هل سألت نفسك؟ من خلقك؟ ولماذا؟ وماذا بعد الموت؟
كتاب: هل سألت نفسك ؟ من خلقك؟ ولماذا ؟ وماذا بعد الموت؟ كتاب مختصر يتحدث عن إجابة أسئلة الإنسان الوجودية ويحرك الفطرة بضرب بعض الأمثلة والحجج العقلية وبيان دلائل الإسلام بأسلوب مختصر.
നീ എന്നെങ്കിലും നിന്നോട് ചോദിച്ചിട്ടുണ്ടോ? ആരാണ് നിന്നെ സൃഷ്ടിച്ചതെന്ന്?! എന്തിനായിരുന്നു അതെന്ന്? എന്താണ് നിൻ്റെ മരണശേഷം സംഭവിക്കുക എന്ന്?
ഇസ്‌ലാമിക വിജ്ഞാനങ്ങൾ വിവിധ ഭാഷകളിൽ പ്രചരിപ്പിക്കുന്നതിനുള്ള സമിതി
സഹോദരാ! ആരാണ് നിന്നെ സൃഷ്ടിച്ചത്? ഒരു സൂക്ഷ്മദർശിനിയിലൂടെ നീ നിൻ്റെ ശരീരം ഒന്ന് നോക്കിയിരുന്നെങ്കിൽ മഹാത്ഭുതങ്ങളുടെയും അങ്ങേയറ്റത്തെ കൃത്യതയുടെയും ഒരു ലോകമാണ് നിനക്ക് കാണാൻ സാധിക്കുക. നിൻ്റെ ശരീരത്തിലെ ഓരോ കോശങ്ങളിലും സങ്കീർണമായ ജനിറ്റിക് കോഡുകളുണ്ട്. ആരാണത് രേഖപ്പെടുത്തിയത് എന്ന് എന്നെങ്കിലും നീ നിന്നോട് തന്നെ ചോദിച്ചിട്ടുണ്ടോ? ആരാണ് അവ ഓരോന്നും അതിൻ്റേതായ യഥാർത്ഥ സ്ഥാനത്തുതന്നെ നിശ്ചയിച്ചത്.
അംബര ചുംബികളായ കെട്ടിടങ്ങളാകട്ടെ, കൊച്ചു കൊച്ചു വീടുകളാകട്ടെ അതിനെല്ലാം പിന്നിൽ അവ പണിതുയർത്തിയതിന്റെ കഥകളുണ്ട്. എങ്കിൽ ചിന്തിക്കുക! മനോഹരവും കൃത്യവും അതിവിശാലവുമായ ഈ പ്രപഞ്ചവും അതിലെ കെട്ടുറപ്പുള്ള അനേകം വിസ്മയങ്ങളും ഒരു സ്രഷ്ടാവില്ലാതെ സ്വയം ഉണ്ടായി എന്ന് ആരെങ്കിലും പറഞ്ഞാൽ ഏതു ബുദ്ധിക്കാണ് അത് യോജിക്കുക?
മനുഷ്യാ, നിൻ്റെ ബുദ്ധിക്ക് ഒരിക്കലും 'ഒരു സ്മാർട്ട്‌ഫോൺ അതിൻ്റെ നിർമ്മാതാവോ ഡിസൈനറോ ഇല്ലാതെ പെട്ടെന്ന് ഉണ്ടായി' എന്ന് പറയാൻ സാധ്യമല്ല. അതുപോലെ തന്നെ, 'സങ്കീർണമായ ഉപകരണങ്ങളുടെ ഒരു ശൃംഖല യോജിച്ചും കൃത്യമായും പ്രവർത്തിക്കുന്നു, എന്നാൽ അതിന് ഒരു പ്രോഗ്രാമറോ മേൽനോട്ടക്കാരനോ ഇല്ല' എന്ന് പറയാൻ ബുദ്ധിക്ക് സാധ്യമല്ല. അതുപോലെ തന്നെ, ഈ മഹത്തായ പ്രപഞ്ചം അതിലെ എല്ലാ വ്യവസ്ഥകളും, സൃഷ്ടിയും, കൃത്യമായ നിയമങ്ങളും, സമ്പൂർണ്ണമായ സംവിധാനവും ഉള്ളതായിട്ടും ഒരു സ്രഷ്ടാവില്ലാതെ ഉണ്ടായതാണെന്ന് വിശ്വസിക്കാൻ ബുദ്ധിക്ക് ഒരിക്കലും കഴിയില്ല!
ഈ പ്രപഞ്ചത്തിലെ ഓരോ കണികയും, ഏറ്റവും ചെറിയ അണുവിൽ നിന്ന് ഏറ്റവും വലിയ ആകാശഗംഗ വരെ, അതിൻ്റെ സ്രഷ്ടാവിൻ്റെ മഹത്വത്തെ സൂചിപ്പിക്കുന്നു; ഈ അതിസങ്കീർണവും, വ്യവസ്ഥാപിതവുമായ വ്യവസ്ഥ ഫലമായി ഉണ്ടായതല്ലെന്ന് ബുദ്ധി സമ്മതിക്കുന്നില്ല. ഈ പ്രപഞ്ചം ശൂന്യതയിൽ നിന്ന് ഉണ്ടായതാണെന്ന് ബുദ്ധി അംഗീകരിക്കുന്നില്ല, അല്ലെങ്കിൽ ഈ അത്ഭുതകരവും സങ്കീർണവുമായ വ്യവസ്ഥ യാദൃശ്ചികമായുണ്ടായതാണെന്ന്!
ശരിയായ ബുദ്ധിയും ശുദ്ധപ്രകൃതിയും മനുഷ്യനെ സൃഷ്ടാവായ അല്ലാഹു ഉണ്ടെന്ന വിശ്വാസത്തിലേക്ക് നയിക്കുന്നു. അതുപോലെ, സ്രഷ്ടാവിന്റെ വിശേഷണങ്ങളെക്കുറിച്ചും നമുക്ക് അവനോടുള്ള ബാധ്യതകളെക്കുറിച്ചും ആലോചിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു.
ഈ സ്രഷ്ടാവിൻ്റെ വിശേഷണങ്ങളെ ആലോചിക്കുന്നത് അവൻ പൂർണ്ണതയുടെ പരമമായ വിശേഷണങ്ങൾ അർഹിക്കുന്നവനാണെന്നും, എല്ലാ ന്യൂനതകളിൽ നിന്നും അവൻ മുക്തനാണെന്നും നമുക്ക് ആഴത്തിലുള്ള ബോധ്യത്തിൻ്റെ വാതിലുകൾ തുറക്കുന്നു.
ഇതിൻ്റെ അർത്ഥം സ്രഷ്ടാവ് ഭംഗിയുടെയും മഹത്വത്തിൻ്റെയും വിശേഷണങ്ങൾ ഉള്ളവനാണെന്നതാണ്. അവൻ, സർവ്വ ശക്തനും, സകലജ്ഞാനിയും, തൻ്റെ സൃഷ്ടികളിലും നിർണ്ണയങ്ങളിലും യുക്തിയുള്ളവനുമാണ്. ഈ പൂർണ്ണത ഒരു സാദ്ധ്യത മാത്രമല്ല, മറിച്ച് ബുദ്ധിപരമായ അനിവാര്യതയാണ്. അവൻ്റെ വിശേഷണങ്ങളിൽ ഏതെങ്കിലും കുറവ് ഉണ്ടെങ്കിൽ സൃഷ്ടിയിലും നിയന്ത്രണത്തിലും തകരാറുണ്ടാകുമായിരുന്നു, അത് പ്രപഞ്ചത്തിൽ നമുക്ക് കാണാൻ സാധിക്കുന്ന കൃത്യതയുമായി പൊരുത്തപ്പെടുന്നതല്ല.
സൃഷ്ടാവ് ന്യൂനതകളിൽ നിന്ന് പരിശുദ്ധനാകുന്നതും, സൃഷ്ടികളിൽ നിന്ന് പരിപൂർണമായ ധന്യതയുള്ളവനാകുന്നതും, ഒരാളുടെയും ആശ്രയം ആവശ്യമില്ലാത്തവനാകുന്നതും പോലെ, എല്ലാവരും അവരുടെ അസ്തിത്വത്തിലും നിലനിൽപ്പിലും അവനിലേക്ക് ആവശ്യക്കാരാണ്. അവൻ പരിശുദ്ധനാകുന്നു, കാരണം പങ്കാളിയോ പുത്രനോ ഉണ്ടാകുക എന്നത് ന്യൂനതയുടെയും അശക്തതയുടെയും പ്രതീകങ്ങളാണ്. അല്ലാഹു അതിൽ നിന്നെല്ലാം പരിശുദ്ധനാകുന്നു.
അല്ലാഹു സർവ്വഗുണപൂർണ്ണനും മഹത്വമുള്ളവനുമായ സ്രഷ്ടാവാണ്. അവൻ തന്നെയാണ് നമ്മെയും ഈ പ്രപഞ്ചത്തെയും ശൂന്യതയിൽ നിന്ന് സൃഷ്ടിച്ചത്. പ്രപഞ്ചത്തിലെ എല്ലാറ്റിനും ഉടമയുമാണ് അവൻ. നമുക്ക് ഉപജീവനം നൽകുകയും, നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നത് അവൻ്റെ കാരുണ്യം കൊണ്ടാണ്. എല്ലാറ്റിനെയും നിയന്ത്രിക്കുകയും ചെയ്യുന്നവനാണ് അവൻ. എങ്കിൽ, അവനോട് നമ്മൾ നന്ദി കാണിക്കേണ്ടതില്ലേ? അവൻ്റെ തൃപ്തി എങ്ങനെ നേടാമെന്നും, നമ്മിൽ നിന്ന് അവൻ ആവശ്യപ്പെടുന്ന കടമകൾ എങ്ങനെ നിർവഹിക്കാമെന്നും, നമ്മെ സൃഷ്ടിച്ചതിൻ്റെ പിന്നിലെ ലക്ഷ്യം എങ്ങനെ സാക്ഷാത്കരിക്കാമെന്നും അന്വേഷിക്കുകയും മനസ്സിലാക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യേണ്ടതല്ലേ?!
അല്ലാഹു നമ്മെ സൃഷ്ടിക്കുകയും, പിന്നെ അവൻ നമ്മിൽ നിന്ന് എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാതെ മനുഷ്യരെ വെറുതെ വിടുകയും ചെയ്തു എന്ന് വിശ്വസിക്കുന്നതിൽ വല്ല യുക്തിയും ഉണ്ടോ? എന്തിനാണ് നാം ഇവിടെ ജീവിക്കുന്നത് ? നമ്മൾ ഇവിടെ ജീവിക്കുന്നതിൻ്റെ ഉദ്ദേശവും ലക്ഷ്യവും എന്താണ്? മരണ ശേഷം നമുക്ക് എന്താണ് സംഭവിക്കാനിരിക്കുന്നത്?
സഹോദരാ ചിന്തിക്കൂ! ഒരു മനുഷ്യൻ ഒരു ഭവനം പണിതു! അതിനെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളാൽ സമ്പന്നമാക്കി. പണിതു തീർന്ന ഉടനെ, യാതൊരു കാരണവുമില്ലാതെ അത് മുഴുവനായും അയാൾ തകർത്തു കളഞ്ഞു! ആ മനുഷ്യനെ ബുദ്ധിയുള്ളവനെന്ന് വിശേഷിപ്പിക്കാൻ കഴിയുമോ? ബുദ്ധിയുള്ള ഒരാൾക്ക് യോജിക്കാത്ത, വൃഥാ പ്രവർത്തിയെന്നു ഇതിനെ കണക്കാക്കുന്നത് സ്വാഭാവികമല്ലേ?
ഇത് ഒരു മനുഷ്യൻ പോലും അംഗീകരിക്കാത്ത പ്രവൃത്തിയാണെങ്കിൽ, അങ്ങേയറ്റം ജ്ഞാനിയും, സർവ്വജ്ഞനുമായ അല്ലാഹു ഈ അത്ഭുതകരമായ സൃഷ്ടിയെ അത്ഭുതകരമായ കൃത്യതയോടെയും, സൂക്ഷ്മതയോടെയും സൃഷ്ടിക്കുകയും, പിന്നെ അതിനെ യാതൊരു ലക്ഷ്യമോ യുക്തിയോ ഇല്ലാതെ നശിപ്പിക്കുകയും ചെയ്യുന്നു എന്ന് എങ്ങനെയാണ് നാം ചിന്തിക്കുക?!
മഹത്തരമായ ഒരു ലക്ഷ്യത്തിനായി അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നു. അവനെ മാത്രം ആരാധിക്കുക എന്നതാണത്; അവനിൽ പങ്കുചേർക്കാതെ. ഈ ലോകത്ത് അവരെ പരീക്ഷിക്കാനാണ് അവരെ സൃഷ്ടിച്ചത്. അവർക്കായി ഒരു നിശ്ചിത ദിനം -അന്ത്യനാൾ- നിശ്ചയിച്ചിരിക്കുന്നു, അന്നേ ദിവസം അവർ ഉയിർത്തെഴുന്നേൽക്കുകയും, അവരുടെ പ്രവർത്തനങ്ങൾക്കനുസരിച്ച് വിചാരണ ചെയ്യപ്പെടുകയും ചെയ്യും. അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ വിളിക്ക് ഉത്തരം നൽകുകയും ചെയ്തവർക്ക് നിത്യ സ്വർഗ്ഗസുഖം ലഭിക്കും. എന്നാൽ സത്യം നിരസിച്ചവർ നരകവാസികളായിരിക്കും.
അല്ലാഹുവിനെ ആരാധിക്കുക എന്നത് നമ്മുടെ മേലുള്ള കടമയാണ്, കാരണം അതാണ് നമ്മുടെ സൃഷ്ടിപ്പിൻ്റെ ലക്ഷ്യം. അവനെ ആരാധിക്കുക എന്നത് അല്ലാഹുവാണ് സർവ്വരുടെയും രക്ഷിതാവായ റബ്ബ് എന്നും, ആരാധനകൾക്ക് അർഹനായ ഇലാഹ് എന്നും അംഗീകരിക്കുന്നതിൻ്റെയും, അവന് നന്ദി ചെയ്യുന്നതിൻ്റെയും തെളിവാകുന്നു.
അല്ലാഹു തന്നെയാണ് നിന്നെ സൃഷ്ടിക്കുകയും, കേൾവി ശക്തിയും കാഴ്ച്ച ശക്തിയും നൽകി നിന്നെ ആദരിക്കുകയും, എണ്ണിപ്പറയാനാവാത്ത അനുഗ്രഹങ്ങളാൽ നിന്നെ ചുറ്റിപൊതിയുകയും ചെയ്തിരിക്കുന്നത് എന്ന് നീ ആലോചിക്കുക. അവനാണ് നിൻ്റെ സിരകളിൽ രക്തമൊഴുക്കിയത്. നിനക്ക് വെള്ളവും വായുവും നൽകുന്നത്. നീ ഓരോ നിമിഷവും അവനെ ആശ്രയിച്ചിരിക്കുന്നു. അവൻ്റെ കരുണയും പരിപാലനവും ഇല്ലായിരുന്നുവെങ്കിൽ, നീ നശിച്ചുപോകുകയും നിൻ്റെ എല്ലാ ശക്തിയും ഇല്ലാതാകുകയും ചെയ്യും. അവൻ, നീ നിൻ്റെ മാതാവിൻ്റെ ഉദരത്തിൽ കഴിയവെ, നീ ഒന്നും ചെയ്യാൻ കഴിയാത്തവനായിരിക്കെ, നിൻ്റെ ഉപജീവനം ഏറ്റെടുത്തവനാണ്.
ഏറ്റവും മഹത്വമുടയവനായ സ്രഷ്ടാവ് സൃഷ്ടികൾ എങ്ങനെ അവൻ ആരാധിക്കണം എന്നാണോ അവൻ ഉദ്ദേശിക്കുന്നത് അതുപോലെ ആരാധിക്കപ്പെടേണ്ടവനല്ലേ? നിൻ്റെ ഇഷ്ടാനുസരണം അല്ലല്ലോ അവനെ ആരാധിക്കേണ്ടത് ?! നിൻ്റെ മാതാവിന് ഒരു സമ്മാനം നൽകാൻ നീ ആഗ്രഹിച്ചാൽ, അവർക്ക് സന്തോഷം നൽകുന്ന ഒരു സമ്മാനമാണ് അതല്ല, നിനക്ക് തോന്നിയ ഒരു വസ്തുവാണോ നീ തെരഞ്ഞെടുക്കുക?! അതുപോലെ അല്ലാഹുവിനെ ആരാധിക്കുക എന്നതും, നമ്മുടെ തോന്നലുകൾക്കോ പാരമ്പര്യമായി ലഭിച്ച ആചാരങ്ങൾ അനുസരിച്ചോ അല്ല, മറിച്ച് അവൻ ഉദ്ദേശിക്കുന്ന വിധത്തിൽ, അവൻ നമ്മോട് കൽപ്പിച്ച രീതിയിൽ തന്നെ ആയിരിക്കണം.
ഇബാദത്തുകൾ അഥവാ ആരാധനകൾ അല്ലാഹുവിന് മാത്രമായിരിക്കണം. അവനോട് ഒരാളെയും പങ്കു ചേർക്കാൻ പാടില്ല. സൃഷ്ടികർത്താവായ അല്ലാഹുവിന് പുറമെ മറ്റൊരാൾക്കും ആരാധന നൽകാൻ മനുഷ്യന് പാടില്ല. അല്ലാഹുവിൽ പങ്കുചേർക്കുക എന്ന ശിർക്കാണ് നരകത്തിൽ ശാശ്വതമായ ശിക്ഷയ്ക്ക് അർഹതയുള്ള ഏറ്റവും വലിയ പാപം. അല്ലാഹുവിന് പുറമെ അവൻ്റെ സൃഷ്ടികളായ വിഗ്രഹങ്ങളെയോ സൂര്യനെയോ ചന്ദ്രനെയോ, അല്ലെങ്കിൽ മനുഷ്യനെയോ മൃഗങ്ങളെയോ സ്വാലിഹീങ്ങളെയോ ആരാധിക്കുക എന്നതാണ് ശിർക്ക്. അതിലൂടെ ഒരാൾ റബ്ബിനെ നിഷേധിച്ചവൻ ആയിത്തീരും. ഇങ്ങനെ ശിർക്ക് ചെയ്ത് മരിച്ചവന് ലഭിക്കുന്ന ശിക്ഷ ശാശ്വത നരകമായിരിക്കും.
അല്ലാഹു അനേകം പ്രവാചകന്മാരെയും ദൂതന്മാരെയും നിയോഗിച്ചത് നമ്മുടെ ഭൂമിയിലെ നിലനിൽപ്പിൻ്റെ ഉദ്ദേശ്യവും ജീവിതത്തിൻ്റെ ലക്ഷ്യവും അറിയിക്കാനാണ്. എല്ലാ ദൂതന്മാരുടെയും സന്ദേശം ഒന്നായിരുന്നു, അതായത് ഇസ്‌ലാമിൻ്റെ സന്ദേശവും സ്രഷ്ടാവായ അല്ലാഹുവിനെ മാത്രം ആരാധിക്കാനുള്ള പ്രബോധനവും. എന്നാൽ മുൻകഴിഞ്ഞ ദൂതന്മാർ കൊണ്ടുവന്ന സന്ദേശത്തെ ചിലർ വികൃതമാക്കുകയും മാറ്റം വരുത്തുകയും ചെയ്തു. അതിനാൽ അല്ലാഹു അവസാന ദൂതനായ മുഹമ്മദ് നബി (ﷺ)യെ നിയോഗിക്കുകയും, മനുഷ്യ രാശിക്കായി അവസാന സന്ദേശമായ ഖുർആൻ അവതരിപ്പിക്കുകയും ചെയ്തു. ഖുർആൻ അല്ലാഹുവിൻ്റെ വചനമാണെന്ന് ബോധ്യപ്പെടുത്തുന്ന ധാരാളം ബുദ്ധിപരവും ശാസ്ത്രീയവുമായ തെളിവുകൾ ഉണ്ട്. അത് മാറ്റം വരുത്തപ്പെടാത്ത ഏക ഗ്രന്ഥമാണ്. ഖുർആനിൽ അല്ലാഹു നമ്മോട് പറഞ്ഞിരിക്കുന്നു: ഇസ്‌ലാമിന് പുറമെ മറ്റൊരു മതവും അല്ലാഹു സ്വീകരിക്കുകയില്ലെന്ന്. എല്ലാ ദൂതന്മാരുടെയും സന്ദേശം ഒന്നായിരുന്നു: സ്രഷ്ടാവായ അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നത്. വിശ്വാസികൾക്ക് സ്വർഗ്ഗവും ശാശ്വത സുഖജീവിതവും ഉണ്ടാകുമെന്ന് ഖുർആനിൽ അല്ലാഹു അറിയിച്ചിട്ടുണ്ട്. അല്ലാഹുവിനെ ഒഴികെ മറ്റാരെയെങ്കിലും ആരാധിക്കുന്നവർക്ക് അല്ലെങ്കിൽ ഇസ്‌ലാമിൽ പ്രവേശിക്കാൻ വിസമ്മതിക്കുന്നവർക്ക് നരകവും കഠിനമായ ശിക്ഷയും ഉണ്ടാകുമെന്നും ഖുർആനിൽ അല്ലാഹു പറഞ്ഞിരിക്കുന്നു.
വ്യത്യസ്തങ്ങളായ മതവിഭാഗങ്ങളിൽ മുസ്‌ലിംകൾക്ക് മാത്രമാണ് അവരുടെ ഗ്രന്ഥമായ പരിശുദ്ധ ഖുർആൻ സൃഷ്ടാവായ അല്ലാഹുവിൻറെ വചനമാണ് എന്ന് ബുദ്ധിപരമായ തെളിവുകളിലൂടെയും ശാസ്ത്ര യാഥാർത്ഥ്യങ്ങളിലൂടെയും തെളിയിക്കാൻ സാധിക്കുക. അതെല്ലാം തന്നെ വിശ്വാസയോഗ്യമായ വൈജ്ഞാനിക സ്രോതസ്സുകളിലൂടെയാണ്. ഖുർആൻ മാറ്റ തിരുത്തലുകളിൽ നിന്നും കൈകടത്തലുകളിൽ നിന്നും സംരക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന് മുസ്‌ലിംകൾക്ക് തെളിയിക്കാൻ സാധിക്കും.
വിശുദ്ധ ഖുർആൻ അല്ലാഹു തൻ്റെ പ്രവാചകനായ മുഹമ്മദ് നബി (ﷺ) ക്ക് അവതരിച്ച വേദഗ്രന്ഥമാണ്. അതുപോലുള്ളതോ അതിലെ ഒരു അദ്ധ്യായത്തിന് സമാനമായതോ കൊണ്ടുവരുവാൻ പതിനാല് നൂറ്റാണ്ടുകൾക്ക് മുൻപ് അല്ലാഹു മനുഷ്യരാശിയെ വെല്ലുവിളിച്ചിരിക്കുന്നു. ഇന്നോളം ആ വെല്ലുവിളി ഏറ്റെടുക്കാൻ ഒരാൾക്കും സാധിച്ചിട്ടില്ല. ഖുർആനിൻ്റെയും സാഹിത്യ ഭംഗിയിലും വിവരണത്തിലും അതിൻറെ അത്ഭുതങ്ങളിലും അതു പഠിപ്പിച്ച നിയമങ്ങളിലും അതിനോട് കിടപിടിക്കുന്ന ഒന്നു കൊണ്ടുവരാൻ ഒരാൾക്കും സാധിച്ചിട്ടില്ല. അതുപോലെ ഒന്നോ അതിൻറെ അടുത്തെത്തുന്ന ഒരു ഗ്രന്ഥമോ അദ്ധ്യായമോ ആരും ഇന്നോളം കൊണ്ടുവന്നിട്ടില്ല. ഖുർആനിന്റെ ഭാഷ സാഹിത്യ ഭംഗിയുടെ ഉത്തുംഗതയിൽ നിൽക്കുന്നു. എന്നാൽ ഖുർആൻ പോലെയൊന്ന് കൊണ്ടുവരാൻ ആളുകൾക്ക് സാധിക്കാതിരിക്കാനുള്ള കാരണം ഇതുമാത്രമല്ല. മറിച്ച്, ബൗദ്ധികവും ശാസ്ത്രീയവുമായ തെളിവുകൾ ഖുർആൻ അല്ലാഹുവിൻ്റെ സംസാരമാണ് എന്ന് തെളിയിക്കുന്നു. ഖുർആൻ അല്ലാഹുവിൻ്റെ വചനമാണ് എന്ന് വ്യക്തമായ തെളിവുകൾ സ്ഥിരപ്പെടുത്തുന്നുവെങ്കിൽ പിന്നെ ബുദ്ധിയുള്ളവർ ചെയ്യേണ്ടത് അതിൽ വിശ്വസിക്കുകയും അത് പിൻപറ്റുകയും ചെയ്യുക എന്നതാണ്. മനുഷ്യരുടെ കൈകടത്തലുകൾ കടന്നുകൂടിയ മറ്റുള്ള പുസ്തകങ്ങൾക്ക് പിന്നാലെ പോവുകയല്ല.
ശരിയായ ബുദ്ധി നമ്മെ നയിക്കുന്നത് സ്രഷ്ടാവിൻ്റെ വാക്കുകളാണ് യഥാർത്ഥ്യങ്ങളെ അറിയാനുള്ള ഏറ്റവും വിശ്വസനീയമായ ഉറവിടം എന്ന പാഠത്തിലേക്കാണ്. ആ സ്രഷ്ടാവാണ് സൃഷ്ടിയെ അത്ഭുതകരമായി സൃഷ്ടിക്കുകയും, അതിൻ്റെ ക്രമം പൂർണ്ണതയോടെ നിർവ്വഹിക്കുകയും ചെയ്തിരിക്കുന്നത്. വിശുദ്ധ ഖുർആനിൽ ഭാഷയിലെ അത്ഭുതം, വൈജ്ഞാനിക സത്യങ്ങൾ, സമഗ്രമായ നിയമങ്ങൾ എന്നിവ നമുക്ക് കാണാം. അതോടൊപ്പം ഈ സുദീർഘമായ കാലഘട്ടത്തിൽ ഒരിക്കൽ പോലും ഒരു കൈകടത്തിലും വന്നുചേരാതെ അത് സംരക്ഷിക്കപ്പെടുകയും ചെയ്തിരിക്കുന്നു. എങ്കിൽ അത് അല്ലാഹുവിൻ്റ വചനമാണ് എന്ന് അംഗീകരിക്കുകയും കീഴ്പ്പെടുകയും ചെയ്യുകയല്ലാതെ മറ്റൊരു വഴിയുമില്ല.
തീർന്നില്ല! ഖുർആനിൽ വന്നതിൽ വിശ്വസിക്കുക എന്നത് ഒരു വിശ്വാസപരമായ തിരഞ്ഞെടുപ്പു മാത്രമല്ല. മറിച്ച്, സത്യാന്വേഷണത്തിന്റെ ഭാഷയോട് തീർത്തും ഒത്തുപോകുന്ന ബുദ്ധിപരമായ ഒരു തീരുമാനം കൂടിയാണ്.
അല്ലാഹു വിശുദ്ധ ഖുർആനിൽ വ്യക്തമാക്കിയിരിക്കുന്നു: അവൻ നമ്മെ വൃഥാ സൃഷ്ടിച്ചതല്ല! മറിച്ച്, അവനെ മാത്രം ആരാധിക്കുന്നതിനാണ് അവൻ നമ്മെ സൃഷ്ടിച്ചത്.
നാം ജീവിക്കുന്ന ഈ ഐഹിക ജീവിതം താൽക്കാലികമായ ഒരു ഘട്ടം മാത്രമാണെന്നും, അത് ഉടൻ അവസാനിക്കുമെന്നും, യഥാർത്ഥവും ശാശ്വതവുമായ ജീവിതം പരലോകത്താണെന്നും, വിശ്വാസികൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയും, നിഷേധികൾ നരകത്തിൽ പ്രവേശിക്കുകയും ചെയ്യുന്ന സമയത്താണെന്നും അല്ലാഹു ഖുർആനിൽ നമ്മെ അറിയിച്ചിരിക്കുന്നു.
സ്രഷ്ടാവായ അല്ലാഹു നമ്മെ ഇല്ലാതിരുന്ന അവസ്ഥയിൽ നിന്ന് സൃഷ്ടിച്ചവനാണ്. മരിച്ചശേഷം നമ്മെ വീണ്ടും ജീവിപ്പിക്കാൻ അവന് തീർച്ചയായും കഴിയും. സൃഷ്ടികളിൽ അല്ലാഹുവിൻ്റെ അതുല്യമായ കഴിവിൻ്റെ തെളിവുകൾ നാം കാണുന്നു; മരിച്ചവയെ ഉയിർത്തെഴുന്നേൽപ്പിക്കാൻ അവൻ്റെ അറ്റമില്ലാത്ത കഴിവിൻ്റെ വ്യക്തമായ തെളിവാണ് അത്. പച്ചയായ മരത്തിൽ നിന്ന് തീയും, വരണ്ട ഭൂമിയിൽ നിന്ന് വിളയും ഫലങ്ങളും, മാതാവിൻ്റ ഗർഭാശയത്തിൽ ഒരു ബീജ കണത്തിൽ നിന്ന് ഭ്രൂണവും സൃഷ്ടിക്കുന്നതു പോലെ, മരിച്ചവരെ ഉയിർത്തെഴുന്നേൽപ്പിക്കുകയും, ഖബ്റുകളിൽ നിന്ന് പുനരുജ്ജീവിപ്പിക്കുകയും, ഖിയാമത്തിൻ്റെ നാളിൽ പ്രതിഫലത്തിനായി അവരെ ഉയിർത്തെഴുന്നേൽപ്പിക്കുകയും ചെയ്യാൻ അവൻ കഴിവുള്ളവനാണ്. തീർച്ചയായും അല്ലാഹു എല്ലാത്തിനും കഴിവുള്ളവനാണ്. അതിനാൽ, അക്രമികളുടെയും അക്രമിക്കപ്പെട്ടവരുടെയും ജീവിതം വിചാരണയോ പ്രതിഫലമോ കൂടാതെ ഒരുപോലെ അവസാനിക്കുന്നത് അന്യായവും അനീതിയുമാണ്.
എന്തുണ്ട് ഇസ്‌ലാം മാത്രം? മറ്റൊരു മതവും എന്തുകൊണ്ടാണ് സ്വീകാര്യമാകാത്തത്? ഇങ്ങനെ ചിലർ ചോദിച്ചേക്കാം.
മറ്റെല്ലാ സൃഷ്ടികളിൽ നിന്നും മനുഷ്യനെ വ്യത്യസ്തനാക്കുന്നത് ബുദ്ധിയാണ്. അതിൻ്റെ ജോലിയാകട്ടെ ചിന്തിക്കുകയും സത്യങ്ങൾ അന്വേഷിക്കുകയും ചെയ്യുക എന്നതാണ്.
ഇസ്‌ലാം ശരിയായ ബുദ്ധിയോടും ശുദ്ധപ്രകൃതിയോടും യോജിക്കുന്ന മതമാണ്. അതു മനുഷ്യൻ്റെ അസ്തിത്വപരമായ മഹത്തായ ചോദ്യങ്ങൾക്ക് യുക്തിസഹമായ ഉത്തരങ്ങൾ നൽകുന്നു. നാം എന്തിനാണ് ഇവിടെ? നമ്മുടെ ജീവിതത്തിൻ്റെ ലക്ഷ്യം എന്താണ്? മരണത്തിനു ശേഷം നമ്മുടെ ഗതി എന്തായിരിക്കും?
സ്രഷ്ടാവിനെ മാത്രം ആരാധിക്കുകയും 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് സാക്ഷ്യം വഹിക്കുകയും ചെയ്യുക. ഇസ്‌ലാം നിലകൊള്ളുന്നത് ഈ അടിത്തറക്ക് മുകളിലാണ്. ഇതാണ് ഇസ്‌ലാമിലെ പ്രഥമമായ സാക്ഷ്യവചനം. ഇത് ഇസ്‌ലാമിൻ്റെ വിശ്വാസത്തിൻ്റെ അടിസ്ഥാനമാണ്. അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല എന്നാണ് ഇതിൻ്റെ അർത്ഥം..
ഈ സാക്ഷ്യം താഴെപ്പറയുന്ന കാര്യങ്ങളെ ഉൾക്കൊള്ളുന്നു:
തൗഹീദ്: ആരാധനക്ക് അർഹനായ ഏക ഇലാഹായവനിൽ വിശ്വസിക്കുക. അവന് യാതൊരു പങ്കാളിയുമില്ല. അവന് സന്താനമില്ല. അവനു തുല്യനായി ആരും തന്നെയില്ല.
ശിർക്കിൽ നിന്നുള്ള ബന്ധവിഛേദനം: അതായത് മനുഷ്യനിർമ്മിതമായ സകല ആരാധ്യരെയും ബിംബങ്ങളെയും നിഷേധിക്കുകയും തള്ളിക്കളയുകയും ചെയ്യുക.
ഇസ്‌ലാം അല്ലാഹുവിൻ്റെ മുഴുവൻ ദൂതന്മാരിലുമുള്ള വിശ്വാസം നിർബന്ധമാക്കുന്നു. അല്ലാഹു വിശുദ്ധ ഖുർആനിൽ അറിയിച്ചതുപോലെ, ഈസാ (عليه السلام) അല്ലാഹുവിൻ്റെ ദാസനും റസൂലുമായിരുന്നു എന്നും, അവിടുന്ന് അല്ലാഹുവിൻ്റെ പുത്രനല്ല എന്നും മുസ്‌ലിംകൾ വിശ്വസിക്കുന്നു; കാരണം അല്ലാഹു ഏറ്റവും മഹത്വമുടയവനാകുന്നു. അവനു ഒരു ഇണയോ സന്താനമോ ഉണ്ടാകുക എന്നത് അസംഭവ്യമാണ്. അവൻ അത്തരത്തിലുള്ള യാതൊന്നും ആവശ്യമില്ലാത്തവനും ഏറ്റവും ധന്യനുമാകുന്നു. വിശുദ്ധ ഖുർആനിൽ അല്ലാഹു നമ്മെ അറിയിച്ചതുപോലെ, ഈസാ (عليه السلام) ഒരു പ്രവാചകനായിരുന്നു. അല്ലാഹു അദ്ദേഹത്തിന് ധാരാളം ദൃഷ്ടാന്തങ്ങൾ നൽകിയിരുന്നു, അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിലേക്കും അവനിൽ പങ്കുകാരെ നിശ്ചയിക്കരുത് എന്നതിലേക്കും തൻ്റെ ജനതയെ ക്ഷണിക്കുന്നതിന് വേണ്ടിയായിരുന്നു അദ്ദേഹത്തെ അല്ലാഹു നിയോഗിച്ചത്. ഈസാ (عليه السلام) തൻ്റെ ജനതയോട് തന്നെ ആരാധിക്കണമെന്ന് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. മറിച്ച് അവിടുന്ന് തൻ്റെ സ്രഷ്ടാവിനെ ആരാധിക്കുന്നവരായിരുന്നു. അതിനാൽ അല്ലാഹു ഇഷ്ടപ്പെടുന്ന യഥാർത്ഥ രൂപത്തിൽ ഈസാ (عليه السلام) യിൽ വിശ്വസിക്കാൻ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ അവൻ ഇസ്‌ലാം സ്വീകരിച്ചേ തീരൂ.
ഖുർആനിൽ അല്ലാഹു നമ്മെ അറിയിക്കുന്നത്, ഈസാ നബി തൻ്റെ ജനതയോട് അല്ലാഹുവിനെ മാത്രം ആരാധിക്കാൻ കൽപ്പിച്ചു എന്നും അവനിൽ പങ്കുചേർക്കുന്നതിൽ നിന്ന് അവരെ നൽകി എന്നും ആണ്.
ബുദ്ധിയുള്ള ഒരാൾ തന്നെ പോലെയുള്ള മറ്റൊരു സൃഷ്ടിയെ -വിശപ്പും ദാഹവും അനുഭവിക്കുന്ന, മരണത്തെയും ദുരിതത്തെയും തള്ളിക്കളയാൻ കഴിയാത്ത ഒരു പടപ്പിനെ- ആരാധിക്കുന്നത് യുക്തിസഹമാണോ?! സുഹൃത്തേ! നീ എങ്ങനെയാണ് മർയമിൻ്റെ മകൻ ഈസായെ ആരാധിക്കുക? അവിടുന്ന് അന്ന പാനീയങ്ങൾ ആവശ്യമായിരുന്നു ഒരു മനുഷ്യനായിരുന്നു. അദ്ദേഹം തൻ്റെ സ്രഷ്ടാവിനോട് പ്രാർത്ഥന നടത്തുകയും ചെയ്തിരുന്നു. ദൈവം സ്വന്തത്തോട് തന്നെ പ്രാർത്ഥിക്കുമോ? ഏതു ബുദ്ധിക്കാണ് അത് യോജിക്കുക? എല്ലാ മഹത്വത്തിന്റെയും വിശേഷണങ്ങൾ ഉള്ളവനാണ് അല്ലാഹു. എല്ലാ അർത്ഥത്തിലും പരിപൂർണ്ണതയുള്ളവൻ അവൻ മാത്രമാണ്. അവൻ സമന്മാരോ തുല്യരോ ആയി ആരുമില്ല. പ്രപഞ്ചത്തിലുള്ളത് മുഴുവൻ അവൻ്റെ കഴിവിനും അധികാരത്തിനും കീഴിലുള്ളവ മാത്രമാണ്. ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവ് ഒരു ശിശുവായി ജനിക്കാൻ ഇറങ്ങി വരിക എന്നത് എങ്ങനെയാണ് നേർബുദ്ധിക്ക് ഉൾക്കൊള്ളാൻ സാധിക്കുക? എന്നിട്ട് തന്നെ കുരിശിലേറ്റാൻ അവൻ കീഴടങ്ങിക്കൊടുക്കുകയും ചെയ്യുക!!! കൊല്ലപ്പെടുകയും കുരിശിലേറ്റപ്പെടുകയും ഒക്കെ ചെയ്യുക മനുഷ്യനാണ്. (സഷ്ടാവായ അല്ലാഹു എന്നെന്നും ജീവിച്ചിരിക്കുന്നവനും ഒരിക്കലും മരിക്കാത്തവനുമാണ്. ഒരിക്കലും ഉറക്കമോ മയക്കുമോ ബാധിക്കാത്തവനും സകലതിനെയും നിലനിർത്തുന്നവനുമാണവൻ. മേൽ സൂചിപ്പിച്ചതുപോലുള്ള എല്ലാ കഴിവുകേടുകളിൽ നിന്നും അപൂർണ്ണതകളിൽ നിന്നും തീർത്തും മുക്തനായവനാണ് അല്ലാഹു.
വിശുദ്ധ ഖുർആനിൽ അല്ലാഹു നമ്മോട് അറിയിച്ചതനുസരിച്ച്, എല്ലാ ദൂതന്മാരും ഒരേയൊരു സന്ദേശവുമായാണ് വന്നത്; അവരുടെ ജനങ്ങളെ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിലേക്ക് ക്ഷണിക്കുക എന്നതായിരുന്നു ആ സന്ദേശം. എന്നാൽ, കാലക്രമേണ ചിലർ ഈ ശാശ്വത സന്ദേശത്തെ വികൃതമാക്കി. പ്രവാചകന്മാർ കൊണ്ടുവന്ന തൗഹീദിൻ്റെ പ്രകാശം അവർ കെടുത്തിക്കളഞ്ഞു. അതിനാൽ, അല്ലാഹു മുൻപുള്ള എല്ലാ ദൂതന്മാരും കൊണ്ടുവന്ന തൗഹീദിൻ്റെ സന്ദേശം പുതുക്കി ജനങ്ങളിലേക്ക് എത്തിക്കാനായി അവസാന ദൂതനായ മുഹമ്മദ് നബി -ﷺ- യെ നിയോഗിക്കുകയും, വിശുദ്ധ ഖുർആൻ അവതരിപ്പിക്കുകയും ചെയ്തു.
അതുകൊണ്ട് സുഹൃത്തേ! അവസാനമായി താങ്കളോട് പറയാനുള്ള കാര്യം ഇതാണ്:
ഇസ്‌ലാം ബുദ്ധിയുടെയും ശുദ്ധ പ്രകൃതിയുടെയും മതമാണ്. മനുഷ്യർക്കായി അവരുടെ സ്രഷ്ടാവ് നിയമമാക്കിയ ഏക മതം. അതിനാൽ ബുദ്ധിയുള്ള ഏതൊരു മനുഷ്യനും ഇസ്‌ലാമിൽ പ്രവേശിക്കാൻ അമാന്തം കാണിക്കുക എന്നത് ഒരിക്കലും യോജിക്കുകയില്ല. അതായത് അല്ലാഹുവിനെ തൻ്റെ രക്ഷിതാവായും, ഇസ്‌ലാമിനെ തൻ്റെ മതമായും, മുഹമ്മദ് നബി (ﷺ) യെ അല്ലാഹുവിൻ്റെ ദൂതനായും വിശ്വസിക്കുക. ഇക്കാര്യത്തിൽ ഇതല്ലാതെ മറ്റൊരു തെരഞ്ഞെടുപ്പിനും ഒരാൾക്കും അവകാശമില്ല. കാരണം അന്ത്യനാളിൽ തൻ്റെ റസൂലുകൾക്ക് എന്തു ഉത്തരമാണ് നൽകിയത് എന്ന് അല്ലാഹു എല്ലാ മനുഷ്യരോടും ചോദിക്കുന്നതാണ്. അവൻ ഇസ്‌ലാമിൽ വിശ്വസിച്ചവനായിരുന്നുവെങ്കിൽ അന്നേ ദിവസം വമ്പിച്ച വിജയവും ശാശ്വത രക്ഷയും അവനെ കാത്തിരിക്കുന്നു. എന്നാൽ ഇസ്‌ലാമിനെ നിഷേധിച്ചവനായിരുന്നു അവൻ എങ്കിൽ തീരാ നഷ്ടവും വ്യക്തമായ പരാജയവും അവനെ കാത്തിരിക്കുന്നു.
നീ ഈ ലോകത്തിൽ യഥാർത്ഥ സൗഭാഗ്യവും, മരണശേഷമുള്ള പരലോകത്തിൽ വിജയവും തേടുന്നുവെങ്കിൽ, നിൻ്റെ ജീവിതത്തിൽ എടുക്കാവുന്ന ഏറ്റവും മഹത്തായ തീരുമാനമാണ് ഇസ്‌ലാമിൽ പ്രവേശിക്കുകയെന്നത്. അതിനായി വിശ്വാസത്തോടെയും സത്യസന്ധമായ ഹൃദയത്തോടെയും ഈ വാക്കുകൾ ഉച്ചരിക്കുക: അശ്ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹ്, വ അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്" (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നു, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു). അതിനുശേഷം നിൻ്റെ ദീൻ പഠിച്ചു തുടങ്ങുക. രണ്ട് ശഹാദത്തിന്റെയും, അല്ലാഹുവിലും അവൻറെ ദൂതനിലുമുള്ള വിശ്വാസത്തിന്റെയും അനിവാര്യ താല്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുക. ഇസ്‌ലാമിലെ അടിസ്ഥാന സ്തംഭങ്ങൾ മുറുകെപ്പിടിക്കുക.
ഇപ്പോൾ തന്നെ അത് പറയൂ. മടിക്കേണ്ടതില്ല. മരണം അപ്രതീക്ഷിതമായി വരാം. അതിനാൽ ഇത്രയും പ്രാധാന്യമുള്ള ഒരു തീരുമാനം നീ വൈകിക്കരുത്. നന്മയിൽ നിന്നു നിന്നെ പിശാച് പിന്തിരിപ്പിക്കാൻ അവസരം നൽകരുത്. ധൈര്യശാലിയായിരിക്കുക. സന്മാർഗ്ഗത്തിൻ്റെയും പ്രകാശത്തിൻ്റെയും പാതയിലേക്ക് പ്രവേശിക്കുക.
ഇപ്പോൾ തന്നെ നിൻ്റെ തീരുമാനം എടുക്കൂ, സമാധാനവും സംതൃപ്തിയും നിറഞ്ഞ പുതിയ ജീവിതം ആരംഭിക്കൂ.
അല്ലാഹുവല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ലെന്നു ഞാൻ സാക്ഷ്യപ്പെടുത്തുന്നു. മുഹമ്മദ് നബി അല്ലാഹുവിൻ്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യപ്പെടുത്തുന്നു.