6 : 52
وَلَا تَطۡرُدِ ٱلَّذِينَ يَدۡعُونَ رَبَّهُم بِٱلۡغَدَوٰةِ وَٱلۡعَشِيِّ يُرِيدُونَ وَجۡهَهُۥۖ مَا عَلَيۡكَ مِنۡ حِسَابِهِم مِّن شَيۡءٖ وَمَا مِنۡ حِسَابِكَ عَلَيۡهِم مِّن شَيۡءٖ فَتَطۡرُدَهُمۡ فَتَكُونَ مِنَ ٱلظَّٰلِمِينَ
തങ്ങളുടെ രക്ഷിതാവിന്‍റെ തിരുമുഖം ലക്ഷ്യമാക്കിക്കൊണ്ട് രാവിലെയും വൈകുന്നേരവും അവനോട് പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നവരെ നീ ആട്ടിയകറ്റരുത്. അവരുടെ കണക്ക് നോക്കേണ്ട യാതൊരു ബാധ്യതയും നിനക്കില്ല. നിന്‍റെ കണക്ക് നോക്കേണ്ട യാതൊരു ബാധ്യതയും അവര്‍ക്കുമില്ല. എങ്കിലല്ലേ നീ അവരെ ആട്ടിയകറ്റേണ്ടി വരുന്നത്? അങ്ങനെ ചെയ്യുന്ന പക്ഷം നീ അക്രമികളില്‍ പെട്ടവനായിരിക്കും
Explanation & meanings · 2
- നബി(ﷺ)യുടെ ഏറ്റവും അടുത്ത അനുയായികളില്‍ പലരും അടിമകളും അശരണരും മര്‍ദിതരും പീഡിതരുമായിരുന്നു. അറേബ്യന്‍ സമൂഹത്തിലെ ആഢ്യന്മാര്‍ക്ക് അവരോട് പരമപുച്ഛമായിരുന്നു. ഈ പാവങ്ങളെയൊക്കെ നബി(ﷺ) തൻ്റെ സന്നിധിയില്‍ നിന്നും ആട്ടിയോടിക്കാന്‍ തയ്യാറായാല്‍ നബി(ﷺ)യുടെ പക്ഷത്ത് അണിനിരക്കാമെന്ന് ആ ആഢ്യന്മാര്‍ വാഗ്ദാനം ചെയ്യുകയുണ്ടായി. അവരെ വിമര്‍ശിച്ചു കൊണ്ടാണ് ഈ വചനം അവതരിച്ചത്.
- ആ പാവങ്ങള്‍ നബി(ﷺ)യുടെ പക്ഷം ചേര്‍ന്നിട്ടുളളത് ദാനധര്‍മ്മങ്ങള്‍ കൊണ്ട് ഉപജീവനം നടത്താനുളള മോഹം കൊണ്ടാണെന്ന് ഖുറൈശി പ്രമാണിമാര്‍ ആക്ഷേപിച്ചതിനുള്ള മറുപടിയാണിത്. മനസ്സിലെ വികാരവിചാരങ്ങളറിയുന്ന അല്ലാഹുവിന് മാത്രമേ കാര്യങ്ങള്‍ കൃത്യമായി വിലയിരുത്തി കണക്കനുസരിച്ച് പ്രതിഫലം നല്‍കാന്‍ കഴിയൂ. ഏതൊരു മനുഷ്യനും ബാഹ്യനില നോക്കി മാത്രമേ മറ്റൊരാളെ വിലയിരുത്താനൊക്കൂ.