وَكَذَٰلِكَ أَعۡثَرۡنَا عَلَيۡهِمۡ لِيَعۡلَمُوٓاْ أَنَّ وَعۡدَ ٱللَّهِ حَقّٞ وَأَنَّ ٱلسَّاعَةَ لَا رَيۡبَ فِيهَآ إِذۡ يَتَنَٰزَعُونَ بَيۡنَهُمۡ أَمۡرَهُمۡۖ فَقَالُواْ ٱبۡنُواْ عَلَيۡهِم بُنۡيَٰنٗاۖ رَّبُّهُمۡ أَعۡلَمُ بِهِمۡۚ قَالَ ٱلَّذِينَ غَلَبُواْ عَلَىٰٓ أَمۡرِهِمۡ لَنَتَّخِذَنَّ عَلَيۡهِم مَّسۡجِدٗا
അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാണെന്നും, അന്ത്യസമയത്തിന്‍റെ കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും അവര്‍ (ജനങ്ങള്‍) മനസ്സിലാക്കുവാന്‍ വേണ്ടി നാം അവരെ (ഗുഹാവാസികളെ) കണ്ടെത്താന്‍ അപ്രകാരം അവസരം നല്‍കി. അവര്‍ അന്യോന്യം അവരുടെ (ഗുഹാവാസികളുടെ) കാര്യത്തില്‍ തര്‍ക്കിച്ചുകൊണ്ടിരുന്ന സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) അവര്‍ (ഒരു വിഭാഗം) പറഞ്ഞു: നിങ്ങള്‍ അവരുടെ മേല്‍ ഒരു കെട്ടിടം നിര്‍മിക്കുക. അവരുടെ രക്ഷിതാവ് അവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. അവരുടെ കാര്യത്തില്‍ പ്രാബല്യം നേടിയവര്‍ പറഞ്ഞു: നമുക്ക് അവരുടെ മേല്‍ ഒരു പള്ളി നിര്‍മിക്കുക തന്നെ ചെയ്യാം.
- ആഹാരപാനീയങ്ങളൊന്നും കഴിക്കാതെ മൂന്ന് നൂറ്റാണ്ടുകാലം ഒരുതരം ഉറക്കത്തിലാക്കിയശേഷം ഗുഹാവാസികളെ എഴുന്നേല്പിച്ച അല്ലാഹുവിന് ലോകാവസാനത്തെ തുടര്‍ന്ന് മനുഷ്യരെ ഉയിര്‍ത്തെഴുന്നേല്പിക്കാന്‍ ഒരു പ്രയാസവുമില്ലെന്ന് ഈ സംഭവത്തിന്നു സാക്ഷിയായ ഏതൊരാള്‍ക്കും വ്യക്തമാകും.
- എഴുന്നേല്പിക്കപ്പെട്ട യുവാക്കള്‍ ഏറെത്താമസിയാതെ മരിച്ചുവെന്നാണ് വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അപ്പോള്‍ അവരുടെ സ്മരണ നിലനിര്‍ത്താന്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ നാട്ടുകാര്‍ തമ്മില്‍ തര്‍ക്കമായി. അവരുടെ ഗുഹയുടെ സമീപം ഒരു കെട്ടിടം നിര്‍മിക്കാമെന്ന് ഒരു വിഭാഗം നിര്‍ദേശിച്ചു. പ്രബലമായ ഒരു വിഭാഗം അഭിപ്രായപ്പെട്ടത് അവിടെ ഒരു പള്ളി നിര്‍മ്മിക്കാമെന്നായിരുന്നു.