2 : 180
كُتِبَ عَلَيۡكُمۡ إِذَا حَضَرَ أَحَدَكُمُ ٱلۡمَوۡتُ إِن تَرَكَ خَيۡرًا ٱلۡوَصِيَّةُ لِلۡوَٰلِدَيۡنِ وَٱلۡأَقۡرَبِينَ بِٱلۡمَعۡرُوفِۖ حَقًّا عَلَى ٱلۡمُتَّقِينَ
നിങ്ങളിലാര്‍ക്കെങ്കിലും മരണം ആസന്നമാവുമ്പോള്‍, അയാള്‍ ധനം വിട്ടുപോകുന്നുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്കും, അടുത്ത ബന്ധുക്കള്‍ക്കും വേണ്ടി ന്യായപ്രകാരം വസ്വിയ്യത്ത് ചെയ്യുവാന്‍ നിങ്ങള്‍ നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക് ഒരു കടമയത്രെ അത്
Explanation & meanings · 1
- ഓരോ അവകാശിക്കുമുള്ള വിഹിതം കൃത്യമായി നിശ്ചയിച്ചുകൊണ്ടുള്ള അനന്തരാവകാശ നിയമത്തിൻ്റെ ആയത്തുകള്‍ അവതരിക്കുന്നതിന് മുമ്പാണ് വസ്വിയ്യത്ത് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഈ ആയത്ത് അവതരിച്ചത്. മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കുമുള്ള വിഹിതം നിയമപ്രകാരം നിര്‍ണയിക്കപ്പെട്ട സ്ഥിതിക്ക് ഇനി അവര്‍ക്കുവേണ്ടി വസ്വിയ്യത്ത് ചെയ്യേണ്ട പ്രശ്‌നമില്ലെന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്. 'അനന്തരാവകാശിക്ക് വസ്വിയ്യത്തില്ല' എന്ന നബിവചനം ഈ അഭിപ്രായത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. അടുത്ത ബന്ധുക്കളില്‍ ചിലര്‍ കഷ്ടതയനുഭവിക്കുന്നവരും ചിലര്‍ സമ്പന്നരുമായിരിക്കുന്ന സന്ദര്‍ഭത്തിലും മാതാപിതാക്കള്‍ അമുസ്‌ലിംകളായിരിക്കുന്ന സന്ദര്‍ഭത്തിലും നിയമാനുസൃത അവകാശികളല്ലാത്ത അടുത്ത ബന്ധുക്കളുള്ള സന്ദര്‍ഭത്തിലും വസ്വിയ്യത്തിൻ്റെ വിധി(ആകെ സ്വത്തിൻ്റെ മൂന്നിലൊന്നില്‍ കവിയരുതെന്ന വ്യവസ്ഥയോടെ) പ്രസക്തമായി തുടരുന്നുവെന്നാണ് സൂക്ഷ്മവീക്ഷണക്കാരായ പണ്ഡിതന്മാരുടെ അഭിപ്രായം.