7 : 188
قُل لَّآ أَمۡلِكُ لِنَفۡسِي نَفۡعٗا وَلَا ضَرًّا إِلَّا مَا شَآءَ ٱللَّهُۚ وَلَوۡ كُنتُ أَعۡلَمُ ٱلۡغَيۡبَ لَٱسۡتَكۡثَرۡتُ مِنَ ٱلۡخَيۡرِ وَمَا مَسَّنِيَ ٱلسُّوٓءُۚ إِنۡ أَنَا۠ إِلَّا نَذِيرٞ وَبَشِيرٞ لِّقَوۡمٖ يُؤۡمِنُونَ
(നബിയേ,) പറയുക: എന്‍റെ സ്വന്തം ദേഹത്തിന് തന്നെ ഉപകാരമോ, ഉപദ്രവമോ വരുത്തല്‍ എന്‍റെ അധീനത്തില്‍ പെട്ടതല്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എനിക്ക് അദൃശ്യകാര്യമറിയാമായിരുന്നുവെങ്കില്‍ ഞാന്‍ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു. തിന്‍മ എന്നെ ബാധിക്കുകയുമില്ലായിരുന്നു. ഞാനൊരു താക്കീതുകാരനും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് സന്തോഷമറിയിക്കുന്നവനും മാത്രമാണ്
Explanation & meanings · 1
- പ്രവാചകന്മാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന സമയത്ത് അദൃശ്യജ്ഞാനം ലഭിക്കുകയില്ല; അല്ലാഹു അവന്‍ ഉദ്ദേശിക്കുമ്പോള്‍ മാത്രം അറിയിച്ചു കൊടുക്കുന്ന കാര്യങ്ങളൊഴികെ. സ്വന്തം ഭാര്യയായ ആയിശയെ(رضي الله عنها) പറ്റി അപവാദം പ്രചരിച്ചപ്പോള്‍ അതിൻ്റെ സത്യാവസ്ഥ അറിയാതെ നബി(ﷺ) വിഷമിച്ച സംഭവം പ്രസിദ്ധമാണല്ലോ. മൂസാനബി(عليه السلام)ക്ക് കൂട്ടുകാരൻ്റെ പ്രവര്‍ത്തനങ്ങളുടെ പൊരുള്‍ മനസ്സിലാക്കാന്‍ കഴിയാതെ പോയ കാര്യം അല്‍കഹ്ഫ് സൂറത്തില്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ഒരാള്‍ക്ക് അദൃശ്യജ്ഞാനം ലഭിക്കുകയാണെങ്കില്‍ ശത്രുക്കള്‍ ആരെന്നും അവര്‍ ഏതുവഴിക്ക് ആക്രമണം നടത്തുമെന്നും മുന്‍കൂട്ടി മനസ്സിലാക്കാം. എപ്പോള്‍ എവിടെ വെച്ച് അപകടം പിണയുമെന്നും മനസ്സിലാക്കാം. അങ്ങിനെ പല നഷ്ടങ്ങളും ഒഴിവാക്കാം. പല നേട്ടങ്ങളും നേടിയെടുക്കാം. പക്ഷേ വിശുദ്ധഖുര്‍ആന്‍ അസന്നിഗ്ധമായ ഭാഷയില്‍ പ്രഖ്യാപിച്ചിരിക്കുകയാണ് അദൃശ്യജ്ഞാനം അല്ലാഹുവിൻ്റെ പക്കല്‍ മാത്രമാണെന്ന്. (3:179, 6:59, 10:20, 27:65)