هَلۡ يَنظُرُونَ إِلَّآ أَن تَأۡتِيَهُمُ ٱلۡمَلَٰٓئِكَةُ أَوۡ يَأۡتِيَ رَبُّكَ أَوۡ يَأۡتِيَ بَعۡضُ ءَايَٰتِ رَبِّكَۗ يَوۡمَ يَأۡتِي بَعۡضُ ءَايَٰتِ رَبِّكَ لَا يَنفَعُ نَفۡسًا إِيمَٰنُهَا لَمۡ تَكُنۡ ءَامَنَتۡ مِن قَبۡلُ أَوۡ كَسَبَتۡ فِيٓ إِيمَٰنِهَا خَيۡرٗاۗ قُلِ ٱنتَظِرُوٓاْ إِنَّا مُنتَظِرُونَ
തങ്ങളുടെ അടുക്കല്‍ മലക്കുകള്‍ വരുന്നതോ, നിന്‍റെ രക്ഷിതാവ് തന്നെ വരുന്നതോ, നിന്‍റെ രക്ഷിതാവിന്‍റെ ഏതെങ്കിലുമൊരു ദൃഷ്ടാന്തം വരുന്നതോ അല്ലാതെ മറ്റെന്താണവര്‍ കാത്തിരിക്കുന്നത്? നിന്‍റെ രക്ഷിതാവിന്‍റെ ഏതെങ്കിലുമൊരു ദൃഷ്ടാന്തം വരുന്ന ദിവസം, മുമ്പ് തന്നെ വിശ്വസിക്കുകയോ, വിശ്വാസത്തോട് കൂടി വല്ല നന്‍മയും ചെയ്തുവെക്കുകയോ ചെയ്തിട്ടില്ലാത്ത യാതൊരാള്‍ക്കും തന്‍റെ വിശ്വാസം പ്രയോജനപ്പെടുന്നതല്ല. പറയുക: നിങ്ങള്‍ കാത്തിരിക്കൂ; ഞങ്ങളും കാത്തിരിക്കുകയാണ്.
- മനസ്സിനെ തട്ടിയുണര്‍ത്താന്‍ പര്യാപ്തമായ ദൃഷ്ടാന്തങ്ങളും കൊണ്ടാണ് പ്രവാചകന്മാരെ അല്ലാഹു നിയോഗിച്ചിട്ടുളളത്. മുഹമ്മദ് നബി(ﷺ) മുഖേന അവതരിപ്പിച്ച ദൃഷ്ടാന്തങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് അമാനുഷിക ഗ്രന്ഥമായ വിശുദ്ധഖുര്‍ആന്‍ തന്നെ. എന്നാല്‍ ഏതു ദൃഷ്ടാന്തം കണ്ടാലും അത് മായാജാലമാണെന്ന് പറഞ്ഞ് തളളിക്കളയുന്ന നിലപാടാണ് എതിരാളികള്‍ സ്വീകരിച്ചത്. 'ഇതൊന്നും ദൃഷ്ടാന്തമല്ല; സ്പഷ്ടവും അനിഷേധ്യവുമായ ദൃഷ്ടാന്തം കൊണ്ടുവരണം' എന്നായിരുന്നു അവരുടെ ശാഠ്യം. അതിനുള്ള മറുപടിയാണ് ഈ വചനം. തങ്ങളെ സ്തബ്ധരാക്കിക്കളയുന്ന ഒരു ദൃഷ്ടാന്തം കണ്ടിട്ട് അവര്‍ വിശ്വസിച്ചാല്‍ അത് ഗത്യന്തരമില്ലാത്തതിൻ്റെ പേരിലുളള വിശ്വാസപ്രഖ്യാപനമായതിനാല്‍ അല്ലാഹു പരിഗണിക്കുന്നതല്ലെന്ന് ഈ വചനം വ്യക്തമാക്കുന്നു.