16 : 35
وَقَالَ ٱلَّذِينَ أَشۡرَكُواْ لَوۡ شَآءَ ٱللَّهُ مَا عَبَدۡنَا مِن دُونِهِۦ مِن شَيۡءٖ نَّحۡنُ وَلَآ ءَابَآؤُنَا وَلَا حَرَّمۡنَا مِن دُونِهِۦ مِن شَيۡءٖۚ كَذَٰلِكَ فَعَلَ ٱلَّذِينَ مِن قَبۡلِهِمۡۚ فَهَلۡ عَلَى ٱلرُّسُلِ إِلَّا ٱلۡبَلَٰغُ ٱلۡمُبِينُ
(അല്ലാഹുവോട്) പങ്കാളികളെ ചേര്‍ത്തവര്‍ പറഞ്ഞു: അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞങ്ങളോ ഞങ്ങളുടെ പിതാക്കന്‍മാരോ അവന്നു പുറമെ യാതൊന്നിനെയും ആരാധിക്കുമായിരുന്നില്ല. അവന്‍റെ കല്‍പന കൂടാതെ ഞങ്ങള്‍ യാതൊന്നും നിഷിദ്ധമാക്കുകയും ഇല്ലായിരുന്നു. അത് പോലെത്തന്നെ അവര്‍ക്കു മുമ്പുള്ളവരും ചെയ്തിട്ടുണ്ട്. എന്നാല്‍ അല്ലാഹുവിൻ്റെ ദൂതന്‍മാരുടെ മേല്‍ സ്പഷ്ടമായ പ്രബോധനമല്ലാതെ വല്ല ബാധ്യതയുമുണ്ടോ?
Explanation & meanings · 1
- അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ ബഹുദൈവാരാധന നടത്തുമായിരുന്നില്ല. ഞങ്ങള്‍ ഇങ്ങനെയാകണമെന്ന് അല്ലാഹു ഉദ്ദേശിച്ചതു കൊണ്ടാണ് ഞങ്ങള്‍ ഇങ്ങനെയായത് എന്ന വാദം പുതിയതല്ല. അത് മനുഷ്യ ചരിത്രത്തോളം പഴക്കമുളളതാണ്. അത് തികച്ചും തെറ്റായ ഒരു വാദമാണ്. സത്യവും അസത്യവും വ്യക്തമാക്കിക്കൊടുക്കാന്‍ പ്രവാചകന്മാരെ വേദങ്ങള്‍ സഹിതം അയക്കുക, സത്യവും അസത്യവും തെരഞ്ഞെടുക്കാന്‍ മനുഷ്യന് സ്വാതന്ത്ര്യം നല്‍കുക, സ്വയം തെരഞ്ഞെടുത്ത ജീവിതരീതിക്ക് ഉചിതമായ പ്രതിഫലം നല്‍കുക ഇതാണ് മനുഷ്യരുടെ കാര്യത്തില്‍ അല്ലാഹു സ്വീകരിച്ച നടപടിക്രമം. ഇതില്‍ ഒട്ടും അനീതിയില്ല.