وَعَلَى ٱلثَّلَٰثَةِ ٱلَّذِينَ خُلِّفُواْ حَتَّىٰٓ إِذَا ضَاقَتۡ عَلَيۡهِمُ ٱلۡأَرۡضُ بِمَا رَحُبَتۡ وَضَاقَتۡ عَلَيۡهِمۡ أَنفُسُهُمۡ وَظَنُّوٓاْ أَن لَّا مَلۡجَأَ مِنَ ٱللَّهِ إِلَّآ إِلَيۡهِ ثُمَّ تَابَ عَلَيۡهِمۡ لِيَتُوبُوٓاْۚ إِنَّ ٱللَّهَ هُوَ ٱلتَّوَّابُ ٱلرَّحِيمُ
പിന്നേക്ക് മാറ്റിവെക്കപ്പെട്ട ആ മൂന്ന് പേരുടെ നേരെയും (പശ്ചാത്താപം സ്വീകരിച്ചുകൊണ്ട് അല്ലാഹു കനിഞ്ഞ് മടങ്ങിയിരിക്കുന്നു.) അങ്ങനെ ഭൂമി വിശാലമായിട്ടുകൂടി അവര്‍ക്കത് ഇടുങ്ങിയതായിത്തീരുകയും, തങ്ങളുടെ മനസ്സുകള്‍ തന്നെ അവര്‍ക്ക് ഞെരുങ്ങിപ്പോകുകയും, അല്ലാഹുവിങ്കല്‍ നിന്ന് രക്ഷതേടുവാന്‍ അവങ്കലല്ലാതെ അഭയസ്ഥാനമില്ലെന്ന് അവര്‍ (ഉറപ്പിച്ച്) മനസ്സിലാക്കുകയും ചെയ്തപ്പോള്‍ അവന്‍ വീണ്ടും (പശ്ചാത്താപം സ്വീകരിച്ചുകൊണ്ട്) അവരുടെ നേരെ കനിഞ്ഞു മടങ്ങി. അവര്‍ ഖേദിച്ചുമടങ്ങുന്നവരായിരിക്കാന്‍ വേണ്ടിയത്രെ അത്. തീര്‍ച്ചയായും അല്ലാഹു ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു.
- 'തീരുമാനം മാറ്റിവെക്കപ്പെട്ടവര്‍' എന്ന് 106-ാം വചനത്തില്‍ വിശേഷിപ്പിച്ചതും ഈ മൂന്നു പേരെത്തന്നെയാണ്. കഅ്ബുബ്‌നു മാലിക്, ഹിലാലുബ്‌നു ഉമയ്യഃ, മുറാറത്തുബ്‌നു റബീഅ് എന്നീ സഹാബികളത്രെ അവർ. അൻസാറുകളിൽപെട്ട ഈ മൂന്നുപേർ ന്യായമായ കാരണം കൂടാതെ തബൂക്ക് യുദ്ധത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കുകയാണ് ചെയ്തത്. അവർ ചെയ്ത അക്ഷന്തവ്യമായ അപരാധം നിമിത്തം റസൂലും സഹാബികളും അവരുമായുള്ള സമ്പർക്കം അവസാനിപ്പിച്ചു. അവർക്ക് കടുത്ത ദുഃഖവും പശ്ചാത്താപവുമുണ്ടായി. അവസാനം അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചു.