رسالة موجزة إلى ملحد
هذه رسالة مختصرة إلى ملحد فيها ذكر بعض الدلائل العقلية والأسئلة المنطقية التي تحرك فطرة الملحد وتدعوه لاتباع الحق والدخول في الإسلام
നിരീശ്വരവാദിക്ക്; ഒരു ലഘു സന്ദേശം
വിവിധ ഭാഷകളിൽ ഇസ്‌ലാമിക അധ്യാപനങ്ങൾ പ്രസിദ്ധീകരിക്കുന്ന വിഭാഗത്തിലെ വൈജ്ഞാനിക സമിതി.
തീർച്ചയായും നാം ജീവിക്കുന്നത് വിസ്മയകരമായ ഒരു പ്രപഞ്ചത്തിലാണ്; അത്ഭുതകരമായ പൊരുത്തവും, അതിശയിപ്പിക്കുന്ന കൃത്യതയുമുള്ള ഒരു നിയമ സംവിധാനമാണ് അതിനെ നിയന്ത്രിക്കുന്നത്.
പ്രപഞ്ച നിയമങ്ങളെക്കുറിച്ച് മനുഷ്യൻ കൂടുതൽ ആഴത്തിൽ മനസ്സിലാക്കുന്തോറും, ഭൗതികശാസ്ത്രത്തിന് ഉത്തരം നൽകാനാവാത്ത ഒരു ചോദ്യം കൂടുതൽ ശക്തമായി ഉയർന്നു വരുന്നു: ഈ നിയമങ്ങളുടെ ഉറവിടം എന്താണ്? അടിസ്ഥാനപരമായി ഇവ എന്തിന് നിലവിൽ വന്നു?
ഞാൻ ഇത് എഴുതുന്നത് തയ്യാറാക്കിയ ഒരു ഉത്തരം നൽകാൻ വേണ്ടിയല്ല; മറിച്ച്, മതപരമോ ചിന്താപരമോ ആയ പശ്ചാത്തലഭേദമന്യേ ഉന്നയിക്കപ്പെടേണ്ട ഒരു യുക്തിസഹമായ ചോദ്യം നിങ്ങളുമായി പങ്കുവെക്കാനാണ്.
ഒന്നുമില്ലായ്മയിൽ നിന്ന് നിയമങ്ങൾ രൂപം കൊള്ളുക എന്നത് ബുദ്ധിക്ക് നിരക്കുന്നതാണോ? യാതൊരു ഉദ്ദേശവുമില്ലാതെ ഒരു ചിട്ടയായ വ്യവസ്ഥ ഉടലെടുക്കുമെന്നതോ? ബുദ്ധിയും ബോധവുമില്ലാത്ത പദാർത്ഥത്തിൽ നിന്ന് ബോധം പിറവിയെടുക്കുമെന്നതോ?
നമുക്ക് തുടക്കത്തിൽ നിന്ന് തന്നെ ആരംഭിക്കാം; ഏറ്റവും വ്യക്തവും, അതേസമയം ഏറ്റവും ആഴമേറിയതുമായ ഒരു ചോദ്യത്തിൽ നിന്ന്:
ശൂന്യതയ്ക്ക് എന്തെങ്കിലും ഒന്നിനെ സൃഷ്ടിക്കാൻ കഴിയുമോ?
അത്ഭുതകരമായ ഈ പ്രപഞ്ചം, അതിൻ്റെ കൃത്യമായ സംവിധാനത്തോടെയും, നിയമങ്ങൾക്കിടയിലെ പഴുതടച്ച ഒത്തിണക്കത്തോടെയും ശൂന്യതയിൽ നിന്ന് യാതൊരു കാരണവുമില്ലാതെ രൂപപ്പെട്ടു എന്ന് പറയുന്നത് യുക്തിസഹമാണോ ?
മനുഷ്യൻ്റെ സാമാന്യബുദ്ധി ഇതിനെ പൂർണ്ണമായും തള്ളിക്കളയുന്നു; കാരണം, നമ്മുടെ ജീവിതത്തിൽ യാതൊന്നും ശൂന്യതയിൽ നിന്ന് ഉണ്ടാകുന്നതായി നാം കാണുന്നില്ല.
നീ നിന്നെക്കുറിച്ച് തന്നെ ഒന്ന് ആലോചിച്ചു നോക്കുക: നിസ്സാരമായ ഒരു ബീജകണത്തിൽ നിന്ന് നിന്നെ സൃഷ്ടിക്കുകയും, കേൾവിയും കാഴ്ചയുമുള്ള മനുഷ്യനായി നിന്നെ രൂപപ്പെടുത്തുകയും ചെയ്തത് ആരാണ്?
നിൻ്റെ ശരീരത്തെ ഇത്രയും കുറ്റമറ്റ രീതിയിൽ സൃഷ്ടിക്കുകയും, കാണുന്ന കണ്ണും കേൾക്കുന്ന കാതും, വിശകലനം ചെയ്യാനും ചിന്തിക്കാനുമുള്ള ബുദ്ധിയും നിനക്ക് നൽകുകയും ചെയ്തത് ആരാണ് ?
ഒരു കഴിവും ശക്തിയുമില്ലാതെ നീ നിൻ്റെ മാതാവിൻ്റെ ഉദരത്തിലായിരിക്കെ, നിൻ്റെ മാതാവിൻ്റെ രക്തത്തിൽ നിന്ന് നിന്നെ പോഷിപ്പിക്കുകയും, നിനക്ക് വളരാനും ജീവിതത്തിലേക്ക് വരാനും ആവശ്യമായതെല്ലാം ഒരുക്കിത്തരുകയും ചെയ്തത് ആരായിരുന്നു?
നീയാണോ നിനക്ക് വേണ്ടി അത് ചെയ്തത് ? അതല്ല, ബധിരയായ പ്രകൃതിയാണോ അത് ചെയ്തത്?
സ്വന്തമായി ബുദ്ധിയോ, ലക്ഷ്യമോ, ഇച്ഛാശക്തിയോ ഇല്ലാത്ത പ്രകൃതിക്ക്, ഏറ്റവും വലിയൊരു കമ്പ്യൂട്ടറിനേക്കാൾ സങ്കീർണ്ണമായ ഒരു സംവിധാനം എങ്ങനെയാണ് നിർമ്മിക്കാൻ സാധിക്കുക?! ബോധവും തിരിച്ചറിവും വികാരങ്ങളും സൃഷ്ടിക്കാൻ അതിന് എങ്ങനെ കഴിയും?
ഒരു മാതാവിൻ്റെ ഹൃദയത്തിൽ തൻ്റെ കുഞ്ഞിനോട് സഹജമായ സ്നേഹം നിക്ഷേപിക്കാനും, അതിക്രമം കാണുമ്പോൾ വേദനിക്കുന്നതും നീതി കാണുമ്പോൾ സന്തോഷിക്കുന്നതുമാക്കി നിൻ്റെ ഹൃദയത്തെ മാറ്റാനും പ്രകൃതിക്ക് എങ്ങനെയാണ് സാധിക്കുക?
ആരാണ് ഈ ഉദാത്തമായ മൂല്യങ്ങൾ നമ്മിൽ കുത്തിനിറച്ചത് ? ഈ മൂല്യങ്ങൾ എവിടെ നിന്നാണ് ഉത്ഭവിച്ചത്? മനസ്സാക്ഷി എവിടെ നിന്നാണ് ഉടലെടുത്തത്?
നിനക്ക് ചുറ്റുമുള്ള സകലതും സ്രഷ്ടാവിൻ്റെ അസ്തിത്വം വിളിച്ചോതുന്നു.
ആകാശത്തേക്ക് നോക്കൂ: കാണാവുന്ന തൂണുകളൊന്നും കൂടാതെ ആരാണ് അതിനെ ഉയർത്തി നിർത്തിയത്?
സൂര്യനിലേക്ക് നോക്കൂ: ഒരിക്കലും മാറ്റം വരാത്ത സൂക്ഷ്മതയോടെ അതിൻ്റെ സഞ്ചാരപഥം നിർണ്ണയിച്ചത് ആരാണ്?
നിൻ്റെ ഹൃദയത്തിലേക്ക് നോക്കുക: നിൻ്റെ ജീവിതകാലം മുഴുവൻ, നിന്നിൽ നിന്നൊരു അനുവാദവും കൂടാതെ അതിനെ മിടിപ്പിക്കുന്നത് ആരാണ്!?
ഇതെല്ലാം യാദൃച്ഛികമായി സംഭവിച്ചതാണോ? ഇത്രയും കൃത്യതയോടെ ശതകോടിക്കണക്കിന് തവണ ആവർത്തിക്കാൻ യാദൃച്ഛികതക്ക് സാധിക്കുമോ?
ഒരു നിഘണ്ടു, അല്ലെങ്കിൽ ഒരു ശാസ്ത്രീയ വിജ്ഞാനകോശം പോലെ അതീവ സൂക്ഷ്മതയുള്ള ഒരു ഗ്രന്ഥം; ഒരു അച്ചടിശാലയിലുണ്ടായ സ്ഫോടനത്തിൽ നിന്ന് യാദൃശ്ചികമായി രൂപപ്പെട്ടു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ!?
സർവ്വ ഗ്രന്ഥങ്ങളെക്കാളുമെല്ലാം മഹത്തരമായ ഈ പ്രപഞ്ചം; അന്ധമായ ഒരു സ്ഫോടനത്തിൽ നിന്ന് രൂപപ്പെട്ടതാണെന്ന് പിന്നെങ്ങനെ വിശ്വസിക്കാനാകും?
ഇസ്ലാം നിൻ്റെ ബുദ്ധിയെ പ്രവർത്തനരഹിതമാക്കാൻ ആവശ്യപ്പെടുന്നില്ല; മറിച്ച് അതിനെ ഉപയോഗപ്പെടുത്താനാണ് ആവശ്യപ്പെടുന്നത്. വിശുദ്ധ ക്വുർആനിൽ അല്ലാഹു പറയുന്നു: "ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടികര്‍ത്താവായ അല്ലാഹുവിന്‍റെ കാര്യത്തിലാണോ സംശയമുള്ളത്?" (ഇബ്രാഹീം: 10)
സർവ്വതിനെയും സൃഷ്ടിച്ച ഒരുവന്‍റെ അസ്തിത്വത്തിൽ സംശയിക്കാൻ എങ്ങനെ സാധിക്കും?
അവൻ പറയുന്നു: "നിങ്ങളില്‍ തന്നെയും (പല ദൃഷ്ടാന്തങ്ങളുണ്ട്.) എന്നിട്ട് നിങ്ങള്‍ കണ്ടറിയുന്നില്ലെ?" (ദാരിയാത്ത്: 21)
നിൻ്റെ ശരീരത്തെയും ആത്മാവിനെയും കുറിച്ച് ചിന്തിക്കുവാനും, കൺമുന്നിലുള്ള തെളിവ് ദർശിക്കുവാനുമുള്ള ഒരു ക്ഷണമാണിത്.
പിന്നീട്, അല്ലാഹുവിൽ നിന്നുള്ള വേദഗ്രന്ഥങ്ങളിൽ അവസാനത്തേതായ വിശുദ്ധ ഖുർആനിനെ സംബന്ധിച്ച് ചിന്തിക്കുക.
1400-ൽ പരം വർഷങ്ങൾക്ക് മുൻപ് അവതരിച്ച ഒരു ഗ്രന്ഥം അതുപോലൊന്ന് കൊണ്ടുവരാൻ മനുഷ്യരെ വെല്ലുവിളിച്ചു. എന്നാൽ അവർക്ക് അതിന് സാധിച്ചിട്ടില്ല.
വിശ്വാസവും, നിയമനിർദ്ദേശങ്ങളും, ചരിത്രകഥകളും, വിജ്ഞാനവും, ഭാഷയും അതുല്യമായ ഒരു ശൈലിയിൽ ഒരുമിച്ചുചേർത്ത ഒരു ഗ്രന്ഥമാണിത്.
നശിച്ച് പോയ സമുദായങ്ങളെക്കുറിച്ചും, കാലാന്തരങ്ങളിൽ മറഞ്ഞുപോയ സംഭവങ്ങളെക്കുറിച്ചും, നൂറ്റാണ്ടുകൾക്ക് ശേഷം മാത്രം വെളിവായ കണ്ടെത്തലുകളെക്കുറിച്ചും അത് വിവരം നൽകി. ഉദാഹരണത്തിന്: ഗർഭസ്ഥശിശുവിൻ്റെ ഉത്ഭവം, മേഘങ്ങളുടെ രൂപീകരണം, ഭൂമിയുടെ പാളികൾ, ഗ്രഹങ്ങളുടെ ഭ്രമണത്തിലെ സൂക്ഷ്മത തുടങ്ങിയവയെക്കുറിച്ച്.
മുഹമ്മദ് നബി ﷺ യുടെ ജീവിതത്തിലേക്ക് നോക്കുക: നാഗരിക കേന്ദ്രങ്ങളിൽ നിന്ന് ഏറെ അകലെയുള്ള ഒരു മരുഭൂമിയിൽ വളർന്നുവന്ന, എഴുത്തും വായനയും അറിയാത്ത, ഒരു മനുഷ്യനിൽ നിന്നും വിജ്ഞാനം നേടാത്ത അവിടുന്ന്, മാനവരാശിക്കായി ശാശ്വതമായ ഒരു സന്ദേശം സമർപ്പിച്ചു. ബുദ്ധികളെ പ്രകാശിപ്പിക്കുകയും, ആത്മാക്കളെ സംസ്കരിക്കുകയും, ചരിത്രത്തിൻ്റെ ഗതിയിൽ തന്നെ അതിബൃഹത്തായ ഒരു പരിവർത്തനം സൃഷ്ടിക്കുകയും ചെയ്ത ഒരു സന്ദേശമായിരുന്നു അത്.
ഗുഹയിൽ വെച്ച് അദ്ദേഹത്തിന് അവതരിക്കപ്പെട്ട വചനങ്ങളിലൂടെ, മനുഷ്യരെയും കല്ലുകളെയും ആരാധിക്കുന്നതിൽ നിന്ന് പ്രപഞ്ച സ്രഷ്ടാവിലുള്ള ഏകദൈവ വിശ്വാസത്തിലേക്കും, നീതി, കാരുണ്യം, അന്തസ്സ് എന്നീ മൂല്യങ്ങൾ സ്ഥാപിക്കുന്നതിലേക്കും അദ്ദേഹം മനുഷ്യരാശിയെ നയിച്ചു.
ലോകത്തെ മാറ്റിമറിക്കുകയും ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുകയും ചെയ്ത, നൂറ്റാണ്ടുകൾക്കിപ്പുറവും പ്രതിധ്വനി മുഴങ്ങിക്കൊണ്ടിരിക്കുന്ന ആ ശക്തി എന്താകുന്നു?
ഈ വാക്കുകൾ വായിക്കുന്നവനേ! നിൻ്റെ റബ്ബിന് നിന്നിൽ നിന്ന് ഒന്നിൻ്റെയും ആവശ്യമില്ല. എന്നാൽ നീയാകുന്നു അവനിലേക്ക് ആവശ്യക്കാരൻ.
അവൻ നിന്നെ സൃഷ്ടിക്കുകയും, നിനക്ക് ഉപജീവനം നൽകുകയും, നിന്നെ സംരക്ഷിക്കുകയും, നീ ചിന്തിക്കുവാനും മടങ്ങുവാനും വേണ്ടി സാവകാശം നൽകുകയും ചെയ്തിരിക്കുന്നു.
അവൻ ഒരാളോടും അനീതി കാണിക്കുകയില്ല. സത്യസന്ധനായി തന്നിലേക്ക് മടങ്ങുന്നവനെ അവൻ സ്വീകരിക്കുകയും, അവന് പൊറുത്തു കൊടുക്കുകയും, അവൻ്റെ തിന്മകളെ നന്മകളാക്കി മാറ്റുകയും ചെയ്യും.
ഞാൻ നിന്‍റെ മേൽ യാതൊന്നും അടിച്ചേൽപ്പിക്കുന്നില്ല. എന്നാൽ നിന്‍റെ ഹൃദയത്തിന് സത്യസന്ധമാകാൻ ഒരവസരം നൽകണമെന്ന് ഞാൻ നിന്നോട് അഭ്യർത്ഥിക്കുന്നു.
ദേഷ്യത്തിൽ നിന്നും, മനസ്സിലെ അസ്വസ്ഥതകളിൽ നിന്നും പൂർണ്ണമായി വിട്ടുനിന്ന് ഒരു നിമിഷം നീ ചിന്തിക്കുക:
എനിക്ക് തെറ്റുപറ്റിയതാണെങ്കിലോ ?
ഒരു ദൈവവും, മരണാനന്തര ജീവിതവും, സ്വർഗ്ഗവും നരകവും ഉണ്ടെങ്കിലോ?
ഖേദം കൊണ്ട് പ്രയോജനമില്ലാതാകുന്ന സമയത്ത് നിനക്ക് ഖേദിക്കേണ്ടി വരുമോ ??
സത്യത്തിലേക്ക് ഒരു സത്യസന്ധമായ ചുവടുവെപ്പ് നടത്തുക, ഖുർആനിലൂടെ നിങ്ങളുടെ യാത്ര ആരംഭിക്കുക... ഒരുപക്ഷേ, ഇതുവരെ മറഞ്ഞിരുന്ന ഉത്തരങ്ങളും, നിങ്ങൾക്ക് നഷ്ടപ്പെട്ടുപോയ പ്രകാശവും അതിൽ കണ്ടെത്തിയേക്കാം.
വിശുദ്ധ ഖുർആൻ പരിഭാഷ