ضَرَبَ لَكُم مَّثَلٗا مِّنۡ أَنفُسِكُمۡۖ هَل لَّكُم مِّن مَّا مَلَكَتۡ أَيۡمَٰنُكُم مِّن شُرَكَآءَ فِي مَا رَزَقۡنَٰكُمۡ فَأَنتُمۡ فِيهِ سَوَآءٞ تَخَافُونَهُمۡ كَخِيفَتِكُمۡ أَنفُسَكُمۡۚ كَذَٰلِكَ نُفَصِّلُ ٱلۡأٓيَٰتِ لِقَوۡمٖ يَعۡقِلُونَ
നിങ്ങളുടെ കാര്യത്തില്‍ നിന്നു തന്നെ അല്ലാഹു നിങ്ങള്‍ക്കിതാ ഒരു ഉപമ വിവരിച്ചുതന്നിരിക്കുന്നു. നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയ അടിമകളില്‍ ആരെങ്കിലും നിങ്ങള്‍ക്ക് നാം നല്‍കിയ കാര്യങ്ങളില്‍ നിങ്ങളുടെ പങ്കുകാരാകുന്നുണ്ടോ? എന്നിട്ട് നിങ്ങള്‍ അന്യോന്യം ഭയപ്പെടുന്നതുപോലെ അവരെ(അടിമകളെ)യും നിങ്ങള്‍ ഭയപ്പെടുമാറ് നിങ്ങളിരുകൂട്ടരും അതില്‍ സമാവകാശികളാവുകയും ചെയ്യുന്നുണ്ടോ? ചിന്തിച്ചു മനസ്സിലാക്കുന്ന ജനങ്ങള്‍ക്കു വേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു.
- പ്രപഞ്ചനാഥനായ അല്ലാഹു തന്റെ അടിമകളില്‍ ചിലര്‍ക്ക് പ്രാര്‍ത്ഥന സ്വീകരിക്കാനും, അവര്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി ശുപാര്‍ശചെയ്യാനും അവകാശം നല്‍കിയിട്ടുണ്ടെന്ന ബഹുദൈവാരാധകരുടെ വാദത്തെയാണ് ഇവിടെ ഖണ്ഡിക്കുന്നത്. ഖുര്‍ആന്‍ അവതരിക്കുന്ന കാലത്ത് അറേബ്യയില്‍ അടിമകളും യജമാനന്മാരുമുണ്ടായിരുന്നു. യജമാനന്മാര്‍ സമ്പത്തിലോ അധികാരാവകാശങ്ങളിലോ യാതൊരു പങ്കും അടിമകള്‍ക്ക് നല്‍കിയിരുന്നില്ല. അടിമകള്‍ക്ക് സാമൂഹ്യാംഗീകാരമോ പരിഗണനയോ നല്‍കിയിരുന്നുമില്ല. എന്നിരിക്കെ പ്രപഞ്ചത്തിന്റെ ആകെ സ്രഷ്ടാവും യജമാനനുമായ അല്ലാഹു തന്റെ അധികാരാവകാശങ്ങളില്‍ വല്ലവര്‍ക്കും പങ്ക് നല്‍കിയിട്ടുണ്ടെന്ന് അവര്‍ക്കെങ്ങനെ വാദിക്കാന്‍ കഴിയും?