رسالتان موجزتان في الزكاة والصيام
സകാത്ത്, നോമ്പ്; രണ്ട് ചെറുലേഖനങ്ങൾ
സകാത്ത്, നോമ്പ്; രണ്ട് ചെറുലേഖനങ്ങൾ
ശൈഖ്
അബ്ദുൽ അസീസ് ബിൻ അബ്ദില്ലാഹ് ബിൻ ബാസ്
رَحِمَهُ اللهُ
ലേഖനം ഒന്ന്
സകാത്തുമായി ബന്ധപ്പെട്ട ചില പ്രധാനവിഷയങ്ങൾ
റഹ്മാനും റഹീമുമായ അല്ലാഹുവിൻ്റെ നാമത്തിൽ.
സർവ്വസ്തുതിയും സർവ്വലോക രക്ഷിതാവായ അല്ലാഹുവിന്നാകുന്നു. അവൻ്റെ ദൂതരിൽ അന്തിമനായ മുഹമ്മദ് നബി(ﷺ)യിലും കുടുംബത്തിലും അനുചരന്മാരിലും അളവറ്റ കരുണാകടാക്ഷങ്ങൾ വർഷിക്കുമാറാകട്ടെ.
സകാത്ത് എന്ന നിർബന്ധ ബാധ്യതയിൽ മുസ്‌ലിംകളിൽ ധാരാളം പേർ വരുത്തുന്ന അശ്രദ്ധയാണ് ഈ ലേഖനം എഴുതാൻ എനിക്ക് പ്രേരണയായത്. സകാത്ത് വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ്. ഇസ്‌ലാമിൻ്റെ ഒഴിച്ചുകൂടാൻ പറ്റാത്ത നെടുംതൂണുകളിൽ ഒന്നാണ് അത്. എന്നിരിക്കെയും ധാരാളം പേർ ഇസ്‌ലാമിക മര്യാദകൾ പാലിച്ചു കൊണ്ടല്ല അത് നൽകുന്നത്. നബി (ﷺ) പറഞ്ഞതു നോക്കുക: "ഇസ്‌ലാം അഞ്ച് കാര്യങ്ങൾക്ക് മേലാണ് പടുത്തുയർത്തപ്പെട്ടിരിക്കുന്നത്: 'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല, മുഹമ്മദ് നബി അല്ലാഹുവിൻ്റെ ദൂതനാണ്) എന്ന് സാക്ഷ്യം വഹിക്കൽ, നിസ്കാരം നിലനിർത്തൽ, സകാത്ത് നൽകൽ, റമദാൻ മാസത്തിൽ നോമ്പെടുക്കൽ, അല്ലാഹുവിൻ്റെ ഭവനമായ കഅ്ബയിൽ പോയി ഹജ്ജ് നിർവ്വഹിക്കൽ."[1] മുത്തഫഖുൻ അലൈഹി [1] ബുഖാരി: 8, മുസ്‌ലിം: 16.
മുസ്‌ലിംകൾക്ക് മേൽ സകാത്ത് നിർബന്ധമാക്കുകയും, ഇസ്‌ലാം സ്വീകരിച്ചവരുടെ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു എന്നത് ഇസ്‌ലാമിൻ്റെ ഏറ്റവും പ്രകടമായ നന്മകളിലും ഭംഗികളിലും പെട്ട കാര്യമാണ്. കാരണം സകാത്തിൻ്റെ ഫലങ്ങളും പ്രയോജനങ്ങളും അതിനു മാത്രമുണ്ട്. മുസ്‌ലിംകളിലെ ദരിദ്രർക്ക് അത് അങ്ങേയറ്റം ആവശ്യകരവുമാണ്.
സകാത്തിൻ്റെ പ്രയോജനങ്ങളിൽ പെട്ടതാണ്: സമ്പന്നനും ദരിദ്രനും തമ്മിലുള്ള സ്നേഹബന്ധം അത് മുഖേന ഊട്ടിയുറപ്പിക്കുന്നു എന്നത്; കാരണം തങ്ങളോട് നന്മ കാണിക്കുന്നവരെ സ്നേഹിക്കുക എന്നത് മനുഷ്യമനസ്സിൻ്റെ പ്രകൃതമാണ്.
സകാത്തിൻ്റെ മറ്റൊരു പ്രയോജനം: മനസ്സിനെ അത് ശുദ്ധീകരിക്കുകയും പരിശുദ്ധപ്പെടുത്തുകയും ചെയ്യുന്നു എന്നതാണ്. അതിലൂടെ പിശുക്കും ഇഹലോകത്തോടുള്ള ആർത്തിയും അകറ്റി നിർത്താൻ സാധിക്കുന്നു. ഇക്കാര്യം അല്ലാഹുവിൻ്റെ വചനത്തിൽ അവൻ ഓർമ്മപ്പെടുത്തിയിട്ടുണ്ട്: "അവരെ ശുദ്ധീകരിക്കുകയും, അവരെ സംസ്കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുകളില്‍ നിന്ന് നീ വാങ്ങുക." (തൗബ: 103)
സകാത്തിൻ്റെ പ്രയോജനങ്ങളിൽ പെട്ടതാണ്: അത് മുസ്‌ലിമിനെ ഉദാരതയുടെയും ദാനശീലത്തിൻ്റെയും, ആവശ്യക്കാരായ ജനങ്ങളോടുള്ള അനുകമ്പയുടെയും ഗുണങ്ങൾ ശീലിപ്പിക്കുന്നു എന്നത്.
സകാത്തിൻ്റെ മറ്റൊരു പ്രയോജനം: സമ്പത്തിൽ അല്ലാഹുവിൻ്റെ പക്കൽ നിന്നുള്ള അനുഗ്രഹവും (ബറകത്ത്) വർദ്ധനവും ദാനത്തിന് അല്ലാഹു പകരം നൽകുന്ന പ്രതിഫലവും ലഭിക്കാൻ അത് കാരണമാകുന്നു എന്നതാണ്. അല്ലാഹു പറഞ്ഞത് പോലെ: "നിങ്ങള്‍ എന്തൊന്ന് ചെലവഴിച്ചാലും അവന്‍ അതിന് പകരം നല്‍കുന്നതാണ്. അവന്‍ ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനത്രെ." (സബഅ്: 39) ഒരു സ്വഹീഹായ ഹദീഥ് ഇങ്ങനെയാണ്: നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞിരിക്കുന്നു: ആദമിൻ്റെ മകനേ! നീ ചെലവഴിക്കുക; എങ്കിൽ നിനക്കുവേണ്ടി നാം ചെലവഴിക്കാം."[2]، ഇവയല്ലാത്ത അനേകം ഗുണഫലങ്ങളും പ്രയോജനങ്ങളും സകാത്തിനുണ്ട്. [2] (മുസ്ലിം: 993)
അല്ലാഹുവിൻ്റെ മാർഗത്തിൽ സമ്പത്ത് ചിലവഴിക്കുന്നതിൽ പിശുക്ക് കാണിക്കുന്നവർക്കും, സകാത്ത് നൽകുന്നതിൽ വീഴ്ച വരുത്തുന്നവർക്കും എതിരെ കനത്ത താക്കീതുകൾ (ഖുർആനിലും ഹദീഥിലും) വന്നിട്ടുണ്ട്. അല്ലാഹു പറയുന്നു: "സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക. നരകാഗ്നിയില്‍ വെച്ച് അവ ചുട്ടുപഴുപ്പിക്കപ്പെടുകയും, എന്നിട്ടത് കൊണ്ട് അവരുടെ നെറ്റികളിലും പാര്‍ശ്വങ്ങളിലും മുതുകുകളിലും ചൂടുവെക്കപ്പെടുകയും ചെയ്യുന്ന ദിവസം (അവരോട് പറയപ്പെടും): നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി തന്നെ നിക്ഷേപിച്ചുവെച്ചതാണിത്. അതിനാല്‍ നിങ്ങള്‍ നിക്ഷേപിച്ച് വെച്ചിരുന്നത് നിങ്ങള്‍ ആസ്വദിച്ചു കൊള്ളുക." (തൗബ: 34-35) സകാത്ത് നൽകപ്പെടാത്ത എല്ലാ സമ്പത്തും അതിൻ്റെ ഉടമയ്ക്ക് ഖിയാമത്ത് നാളിൽ ശിക്ഷയായി പരിണമിക്കും. ഇതിനെക്കുറിച്ച് നബിയിൽ -ﷺ- നിന്ന് സ്ഥിരപ്പെട്ട ഹദീഥിൽ അറിയിച്ചത് പോലെ: "സ്വർണ്ണമോ വെള്ളിയോ ഉടമപ്പെടുത്തിയ ഏതൊരാളാകട്ടെ, അതിൽ നിന്ന് തൻ്റെ ബാധ്യത അവൻ കൊടുത്തു വീട്ടിയില്ലെങ്കിൽ അന്ത്യനാളിൽ അവയെല്ലാം അഗ്നിയുടെ ഓരോ തളികയായി മാറ്റപ്പെടുകയും, അതിന് മേൽ നരകാഗ്നി കൊണ്ട് അവനെ തിളപ്പിക്കുകയും ചെയ്യുന്നതാണ്. അങ്ങനെ അവൻ്റെ പാർശ്വങ്ങളിലും നെറ്റിയിലും മുതുകിലുമെല്ലാം ചൂടു വെക്കപ്പെടും. ഓരോ തവണ അത് തണുക്കുമ്പോഴും അത് വീണ്ടും മടക്കപ്പെടും. അൻപതിനായിരം വർഷം ദൈർഘ്യമുള്ള ഒരു ദിവസത്തിൽ, സൃഷ്ടികൾക്കിടയിൽ വിധി പറയപ്പെടുകയും, അവൻ്റെ വഴി ഏതാണെന്ന് -സ്വർഗത്തിലേക്കോ അതല്ല നരകത്തിലേക്കോ എന്ന്- വേർതിരിഞ്ഞു കാണുകയും ചെയ്യുന്നത് വരെ (ഈ ശിക്ഷ തുടരും)."[3] [3] മുസ്ലിം: 987
ഒട്ടകവും പശുവും ആടുമാടുകളുമായി കന്നുകാലികളെ ഉടമപ്പെടുത്തുകയും, ശേഷം തൻ്റെ സമ്പത്തിൽ നിന്ന് സകാത്ത് നൽകാതിരിക്കുകയും ചെയ്യുന്നവരെ കുറിച്ച് പരാമർശിച്ചു കൊണ്ട് അവരുടെ ഈ സമ്പത്ത് കൊണ്ട് അന്ത്യനാളിൽ അവർ ശിക്ഷിക്കപ്പെടുന്നതാണെന്നും നബി (ﷺ) അറിയിച്ചിട്ടുണ്ട്.
അല്ലാഹുവിൻ്റെ റസൂൽ ﷺ പറയുന്നു: "അല്ലാഹു ഒരാൾക്ക് സമ്പത്ത് നൽകുകയും, അവൻ അതിൻ്റെ സകാത്ത് നൽകാതിരിക്കുകയും ചെയ്താൽ, ഖിയാമത്ത് നാളിൽ അവന് (അവൻ്റെ സമ്പാദ്യം) രണ്ട് വെളുത്തപുള്ളികളുള്ള ഒരു സർപ്പമായി രൂപം നൽകപ്പെടും. അത് അവൻ്റെ കഴുത്തിൽ ചുറ്റുകയും, ശേഷം അവൻ്റെ കവിളുകളിൽ പിടികൂടി ഇപ്രകാരം പറയും: ഞാൻ നിൻ്റെ സമ്പാദ്യമാണ്, ഞാൻ നിൻ്റെ നിധിയാണ്." ശേഷം നബി ﷺ ഈ വചനം പാരായണം ചെയ്തു: "അല്ലാഹു അവൻ്റെ അനുഗ്രഹത്തിൽ നിന്ന് തങ്ങൾക്ക് തന്നിട്ടുള്ളതിൽ പിശുക്ക് കാണിക്കുന്നവർ അതവർക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിക്കരുത്. അല്ല, അവർക്ക് ദോഷകരമാണത്. അവർ പിശുക്ക് കാണിച്ച ധനം കൊണ്ട് ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവരുടെ കഴുത്തിൽ മാല ചാർത്തപ്പെടുന്നതാണ്..." [4] (ആലു ഇംറാൻ: 180) [4] ബുഖാരി: 1338.
നാല് ഇനം സമ്പത്തുകളിലാണ് സകാത്ത് നിർബന്ധമായിട്ടുള്ളത്. ഭൂമിയിൽ നിന്നുള്ള ധാന്യവിളകളും, കന്നുകാലികളും, സ്വർണ്ണവും വെള്ളിയും, കച്ചവടച്ചരക്കുകളുമാണ് അവ.
ഈ നാല് ഇനങ്ങളിലും നിർണ്ണിത 'നിസ്വാബ്' (സമ്പത്തിൻ്റെ പരിധി) നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഈ പരിധിയിൽ താഴെയാണ് സമ്പത്തുള്ളത് എങ്കിൽ അതിൽ സകാത്ത് നിർബന്ധമില്ല. ധാന്യത്തിൻ്റെയും കാർഷിക വിളകളുടെയും നിസ്വാബ്: അഞ്ച് വസഖാണ്; ഒരു വസഖ് എന്നാൽ: നബിയുടെ (ﷺ) കാലഘട്ടത്തിലെ സ്വാഇൽ കണക്കാക്കുകയാണെങ്കിൽ, അറുപത് സ്വാആണ് ഉണ്ടാവുക; അപ്പോൾ അഞ്ച് വസഖ് എന്നാൽ മുന്നൂറ് സ്വാഅ് ഉണ്ടായിരിക്കും. ഈത്തപ്പഴം, ഉണക്കമുന്തിരി, ഗോതമ്പ്, അരി, ബാർലി പോലുള്ള കാർഷിക വിളകളിലാണ് ഈ പരിധി പരിഗണിക്കേണ്ടത്. നബി (ﷺ) യുടെ കാലഘട്ടത്തിലെ സ്വാഅ് എന്നാൽ ഒത്തവണ്ണമുള്ള ഒരു പുരുഷൻ്റെ രണ്ട് കൈകൾ നിറയുന്ന വിധത്തിൽ നാല് കോരലുകളാണ്.
കാർഷിക വിളകളിൽ നിസ്വാബ് രണ്ട് വിധത്തിലുണ്ട്. ഉടമസ്ഥൻ്റെ ചിലവില്ലാതെ -മഴവെള്ളവും നദീജലവും ഒഴുക്കുള്ള ഉറവയിൽ നിന്നുള്ള വെള്ളവും- കൊണ്ടാണ് കൃഷി നനച്ചിട്ടുള്ളത് എങ്കിൽ വിളവുകളുടെ പത്തിലൊന്ന് സകാത്ത് നൽകണം.
എന്നാൽ ജലസേചനത്തിനായി ചെലവുകളും പ്രയാസവും ഉടമസ്ഥൻ വഹിക്കുന്ന സാഹചര്യത്തിൽ -ഉദാഹരണത്തിന്, ജലസ്രോതസ്സുകളും, മോട്ടോറുകൾ പോലുള്ളവയും ഉപയോഗിച്ച് വെള്ളം എത്തിക്കേണ്ടുന്ന അവസ്ഥയിൽ- കാർഷിക വിളകൾക്ക് അഞ്ചു ശതമാനം (പത്തിലൊന്നിൻ്റെ പകുതി) സകാത്താണ് നൽകേണ്ടത്. നബി (ﷺ) യുടെ ഹദീഥിൽ ഇക്കാര്യം സ്ഥിരപ്പെട്ടിട്ടുണ്ട്.
മേഞ്ഞു നടക്കുന്ന ഒട്ടകം, പശു, ആട് എന്നീ കന്നുകാലികളുടെ സകാത്തിൻ്റെ വിഷയം നബി (ﷺ) യുടെ ഹദീഥുകളിൽ വിശദമായി വിവരിക്കപ്പെട്ടിട്ടുണ്ട്. അതിൻ്റെ വിശദ വിവരങ്ങൾ അറിയാൻ ഉദ്ദേശിക്കുന്നവർക്ക് പണ്ഡിതന്മാരോട് അക്കാര്യം ചോദിച്ചു മനസ്സിലാക്കാവുന്നതാണ്. സംക്ഷിപ്തമായ ഒരു ലേഖനമാണ് ഇവിടെ ഉദ്ദേശിക്കുന്നത് എന്നതിനാൽ അതിൻ്റെ കണക്കുകൾ ഇവിടെ നാം വിവരിക്കാൻ തുനിയുന്നില്ല.
ഏറ്റവും കുറഞ്ഞ തുക നൂറ്റി നാല്പത് മിസ്ഖാലാണ്, സൗദി അറേബ്യൻ കറൻസിയിൽ അതിന് തുല്യമായ തുക അമ്പത്തിയാറ് റിയാലാണ്.
സ്വർണ്ണത്തിൻ്റെ നിസ്വാബ്: ഇരുപത് മിഥ്ഖാലാണ്; (ഗ്രാമിൻ്റെ കണക്കിലാണെങ്കിൽ 92 ഗ്രാം.) സ്വർണ്ണമോ വെള്ളിയോ -അവ രണ്ടുമോ അവയിൽ ഏതെങ്കിലുമൊന്നോ- ഈ പറയപ്പെട്ട നിസ്വാബ് എത്തുകയും, അത് ഒരു ഹിജ്റ വർഷം (ഹൗല്) ഒരാളുടെ കയ്യിൽ (അവൻ്റെ സ്വത്തായി) തുടരുകയും ചെയ്താൽ അതിൻ്റെ രണ്ടര ശതമാനമാണ് നിർബന്ധമായും നൽകേണ്ട സകാത്ത്.
കയ്യിലുള്ള മൂലധനത്തിൻ്റെ മേൽ ലഭിക്കുന്ന ലാഭം കിട്ടിയ ശേഷം ഒരു വർഷം തികയണമെന്ന നിബന്ധനയില്ല. കന്നുകാലികളുടെ കാര്യവും ഇത് പോലെത്തന്നെയാണ്; അതിൽ നിസ്വാബ് എത്തിയ നിലയിൽ ഒരു വർഷം തികയുമ്പോൾ ഉണ്ടായ സമ്പത്തിന് മുഴുവനായി സകാത് നൽകണം. ലഭിച്ച വർദ്ധനവിന് ശേഷം വീണ്ടും ഒരു വർഷം തികയേണ്ട ആവശ്യമില്ല.
ഇന്ന് ജനങ്ങൾ ഇടപാടുകൾക്കായി ഉപയോഗിക്കുന്ന കറൻസികൾക്ക് സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും അതേ വിധിയാണുള്ളത്. ഇത്തരം നാണയങ്ങൾ ദിർഹമോ ദീനാറോ ഡോളറോ മറ്റേതെങ്കിലും പേരിലുള്ള കറൻസികളോ ആയാലും അവക്കെല്ലാം സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും വിധി തന്നെയാണുള്ളത്. നാണയങ്ങൾ വെള്ളിയുടെയോ സ്വർണ്ണത്തിൻ്റെയോ നിസ്വാബ് എത്തുകയും, ഒരു വർഷം തികയുകയും ചെയ്താൽ അതിൽ സകാത്ത് നൽകൽ നിർബന്ധമാണ്.
സ്വർണ്ണവും വെള്ളിയും കൊണ്ടുള്ള സ്ത്രീകളുടെ ആഭരണങ്ങൾക്കും നാണയങ്ങളുടെ വിധി തന്നെയാണ്. ഇവയും നിസ്വാബ് എത്തുകയും, ഒരു വർഷം തികയുകയും ചെയ്താൽ അതിൻ്റെ സകാത്ത് നിർബന്ധമായും നൽകണം. ആഭരണങ്ങൾ ഉപയോഗിക്കുന്നതാണെങ്കിലും മറ്റൊരാൾക്ക് ഉപയോഗത്തിന് നൽകിയതായാലും ശരി. ഈ വിഷയത്തിലെ പണ്ഡിതാഭിപ്രായങ്ങളിൽ ഏറ്റവും ശരിയായത് അതാണ്. നബി (ﷺ) യുടെ ഹദീഥുകളിലെ പൊതുവായ പ്രയോഗങ്ങൾ ഈ അഭിപ്രായത്തെയാണ് ബലപ്പെടുത്തുന്നത്: "സ്വർണ്ണമോ വെള്ളിയോ ഉടമപ്പെടുത്തിയ ഏതൊരാളാകട്ടെ, അതിൽ നിന്ന് തൻ്റെ ബാധ്യത അവൻ കൊടുത്തു വീട്ടിയില്ലെങ്കിൽ അന്ത്യനാളിൽ അവയെല്ലാം അഗ്നിയുടെ ഓരോ തളികയായി മാറ്റപ്പെടുന്നതാണ്"[5]. ഈ ഹദീഥിൻ്റെ പൂർണ്ണരൂപം നാം മുൻപ് നൽകിയിട്ടുണ്ട്. [5] മുസ്‌ലിം: 987.
ഒരു സ്ത്രീയുടെ കയ്യിൽ രണ്ട് സ്വർണ്ണവളകൾ കണ്ടപ്പോൾ നബി (ﷺ) പറഞ്ഞ വാക്കുകളും ഈ അഭിപ്രായത്തെ പിന്താങ്ങുന്നതാണ്. അവിടുന്ന് പറഞ്ഞു: ''നീ ഇതിൻ്റെ സകാത്ത് കൊടുക്കാറുണ്ടോ?'' അവൾ പറഞ്ഞു: ഇല്ല. നബി (ﷺ) ചോദിച്ചു: ''ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അല്ലാഹു അതിനെ നിനക്ക് തീ കൊണ്ടുള്ള വളകളാക്കി മാറ്റുന്നത് നീ ഇഷ്ടപ്പെടുന്നുവോ?'' അപ്പോൾ അവ രണ്ടും ഊരിക്കളഞ്ഞു കൊണ്ട് അവൾ പറഞ്ഞു: ''ഇവ രണ്ടും അല്ലാഹുവിനും അവൻ്റെ റസൂലിനുമുള്ളതാണ്.''[6] [6] അബൂദാവൂദ് (1563), നസാഈ (2270) എന്നിവർ ഹസനായ സനദോടെ ഉദ്ധരിച്ചത്.
ഉമ്മു സലമഃ (റഹ) സ്വർണ്ണം കൊണ്ടുള്ള ചില ആഭരണങ്ങൾ ധരിക്കുകയും നബി (സ) യോട് ചോദിക്കുകയും ചെയ്തു: "അല്ലാഹുവിൻ്റെ റസൂലേ! (സൂറ. തൗബഃ 34-ആം വചനത്തിൽ അല്ലാഹു ആക്ഷേപിച്ചു പറഞ്ഞ) നിധിയിൽ ഇത് പെടുമോ?" നബി (സ) പറഞ്ഞു: "സകാത്ത് നൽകാനുള്ളത്ര എത്തുകയും, അതിൻ്റെ സകാത്ത് നൽകപ്പെടുകയും ചെയ്താൽ അത് (ആ പറഞ്ഞ) നിധിയിൽ ഉൾപ്പെടുകയില്ല."[7] ഈ ആശയത്തിൽ വേറെയും ഹദീഥുകൾ സ്ഥിരപ്പെട്ടിട്ടുണ്ട്. [7] അബൂദാവൂദ്: 1564.
ഇനി കച്ചവട വസ്തുക്കളുടെ സകാത്തിൻ്റെ കാര്യമാണ്; കച്ചവടത്തിനായി മാറ്റിവെച്ച എല്ലാ സ്വത്തും ഹിജ്റ വർഷത്തിൻ്റെ അവസാനത്തിൽ കണക്കെടുക്കുകയും, അതിൻ്റെ രണ്ടര ശതമാനം സകാത്ത് നൽകുകയും ചെയ്യണം. അവയുടെ മൂല്യം വസ്തുവിൻ്റെ വിൽപ്പന തുകയ്ക്ക് തുല്യമോ കൂടുതലോ കുറവോ ആണെങ്കിലും (അവയുടെ വില നിസ്വാബ് എത്തിയിട്ടുണ്ടോ) എന്ന് പരിഗണിക്കുകയാണ് വേണ്ടത്. സമുറഃ (رضي الله عنه) വിൻ്റെ ഹദീഥ് ഈ പറഞ്ഞതിന് തെളിവാണ്. അദ്ദേഹം പറഞ്ഞു: "കച്ചവടത്തിനായി ഞങ്ങൾ ഒരുക്കിവെച്ച സമ്പത്തിൽ നിന്ന് സകാത്ത് നൽകാൻ നബി (ﷺ) ഞങ്ങളോട് കൽപ്പിക്കാറുണ്ടായിരുന്നു."[8] [8] അബൂദാവൂദ്: 1562.
വിൽപ്പനയ്ക്കായി തയ്യാറാക്കിയ ഭൂമികൾ, കെട്ടിടങ്ങൾ, വാഹനങ്ങൾ, വെള്ളം പമ്പ് ചെയ്യാനുള്ള യന്ത്രങ്ങൾ തുടങ്ങിയവയെല്ലാം ഈ സകാത്ത് നിർബന്ധമാകുന്ന കച്ചവടവസ്തുക്കളിൽ ഉൾപ്പെടുന്നതാണ്.
എന്നാൽ -കച്ചവടം ചെയ്യാൻ ഉദ്ദേശ്യമില്ലാത്ത- വാടകക്ക് നൽകാൻ മാത്രമുള്ള കെട്ടിടങ്ങളാണെങ്കിൽ... അവയുടെ വാടകയിനത്ത് അവ കച്ചവടൻ വാടകയ്ക്ക് നൽകാൻ തയ്യാറാക്കിയ കെട്ടിടങ്ങൾ വിൽക്കാനല്ലെങ്കിൽ, അവയുടെ വാടകത്തുകയ്ക്ക് ഒരു (ഹിജ്റ) വർഷം തികഞ്ഞാൽ സകാത്ത് നൽകണം;എന്നാൽ കെട്ടിടത്തിന് മാത്രമായി സകാത്തില്ല; കാരണം അത് വിൽക്കാനല്ലല്ലോ. അതുപോലെ, സ്വകാര്യ വാഹനങ്ങൾക്കും വാടക വാഹനങ്ങൾക്കും, വിൽക്കാനല്ലെങ്കിൽ, സകാത്തില്ല; ഉടമസ്ഥൻ ഉപയോഗത്തിനായി വാങ്ങിയതാണെങ്കിൽ.
എന്നാൽ വാടകക്ക് നൽകുന്ന കാറിൻ്റെയോ മറ്റോ ഉടമസ്ഥൻ്റെ പക്കൽ നിസ്വാബ് എത്തുന്ന വിധത്തിലുള്ള നാണയം ഉണ്ടെങ്കിൽ -അത് ഹൗല് തികഞ്ഞാൽ- അതിൻ്റെ മേലുള്ള സകാത്ത് നൽകണം. ഈ പണം ചിലവിന് വേണ്ടി വെച്ചതോ, വിഹാഹത്തിനോ ഭൂമി വാങ്ങുന്നതിനോ കടം വീട്ടുന്നതിനോ മറ്റെന്തെങ്കിലും ലക്ഷ്യത്തിനോ വെച്ചതാണെങ്കിലും അവയിലെല്ലാം സകാത്ത് നൽകേണ്ടതുണ്ട്. കാരണം സകാത്ത് നിർബന്ധമാണെന്ന് അറിയിക്കുന്ന തെളിവുകളിലെ പൊതുവായ പ്രയോഗങ്ങളിൽ ഇവയെല്ലാം ഉൾപ്പെടുന്നതാണ്.
കട ബാധ്യതയുണ്ട് എന്നത് സകാത്ത് നൽകാതിരിക്കാനുള്ള കാരണമല്ല എന്ന അഭിപ്രായമാണ് പണ്ഡിതന്മാരുടെ വീക്ഷണങ്ങളിൽ ശരിയായിട്ടുള്ളത്.
അനാഥരോ ഭ്രാന്തുള്ളവരോ ആയ വ്യക്തികളുടെ സമ്പത്തിൻ്റെ കാര്യവും ഇതു പോലെത്തന്നെ; അവരുടെ സമ്പത്ത് നിസ്വാബ് തികയുകയും അത് ഒരു ഹൗല് പൂർത്തീകരിക്കുകയും ചെയ്താൽ അതിനുള്ള സകാത്ത് നൽകണം എന്നതാണ് ബഹു ഭൂരിപക്ഷം പണ്ഡിതന്മാരുടെയും വീക്ഷണം. അവർക്ക് വേണ്ടി സകാത്ത് നൽകുന്നു എന്ന നിയ്യത്തോടെ അവരുടെ രക്ഷാധികാരികളാണ് ഈ ബാധ്യത നിറവേറ്റേണ്ടത്. സകാത്തിൻ്റെ വിഷയത്തിൽ വന്ന തെളിവുകളിലെ പൊതു പ്രയോഗങ്ങൾ തന്നെയാണ് ഈ പറഞ്ഞതിനുമുള്ള തെളിവ്. യമനിലേക്ക് മുആദ് ബ്നു ജബൽ (رضي الله عنه) വിനെ നിയോഗിച്ചപ്പോൾ നബി (ﷺ) നൽകിയ നിർദേശം അതിൽ പെട്ടതാണ്: "അല്ലാഹു അവരുടെ സമ്പത്തിൽ ദാനധർമ്മം [സകാത്ത്] നിർബന്ധമാക്കിയിരിക്കുന്നു; അത് അവരിലെ ധനികരിൽ നിന്ന് ശേഖരിക്കപ്പെടുകയും, ദരിദ്രരിലേക്ക് മടക്കപ്പെടുകയും വേണം"[9]. [9] ബുഖാരി: 1395, മുസ്‌ലിം: 19.
സകാത്ത് എന്നത് അല്ലാഹുവിനോടുള്ള ബാധ്യതയും, അവന് നമുക്ക് മേലുള്ള അവകാശവുമാണ്. അത് സ്വീകരിക്കാൻ അർഹതയില്ലാത്തവർക്ക് നൽകിക്കൊണ്ട് ഈ വിഷയത്തിൽ അലസത പുലർത്തരുത്. സകാത്ത് നൽകുന്നതിലൂടെ തൻ്റെ വ്യക്തിപരമായ നേട്ടത്തിനോ പ്രയാസങ്ങൾ ഒഴിവാക്കാനോ അയാൾ ശ്രമിക്കരുത്. സകാത്ത് നൽകുന്നതിലൂടെ തൻ്റെ സമ്പത്ത് സുരക്ഷിതമാക്കുക എന്നതോ അപകീർത്തി ഒഴിവാക്കുക എന്നതോ അയാളുടെ ലക്ഷ്യമാകരുത്. മറിച്ച്, സകാത്തിന് അർഹതയുള്ളവർക്ക് -അവർ സകാത്തിന് അർഹരാണ് എന്ന ഒരേയൊരു കാരണത്താൽ- അത് നൽകുക എന്നതാണ് ഓരോ മുസ്‌ലിമിൻ്റെയും മേലുള്ള ബാധ്യത; ശുദ്ധമായ മനസ്സോടെയും ഈ പ്രവർത്തനത്തിൽ അല്ലാഹുവിനെ മാത്രം ലക്ഷ്യം വെച്ചു കൊണ്ടുമായിരിക്കണം അവൻ സകാത്ത് നൽകേണ്ടത്. അപ്പോഴാണ് അല്ലാഹുവിൻ്റെ മുൻപിൽ അവൻ്റെ ബാധ്യത വീടുക; അതിലൂടെ മാത്രമാണ് മഹത്തരമായ പ്രതിഫലവും അല്ലാഹുവിൻ്റെ പക്കൽ നിന്നുള്ള പകരവും അവന് നേടാൻ സാധിക്കുക.
സകാത്തിന് അർഹരായവർ ആരൊക്കെയാണെന്ന് അല്ലാഹു തൻ്റെ മഹത്തായ ഗ്രന്ഥത്തിൽ (ഖുർആനിൽ) വിശദീകരിച്ചിരിക്കുന്നു. അവൻ പറയുന്നു: "സകാത്ത് മുതലുകൾ (നല്‍കേണ്ടത്) ദരിദ്രന്‍മാര്‍ക്കും, അഗതികള്‍ക്കും, അതിന്‍റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും (ഇസ്ലാമുമായി) മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ക്കും, അടിമകളുടെ (മോചനത്തിന്‍റെ) കാര്യത്തിലും, കടം കൊണ്ട് വിഷമിക്കുന്നവര്‍ക്കും, അല്ലാഹുവിന്‍റെ മാര്‍ഗത്തിലും, വഴിപോക്കന്നും മാത്രമാണ്. അല്ലാഹുവിങ്കല്‍ നിന്ന് നിശ്ചയിക്കപ്പെട്ട നിർബന്ധ ബാത്യതയത്രെ ഇത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്. (തൗബ: 60)
'അല്ലാഹു എല്ലാം അറിയുന്നവനായ 'അലീമും' അതീവയുക്തിമാനായ 'ഹകീമു'മാണ്' എന്നു പറഞ്ഞു കൊണ്ട് ഈ ആയത്തിൻ്റെ അവസാനത്തിൽ അവൻ്റെ മഹത്തരമായ രണ്ട് നാമങ്ങൾ നൽകിയതിന് പിന്നിൽ ഒരു ഉണർത്തലുണ്ട്; തൻ്റെ ദാസന്മാരുടെ അവസ്ഥകൾ ഏറ്റവും നന്നായി അറിയുന്നവനാണ് അല്ലാഹുവെന്നും, അവരിൽ ആർക്കാണ് സകാത്ത് നൽകപ്പെടാൻ അർഹതയുള്ളത് എന്നും, ആർക്കാണ് അതിന് അർഹതയില്ലാത്തത് എന്നും അവന് ഏറ്റവും നന്നായി അറിയാം. മതവിധികൾ നിശ്ചയിക്കുന്നതിലും പ്രപഞ്ചത്തിലെ വിധിനിർണ്ണയിക്കുന്നതിലും അവൻ അങ്ങേയറ്റം അവൻ തൻ്റെ അടിമകളുടെ അവസ്ഥകളെക്കുറിച്ച് പൂർണ്ണമായും അറിയുന്നവനാകുന്നു: ആരാണ് സഹായിക്കപ്പെടാൻ അർഹൻ, ആരാണ് അർഹനല്ലാത്തവൻ, എന്നതെല്ലാം അവൻ സൂക്ഷ്മമായി അറിയുന്നു.തൻ്റെ നിയമങ്ങളിലൂടെയും വിധികളിലൂടെയും ഏറ്റവും യുക്തമായത് പ്രവർത്തിക്കുന്നവനാകുന്നു അവൻ. (ഹകീം). അവൻ കാര്യങ്ങളെ ഏറ്റവും അനുയോജ്യമായ സ്ഥാനങ്ങളിൽ മാത്രമേ വെക്കുകയുള്ളൂ, അവൻ്റെ യുക്തിയുടെ ചില രഹസ്യങ്ങൾ ചിലർക്ക് അവ്യക്തമായിരുന്നാലും ശരി; അവൻ്റെ മതനിയമങ്ങളിൽ അടിമകൾ സമാധാനം കണ്ടെത്തുകയും അവൻ്റെ വിധികൾക്ക് സമ്പൂർണമായി വിധേയത്വം കാണിക്കുകയും ചെയ്യേണ്ടതാണ്.
നമുക്കും എല്ലാ മുസ്‌ലിംകൾക്കും അവൻ്റെ ദീനിൽ അവഗാഹം നേടുവാനും, അവനോടുള്ള ഇടപാടുകളിൽ സത്യസന്ധത പുലർത്തുവാനും, അവൻ്റെ തൃപ്തി കരസ്ഥമാകുന്ന കാര്യങ്ങളിൽ മുന്നേറുവാനും, അവൻ്റെ കോപം വരുത്തുന്ന കാര്യങ്ങളിൽ നിന്ന് രക്ഷ നേടുവാനുമുള്ള തൗഫീഖ് അല്ലാഹു നൽകുമാറാകട്ടെ. തീർച്ചയായും അവൻ പ്രാർത്ഥനക്കുത്തരം നൽകുന്നവനും സമീപസ്ഥനുമാണ്.
അവിടുത്തെ ദാസനും ദൂതനുമായ മുഹമ്മദ് നബിയിലും അവിടുത്തെ മുഴുവൻ കുടുംബങ്ങളിലും അനുചരൻമാരിലും അല്ലാഹുവിൻ്റെ രക്ഷയും സമാധാനവും വർഷിക്കുമാറാകട്ടെ.
ഇസ്‌ലാമിക ഗവേഷണവിഭാഗത്തിൻ്റെയും ഫത്‌വാ സമിതിയുടെയും
ചെയർമാൻ
ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദില്ലാഹ് ബിൻ ബാസ്
ലേഖനം രണ്ട്:
റമദാൻ നോമ്പ്, രാത്രി നിസ്കാരം; ചില സുപ്രധാന വിധിവിലക്കുകൾ
റഹ്മാനും റഹീമുമായ അല്ലാഹുവിൻ്റെ നാമത്തില്‍.
അബ്ദുൽ അസീസ് ബ്നു അബ്ദില്ലാഹ് ബ്നു ബാസിൽ നിന്ന് ഇത് കാണുന്ന ഓരോ മുസ്‌ലിമിനും വേണ്ടി വിരചിതമായത്. അല്ലാഹു എന്നെയും അവരെയും ഈമാനുവുള്ളവരുടെ മാർഗത്തിൽ വഴി നടത്തട്ടെ... എന്നെയും അവരെയും ഖുർആനിലും സുന്നത്തിലും അവഗാഹം നേടാൻ ഉദവി നൽകി സഹായിക്കട്ടെ... ആമീൻ!
അസ്സലാമു അലൈക്കും വ റഹ്മതുല്ലാഹി വ ബറകാതുഹ്
റമദാൻ മാസത്തിലെ നോമ്പിൻ്റെയും രാത്രി നിസ്കാരത്തിൻ്റെയും ശ്രേഷ്ഠതയെക്കുറിച്ചും, സൽപ്രവർത്തനങ്ങളിൽ പരസ്പരം മുന്നേറുന്നതിൻ്റെ മഹത്വത്തെക്കുറിച്ചും, ചിലരെങ്കിലും അറിയാതെ പോകുന്ന ചില പ്രധാനപ്പെട്ട വിധി വിലക്കുകളെ കുറിച്ചുമുള്ള ഹ്രസ്വമായ ഒരു ഉപദേശമാണിത്.
റസൂൽ -ﷺ- റമദാൻ മാസത്തിൻ്റെ വരവിനെ കുറിച്ച് സ്വഹാബിമാരെ സന്തോഷവാർത്ത അറിയിക്കാറുണ്ടായിരുന്നു. അല്ലാഹുവിൻ്റെ കരുണയുടെ കവാടങ്ങളും, സ്വർഗവാതിലുകളും തുറക്കപ്പെടുകയും, നരകകവാടങ്ങൾ അടയ്ക്കപ്പെടുകയും, പിശാചുക്കൾ ബന്ധനസ്ഥരാക്കപ്പെടുകയും ചെയ്യുന്ന മാസമാണതെന്ന് അവിടുന്ന് -ﷺ- അറിയിക്കാറുണ്ടായിരുന്നു. ഹദീസിൽ സ്ഥിരപ്പെട്ടതായി കാണാം: "റമദാനിലെ ആദ്യ രാത്രി ആഗതമായാൽ സ്വർഗകവാടങ്ങൾ മലർക്കെ തുറക്കപ്പെടുന്നതാണ്; അവയിൽ ഒന്നു പോലും അടച്ചിടപ്പെടുകയില്ല. നരക കവാടങ്ങൾ കൊട്ടിയടക്കപ്പെടുന്നതാണ്. അവയിൽ ഒന്നു പോലും തുറക്കപ്പെടുകയില്ല. പിശാചുക്കൾ ബന്ധനസ്ഥരാക്കപ്പെടുകയും ചെയ്യും. ഒരു വിളംബരം ചെയ്യുന്നവൻ വിളംബരം ചെയ്യും: "നന്മ തേടുന്നവനേ, മുന്നോട്ട് വരിക; തിന്മ തേടുന്നവനേ, പിന്മാറുക." അല്ലാഹുവിന് നരകത്തിൽ നിന്ന് മോചിപ്പിക്കുന്നവരുണ്ട്; അത് എല്ലാ രാത്രിയിലുമുണ്ടാകും."[1] [1] തിർമിദി: 682, ഇബ്നു മാജ: 1642.
നബി ﷺ പറയുന്നു: "നിങ്ങളിലേക്ക് റമദാൻ മാസമിതാ ആഗതമായിരിക്കുന്നു. അനുഗ്രഹീത മാസമാണത്; അല്ലാഹു അവൻ്റെ കരുണാ കടാക്ഷങ്ങൾ കൊണ്ടതിൽ നിങ്ങളെ മൂടിപ്പൊതിയുന്നു: അവൻ്റെ കാരുണ്യം വർഷിക്കപ്പെടുകയും, പാപങ്ങൾ മായ്ക്കപ്പെടുകയും, പ്രാർത്ഥനകൾക്ക് ഉത്തരം നൽകപ്പെടുകയും ചെയ്യുന്നു. പ്രസ്തുത മാസത്തിൽ നന്മകളിലുള്ള നിങ്ങളുടെ മുന്നേറ്റങ്ങളെ അല്ലാഹു പ്രത്യേകം വീക്ഷിക്കുകയും, അവൻ നിങ്ങളെപ്പറ്റി തൻ്റെ മലക്കുകളോട് അഭിമാനം കൊള്ളുകയും ചെയ്യുന്നു. അതിനാൽ അല്ലാഹുവിന് മുൻപിൽ നിങ്ങളിൽ നിന്ന് നന്മകൾ കാഴ്ചവെക്കൂ; ഈ മാസത്തിൽ അല്ലാഹുവിൻ്റെ കാരുണ്യം തടയപ്പെട്ടവൻ തന്നെയാണ് യഥാർത്ഥ നഷ്ടക്കാരൻ"[2]. [2] മുസ്നദ് ത്വബ്റാനി: 2238.
നബി ﷺ പറയുന്നു: "ആരെങ്കിലും വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും റമദാനിൽ നോമ്പനുഷ്ഠിച്ചാൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്, ആരെങ്കിലും വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും റമദാനിൽ രാത്രി നിസ്കരിച്ചാൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്, ആരെങ്കിലും വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും ലൈലതുൽ ഖദ്റിൽ നിസ്കരിച്ചാൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ് [3] ബുഖാരി: 2014, മുസ്‌ലിം: 760.
നബി ﷺ പറയുന്നു: അല്ലാഹു പറയുന്നു: "ആദം സന്തതികളുടെ എല്ലാ പ്രവർത്തനങ്ങളും അവർക്കുള്ളതാണ്; ഒരു നന്മക്ക് പത്ത് മുതൽ എഴുന്നൂറ് ഇരട്ടി വരെ പ്രതിഫലം നൽകപ്പെടും; നോമ്പ് ഒഴികെ. തീർച്ചയായും അതെനിക്കുള്ളതാണ്. ഞാനാണ് അതിന് പ്രതിഫലം നൽകുക; അവൻ തൻ്റെ ദേഹേച്ഛയും ഭക്ഷണവും വെള്ളവും എനിക്കു വേണ്ടി ഉപേക്ഷിക്കുന്നു. നോമ്പുകാരന് രണ്ട് സന്തോഷ വേളകളുണ്ട്; നോമ്പ് മുറിക്കുമ്പോഴുള്ള സന്തോഷവും തൻ്റെ റബ്ബിനെ കണ്ടുമുട്ടുമ്പോഴുള്ള സന്തോഷവും. നോമ്പുകാരൻ്റെ വായയുടെ വാസന അല്ലാഹുവിങ്കൽ കസ്തൂരിയേക്കാൾ സുഗന്ധമുള്ളതാണ്."[4] [4] ഇബ്നുമാജ (1638) ഉദ്ധരിച്ചത്.
റമദാനിലെ നോമ്പിൻ്റെയും രാത്രിനിസ്കാരത്തിൻ്റെയും ശ്രേഷ്ഠതകളും, നോമ്പ് എന്ന ആരാധനക്ക് പ്രത്യേകമായുള്ള ശ്രേഷ്ഠതകളും അറിയിക്കുന്ന നിരവധി ഹദീഥുകൾ സ്ഥിരപ്പെട്ടിട്ടുണ്ട്.
ഈമാനുള്ളവർ ഈ സുവർണാവസരം പ്രയോജനപ്പെടുത്തേണ്ടതുണ്ട്; അല്ലാഹു റമദാൻ മാസത്തെ പുൽകാൻ അവർക്ക് അനുഗ്രഹം ചൊരിഞ്ഞിരിക്കുന്നു. അതിനാൽ, സൽകർമങ്ങളിലേക്ക് വേഗത്തിൽ മുന്നേറുകയും, പാപങ്ങളിൽ നിന്ന് ജാഗ്രത കൈകൊള്ളുകയും, അല്ലാഹു നിർബന്ധമാക്കിയ കാര്യങ്ങൾ നിർവ്വഹിക്കുന്നതിൽ പരിശ്രമിക്കുകയും വേണം. പ്രത്യേകിച്ച് അഞ്ചു നേരത്തെ നിസ്കാരങ്ങൾ; കാരണം, അത് ഇസ്‌ലാമിൻ്റെ നെടുംതൂണാണ്; ശഹാദത്ത് കലിമകൾക്ക് ശേഷം ഏറ്റവും മഹത്തരമായ നിർബന്ധകർമ്മം. അതിനാൽ, ഓരോ മുസ്‌ലിം സ്ത്രീയും പുരുഷനും അതിൽ അതീവശ്രദ്ധ പുലർത്തുകയും, അതിൻ്റെ സമയങ്ങളിൽ ഭയ ഭക്തിയോടെയും അടക്കത്തോടെയും നിസ്കാരം നിർവ്വഹിക്കുകയും ചെയ്യേണ്ടതുണ്ട്.
അല്ലാഹു അവൻ്റെ നാമങ്ങൾ വാഴ്ത്തപ്പെടാനും സ്മരിക്കപ്പെടാനും അനുമതി നൽകിയിട്ടുള്ള അവൻ്റെ ഭവനങ്ങളിൽ മസ്ജിദുകളിൽ വെച്ച് പുരുഷന്മാർ അഞ്ചുനേരത്തെ നിസ്കാരങ്ങൾ ജമാഅത്തായി നിർവ്വഹിക്കുക എന്നത് നിസ്കാരവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട വാജിബുകളിലൊന്നാണ്. അല്ലാഹു പറയുന്നു: "നിസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, (അല്ലാഹുവിൻ്റെ മുമ്പില്‍) തലകുനിക്കുന്നവരോടൊപ്പം നിങ്ങള്‍ തലകുനിക്കുകയും ചെയ്യുവിന്‍." (ബഖറ: 43) അല്ലാഹു പറഞ്ഞു: "നിസ്കാരങ്ങള്‍ നിങ്ങള്‍ സൂക്ഷ്മതയോടെ നിര്‍വഹിച്ചു പോരേണ്ടതാണ്. പ്രത്യേകിച്ചും ഉല്‍കൃഷ്ടമായ (അസ്ർ) നിസ്കാരം. അല്ലാഹുവിൻ്റെ മുമ്പില്‍ ഭക്തിയോടു കൂടി നിന്നുകൊണ്ടാകണം നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്. (ബഖറ: 238) അല്ലാഹു പറഞ്ഞു: "(അല്ലാഹുവിലും അവൻ്റെ ദൂതനിലും) വിശ്വസിച്ചവർ വിജയം പ്രാപിച്ചിരിക്കുന്നു. "അവർ അവരുടെ നിസ്കാരത്തിൽ ഭയ ഭക്തിയുള്ളവരാകുന്നു." (മുഅ്മിനൂൻ: 1-2) തുടർന്ന് അല്ലാഹു പറയുന്നു: "തങ്ങളുടെ നിസ്കാരങ്ങള്‍ കൃത്യമായി അനുഷ്ഠിച്ചു പോരുന്നവരുമത്രെ ( വിശ്വാസികള്‍.) അവരാണ് (സ്വർഗ്ഗം) അനന്തരം എടുക്കുന്നവർ. അവര്‍ ഫിര്‍ദൗസ് (എന്ന സ്വര്‍ഗ്ഗം) അനന്തരമെടുക്കുന്നവരാണ്. അവര്‍ അതില്‍ ശാശ്വതമായി വസിക്കുന്നവരാണ്." (മുഅ്മിനൂൻ: 9-11) നബി ﷺ പറഞ്ഞു: നമുക്കും അവർക്കും (മുസ്ലിംകൾക്കും അല്ലാത്തവർക്കും) ഇടയിലുള്ള കരാർ നിസ്കാരമാണ്. ആരെങ്കിലും അത് ഉപേക്ഷിച്ചാൽ അവൻ കാഫിറായി.""[5] [5] തിർമിദി (2621), ഇബ്നു മാജ (1079) എന്നിവർ ഉദ്ധരിച്ചത്.
നിസ്കാരത്തിന് ശേഷം ഏറ്റവും പ്രധാനപ്പെട്ട നിർബന്ധ കർമ്മം സകാത്ത് നൽകലാണ്; അല്ലാഹു പറഞ്ഞതുപോലെ: "കീഴ്‌വണക്കം അല്ലാഹുവിന് മാത്രം ആക്കി കൊണ്ട് ഋജുമനസ്കരായ നിലയില്‍ അവനെ ആരാധിക്കുവാനും, നിസ്കാരം നിലനിര്‍ത്തുവാനും സകാത്ത് നല്‍കുവാനും അല്ലാതെ അവരോട് കല്‍പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം." (ബയ്യിന: 5) അല്ലാഹു പറയുന്നു: "നിങ്ങള്‍ നിസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും, റസൂലിനെ അനുസരിക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം." (നൂർ: 56)
വിശുദ്ധ ഖുർആനും റസൂലിൻ്റെ -ﷺ- സുന്നത്തും സാക്ഷ്യപ്പെടുത്തുന്നത്, സമ്പത്തിന്റെ സകാത്ത് നൽകാത്തവർക്ക് ഖിയാമത്ത് നാളിൽ അതുകാരണമായി ശിക്ഷ ലഭിക്കുമെന്നാണ്.
നിസ്കാരവും സകാത്തും കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം റമദാൻ മാസത്തിലെ നോമ്പാണ്. നബി ﷺ പ്രസ്താവിച്ച ഹദീഥിൽ പരാമർശിക്കപ്പെട്ട ഇസ്‌ലാമിൻ്റെ അഞ്ചു സ്തംഭങ്ങളിൽ ഒന്നാണിത്. "ഇസ്‌ലാം അഞ്ച് കാര്യങ്ങൾക്ക് മേലാണ് പടുത്തുയർത്തപ്പെട്ടിരിക്കുന്നത്: 'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല, മുഹമ്മദ് നബി അല്ലാഹുവിൻ്റെ ദൂതനാണ്) എന്ന് സാക്ഷ്യം വഹിക്കൽ, നിസ്കാരം നിലനിർത്തൽ, സകാത്ത് നൽകൽ, റമദാൻ മാസത്തിൽ നോമ്പെടുക്കൽ, അല്ലാഹുവിൻ്റെ ഭവനമായ കഅ്ബയിൽ പോയി ഹജ്ജ് നിർവ്വഹിക്കൽ."[6] [6] ബുഖാരി: 8, മുസ്‌ലിം: 16.
തൻ്റെ നോമ്പും നിസ്കാരവും അല്ലാഹു വിലക്കിയ വാക്കുകളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും സംരക്ഷിക്കുക എന്നത് ഓരോ മുസ്‌ലിമിൻ്റെയും മേലുള്ള ബാധ്യതയാണ്; കാരണം നോമ്പിൻ്റെ ലക്ഷ്യം അല്ലാഹുവിനോടുള്ള അനുസരണയും, അവൻ്റെ അതിർവരമ്പുകളെ ഗൗരവത്തിൽ പരിഗണിക്കുകയും, ഉടമസ്ഥനും രക്ഷാധികാരിയുമായ റബ്ബിന് വഴിപ്പെടുന്നതിൽ തൻ്റെ ഇഷ്ടങ്ങൾക്ക് എതിരായി സ്വദേഹത്തോട് ജിഹാദ് ചെയ്യുകയും, അല്ലാഹു നിരോധിച്ച കാര്യങ്ങളിൽ നിന്ന് ക്ഷമയോടെ മാറി നിൽക്കാൻ മനസ്സിനെ ശീലിപ്പിക്കലുമാണ്. അതല്ലാതെ, കേവലം ഭക്ഷണവും പാനീയവും നോമ്പ് മുറിക്കുന്ന മറ്റു കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കലും മാത്രമല്ല നോമ്പിൻ്റെ പിന്നിലെ ലക്ഷ്യം; അതിനാൽ തന്നെ നബി -ﷺ- ഇപ്രകാരം പറഞ്ഞതായി സ്ഥിരപ്പെട്ടിരിക്കുന്നു: "നോമ്പ് ഒരു പരിചയാകുന്നു. നിങ്ങളിൽ ഒരാളുടെ നോമ്പിൻ്റെ ദിവസമായാൽ അവൻ അനാവശ്യം പറയുകയോ പ്രവർത്തിക്കുകയോ അനാവശ്യം പറയുകയോ ചെയ്യരുത്. അവനെ ആരെങ്കിലും ആക്ഷേപിക്കുകയോ അവനോട് ആരെങ്കിലും വഴക്കുണ്ടാക്കുകയോ ചെയ്താൽ അവൻ ഇപ്രകാരം പറയട്ടെ: 'ഞാൻ നോമ്പുകാരനാണ്."[7], അവിടുന്ന് -ﷺ- പറഞ്ഞ മറ്റൊരു ഹദീഥ് ഇപ്രകാരമാണ്: "ആരെങ്കിലും അനർത്ഥം പറയുന്നതും, പ്രവർത്തിക്കുന്നതും, അവിവേകവും ഉപേക്ഷിക്കുകയും ചെയ്യുന്നില്ലെങ്കിൽ അവൻ തൻ്റെ ഭക്ഷണവും പാനീയവും ഉപേക്ഷിക്കണമെന്ന് അല്ലാഹുവിന് യാതൊരു ആവശ്യമില്ല." [8] ഈ അദ്ധ്യാപനങ്ങളിലൂടെയും മറ്റും മനസ്സിലാകുന്നത് നോമ്പുകാരൻ അല്ലാഹു നിരോധിച്ച എല്ലാ കാര്യങ്ങളിൽ നിന്നും ജാഗ്രത കൈകൊള്ളുകയും, അല്ലാഹു നിർബന്ധമാക്കിയ എല്ലാ കാര്യങ്ങളും കൃത്യമായി പാലിക്കുകയും ചെയ്യേണ്ടതുണ്ട് എന്നാണ്. അതിലൂടെ അവന് പാപമുക്തിയും നരകമോചനവും ലഭിക്കുകയും, അവൻ്റെ നോമ്പും നിസ്കാരവും സ്വീകരിക്കപ്പെടുകയും ചെയ്യുന്നതാണ്. [7] ബുഖാരി: 1904, നസാഇ: 2537. [8] ബുഖാരി: 1804, അബൂദാവൂദ്: 2362.
മുസ്‌ലിംകളിൽ ചിലർക്കെങ്കിലും അറിയാതെ പോകുന്ന ചില വിഷയങ്ങൾ ഇനി ഓർമ്മപ്പെടുത്തട്ടെ:
(അല്ലാഹു തൻ്റെ മേൽ നോമ്പ് നിർബന്ധമാക്കിയിട്ടുണ്ട് എന്ന) വിശ്വാസത്തോടെയും (അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം ലഭിക്കണമെന്ന) പ്രതീക്ഷയോടെയുമായിരിക്കണം ഓരോ മുസ്‌ലിമും നോമ്പ് അനുഷ്ഠിക്കേണ്ടത്. ജനങ്ങളെ കാണിക്കുന്നതിനോ അവർക്കിടയിൽ പേര് ലഭിക്കുന്നതിനോ അവരെ അന്ധമായി അനുകരിച്ചു കൊണ്ടോ, തൻ്റെ കുടുംബത്തെയോ നാട്ടുകാരെയോ പരിഗണിച്ചു കൊണ്ടോ അല്ല ഒരാളും നോമ്പെടുക്കേണ്ടത്. മറിച്ച്, നോമ്പെടുക്കാൻ അവനുള്ള പ്രേരണ അല്ലാഹു അത് തൻ്റെ മേൽ നിർബന്ധമാക്കിയിട്ടുണ്ട് എന്ന വിശ്വാസവും, തൻ്റെ രക്ഷിതാവിങ്കലുള്ള പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയുമായിരിക്കണം. റമദാനിലെ നിസ്കാരത്തിൻ്റെ കാര്യവും ഇതു പോലെത്തന്നെയാണ്; ഈ പറഞ്ഞ വിശ്വാസവും പ്രതിഫലേഛയും അതിൻ്റെ പിന്നിലും അവന് ഉണ്ടായിരിക്കണം. അതല്ലാത്ത മറ്റൊരു കാരണവും അവന് ഉണ്ടാകാൻ പാടില്ല. നബി (ﷺ) പറഞ്ഞുവല്ലോ: "ആരെങ്കിലും ഈമാനോടെയും പ്രതിഫലേച്ഛയോടെയും റമദാനിൽ നോമ്പനുഷ്ഠിച്ചാൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്, ആരെങ്കിലും ഈമാനോടെയും പ്രതിഫലേച്ഛയോടെയും റമദാനിൽ രാത്രി നിസ്കരിച്ചാൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്, ആരെങ്കിലും ഈമാനോടെയും പ്രതിഫലേച്ഛയോടെയും ലൈലതുൽ ഖദ്റിൽ നിസ്കരിച്ചാൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്." [9] ബുഖാരി: 2014, മുസ്‌ലിം: 760.
മുസ്‌ലിംകളിൽ പെട്ട ചിലർക്ക് അറിവില്ലാത്ത കാര്യങ്ങളിൽ പെട്ട മറ്റൊരു വിഷയം: നോമ്പുകാരന് എന്തെങ്കിലും മുറിവേൽക്കുകയോ അവൻ്റെ മൂക്കിൽ നിന്ന് രക്തം വരുകയോ ചർദ്ദിക്കുകയോ അവൻ്റെ തീരുമാനപ്രകാരമല്ലാതെ വെള്ളമോ മറ്റോ അവൻ്റെ വായിൽ പ്രവേശിക്കുകയോ ചെയ്താൽ അത് കൊണ്ടൊന്നും അവൻ്റെ നോമ്പ് മുറിയുന്നതല്ല. എന്നാൽ ഒരാൾ സ്വയം ചർദ്ദി വരുത്തിയാൽ അവൻ്റെ നോമ്പ് മുറിയുന്നതാണ്. കാരണം നബി (സ) പറഞ്ഞിരിക്കുന്നു: "ആർക്കെങ്കിലും ഛർദ്ദി വന്നാൽ അവൻ നോമ്പ് നോറ്റുവീട്ടേണ്ടതില്ല. എന്നാൽ ആരെങ്കിലും കരുതിക്കൂട്ടി ഛർദ്ദിച്ചാൽ അവൻ നോമ്പ് നോറ്റുവീട്ടേണ്ടതാണ്."[10] [10] തിർമിദി: 720, ഇബ്നു മാജ: 1676.
മറ്റൊരു വിഷയം: (വലിയ അശുദ്ധിയുമായി ബന്ധപ്പെട്ടതാണ്). നോമ്പുകാരന് ചിലപ്പോൾ ജനാബത്തിൻ്റെ കുളി പുലരി ഉദിച്ചതിന് ശേഷം (സുബ്ഹി ബാങ്ക് കൊടുത്തതിന് ശേഷം) നിർവ്വഹിക്കേണ്ടി വന്നേക്കാം; അതല്ലെങ്കിൽ സ്ത്രീകൾക്ക് ചിലപ്പോൾ ആർത്തവത്തിൽ നിന്നോ പ്രസവരക്തത്തിൽ നിന്നോ ശുദ്ധിയായതായി പുലരി ഉദിക്കുന്നതിന് മുൻപ് മനസ്സിലായെങ്കിലും, ശുദ്ധിയുടെ കുളി പുലരി ഉദിച്ചതിന് ശേഷം മാത്രം സാധിക്കുന്ന സ്ഥിതിയുണ്ടായേക്കാം. ഈ സന്ദർഭത്തിൽ അവളുടെ മേൽ നോമ്പ് നോൽക്കൽ നിർബന്ധമാണ്. പുലരി ഉദിച്ചതിന് ശേഷം കുളിക്കുന്നത് കൊണ്ട് യാതൊരു തെറ്റുമില്ല. പക്ഷേ, സൂര്യൻ ഉദിക്കുന്നത് വരെ കുളിക്കുന്നത് വൈകിപ്പിക്കാൻ അവൾക്ക് അനുവാദമില്ല. കാരണം, സൂര്യൻ ഉദിക്കുന്നതിന് മുൻപ് സുബ്ഹി നിസ്കരിക്കുക എന്നത് അവളുടെ മേൽ നിർബന്ധമാണ്. അതിനാൽ അതിന് മുൻപ് തന്നെ അവൾ കുളി നിർവ്വഹിച്ചിരിക്കണം. ഇതുപോലെ തന്നെയാണ്, ജനാബത്തുകാരൻ്റെ സ്ഥിതിയും. സൂര്യൻ ഉദിക്കുന്നത് വരെ ജനാബത്തിൽ നിന്ന് കുളിക്കുന്നത് വൈകിപ്പിക്കാൻ അയാൾക്ക് അനുവാദമില്ല. മറിച്ച്, സൂര്യൻ ഉദിക്കുന്നതിന് മുൻപ് തന്നെ കുളി നിർവ്വഹിക്കുകയും സുബ്ഹി നിസ്കരിക്കുകയും ചെയ്യുക എന്നത് അയാളുടെ മേൽ നിർബന്ധമാണ്. പുരുഷനെ സംബന്ധിച്ചിടത്തോളം, ജമാഅത്ത് നിസ്കാരം നഷ്ടപ്പെടാത്ത വിധത്തിൽ നേരത്തെ കുളി നിർവ്വഹിക്കേണ്ടതുണ്ട് എന്ന കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.
നോമ്പ് നിഷ്ഫലമാകാത്ത കാര്യങ്ങളിൽ പെട്ടതാണ്: രക്തപരിശോധന നടത്തുക എന്നതും, ശരീരത്തിന് പോഷകം നൽകാത്ത ഇഞ്ചക്ഷനുകൾ സ്വീകരിക്കുക എന്നതും. എന്നാൽ -സൗകര്യപ്പെടുമെങ്കിൽ- ഇത്തരം കാര്യങ്ങൾ രാത്രിയിലേക്ക് മാറ്റിവെക്കുക എന്നതാണ് കൂടുതൽ അനുയോജ്യമായിട്ടുള്ളത്. കാരണം നബി (ﷺ) പറഞ്ഞിരിക്കുന്നു: "നിനക്ക് സംശയമില്ലാത്തത് ചെയ്തു കൊണ്ട് സംശയകരമായതിനെ നീ ഉപേക്ഷിക്കുക."[11] [11] തിർമിദി: 2518.
നബി (സ) പറഞ്ഞിരിക്കുന്നു: "ആരെങ്കിലും അവ്യക്തമായ കാര്യങ്ങൾ ഉപേക്ഷിച്ചാൽ അവൻ തൻ്റെ മതപരമായ നിഷ്ഠയും അഭിമാനവും സുരക്ഷിതമാക്കിയിരിക്കുന്നു."[12] [12] ബുഖാരി: 52, മുസ്‌ലിം: 1599.
ചിലർക്കെങ്കിലും കൃത്യമായ അറിവില്ലാത്ത മറ്റൊരു വിഷയം: നിസ്കാരത്തിലെ അടക്കവും ഒതുക്കവും പാലിക്കേണ്ടതിൻ്റെ പ്രാധാന്യവുമായി ബന്ധപ്പെട്ടതാണ്. നിർബന്ധമായ ഫർദ്വ് നിസ്കാരങ്ങളിലും ഐഛികമായ സുന്നത്ത് നിസ്കാരങ്ങളിലും ഒരു പേലെ ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. നിസ്കാരത്തിൻ്റെ സ്തംഭങ്ങളായ റുക്നുകളിൽ പെട്ട, ഒഴിവാക്കിയാൽ നിസ്കാരം സാധുവാകാത്ത കാര്യങ്ങളിൽ പെട്ടതാണ് നിസ്കാരത്തിലെ അടക്കവും ഒതുക്കവും (ത്വുമഅ്നീനഃ) എന്ന് ഹദീഥുകളിൽ നിന്ന് മനസ്സിലാക്കാം. നിസ്കാരത്തിൽ ഭയഭക്തിയും അടക്കവും ഒതുക്കവും പാലിക്കുക എന്നതും, ധൃതികൂട്ടാതിരിക്കുക എന്നതും, ശരീരത്തിലെ ഓരോ സന്ധികളും അതിൻ്റെ സ്ഥാനത്തേക്ക് മടങ്ങുന്നത് വരെ നിസ്കാരത്തിൻ്റെ ഓരോ ചലനങ്ങളിലും അവധാനത പുലർത്തുക എന്നതുമാണ് നിസ്കാരത്തിൽ അടക്കവും ഒതുക്കവും പാലിക്കുക എന്നതിൻ്റെ ഉദ്ദേശ്യം. എന്നാൽ ധാരാളം ജനങ്ങൾ റമദാനിൽ തറാവീഹ് നിസ്കാരം നിർവ്വഹിക്കുന്നത് മനസാന്നിധ്യത്തോടെയോ അടക്കവും ഒതുക്കവും പാലിച്ചു കൊണ്ടോ അല്ല. മറിച്ച്, കോഴി കൊത്തുന്നത് പോലെയാണ് അവർ നിസ്കരിക്കുന്നത്. ഈ രൂപത്തിൽ നിർവ്വഹിക്കുന്ന നിസ്കാരം അസാധുവാണ്. അത് നിർവ്വഹിക്കുന്നവർ പ്രതിഫലാർഹരുമല്ല.
ജനങ്ങളിൽ ചിലർക്ക് അവ്യക്തമായ മറ്റൊരു വിഷയം: തറാവീഹ് നിസ്കാരത്തിൻ്റെ റക്അത്തുകളുടെ എണ്ണമാണ്. ചിലർ ധരിക്കുന്നത് ഇരുപത് റക്അത്തിൽ കുറച്ചു കൊണ്ട് തറാവീഹ് നിസ്കരിക്കരുത് എന്നാണെങ്കിൽ, മറ്റു ചിലർ ധരിക്കുന്നത് പതിനൊന്നോ പതിമൂന്നോ റക്അത്തുകളേക്കാൾ കൂടുതൽ തറാവീഹ് നിസ്കരിക്കരുത് എന്നാണ്. ഇതെല്ലാം ശരിയല്ലാത്ത ധാരണകൾ മാത്രമാണ്. മറിച്ച്, പ്രമാണങ്ങൾക്ക് വിരുദ്ധമായി സ്വീകരിക്കപ്പെട്ട അബദ്ധധാരണകൾ മാത്രമാണവ.
രാത്രി നിസ്കാരത്തിൻ്റെ റക്അത്തുകളുടെ എണ്ണത്തിൽ വിശാലതയുണ്ട് എന്ന് നബി ﷺ യിൽ നിന്ന് നിവേദനം ചെയ്യപ്പെട്ട സ്വഹീഹായ ഹദീഥുകൾ അറിയിക്കുന്നുണ്ട്. ഒരിക്കലും ലംഘിച്ചു കൂടാൻ പാടില്ലാത്ത ഒരു നിർണ്ണിത എണ്ണം തറാവീഹിൻ്റെ റക്അത്തുകൾക്ക് നിശ്ചയിക്കപ്പെട്ടിട്ടില്ല. മറിച്ച്, നബി ﷺ രാത്രിയിൽ ചിലപ്പോൾ പതിനൊന്ന് റക്‌അത്തുകൾ നിസ്കാരിക്കാറുണ്ടായിരുന്നു എന്നും, മറ്റു ചിലപ്പോൽ പതിമൂന്ന് റക്അത്തുകൾ നിസ്കരിക്കാറുണ്ടായിരുന്നു എന്നും ഹദീഥുകളിൽ സ്ഥിരപ്പെട്ടിട്ടുണ്ട്. റമദാനിലും അല്ലാത്ത സമയങ്ങളിലും ഈ റക്അത്തുകളേക്കാൾ കുറഞ്ഞ എണ്ണം നിസ്കരിച്ച സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. രാത്രി നിസ്കാരത്തെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞത് ഇപ്രകാരമാണ്: "(രാത്രി നിസ്കാരം) ഈരണ്ട് വീതം റക്അത്തുകളാണ്. എന്നാൽ സുബ്ഹിൻ്റെ സമയമാകാനായി എന്ന് ഭയപ്പെട്ടാൽ ഇത്രയും നിസ്കരിച്ചതിൻ്റെ (അവസാനമെന്നോണം) ഒരു റക്അത്ത് വിത്റായി നിർവ്വഹിക്കുക."[13] (ബുഖാരി, മുസ്‌ലിം) [13] ബുഖാരി: 946, മുസ്‌ലിം: 749.
റമദാനിലോ അല്ലാത്ത സമയങ്ങളിലോ നബി (ﷺ) രാത്രി നിസ്കാരത്തിന് ഒരു നിർണ്ണിത സമയം നിശ്ചയിച്ചു തന്നില്ല. അതു കൊണ്ടാണ് ഉമർ (رضي الله عنه) വിൻ്റെ കാലഘട്ടത്തിൽ സ്വഹാബികൾ ചില സന്ദർഭങ്ങളിൽ ഇരുപത്തിമൂന്ന് റക്അത്തും, മറ്റു ചിലപ്പോൾ പതിനൊന്ന് റക്അത്തും നിസ്കരിച്ചത്. ഉമർ (رضي الله عنه) വിൽ നിന്നും അദ്ദേഹത്തിൻ്റെ കാലഘട്ടത്തിലെ സ്വഹാബികളിൽ നിന്നും ഇക്കാര്യം സ്ഥിരപ്പെട്ടിട്ടുണ്ട്.
റമദാനിൽ ചില സന്ദർഭങ്ങളിൽ സച്ചരിതരായ മുൻഗാമികൾ (സലഫുകൾ) മുപ്പത്തിആറ് റകത്തുകൾ രാത്രി നിർവ്വഹിച്ചതായും, വേറെ ചിലർ നാൽപ്പത്തിഒന്ന് റക്അത്തുകൾ നിർവ്വഹിച്ചതായും ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യഃ (رحمه الله) യും മറ്റു ചില പണ്ഡിതന്മാരും രേഖപ്പെടുത്തിയത് കാണാം. ഈ വിഷയം ദീനിൽ വിശാലത നൽകപ്പെട്ട വിഷയമാണെന്നും, നിസ്കാരത്തിലെ ഖുർആൻ പാരായണം അധികരിപ്പിക്കുകയും റുകൂഉം സുജൂദും ദീർഘമാക്കുകയും ചെയ്യുന്നവർക്ക് റക്അത്തിൻ്റെ എണ്ണം ചുരുക്കുക എന്നതാണ് കൂടുതൽ ശ്രേഷ്ഠമായിട്ടുള്ളത് എന്നും, ഖുർആൻ പാരായണവും റുകൂഉം സുജൂദും ലഘുവായി നിർവ്വഹിക്കുന്നവർ എണ്ണം അധികരിപ്പിക്കട്ടെ എന്നും അദ്ദേഹം വിവരിച്ചതായി കാണാം.
റമദാനിലോ അല്ലാത്ത സമയത്തിലോ രാത്രി നിസ്കാരം നിർവ്വഹിക്കുന്നവർ പതിനൊന്നോ പതിമൂന്നോ റക്അത്തുകൾ നിസ്കരിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠമായ മാർഗം എന്ന് നബി ﷺ യുടെ ചര്യ പരിശോധിക്കുന്നവർക്ക് മനസ്സിലാക്കാൻ സാധിക്കും. കാരണം അതാണ് നബി ﷺ യുടെ ചര്യയോടും അവിടുത്തെ പൊതു രീതിയോടും ഏറ്റവും യോജിക്കുന്നത്. നിസ്കരിക്കുന്നവർക്ക് എളുപ്പമുള്ളതും, ഭയഭക്തിയും നിസ്കാരത്തിലെ ഒതുക്കവും കാത്തുസൂക്ഷിക്കാൻ ഏറ്റവും സഹായകമായ രീതിയും അതാണ്. എന്നാൽ ഒരാൾ ഈ പറഞ്ഞ എണ്ണത്തിന് മേൽ അധികരിപ്പിച്ചാൽ അതിൽ കുഴപ്പമില്ല. അത് വെറുക്കപ്പെട്ട കാര്യവുമല്ല.
റമദാൻ മാസത്തിൽ ഇമാമിൻ്റെ പിറകിലാണ് ഒരാൾ നിസ്കരിക്കുന്നത് എങ്കിൽ ഇമാമിനോടൊപ്പം പൂർണ്ണമായി നിസ്കരിക്കുക എന്നതാണ് കൂടുതൽ ശ്രേഷ്ഠമായിട്ടുള്ളത്. കാരണം നബി (ﷺ) പറഞ്ഞിരിക്കുന്നു: "ഒരാൾ ഇമാമിനോടൊപ്പം അദ്ദേഹം പിരിഞ്ഞു പോകുന്നത് വരെ നിന്നു നിസ്കരിച്ചാൽ അവന് ഒരു രാത്രി മുഴുവൻ നിസ്കരിച്ച പുണ്യം രേഖപ്പെടുത്തപ്പെടുന്നതാണ്."[14] [14] തിർമിദി (806), അബൂ ദാവൂദ് (1375) എന്നിവർ തങ്ങളുടെ സുനനുകളിൽ ഉദ്ധരിച്ചത്.
ഈ മഹത്തരമായ മാസത്തിൽ വ്യത്യസ്തങ്ങളായ ഇബാദത്തുകൾ നിർവ്വഹിക്കുന്നതിൽ വളരെയധികം പരിശ്രമിക്കാൻ മുസ്‌ലിംകൾ ശ്രദ്ധിക്കേണ്ടതുണ്ട്. സുന്നത്ത് നിസ്കാരങ്ങളും, ആശയം ഗ്രഹിച്ചു കൊണ്ടും ചിന്തിച്ചു കൊണ്ടുള്ള ഖുർആൻ പാരായണങ്ങളും, തസ്ബീഹും തഹ്ലീലും ഹംദും തക്ബീറും ഇസ്തിഗ്ഫാറും ദീനിൽ പഠിപ്പിക്കപ്പെട്ട ദുആകളും അധികരിപ്പിക്കലും നന്മ കൽപ്പിക്കലും തിന്മ വിരോധിക്കലും, അല്ലാഹുവിലേക്കുള്ള ക്ഷണവും ദരിദ്രർക്കും പാവപ്പെട്ടവർക്കും സഹായമെത്തിക്കലും, മാതാപിതാക്കളോട് നന്മ ചെയ്യലും, കുടുംബബന്ധം പുലർത്തലും അതിഥിയെ ആദരിക്കലും രോഗിയെ സന്ദർശിക്കലും മറ്റു വ്യത്യസ്തങ്ങളായ നന്മകളും റമദാനിൽ അധികരിപ്പിക്കേണ്ടതുണ്ട്. കാരണം മുൻപ് പരാർമർശിക്കപ്പെട്ടതു പോലെ, നബി (ﷺ) പറഞ്ഞിരിക്കുന്നു: "പ്രസ്തുത മാസത്തിൽ നന്മകളിലുള്ള നിങ്ങളുടെ മുന്നേറ്റങ്ങളെ അല്ലാഹു പ്രത്യേകം വീക്ഷിക്കുകയും, അവൻ നിങ്ങളെപ്പറ്റി തൻ്റെ മലക്കുകളോട് അഭിമാനം കൊള്ളുകയും ചെയ്യുന്നു. അതിനാൽ അല്ലാഹുവിന് മുൻപിൽ നിങ്ങളിൽ നിന്ന് നന്മകൾ കാഴ്ചവെക്കൂ; ഈ മാസത്തിൽ അല്ലാഹുവിൻ്റെ കാരുണ്യം തടയപ്പെട്ടവൻ തന്നെയാണ് യഥാർത്ഥ ദൗർഭാഗ്യവാൻ."[15] [15] മുസ്നദ് ത്വബറാനി: 2238.
നബി -ﷺ- പറഞ്ഞതായി ഉദ്ദരിക്കപ്പെടാറുള്ള ഒരു ഹദീഥിൽ വന്നതു പോലെ: "ആരെങ്കിലും (ഈ മാസത്തിൽ) നന്മകളിൽ പെട്ട ഒരു കാര്യം നിർവ്വഹിച്ചാൽ, മറ്റു മാസങ്ങളിൽ നിർബന്ധമായ ഒരു കാര്യം നിർവ്വഹിക്കുന്നത് പോലെയാണത്. ആരെങ്കിലും (ഈ മാസത്തിൽ) ഒരു നിർബന്ധ കർമ്മം നിർവ്വഹിച്ചാൽ മറ്റു മാസങ്ങളിൽ എഴുപത് തവണ ഒരു നിർബന്ധകർമ്മം നിർവ്വഹിക്കുന്നത് പോലെയാണത്"[16]. [16] ഇബ്നു ഖുസൈമ സ്വഹീഹിൽ: 1887.
സ്വഹീഹായ മറ്റൊരു ഹദീഥിൽ നബി (സ) പറഞ്ഞു: "റമദാനിലെ ഉംറ ഹജ്ജിന് സമാനമാകുന്നു. അല്ലെങ്കിൽ അവിടുന്ന് പറഞ്ഞു: "എൻ്റെ കൂടെയുള്ള ഹജ്ജിന് (സമാനമാകുന്നു)."[17] [17] ബുഖാരി: 1863.
ഈ മഹത്തായ മാസത്തിൽ നന്മകളിൽ മത്സരിക്കുന്നതിൻ്റെയും, മുന്നേറുന്നതിൻ്റെയും പ്രാധാന്യം അറിയിക്കുന്ന ഹദീഥുകൾ അനേകം ഇനിയുമുണ്ട്.
അല്ലാഹു നമുക്കും മറ്റെല്ലാ മുസ്‌ലിംകൾക്കും അവൻ്റെ തൃപ്തി നേടുന്ന എല്ലാ കാര്യങ്ങൾക്കും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ. നമ്മുടെ നോമ്പും നിസ്കാരവും അവൻ സ്വീകരിക്കട്ടെ. നമ്മുടെ അവസ്ഥകൾ നന്നാക്കുകയും, സർവ്വ പരീക്ഷണങ്ങളുടെയും കെടുതിയിൽ നിന്നും നമ്മെ കാത്തുരക്ഷിക്കയും ചെയ്യട്ടെ. അപ്രകാരം തന്നെ മുസ്‌ലിം സമൂഹത്തെ നയിക്കുന്നവരെ അവൻ നന്നാക്കുകയും, അവരെ സത്യത്തിൽ ഒരുമിപ്പിക്കുകയും ചെയ്യുമാറാകട്ടെ. തീർച്ചയായും അവൻ അതിനെല്ലാം കഴിവുറ്റവനും രക്ഷാധികാരിയുമാകുന്നു.
വസ്സലാമു അലൈകും വറഹ്മതുല്ലാഹി വ ബറകാതുഹു.