الإبداع في كمال الشّرع وخطر الابتداع
رسالة قيمة تبين أن كل من ابتدع شريعة في دين الله ولو بقصد حسن فإن بدعته هذه مع كونها ضلالة تعتبر طعنا في دين الله - عز وجل -.
ഷെയ്ഖിന്റെ പുസ്തക പരമ്പര
ബിദ്അത്തിന്റെ അപകടങ്ങൾ
ശൈഖ് അൽ അല്ലാമ
ശൈഖ് മുഹമ്മദ് ബിൻ സ്വാലിഹ് ഉസൈമിൻ
അദ്ദേഹത്തിനും അദ്ദേഹത്തിൻറെ മാതാപിതാക്കൾക്കും മുഴുവൻ മുസ്ലിങ്ങൾക്കും അല്ലാഹു പൊറുത്തു നൽകട്ടെ
ഷെയ്ഖ് മുഹമ്മദ് ബിൻ സാലിഹ് അൽ-ഉതൈമീൻ ചാരിറ്റബിൾ ഫൗണ്ടേഷന്റെ പ്രസിദ്ധീകരണങ്ങളിൽ നിന്ന്
*
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻറെ നാമത്തിൽ
തീർച്ചയായും സർവ്വ സ്തുതികളും അല്ലാഹുവിനാകുന്നു. അവനെ നാം സ്തുതിക്കുന്നു. അവനോട് നാം സഹായം തേടുകയും, അവനോട് നാം പാപമോചനം തേടുകയും ചെയ്യുന്നു. നമ്മുടെ സ്വന്തത്തിൻ്റെ തിന്മകളിൽ നിന്നും, നമ്മുടെ പ്രവർത്തനങ്ങളിലെ തെറ്റുകളിൽ നിന്നും നാം അല്ലാഹുവിനോട് രക്ഷ തേടുന്നു. ആരെയെങ്കിലും അല്ലാഹു സന്മാർഗത്തിലാക്കിയാൽ അവനെ വഴികേടിലാക്കുന്ന ആരുമില്ല. ആരെയെങ്കിലും അവൻ വഴികേടിലാക്കിയാൽ അവനെ നേർവഴിക്ക് നയിക്കാനും ആരുമില്ല. അല്ലാഹു അല്ലാതെ ആരാധ്യനില്ല. അവൻ ഏകനും പങ്കുകാരില്ലാത്തവനുമാകുന്നു എന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു, തീർച്ചയായും മുഹമ്മദ് (ﷺ) അല്ലാഹുവിൻറെ അടിമയും ദൂതനുമാണെന്നും ഞാൻ സാക്ഷ്യപ്പെടുത്തുന്നു അല്ലാഹു അദ്ദേഹത്തെ സന്മാർഗം കൊണ്ടും സത്യമതം കൊണ്ടും അയച്ചിരിക്കുന്നു. അദ്ദേഹം തന്റെദൗത്യം പൂർത്തിയാക്കുകയും സമുദായത്തെ ഉപദേശിക്കുകയും അല്ലാഹുവിനുവേണ്ടി തന്റെ അന്ത്യംവരെ യഥാവിധി ത്യാഗപരിശ്രമം നടത്തുകയും ചെയ്തിരിക്കുന്നു. പ്രവാചകൻ(ﷺ), പ്രഭാപൂരിതമായ തെളിവുകളുടെ പാതയിലാണ് തന്റെ സമുദായത്തെ ഏൽപിച്ചിട്ടുള്ളത്. അതിന്റെ രാവുകളും പകൽപോലെത്തന്നെയാണ്; സ്വയം നശിക്കാൻ തീർച്ചപ്പെടുത്തിയവനല്ലാതെ അതിൽ നിന്നും തെറ്റിപ്പോവുകയില്ല. സമുദായത്തിന് മുഴുവൻ കാര്യങ്ങളിലും ആവശ്യമായത് അവിടുന്ന് വിശദീകരിച്ചു കൊടുത്തിട്ടുണ്ട്. അബൂദർറ് (رَضِيَ اللَّهُ عَنْهُ) പറഞ്ഞു: ''അന്തരീക്ഷത്തിൽ ചിറകിട്ടടിക്കുന്ന ഒരു പക്ഷിയെയും നബി(ﷺ) വിട്ടേച്ചിട്ടില്ല; അതിൽനിന്ന് നമുക്കൊരു വിജ്ഞാനശകലം അറിയിച്ചുതന്നിട്ടല്ലാതെ.''
''അതെ, മലമൂത്ര വിസർജനം നടത്തുമ്പോൾ ഖിബ്'ലക്ക് മുന്നിടുന്നതിൽനിന്നും വലതുകൈകൊണ്ടു വൃത്തിയാക്കുന്നതിൽനിന്നും വൃത്തിയാക്കാൻ എല്ലുകൾ ഉപയോഗിക്കുന്നതിൽനിന്നും മൂന്നെണ്ണത്തിൽ കുറവായ കല്ലുകൾകൊണ്ട് വൃത്തിയാക്കുന്നതിൽനിന്നും അവിടുന്ന് ഞങ്ങളെ വിലക്കിയിട്ടുണ്ട്''
വിശുദ്ധ ഖുർആനിൽ, അത്യുന്നതനായ അല്ലാഹു മതത്തിന്റെ അടിസ്ഥാന കാര്യങ്ങളും ശാഖാപരമായ കാര്യങ്ങളും തൗഹീദും അതിന്റെ എല്ലാ ഇനങ്ങളും സദസ്സിലെയും അനുവാദം ചോദിക്കുന്നതിന്റെയും മര്യാദകളും വരെ വിശദീകരിച്ചിട്ടുണ്ട്. അല്ലാഹുപറയുന്നു: ''സത്യവിശ്വാസികളേ, നിങ്ങൾ സദസ്സുകളിൽ സൗകര്യപ്പെടുത്തി കൊടുക്കുക എന്ന് നിങ്ങളോട് പറയപ്പെട്ടാൽ നിങ്ങൾ സൗകര്യപ്പെടുത്തി കൊടുക്കണം'' (മുജാദിലഃ: 11) അല്ലാഹുപറയുന്നു: ''ഹേ, സത്യവിശ്വാസികളേ, നിങ്ങളുടേതല്ലാത്ത വീടുകളിൽ നിങ്ങൾ കടക്കരുത്; നിങ്ങൾ അനുവാദം തേടുകയും ആ വീട്ടുകാർക്ക് സലാം പറയുകയും ചെയ്തിട്ടല്ലാതെ. അതാണ് നിങ്ങൾക്ക് ഗുണകരം. നിങ്ങൾ ആലോചിച്ചു മനസ്സിലാക്കുവാൻ വേണ്ടിയത്രെ (ഇതു പറയുന്നത്). ഇനി നിങ്ങൾ അവിടെ ആരെയും കണ്ടെത്തിയില്ലെങ്കിൽ നിങ്ങൾക്ക് സമ്മതം കിട്ടുന്നതുവരെ അവിടെ കടക്കരുത്. 'നിങ്ങൾ തിരിച്ചു പോകൂ' എന്ന് നിങ്ങളോട് പറയപ്പെട്ടാൽ നിങ്ങൾ തിരിച്ചു പോകണം. അതാണ് നിങ്ങൾക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി അറിവുള്ളവനാകുന്നു'' 24: 27,28
വസ്ത്രധാരണ മര്യാദകൾ വരെ ഖുർആൻ വിശദീകരിക്കുന്നുണ്ട്: ''വിവാഹ ജീവിതം പ്രതീക്ഷിക്കാത്ത കിഴവികളെ സംബന്ധിച്ചിടത്തോളം സൗന്ദര്യം പ്രദർശിപ്പിക്കാത്തവരായിക്കൊണ്ട് തങ്ങളുടെ മേൽവസ്ത്രങ്ങൾ മാറ്റിവെക്കുന്നതിൽ അവർക്ക് കുറ്റമില്ല. അവർ മാന്യത കാത്തുസൂക്ഷിക്കുന്നതാണ് അവർക്ക് ഏറെ നല്ലത്.'' 24:60 ''നബിയേ, നിന്റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവർ തങ്ങളുടെ മൂടുപടങ്ങൾ തങ്ങളുടെമേൽ താഴ്ത്തിയിടുവാൻ പറയുക. അവർ തിരിച്ചറിയപ്പെടുവാനും അങ്ങനെ അവർ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായിട്ടുള്ളത്. അല്ലാഹു ഏറെപൊറുക്കുന്നവനും കരുണാനിധിയുമാകുന്നു' (അഹ്സാബ്: 59) തങ്ങൾ മറച്ചുവെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാൻ വേണ്ടി അവർ കാലിട്ടടിക്കുകയും ചെയ്യരുത് (നൂർ: 31) നിങ്ങൾ വീടുകളിലേക്ക് പിൻവശങ്ങളിലൂടെ ചെല്ലുന്നതിലല്ല പുണ്യം കുടികൊള്ളുന്നത്. പ്രത്യുത, ദോഷബാധയെ കാത്തുസൂക്ഷിച്ചവനത്രെ പുണ്യവാൻ. നിങ്ങൾ വീടുകളിൽ അവയുടെ വാതിലുകളിലൂടെ പ്രവേശിക്കുക 2:189
ഇതുപോലുള്ള ധാരാളം സൂക്തങ്ങൾ ഈ മതം സമ്പൂർണവും പരിപൂർണവുമാണെന്നും അതിൽ യാതൊന്നും കൂട്ടിച്ചേർക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്യേണ്ടതായിട്ടില്ലെന്നും വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഖുർആനിന്റെ വിശേഷണമായിക്കൊണ്ട് അല്ലാഹു പറഞ്ഞു: "എല്ലാകാര്യത്തിനും വിശദീകരണമായിക്കൊണ്ടാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്." (205) (നഹ്ല്:89) ജനങ്ങൾക്ക് തങ്ങളുടെ ഐഹിക ജീവിതത്തിലോ മരണാനന്തര ജീവിതത്തിലോ അറിഞ്ഞിരിക്കൽ അനിവാര്യമായ എന്തൊക്കെയുണ്ടോ അതെല്ലാം അല്ലാഹു തന്റെ ഗ്രന്ഥത്തിലൂടെ വ്യക്തമായോ വ്യംഗ്യമായോ വിവരിക്കാതിരുന്നിട്ടില്ല.
സഹോദരങ്ങളേ!
ചിലർ സർവ്വശക്തനായ അല്ലാഹുവിന്റെ വാക്കുകൾ വ്യാഖ്യാനിക്കുന്നു: ''ഭൂമിയിലുളള ഏതൊരു ജന്തുവും രണ്ടു ചിറകുകൾകൊണ്ട് പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലെയുള്ള ചില സമൂഹങ്ങൾ മാത്രമാകുന്നു. ഗ്രന്ഥത്തിൽ നാം യാതൊന്നും വീഴ്ച വരുത്തിയിട്ടില്ല. പിന്നീട് തങ്ങളുടെ രക്ഷിതാവിങ്കലേക്ക് അവർ ഒരുമിച്ചു കൂട്ടപ്പെടുന്നതാണ്' (സൂറത്ത് അൻആം 38) ചിലർ വ്യാഖ്യാനിക്കുന്നു പ്രസ്തുത ഗ്രന്ഥത്തിൽ യാതൊന്നും നാം വിട്ട് കളഞ്ഞിട്ടില്ല. അൽകിതാബ് (ഗ്രന്ഥം) എന്നു പറയപ്പെട്ടിരിക്കുന്നത് ഖുർആനിനെക്കുറിച്ചാണെന്ന് ചിലർ വ്യാഖ്യാനിക്കുന്നുണ്ട് എന്നാൽ ഇതിൽ ഗ്രന്ഥം എന്നു പറഞ്ഞതുകൊണ്ടുദ്ദേശിക്കുന്ന് 'ലൗഹുൽ മഹ്ഫൂദ്വ്' ആണെന്നതാണ് ശരി. ഖുർആനിനെക്കുറിച്ച് അല്ലാഹു പറഞ്ഞത് "എല്ലാകാര്യത്തിനും വിശദീകരണമായിക്കൊണ്ടാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്." (205) (നഹ്ല്:89) ഇത് അർഥവ്യാപ്തിയുള്ളതും സുവ്യക്തവുമാണ് പ്രസ്തുത ഗ്രന്ഥത്തിൽ യാതൊന്നും നാം വിട്ട് കളഞ്ഞിട്ടില്ല. എന്നു പറഞ്ഞതിനെക്കാൾ
എന്നാൽ ചിലർ ഇങ്ങനെ ചോദിച്ചേക്കാം: ''അഞ്ചുനേരത്തെ നമസ്കാരങ്ങളുടെ എണ്ണം ഖുർആനിൽ എവിടെയാണു നാം കാണുന്നത്? ഓരോ നമസ്കാരത്തിന്റെയും റക്അത്തുകളുടെ എണ്ണം ഖുർആനിലുണ്ടോ? ഓരോ നമസ്കാരത്തിന്റെയും റക്അത്തുകളുടെ എണ്ണം ഖുർആനിൽ നാം കാണുന്നില്ല എന്നിരിക്കെ ''എല്ലാ കാര്യത്തിനും വിശദീകരണമായിക്കൊണ്ട് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നു'' എന്നു പറയുന്നത് എങ്ങനെ ശരിയാകും?''
ഈ ചോദ്യത്തിനുള്ള മറുപടി ഇതാണ്: നബി(ﷺ) പറഞ്ഞതെന്തോ അത് സ്വീകരിക്കൽ നമ്മുടെ നിർബന്ധ കടമയാെണന്ന് അല്ലാഹു അവന്റെ ഗ്രന്ഥത്തിലൂടെ നമ്മെ തെര്യപ്പെടുത്തിയിട്ടുണ്ട്. അല്ലാഹു പറഞ്ഞു: ''റസൂലിനെ ആർ അനുസരിച്ചുവോ തീർച്ചയായും അവൻ അല്ലാഹുവിനെ അനുസരിച്ചിരിക്കുന്നു''. ആർ പിന്തിരിഞ്ഞുവോ അവരുടെ മേൽ കാവല്ക്കാരനായി നിന്നെ നാം നിയോഗിച്ചിട്ടില്ല നിസാഅ് 80 ''നിങ്ങൾക്ക് റസൂൽ നൽകിയതെന്തോ അത് നിങ്ങൾ സ്വീകരിക്കുക. എന്തൊന്നിൽനിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതിൽനിന്ന് നിങ്ങൾ ഒഴിഞ്ഞുനിൽക്കുകയും ചെയ്യുക'' (ഹശ്ർ:7) അപ്പോൾ സുന്നത്ത് ഏതൊരു കാര്യം വ്യക്തമാക്കിയോ തീർച്ചയായും അത് ഖുർആൻ അറിയിച്ചതാണ്. കാരണം സുന്നത്ത് എന്നത് അല്ലാഹു തന്റെ റസൂലിന് ഇറക്കിക്കൊടുത്തതും പഠിപ്പിച്ചുകൊടുത്തതുമായ വഹ്’യിന്റെ രണ്ടുവിഭാഗങ്ങളിൽ ഒന്നാണ്. അല്ലാഹു പറഞ്ഞു: ''അല്ലാഹു നിനക്ക് വേദവും (കിതാബ്) ജ്ഞാനവും (ഹിക്മത്) അവതരിപ്പിച്ചു തന്നിരിക്കുന്നു' 4:113 ഇതു പ്രകാരം സുന്നത്തിൽ വന്നതെല്ലാം അല്ലാഹുവിന്റെ വിശുദ്ധ ഗ്രന്ഥത്തിലും വന്നിട്ടുള്ളതാണെന്ന് കാണാനാകും.
സഹോദരങ്ങളേ!
അല്ലാഹുവിങ്കലേക്ക് അടുപ്പിക്കുന്ന മതത്തിന്റെ വിഷയത്തിൽ വല്ല കാര്യവും വ്യക്തമാക്കാതെ വിട്ടേച്ചുകൊണ്ടാണോ നബി(ﷺ) ഇഹലോകവാസം വെടിഞ്ഞത്? ഒരിക്കലുമല്ല! നബി(ﷺ) മതകാര്യങ്ങൾ മുഴുവൻ വ്യക്തമാക്കിത്തന്നിട്ടുണ്ട്; ഒന്നുകിൽ തന്റെ വാക്കിലൂടെ അല്ലെങ്കിൽ പ്രവൃത്തിയിലൂടെ; അതുമല്ലെങ്കിൽ അംഗീകാരത്തിലൂടെ. പുതിയൊരു കാര്യം അറിയിച്ചുകൊണ്ട്, അല്ലെങ്കിൽ ചോദ്യത്തിന് മറുപടിയായിക്കൊണ്ട്. ചിലപ്പോൾ അല്ലാഹു, താഴ്വരയുടെ അങ്ങേയറ്റത്തു നിന്ന്ഒരു ഗ്രാമീണനായ അറബിയെ നിയോഗിക്കും; റസൂലി(ﷺ) ന്റെ സന്തതസഹചാരികൾ ചോദിക്കാത്ത മതകാര്യങ്ങളെപ്പറ്റി അദ്ദേഹത്തോടു ചോദിക്കുവാൻ. അതുകൊണ്ടുതന്നെ ഏതെങ്കിലും ഗ്രാമീണനായ അറബി ചില മതപരമായ പ്രശ്നങ്ങളെപ്പറ്റി ചോദിക്കുവാൻ വരുന്നതിൽ സ്വഹാബിമാർ സന്തോഷിച്ചിരുന്നു.
ജനങ്ങൾക്ക് തങ്ങളുടെ ആരാധനകളിലും ക്രയവിക്രയങ്ങളിലും ജീവിതകാര്യങ്ങളിലും അനിവാര്യമായിവരുന്ന ഒരു കാര്യവും നബി(ﷺ) വ്യക്തമാക്കാതെ വിട്ടിട്ടില്ല. ഇക്കാര്യം വിശുദ്ധ ഖുർആൻ തന്നെ അറിയിക്കുന്നത് കാണുക: "ഇന്ന് ഞാൻ നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങൾക്ക് ഞാൻ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു, മതമായി ഇസ്ലാമിനെ ഞാൻ നിങ്ങൾക്ക് തൃപ്തിപ്പെട്ടു തന്നിരിക്കുന്നു." (മാഇദഃ: 3)
മുസ്ലിമേ! ഇക്കാര്യം നീ അംഗീകരിക്കുന്നുവെങ്കിൽ നീ അറിയുക, അല്ലാഹുവിന്റെ മതത്തിൽ സദുദ്ദേശ്യത്തോടു കൂടിയാണെങ്കിലും പുതിയൊരു നിയമമുണ്ടാക്കുന്നവന്റെ ആ പുതുനിർമിതി വഴികേടാണെന്നു മാത്രമല്ല; അല്ലാഹുവിന്റെ മതത്തെ ആക്ഷേപിക്കലും അല്ലാഹുവിനെ കളവാക്കലുമാകുന്നു. 'ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ മതം ഞാൻ പൂർത്തിയാക്കിത്തന്നിരിക്കുന്നു' എന്നു പറഞ്ഞ (മാഇദ:3) അല്ലാഹുവിന്റെ മതത്തിൽ ഇല്ലാത്ത പുതിയൊരു നിയമമുണ്ടാക്കുന്നവൻ 'തീർച്ചയായും ഈ മതം പൂർത്തിയാക്കപ്പെട്ടിട്ടില്ല, അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന ഈ പുതിയ നിയമം കൂടി ബാക്കിയുണ്ട്' എന്നു വിളിച്ചു പറയുന്നവനെപ്പോലെയാണ്
ഫലത്തിൽ. അല്ലാഹുവിന്റെ സത്തയുമായും അവന്റെ നാമഗുണവിശേഷണങ്ങളുമായും ബന്ധപ്പെട്ട് (സ്വന്തമായ വ്യാഖ്യാനങ്ങൾ ചമച്ച്) ബിദ്അത്തുണ്ടാക്കുകയും എന്നിട്ട് ഇതിൽ തന്റെ റബ്ബിനെ മഹത്ത്വപ്പെടുത്തലുണ്ട്, ഇതിൽ തന്റെ റബ്ബിനെ പരിശുദ്ധിപ്പെടുത്തലുണ്ട്, അല്ലാഹുവിന്റെ വചനത്തെ നടപ്പിലാക്കുകയാണ് ഞങ്ങൾ ചെയ്യുന്നത് എന്നു പറയുന്നത് ആശ്ചര്യകരമാണ്. ''അതിനാൽ അറിഞ്ഞുകൊണ്ട് നിങ്ങൾ അല്ലാഹുവിന് സമന്മാരെ ഉണ്ടാക്കരുത്'' (2:22) എന്ന (ബഖറ 22) അല്ലാഹുവിന്റെ സത്തയുമായി ബന്ധപ്പെട്ട മതത്തിന്റെ വിഷയത്തിൽ ആദ്യകാല മുസ്ലിംകളോ ഇമാമുകളോ കൈക്കൊള്ളാത്ത ഇത്തരം ബിദ്അത്തുകളുണ്ടാക്കുകയും എന്നിട്ട് ഇത് അല്ലാഹുവിനെ മഹത്ത്വപ്പെടുത്തലാണ്, ഇതുതന്നെയാണ് അല്ലാഹുവിനെ പരിശുദ്ധപ്പെടുത്തൽ എന്നു പറയുന്നതിലുമാണ് നീ ആശ്ചര്യപ്പെടേണ്ടത്. അല്ലാഹു പറഞ്ഞു: ''അതിനാൽ നിങ്ങൾ അല്ലാഹുവിന് സമന്മാരെ ഉണ്ടാക്കരുത്'' ആരെങ്കിലും ഇതിനെതിരായാൽ അത് അല്ലാഹുവിനെ ഉപമിക്കലോ സാദൃശ്യപ്പെടുത്തലോ അതുപോലുള്ള മോശമായ പേരുനൽകലോ ആണത്.
ഇപ്രകാരം ചിലയാളുകൾ റസൂലു(ﷺ) മായി ബന്ധപ്പെട്ട കാര്യത്തിൽ മതത്തിലില്ലാത്ത പുതുനിർമിതി നടത്തുകയും എന്നിട്ട് ഞങ്ങൾ അല്ലാഹുവിന്റെ റസൂലിനെ സ്നേഹിക്കുന്നവരും അദ്ദേഹത്തെ മഹത്ത്വപ്പെടുത്തുന്നവരുമാണ് എന്ന് വാദിക്കുകയും ചെയ്യുന്നതും അത്ഭുതകരമാണ്! അവരുടെ ബിദ്അത്തിനോട് ആരെങ്കിലും വിയോജിപ്പ് പ്രകടിപ്പിച്ചാൽ അവൻ അല്ലാഹുവിന്റെ റസൂലി(ﷺ) നോട് വെറുപ്പുള്ളവനാകും അവരുടെ കണ്ണിൽ!
ഇത്തരക്കാർ, ഞങ്ങൾ അല്ലാഹുവിനെയും അവന്റെ റസൂലിനെയും ആദരിക്കുന്നവരാണ് എന്നു പറയുന്നതിലാണത്ഭുതം! റസൂൽ(ﷺ) കൊണ്ടുവന്ന മതനിയമങ്ങളിൽ അതിലില്ലാത്തത് കടത്തിക്കൂട്ടുന്നവർ അല്ലാഹുവിന്റെയും അവന്റെ റസൂലി(ﷺ)ന്റെയും മുമ്പിൽ മുൻകടന്നു പ്രവർത്തിക്കുകയാണ് ചെയ്യുന്നത്. അല്ലാഹു തആലാ പറഞ്ഞു: ''സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും മുമ്പിൽ (യാതൊന്നും) മുൻകടന്നു പ്രവർത്തിക്കരുത്. അല്ലാഹുവിനെ നിങ്ങൾ സുക്ഷിക്കുക. തീർച്ചയായും അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു' 49:1
സഹോദരങ്ങളേ!
ഞാൻ നിങ്ങളോട് അല്ലാഹുവിന്റെ പേരിൽ ഒരു കാര്യം ചോദിക്കട്ടെ- നിങ്ങളുടെ ഹൃദയാന്തരാളങ്ങളിൽ നിന്നുള്ള മറുപടിയാണ് ഞാനുദ്ദേശിക്കുന്നത്; നിങ്ങളുടെ വികാരങ്ങളിൽനിന്നുള്ളതല്ല; നിങ്ങളുടെ മതത്തിന്റെ തേട്ടങ്ങളിൽനിന്നാണ്; നിങ്ങളുടെ അന്ധമായ അനുകരണത്തിന്റെ തേട്ടങ്ങളിൽ നിന്നല്ല. അല്ലാഹുവിന്റെ മതത്തിൽ അതിലില്ലാത്തത് കടത്തിക്കൂട്ടുകയും -ആ പുതുനിർമിതി അല്ലാഹുവിന്റെ സത്തയുമായോ വിശേഷണങ്ങളുമായോ ബന്ധപ്പെട്ടതാണെങ്കിലും ശരി, അല്ലെങ്കിൽ അല്ലാഹുവിന്റെ ദൂതനുമായി ബന്ധപ്പെട്ടതാണെങ്കിലും ശരി- എന്നിട്ട് 'ഞങ്ങൾ അല്ലാഹുവിനെയും അവന്റെ ദൂതനെയും മഹത്ത്വപ്പെടുത്തുകയാണ് ചെയ്യുന്നത് എന്നു പറയുകയും ചെയ്യുന്നവരെക്കുറിച്ച് എന്താണ് നിങ്ങൾക്ക് പറയാനുള്ളത്? യഥാർഥത്തിൽ അവർ അല്ലാഹുവിനെയും അവന്റെ ദൂതനെയും മഹത്ത്വപ്പെടുത്തുകയാണോ ചെയ്യുന്നത്? ഇനി മറ്റൊരു വിഭാഗം ആളുകൾ. അല്ലാഹുവിന്റെ ശരീഅത്തിൽ നിന്ന് ഒരു വിരൽത്തുമ്പോളമെങ്കിലും അവർ മാറ്റിവെക്കുന്നില്ല. മതനിയമമായിക്കൊണ്ട് വന്നതും അറിയിക്കപ്പെട്ടതുമെല്ലാം ഞങ്ങൾ സത്യപ്പെടുത്തുകയും അതിൽ ഞങ്ങൾ വിശ്വാസമർപ്പിക്കുകയും, ചെയ്യാൻ കൽപിക്കപ്പെട്ടതും വർജിക്കാൻ പറഞ്ഞതുമായ കാര്യങ്ങളെല്ലാം ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്നവർ പറയുന്നു ശരീഅത്തിൽ ഉൾപ്പെടാത്തതെല്ലാം ഞങ്ങൾ വെടിയുന്നു; അല്ലാഹുവിനെയും അവന്റെ റസൂലിനെയും മുൻകടന്നു പ്രവർത്തിക്കുവാനും മതത്തിലില്ലാത്തത് അതിലുണ്ടെന്ന് പറയാനും ഞങ്ങൾക്ക് അവകാശമില്ല എന്നും അവർ പറയുന്നു. ഈ രണ്ടു വിഭാഗങ്ങളിൽ ഏതു വിഭാഗമാണ് അല്ലാഹുവിനെയും അവന്റെ റസൂലിനെയും മഹത്ത്വപ്പെടുത്തുകയും സ്നേഹിക്കുകയും ചെയ്യുന്നവരാകാൻ ഏറ്റവും അർഹർ? നിസ്സംശയം; ഞങ്ങൾ വിശ്വസിക്കുകയും ഞങ്ങൾക്ക് അറിയിച്ചുതന്ന കാര്യങ്ങളെ ഞങ്ങൾ സത്യപ്പെടുത്തുകയും എന്തൊന്ന് ഞങ്ങളോട് കൽപിച്ചുവോ അവ ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു; ഞങ്ങൾക്കതു മതി, കൽപിക്കപ്പെടാത്ത കാര്യങ്ങൾ ഞങ്ങൾ വർജിച്ചിരിക്കുന്നു; അല്ലാഹുവിന്റെ മതത്തിൽ അതിലില്ലാത്തത് പുതുതായി കൂട്ടിച്ചേർക്കുവാൻ ഞങ്ങൾക്ക് യാതൊരു അവകാശവുമില്ല എന്നു പറഞ്ഞവർ തന്നെ! സംശയമില്ല, ഇക്കൂട്ടർ തങ്ങളുടെ കഴിവിനെപ്പറ്റിയും തങ്ങളൂടെ സ്രഷ്ടാവിന്റെ കഴിവിനെപ്പറ്റിയും മനസ്സിലാക്കിയവരാണ്. ഇവർ തന്നെയാണ് അല്ലാഹുവിനെയും അവന്റെ ദൂതനെയും മഹത്ത്വപ്പെടുത്തിയവരും അല്ലാഹുവിനോടും അവന്റെ ദൂതനോടുമുള്ള സത്യസന്ധമായ സ്നേഹം പ്രകടമാക്കിയവരും. അതല്ലാതെ അല്ലാഹുവിന്റെ മതത്തിലില്ലാത്ത-വിശ്വാസത്തിലും വാക്കിലും കർമത്തിലും ഇല്ലാത്ത- കാര്യങ്ങൾ പുതുതായി നിർമിക്കുന്ന കൂട്ടരല്ല.
നബി(ﷺ)യുടെ വാക്കിനെക്കുറിച്ച് അറിയുന്നവർ ഇത്തരം വാദങ്ങളുന്നയിക്കുന്നതാണ് വിചിത്രകരം. ''നിങ്ങൾ നൂതനകാര്യങ്ങളെ സൂക്ഷിക്കുക. തീർച്ചയായും എല്ലാ നൂതനകാര്യങ്ങളും പുതുനിർമിതി(ബിദ്അത്ത്)കളാകുന്നു. എല്ലാ പുതുനിർമിതികളും വഴികേടാകുന്നു. എല്ലാ വഴികേടും നരകത്തിലാകുന്നു''. എന്ന, 'എല്ലാ ബിദ്അത്തും' എന്നു പറഞ്ഞതിലെ 'എല്ലാ' എന്നത് പൊതുവായി എല്ലാം ഉൾക്കൊള്ളുന്നു 'എല്ലാ ബിദ്അത്തും' എന്നു പറഞ്ഞ നബി(ﷺ)ക്ക് തന്നെയാണ് ഈ പദത്തിന്റെ യാഥാർഥ്യം നന്നായി അറിയുക. അദ്ദേഹമാണ് സൃഷ്ടികളിൽ ഏറ്റവും വ്യക്തമായി സംസാരിക്കുന്നവനും സൃഷ്ടികളോട് അങ്ങേയറ്റം ഗുണകാംക്ഷയുള്ള സൃഷ്ടിയും. ഒരു പദത്തിന്റെ അർഥമെന്താണോ അത് ഉദ്ദേശിക്കാതെ ആ പദം അവിടുന്ന് ഉച്ചരിക്കുകയില്ല
നബി(ﷺ) പറഞ്ഞു: എല്ലാ ബിദ്അത്തും വഴികേടാകുന്നു എന്ന് അദ്ദേഹം പറയുമ്പോൾ അപ്പറഞ്ഞതിന്റെ അർത്ഥം എന്താണെന്ന് അദ്ദേഹത്തിന് നന്നായി അറിയും. സമുദായത്തോടുള്ള സമ്പൂർണമായ ഗുണകാംക്ഷയിൽനിന്നാണ് അവിടുന്ന് ഇതു പറഞ്ഞത്.
ആത്മാർത്ഥമായ ഗുണകാംക്ഷയും ഉദ്ദേശ്യവും, കൃത്യമായ വിശദീകരണം, പൂർണമായ അറിവും അവബോധവും- വാക്കിൽ ഈ മൂന്നു കാര്യങ്ങൾ ഉണ്ടെങ്കിൽ ആ വാക്കുകൊണ്ടുദ്ദേശിക്കപ്പെടുന്നത് അതിന്റെ യഥാർഥ അർഥമായിരിക്കും. വസ്തുത ഇതായിരിക്കെ ബിദ്അത്തിനെ മൂന്നിനമായി, അല്ലെങ്കിൽ അഞ്ചിനമായി നാം വിഭജിക്കുന്നത് ശരിയാണോ? ഒരിക്കലും ശരിയല്ല!
ചില പണ്ഡിതന്മാർ നല്ല ബിദ്അത്തുണ്ടെന്ന് വാദിക്കുന്നുണ്ട്. ഈ രണ്ട് അവസ്ഥകളിൽനിന്ന് അത് ഒഴിവല്ല.
1) അത് ബിദ്അത്തായിരിക്കില്ല; എന്നാൽ ബിദ്അത്താണെന്ന് തോന്നിയേക്കാം
2) അത് ബിദ്അത്തായേക്കാം. അപ്പോൾ അത് തിൻമയുമാണ്. എന്നാൽ അതിന്റെ തിൻമ എന്താണെന്ന് അറിയില്ല.
ഇതായിരിക്കും നല്ല ബിദ്അത്തുണ്ടെന്ന വാദക്കാർക്കുള്ള മറുപടി:
ബിദ്അത്തുകാർക്ക് അവരുടെ ബിദ്അത്തിൽ നല്ല ബിദ്അത്തിനെ പ്രവേശിപ്പിക്കുവാൻ മാർഗമുണ്ടായിരിക്കില്ല. 'എല്ലാ ബിദ്അത്തും വഴികേടാകുന്നു' എന്ന നബി(ﷺ)യുടെ മൂർച്ചയുള്ള വാൾ നമ്മുടെ കയ്യിലുണ്ടായിരിക്കെ പ്രവാചകത്വത്തിന്റെയും ദിവ്യദൗത്യത്തിന്റെയും മൂശയിൽ നബി(ﷺ) വാർത്തെടുത്ത അർഥഗർഭമായ വാക്കാണിത്. ഇതുപോലുള്ള മൂർച്ചയുള്ള വാൾ കയ്യിലുള്ളവനെ ഒരാൾക്കും നല്ലതെന്നു പറഞ്ഞുകൊണ്ട് ബിദ്ത്തുമായി നേരിടാൻ കഴിയില്ല. നബി -ﷺ- പറഞ്ഞൂ 'എല്ലാ ബിദ്അത്തും വഴികേടാകുന്നു'
അമീറുൽ മുഅ്മിനീൻ ഉമർ (رَضِيَ اللَّهُ عَنْهُ) ഉബയ്യുബ്നു കഅ്ബി (رَضِيَ اللَّهُ عَنْهُ)നോടും തമീമുദ്ദാരി (رَضِيَ اللَّهُ عَنْهُ) യോടും റമദാനിൽ ജനങ്ങൾക്ക് നമസ്കാരത്തിന് നേതൃത്വം കൊടുക്കാൻ കൽപിക്കുകയും അങ്ങനെ ജനങ്ങൾ തങ്ങളുടെ ഇമാമിനെ തുടർന്ന് സംഘടിതമായി നമസ്കരിക്കുന്നത് അദ്ദേഹം കാണുകയും ചെയ്തപ്പോൾ ''ഇത് എത്ര നല്ല ബിദ്അത്താണ്, (രാത്രി വൈകി നമസ്കരിക്കാൻ വേണ്ടി ഇതിൽ പങ്കെടുക്കാതെ) ഉറങ്ങുന്നവരാണോ (ഈ സമയത്ത്) നമസ്കരിക്കുന്നവരെക്കാൾ ഉത്തമർ?'' എന്ന് പറയുകയും ചെയ്തത് നിങ്ങളുടെ മനസ്സിൽ അരിച്ചെത്തുന്നതായി എനിക്ക് തോന്നുന്നുണ്ട്
ഇതിന് രണ്ടു രൂപത്തിലുള്ള മറുപടിയുണ്ട്.
ഒന്ന്) അല്ലാഹുവിന്റെ ദൂതന്റെ(ﷺ) വാക്കിനോട് എതിരാകാൻ ആർക്കും അനുവാദമില്ല; നബി(ﷺ)ക്കു ശേഷം സമുദായത്തിലെ ശ്രേഷ്ഠനായ അബൂബക്ർ (رَضِيَ اللَّهُ عَنْهُ) ന്റെ വാക്കാണെങ്കിലും ശരി, നബി(ﷺ)ക്കു ശേഷം സമുദായത്തിലെ രണ്ടാമനായ ഉമർ (رَضِيَ اللَّهُ عَنْهُ) വിന്റെ വാക്കാണെങ്കിലും ശരി, നബി(ﷺ)ക്കു ശേഷം സമുദായത്തിലെ മൂന്നാമനായ ഉസ്മാൻ (رَضِيَ اللَّهُ عَنْهُ) വിന്റെ വാക്കാണെങ്കിലും ശരി, നബി(ﷺ)ക്കു ശേഷം സമുദായത്തിലെ നാലാമനായ അലി(رَضِيَ اللَّهُ عَنْهُ) വിന്റെ വാക്കാണെങ്കിലും ശരി, അവരല്ലാത്ത മറ്റാരുടെ വാക്കാണെങ്കിലും ശരി! കാരണം അല്ലാഹു പറഞ്ഞു: ആകയാൽ അദ്ദേഹത്തിന്റെ കൽപനക്ക് എതിർ പ്രവർത്തിക്കുന്നവർ തങ്ങൾക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചുകൊള്ളട്ടെ വി.ക്വു.24:63 ഇമാം അഹ്മദ് പറഞ്ഞു: ''ഈ പറയപ്പെട്ട ഫിത്ന (ആപത്ത്) എന്നത് എന്താണെന്ന് നിങ്ങൾക്കറിയുമോ? അത് ശിർക്കാണ്. നബി(ﷺ)യുടെ ചില വചനങ്ങളെ തള്ളിക്കളഞ്ഞാൽ ഒരാളുടെ ഹൃദയത്തിൽ സംശയമുടലെടുക്കുകയും അങ്ങനെ അയാൾ നശിക്കുകയും ചെയ്തേക്കാം''.
ഇബ്നു അബ്ബാസ് (رَضِيَ اللَّهُ عَنْهُ)വിൽ നിന്നും ഉദ്ധരിക്കുന്നു ''നിങ്ങളുടെ മേൽ ആകാശത്തുനിന്നും (ശിക്ഷയായി) കല്ലുകൾ വർഷിക്കുമാറായി. ഞാൻ പറയുന്നു അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞുവെന്ന്, നിങ്ങൾ അബൂബക്കറും ഉമറും പറഞ്ഞിരിക്കുന്നുവെന്ന് (എതിരിൽ) പറയുകയോ?!'' (മുസ്ലിം)
രണ്ട്) അമീറുൽ മുഅ്മിനീൻ ഉമറുബ്നുൽ ഖത്വാബ് (رَضِيَ اللَّهُ عَنْهُ) അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും വാക്കുകളെ ജനങ്ങളിൽ ഏറ്റവുമധികം ആദരിക്കുന്ന വ്യക്തിയായിരുന്നു എന്ന് നമുക്കെല്ലാം ദൃഢബോധ്യമുണ്ട്. അല്ലാഹു നിശ്ചയിച്ച പരിധികൾ വിട്ടുകടക്കാത്ത വ്യക്തി എന്ന നിലയിൽ അദ്ദേഹം പ്രസിദ്ധനായിരുന്നു. സ്ത്രീകൾ മഹ്ർ ചോദിക്കുന്നത് അധികമായ സന്ദർഭത്തിൽ മഹ്റിന് അദ്ദേഹം പരിധി നിശ്ചയിക്കാനൊരുങ്ങിയപ്പോൾ അദ്ദേഹത്തെ എതിർത്ത ഒരു സ്ത്രീയുടെ കഥയിൽ -ആ കഥ സ്വീകാര്യയോഗ്യമാണെങ്കിൽ- ആ സ്ത്രീ നിങ്ങൾ ഒരു ഭാര്യയുടെ സ്ഥാനത്ത് മറ്റൊരു ഭാര്യയെ പകരം സ്വീകരിക്കുവാന് ഉദ്ദേശിക്കുന്ന പക്ഷം ''അവരിൽ ഒരുവൾക്ക് നിങ്ങൾ ഒരു കൂമ്പാരം തന്നെ കൊടുത്തിട്ടുണ്ടായിരുന്നുവെങ്കിലും' അതിൽ നിന്ന് യാതൊന്നും തന്നെ നിങ്ങൾ തിരിച്ചുവാങ്ങരുത്. കള്ള ആരോപണം ചുമത്തിക്കൊണ്ടും പ്രത്യക്ഷമായ അധർമ്മം ചെയ്തുകൊണ്ടും നിങ്ങളത് മേടിക്കുകയോ? [النساء:20]، എന്ന ആയത്ത് ഓതിക്കൊണ്ട് എതിർത്തപ്പോൾ മഹ്റിന് പരിധി നിശ്ചയിക്കാനുള്ള തീരുമാനത്തിൽ നിന്ന് അദ്ദേഹം പിൻമാറുകയുണ്ടായി
ഈ കഥയുടെ സ്വീകാര്യതയിൽ സംശയമുണ്ടങ്കിലും ഉമർ (رَضِيَ اللَّهُ عَنْهُ) അല്ലാഹുവിന്റെ പരിധികൾ വിട്ടുകടക്കാത്തവനായിരുന്നു എന്ന് ഇത് വ്യക്തമാക്കുന്നു. മാനവകുലത്തിന്റെ നേതാവായ മുഹമ്മദ് നബി(ﷺ)യുടെ വാക്കിന് എതിരു പ്രവർത്തിക്കുക എന്നതും ബിദ്അത്തിനെക്കുറിച്ച് 'എത്ര നല്ല ബിദ്അത്ത്' എന്ന് പറയുകയും ചെയ്യുക എന്നത് അദ്ദേഹത്തിന് യോജിക്കുന്നതല്ല
'എത്ര നല്ല ബിദ്അത്ത്' എന്ന് അദ്ദേഹം പറഞ്ഞത് 'എല്ലാ ബിദ്അത്തും വഴികേടാകുന്നു' എന്ന് നബി(ﷺ) പറഞ്ഞതിന്റെ ഉദ്ദേശത്തിന്റെ പരിധിയിൽ വരുന്നതിനെക്കുറിച്ചല്ലെന്നത് തീർച്ചയാണ്. ജനങ്ങൾ വെവ്വേറെയായി നമസ്കരിച്ചിരുന്ന അവസ്ഥയിൽനിന്നും ഒരു ഇമാമിന്റെ നേതൃത്വത്തിൽ നമസ്കരിക്കാൻ ഒരുമിച്ചുകൂടിയതിനെയാണ് അദ്ദേഹം 'ഇതെത്ര നല്ല ബിദ്അത്ത്' എന്നു സൂചിപ്പിച്ചത് റമദാനിലെ രാത്രി നമസ്കാരത്തിന്റെ യഥാർഥ രൂപം നബി(ﷺ)യിൽ നിന്നും ആഇശ ഉദ്ധരിക്കുന്ന; ബുഖാരിയും മുസ്ലിമും നിവേദനം ചെയ്ത ഹദീസിലുണ്ട്. ''നബി(ﷺ) ജനങ്ങൾക്ക് ഇമാമായി മൂന്നു രാത്രി നമസ്കരിച്ചു. നാലാമത്തെ ദിവസം അദ്ദേഹം വന്നില്ല. അദ്ദേഹം പറഞ്ഞു: ''നിങ്ങളുടെ മേൽ ഇത് നിർബന്ധമാക്കപ്പെടുമെന്നും നിങ്ങൾക്കതിന് കഴിയില്ലെന്നും ഞാൻ ഭയപ്പെട്ടു.' അപ്പോൾ റമദാനിലെ രാത്രി നമസ്കാരം സംഘടിതമായി നിർവഹിക്കുക എന്നത് അല്ലാഹുവിന്റെ റസൂലി(ﷺ)ന്റെ ചര്യയിൽ പെട്ടതാണ്. നബി(ﷺ) അത് ഒഴിവാക്കിയ ശേഷം ജനങ്ങൾ വെവ്വേറെയായി ചെയ്യാൻ തുടങ്ങി. ഒരാൾ സ്വയം നമസ്കരിക്കും. ഒരാൾ മറ്റൊരാളുടെ കൂടെ. മറ്റൊരാൾ രണ്ടുപേരുടെ കൂടെ. ചിലർ ചെറുതും വലുതുമായ കൂട്ടങ്ങളായി! ഇങ്ങനെ ഇത് പള്ളിയിൽ വെച്ച് നടക്കുന്നതു കണ്ടപ്പോൾ ജനങ്ങളെയെല്ലാം ഒരു ഇമാമിന്റെ കീഴിൽ അണിനിരത്താമെന്ന ശരിയായ ചിന്ത ഉമർ (رَضِيَ اللَّهُ عَنْهُ)നുണ്ടായി. ഈ പ്രവർത്തനം ജനങ്ങളുടെ ഭിന്നത കണ്ടതിനാലും ബിദ്അത്തിനെതിരിലുമുള്ള ഒന്നായിരുന്നു. അഥവാ ഇടക്കാലത്ത് ജനങ്ങൾ വിഘടിതരായി നിർവഹിച്ചുകൊണ്ടിരുന്ന രാത്രി നമസ്കാരത്തെ ഒരു ഇമാമിന്റെ കീഴിൽ സംഘടപ്പിച്ച ഈ പ്രവൃത്തി ആപേക്ഷികമായി ബിദ്അത്ത് (നൂതനം) എന്ന് വിലയിരുത്തപ്പെട്ടു. ഇത് ആപേക്ഷികമായതും അനുബന്ധവുമായ ബിദ്അത്താകുന്നു; ഉമർ (رَضِيَ اللَّهُ عَنْهُ) സ്വയമുണ്ടാക്കിയ നിരുപാധികമായ ഒരു ബിദ്അത്തല്ല. കാരണം ഈ ചര്യ നബി(ﷺ)യുടെ കാലത്തുണ്ടായിരുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഇത് പ്രവാചക ചര്യയാണ്. എന്നാൽ അദ്ദേഹത്തിന്റെ കാലത്ത് അത് ഉപേക്ഷിക്കപ്പെട്ടു. അങ്ങനെ ഉമർ (رَضِيَ اللَّهُ عَنْهُ) അത് പുനഃസ്ഥാപിച്ചു.
നിർത്തിവെച്ച കാര്യം തുടങ്ങി എന്നതുകൊണ്ട് തങ്ങൾ നല്ലതായി കണ്ടുകൊണ്ട് ചെയ്യുന്ന ബിദ്അത്ത് നടപ്പിലാക്കാനുള്ള ഒരു വഴിയായി ഉമർ (رَضِيَ اللَّهُ عَنْهُ) ന്റെ വാക്കിനെ ബിദ്അത്തുകാർക്ക് കാണാൻ ഒരിക്കലും കഴിയില്ല
ചിലർ ഇങ്ങനെ പറയാറുണ്ട്: മുസ്ലിംകൾ സ്വീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന നൂതനമായ പല കാര്യങ്ങളുമുണ്ടല്ലോ. മദ്റസകൾ, ഗ്രന്ഥരചനകൾ പോലുള്ളവ. ഇതൊന്നും നബി(ﷺ)യുടെ കാലത്ത് അറിയപ്പെട്ടിരുന്നില്ല. ഈ ബിദ്അത്തുകളെല്ലാം മുസ്ലിംകൾ നല്ലതായി കാണുകയും അത് പ്രാവർത്തികമാക്കുകയും അത് നല്ല പ്രവർത്തനങ്ങളാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. മുസ്ലിംകൾക്കെല്ലാം ഇക്കാര്യത്തിൽ യോജിപ്പാണുള്ളത്. എന്നാൽ മുസ്ലിംകളുടെ നേതാവും നബിയും ലോകരക്ഷിതാവിന്റെ ദൂതനുമായ മുഹമ്മദ്(ﷺ) പറഞ്ഞു 'എല്ലാ ബിദ്അത്തും വഴികേടാണെ'ന്ന്. ഇത് രണ്ടും കൂടി സംയോജിപ്പിക്കാൻ എങ്ങനെ കഴിയും?
മറുപടി: യഥാർഥത്തിൽ ഇപ്പറഞ്ഞ കാര്യങ്ങൾ ബിദ്അത്തുകളല്ല. മറിച്ച് നിയമപരമായ കാര്യങ്ങൾ നടപ്പിലാക്കാനുള്ള മാർഗങ്ങളാണ്. കാല-ദേശ വ്യത്യാസങ്ങൾക്കനുസരിച്ച് മാർഗങ്ങൾ വ്യത്യസ്തമായിരിക്കും. മാർഗങ്ങൾക്ക് ലക്ഷ്യങ്ങളുടെ വിധികളാണുള്ളത് എന്നത് ഒരു സർവാംഗീകൃത തത്ത്വമാണ്. (മതപഠനം അനിവാര്യമാണ്. അതുകൊണ്ടുതന്നെ നിഷിദ്ധമല്ലാത്ത മാർഗങ്ങളെല്ലാം അതിന്നായി ഉപയോഗപ്പെടുത്താം; എന്നു മാത്രമല്ല ഉപയോഗപ്പെടുത്തൽ അനിവാര്യവുമാണ്). അപ്പോൾ നിയമാനുസൃതമായ മാർഗങ്ങൾ നിയമാനുസൃതവും നിയമാനുസൃതമല്ലാത്ത മാർഗങ്ങൾ നിയമാനുസൃതമല്ലാത്തതുമാണ്; മാത്രമല്ല നിഷിദ്ധമായ മാർഗങ്ങൾ നിഷിദ്ധവുമാണ്.
അല്ലാഹു പറഞ്ഞു അല്ലാഹുവിനു പുറമെ അവർ വിളിച്ച് പ്രാർത്ഥിക്കുന്നവരെ നിങ്ങൾ ശകാരിക്കരുത്. അവർ വിവരമില്ലാതെ അതിക്രമമായി അല്ലാഹുവെ ശകാരിക്കാൻ അത് കാരണമായേക്കും 6:108 ബഹുദൈവാരാധകരുടെ ദൈവങ്ങളെ അപമാനിക്കുന്നത് ഒരു ശത്രുവല്ല, മറിച്ച് അത് ശരിയാണ്, അതിന്റെ സ്ഥാനത്താണ്, എന്നാൽ ലോകരക്ഷിതാവിനെ അപമാനിക്കുന്നത് ശത്രുവും സ്ഥാനഭ്രഷ്ടനുമാണ്, അക്രമവും അനീതിയുമാണ്. ഇക്കാരണത്താൽ, ബഹുദൈവാരാധകരുടെ നിന്ദിക്കുന്നത് അല്ലാഹുവിനെ അപമാനിക്കുന്നതിന് കാരണമായപ്പോൾ, അത് നിഷിദ്ധവും തടയപ്പെട്ടതുമാണ്.
അപ്പോൾ മദ്റസകളും ഗ്രന്ഥരചനയും ഈ രൂപത്തിൽ നബി(ﷺ)യുടെ കാലത്തില്ലാത്തതാണെങ്കിലും; അതൊരു ലക്ഷ്യമല്ല, മറിച്ച് മാർഗമാണ്; മാർഗങ്ങൾക്ക് ലക്ഷ്യങ്ങളുടെ വിധിയാണുള്ളത്.
അതിനാൽ ഒരാൾ നിഷിദ്ധമായ കാര്യം പഠിപ്പിക്കുവാൻ ഒരു സ്ഥാപനം നിർമിച്ചാൽ ആ നിർമാണം നിഷിദ്ധവും മതപരമായ അറിവ് പഠിപ്പിക്കുവാനാണ് സ്ഥാപനമുണ്ടാക്കിയതെങ്കിൽ ആ നിർമാണം നിയമാസുസൃതവുമായിരിക്കും.
നബി(ﷺ)യുടെ വാക്കിന് എന്തു മറുപടി പറയും എന്ന് ആരെങ്കിലും ചോദിച്ചാൽ ''ആരെങ്കിലും ഇസ്ലാമിൽ ഒരു നല്ല ചര്യക്ക് തുടക്കം കുറിച്ചാൽ അവന് അതിന്റെ പ്രതിഫലവും അന്ത്യനാളുവരെ അത് പ്രവർത്തിച്ചവരുടെ പ്രതിഫലവുമുണ്ടായിരിക്കും'' എന്ന
അതിനുള്ള മറുപടി ഇതാണ്: ''ആരെങ്കിലും ഇസ്ലാമിൽ ഒരു നല്ല ചര്യക്ക് തുടക്കം കുറിച്ചാൽ' എന്നു പറഞ്ഞ വ്യക്തി തന്നെയാണ് ''എല്ലാ ബിദ്അത്തുകളും വഴികേടാണ്'' എന്നു പറഞ്ഞത്. സത്യസന്ധനായ ഒരാളിൽനിന്ന് ഒരിക്കലും തന്റെ ഒരു വാക്കിനെ കളവാക്കുന്ന മറ്റൊരു വാക്ക് പുറത്തുവരാൻ സാധ്യതയില്ല. അല്ലാഹുവിന്റെ റസൂലിന്റെ വാക്കുകൾ ഒരിക്കലും പരസ്പരവിരുദ്ധമാവുകയില്ല. അല്ലാഹുവിന്റെ വാക്കുകൾ അല്ലെങ്കിൽ അവന്റെ റസൂലിന്റെ വാക്കുകൾ പരസ്പര വിരുദ്ധമായിരിക്കുമെന്നു കരുതുന്നവൻ പുനരാലോചന നടത്തേണ്ടതുണ്ട്. ഇത്തരം വിചാരം ഉൽഭൂതമാകുന്നത് ഒന്നുകിൽ സ്വന്തം പോരായ്മയിൽ നിന്നായിരിക്കും. അല്ലെങ്കിൽ ഉദാസീനതയിൽനിന്നും. അല്ലാഹുവിന്റെ വാക്കിലോ അവന്റെ റസൂലിന്റെ വാക്കിലോ ഒരിക്കലും വൈരുധ്യമുണ്ടാവുക സാധ്യമല്ല.
അപ്പോൾ പിന്നെ മുൻചൊന്ന രണ്ട് ഹദീഥുകളിലെ വൈജാത്യത്തെ എങ്ങനെ വിശദീകരിക്കും? ''ആരെങ്കിലും ഇസ്ലാമിൽ ഒരു ചര്യക്ക് തുടക്കം കുറിച്ചാൽ'' എന്നു നബി(ﷺ) പറഞ്ഞു. നൂതന നിർമിതി ഇസ്ലാമിലില്ല താനും. ''നല്ലത്'' എന്നും അവിടുന്ന് പറഞ്ഞു. ബിദ്അത്താകട്ടെ നല്ലതുമല്ല. ചര്യയെയും പുതുനിർമിതിയെയും അവിടുന്നു വേർതിരിച്ചു.
മറ്റൊരു മറുപടി: ആരെങ്കിലും ഒരു ചര്യയുണ്ടാക്കിയാൽ എന്നു പറഞ്ഞതിന്റെ അർത്ഥം നിലവിലുണ്ടായിരുന്ന ഒരു കാര്യം പിന്നീട് ഇല്ലാതാവുകയും അങ്ങനെയിരിക്കെ അതിനെ പുനരുജ്ജീവിപ്പിക്കുകയും ചെയ്താൽ എന്നാണ്. ഒരു കാര്യം ഇല്ലാതാവുകയും പിന്നീട് അതിനെ പുനരുജ്ജീവിപ്പിക്കുകയും ചെയ്താൽ എന്നാണ്.
ന്നാമത്തെ മറുപടി: വളരെ ദാരിദ്ര്യമനുഭവിക്കുന്ന ഒരുകൂട്ടം ആളുകൾ നബി(ﷺ)യുടെ അടുക്കൽ വന്ന സംഭവവുമായി ബന്ധപ്പെട്ടതാണ് ഈ വാക്കുകൾ. അവർക്ക് ദാനം ചെയ്യാൻ നബി(ﷺ) ആവശ്യപ്പെട്ടു. അപ്പോൾ ഒരു അൻസ്വാരി ഭാരിച്ച ഒരു വെള്ളിത്തളിക നബി(ﷺ)യുടെ മുമ്പിൽ കൊണ്ടുവന്ന് വെച്ചു. അതു കണ്ടപ്പോൾ നബി(ﷺ)യുടെ മുഖം സന്തോഷാധിക്യത്താൽ പ്രകാശമാനമായി. അന്നേരം അവിടുന്ന് പറഞ്ഞു: ''ആരെങ്കിലും ഇസ്ലാമിൽ ഒരു നല്ല ചര്യക്ക് തുടക്കം കുറിച്ചാൽ അവന് അതിന്റെ പ്രതിഫലവും അന്ത്യനാളുവരെ അത് പ്രവർത്തിച്ചവരുടെ പ്രതിഫലവുമുണ്ടായിരിക്കും'' ഇവിടെ 'ചര്യക്ക് തുടക്കം കുറിച്ചാൽ' എന്നു പറഞ്ഞിന്റെ ഉദ്ദേശം 'നടപ്പിലാക്കിയാൽ' എന്നാണ്. അല്ലാതെ 'നിയമമുണ്ടാക്കുക' എന്നതല്ല. കാരണം അത് നിഷിദ്ധമാണ്. 'എല്ലാ ബിദ്അത്തും വഴികേടാകുന്നു'.
സഹോദരങ്ങളേ, മനസ്സിലാക്കുക; ആറുകാര്യങ്ങളിൽ ശരീഅത്തിനോട് യോജിക്കുന്ന കർമമാണെങ്കിലേ അതിനെ പിൻപറ്റൽ യാഥാർഥ്യമാകൂ.
ഒന്ന്) കാരണം: ശറഇയ്യായ കാരണമില്ലാത്ത ഒരു ആരാധന അല്ലാഹുവിലേക്ക് അടുക്കുവാനായി ആരെങ്കിലും ചെയ്താൽ അത് ചെയ്തവനിലേക്കു തന്നെ മടക്കപ്പെടുന്ന ബിദ്അത്താണ്
ചിലയാളുകൾ റജബ് ഇരുപത്തിയേഴാം രാവിന്റെ അന്നാണ് നബി(ﷺ)യുടെ ആകാശാരോഹണം നടന്നെന്നു പറഞ്ഞ് ആ രാത്രിയെ ആരാധനകളാൽ സജീവമാക്കുന്നത് ഒരു ഉദാഹരണം. തഹജ്ജുദ് ഒരു ഇബാദത്താണ്. എന്നാൽ മിഅ്റാജുമായി ബന്ധപ്പെടുത്തി അത് ചെയ്യുമ്പോൾ അത് ബിദ്അത്തായി മാറുന്നു. ശരീഅത്തിൽ സ്ഥിരപ്പെട്ട ഒന്നല്ല ഈ കാരണം.
ഈ വിശേഷണം- ആരാധനകൾ കാരണത്തിൽ ശരീഅത്തിനോട് യോജിക്കുന്നതാവണം എന്നത്- പ്രധാനപ്പെട്ട ഒരു കാര്യമാണ്. സുന്നത്താണ് എന്ന് കരുതപ്പെടുന്ന പലതും സുന്നത്തല്ല, പുതു നിർമിതിയാണെന്ന് ഇക്കാര്യം വ്യക്തമാക്കുന്നു.
രണ്ട്) ഇനം: ശറഇൽ നിർണയിക്കപ്പെട്ട ഇനത്തിനോടു യോജിക്കാത്ത ആരാധന അസ്വീകാര്യവും യോജിക്കൽ അനിവാര്യവുമാണ്. .
ഒരാൾ കുതിരയെ ബലിയറുക്കുന്നുവെങ്കിൽ അത് ശരിയാകില്ല. കാരണം അത് 'ഇന'ത്തിൽ ശരീഅത്തിനു വിരുദ്ധമാണ്. ഒട്ടകം, ആടുമാടുകൾ തുടങ്ങിയ ഇനത്തിൽ പെട്ട കന്നുകാലികളെയല്ലാതെ ബലിയറുക്കലില്ല.
മൂന്ന്) തോത്: നിർബന്ധ നമസ്കാരങ്ങളുടെ എണ്ണം അഞ്ചാണ്. ഓരോന്നിന്റെയും റക്അത്തുകളുടെ എണ്ണവും ക്ലിപ്തമാണ്. ആരെങ്കിലും നിർബന്ധമാക്കപ്പെട്ടതിനെക്കാൾ അധികരിപ്പിക്കുവാൻ തീരുമാനിച്ചാൽ ഇത് ബിദ്അത്തും അസ്വീകാര്യവുമാണെന്ന് നാം പറയും. കാരണം അത് ശറഅ് നിശ്ചയിച്ച തോതിനെതിരാണ്.
ഒരാൾ ദുഹ്ർ നമസ്കാരം അഞ്ചു റക്അത്തു നമസ്കരിച്ചാൽ അവന്റെ നമസ്കാരം സാധുവാകുകയില്ലെന്നതിൽ ആർക്കും അഭിപ്രായ വ്യത്യാസമുണ്ടാകില്ല.
നാല്) രൂപം: ഒരാൾ വുദൂഅ് ചെയ്യുമ്പോൾ ഇരുകാലുകളും കഴുകി ആരംഭിക്കുന്നു. പിന്നെ തലതടവുന്നു. പിന്നെ കൈകളും അതിനു ശേഷം മുഖവും കഴുകുന്നു. അതു കാണുമ്പോൾ നാം പറയും, അവന്റെ വുദൂഅ് നിഷ്ഫലമാണെന്ന്. കാരണം അവൻ വുദൂഅ് ചെയ്തത് ശറഇലെ രൂപത്തിനെതിരായിക്കൊണ്ടാണ്.
അഞ്ച്) കാലം: ഒരാൾ ദുൽഹജ്ജ് ആദ്യ ദിനങ്ങളിൽ ബലിയറുത്താൽ അവന്റെ ബലികർമം അല്ലാഹുവിങ്കൽ സ്വീകാര്യമാകില്ല. കാരണം അത് ശറഅ് നിശ്ചയിച്ച കാലത്തിനെതിരായതാണ്
ചിലയാളുകൾ മൃഗബലിയിലൂടെ അല്ലാഹുവിലേക്കടുക്കാനായി റമദാൻ മാസത്തിൽ ആടിനെയറുക്കുന്നതായി ഞാൻ കേട്ടിട്ടുണ്ട്. ഇത് ബിദ്അത്താണ്. കാരണം അറവിലൂടെ അല്ലാഹുവിലേക്കടുക്കുവാനായി ഉദുഹിയ്യത്ത്, ഹദ്'യ് (ഹജ്ജിലെ ബലികർമം), അഖീഖഃ എന്നിവയല്ലാതെയില്ല. ബലി പെരുന്നാളിന് ബലിയറുക്കുന്നതിനുള്ള പ്രതിഫലം പോലുള്ള പ്രതിഫലം കിട്ടുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് റമദാനിൽ ബലിയറുത്താൽ അത് ബിദ്അത്താണ്. എന്നാൽ കേവലം മാംസം ഭക്ഷിക്കുവാൻ കൊടുക്കൽ എന്ന നിലയ്ക്കാണെങ്കിൽ അനുവദനീയമാണ്.
ആറ്) സ്ഥലം: ഒരാൾ പള്ളിയിലല്ലാതെ ഇഅ്തികാഫിരുന്നാൽ അത് ശരിയാകില്ല. കാരണം പള്ളിയിലാണെങ്കിലേ ഇഅ്തികാഫ് സാധുവാകുകയുള്ളൂ. ഞാൻ വീട്ടിലെ പള്ളിയിൽ ഇഅ്തികാഫിരിക്കുവാൻ ഉദ്ദേശിക്കുന്നു എന്ന് ഒരു സ്ത്രീ പറഞ്ഞാൽ ആ ഇഅ്തികാഫ് ശരിയാകില്ല. കാരണം അത് ശറഇലെ സ്ഥലത്തിനെതിരാണ്
ഒരാൾ ത്വവാഫ് ചെയ്യാനുദ്ദേശിച്ചു. എന്നാൽ, ത്വവാഫ് ചെയുന്ന സ്ഥലം മുഴുവൻ ജനങ്ങളാൽ നിബിഢമായതായി അയാൾ കണ്ടു. അന്നേരം അയാൾ മസ്ജിദുൽ ഹറമിന്റെ പിന്നിലൂടെ ത്വവാഫ് ചെയ്യാൽ തുടങ്ങി. ഈ ത്വവാഫ് ശരിയാകില്ല. കാരണം ത്വവാഫിന്റെ സ്ഥാനം വിശുദ്ധ ഗേഹമാണ്. അല്ലാഹു ഇബ്റാഹീം നബി(ﷺ)യോടു പറഞ്ഞു: ''എന്റെ ഭവനത്തെ പ്രദക്ഷിണം ചെയ്യുന്നവർക്കു വേണ്ട് ശുദ്ധിയാക്കുക.'' (ഹജ്ജ്:26)
രണ്ടു നിബന്ധനകൾ ഒത്താലല്ലാതെ ഒരു ആരാധന സൽകർമമായിത്തീരില്ല.
ഒന്ന്) ആത്മാർത്ഥത.
രണ്ട്) (മത നിയമത്തെ) പിൻപറ്റൽ. തൊട്ടു മുമ്പ് സൂചിപ്പിച്ച ആറു കാര്യങ്ങൾ കൊണ്ടല്ലാതെ പിൻപറ്റൽ യാഥാർഥ്യമാകില്ല
ബിദ്അത്തുകൾകൊണ്ട് പരീക്ഷിക്കപ്പെട്ട, നല്ല ഉദ്ദേശ്യമുള്ളവരും നന്മ ആഗ്രഹിക്കുന്നവരുമായ ഇക്കൂട്ടരോടു ഞാൻ പറയുന്നു; നിങ്ങൾ നന്മയാണ് ആഗ്രഹിക്കുന്നതെങ്കിൽ അല്ലാഹുവാണെ സത്യം അല്ലാഹു തൃപ്തിപ്പെട്ട സലഫുകളുടേതല്ലാത്ത ഉത്തമമായ ഒരു മാർഗത്തക്കെുറിച്ച് നമുക്കറിവില്ല.
സഹോദരങ്ങളേ!
റസൂൽ(ﷺ)യുടെ ചര്യയെ അണപ്പല്ലുകൾ കൊണ്ട് കടിച്ചു പിടിക്കുകയും സച്ചരിതരായ മുൻഗാമികളുടെ പാതയിൽ പ്രവേശിക്കുകയും അവർ ഏതൊന്നിലായിരുന്നുവോ നിലകൊണ്ടിരുന്നത് അതിൽ നിലകൊള്ളുന്നവരാകുകയും അങ്ങനെ ചെയ്യുന്നത് നിങ്ങൾക്ക് വല്ല പ്രയാസവും ഉണ്ടാക്കുന്നുവോ എന്ന് നോക്കുകയും ചെയ്യുവിൻ.
ഞാൻ പറയട്ടെ- എനിക്ക് വിവരമില്ലാത്ത കാര്യം പറയുന്നതിനെ തൊട്ട് ഞാൻ അല്ലാഹുവിൽ ശരണം തേടുന്നു- ബിദ്അത്തുകളോട് അങ്ങേയറ്റം താൽപര്യമുള്ള ഇക്കൂട്ടരിൽ മിക്കവരും ശറഇൽ സ്ഥരപ്പെട്ട, സുന്നത്താണെന്ന് ഉറപ്പായ കാര്യങ്ങൾ നടപ്പാക്കുന്നതിൽ അമാന്തം കാണിക്കുന്നവരാണെന്ന് കാണുവാൻ സാധിക്കും. ബിദ്അത്തുകൾ വെടിഞ്ഞാൽ സ്ഥിരപ്പെട്ട സുന്നത്തുകൾ സ്വീകരിക്കാനും അമാന്തം വെടിയാനും അവർക്ക് സാധിക്കും. സുന്നത്തുകൾ സ്വീകരിക്കാനും അമാന്തം വെടിയാനും അവർക്ക് സാധിക്കും. ഇതെല്ലാം ഹൃദയങ്ങളിൽ ബിദ്അത്തുകളുണ്ടാക്കുന്ന ദോഷങ്ങളാണ്. ബിദ്അത്ത് ഹൃദയങ്ങളിലുണ്ടാക്കുന്ന ദോഷങ്ങൾ വമ്പിച്ചതാണ്. ദീനിൽ അതുണ്ടാക്കുന്ന അപകടങ്ങൾ വലുതാണ്. മുൻഗാമികളായ ചില ജ്ഞാനികൾ പറഞ്ഞതുപോലെ, ഒരു സമൂഹം അല്ലാഹുവിന്റെ മതത്തിൽ ബിദ്അത്തുകളുണ്ടാക്കിയാൽ അത്രയും അല്ലെങ്കിൽ അതിനെക്കാളും സുന്നത്തുകൾ അവർ പാഴാക്കുന്നതാണ്
എന്നാൽ താൻ പിൻപറ്റേണ്ടവൻ മാത്രമാണെന്നും മതനിയമങ്ങൾ ഉണ്ടാക്കുന്നവനല്ലെന്നും ബോധമുള്ള മനുഷ്യൻ അക്കാരണത്താൽ തന്നെ ഭയഭക്തിയും വിനയവും ഉള്ളവനും ലോകരക്ഷിതാവിനായി ആരാധനകൾ ചെയ്യുന്നവനും സൂക്ഷ്മാലുക്കളുടെ ഇമാമും ദൂതന്മാരുടെ നേതാവും ലോകരക്ഷിതാവിന്റെ ദൂതനുമായ മുഹമ്മദ്(ﷺ) യെ പരിപൂർണമായി പിൻപറ്റുന്നവനുമായിരിക്കും.
അല്ലാഹുവിന്റെ സത്തയുമായോ നാമഗുണവിശേഷണങ്ങളുമായോ അല്ലെങ്കിൽ അല്ലാഹുവിന്റെ റസൂലുമായോ അദ്ദേഹത്തെ മഹത്ത്വപ്പെടുത്തുന്നതുമായോ ബന്ധപ്പെട്ട കാര്യങ്ങളിൽ വല്ല ബിദ്അത്തിനെയും നല്ലതായി കാണുന്ന മുഴുവൻ മുസ്ലിം സഹോദരങ്ങളോടും എനിക്കു നൽകാനുള്ള ഉപദേശം ഇതാണ്: നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക; അതിൽ നീതി പുലർത്തുക. നിങ്ങളുടെ കാര്യങ്ങൾ മതനിയമങ്ങളെ പിൻപറ്റുന്നതിലധിഷ്ഠിതമാക്കുക; പുതുനിർമിതികളിലല്ല. ആത്മാർത്ഥതയിലാക്കുക; പങ്കുചേർക്കുന്നതിലല്ല. പരമകാണുണികൻ ഇഷ്ടപ്പെടുന്നതിലാക്കുക; പിശാചിന് ഇഷ്ടപ്പെടുന്നതിലല്ല. എന്നിട്ട് നോക്കിക്കാണുക; മനസ്സുകൾക്ക് എന്തുമാത്രം സമാധാനവും ശാന്തതയും ഹൃദയത്തിന് എന്തൊരു ആശ്വാസവും പ്രകാശവും ജീവിതത്തിന് എന്തൊരു ധന്യതയും ലഭിക്കുമെന്ന്
അല്ലാഹു നമ്മെയെല്ലാം സന്മാർഗികളുടെ വഴികാട്ടികളും സജ്ജനങ്ങളുടെ നായകരും ആക്കുമാറാകട്ടെ. നമ്മുടെ ഹൃദയങ്ങളെ വിശ്വാസം കൊണ്ടും വിജ്ഞാനം കൊണ്ടും പ്രകാശമയമാക്കുമാറാകട്ടെ. നാം മനസ്സിലാക്കിയ കാര്യങ്ങൾ നമുക്ക് ദോഷകരമല്ലാതാക്കുമാറാകട്ടെ അല്ലാഹു തന്റെ സത്യവിശ്വാസികളായ ദാസന്മാരിൽ നമ്മെ പ്രവേശിപ്പിക്കുകയും അവന്റെ സൂക്ഷ്മാലുക്കളായ മിത്രങ്ങളുടെയും വിജയിക്കുന്ന കക്ഷിയുടെയും കൂട്ടത്തിൽ നമ്മെ പ്രവേശിപ്പിക്കുകയും ചെയ്യുമാറാകട്ടെ. മുഹമ്മദ് നബി(ﷺ)യിലും കുടുംബത്തിലും അല്ലാഹു കാരുണ്യം വർഷിക്കുമാറാകട്ടെ.
*