഒരടിമ തന്റെ പ്രാർത്ഥന, ഭയം, പ്രത്യാശ, ബലി, നേർച്ചകൾ, നമസ്കാരം, നോമ്പ്, പോലുള്ള സർവ്വ ആരാധനകളും അല്ലാഹുവിന് മാത്രമായി സമർപ്പിക്കുമ്പോഴാണ് ഇബാദത് സാക്ഷാത്കരിക്കപ്പെടുന്നത്. അല്ലാഹുവിന്റെ മഹത്വം മനസ്സിലാക്കി അവനോട് താണുകേണുകൊണ്ടും അവനെ സ്നേഹിച്ചും, അവനിൽ പ്രതീക്ഷയർപ്പിച്ചും, അവന്റെ ശിക്ഷയെ ഭയപ്പെട്ടുകൊണ്ടുമാണ് ആരാധന നിർവഹിക്കേണ്ടത്. ആ മഹത്തായ അടിസ്ഥാന വിഷയത്തിലാണ് വിശുദ്ധ ഖുർആനിന്റെ മുഖ്യഭാഗവും അവതരിച്ചിട്ടുള്ളത്. അല്ലാഹു പറയുന്നു: "അതിനാൽ കീഴ്വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കിക്കൊണ്ട് അവനെ നീ ആരാധിക്കുക. അറിയുക, നിഷ്കളങ്കമായ കീഴ്വണക്കം അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു." (സൂറ സുമർ: 2-3) അല്ലാഹു പറയുന്നു: "തന്നെയല്ലാതെ ആരാധിക്കരുതെന്ന് നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു." (ഇസ്റാഅ്: 23) അല്ലാഹു പറഞ്ഞു: "അതിനാൽ കീഴ്വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കിക്കൊണ്ട് അവനോട് നിങ്ങൾ പ്രാർത്ഥിക്കുക, അവിശ്വാസികൾക്ക് അനിഷ്ടകരമായാലും ശരി." (സൂറതു ഗാഫിർ: 14) മുആദ് (رَضِيَ اللَّهُ عَنْهُ) ൽ നിന്ന് ബുഖാരിയും മുസ്ലിമും റിപ്പോർട്ടു ചെയ്ത ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു. നബി ﷺ പറഞ്ഞു: "അടിമകളിൽ നിന്നും അല്ലാഹുവിനു ലഭിക്കേണ്ട അവകാശമാണ് അവനെ മാത്രം ആരാധിക്കുക എന്നതും അവനിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുക എന്നതും." ബുഖാരി: 2701, മുസ്ലിം: 30, തിർമിദി:2643, ഇബ്നുമാജ:4296, അഹ്മദ്: 5/238

അല്ലാഹു അടിമകളോട് നിർബന്ധമായും അനുഷ്ഠിക്കാൻ ചുമതലപ്പെടുത്തിയ അഞ്ചു ഇസ്ലാം കാര്യങ്ങളിൽ വിശ്വസിക്കുക.

അല്ലാഹു അടിമകളോട് നിർബന്ധമായും അനുഷ്ഠിക്കാൻ ചുമതലപ്പെടുത്തിയ അഞ്ചു ഇസ്ലാം കാര്യങ്ങളിൽ വിശ്വസിക്കുക എന്നത് അല്ലാഹുവിൽ വിശ്വസിക്കുക എന്നുള്ളതിന്റെ പരിധിയിൽപെടുന്നു. ഇസ്ലാം കാര്യങ്ങൾ താഴെ പറയുന്നവയാണ്. അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യപ്പെടുത്തൽ, നമസ്കാരം അനുഷ്ഠിക്കൽ, സകാത് (നിർബന്ധ ദാനം) നൽകൽ, റമദാനിൽ വ്രതമനുഷ്ഠിക്കൽ, കഴിവുള്ളവൻ ഹജ്ജ് നിർവ്വഹിക്കൽ. ദീനിൽ നിർബന്ധമാക്കപ്പെട്ട എല്ലാ കാര്യങ്ങളിലും വിശ്വസിക്കൽ അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ ഭാഗമാണ്.

എന്നാൽ മേൽപറയപ്പെട്ട കാര്യങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതും മുഖ്യമായതും അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ ദൂതനാണെന്നുമുള്ള സാക്ഷ്യവാക്യമാകുന്നു. شهادة أن لآإله إلاً الله എന്നുള്ളത് ആരാധനകൾ മുഴുവൻ അല്ലാഹുവിനു മാത്രമായി ആത്മാർത്ഥതയോടെ നിർവ്വഹിക്കാനും അവനല്ലാത്തവർക്കുള്ള ആരാധനകൾ നിഷേധിക്കുകയും അവ കയ്യൊഴിയാനും മനുഷ്യരോടാവശ്യപ്പെടുന്നു. ഇതാകുന്നു لآإله إلاً الله എന്നതിന്റെ താൽപര്യം. അതായത് അല്ലാഹുവല്ലാതെ ആരാധിക്കപ്പെടാൻ അർഹതയുള്ള ഒരു معبود ഉം (ആരാധ്യനും) ഇല്ല. അല്ലാഹുവല്ലാതെ ആരാധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മനുഷ്യർ, മലക്കുകൾ, ജിന്നുകൾ, എന്നിവരും മറ്റു ആരാധ്യവസ്തുക്കളുമെല്ലാം വ്യർത്ഥമായി ആരാധിക്കപ്പെടുന്നവയാണ്. അർഹതയോടെ ആരാധിക്കപ്പെടുന്നവൻ അല്ലാഹു മാത്രമാണ്. അല്ലാഹു പറയുന്നു: "അതെന്തുകൊണ്ടെന്നാൽ അല്ലാഹുവാണ് സത്യമായിട്ടുള്ളവൻ. അവന്നു പുറമെ അവർ വിളിച്ചു പ്രാർത്ഥിക്കുന്നതെല്ലാം വ്യർത്ഥമാകുന്നു." [സൂറത്തുൽ ഹജ്ജ്: 62] ഇതേ ലക്ഷ്യത്തിനു വേണ്ടിയാണ് അല്ലാഹു മനുഷ്യ വർഗത്തേയും ജിന്നുവർഗത്തേയും സൃഷ്ടിച്ചത്. അക്കാര്യം അവരോടവൻ കൽപിക്കുകയും ചെയ്തിരിക്കുന്നു. അതിനുവേണ്ടിയാണ് അവൻ പ്രവാചകന്മാരെ നിയോഗിക്കുകയും കിതാബുകൾ അവതരിപ്പിക്കുകയും ചെയ്തത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ അങ്ങേയറ്റത്തെ ശ്രദ്ധയും ചിന്തയും അത്യാവശ്യമാണ്. കാരണം, മുസ്ലിം എന്നവകാശപ്പെടുന്ന മഹാഭൂരിഭാഗം ആളുകളും അജ്ഞതമൂലം ഈ അടിസ്ഥാന യാഥാർത്ഥ്യത്തിൽ നിന്ന് തെറ്റിപ്പോവുകയും അല്ലാഹുവോടൊപ്പം മറ്റു പലതിനെയും ആരാധിക്കുകയും, അല്ലാഹുവിനു മാത്രം അവകാശപ്പെട്ട ആരാധന മറ്റുള്ളവരിലേക്ക് തിരിച്ചുവിട്ടുകൊണ്ടിരിക്കുകയുമാണ്. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ.

അല്ലാഹുവാണ് ലോകങ്ങളുടെ സ്രഷ്ടാവും അവരുടെ മുഴുവൻ കാര്യനിയന്താവും. അവൻ തന്റെ അറിവും കഴിവും മുഖേന അവരുടെ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നു.

അല്ലാഹുവാണ് ലോകങ്ങളുടെ സ്രഷ്ടാവും അവരുടെ മുഴുവൻ കാര്യനിയന്താവും. അല്ലാഹു തന്റെ അറിവും കഴിവും മുഖേന അവനുദ്ദേശിക്കുന്നതു പോലെ അവരിൽ അവന്റെ വിധി നടപ്പാക്കുന്നു. അവനാണ് ഇഹപര ലോകങ്ങളുടെ ഉടമസ്ഥൻ. മുഴുവൻ ലോകരുടെയും രക്ഷിതാവാണവൻ. അവനല്ലാതെ മറ്റൊരു സ്രഷ്ടാവില്ല. അവനെ കൂടാതെ മറ്റൊരു റബ്ബില്ല. ഇതെല്ലാം വിശ്വസിക്കൽ അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ ഭാഗമാണ്. അതുപോലെ, അവനാണ് സൃഷ്ടികളെ സംസ്കരിക്കുന്നതിനും ഇഹപര വിജയം ലഭ്യമായിത്തീരുന്നതിലേക്ക് ക്ഷണിക്കുന്നതിനും വേണ്ടി പ്രവാചകന്മാരെ നിയോഗിച്ചതും, ഗ്രന്ഥങ്ങൾ ഇറക്കിയതും. മേൽപറയപ്പെട്ട കാര്യങ്ങളിൽ അവനു യാതൊരു പങ്കുകാരുമില്ല എന്നീ വിശ്വാസവും അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ ഭാഗം തന്നെയാണ്. അല്ലാഹു പറയുന്നു: "അല്ലാഹു എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാകുന്നു. അവൻ എല്ലാ വസ്തുക്കളുടെമേലും കൈകാര്യ കർത്താവുമാകുന്നു." (സൂറ സുമർ: 62) അത്യുന്നതനായ (അല്ലാഹു) പറഞ്ഞു: തീർച്ചയായും നിങ്ങളുടെ രക്ഷിതാവ് ആറു ദിവസങ്ങളിലായി ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു. എന്നിട്ടവൻ സിംഹാസനത്തിൽ ആരോഹണം ചെയ്തിരിക്കുന്നു. അവൻ രാത്രിയെക്കൊണ്ട് പകലിനെ മൂടുന്നു. ദ്രുതഗതിയിൽ അത് പകലിനെ തേടിച്ചെല്ലുന്നു. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും തന്റെ കൽപനക്ക് വിധേയമാക്കപ്പെട്ട നിലയിൽ (അവൻ സൃഷ്ടിച്ചിരിക്കുന്നു). അറിയുക, സൃഷ്ടിപ്പും ശാസനാധികാരവും അവനു തന്നെയാണ്. ലോകരക്ഷിതാവായ അല്ലാഹു മഹത്വ പൂർണ്ണനായിരിക്കുന്നു. (സൂറ അഅ്റാഫ്: 54)

അല്ലാഹു തന്റെ ഗ്രന്ഥത്തിലൂടെ അറിയിച്ചതും പ്രവാചകനിലൂടെ സ്ഥിരപ്പെടുത്തിയതുമായ അവന്റെ മഹത്തായ നാമങ്ങളിലും വിശേഷണങ്ങളിലും വിശ്വസിക്കുക. അതിന്റെ അർഥം മാറ്റുകയോ, അല്ലാഹുവിന്റെ പേരുകളെയോ വിശേഷണങ്ങളെയോ നിഷേധിക്കുകയോ, അത് എങ്ങനെയെന്ന് പറയുകയോ, സൃഷ്ടികളോട് സാദൃശ്യപ്പെടുത്തുകയോ ചെയ്യാതെ അതിൽ വിശ്വസിക്കണം.

അല്ലാഹു തന്റെ ഗ്രന്ഥത്തിലൂടെ അറിയിച്ചതും പ്രവാചകനിലൂടെ സ്ഥിരപ്പെടുത്തിയതുമായ അവന്റെ മഹത്തായ നാമങ്ങളിലും വിശേഷണങ്ങളിലും വിശ്വസിക്കുക എന്നതും അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ ഭാഗമാണ്. അവയുടെ അർഥം മാറ്റുകയോ, നിഷേധിക്കുകയോ, അവ എങ്ങനെയെന്ന് പറയുകയോ, സൃഷ്ടികളോട് സാദൃശ്യപ്പെടുത്തുകയോ ചെയ്യാതെ വിശ്വസിക്കണം. ഖുർആനിലും ഹദീഥിലും വിവരിക്കപ്പെട്ടിരിക്കുന്നത് എങ്ങനെയാണോ അപ്പടി സത്യപ്പെടുത്തണം. അവ എങ്ങനെയെന്ന് പറഞ്ഞുകൂടാ. എന്നാൽ അല്ലാഹുവിന്റെ വിശേഷണങ്ങളായി വന്ന ആ പദങ്ങളുടെ അർത്ഥത്തിൽ വിശ്വസിക്കുകയും വേണം. അവ അല്ലാഹുവിന്റെ വിശേഷണങ്ങളാണെന്ന് വിശ്വസിക്കൽ നിർബന്ധമാണ്. അല്ലാഹുവിന്റെ ഒരു വിശേഷണത്തിൽ പോലും അവൻ സൃഷ്ടികളോട് സാദൃശ്യപെടുന്നില്ല.അല്ലാഹു പറയുന്നു: "അവനു തുല്യമായി യാതൊന്നുമില്ല; അവൻ എല്ലാം കാണുന്നവനും കേൾക്കുന്നവനുമാകുന്നു." (ശൂറാ: 11) അല്ലാഹു പറയുന്നു: "ആകയാൽ അല്ലാഹുവിന് നിങ്ങൾ ഉപമകൾ പറയരുത്. തീർച്ചയായും അല്ലാഹു അറിയുന്നു. നിങ്ങൾ അറിയുന്നില്ല." (സൂറ നഹ്ൽ: 74) മേൽപറയപ്പെട്ടതാണ് അഹ്'ലുസ്സുന്നത്തി വൽജമാഅത്തിന്റെ വിശ്വാസം. നബിﷺയുടെ സ്വഹാബികളിൽ നിന്നും അവരെ തുടർന്നുവന്ന താബിഉകളിൽ നിന്നും ഇക്കാര്യം ഇമാം അബുൽഹസനിൽ അശ്അരി തന്റെ ''അഹ്'ലു സ്സുന്നത്തിന്റെയും അഹ്'ലുൽ ഹദീഥിന്റെയും വാക്കുകൾ'' എന്ന ഗ്രന്ഥത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. മറ്റുപല മഹാന്മാരുടെയും ഉദ്ധരണികളിൽ നിന്നും ഇക്കാര്യം മനസ്സിലാക്കാവുന്നതാണ്.

ഇമാം ഔസാഊ(رحمه الله) പറയുന്നു: ഇമാമുകളായ സുഹ്രി, മക്ഹൂൽ എന്നിവരോട് അല്ലാഹുവിന്റെ സ്വിഫാത്തുകൾ (വിശേഷണങ്ങൾ) ഉൾക്കൊള്ളുന്ന ആയത്തുകളെ സംബന്ധിച്ച് ചോദിക്കപ്പെട്ടപ്പോൾ അവർ രണ്ടുപേരും പറഞ്ഞത് അവ ''ആയത്തുകളിൽ പറയപ്പെട്ട പ്രകാരം തന്നെ അതിൽ വിശ്വസിക്കുക'' എന്നാണ്. വലീദൂബ്നു മുസ്ലിം പറയുന്നു(رحمه الله): ഇമാമുകളായ മാലിക്, ഔസാഈ, ലൈഥു ബ്നു സഅ്ദ്, സുഫ്യാനു ഥ്ഥൗരി (رحمهم الله) എന്നിവരോട് അല്ലാഹുവിന്റെ സ്വിഹാത്തുകളെ സംബന്ധിച്ച് ചോദിക്കപ്പെട്ടപ്പോൾ അവരെല്ലാം പറഞ്ഞതിങ്ങനെയാണ്: ''എങ്ങനെയെന്ന് പറയാതെ, കിതാബിലും സുന്നത്തിലും വന്നത് പ്രകാരം അതിൽ വിശ്വസിക്കുക.'' ഇമാം ഔസാഈ(رحمه الله) പറയുന്നു: ഞങ്ങളും താബിഉകളുമെല്ലാം ഇപ്രകാരം പറയുന്നവരാണ്. ''അല്ലാഹു അവന്റെ അർശിനു (സിംഹാസനത്തിനു) മേലുള്ളവനാണ്. അവന്റെ വിശേഷണങ്ങൾ ഹദീഥുകളിൽ വന്നപോലെ ഞങ്ങൾ വിശ്വസിക്കുന്നു. ഇമാം മാലികി(رحمه الله)ന്റെ ഉസ്താദായ റബീഅത്തുബ്നു അബ്ദിർറഹ്മാനോട് അല്ലാഹു (സിംഹാസനത്തിൽ) ഇസ്തിവാഅ് ചെയ്തു (ആരോഹണം ചെയ്ത് അവിടെ സ്ഥിരപ്പെട്ടു) എന്നതിനെ സംബന്ധിച്ച് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു: 'ഇസ്തിവാഅ്' (എന്നതിന്റെ അർഥം) അറിയാത്ത ഒന്നല്ല. എന്നാൽ അതിന്റെ രൂപം ഗ്രഹിക്കാനാവാത്തതാണ്. (ഈ ദീനാകുന്ന) സന്ദേശം അല്ലാഹുവിൽ നിന്നുള്ളതാകുന്നു. റസൂലിന്റെ ബാധ്യത എത്തിച്ചു നൽകലാണ്. നമ്മുടെ കടമ അത് സത്യപ്പെടുത്തലാണ്." ഇമാം മാലികി(رحمه الله)നോട് അല്ലാഹുവിന്റെ 'ഇസ്തിവാഅ്' എങ്ങനെ എന്നൊരാൾ ചോദിച്ചു! അപ്പോൾ ഇമാമവർകൾ പറഞ്ഞു: 'ഇസ്തിവാഅ്' (എന്നതിന്റെ അർഥം) അറിയപ്പെട്ടതാണ്. അതിന്റെ രൂപം നമുക്കറിയാത്ത കാര്യമാണ്. അതിൽ വിശ്വസിക്കൽ നിർബന്ധമാണ്. അതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ബിദ്അത്തുമാണ്." പിന്നീട് ചോദ്യകർത്താവിനോടായി പറഞ്ഞു: "ഞാൻ നിന്നെ ഒരു മോശപ്പെട്ട വ്യക്തിയായി മാത്രമേ കാണുന്നുള്ളൂ!" ശേഷം അയാളെ സദസിൽ പുറത്താക്കാൻ ഇമാം മാലിക് കൽപിക്കുകയും അയാൾ പുറത്താക്കപ്പെടുകയും ചെയ്തു.

ഇതേ ആശയം ഉമ്മുൽ മുഅ്മിനീൻ ഉമ്മുസലമഃ(رضي الله عنها)യിൽ നിന്നും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഇമാം അബൂഅബ്ദിർ റഹ്മാൻ അബ്ദില്ലാഹി ബ്നുൽ മുബാറക് (رحمه الله) പറയുന്നു: "അല്ലാഹു ആകാശങ്ങൾക്കു മുകളിൽ അവന്റെ അർശിനു മുകളിലാകുന്നു. അവൻ തന്റെ സൃഷ്ടികളോട് വേറിട്ടവനാകുന്നു. (സൃഷ്ടിയും സ്രഷ്ടാവും കൂടിച്ചേരുകയില്ല). ഇങ്ങനെയാണ് നമ്മുടെ റബ്ബിനെ നാമറിയുന്നത്." ഇമാമുകളുടെ വാക്കുകൾ ഈ വിഷയത്തിൽ നിരവധിയാണ്. അവയെല്ലാം ഇവിടെ ഉദ്ദരിക്കൽ അസാധ്യമാണ് താനും. കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ വിഷയത്തിൽ താഴെ പറയുന്ന പണ്ഢിതരുടെ ഗ്രന്ഥങ്ങൾ അവലംബിക്കാവുന്നതാണ്. ഇമാം അബ്ദില്ലാഹിബ്നു ഇമാം അഹ്മദിന്റെ ''കിതാബുസ്സുന്ന'', ഇമാം മുഹമ്മദുബ്നു ഖുസൈമയുടെ ''കിതാബു തൗഹീദ്'', ഇമാം അബ്ദുൽ ഖാസിം ലാലകാഈയുടെ ''കിതാബുസ്സുന്ന'', ഇമാം അബൂബക്റുബ്നു അബി ആസ്വിമിന്റെ ''കിതാബുസ്സുന്ന'' ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ്യയുടെ ''ഹമവിയ്യ'. അതൊരു മഹത്തായ കൃതിയാണ്. ധാരാളം പ്രയോജനപ്രദമായ അറിവുകൾ അതിലുണ്ട്. അഹ്ലുസ്സുന്നയുടെ വിശ്വാസം അതിൽ വ്യക്തമായി വിശദീകരിക്കപ്പെട്ടിരിക്കുന്നു. മുൻഗാമികളായ പണ്ഡിതന്മാരുടെ ധാരാളക്കണക്കിന് ഉദ്ധരണികൾ ശൈഖുൽ ഇസ്ലാം അതിൽ ഉദ്ധരിച്ചിരിച്ചിട്ടുണ്ട്. അഹ്ലുസ്സുന്നത്ത് പറഞ്ഞതാണ് ശരി, അവരുടെ എതിരാളികളുടെ വാദം അർഥശൂന്യമാണ് എന്നതിന് മതപരവും ബൗദ്ധികവുമായ തെളിവുകൾ ശൈഖുൽ ഇസ്ലാം ഹമവിയ്യയിൽ നിരത്തിയിട്ടുണ്ട്. ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യയുടെ 'തദ്മുരിയ്യ' എന്ന ഗ്രന്ഥവും ഇങ്ങനെത്തന്നെയാണ്.ആ ഗ്രന്ഥത്തിലും അഹ്'ലുസ്സുന്നത്തി വൽജമാഅത്തിന്റെ വിശ്വാസങ്ങൾ വളരെ വ്യക്തമായ നിലയിൽ പ്രതിപാദിച്ചിട്ടുണ്ട്. ബുദ്ധിപരവും മതപരവുമായ തെളിവിന്റെ അടിസ്ഥാനത്തിൽ വിമർശകരുടെ പൊള്ളവാദങ്ങളെ വളരെ ശക്തിയുക്തം ഖണ്ഡിച്ചിട്ടുണ്ട്. സത്യം പിൻപറ്റാൻ ആഗ്രഹിക്കുന്നവർക്ക് അഹ്'ലുസ്സുന്നത്തി വൽജമാഅത്തിന്റെ വിശ്വാസങ്ങൾ പ്രസ്തുത കൃതിയിൽ നിന്നും കണ്ടെത്താവുന്നതാണ്. നല്ല ഉദ്ദേശത്തോടെ അത് വായിക്കുന്ന അറിവുള്ളവർക്ക് സത്യം തെളിയുന്നതും അസത്യം തകരുന്നതും അതിൽ കാണാം. അല്ലാഹുവിന്റെ നാമങ്ങളിലും വിശേഷണങ്ങളിലുമുള്ള അഹ്'ലുസ്സുന്നത്തി വൽജമാഅത്തിന്റെ വിശ്വാസത്തോട് വിയോജിപ്പുള്ളവർ യഥാർത്ഥത്തിൽ ഇസ്ലാമിക പ്രമാണങ്ങളോടും ബുദ്ധിപരമായ തെളിവുകളോടുമാണ് എതിർപ്പ് വെച്ചുപുലർത്തുന്നത്. അവർ അംഗീകരിക്കുന്നതും നിഷേധിക്കുന്നതുമായ കാര്യങ്ങളിലെല്ലാം വ്യക്തമായ വൈരുധ്യങ്ങൾ കാണാൻ കഴിയും.

എന്നാൽ അഹ്'ലുസ്സുന്നത്തി വൽജമാഅത്തിന്റെ വിശ്വാസം അല്ലാഹുവിന്റെ ഗുണനാമ വിശേഷണങ്ങൾ എപ്രകാരമാണോ അവന്റെ ഗ്രന്ഥത്തിലൂടെയും പ്രവാചകനിലൂടെയും ജനങ്ങളിലേക്ക് എത്തിച്ചുതന്നത്; അതിന് ഒരുവിധത്തിലുള്ള ഉപമയും മാറ്റത്തിരുത്തലും വ്യാഖ്യാനവും കൂടാതെ അങ്ങനെത്തന്നെ വിശ്വസിച്ചുപോരുക എന്നതാണ്. അല്ലാഹുവിനെക്കുറിച്ച് അവനും അവന്റെ റസൂലും സ്ഥിരീകരിച്ചതെല്ലാം അവരും സ്ഥിരീകരിക്കും. അല്ലാഹുവിന്റെ വിശേഷണങ്ങളിലെല്ലാം അവർ വിശ്വസിക്കുന്നു; ഒരു സൃഷ്ടികളോടും അവനെ സാദൃശ്യപ്പെടുത്താതെ തന്നെ. ഒരു നിലക്കും തന്റെ പടപ്പുകളെപ്പോലെയല്ല അവൻ എന്ന് അവർ അവനെ പരിശുദ്ധപ്പെടുത്തുന്നു. അതോടൊപ്പം അല്ലാഹുവിന്റെ വിശേഷണങ്ങളിൽ ഒന്നു പോലും അവർ നിഷേധിക്കുകയില്ല. അതുകൊണ്ടു തന്നെ ശക്തമായ തെളിവുകളുടെ പിൻബലത്തോടെ നിലനിൽക്കാനും വൈരുദ്ധ്യങ്ങളിൽ നിന്ന് രക്ഷപ്പെടാനും അവർക്ക് സാധിച്ചിട്ടുണ്ട്. അവർ മുഴുവൻ തെളിവുകളോടും യോജിക്കുന്ന രൂപത്തിൽ പ്രവർത്തിക്കുന്നവരാണ്. ഇത് അല്ലാഹുവിന്റെ ഒരു നടപടിക്രമം തന്നെയാണ്. അല്ലാഹു ഏതൊരു സത്യവുമായാണോ അവന്റെ റസൂലുകളെ നിയോഗിച്ചത്; ആ സത്യം കഴിവിൻപടി മുറുകെപ്പിടിക്കുകയും ആത്മാർത്ഥമായി അതന്വേഷിക്കുകയും ചെയ്തവർക്ക് അല്ലാഹു സത്യം സ്വീകരിക്കാനുള്ള സൗഭാഗ്യം നൽകുന്നതാണ്. അവരുടെ തെളിവുകളെ അല്ലാഹു വിജയിപ്പിക്കുന്നതാണ്. അല്ലാഹു പറഞ്ഞതു പോലെ: "എന്നാൽ നാം സത്യത്തെ എടുത്ത് അസത്യത്തിന്റെ നേർക്ക് എറിയുന്നു. അങ്ങിനെ അസത്യത്തെ അത് തകർത്തു കളയുന്നു. അതോടെ അസത്യം നാശമടയുകയായി" സൂറ അമ്പിയാഅ്: 18 അത്യുന്നതനായ അല്ലാഹു പറഞ്ഞു: "അവർ ഏതൊരു പ്രശ്നവും കൊണ്ട് നിന്റെയടുത്ത് വരികയാണെങ്കിലും അതിന്റെ യാഥാർത്ഥ്യവും ഏറ്റവും നല്ല വിവരണവും നിനക്ക് നാം കൊണ്ടുവന്ന് തരാതിരിക്കില്ല." സൂറ ഫുർഖാൻ: 33 പ്രമുഖ ഖുർആൻ വ്യാഖ്യാതാവായ ഹാഫിദ് ഇബ്നു കഥീർ തന്റെ പ്രസിദ്ധമായ തഫ്സീറിൽ ''തീർച്ചയായും നിങ്ങളുടെ രക്ഷിതാവ് ആറു ദിവസങ്ങളിലായി ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു. എന്നിട്ടവൻ സിംഹാസനസ്ഥനത്തിൽ ആരോഹണം ചെയ്തിരിക്കുന്നു'' എന്ന ആശയമുള്ള ആയത്ത് വിശദീകരിക്കവെ ഈ വിഷയ സംബദ്ധമായി പ്രതിപാദിച്ചിട്ടുണ്ട്. സൂറ അഅ്റാഫ് :54 ാമത്തെ ആയതിന്റെ തഫ്സീറിൽ അദ്ദേഹം രേഖപ്പെടുത്തിയ മനോഹരമായ വാചകങ്ങൾ ഇവിടെ പ്രസക്തമാണ്. ഏറെ പ്രയോജനപ്രദമാകുമെന്നതിനാൽ അത് നാം ഇവിടെ ഉദ്ധരിക്കാം. അദ്ദേഹം പറയുന്നു: ഈ വിഷയത്തിൽ ജനങ്ങൾക്ക് ഒരുപാട് വാദഗതികളുണ്ട്. അതെല്ലാം വിവരിക്കേണ്ട സന്ദർഭമല്ലിത്. ഈ വിഷയത്തിൽ നാം പിൻപറ്റുന്നത് സലഫു സ്വാലിഹുകളുടെ (സച്ചരിതരായ മുൻഗാമികളുടെ) മാർഗം മാത്രമാണ്. ഇമാം മാലിക്, ഔസാഈ, ഥൗരി, ലൈഥ് ബ്നു സഅദ്, ശാഫിഈ, അഹ്മദ്, ഇസ്ഹാഖുബ്നു റാഹവൈഹി എന്നിങ്ങനെ മുസ്ലിംകളുടെ ആദ്യകാലക്കാരും പിൽക്കാലക്കാരുമായ മഹാന്മാരായ ഇമാമുകളുടെ മാർഗം. രൂപം പറയുകയോ സാദൃശ്യപ്പെടുത്തുകയോ നിഷേധിക്കുകയോ കൂടാതെ അല്ലാഹുവിന്റെ വിശേഷണങ്ങൾ എപ്രകാരമാണോ പ്രമാണങ്ങളിൽ സ്ഥിരപ്പെട്ടിട്ടുള്ളത് അപ്രകാരം നാമത് പിന്തുടരുന്നു. അല്ലാഹുവിനെ സൃഷ്ടികളോട് സാദൃശ്യപ്പെടുത്തുന്നവരുടെ ബുദ്ധിയിൽ അവ കേൾക്കുമ്പോൾ തെളിയുന്നതെന്തോ അതിൽ നിന്ന് അല്ലാഹു തീർത്തും പരിശുദ്ധനാണ്. കാരണം, അല്ലാഹു ഒരു നിലക്കും സൃഷ്ടികളോട് സദൃശ്യനല്ല. അവനെപ്പോലെ ഒന്നും തന്നെയില്ല. അവൻ എല്ലാം കേൾക്കുന്നവനും കാണുന്നവനുമാണ്. മറിച്ച്, ഇമാമുമാർ പറഞ്ഞതുപോലെയാണ് കാര്യം. ഇമാം ബുഖാരിയുടെ ഉസ്താദായ നഈമുബ്നു ഹമ്മാദ് അൽ ഖുസാഈയുടെ വാക്കുകൾ ഇപ്രകാരമാണ്: വല്ലവനും അല്ലാഹുവിനെ സൃഷ്ടികളോടുപമിച്ചാൽ അവൻ കാഫിറായി. അല്ലാഹു അവന്ന് നൽകിയ വിശേഷണങ്ങളെ വല്ലവനും നിഷേധിച്ചാൽ അവനും കാഫിറായിത്തീർന്നു. അല്ലാഹുവോ റസൂലോ അറിയിച്ചുതന്ന റബ്ബിന്റെ വിശേഷണങ്ങളിലൊന്നിലും അവനെ സൃഷ്ടികളോട് സാദൃശ്യപ്പെടുത്തലില്ല. ആയത്തുകളിലും ഹദീഥുകളിലും വന്നിട്ടുള്ളതെല്ലാം അല്ലാഹുവിന്റെ മഹത്വത്തിന് യോജിച്ച രൂപത്തിൽ സ്ഥിരീകരിക്കുകയും, ന്യൂനതകളിൽ നിന്ന് അല്ലാഹുവിനെ പരിശുദ്ധപ്പെടുത്തുകയും ചെയ്തവൻ സന്മാർഗം പ്രാപിച്ചവനായിത്തീർന്നു.

മലക്കുകളിലുള്ള വിശ്വാസം

മലക്കുകളിലുള്ള വിശ്വാസം എന്നതിൽ മലക്കുകളെ സംബന്ധിച്ച് മൊത്തത്തിലും വിശദമായുമുള്ള വിശ്വാസ കാര്യങ്ങൾ ഉൾപ്പെടുന്നു. അല്ലാഹുവിന് അനുസരിക്കാനായി മാത്രം അവൻ സൃഷ്ടിച്ചവരാണ് മലക്കുകൾ എന്ന് ഓരോ മുസ്ലിമും വിശ്വസിച്ചിരിക്കൽ നിർബന്ധമാണ്. അല്ലാഹു വിവരിച്ചിട്ടുള്ള അവരുടെ വിശേഷണങ്ങളിങ്ങനെയാണ്: അവർ മാന്യന്മാരായ അടിമകളാണ്, അവർ അവനെ (അല്ലാഹുവിനെ) മറികടന്നു സംസാരിക്കുകയില്ല. അവന്റെ കൽപനയനുസരിച്ചു മാത്രം അവർ പ്രവർത്തിക്കുന്നു. "അവരുടെ മുമ്പിലുള്ളതും പിമ്പിലുള്ളതും അവൻ അറിയുന്നു. അവൻ തൃപ്തിപ്പെട്ടവർക്കു വേണ്ടിയല്ലാതെ അവർ ശുപാർശ ചെയ്യുകയില്ല. അവരാകട്ടെ അവനെപ്പറ്റിയുള്ള ഭയത്താൽ നടുങ്ങുന്നവരാകുന്നു." സൂറ അമ്പിയാഅ്: 28 മലക്കുകൾ ധാരാളം വിഭാഗങ്ങളുണ്ട്. അല്ലാഹുവിന്റെ സിംഹാസനം ചുമക്കാൻ ഏൽപ്പിക്കപ്പെട്ടവർ, സ്വർഗത്തിന്റെയും നരകത്തിന്റെയും കാവൽക്കാർ, മനുഷ്യരുടെ പ്രവർത്തനങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കുന്നവർ എന്നിവർ അവരിൽ പ്രധാനപ്പെട്ടവരാണ്. അല്ലാഹുവും റസൂലും വിശദാംശങ്ങൾ പറഞ്ഞുതന്നവരെക്കുറിച്ച് നാം ആ രൂപത്തിൽ വിശ്വസിക്കുന്നു. ജിബ്രീൽ, മികാഈൽ, നരകം കാക്കുന്ന മാലിക്, സൂർ (കാഹളം) ഊതുവാൻ ഏൽപ്പിക്കപ്പെട്ട ഇസ്റാഫീൽ എന്നിവരെ സംബന്ധിച്ച് സ്വഹീഹായ ഹദീഥുകളിൽ വിവരിക്കപ്പെട്ടിരിക്കുന്നു. മലക്കുകളുടെ സൃഷ്ടിപ്പിനെ സംബന്ധിച്ച് ആഇശഃ (رضي الله عنها) പറഞ്ഞു തരുന്ന ഹദീഥ് ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്യുന്നത് ഇപ്രകാരമാണ്. നബി ﷺ പറഞ്ഞു: "മലക്കുകൾ പ്രകാശത്തിൽ നിന്ന് സൃഷ്ടിക്കപ്പെട്ടു. ജിന്നുകൾ തീജ്വാലയിൽ നിന്ന് സൃഷ്ടിക്കപ്പെട്ടു. ആദം (മനുഷ്യൻ) നിങ്ങൾക്കു വിവരിച്ചു തന്നതിൽ (മണ്ണിൽ) നിന്ന് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു." [3] ഇമാം മുസ്ലിം തന്റെ സ്വഹീഹിൽ ഉദ്ധരിച്ചത്. [3] മുസ്ലിം: 2996, അഹ്മദ്: 6/153

വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം

അല്ലാഹുവിനോടുള്ള ബാധ്യത വിവരിക്കാനും അതിലേക്ക് ക്ഷണിക്കാനുമായി അല്ലാഹു അവന്റെ നബിമാർക്കും റസൂലുകൾക്കും ഗ്രന്ഥങ്ങൾ (കിതാബുകൾ) ഇറക്കിയിട്ടുണ്ട് എന്ന് ഓരോ മുസ്ലിമും വിശ്വസിച്ചിരിക്കൽ നിർബന്ധമാണ്. ഇതാണ് കിതാബുകളിലുള്ള മൊത്തത്തിലുള്ള വിശ്വാസം. അല്ലാഹു പറയുന്നു: "തീർച്ചയായും നാം നമ്മുടെ ദൂതന്മാരെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട് അയക്കുകയുണ്ടായി. ജനങ്ങൾ നീതിപൂർവ്വം നിലകൊള്ളുവാൻ വേണ്ടി അവരോടൊപ്പം വേദഗ്രന്ഥവും തുലാസും നാം ഇറക്കികൊടുക്കുകയും ചെയ്തു." (സൂറ അൽഹദീദ്: 25) അത്യുന്നതനായ അല്ലാഹു പറഞ്ഞു: "മനുഷ്യർ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവർ ഭിന്നിച്ചപ്പോൾ വിശ്വാസികൾക്ക്) സന്തോഷവാർത്ത അറിയിക്കാനും (നിഷേധികൾക്ക്) താക്കീത് നൽകുവാനുമായി അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചു. അവരോടൊപ്പം സത്യവുമായി ഗ്രന്ഥവും നാം അവതരിപ്പിച്ചു. ജനങ്ങൾക്കിടയിൽ അവർ ഭിന്നിച്ച വിഷയത്തിൽ തീർപ്പു കൽപ്പിക്കുവാൻ വേണ്ടി." സൂറ അൽബഖറ: 213

കിതാബുകളെക്കുറിച്ചുള്ള വിശദാംശങ്ങളിലും നാം വിശ്വസിക്കുന്നു. അഥവാ, അല്ലാഹു പേരു പറഞ്ഞുതന്ന തൗറാത്, ഇൻജീൽ, സബൂർ, ഖുർആൻ എന്നിവയിൽ. വിശുദ്ധ ഖുർആൻ, ഗ്രന്ഥങ്ങളിൽ ഏറ്റവും ശ്രേഷ്ഠവും അവസാനത്തേതുമാണ്. മറ്റു ഗ്രന്ഥങ്ങളെ സത്യപ്പെടുത്തുന്നതും അല്ലാഹുവിനാൽ മേൽനോട്ടം വഹിക്കുന്നതുമാണത്. ഖുർആനും അതോടൊപ്പം നബിയുടെ സ്വഹീഹായ സുന്നത്തും പിൻപറ്റുകയും അതനുസരിച്ച് ജീവിക്കുകയും ജീവിതത്തിൽ അതിലൂടെ തീർപ്പു കൽപ്പിക്കുകയും ചെയ്യൽ മുഴുവൻ മനുഷ്യരുടെയും ബാധ്യതയാണ്. കാരണം, അല്ലാഹു മുഹമ്മദ് നബിﷺയെ മുഴുവൻ ആളുകളിലേക്കു (ജിന്ന്, മനുഷ്യർ) മായാണ് പ്രവാചകനായി നിയോഗിച്ചിട്ടുള്ളത്. അവർക്കിടയിൽ തീർപ്പു കൽപ്പിക്കുന്നതിനായി അവൻ പ്രവാചകന് ഖുർആൻ ഇറക്കിക്കൊടുക്കുകയും ചെയ്തിരിക്കുന്നു. അത് മനസ്സുകൾക്ക് ശമനവും, എല്ലാ വിഷയങ്ങളിലുമുള്ള വിവരണവും സന്മാർഗവും, സത്യവിശ്വാസികൾക്ക് കാരുണ്യവുമായി അല്ലാഹു നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറയുന്നു: "ഇതാകട്ടെ നാം അവതരിപ്പിച്ച നന്മനിറഞ്ഞ ഗ്രന്ഥമത്രെ. അതുകൊണ്ട് അതിനെ നിങ്ങൾ പിൻപറ്റുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുക. നിങ്ങൾക്ക് കാരുണ്യം ലഭിച്ചേക്കാം" സൂറ അൽ അൻആം: 155 അല്ലാഹു പറയുന്നു: "എല്ലാ കാര്യത്തിനും വിശദീകരണമായിക്കൊണ്ടും മാർഗദർശനവും കാരുണ്യവും കീഴ്പെട്ടു ജീവിക്കുന്നവർക്ക് സന്തോഷവാർത്തയുമായിക്കൊണ്ടുമാണ് നിനക്കു നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്." സൂറ നഹ്ൽ: 89 അത്യുന്നതനായ അല്ലാഹു പറഞ്ഞു: "പറയുക; മനുഷ്യരേ, തീർച്ചയായും ഞാൻ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവനാണോ അവന്റെ (ദൂതൻ). അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ നിങ്ങൾ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുവിൻ, അതെ അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനിൽ, അദ്ദേഹത്തെ നിങ്ങൾ പിൻപറ്റുവിൻ, നിങ്ങൾ നേർമാർഗം പ്രാപിച്ചേക്കാം." സൂറ അഅ്റാഫ്: 158 ഈ വിഷയത്തിൽ ധാരാളം ആയത്തുകൾ ഉണ്ട്.

പ്രവാചകൻമാരിലുള്ള വിശ്വാസം

റസൂലുകളിൽ വിശ്വസിക്കലും നിർബന്ധമാണ്. ചുരുങ്ങിയ രൂപത്തിലും വിശദമായും വിശ്വസിക്കണം. ജനങ്ങളെ സത്യത്തിലേക്ക് ക്ഷണിക്കുന്നതിനും സത്യമംഗീകരിക്കുന്നവർക്ക് സന്തോഷവാർത്തയറിയിക്കുന്നതിനും, ധിക്കരിക്കുന്നവർക്ക് മുന്നറിയിപ്പു നൽകുന്നതിനുമായി അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചിട്ടുണ്ട് എന്ന് നാം വിശ്വസിക്കുന്നു. പ്രവാചകന്മാരെ അംഗീകരിച്ചു പിൻപറ്റി ജീവിച്ചവർ വിജയിച്ചവരും അവരെ ധിക്കരിച്ചു ജീവിച്ചവർ പരാജിതരുമായിരിക്കും. അവർ ഖേദിക്കേണ്ടി വരുന്നതാണ്. പ്രവാചകന്മാരിൽ ശ്രേഷ്ഠനും അവസാനത്തെ വ്യക്തിയുമാണ് മഹാനായ മുഹമ്മദ് നബി ﷺ. അല്ലാഹു പറയുന്നു: "തീർച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും, ദുർമൂർത്തികളെ വെടിയുകയും ചെയ്യണം (എന്ന് പ്രബോധനം ചെയ്യുന്നതിനുവേണ്ടി.)" (സൂറ നഹ്ൽ: 36) അത്യുന്നതനായ അല്ലാഹു പറഞ്ഞു: "സന്തോഷവാർത്ത അറിയിക്കുന്നവരും താക്കീത് നൽകുന്നവരുമായ ദൂതൻമാരായിരുന്നു അവർ. ആ ദൂതൻമാർക്ക് ശേഷം ജനങ്ങൾക്ക് അല്ലാഹുവിനെതിരിൽ ഒരു അന്യായവും ഇല്ലാതിരിക്കാൻ വേണ്ടിയാണത്." (സൂറ നിസാഅ്: 65) അത്യുന്നതനായ അല്ലാഹു പറഞ്ഞു: "മുഹമ്മദ് നിങ്ങളുടെ പുരുഷന്മാരിൽ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും നബിമാരിൽ അന്തിമനുമാകുന്നു." (സൂറ അഹ്സാബ്: 40) അല്ലാഹു പേരെടുത്തു പറഞ്ഞവരും നബി ﷺ യിൽ നിന്ന് സ്ഥിരപ്പെട്ട രേഖയിലൂടെ വിവരിക്കപ്പെട്ടവരുമായ നൂഹ്, ഹൂദ്, സ്വാലിഹ്, ഇബ്റാഹീം തുടങ്ങിയ പ്രവാചകന്മാരെ വിശദമായിതന്നെ നാം മനസ്സിലാക്കിയിരിക്കേണ്ടതാണ്. അപ്രകാരം തന്നെ അവരിൽ ഓരോരുത്തരിലും നാം വിശ്വസിക്കണം. അല്ലാഹു അവരുടെ മേലും നമ്മുടെ നബിയുടെ മേലും സ്വലാതും സലാമും സദാ വർഷിപ്പിക്കുമാറാകട്ടെ.

അന്ത്യ ദിനത്തിലുള്ള വിശ്വാസം

അന്ത്യ ദിനത്തിലുള്ള വിശ്വാസമെന്നാൽ:

മരണാനന്തര വിഷയങ്ങളിൽ അല്ലാഹുവും അവന്റെ പ്രവാചകനും അറിയിച്ചു തന്ന മുഴുവൻ കാര്യങ്ങളും അന്ത്യദിനത്തിലുള്ള വിശ്വാസം എന്നതിന്റെ പരിധിയിൽ ഉൾപ്പെടുന്നു. ഖബ്റിലെ ശിക്ഷാരക്ഷകൾ, അന്ത്യദിനത്തിന്റെ ഭീകരതകൾ, കഠിനമായ സംഭവ വികാസങ്ങൾ, സ്വിറാത് പാലം, നന്മതിന്മകൾ തൂക്കുന്ന തുലാസ്, വിചാരണ, പ്രതിഫലവേദി, നന്മതിന്മകൾ രേഖപ്പെടുത്തിയ ഗ്രന്ഥത്തിന്റെ വിതരണം, സജ്ജനങ്ങളുടെ വലംകയ്യിലും, ദുർജനങ്ങളുടെ ഇടംകയ്യിലൂടെയോ പിന്നിലൂടെയോ അത് വിതരണം ചെയ്യൽ എന്നിവയിലെല്ലാം വിശ്വസിക്കൽ പരലോക വിശ്വാസത്തിന്റെ പരിധിയിൽ വരുന്നതാണ്. മുഹമ്മദ് നബിﷺക്ക് നൽകപ്പെടുന്ന ഹൗദുൽകൗഥർ, സ്വർഗ നരകങ്ങൾ, സത്യവിശ്വാസികൾ അല്ലാഹുവിനെ കണ്ടുമുട്ടുന്നതും അവൻ അവരോട് സംസാരിക്കുന്നതും തുടങ്ങി ഖുർആനിലും സുന്നത്തിലും വന്ന മുഴുവൻ കാര്യങ്ങളിലും വിശ്വസിക്കൽ പരലോക വിശ്വാസത്തിന്റെ ഭാഗമാണ്. റസൂൽ ﷺ വിവരിച്ചു തന്ന പ്രകാരം അവയെല്ലാം സത്യപ്പെടുത്തലും വിശ്വസിക്കലും നിർബന്ധമാകുന്നു.

ഖദറിലുള്ള (വിധിനിർണ്ണയത്തിലുള്ള) വിശ്വാസം

നന്മതിന്മകൾ അല്ലാഹുവിന്റെ തീരുമാനമാണെന്ന വിശ്വാസം. ഇത് പ്രധാനമായും നാലുകാര്യങ്ങളിലുള്ള വിശ്വാസം ഉൾക്കൊള്ളുന്നു:

1. തീർച്ചയായും അല്ലാഹുസംഭവിച്ചതും സംഭവിക്കാനിരിക്കുന്നതുമായ എല്ലാ കാര്യങ്ങളും അറിയുന്നു. അടിമകളുടെ മുഴുവൻ അവസ്ഥകളും അവനറിയാം. അവരുടെ ഉപജീവനം, ആയുസ്സ്, പ്രവർത്തനങ്ങൾ ഇവയൊന്നും തന്നെ അവനിൽ നിന്ന് ഗോപ്യമായിക്കൊണ്ടല്ല സംഭവിക്കുന്നത് എന്ന വിശ്വാസമാണത്. അല്ലാഹു പറയുന്നു: "നിശ്ചയം അല്ലാഹു എല്ലാറ്റിനെ സംബന്ധിച്ചും അറിവുള്ളവനാകുന്നു" സൂറ ബഖറ: 231 അത്യുന്നതനായ അല്ലാഹു പറഞ്ഞു: "അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു എന്നും ഏതു വസ്തുവെയും ചൂഴ്ന്നറിയുന്നവനായിരിക്കുന്നു എന്നും നിങ്ങൾ മനസ്സിലാക്കാൻ വേണ്ടി" സൂറ ത്വലാഖ്: 12

2. അല്ലാഹു വിധിക്കുകയും തീരുമാനിക്കുകയും ചെയ്ത മുഴുവൻ കാര്യങ്ങളും അവൻ രേഖപ്പെടുത്തിയിരിക്കുന്നു എന്ന വിശ്വാസം. അല്ലാഹു പറയുന്നു: "അവരിൽ നിന്ന് ഭൂമി ചുരുക്കിക്കൊണ്ടിരിക്കുന്നത് നാം അറിഞ്ഞിട്ടുണ്ട്. തീർച്ച, നമ്മുടെ അടുക്കൽ (വിവരങ്ങൾ) സൂക്ഷ്മമായി രേഖപ്പെടുത്തിയ ഒരു ഗ്രന്ഥമുണ്ട്." സൂറ ഖാഫ്: 4 അത്യുന്നതനായ അല്ലാഹു പറഞ്ഞു: "എല്ലാ കാര്യങ്ങളും വ്യക്തമായ ഒരു രേഖയിൽ നാം നിജപ്പെടുത്തി വച്ചിരിക്കുന്നു" സൂറ യാസീൻ: 12 അത്യുന്നതനായ അല്ലാഹു പറഞ്ഞു: "ആകാശത്തിലും ഭൂമിയിലുമുള്ളത് അല്ലാഹു അറിയുന്നുണ്ടെന്ന് നിനക്ക് അറിഞ്ഞുകൂടേ? തീർച്ചയായും അത് ഒരു രേഖയിലുണ്ട്. തീർച്ചയായും അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമാകുന്നു." (സൂറ ഹജ്ജ്: 70)

3. എല്ലാം സംഭവിക്കുന്നത് അല്ലാഹു ഉദ്ദേശിച്ചിട്ടാകുന്നു എന്ന വിശ്വാസം. അവന്റെ ഉദ്ദേശം പരിപൂർണമായി നടപ്പിലാകുന്നതാണ്. അവൻ ഉദ്ദേശിക്കുന്നത് സംഭവിക്കുന്നു. അവൻ ഉദ്ദേശിക്കാത്തത് ഉണ്ടാകുകയില്ല. അല്ലാഹു പറയുന്നു: "തീർച്ചയായും അല്ലാഹു അവൻ ഉദ്ദേശിക്കുന്നത് ചെയ്യുന്നു." സൂറ ഹജ്ജ്: 18 അത്യുന്നതനായ അല്ലാഹു പറഞ്ഞു: "താൻ ഒരു കാര്യം ഉദ്ദേശിച്ചാൽ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രമാകുന്നു അവന്റെ കാര്യം, അപ്പോഴതാ അതുണ്ടാകുന്നു." സൂറ യാസീൻ: 82 അല്ലാഹു പറയുന്നു: "അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷമല്ലാതെ നിങ്ങൾ ഉദ്ദേശിക്കുകയില്ല. തീർച്ചയായും അല്ലാഹു സർവ്വജ്ഞനും യുക്തിമാനുമാകുന്നു." സൂറ ഇൻസാൻ: 30

4. അല്ലാഹു സൃഷ്ടിച്ചതാണ് എല്ലാം എന്ന വിശ്വാസം. അല്ലാഹുവാണ് എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവ്. അവനെ കൂടാതെ ഒരു സ്രഷ്ടാവോ സംരക്ഷകനോ ഇല്ല. അല്ലാഹു പറയുന്നു: "അല്ലാഹു എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാകുന്നു. അവൻ എല്ലാ വസ്തുക്കളുടെയും കൈകാര്യ കർത്താവുമാകുന്നു." സൂറ സുമർ: 62 അത്യുന്നതനായ അല്ലാഹു പറഞ്ഞു: "മനുഷ്യരേ അല്ലാഹു നിങ്ങൾക്ക് ചെയ്ത അനുഗ്രഹം നിങ്ങൾ ഓർക്കുക. ആകാശത്തു നിന്നും ഭൂമിയിൽ നിന്നും നിങ്ങൾക്ക് ഉപജീവനം നൽകാൻ അല്ലാഹുവല്ലാതെ വല്ല സ്രഷ്ടാവുമുണ്ടോ? അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അപ്പോൾ നിങ്ങൾ എങ്ങനെയാണ് തെറ്റിക്കപ്പെടുന്നത്." സൂറ ഫാത്വിർ: 3 ഖദ്റിലുള്ള വിശ്വാസം മേൽപറയപ്പെട്ട നാലു കാര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് എന്നതാണ് അഹ്'ലുസ്സുന്നത്തി വൽജമാഅത്തിന്റെ വിശ്വാസം. മേൽപറഞ്ഞ കാര്യങ്ങളിൽ ചിലത് നിഷേധിക്കുന്ന ബിദ്അത്തുകാരുമായി അഹ്ലുസ്സുന്ന അക്കാരണത്താൽ വേറിട്ടു നിൽക്കുകയും ചെയ്യുന്നു.

ഈമാൻ എന്നാൽ വാക്കും പ്രവൃത്തിയും ഉൾപ്പെട്ടതാണ്. അല്ലാഹുവിനു കീഴ്പെടുമ്പോൾ അത് വർദ്ധിക്കുകയും അവനെ ധിക്കരിക്കുമ്പോൾ അത് കുറയുകയും ചെയ്യുന്നു

ഈമാൻ എന്നാൽ വാക്കും പ്രവൃത്തിയും ഉൾപ്പെട്ടതാണ് എന്നും, അല്ലാഹുവിനു കീഴ്പെടുമ്പോൾ അത് വർദ്ധിക്കുകയും, അവനെ ധിക്കരിക്കുമ്പോൾ അത് കുറയുകയും ചെയ്യുന്നു എന്ന വിശ്വാസവും അല്ലാഹുവിലുള്ള ഈമാനിൽ ഉൾപ്പെട്ടതാണ്. ശിർകോ കുഫ്റോ അല്ലാത്ത, വ്യഭിചാരം,മോഷണം, പലിശ ഭുജിക്കൽ, ലഹരി ഉപയോഗിക്കൽ, മാതാപിതാക്കളെ ദ്രോഹിക്കൽ തുടങ്ങിയ വൻപാപങ്ങൾ അത് അനുവദനീയമാണ് എന്ന വിശ്വാസത്തോടു കൂടിയല്ലാതെ ഒരാളിൽ നിന്നും വന്നുപോയാൽ അതിന്റെ പേരിൽ അവനെ കാഫിർ എന്ന് പറഞ്ഞു കൂടാത്തതാണ്. അല്ലാഹു പറയുന്നു: "തന്നോട് പങ്കുചേർക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തുകൊടുക്കുന്നതാണ്." സൂറ നിസാഅ്: 48 അപ്രകാരം നബി ﷺ യിൽ നിന്നും സ്ഥിരപ്പെട്ടു വന്നിട്ടുള്ള ഹദീഥിൽ ഇപ്രകാരം കാണാവുന്നതാണ്. അഥവാ കടുക് മണിയോളം ഈമാൻ ഹൃദയത്തിലുള്ള ആളുകളെ അല്ലാഹു നരകത്തിൽ നിന്നും (അവസാനം) പുറത്തു കൊണ്ടുവരുന്നതാണ്

അല്ലാഹുവിനു വേണ്ടി സ്നേഹിക്കലും, അല്ലാഹുവിനു വേണ്ടി വെറുക്കലും, അല്ലാഹുവിനു വേണ്ടി മൈത്രിയിലാവലും, അല്ലാഹുവിനു വേണ്ടി ശത്രുതയിലാകലും.

അല്ലാഹുവിനു വേണ്ടി സ്നേഹിക്കലും, അല്ലാഹുവിനു വേണ്ടി വെറുക്കലും, അല്ലാഹുവിനു വേണ്ടി മൈത്രിയിലാവലും, അല്ലാഹുവിനു വേണ്ടി ശത്രുതയിലാകലും, അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ ഭാഗം തന്നെയാണ്. ഒരു വിശ്വാസി മറ്റു വിശ്വാസികളെ സ്നേഹിക്കുകയും അവരോട് മൈത്രിയിലാവുകയും ചെയ്യുന്നവനാണ്. അവിശ്വാസികളെ അവൻ വെറുക്കുകയും, അവരോടവൻ ശത്രുത പുലർത്തുകയും ചെയ്യുന്നു. ഒരു മുസ്ലിം സ്നേഹിക്കേണ്ട വിശ്വാസികളുടെ തലപ്പത്തുള്ളവരാണ് മുഹമ്മദ് നബിﷺയുടെ സ്വഹാബിമാർ. വിശ്വാസികളിൽ ഉത്തമരായ സ്വഹാബത്തിനെ അഹ്ലുസ്സുന്നത്തി വൽജമാഅഃ സ്നേഹിക്കുകയും പ്രവാചകന്മാരെ കഴിച്ചാൽ അവരാണ് ലോകത്തിലെ ഏറ്റവും ശ്രേഷ്ഠരെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. നബിﷺയുടെ ഈ വചനം അതിനു പിൻബലം നൽകുകയും ചെയ്യുന്നു: "തലമുറകളിൽ ഏറ്റവും ഉത്തമം എൻറെ തലമുറയാണ്. പിന്നീട് അതിനടുത്ത തലമുറയും പിന്നീട് അതിനടുത്ത തലമുറയും." [4] മുത്തഫഖുൻ അലൈഹി സ്വഹാബികളിൽ ഏറ്റവും ശ്രേഷ്ഠർ അബൂബക്ർ, ഉമർ, ഉഥ്മാൻ, അലി എന്നിവരാണെന്ന് അഹ്ലുസ്സുന്ന വിശ്വസിക്കുന്നു. അവർ കഴിഞ്ഞാൽ ഏറ്റവും ശ്രേഷ്ഠർ സ്വർഗം കൊണ്ട് സന്തോഷമറിയിക്കപ്പെട്ട പത്തു പേരിൽ ബാക്കിയുള്ളവരാണ്. ശേഷം ബാക്കി സ്വഹാബികളുമാണ്. അവർക്കിടയിൽ സംഭവിച്ച പ്രശ്നങ്ങളിൽ അവരിലാരെയും അഹ്ലുസ്സുന്ന കുറ്റപ്പെടുത്തുകയില്ല. ആ വിഷയങ്ങളിൽ അവർ മുജ്തഹിദുകളാണ്. അതുകൊണ്ട് അവരുടെ അഭിപ്രായം സത്യത്തോട് യോജിച്ചാൽ രണ്ടു പ്രതിഫലവും പിഴച്ചാൽ ഇജ്തിഹാദിന്റെ ഒരു പ്രതിഫലവും അവർക്ക് ലഭിക്കും എന്നതാണ് അഹ്'ലുസ്സുന്നത്തി വൽജമാഅത്തിന്റെ വിശ്വാസം. അപ്രകാരം തന്നെ പ്രവാചകﷺനിൽ വിശ്വസിച്ചവരായ അവിടുത്തെ അഹ്ലു ബൈത്തിനെ -അഥവാ നബികുടുംബത്തെ- മുഴുവൻ അഹ്ലുസ്സുന്ന സ്നേഹിക്കുകയും, അവർ തങ്ങൾക്ക് പ്രിയപ്പെട്ടവരാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. നബിﷺയുടെ ഭാര്യമാരായ ഉമ്മഹാത്തുൽ മുഅ്മിനീനെയും (വിശ്വാസികളുടെ മാതാക്കൾ) അവർ സ്നേഹിക്കുന്നു. അവർക്കെല്ലാം അല്ലാഹുവിന്റെ തൃപ്തിയുണ്ടാകട്ടെ എന്ന് അഹ്ലുസ്സുന്ന അവരുടെ പേരുകൾ സ്മരിക്കപ്പെടുമ്പോഴും മറ്റും പ്രാർത്ഥിക്കുന്നു. അല്ലാഹുവിന്റെ റസൂലിന്റെ ﷺ സ്വഹാബികളെ വെറുക്കുകയും അവരെ ചീത്ത വിളിക്കുകയും അഹ്ലുബൈത്തിന്റെ കാര്യത്തിൽ അതിരുവിടുകയും അഹ്ലുബൈത്തിന് അല്ലാഹു നൽകിയ സ്ഥാനത്തിനപ്പുറത്തേക്ക് അവരെ ഉയർത്തുകയും ചെയ്യുന്ന റാഫിദികളുടെ (ശിയാക്കളുടെ) മാർഗത്തിൽ നിന്ന് അഹ്ലുസ്സുന്ന വെറുപ്പോടെ മാറിനിൽക്കുന്നു. അഹ്ലുബൈത്തിനെ വാക്കു കൊണ്ടും പ്രവർത്തികൊണ്ടും ദ്രോഹിക്കുന്ന 'നാസ്വിബി'കളുടെ മാർഗത്തിൽ നിന്നും അഹ്ലുസ്സുന്ന വെറുപ്പോടെ മാറിനിൽക്കുന്നു. (നബികുടുംബത്തെ ചീത്ത പറയുന്ന ഒരു പിഴച്ച വിഭാഗമാണ് നാസ്വിബികൾ - വിവർത്തകൻ.) [4] ബുഖാരി:2509, മുസ്ലിം: 2533, തിർമിദി: 3859, ഇബ്നുമാജ: 2362, അഹ്മദ്: 1/434.

മുഹമ്മദ് നബിﷺയെ അല്ലാഹു ഏതൊരു നേരായ വിശ്വാസവുമായാണോ നിയോഗിച്ചത് അതിൽപ്പെട്ട കാര്യങ്ങളാണ് നാമിതുവരെ ചുരുക്കി വിശദീകരിച്ചത്. അതാണ് അഹ്'ലുസ്സുന്നത്തി വൽജമാഅത്തിന്റെ അഥവാ വിജയിച്ച കക്ഷിയുടെ വിശ്വാസം. ആ കക്ഷിയെക്കുറിച്ചാണ് നബി ﷺ ഇപ്രകാരം പറഞ്ഞത്: "അന്ത്യനാൾ വരെയും എന്റെ സമുദായത്തിൽ നിന്നും ഒരു വിഭാഗം സത്യമാർഗ്ഗത്തിൽ സഹായിക്കപ്പെടുന്ന നിലയിൽ തുടർന്നു കൊണ്ടേയിരിക്കും. അവരെ കൈവിട്ടർക്ക് അവരെ യാതൊരു ഉപദ്രവവുമേല്പിക്കാൻ സാധ്യമല്ല. അല്ലാഹുവിന്റെ കല്പന (അന്ത്യനാൾ) വരുന്നതുവരെ (അവർ സത്യത്തിൽ തന്നെ നിലകൊള്ളും.)" [5] നബി ﷺ പറഞ്ഞു: "ജൂതന്മാർ എഴുപത്തൊന്ന് വിഭാഗമായി ഭിന്നിച്ചു. ക്രിസ്ത്യാനികൾ എഴുപത്തിരണ്ടു വിഭാഗമായി ഭിന്നിച്ചു. (എന്റെ) ഈ സമുദായം എഴുപത്തിമൂന്ന് വിഭാഗമായി ഭിന്നിക്കുക തന്നെ ചെയ്യും. എന്നാൽ ഒന്നൊഴികെ എല്ലാ വിഭാഗവും നരകത്തിലായിരിക്കും. സ്വഹാബികൾ ചോദിച്ചു: പ്രവാചകരെ, ആരാണ് അവർ? (വിജയിക്കുന്ന വിഭാഗം) നബി ﷺ പറഞ്ഞു: ഞാനും എന്റെ സ്വഹാബികളും ഉൾക്കൊണ്ട മാർഗ്ഗം പിൻപറ്റുന്ന വിഭാഗമായിരിക്കും അത്" [6] പ്രസ്തുത വിശ്വാസം മുറുകെപ്പിടിക്കലും, അതിൽ സ്ഥിരതയോടെ നിലകൊള്ളലും, അതിനു വിരുദ്ധമായവയിൽ നിന്ന് അകന്നു ജീവിക്കലും നിർബന്ധമാണ്. [5] മുസ്ലിം: 1920, തിർമിദി: 2229, അബൂദാവൂദ്: 4252, ഇബ്നു മാജ: 3952, അഹ്മദ്:5/279 ഇബ്നു മാജ: 3992

മേൽപറഞ്ഞ നേരായവിശ്വാസത്തിൽ നിന്ന് വ്യതിചലിച്ചവരും, അതിന് എതിർദിശയിൽ സഞ്ചരിക്കുന്നവരും.

അവരുടെ ഇനങ്ങൾ

മേൽപറഞ്ഞ നേരായവിശ്വാസത്തിൽ നിന്ന് വ്യതിചലിച്ചവരും, അതിന് എതിർദിശയിൽ സഞ്ചരിക്കുന്നവരുമായ ധാരാളം വിഭാഗങ്ങളെ സമൂഹത്തിൽ കാണാവുന്നതാണ്. വിഗ്രഹങ്ങൾ, പ്രതിമകൾ, മലക്കുകൾ, ജിന്നുകൾ, ഔലിയാക്കൾ, മരങ്ങൾ, കല്ലുകൾ എന്നിവയെ ആരാധിക്കുന്നവർ പ്രസ്തുത (വിജയിക്കുന്ന) വിഭാഗത്തിൽ നിന്നും തെറ്റിപ്പോയവരാണ്. ഇക്കൂട്ടർ പ്രവാചകന്മാരുടെ പ്രബോധനം സ്വീകരിച്ചിട്ടില്ല എന്നു മാത്രമല്ല, ഖുറൈശികൾ മുഹമ്മദ് നബിﷺയോട് കാണിച്ച പോലെ റസൂലുകൾ ഏതൊന്നിലേക്ക് ക്ഷണിച്ചുവോ അതിനെ എതിർക്കുകയും ധിക്കരിക്കുകയുമാണ് ചെയ്യുന്നത്. ഖുറൈശികൾ അവരുടെ ആരാധ്യരോട് ആവശ്യപൂർത്തീകരണത്തിനും രോഗശമനത്തിലും ശത്രുക്കളെ അതിജയിക്കുന്നതിനുമായി പ്രാർത്ഥിക്കുകയും ആരാധ്യവസ്തുക്കൾക്കായി ബലിയറുക്കുകയും നേർച്ചകൾ അർപ്പിക്കുകയും ചെയ്യുന്നവരായിരുന്നു. പ്രവാചകൻ ﷺ അതിനെ എതിർക്കുകയും അവരെ അല്ലാഹുവിനെ മാത്രം ആരാധിക്കാൻ ക്ഷണിക്കുകയും ചെയ്തപ്പോൾ അവർ അതിനെ എതിർക്കുകയും അദ്ഭുതം പ്രകടിപ്പിക്കുകയും ചെയ്തിരുന്ന അവരുടെ വാക്കുകളെ ഖുർആൻ ഇപ്രകാരം പരിചയപ്പെടുത്തുന്നു: "ഇവൻ പല ഇലാഹുകളെ ഒരൊറ്റ ഇലാഹാക്കിയിരിക്കുകയാണോ? തീർച്ചയായും ഇത് ഒരു അദ്ഭുതകരമായ കാര്യം തന്നെ" സൂറ സ്വാദ്: 5 എന്നാൽ പ്രവാചകൻ ﷺ അവരെ അല്ലാഹുവിലേക്കു ക്ഷണിക്കുകയും ശിർകിന്റെ ഗൗരവത്തിൽ നിന്ന് മുന്നറിയിപ്പു നൽകുകയും തന്റെ ദൗത്യത്തിന്റെ യാഥാർത്ഥ്യം അവർക്ക് ബോധ്യപ്പെടുത്തുകയും ചെയ്തുകൊണ്ടേയിരുന്നു. അതുമൂലം അല്ലാഹു ധാരാളം ആളുകൾക്ക് സത്യമാർഗം പുൽകാനുള്ള അനുഗ്രഹം നൽകുകയും അവർ കൂട്ടത്തോടെ ഇസ്ലാമിലേക്ക് പ്രവേശിക്കുകയും ചെയ്തു. തുടർന്ന് പ്രവാചകന്റെയും സഹാബിമാരുടെയും അനുചരന്മാരുടേയും നിരന്തര പ്രബോധനത്തിന്റെയും ധർമ്മസമരത്തിന്റെയും ഫലമായി ഇസ്ലാം മറ്റു മതങ്ങൾക്കിടയിൽ പ്രശോഭിതമാകുകയും വിജയിക്കുകയും ചെയ്തു. ദൗർഭാഗ്യകരമെന്നു പറയട്ടെ കാലങ്ങൾ കടന്നുപോയി. അജ്ഞത അധികമാളുകളെയും പിടികൂടുകയും ജനങ്ങൾ ഭൂരിഭാഗവും പഴയ ജാഹിലിയ്യത്തിലേക്കു തന്നെ മടങ്ങുകയും ചെയ്തിരിക്കുന്നു. അമ്പിയാക്കളോടും ഔലിയാക്കളോടും പ്രാർത്ഥിക്കുകയും അവരോട് സഹായം തേടുകയും ചെയ്തുകൊണ്ട് ശിർകിന്റെ വിവിധ വശങ്ങൾ ഇന്നു പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ''ലാഇലാഹ ഇല്ലല്ലാഹു'' എന്നതിന്റെ അർത്ഥമെന്താണെന്ന് ജാഹിലിയ്യ അറബികൾ മനസ്സിലാക്കിയ അത്ര പോലും ഇക്കൂട്ടർ മനസ്സിലാക്കിയിട്ടില്ല. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ.

മേൽപറയപ്പെട്ട ശിർക് ഇന്ന് ജനങ്ങളിൽ വ്യാപിച്ചു കൊണ്ടേയിരിക്കുകയാണ്. ജനങ്ങളിൽ അധിക പേരെയും അജ്ഞത പിടികൂടിയതും, നബിയുടെ കാലഘട്ടത്തോട് ജനങ്ങൾ ഏറെ അകന്നതുമാണ് ഇതിനു കാരണം.

മുൻകാല ശിർകും ആധുനിക ശിർകും പലനിലക്കും സാമ്യപ്പെട്ടിരിക്കുന്നതായി കാണാം. അവരുടെ ആശയക്കുഴപ്പങ്ങൾ തന്നെയാണ് ഇവരുടേതും. അത്തരം ചില കുഫ്റിന്റെ വിശ്വാസങ്ങൾ കാണുക:

ഇവരുടെ മുൻഗാമികളുടെ അതേ ദുർന്യായങ്ങൾ തന്നെയാണ് ഇവരും പറയുന്നത്. ഇവർ (ആരാധ്യർ) അല്ലാഹുവിങ്കൽ ഞങ്ങളുടെ ശുപാർശകരാണ്, ഞങ്ങളെ അല്ലാഹുവിങ്കലേക്ക് അടുപ്പിക്കാൻ വേണ്ടി മാത്രമാണ് ഞങ്ങൾ അവരെ ആരാധിക്കുന്നത്. എന്നാൽ ഈ വാദങ്ങളെയെല്ലാം അല്ലാഹു നിഷ്ഫലമാക്കിയിരിക്കുന്നു. അല്ലാഹുവിനു പുറമെ ആരെ ആരാധിച്ചാലും അതുമൂലം അവൻ ശിർക് ചെയ്തവനാകുകയും അവിശ്വാസിയാവുകയും ചെയ്തു എന്നാണ് അല്ലാഹു വ്യക്തമാക്കുന്നത്. അല്ലാഹു പറയുന്നു: "അല്ലാഹുവിന് പുറമെ, അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവർ (ആരാധ്യർ) അല്ലാഹുവിന്റെ അടുക്കൽ ഞങ്ങൾക്കുള്ള ശുപാർശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു." [സൂറ യൂനുസ്: 18] അല്ലാഹു അവരുടെ വാദത്തിന് ഇപ്രകാരം മറുപടി നൽകുന്നു: "(നബിയേ) പറയുക, ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ല കാര്യവും നിങ്ങളവന് അറിയിച്ചു കൊടുക്കുകയാണോ, അല്ലാഹു അവർ പങ്കുചേർക്കുന്നതിൽ നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു." [സൂറ യൂനുസ്: 18] അമ്പിയാക്കളോടും ഔലിയാക്കളോടും പ്രാർത്ഥിക്കുകയും സഹായം തേടുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇത്തരം ആളുകൾ എന്തുപേരു പറഞ്ഞ് ന്യായീകരണങ്ങൾ കണ്ടെത്തിയാലും അത് ഇസ്ലാമിൽ നിന്ന് പുറത്തുപോകാൻ കാരണമാകുന്ന ഗൗരവമേറിയ ശിർക് തന്നെയാണെന്ന് അല്ലാഹുവ്യക്തമാക്കിയിരിക്കുന്നു. അല്ലാഹു തന്നെ പറയുന്നു: "അവന്ന് (അല്ലാഹുവിന്ന്) പുറമെ രക്ഷാകർത്താക്കളെ സ്വീകരിച്ചവർ (പറയുന്നു:) അല്ലാഹുവിങ്കലേക്ക് ഞങ്ങൾക്ക് കൂടുതൽ അടുപ്പമുണ്ടാക്കിത്തരാൻ വേണ്ടി മാത്രമാകുന്നു ഞങ്ങൾ അവരെ ആരാധിക്കുന്നത്." (സൂറത്തു സുമർ: 3) അപ്പോൾ അതിന്ന് അല്ലാഹു നൽകുന്ന മറുപടി കാണുക: "അവർ ഏതൊരു കാര്യത്തിൽ ഭിന്നത പുലർത്തുന്നുവോ അതിൽ അല്ലാഹു അവർക്കിടയിൽ വിധികൽപ്പിക്കുക തന്നെചെയ്യും. കളവു പറയുന്നവനും കടുത്ത കാഫിറുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേർവഴിയിലാക്കുകയില്ല തീർച്ച." (സൂറത്തു സുമർ: 3) ഇതിലൂടെ അല്ലാഹു വ്യക്തമാക്കുന്നത് പ്രാർത്ഥന, ഭയം, പ്രതീക്ഷ എന്നിവയിലൂടെ അല്ലാഹുവിനെയല്ലാതെ ആരാധിച്ചു കൊണ്ടിരിക്കുന്നത് കുഫ്റും (അല്ലാഹുവിനെ നിഷേധിക്കൽ), അവരുടെ ആരാധ്യർ അവരെ അല്ലാഹുവിങ്കലേക്ക് അടുപ്പിക്കും എന്ന വാദം കളവുമാണ് എന്നാണ്.

ശരിയായ വിശ്വാസത്തിനു വിരുദ്ധമായ മറ്റൊരു കുഫ്റിന്റെ വിശ്വാസമാണ് ഈ കാലത്തെ മതനിഷേധികൾ പിൻപറ്റുന്ന മാർക്സിസവും ലെനിനിസവും. ഇത് അടിസ്ഥാന വിശ്വാസമായി അംഗീകരിച്ചു ജീവിക്കുന്ന വിഭാഗം, മുഴുവൻ നബിമാരും കൊണ്ടുവന്ന ദീനിന് എതിര് നിൽക്കുന്നവരാണ്. മത നിഷേധത്തിലേക്കും നിരീശ്വരത്വത്തിലേക്കുമാണ് അവർ ക്ഷണിച്ചുകൊണ്ടിരിക്കുന്നത്. കമ്യൂണിസം, സോഷ്യലിസം, ബഅ്ഥിസം, (ചില അറബ് നാടുകളിൽ പ്രവർത്തിക്കുന്ന ബഅ്ഥ് പാർട്ടി എന്ന മതനിഷേധ രാഷ്ട്രീയ പാർട്ടിയാണ് ഉദ്ദേശം - വിവർത്തകൻ) എന്നീ പേരുകളിൽ അറിയപ്പെടുന്ന സകല മതനിഷേധ വിഭാഗങ്ങളുടെയും ആശയം ഇതുതന്നെയാണ്. ഇലാഹായ അല്ലാഹുവിനെ അവർ നിഷേധിക്കുന്നു. ഭൗതികവാദത്തിൽ വിശ്വസിക്കുന്നു. പരലോകം, സ്വർഗം, നരകം എന്നിവയെല്ലാം മിഥ്യയാണെന്ന് പറഞ്ഞു മതങ്ങളെ തന്നെ നിഷേധിക്കലാണ് അവരുടെ അടിസ്ഥാനം. ഇക്കാര്യം പ്രസ്തുത വിഭാഗത്തിന്റെ ഗ്രന്ഥങ്ങളിൽ നിന്നും മറ്റും വ്യക്തമാകുന്നതാണ്. അല്ലാഹു അവതരിപ്പിച്ച എല്ലാ മത തത്വങ്ങൾക്കും കടക വിരുദ്ധവും, ഐഹികവും പാരത്രികവുമായ ജീവിതത്തിൽ ജനങ്ങളെ ഏറ്റവും ദുരിതപൂർണ്ണമായ ഫലത്തിലെത്തിക്കുന്നതുമാണ് മേൽപറയപ്പെട്ട വിഭാഗത്തിന്റെ ആശയങ്ങൾ.

ശരിയായ വിശ്വാസത്തിന് വിരുദ്ധമായ മറ്റൊരു വിശ്വാസമാണ് ബാത്വിനിയാക്കളുടെയും സൂഫികളുടെയും വിശ്വാസം. ഔലിയാക്കളിൽ ചിലർ അല്ലാഹുവിന്റെ അധികാരത്തിൽ പോലും പങ്കാളികളാണെന്നുള്ളതാണ് അവരുടെ വിശ്വാസം. ലോകത്തിന്റെ നിയന്ത്രണത്തിലും കൈകാര്യ കർതൃത്വത്തിലും ഔലിയാക്കളിൽപ്പെട്ട ചിലർക്ക് പങ്കുണ്ടെന്ന് അവർ വിശ്വസിക്കുന്നു. ഖുത്ബ്, ഔത്താദ്, ഗൗഥ് തുടങ്ങിയ പേരുകൾ അവരുടെ ഈ ഇലാഹുകൾക്ക് അവർ ചാർത്തി നൽകുകയും ചെയ്തിരിക്കുന്നു. ജാഹിലിയ്യ അറബികളുടെ ശിർകിനെപോലും മറികടന്ന, റൂബൂബിയ്യ (രക്ഷാകർതൃത്വത്തിലുള്ള അല്ലാഹുവിന്റെ ഏകത്വം) ത്തിൽ പോലും മറ്റുള്ളവരെ പങ്കുചേർക്കുന്ന കൊടിയ ശിർക് വെച്ചു പുലർത്തുകയാണ് ഇക്കൂട്ടർ ചെയ്തുകൊണ്ടിരിക്കുന്നത്. ജാഹിലിയ്യ അറബികൾ പോലും അല്ലാഹുവിന്റെ രക്ഷാകർതൃത്വം (റൂബൂബിയ്യത്ത്) അംഗീകരിച്ചിരുന്നു. അതിൽ അവർ അല്ലാഹുവിൽ പങ്കുചേർത്തിരുന്നില്ല. ആരാധനയുടെ കാര്യത്തിലായിരുന്നു അവരുടെ ശിർക്. പ്രയാസങ്ങളൊന്നുമില്ലാത്ത കാലത്ത് അവർ അല്ലാഹുവിൽ പങ്കു ചേർക്കും. അപകടഘട്ടങ്ങളിൽ അവർ അല്ലാഹുവിനോട് മാത്രമായിരുന്നു പ്രാർത്ഥിച്ചിരുന്നത്. അല്ലാഹു പറയുന്നു: "എന്നാൽ അവർ ( ബഹുദൈവാരാധകർ) കപ്പലിൽ കയറിയാൽ കീഴ്വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനെ വിളിച്ച് പ്രാർത്ഥിക്കും. എന്നിട്ട് അവരെ അവൻ കരയിലേക്ക് രക്ഷപ്പെടുത്തിയപ്പോഴോ അവരതാ (അവനോട്) പങ്കുചേർക്കുന്നു." [സൂറ അൻകബൂത്ത്: 65] എന്നാൽ തൗഹീദുർറൂബൂബിയ്യഃ (രക്ഷാകർതൃത്വം) അവർ അല്ലാഹുവിനു മാത്രമായി വകവെച്ചുകൊടുത്തിരുന്നു. അല്ലാഹു പറയുന്നു: "അവരെ ആരാണ് സൃഷ്ടിച്ചതെന്ന് നീ അവരോട് ചോദിച്ചാൽ തീർച്ചയായും അവർ പറയും, അല്ലാഹു തന്നെ." [സൂറ സുഖ്റുഫ്: 87] അത്യുന്നതനായ അല്ലാഹു പറഞ്ഞു: "പറയുക: ആകാശത്തുനിന്നും ഭൂമിയിൽ നിന്നും നിങ്ങൾക്ക് ആഹാരം നല്കുന്നത് ആരാണ്? അതല്ലെങ്കിൽ കേൾവിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്? ജീവനില്ലാത്തതിൽ നിന്ന് ജീവനുള്ളതും, ജീവനുള്ളതിൽ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്? കാര്യങ്ങൾ നിയന്ത്രിക്കുന്നതും ആരാണ്? അവർ പറയും: അല്ലാഹു എന്ന്. അപ്പോൾ പറയുക: എന്നിട്ടും നിങ്ങൾ സൂക്ഷ്മത പാലിക്കുന്നില്ലേ?" [സൂറ യൂനുസ്: 31] ഈ വിഷയത്തിൽ ധാരാളം ആയത്തുകൾ കാണാവുന്നതാണ്

എന്നാൽ പിൽക്കാലക്കാരായ ഇന്നത്തെ മുശ്രിക്കുകൾ മുൻഗാമികളെ കടത്തിവെട്ടിയിരിക്കുന്നു.

എന്നാൽ പിൽക്കാലക്കാരായ ഇന്നത്തെ മുശ്രിക്കുകൾ മുൻഗാമികളെക്കാൾ രണ്ടു കാര്യം കൊണ്ട് മുന്നിലാണ്. 1. ഇന്ന് പലരും അല്ലാഹുവിന്റെ രക്ഷാകർതൃത്വത്തിലുള്ള ഏകത്വത്തിൽ കൂടി പങ്കുചേർക്കുന്നു. 2. ആപൽഘട്ടങ്ങളിലും അല്ലാത്ത ഘട്ടങ്ങളിലും അല്ലാഹുവിലേക്കല്ലാതെ മറ്റു പലർക്കും ആരാധനകൾ അർപ്പിക്കുന്നു. അവരുടെ കൂടെക്കഴിയുന്നവർക്കും അവരെ നിരീക്ഷിക്കുന്നവർക്കും ഇക്കാര്യം വ്യക്തമാകും. മഖ്ബറകൾക്കു ചുറ്റും കാണിച്ചു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളിൽ നിന്നും അത് മനസ്സിലാക്കാവുന്നതാണ്. ഉദാഹരണമായി ഈജിപ്തിലെ ഹുസൈനുൽ ബദവി, ഏദനിലെ ഐദ്രൂസ്, യമനിലെ ഹാദി, ശാമിലെ ഇബ്നു അറബി, ഇറാഖിലെ അബ്ദുൽ ഖാദിർ ജീലാനി എന്നിവരുടെ മഖ്ബറകൾ മേൽപ്പറയപ്പെട്ട ശിർകിന് കുപ്രസിദ്ധി നേടിയവയാണ്. (കേരളത്തിലെ പുത്തൻപള്ളി, ബീമാപള്ളി, മുനമ്പം തുടങ്ങിയവയും ഇതിൽ നിന്ന് വ്യത്യസ്തമല്ല. - വിവർത്തകൻ). ഈ കേന്ദ്രങ്ങളിൽ, അല്ലാഹുവിന് മാത്രം നൽകേണ്ട ആരാധന പാമര ജനങ്ങൾ ഖബ്റാളികൾക്ക് നൽകുന്നു. മതത്തിന്റെ അതിർവരമ്പുകൾ അവർ അതിലംഘിക്കുന്നു. ഇന്ന് ഇത്തരം പ്രവർത്തനങ്ങളെ വിരോധിക്കുകയും മുഹമ്മദ് നബിﷺയെയും മുമ്പ് കഴിഞ്ഞുപോയ പ്രവാചകന്മാരെയും അല്ലാഹു നിയോഗിച്ചതിന്റെ ലക്ഷ്യമായ തൗഹീദിന്റെ സന്ദേശം ജനങ്ങൾക്കു എത്തിച്ചുകൊടുക്കുകയും ചെയ്യുന്നവർ വളരെ കുറഞ്ഞു പോയിരിക്കുന്നു എന്നതാണ് ഏറെ സങ്കടകരമായ വസ്തുത. ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ. മേൽപറഞ്ഞ ശിർകിൽ കഴിഞ്ഞുകൂടുന്നവരെ നേർമാർഗ്ഗത്തിലേക്കു നയിക്കാൻ പര്യാപ്തരായ പ്രബോധകർ ഉണ്ടായിത്തീരുന്നതിനും, മുസ്ലിം ഭരണാധികാരികൾക്കും പണ്ഢിതന്മാർക്കും ഇത്തരം ശിർകിനെതിരെ പോരാടാൻ തൗഫീഖ് ലഭിക്കുന്നതിനും നാം അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു. അവൻ എല്ലാം കേൾക്കുന്നവനും സമീപസ്ഥനുമാണല്ലോ.

ശരിയായ വിശ്വാസത്തിൽ നിന്നും വ്യതിചലിച്ച മറ്റു ചില വിശ്വാസങ്ങളാണ് ജഹ്മിയ്യഃ, മുഅ്തസില തുടങ്ങിയ ബിദ്അത്തുകാരുടെ വിശ്വാസങ്ങൾ. അല്ലാഹുവിന്റെ ഉന്നത നാമങ്ങളിലും ഗുണവിശേഷങ്ങളിലും അബദ്ധങ്ങൾ സംഭവിച്ച വിഭാഗങ്ങളാണ് മുഅ്തസിലിയാക്കൾ, ജഹ്മിയാക്കൾ എന്നീപേരിൽ അറിയപ്പെടുന്ന നൂതന പ്രസ്ഥാനങ്ങൾ. അല്ലാഹുവിന്റെ സ്വിഫാതുകൾ നിഷേധിക്കുകയും, അല്ലാഹുവിന്റെ പരിപൂർണതയുടെ വിശേഷങ്ങൾ അവന്നില്ലെന്ന് പറയുകയും, അവനെ നിർജീവ വസ്തുക്കളോടുപമിക്കുകയും ചെയ്യുന്ന ഇത്തരം വിഭാഗങ്ങളുടെ ജൽപനങ്ങളിൽ നിന്ന് എത്രയോ പരിശുദ്ധനാകുന്നു അല്ലാഹു. അല്ലാഹുവിന്റെ സ്വിഫതുകളിൽ (വിശേഷണങ്ങളിൽ) ചിലത് നിഷേധിക്കുകയും ചിലത് അംഗീകരിക്കുകയും ചെയ്യുന്ന അശ്അരിയാക്കളും വിശ്വാസ കാര്യങ്ങളിൽ വ്യതിയാനങ്ങൾ സംഭവിച്ചവരാണ്. അല്ലാഹുവിന്റെ ചില സ്വിഫത്തുകളെ നിഷേധിക്കാൻ അവർ പറഞ്ഞ ദുർന്യായം അവർ അംഗീകരിക്കുന്ന സ്വിഫത്തുകൾക്കും അവർ പറയേണ്ടി വരും. അതുമുഖേന അവർ ബുദ്ധിപരമായും തെളിവുകളുടെ പിൻബലത്തോടെയും ശക്തിയുക്തം വ്യക്തമാക്കപ്പെട്ട തെളിവുകൾക്ക് എതിരു നിൽക്കുകയും, വ്യക്തമായ വൈരുധ്യത്തിൽ അകപ്പെടുകയും ചെയ്തിരിക്കുന്നു. എന്നാൽ അഹ്ലൂസ്സുന്നത്തി വൽജമാഅത്ത് -മുമ്പ് വിവരിച്ചതുപോലെ- അല്ലാഹു അവന്റെ ഗ്രന്ഥത്തിലൂടെ അവന്റെ വിശേഷണങ്ങളായി അറിയിച്ചു തന്നതും പ്രവാചകൻ ﷺ അറിയിച്ചു തന്നതുമായ മുഴുവൻ നാമങ്ങളും സ്വിഫാതുകളും ഏറ്റവും പൂർണമായ അർത്ഥത്തിൽ അവനുണ്ടെന്ന് വിശ്വസിക്കുന്നു. അല്ലാഹു അവന്റെ സൃഷ്ടികളോട് സാദൃശ്യപ്പെടുക എന്നതിൽ നിന്ന് അവർ അവനെ പരിശുദ്ധപ്പെടുത്തുന്നു. എന്നാൽ അല്ലാഹുവിന്റെ വിശേഷണങ്ങളെ നിഷേധിച്ചു കൊണ്ടല്ല അവർ അല്ലാഹുവിനെ പരിശുദ്ധപ്പെടുത്തുന്നത്. അങ്ങനെ അവർ എല്ലാ തെളിവുകളും ഒരുപോലെ പ്രാവർത്തികമാക്കുന്നു.അല്ലാഹുവിന്റെ സിഫതുകളിൽ മാറ്റത്തിരുത്തലുകൾ വരുത്തുകയോ അവയെ ഫലശൂന്യമാക്കുകയോ അവർ ചെയ്യുന്നില്ല.അതുവഴി, നേരത്തെ സൂചിപ്പിച്ച കക്ഷികൾ പെട്ടതു പോലെയുള്ള വൈരുധ്യങ്ങളിൽ നിന്ന് അവർ സുരക്ഷിതരായി. ഇതാണ് വിജയത്തിന്റെ മാർഗം. ഇഹപര സൗഭാഗ്യത്തിനു നിദാനമായ സ്വിറാതുൽ മുസ്തഖീം (സത്യമാർഗം) ഇതുതന്നെയാണ്. ഇതായിരുന്നു ഈ ഉമ്മത്തിലെ സലഫുകളും (മുൻഗാമികൾ) ഇമാമുമാരും സഞ്ചരിച്ച മാർഗം. സമുദായത്തിലെ ആദ്യകാലക്കാർ നന്നായിത്തീർന്ന മാർഗം മുഖേനയല്ലാതെ അവസാന വിഭാഗവും നന്നായിത്തീരുകയില്ല. അത് അല്ലാഹുവിന്റെ ഗ്രന്ഥവും പ്രവാചകചര്യയും അവലംബിക്കുകയും അതിനെതിരായ മാർഗം കയ്യൊഴിക്കുകയും ചെയ്യുകയെന്ന മാർഗമാണ്.

അല്ലാഹുവിനെ മാത്രം ആരാധിക്കേണ്ടതിന്റെ അനിവാര്യതയും അല്ലാഹുവിന്റെ ശത്രുക്കൾക്കെതിരിൽ സഹായം ലഭിക്കുന്നതിനുള്ള കാരണങ്ങളും.

ഓരോ മനുഷ്യന്റെ മേലും നിർബന്ധമായ ഏറ്റവും വലിയ ബാധ്യത അവൻ തന്റെ റബ്ബിനെ ആരാധിക്കുക എന്നതാണ്. ആകാശ ഭൂമികളുടെയും മഹത്തായ സിംഹാസനത്തിന്റെയും റബ്ബിനെ! ആ റബ്ബ് തന്റെ കിതാബിലൂടെ പറയുന്നു: "തീർച്ചയായും നിങ്ങളുടെ രക്ഷിതാവ് ആറു ദിവസങ്ങളിലായി ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു. എന്നിട്ടവൻ സിംഹാസനത്തിൽ ആരോഹണം ചെയ്തിരിക്കുന്നു. രാത്രിയെകൊണ്ടവൻ പകലിനെ മൂടുന്നു. ദ്രുതഗതിയിൽ അത് പകലിനെ തേടിച്ചെല്ലുന്നു. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും തന്റെ കൽപനക്ക് വിധേയമാക്കപ്പെട്ട നിലയിൽ (അവൻ സൃഷ്ടിച്ചിരിക്കുന്നു). അറിയുക, സൃഷ്ടിപ്പും ശാസനാധികാരവും അവനു തന്നെയാണ്. ലോകരക്ഷിതാവായ അല്ലാഹു മഹത്വ പൂർണ്ണനായിരിക്കുന്നു. (സൂറ അഅ്റാഫ്: 54) ഇരു വിഭാഗത്തെയും ( ജിന്ന്, മനുഷ്യൻ) സൃഷ്ടിച്ചത് അവനെ മാത്രം ആരാധിക്കാനാണെന്ന് ഖുർആനിൽ അല്ലാഹു പറയുന്നു: "ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കാൻ വേണ്ടിയല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല." സൂറത്തു ദ്ദാരിയാത്ത്: 56 അല്ലാഹു ഇരു വിഭാഗത്തെയും സൃഷ്ടിച്ചത് അവനെ മാത്രം ആരാധിക്കാൻ വേണ്ടിയാണ്. ആ ആരാധനകളിൽ പെട്ട കാര്യങ്ങളാണ് നമസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ്, റുകൂഅ്, സുജൂദ്, ത്വവാഫ്, ബലി, നേർച്ച, ഭയം, പ്രതീക്ഷ, ഇസ്തിഗാഥ, സഹായം തേടൽ, അഭയം തേടൽ തുടങ്ങിയവയും ദുആഇന്റെ മറ്റെല്ലാ ഇനങ്ങളും. ഖുർആനിലും സുന്നത്തിലും വന്നിട്ടുള്ള അല്ലാഹുവിന്റെ മുഴുവൻ കൽപനകളും അനുസരിക്കുന്നതും, വിരോധനങ്ങൾ വെടിയുന്നതും അല്ലാഹുവിനുള്ള ഇബാദത്തിന്റെ പരിധിയിൽ പെടും. ഈ ആരാധന (ഇബാദത്ത്) ചെയ്യാൻ വേണ്ടിയാണ് അല്ലാഹു ഇരുവിഭാഗത്തോടും കല്പിക്കുന്നത്. അതിനുവേണ്ടിയാണ് അല്ലാഹു അവരെ സൃഷ്ടിച്ചത്. അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചതും വേദഗ്രന്ഥങ്ങൾ അവതരിപ്പിച്ചതും ഈ ആരാധന വിശദീകരിക്കുവാനും പ്രബോധനം ചെയ്യുവാനും, അത് അല്ലാഹുവിനു മാത്രമായിരിക്കണമെന്ന് കല്പിക്കാനും വേണ്ടിയാണ്. "ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുൻഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങൾ ആരാധിക്കുവിൻ. നിങ്ങൾ ദോഷബാധയെ സൂക്ഷിച്ചു ജീവിക്കുവാൻ വേണ്ടിയത്രെ അത്." (ബഖറ:21) അത്യുന്നതനായ അല്ലാഹു പറഞ്ഞു: "തന്നെയല്ലാതെ നിങ്ങൾ ആരാധിക്കരുതെന്നും, മാതാപിതാക്കൾക്ക് നന്മചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു." (ഇസ്റാഅ്:23) ഈ അയത്തിൽ قضى എന്നതിന്റെ അർത്ഥം കല്പിച്ചു, ഉപദേശിച്ചു എന്നൊക്കെയാണ്. അത്യുന്നതനായ അല്ലാഹു പറഞ്ഞു: "കീഴ്വണക്കം അല്ലാഹുവിന് മാത്രമാക്കിക്കൊണ്ട് (തൗഹീദിൽ) ഋജുമനസ്കരായ നിലയിൽ അവനെ ആരാധിക്കുവാനും, നമസ്കാരം നിലനിർത്തുവാനും സകാത്ത് നല്കുവാനുമല്ലാതെ അവരോട് കല്പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം." [അൽ ബയ്യിന: 5] ഈ ആശയത്തിൽ ധാരാളം ആയത്തുകൾ ഖുർആനിൽ കാണാവുന്നതാണ്. അല്ലാഹു പറയുന്നു: "നിങ്ങൾക്ക് റസൂൽ നല്കിയതെന്തോ അത് നിങ്ങൾ സ്വീകരിക്കുക. എന്തൊന്നിൽ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതിൽ നിന്ന് നിങ്ങൾ ഒഴിഞ്ഞു നിൽക്കുകയും ചെയ്യുക. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്." (ഹശ്ർ: 7) അല്ലാഹു പറയുന്നു: "സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളിൽ നിന്നുള്ള കൈകാര്യകർത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാകുകയാണെങ്കിൽ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ (അതാണ് വേണ്ടത്.) അതാണ് ഉത്തമവും കൂടുതൽ നല്ല പര്യവസാനമുള്ളതും." [നിസാഅ്: 59] അത്യുന്നതനായ അല്ലാഹു പറഞ്ഞു: "(അല്ലാഹുവിന്റെ) ദൂതനെ ആര് അനുസരിക്കുന്നുവോ തീർച്ചയായും അവൻ അല്ലാഹുവെ അനുസരിച്ചു." നിസാഅ്: 80

അല്ലാഹു പറയുന്നു: "തീർച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും, താഗൂത്തിനെ (അല്ലാഹുവിനുപുറമെ ആരാധിക്കപ്പെടുന്നവയെ) വെടിയുകയും ചെയ്യണം (എന്ന് പ്രബോധനം ചെയ്യുന്നതിനുവേണ്ടി.)" [നഹ്ൽ: 36] അല്ലാഹു പറയുന്നു: "ഞാനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല, അതിനാൽ എന്നെ നിങ്ങൾ ആരാധിക്കുവിൻ എന്ന് ബോധനം നൽകിക്കൊണ്ടല്ലാതെ നിനക്കു മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല." (അൻബിയാഅ്: 25) അത്യുന്നതനായ അല്ലാഹു പറഞ്ഞു: "അലിഫ്-ലാം-റാ. ഒരു പ്രമാണ ഗ്രന്ഥമത്രെ ഇത്. അതിലെ വചനങ്ങൾ ആശയ ഭദ്രതയുള്ളതാക്കപ്പെട്ടിരിക്കുന്നു. പിന്നീടത് വിശദീകരിക്കപ്പെട്ടിരിക്കുന്നു. യുക്തിമാനും സൂക്ഷ്മജ്ഞാനിയുമായുള്ള അല്ലാഹുവിന്റെ അടുക്കൽ നിന്നുള്ളതത്രെ ഇത്. എന്തെന്നാൽ അല്ലാഹുവിനെയല്ലാതെ നിങ്ങൾ ആരാധിക്കരുത്. തീർച്ചയായും അവങ്കൽ നിന്ന് നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ട താക്കീതുകാരനും സന്തോഷവാർത്തക്കാരനുമത്രെ ഞാൻ." (സൂറ ഹൂദ്: 1,2)

ഈ മുഹ്കമാത്തുകളായ (ഖണ്ഡിതമായ) ആയത്തുകളും ഈ അർത്ഥത്തിൽ ഖുർആനിൽ വന്ന മറ്റു ആയത്തുകളും ആത്മാർത്ഥമായി അല്ലാഹുവിനെ മാത്രം ആരാധിക്കേണ്ടതിനെയാണ് സൂചിപ്പിക്കുന്നത്. കാരണം അതാണ് ദീനിന്റെ അടിസ്ഥാനവും മില്ലത്തിന്റെ അടിത്തറയും. അതാണ് ജിന്നുകളെയും മനുഷ്യരെയും സൃഷ്ടിച്ചതിന്റെയും പ്രവാചകന്മാരെ അയച്ചതിന്റെയും ഗ്രന്ഥങ്ങൾ ഇറക്കിയതിന്റെയും യുക്തിയും. ഈ വിഷയത്തിന് മുന്തിയ പ്രാധാന്യം നൽകുകയും ഇത് ശരിക്ക് പഠിച്ചു മനസിലാക്കുകയും ചെയ്യുക ഓരോരുത്തർക്കും നിർബന്ധമാകുന്നു. ഇതിനു വിപരീതമായ ശിർക്കിനെ സൂക്ഷിക്കുകയും ചെയ്യണം. മുസ്ലിംകളെന്ന് പറയപ്പെടുന്ന ഒരുപാടു പേർ ശിർക്കിൽ ചെന്നുപതിച്ചിരിക്കുന്നു. നബിമാരുടെയും സ്വാലിഹീങ്ങളുടെയും കാര്യത്തിൽ അതിരു കവിയുക, ഖബ്റുകൾ കെട്ടിപ്പൊക്കുകയും അവിടം മസ്ജിദുകളാക്കുകയും ചെയ്യുക, അതിനു മേൽ ഖുബ്ബകൾ നിർമിക്കുക, ഖബ്റാളികളെ വിളിച്ചുതേടുകയും, അവരോട് സഹായം ചോദിക്കുകയും, ഇസ്തിഗാഥ നടത്തുകയും ചെയ്യുക, ആഗ്രഹ സഫലീകരണത്തിനും, പ്രയാസങ്ങൾ നീങ്ങാനും, രോഗം മാറാനും ശത്രുക്കളിൽ നിന്ന് രക്ഷ കിട്ടാനും മറ്റും അവരോട് തേടുക തുടങ്ങിയ ശിർക്കിന്റെ പ്രവർത്തനങ്ങളിൽ അവർ ഏർപ്പെടുന്നു. ഈ വക കാര്യങ്ങളോട് അതീവ ജാഗ്രത പുലർത്തേണ്ടത് നമ്മുടെ ബാധ്യതയാണ്. അതെല്ലാം ഇസ്ലാമിൽ നിന്ന് നമ്മെ പുറത്താക്കുന്ന, കൊടിയ ശിർക്കിന്റെ ഇനങ്ങളാണ്. ഖുർആൻ പറഞ്ഞതിനോട് യോജിച്ചുകൊണ്ട് നബി(ﷺ)യിൽ നിന്ന് ഇതേകാര്യം സ്ഥിരപ്പെട്ടു വന്ന ഹദീസ് മുആദ് (رَضِيَ اللَّهُ عَنْهُ ) റിപ്പോർട് ചെയ്തത് ബുഖാരിയിലും മുസ്ലിമിലും കാണാവുന്നതാണ്. നബി ﷺ മുആദിനോട് പറഞ്ഞു: "അടിമകൾക് അല്ലാഹുവിനോടുള്ള കടമയും അല്ലാഹുവിന് അടിമകളോടുള്ള കടമയും എന്താണെന്ന് നിനക്കറിയുമോ? മുആദ് പറഞ്ഞു: അല്ലാഹുവിനും റസൂലിനുമാണ് നന്നായി അറിയുക. അപ്പോൾ റസൂൽ (ﷺ) പറഞ്ഞു: അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനോട് യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക എന്നതാണ് അടിമകൾക്ക് അല്ലാഹുവിനോടുള്ള കടമ. അല്ലാഹുവിൽ യാതൊന്നിനെയും പങ്കുചേർക്കാത്തവരെ ശിക്ഷിക്കാതിരിക്കുക എന്നതാണ് അല്ലാഹുവിന് അടിമകളോടുള്ള ബാധ്യത." [7] ഇബ്നു മസ്ഊദ് (رَضِيَ اللَّهُ عَنْهُ ) ൽ നിന്ന് ബുഖാരി റിപ്പോർട്ടു ചെയ്ത ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു. നബി ﷺ പറഞ്ഞു: "അല്ലാഹുവിന് സമന്മാരെ സങ്കല്പിച്ചു ആരാധിച്ചുകൊണ്ട് അവരെ വിളിച്ചു തേടുന്നവനായി ആരെങ്കിലും മരിച്ചുപോയാൽ അവൻ നരകത്തിൽ പ്രവേശിച്ചു." [8] ജാബിർ (رَضِيَ اللَّهُ عَنْهُ) ൽ നിന്ന് മുസ്ലിം റിപ്പോർട്ടു ചെയ്ത ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു. നബി ﷺ പറഞ്ഞു: "അല്ലാഹുവിൽ പങ്കുചേർക്കാത്ത അവസ്ഥയിൽ ആരെങ്കിലും അല്ലാഹുവിനെ കണ്ടുമുട്ടിയാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കും. അല്ലാഹുവിൽ പങ്കുചേർക്കുന്ന സ്ഥിതിയിൽ ആരെങ്കിലും അല്ലാഹുവിനെ കണ്ടുമുട്ടിയാൽ അവൻ നരകത്തിൽ പ്രവേശിക്കും." [9] ഈ ആശയത്തിൽ ധാരാളം ഹദീസുകൾ വന്നിട്ടുണ്ട്. ഇത് ഏറ്റവും പ്രധാനപ്പെട്ട വിഷയമാണ്. അല്ലാഹുവിനെ മാത്രം ആരാധിക്കാനും ശിർക്ക് വെടിയാനും ജനങ്ങളെ പഠിപ്പിക്കാനാണ് മുഹമ്മദ് നബി(ﷺ)യെ അല്ലാഹു നിയോഗിച്ചത്. നബി (ﷺ) അത് പൂർണാർത്ഥത്തിൽ നിർവഹിക്കുകയും ചെയ്തു. നബി(ﷺ)യും സ്വഹാബികളും അതിന്റെ പേരിൽ കഠിനമായ ദ്രോഹങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നു. എന്നാൽ എല്ലാ പ്രയാസങ്ങളിലും അവർ ക്ഷമിച്ചു. ഈ പ്രബോധന പാതയിൽ അവരേറെ സഹിച്ചു. ഒടുവിൽ അറേബ്യൻ ഉപദീപിൽ നിന്നും വിഗ്രഹങ്ങൾ തുടച്ചുമാറ്റപ്പെട്ടു. ജനങ്ങൾ കൂട്ടത്തോടെ ഇസ്ലാമിലേക്ക് പ്രവേശിച്ചു. കഅ്ബക്കകത്തും പുറത്തുമുണ്ടായിരുന്ന വിഗ്രഹങ്ങൾ തകർക്കപ്പെട്ടു, ലാത്ത, ഉസ്സ, മനാത്ത തുടങ്ങിയ അറബികളിലെ വ്യത്യസ്ത ഗോത്രങ്ങൾ ആരാധിച്ചിരുന്ന വിഗ്രഹങ്ങളും തകർക്കപ്പെട്ടു. അല്ലാഹുവിന്റെ കലാം ഉയർന്നു. അറേബ്യൻ ഉപദീപിൽ ഇസ്ലാമിന്റെ വിജയക്കൊടി പാറി. അറേബ്യൻ ഉപദീപിനു പുറത്തേക്കും പ്രബോധനവും ജിഹാദുമായി മുസ്ലിംകൾ പുറപ്പെട്ടു. സൗഭാഗ്യവാന്മാരാണെന്ന് അല്ലാഹു നേരത്തെ രേഖപ്പെടുത്തിയ ഒരുപാട് ആളുകൾ അവർ മുഖേന സന്മാർഗത്തിലായി. ജനങ്ങളധിവസിക്കുന്ന ഭൂരിപക്ഷം നാടുകളിലും സത്യവും നീതിയും അവരാൽ പ്രചരിപ്പിക്കപ്പെട്ടു. അതുകാരണമായി അവർ സത്യത്തിന്റെയും സന്മാർഗത്തിന്റെയും നേതാക്കളായിത്തീർന്നു. നന്മയിലേക്കും നീതിയിലേക്കും മനുഷ്യരെ വിളിക്കുന്നവരായി അവർ മാറി. അവർക്കു ശേഷം ഈ മാർഗ്ഗത്തിലേക്ക് യഥാർത്ഥ രൂപത്തിൽ ക്ഷണിക്കുന്ന ധാരാളം പേർ ഉണ്ടായി. സഹാബികളെ കൃത്യമായി അനുധാവനം ചെയ്ത താബിഉകളും പിന്നെ അവർക്ക് ശേഷം വന്നവരും സത്യത്തിലേക്കും സന്മാർഗ്ഗത്തിലേക്കും ക്ഷണിക്കുന്ന നേതാക്കളായിരുന്നു. അല്ലാഹുവിന്റെ ദീൻ അവർ പ്രചരിപ്പിച്ചു. തൗഹീദിലേക്ക് അവർ ജനങ്ങളെ ക്ഷണിക്കുകയും, സമ്പത്തും ശരീരവും ഉപയോഗിച്ച് അല്ലാഹുവിന്റെ മാർഗത്തിൽ പോരാടുകയും ചെയ്തു. അല്ലാഹുവല്ലാത്ത മറ്റാരെയും അവർ ഭയപ്പെട്ടില്ല. ഒരു ആക്ഷേപകന്റെ ആക്ഷേപത്തെയും അവർ പേടിച്ചില്ല. അപ്പോൾ അല്ലാഹു അവരെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും വിജയികളാക്കുകയും ചെയ്തു. വിശുദ്ധ ഖുർആനിലെ ഈ വചനത്തിലൂടെ അവർക്ക് നൽകിയ വാഗ്ദാനം അല്ലാഹു പൂർത്തീകരിക്കുകയും ചെയ്തു. അല്ലാഹു പറയുന്നു: "സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സഹായിക്കുന്ന പക്ഷം അവൻ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങൾ അവൻ ഉറപ്പിച്ച് നിർത്തുകയും ചെയ്യുന്നതാണ്." [മുഹമ്മദ്: 7] അല്ലാഹു പറഞ്ഞു: "തന്നെ സഹായിക്കുന്നതാരോ അവനെ തീർച്ചയായും അല്ലാഹു സഹായിക്കും. തീർച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു. ഭൂമിയില് നാം സ്വാധീനം നല്കിയാല് നമസ്കാരം മുറപോലെ നിര്വഹിക്കുകയും, സകാത്ത് നല്കുകയും, സദാചാരം സ്വീകരിക്കാന് കല്പിക്കുകയും, ദുരാചാരത്തില് നിന്ന് വിലക്കുകയും ചെയ്യുന്നവരത്രെ അവര് (ആ മര്ദ്ദിതര്). കാര്യങ്ങളുടെ പര്യവസാനം അല്ലാഹുവിന്നുള്ളതാകുന്നു." [ഹജ്ജ്: 40-41] പിന്നീട് ജനങ്ങൾ അതിൽ നിന്നും അകന്നു. പരസ്പരം ഭിന്നിച്ചു. ജിഹാദിന്റെ കാര്യത്തിൽ അലംഭാവം കാണിച്ചു. തന്നിഷ്ടങ്ങൾക്കും ഇഹലോക സുഖങ്ങൾക്കും അവർ മുൻതൂക്കം നൽകി. മ്ലേച്ഛവൃത്തികൾ അവരിൽ പ്രകടമായി. അല്ലാഹുവിന്റെ സംരക്ഷണം കിട്ടിയവർ ഒഴികെ പാപങ്ങളിൽ ആണ്ടുപോയി. അങ്ങനെ ആളുകൾ അവരുടെ അവസ്ഥക്ക് മാറ്റം വരുത്തിയപ്പോൾ അല്ലാഹുവും അവരുടെ അവസ്ഥ മാറ്റിക്കളഞ്ഞു. ശതുക്കൾക്ക് അവർക്കു മേൽ അവൻ ആധിപത്യം നൽകി. അവർ ചെയ്ത പ്രവർത്തനത്തിന്റെ ഫലമായിരുന്നു അത്. അല്ലാഹു അടിമകളോട് ഒട്ടും അനീതി ചെയ്യുന്നവനല്ല. അല്ലാഹു തന്നെ പറയുന്നു: "ഒരു ജനവിഭാഗത്തിനു താൻ ചെയ്തുകൊടുത്ത അനുഗ്രഹം അവരുടെ സ്വന്തം നിലപാടിൽ അവർ മാറ്റം വരുത്തുന്നത് വരെ അല്ലാഹു മാറ്റിക്കളയുന്നതല്ല എന്നത്കൊണ്ടത്രെ അത്." [അൻഫാൽ: 53] അതിനാൽ -ഭരണകൂടങ്ങളോ പൊതുജനങ്ങളോ ആകട്ടെ- മുഴുവൻ മുസ്ലിംകളുടെയും ബാധ്യത അല്ലാഹുവിലേക്ക് മടങ്ങുക എന്നതാണ്. അല്ലാഹുവിനെ മാത്രം അവർ ആരാധിക്കട്ടെ. കഴിഞ്ഞുപോയ തെറ്റിൽ പശ്ചാത്തപിക്കുകയും കുറവുകൾ പരിഹരിക്കുകയും ചെയ്യുക. അല്ലാഹു നിർബന്ധമാക്കിയ ബാധ്യതകൾ വേഗത്തിൽ നിറവേറ്റുക. നിഷിദ്ധമായതിൽ നിന്ന് വിട്ടുനിൽക്കുക. അക്കാര്യം പരസ്പരം ഉപദേശിക്കുകയും അവ നിർവഹിക്കുന്നതിൽ പരസ്പരം സഹകരിക്കുകയും ചെയ്യുക [7] ബുഖാരി: 5912, മുസ്ലിം:30, തിർമിദി: 2643, ഇബ്നുമാജ: 4296, അഹ്മദ്: 5/238. [8] ബുഖാരി: 4227, മുസ്ലിം: 92, അഹ്മദ്:1/374. [9] ബുഖാരി:129, മുസ്ലിം: 32, അഹ്മദ്: 3/157.

അല്ലാഹുവിന്റെ നിയമങ്ങൾ പൂർണമായി പാലിക്കുകയും ശരീഅത്തനുസരിച്ച് എല്ലാ വിഷയങ്ങളിലും വിധി നടപ്പിലാക്കുകയും ചെയ്യുക. അതിനു വിരുദ്ധമായ മനുഷ്യ നിർമിത നിയമങ്ങൾ കയ്യൊഴിക്കുക. അത്തരം നിയമങ്ങളിലേക്ക് വിധിതേടിച്ചെല്ലാതിരിക്കുക. എല്ലാ സമൂഹങ്ങൾക്കും ഇസ്ലാമിക നിയമം ബാധകമാകുക. പണ്ഡിതന്മാർ സാധാരണക്കാർക്ക് ദീൻ പഠിപ്പിച്ചുകൊടുക്കുക. അവരിൽ ഇസ്ലാമിക അവബോധം ഉണ്ടാക്കിയെടുക്കുക. സത്യം കൊണ്ടും ക്ഷമകൊണ്ടും പരസ്പരം ഉപദേശിക്കുക, നന്മ കല്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക. ഭരണകർത്താക്കളെ അതിന് പ്രേരിപ്പിക്കുകയും ചെയ്യുക. ശറഇന്ന് വിരുദ്ധവും വിനാശകരവുമായ ഭൗതികവാദം, സോഷ്യലിസം, തുടങ്ങിയ ആശയങ്ങൾക്കെതിരിൽ പോരാടലും നിർബന്ധമാണ്. ഇസ്ലാമല്ലാത്ത മറ്റു സങ്കുചിതത്വങ്ങൾക്കു വേണ്ടി കക്ഷി ചേരുന്നതിനെതിരിലും പോരാടൽ നിർബന്ധം തന്നെ. അങ്ങനെയാണ് മുസ്ലിംകളെ അല്ലാഹു നന്നാക്കുന്നത്. അവരുടെ നഷ്ടപ്രതാപം അല്ലാഹു തിരിച്ചു നൽകാനും ശത്രുക്കൾക്കെതിരിൽ അവൻ അവരെ സഹായിക്കാനും ഭൂമിയിൽ സൗകര്യം നൽകാനുമുള്ള വഴി അതാണ്. അല്ലാഹു പറഞ്ഞത് എത്ര സത്യം! അവനെക്കാൾ സത്യം പറയുന്ന ആരുണ്ട്? "വിശ്വാസികളെ സഹായിക്കുക എന്നത് നമ്മുടെ ബാധ്യതയായിരിക്കുന്നു." [സൂറത്തു റൂം: 47] അത്യുന്നതനായ അല്ലാഹു പറഞ്ഞു: "നിങ്ങളില് നിന്ന് വിശ്വസിക്കുകയും സല്കര്മ്മങ്ങള് പ്രവര്ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവരുടെ മുമ്പുള്ളവര്ക്ക് പ്രാതിനിധ്യം നല്കിയത് പോലെതന്നെ തീര്ച്ചയായും ഭൂമിയില് അവന് അവര്ക്ക് പ്രാതിനിധ്യം നല്കുകയും, അവര്ക്ക് അവന് തൃപ്തിപ്പെട്ട് കൊടുത്ത അവരുടെ മതത്തിന്റെ കാര്യത്തില് അവര്ക്ക് അവന് സ്വാധീനം നല്കുകയും, അവരുടെ ഭയപ്പാടിന് ശേഷം അവര്ക്ക് നിര്ഭയത്വം പകരം നല്കുകയും ചെയ്യുന്നതാണെന്ന്. എന്നെയായിരിക്കും അവര് ആരാധിക്കുന്നത്. എന്നോട് യാതൊന്നും അവര് പങ്കുചേര്ക്കുകയില്ല. അതിന് ശേഷം ആരെങ്കിലും നന്ദികേട് കാണിക്കുന്ന പക്ഷം അവര് തന്നെയാകുന്നു ധിക്കാരികള്." [സൂറത്തു നൂർ: 55] അല്ലാഹു പറയുന്നു: "തീര്ച്ചയായും നാം നമ്മുടെ ദൂതന്മാരെയും വിശ്വസിച്ചവരെയും ഐഹികജീവിതത്തിലും സാക്ഷികള് രംഗത്തു വരുന്ന ദിവസത്തിലും സഹായിക്കുക തന്നെ ചെയ്യും." [ഗാഫിർ: 51] "അതായത് അക്രമികള്ക്ക് അവരുടെ ഒഴികഴിവ് പ്രയോജനപ്പെടാത്ത ദിവസം. അവര്ക്കാകുന്നു ശാപം. അവര്ക്കാകുന്നു ചീത്തഭവനം." [ഗാഫിർ: 52]

അല്ലാഹു മുസ്ലിം നേതാക്കന്മാരെയും പൊതുജനങ്ങളെയും നന്നാക്കട്ടെ. അവർക്ക് ദീനിൽ അവഗാഹം ഉണ്ടാക്കട്ടെ. നേരായ മാർഗത്തിൽ വഴിനടത്തട്ടെ. തഖ്വയിൽ അവരെ അവൻ ഒരുമിപ്പിക്കട്ടെ. അവർ മുഖേന സത്യത്തെ അവൻ സഹായിക്കുകയും അസത്യത്തെ പരാജയപ്പെടുത്തുകയും ചെയ്യട്ടെ. നന്മയിലും സൂക്ഷ്മതയിലും പരസ്പരം സഹകരിക്കാനും, സത്യവും ക്ഷമയും പരസ്പരം ഉപദേശിക്കാനും അല്ലാഹു അവർക്ക് ഭാഗ്യം നൽകട്ടെ. അല്ലാഹുവാണ് അതിനുകഴിവുള്ളവൻ. അല്ലാഹുവിന്റെ റസൂലിന്റെയും കുടുബത്തിന്റെയും അനുചരന്മാരുടെയും മേൽ അല്ലാഹുവിന്റെ രക്ഷയും സമാധാനവും ഉണ്ടാവട്ടെ.