Skip to content

അല്ലാഹുവേ, ഇഹത്തിലേയും പരത്തിലേയും എനിക്കറിയുന്നതും അറിയാത്തതുമായ മുഴുവൻ നന്മകളും നിന്നോട് ഞാൻ ചോദിക്കുന്നു. ഇഹത്തിലേയും പരത്തിലേയും എനിക്കറിയുന്നതും അറിയാത്തതുമായ മുഴുവൻ തിന്മകളിൽ നിന്നും നിന്നോട് ഞാൻ രക്ഷ ചോദിക്കുന്നു

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- അവർക്ക് ഇപ്രകാരം ഒരു പ്രാർത്ഥന പഠിപ്പിച്ചു കൊടുത്തു:

"അല്ലാഹുവേ, ഇഹത്തിലേയും പരത്തിലേയും എനിക്കറിയുന്നതും അറിയാത്തതുമായ മുഴുവൻ നന്മകളും നിന്നോട് ഞാൻ ചോദിക്കുന്നു. ഇഹത്തിലേയും പരത്തിലേയും എനിക്കറിയുന്നതും അറിയാത്തതുമായ മുഴുവൻ തിന്മകളിൽ നിന്നും നിന്നോട് ഞാൻ രക്ഷ ചോദിക്കുന്നു. അല്ലാഹുവേ, നിന്റെ പ്രവാചകനും ദാസനുമായ മുഹമ്മദ് നബി(ﷺ) നിന്നോട് ചോദിച്ചിട്ടുള്ള നന്മകളെല്ലാം ഞാനും ചോദിക്കുന്നു. നിന്റെ പ്രവാചകനും ദാസനുമായ മുഹമ്മദ് നബി(ﷺ) അഭയം തേടിയിട്ടുള്ള തിന്മകളിൽ നിന്നെല്ലാം ഞാനും നിന്നോട് അഭയം തേടുന്നു. അല്ലാഹുവേ, എനിക്ക് നീ സ്വർഗവും അതിലേക്കടുപ്പിക്കുന്ന വാക്കും പ്രവർത്തിയും നൽകേണമേ. നരകത്തിൽ നിന്നും അതിലേക്കടുപ്പിക്കുന്ന വാക്കിൽ നിന്നും പ്രവർത്തിയിൽ നിന്നും എന്നെ രക്ഷിക്കേണമേ. നീ എനിക്ക് വിധിക്കുന്ന എല്ലാ വിധികളും എനിക്ക് നന്മയാക്കേണമേ!"

«اللَّهُمَّ إِنِّي أَسْأَلُكَ مِنْ الْخَيْرِ كُلِّهِ، عَاجِلِهِ وَآجِلِهِ، مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ، وَأَعُوذُ بِكَ مِنْ الشَّرِّ كُلِّهِ، عَاجِلِهِ وَآجِلِهِ، مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ، اللَّهُمَّ إِنِّي أَسْأَلُكَ مِنْ خَيْرِ مَا سَأَلَكَ عَبْدُكَ وَنَبِيُّكَ، وَأَعُوذُ بِكَ مِنْ شَرِّ مَا عَاذَ بِهِ عَبْدُكَ وَنَبِيُّكَ، اللَّهُمَّ إِنِّي أَسْأَلُكَ الْجَنَّةَ، وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ، وَأَعُوذُ بِكَ مِنْ النَّارِ، وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ، وَأَسْأَلُكَ أَنْ تَجْعَلَ كُلَّ قَضَاءٍ قَضَيْتَهُ لِي خَيْرًا».

(ഇബ്നു മാജഃ, അഹ്‌മദ്)
സ്വീകാര്യയോഗ്യമായത്
വിശദീകരണം

ആഇശ -رَضِيَ اللَّهُ عَنْهَا- ക്ക് നബി -ﷺ- പഠിപ്പിച്ചു നൽകിയ ഏറെ ആശയസമ്പുഷ്ടമായ ഒരു പ്രാർത്ഥനയാണ് ഈ ഹദീഥിലുള്ളത്. നാല് പ്രാർത്ഥനകളാണ് അതിലുള്ളത്.: ഒന്നാമത്തെ പ്രാർത്ഥന: എല്ലാ നന്മകൾക്കും വേണ്ടിയുള്ള പൊതുവായ തേട്ടമാണ്. അല്ലാഹുവേ! എല്ലാ നന്മകളിൽ നിന്നും ഞാൻ നിന്നോട് ചോദിക്കുന്നു. സമീപസ്ഥമായി ലഭിക്കേണ്ട നന്മകളും വിദൂരമായി കാലങ്ങൾക്ക് ശേഷം ലഭിക്കാനുള്ള നന്മകളും ഞാൻ ചോദിക്കുന്നു. നീ എനിക്ക് പഠിപ്പിച്ചു നൽകിയ എനിക്ക് അറിവുള്ള നന്മകളും, നിനക്ക് മാത്രം അറിവുള്ള -എനിക്കറിയാത്ത- നന്മകളും ഞാൻ നിന്നോട് തേടുന്നു. എല്ലാം അറിയുന്നവനും സൂക്ഷ്മജ്ഞനും ഗോപ്യമായത് അറിയുന്നവനുമായ അല്ലാഹുവിലേക്ക് കാര്യങ്ങളെല്ലാം ഏൽപ്പിക്കുകയും ചെയ്യുന്ന ഒരാളുടെ തേട്ടമാണിത്; അല്ലാഹു അവൻ്റെ മുസ്‌ലിമായ ദാസന് ഏറ്റവും ശ്രേഷ്ഠവും ഏറ്റവും നല്ലതുമായ കാര്യമാണ് തിരഞ്ഞെടുക്കുക. അതിന് ശേഷം എല്ലാ തിന്മകളിൽ നിന്നും -അടുത്തുള്ളതും വിദൂരത്തുള്ളതുമായ തിന്മകളിൽ നിന്നും, എനിക്ക് അറിയാവുന്നതും അറിയാത്തതുമായ തിന്മകളിൽ നിന്നും- ഞാൻ അല്ലാഹുവിനോട് രക്ഷ തേടുകയും അവനിൽ അഭയം പ്രാപിക്കുകയും ചെയ്യുന്നു എന്നും അവൻ തേടുന്നു. രണ്ടാമത്തെ പ്രാർത്ഥന: അല്ലാഹുവേ! നിൻ്റെ അടിമയും നബിയുമായ മുഹമ്മദ് നബി -ﷺ- നിന്നോട് തേടിയ എല്ലാ നന്മകളിൽ നിന്നും ഞാൻ നിന്നോട് തേടുന്നു. നിൻ്റെ അടിമയും നബിയുമായ മുഹമ്മദ് നബി -ﷺ- രക്ഷ തേടിയ എല്ലാ തിന്മകളിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുകയും നിന്നിൽ അഭയം തേടുകയും ചെയ്യുന്നു. നബി -ﷺ- അല്ലാഹുവിനോട് പ്രാർത്ഥിക്കാറുണ്ടായിരുന്ന എല്ലാ കാര്യങ്ങളും പ്രത്യേകമായി എടുത്തു പറയാതെ, അവിടുത്തെ പ്രാർത്ഥനകളെല്ലാം ഈ ദുആയിൽ ഉൾക്കൊണ്ടിരിക്കുന്നു. പ്രാർത്ഥനയിൽ അതിരു കവിയാതെ മുസ്‌ലിമിനെ സംരക്ഷിക്കുന്ന ദുആ കൂടിയാണിത്. മൂന്നാമത്തെ പ്രാർത്ഥന: സ്വർഗത്തിൽ പ്രവേശിക്കാനും നരകത്തിൽ നിന്ന് രക്ഷപ്പെടാനുമുള്ള തേട്ടമാണ്. ഓരോ മുസ്‌ലിമിൻ്റെയും ലക്ഷ്യവും അവൻ്റെ പ്രവൃത്തിയുടെ പിന്നിലുള്ള ഉദ്ദേശ്യവും അതാണ്. 'അല്ലാഹുവേ! ഞാൻ നിന്നോട് സ്വർഗം ലഭിക്കാനുള്ള സൗഭാഗ്യം തേടുന്നു. അതിലേക്ക് നയിക്കുന്ന -നിനക്ക് തൃപ്തികരമായ- നല്ല വാക്കുകളും പ്രവൃത്തികളും ചെയ്യാനുള്ള തൗഫീഖും നിന്നോട് തേടുന്നു. നരകത്തിൽ നിന്നും അതിലേക്ക് നയിക്കുന്ന -നിൻ്റെ കോപം വരുത്തി വെക്കുന്ന- തിന്മകളിൽ നിന്നും ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു. മ്ലേഛമായ എല്ലാ പ്രവർത്തനങ്ങളിൽ നിന്നും നിൻ്റെ ഔദാര്യം കൊണ്ടല്ലാതെ ഒരാൾക്കും രക്ഷയില്ല. നാലാമത്തെ പ്രാർത്ഥന: അല്ലാഹുവിൻ്റെ വിധിയിലുള്ള തൃപ്തിക്ക് വേണ്ടിയുള്ള തേട്ടമാണ്. നീ എനിക്ക് വിധിക്കുന്ന എല്ലാ വിധികളും നന്മയാക്കേണമേ എന്നാണ് അതിലൂടെ അവൻ അല്ലാഹുവിനോട് ചോദിക്കുന്നത്.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

ഐഹികവും പാരത്രികവുമായ നന്മകൾ ലഭിക്കുന്ന കാര്യങ്ങൾ തൻ്റെ വീട്ടുകാർക്ക് പഠിപ്പിച്ചു നൽകണം. നബി -ﷺ- ആഇശ -رَضِيَ اللَّهُ عَنْهَا- ക്ക് പഠിപ്പിച്ചു നൽകിയതിൽ ഈ മാതൃകയുണ്ട്.

നബി -ﷺ- യിൽ നിന്ന് സ്ഥിരപ്പെട്ടു വന്നിട്ടുള്ള പ്രാർത്ഥനകൾ മനഃപാഠമാക്കുക എന്നതാണ് ഒരു മുസ്‌ലിമിന് ഏറ്റവും ശ്രേഷ്ഠകരമായിട്ടുള്ളത്. കാരണം ഏറ്റവും ആശയ സമ്പന്നമായ പ്രാർത്ഥനകളായിരുന്നു അവിടുത്തെ പ്രാർത്ഥനകൾ.

നന്മ ചോദിക്കുകയും, തിന്മയിൽ നിന്ന് രക്ഷ തേടുകയും ചെയ്യുന്ന ഏറ്റവും ആശയസമ്പുഷ്ടമായ പ്രാർഥനയാണ് ഇതെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. നബി -ﷺ- ക്ക് നൽകപ്പെട്ട 'ജവാമിഉൽ കലിം' (ചെറിയ വാക്കുകളിൽ ആശയപ്രപഞ്ചങ്ങളെ ഒളിപ്പിക്കാൻ സാധിക്കുക എന്നത്) ബോധ്യപ്പെടുത്തുന്ന പ്രാർത്ഥനകളാണ് അവ.

അല്ലാഹുവിൻ്റെ കാരുണ്യം കഴിഞ്ഞാൽ, സ്വർഗത്തിൽ പ്രവേശിക്കാൻ സഹായിക്കുന്ന കാരണങ്ങളിൽ പെട്ടതാണ് നന്മ നിറഞ്ഞ നല്ല വാക്കുകളും പ്രവൃത്തികളും.

പരിശോധകൻ

സുനനു ഇബ്നു മാജഃ (5/ 17) (3846).

മുസ്നദ് അഹ്മദ് (41/ 474) (25019).

കൂടുതൽ (6)

توضيح الأحكام من بلوغ المرام.

لعبد الله البسام (7/ 589).

منحة العلام في شرح بلوغ المرام.

لعبد الله الفوزان (10/ 477).

فتح ذي الجلال والإكرام.

لابن عثيمين (6/ 516).