وَقَالَ ٱلشَّيۡطَٰنُ لَمَّا قُضِيَ ٱلۡأَمۡرُ إِنَّ ٱللَّهَ وَعَدَكُمۡ وَعۡدَ ٱلۡحَقِّ وَوَعَدتُّكُمۡ فَأَخۡلَفۡتُكُمۡۖ وَمَا كَانَ لِيَ عَلَيۡكُم مِّن سُلۡطَٰنٍ إِلَّآ أَن دَعَوۡتُكُمۡ فَٱسۡتَجَبۡتُمۡ لِيۖ فَلَا تَلُومُونِي وَلُومُوٓاْ أَنفُسَكُمۖ مَّآ أَنَا۠ بِمُصۡرِخِكُمۡ وَمَآ أَنتُم بِمُصۡرِخِيَّ إِنِّي كَفَرۡتُ بِمَآ أَشۡرَكۡتُمُونِ مِن قَبۡلُۗ إِنَّ ٱلظَّٰلِمِينَ لَهُمۡ عَذَابٌ أَلِيمٞ
കാര്യം തീരുമാനിക്കപ്പെട്ട് കഴിഞ്ഞാല്‍ പിശാച് പറയുന്നതാണ്. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് ഒരു വാഗ്ദാനം ചെയ്തു. സത്യവാഗ്ദാനം. ഞാനും നിങ്ങളോട് വാഗ്ദാനം ചെയ്തു. എന്നാല്‍ നിങ്ങളോട് (ഞാന്‍ ചെയ്ത വാഗ്ദാനം) ഞാന്‍ ലംഘിച്ചു. എനിക്ക് നിങ്ങളുടെ മേല്‍ യാതൊരു അധികാരവും ഉണ്ടായിരുന്നില്ല. ഞാന്‍ നിങ്ങളെ ക്ഷണിച്ചു. അപ്പോള്‍ നിങ്ങളെനിക്ക് ഉത്തരം നല്‍കി എന്ന് മാത്രം. ആകയാല്‍, നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട, നിങ്ങള്‍ നിങ്ങളെത്തന്നെ കുറ്റപ്പെടുത്തുക. എനിക്ക് നിങ്ങളെ സഹായിക്കാനാവില്ല. നിങ്ങള്‍ക്ക് എന്നെയും സഹായിക്കാനാവില്ല. മുമ്പ് നിങ്ങള്‍ എന്നെ പങ്കാളിയാക്കിയിരുന്നതിനെ ഞാനിതാ നിഷേധിച്ചിരിക്കുന്നു. തീര്‍ച്ചയായും അക്രമകാരികളാരോ അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്.
- പരലോകത്തെ മറ്റൊരു രംഗമാണ് അല്ലാഹു ഇവിടെ അവതരിപ്പിക്കുന്നത്. പിശാചിന്നും കൂട്ടാളികള്‍ക്കും നരകം വിധിക്കപ്പെട്ടു കഴിഞ്ഞതിനു ശേഷം, തന്റെ ദുര്‍ബോധനങ്ങള്‍ക്ക് വഴങ്ങി നരകാവകാശികളായിത്തീര്‍ന്നവരോട് പിശാച് നടത്തുന്ന പ്രസ്താവന അല്ലാഹു ഉദ്ധരിക്കുന്നു.
- പിശാചിനെ അല്ലാഹുവിന് പങ്കാളിയാക്കുക എന്നത് രണ്ട് വിധത്തിലാകാം. ഒന്ന്, പിശാചിനെത്തന്നെ ആരാധിക്കുക. മറഞ്ഞ വഴിയിലൂടെ സഹായം ലഭിക്കാന്‍ വേണ്ടി പിശാചിനെ സേവിക്കുന്ന ധാരാളമാളുകള്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. കേരളത്തിലെ ചാത്തന്‍ സേവാമഠങ്ങള്‍ പ്രസിദ്ധമാണല്ലോ. മാത്രമല്ല, അല്ലാഹുവല്ലാത്ത ആരെ ആരാധിച്ചാലും അത് പിശാചിനുള്ള ആരാധനയാണ്. രണ്ട്, പിശാചിൻ്റെ പ്രേരണയ്ക്ക് വഴങ്ങി വിവിധ വ്യക്തികളെയും ശക്തികളെയും ആരാധിക്കുക.