ثُمَّ أَنزَلَ عَلَيۡكُم مِّنۢ بَعۡدِ ٱلۡغَمِّ أَمَنَةٗ نُّعَاسٗا يَغۡشَىٰ طَآئِفَةٗ مِّنكُمۡۖ وَطَآئِفَةٞ قَدۡ أَهَمَّتۡهُمۡ أَنفُسُهُمۡ يَظُنُّونَ بِٱللَّهِ غَيۡرَ ٱلۡحَقِّ ظَنَّ ٱلۡجَٰهِلِيَّةِۖ يَقُولُونَ هَل لَّنَا مِنَ ٱلۡأَمۡرِ مِن شَيۡءٖۗ قُلۡ إِنَّ ٱلۡأَمۡرَ كُلَّهُۥ لِلَّهِۗ يُخۡفُونَ فِيٓ أَنفُسِهِم مَّا لَا يُبۡدُونَ لَكَۖ يَقُولُونَ لَوۡ كَانَ لَنَا مِنَ ٱلۡأَمۡرِ شَيۡءٞ مَّا قُتِلۡنَا هَٰهُنَاۗ قُل لَّوۡ كُنتُمۡ فِي بُيُوتِكُمۡ لَبَرَزَ ٱلَّذِينَ كُتِبَ عَلَيۡهِمُ ٱلۡقَتۡلُ إِلَىٰ مَضَاجِعِهِمۡۖ وَلِيَبۡتَلِيَ ٱللَّهُ مَا فِي صُدُورِكُمۡ وَلِيُمَحِّصَ مَا فِي قُلُوبِكُمۡۚ وَٱللَّهُ عَلِيمُۢ بِذَاتِ ٱلصُّدُورِ
പിന്നീട് ആ ദുഃഖത്തിനു ശേഷം അല്ലാഹു നിങ്ങള്‍ക്കൊരു നിര്‍ഭയത്വം അഥവാ മയക്കം ഇറക്കിത്തന്നു. ആ മയക്കം നിങ്ങളില്‍ ഒരു വിഭാഗത്തെ പൊതിയുകയായിരുന്നു. വേറെ ഒരു വിഭാഗമാകട്ടെ സ്വന്തം ദേഹങ്ങളെപ്പറ്റിയുള്ള ചിന്തയാല്‍ അസ്വസ്ഥരായിരുന്നു. അല്ലാഹുവെപ്പറ്റി അവര്‍ ധരിച്ചിരുന്നത് സത്യവിരുദ്ധമായ അനിസ്ലാമിക ധാരണയായിരുന്നു. അവര്‍ പറയുന്നു: കാര്യത്തില്‍ നമുക്ക് വല്ല സ്വാധീനവുമുണ്ടോ? (നബിയേ,) പറയുക: കാര്യമെല്ലാം അല്ലാഹുവിന്‍റെ അധീനത്തിലാകുന്നു. നിന്നോടവര്‍ വെളിപ്പെടുത്തുന്നതല്ലാത്ത മറ്റൊന്ന് മനസ്സുകളില്‍ അവര്‍ ഒളിച്ചു വെക്കുന്നു. അവര്‍ പറയുന്നു: കാര്യത്തില്‍ നമുക്ക് വല്ല സ്വാധീനവുമുണ്ടായിരുന്നുവെങ്കില്‍ നാം ഇവിടെ വെച്ച് കൊല്ലപ്പെടുമായിരുന്നില്ല. (നബിയേ,) പറയുക: നിങ്ങള്‍ സ്വന്തം വീടുകളില്‍ ആയിരുന്നാല്‍ പോലും കൊല്ലപ്പെടാന്‍ വിധിക്കപ്പെട്ടവര്‍ തങ്ങള്‍ മരിച്ചുവീഴുന്ന സ്ഥാനങ്ങളിലേക്ക് (സ്വയം) പുറപ്പെട്ട് വരുമായിരുന്നു. നിങ്ങളുടെ മനസ്സുകളിലുള്ളത് അല്ലാഹു പരീക്ഷിച്ചറിയുവാന്‍ വേണ്ടിയും, നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് ശുദ്ധീകരിച്ചെടുക്കുവാന്‍ വേണ്ടിയുമാണിതെല്ലാം. മനസ്സുകളിലുള്ളതെല്ലാം അറിയുന്നവനാകുന്നു അല്ലാഹു.
- ഉഹ്ദ് യുദ്ധത്തിൻ്റെ ആദ്യഘട്ടത്തില്‍ മുസ്‌ലിംകള്‍ക്ക് നിര്‍ണായകമായ വിജയമുണ്ടായി. ഒരു മലയിടുക്കില്‍ കാവല്‍ നിര്‍ത്തിയിരുന്ന അമ്പെയ്ത്തുകാര്‍ ഇനി കാവല്‍ നില്‍ക്കേണ്ട ആവശ്യമില്ലെന്നു കരുതി പടക്കളത്തിലേക്ക് ശത്രുക്കളുടെ സാധന സമഗ്രികള്‍ ശേഖരിക്കാന്‍ വേണ്ടി ഇറങ്ങിച്ചെന്ന തക്കം നോക്കി ശത്രുക്കള്‍ ഓര്‍ക്കാപ്പുറത്ത് വന്ന് ആക്രമണം നടത്തിയപ്പോഴാണ് മുസ്‌ലിം അണികള്‍ പതറിപ്പോയത്. റസൂലി(ﷺ)ൻ്റെ മുന്‍പല്ല് അമ്പേറില്‍ പറിഞ്ഞു പോയി. എഴുപത് സ്വഹാബികള്‍ കൊല്ലപ്പെട്ടു. റസൂല്‍(ﷺ) കൊല്ലപ്പെട്ടുവെന്ന് കിംവദന്തി പരന്നു. അതിനെപ്പറ്റിയാണ് 144-ാം വചനത്തില്‍ സൂചിപ്പിച്ചത്. എന്നാല്‍ അല്‍പസമയത്തെ അങ്കലാപ്പിന് ശേഷം ആദര്‍ശധീരരായ ഏതാനും സ്വഹാബികള്‍ നബി(ﷺ) യുടെ ചുറ്റും സ്ഥാനമുറപ്പിച്ച് ധീരമായി പോരാടിക്കൊണ്ട് സംഭവങ്ങളുടെ ഗതി തിരുത്തിക്കുറിക്കുകയും ശത്രുക്കളുടെ വ്യാമോഹങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്തു. ആ സമയത്ത് അല്ലാഹു അവര്‍ക്ക് നല്‍കിയ സുരക്ഷിതത്വബോധത്തെയും സുഖകരമായ മയക്കത്തെയും പറ്റിയാണ് ഇവിടെ പരാമര്‍ശിക്കുന്നത്.