فضائل وآداب المسجد النبوي

فضائل وآداب المسجد النبوي

മസ്ജിദുന്നബവിയുടെ ശ്രേഷ്ഠതകളും മര്യാദകളും; നബി ﷺ യുടെയും അവിടുത്തെ രണ്ട് കൂട്ടുകാരുടെയും (رَضِيَ اللَّهُ عَنْهُمَا) ഖബ്റുകൾ സന്ദർശിക്കുന്നതിൻ്റെ വിധികൾ.

Language: lang_ml
Prepared by: മസ്ജിദുല്‍ ഹറാമിൻ്റെയും മസ്ജിദുന്നബവിയുടെയും മതകാര്യ വിഭാഗത്തിൻ്റെ അധ്യക്ഷതയിലുള്ള വൈജ്ഞാനിക സമിതി.
Version: 1.0
Translations 43
Amharic Assamese Azerbaijani Bengali +39
Attachments 7
PDF
Audio
Video
+3

മസ്ജിദുന്നബവിയുടെ ശ്രേഷ്ഠതകളും മര്യാദകളും; നബി ﷺ യുടെയും അവിടുത്തെ രണ്ട് കൂട്ടുകാരുടെയും (رَضِيَ اللَّهُ عَنْهُمَا) ഖബ്റുകൾ സന്ദർശിക്കുന്നതിൻ്റെ വിധികൾ.

തയ്യാറാക്കിയത്

മസ്ജിദുല്‍ ഹറാമിൻ്റെയും മസ്ജിദുന്നബവിയുടെയും മതകാര്യ വിഭാഗത്തിൻ്റെ അധ്യക്ഷതയിലുള്ള വൈജ്ഞാനിക സമിതി.

1447 (ഹി)

ആമുഖം

സർവ്വ ലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും. ലോകത്തിനാകെ കാരുണ്യമായി നിയുക്തനായ മുഹമ്മദ് നബിയിലും, അവിടുത്തെ കുടുംബത്തിലും അനുചരന്മാരിലും, അവിടുത്തെ ചര്യ പിന്തുടർന്നവരിലും, അന്ത്യനാൾ വരെ അവിടുത്തെ മാർഗ്ഗം പിൻപറ്റുന്നവരിലും അല്ലാഹുവിൻ്റെ സ്വലാതും സലാമും ഉണ്ടാകട്ടെ.

മസ്ജിദുന്നബവിയുടെ പ്രധാന ശ്രേഷ്ഠതകൾ, അത് സന്ദർശിക്കുമ്പോഴുള്ള മര്യാദകൾ, നബി(ﷺ)യുടെയും അവിടുത്തെ രണ്ടു കൂട്ടുകാരുടെയും ഖബ്‌റുകൾ സന്ദർശിക്കുന്നതിലെ മര്യാദകൾ എന്നിവയെല്ലാം ഉൾക്കൊള്ളിച്ച ഒരു സംക്ഷിപ്ത ലേഖനമാണിത്. മസ്ജിദുന്നബവി സന്ദർശിക്കുന്നവർക്ക്, പ്രവാചകൻ (ﷺ) യുടെ പള്ളിയുടെ ശ്രേഷ്ഠതയെക്കുറിച്ചും, അവിടം സന്ദർശിക്കുന്നതിൻ്റെയും അവിടെ നിസ്കരിക്കുന്നതിൻ്റെയും മര്യാദകളെക്കുറിച്ചും അറിവും ഉൾക്കാഴ്ചയും ലഭിക്കാൻ വേണ്ടിയാണ് ഞങ്ങൾ ഇത് തയ്യാറാക്കിയിട്ടുള്ളത്. ഈ രചന പ്രയോജനകരമാകട്ടെ എന്നും, ഒരു സൽകർമ്മമായി സ്വീകരിക്കട്ടെ എന്നും, അല്ലാഹുവിൻ്റെ തിരുവദനം മാത്രം പ്രതീക്ഷിച്ചു കൊണ്ടുള്ളതാകട്ടെ എന്നും കാരുണ്യവാനും ഔദാര്യവാനുമായ അല്ലാഹുവിനോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു. ചോദിക്കപ്പെടുന്നവരിൽ ഏറ്റവും നല്ലവനും, പ്രതീക്ഷിക്കപ്പെടുന്നവരിൽ ഏറ്റവും ഉദാരവാനുമത്രെ അവൻ.

വൈജ്ഞാനിക സമിതി

ഒന്ന്: മസ്ജിദു ന്നബവിയുടെ ശ്രേഷ്ഠതകള്‍

അല്ലാഹു പറയുന്നു: "നിന്‍റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുകയും, (ഇഷ്ടമുള്ളത്‌) തെരഞ്ഞെടുക്കുകയും ചെയ്യുന്നു. അവര്‍ക്ക് തെരഞ്ഞെടുക്കുവാന്‍ അര്‍ഹതയില്ല. അല്ലാഹു എത്രയോ പരിശുദ്ധനും, അവര്‍ പങ്കുചേര്‍ക്കുന്നതിൽ നിന്നെല്ലാം ഉന്നതനുമായിരിക്കുന്നു." (ഖസ്വസ്: 68) അല്ലാഹു ഈ സ്ഥലത്തെ തൻ്റെ നബി(ﷺ)യുടെ മസ്ജിദിനായി തിരഞ്ഞെടുക്കുകയും, അതിന് നിരവധി ശ്രേഷ്ഠതകൾ നൽകി പ്രത്യേകമാക്കുകയും ചെയ്തിരിക്കുന്നു. അവയിൽ പെട്ടതാണ്:

പുണ്യം പ്രതീക്ഷിച്ച് യാത്ര ചെയ്യാവുന്ന മൂന്ന് മസ്ജിദുകളിലൊന്നാണ് അൽ മസ്ജിദുന്നബവി.

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "മൂന്ന് മസ്ജിദുകളിലേക്കല്ലാതെ പുണ്യം പ്രതീക്ഷിച്ച് യാത്ര ചെയ്തുകൂടാ; എൻ്റെ ഈ മസ്ജിദ് (മസ്ജിദുന്നബവി), മസ്ജിദുൽ ഹറാം, മസ്ജിദുൽ അഖ്സ (എന്നിവയാണവ)." [1] [1] ബുഖാരി: 1189, മുസ്‌ലിം: 1397.

അവിടെ വെച്ചുള്ള നിസ്കാരം മസ്ജിദുൽ ഹറാം ഒഴികെയുള്ള മറ്റു മസ്ജിദുകളിൽ വെച്ചുള്ള ആയിരം നിസ്കാരത്തേക്കാൾ ഉത്തമമാണ്.

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു: "എൻ്റെ ഈ മസ്ജിദിൽ വെച്ചുള്ള നിസ്കാരം -മസ്ജിദുൽ ഹറാം ഒഴികെയുള്ള- മസ്ജിദുകളിൽ വെച്ചുള്ള ആയിരം നിസ്കാരത്തേക്കാൾ ഉത്തമമാണ്." [2] [2] ബുഖാരി: 1190, മുസ്‌ലിം: 1395.

അത് ആദ്യദിവസം മുതൽ തന്നെ തഖ് വയിന്മേൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള മസ്ജിദാണ്:

അബൂ സഈദ് അൽ ഖുദ് രി -رَضِيَ اللَّهُ عَنْهُ- പറയുന്നു: ഞാൻ നബി -ﷺ- യുടെ ഭാര്യമാരിൽ ഒരാളുടെ വീട്ടിൽ വെച്ച് അവിടുത്തെ സന്നിധിയിൽ പ്രവേശിച്ചു. എന്നിട്ട് ഞാൻ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ, ആ രണ്ട് മസ്ജിദുകളിൽ തഖ്‌വയുടെ അടിസ്ഥാനത്തിൽ സ്ഥാപിക്കപ്പെട്ട മസ്ജിദ് ഏതാണ്?" അപ്പോൾ അവിടുന്ന് ഒരു പിടി ചരലെടുത്ത് അതുകൊണ്ട് നിലത്തടിച്ചു. ശേഷം ഇപ്രകാരം പറഞ്ഞു: "അത് നിങ്ങളുടെ ഈ മസ്ജിദാകുന്നു. (മദീനയിലെ മസ്ജിദ്)" [3]. [3]മുസ്‌ലിം: 1398.

ആ മസ്ജിദിൽ വെച്ച് മതവിജ്ഞാനം പഠിച്ചെടുക്കുന്നവൻ്റെ പ്രതിഫലം, അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യോദ്ധാവിൻ്റെ പ്രതിഫലം പോലെയാണ്:

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "ആരെങ്കിലും എൻ്റെ ഈ പള്ളിയിൽ നന്മ പഠിക്കുവാനോ പഠിപ്പിക്കുവാനോ വന്നാൽ, അവൻ അല്ലാഹുവിൻ്റെ മാർഗത്തിൽ ധർമസമരം നടത്തുന്നവൻ്റെ സ്ഥാനത്താണ്. അതിനല്ലാതെയാണ് ആരെങ്കിലും വരുന്നതെങ്കിൽ, അവൻ മറ്റൊരാളുടെ മുതലിലേക്ക് നോക്കുന്നവൻ്റെ സ്ഥാനത്താണ്."[4] [4] ഇബ്നുമാജ (227) സ്വഹീഹായ സനദോടെ ഉദ്ധരിച്ചത്.

അതിൽ വിശുദ്ധമായ റൗദ്വ സ്ഥിതിചെയ്യുന്നു.

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു: "എൻ്റെ വീടിൻ്റെയും മിമ്പറിൻ്റെയും ഇടയിലുള്ള സ്ഥലം സ്വർഗത്തോപ്പുകളിൽപെട്ട ഒരു തോപ്പാണ്, എൻ്റെ മിമ്പർ എൻ്റെ ഹൗളിന്മേലുമാണ്." [5]. [5] ബുഖാരി: 1195, മുസ്ലിം: 1390

രണ്ട്: മസ്ജിദുന്നബവി സന്ദർശിക്കുന്നത് പുണ്യകരം

ഈ ശ്രേഷ്ഠതകൾ കാരണമായും മറ്റും, മസ്ജിദുന്നബവി സന്ദർശിച്ച് അവിടെ വെച്ച് നിസ്കാരവും മറ്റു ആരാധനകളും നിർവ്വഹിക്കുന്നത് പുണ്യകരമാണ്.

- ഹാജിമാർക്കും അല്ലാത്തവർക്കും ഹജ്ജിന് മുൻപോ ശേഷമോ മസ്ജിദുന്നബവി സന്ദർശിക്കൽ സുന്നത്താണ്. ഈ സന്ദർശനം ഹജ്ജിൻ്റെ ശർത്വുകളിലോ, റുക്നുകളിലോ, വാജിബുകളിലോ പെട്ട ഒന്നല്ല. ഹജ്ജുമായി അതിന് യാതൊരു ബന്ധവുമില്ല.

- നബി ﷺ യുടെ മസ്ജിദ് സന്ദർശിക്കുന്നതിന് നിശ്ചിത എണ്ണം നിസ്കാരങ്ങൾ നിർവ്വഹിക്കുകയോ, മദീനയിൽ ഒരു നിശ്ചിത കാലയളവ് താമസിക്കുകയോ ചെയ്യണമെന്ന നിബന്ധനയില്ല. മറിച്ച്, ഒരൊറ്റ നിസ്കാരം നിർവ്വഹിക്കുന്നത് കൊണ്ടു തന്നെ -അത് ഫർദ് നിസ്കാരമോ സുന്നത്ത് നിസ്കാരമോ ആകട്ടെ- ആ സന്ദർശനം പൂർത്തിയാകുന്നതാണ്. എന്നാൽ, അവിടെ വെച്ച് നിസ്കാരങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് പ്രതിഫലവും വർദ്ധിക്കുന്നതാണ്.

- മസ്ജിദുന്നബവി സന്ദർശിക്കുന്നയാൾ എല്ലാ ഫർള് നിസ്കാരങ്ങളും, അതുപോലെ സുന്നത്ത് നിസ്കാരങ്ങളും അവിടെ വെച്ച് നിർവ്വഹിക്കുന്നത് പുണ്യകരമാണ്. കാരണം, അവിടെ വെച്ചുള്ള നിസ്കാരം മസ്ജിദുൽ ഹറം ഒഴികെയുള്ള മറ്റു മസ്ജിദുകളിൽ ആയിരം നിസ്കാരം നിർവ്വഹിക്കുന്നതിനേക്കാൾ ശ്രേഷ്ഠമാണ്.

മൂന്നാമതായി: മസ്ജിദുന്നബവി സന്ദർശന മര്യാദകൾ

മസ്ജിദുന്നബവിയിൽ എത്തുന്ന മുസ്‌ലിം, പൊതുവെ മസ്ജിദുകളിലും വിശേഷിച്ച് മസ്ജിദുന്നബവിയിലും പാലിക്കേണ്ടതായ ചില മര്യാദകളുണ്ട്. അവ:

ശാന്തതയോടും ഗാംഭീര്യത്തോടും കൂടി, ശുദ്ധിയോടെ, നല്ല രൂപത്തിലും സുഗന്ധം ഉപയോഗിച്ചും മസ്ജിദിലേക്ക് വരേണ്ടതാണ്. അബൂ ഹുറൈറ -رضي الله عنه- നിവേദനം: നബി -ﷺ- പറഞ്ഞു: "നിസ്കാരത്തിന് ഇഖാമത്ത് വിളിക്കപ്പെട്ടാൽ നിങ്ങൾ ധൃതികൂട്ടിക്കൊണ്ട് അതിലേക്ക് വരരുത്; ശാന്തതയോടെയും അടക്കത്തോടെയും അതിലേക്ക് വരിക. നിങ്ങൾക്ക് (ഇമാമിനോടൊപ്പം) ലഭിച്ചത് നിസ്കരിക്കുകയും, നഷ്ടപ്പെട്ടത് പൂർത്തിയാക്കുകയും ചെയ്യുക. കാരണം നിങ്ങളിൽ ഒരാൾ നിസ്കാരത്തിനായി പുറപ്പെട്ടാൽ അവൻ നിസ്കാരത്തിൽ തന്നെയാണ്."[6] അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "വെള്ളിയാഴ്ച്ച ദിവസം കുളിക്കുക എന്നത് പ്രായപൂർത്തിയായ എല്ലാവർക്കും മേൽ നിർബന്ധമാണ്. (അതു പോലെ) പല്ലു തേക്കുക എന്നതും, സുഗന്ധം ലഭ്യമാണെങ്കിൽ അത് പുരട്ടുക എന്നതും."[7], എന്നാൽ ഒരു സ്ത്രീ മസ്ജിദിലേക്ക് വരുമ്പോൾ, അവൾ ഹിജാബ് ധരിച്ച് ശരീരം മറച്ചിരിക്കൽ നിർബന്ധമാണ്. അവൾ സുഗന്ധം ഉപയോഗിക്കൽ അനുവദനീയവുമല്ല; കാരണം നബി (ﷺ) പറഞ്ഞിരിക്കുന്നു: "നിങ്ങളിലൊരുവൾ മസ്ജിദിൽ ഹാജരായാൽ, അവൾ സുഗന്ധം പൂശരുത്." [8] [6] ബുഖാരി: 636, മുസ്‌ലിം: 602. [7] ബുഖാരി: 846, മുസ്‌ലിം: 858. [8] മുസ്‌ലിം: 443.

മറ്റു മസ്ജിദുകളിലെന്ന പോലെ മസ്ജിദുന്നബവിയിലും പ്രവേശിക്കുമ്പോൾ സന്ദർശകൻ തൻ്റെ വലതുകാൽ മുന്തിച്ച് വെക്കുന്നതും, ഈ ദുആ ചൊല്ലുന്നതും സുന്നത്താണ്: "അല്ലാഹുവിൻ്റെ നാമത്തിൽ, അല്ലാഹുവിൻ്റെ റസൂലിൻ്റെ മേൽ സലാം ഉണ്ടാകട്ടെ. അല്ലാഹുവേ, എൻ്റെ പാപങ്ങൾ എനിക്ക് പൊറുത്തുതരികയും നിൻ്റെ കാരുണ്യത്തിൻ്റെ കവാടങ്ങൾ എനിക്ക് തുറന്നുതരികയും ചെയ്യേണമേ."[9]، ഇങ്ങനെ പറയലും സുന്നത്താണ്: (സാരം:) "ഏറ്റവും മഹത്വമുള്ളവനായ അല്ലാഹുവിനോട് ഞാൻ കാവൽ തേടുന്നു, അവൻ്റെ മാന്യമായ മുഖം മുൻനിർത്തിയും, അവൻ്റെ പുരാതനമായ അധികാരം മുൻനിർത്തിയും ശപിക്കപ്പെട്ട പിശാചിൽ നിന്ന് (ഞാൻ കാവൽ തേടുന്നു)."[10] [9] ഇബ്നുമാജ (771) ഉദ്ധരിച്ചത്. ഇതിൻ്റെ സനദ് സ്വഹീഹാണ്. [10] അബൂദാവൂദ്: 466, സ്വഹീഹായ സനദോടെ.

തഹിയ്യത്ത് നിസ്കാരം നിർവ്വഹിക്കൽ: മസ്ജിദുന്നബവിയിൽ നിസ്കരിക്കുന്നതിനായി പ്രവേശിക്കുന്നവർ, ഇരിക്കുന്നതിന് മുൻപ് രണ്ട് റക്അത്ത് തഹിയ്യത്ത് നിസ്കരിക്കൽ സുന്നത്താണ്. അബൂ ഖതാദ അൽ-ഹാരിഥ് ഇബ്നു രിബ്ഇയ്യ് അൽ-അൻസാരി -رضي الله عنه- നിവേദനം ചെയ്യുന്നു: നബി -ﷺ- പറഞ്ഞു: "നിങ്ങളിൽ ആരെങ്കിലും മസ്ജിദിൽ പ്രവേശിച്ചാൽ, രണ്ട് റക്അത്ത് നിസ്കരിക്കാതെ അവൻ ഇരിക്കരുത്." [11]" [11] ബുഖാരി: 1171, മുസ്ലിം: 714

മുൻനിരയിലെ സ്വഫ്ഫുകളിൽ നിസ്കരിക്കുന്നതിന് പരിശ്രമിക്കുക; കാരണം അതിന് മഹത്തരമായ ശ്രേഷ്ഠതയുണ്ട്. നിസ്കാരത്തിന് നേരത്തെ വന്നെത്തുന്നതിലൂടെ മാത്രമേ അത് സാധിക്കുകയുള്ളൂ. അബൂ ഹുറൈറ (رضي الله عنه) നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞു: "ബാങ്കിനും, ഒന്നാമത്തെ സ്വഫ്ഫിനുമുള്ള പ്രതിഫലത്തെക്കുറിച്ച് ജനങ്ങൾ അറിഞ്ഞിരിക്കുന്നുവെങ്കിൽ, പിന്നെ അത് ലഭിക്കുവാൻ നറുക്കെടുപ്പല്ലാതെ മറ്റൊരു മാർഗവുമില്ലെങ്കിൽ അവർ അതിന് വേണ്ടി നറുക്കെടുക്കുമായിരുന്നു."[12], നബി ﷺ തൻ്റെ സ്വഹാബിമാരോട് പറഞ്ഞു: "നിങ്ങൾ മുന്നോട്ടു വരുകയും, എന്നെ (നിസ്കാരത്തിൽ) പിന്തുടരുകയും ചെയ്യുക. നിങ്ങളുടെ ശേഷമുള്ളവർ നിങ്ങളെയും പിന്തുടരട്ടെ. ഒരു കൂട്ടർ പിറകിലേക്ക് പോയിക്കൊണ്ടിരിക്കുകയും, അവസാനം അല്ലാഹു അവരെ പിറകിലാക്കുകയും ചെയ്യും.}" [13] [12] ബുഖാരി: 615, മുസ്‌ലിം: 437. [13] മുസ്‌ലിം: 438.

എന്നാൽ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറ്റവും ഉത്തമമായത് പിറകിലുള്ള സ്വഫ്ഫുകളിൽ നിസ്കരിക്കുന്നതും, പുരുഷന്മാരിൽ നിന്ന് അകന്നു നിൽക്കുന്നതുമാണ്. അബൂ ഹുറൈറ (رضي الله عنه) നിവേദനം: നബി (ﷺ) പറഞ്ഞു: "പുരുഷന്മാരുടെ സ്വഫ്ഫുകളിൽ ഏറ്റവും ശ്രേഷ്ഠം അവയിൽ ആദ്യത്തേതും, ഏറ്റവും മോശമായത് അവസാനത്തേതുമാണ്. സ്ത്രീകളുടെ സ്വഫ്ഫുകളിൽ ഏറ്റവും ശ്രേഷ്ഠം അവസാനത്തേതും ഏറ്റവും മോശം ആദ്യത്തേതുമാണ്."[14], എന്നാൽ സ്ത്രീകൾ ഒറ്റക്ക് നിസ്കരിക്കുകയാണെങ്കിലോ, അല്ലെങ്കിൽ മസ്ജിദുന്നബവിയിൽ ഉള്ളതുപോലെ അവർക്കും പുരുഷന്മാർക്കും ഇടയിൽ ഒരു മറയുണ്ടെങ്കിലോ, അവരുടെ സ്വഫ്ഫുകളിൽ ഏറ്റവും ഉത്തമമായത് ആദ്യത്തേതാണ്. (അവസാനത്തെതാകാനുള്ള ) കാരണം ഇല്ലാതായതിനാൽ. [14] മുസ്‌ലിം: 440.

നിസ്കാരം ഇമാമിൻ്റെ പിറകിലായിരിക്കണം, അദ്ദേഹം നിൽക്കുന്നതിന് മുന്നിൽ നിന്ന് നിസ്കരിക്കുന്നത് സൂക്ഷിക്കുകയും വേണം. കാരണം അബൂഹുറൈറ (رضي الله عنه) നിവേദനം ചെയ്ത ഹദീഥിൽ നബി (ﷺ) പറയുന്നു: "ഇമാമിനെ നിശ്ചയിച്ചിരിക്കുന്നത് അദ്ദേഹം പിൻപറ്റപ്പെടുന്നതിന് വേണ്ടി മാത്രമാണ്."[15] [15] ബുഖാരി: 722, മുസ്‌ലിം: 417.

നിസ്കരിക്കുന്നയാൾ ഇമാമിൻ്റെ മുൻപിൽ നിൽക്കാൻ പാടില്ല; എന്നാൽ മസ്ജിദ് നിസ്കരിക്കുന്നവരെക്കൊണ്ട് നിറയുകയും, ഇമാമിൻ്റെ മുൻപിലല്ലാതെ നിസ്കരിക്കാൻ സ്ഥലം ലഭ്യമല്ലാതിരിക്കുകയും ചെയ്യുന്ന നിർബന്ധിത സാഹചര്യങ്ങളിൽ ഒഴികെ.

സ്വഫ്ഫുകൾക്കിടയിലെ വിടവുകൾ നികത്തുകയും അവ നേരെയാക്കുകയും ചെയ്യുന്നതിൽ ശ്രദ്ധ പുലർത്തേണ്ടതാണ്. എന്നാൽ, ആളുകളെ തിക്കിത്തിരക്കി ബുദ്ധിമുട്ടിക്കുന്നതും, അവരുടെ പിരടികൾ ചാടിക്കടക്കുന്നതും, നിസ്കരിക്കുന്നവരുടെ മുന്നിലൂടെ കടന്നുപോകുന്നതും സൂക്ഷിക്കണം; കാരണം അത് പാപത്തിൽ അകപ്പെടുത്തുന്ന കാര്യമാണ്.

സാധിക്കുന്നവർ റൗദ്വാ ശരീഫിൽ വെച്ച് നിസ്കരിക്കേണ്ടതാണ്. അബൂ ഹുറൈറ (رضي الله عنه) നിവേദനം ചെയ്യുന്ന ഹദീഥിൽ നബി ﷺ പറയുന്നു: "എൻ്റെ വീടിൻ്റെയും മിമ്പറിൻ്റെയും ഇടയിലുള്ള സ്ഥലം സ്വർഗത്തോപ്പുകളിൽപെട്ട ഒരു തോപ്പാണ്, എൻ്റെ മിമ്പർ എൻ്റെ ഹൗദിന്മേലുമാണ്." [16] [16] ബുഖാരി: 1195, മുസ്‌ലിം: 1390.

റൗദ്വയിൽ വെച്ചുള്ള നിസ്കാരത്തിന് പ്രത്യേകമായ ഒരു ശ്രേഷ്ഠത സ്ഥിരപ്പെട്ടിട്ടില്ല. എന്നാൽ, മുൻപ് കഴിഞ്ഞ അബൂഹുറൈറ -رَضِيَ اللهُ عَنْهُ- വിൻ്റെ ഹദീഥിൽ വന്നതുപോലെ, അത് സ്വർഗ്ഗത്തിലെ പൂന്തോപ്പുകളിൽ നിന്നുള്ള ഒരു പൂന്തോപ്പാണെന്ന് സ്ഥിരപ്പെട്ടിട്ടുണ്ട്. ആരാധനാ കർമ്മങ്ങൾ സ്ഥലത്തിൻ്റെയും കാലത്തിൻ്റെയും ശ്രേഷ്ഠത കൊണ്ട് കൂടുതൽ പുണ്യമുള്ളതായിത്തീരും.

റൗദ്വയിൽ നിസ്കരിക്കാനായി സന്ദർശകൻ തിരക്ക് കുറഞ്ഞതും അനുയോജ്യമായതുമായ സമയങ്ങൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അവിടെ വെച്ച് നിസ്കരിക്കാൻ വേണ്ടി തൻ്റെ മുസ്ലിം സഹോദരങ്ങളെ തിക്കിത്തിരക്കി പ്രയാസപ്പെടുത്തുകയോ, ആളുകളുടെ പിരടിക്കു മുകളിലൂടെ കടന്നുപോവുകയോ, നിസ്കരിക്കുന്നവരുടെ മുന്നിലൂടെ നടന്നുപോവുകയോ ചെയ്യുന്നത് അനുവദനീയമല്ല. കാരണം റൗദ്വയിലെ നിസ്കാരം ഒരു സുന്നത്തായ കർമ്മമാണ്; നിഷിദ്ധമായ മാർഗ്ഗത്തിലൂടെ അത് നേടിയെടുക്കാൻ പാടുള്ളതല്ല. അതുപോലെ, റൗദ്വയിൽ പ്രവേശിക്കുന്നതിനുള്ള പ്രത്യേക നിയമങ്ങളും ക്രമീകരണങ്ങളും കൃത്യമായി പാലിക്കുവാനും, അനുയോജ്യമായ സമയം തിരഞ്ഞെടുക്കുവാനും, സന്ദർശകരുടെ പ്രവേശനം ക്രമീകരിക്കുന്നതിന് ചുമതലപ്പെട്ടവരുമായി സഹകരിക്കുവാനും സന്ദർശകൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

നിസ്കാരം, ഖുർആൻ പാരായണം, ദിക്ർ, ദുആ, ദിക്റിൻ്റെ സദസ്സുകൾ, വിജ്ഞാന സദസ്സുകൾ, വിശുദ്ധ ഖുർആൻ പഠന ഹൽഖകൾ തുടങ്ങിയ -തൻ്റെ സ്രഷ്ടാവിങ്കലേക്ക് അടുപ്പിക്കുന്ന- സൽകർമ്മങ്ങൾ വർദ്ധിപ്പിച്ചു കൊണ്ട് സമയം പ്രയോജനപ്പെടുത്തൽ.

അല്ലാഹു (عَزَّ وَجَلَّ) യുടെ ഗ്രന്ഥത്തെ ആദരിക്കുക. അതിൻ്റെ പേജുകൾ കൊണ്ട് കളിക്കുകയോ, അതിന്മേൽ എഴുതുകയോ, സമീപത്ത് ചെരിപ്പ് വെക്കുകയോ നിലത്തിടുകയോ ചെയ്യുന്നത് പോലുള്ള പ്രവൃത്തികളിലൂടെ അതിനെ നിസ്സാരമാക്കുകയോ അപമാനിക്കുകയോ ചെയ്യുന്നതിൽ നിന്ന് ഖുർആനിനെ സംരക്ഷി ക്കുകയും ചെയ്യേണ്ടതുണ്ട്. കാരണം അല്ലാഹു പറഞ്ഞിരിക്കുന്നു: "അത് (നിങ്ങള്‍ ഗ്രഹിക്കുക.) വല്ലവനും അല്ലാഹുവിന്‍റെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീര്‍ച്ചയായും അത് ഹൃദയങ്ങളിലെ ധര്‍മ്മനിഷ്ഠയില്‍ നിന്നുണ്ടാകുന്നതത്രെ." (ഹജ്ജ്: 32)

മസ്ജിദുന്നബവി സന്ദർശിക്കുന്നയാൾ തനിക്ക് നോക്കാൻ അനുവദനീയമല്ലാത്ത കാര്യങ്ങളിൽ നിന്ന് ദൃഷ്ടി താഴ്ത്തൽ നിർബന്ധമാണ്. ഈ പുണ്യസ്ഥലങ്ങളിൽ വെച്ച് പാപം ചെയ്യുന്നതിൻ്റെ ഗൗരവത്തെയും, അതിൻ്റെ ഫലമായുണ്ടാകുന്ന ശിക്ഷകളെ കുറിച്ചും അവൻ അറിഞ്ഞിരിക്കേണ്ടതുണ്ട്. കാരണം, സ്ഥലത്തിൻ്റെയും കാലത്തിൻ്റെയും മഹത്വം അനുസരിച്ച് തെറ്റുകുറ്റങ്ങൾ ചെയ്യുന്നതിൻ്റെ ഗൗരവം വർധിക്കുന്നതാണ്; പുണ്യകർമ്മങ്ങളുടെ കാര്യവും അപ്രകാരം തന്നെ. മുസ്‌ലിം സ്ത്രീ ശറഇയ്യായ ഹിജാബ് ധരിക്കുന്നതിലും, പുരുഷന്മാർക്ക് ഫിത്നയാകാതിരിക്കാൻ വേണ്ടി തൻ്റെ അലങ്കാരങ്ങൾ വെളിപ്പെടുത്താതിരിക്കുന്നതിലും ബദ്ധ ശ്രദ്ധയായിരിക്കേണ്ടതാണ്. തീർച്ചയായും അത് വളരെ ഗൗരവമേറിയ പാപമാണ്.

മൊബൈലിൽ ചിത്രങ്ങൾ എടുക്കുകയോ വീഡിയോകൾ കാണുകയോ ചെയ്യുന്നതിൽ മുഴുകുന്നതിനെതിരെ ജാഗ്രത കൈക്കൊള്ളണം; പ്രസ്തുത ചിത്രങ്ങളും വീഡിയോകളും ഹറാമായ കാഴ്ചകളുടേതാണെങ്കിൽ ഈ വിഷയം അതീവ ഗൗരവമുള്ളതാണ്.

വഴക്കുകൾ, ശബ്ദമുയർത്തൽ, നഷ്ടപ്പെട്ട വസ്തുക്കളെക്കുറിച്ച് പ്രഖ്യാപിക്കൽ, കച്ചവടം തുടങ്ങിയ - മസ്ജിദുന്നബവിയിലും മറ്റു പള്ളികളിലും പാടില്ലാത്തതും അവയ്ക്ക് യോജിക്കാത്തതുമായ - എല്ലാ കാര്യങ്ങളിൽ നിന്നും വിട്ടുനിന്നുകൊണ്ട് മസ്ജിദുന്നബവിയുടെ പവിത്രത കാത്തുസൂക്ഷിക്കുക. അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം ചെയ്യുന്ന ഹദീഥിൽ നബി -ﷺ- ഇപ്രകാരം പറഞ്ഞിരിക്കുന്നു: "മസ്ജിദിൽ വിൽക്കുകയോ വാങ്ങുകയോ ചെയ്യുന്നവനെ നിങ്ങൾ കണ്ടാൽ പറയുക: അല്ലാഹു നിൻ്റെ കച്ചവടം ലാഭത്തിലാക്കാതിരിക്കട്ടെ. അതുപോലെ, അവിടെ നഷ്ടപ്പെട്ട ഒരു വസ്തുവിനെക്കുറിച്ച് വിളിച്ചു പറയുന്നവനെ നിങ്ങൾ കണ്ടാൽ പറയുക: അല്ലാഹു നിനക്കത് മടക്കി നൽകാതിരിക്കട്ടെ"[17]. [17] തിർമിദി (1321), ഇബ്നു ഖുസൈമ (1305) എന്നിവർ സ്വഹീഹായ സനദോടെ ഉദ്ധരിച്ചത്.

വ്യക്തിപരമായ ശുദ്ധിയിൽ ശ്രദ്ധ പുലർത്തുകയും, കൂടെ നിസ്കരിക്കുന്ന സഹോദരങ്ങൾക്ക് പ്രയാസമുണ്ടാക്കുന്ന വെളുത്തുള്ളി, ഉള്ളി, പുകവലി, വിയർപ്പ് പോലെയുള്ളവയുടെ ദുർഗന്ധങ്ങൾ ഇല്ലാതിരിക്കാൻ സൂക്ഷിക്കുകയും ചെയ്യുക. കാരണം ജാബിർ ബ്നു അബ്ദില്ലാഹ് -رضي الله عنه- പറഞ്ഞു: തീർച്ചയായും റസൂലുല്ലാഹി ﷺ ഇപ്രകാരം പറഞ്ഞിരിക്കുന്നു: "ആരെങ്കിലും ഉള്ളിയോ വെളുത്തുള്ളിയോ തിന്നാൽ അവൻ നമ്മിൽ നിന്നും വിട്ടുനിൽക്കട്ടെ; -അല്ലെങ്കിൽ അവിടുന്ന് പറഞ്ഞു-: അവൻ നമ്മുടെ മസ്ജിദിൽ നിന്ന് അകന്നു നിൽക്കുകയും, അവൻ്റെ വീട്ടിൽ ഇരിക്കുകയും ചെയ്യട്ടെ."[18]. [18] ബുഖാരി: 7359, മുസ്‌ലിം: 564.

മസ്ജിദുന്നബവിയുടെ ശുചിത്വം കാത്തുസൂക്ഷിക്കുന്നതിൻ്റെ ഭാഗമായി, ഭക്ഷണാവശിഷ്ടങ്ങൾ, ഇഫ്താർ സുപ്രകൾ (പ്രത്യേകിച്ച് റമദാൻ മാസത്തിൽ) പോലെയുള്ള മാലിന്യങ്ങൾ മസ്ജിദിൻ്റെ ഉള്ളിലോ അതിൻ്റെ മുറ്റങ്ങളിലോ ഉപേക്ഷിക്കുകയോ, ഇട വഴികളിലും മുറ്റങ്ങളിലും തുപ്പുകയോ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക.

ഇടനാഴികളിലും, വാതിലുകളുടെ പ്രവേശന കവാടങ്ങളിലും, ആളുകൾ തിങ്ങിക്കൂടുന്ന സ്ഥലങ്ങളിലും വെച്ച് നിസ്കരിക്കുന്നത് ഒഴിവാക്കുക. കാരണം അത് പലതരം കുഴപ്പങ്ങൾക്കും, വഴികൾ തടസ്സപ്പെടുത്തുന്നതിനും, മുസ്ലിമീങ്ങളെ പ്രയാസപ്പെടുത്തുന്നതിനും കാരണമാകും.

പുരുഷന്മാരും സ്ത്രീകളും നിസ്കരിക്കേണ്ടത് അവർക്ക് ഓരോരുത്തർക്കുമായി പ്രത്യേകം നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിൽ വെച്ചാണ്; അത് മസ്ജിദുന്നബവിയുടെ ഉള്ളിലായാലും അതിൻ്റെ മുറ്റത്തായാലും ശരി. ഒരു പുരുഷൻ സ്ത്രീയുടെ അടുത്തോ, ഒരു സ്ത്രീ പുരുഷൻ്റെ അടുത്തോ നിന്ന് നിസ്കരിക്കാൻ പാടില്ല. ഇമാമിനെ മുൻകടക്കുന്നത് കഴിയുന്നത്ര സൂക്ഷിക്കുകയും ചെയ്യുക.

ഇടതു കാൽ വെച്ചു കൊണ്ടാണ് മസ്ജിദിൽ നിന്ന് പുറത്തിറങ്ങേണ്ടത്. അപ്പോൾ ഇപ്രകാരം പ്രാർത്ഥിക്കുകയും വേണം: "അല്ലാഹുവേ! നിൻ്റെ ഔദാര്യത്തിൽ നിന്ന് ഞാൻ നിന്നോട് ചോദിക്കുന്നു."[19]، അല്ലെങ്കിൽ നബി ﷺ യുടെ മേൽ സ്വലാത്ത് ചൊല്ലി, പറയുക: «എൻ്റെ റബ്ബേ, എൻ്റെ പാപങ്ങൾ പൊറുത്തുതരികയും, നിൻ്റെ അനുഗ്രഹത്തിൻ്റെ കവാടങ്ങൾ എനിക്ക് തുറന്നുതരികയും ചെയ്യേണമേ»[20]. [19] മുസ്‌ലിം: 713. [20] തിർമിദി: 314 സ്വഹീഹായ സനദോടെ ഉദ്ധരിച്ചത്.

നാല്: നബി -ﷺ- യുടെ ഖബ്റും, അവിടുത്തെ രണ്ട് കൂട്ടുകാരുടെ -رضي الله عنهما- ഖബ്റുകളും സന്ദർശിക്കുന്നതിൻ്റെ വിധികളും മര്യാദകളും.

മദീന നിവാസികൾക്കും അവിടേക്ക് വരുന്ന സന്ദർശകർക്കും നബി ﷺ യുടെയും, അവിടുത്തെ രണ്ട് കൂട്ടുകാരായ അബൂബക്കർ, ഉമർ (رضي الله عنهما) എന്നിവരുടെയും ഖബ്ർ സന്ദർശിക്കുന്നത് സുന്നത്താണ്. ഖബ്ർ സന്ദർശനം അനുവദനീയമാണെന്ന് അറിയിക്കുന്ന പൊതുവായ തെളിവുകൾ ഉള്ളതുകൊണ്ടാണിത്. അവയിൽ പെട്ടതാണ് നബി ﷺ യുടെ ഈ വാക്ക്: "ഖബ്റുകൾ സന്ദർശിക്കുന്നത് ഞാൻ നിങ്ങളോട് വിലക്കിയിരുന്നു, എന്നാൽ ഇനി നിങ്ങൾ ഖബ്റുകൾ സന്ദർശിച്ചുകൊള്ളുക."[21]. [21] മുസ്‌ലിം: 977.

നബി ﷺ യുടെ മരണശേഷം അവിടുത്തേക്ക് സലാം പറയുന്നതിൻ്റെ ശ്രേഷ്ഠത ബോധ്യപ്പെടുത്തി കൊണ്ട് നബി ﷺ പറഞ്ഞു: "ഏതൊരാൾ എന്നോട് സലാം പറഞ്ഞാലും ഞാൻ അദ്ദേഹത്തിന് സലാം മടക്കാൻ വേണ്ടി, പ്രതാപവാനും മഹാനുമായ അല്ലാഹു എനിക്ക് എൻ്റെ ആത്മാവ് തിരിച്ചുനൽകുക തന്നെ ചെയ്യുന്നതാണ്." [22] [22] അഹ്മദ്: 10815.

സ്ത്രീകൾക്ക് നബിയുടെ ﷺ ഖബ്റോ മറ്റ് മുസ്‌ലിംകളുടെ ഖബ്റുകളോ സന്ദർശിക്കൽ നിശ്ചയിക്കപ്പെട്ടിട്ടില്ല. കാരണം, ഖബ്ർ സന്ദർശനം പുരുഷന്മാർക്കാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ സ്ത്രീകളെ ഖബ്ർ സന്ദർശനത്തിൽ നിന്ന് വിലക്കിയിരിക്കുന്നു. ഇബ്നു അബ്ബാസ് (رضي الله عنهما) പറയുന്നു: "ഖബ്റുകൾ സന്ദർശിക്കുന്ന സ്ത്രീകളെയും, ഖബ്റുകളുടെ മേൽ മസ്ജിദുകൾ (ആരാധനാ കേന്ദ്രങ്ങൾ) നിർമ്മിക്കുന്നവരെയും, അവിടെ വിളക്കുകൾ കത്തിക്കുന്നവരെയും നബി (ﷺ) ശപിച്ചിരിക്കുന്നു."[23], അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: "ഖബ്റുകൾ സന്ദർശിക്കുന്ന സ്ത്രീകളെ അല്ലാഹുവിൻ്റെ റസൂൽ (ﷺ) ശപിച്ചിരിക്കുന്നു"[24]. [23] അബൂദാവൂദ് (3236), തിർമിദി (320), നസാഈ (2043) എന്നിവർ ഉദ്ധരിച്ചത്. [24] തിർമിദി: 1056, ഇബ്നു മാജ: 1576, ഹസനായ സനദോടെ ഉദ്ധരിച്ചത്.

നബി ﷺ യുടെ ഖബർ സന്ദർശിക്കുക എന്ന ഉദ്ദേശ്യം മാത്രം വെച്ചുകൊണ്ട് ദീർഘയാത്ര ചെയ്യൽ അനുവദനീയമല്ല. മറിച്ച്, യാത്രയുടെ നിയ്യത്ത് മസ്ജിദ് സന്ദർശിക്കുകയും അവിടെ വെച്ച് നിസ്കരിക്കുകയും ചെയ്യുക എന്നതായിരിക്കണം. മദീനയിൽ എത്തിച്ചേർന്നാൽ, അവിടെ സ്ഥിരമായി താമസിക്കുന്നവർക്ക് ഖബ്ർ സന്ദർശനം അനുവദിക്കപ്പെട്ടത് പോലെ അയാൾക്കും ഖബ്ർ സന്ദർശിക്കാവുന്നതാണ്. നബി ﷺ പറഞ്ഞു: "എൻ്റെ ഈ മസ്ജിദ് (മസ്ജിദുന്നബവി), മസ്ജിദുൽ ഹറാം, മസ്ജിദുൽ അഖ്സ എന്നീ മൂന്ന് മസ്ജിദുകളിലേക്കല്ലാതെ തീർത്ഥാടന യാത്ര പുറപ്പെടാൻ പാടുള്ളതല്ല" [25] [25] ബുഖാരി: 1189, മുസ്‌ലിം: 1397, ഹദീഥിൻ്റെ പദങ്ങൾ മുസ്‌ലിമിലേതാണ്.

നബി -ﷺ- യുടെയും അവിടുത്തെ രണ്ട് സഹാബിമാരുടെയും ഖബ്ർ സന്ദർശനത്തിൻ്റെ ശറഇയ്യായ മര്യാദകൾ.

സന്ദർശകൻ നബിയുടെ (ﷺ) ഖബ്റിന് മുൻപിൽ, അതിന് അഭിമുഖമായി നിൽക്കണം. ശേഷം അടക്കത്തോടെയും ശബ്ദം താഴ്ത്തിയും നബിക്ക് (ﷺ) സലാം പറയണം. അവൻ ഇപ്രകാരം പറയുക: السَّلَامُ عَلَيْكَ يَا رَسُولَ اللَّهِ، وَرَحْمَةُ اللَّهِ وَبَرَكَاتُهُ (സാരം: അല്ലാഹുവിൻ്റെ റസൂലേ! അങ്ങേക്ക് അല്ലാഹുവിൻ്റെ രക്ഷയും കാരുണ്യവും അനുഗ്രഹവും ഉണ്ടാകട്ടെ). ഇതിന് പുറമെ ഇനി പറയുന്ന വാക്കുകൾ ഒരാൾ കൂടുതലായി പറഞ്ഞാലും അതിൽ തെറ്റില്ല: أَشْهَدُ أَنَّكَ قَدْ بَلَّغْتَ الرِّسَالَةَ، وَأَدَّيْتَ الْأَمَانَةَ، وَنَصَحْتَ الْأُمَّةَ، وَجَاهَدْتَ فِي اللَّهِ حَقَّ الْجِهَادِ (സാരം: അങ്ങ് അല്ലാഹുവിൻ്റെ സന്ദേശം ഞങ്ങൾക്ക് എത്തിച്ചു നൽകി എന്നും, അങ്ങയുടെ മേലുള്ള ഉത്തരവാദിത്തം നിറവേറ്റി എന്നും, അങ്ങയുടെ ഉമ്മത്തിനോട് ഗുണകാംക്ഷ പുലർത്തി എന്നും, അല്ലാഹുവിൻ്റെ മാർഗത്തിൽ യഥാർത്ഥ പോരാട്ടം നിർവ്വഹിച്ചു എന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു). കാരണം ഈ പറഞ്ഞതെല്ലാം സത്യമാണ്.

ശേഷം വലതു ഭാഗത്തേക്ക് ഒരു ചുവടു വെക്കുകയും അബൂബക്കർ സിദ്ധീഖ് (رضي الله عنه) വിൻ്റെ ഖബ്റിന് അഭിമുഖമായി നിന്ന് ഇപ്രകാരം പറയുകയും ചെയ്യുക: السَّلَامُ عَلَيْكَ يَا أَبَا بَكْرٍ الصِّدِّيقُ، السَّلَامُ عَلَيْكَ يَا خَلِيفَةَ رَسُولِ اللَّهِ ﷺ، رَضِيَ اللَّهُ عَنْكَ وَأَرْضَاكَ، وَجَزَاكَ عَنْ أُمَّةِ مُحَمَّدٍ ﷺ خَيْرًا (സാരം) "അല്ലയോ അബൂബക്കർ സിദ്ധീഖ്! അല്ലാഹുവിൻ്റെ ദൂതൻ്റെ പ്രതിനിധിയായവരേ! താങ്കൾക്ക് അല്ലാഹുവിൻ്റെ രക്ഷയുണ്ടാവട്ടെ. അല്ലാഹു താങ്കളെ തൃപ്തിപ്പെടുകയും സംതൃപ്തനാക്കുകയും ചെയ്യട്ടെ. മുഹമ്മദ് നബി -ﷺ- യുടെ ഉമ്മത്തിന് വേണ്ടി താങ്കൾക്ക് നല്ല പ്രതിഫലം നൽകട്ടെ."

ശേഷം വലതു ഭാഗത്തേക്ക് ഒരു ചുവടു വെച്ച് ഉമറുബ്നുൽ ഖത്വാബ് (رضي الله عنه) വിൻ്റെ ഖബ്റിന് അഭിമുഖമായി നിൽക്കുകയും ഇപ്രകാരം പറയുകയും ചെയ്യുക: (السَّلَامُ عَلَيْكَ يَا عُمَرُ الفَارُوقُ رَضِيَ اللَّهُ عَنْكَ وَأَرْضَاكَ، وَجَزَاكَ عَنْ أُمَّةِ مُحَمَّدٍ ﷺ خَيْرًا). (സാരം) 'അല്ലയോ ഉമർ അൽ ഫാറൂഖ്! താങ്കൾക്ക് അല്ലാഹുവിൻ്റെ രക്ഷയുണ്ടാവട്ടെ. അല്ലാഹു താങ്കളെ തൃപ്തിപ്പെടുകയും സംതൃപ്തനാക്കുകയും ചെയ്യട്ടെ. മുഹമ്മദ് നബി -ﷺ- യുടെ ഉമ്മത്തിന് വേണ്ടി താങ്കൾക്ക് നല്ല പ്രതിഫലം നൽകട്ടെ.'

ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- യാത്രയിൽ നിന്ന് മടങ്ങിയെത്തിയാൽ നബി -ﷺ- യുടെ ഖബ്റിങ്കൽ വന്ന് ഇപ്രകാരം പറയുമായിരുന്നു: «السلام عليك يا رسول الله، السلام عليك يا أبا بكر، السلام عليك يا أبتاه، ثم ينصرف»[26]. അർഥം: "അല്ലാഹുവിൻ്റെ ദൂതരേ! അങ്ങേക്ക് അല്ലാഹുവിൽ നിന്നുള്ള രക്ഷയുണ്ടാകട്ടെ. അബൂബക്ർ! അങ്ങേക്ക് അല്ലാഹുവിൽ നിന്നുള്ള രക്ഷയുണ്ടാകട്ടെ. എൻ്റെ പിതാവേ! അങ്ങേക്ക് അല്ലാഹുവിൽ നിന്നുള്ള രക്ഷയുണ്ടാകട്ടെ. ശേഷം അദ്ദേഹം പിരിഞ്ഞുപോകും." [26] [26] ബൈഹഖി: 10271, സ്വഹീഹായ സനദോടെ ഉദ്ധരിച്ചത്.

ഖബ്റിൻ്റെ ചുമരുകളിലോ വേലിയിലോ തൊടരുത്. അവയെ ചുംബിക്കുകയുമരുത്.

ഇമാം മാലിക് -رَحِمَهُ اللَّهُ- പറഞ്ഞു: "നബി (ﷺ) ക്ക് സലാം പറയുമ്പോൾ ഖബ്റിന് അഭിമുഖമായിട്ടാണ് നിൽക്കേണ്ടത്; ഖിബ്‌ലക്ക് നേരെയായിട്ടല്ല. ഖബ്റിനടുത്തേക്ക് ചെല്ലുകയും സലാം പറയുകയും ചെയ്യുക. എന്നാൽ തൻ്റെ കൈ കൊണ്ട് ഖബർ സ്പർശിക്കാൻ പാടില്ല." [27] (27) ഖാദീ ഇയാദിന്റെ അശ്ശിഫാ: 2/199.

നബി ﷺ യുടെ ഖബ്ർ കൈകൊണ്ട് സ്പർശിക്കുകയോ ചുംബിക്കുകയോ ചെയ്യാൻ പാടില്ല എന്നതിൽ ഇമാമുമാർ യോജിച്ചിരിക്കുന്നു.

ഖബ്റിൻ്റെ അടുത്ത് ദീർഘനേരം നിൽക്കാതെ, സലാം പറഞ്ഞ് പിരിഞ്ഞു പോവുകയാണ് വേണ്ടത്.

ഇമാം മാലിക് -رَحِمَهُ اللَّهُ- പറഞ്ഞു: "നബി ﷺ യുടെ ഖബറിനരികിൽ നിന്ന് പ്രാർത്ഥിക്കാവതല്ല; മറിച്ച് സലാം പറഞ്ഞ് കടന്നുപോവുകയാണ് വേണ്ടത്" [28]. (28) ഖാദീ ഇയാദിന്റെ അശ്ശിഫാ: 2/199.

നാഫിഅ് (رحمه الله) പറയുന്നു: "ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- ഖബ്റിനരികിൽ വന്ന് സലാം പറയാറുണ്ടായിരുന്നു. നൂറിലധികം തവണ അദ്ദേഹം ഇപ്രകാരം പറയുന്നത് ഞാൻ കണ്ടിട്ടുണ്ട്: 'നബിക്ക് -ﷺ- സലാം. അബൂബക്റിന് സലാം, എൻ്റെ പിതാവിന് സലാം.' ശേഷം അദ്ദേഹം പിരിഞ്ഞുപോകുമായിരുന്നു" [29]."" [29] ആജുർരി, അശ്ശരീഅ: 5/2374 (1853).

ചിലർ ചെയ്യുന്നത് പോലെ, നബി (ﷺ) യുടെ ഖബ്റിനരികിൽ ശബ്ദമുയർത്തുന്നതോ, അവിടെ ദീർഘമായി നിൽക്കുന്നതോ ശരിയല്ല.

നബിയോടോ (ﷺ) മറ്റു സൃഷ്ടികളോടോ ഉപകാരം ലഭിക്കുന്നതിനോ ഉപദ്രവം തടയുന്നതിനോ, ആവശ്യങ്ങൾ നിറവേറ്റിത്തരാനോ, പ്രയാസങ്ങൾ നീക്കിത്തരാനോ, രോഗം സുഖപ്പെടുത്താനോ, ശഫാഅത്ത് ചോദിക്കാനോ, ശിക്ഷയിൽ നിന്ന് രക്ഷ തേടാനോ, അതുപോലുള്ള മറ്റു കാര്യങ്ങൾക്ക് വേണ്ടിയോ പ്രാർത്ഥിക്കുന്നതും തേടുന്നതും അനുവദനീയമല്ല. അല്ലാഹുവിന് മാത്രം കഴിയുന്ന കാര്യങ്ങളിൽ അവനല്ലാത്തവരോട് പ്രാർത്ഥിക്കുന്നത് ഹറാമും വലിയ ശിർക്കുമാണ്. അല്ലാഹു പറഞ്ഞു: "നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്‌; തീര്‍ച്ച." (ഗാഫിർ: 60) അല്ലാഹു തന്നെ പറയുന്നു: "തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരെല്ലാം നിങ്ങളെപ്പോലെയുള്ള ദാസന്‍മാര്‍ മാത്രമാണ്‌. എന്നാല്‍ അവരെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കൂ; അവര്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കട്ടെ; നിങ്ങള്‍ സത്യവാദികളാണെങ്കില്‍." (അഅ്റാഫ്: 194) അല്ലാഹു പറയുന്നു: "മസ്‌ജിദുകൾ അല്ലാഹുവിന്നുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും നിങ്ങൾ വിളിച്ചു പ്രാര്‍ത്ഥിക്കരുത്" [സൂറത്തുൽ ജിന്ന്:18]

ഖബ്റിനരികിൽ വെച്ച് അല്ലാഹുവിനോട് പ്രാർത്ഥിക്കരുത്. പ്രാർത്ഥിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ഖബ്റിൽ നിന്ന് മാറി ഖിബ്‌ലക്ക് നേരെ തിരിഞ്ഞ് പ്രാർത്ഥിക്കുക. പ്രാർത്ഥിക്കുമ്പോൾ ഖബ്റിനെ അഭിമുഖീകരിക്കരുത്.

ഇമാം മാലിക് -رَحِمَهُ اللَّهُ- പറഞ്ഞു: "നബി ﷺ യുടെ ഖബ്റിനരികിൽ നിന്ന് പ്രാർത്ഥിക്കുന്നത് ഞാൻ ശരിയായി കാണുന്നില്ല."

മസ്ജിദിൽ പ്രവേശിക്കുമ്പോഴോ പുറത്തിറങ്ങുമ്പോഴോ ഖബ്റിനടുത്തേക്ക് അടിക്കടി പോകുന്നത് അനുവദനീയമല്ല; മദീനാ നിവാസികൾക്കോ പുറത്തു നിന്നുള്ള സന്ദർശകർക്കോ ഇക്കാര്യത്തിൽ വ്യത്യാസമില്ല. കാരണം അത് ഖബ്റിനെ ഒരു ആഘോഷ കേന്ദ്രമാക്കി മാറ്റുക എന്ന വിലക്കപ്പെട്ട കാര്യത്തിൽ ഉൾപ്പെട്ടേക്കാം.

നബി -ﷺ- അതിനെ വിലക്കിയിട്ടുണ്ട്. അവിടുന്ന് പറഞ്ഞു: "നിങ്ങൾ എൻ്റെ ഖബ്റിനെ ആഘോഷസ്ഥലമാക്കരുത്. നിങ്ങളുടെ വീടുകളെ നിങ്ങൾ ഖബ്റുകളാക്കരുത്. നിങ്ങൾ എവിടെയായിരുന്നാലും എൻ്റെ മേൽ സ്വലാത്ത് ചൊല്ലുക; തീർച്ചയായും നിങ്ങളുടെ സ്വലാത്ത് എനിക്ക് എത്തുന്നതാണ്." (30) [30] അഹ്മദ്: 8804.

"എൻ്റെ ഖബ്റിനെ നിങ്ങൾ ആഘോഷ സ്ഥലമാക്കരുത്" എന്നതിൻ്റെ അർത്ഥം, ദിവസേനയോ ആഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ പോലുള്ള നിശ്ചിത സമയങ്ങളിലോ, അല്ലെങ്കിൽ ഏതെങ്കിലും പ്രത്യേക സാഹചര്യങ്ങളിലോ അവിടം സന്ദർശിക്കുന്നത് പതിവാക്കരുത് എന്നാണ്. നിങ്ങൾ ഒരുമിച്ചുകൂടുന്ന ഒരു ഉത്സവ കേന്ദ്രമാക്കി അതിനെ മാറ്റരുത് എന്നും അർത്ഥം പറയപ്പെട്ടിട്ടുണ്ട്.[31] [31] അൽ മുഫ്റദാത് / അർറാഗിബുൽ അസ്ഫഹാനി: 594, ശർഹുസ്സുദൂർ ബിതഹ് രീമി റഫ്ഇൽ ഖുബൂർ / അശ്ശൗകാനി: 16.

ഇമാം മാലിക് -رَحِمَهُ اللَّهُ- പറഞ്ഞു: "മസ്ജിദിൽ കയറിയിറങ്ങുന്ന മദീനയിലെ താമസക്കാർക്ക് ഖബ്റിനരികിൽ നിൽക്കൽ നിർബന്ധമില്ല; അത് പുറത്തു നിന്ന് വരുന്നവർക്ക് മാത്രമുള്ളതാണ്"[32]. [32] അശ്ശിഫാ / ഖാദി ഇയാദ്: 2/204, അൽ-മദ്ഖൽ / ഇബ്നുൽ ഹാജ്ജ്: 1/262.

അദ്ദേഹത്തിൻ്റെ (رحمه الله) വാക്കുകൾ; 'അത് പുറത്തുനിന്ന് വരുന്നവർക്ക് മാത്രമുള്ളതാണ്' എന്ന പരാമർശം സാധാരണ നിലക്കുള്ള സിയാറത്തിനെക്കുറിച്ചാണ്; പ്രവേശിക്കുമ്പോഴും പുറത്തുപോകുമ്പോഴും ആവർത്തിക്കുന്ന സിയാറത്തിനെക്കുറിച്ചല്ല.

ഖബ്റിന് മുന്നിൽ നിസ്കാരത്തിലെന്ന പോലെ ഒരു കൈ മറ്റേ കയ്യിന് മുകളിലായി നെഞ്ചിലോ അതിന് താഴെയോ വെച്ചുകൊണ്ട് നിൽക്കാൻ പാടില്ല. കാരണം ഈ രൂപം നിസ്കാരത്തിന് പ്രത്യേകമായുള്ളതാണ്. അത് അല്ലാഹുവിന് മുമ്പിൽ മാത്രം പ്രകടിപ്പിക്കേണ്ട താഴ്മയുടെയും വിനയത്തിൻ്റെയും രൂപമാണ്.

ചിലർ ചെയ്യാറുള്ളത് പോലെ, നബി ﷺ ക്ക് സലാം പറയാനായി ദൂരെ നിന്ന് ഖബ്റിനെ ഖിബ്‌ലയാക്കരുത്. കാരണം സ്വഹാബികളോ നാല് ഇമാമുമാരും മറ്റുള്ളവരുമായ സച്ചരിതരായ മുൻഗാമികളോ അപ്രകാരം ചെയ്തിരുന്നില്ല.

ഏത് ഭാഗത്ത് നിന്നാണെങ്കിലും ഖബ്റിന് നേരെ തിരിഞ്ഞ് നിന്ന് പ്രാർത്ഥിക്കുകയോ ഖുർആൻ പാരായണം ചെയ്യുകയോ അതുപോലുള്ള മറ്റു കാര്യങ്ങൾ ചെയ്യുകയോ അരുത്. ഇതും നേരത്തെ പറഞ്ഞ നിഷിദ്ധമായ പുത്തനാചാരങ്ങളിൽ പെട്ടതാണ്. അല്ലാഹുവിൻ്റെ അനുമതിയില്ലാതെ അവൻ്റെ ദീനിൽ എന്തെങ്കിലുമൊരു കാര്യം നിർമ്മിച്ചുണ്ടാക്കുക എന്നത് ഒരു മുസ്‌ലിമിന് അനുവദനീയമല്ല. ഈ പ്രവർത്തനത്തിന് സമാനമായ മറ്റു ചെയ്തികളെ ഇമാം മാലിക് (رحمه الله ) എതിർത്തിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: "ഈ ഉമ്മത്തിൻ്റെ ആദ്യകാലക്കാരെ നന്നാക്കിയ നന്മകളല്ലാതെ അവരുടെ അവസാനകാലക്കാരെയും നന്നാക്കുകയില്ല." [33] [33] മജ്മൂഉ ഫതാവാ / ഇബ്നു ബാസ്: 16/110.

നബി ﷺ ക്ക് സലാം പറയുന്ന വേളയിൽ ഫോട്ടോയെടുക്കുന്നതിലും തത്സമയ സംപ്രേഷണം ചെയ്യുന്നതിലും വ്യാപൃതരാവാൻ പാടില്ല.

നമ്മുടെ പ്രവാചകനായ മുഹമ്മദ് നബി(ﷺ)യിലും അവിടുത്തെ മുഴുവൻ കുടുംബങ്ങളിലും അനുചരൻമാരിലും അല്ലാഹുവിൻ്റെ രക്ഷയും സമാധാനവും വർഷിക്കുമാറാകട്ടെ.