2 : 224
وَلَا تَجۡعَلُواْ ٱللَّهَ عُرۡضَةٗ لِّأَيۡمَٰنِكُمۡ أَن تَبَرُّواْ وَتَتَّقُواْ وَتُصۡلِحُواْ بَيۡنَ ٱلنَّاسِۚ وَٱللَّهُ سَمِيعٌ عَلِيمٞ
അല്ലാഹുവെ - അവൻ്റെ പേരില്‍ നിങ്ങള്‍ ശപഥം ചെയ്തു പോയി എന്ന കാരണത്താല്‍ - നന്‍മ ചെയ്യുന്നതിനോ ധര്‍മ്മം പാലിക്കുന്നതിനോ ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുന്നതിനോ നിങ്ങള്‍ ഒരു തടസ്സമാക്കി വെക്കരുത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
Explanation & meanings · 1
- ഏതു കാര്യത്തെപ്പറ്റി പറയുമ്പോഴും അല്ലാഹുവെതന്നെയാണ് സത്യം; ഞാനത് ചെയ്യും. അഥവാ അല്ലാഹുവെതന്നെയാണ് സത്യം; ഞാനത് ചെയ്യില്ല എന്നിങ്ങനെ സത്യം ചെയ്തു പറയല്‍ അറബികളുടെ ഒരു ശീലമാണ്. സത്യം ചെയ്തു പറഞ്ഞ കാര്യം ലംഘിക്കാന്‍ പാടില്ല. ലംഘിച്ചാല്‍ പ്രായശ്ചിത്തം ചെയ്യണം. ഈ കാരണത്താല്‍ ഒരു കാര്യം നല്ലതാണെങ്കിലും അത് ചെയ്യില്ലെന്ന് വല്ലപ്പോഴും സത്യം ചെയ്തുപോയിട്ടുണ്ടെങ്കില്‍ പിന്നീടൊരിക്കലും അത് ചെയ്യാതിരിക്കുന്ന നിലപാടാണ് അവര്‍ സ്വീകരിച്ചിരുന്നത്. ആ നിലപാട് തെറ്റാണെന്നും ശപഥം സല്‍ക്കര്‍മങ്ങള്‍ക്ക് തടസ്സമാകരുതെന്നും വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തുന്നു.